പത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ്, കുറച്ചധികം തമിഴ്ബ്രാഹ്മണര്‍ ഒറ്റക്കും തെറ്റക്കും മലകടന്ന് മലയാളദേശത്തെത്തി. അല്‍പം ആര്യബന്ധവും ആര്യസ്വഭാവവും ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം അവരെ പൊതുവില്‍ 'അയ്യര്‍' (ആര്യ-അയ്യ-അയ്യര്‍) എന്നാണ് തമിഴകത്തുവിളിച്ചിരുന്നത്. അവരുടെ പലായനം അന്നത്തെ ദ്രാവിഡരാജാക്കന്‍മാരുടെ അപ്രീതികൊണ്ടാണെന്നൊരു പക്ഷം. അതല്ല, മികച്ച ജീവനോപാധികള്‍ തേടിയാണെന്നൊരു പക്ഷം. മലയാണ്‍മയിലെ ബ്രാഹ്മണരായ നമ്പൂതിരിമാരുടെ കേമത്തത്തിനൊരു തടയിടുവാന്‍ കേരളരാജാക്കന്‍മാര്‍ തമിഴ്ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുവന്നതാണെന്നും ഒരു പക്ഷം. സത്യമെന്തായാലും അവര്‍ മൂന്നു ശാഖകളായിട്ടാണ് കേരളക്കരയിലെത്തിയത്. തഞ്ചാവൂര്‍പ്രദേശത്തുള്ളവര്‍ പാലക്കാട്ടുചുരം കടന്നും തിരുച്ചി-തിരുനെല്‍വേലിക്കാര്‍ ചെങ്കോട്ടവഴിയും തെക്കന്‍പ്രദേശങ്ങളിലുള്ളവര്‍ നാഗര്‍കോവില്‍വഴിയും കേരളപ്രദേശത്തെത്തിക്കാണണം. നമ്പൂതിരിമാര്‍ക്കൊപ്പം സംസ്കൃതജ്ഞാനവും എന്നാല്‍ അവരെയപേക്ഷിച്ച് വളരെക്കുറച്ചു് ആഢ്യത്വശാഠ്യവും ഉണ്ടായിരുന്ന അവര്‍ മെല്ലെ കേരളരാജാക്കന്‍മാരുടെ വിശ്വസ്തരായി. മറ്റേതു രാജദാസന്‍മാരെയുംപോലെ പണവും പ്രതാപവും പോക്കിരിത്തരവും അചിരേണ അവരും കൈക്കലാക്കിയില്ലെന്നില്ല. പാര്‍സികള്‍ പാലില്‍ പഞ്ചസാരപോലെ ഗുജറാത്തിസമൂഹവുമായി ഇണങ്ങിച്ചേര്‍ന്നപ്പോള്‍, അയ്യര്‍മാര്‍ മലയാളസമൂഹവുമായി പിണങ്ങിച്ചേര്‍ന്നു, പാലില്‍ വെള്ളംപോലെ. 'മലയാള'ബ്രാഹ്മണരായ നമ്പൂതിരിമാര്‍ക്കിടയില്‍, കേരളക്കരയില്‍ അവര്‍ പൊതുവെ 'പരദേശിബ്രാഹ്മണര്‍' എന്നും'പട്ടര്‍' (ഭട്ടര്‍) എന്നും അറിയപ്പെട്ടു (തമിഴ്-നാട്ടുകാര്‍ അവരെ 'പാലക്കാട്ടുപട്ടര്‍' എന്നു വിളിച്ചു). അവരോടൊപ്പം തുളു-കന്നഡ-ബ്രാഹ്മണരും ഗൌഡസാരസ്വത-ബ്രാഹ്മണരും സഹവസിച്ചു. അവര്‍ക്കിടയിലെല്ലാം ഉച്ച-നീചത്വവിചാരങ്ങളും കാമക്രോധമദലോഭങ്ങളും വേണ്ടുവോളമുണ്ടായിരുന്നു. പാലക്കാട്ടുചുരംകടന്നെത്തിയവര്‍ വടക്കന്‍കേരളത്തിലും മധ്യകേരളത്തിലുമായി പരന്നു. ചെങ്കോട്ടവഴിയും നാഗര്‍കോവില്‍വഴിയുമെത്തിയവര്‍ തെക്കന്‍കേരളത്തില്‍ ഉറച്ചു. അങ്ങനെ പാലക്കാടും തിരുവനന്തപുരവും പട്ടന്‍മാരുടെ അടിസ്ഥാനകേന്ദ്രങ്ങളായി. മഹാരാഷ്ട്രത്തില്‍നിന്നു തഞ്ചാവൂരില്‍ കുടിയേറിയ ഒരുകൂട്ടം ബ്രാഹ്‌മണരുമായി പാലക്കാടന്‍പട്ടന്‍മാര്‍ക്ക് ചിലരീതികളില്‍ സമാനതകളുണ്ടായിരുന്നു. ആഹാരം ('പിട്‌ള', 'ബോളി', എള്ളുണ്ട-'തില്‍ ഗുള്‍', വട), വസ്ത്രധാരണം (പാളത്താര്‍, പതിനെട്ടുമുഴം പുടവ), ആചാരം എന്നിവയില്‍. ചെന്തമിഴില്‍കുടുങ്ങിക്കിടന്നിരുന്ന നാവ് തമിഴ്സഹോദരി മലയാളത്തിനും വഴങ്ങി. ശുദ്ധദ്രാവിഡത്തമോ ശുദ്ധ ആര്യത്വമോ അവകാശപ്പെടാനാകതെ അവര്‍ അന്നൊക്കെ ഒറ്റപ്പെട്ടുകാണണം. തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ അന്യരായിപ്പോകുമായിരുന്ന അവര്‍ രണ്ടംശങ്ങളും കോര്‍ത്തിണക്കി ഒരു വര്‍ഗവിശേഷമായി പരിണമിച്ചു. തമിഴ്‌വിശേഷങ്ങളായ പൊങ്കല്‍, ദീവാളി, ബൊമ്മക്കൊലു തുടങ്ങിയവയും മലയാള ആഘോഷങ്ങളായ ഓണം, വിഷു, തിരുവാതിര എന്നിവയും അവര്‍ ഒരുപോലെ കൊണ്ടാടി. വൈഷ്ണവണ്റ്റെ ചന്ദനവും ശൈവണ്റ്റെ ഭസ്മവും ദേവീസങ്കല്‍പത്തിണ്റ്റെ കുങ്കുമവും അവര്‍ തിരുത്തിക്കുറിച്ചു. ചന്ദനം ലേപനമായും ഭസ്മം വരയായും കുങ്കുമം പൊട്ടായും. മഞ്ഞള്‍പ്രസാദവും പ്രിയമായി. ശൈവത്വവും വൈഷ്ണവത്വവും വിളക്കിച്ചേര്‍ത്ത് അദ്വൈതികളായി. എന്തിന്, ബൌദ്ധമാതൃകയിലെ ശബരിമലശാസ്‌താവിനെപ്പോലും ഇഷ്ടദൈവമാക്കി. പരദേശത്തെ തമിഴും വിദേശത്തെ മലയാളവും കലര്‍ന്ന് ഒരു സങ്കരഭാഷയായി. തമിഴ്‌വാക്കുകള്‍ മലയാളംവാക്കുകള്‍ക്കും മലയാളംവ്യാകരണം തമിഴ്‌വ്യാകരണത്തിനും വഴിമാറി. ആദ്യമതൊരു 'തമിഴാളം', അതുനേര്‍ത്തു പിന്നെ 'തലയാളം'. തമിഴനോ മലയാളിക്കോ പൂര്‍ണമായി മനസ്സിലാകില്ല. തമിഴിലോ മലയാളത്തിലോ കൃത്യമായി എഴുതാനും പറ്റില്ല. പ്രത്യേക ലിപിയൊന്നും പക്ഷെ ഉരുത്തിരിഞ്ഞില്ല. വാമൊഴിയായിത്തന്നെ തലയാളം തുടരുന്നു. മിക്ക അയ്യര്‍മാരും കത്തുകള്‍ മലയാളംലിപിയിലെഴുതുന്നു, അല്ലെങ്കില്‍ കാര്യം മലയാളത്തിലോ ഇംഗ്ളീഷിലോ എഴുതുന്നു. കുറച്ചുപേര്‍ക്കുമാത്രം ഇന്നും തമിഴ് വായിക്കാനും എഴുതാനും അറിയാം. തരാതരമനുസരിച്ച് പറയാനും. പ്രായേണ തെക്കന്‍പട്ടന്‍മാര്‍ തിരുവിതാംകൂറ്‍/കേരളസര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഉയര്‍ന്നപ്പോള്‍ (സി.പി. രാമസ്വാമി അയ്യരുടെയും മറ്റു ദിവാന്‍മാരുടെയും സ്വാധീനംകൊണ്ടാവണം), വടക്കന്‍പട്ടന്‍മാരും നടുക്കന്‍പട്ടന്‍മാരും മറ്റു മേഖലകളില്‍ വ്യാപരിച്ചു. ഇതില്‍ കൃഷിയുണ്ടായിരുന്നു, കച്ചവടമുണ്ടായിരുന്നു, അധ്യാപനമുണ്ടായിരുന്നു, 'കൊട്ടലും കോറലും' (ടൈപ്പിങ്ങും ഷോര്‍ട്ട്‌ഹാണ്റ്റും) പാട്ടും പൂജയും ദേഹണ്ണവും ഉണ്ടായിരുന്നു. ഇന്നവരെ കേരളത്തിലും അതിനേക്കാള്‍ പുറത്തും നല്ലനിലയിലും കെട്ടനിലയിലും കാണാം. 'പട്ടരില്‍ പൊട്ടയില്ല' എന്നൊരു ധാടി അവര്‍ക്കുണ്ട് (അതിന്, 'പട്ടത്തി പെഴച്ചാല്‍ അറുപെഴ' എന്നൊരു തിരിച്ചടിയുമുണ്ട്). കേരളത്തെ മനസ്സുകൊണ്ടും ശരീരംകൊണ്ടും ശാരീരംകൊണ്ടും വരിച്ചവരിലൊരാളാണ് ചെമ്പൈ വൈദ്യനാഥഭാഗവതര്‍ (അദ്ദേഹത്തിണ്റ്റെ 'കരുണചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ' കേട്ടു പുളകംകൊള്ളാത്തവര്‍ കുറയും). മലയാളത്തെ മഹത്തരമാക്കിയവരില്‍ പ്രമുഖനാണ് ഉള്ളൂറ്‍ എസ്. പരമേശ്വരയ്യര്‍ (അദ്ദേഹത്തിണ്റ്റെ 'കേരളസാഹിത്യചരിത്രം' ഒന്നുമതിയല്ലോ ഭാഷാസ്നേഹികള്‍ക്ക് അടിസ്ഥാനഗ്രന്ഥമായി). വി. ആര്‍. കൃഷ്ണയ്യരുടെയും എം. എസ്. സ്വാമിനാഥണ്റ്റെയും ടി. എൻ. ശേഷണ്റ്റെയുമെല്ലാം കളം പക്ഷെ കേരളം മാത്രമായിരുന്നില്ലല്ലോ. തമിഴും മലയാളവും കലര്‍ന്ന തലയാളത്തിന് തനതായി ഒരു വായ്മൊഴി-രാമായണമുണ്ടെന്ന് പലര്‍ക്കും അറിയില്ല. പണ്ട് (എന്നുവച്ചാല്‍ എണ്റ്റെ ചേട്ടണ്റ്റെയും ചേച്ചിയുടെയും ശൈശവകാലം വരെ) താരാട്ടിനുപയോഗിച്ചിരുന്ന ആ കൊച്ചുരാമായണം ഇന്നേക്കു നഷ്ടപ്പെട്ടിരിക്കാനാണിട. അടുത്തിടെ, തൊണ്ണൂറോടടുത്ത അമ്മയെക്കൊണ്ട് ഞാനത് എഴുതിച്ചെടുക്കാന്‍ നോക്കി. കിട്ടിയത് ഇത്രമാത്രം (ലിപിയുടെ പരിമിതി ഉച്ചാരണത്തെ വികൃതപ്പെടുത്തിയേക്കും, ചില പിഴകളും പാഠഭേദങ്ങളും ഉണ്ടായേക്കാം): രാമായണം തുടങ്ങുന്നത് ഈ ഗണപതീസ്തവത്തോടെ: "സുന്ദരകാണ്ഡത്തു ചെറുകവി നാനൊരു ഒണ്ടിയാനെ സിദ്ധിവിനായകരെ പാലൊടു തേങ്കായ് പഴമൊടു അപ്പം മുപ്പഴം-അതിരസം-മോദകവും തപ്പാമെ നാന്‍ പൊടപ്പേന്‍" സീത ലങ്കയിലുണ്ടെന്ന് ശ്രീരാമനറിയുന്നു: "ത്രിഭുവനമെല്ലാം തേടിത്തേടി സീതമ്മനെക്കാണാമല്‍ തിരിഞ്ചിക്കുണ്ടിരുക്കറത്തെ ലങ്കാദ്വീപില്‍ രാവണന്‍കോട്ടയില്‍ രാജശ്രീയാനവളൈ കണ്ടേനെന്നൊരു പക്ഷിചൊല്ല നാന്‍ കേട്ടേന്‍" അശോകമരത്തിനടിയില്‍ കണ്ട രാക്ഷസസ്ത്രീകളുടെ ചിത്രം: "മൂക്കുനീണ്ടവാ നാക്കുനീണ്ടവാ കാക്കയെപ്പോലെ കത്തറവാ.......................... അമ്മണമണ പേശറതു നാന്‍ കേട്ടേന്‍" ലങ്കാരാക്ഷസി ഹനുമാണ്റ്റെ വരവ് സീതയെ അറിയിക്കുന്നു: "അമ്മകളമ്മാ സീതമ്മാ ഹനുമാര്‍ വന്താര്‍ കേളമ്മാ" എണ്റ്റെ മുത്തശ്ശിക്ക് ഈ രാമായണംമുഴുവന്‍ കാണാപ്പാഠമായിരുന്നത്രെ. അച്ഛന്‍ ഇടയ്ക്കിടയ്ക്കു പാടുന്ന ഒരു ഈരടിയുണ്ട്: "അഞ്ചുകല്ലാലൊരു കോട്ടൈ അന്ത ആനന്ദക്കോട്ടക്കി ഒന്‍പതു വാശല്‍ തിനതന്തിനാതന്തിനാതൈ" പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ നവദ്വാരങ്ങളോടുകൂടിയ മനുഷ്യശരീരത്തിണ്റ്റെ ലളിതവര്‍ണനയാണിത്. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുമ്പോള്‍ പറയുന്നതാണ്, "ചിന്നുപ്പാട്ടി ചെത്തുപ്പോന ഉനക്കെന്ന എനക്കെന്ന കോര്‍ട്ടിലെ വഴക്കെന്ന?" ആദ്യത്തേതാണു പ്രധാനം എന്ന അര്‍ഥത്തില്‍ പറയും,"മൊതല്‍ക്കരച്ചതു താന്‍ പുളി" എന്ന്. ഇതല്‍പം പുത്തന്‍ ചൊല്ലായിരിക്കണം: "കുറ്റ്രാലത്തിലെ ഇടിയിടിച്ചാ കോയമ്പത്തൂറ്‍ വിളക്കണയും" മങ്ങിയ വെട്ടംമാത്രമുള്ളപ്പോള്‍ കമണ്റ്റ്: "തേവിടിയാക്കുടിയിലെ ആണ്‍പൊറന്താമാതിരി" (വേശ്യാലയത്തില്‍ ആണ്‍പിറന്നാല്‍ ശോകമൂകമാകുമത്രെ പരിസരം) അമ്മായിയമ്മപ്പോര് ചോദ്യോത്തരപ്പാട്ടിലൂടെ: "മാമാലക്കള്ളി മരുമകളേ കോഴിക്കറിക്കി പതം പാര്" "കൊക്കോ എങ്കിത് കൊത്തവരുകിത് നാനെന്ന ശെയ്‌വേന്‍ നല്ല മാമി" ചില പ്രായോഗികതത്ത്വങ്ങളും തലയാളത്തിലാക്കിയിട്ടുണ്ട്:'"ഉപ്പില്ലാപ്പണ്ടം കുപ്പയിലെ', 'പെത്തമനം പിത്ത്', 'ചോഴിയന്‍ കുടുമി ചുമ്മാ ആടാത്', 'ചിന്ന മീനൈ പോട്ടാത്താന്‍ പെരിയ മീനൈ പിടിക്കലാം' എന്നിങ്ങനെ. ചില വിശ്വാസങ്ങളും കാണാം: 'ഉണ്ണിമൂത്രം പുണ്യാഹം', 'രാത്രി ചിരിച്ചാല്‍ കാലമെ അഴുവാ', തുടങ്ങി. വയസ്സായവര്‍ പറഞ്ഞുകൊണ്ടേയിരിക്കും, "കാട് വാവാ എങ്കിത്, വീട് പോപോ എങ്കിത്' എന്ന്. ഇടയില്‍കേറി എന്തുപറഞ്ഞു എന്തുപറഞ്ഞു എന്നു ചോദിക്കുന്ന കുട്ടികളോടു പറയുന്നതാണ് 'ചൊരക്കാക്കുപ്പില്ലൈ' എന്ന് - ചുരക്കയ്ക്ക് ഉപ്പില്ല എന്നൊരു അര്‍ഥമില്ലാ മറുപടി. അര്‍ഥമില്ലാത്ത വേറെ ചില പ്രയോഗങ്ങളുമുണ്ട്; 'ആവണിയാവിട്ടം കോമണം', 'ആമണത്തോണ്ടി ഡിമ്മണക്ക, അടുപ്പിലെ പോട്ടാ നെല്ലിക്ക' 'ഊരാത്തുപ്പൊടവയിലെ ദൂരമാകല്‍' മറ്റുള്ളവരുടെ ചെലവില്‍ കാര്യം നേടുന്നവരെക്കുറിച്ചാണ് - മറ്റുള്ളവരുടെ തുണിയില്‍ തീണ്ടാരിയാകല്‍. സ്ത്രീജിതന്‍മാര്‍ ഭാര്യയെ പ്രീതിപ്പെടുത്താന്‍ പാടുന്നതാണത്രെ: "പൊണ്ടാട്ടിത്തായേ പൊണ്ടാട്ടിത്തായേ നീ ചൊന്നതെല്ലാം വാങ്കിത്തറേന്‍ പൊണ്ടാട്ടിത്തായേ നീ കേട്ടതെല്ലാം വാങ്കിത്തറേന്‍ പൊണ്ടാട്ടിത്തായേ" പോയകാര്യം സാധിക്കാതെ തിരിച്ചുവരുമ്പോള്‍ അയാളെ കളിയാക്കും, 'പോനമച്ചാന്‍ തിരുമ്പിവന്താന്‍ പൂമണത്തോടെ' എന്ന്. വിവാഹത്തെപ്പറ്റി കുശുമ്പുപറച്ചിലാണ്, 'കല്യാണമാം കല്ലടപ്പാം' എന്നത്. തമിഴിലെ തണ്ണിയും പണ്ണലും മലയാളികള്‍ക്കു പരിഹാസമായപ്പോഴാകണം തലയാളികള്‍ വെള്ളവും ചെയ്യലും ശീലിച്ചത്. തലയാളപ്പെണ്‍കുട്ടി 'വെശക്കറത്' (വിശക്കുന്നു) എന്നുപറഞ്ഞപ്പോള്‍ തമിഴകപ്പെണ്‍കുട്ടി 'വെശര്‍പ്പ്' (വിയര്‍പ്പ്) ആണെന്നുകരുതി വിശറി കൊടുത്തതായി കഥയുണ്ട്. ചാണാച്ചുരുണൈ (അടുക്കളത്തുണി), ഒപ്പാരി (കണ്ണോക്കുപാട്ട്), പവ്വന്തി (തുണിയിലെ നിറപ്പകര്‍ച്ച) എന്നെല്ലാം ചില വാക്കുകള്‍ നിഘണ്ടുക്കളില്‍ കാണില്ല. തലയാളത്തിണ്റ്റെ തനതു വാമൊഴിതേടി എനിക്ക് അലയേണ്ടിവന്നിട്ടില്ല. കാരണം ജനിച്ചന്നുതുടങ്ങി ഞാന്‍ കേള്‍ക്കുന്നതും പറയുന്നതുമാണത്. ഔദ്യോഗികമായി എണ്റ്റെ മാതൃഭാഷ മലയാളമാണ്; എന്നാല്‍ അമ്മയോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നതും കത്താലിടപെടുന്നതും തലയാളത്തിലാണ്. ഒരു പാലക്കടന്‍ ഗ്രാമത്തില്‍ പട്ടിണിയും പരിവാരവുമായി കഴിഞ്ഞിരുന്ന ഒരു തമിഴ്ബ്രാഹ്മണ പണ്ഡിതന്‍ കൊടുങ്ങല്ലൂറ്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ കാണാനെത്തി. എണ്റ്റെ കണക്കുകൂട്ടലില്‍ ൧൯൦൦-നോടടുപ്പിച്ചായിരിക്കണം അത്. മറ്റൊരുതൊഴിലും അറിയാത്ത അയ്യര്‍ക്ക് (എണ്റ്റെ ഊഹം, അദ്ദേഹത്തിണ്റ്റെ പേര് 'ഗണപതി' എന്നായിരുന്നെന്നാണ്) കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ഒരു കാവ്യം (ഇതിനെപ്പറ്റി 'കേരളസാഹിത്യചരിത്ര'ത്തില്‍ പരാമര്‍ശമുണ്ട്) എഴുതിക്കൊടുക്കുന്നു, അതു പാഠകമായിച്ചൊല്ലിനടന്ന് നിത്യവൃത്തിതേടാന്‍. തൃശ്ശിവപേരൂറ്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെല്ലാം പാഠകംചൊല്ലിനടന്ന ഈ ബ്രാഹ്മണന്‍ തൃപ്പൂണിത്തുറയിലുമെത്തി. അന്നത്തെ കൊച്ചിരാജാവിന് അദ്ദേഹത്തോടു പ്രിയംതോന്നി കൊട്ടാരത്തിലെ ഒരു കൊച്ചുകാര്യസ്ഥനായി ജോലികൊടുത്തത്രെ. താമസം കനകക്കുന്നുകൊട്ടാരത്തിണ്റ്റെ (ഹില്‍ പാലസ്) വലിയവളപ്പിനുള്ളിലെ ഒരു ഗൃഹത്തില്‍. വഴിയെ പാലക്കാട്ടുനിന്നു കുടുംബമെത്തി. മക്കളും കൊച്ചുമക്കളുമായി. മക്കള്‍ കൊച്ചിരാജസേവകരായിത്തുടര്‍ന്നു. കൊച്ചുമക്കള്‍ വേറെ തൊഴില്‍ കണ്ടെത്തി പലരും പലതുമായി. അതിലൊരാളായിരുന്നു എണ്റ്റച്ഛന്‍. അച്ഛനാണ് ഉള്ളൂരിണ്റ്റെ കയ്യില്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാണ്റ്റെ അധികമൊന്നും അറിയപ്പെടാത്ത ആ കൃതി എത്തിച്ചത്. [ക്ഷമിക്കണം, ആ കാവ്യത്തില്‍ "പദാംഗുഷ്ഠേന ഭൂപൃഷ്ഠം ലിഖന്തീ" എന്നോ "ചിത്രലേഖാ ലിലേഖാ" എന്നോ മറ്റോ ഒരു കഷ്ണം മാത്രമേ എനിക്ക് ഓര്‍മയില്‍ തെളിയുന്നുള്ളൂ; സംശയംതീര്‍ക്കാന്‍ 'കേരളസാഹിത്യചരിത്രം' തത്കാലം കയ്യിലൊട്ടില്ലതാനും. ] മലയാറ്റൂറ്‍ രാമകൃഷ്ണനും സിനിമാനടന്‍ ജയറാമും മലയാളികളെ മാറത്തടുക്കിയ തലയാളന്‍മാരാണ്. മലയാറ്റൂരിണ്റ്റെ 'വേരുകള്‍', ടി. കെ. ശങ്കരനാരായണണ്റ്റെ 'ശവുണ്ഡി', സാറ തോമസ്സിണ്റ്റെ 'നാര്‍മടിപ്പുടവ' എന്നീ നോവലുകളില്‍ തലയാളം തലപൊക്കുന്നുണ്ട് വേണ്ടുവോളം. മലയാളശാസ്ത്രസാഹിത്യത്തില്‍ പരക്കെ കാണുന്ന ഒരു പേരാണ് രാജു നാരായണസ്വാമിയുടേത്. (അതിനുമുന്‍പ് ഈ നാരായണസ്വാമിയും പലേപേരുകളില്‍ ആ രംഗത്തുണ്ടായിരുന്നു എന്നു വിനയപൂര്‍വം. )
[Published in the fortnightly webmagazine www.nattupacha.com]
[Published in the fortnightly webmagazine www.nattupacha.com]