നൂറ്റാണ്ടുമൊത്തമിവിടെക്കഴിഞ്ഞാലും
ഞാനെന്നൊരുത്തനെ
ലോകമറിയില്ല.
ലോകം മുഴുക്കെ പറന്നു നടക്കിലും
ഞാനാരാപ്പക്ഷിയെ കണ്ടെന്നിരിക്കില്ല.
കണ്ണിനു കാഴ്ച്ചയേയില്ലാതെ പോയാലും
വേനൽവെളിച്ചത്തിലൊന്നും മറയില്ല.
പഞ്ചേന്ദ്രിയങ്ങളിൽ പാടകെട്ടും ചില
പ്രാപഞ്ചികങ്ങളും കൂട്ടിനിരിക്കില്ല.
മേലേ കിടക്കുന്ന മാനത്തിൽ നൂൽകെട്ടി
താഴേക്കുതൂങ്ങുവാനൂഞ്ഞാലെനിക്കില്ല.
വാശിക്കു വാതായനങ്ങൾ തുറന്നാലും
വാരിക്കുഴിയുടെ മൂടി തുറക്കില്ല!
[December, 2017]