Wednesday 17 February 2010

അൽപം വണ്ടിക്കാര്യം

ഒരുമാതിരിപ്പെട്ട എല്ലാ ആൺപിള്ളേരുടെയും കുട്ടിക്കാലത്തെ ആഗ്രഹം ഒരു ഡ്രൈവർ ആകാനായിരിക്കും. പെൺകുട്ടികളുടേതെന്തെന്നറിയില്ല. അവർക്കാകട്ടെ അൽപം മുതിരുമ്പോൾ ഡ്രൈവർമാരുമായുള്ള പ്രണയവും അത്യാവശ്യത്തിന്‌ ഒളിച്ചോട്ടവും പരക്കെ ഉണ്ടുതാനും.

ആണായാലും പെണ്ണായാലും വണ്ടിയോട്ടത്തോടും സ്പീഡിനോടുമെല്ലാമുള്ള അഭിനിവേശം നന്നേ ചെറുപ്പത്തിൽതന്നെയുണ്ടെന്നു സാരം.

കൊച്ചങ്ങ (തെങ്ങിൽനിന്നു വാടിവീഴുന്ന മച്ചിങ്ങ) രണ്ടെണ്ണം ഒരു ഈർക്കിലിന്റെ രണ്ടറ്റത്തും കുത്തി, ഒരു പ്ലാവിലയുടെ അറ്റം ആ ഈർക്കിലിൽ മടക്കി കൊരുത്ത്‌, വേറൊരു ഈർക്കിൽകഷ്ണംകൊണ്ടതു തുന്നിയുറപ്പിച്ച്‌, പ്ലാവില ഞെട്ടിൽ ചരടുകെട്ടി വണ്ടിയുണ്ടാക്കിവലിച്ച്‌ കൊച്ചുഡ്രൈവറാകുന്ന കൊച്ചുബാല്യം ഞങ്ങളുടെ തലമുറയ്ക്കുണ്ട്‌. അതുരണ്ടെണ്ണം മുഖാമുഖംചേർത്തുതുന്നി നാൽച്ചക്രവാഹനവുമുണ്ടാക്കി ഞങ്ങൾ. ഒരു ചക്രത്തിൽ റബർനൂലുപിരിച്ചുകെട്ടി കൈവിട്ടാൽ സ്വയംനീങ്ങുന്ന 'മോട്ടോർ'വണ്ടിയും. അന്നേയ്ക്ക്‌ മുച്ചക്ര-ഓട്ടോ വന്നിട്ടില്ലായിരുന്നു. പട്ടണത്തിലെ പണക്കാർപൈതങ്ങൾ ചിലർക്ക്‌ പക്ഷെ മുച്ചക്ര-സൈക്കിൾ കളിക്കാനുണ്ടായിരുന്നു.

അന്നൊക്കെ കളിപ്പാട്ടങ്ങളെല്ലാം കുട്ടികൾ തനിയെ കണ്ടെത്തണം, അല്ലെങ്കിൽ തനിയെ ഉണ്ടാക്കിക്കൊള്ളണം. ചിരട്ടയും മണ്ണുംകൊണ്ടപ്പം ചുടും. ഇല്ലിയിലയുടെ നടുഭാഗം ചൂണ്ടുവിരൽത്തുമ്പിൽ തുപ്പൽതൊട്ടൊട്ടിച്ചുകൊണ്ടോടി പങ്ക കറക്കും. ചില വിരുതൻമാർ ഇരുകയ്യിലും അങ്ങനെ പങ്കയുണ്ടാക്കി 'വിമാനം' പറത്തും. തെങ്ങോല കൊണ്ടു കാറ്റാടി, പാമ്പ്‌, മഷിക്കുപ്പി, പീപ്പി. അയിനിത്തിരി കത്തിച്ചു ചന്ദനത്തിരി; ചില പോക്കിരികൾക്കത്‌ കളി'ബീഡി'യാകും. മാറോട്ടുകഷ്ണം കുളപ്പരപ്പിൽപായിച്ച്‌ 'തവളച്ചാട്ടം'. കൊത്തംകളിക്കു കൽക്കഷ്ണങ്ങൾ. കളംവരച്ചുകളിക്ക്‌ എരിക്കിൻപൂ. ചുരക്ക തുരന്ന്‌ കുടുക്ക. കളിമണ്ണുകുഴച്ച്‌ ആൾരൂപങ്ങൾ. വളയുന്ന വടിയിൽ കയർകെട്ടി വില്ലാക്കി ഈർക്കിൽ തൊടുത്ത്‌ അമ്പെയ്ത്ത്‌. മുളംകുഴലിൽ കൂവക്കിഴങ്ങുകുത്തിക്കേറ്റി വടികൊണ്ടുകുത്തി പൊട്ടിക്കുന്ന കൊട്ടത്തോക്ക്‌. മുന്നിലുള്ളാളുടെ കുപ്പായത്തിന്റെ പിന്നറ്റംപിടിച്ചുള്ള കുതിരയോട്ടം. മച്ചിങ്ങ ഈർക്കിലറ്റത്തുകോർത്തെറിയുന്ന വാണം. തട്ടിക്കളിക്കാൻ തുണിപ്പന്ത്‌. തുമ്പപ്പൂ തലകീഴാക്കി, ഞെട്ടിൽ മുക്കുറ്റിപ്പൂ തിരുകി വെള്ളത്തിലിട്ടാൽ താറാവായി. ഇളംതണ്ട്‌ ഇടതും വലതും ഒന്നുവിട്ടൊടിച്ച്‌ താമരമാല. നീന്താൻ, ഒരുജോഡി കൊട്ടത്തേങ്ങ അൽപം മടൽവകഞ്ഞ്‌ ചകിരികോർത്തുകെട്ടിയ 'lifebuoy'. ഇരട്ടച്ചിറകുള്ള പൊങ്ങിൻകായ മുകളിലേക്കെറിഞ്ഞാൽ 'helicopter'. അപ്പൂപ്പൻതാടിയുടെ 'parachute'. വാഴത്ത്ണ്ടുകൊണ്ടുകൊണ്ടു ട്യൂബ്‌ലൈറ്റ്‌. തെങ്ങിൻമടൽ ബാറ്റ്‌, ചാക്കുചരടു ചുറ്റിക്കെട്ടി നൂൽപ്പന്ത്‌. നാടകം കളിക്കാൻ അമ്മയുടെ സാരി, തിരശ്ശീല അച്ഛന്റെ മുണ്ട്‌; കുരുത്തോലയും വർണക്കടലാസ്സുംകൊണ്ടു കിരീടം, മരസ്കെയിൽ വാൾ, ഇഡ്ഡലിത്തട്ടു പരിച, ഉമിക്കരി വെള്ളത്തിൽചാലിച്ചു മീശ. ഓട്ടബക്കറ്റു വശംചരിച്ചുവച്ചാൽ ഉച്ചഭാഷിണിയായി. തലയിൽ കടലാസ്സുവഞ്ചി കമഴ്ത്തിവച്ചാൽ ഗാന്ധിത്തൊപ്പി. തൂവാല കഴുത്തിൽകെട്ടിയാൽ കമ്യൂണിസ്റ്റുമായി. "മാന്യമഹാജനങ്ങളേ, മാക്കാച്ചിക്കുഞ്ഞുങ്ങളേ, വേലിപ്പത്തലുകളേ, പിച്ചാത്തിത്തുമ്പുകളേ" എന്നെല്ലാം പ്രസംഗം. കുട്ടികളേക്കാൾ കൂടുതൽ കളികൾ! അതിലേറെ കളിപ്പാട്ടങ്ങൾ!

കവുങ്ങോല പാളയോടുകൂടിയെടുത്ത്‌, പാളപ്പുറത്തു ചെറുപിള്ളേരെയിരുത്തി റിക്ഷ വലിക്കുന്ന കളിയായിരുന്നു എനിക്കേറെയിഷ്ടം. അതുംകൊണ്ട്‌ 'ഭൂമി'മുഴുവൻ, അതായത്‌ മുറ്റംമുഴുവൻ ചുറ്റിവരുമ്പോഴേക്കും വലിച്ചവർ കിതയ്ക്കും, ഇരുന്നവർ ചോരപൊടിയുന്ന ഊര തടവും. അന്നും പ്രചാരമുണ്ടായിരുന്ന പാവം റിക്ഷവണ്ടിക്കാരെപ്പോലെ.

അന്നെല്ലാം വലുതായിത്തോന്നി. വലിയ ചന്ദ്രൻ, വലിയ മുറ്റം, വലിയ മരം. കുട്ടിക്കാലത്തങ്ങനെയാണത്രെ. കിളിരം കുറയുമ്പോൾ വീക്ഷണകോണിലുള്ള വിഭ്രമമാണത്രെ. അല്ലെങ്കിലും ചെറിയവർക്ക്‌ ചെറിയപ്രശ്നങ്ങൾ വലുതായിത്തോന്നും, വലിയ പ്രശ്നങ്ങൾ ചെറുതായിത്തോന്നും.

ഇടയ്ക്കെല്ലാം അമ്പലപ്പറമ്പിൽ വന്നെത്തുന്ന മരവും തകരവുംകൊണ്ടുള്ള കളിപ്പാട്ടങ്ങൾ കൗതുകമാവും, തലച്ചുമടായി 'വളപ്പെട്ടിക്കാരൻ' കൊണ്ടുനടക്കുന്ന 'ആനമയിലൊട്ടക'ങ്ങളും. ബലൂൺ തികച്ചും ആർഭാടവും ആഘോഷവുമായിരുന്നു.

അൽപം മുതിർന്നാൽ ഒരു പഴയ സൈക്കിൾ-ടയറും ഒരു വടിക്കഷ്ണവും. പിന്നെ എപ്പോഴും ടയറിൽ വടിതട്ടിയോടിച്ചേ വഴിനടക്കൂ. അതൊരു 'ഗമ'യായിരുന്നു. ശരിക്കുമൊരു സൈക്കിൾ കൈകൊണ്ടുതൊടാൻ പിന്നെയും മുതിരണമായിരുന്നു.

ഓർമയിൽ എനിക്കാദ്യം കാശുകൊടുത്തുവാങ്ങിത്തന്ന കളിപ്പാട്ടം മരംകൊണ്ടുണ്ടാക്കി പളപളാ ചായംതേച്ച ഒരു കാളവണ്ടി; തുടർന്ന്‌ എന്റെ വണ്ടിഭ്രാന്തുകണ്ട്‌ തകരത്തിൽ രണ്ടു കാറുകളും. അവ ഇന്നത്തെ 'ഫോക്‌സ്‌ വാഗൺ' ആണെന്നറിയുന്നത്‌ ഇരുപതിറ്റാണ്ടുകൾക്കുശേഷം ഗോവയിൽ വച്ച്‌! (ഇന്നും ഗോവയിൽ ഒരുപാടു 'ഫോക്സ്‌ വാഗൺ' ഉണ്ട്‌). കൊച്ചി റിഫൈനറി പണിയുന്ന കാലത്ത്‌, ഒരു 'മിറ്റ്സുബിഷി' പിക്‌-അപ്‌ വാൻ ഞാനും 'വാങ്ങി', അത്തച്ചമയത്തിന്‌.

റോഡുപണിക്കും വെട്ടുകല്ലിറക്കാനുംമറ്റുംവരുന്ന ലോറിക്കാരെ കൂട്ടുപിടിച്ച്‌ ലോറിക്കുള്ളിൽകയറി, വളയവുമങ്ങനെ ഏന്തിപ്പിടിച്ചിരിക്കും. 'പോം പോം' ഹോണെങ്ങാനും തൊട്ടുപോയാൽ കേറ്റിയപോലെ ഇറക്കിവിടും കൊമ്പൻമീശക്കാർ.

ഞങ്ങളുടെ നാട്ടിൽനിന്ന്‌ കൊച്ചിപ്പട്ടണത്തേക്ക്‌ അന്ന്‌ ഒരേയൊരു ബസ്സ്‌, 'പയനിയർ'. പേരുപോലെ ആദ്യത്തെ ബസ്സ്‌. മരച്ചട്ടയിൽതീർത്ത തുറന്ന ജനലുകളുള്ള വണ്ടി. അകത്ത്‌ വശങ്ങൾചേർന്ന്‌ നീളൻ മരബെഞ്ച്‌. രണ്ടുദിവസം ഓടിയാൽ മൂന്നുദിവസം ഓടില്ല. ചോദിച്ചാൽ 'ബസ്സു ചത്തു' എന്നുപറയും; അതിനു ജീവനുണ്ടായിരുന്നിരിക്കണം. പിന്നെ 'പി.എസ്‌.എൻ.' വന്നു, തുടർന്ന്‌ 'പി.എൻ.കെ.' യും. നാട്ടുവഴിയിലൂടെ ആദ്യമോടിയ ബസ്സ്‌ 'ഗീത'; കേരളപ്പിറവിദിവസം പുഷ്പാലംകൃതയായി അവൾ അണിഞ്ഞൊരുങ്ങിവന്നു.

കാറുകൾ ഒന്നോ രണ്ടോപേർക്കുമാത്രം. ഒരു 'മോറിസ്സ്‌ മൈനർ', ഒരു 'ഫോർഡ്‌ പ്രീഫെക്റ്റ്‌'. രണ്ടുമൂന്നെണ്ണം ടാക്സിയായോടിയിരുന്നു; 'സ്റ്റ്യൂഡ്‌ബെക്കർ', 'വാൻഗാർഡ്‌', 'സ്റ്റാൻഡേർഡ്‌', 'ഹിന്ദുസ്ഥാൻ' (അതു പിന്നെ 'അംബാസഡർ' ആയി). ഇടയ്ക്കൊരു 'ഹെറാൾഡ്‌' വന്നുപോയി. 'ഫിയറ്റ്‌' എല്ലാം വളരെക്കഴിഞ്ഞ്‌.

നെഹ്‌റു വന്നത്‌ ഒരു തുറന്ന 'ഇംപാല'യിലായിരുന്നു; പിന്നെ അതുപോലൊന്നുകണ്ടത്‌ ഏതോ ഒരു മെത്രാനച്ചന്റെ ഘോഷയാത്രയിൽ. അതിനെ ഞങ്ങൾ 'ഏറോപ്ലെയിൻ കാർ' എന്നു വിളിച്ചു.

ലോറികളിൽ പ്രധാനി 'ബെഡ്‌ഫോർഡ്‌' ആയിരുന്നു ('വാസ്തുഹാര'യിലുണ്ടിത്‌); ഇടയ്ക്കെല്ലാം ഒരു 'ഫാർഗോ', ഒരു 'ലേലാൻഡ്‌'. അസ്സൽ 'ടാറ്റ'ക്കു മുന്നോടി 'ബെൻസ്‌' - 'ടാറ്റ മെർസിഡസ്‌ ബെൻസ്‌'. ഇന്നിപ്പോൾ ലോറികളില്ല, ട്രക്കുകളേയുള്ളൂ, 'പീടിക' പോയി കടയായതുപോലെ..

കിഴക്കൻപ്രദേശങ്ങളിൽനിന്ന്‌ കുറെ ജീപ്പുകൾ വരും, മോട്ടോർ സൈക്കിളുകളും. പോലീസിന്റേതടക്കം ജീപ്പെല്ലാം 'വില്ലീസ്‌', ഇടംകയ്യോട്ടക്കാരൻ. മോട്ടോർസൈക്കിളുകൾ (അതുമിപ്പോൾ 'ബൈക്ക്‌' ആയി) 'റോയൽ എൻഫീൽഡ്‌', പിന്നെ 'ജാവ', 'രാജ്‌ദൂത്‌'. കഴിഞ്ഞു. സ്‌ക്കൂട്ടർ എത്തിയിട്ടുണ്ടായിരുന്നില്ല, ആകപ്പാടെ ഒരെണ്ണം എറണാകുളത്തെ സാരിയുടുത്ത ഇറ്റലിക്കാരി ഡോ. മാർത്ത വനൂചിയുടെ 'ഇന്നസന്റി'. അവർ പിന്നീട്‌ സഹപ്രവർത്തകയായപ്പോഴാണ്‌ അതറിഞ്ഞതുതന്നെ. നാട്ടിൽ ആദ്യം ഇറങ്ങിയ സ്‌ക്കൂട്ടർ ഒരു 'ലാംബ്രറ്റ'.

അക്കാലത്താണ്‌ എറണാകുളവും കോട്ടയവുംതമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ വരുന്നത്‌. ആദ്യത്തെ തീവണ്ടിതന്നെ ഓടിച്ചെന്നുകണ്ടു. കരിതിന്ന്‌ പുകതുപ്പുന്ന കരിമ്പൂതം ദിവസത്തിൽ ഒന്നുംരണ്ടും തവണ ഞങ്ങളെ കോരിത്തരിപ്പിച്ചു. അധികം വൈകാതെ അച്ഛനൊരു തീവണ്ടിയാത്രയും ഒപ്പിച്ചുതന്നു; എറണാകുളം മുതൽ തൃപ്പൂണിത്തുറവരെ. തീവണ്ടി, തണ്ടുവാളം, റാന്തൽവിളക്ക്‌, ചീട്ട്‌, കൈകാട്ടി, കൂലി എന്നീ വാക്കുകളൊന്നും ഇന്നില്ല. പച്ചക്കൊടിയും ചുവന്നകൊടിയും മാത്രം പേരിനെങ്കിലും നിലനിൽക്കുന്നു. വേറെ പല കൊടികളും ഉള്ളതിനാലാവാം!

എന്നും ഉച്ചക്ക്‌ ഒരു വിമാനം പറന്നുപോകുന്നതു നോക്കിയിരിക്കും ഞങ്ങൾ. ഇരുവശത്തും പങ്കകറക്കിക്കൊണ്ടുള്ള ഒരു പോക്ക്‌! സ്‌ക്കൂളിലാണെങ്കിൽ ക്ലാസ്സ്‌ നിശ്ശബ്ദമാവും. പുറത്താണെങ്കിൽ തലപൊന്തിച്ചുനോക്കാത്തവർ ആരുമുണ്ടാവില്ല.

ആദ്യത്തെ റോക്കറ്റ്‌ (ഉപഗ്രഹമെന്നാണു പറയേണ്ടിയിരുന്നത്‌) കാണാൻ ഞങ്ങളെ സ്‌ക്കൂൾമുറ്റത്തിറക്കി. റഷ്യയുടെ 'സ്പുട്നിക്‌'. ഒരു വൈദ്യുതബൾബിന്റെ വലിപ്പത്തിൽ ഞങ്ങളതുകണ്ടു. വഴിയോരത്തെ റിക്ഷക്കാരൻ അതിനെ 'ആകാശറിക്ഷ'യെന്നും ഒരു കിഴക്കൻ കർഷകൻ അതിനെ 'ആകാശ ജീപ്പ്‌' എന്നും വിശേഷിപ്പിച്ചതായി ഞങ്ങൾ ക്രൂരകഥകളുണ്ടാക്കി.

അന്നേക്ക്‌ ഞാൻ വള്ളവും ബോട്ടും കപ്പലുമെല്ലാം ദൂരെനിന്നു കണ്ടിട്ടേയുള്ളൂ. പത്താംവയസ്സിൽ നാവികസേനാദിനത്തിൽ സ്ക്കൂളിൽനിന്നൊരു തുറമുഖയാത്ര. പിന്നെയും ഒരു പത്തുവർഷംകഴിയണമായിരുന്നു ഒരു ബോട്ടുയാത്ര തരപ്പെടാൻ (അതിനുശേഷം ഞാൻ നടത്തിയിട്ടുള്ള കടൽയാത്രയ്ക്കു കണക്കില്ല!).

അൽപമകലെ കിതച്ചോടുന്ന തീവണ്ടിയും ഒരു നാഴികദൂരെ കോട്ടയ്ക്കകത്തെ മണിമാളികയിലെ നാഴികമണിയും പത്തുനാഴികയകലെ കൊച്ചി തുറമുഖത്തെ സൈറൺ മുഴക്കുന്ന കപ്പലുകളും അന്നത്തെ നിശ്ശബ്ദരാത്രികളിൽ തരാട്ടുപാടി.

പിന്നിലേക്കു വീണ്ടും.

ഒറ്റച്ചക്രമുരുട്ടി വളർന്നപ്പോൾ വീട്ടിലെ സൈക്കിൾ കൈകൊണ്ടുന്തി സ്ഥലംമാറ്റിവയ്ക്കാനെല്ലാം അനുവാദം കിട്ടി. അതൊരു പഴയ ഇംഗ്ലീഷ്‌ 'ഫിലിപ്സ്‌' ആയിരുന്നു; സാധാരണകണ്ടിരുന്ന 'റാലി', 'അറ്റ്‌ലസ്‌' തുടങ്ങിയവയേക്കാൾ ഉയരംകൂടിയത്‌. അച്ഛനും കഷ്ടി ജ്യേഷ്ഠനുംമാത്രം പ്രാപ്യം. രണ്ടാം ലോകമഹായുദ്ധകാലംകഴിഞ്ഞ്‌ ഏതോ ബ്രിട്ടീഷുകാരൻ വിറ്റിട്ടുപോയതാണത്രേ.

അതോടിച്ചുപഠിക്കാൻ പിന്നെയും വളരണമായിരുന്നു ഞാൻ.

അതിനിടയിൽ അന്നത്തെ എല്ലാ സാമൂഹ്യശാസ്ത്രങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്‌ ആ സൈക്കിൾ ചവിട്ടാൻ മുതിർന്നു എന്റെ ചേച്ചി. ആരംഭം ഉഗ്രനായി. പത്തടിപോയില്ല, 'പൊത്തോ' എന്നൊരു ശബ്ദം. ബാക്കി, പരിക്കൊന്നുമില്ലാത്ത ചേച്ചിയും, കണ്ണികൂട്ടിയ പറമ്പുംകടന്ന്‌ വേലിപ്പത്തലുംപൊളിച്ച്‌ മുരിങ്ങമരത്തിൽ ഇടിച്ചു തലപൊളിഞ്ഞുനിൽക്കുന്ന ചവിട്ടുവണ്ടിയും.

ഇതെല്ലാം കണ്ടും കേട്ടുമെല്ലാമാകണം, സൈക്കിളോട്ടം ഞാൻ പുഷ്പംപോലെ പഠിച്ചെടുത്തു. ആകപ്പാടെ വീണത്‌ ഒരിക്കൽമാത്രം, അത്‌ വള്ളിനിക്കർ സീറ്റിൽകുടുങ്ങിയതുകൊണ്ടുമാത്രം.

അചിരേണ നാടിന്റെ വേഗംകൂടി. അച്ഛൻ പണ്ടു നടന്നെത്തിയിരുന്ന സ്ഥലങ്ങൾ ഞങ്ങൾ മക്കൾ സൈക്കിളോടിച്ചെത്തി. പിന്നീടതു ബസ്സിലായി. പിന്നെപ്പിന്നെ ഓട്ടോവിലും സ്വന്തം വാഹനത്തിലുമെല്ലാമായി.

വേഗം, വേഗം. കാൽനടയില്ലാത്തതുകൊണ്ട്‌ കടക്കാരുടെ കണ്ണുവെട്ടിക്കാനായി. കുഗ്രാമത്തിൽ കാറെത്താത്തതുകൊണ്ട്‌ കുടിലിൽകഴിഞ്ഞിരുന്ന ഗുരുകാരണവൻമാരെ ചെന്നുകാണാതായി. വിമാനനിരക്കുകൂട്ടിയാൽ വേവലാതിയായി. കുടവയറിനു കുറവില്ലാതായി!

മരണവും വേഗം വേഗം വന്നെത്തി!

കാൽനടവരെ സൈക്കിൾ ചെന്നെത്തില്ല. സൈക്കിൾചെന്നെത്തുന്നേടം ബൈക്കിനെത്താം എന്നില്ല. ബൈക്കെത്തുന്നിടത്തത്രയും കാറെത്തണമെന്നില്ല. തീവണ്ടിയെത്തുന്ന സ്ഥലങ്ങളിൽകൂടുതൽ ബസ്സെത്തും. ദിനംപ്രതിയാത്രയ്ക്ക്‌ വിമാനം പറ്റില്ല. എന്നാലോ റോക്കറ്റ്‌ പോകുന്നത്രയും ഇവക്കൊന്നുമാവില്ല. ഓരോകാര്യത്തിനോരോന്ന്‌. അതിവേഗവും ബഹുദൂരവും ഒന്നിച്ചുവേണമെന്നില്ല.

കാറോടിക്കുന്നവന്‌ സൈക്കിളോടിക്കാനറിയണമെന്നില്ല. സൈക്കിളും ബസ്സുമെല്ലാമോടിക്കുന്നവന്‌ തീവണ്ടിയോടിക്കാനറിയുമെന്നില്ല. റോക്കറ്റ്‌ നിയന്ത്രിക്കുന്നവനുപോലും വിമാനംപറത്താനാവണമെന്നില്ല; സൈക്കിളോടിക്കാനറിയണമെന്നുമില്ല.

ഭാവിയിൽ വണ്ടിയോടിക്കുന്നവന്‌ ഒന്നുമറിയണമെന്നുണ്ടാവില്ല. നമ്മുടെ ഭരണസാരഥികളിൽ ചിലരെപ്പോലെ! എല്ലാം അങ്ങിനെയങ്ങു പോകും!

നമ്മളും നമ്മുടെ വണ്ടികളും ഈ കൊച്ചു ഭൂമിയും അതിലും ചെറിയ ചന്ദ്രനും വലിയ സൂര്യനും മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും. എല്ലാം കൂടിയുള്ളൊരു നെട്ടോട്ടം. ആരും പറഞ്ഞുപോവും, "എന്തൊരു സ്പീഡ്‌!"

എന്നിട്ടോ? വണ്ടിക്കുള്ളിലിരുന്ന്‌ പരക്കംപാഞ്ഞാൽ വേഗംകൂടുമോ?

[Published in the fortnightly webmagazine www.nattupacha.com, 1 Feb 2010]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...