Monday 29 October 2018

അന്തിക്കണക്ക്



കാറൊഴിഞ്ഞ മാനത്തൊരു
അന്തിമേഘക്കീറ്
കാറ്റൊഴിഞ്ഞ മാമരത്തുമ്പിൽ
മർമരത്തിൻ ശീല്

കാലംപറ്റി ഓളംവറ്റി
ശാന്തമായൊരാറ്
മണ്ണിലെങ്ങും വിണ്ണിലെങ്ങും
വെൺനിലാക്കിനാവ്

കണ്ണിലെന്നും കരളിലെന്നും
പ്രണയനൊമ്പരച്ചൂട്
അകം‌നിറയെ പുറംനിറയെ
മധുരമുന്തിരിച്ചാറ്

കാറ്റടങ്ങി പിശറടങ്ങി
ഓരുവെള്ളം പടിയിറങ്ങി
പെരുമീനിൻ‌ ഇത്തിരിവെട്ടത്തിൽ
പാതിരാക്കുറുമ്പ്

Friday 26 October 2018

അന്തിവെളിച്ചം



തലകൊണ്ടുമാത്രം പണിചെയ്തതെന്തെന്നു
താനേ മനസ്സിലൊരാന്തൽ
കയ്യിലും കാലിലും കണ്ണിലും കരളിലും
കാലം കുടുക്കിട്ട തോന്നൽ
മുച്ചെണ്ടകൊട്ടി മുഴക്കിയ വാക്കുകൾ
വക്കുപൊട്ടിച്ച പാത്രങ്ങൾ
കയ്ച്ചിട്ടിറക്കാൻ കഴിയാതെയന്നത്തെ
കൺതുറുപ്പിച്ച കാര്യങ്ങൾ

തീരെച്ചെറുതെങ്കിൽ മാവിൽ പടർത്തിടാം
വള്ളികൾ കെട്ടിപ്പിടിച്ചാൽ
വെട്ടിപ്പടർന്നു കയറുമ്പോൾ വേരുകൾ
പാഴ്‌മരമെങ്കിൽ മുറിക്കാം

അന്തിവെളിച്ചത്തിലാൽത്തറച്ചൂടിലി-
ന്നോടിയെത്തുന്നു കിനാക്കൾ
കൊച്ചടിവച്ചുടലാടിക്കുഴഞ്ഞാലു-
മാശ്വാസമായെൻ സ്മൃതികൾ
നഷ്ടവസന്തവും ശിഷ്ടശിശിരവും
ഗ്രീഷ്മത്തുടുപ്പിൽ നിറഞ്ഞു
വർഷവർണങ്ങളും ശരദേന്ദുരശ്മിയും
ഹേമന്തരാവിൽ പുണർന്നു

കൂട്ടിലൊരു കിളി താമരപ്പൈങ്കിളി
ആരെയോ മുട്ടിയുണർത്തി
മാറിൽ കുരുങ്ങിയ നിശ്വാസവീചിയിൽ
ഓമനപ്പൈതൽ ചിണുങ്ങി


കടൽമീൻ



കടലിന്റെ മക്കൾക്കു കണ്ണീരുണ്ടേ
ചോര നീരാക്കിയും
കരൾ പിഴിഞ്ഞിറ്റിച്ചും
കടലിന്റെ മക്കൾക്കും കണ്ണീരുണ്ടേ

കടലിലെ മീനിന്റെ കണ്ണീരല്ലേ
തലതല്ലിച്ചിതറുന്ന തിരകളല്ലേ
ഉപ്പും മധുരവും
കയ്പ്പും കാന്താരിയും
കൂട്ടിനില്ലാക്കരിക്കാടിയല്ലേ

മാനം ചുരത്തുന്ന പന്നീരല്ലേ
തേവാൻ കൊതിക്കുന്ന തണ്ണീരല്ലേ
തീയിൽ കുരുത്തിട്ടും
വെയിലത്തുണങ്ങീട്ടും
വേവാതിരിക്കുന്ന വെണ്ണീറല്ലേ

നീരാട്ടുപാട്ടിന്റെ ചേലിലല്ലേ
താരാട്ടുപാട്ടിൻ മയക്കമല്ലേ
പ്രാണൻ പിടഞ്ഞാലും
ജീവൻ വെടിഞ്ഞാലും
 കണ്ണോക്കുപാട്ടിലെ തേങ്ങലല്ലേ


മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...