Sunday 23 April 2017

ആകാശവാണി

ആകാശവാണിഎന്ന വാക്ക് ആദ്യം കേൾക്കുന്നത് ആയിരത്തി തൊള്ളായിരത്തി അൻപതുകളിലാണ്‌.   എന്നാൽ ആദ്യമായി റേഡിയോ കേൾക്കുന്നതും പിന്നെയൊന്നു കാണുന്നതും വീട്ടിലൊന്നു മേടിക്കുന്നതും അതിനും വളരെ വർഷങ്ങൾക്കുശേഷം.   സ്വന്തമായൊന്നു വാങ്ങുന്നത് പിന്നെയും രണ്ടു പതിറ്റാണ്ടുകൾക്കുശേഷം.   അതുപോയിട്ട്, കാറിലും മൊബൈലിലും സാറ്റലൈറ്റ്-ടീവിയിലുമടക്കം ഇന്നെന്റെ കയ്യിലുള്ള റേഡിയോകളുടെ എണ്ണം എനിക്കുതന്നെ അറിഞ്ഞുകൂട.

1930-ലാണെന്നു തോന്നുന്നു ഇൻഡ്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.  ഓൾ ഇൻഡ്യ റേഡിയോഎന്ന ഏ ഐ ആർ’ (‘എയർ), വളരെ കൗതുകകരമായ നാമകരണമാണ്‌ - ഓയിൽ ഇൻഡ്യ ലിമിറ്റഡ്എന്ന ഓ ഐ എൽ‘ (’ഓയിൽ‘) എന്നപോലെ.    ഏ ഐ ആർ,  ആകാശവാണിആയത് 1956-ൽ ആണെന്നു കാണുന്നു.   ബഹുജനഹിതായ: ബഹുജനസുഖായ:എന്ന ലക്ഷ്യത്തോടെ.   ഇതു കുഞ്ചൻ നമ്പ്യാർ കുറിച്ചതിനു കടകവിരുദ്ധമാണ്‌:  ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല, ഒരുത്തന്നും ഹിതമായിപ്പറവാനും ഭാവമില്ല”.   രണ്ടും രണ്ടു ലെവലാണല്ലോ.

ആകാശവാണിഎന്ന നാമം തമിഴർക്ക് അത്ര പഥ്യമായിരുന്നില്ല.   അവർ, “ഓൾ ഇൻഡ്യ റേഡിയോഎന്നോ വാനൊളി നിലയംഎന്നോ ഉപയോഗിച്ചു.   തെന്നിന്ത്യ മുഴുവൻ അടക്കി വാണിരുന്നത് പക്ഷെ സിലോൺ-റേഡിയോ ആയിരുന്നു.   തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി ദിവസം മുഴുവൻ പാട്ടുപരിപാടികൾ.

മീഡിയം-വേവ്, ഷോർട്ട്-വേവ് (1), ഷോർട്ട്-വേവ് (2) എന്നിങ്ങനെയായിരുന്നു അന്നത്തെ പ്രക്ഷേപണവാഹിനികൾ.   സാങ്കേതികമായി, ‘മീഡിയം-വേവ്പ്രസാരണം തിരശ്ചീനമായി പ്രായേണ കണ്ണെത്തുന്ന സ്ഥലങ്ങൾക്കും ഷോർട്ട്-വേവ്പ്രസാരണം ആകാശമാർഗം, കണ്ണെത്താത്ത സ്ഥലങ്ങൾക്കും വേണ്ടിയായിരുന്നു.   ആംപ്ളിറ്റ്യൂഡ്-മോഡുലേഷൻഎന്ന സങ്കേതത്തിലുള്ള ആ പ്രസരണരീതിയിലെല്ലാം അന്തരീക്ഷത്തിന്റെ സ്ഥലകാലസ്ഥിതിക്കനുസരിച്ച് ഒച്ചയും ഒച്ചയടപ്പും ബഹളവും ബഹിളിയും കാറലും കൂവലും പൊട്ടലും ചീറ്റലും സ്ഥിരമായിരുന്നു.   ഫ്രീക്വൻസി-മോഡുലേഷൻഎന്ന നവീനസങ്കേതത്തിൽ പ്രസരണമാരംഭിച്ച് അധികം കാലമായിട്ടില്ല നമ്മുടെ നാട്ടിൽ.   അന്തരീക്ഷസ്ഥിതി കാര്യമായൊന്നും തീണ്ടി അശുദ്ധമാക്കാത്ത, തികച്ചും ശുദ്ധമായ ശബ്ദസൗഭാഗ്യം എഫ്.എം. സാധ്യമാക്കിയിരിക്കുന്നു.   എഫ്.എം-ന്റെ വരവോടെ, അതും മൊബൈൽ-ഫോണിൽമറ്റും സാധ്യമായപ്പോൾ, ഇടക്കാലത്തു നഷ്ടപ്പെട്ട റേഡിയോ-മാനിയ പുനരവതരിച്ചിരിക്കുന്നു.

പണ്ട് പഞ്ചായത്ത് റേഡിയോഎന്നൊരു സംവിധാനമുണ്ടായിരുന്നു നാട്ടിൽ.   ഓരോ പഞ്ചായത്തിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഒരൊറ്റ റേഡിയോ-സ്റ്റേഷൻമാത്രം കേൾക്കാൻ പറ്റുന്ന ഒരു റേഡിയോ സ്ഥാപിച്ചിട്ടുണ്ടാവും.   നിശ്ചിത സമയങ്ങളിൽ - അതു സാധാരണ വൈകുന്നേരം - ഉച്ചത്തിൽ തുറന്നുവയ്ക്കും.   തൊഴിലില്ലാപ്പട ചുറ്റുമിരുന്ന് റേഡിയോ കേൾക്കും.   വാർത്ത, ചലച്ചിത്രഗാനങ്ങൾ, ലളിതഗാനങ്ങൾ, നാടകഗാനങ്ങൾ, സുഗമസംഗീതം, ശാസ്ത്രീയസംഗീതം, വൃന്ദവാദ്യം, കഥകളിപ്പദങ്ങൾ, ശബ്ദരേഖ, റേഡിയോ നാടകങ്ങൾ, വയലും വീടും, നാട്ടിൻപുറം, അങ്ങാടിനിലവാരം, മഹിളാരംഗം എന്നിങ്ങനെയൊക്കെയായിരുന്നു പരിപാടികൾ.   തിരഞ്ഞെടുപ്പുകാലത്ത് വോട്ടെണ്ണലോടനുബന്ധിച്ച് തത്സമയപ്രക്ഷേപണവും പതിവായിരുന്നു.   വീട്ടിൽ സ്വന്തമായി റേഡിയോ ഉണ്ടായിരുന്നവർക്ക് കാലത്തുതൊട്ട് രാത്രിവരെ പരിപാടികൾ ആസ്വദിക്കാമായിരുന്നു, അയൽപക്കക്കാർക്കും.   അന്നൊക്കെ റേഡിയോ ഒച്ചകുറച്ചു വയ്ക്കുന്നത് കുറച്ചിലായിരുന്നു.   നാലാളുകേട്ടില്ലെങ്കിൽ റേഡിയോവിനെന്തു പ്രസക്തി?

റേഡിയോ വാങ്ങുന്നത് ഒരു സംഭവമായിരുന്നു അക്കാലത്ത്.   വാൽവ്’-റേഡിയോകളായിരുന്നു അന്ന്.   തട്ടാതെയും മുട്ടാതെയും വളരെ സൂക്ഷിച്ചേ കൈകാര്യം ചെയ്തിരുന്നുള്ളൂ.   കാരണം വായടച്ചാൽ പിന്നെ അതു നന്നാക്കിയെടുക്കാൻ പണച്ചെലവു നന്നേയുണ്ട്, പ്രയത്നവും.   ആദ്യമേ പുത്തൻറേഡിയോ ഒരു തുണികൊണ്ടു മൂടുംആവശ്യസമയത്തുമാത്രമേ മുഖപടമുയർത്തൂ.   വീട്ടിനു മുകളിൽ ഒരു ഏരിയൽ’ (ഇന്നത്തെ പേർ ആന്റിന’) കെട്ടണം.   അതിൽനിന്നുള്ള ഒരു വയർ റേഡിയോവിൽ കുത്തണം.   രണ്ടിനുമിടയ്ക്ക്, ഇടിവെട്ടേറ്റ് റേഡിയോ കേടുവരാതിരിക്കാൻ ഒരു ലിവർ-സ്വിച്ചുണ്ട് (ആ സാധനം നാട്ടിലെ എന്റെ ശേഖരത്തിൽ ഇന്നുമുണ്ട്).  ഇടിമിന്നൽ സമയത്ത് അതു മടക്കി ഭദ്രമാക്കേണ്ട ചുമതല ഗൗരവമുള്ള ആരെയെങ്കിലും ഏൽപ്പിക്കും.

പിന്നെ എർത്ത്’.   ഒരു കുഴി കുഴിച്ച് അതിൽ രണ്ടുമൂന്നടി നീളമുള്ള ഒരു ഇരുമ്പു പൈപ്പിറക്കി അതിനു ചുറ്റും കരിക്കട്ടയും ഉപ്പും ചേർത്ത മിശ്രിതം നിറക്കും.   ഒരു ചെമ്പുകമ്പി വഴി ഇത് റേഡിയോവുമായി ബന്ധിപ്പിക്കും.   എന്നും പൈപ്പിനുള്ളിൽ വെള്ളമൊഴിക്കണം എന്നാണു ചിട്ട.   അതു പിള്ളേരുടെ പണി.    ഇത്രയൊക്കെ ആയാലേ റേഡിയോ നിലയത്തിൽനിന്നുള്ള പ്രക്ഷേപണം ശരിക്കു കേൾക്കൂ എന്നാണനുമാനം.

പിന്നെയാണ്‌ പാട്ടുപാടിക്കൽ.   മൂന്നോ നാലോ ബട്ടണുകളും ചക്രങ്ങളുമുണ്ടാകും റേഡിയോ പ്രവർത്തിപ്പിക്കാൻ.   ഏതെങ്കിലും സ്റ്റേഷനുമായി ബന്ധപ്പെടുമ്പോഴേക്കും കറന്റുപോകും.   അല്ലെങ്കിൽ ക്ഷമ പോകും.  

കുട്ടിക്കാലത്ത് ഒരു പരിപാടിയെങ്കിലും മര്യാദയ്ക്കു മുഴുവനായി കേട്ടതായോർ‌മയില്ല.   ഒന്നുകിൽ വൈദ്യുതിനിലയ്ക്കും.   അല്ലെകിൽ പ്രസരണം മങ്ങും.   അതുനേരെയാക്കാൻ ട്യൂണിംഗ്-ചക്രംതിരിക്കുമ്പോൾ ഉള്ളതുകൂടി അവതാളത്തിലാകും.   അതുമല്ലെങ്കിൽ മഴക്കോളു കാണും.  അപ്പോൾ എല്ലാം കൊട്ടിയടച്ച് വീട്ടുകാർ റേഡിയോ ഭദ്രമാക്കും.

നാഷണൽ എക്കൊ, ടെലിറാഡ്, ടെലിഫങ്കൻ, ടെസ്ല, മർഫി, ബുഷ്, ഫിലിപ്സ് ഇവയൊക്കെ ആയിരുന്നു മേലേക്കിട റേഡിയോകൾ.   എന്റെ വീട്ടിലെ ആദ്യ റേഡിയോ ഒരു ജെയ്-റാഡ്ആയിരുന്നു എന്നോർക്കുന്നു.   വാങ്ങിയ ദിവസം തന്നെ ബസ്സിൽനിന്നിറക്കുമ്പോൾ അതു താഴെവീണു.   പാട്ടുപെട്ടിയുടെ മേൽഭാഗത്തൊരു നേരിയ വിരിയലിൽ ദുരന്തമൊതുങ്ങി.   എന്നിട്ടും ആ ദു:ഖം ആ റേഡിയോ ഉണ്ടായിരുന്ന കാലം മുഴുവൻ തങ്ങിനിന്നു വീട്ടിൽ.

പിന്നീട് ട്രാൻസിസ്റ്റർറേഡിയോവിന്റെ വരവായി.   മേൽപ്പുരയ്ക്കുമേൽ ഇപ്പറഞ്ഞ ഏരിയൽകെട്ടണ്ട, മുറ്റത്ത് ഇക്കണ്ട ഏർത്ത്കുഴിക്കണ്ട.  പാട്ടുപെട്ടി പ്രതിഷ്ഠിക്കാൻ ഇടമുണ്ടാക്കണ്ട.   റേഡിയോ കേൾക്കാൻ മുറിയിലൊതുങ്ങണ്ട.  എന്തിന്‌, റേഡിയോവിന് പുറത്തുനിന്നു കറന്റുകൂടി വേണ്ട!   പിൽക്കാലത്ത്, അന്നത്തെ നാട്ടുനടപ്പനുസരിച്ച്, ഭാഗങ്ങൾ വാങ്ങി ഒരു കൊച്ചു ട്രാൻസിസ്റ്റർ-റേഡിയോ തട്ടിക്കൂട്ടാനുമൊരുമ്പെട്ടു ഞാൻ.   അതാദ്യം പാടിക്കേട്ടപ്പോഴുണ്ടായൊരു സന്തോഷം!

ബിരുദാനന്തരം യൂണിവേർസിറ്റിയിൽ പഠിക്കുമ്പോഴാണ്‌ ആദ്യമായൊരു റേഡിയോ പരിപാടിയുടെ ഭാഗമാകുന്നത്.   കടലിനെയും കാലാവസ്ഥയെയുംപറ്റിയുള്ള ഒരു ചർച്ചയിൽ ചോദ്യംചോദിക്കുന്ന ജോലിയായിരുന്നു എനിക്ക്.   ക്ളാസ്സുമുറിയിൽവച്ചു റെക്കോഡുചെയ്ത ആ പരിപാടി യാദൃച്ഛികമായാണ്‌ പിന്നത്തെ ആഴ്ച്ച അതിരാവിലെ ആകാശവാണിയിൽ (തിരുവനന്തപുരം-തൃശ്ശൂർ) കേട്ടത്.    ഒരു കൊച്ചുകുട്ടപ്പനായാണ്‌ അന്നു ഞാൻ ക്ളാസ്സിൽ പോയത്!

പഠനംകഴിഞ്ഞ് ജോലിയായി ഗോവയിലെത്തിയപ്പോൾ ആദ്യശമ്പളത്തിൽതന്നെ ഞാനൊരു റേഡിയോ മേടിച്ചു.   ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഏകാന്തത മാറ്റാൻമാത്രമല്ല, കേരളക്കരയുമായുള്ള തൊപ്പിൾക്കൊടിബന്ധം തുടരാനുമായിരുന്നു ആ അധികച്ചെലവ്.   കടൽക്കരയിലുള്ള ഹോസ്റ്റൽമുറിയുടെ പുറത്തിറങ്ങി പാടുപെട്ട് ആകാശവാണി-കോഴിക്കോടും തൃശ്ശൂരും തിരുവനന്തപുരവുമെല്ലാം ട്യൂൺചെയ്തെടുക്കും.   ആലപ്പുഴനിലയം പിന്നീടാണു വരുന്നത്.   അതിന്റെ ഉദ്ഘാടനത്തിനും ആദ്യപ്രക്ഷേപണത്തിനും ഞാൻ ഗോവയിലിരുന്നു സാക്ഷിയായി.   സഹപ്രവർത്തകരുടെ ഇടയിൽ അന്നെന്റെ വിളിപ്പേര് ‘റേഡിയോ-ആക്റ്റീവ്‘ എന്നായിരുന്നത്രേ.

ഗോവയുടെ സ്വന്തം ഓൾ ഇൻഡ്യ റേഡിയോ-പണജിവേറിട്ടൊരു നിലയമായിരുന്നു.   ഇന്നുമതെ.   കൊങ്കണി, മറാഠി, ഇംഗ്ലീഷ്, ഹിന്ദി, പോർത്തുഗീസ് എന്നിങ്ങനെ ഏറ്റവുമധികം ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്ന ആകാശവാണി വേറൊന്നില്ലെന്നു തോന്നുന്നു ഭാരതത്തിൽ.   ഇവിടത്തെ യൂറോപ്യൻ-ശാസ്ത്രീയസംഗീതശേഖരം ഒന്നു വേറിട്ടതാണത്രേ.   എഫ്.എം. പ്രസാരണം വരുന്നതിനുമുൻപേതന്നെ പോപ്-സംഗീതം പഞ്ചിം-ആകാശവാണിയുടെ ഹരമായിരുന്നു.   ഒന്നാംതരം സ്റ്റുഡിയോ-സൗകര്യങ്ങളും പ്രക്ഷേപണസംവിധാനങ്ങളും അവയ്ക്കൊത്ത ഉദ്യോഗസ്ഥരും ഈ നിലയത്തിനു സ്വന്തം.

ഞാൻ വരുന്ന കാലത്ത് ആകാശവാണി പണജി-നിലയത്തിന്റെ ഡയറക്റ്റർ ഒരു മേനോനായിരുന്നു (1973); ഒരു പക്ഷെ സ്വതന്ത്രഗോവയുടെ ആദ്യത്തെ റേഡിയോ- സ്റ്റേഷൻ ഡയറക്റ്റർ.   അന്ന് ഒരു തോമസ്സും (മലയാളി) പഞ്ചിം ആകാശവാണിയിലുണ്ടായിരുന്നു.  പ്രോഗ്രാം-ഓഫീസർ.   ഞങ്ങളക്കാലത്തു കൊണ്ടുനടന്നിരുന്ന ഒരു ശാസ്ത്രവേദിയുടെ ചർച്ചാപരിപാടികളിൽ തോമസ്സും പങ്കെടുക്കുമായിരുന്നു.   അതിന്റെ പിൻബലത്തിൽ ഒരു ശാസ്ത്രപരമ്പരതന്നെ ആകാശവാണിയിൽ അവതരിപ്പിക്കാൻ ഞങ്ങൾക്കവസരം കിട്ടി, 1970-കളിൽ.   പിന്നിടദ്ദേഹം ദില്ലിയിലേക്കു മാറി.   മറ്റൊരു മേനോൻ (ഉണ്ണികൃഷ്ണമേനോൻ) പകരം വന്നതോടെ ശാസ്ത്രപരമ്പരയ്ക്കു വീണ്ടും ജീവൻ വച്ചു.   പതിറ്റാണ്ടുകൾക്കുശേഷം പഴയ ഡയറക്റ്റർ-മേനോനെ ഞാൻ തൃശ്ശൂരിനടുത്ത് ഒരു ആശ്രമത്തിൽ കാണുന്നുണ്ട്.   സത്യത്തിൽ തിരിച്ചാണു സംഭവം.   ഗോവ-നമ്പറുള്ള വാഹനം കണ്ട് അദ്ദേഹം ആളെ അന്വേഷിച്ചെത്തുകയായിരുന്നു.   ഗോവ, ആകാശവാണിയുമായി അത്രമാത്രം ബാന്ധവത്തിലാണെന്നും.


ആകാശവാണിയുമായി എന്നേ തുടങ്ങിയ അഭിനിവേശം ഇന്നും തുടരുന്നു ഞാൻ.   കാലത്തെഴുന്നേൽക്കാൻ ആകാശവാണിയുടെ ട്യൂണിംഗ്-നോട്ട്ആണ്‌  അലാറമായി എന്റെ സെൽഫോണിൽ.   എന്റെ സഹധർമിണിയും സഹപ്രവർത്തകരുമെല്ലാം ആകാശവാണിയുമായി ആത്മബന്ധത്തിലാണ്‌.   അവർ നിർമിച്ചവതരിപ്പിച്ചിട്ടുള്ള പരിപാടികൾക്കു കണക്കില്ല.  ആകാശവാണിയുടെ പണജി നിലയത്തിലാണ്‌ ഞങ്ങളുടെ മകളും പ്രക്ഷേപണമാധ്യമത്തിൽ പയറ്റിത്തെളിഞ്ഞത്.

Monday 17 April 2017

“കറുപ്പുത്താൻ എനക്ക് പുടിച്ച കളറ്‌”

എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്.   അതിലൊന്നാണ്‌ വർണം, നിറം, കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി.   നല്ല നിറമാണവൾക്ക്എന്നോ അവനു നിറം പോരാഎന്നോ ഒക്കെ പറയുമ്പോൾ നിറം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തൊലിവെളുപ്പ്.   പക്ഷെ പടിഞ്ഞാറൻമാർ കളേർഡ് പീപ്പിൾഎന്നു പറയുമ്പോൾ അതു തൊലിക്കറുപ്പിനെപ്പറ്റി.   നമുക്ക് നിറംഎന്നു പറഞ്ഞാൽ വെളുപ്പ്; അവർക്ക് കളർഎന്നുപറഞ്ഞാൽ കറുപ്പ്!   വെള്ളക്കാർക്കു കറുത്തവരോടുള്ളത് വർണവെറി.   നമുക്ക് വെള്ളക്കാരോടുള്ളത് വർണഭ്രമം‘.

ഇനി നമ്മുടെ പഴയ ചാതുർവർണ്യംഎടുത്താലോ?   ’വർണമുള്ളവർ കുറേപ്പേർ, ’വർണമില്ലാത്തവർ കുറേപ്പേർ - സവർണരും അവർണരും.   സവർണർ തൊലിവെളുപ്പുള്ളവരായി അഭിമാനിച്ചിരുന്നു..   അവർണർ പൊതുവെ കറുപ്പുതൊലിക്കാരായി അവഹേളിക്കപ്പെട്ടിരുന്നു.   അപ്പോൾ നിറമുള്ളതോ വരേണ്യം‘, അല്ല അതില്ലാത്തതോ?

വെളുത്ത സാധനങ്ങൾ നിറംകെട്ടുപോകുന്നതിന്‌ ഡിസ്കളറേഷൻഎന്ന് ഇംഗ്ളീഷിൽ.   വെള്ള നിറത്തെ വിളർപ്പുമായി ബന്ധപ്പെടുത്തി രോഗലക്ഷണമായും മരണസംബന്ധിയായുമെല്ലാം വ്യവഹരിക്കപ്പെടാറുമുണ്ട്.

നിറംഎന്നു പറയുന്നതു വെളുപ്പോ കറുപ്പോ?   നല്ലതോ കെട്ടതോ?

ഏഴു നിറങ്ങൾ ചേർന്നാൽ ഏകമെന്നുശാസ്ത്രമതം:  വെളുപ്പെന്നാൽ എല്ലാ കളറും ഒന്നിച്ചത്.   വെളിച്ചത്തിന്റെ ഓരോ ഭാവം ഓരോ നിറം.   വെളിച്ചമേയില്ലെങ്കിൽ കറുപ്പ്.   വെളുപ്പിനെ മായ്ച്ചാൽ, വെളിച്ചത്തെ മറച്ചാൽ, കറുപ്പ്!

പറഞ്ഞുവരുമ്പോൾ വെളുപ്പ്ഒറ്റനിറമല്ല; ‘കറുപ്പ്ഒരു കളറേയല്ല!

അതെന്തായാലും എനിക്കിഷ്ടപ്പെട്ട ഒരുഗ്രൻ തമിഴ് പാട്ടാണ്‌, “കറുപ്പുത്താൻ എനക്ക് പിടിച്ച കളറ്‌...” (‘പുടിച്ച’, ‘പിടിച്ച’, ‘പുടിത്ത, ’പിടിത്തഎന്നതെല്ലാം വാമൊഴിവഴക്കം തമിഴിൽ).   അതിങ്ങനെ:

കറുപ്പു താൻ എനക്കു പിടിച്ച കളറ്‌.....
അവൻകണ്ൺ രണ്ടും എന്നെമയക്കും 1000 വാട്ട്സ് പവറ്‌.....
കറുപ്പു താൻ എനക്കു പിടിച്ച കളറ്‌.....

സാമി കറുപ്പുത്താൻ, സാമി ശിലൈയും കറുപ്പുത്താൻ,
യാനൈ കറുപ്പുത്താൻ, കൂവും കുയിലും കറുപ്പുത്താൻ,
എന്നൈ ആസൈപ്പട്ടു കൊഞ്ചുമ്പോത് കുത്തുറമീശൈ കറുപ്പുത്താൻ
.......“

വെണ്ണിലാവിനെ വാരിക്കൂട്ടുന്ന രാത്രി കറുപ്പാണ്‌.  അദ്ധ്വാനിച്ചു ജീവിക്കുന്ന പണിയാളർ കറുപ്പാണ്‌.   മണ്ണിനുള്ളിൽ പുതഞ്ഞിരിക്കുമ്പോൾ വൈരവും കറുപ്പാണ്‌.    ഭൂമിയിലാദ്യമായി പിറന്നുവീണ മനുഷ്യനും കറുപ്പ്.   മനുഷ്യരുടെ പഞ്ഞംതീർക്കുന്ന മഴമേഘം കറുപ്പ്.   നിന്നെ നോക്കി രസിക്കുന്ന എന്റെ കൺമിഴിയും കറുപ്പ്.....
ഇനിയും ഒരുപാടുണ്ട് ആ പാട്ടിൽ.

മലയാളത്തിലും നല്ലൊരു പാട്ടുണ്ട്:   കറുകറുത്തൊരു പെണ്ണാണ്‌, കടഞ്ഞടുത്തൊരു മെയ്യാണ്‌; കാടിന്റെയോമനമോളാണ്‌, ഞാവൽപ്പഴത്തിന്റെ ചേലാണ്‌; എള്ളിൻ കറുപ്പു പുറത്താണ്‌, ഉള്ളിന്റെയുള്ളു ചുവപ്പാണ്‌...
പിന്നൊന്ന്, ”കറുത്തപെണ്ണേ, കരിങ്കുഴലീ, നിനക്കൊരുത്തൻ കിഴക്കുദിച്ചൂ.....“.   കറുപ്പൊട്ടും മോശമല്ലെന്നർഥം.

അധിനിവേശം കൊണ്ടും തൊലി വെളുത്തിട്ടുണ്ട്.   അക്കഥ പറഞ്ഞാൽ പലർക്കും പഥ്യമാകില്ല.   ഒരു സിനിമയിൽ നിറമുള്ള കുഞ്ഞിനെപ്പെറ്റ ആദിവാസിപ്പെണ്ണിന്റെ മാനം രക്ഷിക്കുന്നത്, പച്ചവെറ്റിലയും വെളുത്ത ചുണ്ണാമ്പും കൂട്ടി മുറുക്കുമ്പോൾ ചുവപ്പു നീർ വരുന്നതു കാട്ടിക്കൊടുത്താണ്‌.   താളിയെപ്പറ്റി ഒരു കടംകഥയുണ്ടല്ലോ - അമ്മ കറുപ്പ്, മോളു വെളുപ്പ്, മോളുടെ മോൾ അതിസുന്ദരി‘.

തൂളി  പെരുത്തൊരു മീൻ കണ്ടാലും, തോലു വെളുത്തൊരു പെൺ കണ്ടാലുംഹാലിളകിയിരുന്നത്രേ ഒതേനൻമാർക്ക്.   എന്നാൽ അക്കണ്ട ഒതേനൻമാർ എല്ലാം എണ്ണക്കറുപ്പായിരുന്നു എന്നതാണു രസം.

കാലിയ‘, ’കാലാ മദ്രാസിഎന്നൊക്കെ ഔത്തരാഹൻമാർ നമ്മെ പറയുന്നു.    നമ്മൾ, കൊടികുത്തിയ ബുദ്ധിജീവികൾ, കൊടുംകേരളീയർ, പാവം ബെംഗാളിപ്പണിക്കാരെ കാളി കാളി ബെംഗാളിഎന്നു കളിയാക്കുന്നു!

കോടക്കാർവർണനായാണ്‌ കൃഷ്ണസങ്കൽപ്പം.   ആയിരത്തെട്ട്, അല്ലെങ്കിൽ പതിനായിരത്തെട്ട് ഗോപികമാരുടെ നിത്യകാമുകനാണ്‌ കരിവണ്ണൻ എന്നതു മറക്കരുത്.   എണ്ണമെയ്യാൾ നമുക്കെന്നും സൗന്ദര്യത്തിന്റെ പ്രതീകം.   എന്നാലും ഫെയർ ആന്റ് ലവ്ലിഎന്നു മനസ്സിലിരിപ്പ്.

ഇതിനിടെ തവിട്ടുനിറം എന്നൊരു പരമ്പരയും നമ്മൾ സൃഷ്ടിച്ചുവിട്ടു.   കറുപ്പുമല്ല, വെളുപ്പുമല്ല - ബ്രൗൺ - ഗോതമ്പുനിറം.   കറുപ്പിന്റെ വർണവിവേചനവും വെളുപ്പിന്റെ കിട്ടാക്കനിയും ഒറ്റയടിക്കങ്ങു സൈഡാക്കാൻ ഒരു കുരുട്ടുവിദ്യ.   ഇനി, റഷ്യ, പോളണ്ട് എന്നിവിടങ്ങളിൽ ചെമപ്പൻമാരും ധാരാളം.   ആകസ്മികമല്ലായിരിക്കും, അല്ലേ?   എന്നാൽ മഞ്ഞരാശിയല്ലോ ചൈനക്കാർക്ക്!

കറുത്ത ഉണ്ണിയേശുവിനെ കറുത്തമ്മയുടെ മടിയിലിരുത്തിയ ഒരു ടാബ്ളോ കരീബിയൻനാടുകളിൽ കണ്ടിട്ടുണ്ട്.   അവിടെത്തന്നെ ഒരു ആഫ്രിക്കൻകുഞ്ഞ് ശ്രീകൃഷ്ണനായി വേഷംകെട്ടിയതും കൗതുകത്തേക്കാളേറെ കാര്യപ്രസക്തവുമായി.

പ്രായേണ യൂറോപ്യൻമതങ്ങൾ അവരുടെ നിറമായി വെള്ള തിരഞ്ഞടുത്തപ്പോൾ അവരുടെ പ്രതിയോഗികൾ, സാത്താനിക്-വിഭാഗങ്ങൾ, കറുപ്പണിഞ്ഞു കൊഞ്ഞനം കാട്ടി.   ഹിന്ദുപരമ്പര കാവി മുഖമുദ്രയാക്കി.   ഇസ്ലാമികവിഭാഗം പച്ചയാക്കി പ്രതീകം.   സാമൂഹ്യവും സാംസ്ക്കാരികവും മതപരവുമായ തലങ്ങൾക്കുപരി, രാഷ്ട്രീയതലങ്ങളും നിറങ്ങൾക്കുണ്ട്.

നിറങ്ങളുണ്ടാക്കുന്ന പുകിൽ!  അതിന്റെ പ്രചോദനംകൊണ്ടാവണം ഞാനുമൊരിക്കൽ എഴുതി:
മരണം കരിക്കട്ടകൊണ്ടെഴുതുന്നത്‌
കനൽക്കണ്ണുകൾ കാണില്ല.
ജീവിതം ജലത്തിലെഴുതുന്നത്‌
തിളയ്ക്കും തിരകൾക്കറിയില്ല.

ചെമപ്പും മഞ്ഞയും നീലയും
പച്ചയും വെളുപ്പും കറുപ്പും
നിഴൽക്കൂട്ടം കാണില്ല.
വരയും കുറിയും ചിത്രവുമൊന്നും
പിഴച്ചവഴി അറിയില്ല.....

കറുപ്പും വെളുപ്പും - ഒരു ദുരന്തകഥയും എനിക്കറിയാം.   പ്രേമിച്ചുപ്രേമിച്ച്  പാലക്കാട്ടു കോട്ടയിലെ അബ്ളാവി രാജ’, ഒരു വടക്കൻ ഖാപ്പ്പെണ്ണിനെക്കെട്ടി.   അവൻ കാക്കക്കറുമ്പൻ,; അവൾ അറുസുന്ദരി; പാൽവെള്ളക്കാരി.   പഠിപ്പിനോ പണത്തിനോ പ്രതാപത്തിനോ ഒരു കുറവുമില്ലാത്തവർ.   എങ്കിലോ തുടക്കമേ അവതാളത്തിലായിരുന്നു.   വീട്ടുകലഹത്തോടൊപ്പം വീട്ടുപകരണങ്ങൾ പറന്നുഅതിനും മീതെ അവളുടെ കാലിയാ, കാലാ മദ്രാസീ...വിളികളും.   വിചാരിച്ചമാതിരി ആ ദാമ്പത്യം തകര്ർന്നു.   പേപ്പറിൽ കണ്ടാണ്‌ പിന്നത്തെ കാര്യങ്ങളറിഞ്ഞത്.   വടക്കെങ്ങോ പോയി ആ സുന്ദരി.   അവൾ മാനേജറായി പണിയെടുക്കുന്ന സ്ഥാപനത്തിലെ സുന്ദരൻ കാവലാളുമായിട്ടായി പിന്നെ സഹവാസം.   ഒരു ദിവസം അവളെ കഴുത്തുഞ്ഞെരിച്ചുകൊന്ന് അയാൾ മുങ്ങി.   അടച്ചിട്ട വീട്ടിലെ മൃതദേഹം കണ്ടെടുത്തപ്പോഴേക്കും വെളുപ്പെവിടെ കറുപ്പെവിടെ?  ”ശ്രീഭൂവിലസ്ഥിരമസംശയമിന്നു നിന്റെ ആ ഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ?“

നാലു പതിറ്റാണ്ടുമുൻപേ ഞാനെഴുതിയ ഒരു കവിതാശകലം പൊടിതട്ടിയെടുക്കുന്നു: “...സ്വയംപ്രഭാസന്ധ്യയിൽ കണ്ടെത്താമൊരുവേള, ഒരുപുറം വെളുപ്പും മറുപുറം കറുപ്പും കൂടെക്കുറെ ചെമപ്പും!

ഒരു പഴയ കൊളോണിയൽ കഥയുമുണ്ട്.   കാലിന്മേൽ കാലും കേറ്റി സായിപ്പങ്ങിനെയിരിക്കുന്നു, ഇൻസ്പെക്ഷൻ ബംഗ്ളാവിൽ.   നമ്മുടെ നാടൻ ഭൃത്യൻ ചോദിക്കുന്നു, ‘കോഫീ ഓർ ടീ, സർ?’.   ‘കോഫി’, സായിപ്പി9ന്റെ മറുപടി.   ഹൗ ഡു യു ലൈക് ഇറ്റ്, സർ?’ - കാപ്പി എങ്ങിനെ വേണമെന്ന് ഭൃത്യൻ.   കോഫി മീൻസ് കോഫി- സ്റ്റ്രോങ്ങ്, സ്വീറ്റ് ആന്റ് ഹോട്ട്‘, സായിപ്പ് അലറി, ’ലൈക്ക് എ ഗുഡ് വുമൺ‘.
ഭൃത്യനും വിട്ടില്ല: ബ്ളാക്ക് ഓർ വൈറ്റ്, സർ?‘



Sunday 9 April 2017

ഏകാങ്കവും ഏകാംഗവും

ആറിലും ഏഴിലുമൊക്കെ, മധു എന്നൊരു സഹപാഠിയുണ്ടായിരുന്നു എനിക്ക്‌.   ഇന്നത്തെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ ഒരു കട്ടും കെട്ടും മട്ടും ഉണ്ടായിരുന്നു മധുവിനന്നേ.   പഠിക്കാൻ മിടുക്കൻ.   അതിലും മിടുക്കൻ അഭിനയിക്കാൻ.   `മോണോ ആക്റ്റ്‌` എന്ന ഏകാംഗാഭിനയമായിരുന്നു കരുത്ത്‌.   ഒരു വേഷവും വേണ്ട, കഥയും വേണ്ട, കളരിയും വേണ്ട - ചുമ്മാതങ്ങു സ്റ്റേജിൽ കയറി കസറും.   ചിരിക്കും ചിരിപ്പിക്കും; കരയും കരയിപ്പിക്കും.   ആ കരച്ചിൽ ഒന്നു വേറെ.   അകലത്തിൽ കണ്ണുനട്ട്‌ മെല്ലെ തുടങ്ങും സംഭാഷണം.   അടിവെച്ചടിവെച്ച്‌ വാക്കുകൾ മുറുകുമ്പോൾ കണ്ണു തുടുക്കും.   പിന്നെപ്പിന്നെ കണ്ണീർ പൊടിയും.   ഇരുകണ്ണിൽനിന്നും കണ്ണീർപ്പുഴ ചാടും.
ഇതെങ്ങനെ ഒപ്പിക്കുന്നതെന്ന്‌ ഞാനവനോടു ചോദിച്ചിട്ടുണ്ട്‌.   ദൂരേക്കു കണ്ണുചിമ്മാതെ നോക്കുമ്പോൾ കണ്ണിൽ വെള്ളം കിനിയുമത്രേ.   അതോടൊപ്പം സങ്കടകരമായ കാര്യങ്ങൾ മനസ്സിൽ വിചാരിക്കുകയും അതനുസരിച്ച്‌ വാക്കുകൾ മെനയുകയും ചെയ്യുമ്പോൾ കണ്ണീരൊഴുകും.   പത്തുപന്ത്രണ്ടു വയസ്സുള്ള പീക്കിരിപ്പയ്യണാണിതെന്നോർക്കണം.
മാസത്തിലൊരിക്കലുണ്ടായിരുന്ന വെള്ളിയാഴ്ച മീറ്റിംഗുകളിൽ, അവനെക്കൊണ്ടൊരു ഏകാംഗാഭിനയം ചെയ്യിക്കാതിരിക്കില്ല ഞങ്ങളും അധ്യാപകരും.   മധു എവിടെ എന്ന്‌ ഇന്നെനിക്കറിയില്ല.   പിൽക്കാലത്ത്‌ മറ്റേ മധുവിനെ സിനിമയിൽ കാണുമ്പോഴെല്ലാം ഞാൻ ഈ മധുവിനെ ഓർക്കാറുണ്ട്‌.   ഒരുകാലത്ത്‌ ആ മധു തന്നെയോ ഈ മധു എന്നുപോലും വിഭ്രമിച്ചിട്ടുണ്ടു ഞാൻ.
അക്കാലത്താണ്‌ ഏകാങ്കനാടകവും ഏകാംഗനാടകവും തമ്മിലുള്ള വ്യത്യാസം മലയാളം ടീച്ചർ പറഞ്ഞുതന്നത്‌.
നാടകം ഒരു കൂട്ടുപ്രവർത്തനമാണ്‌.   ഓരോ അഭിനേതാവും വ്യത്യസ്തമായൊരു ഏകകമാണ്‌.   ആ ഏകകങ്ങൾ ഓരോരോ പ്രകൃതിയെ പ്രതിനിധാനം ചെയ്യുന്നു.   ഓരോരുത്തർക്കും ഒരു സ്ഥലവും കാലവും ചൊല്ലും കാഴ്ചയും രൂപവും ഭാവവും എല്ലാം  ചിട്ടപ്പെടുത്തിയിരിക്കും നാടകകാരൻ.    അഭിനേതാക്കളുടെ ഏകകങ്ങൾ കൂട്ടി ഓരോ രംഗവും ചമയ്ക്കപ്പെടുന്നു.   ആ രംഗങ്ങളുടെ സാർഥകവും സന്തുലിതവും സൗന്ദര്യാത്മകവുമായ  ഏകോപനമാണ്‌ നാടകം.   അവയുടെ കൂട്ടായ പരി:സ്ഫുരണം.
ഒരു നാടകത്തിൽ ഒരു രംഗം മുതൽ അനവധി രംഗങ്ങൾ വരെ ഉണ്ടാകാം.   ഒരു രംഗം മാത്രമുള്ള നാടകമാണല്ലോ ഏകാങ്കനാടകം.   ഒരു അംഗം മുതൽ നിരവധി അംഗങ്ങളുമാകാം.   ഒരു അംഗം മാത്രമുള്ള നാടകമാണല്ലോ ഏകാംഗനാടകം.   പല അംഗങ്ങളെയും പലരംഗങ്ങളെയും ഏകോപിപ്പിച്ച്‌ ഒരു അങ്കവുമാക്കാം.   ഒന്നിനുപിറകെ ഒന്നായി അങ്കങ്ങളുമാവാം ആവശ്യംപോലെ.
ഒരാൾക്ക്‌ ഓരോ നാടകത്തിലും ഓരോരോ പങ്കായിരിക്കും.   ഒരേ റോൾ എല്ലായ്പ്പോഴും കിട്ടിക്കൊള്ളണമെന്നില്ല.   അതിനാൽ ഒരുമാതിരിപ്പെട്ട എല്ലാ വേഷങ്ങളും കെട്ടിയാടാൻ കഴുവുണ്ടായിരിക്കണം നടന്‌.   പല റോളുകളും പല ഭാവങ്ങളും സ്വായത്തമാക്കിയിരിക്കണം അഭിനേതാക്കൾ.   അതിന്‌ ഏറ്റവും നല്ല കളരിയത്രേ ഏകാംഗനാടകം.
മോണോ ആക്റ്റ്‌ ഒട്ടും എളുപ്പമല്ല.   ഒരേമനുഷ്യൻ പലതായി പകർന്നാടാൻ കുറച്ചൊന്നും കഴിവു പോര.   അതും നാടകം പോലുള്ള അരങ്ങുകളിയിൽ.   ഒരു നിമിഷം പിഴയ്ക്കരുത്‌.   ഒന്നും ഒരു നിമിഷം നേർത്തെയാകരുത്‌; ഒന്നും ഒരുനിമിഷം വൈകിയുമാകരുത്‌.   കിറുകൃത്യമായിരിക്കണം സമയബോധം; അരങ്ങുബോധവും.    അഭിനയമോ, കൂടിയാലും കുറഞ്ഞാലും അരോചകമാവും.   പലപല കഥാപാത്രങ്ങളെ ഒരാൾതന്നെ കൈകാര്യം ചെയ്യുമ്പോൾ അവരുടെ സംഭാഷണങ്ങളും അതുപോലെ മാറ്റിച്ചൊല്ലണം.   ഒരുപക്ഷെ ഏറ്റവുമധികം വിഷമമുള്ള അഭിനയമാണ്‌ ഏകാംഗാഭിനയം.
മുഴുനീളനാടകങ്ങളേക്കാൾ മുറുക്കം ഏകാങ്കങ്ങൾക്കാണ്‌.   ഒരു ഏകാംഗനടന്‌ വേണ്ടിവരുന്നത്ര സമഗ്രതയും സമ്പുഷ്ടിയും സംവേദനക്ഷമതയും ഒരു ഏകാങ്കത്തിനും വേണ്ടിവരും.   പൂർണനാടകങ്ങൾക്ക്ക്ക് അവയൊന്നും വേണ്ടെന്നല്ല.  കാൻവാസ് വലുതാകുന്തോറും വര എളുപ്പമാകുമല്ലോ, വീടു വലുതാകുന്തോറും വാസസൗകര്യമേറുമല്ലോ - അതുപോലെ.
സമ്പൂർണനാടകം മുഴുനോവൽപോലെയാണെങ്കിൽ ഒറ്റ രംഗത്തിൽതീരുന്ന ഏകാങ്കനാടകം ചെറുകഥപോലെയാണ്‌.   ഏകാംഗനാടകമോ ഒരു മിനിക്കഥപോലെയും.
അഭിനയത്തിന്റെ അവസാനവാക്കാണ്‌ ഭാരതീയകലകളിൽ ഭരതൻ കൽപ്പിച്ചുവച്ചിട്ടുള്ളത്.   ഏകാംഗാഭിനയത്തിന്റെ പരകോടിയല്ലേ ഭരതനാട്യം?   കേരളത്തിന്റെ തനതു രംഗകലയായ കൂടിയാട്ടം നാടകത്തിന്റെ അങ്ങേത്തലയെ അടയാളപ്പെടുത്തുന്നു.   അഭിനയത്തിന്റെ അറ്റകയ്യാണ്‌ കഥകളി.   ഒരുതരത്തിൽ ചാക്യാർകൂത്ത് ഏകാങ്കനാടകമല്ലേ?   ഏകാംഗാഭിനയത്തിനുമില്ലേ നമുക്കുദാഹരണം - മോഹിനിയാട്ടം?
സാമൂഹ്യവും സാംസ്ക്കാരികവുമായ കാരണങ്ങളാൽ ക്ലാസ്സിക് കലകളെല്ലാം  ചരിത്രത്തിന്റെ ചുറ്റുമതിലുകൾക്കകത്ത് തളച്ചിടപ്പെട്ടു.   എങ്കിലും പിന്നത്തെ രാഷ്ട്രീയചലനങ്ങളും സാമൂഹ്യപരിവർത്തനങ്ങളും നാടകമെന്ന രംഗകലയുടെ ശക്തിസൗന്ദര്യങ്ങളെയും സംവേദനക്ഷമതയെയും തിരിച്ചറിഞ്ഞിരുന്നു.   നാടകശാലകൾ സിനിമാശാലകൾക്കു വഴിമാറി.   രാഷ്ട്രീയം കച്ചവടവും സമൂഹം പൊങ്ങച്ചസഞ്ചിയുമായപോൾ  അഭിനയത്തിനു വേറൊന്നും വേണ്ടെന്നായതാവാം.

ഏകാംഗാഭിനയം പരമാണുവാണെങ്കിൽ ഏകാങ്കനാടകം തന്മാത്രയാണ്‌; പൂർണനാടകം ഒരു രാസസംയുക്തവും.   ചങ്ങലപോലെ നീണ്ടുകിടക്കുന്ന ഒരു സിന്തെറ്റിക് പോളിമർ-ശ്രേണിയാകുന്നു സിനിമപോലുള്ള നവദൃശ്യമാതൃകകൾ.   ചുരുങ്ങിച്ചുരുങ്ങി നാനോരൂപത്തിലേക്കും, വികസിച്ചുവികസിച്ച്‌  മെഗാരൂപത്തിലേക്കും ഇനിയെത്ര വിന്യസിക്കും നാടകം എന്ന കലാരൂപം?

Thursday 6 April 2017

സത്യമപ്രിയം

എന്റെ അയൽപക്കത്ത്‌ ഒരാളുണ്ട്‌.   ജന്മംകൊണ്ടേ `ഡിപ്ളോമാറ്റ്‌` ആണെന്നാണ്‌ എന്റെ നിഗമനം.   നമുക്ക്‌ ആരോടെങ്കിലും കനപ്പിച്ചോ കറുപ്പിച്ചോ കടുപ്പിച്ചോ എന്തെങ്കിലും പറയേണ്ടിവരുമ്പോൾ ആളങ്ങിടയിൽകേറി ഒരു `കാച്ചങ്ങാ` കാച്ചും:  പ്യാർ സേ കഹോ....., പ്യാർ സേ, പ്യാർ സേ”.   നമ്മളങ്ങു നിന്നു ചമ്മും, അപരന്റെ മുന്നിൽ.

സത്യം പറയണം എന്നൊന്നും വലിയ നിർബന്ധമില്ല കക്ഷിക്ക്‌.   എന്നാലും, നമ്മളെന്തുപറഞ്ഞാലും തിരിച്ചൊരു ചോദ്യമുണ്ട്‌: സച്ചീ?”   പരമസത്യമാണെന്ന് ആണയിട്ടാലും ആവർത്തിക്കും, “സച്ചീ?”   നമ്മളാണെങ്കിൽ സത്യമല്ലാതെ മറ്റൊന്നും പറയാത്തവരല്ലേ.   എല്ലാം നുണയാണെന്നങ്ങു സമ്മതിച്ചുകൊടുക്കാൻ തോന്നും.    അല്ലെങ്കിലും രാജാക്കൻമാർ എന്നുമെന്നും നഗ്നരല്ലേ.

സത്യത്തെപ്രതി അന്തിച്ചർച്ച ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.   ഇത്രമാത്രം അസത്യങ്ങൾ പ്രചരിപ്പിക്കപ്പെട്ട വേറൊരു സത്യമില്ല.   ദൈവം സത്യം.

`സത്യം ബ്രൂയാത്‌` എന്ന്‌ സദ്ഗുരുക്കൾ.   (ഓക്കെ.   ആർക്കാണ്‌ സത്യം പറയണ്ട എന്നു മോഹം?)   അതോടൊപ്പം, `പ്രിയം ബ്രൂയാത്‌` എന്നും സദുപദേശം.   (അതും ഓക്കെ.   ആർക്കാണ്‌ പ്രിയപ്പെട്ടകാര്യങ്ങൾ പറയരുതെന്നു വാശി?)   എന്നാലോ ആ രണ്ടും - സത്യവും പ്രിയവും - ലക്ഷ്മീസരസ്വതിമാരെപ്പോലെയാണെന്നതാണു വാസ്തവം.   അന്യോന്യം കൂട്ടിയാലങ്ങു കൂടില്ല തന്നെ.   എന്നാലോ അവയെ അങ്ങു രണ്ടിടത്തായി മാറ്റിനിർത്താം എന്നു നിരീച്ചാലോ?   അതും വയ്യേനും.

അതും പോരാഞ്ഞ്, അപ്രിയസത്യം വിളിച്ചുപറയരുതത്രേ.   നിത്യകലഹം ഫലശ്രുതി.  കുന്തിക്കതറിയാം, പാഞ്ചാലിക്കറിയാം, സീതയ്ക്കറിയാം, കണ്ണകിക്കറിയാം.   കണ്ണനറിയാം, കർണ്ണനറിയാം.

കള്ളക്കഴുവേറികൾക്കുമതറിയാം.

എന്നാൽ അവർക്കൊന്നുകൂടി അറിയാമായിരുന്നു:  നാസത്യം ച പ്രിയം ബ്രൂയാത്‌എന്നത്‌.   സുഖിപ്പിക്കാൻവേണ്ടിമാത്രം അസത്യം പറഞ്ഞു നടക്കരുതെന്ന്‌.   അതു നമ്മൾ സൗകര്യപൂർവം മറന്നു.

അപ്രിയമായ സത്യം നല്ല മൂത്ത മുഴുപ്പൻ നെല്ലിക്കപോലെയാണ്‌.   ആദ്യം കയ്ക്കും; പിന്നെയിനിക്കും.    വെള്ളംകുടിക്കേണ്ടിവരും എന്നു മാത്രം.    അതിനാൽ പ്രിയമായ നുണയ്ക്കാണ്‌ ഇപ്പോൾ മാർക്കറ്റ്.   അടുത്തിടെ ഒരു ഫെയ്സ്-ബുക്ക്’-സുഹൃത്ത് (വിശ്വപ്രഭ)എഴുതിയതുപോലെ, ഹിതമായ സത്യം പലപ്പോഴും അവിശ്വസനീയവുമായിരിക്കും!

ചിലരുണ്ട്‌, സത്യം മാത്രമേ പറയൂ എന്നു സത്യം ചെയ്യുന്നവർ.   തന്നെ കണ്ടാൽ കിണ്ണം കട്ടതായിത്തോന്നുമോ എന്നവർ ചോദിച്ചുകൊണ്ടേയിരിക്കുന്നതുപോലെ.   ഇനിയൊരുകൂട്ടരുണ്ട്‌.   അവർ വാ തുറന്നാലറിയാം വരാൻപോകുന്നതു പച്ചക്കള്ളങ്ങളാണെന്ന്‌.   `സത്യ`ത്തെ മറിച്ചിടുന്ന `മൈതാസ്‌` ആണവർ.   പേരു പറയുന്നില്ല.   മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ അരഡസൻ രാഷ്ട്രീയക്കാർ അവരാണെന്നു തോന്നുന്നെങ്കിൽ അതു യാദൃച്ഛികമല്ല.   എന്നാൽ ചിലരുണ്ട്‌.   അവരെന്തു സത്യം പറഞ്ഞാലും നുണയാണെന്നേ നമുക്കു തോന്നൂ.   പാവങ്ങളാണവർ.

പൊതുമണ്ഡലത്തിലെ കൊടും സ്ത്രീപക്ഷക്കാർ കാര്യമടുക്കുമ്പോൾ കൊടിയ സ്ത്രീവിരോധികളത്രേ.   മദ്യപാനികളത്രേ മദംപിടിച്ചു മാർച്ചുചെയ്ത്‌ മദ്യഷാപ്പുകളടയ്ക്കാൻ  ആവശ്യപ്പെടുക.   അഴിമതിക്കാരത്രേ അഴിമതിനിരോധനത്തിനായി ആവേശപ്പെടുക.   സദാചാരസേനക്കാർ അത്ര സന്മാർഗികളായി കണ്ടിട്ടില്ല; രാത്രി തലവഴി മുണ്ടിട്ടാണത്രേ അവരുടെ നൽനടപ്പ്‌.   ഇരട്ടവേഷം മനുഷ്യന്റെ കൂടപ്പിറപ്പത്രേ.

അതുകൊണ്ടാവാം നമുക്കൊക്കെ `കാര്യ`ത്തോടൊത്ത്‌ `കഥ`യും പഥ്യം (ഫാക്റ്റും ഫിൿഷനും).   കഥയാണല്ലോ ഏറ്റവും വലിയ കള്ളം.   കാര്യംമാത്രമായതു സയൻസും.   അതിനെപ്പിടിച്ച്‌ കഥയിൽ കുരുക്കി `സയൻസ്‌ ഫിൿഷൻ` എന്നൊരു സങ്കരജന്തുവിനെ നാം സൃഷ്ടിച്ചു.   യഥാർഥതയെയും അയഥാർഥതയെയും   വിളക്കിച്ചേർത്ത്‌ `വെർച്യുവൽ-റിയാലിറ്റി` എന്നൊരു വിചിത്രജന്തുവിനെയും പടച്ചുണ്ടാക്കി നമ്മൾ.

നടപ്പുരീതിയിൽ എപ്പോഴും സത്യം മാത്രം ജയിക്കുന്നതായി കാണുന്നുണ്ടോ?   സത്യം നിരന്തരം തോൽക്കുന്നതു കണ്ടിരിക്കുമ്പോഴും നാം `സത്യമേവ ജയതേ` കൊണ്ടുനടക്കുന്നു.   നൂറ്റൊന്നാവർത്തിച്ചു സത്യമാക്കിയ നുണയാണെമ്പാടും.   ബഡായിഎന്നോ പുളുഎന്നോ നാടൻഭാഷയിൽ പറയുന്ന നിരുപദ്രവമായ കൊച്ചുകൊച്ചു നുണകളൊന്നുമല്ല അവ.   നൂറ്റൊന്നു തവണ മുങ്ങിക്കുളിച്ചാലും വെളുപ്പിക്കാൻ പറ്റാത്ത നിറംപിടിപ്പിച്ച നുണകളാണവ.   വസന്തകാലേ സംപ്രാപ്തേ കാക കാക: പിക പിക:എന്നൊക്കെ ആത്മീയം പറഞ്ഞിരിക്കാം എന്നു മാത്രം.   നഗ്നസത്യവും പച്ചനുണയുമൊക്കെ ഒരോരോവഴിക്കു പായും.

സമൂഹമന:സാക്ഷിയുടെ സൂക്ഷിപ്പുകാരാവേണ്ട പൊതുമാധ്യമങ്ങൾ  പടച്ചുവിടുന്നതു പച്ചച്ചവറല്ലേ?   പൊതുജനങ്ങളെ കാര്യങ്ങളറിയിക്കുകയാണ്‌ പത്രധർമം.   അല്ലാതെ തെറ്റിദ്ധരിപ്പിക്കുകയല്ല.   അപ്രിയമെന്നപേരിൽ സത്യത്തെ മറയ്ക്കുകയോ പ്രിയമെന്നപേരിൽ അസത്യത്തെ അരിയിട്ടുവാഴിക്കുകയോ അല്ല.

സത്യം പറഞ്ഞാൽ പ്രിയമാകില്ല, പ്രിയം പറഞ്ഞാൽ സത്യമാകില്ല.   സത്യത്തിൽ വേറെന്തുണ്ടു വഴി?


മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...