Sunday 2 July 2017

മെട്രോമാൻ


ഇത്‌ `മെട്രോമാൻ` എന്ന ചീത്തപ്പേരുള്ള ഈ ശ്രീധരനെപ്പറ്റിയോ  ആ ശ്രീധരനെപ്പറ്റിയോ ഒന്നുമല്ല.   മറ്റൊരു മാനിനെപ്പറ്റിയും മയിലിനെപ്പറ്റിയുമല്ല.   സാക്ഷാൽ മെട്രോമാനെപ്പറ്റി.

ഞാനാ ശരിക്കും മെട്രോമാൻ.   ന്ന്വച്ചാൽ സാക്ഷാൽ കൊച്ചിക്കാരനേ.   പറഞ്ഞപ്പോ ന്താ, ഒരു പന്തിയില്ലായ്യ, അതോ.  എന്റച്ഛനും അമ്മേം ഒടപ്രന്നോരും അപ്രത്തുള്ളോരും ഇപ്രത്തുള്ളോരും എല്ലാം അതേ, ട്ടോ.

ദാ അദ്‌, മെട്രോവേ - അദ് വന്നപ്പോ അദൊന്നു കാണണംന്ന്‌ ശ്ശി മോഹണ്ടായിരുന്നേ.   പണ്ടെങ്ങാണ്ട് എർണാകുളം-കോട്ടയം തീവണ്ടിവരും വരുംന്നോറ്റെ കേട്ട്‌ തൃപ്പൂണിത്രെ തണ്ടുവാളത്തിൽ കാതുംവച്ച് കാത്തിരിക്കൊക്കെയിണ്ടായി.   അതും ഓർമേക്കേണ്ട്‌.

അതോണ്ടാ ഇത്ര കമ്പം.   അല്ലേച്ചാൽ ഇതിലൊക്കെ എന്താത്ര?   മെട്രോ വര്‌വേ, പോവ്‌വേ - ആയിക്കോട്ടെ.   വേറെന്തെല്ലാം... ശ്ശി കണ്ടിരിക്ക്ണു.

ഇന്നു പൂവാംച്ചാഇന്ന്‌ മുപ്പട്ട വെള്ളി.  ഇന്നു വേണ്ടാന്നേ.   ശെനി, ഞായർ, അതീക്കഴിഞ്ഞ് തിങ്കൾ.   നോക്കട്ടേ, ട്ടോ.  ചൊവ്വ വേണ്ട മാഷേ.   ബുധൻകോടി ദിനംകോടി.   നല്ലതാ.   അന്നു മതി.   വ്യാഴനും നല്ലതാ.

മെട്രോവണ്ടി കസറുന്നുണ്ടെന്നാ കേട്ടേ.   ഭൂമിമലയാളംതൃപ്പൂണിത്തുറയിൽ കീഴ്ക്കടെ കാണാത്തമാതിരി വിശേഷങ്ങളൊക്കെ ഇണ്ടെന്നാ പറേണേ.   പച്ചപ്പരിഷ്ക്കാരം എന്നല്ലാതെ എന്താ പറയാ.   വല്ലാണ്ട് വേഷംകെട്ടിപ്പോവ്വാനൊന്നും നിക്കു വയ്യേ.   നല്ല മുണ്ടും ഷർട്ടും ആയാൽ പോരെന്നുണ്ടോ ആവോ.   ഇപ്പഴത്തമാതിരി പുറമെ കാവിക്കൈലിയോ പണ്ടത്തെമാതിരി അകത്തു ചുവപ്പു നിക്കറോ ഇടാനൊന്നും എനിക്കു വയ്യേ.   ഞാൻ കോൺഗ്രസ്സും അല്ല, കമ്മൂണിസ്റ്റും അല്ല, ഇപ്പഴത്തെ - എന്താ പറയ്യാ - സംഘമോ ഒന്നുമല്ല.   കൈപൊക്കി ജെയ് വിളിക്കാനും പോലീസിന്റെ തല്ലുകൊള്ളാനും നാട്ടുകാരുടെ ചീത്തകേക്കാനും ഞാനില്ലേ.   ഇനി അതിമ്മെ കേറി വേണ്ട.

അമ്മേത്തല്ലിയാലും രണ്ടുപക്ഷം, ന്നാ.   അതുവേണ്ട ഇതുവേണ്ട എന്നൊക്കെ അപ്പിടി ഇപ്പിടി  കിന്നാരം പറഞ്ഞവരൊക്കെ ഇപ്പോ അതുവേണം ഇതുവേണം ന്നൊക്കെ ആയി, ല്ലേ.   അതേയ്, മേലപ്പിടി ചളിയായവരാ ഇപ്പോ മീശേമ്മെ മണ്ണൊട്ടിയില്ലെന്ന മട്ടില്‌.   പയനിയർബസ്സും പിയെസ്സെൻബസ്സും പോയപ്പെ എന്തായിരുന്നു.   ആനവണ്ടി വന്നപ്പെ എന്തായിരുന്നു.   നടക്കട്ടെ, നടക്കട്ടെ.

അതൊക്കെപ്പോട്ടെ.   മെട്രോ കാണാൻ എന്താ വേണ്ടേ, സ്റ്റേഷനിൽപോണം.  ഒരു ടിക്കറ്റെടുക്കണം.   സ്റ്റേഷൻ ശ്ശി ദൂരെയാണേ.   അരപ്പണിയേ ആയുള്ളൂത്രേ.   സാരല്ല്യ.   അതു നമുക്കൊക്കെ ശീലായില്ലേ.   പോട്ടെ.   ഇക്കണ്ട പണി ത്രയ്ക്കൊക്കെ  എളുപ്പാണോ.   സ്ഥലമെടുക്കണ്ടേ, റോഡുവെട്ടണ്ടേ, പാളമിടണ്ടേ, കമ്പിവലിക്കണ്ടേ.   തൃപ്പൂണിത്തുറെവരെ എത്തിക്കണമ്ന്നാ.   എല്ലാരും ഒരുപിടി പറയേണ്ടായി.   വര്‌വോ,   അറിയാമ്പാടില്ല.

സംഗതി കസറിയിട്ട്ണ്ട്, ട്ടോ.   ശടശടാന്നല്ലേ വണ്ടികൾ വരണ വരവ്.   പളപളാന്നാ എല്ലാം.   അടിപൊളി, കിടിലൻ, കിടു, സൂപ്പർ, തകർപ്പൻ എന്നെല്ലാമാ വരത്തുകാരു പറേണത്.   അച്ചിയില്ലെങ്കിലും കൊച്ചിയിപ്പോ വരത്തുകാരുടെയല്ലേ.   ആയ്ക്കോട്ടെ, ആയ്ക്കോട്ടെ.

എന്നാലുമെന്റെ ദൈവേ, ഓരോരോ ദിക്കിലെന്തൊക്കെയാ മണം!   തൃപ്പൂണിത്തുറെ കുപ്പമണം.   വൈറ്റിലെ വണ്ടിപ്പുക.   എർണാകുളത്ത് മീൻവാട.   കലൂരപ്പിടി സെപ്റ്റിൿടാങ്ക്.   ഓ, പിന്നെ പിന്നെ, പാലാരിവട്ടം സൊർഗല്ലേ സൊർഗം!   നാറ്റമടിച്ചിട്ടു വയ്യ - ഒക്കെ ഈ തട്ടുകടക്കാരാ.   പണ്ടു കുറെ പീടികമുറികളുണ്ടായിരുന്ന സ്ഥലായിരുന്നു.   വരുമ്പോ പോകുമ്പോ കാണാറുള്ളതല്ലേ.   ഒക്കെ പോയീന്നേ.   എടപ്പള്ളിയുമതെ.   കണ്ടാലറീല്ല.   കളമശ്ശേരിതൊട്ടു തൊടങ്ങും കമ്പനിപ്പൊക.   പിന്നൊക്കെ ഒരു കണക്കാ.   ശാസം മുട്ടീട്ടു ചാവാഞ്ഞാൽ ഭാഗ്യം.   എന്തു മെട്രോ വന്നിട്ടെന്താ.   വീട്ടി വന്നു മേക്കഴുകിയാലും വിടില്ല വാടനാറ്റം.

ഉവ്വുവ്വ്.   എവിടെ നോക്കിയാലും ഈ വാ നോട്ടക്കാരാ.    അതേതെ, മുണ്ടും മടക്കിക്കുത്തി എളിയും ചൊറിഞ്ഞ് കള്ളും മണത്ത്  തെറിയും പറഞ്ഞ്.   എന്തോ ബസ്സിൽ സ്ത്രീ-കണ്ടക്റ്റർമാരെ കാണാത്തപോലെ.   എന്തോ ഓട്ടോ ഓടിക്കുന്ന പെണ്ണുങ്ങളെ കാണാത്തമാതിരി.   മെട്രോവണ്ടിവന്നാ ഒടനെ നോട്ടം പെൺ-ഡ്രൈവറാണോന്നാ.   പോരാത്തതിന്‌, വിധിക്കു കൈപ്പിഴവന്ന പാവം കുറെ അപരസ്ത്രീകളുണ്ടോന്നും.   മത്യായി.   എന്നാ ഇവറ്റകളൊക്കെ നന്നാവാമ്പോണേ?

അറീല്ല.   ഇതൊക്കെ കുറെ കഴീമ്പോ ശ്ശടേന്നു താറുമാറാക്വോ ന്നാ ന്റെ പേടി.   ല്ലെങ്കിൽ, കുറെ കാശുകാർക്കുമാത്രം ശ്ശെറേന്നു പോയ് വരാനൊരു തട്ടിക്കൂട്ട്.   ആണെന്നാച്ചാലും അല്ലെന്നെച്ചാലും നന്നായിവരട്ടെ എല്ലാം.

ഒരു കാര്യം മൻസിലായി.   വേണെങ്കിലേ ഈ ഭൂമിമലയാളത്തി എന്തും ചീയാമ്പറ്റും.   വേണ്ടാന്നിച്ചിട്ടാ ഒന്നും വരാത്തേ.   വേണ്ടാന്നേ.   ഒന്നും വരണ്ടാന്നേ.   അതാപ്പോ നന്നായേ.


ന്നാലും എട കിട്ടുമ്പോ ന്നീം പോണമ്ന്ന്ണ്ട് മെട്രോവിൽ.   അപ്പൊ ശെരി, ട്ടോ.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...