Tuesday 27 December 2016

ഗണിനിയും പിന്നെ ഞാനും

ഈ അറുപത്താറാംവയസ്സിൽ, ഞാൻ എപ്പോൾ എങ്ങിനെ കമ്പ്യൂട്ടർ ഉപയോഗിച്ചുതുടങ്ങിയെന്നു ഒന്നോർത്തെടുക്കാൻ ശ്രമിക്കുകയാണ്‌.   കൈവിരൽക്കണക്കിൽനിന്ന്‌ കടലാസ്സുകണക്കിലേക്കും, കടലാസ്സുകണക്കിൽനിന്ന്‌ കാൽക്കുലേറ്ററിലേക്കും, അതിൽനിന്ന്‌ കമ്പ്യൂട്ടറിലേക്കും സംക്രമിച്ച തലമുറയാണ്‌ എന്റേത്‌.   മനക്കണക്ക് അന്നും ഇന്നും എന്നും കൂടെയുമുണ്ട്.

പുത്തൻസങ്കല്പമായതുകൊണ്ടാവണം കമ്പ്യൂട്ടറിന്‌ നല്ലൊരു ഭാരതീയപദം ഉരുത്തിരിഞ്ഞില്ല.  ഗണി’, ഗണിത/ശാസ്തവിശാരദനും ഗണിനിഗണിയുടെ സ്ത്രീരൂപവുമാകുന്നു.   ഗണികൻജ്യൗതിഷിയും ഗണകൻപ്രശ്നംവയ്ക്കുന്ന കണക്കനെന്നുകൂട്ടി പറയപ്പെടുന്ന കണിയാനുമാകുന്നു.   ഗണകിസ്ത്രീരൂപവും.   ഗണികപക്ഷെ വേറൊരർഥത്തിലായിപ്പോയി.   ഹിന്ദി, കന്നഡ, പഞ്ചാബി തുടങ്ങിയ ഭാഷകൾക്കൊപ്പം മലയാളവും കമ്പ്യൂട്ടർഎന്ന വാക്കുതന്നെ ഉപയോഗിച്ചു.   നല്ല സാങ്കേതികപദങ്ങളുണ്ടാക്കാൻ മിടുക്കരായ തമിഴർ കമ്പ്യൂട്ടറിനെ ഗണിനിഎന്നു വിളിച്ചു.   മറാഠിയിലത് സംഗണക്ആയി.   കമ്പ്യൂട്ടർ എന്ന നാമം ആണോ പെണ്ണോഎന്നൊരു സന്ദേഹം പല ഭാഷകളിലുമുണ്ട്; അതിനൊപ്പിച്ച വാദങ്ങൾ ഫലിതമായുമുണ്ട്.

മുപ്പത്താറു വർഷംമുൻപ്‌, 1981-ലാണ്‌ ഞാൻ ഒരു കമ്പ്യൂട്ടർ തന്നത്താൻ ഉപയോഗിച്ചു തുടങ്ങുന്നത്‌.   കമ്പ്യൂട്ടർ എന്നൊന്നും തികച്ചും പറഞ്ഞുകൂട.   കുറച്ചു കണക്കുകൂട്ടലുകൾ, കൊച്ചു പ്രോഗ്രാമുകൾവഴി തെറ്റാതെ ചെയ്തെടുക്കാൻപറ്റിയ ഒരു തരം കാൽക്കുലേറ്ററായിരുന്നു അത്‌.   അതിവേഗം ചൂടുപിടിക്കുന്ന മാഗ്നെറ്റിക്‌-കോർ മെമ്മറിയും ഒരു കൊച്ചു ഡിസ്പ്ലേയും ഒരു കുഞ്ഞു തെർമൽ-പ്രിന്ററും ഉണ്ടായിരുന്ന IBM-ന്റെ ഒരു പ്രാകൃതയന്ത്രം.  

ഏതോ സമുദ്രഗവേഷണസഹായപദ്ധതിയുടെ ഭാഗമായി മറുനാട്ടിൽനിന്ന്‌ ഗോവയിൽ കപ്പലിലെത്തിയ രണ്ട്‌ IBM കമ്പ്യൂട്ടറുകളും കേടുവന്നപ്പോൾ, നേരെയാക്കാൻ മുംബൈയിലെത്തിച്ചതാണ്‌.   അതിലൊന്നിലായിരുന്നു ഞാൻ കൈക്രിയ തുടങ്ങിയത്‌.   അക്കാലത്ത് ഞാൻ മുംബൈയിൽ.   തലേവർഷം നോർവേയിലായിരുന്നപ്പോൾ ഗവേഷണപഠനത്തിനു വേണ്ട ഗണന-വിശകലന-ചിത്രീകരണങ്ങൾ കമ്പ്യൂട്ടറുപയോഗിച്ചു ചിട്ടയായി ചെയ്തുകിട്ടുമായിരുന്നു.   (കണ്ടുനിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ; ടെക്നീഷ്യൻമാരായിരിക്കും എല്ലാം ചെയ്തുതരിക.)   അന്ന് ആ അനുഭവത്തിലും ആവേശത്തിലും ഒന്നു കൊട്ടിയും മുട്ടിയും തുടങ്ങിയതാണ്‌, ഇന്നും വേതാളത്തെപ്പോലെ വിട്ടാലും വിടാതെ കൂടെക്കൂടിയിരിക്കുന്നത്‌..

സ്ക്കൂൾവിട്ട്‌ കോളേജുക്ളാസ്സിലെത്തിയതോടെ ലോഗരിതം-ടേബിൾആയിരുന്നു ഞങ്ങൾ സയൻസ്‌-കുട്ടികളുടെ മഹാസംഭവം.   ബിരുദാനന്തരഘട്ടത്തിൽ (1970) സമുദ്രവിജ്ഞാനവും അന്തരീക്ഷവിജ്ഞാനവും കയ്യാളേണ്ടിവന്നപ്പോൾ ലോഗരിതം-പട്ടിക പോരാതായി.   ഇന്നത്തെ തലമുറ കാണുന്നതുപോകട്ടെ, കേട്ടിരിക്കാനേ ഇടയില്ലാത്ത ഒരു കുന്ത്രാണ്ടം, ‘സ്ലൈഡ്-റൂൾആയി ഗണനസഹായി.   സ്റ്റാറ്റിസ്റ്റിക്സ്-വിഭാഗത്തിൽ ഒരു ഗണനയന്ത്രവും ഉണ്ടായിരുന്നു, ‘FACIT’ കമ്പനി ഉണ്ടാക്കിയിരുന്ന കണക്കുയന്ത്രം.   പഴയ ടൈപ്-റൈറ്ററിലേതുപോലുള്ള  അക്ക-കീകൾ ഇടത്തേ കൈവിരലുകൾകൊണ്ടമുക്കി, ഒരു  കൈപ്പിടി വലത്തേക്കയ്യു കൊണ്ട് മുൻപോട്ടും പിന്നോട്ടുമെല്ലാം തിരിച്ചുവേണം അതു പ്രവർത്തിപ്പിക്കാൻ.   അതൊരു ഭഗീരഥപ്രയത്നമായിരുന്നിരിക്കണം.   തികച്ചും ശബ്ദായമാനവും.   ഞാനത് ഒരിക്കലും തൊട്ടിട്ടില്ല.

എഴുപതുകളുടെ തുടക്കത്തിൽ   ഗോവയിൽ ഔദ്യോഗികജീവിതം ആരംഭിച്ചപ്പോൾ ആദ്യമെല്ലാം ആരും തൊടാത്തൊരു FACIT- കാൽക്കുലേറ്ററും, പിന്നീട് ആരെയും തൊടീക്കാത്തൊരു എലക്ട്രോണിക്-കാൽക്കുലേറ്ററുമായിരുന്നു പണിസ്ഥലത്ത്.   പതുക്കെ ഒന്നുരണ്ടു മേശക്കാൽക്കുലേറ്ററുകളും പോക്കറ്റ്-കാൽക്കുലേറ്ററുകളും വന്നെത്തി.   ECIL-ന്റെ ഒരു കമ്പ്യൂട്ടർ സ്ഥാപിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്റെ സ്ഥാപനമന്ന്.   അതുവരുന്നതിനുമുൻപേ എനിക്കൊരു സ്ഥലമാറ്റമായി.

കൊച്ചിയിലെത്തിയ ഉടൻ ഞാനാദ്യമായി സംഘടിപ്പിച്ചത് ഒരു കെൽട്രോൺപോക്കറ്റ്-കാൽക്കുലേറ്ററായിരുന്നു.   അവിടന്ന് ബോംബെയിലേക്കു മാറ്റമായപ്പോൾ അതു കൂടെക്കൊണ്ടുപോകാൻ സഹപ്രവർത്തകർ സമ്മതിച്ചില്ല.   മുംബൈയിൽവച്ച് ഒന്നിനുപകരം രണ്ടു കാൽക്കുലേറ്ററുകൾ വാങ്ങിച്ച് ഞാൻ പകരംവീട്ടി.   അക്കാലത്താണ്‌ IBM-ന്റെ മേൽപ്പറഞ്ഞ ചവറുയന്ത്രവും കൊത്തിപ്പറിച്ചുനടക്കുന്നത്.   നോർവേയിൽ വച്ചു മേടിച്ച ഒരു വമ്പൻപ്രോഗ്രാമബിൾ- കാൽക്കുലേറ്ററും കയ്യിലുണ്ടായിരുന്നു.   അന്നു ഞാൻ ആ Hewlett Packard-ൽ വെറും 99 വരികളിലൊതുക്കി പ്രോഗ്രാം-ചെയ്തെടുത്ത ഗണനങ്ങൾക്ക് കയ്യും കണക്കുമില്ലായിരുന്നു.   ഇന്നെല്ലാം മറന്നു!

വീണ്ടും ഗോവയ്ക്കു സ്ഥലംമാറിവന്നപ്പോഴേക്കും (1982) ഒരു കൊച്ചു കമ്പ്യൂട്ടർ-കേന്ദ്രമെല്ലാം സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു.   പഞ്ച്-കാർഡും മാഗ്നെറ്റിൿ-ടേപ്പുമെല്ലാമായി അത്യാഘോഷത്തിലായിരുന്നു പ്രസ്തുത പരിപാടി.   കമ്പ്യൂട്ടർ- മുറിയുടെ ശീതീകരണം അതിപ്രധാനമായിരുന്നു.   ശീതീകരണിയുടെ ഭാഗമായി പുറത്തൊരു കൂളന്റ്-ടവറുമുണ്ടായിരുന്നു.   സദാ വെള്ളമൊലിച്ചൊച്ചയുണ്ടാക്കുന്ന അതും കാണികൾക്കു കൗതുകമായിരുന്നു.   വെള്ളമില്ലെങ്കിൽ ശീതീകരണം മുടങ്ങും.  ശീതീകരണം മുടങ്ങിയാൽ കമ്പ്യൂട്ടർ മുടങ്ങും.   അക്കാലങ്ങളിൽ ഞങ്ങളുടെ തമാശയായിരുന്നു, കമ്പ്യൂട്ടർ പ്രവർത്തിക്കുന്നത് വെള്ളത്താലാണെന്ന്.   സ്വതേ തലക്കനംകൂടിയ കമ്പ്യൂട്ടർജീവനക്കാർ, വെള്ളമില്ലെങ്കിൽ കാട്ടിക്കൂട്ടുന്ന പരാക്രമം കണ്ടിട്ടാണത്.   കമ്പ്യൂട്ടർകാണാൻവരുന്ന പല കുട്ടികളും ഞങ്ങളുടെ ഈ കൊസ്രാക്കൊള്ളിത്തമാശ ശരിയാണെന്നുവരെ വിശ്വസിച്ചിരുന്നുപോൽ.   (ആദ്യകാലത്തെ റഷ്യൻ കമ്പ്യൂട്ടറുകൾ വെള്ളമുപയോഗിച്ചുള്ള ഒരുതരം ഹൈഡ്രോളിൿ-യന്ത്രങ്ങളായിരുന്നുവെന്ന കാര്യം മറക്കരുതേ!)

അതിനിടയ്ക്കാണ്‌ കരയിലെ ആ കമ്പ്യൂട്ടറിൽതീർക്കാൻപറ്റാത്ത ഒരു പണി, ഗവേഷണക്കപ്പലിലെ ‘Norsk Data’ കമ്പ്യൂട്ടറിൽ സുഗമമായി ചെയ്തു കിട്ടിയത്.   എന്നാലോ അതിന്റെ ഫോർമാറ്റ്, അപ്പണിയുടെ പ്രായോജകരായ ദില്ലിയിലെ താപവൈദ്യുത-എഞ്ചിനിയർമാർക്കുപയോഗിക്കാൻ കഴിയാത്ത തരത്തിലായിപ്പോയി.   ഫോർമാറ്റൊന്നു മാറ്റിക്കിട്ടാൻ ഹൈദരാബാദിലെ ECIL-ന്റെ കമ്പ്യൂട്ടറിലും മുംബൈയിലെ TIFR-ന്റെ ‘Cray’-കമ്പ്യൂട്ടറിലുമൊക്കെയായി കുറെ അലഞ്ഞു.   അവസാനം മുംബൈയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ പഴയൊരു റഷ്യൻകമ്പ്യൂട്ടറുടെ ('Borg'-അത് അമേരിക്കനായിരുന്നോ എന്ന് ഇന്നൊരു സംശയം) സഹായത്താൽ കുരുക്കഴിക്കാനായി.   ജെനറേഷൻ ഗാപ്പ്മനുഷ്യർക്കു മാത്രമല്ല.

അങ്ങനെ ഞെളിഞ്ഞിരിക്കുമ്പോഴാണ്‌ ‘Apple-II’ കമ്പ്യൂട്ടറിന്റെ വകഭേദമായ ‘Micro-II’ എന്ന ടേബിൾ-ടോപ്പ് പേർസണൽ കമ്പ്യൂട്ടർ ഒന്നു സംഘടിപ്പിക്കാൻ തരമാകുന്നത്.   BASIC-ൽ കൊച്ചു പ്രോഗ്രാമുകളെഴുതിയും Word Star എന്ന എഴുത്തുപദ്ധതിയുപയോഗിച്ച് രേഖകളുണ്ടാക്കിയും, കൈപ്പിശകിലും കറന്റുപോക്കിലും എല്ലാമപ്പാടെ നശിച്ചും, വീണ്ടുമെഴുതിയും വീണ്ടും തിരുത്തിയും കൊല്ലമൊന്നു കഴിച്ചു.   അവകാശികൾ കൂടിയതിനാൽ ആദ്യാവസാനക്കാരൻ (ആദ്യവാസനക്കാരൻ’) അളയ്ക്കു പുറത്തുമായി.   വിദേശത്ത് പരിശീലനംകഴിഞ്ഞുവന്ന കുറെ പുത്തൻകൂറ്റുകാർ ആ യന്ത്രം പിടിച്ചുവാങ്ങി.   താമസിയാതെ, തമ്മിൽതല്ലി വേറൊരു യന്ത്രം ഞാനും പിടിച്ചുവാങ്ങി.   അതായിരുന്നു DCM-Tandy Radioshack.   CPU-ഉം Monitor-ഉം Key Board-ഉം Floppy Drive-ഉം എല്ലാം ഒന്നിച്ചിണക്കിയ ഒരു ഒറ്റ യൂണിറ്റ്.   തനതായൊരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോടിയിരുന്ന (TRSDOS) ആ കമ്പ്യൂട്ടർ അന്നത്തെ നിലയ്ക്ക് അത്യുഗ്രൻ സേവനമാണു തന്നത്.   Word Perfect എന്നൊരു എഴുത്തുപദ്ധതിയായിരുന്നു അതിൽ.   ശാസ്ത്രപ്രബന്ധങ്ങളും മറ്റുമായി ഒരുപാടു കാര്യങ്ങൾ അതിലൂടെ ചെയ്തുകൂട്ടി.   Casio-വിന്റെ PB-100 എന്ന കൈപ്പത്തിയിലൊതുങ്ങുന്നൊരു ‘Personal Computer’ കൂടി ആയപ്പോൾ കുശാലായി കാര്യങ്ങൾ.   തുടർന്ന് Microsoft-ന്റെ അകമ്പടിയോടെ HCL, Zenith, HP, IBM, Lenovo, DELL എന്നിങ്ങനെ ഒരു നിര തന്നെ വന്നുകയറി.   കമ്പ്യൂട്ടറിന്റെ സാങ്കേതികവശങ്ങളിൽ കാര്യമായ താൽപര്യമില്ലാത്ത എന്നെപ്പോലെയുള്ള  ഉപയോക്താക്കൾക്ക് അതു വളരെ പ്രയോജനം ചെയ്തു.   കണക്കുകൂട്ടാനും പടംവരയ്ക്കാനും പലപല ആപ്ളിക്കേഷനുകളും, മറ്റുകാര്യങ്ങൾക്കായി Microsoft Office-ഉം അതോടൊപ്പം Internet-ഉം ഗവേഷണജീവിതം സുഗമമാക്കി.   Mainframe-Computer, Computer-Centre എന്നെല്ലാമുള്ള സങ്കേതങ്ങൾ 2000-ത്തോടെ അരങ്ങൊഴിഞ്ഞു.    കാര്ർഡും ടേപ്പും ഫ്ളോപ്പിയും പ്ളോട്ടറും ഒന്നുമില്ലാതെ, ‘Lap-Top’-കളും  ‘Tablet’-കളും ‘Smart Phone’-കളും കൂടി ആയപ്പോൾ ഓടിനടന്നു പണിയെടുക്കുവാൻ  ഇന്നു കഴിയുന്നു.


സമുദ്രശാസ്ത്രഗവേഷണത്തോടൊപ്പം രണ്ടാംപ്രേമമായ മലയാളമെഴുത്ത് കമ്പ്യൂട്ടറിൽ സാധ്യമായത് അത്ര എളുപ്പത്തിലൊന്നുമല്ല.   ആദ്യം ‘India Page ’എന്നൊരു പാക്കേജ് വാങ്ങിനോക്കി.   അതിൽ മൂന്നക്ഷരം വരെയേ കൂട്ടിച്ചേർക്കാനാകുമായിരുന്നുള്ളൂ; നാലാമതൊന്നു ചേർത്താൽ അതുവരെ എഴുതിയതെല്ലാം മൺമറയും.  സ്വാതന്ത്ര്യംഎന്നെഴുതുമ്പോൾ ന+ത+റ കഴിഞ്ഞ് ചേർക്കുമ്പോഴേക്കും എല്ലാം മായും.   കാശുപോയതു മിച്ചമായി.   പിന്നെ C-DAC-ന്റെ LEAP എന്ന ഭാരതീയഭാഷാ-പ്രോഗ്രാം ഉപയോഗിച്ചു; കുറെ കഷ്ടപ്പെടുകയും ചെയ്തു.   അതിനിടയ്ക്കാണ്‌ പുഴ.കോം’-ന്റെ ചൊവ്വരഎഡിറ്റർ കാണുന്നത്.   അതിൽ കുറെ പയറ്റി.   പക്ഷെ പലപല പ്രസിദ്ധീകരണങ്ങൾ പലപല വിധത്തിലായിരുന്നതിനാൽ ഫോണ്ടുമാറ്റം പ്രശ്നമായി.   അപ്പോൾ വരമൊഴിഎന്ന പദ്ധതി കയ്യിൽകിട്ടി.   ഒരു ഫോണ്ടിൽനിന്നു മറു ഫോണ്ടിലേക്കു ചാടാൻ ‘TypeIt’-ഉം സഹായകമായി.   പിന്നെപ്പിന്നെ ഗൂഗ്ൾ-ഇൻപുട്ടായി, കീ-മാജിക് ആയി.   ഇനിയുമെന്തെങ്കിലും നല്ലതുവന്നാൽ എടുത്തുചാടാൻ കടവത്തെത്തി നിൽക്കുന്നു ഞാൻ.  

Sunday 18 December 2016

സമയമാം രഥത്തിൽ

സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു; എൻ സ്വദേശം കാൺമതിന്നായ് ഞാൻ തനിയെ പോകുന്നു....എന്നൊരു ഗാനമുണ്ട്.   മലബാറിലെത്തിപ്പെട്ട നഗേൽ എന്നൊരു ജെർമൻപാതിരി, മലയാളത്തിൽ നൂറ്റാണ്ടുകൾക്കുമുൻപെഴുതിയതാണത്രേ ഇത് (എഴുപതുകളിൽ വയലാർ രാമവർമ അതൽപം മാറ്റിപ്പകർത്തി, ‘അരനാഴികനേരംഎന്ന സിനിമയിൽ ചേർത്തു).   ഇപ്പാട്ടിന്‌ ലോകമെമ്പാടും പത്തുപതിനേഴു വിവർത്തനങ്ങളുമുണ്ടത്രേ.    സമാന്തരമായി മറാഠിയിലുമുണ്ടൊരു ഗാനം:  ആമി ജാതോ അമുച്യാ ഗാവാ...” (അത് സന്ത് തുക്കാറാമിന്റേതാണെന്നും കാണുന്നു.)


ആർക്കും ഈ പാട്ടിലെ ശോകച്ഛവി ശ്രദ്ധിക്കാതിരിക്കാനാവില്ല - സമയത്തെക്കുറിച്ചുള്ളതെന്തും ആത്യന്തികമായി ശോകജന്യമാണെന്നും.   ഒരു പക്ഷെ മരണചിന്തയാവാം മനസ്സിന്റെ മറയത്ത് മിന്നാട്ടമായി.   ഒരിക്കലും തിരിച്ചൊഴുകാൻ കഴിയാത്തതാണല്ലോ കാലം.   ഓരോ യാത്രയും കാലത്തിനെതിരെയുള്ള കുത്തൊഴുക്കാണ്‌.   യാത്ര തുടങ്ങിയേടത്തു തിരിച്ചെത്തിയാലും കഴിഞ്ഞകാലം തിരിച്ചെത്തില്ല.   ഓരോ നിമിഷവും നമ്മൾ മരണത്തോടടുക്കുന്നു എന്നതാണു സത്യം.


ആളുകളും അനുഭവങ്ങളും സംഭവങ്ങളും ആവർത്തിക്കുന്നുണ്ടാവാം.   അതാണല്ലോ വട്ടംചുറ്റുന്ന രഥചക്രങ്ങൾ സൂചിപ്പിക്കുന്നത്.   ആ ചക്രങ്ങളിലേറി കാലം മുൻപോട്ടോടുന്നു.  


സൂര്യനാണ്‌ നമുക്ക് നിത്യേന സമയബോധമുണ്ടാക്കുന്നത്.   സമയത്തിന്റെ പ്രത്യേക സന്ധികളെ നാം സന്ധ്യയെന്നു വിളിക്കുന്നു.   വെളിച്ചത്തിൽ നിന്ന് ഇരുളിലേക്കു കടക്കുന്നതു സായംസന്ധ്യയിൽ.   ഇരുളിൽനിന്ന് വെളിച്ചത്തിലേക്കു കടക്കുന്നതു ഉഷ:സന്ധ്യയിൽ.   ഏഴുകുതിരകളെ കെട്ടിയ രഥത്തിലാണ്‌ സൂര്യഭഗവാന്റെ ജൈത്രയാത്രയെന്നാണ്‌ ഭാരതീയസങ്കൽപവും  (സൂരജ് കാ സാത്വാ ഖോഡ’-യും കൂട്ടത്തിൽ ഓർത്തുപോകുന്നു).


പ്രാത:സന്ധ്യ പ്രതീക്ഷയുടേയും സായംസന്ധ്യ വേർപാടിന്റെയും സമയമായാണ്‌ പൊതുവെ നമുക്കനുഭവം.   സുപ്രഭാതം തുടങ്ങുന്നത്, “കൗസല്യാസുപ്രജാ രാമാ പൂർവസന്ധ്യാ പ്രവർത്തതേ, ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമാഹ്നികം...എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടല്ലേ.   ഇതിന്റെ മറ്റൊരു മനോഹരഭാഷ്യമാണ്‌ മറാഠിയിലെ ഘനശ്യാമ സുന്ദരാ ശ്രീധരാ അരുണോദയ ഝാലാ, ഉഠി ലവ്കരി വനമാലീ, വനമാലീ...”.   അതേ ഈണത്തിൽ നമുക്കുമുണ്ടൊന്ന്‌: നീലഗിരിയുടെ സഖികളേ, ജ്വാലാമുഖികളേ, ജ്യോതിർമയിയാം ഉഷസ്സിനു വെള്ളിച്ചാമരം വീശും മേഘങ്ങളേ സുപ്രഭാതം, സുപ്രഭാതം, സുപ്രഭാതം.....“.


സന്ധ്യക്കെന്തിനു സിന്ദൂരംഎന്നും വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യപോലെഎന്നും കേട്ട പ്രണയതരളിതരായ കമിതാക്കൾക്കു തോന്നും, ”ഗോപുര മുകളിൽ വാസന്ത ചന്ദ്രൻ ഗോരോചനക്കുറി വരച്ചു....എന്നെല്ലാം.    എന്നാൽ വിരഹികളോ  ഭഗ്നാശരോ സന്തപിക്കുക,  ”സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ...എന്നായിരിക്കും.


പൊതുവെ, തിര്യക്കുകൾക് പ്രഭാതം കൂടുവിട്ടിറങ്ങാനും, സന്ധ്യ കൂടണയാനുമാണ്‌.   ദൈനികചക്രം പകൽ പണിയെടുക്കാനും രാത്രി വിശ്രമിക്കാനുമാണെന്നാണു പ്രകൃത്യാ.   അതിർത്തിയിലെ സൈനികർ, നാട്ടിലെ കാവൽക്കാർ, പെരുവഴിയിലെ വണ്ടിയോട്ടക്കാർ, ഫാക്റ്ററികളിലെ രാത്രിപ്പണിക്കാർ എന്നിവരുടെ ശാരീരികവും മാനസികവുമായ സമ്മർദ്ദം ഊഹിക്കാവുന്നതേയുള്ളൂ.   മൃഗങ്ങളിൽ ശ്വാനവർഗം മാത്രമേ പകലുറങ്ങിയും രാത്രി കുരച്ചും സമയത്തെ തലകുത്തി നിർത്താറുള്ളൂ.   പിന്നെ കൊതുകും എലിയും പെരുച്ചാഴിയും മരപ്പട്ടിയും കാലങ്കോഴിയും മൂങ്ങയുമെല്ലാം ഇല്ലെന്നില്ല.   അത്തരക്കാരുമുണ്ട് നമ്മുടെ ഇടയിൽ!   പിൽക്കാലത്ത് ദു:ഖമേ നിനക്കു പുലർകാല വന്ദനം, കാലമേ നിനക്കഭിനന്ദനം....എന്നു വിധിക്കു കീഴടങ്ങേണ്ടിവരുന്നവരാണവർ.


ഒറ്റപ്പെടലിന്റെ ഒരുനൂറുവർഷങ്ങൾപങ്കിട്ട് മാർക്കേസ് കാലത്തെ തിരിച്ചൊഴുക്കിയപ്പോഴാണ്‌ ജീവിതമേയൊരു മാജിക്കൽ റിയലിസമാണെന്ന് നമുക്കു തോന്നിപ്പോയത്.   കാലത്തെ തിരിച്ചുവയ്ക്കുന്നവരുണ്ട്.   കാലത്തെ കവച്ചുവയ്ക്കുന്നവരുണ്ട്.   കാലത്തെ കടത്തിവെട്ടുന്നവരുണ്ട്.   കാലത്തെ കുന്നിക്കുരുവാക്കുന്നവരുമുണ്ട്.   എന്നാൽ കാലത്തെ കുരുതിക്കുകൊടുക്കുന്നവരെമാത്രം കാലം മാപ്പാക്കില്ല.   ചെയ്യേണ്ടതു ചെയ്യാതെ ചെയ്യേണ്ടാത്തതുമാത്രം ചെയ്തുചെയ്തു ചീഞ്ഞുചാവാൻ വിധിക്കപ്പെട്ടവരാണവർ.


സമയത്തിന്റെ വില അറിയാത്തവരാണവർ.   സമയത്തിലെത്താത്തവരാണവർ.   സമയത്തിനൊക്കാത്തവരാണവർ.   ഒരുപക്ഷെ നമ്മൾ ഇന്ത്യക്കാരായിരിക്കും ലോകത്തെ മികച്ച സമയംകൊല്ലികൾ.   ഐ.എസ്.ടി. എന്ന ഇൻഡ്യൻ സ്റ്റാന്റേർഡ് ടൈം’ (ഭാരതീയ മാനകസമയം) എന്നത് ഇന്റിവിഡ്വൽ സ്റ്റാന്റേർഡ് ടൈം’ (തന്തോന്നി സമയം) ആണെന്നു പരാവർത്തനം ചെയ്തവരാണു നാം.   ഒരു കൊച്ചുയോഗം പോലും സമയത്തിനു തുടങ്ങിക്കണ്ടിട്ടുണ്ടോ ഇവിടെ?   പണ്ടൊക്കെ അധ്യക്ഷനും മറ്റുമടങ്ങുന്ന പ്രധാനപ്പെട്ടവരായിരുന്നു വൈകി എത്തിച്ചേർന്നിരുന്നത്.   അതുകണ്ടു പരിചയപ്പെട്ടുപഠിച്ച് സദസ്യരും വൈകിയെത്താൻതുടങ്ങി.   സംഘാടകർക്കുമറിയാം അഞ്ചെന്നു പറഞ്ഞാൽ ആറിനേ ആളുകളെത്തുള്ളൂ എന്ന്.   ഇപ്പോഴൊക്കെ ആറിനുള്ള യോഗം അഞ്ചരയ്ക്കെന്നു പറയും.   അല്ലെങ്കിൽ അഞ്ചഞ്ചരയ്ക്കെന്ന്.   അടുത്തിടെ കണ്ടു, സദസ്യരെത്തിയിട്ടും അധ്യക്ഷനെത്തിയിട്ടും ചില സംഘാടകരെത്താത്തതിനാൽ യോഗം വൈകിത്തുടങ്ങിയതും.


ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ, ഡോ. എസ്. എൻ. സിദ്ദിക്കി എന്നൊരു മേലധികാരി ഉണ്ടായിരുന്നു എനിക്ക്.   പത്തുമണിക്കു മീറ്റിംഗ് എന്നു പറഞ്ഞാൽ പത്തുമണിക്കുതന്നെ അതു തുടങ്ങിയിരിക്കും അദ്ദേഹം.   പത്തുമണികഴിഞ്ഞ് ആരു വന്നാലും, “നിങ്ങളില്ലാതെ മീറ്റിംഗ് തുടങ്ങാൻ കഴിഞ്ഞു; അതുകൊണ്ട് നിങ്ങളുടെ ആവശ്യം ഇനിയില്ല”, എന്നു പറഞ്ഞ് അവരെ മടക്കി അയക്കും.   ഒരിക്കൽ ഞാനും അദ്ദേഹവും മാത്രമായിക്കൂടി ഒരു കമ്മിറ്റിയോഗം കൂടിയിട്ടുണ്ട്!   ഇന്നും ഞാൻ സമയത്തിനെത്തുന്നുണ്ടെങ്കിൽ, വൈകുന്നെങ്കിൽ അതു സമയാസമയം സംഘാടകരെ അറിയിക്കുന്നുണ്ടെങ്കിൽ ആ കൊടുംചിട്ടയ്ക്കു ഞാൻ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്‌.


ഭൗതികതലത്തിൽ വസ്തുക്കളുടെ വേഗം പ്രകാശവേഗത്തെ പുറംതള്ളാൻ വയ്യെന്നാണ്‌ ഐൻസ്റ്റീന്റെ അഭ്യൂഹം; അതുവരെ സമയം എന്ന ഏകകത്തിന്‌ യാതൊരുതരം ആപേക്ഷികവ്യതിയാനവും സംഭവിക്കില്ലെന്നും.   ഇനി അഥവാ താത്ത്വികതലത്തിലെങ്കിലും പ്രകാശവേഗത്തെ മറികടക്കാനായാൽ, സമയത്തിനു ച്യുതം സംഭവിക്കുമെന്നും അനുമാനമുണ്ട്.   അപ്പോൾ മാത്രം.



ഐൻസ്റ്റൈൻ പറഞ്ഞതെന്താണെങ്കിലും - എന്തുവേണമെങ്കിലും പറഞ്ഞോട്ടെ- സമയമെന്നതു വലിച്ചാൽ വലിയും, വിട്ടാൽകൂടും എന്നു നമുക്കല്ലേ അറിയൂ.   കാത്തിരിക്കുന്നവനെ കാണാതിരിക്കുമ്പോൾ സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങും.   അവസാനം കാത്തുകാത്തിരുന്നവൾ കൂടിച്ചേർന്നിരിക്കുമ്പോൾ സമയമങ്ങു പറക്കും.   മനോവേഗത്തിന്‌ പ്രകാശവേഗത്തെ അതിക്രമിക്കാനാനുമാവും!

Saturday 17 December 2016

മതവും മദവും മത്സരത്തിൽ

ആദ്യമേ പറഞ്ഞുവയ്ക്കട്ടെ, ഈ ലേഖനത്തിലെ കാര്യങ്ങൾ ആരെയും മുറിപ്പെടുത്താനല്ല.   മറിച്ച് സുഖപ്പെടുത്താനുമല്ല.   അതിനും ഞാനാളല്ല.   പറ്റുമെങ്കിൽ ഇടയ്ക്കെല്ലാം ഒരു വിരേചനം - എന്നുവച്ചാൽ വയറിളക്കൽ - നല്ലതാണ്‌.   ഉപവാസംപോലെ, ധ്യാനം പോലെ, തീർത്ഥാടനംപോലെ.   അത്രയ്ക്കു കരുതിയാൽ മതി.   ചിട്ടയൊന്നു തിരുത്തിയാൽ   ശരീരവും മനസ്സും ഒട്ടൊന്നു ശുദ്ധമാകും.   വഴിയെ വീണ്ടും വെടക്കാകുമെന്നതു വേറെകാര്യം.

മതമാത്സര്യം കുന്തിച്ചു കുന്തിച്ചു, മതി കെട്ടു നടക്കുന്നിതു ചിലർ എന്ന് ഇന്നത്തെ ജ്ഞാനപ്പാന.   (ജ്ഞാനപ്പാനയെ കള്ളിൻകുടമാക്കുന്ന വിദ്യാഭാസംനമ്മൾ മലയാളിക്കു സ്വന്തം.)   അടുത്തകാലംവരെ വെറും വീട്ടാചാരം മാത്രമായിരുന്ന മതവിശ്വാസങ്ങൾ ഇപ്പോൾ നാട്ടാചാരങ്ങളായി.   വീടിനും ആരാധനാലയത്തിനും വെളിയിൽ പൊട്ടിയൊലിക്കുന്ന കാനകളായി.   ഉത്സവപ്പറമ്പുകാൾ ശവപ്പറമ്പുകളാവുന്നു.   മതയോഗങ്ങൾ മനോരോഗമാകുന്നു.   വിശ്വാസപ്രമാണങ്ങൾ വിധ്വംസകമാകുന്നു.   ഒച്ചവച്ചും ഓരിയിട്ടും സാക്ഷ്യം പറഞ്ഞാലേ മതവിശ്വാസമുറയ്ക്കൂ എന്നൊരു വാശി.   നടുറോട്ടിൽ നാലുപേർ കാണാൻ ഒരു നൽനടപ്പും - കറുപ്പിൽപൊതിഞ്ഞും വെളുപ്പിൽപുതഞ്ഞും  കാവിയണിഞ്ഞും മഞ്ഞകലർത്തിയും പച്ചപുരട്ടിയും നീലം തേച്ചും.    ഒരു വിഭാഗം തുടങ്ങിയാൽ വേറൊരു വിഭാഗം തുടങ്ങുകയായി.   ഒരു വിഭാഗമടങ്ങിയാൽ മറ്റൊരു വിഭാഗം തുടങ്ങുകയായി.   കലക്കവെള്ളമേ വേണ്ടൂ ഈ വമ്പൻ മീനുകൾക്ക്.   തിരയടിച്ചേ തീരൂ ഈ കൊമ്പൻസ്രാവുകൾക്ക്.

പൊന്നും പെണ്ണും മണ്ണുമല്ലേ, മാത്രമല്ലേ, ഇക്കണ്ട മതങ്ങളുടെയെല്ലാം ഇന്നത്തെ വിഷയം?   ഭൌതികതയ്ക്കപ്പുറം ചിന്തിക്കാൻ മനുഷ്യൻ മെടഞ്ഞെടുത്ത മതസിദ്ധാന്തങ്ങൾക്ക് മദമിളകിയിരിക്കുന്നു.   മടപൊട്ടിയിരിക്കുന്നു.   മടിനിറയ്ക്കാൻ മത്സരിക്കുന്നു.   മടിനിറഞ്ഞപ്പോൾ മതിമറന്ന്, മതിമറിഞ്ഞ്, മതമപ്പാടെ മറന്നിരിക്കുന്നു.   മദംമാത്രം ബാക്കിനിൽക്കുന്നു.

ആഘോഷങ്ങൾ വേറെ, ആചാരങ്ങൾ വേറെ, അനുഷ്ഠാനങ്ങൾ വേറെ.   മതവും മദവും തിരിച്ചറിയാത്തവർക്ക് ഇതെല്ലാം ഒന്ന്.   സത്യത്തിനു മുഖം ഒന്നേയുള്ളൂ എന്നറിയാഞ്ഞിട്ടൊന്നുമല്ല.   സ്വർണപാത്രം കയ്യിൽ കിട്ടിയാൽ അതെടുത്തു സത്യത്തിന്റെ മുഖമടച്ചങ്ങു മറച്ചുകളയും, അത്രതന്നെ!

മതം മനുഷ്യനെ നന്നാക്കാനോ ചീത്തയാക്കാനോ?   മനുഷ്യസ്നേഹം മുഖംനോക്കിയാണോ, മതം നോക്കിയാണോ?   ഒരു ചട്ടക്കൂട്ടിൽ പെട്ടാൽ ബാക്കിയെല്ലാം പൊട്ട.   പൊട്ടിപ്പൊളിഞ്ഞാലും പൊട്ടിത്തെറിച്ചാലും പറ്റിപ്പിടിച്ചാലും വിട്ടുപോകില്ല മതഭ്രാന്ത്.

നിവൃത്തിയുണ്ടെങ്കിൽ ഞാൻ വ്യാഖ്യാനങ്ങൾ വായിക്കാറില്ല.   മൂലം (ഒറിജിനൽ) വായിച്ചിട്ടു മനസ്സിലായതു മതി.   അതിനുകൂടി ഈ ജൻമം തികയില്ല.   എന്നിട്ടല്ലേ വ്യാഖ്യാനങ്ങൾ പഠിക്കാൻ.   തനിക്കുതോന്നുന്നതേ വ്യാഖ്യാതാവുമെഴുതൂ.   അല്ലെങ്കിൽ തോന്നണമെന്നു തോന്നുന്നതെഴുതും.   മതങ്ങളേക്കാളും മതബോധനങ്ങളെ വ്യാഖ്യാനിക്കുന്ന മതവീരൻമാരുണ്ടല്ലോ, അവരാണു വില്ലൻമാർ.

സ്ത്രീവിഷയം ഒഴിഞ്ഞൊരു സമയമുണ്ടോ മതങ്ങൾക്ക്പെണ്ണെന്തുടുക്കണമെന്നും പെണ്ണിനെത്ര പൊന്നുവേണമെന്നും പെണ്ണിന്‌ മണ്ണിലെത്ര അവകാശമുണ്ടെന്നുമെല്ലാം മണ്ണുംചാരിനിൽക്കുന്ന മതാനുചാരികൾ തീരുമാനിക്കുന്നു.   മതമേധാവികളോ മദംപൊട്ടി അലയുന്നു.   കുഞ്ഞെന്നും കുരുടിയെന്നും വൃദ്ധയെന്നും വിധവയെന്നുമൊന്നും നോക്കാതെ, ‘പെണ്ണാണോ അതു തങ്ങൾക്ക്എന്ന ഹീനമനസ്സാണ്‌ ഈ നീചസൃഷ്ടികൾ കൊണ്ടുനടക്കുന്നത്.   ഭക്തിയും മുക്തിയും ധ്യാനവും യോഗവും ജപവും പൂജയും മന്ത്രവാദവും തീർഥാടനവും അവസാനം പെണ്ണിരയെ ലാക്കാക്കിമാത്രം.  

മതമെന്നാൽ താൻ ശരിയെന്നല്ല, താൻമാത്രം ശരിയെന്നുമല്ല, മറ്റുള്ളവരെല്ലാം തെറ്റാണെന്നുകൂടി സ്ഥാപിച്ചെടുക്കലായി മാറിയിരിക്കുന്നു.   താൻ എന്തോ ആയാൽപോര, മറ്റുള്ളവർകൂടി തന്നെപ്പോലാവണമെന്ന ആ നിർബന്ധമുണ്ടല്ലോ ആ ദുർബുദ്ധിക്കു വേറെ മരുന്നില്ല - മരണം മാത്രം.   ചത്താലും ചത്തവരെ ചിരഞ്ജീവിയാക്കുന്ന ചെപ്പടിവിദ്യയും മതങ്ങൾക്കു സ്വന്തം.    എന്നാലോ തനിക്കുശേഷം പ്രളയമെന്നോതിയവരെല്ലാം പ്രളയപയോധിയിൽ മുങ്ങിച്ചത്ത കഥയേയുള്ളൂ.   ചത്തുമലച്ചുകിടക്കുമ്പോൾ മതമെവിടെ മക്കളേ, മദമെവിടെ മക്കളേ?

സെക്കുലറിസം എന്നൊരു മിഥ്യയുംകൊണ്ടു നടപ്പാണ്‌ നമ്മൾ.   സെക്കുലറിസത്തെ മതവിരോധമായി കാണുന്നു തുമ്മിയാൽ മൂക്കുതെറിക്കുമെന്നു ഭയക്കുന്ന മതാധിപതികൾ.   മതമൈത്രിയെന്നഭിനയിക്കുന്നു രണ്ടുവഞ്ചിയിൽ കാലുവയ്ക്കുന്ന രാഷ്ട്രീയക്കാർ.   മതനിരാസമെന്നുദ്ഘോഷിക്കുന്നു  വീടിനു തീപിടിക്കുമ്പോൾ വാഴക്കുലവെട്ടുന്ന വിരുതൻമാർ.    മതനിരപേക്ഷമെന്ന്  മന്ദബുദ്ധിജീവികൾ.     അതു മതാതീതമായിക്കാണുന്നവർ ചുരുക്കം.   എല്ലാ മതങ്ങളെയും മൂടുതാങ്ങി സന്തോഷിപ്പിക്കുകയല്ല, പ്രത്യേകിച്ചൊരു മതത്തെയും താങ്ങിനിർത്താതിരിക്കലല്ലേ യഥാർത്ഥത്തിൽ സെക്കുലറിസം?

ആദ്യം മതത്തിന്റെ ആ അക്ഷരത്തെറ്റൊന്നുണ്ടല്ലോ, അതു മാറ്റണം.   മതത്തിന്റെ മത്സരങ്ങൾ നിർത്തണം.   മദം താനെ അടങ്ങും.


ഇതൊന്നും ആരും പറയാത്തതല്ല.   പറഞ്ഞാലൊട്ടു തീരുകയുമില്ല.   കാലങ്ങളായി നടന്നുപോരുന്ന, കാലങ്ങളിലൂടെ കടന്നുപോരുന്ന ഈ തെറ്റുകൾ അറിഞ്ഞുകൊണ്ടു ചെയ്യുന്നവയാണുതാനും.   ഒരു കൊച്ചുരോഗമൊന്നുമല്ലത്.   സമൂഹത്തെ കാർന്നുതിന്നുന്ന ആർജിതമഹാരോഗമാണത്.   

Thursday 8 December 2016

അളവല്ലാത്ത അളവുകൾ

ഭൌതികതയും ആത്മീയതയും നല്ല ദമ്പതിമാരെപ്പോലെയാണ്‌.   ഒന്നില്ലാതെ മറ്റൊന്നിനു സാർഥകതയില്ല.   തലതല്ലി വഴക്കിട്ടാലും കുറെക്കഴിഞ്ഞാൽ കൂട്ടുകൂടും.    പിന്നെയും പിണങ്ങും; ഇണങ്ങും.   മൂന്നാമൻവന്നാൽ മുക്രയിട്ടോടിക്കും.


ഭൌതികതയുടെ ചിട്ടവട്ടമാണ്‌ ഭൌതികശാസ്ത്രം.   അടിസ്ഥാനപരതയുടെ ആകത്തുക.   ആത്മീയതയുടെ അടിത്തട്ടും.


ഭൌതികവസ്തുക്കളുടെ അടിസ്ഥാനമാണ്‌ അളവുകൾ.     നീളത്തിന്റെ (നീളം, വീതി, ഉയരം, കനം എന്നിങ്ങനെ) അളവുകളും  ഭാരത്തിന്റെ (ഘനം, തൂക്കം, പിണ്ഡം)  അളവുകളും സമയത്തിന്റെ (കാലം) അളവുകളും ഭൌതികവസ്തുക്കളെ വിവരിക്കാനുള്ള പ്രാഥമിക മാനകങ്ങളാണ്‌.   ബാക്കി വിശദീകരണങ്ങളെല്ലാം വഴിയെ പോരും.   ഉദാഹരണമായി നീളവും വീതിയും കൂട്ടിയിണക്കുമ്പോൾ വിസ്തീർണമായി; ഉയരമോ കനമോകൂടി ചേർത്താൽ വ്യാപ്തമായി.   ഭാരത്തെ വ്യാപ്തവുമായി ഇണക്കിയാൽ കാഠിന്യമായി.   നീളത്തെയും സമയത്തെയും കൊരുത്താൽ വേഗമായി.   ഘർഷണവും ആക്കവും ആവേഗവും എല്ലാം തദ്ധിതങ്ങൾ.   ഊർജം പിണ്ഡത്തിന്റെ മാറ്റാനാണ്‌.   ശക്തിയെയും മർദ്ദത്തെയും പ്രകാശത്തെയും ഒച്ചയെയും റേഡിയേഷനെയുമെല്ലാം ഈ പ്രാഥമിക സങ്കേതങ്ങൾ വഴിയാണ്‌ നിരൂപിച്ചുപോരുന്നത്.


എന്നാൽ കാലാകാലങ്ങളിൽ അളവുകൾക്കെല്ലാം ഒരുതരം അഴിഞ്ഞാട്ടമുണ്ടായിട്ടുണ്ട് നിത്യജീവിതത്തിൽ.   നാട്ടുനടപ്പും നാട്ടുഭാഷയും അളവുകളെ അറത്തുമുറിച്ചിട്ടുണ്ട്.   ‘എന്തോരം ഓടി’ എന്നു പറഞ്ഞാൽ ഓടിയത് എത്ര ദൂരമെന്നോ എത്ര സമയമെന്നോ വ്യക്തമല്ല.   എങ്കിലും കുറെ ഓടി എന്ന കാര്യം മനസ്സിലാവുകയും ചെയ്യും.    അളവല്ലാത്തൊരു അളവാണത്.   ‘അളവില്ലാത്ത’ എന്നൊരു പ്രയോഗവുമുണ്ടു നമുക്ക്.   ഭൌതികവസ്തുക്കളല്ലാത്തവയെ പരാമർശിക്കുമ്പോഴാണത്.   അളവില്ലാത്ത സ്നേഹം, അളവില്ലാത്ത സന്തോഷം എന്നിങ്ങനെ.   വസ്തുഘടനയെയും വ്യക്ത്യനുഭവങ്ങളെയും ഇണക്കാൻ ഭൌതികശാസ്ത്രം പോര.   ബോധാബോധമനസ്സിലെ അതിന്റെ പരി:സ്ഫുരണം അങ്ങനെയങ്ങു വഴിവിട്ടുപോകും.


കൃത്യതയാണ്‌ ശാസ്ത്രത്തിന്റെ ആണിക്കല്ല്.   കൃത്യതയിൽ സംശയമുണ്ടെങ്കിൽ ആ അവ്യക്തതയെയെങ്കിലും അളന്നുവയ്ക്കണം.   അതാണ്‌ ശാസ്ത്രത്തിന്റെ നടപ്പുരീതി.


അഭൌതികവിശദീകരണത്തിന്‌ ഭൌതികമാനകങ്ങൾ  ഉപയോഗിക്കുമ്പോൾ നഷ്ടപ്പെടുന്നത് കൃത്യതയാണ്‌.  ‘ഒരുകൊത്ത്’ കറിവേപ്പില കൂട്ടാനിൽ ചേർക്കണം എന്നു റെസിപ്പിയിൽ പറയുമ്പോൾ അത് വസ്തുനിഷ്ഠയേക്കാൾ വ്യക്തിനിഷ്ഠയാണ്‌.   ഒരു കൊത്തിൽ എത്ര ഞെട്ടികൾ എന്നോ ഒരു ഞെട്ടിൽ എത്ര ഇലകൾ എന്നോ ഇലയുടെ വലിപ്പമെന്തെന്നോ ഒന്നും വ്യക്തമല്ല.   എങ്കിൽപോലും ഭൌതികമായിത്തന്നെ നമുക്കൊരു കൂട്ടാൻ തട്ടിക്കൂട്ടാനാകും.


കുപ്പായം മേടിക്കുമ്പോൾ കണ്ടുകാണും സ്മോൾ, മീഡിയം, ലാർജ്, എക്സ്റ്റ്ര ലാർജ് എന്നൊക്കെയുള്ള ലേബലുകൾ.    ഇവയ്ക്കൊക്കെ അളവുകളുണ്ട്; എന്നാലൊട്ടില്ലതാനും.   ഈ ലേബലുകൾ നോക്കിയാണ്‌ നമ്മൾ നമുക്കുവേണ്ട ‘സൈസ്’ തിരഞ്ഞെടുക്കുക.    ഓരോ നിർമാതാവും ഓരോരോ മാനദണ്ഡങ്ങളിലാണ്‌ അവയുണ്ടാക്കിയിരിക്കുക.    ഇത്ര ഇഞ്ചെന്നോ ഇത്ര സെന്റിമീറ്ററെന്നോ അവരെഴുതിയാലും ഒഴുക്കൻവിവരണംകൊണ്ടും നമുക്കു സൈസ് പിടികിട്ടും.   ഒരു വാര അല്ലെങ്കിൽ ഒരു മീറ്റർ തുണി എന്നു പറയുമ്പോൾ നമ്മൾ തുണിയുടെ വീതിയെപ്പറ്റി ചിന്തിക്കുന്നേയില്ല; അതു തുന്നൽക്കാരന്റെ തലവേദന.   ഒരുപക്ഷെ ഒഴുക്കൻ വിവരണമേ നമുക്കു വേണ്ടൂ.   ആരാണ്‌ അത്ര കൃത്യമായൊക്കെ അളന്ന് വസ്ത്രം തിരഞ്ഞെടുക്കുന്നത്?   ചെരുപ്പിന്റെ കാര്യത്തിലും ഇതുതന്നെ സംഗതി.   ആറെന്നോ ഏഴെന്നോ എട്ടെന്നോ പത്തെന്നോ ഒക്കെ അളവുകൾ പറഞ്ഞ് നമ്മൾ സാധനം മേടിക്കും.   അതു മതി നമുക്ക്.


ദൂരത്തിനെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലും നമുക്കീ അളവില്ലാക്കോലമുണ്ട്.   ‘ഒരു പത്തു മിനിറ്റു ദൂരം’ കാൽനടയിലാവാം, സൈക്കിളിലാവാം, കാറിലാവാം വിമാനത്തിലുമവാം.   നടക്കുന്ന അല്ലെങ്കിൽ കാറോടിക്കുന്ന ആളുടെ വേഗം വിവക്ഷിക്കപ്പെടുന്നേയില്ല.   നീളമെന്ന മാനകത്തെ സമയമെന്ന മാനകവുമായി കൊരുത്തൊരു കുരുക്കാണത്.   ‘ഒരു സെക്കന്റ്’ എന്നു പറഞ്ഞ് അൽപനേരം മാറി നിൽക്കുമ്പോൾ മിനിറ്റുകൾ പലതു കഴിയും.   ‘ഒരു രാത്രി മുഴുവൻ’ എന്നതിലും എത്ര മണിക്കൂർ എന്ന സൂചനയില്ല.   അളവു പറയുന്നോ? - ഉണ്ട്.   എന്നാലൊട്ടില്ല താനും.


ഒരു തുള്ളി മരുന്ന്, ഒരു പാത്രം വെള്ളം, ഒരു നുള്ള് ഉപ്പ്, ഒരു കുടന്ന പൂവ്, ഒരു കൈ നിറയെ പണം, വയറുനിറച്ച് ആഹാരം, ഒരു ‘പോർഷൻ’ അല്ലെങ്കിൽ ഒരു ‘സെർവിങ്ങ്’, ഒരു കുട്ട തേങ്ങ എന്നെല്ലാം പറയുമ്പോഴും തുള്ളിയുടെയോ പാത്രത്തിന്റെയോ നുള്ളിന്റെയോ കുടന്നയുടെയോ വിളമ്പലിന്റെയോ കയ്യിന്റെയോ വയറിന്റെയോ വലിപ്പം അറിയില്ല.   കുട്ടയുടെ വലിപ്പവുമറിയില്ല, തേങ്ങയുടെ എണ്ണവും അറിയില്ല.   എന്നാലും നമ്മളങ്ങിനെ വച്ചുകാച്ചും.


അതിശയോക്തിക്കും അത്യുക്തിക്കുമെല്ലാം പ്രയോഗിക്കുന്നതു വേറെ കാര്യം.   ഒരു കുടം കണ്ണീർ (വലിയ സങ്കടം), ഒരു മീറ്റർ ചായ (‘കേരള ടീ’), ഒരു കുന്നു തുണി (അലക്കാൻ), ഒരുടൺ തലക്കനം (അഹന്ത), നമ്പർ-ടൂ മണി (കള്ളപ്പണം),   ആയിരം നാവ്, ഒരു മുഴം നാക്കുനീളം എന്നതെല്ലാം ഒരു മാതിരി വാമൊഴിവഴക്കം.


ഇതിലേറ്റവും കഷ്ടം ‘അരമണിക്കൂർ വെള്ളം വന്നു’, ‘നിർത്താതെ തിന്നുകൊണ്ടേയിരുന്നു’ എന്നൊക്കെ പറയുന്നതാണ്‌.   അളവിനെപ്പറ്റി ഒരെത്തും പിടിയും കിട്ടില്ല.


മലയാളികളുടെ കള്ളുകുടി കുപ്രസിദ്ധമാണല്ലോ.   കെട്ടിറങ്ങുമ്പോൾ അവരുടെ കുടിവിസ്താരങ്ങളും അരോചകമാണ്‌.   പിറ്റേന്നു മേനിക്കുവേണ്ടി, ‘ഇന്നലെ രാത്രി ഞങ്ങൾ നാലു കുപ്പി പൊട്ടിച്ചു, ഇനി അരക്കുപ്പിയേ ബാക്കിയുള്ളൂ’ എന്നൊക്കെ  വച്ചുകാച്ചുമ്പോൾ  ആളെത്രയെന്നോ കുപ്പിവലിപ്പമെന്തെന്നോ ഒന്നും അവർ സൂചിപ്പിക്കാറില്ല.   ഒരു ചെറുകുപ്പി പകർന്ന് പത്താളുകൾ കുടിച്ചാൽ ഒന്നുമാകില്ലെന്ന് അവർക്കറിയാത്തതുമല്ല.   എങ്കിലും ഒരു സ്റ്റൈലിനൊരു പ്രയോഗം.   നിരർഥകമായൊരു പ്രയോഗം.   അത്രതന്നെ.


സാങ്കേതിക വിദ്യകൾ മറ്റൊരു തലത്തിലായിരുന്നു പണ്ട്.   പ്രകൃതിജന്യമായ അളവുകോലായിരുന്നു മിക്കതിനും.  അംഗുലം, വിരൽനീളം.   ചാൺ, വിരൽത്തുമ്പുകൾ (തള്ളവിരൽ-ചെറുവിരൽ) തമ്മിലുള്ള അകലം.   അടി, എന്ന അളവ് ഒരു കാലടിക്കു തുല്യം.   മുഴം, കൈനീളം.   നുകപ്പാട്, കർഷകസംസ്കൃതിയിൽനിന്ന്.   എന്തിന്‌, ‘മീറ്റർഗേജ്’ വരെ പണ്ടത്തെ കുതിരവണ്ടിയുടെ ചക്രങ്ങൾതമ്മിലുള്ള അകലത്തിൽനിന്നാണത്രേ ഉത്ഭവിച്ചത്.   ‘ഒറ്റയടിപ്പാത’ എന്നൊക്കെ നമുക്കുമുണ്ടായിരുന്നല്ലോ.


അളവില്ലാത്ത, അളവല്ലാത്ത അളവിനും അളക്കാനാകും എന്നു സാരം.






കുട്ടിക്കൗതുകം

എനിക്കേറ്റവും ഇഷ്ടപ്പെട്ട ദൃശ്യങ്ങളിൽ ഒന്നാണ്‌ ഒക്കത്തിരിക്കുന്ന കുട്ടികളുടെ  വിശ്വദർശനം.   ചുറ്റുമുള്ളതെന്തും അവർ വലിച്ചെടുക്കും.   എല്ലാം അവർക്കൊരു കൗതുകം മാത്രം.   ചുറ്റുമുള്ളവയിലലിഞ്ഞിട്ടും ഒന്നിലുമലിയാത്തൊരു നിർഗുണബ്രഹ്മം.


കുഞ്ഞുകാലത്ത് എല്ലാ കുട്ടികളുടെയുംപോലെ, എന്റെ ആഗ്രഹവും ഒരു ലോറി-ഡ്രൈവർ ആകാനായിരുന്നു.   അന്ന് ‘ലോറി’.   ഇന്നത്തെ ‘ട്രക്ക്’.   ‘പീടിക’യും ‘മു’ക്കും  ‘കവല’യും ‘തീവണ്ടി’യും ‘തണ്ടുവാള’വും ‘റൊട്ടി’യും ‘അമ്മ’യും ‘അച്ഛ’നും ‘ഭാര്യ’യും ‘ഭർത്താ’വും ‘ആഹാര’വും ‘കത’കും പോലൊക്കെ മൺമറഞ്ഞൊരു പേര്‌ (യഥാക്രമം ഷോപ്പ്, കോർണർ, ജങ്ങ്ഷൻ, ട്രെയ്ൻ, റെയിൽ, ബ്രെഡ്, മമ്മി, ഡാഡ്, വൈഫ്, ഹസ്ബന്റ്, ഫുഡ്, ഡോറ്‌).


അന്ന് ഞങ്ങളുടെ വീടിന്റെ കൽപ്പണി നടക്കുകയാണ്‌.   അന്നൊക്കെ കിഴക്കൻമടകളിൽനിന്നാണ്‌ ചെങ്കല്ലെടുക്കുക.   ലോറിമാർഗം അടുത്ത നാട്ടുവഴിയിലെത്തിക്കും.   ഇടവഴിത്തലയ്ക്കൽനിന്ന് തലച്ചുമടായിവേണം വീടുമുറ്റത്ത് കല്ലെത്തിക്കേണ്ടത്.   അതിനായി ഒന്നുരണ്ടു മണിക്കൂർ റോട്ടുവക്കത്ത് ലോറി കിടക്കും.   ഡ്രൈവർ ചായയോ ചാരായമോ കള്ളോ മോന്താൻ മുങ്ങും.   കാത്തിരിക്കും ഞങ്ങൾ കുട്ടികൾ പിന്നീടൊന്നു വിലസാൻ.   വണ്ടിയിൽ കയറിപ്പറ്റി ഓരോ ഭാഗവും കണ്ടും തൊട്ടും മണത്തും ഇരിപ്പിടത്തിൽ ഇരുന്നും വളയത്തിൽ കൈവച്ചും കളിക്കും.   കയ്യെത്തിയാൽ കാലെത്തില്ല.   കാലെത്തിയാൽ കണ്ണെത്തില്ല.   ഒരു നോട്ടം പുറമേക്കും വേണമല്ലോ; ഇടയ്ക്ക് ഡ്രൈവറെങ്ങാനും വന്നുപെട്ടാലോ.   പുളിച്ച തെറിയാണ്‌ അന്നേ ഡ്രൈവർമാരുടെ വായിൽ.   പൊടിയും ചളിയും കരിയും ഓയിലുമായി ഞങ്ങൾ കോലം കെട്ടിരിക്കും ആ സമയംകൊണ്ട്.   റബ്ബർപന്തുപോലൊന്നു ഘടിപ്പിച്ച ഹോൺ (‘ഹോറൻ’ എന്നു സമകാലീനം) ഒന്നു മുഴക്കാൻ കിട്ടിയവൻ വീരശൂരപരാക്രമി.   വളയക്കാരൻ തിരിച്ചുവന്ന് ഇരുമ്പുകമ്പിയിട്ടുതിരിച്ച് വണ്ടി സ്റ്റാർട്ടാക്കി സ്റ്റൈലിലങ്ങനെ മുക്രയിട്ടുനീങ്ങുമ്പോഴാണ്‌ ഞങ്ങളുടെ കോലാഹലവും കോറസ്സും:   “എന്തൊരു സ്പീഡ്!”


ഡ്രൈവർമാർ ആണത്തത്തിന്റെ പ്രതിരൂപമായിരുന്നു; പെണ്ണത്തത്തിന്റെ ഹരവും.   നിലത്തിറങ്ങുമ്പോൾ കള്ളുകുടിച്ചില്ലെങ്കിലും കാലകത്തി ഉലഞ്ഞാടി നടക്കുന്നത് അവരുടെ തൊഴിൽചേതം (‘ഒക്യുപ്പേഷണൽ ഹസാർഡ്’) കൊണ്ടായിരുന്നിരിക്കണം.   അന്നത്തെ വണ്ടികൾ ഇന്നത്തെപ്പോലത്തെ സിൽക്-മെത്തകളൊന്നുമായിരുന്നില്ലല്ലോ.   ഇരിക്കാൻ മരത്തട്ട്.   കാരിരുമ്പുവളയം.   കാലൊടിക്കുന്ന കൺട്രോളുകൾ.   മെരുങ്ങാത്ത ഗിയർ.   കണ്ണടയലും ടയറുപൊട്ടലും എണ്ണചോരലും എഞ്ചിൻമരണവും എപ്പോഴുമാകാം.   ബെൻസ്, ഡോഡ്ജ്, ബെഡ്ഫോർഡ്, ഫാർഗൊ, കോമർ ഇത്യാദികൾ തരാതരങ്ങൾ.   ‘ലയ്‌ലന്റ്’-ഉം (ലേലന്റ്) ‘ടാറ്റ’യും വന്നെത്തിയിരുന്നില്ല.   ആ വന്യമൃഗങ്ങളെ മെരുക്കിയോടിക്കുന്ന ഡ്രൈവർതന്നെയായിരുന്നു എല്ലാവരുടെയും  താരം.


കുറച്ചുകൂടി മുതിർന്നപ്പോൾ കാറുകളിലായി കമ്പം.    അതിൽ ഡോഡ്ജും ചവർലറ്റുമായിരുന്നു താരങ്ങൾ (‘ചവർലറ്റ്’ എന്നാൽ ഷെവർലെ).   അതോടൊപ്പം സ്റ്റുഡീബേക്കറും മോറിസ്സും ഇമ്പാലയും ഫോർഡും വാൻഗാർഡും.   പിന്നീടാണ്‌ മഹോദരംപിടിച്ച ‘ഹിന്ദുസ്താൻ’-ന്റെ വരവ്; കൂട്ടത്തിൽ ചീങ്കണ്ണിപോലത്തെ ‘സ്റ്റാന്റേർഡ്’-ന്റെയും.    വൃകോദരൻ ‘അംബാസ്സഡർ’-ന്റെ (മലയാളികൾ ഇന്നും എന്നും ‘അംബാസ്സിഡർ’ എന്നേ പറയൂ; എന്തുകൊണ്ടെന്നറിയില്ല) മുന്നോടിയായിരുന്നു ‘ഹിന്ദുസ്താൻ’.   മൃഗനയനി ഫിയറ്റും (കുറേക്കാലംകഴിഞ്ഞ് അതു ‘പ്രീമിയർ’ ആയി) താറാവിനൊത്ത ഹെറാൾഡും നാണംകുണുങ്ങി ഗസലും പിന്നീട്.    തുള്ളിച്ചാടുന്ന ഡോൾഫിൻ എന്നോ രേവയെന്നോ ഒക്കെ ചില ചില്ലറകളും കുറെ ഓടി.   ഒരു മുച്ചക്ക്രക്കാറുമുണ്ടായി.   എങ്കിലും ‘വില്ലീസ് ജീപ്പ്’-എന്ന സാധനമൊന്നു വേറെ.   അതു പോലീസുകാർക്കും കിഴക്കൻ-കർഷകർക്കുമായിരുന്നു.   കൊച്ചി എണ്ണശുദ്ധീകരണശാലയുടെ പണി നടക്കുമ്പോഴാണ്‌ ‘മിറ്റ്സുബിഷി’ തലങ്ങും വിലങ്ങും പാഞ്ഞിരുന്നത്.    ടെമ്പോ എന്നും മാറ്റഡോര്ർ എന്നുമെല്ലാമുള്ള വാഗണുകളും വന്നെത്തി.   ഫോക്സ്വാഗണൊക്കെ കാണുന്നത് ഗോവയിൽ വന്നുപെട്ടപ്പോഴായിരുന്നു.   എഴുപതുകളിൽ ഇടംകയ്യൻ ഫോക്സ്വാഗണും ബെൻസും ഇമ്പാലയുമെല്ലാ ടാക്സിയായോടിയിരുന്നു അവിടെ.


സൈക്കിളും മോട്ടോർസൈക്കിളും യഥാശക്തി പാവപ്പെട്ടവന്റെയും പണക്കാരന്റെയും വാഹനമായിരുന്നു.   റാലി സൈക്കിളായിരുന്നു കേമൻ.   അറ്റ്ലസ്സ് പുറകെ.   ഹീറോ ഒന്നും അന്നില്ല.   അപൂർവം ഫിലിപ്സ് ഉണ്ടായിരുന്നു, ഒരു മിലിട്ടറിക്കാരനിൽനിന്നു മേടിച്ച ഒന്നരപ്പൊക്കക്കാരൻ ഫിലിപ്സ് ചവിട്ടുവണ്ടി വീട്ടിലുമുണ്ടായിരുന്നു.

 
മോട്ടോർ സൈക്കിൾ (ഇന്നത്തെ ‘ബൈക്ക്’) എന്നാൽ ‘റോയൽ എൻഫീൽഡ്’.   പിന്നെ പരുക്കൻ ‘ജാവ’.   കോണകമുടുത്തപോലൊരു ‘യെസ്ഡി’-യും ഒരു നാണംകുണുങ്ങി ‘രാജ്ദൂത്’-ഉം.   ‘യമഹ’കൂടി കൂട്ടത്തിൽച്ചേർന്നപ്പോൾ ‘യമരാജ്’ ആയി നിരത്തായ നിരത്തെല്ലാം.


ആദ്യത്തെ സ്കൂട്ടർ ലാംബ്രെട്ട (‘ലാംബർട്ട’ എന്നു വിളിപ്പേര്‌).   മോട്ടോർസൈക്കിൾപോലെ കേബിളെല്ലാം തൂങ്ങിക്കിടക്കുന്ന ഒരു വിരൂപി.   പന്നിപോലത്തെ പുതുമോഡൽ ലാംബ്രട്ട വന്നതു പിന്നെയാണ്‌ (അതും പിൽക്കാലത്ത് ‘ലാംബി’ ആയി).   അതേകാലത്ത് ‘ഫന്റാബുലസ്’ എന്നൊരു ചതുരപ്പെട്ടിയും വന്നു; നല്ല ശിങ്കാരി ‘വെസ്പ’-യും.   ‘വെസ്പ’ എന്ന കൊച്ചുസുന്ദരിയുടെകൂടെ മാർത്ത വനൂചി എന്ന ഇറ്റലിക്കാരി പാൽമേനിയിൽ പട്ടുസാരിചുറ്റി എറണാകുളത്തു ചുറ്റിക്കറങ്ങിയിരുന്നു.   മാർത്തയെ കാണുന്ന കൗതുകം വെസ്പയും പിടിച്ചുപറ്റി.   ഒരു സമുദ്രഗവേഷകയായിരുന്നു വനൂചി.   പിൽക്കാലത്ത് സമുദ്രപഠനത്തിന്റെ ഭാഗമായി അവരെ പരിചയപ്പെടാനുമായി എനിക്ക്.


അന്നത്തെ കൊച്ചി വിമാനത്താവളം ചുറ്റിപ്പറന്നിരുന്ന പങ്കവിമാനങ്ങളെയും വാപൊളിച്ചുനോക്കി നിന്നു ഞങ്ങൾ.   വിമാനത്തിന്റെ ഒച്ചകേട്ടാൽ ക്ളാസ്സടക്കം പുറത്തുചാടും.   വൈമാനികനെ കയ്യാട്ടിക്കാണിക്കും.      അപ്പോഴും ഞങ്ങൾ വിളിച്ചലറി, “എന്തൊരു സ്പീഡ്!” എന്ന്.


എറണാകുളത്തിനു തെക്കോട്ട് ആദ്യത്തെ തീവണ്ടി വന്ന വരവും, പാളത്തിനരികെ മണിക്കൂറുകൾ കാത്തിരുന്ന് ഞങ്ങൾ കണ്ടു.   എഞ്ചിനുമുൻപിൽ കുലവാഴകൾ വച്ചലങ്കരിച്ച്  പൂചൂടി പൊട്ടുംതൊട്ട് പുകതുപ്പി ആവിപരത്തി അലറിക്കൊണ്ടുള്ള ആ ഒരു വരവ്!


കപ്പൽകണ്ടതും ആയിടയ്ക്കായിരുന്നു.   കൊച്ചിതുറമുഖത്തും അഴിമുഖത്തുമായി കെട്ടിക്കിടന്ന വിദേശക്കപ്പലുകളും നാവികസേനയുടെ യുദ്ധക്കപ്പലുകളും അവയുടെ സൈറനും തലയ്ക്കുമുകളിലൂടെ ചരക്കുനീക്കുന്ന കൂറ്റൻക്രെയിനുകളും ആശ്ചര്യത്തേക്കാൾ അമ്പരപ്പാണുണ്ടാക്കിയത്.   കടൽക്കാറ്റും വലച്ചൂരും പുകമണവും ഉപ്പുരസവുമെല്ലാം തലപെരുപ്പിച്ചു.    കടൽക്കാക്കകൾ വട്ടമിട്ടു പറന്നപ്പോൾ മനസാ ഞങ്ങളും കൂടെക്കൂടി.


റഷ്യക്കാരയച്ച ആദ്യത്തെ ബഹിരാകാശപേടകം, ‘സ്പുട്നിക്’, ആകാശത്തെ മുറിച്ചുകടക്കുന്നതും ഞങ്ങൾ നോക്കിനിന്നു.   നാട്ടിലെ റിക്ഷവണ്ടിക്കാരൻ അതിനു വച്ച പേരാണ്‌ രസകരം - ‘ആകാശറിക്ഷ’!


ഇപ്പോഴെന്താ സ്ഥിതി!  എത്രയെത്രതരം വണ്ടികൾ!   എന്തെല്ലാം ബ്രാന്റുകൾ!   പല നല്ല വണ്ടികളും പോയി - ‘വിജയ്’ സ്കൂട്ടർ, ‘രാജ്ദൂത്’ മോട്ടോർ സൈക്കിൾ, ‘ലൂന’ മോപ്പെഡ്, ‘ഫിയറ്റ് എൻ.ഇ.’ കാർ, ‘കോമർ’ ബസ്സ്, ‘ബെഡ്ഫോർഡ്’ ലോറി.    ഒരുപാടു നല്ല വണ്ടികളും വന്നു -  ‘ഹീറോ’ സൈക്കിൾ, ‘ഹോണ്ട’ സ്കൂട്ടർ, ‘ടി.വി.എസ്.’ മോട്ടോർസൈക്കിൾ, ‘മാരുതി’ കാർ, ‘വോൾവോ’ ബസ്സ്, ‘മാൻ’ ട്രക്ക്.


വിമാനങ്ങളും കപ്പലുകളും പലതരം.   തീവണ്ടികളും പലതരം.   ബഹിരാകാശത്താണെങ്കിൽ പേടകങ്ങളുടെ ബഹളം.


എങ്കിലോ അന്നത്തെ കുട്ടിക്കൗതുകവും പോയി, ഇന്നത്തെ എണ്ണക്കണക്കും തെറ്റി.   എന്നാലും, വണ്ടിയോട്ടക്കമ്പം ഒട്ടു മാറിയതുമില്ല!


ഏവർക്കും ബാലകൗതുകങ്ങൾ വീണ്ടും തലപൊക്കുന്നത് സ്വന്തം കുട്ടികൾ ഉണ്ടാകുമ്പോഴാണ്‌.   മധ്യവയസ്സോടെ പിന്നെയും പിന്നിലേക്കു മറയുന്ന അവ, വീണ്ടും നാമ്പിടുന്നത് വാർദ്ധക്യത്തിലാണ്‌.   വാർദ്ധക്യം രണ്ടാംബാല്യമാണെന്നു പറയുന്നത് വെറുതെയല്ല.  അപ്പോഴേക്കും കൂമ്പുകരിഞ്ഞിരിക്കുമെന്നതു വേറെ കാര്യം.










കേരളപ്പിറവി - അന്നെനിക്കാറ്‌

ഈ വർഷം (2016) കേരളം അറുപതു തികഞ്ഞ് വെയിൽകാഞ്ഞിരിക്കുകയാണ്‌.   ഇതു വായിക്കുന്നവരിൽ ബഹുഭൂരിപക്ഷവും കേരളപ്പിറവി കണ്ടുകാണില്ല.   എനിക്കതിനുള്ള ഭാഗ്യമുണ്ടായിരുന്നു.   അന്നെനിക്കു വയസ്സാറ്‌.   കാര്യങ്ങൾ അൽപാൽപം  അറിഞ്ഞുതുടങ്ങുന്ന പ്രായം.   എങ്കിലോ ഓർമകൾ ഇന്നും ബാക്കി.


ആയിരത്തിത്തൊള്ളയിരത്തി അൻപതുകളിൽ ഒന്നാംക്ളാസ്സിൽ ചേരാൻ വയസ്സഞ്ചു തികയണം.   നാട്ടിൻപുറക്കാർ പ്ളേ-സ്കൂൾ, നഴ്സറി, കെ. ജി. എന്നുള്ള പേരുകൾ കേട്ടിട്ടുപോലുമില്ലാത്ത കാലം.   അന്നൊക്കെ ജൂൺ-മാസം ആദ്യത്തെ തിങ്കളാഴ്ചയാണ്‌ സ്കൂൾ തുറക്കുക.   അന്നേയ്ക്ക് അഞ്ചുവയസ്സു തികഞ്ഞവരെയേ ഒന്നാംക്ളാസ്സിൽ ചേർക്കൂ.   തികഞ്ഞില്ലെങ്കിൽ തികയ്ക്കും.   അതു വേറെ കാര്യം.   ഏതാനും മാസങ്ങളുടെ വ്യത്യാസത്തിൽ ഒരു അധ്യനവർഷം നഷ്ടപ്പെടണ്ടല്ലോ എന്നായിരുന്നു അതിനുള്ള യുക്തി.   ജൂലൈ-യിൽ പിറന്ന എനിക്ക് ജൂണിൽ വയസ്സുതികയ്പ്പിച്ച് ഒന്നാംക്ളാസ്സിലെടുത്തു വിലാസിനിട്ടീച്ചർ (അവർ എന്റെ അമ്മയുടെ സഹപാഠിയുമായിരുന്നു).   ആ വർഷം ആ മാസം രണ്ടാംതിയതി അഞ്ചുവയസ്സുതികഞ്ഞ ഒരുപാടുപേർ ആ ക്ളാസ്സിലുണ്ടായിരുന്നിരിക്കണം!   എന്റെ വീട്ടിൽതന്നെ മൂന്നുപേർക്കാണ്‌ പലവർഷങ്ങളിൽ ഒരേദിവസം ജനനത്തിയതി.   ഞങ്ങളുടെയെല്ലാം വീട്ടിലെ വിളിപ്പേരുവിട്ട് സ്കൂളിൽ ഔപചാരികനാമം ഒരുക്കുന്നതും ആ ടീച്ചറായിരുന്നു.   ആൺകുട്ടികൾക്കു നീണ്ട പേര്‌; പെൺകുട്ടികൾക്കു സുന്ദരിപ്പേര്‌ - അതായിരുന്നു അവരുടെ ചിട്ട.   എന്നേക്കാൾ വലിയ പേര്‌ എനിക്കങ്ങനെയാണ്‌ ഉണ്ടായത്.  


അച്ഛനമ്മമാർ മക്കൾക്ക് എങ്ങനെയെങ്കിലും  അഞ്ചുവയസ്സു തികഞ്ഞുകിട്ടുന്നതിന്‌ പെടാപ്പാടു പെടുമായിരുന്നു.   ഒരു പണിയുമില്ലാതെ അഞ്ചുവർഷം തിന്നും കുടിച്ചും വഴക്കടിച്ചും വേലിചാടിയും, വീട്ടിലും തൊടിയിലും അതുരണ്ടുമല്ലാത്ത ഇടങ്ങളിലൊക്കെയും ക്ഷമപരീക്ഷിക്കുന്ന പുന്നാരമക്കളെ എങ്ങനെയെങ്കിലും പള്ളിക്കൂടത്തിൽ പറഞ്ഞയക്കും.   അങ്ങനെ അഞ്ചാറുമണിക്കൂർ സ്വസ്ഥമായിരിക്കാമല്ലോ ആഴ്ചയിൽ അഞ്ചാറു ദിവസം.   അതോടെ കുട്ട്യാസുരൻമാർക്ക് സ്വന്തം വീട് രണ്ടാംവീടാകും; സ്കൂൾ ഒന്നാം വീടും.   തട്ടകം രണ്ടും ഒരുപോലെ തകർക്കും.


ഒന്നാംക്ളാസ്സിൽ ചേർന്നതിനുശേഷവും മുലകുടിച്ചുവരുന്ന പിള്ളേരുണ്ടായിരുന്നു അക്കാലങ്ങളിൽ.   അത്രയ്ക്കില്ലെങ്കിലും, വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയാൽ മുലക്കുപ്പിയിൽ (ഇന്നതിനു പേര്‌ ‘ഫീഡിംഗ് ബോട്ടിൽ’) പാലുകുടിക്കണമെന്ന് എനിക്കു നിർബന്ധമായിരുന്നു.   ഒരു ദിവസം (അമ്മയുടെ പരാതികേട്ട്) വിലാസിനിട്ടീച്ചർ പരിഹസിച്ചപ്പോഴാണ്‌ ഞാനതു നിർത്തിയത്.   അന്നൊക്കെ എനിക്ക് അമ്മ പറയുന്നതിനേക്കാൾ വില ടീച്ചർ പറയുന്നതിനായിരുന്നു.


ഒരുവർഷം അ-ആ-ഇ-ഈയും ഒന്ന്-രണ്ട്-മൂന്ന്-നാലും ‘വാ കുരുവീ, വരു കുരുവീ’-യും ‘ഗോപാലകൃഷ്ണൻ ഗോവിന്ദൻ ബലരാമനെക്കൂടെക്കൂടാതെ’-യും പഠിച്ചു പാസ്സായി, രണ്ടാംവർഷം സ്കൂൾതുറന്നപ്പോഴാണ്‌ ഒരു ക്രമപ്രശ്നം ഞാനുന്നയിക്കുന്നത്.   ഞാൻ വിലാസിനിട്ടീച്ചറുടെ ഒന്നാംക്ളാസ്സിലേയിരിക്കൂ.   വേണമെങ്കിൽ ടീച്ചർ രണ്ടാംക്ലാസ്സിലേക്കുവന്നോട്ടെ.   എനിക്കു രണ്ടാംക്ളാസ്സും വേണം വിലാസിനിട്ടീച്ചറും വേണം.    ആദ്യം അനുനയം.   പിന്നെ നിർബന്ധം.   രണ്ടും ഫലിച്ചില്ലെന്നുകണ്ടപ്പോൾ ആദ്യമായി വിലാസിനിട്ടീച്ചർ ഒന്നു കനപ്പിച്ചു ഒച്ച - ‘വലിയ കുട്ടികൾ വലിയ ക്ളാസ്സിൽ പോണം; ഇല്ലെങ്കിൽ പേരുവെട്ടും!’   പേരുവെട്ടൽ എന്തോ മരംവെട്ടുന്നതുപോലെയാണെന്നോ കാലുവെട്ടുന്നതുപോലെയാണെന്നോ തലവെട്ടുന്നതുപോലെയാണെന്നോ ധരിച്ചുവച്ചിരുന്ന കാലമായിരുന്നു അത്.   തൊട്ടുമുൻപത്തെ വേനലവധിക്കാലത്താണ്‌ വീട്ടിലെ കുളം വെട്ടാനും കിണറുവെട്ടാനും ആളുവന്നപ്പോൾ ഞാൻ അലറിവിളിച്ച് അവരെ ആട്ടിയോടിക്കാൻ സാഹസപ്പെട്ടത്.   അതു ഞാൻ മറന്നിട്ടില്ലായിരുന്നു;  വീട്ടുകാർ പൊറുത്തിട്ടുമില്ലായിരുന്നു.   (ഞങ്ങളുടെ നാട്ടിൽ കുളവും കിണറുമെല്ലാം തേകി വൃത്തിയാക്കുന്നതിന്‌ ‘വെട്ടൽ’ എന്നാണു പറയുക; കുളം കുഴിക്കലും കിണർ കുത്തലുമാണ്‌ നിർമാണപ്രവർത്തനം. ‘വെട്ടൽ’ വെറും ‘മെയിന്റെനൻസ്’.   കുളംതോണ്ടൽ മറ്റേക്കാര്യം.   ഇതൊക്കെയുണ്ടോ ഞാനറിയുന്നു?)   പേരുവെട്ടുമെന്നു കേട്ടതും ഞാനതിൽ വീണു.   മരത്തട്ടികകൊണ്ടുമറച്ച അടുത്തക്ളാസ്സിലേക്ക് ഞാൻ മനസ്സില്ലാമനസ്സോടെ നീങ്ങി.


കൊല്ലം 1956.   രണ്ടാംക്ളാസ്സ് മുത്തുമാഷിന്റെ ക്ളാസ്സ്.   എന്റെ നോട്ടത്തിൽ മുത്തുമാഷ്, വിലാസിനിട്ടീച്ചറുടെ ഒരു ആന്റി-തീസിസ്.   അതോടെ ഉടക്കിന്റെ തുടക്കം.   മഴപെയ്യുന്നതും (ഇടവപ്പാതിയല്ലേ) മദ്ദളം കൊട്ടുന്നതും (കേരളം രാഷ്ട്രീയമായി ഇളകിമറിയുകയല്ലേ) ഇഷ്ടവിനോദങ്ങൾ.   എന്നും തപ്പും ചെണ്ടയുമായി ഒരു ജാഥയെങ്കിലും കാണും.    മുഷ്ടിചുരുട്ടലും മുദ്രാവാക്യം മുഴക്കലും ചുമരെഴുത്തും നോട്ടീസ് വിതരണവുമായി രാഷ്ട്രീയരംഗം തിളച്ചുമറിയുമായിരുന്നു.   പാരമ്പര്യമായും പാരസ്പര്യംമൂലവും പഴയ കോൺഗ്രസ്സുകാരായിരുന്നത്രേ ഞങ്ങൾ.   വികൃതികൂടിയാൽ ‘എടാ, കമ്മൂ, കമ്മൂണിഷ്ടേ’ എന്നായിരുന്നു വീട്ടുകാരുടെയും നാട്ടുകാരുടെയും ചീത്തവിളി.   മുന്നിറക്കൊടി കണ്ടാൽ ‘ജെയ്’ വിളിക്കണം, ചെങ്കൊടി കണ്ടാൽ മുഖം തിരിക്കണം.   അതായിരുന്നു നാട്ടുനടപ്പ്.   എല്ലാ സ്വാതന്ത്ര്യദിനത്തിന്റന്നും പതാക ഉയർത്തി (അതു മിക്കവാറും നടുക്കു ചർക്കയുള്ള കോൺഗ്രസ്സ് കൊടിയായിരുന്നില്ലേ എന്ന് ഇന്നൊരു ശങ്ക), ദേശീയഗാനം പാടി, ‘ഭാരത്മാതാ കീ ജെയ്, മഹാത്മാഗാന്ധീ കീ ജെയ്, ജവഹർലാൽ നെഹ്റൂ കീ ജെയ്’ എന്നാർത്തലയ്ക്കണം.   ഇത്രയുമായിരുന്നു ഞങ്ങളുടെ അക്കാലത്തെ രാഷ്ട്രീയ നിലപാടുതറ.   നെഹ്റു-എന്ന് ഉറക്കെയും ഈ.എം.എസ്സ്.-എന്നു പതുക്കെയും ആളുകൾ സംസാരിച്ചിരുന്നുവെന്നോർക്കുന്നു.


അങ്ങനെ രണ്ടാം ക്ളാസ്സ്.   മലയാളത്തോടൊപ്പം അൽപം കണക്കും ‘മറ്റുവിഷയ’വും ആയിരുന്നു ‘സിലബസ്’.   ‘എഞ്ചുവടി’ തുടങ്ങിയോ എന്നു സംശയം.   ചാണും അംഗുലവും ഇഞ്ചും അടിയും മുഴവും കോലും  വാരയും മൈലും ഫർലോങ്ങും പലവും റാത്തലും പൗണ്ടൂം സേറും ഔൺസും ഗാലനും ഞങ്ങളുടെ വിജ്ഞാനശേഖരത്തിൽ ദഹിക്കാതെ കിടന്നു.   ഒന്ന്, മുക്കാൽ, അര, കാൽ അരയ്ക്കാൽ, മുണ്ടാണി, ഇമ്മി എന്നൊക്കെ കേട്ട് ഞങ്ങൾ കിടുങ്ങി.   ചില്ലി, പൈ, അരയ്ക്കാലണ, (ഓട്ട)ക്കാലണ, അരയണ, ഒരണ, രണ്ടണ, എട്ടണ,  ഒരുരൂപ, വെള്ളിയുറുപ്പിക, ബ്രിട്ടീഷ് രൂപ എന്നതെല്ലാം ഞങ്ങളെ കുരുക്കി.   ഒറ്റനോട്ടും (ഒരു രൂപാ നോട്ട്) ഇരട്ടനോട്ടും (രണ്ടു രൂപാ നോട്ട്) കണ്ടിട്ടുണ്ടെന്നു തോന്നുന്നു; കേട്ടിട്ടെങ്കിലുമുണ്ട്.   പത്തും നൂറുമെല്ലാം അപ്രാപ്യമായിരുന്നു.   കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.


പക്ഷെ പാഠ്യേതരവിഷയങ്ങൾ പ്ളെന്റി.   മുതിർന്ന കുട്ടികൾ (രണ്ടും മൂന്നും വർഷം അതേക്ലാസ്സിൽ തോറ്റുതോറ്റു പഠിക്കുന്ന വികൃതിയും വൈകൃതവും ഒരുപോലെ ശീലിച്ച സീനിയേർസ്) ധാരാളമുണ്ടായിരുന്നു.   അവരുടെ   അംഗീകൃത ‘പച്ച-പെനസീൽ’-കച്ചവടവും, അനധികൃത ‘ചുക്കുണ്ട’ വിൽപനയും മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്.   പാവപ്പെട്ട പിള്ളേർ പാടങ്ങളിൽനിന്നു പറിച്ചെടുക്കുന്ന ‘വെള്ളംചാടിപ്പച്ച’, അന്നു ഞങ്ങൾ ഉപയോഗിച്ചിരുന്നതരം സ്ലേറ്റുതുടയ്ക്കാൻവേണ്ടി വിൽപ്പനക്കെത്തിക്കും ക്ളാസ്സിൽ - പച്ചത്തണ്ടിന്റെ നീളത്തിനൊപ്പിച്ച സ്ലേറ്റ്-പെൻസിൽ കൊടുക്കണം അതു വാങ്ങാൻ.   ആ പാവപ്പെട്ട കുട്ടികൾ അത്തരം കുറ്റിപ്പെൻസിൽ ശേഖരിച്ചാണ്‌ ക്ളാസ്സിൽ പാഠങ്ങൾ ചെയ്തുപഠിക്കുക.   വീട്ടിൽനിന്ന് കുപ്പികളിൽ വെള്ളവും തൊടിയിൽനിന്ന് ‘മഷിത്ത’ണ്ടും സ്ലേറ്റുതുടയ്ക്കാൻ കൊണ്ടുപോയിരുന്നു ഞങ്ങൾ.   എങ്കിലും ‘വെള്ളംചാടിപ്പച്ച’യേകുന്ന നിറവും മണവും അവയ്ക്കു നൽകാനായിരുന്നില്ല.   വേറെയും പല അക്കരപ്പച്ചകൾപോലെ അതും വെറും തോന്നലായിരുന്നോ ആവോ.


സ്കൂളിന്‌ മൂത്രപ്പുരയൊന്നുമുണ്ടായിരുന്നില്ല.   വേലിക്കെട്ടിനടുത്തുപോയി മൂത്രമൊഴിക്കലായിരുന്നു അന്നത്തെ രീതി.   പെൺകുട്ടികൾക്ക് ഒരു വേലിയുടെ മറയുണ്ടായിരുന്നു.   അതിൽ ആൺകുട്ടികളുടെ അല്ലറചില്ലറ തരികിടകളും ക്ളാസ്സിൽവച്ചുതന്നെ തുണിപൊക്കിനോക്കലും അക്കാലത്തേ പ്രചുരപ്രചാരമായിരുന്നു.   മലയാളികളുടെ ഞരമ്പുരോഗത്തിന്‌ കാലപ്പഴക്കമുണ്ട് എന്നർഥം.   അശ്ലീലാധിഷ്ഠിത പദസഞ്ചയങ്ങൾ, ദ്വയാർഥപ്രയോഗങ്ങൾ എല്ലാം ആദ്യമായിക്കേൾക്കുന്നത് അന്നായിരുന്നു.   ചുറ്റുവട്ടത്തിനൊപ്പം വളരാൻ ഞാൻ പാടുപെടുകയായിരുന്നു.


സ്കൂൾ തുറക്കുന്ന ദിവസവും മുഴുക്കൊല്ലപ്പരീക്ഷയ്ക്കുശേഷം അടയ്ക്കുന്ന ദിവസവും മാത്രമാണ്‌ ഞങ്ങൾക്ക് സ്കൂൾ-ഗേറ്റിനു പുറത്ത് ഇരുവശത്തുമായി ചാക്കുവിരിച്ചിരുന്നിരുന്ന രണ്ടു സ്ത്രീകളുടെ പക്കൽനിന്ന് കപ്പലണ്ടിയും ചാമ്പയ്ക്കയും വാങ്ങാൻ വീട്ടിൽനിന്ന് അനുവാദമുണ്ടായിരുന്നത്.   കാലണയ്ക്കു കപ്പലണ്ടിയും അരയണയ്ക്ക് ചാമ്പയ്ക്കയും.   കൂടെയുള്ള ‘ചുക്കുണ്ട’യ്ക്ക് ജാതിപരമായ വിലക്കുണ്ടായിരുന്നു.   അതിൽതന്നെ ചട്ടയും മുണ്ടും തക്കയും താലിയും കൊന്തയും വെന്തിങ്ങയുമുള്ള വയസ്സായ ‘ഉമ്മ’യുടെ പക്കൽനിന്നേ ഞങ്ങൾ ഫ്യൂഡൽ-‘ആഢ്യൻ’മാർ കാലണയ്ക്കു കപ്പലണ്ടി മേടിച്ചിരുന്നുള്ളൂ.   മറ്റേ സ്ത്രീ, യുവതി, അൽപം കുശുമ്പി ആയിരുന്നെന്നാണു കരക്കമ്പി.   ആർക്കായിരുന്നോ ശരിക്കും അസൂയ!   എന്തിനായിരുന്നോ ആവോ.


കാവിലെ താലപ്പൊലിക്കും അമ്പലത്തിലെ ഉത്സവത്തിനും മാത്രമേ ‘ഐസ്-ഫ്രൂട്ട്’-ഉം ‘പഞ്ഞി-മിഠായി’-യും ഞങ്ങൾക്കു വാങ്ങിത്തന്നിരുന്നുള്ളൂ വീട്ടുകാർ.   പിന്നെ മൊട്ടപ്പൊരി, മലർപ്പൊരി, അവൽ, അവൽപ്പൊരി എന്നീ നാടൻ വിഭവങ്ങളും.   ‘ഐസ്-ക്രീം’? - അതെന്തായിരുന്നോ ആവോ!


സ്കൂൾ തുറക്കുമ്പോൾ പഴയപുസ്തകം പകുതിവിലയ്ക്കു വിൽക്കുന്ന / വാങ്ങുന്ന സമ്പ്രദായവുമുണ്ടായിരുന്നു അക്കാലങ്ങളിൽ.   നന്നായി കൈകാര്യംചെയ്തിരുന്നവരുടെ പുസ്തകങ്ങൾക്ക് നല്ല ഡിമാന്റുമായിരുന്നു.   എന്റെ അയൽപക്കത്തെ (അകാലത്തിൽ മരണപ്പെട്ട) ബേബി പത്താംക്ളാസ്സുവരെ എന്റെ പഴയപുസ്തകങ്ങളാണുപയോഗിച്ചിരുന്നത്.   പഠിക്കുന്നതിനു പണംവാങ്ങരുത് എന്നതായിരുന്നു എന്റെ വീട്ടിലെ മതം.   കോളേജിൽ ഞാൻ പഠിച്ചതും എന്റെ ഇളയച്ഛന്റെ മകളുടെ പല പഴയപുസ്തകങ്ങളുമുപയോഗിച്ചായിരുന്നു.


പഴയ ഉടുപ്പുകളും അന്നെല്ലാം പലരും പതിവായി പുനരുപയോഗിച്ചിരുന്നു.   അത്യാവശ്യത്തിന്‌ അടുത്തുള്ള ടെയ്‌ലറോടുപോയ്പ്പറഞ്ഞാൽ വെട്ടുകഷ്ണങ്ങൾകൊണ്ടുള്ള ഷർട്ടും ട്രൗസറും (നിക്കർ എന്ന് അക്കാലത്തെ പേർ) പാവാടയും സ്കേർട്ടും ബ്ലൗസുമെല്ലാം തുന്നിക്കിട്ടുമായിരുന്നു.


വസൂരിക്കെതിരായുള്ള കുത്തിവെയ്പ് (‘അച്ചുകുത്തൽ’ എന്നു നാട്ടുമൊഴി) പേടിച്ചോടിയിരുന്നെങ്കിലും കാനേഷുമാരിക്കണക്കെടുപ്പും (‘സെൻസസ്സ്’ എന്നു പുത്തൻപേര്‌) വോട്ടർപട്ടിക പുതുക്കലും വീട്ടുനമ്പർ കുറിക്കലും ഞങ്ങൾ കുഞ്ഞുങ്ങളിൽ കൗതുകമുളവാക്കിയിരുന്നു.   പുതിയപുതിയ ആളുകൾ വീട്ടിൽ വരുന്നത് എന്തുകൊണ്ടും സന്തോഷം.   പതിവു ചിട്ടയിൽനിന്നും പതിവു മുഖങ്ങളിൽനിന്നും ഒരുതരം ‘റിലീഫ്’.


അക്കാലത്ത് റേഷൻ-സമ്പ്രദായം എന്തായിരുന്നു എന്നു തിട്ടമില്ല.   അവശവർഗത്തിൽപെട്ടവർക്ക് സഹായധനത്തോടൊപ്പം സ്കൂളിൽ ഉച്ചക്കഞ്ഞി പ്രധാനമായിരുന്നു.   കുറുപ്പുണ്ടാക്കുന്ന കഞ്ഞിയുടെയും പുഴുക്കിന്റെയും മണം ഉച്ചയ്ക്കുമുൻപേ ഞങ്ങൾ വലിച്ചുകുടിക്കും.   വരേണ്യവർഗത്തിന്‌ ഉച്ചക്കഞ്ഞി നിഷിദ്ധമായിരുന്നു.   ഉച്ചക്കഞ്ഞിയുടെ കുറവാണ്‌ ഇന്ന് ഇന്ത്യ മൊത്തം നേരിടുന്ന പൊങ്ങച്ചസംസ്ക്കാരത്തിനു മുഖ്യകാരണമെന്നാണ്‌ എന്റെ വിലയിരുത്തൽ.


ആരോഗ്യപരമായൊരു ദുർഘടാവസ്ഥയിലായിരുന്നു അക്കാലം.   മൂക്കൊലിപ്പും പനിയും വായ്പ്പുണ്ണും ചുണങ്ങും ചുമയും ചൊറിയും താരനും ചിരങ്ങും കൊക്കപ്പുഴുവും വിരശല്യവും വയറിളക്കവും ശൂലയും മഞ്ഞപ്പിത്തവും വിഷംതീണ്ടലും  മുണ്ടിനീരും അഞ്ചാമ്പനിയും വസൂരിയും, കുട്ടികളെയെന്നല്ല മുതിർന്നവരെപ്പോലും കഷ്ടപ്പെടുത്തിയിരുന്ന കാലം.   ടി.ബി.-എന്നു പരക്കെ അറിയപ്പെട്ടിരുന്ന ക്ഷയരോഗവും കണ്ഠമാലയെന്ന വക്താർബുദവും മഹോദരമെന്ന പ്രമേഹവും പിടിപെട്ടു മരിച്ചവർ ഏറെ.   വെറും ഒരു രാപ്പനിപോലും മരണത്തിൽ കലാശിച്ചിരുന്നു.   പ്രസവം ഒരുമാതിരിയെല്ലാം വീട്ടിൽവച്ചായിരുന്നതിനാൽ ശിശുമരണവും സർവത്ര.


ഓണപ്പരീക്ഷകഴിഞ്ഞ് സ്കൂൾ തുറന്നതും കേരളപ്പിറവിയെപ്പറ്റി സംസാരമായി നാട്ടിൽ.   അതുവരെ കൊച്ചിയെന്നുമാത്രം - അതുകൂടിയില്ല, തൃപ്പൂണിത്തുറയെന്നുമാത്രം - ഞങ്ങളറിഞ്ഞിരുന്ന ഞങ്ങളുടെ നാട് കുറേക്കാലമായി തിരുക്കൊച്ചിയായിരുന്നെന്നും അത് താമസിയാതെ  കേരളം എന്നൊരു സംസ്ഥാനമാകുന്നു എന്നും അവ്യക്തമായി ഞങ്ങളുമറിഞ്ഞു.   അന്നു നാടടക്കം മുടക്കമായിരിക്കുമെന്നും ആഘോഷങ്ങളുണ്ടാകുമെന്നും ഞങ്ങളറിഞ്ഞു.   ആഹ്ളാദസമുദ്രം അലതല്ലി.


കേരളപ്പിറവിദിവസം സ്കൂളിൽ പോയോ എന്നോർമയില്ല.   എന്നാൽ സ്കൂൾവഴിയിലൂടെ ‘ഗീത’ബസ്സ് കുലവാഴയും ചെങ്കരിക്കും കുരുത്തോലയും ജെമന്തിപ്പൂവുമൊക്കെവച്ചലങ്കരിക്കപ്പെട്ട് താളമേളങ്ങളോടെ മന്ദമന്ദം നീങ്ങിവന്നത് മറന്നിട്ടില്ല.   ‘മെയിൻ’ റോഡിൽകൂടി ആദ്യം ‘പയനിയർ’ എന്ന ‘ടൗൺ’ബസ്സും പിന്നീട് ‘പി.എസ്സ്.എൻ.’-ഉം ‘പി.എൻ.കെ.’-യും ഓടിയിരുന്നെങ്കിലും ‘ഗീത’ബസ്സായിരുന്നു ഞങ്ങളുടെ നാട്ടുവഴിയിലൂടെയുള്ള ആദ്യത്തെ ജനകീയബസ്സ്.   കേരളപ്പിറവിദിനത്തിലായിരുന്നോ അതിന്റെ ആദ്യത്തെ ഓട്ടം എന്നു നിശ്ചയംപോര.   എങ്കിലും രണ്ടുപേര്ർചേർന്നുവലിക്കുന്ന കല്ലുരുളുരുട്ടി നിർമിച്ച ചെങ്കൽപ്പൊടിപ്പാതയായിരുന്നു ഞങ്ങളുടേത് എന്നതോർമയുണ്ട്.   ആ വഴിക്കായിരുന്നു ഞങ്ങൾ നവകേരളത്തെ വരവേറ്റത്.


വീട്ടിലും നാട്ടിലും എല്ലാവരും അത്യന്തം സന്തോഷത്തിലായിരുന്നു ആ ദിവസം.   നാടിന്റെ മട്ടും കെട്ടും, എന്തോ വലിയൊരു കാര്യം നടന്നുകിട്ടിയപോലെ .   നിരാലംബതയിൽനിന്നും നിസ്സഹായതയിൽനിന്നും നിസ്സംഗതയിൽനിന്നും നിർദോഷത്തിൽനിന്നും നിഷ്കളങ്കതയിൽനിന്നും ഊറിയെത്തിയ ആ ആശാകിരണമുണ്ടല്ലോ, അതിനെ നമ്മൾ കാലാന്തരത്തിൽ, കാലാകാലങ്ങളിൽ, ഭാസുരമാക്കിയോ എന്നു നമ്മള്‍തന്നെ ചിന്തിച്ചുറപ്പിക്കുക.


അറുപതുവർഷംമുൻപുള്ള കേരളത്തിന്റെ ആ ഒരു വിചിത്രഘട്ടത്തിലെ സാമൂഹ്യ-സാമുദായിക-സാംസ്ക്കാരിക-സാമ്പത്തിക-രാഷ്ട്രീയ-വിദ്യാഭ്യാസ-ആരോഗ്യസ്ഥിതിവിശേഷങ്ങളെ ഒരു ഡയറിക്കുറിപ്പുമില്ലാതെ ഈ ലേഖനത്തിലൂടെ അൽപമെങ്കിലും പുനർനിർമിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്.   സ്മൃതികളുടെ ചിറകുകൾ ജീവിതച്ചൂടിൽ അത്രയെളുപ്പം കത്തിക്കരിയില്ലല്ലോ, അല്ലേ.










Sunday 6 November 2016

വർഗസമരസം


തത്ക്കാലം കട്ടൻചായയും പരിപ്പുവടയും ദിനേശ് ബീഡിയും ഒഴിച്ചുനിർത്തി താത്ത്വികമായി ചിന്തിക്കാം:   വർഗസമരം ഉണ്ടാകുന്നതെപ്പോൾ?   വർഗങ്ങളുടെ എണ്ണം കൂടിക്കൂടിവർഗസമരസം ഇല്ലാതാകുമ്പോൾ.   അതുകൊണ്ട് വർഗസമരം ഇല്ലാതാകാൻ  വർഗസമന്വയം നടത്തി വർഗങ്ങളുടെ എണ്ണം കുറച്ച്, എന്നിട്ടുമെന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവയ്ക്കിടയിൽ വർഗസമരസം ഉറപ്പാക്കണം.   വര്ർഗങ്ങൾക്കു ചുറ്റും മതിൽകെട്ടി സി.സി.-കാമറവച്ച് കാവൽക്കരെ നിർത്തിയല്ല വർഗവിദ്വേഷത്തെയും വർഗസമരത്തെയും വർഗാധിപത്യതെയും കൈകാര്യം ചെയ്യേണ്ടത്.


മാർക്സും ഗാന്ധിജിയും ജയപ്രകാശും എല്ലാം വിഭാവനം ചെയ്ത സമഷ്ടിസമുദായഘടനയുണ്ടല്ലോ, അതു പാടേ പാളിപ്പോയ പാരമ്പര്യമാണ്‌ നാം ഭാരതീയർക്കിന്ന്.   സ്വാതന്ത്ര്യം കൈവരിച്ചതുമുതൽ ഉപരിവർഗത്തിന്റെയും അധോവർഗത്തിന്റെയുമിടയിലെ അന്തരം കുറയ്ക്കുന്നതിനു പകരം അനുദിനം കൂട്ടിക്കൊണ്ടുവരുന്ന വിചിത്രമായ നയങ്ങളും നിയമങ്ങളും നടപ്പുകളും നടത്തിപ്പുകളുമാണ്‌ നമ്മൾ കാണേണ്ടിവന്നത്.   രാജാക്കൻമാർപോയി മന്ത്രിമാരായി.   അവരുടെ എണ്ണം പെരുകി.   മന്ത്രിമാർ രാജാക്കൻമാരേക്കാൾ ചീർത്തുവളർന്നു.   കൃഷി ഇടനിലക്കാരുടെ ചങ്ങലക്കൂട്ടിലായി.   കച്ചവടം കുത്തകകൾക്കു വഴിമാറി.   വിദ്യാഭ്യാസം വിലയ്ക്കുവാങ്ങണമെന്നായി.   ആരോഗ്യം അവശർക്കുള്ളതല്ലാതായി.   മതങ്ങൾ മദമൊഴുക്കി.   മത്സരം മാറാവ്യാധിയായി.   ഉള്ളവർ ഉടയോൻമാരും ഇല്ലാത്തോർ ഇടമില്ലാത്തവരുമായി.   ഇവർക്കിടയിൽ ഇടവർഗക്കാർ ഇടയൻമാരായി.


അതിന്റെയെല്ലാം ഫലമായി വർഗങ്ങളുടെ എണ്ണം കൂടിക്കൂടി വരവായി; അവരുടെ സങ്കടങ്ങളും അവർക്കിടയിലെ സന്ദേഹങ്ങളും അവർ തമ്മിലുള്ള സംഘർഷങ്ങളും പതിന്മടങ്ങായി.


സ്വാതന്ത്ര്യം കിട്ടിയ കാലത്ത് നമുക്ക് ഒന്നാംക്ളാസ്സും രണ്ടാംക്ളാസ്സും മൂന്നാംക്ളാസ്സുമെല്ലാമുണ്ടായിരുന്നു തീവണ്ടിയിൽ.   പതിയെ മൂന്നാംക്ളാസ്സെന്നത് ചരിത്രം മാത്രമായി.   നല്ലത്.   പോരാഞ്ഞ് ഒറ്റക്ളാസ്സുമാത്രമുള്ള, മരപ്പലകയ്ക്കുപകരം കുഷനിട്ട സീറ്റുള്ള ജയന്തി-ജനത എന്നൊരു ഉഗ്രൻ തീവണ്ടി ഓടിത്തുടങ്ങി.   അതും നല്ലത്.   കാര്യങ്ങൾ ഭംഗിയായിത്തുടരുമ്പോഴാണ്‌ എയർ-കണ്ടീഷന്റ് സൗകര്യത്തോടെയുള്ള വണ്ടികൾ വന്നത്.   അതും നന്നായി.   പിന്നെയാണ്‌ തീവണ്ടിവർഗത്തിന്റെയും അവകളിലെ ക്ളാസ്സുകളുടെയും ഒരു പെരുമഴക്കാലം.   ഫസ്റ്റ്ക്ളാസ്സ്, സെക്കന്റ്-ക്ളാസ്സ്, സ്ലീപ്പർക്ളാസ്സ്, ചെയര്ർ-കാര്ർ, ഫസ്റ്റ്-ഏസി, സെക്കന്റ്-ഏസി, തേഡ്-ഏസി എന്നിവ പാസ്സഞ്ചർ, മെയിൽ, എക്സ്പ്രസ്സ്, സൂപ്പർഫാസ്റ്റ്, രാജധാനി, ശതാബ്ദി, ജൻ-ശതാബ്ദിദുരന്തോ, ഡബിൾ-ഡെക്കർ എന്നിങ്ങനെ - അതും പോരാഞ്ഞിട്ട് സ്പെഷൽ, സുവിധ, റോയൽ ഹെറിറ്റേജ്, ഹൈ-സ്പീഡ്,ബുള്ളെറ്റ് എന്നെല്ലാമെന്തൊക്കെയോ പേരുകളിൽ - വർഗീകരിച്ച വണ്ടികളിൽ. അതോടൊപ്പം തൊട്ടാൽ വലിയും വിട്ടാൽ കൂടുംഎന്നതരം ചെപ്പിടിവിദ്യയിലധിഷ്ഠിതമായ ഫ്ളെക്സി-ഫെയര്ർഎന്നൊരു ടിക്കറ്റ്-വ്യവസ്ഥയും!   ഓർഡറനുസരിച്ച് പ്രത്യേകാഹാരം സീറ്റിലെത്തിക്കുന്ന കലാപരിപാടിയും തുടങ്ങിക്കഴിഞ്ഞു - ഒരേ പന്തിയിൽ പലവിധ ഭോജനം.   അധികം വൈകാതെ തീവണ്ടി സ്റ്റേഷനുകളിൽ സമ്പന്നയാത്രക്കാർക്കയി സ്പെഷൽ ലൗഞ്ചുകളും തുറക്കപ്പെടുമത്രേ.   ആകപ്പാടെ നല്ലൊരു കാര്യം നടന്നത്, ഒറ്റക്ളാസ്സും കുഷൻസീറ്റും  ശീതോഷ്ണ-നിയന്ത്രണവുമുള്ള ഗരീബ്-രഥ്എന്നൊരു തീവണ്ടിയോടിച്ചതാണ്‌ - പണ്ടത്തെ ജനത-ട്രെയിൻപോലെ.   അതിലാകട്ടെ, അതിന്റെ പേരൊന്നുകൊണ്ടുമാത്രം യാത്രചെയ്യാൻ അറയ്ക്കുന്ന ചില മാന്യൻമാരെയും എനിക്കറിയാം.   വിലക്കുറഞ്ഞ കാർ എന്ന ലേബലൊന്നുകൊണ്ടുമാത്രം വിൽപ്പനയില്ലാതെപോയ ടാറ്റ നാനോ’  പോലെ തന്നെ.


മുംബൈയിലെ ലോക്കൽവണ്ടികളിലെ തിക്കും തിരക്കും കുപ്രസിദ്ധമാണല്ലോ.   തിരക്കു കുറയ്ക്കാനും സാധാരണക്കാരുടെ സൗകര്യം മെച്ചപ്പെടുത്താനും എന്തെങ്കിലും ചെയ്യുന്നതിനു പകരം എയർകണ്ടീഷന്റ് കോച്ചുകളുണ്ടാക്കുന്നതിലാണ്‌ സർക്കാരിനു താൽപര്യം.   ഒടുക്കത്തെ തിരക്കുള്ള ഇപ്പോഴത്തെ കുറെ സാധാരണ കോച്ചുകൾ ശീതീകരിച്ചു കാശാക്കാനാണു പുറപ്പാട്.   കാശുള്ളവനു കൂടുതൽ സുഖം കൊടുക്കുന്നതിലാണ്‌, കാശില്ലാത്തവന്റെ ദുരിതം കുറയ്ക്കുന്നതിലല്ല അധികാരികളുടെ ശുഷ്ക്കാന്തി.


പണ്ടൊക്കെ റേഷൻകാർഡെന്നാൽ മാലോകരെല്ലാരുമൊന്നുപോലെ.   ഇന്നിപ്പോൾ കാര്ർഡുള്ളവരിൽതന്നെ ദാരിദ്ര്യരേഖയ്ക്കു മുകളിലെന്നും കീഴിലെന്നുമെല്ലാം വീണ്ടുമൊരു വകതിരിക്കലായി.   പാർപ്പിടങ്ങളാവട്ടെ പുറമ്പോക്കുവീടെന്നും അഞ്ചുസെന്റുവീടെന്നും ലക്ഷംവീടെന്നും ആദിവാസി കോളനിയെന്നുമെല്ലാമുള്ള നിലവിട്ട് LIG, MIG, HIG എന്നൊക്കെയുമായി.   തനതുകോളനികളും തനിനിറംകോളനികളും നിയന്ത്രിതകോളനികളും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.


ഒറ്റത്തരം ടെലഫോൺ ഉണ്ടായിരുന്ന കാലം കഴിഞ്ഞു.   ഒരായിരം പ്ളാനുകൾ തലകറക്കുന്ന പുത്തൻവാർത്താവിനിമയ സംസ്ക്കാരം, പുത്തൻവർഗങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.


പണ്ടത്തെ ചായക്കടകൾക്കു പിന്നാലെ കോഫി-ക്ളബ്ബുകളും ഹോട്ടലുകളും വന്നു.   ചാരായക്കടകൾക്കൊപ്പം ബാറുകൾ.   ഹോട്ടലുകൾ പലവിധമായി.   ബാറും ചോറുമിണക്കി പുതിയൊരു വർഗീകരണവുമായി.


വെറും മഞ്ഞ-ടാക്സികളുണ്ടായിരുന്ന സ്ഥാനത്ത് ടൂറിസ്റ്റ്-ടാക്സികളും കോൾ-ടാക്സികളും റേഡിയോ-ടാക്സികളും മൊബൈൽ-ടാക്സികളും വരെ വന്നെത്തിയിരിക്കുന്നു.


ബസ്സുകളും പലതായി.   പണ്ടത്തെ ടൗൺ-ബസ്സെല്ലാം പോയി.   ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്സ്, ലിമിറ്റഡ്-സ്റ്റോപ്പ്, നോൺ-സ്റ്റോപ്പ്, ലോ-ഫ്ളോർ, ഡബിൾ-ഡെക്കർ, വെസ്റ്റിബ്യൂൾ, ട്രെയ്‌ലർ തുടങ്ങിയ വകഭേദങ്ങൾ വരവായി.   അവയിൽതന്നെ വോൾവോ, മെർസിഡിസ്, മാൻ എന്നെല്ലാം ചേരിതിരിവും.


റോഡുകൾക്കുമായി പുനരവതാരങ്ങൾ.   ഇടവഴികളും നാട്ടുവഴികളും പെരുവഴികളുമെല്ലാം  ഹൈ-വേയും സൂപ്പർ ഹൈ-വേയും എക്സ്പ്രസ്സ്-ഹൈവേയുമായി മുഖംമിനുക്കുകയാണ്‌.   നാലുവരിപ്പാതയും ആറുവരിപ്പാതയും എട്ടുവരിപ്പാതയുമായെല്ലാം അവ വർഗീകരിക്കപ്പടുന്നു.


കള്ളപ്പണം പിടിച്ചെടുത്ത്, പണപ്പെരുപ്പം കുറച്ച്, അഴിമതി തടഞ്ഞ്, ദാരിദ്ര്യം അകറ്റി, സമ്പാദ്യം കൂട്ടി, ധനവിനിയോഗം മെച്ചപ്പെടുത്തി സമ്പദ്വ്യവസ്ഥയെ കെട്ടിപ്പൊക്കുന്നതിനു പകരമായി പിച്ചക്കാശു-ബോണസ്സും കഴുത്തറപ്പൻ-ലോണും നക്കാപിച്ച-ശമ്പളവർധനയുംകൊണ്ട് ഓട്ടയടയ്ക്കുകയും അതിലേറെ വായടയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രങ്ങൾ നാം കാണുന്നുണ്ട്.   തലപ്പത്തിരിക്കുന്നവർക്ക് പലമടങ്ങും താഴേത്തട്ടിലുള്ളവർക്ക് ചില്ലറ വായ്ക്കരിയുമായി ശമ്പളം പരിഷ്ക്കരിക്കുന്ന വിധം കാലാകാലം അരങ്ങേറുന്നുണ്ട്.   ആറാം ശമ്പളക്കമ്മീഷൻ സുപ്രധാനമായ ഒരു തീരുമാനമാണ്‌ ആദ്യം കൈക്കൊണ്ടത് - സർക്കാരുദ്യോഗത്തിലെ തസ്തികകളുടെ എണ്ണം കാര്യമായി കുറയ്ക്കുക എന്ന്.   അതോടപ്പം കുറഞ്ഞ ശമ്പളവും ഉയർന്ന ശമ്പളവും തമ്മിലുള്ള അന്തരം കുറയ്ക്കണമെന്നും.   എല്ലാം ശരിയായി വരുന്നു  എന്നു തോന്നിപ്പോയ സന്ദർഭത്തിലാണ്‌ ഉന്നതോദ്യോഗസ്ഥരുടെ കരിംകൈകൾ പ്രവർത്തനോന്മുഖമാകുന്നത്.   പ്രത്യക്ഷതസ്തികകൾക്കിടയിൽ അവർ  കൊച്ചടരുകൾ - പരോക്ഷ തസ്തികകൾ -  കുത്തിക്കയറ്റി.   അങ്ങനെ മൊത്തം തസ്തികകളുടെ എണ്ണം പണ്ടത്തേക്കാൾ കൂടുതലായി!


പീടികകൾ പെരുകി.   എണ്ണത്തിൽമാത്രമല്ല തരത്തിലും.   ഷോ-റൂം, എക്സ്ക്ളുസീവ് ഷോപ്പ്, ബസാർ, സൂപ്പർ ബസാർ, മാർക്കറ്റ്, മാൾ, ഹൈപ്പർമാർക്കറ്റ് എന്നെല്ലാം എന്തൊക്കെയോ പേരുകളിൽ.  എന്തിന്‌, പാവം മുടിവെട്ടൽപോലും പലവകയായില്ലേ?


എന്നിട്ടോ ചെലവു താങ്ങാനാവാതെ സാമാന്യജനങ്ങൾ നടുവൊടിഞ്ഞു വീഴുമ്പോൾ  അവരെത്താങ്ങാനെന്ന മട്ടിൽ മാവേലി, ലാഭം, മാർജിൻ-ഫ്രീ, നീതി, കുടുംബശ്രീ, അപ്ന-ബസാർ എന്നൊക്കെ പേരിലുള്ള സഹായസംരംഭങ്ങൾ തുടങ്ങിവയ്ക്കുന്നു.   വഴിതെറ്റിപ്പോലും സാധാരണജനങ്ങൾ വലിയ ഇടങ്ങളിൽ വന്നുകേറരുതല്ലോ.   ഒരുതരം രണ്ടാംപൗരൻമാരെ സൃഷ്ടിക്കുന്നു ഇവ പലപ്പോഴും.   കൊച്ചുമനുഷ്യനു താങ്ങാനാവാത്ത വമ്പൻപ്രവേശനഫീസുവച്ചുള്ള എക്സിബിഷൻ-കം-സെയിൽപരക്കെയുണ്ടിപ്പോൾ.   ദുരഭിമാനം സഹിക്കാൻവയ്യാത്തവർ മേൽത്തട്ടുകടകളിൽ പിടഞ്ഞുകേറും; കൈപൊള്ളി തിരിച്ചുവരും.   കടക്കെണിയിൽ മുങ്ങും.


വി.ഐ.പി.-കളും എണ്ണംപെരുകി.   അവരിൽതന്നെ വി.വി.ഐ.പി.-കളുണ്ടായി.   അവരെ തൊട്ടുകൂട, തീണ്ടിക്കൂട.   കാറും കൊടിയും ചെംവിളക്കും സൈറനും പോലീസകമ്പടിയുമായി അയ്യയ്യാ, ആ വരവുണ്ടല്ലോ അമ്പിളിക്കല മെയ്യിലണിഞ്ഞ കരിംഭൂതങ്ങളുടെ!   X, Y, Z എന്നൊക്കെപ്പേരിലുള്ള സുരക്ഷാസംവിധാനങ്ങൾ പോരാഞ്ഞിട്ട്, 'Z +' എന്നൊന്നുകൂടിയുണ്ടാക്കി, തൊട്ടുകൂടാത്തവർക്കും തീണ്ടിക്കൂടാത്തവർക്കും’.   വി.ഐ.പി.-കൾക്കിടയിലും വർഗസമരം, അല്ലേ?


ആരാധനാലയങ്ങളിലാണ്‌ വർഗങ്ങളുടെ വേർതിരിക്കൽ തകൃതിയായി തലപൊക്കുന്നത് - മുൻനിരയായും പിൻനിരയായും വശപ്പെടലായും വശപ്പെടുത്തലായും വംശമായും വൈശിഷ്ട്യമായുമെല്ലാം.   പേ-ആന്റ്-പ്രേ; പ്രേ-ആന്റ്-പ്രേ (Pay & Pray; Pray & Prey)!


ഈ വർഷം (2016) ആദായനികുതി വകുപ്പ് നികുതി യഥാസമയം നൽകിയവർക്ക് പ്ളാറ്റിനം, സ്വർണം, വെള്ളി, വെങ്കലം എന്നീ പേരുകളിൽ കീർത്തിപത്രം സമ്മാനിച്ചിട്ടുണ്ട്, ആദായനികുതിയുടെ വലിപ്പച്ചെറുപ്പമനുസരിച്ച്.   നിയമം അനുസരിക്കുന്നവരെ ആദരിക്കുന്നതു ശരി, പക്ഷെ അതിലും വേണോ മുൻനിരക്കാരും പിൻനിരക്കാരുമെന്നെല്ലാം?


ഞാൻതുടക്കംമുതലേ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടു ഗോവയിൽ.   ഇവിടെ മിക്കവാറും പരിപാടികൾക്ക് ഉയർന്ന ടിക്കറ്റും താഴ്ന്ന ടിക്കറ്റും ധാരാളമുണ്ടാകും; ഇടനിലട്ടിക്കറ്റുകൾക്കായിരിക്കും ക്ഷാമം.   മുംബൈയിലും ദില്ലിയിലുമെല്ലാം മറിച്ചും.   ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് വളറെക്കുറച്ചാണിവിടെ ഗോവയിൽ.   കാശുള്ളവർക്കുതന്നെ പുറംമോടി കുറവാണ്‌.   കേരളത്തിലാകട്ടെ, അന്നേ കുഞ്ചൻ പറഞ്ഞിട്ടുള്ളത് അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹംഎന്നല്ലോ.



ചിലർക്ക് എല്ലാം സ്പെഷൽവേണം;  ‘സ്പെഷൽ ആയേ മതിയാകൂ.  പോരാ, തനിക്കുമാത്രമേ സ്പെഷൽ ആകാവൂ.   കലക്കവെള്ളത്തിൽ മീൻപിടിച്ച് മറ്റുള്ളവരെക്കൊണ്ടു പൊരിച്ച്, തന്നെയിരുന്നു തിന്നുന്നതാണവർക്കിഷ്ടം.   ഇത്തരക്കാരാണ്‌ ചരിത്രപരമായിത്തന്നെ സമൂഹത്തിൽ മുകൾത്തട്ടെന്നും ഇടത്തട്ടെന്നും താഴേത്തട്ടെന്നുമെല്ലാമുള്ള പലപല വർഗങ്ങൾ സൃഷ്ടിച്ചത്.   അവ പെരുകാൻ കൂട്ടുനിന്നത്.   വർഗവിവേചനമാണ്‌ അവരുടെ ദുശ്ശക്തി.   വർഗവിദ്വേഷമാണ്‌ അവരുടെ സന്തുഷ്ടി.   വെറും ഇത്തിക്കണ്ണിഅല്ലവർ.   പാഷാണത്തിലെ കൃമിആണവർ.   ഇന്നത്തെയും എന്നത്തെയും പലപല ജനസേവകരെ നിങ്ങൾക്കോർമ വരുന്നുണ്ടെങ്കിൽ അത് യാദൃച്ഛികമല്ല.   ഇന്നത്തെ രാഷ്ട്രീയം, സ്വവർഗസമരസം!

Sunday 30 October 2016

തെളിഞ്ഞൂ പ്രേമയമുന വീണ്ടും ....


മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസ സന്ധ്യകളേ, കാർമുകിലാടകൾ തോരയിടാൻവരും കാലത്തിൻ കന്യകളേ...എന്നൊരു മനോഹരഗാനമുണ്ട്.   ഒരു വരിപോലും പാടാൻകഴിവില്ലാത്ത ഞാൻപോലും ഒരിക്കൽ അതു മൂളിപ്പോയി.   അതൊരു മധുമാസമായിരുന്നു; ത്രിസന്ധ്യ ആയിരുന്നു.   അച്ഛനെ കിടത്തിയിരുന്ന ആസ്പത്രിക്കും തൊട്ടടുത്ത കോളേജിനും അകലത്തെ വീടിനുമിടയിൽ, ജീവിതംതന്നെ ഒരു ത്രികോണമത്സരമായിത്തീർന്ന കാലമായിരുന്നു.   ആസ്പത്രിയുടെ മരുന്നുവാസനയും കൊച്ചിക്കായലിന്റെ ജൈവഗന്ധവും കോളേജ്-അങ്കണത്തിലെ വാകപ്പൂമണവും ഇളംകാറ്റിൽ.    ഒരുദിവസം തീർന്നപ്പോൾ മറുദിവസം പുലരുന്നതിനെക്കുറിച്ചുള്ള വേവലാതി മനസ്സിൽ.   ‘...പടുപാട്ടൊന്നു പാടാത്ത കഴുതയില്ല,’ എന്നു കുമാരനാശാൻ എന്നെപ്പറ്റിയാണ്‌ പണ്ടേ കുറിച്ചിട്ടത്.


എത്ര വിഷമഘട്ടമാണെങ്കിലും നല്ല പാട്ടുകൾ കൂട്ടിനെത്തുന്നു.   അതിനു നമ്മൾ പാടണമെന്നില്ല.   പകരം പാട്ടു നമ്മളെ പരിലാളിച്ചുകൊള്ളും.   സംഗീതം വിളിച്ചാൽ വരണമെന്നില്ല.   വന്നാലോ വിട്ടുമാറുകയുമില്ല.


പ്രേമമായിരിക്കും ഒരുപക്ഷെ എറ്റവുമധികം ഗാനങ്ങൾക്കു പ്രചോദനം.   രാഗം അനുരാഗത്തിന്‌ അവിഭാജ്യം.   പാടാത്ത വീണയും പാടും, പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ; പാടാത്ത മാനസ വീണയും പാടുംഎന്നു പാടിയിട്ടുള്ളതു നിത്യസത്യം.   കണ്ണനും യമുനയും രാധയും അനുരാഗത്തിന്റെ നിത്യവസന്തം.   ഗീതഗോവിന്ദംഎന്ന അഷ്ടപദിയേക്കാൾ മികച്ച മറ്റൊരു പ്രേമഗീതമുണ്ടോ?


പാശ്ചാത്യസംസ്ക്കാരത്തിന്റെ നീക്കിവയ്പ്പായി സെറിനാദ്’ (Serenade) എന്നൊരു സംഗീതവിശേഷമുണ്ടായിരുന്നു ഗോവയിൽ.   പരോക്ഷമായ പ്രേമാഭ്യർഥനയാണ്‌ പലപ്പോഴും സെറിനാദ്.   മാൺഡോ’ (Mando) എന്ന സംഗീതധാരയിലും പ്രേമം ഒരു നിറസാന്നിധ്യമാണ്‌.


സ്വരം, രാഗം, സാഹിത്യം - ഇവയുടെ ആ മുക്കൂട്ടുമുന്നണിയുണ്ടല്ലോ, അതിനേറ്റവും സാംഗത്യമേറുന്നത് പ്രേമപരവശതയിലാണ്‌.   അല്ലെങ്കിലും തികച്ചുമൊരു മധുരനൊമ്പരമാണല്ലോ പ്രേമം.   പണ്ടെന്നോ അല്ലിയാമ്പൽ കടവിലെ അരയ്ക്കു വെള്ളത്തിൽകൊതുമ്പുവള്ളം ഒന്നായ് തുഴഞ്ഞത് ഒരിക്കലും മറക്കില്ലാരും.   കൊഴിഞ്ഞപീലികൾ പെറുക്കിയെടുത്തും കൂടുകൂട്ടും ഹൃദയം, വിരിഞ്ഞ പൂവിലും വീണപൂവിലും വിരുന്നൊരുക്കും ഹൃദയം’.


ഒരൊറ്റമതമുണ്ടുലകിന്നുയരാൻ പ്രേമമതൊന്നല്ലോ, പരക്കെ നമ്മെ പാലമൃതൂട്ടും പാർവണ ശശിബിംബംഎന്നു പാടിയത് ഉള്ളൂർ.   ഓമൽപ്പിച്ചിച്ചെടിലത മരുല്ലോളിതാ വർഷബിന്ദു സ്തോമക്ളിന്നാ പുതുമലർ പതുക്കെ സ്ഫുടിപ്പിച്ചിടുമ്പോൾ‘, പ്രേമക്രോധക്ഷുഭിതയായ കാമുകിയുടെ ബാഷ്പധാരാഭിസിക്തമായ മന്ദസ്മിത സുമുഖമാണ്‌ ഓർത്തുപോകുന്നത് വിപ്രലംഭത്തിൽ വലിയകോയിത്തമ്പുരാൻ.   തെളിഞ്ഞൂ പ്രേമയമുനവീണ്ടും, കഴിഞ്ഞൂ ബാഷ്പമേഘവർഷം, വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ...എന്നുതന്നെയല്ലേ നവയുഗപ്രണയിക്കും പറയാനുള്ളത്?


ഇവിടെ കാറ്റിനു സുഗന്ധം, ഇതിലേ പോയൊരു വസന്തംഎന്നു തിട്ടപ്പെടുത്തി തേടിയെത്തുന്ന കാമുകൻ കാണുന്നത്, ’ശരറാന്തൽ തിരിതാഴ്ത്തി പകലിൻ കുടിലിൽ‘, മൂവന്തിപ്പെണ്ണ്‌ ഉറങ്ങാൻകിടക്കുന്നതാണ്‌.   എന്നും പതിനാറു വയസ്സാണ്‌, അവൾക്കേതു നേരവും കനവാണ്‌എന്നാണവനുടെ സങ്കൽപം.   ഹർഷബാഷ്പം തൂകി, വർഷപഞ്ചമി വന്നൂ; ഇന്ദുമുഖീ ഇന്നു രാവിൽ എന്തുചെയ്വൂ നീഎന്ന് ആധിപിടിക്കുന്ന കാമുകൻ.   നിൻമണിയറയിലെ നിർമലശയ്യയിലെ നീലനീരാളമായ് ഞാൻ മാറിയെങ്കിൽ, ചന്ദനമണമൂറും നിൻദേഹമലർവല്ലി അങ്ങിനെ എൻമാറിൽ പടരുമല്ലോഎന്നാശിക്കുന്ന അനുരാഗി.  


എന്നാലോ തെളിവാർന്നൊഴുകുന്നനുരാഗനദിക്കു വിഘ്നംഒഴിയാവതില്ലെന്നു കുമാരനാശാൻ.   പഴകിയ തരുവല്ലി മാറ്റിടാം, പുഴയൊഴുകും വഴി വേറെയാക്കിടാം, കഴിയുമിവ മനസ്വിതൻമനസ്സൊഴിവതശക്യമൊരാളിലൂന്നിയാൽഎന്നും.   ചമത മുറിക്കും കൈവിരലുകളാൽ ഹൃദയതമ്പുരുമീട്ടാനും, പ്രണവം ചൊല്ലും ചുണ്ടുകളാൽപ്രണയഗാനം പാടാനും കാമുകിമാർക്കു കഴിയും.   സംശയം വേണ്ട.   ഗോപുര മുകളിൽ വാസന്തചന്ദ്രൻ ഗോരോചനക്കുറി വരയ്ക്കുമ്പോൾ, ‘ഇണയുടെ കണ്ണിൽ കൊമ്പുകളാൽ പ്രിയൻ ഇളനീർകുഴമ്പെഴുതിക്കുമെന്നും അവർക്കറിയാം.  


പിന്നെന്താ!   ആയിരം പാദസരങ്ങൾകിലുക്കി, പുഴ പിന്നെയുമൊഴുകുമെന്ന് ആശിക്കാം.


എങ്കിലോ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശിൽപത്തെ ഓർത്തോർത്ത്‌ കാമുകൻ അസ്വസ്ഥനാകുന്നു.   അംഗം തുംഗസ്തനഭരനതം പുൽകുവാനോ നനാവിൽ പോരാപുണ്യ പ്രസരംഎന്നു സങ്കടപ്പെടുന്നു; ‘നിന്നെക്കൊണ്ടെന്നഭിമതമെനക്കെയ്തലാമെന്റ്രിരുന്തേൻ, നിദ്രേ ഭദ്രേ ത്വമപി വിധുനാ ദുർലഭാ വല്ലഭേവഎന്നു നിരാശപ്പെടുന്നു.   സദാസമയവും പദാംഗുഷ്ഠേന ഭൂപൃഷ്ഠം ലിഖന്തീനിന്ന അവളാണു കൺമുൻപിൽ.   എത്രസന്ധ്യകൾ ചാലിച്ചു ചാർത്തി ഇത്രയും അരുണിമഅവളുടെ കവിളിൽ!   എത്ര സമുദ്രകൃതന്തം ചാർത്തി ഇത്രയും നീലിമഅവളുടെ കണ്ണിൽ!  അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി അറപ്പുര വാതിലിൽഅവൾ കാത്തിരിക്കുമോ എന്നവനു നിശ്ചയംപോര.   കുങ്കുമപങ്കകളങ്കിത ദേഹാ തുംഗപയോധരകമ്പിതഹാരാഎന്ന നിലയിൽ എഴുതാൻവൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരുനായികയെക്കാണാൻ വൈകി അവന്‌.   നിൻമന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണമി വിടർന്നേനേ...എന്നാണവനുടെ അനുമാനം.    ഒരുപുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ...എന്നാണവനുടെ ശപഥം.




കാലം ചെല്ലുമ്പോൾ അവർ അന്യോന്യം തിരിച്ചറിയുന്നു, ’മാംസതൽപ്പങ്ങളിൽ ഫണം വിരിച്ചാടും മദമായിരുന്നില്ല നിൻപ്രണയം; അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം അനുഭൂതിയായിരുന്നൂഎന്ന സത്യം.   ശുഭം.

Sunday 23 October 2016

ഗോമന്തക്

നാലുപതിറ്റാണ്ടുമുൻപ് ഗോവയിലെത്തിപ്പെട്ടപ്പോൾ പരിചയപ്പെട്ട പല വിചിത്രശബ്ദങ്ങളിലൊന്നായിരുന്നു ഗുമന്തക്, ഗുമന്തക്എന്നത് - ബസ്സ്റ്റാന്റുകളിൽ പത്രംവിൽക്കുന്ന പിള്ളേർ അൽപം വക്രിപ്പിച്ചു വിളിച്ചുപറയുന്ന, ‘ഗോമന്തക്എന്ന പ്രാദേശിക മറാഠി ദിനപ്പത്രത്തിന്റെ പേര്‌.   മറവിയിൽമറഞ്ഞ ആ വാക്ക് വീണ്ടും മനസ്സിൽ തലപൊക്കിയത്, ഗോവയിൽ ഞങ്ങളുടെ പ്രവാസി-മലയാള-സാഹിത്യ-കൂട്ടായ്മയിലെ കണക്കൂർ ആർ സുരേഷ് കുമാറിന്റെ ഗോമന്തകംഎന്ന നോവൽ കയ്യിലെടുത്തപ്പോഴാണ്‌.

അന്ന്, എഴുപതുകളിൽ, കേട്ട കഥകളും കണ്ട കാഴ്ചകളും വേറെ ആയിരുന്നു.   അന്ന് മലയാളികളുടെ പ്രയത്നം അതിജീവനത്തിനുവേണ്ടിയായിരുന്നു.   സ്വന്തം സത്വം അധികരിക്കാതെ, അന്യരോടും അനുഭവങ്ങളോടും ആവുന്നതും സമരസപ്പെട്ടുപോകാൻ അവർ നിർബന്ധിതരായി.   ഗൾഫിലെ കാണാക്കനികളോ മറ്റു നരകനഗരങ്ങളിലെ കാണാക്കിനാക്കളോ ഗോവയിലെ മലയാളികളുടെ സ്വൈരം കെടുത്തിയിരുന്നില്ല.   അതുകൊണ്ടാകാം ഒഴുക്കിനെതിരെ നീന്തേണ്ടിവന്നില്ല അവർക്ക്.   അതിനൊട്ടു മേലൊഴുക്കോ കീഴൊഴുക്കോ ഒന്നുമുണ്ടായിരുന്നുമില്ലല്ലോ ഗോവയിൽ.     
ഇന്നത്തെ ഗോവയിൽ കഥ വേറെ, കാര്യവും വേറെ.   സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങളിൽ നാട്ടുകാർപോലും കണ്ണഞ്ചിച്ചും കണ്ണുതള്ളിയും കണ്ണുരുട്ടിയും പോകുന്ന കാലം.   സാംസ്കാരികപൈതൃകം ഗൗരവമായെടുക്കുന്നതോടൊപ്പം അതിൽനിന്നു പുറംതള്ളപ്പെടുന്ന ഒരവസ്ഥയും ഗോവക്കാർക്കുണ്ടായി.   പുറംനാട്ടുകാരെ പുറംനാട്ടുകാരായി കണക്കാക്കി സ്വയം മാളത്തിലൊളിക്കുന്ന പ്രവണത ഈ നാട്ടുകാരും വിട്ടു.     സന്ധിയും സംഘർഷവുമില്ലാതെഇന്ന് ഇവിടത്തെ മലയാളികൾ സ്വതന്ത്രരാണ്‌, സ്വയംനിർമിതരാണ്‌, സന്തുഷ്ടരാണ്‌, സ്വാഭിമാനികളാണ്‌.   അതേസമയം എൽ ദൊരാദോ’ (El Dorado' - ‘സ്വർഗഭൂമി’) കിനാവുകണ്ടുവരുന്ന കുഞ്ഞൻമാർ കൊടുംകുറ്റങ്ങളിലും കൊടുംകഷ്ടതയിലും കുടുങ്ങുന്ന കാഴ്ചയും കുറവല്ല.  
കുറച്ചു മലയാളം പടങ്ങളിലും കുറെ ഹിന്ദി സിനിമകളിലും കുറെയേറെ പരസ്യചിത്രങ്ങളിലും നിന്ന് ഉരുത്തിരിയുന്ന ഗോവയല്ല യഥാർത്ഥ ഗോവ എന്നതു മനസ്സിലാക്കിയവർ ചുരുങ്ങും.   ഗോവയ്ക്കുള്ളിൽനിന്നും ഗോവയെക്കാണുമ്പോഴോ വെള്ളെഴുത്തും കാണും.   ഈ പരമാർഥങ്ങളുടെ വെള്ളിവെട്ടത്തിലാണ്‌ കണക്കൂരിന്റെ നോവൽ പ്രസക്തമാകുന്നത്.   അകന്നിരുന്ന്, എന്നാൽ അടുത്തറിഞ്ഞ് എഴുതുമ്പോഴേ ദൂരദൃഷ്ടിയും സൂക്ഷ്മദൃഷ്ടിയും കരഗതമാകൂ.
കഥ ഇത്രയേ ഉള്ളൂ.   നല്ലതും ചീത്തയുമല്ലാത്ത, അല്ലെങ്കിൽ നല്ലതും ചീത്തയുംവേണ്ടുവോളമുള്ള ഒരു ചെറുപ്പക്കാരൻ വേരുപിടിക്കാത്ത വീട്ടുജീവിതത്തെയും വേരുപടരാത്ത നാടൻജീവിതത്തെയും പുറകിലിട്ട് ഗോവയിലെത്തുന്നു.   ഇവിടെ കാത്തിരുന്നതോ കളിമണ്ണും കുഴമണ്ണും അലകടലും അടിയൊഴുക്കും.   സാമാന്യം ഭേദപ്പെട്ട തൊഴിൽ കണ്ടെത്തിയെങ്കിലും പൂർവകാലസ്മൃതികളും സ്മൃതിഭംഗങ്ങളും സ്മൃത്യാഭാസങ്ങളും തല്ലിത്തകർക്കുമ്പോൾ സ്ഥലകാലബോധം കൈവിട്ടുപോകുന്നു.   വെറും കുറെ മാസങ്ങളുടെ ഇടയളവിൽ, ഒരു പുരുഷായുസ്സിന്റേതുമാത്രമല്ല, പിന്നിട്ട പലപല നൂറ്റാണ്ടുകളിലെ മറ്റാരുടെയോ പാപപങ്കംപേറാൻ വിധിക്കപ്പെട്ട ഒരു ശപ്താത്മാവിന്റെ കഥയില്ലായ്മയാണിത്.   ഒരു ദുരന്തമാകേണ്ടിയിരുന്ന ജീവിതം ഒറ്റൊരു തൂവൽസ്പർശം കൊണ്ടുമാത്രം സ്ഥലകാലബോധം വീണ്ടെടുക്കുന്ന വിസ്മയം പിന്നെ നാം കാണുന്നു.      വിജ്ഞാനം വിഭ്രാന്തിയും വിഭ്രാന്തി വിജ്ഞാനവും പകരുന്ന അത്യപൂർവമായൊരു പ്രതിഭാസത്തെയാണ്‌ കണക്കൂർ ഇവിടെ കയ്യാളിയിരിക്കുന്നത്.   മനുഷ്യൻ എത്ര നല്ലവനും നല്ലവളുമാകാമെന്നും എത്ര ചീത്തയാകാമെന്നും ഒറ്റക്കണ്ണാടിയിൽ പ്രതിബിംബിപ്പിക്കുകയാണു സുരേഷ് ഈ നോവലിൽ.
ഗൾഫ്-മലയാളികളുടെ മോങ്ങിക്കരച്ചിലല്ല.   പാശ്ചാത്യമലയാളികളുടെ പരിഹാസച്ചിരിയില്ല.   മുംബൈ-മലയാളസാഹിത്യത്തിലെ ഋണവികാരങ്ങളോ ദില്ലി-മലയാളസാഹിത്യത്തിലെ ലഹരിബന്ധങ്ങളോ ബെംഗാളി-മലയാളസാഹിത്യത്തിലെ ബൌദ്ധികനാട്യങ്ങളോ തമിഴ്-മലയാളസാഹിത്യത്തിലെ കുട്ടിവൃത്തങ്ങളോ കേരളമലയാളസാഹിത്യത്തിലെ കക്ഷിരാഷ്ട്രീയങ്ങളോ അല്ല; ഇല്ല.   കൊങ്കൺമലയാളികളുടെ മിതത്വവും മൃദുത്വവും മാത്രം.   അങ്ങാടിനിറയ്ക്കുന്ന ബെന്യാമിന്റെ ആടുജീവിതത്തിൽനിന്നും അരങ്ങുനിറയ്ക്കുന്ന സി.വി. ബാലകൃഷ്ണന്റെ വീവ ഗോവയിൽനിന്നും അതിരുപൊളിക്കുന്ന ടി. ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയിൽനിന്നുമെല്ലാം അകന്ന്, യഥാക്രമം യഥോചിതം കപടനാട്യവും അബദ്ധജഡിലതയും മലീമസതയും ഒഴിവാക്കി, അറിയുന്നത് അറിയുമ്പോലെ അടുക്കും ചിട്ടയുമായി അവതരിപ്പിക്കുന്നു സുരേഷ്. 
ചരിത്രത്തിന്റെ കൃത്യതയോ ആഖ്യാതത്തിന്റെ ആധികാരികതയോ അളക്കാൻ ഞാനാളല്ല.   ഒന്നു പറയാം.   അകത്തിരുന്നാൽ അറിയാത്ത കാര്യങ്ങൾ പുറത്തിരിക്കുന്നവർ പറഞ്ഞാലേ അറിയൂ.   അറിഞ്ഞതറിയുന്നതിലല്ലല്ലോ, അറിയാത്തതറിയുന്നതിലല്ലേ അറിവിന്റെ നിറവ്.   ആ നിറവ് അത്യധികമുണ്ട് സുരേഷ് കുമാറിന്റെ ഈ കഥയിൽ.
ചരിത്രമുണ്ടോ ഇല്ലയോ, ശരിയോ തെറ്റോ, ഉള്ളതു വ്യക്തമായും ശക്തമായും ഇതിലുണ്ട്.   പിന്നെ ഇക്കഥയിലെ ഭ്രമാത്മകത.   കേന്ദ്രകഥാപാത്രത്തിന്റെ ബാലാനുഭവങ്ങളുടെ മാറാപ്പുകെട്ടും കൊള്ളാനും തള്ളാനും കഴിയാത്ത തൊഴിലിലെ മാനസികാവസ്ഥയും വികാരവിജൃംഭിതമായ പ്രായവും അകവും പുറവും പരീക്ഷിക്കുന്ന പരിത:സ്ഥിതിയും ഒട്ടേറെ ഭ്രമാത്മകത സൃഷ്ടിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ.

ഈ പുസ്തകം വാങ്ങിവായിച്ചുതീർന്നന്നാണ്‌ അതിന്‌ അത്യർഹമായൊരു പുരസ്കാരം കൈവന്നതെന്നറിയുന്നത്.  ആശ്ചര്യവും ആഹ്ളാദവും അഭിമാനവും അഹങ്കാരവും ഒന്നിച്ചനുഭവപ്പെടുന്ന അപൂർവം സന്ദർഭമായി ഇത്.   കണക്കൂർ ആർ. സുരേഷ്കുമാറിന്‌ അഭിനന്ദനങ്ങളും ആശംസകളും.

Sunday 16 October 2016

എഡിറ്റിങ്ങ് എന്നാൽ ഏടാകൂടം


മലയാളത്തിൽ എഡിറ്റിങ്ങ് ഇല്ല; എന്നുവച്ചാൽ എഡിറ്റിങ്ങിനൊരു മലയാളവാക്കില്ല.   ഇന്നത്തെ പല പ്രസിദ്ധീകരണങ്ങൾ, പ്രത്യേകിച്ച് ഓൺ-ലൈൻ പ്രസിദ്ധീകരണങ്ങൾ കാണുമ്പോൾ നടേപ്പറഞ്ഞതും നല്ലൂ.  എഡിറ്റിങ്ങ് എന്ന ആശയംതന്നെ അസ്തുവായോ എന്നൊരു തോന്നൽ.

പത്രത്തിന്റെ എഡിറ്ററെ പത്രാധിപരെന്നു വിളിച്ചു നമ്മൾ.   അറിവും അധികാരവുമുണ്ടായിരുന്ന പത്രാധിപൻമാരുണ്ടായുമിരുന്നു.   കാലക്രമേണ സ്ഥാനവും കഴിവും ഒരേകസേരയിലിരിക്കണമെന്നില്ലാതായി.   ഇരിക്കില്ലെന്നുമായി.   പത്രത്തിന്റെ അധിപർ പത്രാധിപരല്ലാതായി.

എഡിറ്റിങ്ങിനെ പരിശോധനയെന്നും പ്രസാധനമെന്നും സമ്പാദനമെന്നും സംശോധനമെന്നും സങ്കലനമെന്നും സംയോജനമെന്നുമെല്ലാം തരംപോലെ വിളിച്ചു നമ്മൾ.   മാധ്യമം മാറുമ്പോൾ മാറളവു മാറാതെ വഴിയുമില്ല.   മാറാപ്പിന്റെ വലിപ്പംമാത്രം മാറിമാറിവന്നു.

മലയാളത്തിന്റെ മാത്രം പ്രതിസന്ധിയല്ലിത്.   എന്റെ അറിവിൽ, ഭാരതീയഭാഷകളിലൊന്നുംതന്നെ എഡിറ്റിങ്ങിന്റെ പൂർണാർഥമുൾക്കൊള്ളുന്ന നല്ലൊരു വാക്കില്ല.   സമ്പാദക്എന്നു ഹിന്ദിയിൽ. ഉർദുവിൽ എന്താണെന്നറിയില്ല.   മറാഠിയിലും ബെംഗാളിയിലും ഗുജറാത്തിയിലും സമ്പാദക്എന്നുതന്നെ.  കന്നഡത്തിൽ സമ്പാദക’.   തമിഴിൽ ആശിരിയർ’.   തെലുങ്കിൽ എഡിട്ടർഎന്നു പച്ചക്കുപയോഗിക്കുന്നു.   മലയാളത്തിൽ എഡിറ്റർഎന്നു പഴുപ്പിച്ചുപയോഗിക്കുന്നു. 

നോവലിനുപോലും ഒരു സാമാന്യപദം ഉരുത്തിരിഞ്ഞിട്ടില്ല ഭാരതീയഭാഷകളിൽ.    ഹിന്ദിയിൽ ഉപന്യാസ്’; മറാഠിയിൽ കാദംബരി’.   മലയാളം നോവൽകൊണ്ടേ തൃപ്തിപ്പെട്ടു; തമിഴ് നാവൽആക്കി; തെലുങ്ക് നാവല’-യും.   ഗുജറാത്തി നവലകഥയാക്കി നോവലിനെ.   പഴയകാലത്ത് മലയാളത്തിൽ നോവൽപുസ്തകംഎന്നു പറഞ്ഞിരുന്നതായിക്കാണാം.   കൂട്ടത്തിൽപറയട്ടെ, ‘ലൈബ്രേറിയനും പറ്റിയ വാക്കില്ല നമുക്ക്.   എന്താണ്‌ എഴുത്തും വായനയും സംബന്ധിച്ചെല്ലാം ഇത്തരമൊരു ചുറ്റിക്കളി?

എഡിറ്റിങ്ങ്എന്നതു പ്രൂഫ്-റീഡിംഗ്അല്ല, വെറും തെറ്റുതിരുത്തൽ അല്ല എന്നർഥം.   എഴുത്തുകാർക്കും വായനക്കാർക്കുമിടയിലെ പാലമാണ്‌. എഡിറ്റർ.   പാലം കഴിഞ്ഞാൽ കൂരായണന്റെ പണിയും കഴിഞ്ഞു.   ബാക്കി പണി വിമർശകർ ഏറ്റെടുത്തുകൊള്ളും.

നല്ല സൃഷ്ടികൾക്കെല്ലാം പിന്നണിയായി നല്ലൊരു എഡിറ്ററുണ്ടാകും.   വെറുതെ കുറെ കാര്യങ്ങൾ പെറുക്കിക്കൂട്ടി വയ്ക്കുന്നതല്ല എഡിറ്ററുടെ ജോലി.   ഒരു സൃഷ്ടി കയ്യിൽകിട്ടിയാൽ അതിനെ പൊളിച്ചും പിരിച്ചും പാകപ്പെടുത്തിയും പരുവപ്പെടുത്തിയും ആവുന്നതും ആസ്വാദ്യമാക്കി ആസ്വാദകന്റെ മുന്നിലെത്തിക്കുകയാണ്‌ എഡിറ്ററുടെ കർത്തവ്യം.   ആശയം വ്യക്തമാക്കിയും കൂടുതൽ വലിയതും വ്യത്യസ്തവുമായ വീക്ഷണകോണം എടുത്തുകാട്ടിയും സരസപ്രയോഗങ്ങൾക്കു ജീവനേകിയും വേണ്ടാക്കാര്യങ്ങൾ വെട്ടിമാറ്റിയും അതു നിർവഹിക്കുന്നു.   സൃഷ്ടികൾ സമയോചിതമായി  ക്ഷണിച്ചും സമാഹരിച്ചും സംയോജിപ്പിച്ചും സന്നിവേശിപ്പിച്ചും പ്രസിദ്ധീകരണത്തെ കാലികവും അർഥവത്തുമാക്കുന്ന മാജിക് നല്ല എഡിറ്റർക്കറിയാം.   നല്ല പുസ്തകപ്രകാശകരുടെ പ്രധാനശക്തി നല്ല എഡിറ്റർമാരാകുന്നു.   സൃഷ്ടികർത്താക്കളെ കണ്ടെത്തുന്നതും അവരുടെ കൃതികളെ വിലയിരുത്തി പ്രകാശനയോഗ്യമാക്കുന്നതും എഡിറ്റർമാർ.

വായനക്കാർക്കും ശ്രോതാക്കൾക്കും പ്രേക്ഷകർക്കുമെല്ലാം മുൻപേ പറക്കുന്നവരാണ്‌ എഡിറ്റർമാർ; സ്രഷ്ടാക്കളുടെ പിറകെ പായുന്നവരും!   തന്റെ സ്വന്തം കൃതിയല്ലാതിരുന്നിട്ടും, തന്റെ പേരും ശ്രമവും പുറംലോകം അറിയില്ലെന്നെന്നറിഞ്ഞിട്ടും, മറയ്ക്കുപിറകിലെ മഹായത്നം മഹാമനസ്ക്കതയോടെ ചെയ്യുന്നവരാണവർ.   അവർക്കു പേരുകിട്ടാനില്ല; അതിനവർ മോഹിക്കാറുമില്ല.   കാരണം അവർ അതിനെല്ലാം മുകളിൽ ഒരു പ്രത്യേകതലത്തിലാണ്‌.   അല്ലെങ്കിൽ ആവണം.   പലപ്പോഴും തന്റെ വ്യക്ത്യധിഷ്ടിത വികാരവിചാരങ്ങൾക്കു കടകവിരുദ്ധമായവപോലും പരിശോധിച്ചു പ്രസിദ്ധീകരണയോഗ്യമാക്കാൻ അവർ കടപ്പെട്ടവരാണ്‌.   എഴുത്തുകാരുടെ മുൻപിൽ വായനക്കാരന്റെ വഞ്ചിയിലും, വായനക്കാരുടെ മുൻപിൽ എഴുത്തുകാരന്റെ വഞ്ചിയിലും ആയിരിക്കും എഡിറ്റർ.   രണ്ടുവള്ളങ്ങളും കൂട്ടിക്കെട്ടാനുള്ള പാട് ചില്ലറയല്ല.

ഇന്നിപ്പോൾ പലരും വിചാരിച്ചിരിക്കുന്നത് സൃഷ്ടികൾ അവിടന്നുമിവിടന്നും പെറുക്കിക്കൂട്ടി രണ്ടു കവറിനുള്ളിലാക്കുന്നതാണ്‌ എഡിറ്റിങ്ങ് എന്നാണ്‌.   പരക്കെ കാണുന്നതുമതല്ലേ.   മലയാളത്തിൽ എൻവിയുടെയും എംടിയുടെയും കാമ്പിശ്ശേരിയുടെയും ഡീസിയുടെയുമെല്ലാം കാലം എന്നോ മാഞ്ഞിരിക്കുന്നു.   തുടക്കത്തിൽ കൃതികൾ വെറും ശരീരം മാത്രം; അതിന്റെ ജീവനാണ്‌, അതില്ലെങ്കിൽ അതിനു ജീവൻ വയ്പ്പിക്കുന്നതാണ്‌ എഡിറ്റിങ്ങ്.   രചയിതാവിന്റെ കുഞ്ഞിനെ പോറലേൽക്കാതെ പരിപാലിച്ച് കുടുംബക്കാരെ ഏൽപ്പിക്കുന്ന ചുമതലയാണത് - പേറെടുത്ത് കുളിപ്പിച്ച് പുതപ്പിച്ച് പുന്നാരിച്ച് പാലൂട്ടി കണ്ണെഴുതി പൊട്ടുകുത്തി പേരിട്ട് നാളറിഞ്ഞ്.....

സമ്പാദനം, സംവേദനം, സംപോഷണം, സംശോഷണം, സംവാദം, സമരസം - ഇതെല്ലാം എഡിറ്റർ ചെയ്യേണ്ടതുണ്ട്.   കൊള്ളേണ്ടതുകൊള്ളാനും തള്ളേണ്ടതു തള്ളാനും മടിക്കില്ല, മടിക്കരുത് എഡിറ്റർ.   അതിനുള്ള കഴിവും ധൈര്യവും വേണം.   കൊയ്ത് മെതിച്ച് പാറ്റി ഉണക്കി കുത്തി ചേറ്റി പെറുക്കി കഴുകി അരിച്ച് വേവിച്ച് വിളമ്പുന്ന ആ പരിപാടിയുണ്ടല്ലോ, അതാണ്‌ എഡിറ്റിങ്ങ് എന്ന പ്രക്രിയ.   പേനയും കടലാസ്സുമെടുക്കുന്നവരെല്ലാം എഴുത്തുകാരാവാത്തപോലെ, ചൂലും കത്രികയുമെടുക്കുന്നവരെല്ലാം എഡിറ്റർമാരാകുന്നില്ല.

നല്ല എഡിറ്റർമാർ നല്ല സ്രഷ്ടാക്കളാകണമെന്നില്ല.   ആയാൽ ഉത്തമം.   നല്ല ഗ്രന്ഥകർത്താക്കളും നല്ല എഡിറ്റർമാരാകണമെന്നില്ല.   ആയാൽ അത്യുത്തമം.   അകവും പുറവുമെല്ലാം മാറ്റം വരുത്താൻ അതുതകും.   ഒരു വാക്ക്, ഒരു വാചകം, ഒരു തലക്കെട്ട്, ഒരു പേര്‌, ഒരു ചിഹ്നം - അതുകൊണ്ടെല്ലാം മിഴിവേറ്റുന്നവരുണ്ട്.   എഴുത്തുകാരന്റെ അനുസ്യൂതമായ സർഗ പ്രക്രിയക്കു പലപ്പോഴും തടസ്സമാകുന്നത് മറിച്ചുചിന്തിക്കലാണ്‌, തെറ്റുതിരുത്തലാണ്‌, പകർത്തെഴുത്താണ്‌, പുനർവിചിന്തനമാണ്‌.   ആ പണികൾ നല്ല എഡിറ്റർമാർ സ്വയമേറ്റെടുക്കുന്നു.   അതുകൊണ്ടാകാം നല്ല എഡിറ്റർമാർക്ക് രചയിതാവിനൊപ്പം, പലപ്പോഴും അതിലേറെ പ്രതിഫലം കൊടുക്കുന്നത്.

പദ്യവും (Verse) കവിതയും (Poem) തമ്മിലുള്ള വ്യത്യാസമാണ്‌ പ്രകാശകനും (Publisher) പത്രാധിപരും (Editor) തമ്മിൽ.   വെറും ക്രിയാത്മകമല്ല ഗുണാത്മകം കൂടിയാണ്‌ എഡിറ്റിങ്ങ്.   വണ്ടിയുണ്ടാക്കലും വണ്ടിയോടിക്കലും പോലെ.   ഗ്രന്ഥകാരൻ എഞ്ചിനിയറും ഉടമസ്ഥനും, എഡിറ്റർ ഡ്രൈവറും ഗൈഡും, അനുവാചകർ യാത്രക്കാർ.  

എഴുത്തുകാരന്‌ ഈ ലോകത്തെ സമയം മുഴുവൻ കൈക്കുള്ളിലുണ്ടാകും.   എഡിറ്റർക്ക് സമയക്കുറവേയുള്ളൂ എപ്പോഴും.   സമയശാസനം’ (Deadline) കഴുത്തു ഞെരിച്ചുകൊണ്ടേയിരിക്കും.   പ്രസാധകന്റെയും രചയിതാവിന്റെയും സമ്മർദ്ദത്തിൽ ചതഞ്ഞരയും.   പത്രങ്ങളുടെയും മറ്റുമാകുമ്പോൾ ചില പ്രത്യേകചുമതലകളും തലയിൽവന്നു വീഴുന്നു.   പത്രാധിപത്യം വെറും എഡിറ്റിങ്ങിനേക്കാൾ കഠിനമാണ്‌.   സമകാലിക-രാഷ്ട്രീയ-സാമൂഹിക-സാങ്കേതിക-സാമ്പത്തിക-നിയമാനുസൃത ചട്ടക്കൂട്ടിലൊതുങ്ങി ദിനംപ്രതി പത്രമിറക്കുക എളുപ്പമൊന്നുമല്ല.   കുറെ റിപ്പോർട്ടർമാരെ അഴിച്ചുവിട്ട് ദിവസത്തിലൊരിക്കൽ ഒരു മീറ്റിങ്ങ് കൂടി ബാക്കി സമയം സൊള്ളും സൊറയുമായുള്ള ജീവിതമൊന്നുമല്ല അത്.   കിട്ടിയാൽ കിട്ടി, കുടുങ്ങിയാൽ കുടുങ്ങിഎന്നൊരുതരം ജീവിതമാണത്.   പൊതുവികാരങ്ങൾ അറിയണം.   അവയുമായി സമരസപ്പെടണം.   സംയമനം പാലിക്കണം.   കാലത്തെ കടന്നു ചിന്തിക്കണം.   കയ്യനക്കി കത്തിക്കയറുകയും വേണം.   മുഖപ്രസംഗം’ (Editorial-ന്‌ എന്തൊരു മലയാളം!) അതിശക്തമായൊരു ആയുധമാണ്‌ സമൂഹപരിവർത്തനത്തിന്‌.   അതു പലപ്പോഴും പേനയുന്തായും കൂലിയെഴുത്തായും അധ:പതിക്കാറുള്ളതാണു സംഗതി.   പരസ്യം പത്രപ്രവർത്തനവുമായി ഇണചേർന്ന് 'Advertorial' എന്നൊരു ബൃഹന്നളഅടുത്തകാലത്തായി ഉരുത്തിരിഞ്ഞിട്ടുണ്ട്.  

ഓരോ എഴുത്തുകാരനും ഒരു എഡിറ്റർക്ക് പുതിയ അധ്യാപകനാണ്‌; പുതിയ വിദ്യാർഥിയുമാണ്‌.   തിരിച്ചുമതെ.   എഡിറ്ററുണ്ടെങ്കിൽ തെറ്റുകളെല്ലാം തിരുത്തിക്കൊള്ളും, തിരുത്തിക്കൊള്ളണം, എന്ന മനോഭാവവുമാണു പലർക്കും.   കർത്താവ് കയ്യെഴുത്തു(കമ്പ്യൂട്ടറെഴുത്തു)പ്രതി പ്രസാധകന്‌ അയച്ചുകൊടുക്കുന്നു, കാശും കൊടുക്കുന്നു.   സാധനം അച്ചടിച്ചുവരുന്നു.   പേന (കമ്പ്യൂട്ടർ) എടുത്തവൻ എഴുത്തുകാരനായി വെളിച്ചപ്പെടുന്നു.   മലയാളത്തിൽ ഇന്ന് എഡിറ്റിങ്ങ് ഇല്ല; അതാർക്കും വേണ്ട.   കൃതി തിരിച്ചയക്കപ്പെടും എന്ന പേടിയില്ലാത്തതാണു കാരണം.

ഒരു വരി സ്വയം എഴുതാൻ കഴിയാത്തതിനാൽ മറ്റുള്ളവരുടെ ലേഖനങ്ങളും കഥകളും കവിതകളും മറ്റും സമ്പാദിച്ച്’ (‘സമാഹരിച്ച്എന്നല്ല പറഞ്ഞതെന്നു ശ്രദ്ധിക്കുക)  എഡിറ്ററായി സ്വന്തംപേരുവച്ച് പുസ്തകമിറക്കുന്നവർ കുറവല്ല.   അതിലവർക്കൊരു കുറവുമില്ല.   ശാസ്ത്രസാങ്കേതികമേഖലയിൽ ഇതൊരു പകർച്ചവ്യാധിയാണ്‌.   സർഗാത്മകകൃതികൾക്കു വ്യതിരിക്തമായി, ശാസ്ത്രവിഷയങ്ങളാകുമ്പോൾ വിഷയവിദഗ്ധർ ഒരോ പ്രബന്ധവും പരിശോധിക്കണമെന്നുണ്ട്.   അവിടെത്തുടങ്ങുന്നു അരാജകത്വം.   പൊതിക്കാത്ത തേങ്ങയായിരിക്കും മിക്കപ്പോഴും.   അതൊന്നു പൊതിച്ചുടച്ചരച്ചാലല്ലേ കറിയാക്കാനൊക്കൂ. 

ദശാബ്ദങ്ങൾക്കുമുൻപ്, എന്റെ പഴയൊരു കവിതയുടെ തലക്കെട്ട് ഒരു പോറലുമില്ലാതെ മാറ്റിയെഴുതി കവിതയ്ക്കു തെളിവും മിഴിവും നൽകിയ എന്റെ സഹപാഠിയും പ്രിയസുഹൃത്തു മായ  ജോൺപോളിനെ മറക്കാനാവില്ല.   ഇന്ന് മലയാളസിനിമാരംഗത്ത് മിന്നിനിൽക്കുന്ന ജോൺപോളിന്റെ ആ ഒറ്റത്തിരുത്തലാണ്‌ എനിക്ക് എഴുത്തിലും എഡിറ്റിങ്ങിലും കരുത്തേകിയത്.   എഴുത്തുകാരൻ പാലിക്കേണ്ട സമയനിഷ്ഠയെപ്പറ്റി എന്നെ ബോധവാനാക്കിയതോ മൺമറഞ്ഞുപോയ ആ മഹാപ്രതിഭ പി. ടി. ഭാസ്ക്കരപ്പണിക്കരും.   അദ്ദേഹം സ്റ്റെപ്സ്’-ന്റെ (Scientific, Technical & Educational Publishing Society) എഡിറ്ററായിരുന്ന കാലം.  എന്നെ എഴുതാൻ ഏൽപ്പിച്ച പുസ്തകം വൈകിയപ്പോൾ എനിക്കൊരു കത്തുകിട്ടി:  ഇനിയും വൈകിച്ചാൽ താങ്കളുടെ പേരിൽ ഞാൻ പുസ്തകമെഴുതി പ്രസിദ്ധീകരിക്കുന്നതായിരിക്കും.   പേരു മോശമായാൽ താങ്കൾക്കാണു നഷ്ടം.


പലപ്പോഴും തോന്നാറുണ്ട്, എഡിറ്റിങ്ങിനേക്കാൾ എളുപ്പപ്പണി എഴുത്താണെന്ന്.   ഏടാകൂടത്തിലെന്തിന്‌ എടുത്തുചാടണം?

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...