Sunday 27 September 2015

വേണ്ടാച്ചെലവുകള്‍, കാണാച്ചെലവുകള്‍

മഹാത്മ ഗാന്ധി വിദ്യാര്‍ഥികള്‍ക്കു കൊടുത്തിരുന്ന ഉപദേശമാണ്‌: "കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര, കൃശശരീരം, ജീര്‍ണവസ്ത്രം". കാക്കയുടെ പാര്‍ശ്വവീക്ഷണം, കൊക്കിണ്റ്റെ ഏകാഗ്രത, നായയുടെ കൊച്ചുറക്കം, ദുര്‍മേദസ്സില്ലായ്മ, പകിട്ടില്ലാത്ത ഉടുതുണി ഇവയൊക്കെയാണ്‌ ചൊട്ടയിലേ ശീലിക്കേണ്ടതത്രെ. എത്രയും ലളിതമോ അത്രയും സന്തോഷകരം ജീവിതം എന്നു കാട്ടിത്തന്നു ആ കര്‍മയോഗി. പണംകൊണ്ടു സന്തോഷം വാങ്ങാനാകില്ല. കിടക്കമേടിച്ചുതരാനാകും, ഉറക്കം തരാനാകില്ല. സൌഖ്യംതേടിയാണ്‌ നാം പണം ചെലവിടുന്നത്‌, ആഹാരത്തിനും ആരോഗ്യത്തിനും, പാര്‍പ്പിടത്തിനും പരോപകാരത്തിനുമെല്ലാം. വേണം താനും. പക്ഷെ ആവശ്യവും അത്യാവശ്യവും കഴിഞ്ഞാല്‍ ആഗ്രഹം മെല്ലെ തലപൊക്കും; ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലുമെല്ലാം. ആഗ്രഹങ്ങള്‍ അത്യാഗ്രഹമായി അനാവശ്യത്തിലേക്കു കടക്കുന്നിടത്താണ്‌ വേണ്ടാച്ചെലവുകള്‍ വന്നെത്തുന്നത്‌. മോഹങ്ങളില്ലാത്തവരുണ്ടോ? പക്ഷെ 'എനിക്കുണ്ട്‌, എനിക്കാകും, എനിക്കുവേണം, എനിക്കുമാത്രം' എന്ന ഗര്‍വിലേക്കു കടക്കുമ്പോള്‍ വ്യക്തിയുടെ താല്‍പര്യം സമൂഹത്തിണ്റ്റെ താല്‍പര്യത്തിന്‌ എതിരായിത്തീരുന്നു മിക്കപ്പോഴും. വേണ്ടാച്ചെലവുകള്‍ വ്യക്തിക്കോ സമൂഹത്തിനോ ഗുണം ചെയ്യില്ല. "അവനവനാത്മസുഖത്തിനായ്‌ ചെയ്‌വതപരനു ഗുണത്തിനായ്‌ വരേണം" എന്നു നാരായണഗുരു. വ്യക്തികളുടെ സദ്‌വൃത്തിയും ദീര്‍ഘദൃഷ്ടിയുമാണ്‌ ക്രമേണ സമൂഹത്തിണ്റ്റെ സുഖ:സ്ഥിതിയായി മാറുന്നത്‌. "നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ," എന്ന്‌ ഉള്ളൂറ്‍. ആര്‍ത്തിത്തീറ്റയും ആടയാഭരണങ്ങളും ഒരു രോഗം പോലെ വളര്‍ന്നിരിക്കുന്നു പലരിലും. ഒന്നുകണ്ടാല്‍ മോഹമുണരുന്ന ഇളംപ്രായക്കാരില്‍ മാത്രമല്ല, നാലുകാശുകയ്യിലെത്തിയാല്‍ അടിച്ചുപൊളിക്കണമെന്ന ഒരു വാശി ഇന്നു പല മുതിര്‍ന്നവരിലും കാണപ്പെടുന്നു. ഇല്ലായ്മയില്‍നിന്നുള്ള വല്ലായ്മ അതൊന്നു വേറെ; ജീവന്‍പണയംവച്ചു പണിയെടുക്കുന്ന മീന്‍കാരിലും ചോര നീരാക്കി മണ്ണില്‍ പൊന്നുവിളയിക്കുന്ന കൃഷിപ്പണിക്കാരിലും പകലന്തിയോളം ചരക്കുനീക്കുന്ന ചുമട്ടുതൊഴിലാളികളിലും മൃഗതുല്യം ഭാരംവലിക്കുന്ന വണ്ടിത്തൊഴിലാളികളിലും പിച്ചകൊണ്ടുമാത്രം അന്നംകിട്ടുന്ന ഹതഭാഗ്യരിലും മറ്റും മറ്റും കണ്ടുവരുന്ന ഒരു സ്വഭാവവിശേഷമാണ്‌ ഒത്താലൊന്നു കൂത്താടാനുള്ള ആവേശം. അതു വേറെ. അതു നമുക്കു മനസ്സിലാക്കാം. തിന്നും കുടിച്ചും മദിച്ചും, അനങ്ങാപ്പാറകളും വെണ്ണവെട്ടികളും ഉണ്ണാമന്‍മാരും അമിതാഘോഷം നിത്യസംഭവമാക്കുമ്പോള്‍ ആ സമൂഹത്തില്‍ എന്തോ പന്തികേടുണ്ട്‌. ആഹാരപ്പീടികകളിലും ആഭരണക്കടകളിലും മാളുകളിലും മായാപുരികളിലും റോട്ടിലും വീട്ടിലും മതിമറന്നു വിഹരിക്കുന്നതില്‍ എന്തോ പന്തികേടുണ്ട്‌. ആവശ്യത്തില്‍ കവിഞ്ഞതെന്തും അമിതച്ചെലവുതന്നെ, വേണ്ടാച്ചെലവുതന്നെ. എതിരഭിപ്രായമുണ്ടാകും, എങ്കിലും പറയട്ടെ, ഒരാണും പെണ്ണും ഒന്നിച്ചുജീവിക്കാന്‍പുറപ്പെടുമ്പോള്‍ എന്തിനു വിവാഹമെന്ന പേരിലൊരു പൊങ്ങച്ചക്കൂത്ത്‌? നൂറുരൂപയില്‍താഴെ ചെലവില്‍ ഒരു വിവാഹം റെജിസ്റ്റര്‍ ചെയ്യാമെന്നിരിക്കെ, എന്തിനു തലമറന്നും ഉടല്‍പൊരിഞ്ഞും കാണംവിറ്റും കടംകൊണ്ടും നാണംകെട്ടും കെടുത്തിയും, ഈ ആഘോഷാഭാസം? എത്ര കുടുംബങ്ങളാണ്‌ ഈ ദുരാചാരത്തില്‍ കത്തിച്ചാമ്പലാകുന്നത്‌? 'പെണ്‍കുട്ടികളുടെ വിവാഹം" എന്നൊരു കണക്കെഴുത്തുവരെ കച്ചവടക്കമ്പോളം ശീലിപ്പിച്ചിരിക്കുന്നു പണ്ഡിതനെ മുതള്‍ പാമരനെ വരെ, കുബേരനെ മുതല്‍ കുചേലനെ വരെ. സര്‍ക്കാര്‍മുതല്‍ സാഹിത്യക്കാരന്‍മാര്‍വരെ അതിനെ ആദര്‍ശവല്‍ക്കരിക്കുന്നു. മത-സാംസ്കാരിക ആഘോഷങ്ങളും പിന്നിലല്ല പൊങ്ങച്ചത്തിലും ആഢംബരങ്ങളിലും. അടുത്തത്തടുത്ത ആരാധനാലയങ്ങളില്‍ വാശിപിടിച്ചല്ലേ ഉത്സവങ്ങള്‍? ഒന്നിനൊന്നിനെ പുറത്താക്കാനും വശത്താക്കാനും പിറകോട്ടാക്കാനുമല്ലേ പൂര്‍വാധികം വിസ്തരിച്ചും വിപുലീകരിച്ചും പരിഷ്കരിച്ചുമെല്ലാമുള്ള കൂട്ടായ്മകളും യോഗങ്ങളും അനുസ്മരണങ്ങളും അനുമോദനങ്ങളും ആര്‍പ്പുവിളിയും ആനയും അമ്പാരിയും മേളവും ബാണ്റ്റും ഘോഷയാത്രയും ശോഭായാത്രയും കഞ്ഞിവീഴ്തും പ്രസാദ ഊട്ടും എല്ലാം എല്ലാം! ഒരു ബഹുകൃതസംസ്കൃതിയുടെ ബാക്കിപത്രം എന്ന നിലയ്ക്ക്‌ ഇവയെ എഴുതിത്തള്ളാനായേക്കും. എന്നാല്‍ പുതുസംസ്കൃതി നമ്മിലടിച്ചേല്‍പ്പിക്കുന്ന കാണാച്ചെലവുകളോ? കാശുകൊടുത്തൊരു സാധനം വാങ്ങി. അതുപയോഗിച്ചു. കേടുവന്നപ്പോള്‍ നന്നാക്കി വീണ്ടുമുപയോഗിച്ചു. പിന്നെയും കേടുവന്നു. അതു കളഞ്ഞ്‌ വേറൊന്നു വാങ്ങി. ശുഭം. അതെല്ലാം പണ്ട്‌. ഇന്നൊരു സാധനം വാങ്ങിയാല്‍ അതിണ്റ്റെ കൂടെ വേണ്ടതും വേണ്ടാത്തതുമായി കുറെ ആക്സസ്സറീസ്‌. ഒരു ഡിസ്കൌണ്ട്‌-കൂപ്പണ്‍, മേടിക്കാത്ത സാധനം വാങ്ങാനൊരു ക്ഷണക്കത്ത്‌. മേടിച്ച സാധനത്തിനു വാറണ്ടി, അതു കഴിഞ്ഞാല്‍ സര്‍വീസ്‌ കോണ്‍ട്രാക്റ്റ്‌. പിന്നെ അപ്ഗ്രേഡ്‌, അല്ലെങ്കില്‍ ബയ്‌-ബാക്ക്‌. പിന്നെ മോഡല്‍മാറ്റം, ഫാഷന്‍മാറ്റം, ടെക്നോളജിമാറ്റം, പേരുമാറ്റം, കമ്പനിമാറ്റം, വിലമാറ്റം, നിറമാറ്റം, കുടമാറ്റം, കൂറുമാറ്റം.... കാണാച്ചെലവുകളുടെ കാണാക്കണ്ണികളും കിനാവള്ളികളും പിടിമുറുക്കുന്നു. വിലയല്ല വാല്യൂ. അതറിയാത്തവനെ കാണാച്ചെലവുകളുടെ കാണാച്ചരടുകള്‍ വലിച്ചിഴയ്ക്കും. അതിമോഹംകൊണ്ടും അഹങ്കാരംകൊണ്ടും അറിവില്ലായ്മകൊണ്ടും കച്ചവടക്കണ്ണികളിലകപ്പെട്ടാല്‍, കണിയാന്‍മാര്‍ പറയുന്നതുപോലെ ധനനാശം, മാനഹാനി. ഇന്നത്തെ മായാബസാറില്‍ കാണുന്നതിനല്ല വില. കാണാത്തതിനാണ്‌. കരുതിയിരുന്നാല്‍ നന്ന്‌. റിപ്പയര്‍-രൂപത്തില്‍ റീഫില്‍-രൂപത്തില്‍ റീചാര്‍ജ്‌-രൂപത്തില്‍ റീമേക്ക്‌-രൂപത്തില്‍ റിട്ടേണ്‍-രൂപത്തില്‍ റീഫര്‍ബിഷ്‌-രൂപത്തില്‍ റീവാല്യൂ-രൂപത്തില്‍ കാണാച്ചെലവുകള്‍ പുനരവതരിക്കും. പുനരപി ജനനീ ജഢരേ ശയനം. ഈ ഭൂമുഖത്ത്‌ ആവശ്യത്തിനെല്ലാമൂണ്ട്‌. അനാവശ്യത്തിനൊന്നുമില്ല. അതറിയുക. പിന്നെല്ലാം ശാന്തം. സുന്ദരം.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...