Monday 27 February 2017

തേങ്ങാക്കുല!

വല്ലവനും വല്ലതും പറഞ്ഞുവച്ചാൽ പുച്ഛിച്ചുതള്ളാൻ പണ്ടത്തെ ഒരു പ്രയോഗമായിരുന്നു, ‘തേങ്ങാക്കുല!’ അതുപോലെ, കാര്യസിദ്ധിക്കൊന്നുമില്ലാത്തതിനെ ‘തെങ്ങിന്റെ മൂട്’ എന്നും എഴുതിത്തള്ളും. ‘മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങ വീണതുപോലെ’ എന്നുമുണ്ടു പരിഹാസം. കേരം വിളയും കേരളനാട്ടിൽ, ‘തെങ്ങു ചതിക്കില്ല’ എന്നും പറഞ്ഞുവരുന്നു.
കൽപവൃക്ഷമാണത്രേ തെങ്ങ്. ഐശ്വര്യത്തിന്റെ പ്രതീകവും. അടിമുതൽ മുടിവരെ അക്ഷരാർഥത്തിൽ തന്നെ ഉപയോഗയോഗ്യമാണ്‌ തെങ്ങ്. ഏതാനും തെങ്ങുണ്ടെങ്കിൽ ഒരുമാതിരിയൊക്കെ ജീവിച്ചുപോകാമായിരുന്നു. അതൊരു കാലം. തെങ്ങുകൃഷിയും തെങ്ങുകയറ്റവും കൊപ്രവെട്ടലും എണ്ണയാട്ടലുമെല്ലാം ഒരു ആവശ്യവും ആചാരവും അനുഷ്ഠാനവും കലയും കർത്തവ്യവുമായിരുന്നൊരു കാലം.
കാൽപനികതയും ഗാംഭീര്യവും പ്രായോഗികതയും ഒന്നിച്ചുകാണാം കല്പതരുവിൽ. പശുവിന്റെ ശാന്തതപോലെ, നിലാവിന്റെ ശാലീനതപോലെ, സന്ധ്യയുടെ ചാരുതപോലെ, പൂവിതളിന്റെ സ്നിഗ്ദ്ധതപോലെ, പിഞ്ചുകുഞ്ഞിന്റെ പുഞ്ചിരിപോലെ അധികമായെന്നാരും പറയില്ല തെങ്ങിനെപ്പറ്റിയെന്തും. ‘കുട്ടിക്കളി’തൊട്ട് ‘കുലമുറിക്കുറ്റം’വരെ തെങ്ങിന്റെ കൺവട്ടത്തു നടന്നു. അതിലൊന്നും ആടിവീഴാതെ, ഔന്നത്യത്തിലും അടിമണ്ണിളകാതെ ആജീവനാന്തം അന്യർക്കുവേണ്ടി അർപ്പിക്കപ്പെട്ടതാണ്‌ ആ വൃക്ഷജീവിതം.
ഇത്രമാത്രം ഭാഗങ്ങളും അവയ്ക്കോരോ പേരും അവയ്ക്കോരോ ഉപയോഗവുമുള്ള മറ്റൊരു മരം നമുക്കില്ല. അടിയിൽ വേര്‌, അതിൽതന്നെ തായ് വേരും ചെറുവേരുകളും. പിന്നെ തടി. തലയിൽ മടൽ. മടലിൽ ഓല. ഓലയിൽ ഈർക്കിൽ. മണ്ടയിൽ കുരുത്തോല, ചൊട്ട, പൂക്കുല, കോഞ്ഞാട്ട (കുലഞ്ഞാട്ട), മച്ചിങ്ങ (കൊച്ചങ്ങ/മന്നങ്ങ/വെള്ളയ്ക്ക), കൊതുമ്പ് (പൊതുമ്പ്), തേങ്ങ. തേങ്ങക്കു തൊണ്ട്, ചകിരി, ചിരട്ട, കണ്ണ്‌, കാമ്പ്, വെള്ളം.
വേരു കത്തിക്കാം. തടി മരപ്പണിക്ക് - പാലം, കടവ്, പുളിമുട്ട്, കുറ്റി, പലക, കഴുക്കോൽ, അഴി, കട്ടിൽ, എന്നിവയ്ക്കെല്ലാം. മടലും കൊതുമ്പും കോഞ്ഞാട്ടയും ഓലയും കത്തിക്കാൻ. കവിളമടലിൽനിന്ന് വഴുക വെട്ടിയെടുക്കും. പട്ട ആനയ്ക്കാഹാരം. ഓല മെടഞ്ഞാൽ മറയായി. ഓലപ്പീപ്പിയുണ്ടാക്കാം, ഓലപ്പാമ്പുണ്ടാക്കാം, ഓലക്കണ്ണടയുണ്ടാക്കാം, ഓലത്തൊപ്പിയുണ്ടാക്കാം, ഓലക്കാറ്റാടിയുണ്ടാക്കാം, ഓലപ്പായുണ്ടാക്കാം, ഓലപ്പടക്കമുണ്ടാക്കാം. ഈർക്കിൽ ചൂലിന്‌, ചൂണ്ടയ്ക്ക്, ചുട്ട അടിക്ക്; കുത്തുകമ്പിയാക്കാം; കഞ്ഞിക്കു പ്ളാവില നെയ്യാം; നാക്കുവടിക്കാം. തെങ്ങിൻകൂമ്പിൽ കള്ളുവെട്ടാം, നീരയൂറ്റാം. പൂക്കുല ഐശ്വര്യത്തിന്‌ നിറപറയിൽ കുത്തിനിർത്താം, ആരോഗ്യത്തിനു മരുന്നാക്കാം. കുരുത്തോല അലങ്കാരത്തിനും ആരാധനയ്ക്കും. മച്ചിങ്ങ കൊണ്ടെറിയാം, പന്തുകളിക്കാം, ഒരെണ്ണം ഈർക്കിലിൽ കൊരുത്ത് വാണമുണ്ടാക്കാം, രണ്ടെണ്ണം ചേർത്ത് വണ്ടിയുണ്ടാക്കാം, ഒരുപാടെണ്ണം ചേർത്ത് തേരുണ്ടാക്കാം.
തേങ്ങയാണു പരമപ്രധാനം. ‘ശ്രീഫല’മെന്നേ പറയൂ പ്രാചീനർ. തൊണ്ടു കത്തിക്കാം, തൊണ്ടു ചീയിച്ച് ചകിരിയുണ്ടാക്കാം, ചകിരി പിരിച്ച് കയറുണ്ടാക്കാം. ചകിരിച്ചോറ്‌ വളമാണ്‌. ചിരട്ട കത്തിക്കാൻ, കരിയുണ്ടാക്കാൻ, കയിലുണ്ടാക്കാൻ, കലാവസ്തുക്കളുണ്ടാക്കാൻ. കാമ്പ് കറിക്ക്, കൊപ്രയ്ക്ക്, എണ്ണയ്ക്ക്. വെള്ളം, കുടിക്കാൻ; മരുന്നിനും മന്ത്രത്തിനും. തേങ്ങക്കകത്ത് ചിലപ്പോൾ ‘പൊങ്ങ്’ കാണും. കൂട്ടികൾ അതു തിന്നാൻ കടിപിടികൂടും; മുതിർന്നവരും. കൊട്ടത്തേങ്ങയും കുരുട്ടുതേങ്ങയും വാട്ടത്തേങ്ങയും പൊട്ടത്തേങ്ങപോലും വെറുതെ കളയില്ല കേരളീയർ.
തെങ്ങ് നാടനാണെന്നും അല്ല വിദേശിയാണെന്നും പക്ഷമുണ്ട്. നല്ല നീർവാർച്ചയും സൂര്യപ്രകാശവും മിതോഷ്ണവുമുള്ള പ്രദേശങ്ങളിലാണ്‌ കേരസമൃദ്ധി കാണുന്നത്. സത്യം പറഞ്ഞാൽ കേരളത്തോടൊപ്പമോ അതിലധികമോ തെങ്ങുള്ള പ്രദേശങ്ങളുമുണ്ട്. ഗോവയിലും ലക്ഷദ്വീപിലും തെങ്ങു തിങ്ങിനിൽക്കുന്നു. കരീബിയൻരാജ്യങ്ങളിൽ തെങ്ങിൽ കയറി തേങ്ങയിടാൻ കഴിയാത്തവിധമാണ്‌ വൃക്ഷനിബിഡത. ഇന്ത്യാസമുദ്രത്തിലും ശാന്തസമുദ്രത്തിലുമുള്ള ദ്വീപരാജ്യങ്ങളിലുണ്ട് കേരസമൃദ്ധി. കേരളത്തിൽ വൈക്കത്തിനടുത്ത് ഇരട്ടത്തെങ്ങും ഇന്ത്യാസമുദ്രത്തിലെ മൗറീഷ്യസിൽ ഇരട്ടത്തേങ്ങയും കണ്ടിട്ടുണ്ടു ഞാൻ. ചെന്തെങ്ങും കിളിരം കുറഞ്ഞ തെങ്ങും നമുക്കു പരിചിതമാണ്‌.
തെങ്ങുകയറ്റം ഒരു കലയാണ്‌; കൊപ്രവെട്ട് ഒരു കൈവേലയും. ഇക്കാലത്ത് തേങ്ങയിടാൻ ആളില്ലത്രെ. എന്നാൽ യന്ത്രങ്ങളായി, ചവിട്ടിക്കേറ്റാവുന്നതും എഞ്ചിൻ വച്ചതും. തേങ്ങപൊതിക്കാനും കൊപ്രവെട്ടാനും കൊപ്രയുണക്കാനും കൊപ്രയാട്ടാനുമെല്ലാം യന്ത്രങ്ങളായി. തേങ്ങയേവേണ്ടാത്ത വെളിച്ചെണ്ണയുമായി വിപണിയിൽ!
എന്നെ ആശ്ചര്യപ്പെടുത്തിയ രണ്ടുകാര്യങ്ങളുണ്ട്. ഒന്ന്, എത്ര വളർന്ന തെങ്ങാണെങ്കിലും, ചാലുകീറി വടംകെട്ടി കുത്തനെ നിരക്കിനീക്കി സ്ഥലംമാറ്റിനടുന്ന ഭീകരൻ പണി. ഇന്നാരും അതുചെയ്തുകാണുന്നില്ല; അസൗകര്യമെങ്കിൽ തെങ്ങിനെയങ്ങോട്ട് വെട്ടിക്കളയുന്നേയുള്ളൂ. പണ്ടങ്ങിനെയായിരുന്നില്ല. ഒറ്റ തെങ്ങിനെയും നശിപ്പിച്ചിരുന്നില്ല. മാറ്റിനട്ട തെങ്ങ് രണ്ടുമൂന്നുവർഷം കായ്ഫലം തരില്ലെന്നും പഴമക്കാർക്കറിയാമായിരുന്നു. എന്നിട്ടുമവർ തെങ്ങിനെ നശിപ്പിച്ചിരുന്നില്ല.
രണ്ടാമത്തേത് ലക്ഷദ്വീപിലെ ഒരു കേരകർഷകന്റെ അനുഭവമാണ്‌. വേനലടുക്കുമ്പോൾ തെങ്ങിനു വെള്ളം നനയ്ക്കുക ഉൾനാടൻസമ്പ്രദായമാണല്ലോ. കടൽത്തീരപ്രദേശങ്ങളിൽ അതു പതിവില്ല. ആ മനുഷ്യൻ ജലക്ഷാമമുള്ള തെക്കൻതമിഴ്നാട്ടിൽ കേരകൃഷി തുടങ്ങിയപ്പോൾ ഒരു വിദ്യ പ്രയോഗിച്ചത്രേ. അധികമൊന്നും നനയ്ക്കാതെ, തെങ്ങിനെയങ്ങു പരുവപ്പെടുത്തിയെടുക്കുക. കുറെ കഴിയുമ്പോൾ തെങ്ങുകൾ താനെ തീരെ കുറഞ്ഞവെള്ളത്തിൽ വളർന്നു വലുതായി കായ്ക്കാൻ പ്രാപ്തമാകുമത്രേ.
ഏറ്റവും ഉയരംകൂടിയ വൃക്ഷമാണ്‌ തെങ്ങ്. അതിജീവനത്തിന്റെ അവസാനവാക്കാണ്‌ തെങ്ങ്. ഞെളിഞ്ഞും പിരിഞ്ഞും തിരിഞ്ഞും തൂങ്ങിയുമെല്ലാം സന്തുലിതാവസ്ഥ കൈവരിക്കാനുള്ള മിടുക്ക് അപാരമാണ്‌ തെങ്ങിന്‌. വെളിച്ചത്തിനുവേണ്ടിയും കാറ്റിനെതിരെയും തടിയെ സജ്ജമാക്കി ആർക്കുമൊരു അസൗകര്യവുമുണ്ടാക്കാതെ കുലച്ചു കായ് തരുന്ന മറ്റൊരു വൃക്ഷം കാണാൻ വിഷമമാണ്‌.
മനുഷ്യർക്കുമാത്രമല്ല മറ്റു പക്ഷിമൃഗാദികൾക്കും പ്രയോജനകരമാണ്‌ തെങ്ങ്. തുരപ്പനും മരംകൊത്തിയും ഉപ്പനും വാവലും ചെള്ളും വണ്ടും പുഴുവും കൂണും തെങ്ങിന്റെ ആവശ്യക്കാരാണ്‌. കിളികൾക്കുപോലും കൂടുകൂട്ടാൻ തെങ്ങോലത്തലപ്പുകൾ വേണം.
എന്നിട്ടുമെന്തേ ഗോവയിലെ സർക്കാർ തെങ്ങിനെ സംരക്ഷിതവർഗത്തിൽനിന്നു പറിച്ചുമാറ്റി? വാണിജ്യക്കുത്തകകൾ കച്ചവടാവശ്യങ്ങൾക്ക് ഭൂമി കയ്യേറിയപ്പോൾ കേരവൃക്ഷം തടസ്സമായിപോൽ. അവയെ പരക്കെ കൂട്ടത്തോടെ മുറിച്ചുമാറ്റാൻ വകുപ്പുണ്ടായിരുന്നില്ല ഗോവയിൽ. ഏതു വൃക്ഷം മുറിക്കണമെങ്കിലും വനംവകുപ്പിന്റെ അനുവാദം വേണമായിരുന്നു ഗോവയിലന്നോളം. അതു മറികടക്കാൻ തെങ്ങിനെ, വെട്ടിക്കളയാൻ അനുവാദമാവശ്യമില്ലാത്ത പുല്ലുവർഗത്തിലുൾപ്പെടുത്തിക്കൊടുത്തു നമ്മുടെ സംശുദ്ധരാഷ്ട്രീയക്കാർ.
“കൂട്ടിനിളംകിളി താമരപ്പൈങ്കിളി താനിരുന്നാടുന്ന പൊന്നോല” എന്നതൊക്കെ അവർക്ക് ‘തേങ്ങാക്കുല’, അല്ലെങ്കിൽ ‘തെങ്ങിന്റെ മൂട്’!

Sunday 12 February 2017

പാട്ടിന്റെ പാലാഴി

എല്ലാ ശാസ്ത്രങ്ങളും ഗണിതത്തോടടുക്കുന്നു, എല്ലാ കലകളും സംഗീതത്തോടടുക്കുന്നു എന്നാണു പറയുക.   ശാസ്ത്രം വിചാരങ്ങളുടെ വിഹാരകേന്ദ്രമാകുന്നു.   സംഗീതം വികാരങ്ങളുടെ വിശ്രമസ്ഥാനമാകുന്നു.

ശാസ്ത്രം, ശബ്ദത്തെ കാണുന്നത് വെറും തരംഗമായി -  പ്രേഷണമാധ്യമത്തിലെ മർദ്ദത്തിന്റെ  അലയടിയായി.   അങ്ങേയറ്റം, ശാസ്ത്രം സംഗീതവീചികളെ വിവരിക്കുന്നത് സ്വരം (Pitch), ഉച്ചത (Loudness), ഇമ്പം (Melody) എന്നിവയുടെ അടിസ്ഥാനത്തിൽ.   രാഗത്തെ ഒരു സ്വരശ്രേണിയായി മാത്രവും താളത്തെ കാലഖണ്ഡമായി മാത്രവും.

എന്നാൽ സംഗീതമാകട്ടെ വെറും ശബ്ദമല്ല.   അതു ശ്രുതിനിബദ്ധമാണ്‌; സ്വരസമന്വിതമാണ്‌ താളലയബദ്ധമാണ്‌.   രാഗതാളലയങ്ങളെ നിർധരിക്കാൻ മനുഷ്യമസ്തിഷ്കത്തിനാകും.   അതിനാൽ ഭാവിയിൽ ഒരുപക്ഷെ കമ്പ്യൂട്ടറിനും അതിനു കഴിഞ്ഞേക്കാം.   പല സിന്തെറ്റിക്-ഈണങ്ങളും ഇന്നുപയോഗത്തിലുണ്ടല്ലോ, സിനിമയിലും മറ്റും.

എങ്കിലും മനുഷ്യമസ്തിഷ്കത്തിന്‌ ഉൾക്കൊള്ളാൻ കഴിയുന്നതിലപ്പുറത്തൊരു തലം സംഗീതത്തിനുണ്ട്.   ആ വൈകാരികതലം യന്ത്രങ്ങൾക്ക് എന്നെങ്കിലും കരഗതമാകുമോ എന്നു സംശയം.   കാമറക്കാഴ്ചയും നേർക്കാഴ്ചയും തമ്മിലുള്ള അന്തരം പറഞ്ഞറിയിക്കേണ്ടല്ലോ.

ഒരു നാദം, ഒരു  സ്വരം, ഒരു രാഗം, ഒരു ഗാനം മനുഷ്യമനസ്സിനെ ത്രസിപ്പിക്കുന്ന രീതി അതിനിഗൂഢമാണ്‌, അതിഗഹനമാണ്‌, അത്യത്ഭുതമാണ്‌.   ഗാനത്തിന്റെ ഒരു മുകുളം വിചാരവികാരങ്ങളുടെ ഒരു പൂങ്കുലയായോ കൈത്തിരിയായോ പൂക്കുറ്റിയായോ മാലപ്പടക്കമായോ അഗ്നിപർവതമായോ പൊട്ടിവിടർന്നുവികസിച്ചേക്കാം.   ഓർമകളുടെ ഓളംവെട്ടലായിത്തുടങ്ങി, ജനിസ്മൃതികളുടെ തിരമാലകളായിരിക്കും തലതല്ലിത്തകർക്കുന്നതു പിന്നെ.

ഓരോ പാട്ടും ഒരനുഭവമാണ്‌, ഒരനുഭൂതിയാണ്‌.   തികച്ചും വ്യക്ത്യനുഭവവും വ്യക്ത്യനുഭൂതിയുമാണത്.   ഓരോ പാട്ടും കൈമാറിത്തരുന്നത് പലർക്കും പലതാവാം; പലസമയത്തും പലതാവാം.

ശുദ്ധശാസ്ത്രീയസംഗീതത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ.   അതിസങ്കീർണമാണത്.   ഒരു ബാലമുരളീകൃഷ്ണക്കും യേശുദാസിനുമൊക്കെയേ അതിനെപ്പറ്റി പറയാനൊക്കൂ.

ജനപ്രിയഗാനങ്ങളുടെ തീരാസ്രോതസ്സാണ്‌ ചലച്ചിത്രങ്ങൾ.   ചിത്രം കണ്ടാലും കണ്ടില്ലെങ്കിലും ആയിരക്കണക്കിനു സിനിമാഗാനങ്ങൾ കാലദേശഭേദമെന്യേ, പ്രായഭേദമെന്യേ മനുഷ്യമനസ്സിനെ ഇളക്കിമറിച്ചിട്ടുണ്ട്.

യാതൊരു മുൻപരിചയവുമില്ലെങ്കിലും ടൈറ്റാനിക്എന്ന സിനിമയിലെ "Every night in my dreams I see you, I feel you..." എന്ന ഗാനം ആരുടെ മനസ്സിനെയും ഒന്നു ചലിപ്പിക്കും.   ശാസ്ത്രീയസംഗീതത്തിന്റെ പിൻബലമുള്ള സംഗീതശില്പങ്ങൾക്കെല്ലാം ഈ ശക്തിയുണ്ട്.   പണ്ടത്തെ ഒരു പാട്ടുണ്ട് തമിഴിൽ - മലർന്തും മലരാത പാതിമലർപോല വളരും വിഴിവണ്ണമേ...എന്നത് (കവി കണ്ണദാസന്റെ വരികൾക്ക് സംഗീതം വിശ്വനാഥൻ-രാമമൂർത്തി).   എവിടെയായാലും എപ്പോഴായാലും ഇന്നുമെന്റെ ഹൃദയത്തിലെ ഏതോ മൃദുലതന്ത്രികൾ ഇപ്പാട്ടുകേട്ടുണരുന്നു.   ഒരുപാടുപേർ ഈ ഗാനത്തിന്റെ ദിവ്യാനുഭൂതിയെപ്പറ്റി വിവരിച്ചിട്ടുണ്ട്.   അവസരമൊന്നൊത്തപ്പോൾ, പാട്ടെഴുത്തിന്റെ പ്രാമാണികനായ രവി മേനോനോട് ഞാനിക്കാര്യം എഴുതിച്ചോദിച്ചു.   അദ്ദേഹത്തിന്റെ മറുപടി ഒന്നല്ല, രണ്ടു സംശയങ്ങൾ ഒന്നിച്ചു തീർത്തുതന്നു.   ഒന്ന്, ശങ്കരാഭരണം എന്ന രാഗത്തിന്റെ സവിശേഷതയാണത്; രണ്ട് ടൈറ്റാനിക്ഗാനത്തിനും ശങ്കരാഭരണത്തിന്റെ സ്വരമാലികതന്നെയാണ്‌ അടിസ്ഥാനം.   വിശ്വപ്രകൃതിയുടെ മൂലാധാരമെന്നുകരുതപ്പെടുന്ന നടരാജനൃത്തംപോലെ, സ്ഥലകാലാതീതമായ വിശ്വരാഗമാവാം ശങ്കരാഭരണം.

ഒരു സായംസന്ധ്യയുടെ നൈർമല്യമാണ്‌ ആറ്റിനക്കരെയക്കരെ ആരാണോ, പൂത്തുനിക്കണ പൂമരമോ എന്നെ കാത്തുനിക്കണ പൈങ്കിളിയോ...എന്ന പാട്ട് എന്റെ മനസ്സിൽ നിറയ്ക്കുന്നത്.   അതിൽ അടുപ്പിൽ സ്നേഹത്തിൻ ചൂടുകാട്ടാൻ നീയുമാത്രം...എന്ന വരിയിലെത്തുമ്പോൾ ഏതു കഠിനഹൃദയവും അലിഞ്ഞുകളയും.   ഇതോടൊത്തുനിൽക്കുന്നു, “ശരറാന്തൽ തിരിതാഴ്ത്തി പകലിൻ കുടിലിൽ മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു...”.

സന്ധ്യയുടെ മറ്റൊരു ഭാവം കാട്ടിത്തരുന്നു, “ഹരിനാമകീർത്തനം പാടാനുണരൂ അരയാൽക്കുരുവികളേ, ശംഖുവിളിക്കൂ ശംഖുവിളിക്കൂ അമ്പലമയിലുകളേ...എന്ന പാട്ട്.   നനഞ്ഞ സന്ധ്യയുടെ വേരൊരു മുഖമാണ്‌, “മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസസന്ധ്യകളേ...എന്ന ഗാനത്തിന്‌.

സ്കൂളിൽപഠിക്കുമ്പോൾ ടെലിവിഷൻ (അതൊരു സി.സി.ടി.വി. ആയിരുന്നു) കാട്ടിത്തരാൻ ഞങ്ങളെ എറണാകുളത്തേക്കുകൊണ്ടുപോയി അധ്യാപകർ (1962 ആണെന്നുതോന്നുന്നു).   സ്റ്റേജിൽ ഒരു സ്ത്രീ നൃത്തംവയ്ക്കും (ചക്കരപ്പന്തലിൽ തേൻമഴ ചൊരിയും ചക്രവർത്തികുമാരാ...”, അതു സ്ക്രീനിൽ കാണും!   എന്തതിശയമേ!

പത്താംക്ളാസ്സിലെ അവസാനദിവസം കൈവിരലിലെണ്ണാവുന്ന കൂട്ടുകാരോടൊത്ത് വീട്ടിലേക്കു പോരുമ്പോൾ കേട്ട പാട്ടായിരുന്നു, “പറവകളായ് പിറന്നിരുന്നെങ്കിൽ ചിറകുരുമ്മി ചിറകുരുമ്മി പറന്നേനെ, നമ്മൾ പറന്നേനെ...”.   ഇന്ത്യ-ചൈന യുദ്ധകാലത്ത് പൊതുജനങ്ങളുടെ സഹായസഹകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്, ഞങ്ങളുടെ നാട്ടിൽ സർക്കാർവക പ്രചരണവാഹനത്തിൽ പാടിച്ചുനടന്നിരുന്ന പാട്ടായിരുന്നു, “അയ്യപ്പൻകാവിലമ്മേ, ആയുസ്സു കുഞ്ഞിനു തരണേ...“.   ആ പാട്ടുകേൾക്കുമ്പോൾ അതിർത്തിയിൽ മരിച്ചുവീഴുന്ന ഭാരതീയഭടൻമാരെ ഓർമവരും.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ ചില ദുരിതങ്ങളെ തഴുകിയകറ്റിയത്, ”ശ്രാന്തമംബരം...“, ”അകലെയകലെ നീലാകാശം...“,  ”...എഴുതാൻ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ...എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തി ഇത്രയും അരുണിമ നിൻ കവിളിൽ, എത്ര കൃതന്തസമുദ്രം ചാർത്തി ഇത്രയും നീലിമ നിന്റെ കണ്ണിൽ...“, ”സുഖമൊരു ബിന്ദു, ദൂ:ഖമൊരു ബിന്ദു, ബിന്ദുവിൽനിന്നും ബിന്ദുവിലേക്കൊരു പെൻഡുലമാടുന്നൂ, ജീവിതം അതു ജീവിതം...എന്നെല്ലാമുള്ള വരികൾ.

കോളേജിലെ പഠനയാത്രയോടനുബന്ധിച്ച് കളമശ്ശേരിയിലെ എച്ച്.എം.ടി. ഫാക്റ്ററിക്കകത്തുകടക്കാൻ കാത്തിരിക്കുമ്പോൾ എവിടെനിന്നോ ഒഴുകിയെത്തി, ”യമുനേ, യമുനേ, പ്രേമയമുനേ, യദുകുലരതിദേവനെവിടെ എവിടെ, യദുകുലരതിദേവനെവിടെ...നീ തൂകുമനുരാഗനവരംഗഗംഗയിൽ നീന്താതിരിക്കുമോ കണ്ണൻ...“.    കളമശ്ശേരി കടക്കുമ്പോൾ ഇതു ഞാനോർക്കും, എച്ച്.എം.ടി. ഇന്നില്ലെങ്കിലും.

ആലുവാപ്പുഴ കാണുമ്പോൾ ആരാണു മൂളാത്തത്, ”ആയിരം പാദസരങ്ങൾ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകി...എന്ന്?   ”ഈ നിലാവും ഈ കുളിർ കാറ്റും ഈ പളുങ്കു കൽപ്പടവുകളും“  ഓടിയെത്തും ഓർമകളിൽ!

ഒരു നാടൻസർക്കസ്സിന്റെ സ്മൃതി, കൂടാരത്തിൽനിന്നു വീണ്ടുംവീണ്ടും പാടിച്ച  ദേവി ശ്രീദേവി ഓടിവരുന്നൂ ഞാൻ, നിൻ ദേവാലയവാതിൽ തേടിവരുന്നു ഞാൻ...എന്ന പാട്ടിൽ കുടുങ്ങിക്കിടക്കുന്നു.   അതോടൊപ്പം ചെത്തിമന്താരംതുളസിപിച്ചകമാലകൾ ചാർത്തി...എന്നതും.

യൗവനത്തിന്റെ ഇക്കിളികൾ ഇന്നെന്റെയിണക്കിളിക്കെന്തുവേണം, എന്തുവേണം ഇനിയെന്തുവേണം... ഈ രാത്രി വെളുക്കാതിരിക്കേണംഎന്ന വരികളിൽ മുഴങ്ങി.   അക്കാലത്ത് പല വ്രണിത ഹൃദയങ്ങളും പാടിനടന്നിരിക്കണം, “കുരുത്തോലപ്പെരുന്നാളിനു പള്ളിയിൽ പോയ് വരും കുഞ്ഞാറ്റക്കുരുവികളേ,... കണ്ണീരും കയ്യുമായ് നാട്ടിൻപുറത്തൊരു കല്യാണം നിങ്ങൾക്കു കാണാം...എന്നോ, “മുൾക്കിരീടമിതെന്തിനു നൽകി സ്വർഗസ്ഥനായ പിതാവേ...എന്നും! 

അനുഭൂതികളുടെ കലവറ നിറച്ച ഒരു ഗാനമായിരുന്നു സംഗമം സംഗമം ത്രിവേണീസംഗമം...”.   ഒരു അമ്പലപ്പറമ്പിൽ അർധരാത്രിക്കുകേട്ട ഓംകാരം ഓംകാരം ആദിമമന്ത്രം അനശ്വരമന്ത്രം നാദബ്രഹ്മബീജാക്ഷരമന്ത്രം...”, സ്ഥലംകൊണ്ടും സമയംകൊണ്ടും പ്രായംകൊണ്ടും മനസ്സിലേക്കിറങ്ങിയതാണെന്റെ.   അതുപോലെതന്നെ, “ഗോപുരക്കിളിവാതിലിൽ നിന്റെ നൂപുരധ്വനി കേട്ടനാൾ...”.

കോളേജിലെ ആദ്യവർഷത്തെയാണ്‌ അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം...ഓർമപ്പെടുത്തുന്നത്; ആദ്യത്തെ പരീക്ഷയെഴുതുന്നതാണ്‌, “കാണാപ്പൂമീനിനു പോകണ തോണിക്കാരാ...ഓർമപ്പെടുത്തുന്നത്.   ആകാശവാണിയിൽ പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദരസത്തെ...എന്ന ഗാനം നിരോധിക്കാൻ ശുപാർശചെയ്ത സമിതിയിലംഗമായിരുന്നു ഒരേസമയം പുരോഗമനവാദിയും യാഥാസ്ഥിതികനുമായിരുന്ന  പ്രൊഫ. ഗുപ്തൻനായർ; എന്റെ അധ്യാപകൻ.

ഒരു കോളേജ്-കലോത്സവത്തിന്റെ ഓർമ പേറുന്നു, “കാട്ടിലെ പാഴ്മുളംതണ്ടിൽനിന്നും പാട്ടിന്റെ പാലാഴി തീർത്തവളേ...”.

മലയാളത്തിലേ എക്കാലത്തെയും മികച്ച ശോകഗാനമാണ്‌, “ദു:ഖമേ നിനക്കു പുലർകാലവന്ദനം, കാലമേ നിനക്കഭിനന്ദനം...”.   ആകാശവാണിയുടെ ആലപ്പുഴനിലയം ഉദ്ഘാടനംചെയ്ത ദിവസം ഞാനിത് ഗോവയിലിരുന്നു കേട്ടു.

1976-ലോ മറ്റോ, ഒറ്റയാനും വൃദ്ധനും സഹപ്രവർത്തകനായിരുന്ന ഒരാളുടെ  ബാംഗളൂരിലെ പാർപ്പിടത്തിൽവച്ചു  കേട്ടു, “ആത്മവിദ്യാലയമേ...”.   അദ്ദേഹമിന്നില്ല, എങ്കിലും ആ പാട്ട് ഇന്നുമുണ്ട് അദ്ദേഹത്തോടൊപ്പം എന്നിൽ.

എറണാകുളത്തും ഗോവയിലും മുംബൈയിലുമെല്ലാം ആദ്യമായി പോയപ്പോൾ കേട്ട പാട്ടുകൾ മനസ്സിൽനിന്നു മാഞ്ഞിട്ടില്ല പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും.   വേറെ പലതും മറന്നെങ്കിലും.


അതാണ്‌ പാട്ടിന്റെ ശക്തി - പാടാത്തവീണയും പാടും”!

Sunday 5 February 2017

സന്ദർഭം വ്യക്തമാക്കി ആശയം വിശദീകരിക്കുമ്പോൾ

പണ്ടൊക്കെ മലയാളംപരീക്ഷയ്ക്ക് ചോദ്യക്കടലാസ്സിൽ ഒഴിച്ചുകൂടാൻ കഴിയാത്തതായിരുന്നു, ‘സന്ദർഭം വ്യക്തമാക്കി ആശയം വിശദീകരിക്കുകഎന്നത്.   ഇംഗ്ളീഷിനും അതുണ്ടായിരുന്നു എന്നാണോർമ ('Explain with reference to the context').   പദ്യങ്ങൾക്കാണ്‌ പ്രത്യേകിച്ചിത്തരം ചോദ്യങ്ങൾ.    അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽഎന്നോ, “ഹന്ത: സാധ്വി മധുരീകരിച്ചു നീ സ്വന്തമൃത്യു സുകുമാരചേതനേഎന്നോ ഒക്കെയായിരിക്കും കാവ്യഭാഗങ്ങൾ.   വൃത്തവും അലങ്കാരവും കവിയുടെ പേരുമെല്ലാം കൂടി തെറ്റാതെ എഴുതിയാൽ നല്ല മാർക്ക് നിശ്ചയം.   സംശയമുണ്ടെങ്കിലോ എഴുതാനും മിനക്കെടണ്ട.   കാണാപ്പാഠം പഠിക്കുകയേ വേണ്ട ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ.   ക്ളാസ്സിൽ ശ്രദ്ധിച്ചിരുന്നാൽമാത്രം സംഗതി ഒപ്പിക്കാം.

എന്നാലോ ഉപന്യാസമെഴുതുന്നതിന്‌ ആശയം വേണം, നല്ല ഭാഷ വേണം, അക്ഷരത്തെറ്റില്ലാതെ എഴുതണം, ആദിമധ്യാന്തങ്ങൾ ഒന്നിപ്പിക്കണം.   അതുപോലെ, ‘വിട്ടുപോയ ഭാഗം പൂരിപ്പിക്കാനുള്ള ചോദ്യങ്ങളാണെങ്കിൽ പാഠ്യഭാഗം മനസ്സിരുത്തി കാണാപ്പാഠം പഠിച്ചിരിക്കണം.   ഒറ്റവാക്കുചോദ്യങ്ങൾക്ക് കറക്കിക്കുത്തുകൂടി പറ്റില്ല.   വ്യാകരണത്തിനാണെങ്കിലോ കുത്തിയിരുന്നു തലപൊളിക്കണം.

ഇവയൊന്നും പണ്ടേ എനിക്കു പറഞ്ഞിട്ടുള്ളതായിരുന്നില്ല.   അതുകൊണ്ടെനിക്കിഷ്ടം ഈ സന്ദർഭാശയസംയുക്തത്തോടായിരുന്നു.   മറ്റൊന്ന്‌ ഒറ്റഖണ്ഡികയെഴുത്ത്.   അധികം വിയർക്കാതെ മാർക്കിങ്ങുപോരും.   കറക്കിക്കുത്തുചോദ്യങ്ങൾ ഭാഗ്യപരീക്ഷണമായിരുന്നു.   ഒത്താലൊത്തു; പൊട്ടിയാൽ പൊളിഞ്ഞു.   ഷോഡതിക്കാര്യങ്ങളിൽ ഷഡ്ഗവ്യമായിരുന്നതുകൊണ്ട് ഞാനെന്നും പൊളിഞ്ഞു.

പഠിക്കുന്നതിന്‌ അഭ്യാസ്എന്നാണു മറാഠിയിൽ.   ക്ളാസ്സിൽപഠിപ്പിച്ചത് വീട്ടിൽവന്ന് പഠിച്ചുറപ്പിക്കുന്നതിനാണ്‌ പൊതുവെ അഭ്യാസ്എന്നവർ പറയുന്നത്.   നമ്മുടെ ഗൃഹപാഠം, അല്ലെങ്കിൽ ഇന്നത്തെ ‘Home Work’.   കഠിനശ്രമമുണ്ട് അതിനു പിന്നിൽ എന്നാണു വ്യംഗ്യം.   നമ്മുടെ വിദ്യാഭ്യാസത്തിലുമുണ്ടല്ലോ അഭ്യാസം‘; അൽപം ആഭാസവും.  

ഹിന്ദി ആയിരുന്നു സ്കൂൾകാലത്ത് എന്റെ ബദ്ധശത്രു (ഇന്നും മറിച്ചാണെന്നല്ല).   ആ ഗോസായിഭാഷ എനിക്കു വഴങ്ങിയിരുന്നില്ല.   എന്റെമാത്രം കുരുത്തക്കേടായിരിക്കാം, അല്ലാതെ അധ്യാപകരെ കുറ്റം പറയരുതല്ലോ.   എങ്കിലും, ഏതാണിഷ്ടപ്പെട്ട വിഷയം എന്നു ചോദിച്ചപ്പോൾ അടുത്തിടെ ഒരു പീക്കിരിപ്പയ്യൻ പറഞ്ഞപോലെ, നല്ല അധ്യാപകരെടുക്കുന്ന വിഷയങ്ങളെല്ലാം എളുപ്പമായിരിക്കും, ഇഷ്ടപ്പെട്ടതുമായിരിക്കും.

പിന്നത്തെ ശത്രു ചരിത്രമെന്ന ഹിസ്റ്ററി.   അന്നത് സാമൂഹ്യപാഠങ്ങൾഎന്ന അവിയലിലായിരുന്നു.  ടിപ്പു സുൽത്താനും ഖിൽജിയും ഹ്യുയാൻ സാങ്ങും  പൃഥ്വിരാജും അക്ബറും ബാബറും ബുദ്ധനും മഹാവീരനും മാറിമാറി, സ്ഥലകാലവിവേചനമില്ലാതെ (ചരിത്രം എന്നാൽ സ്ഥലകാലവിവേചനമാണല്ലോ)എന്നെ വട്ടംകറക്കി.   ഉപ്പുസത്യാഗ്രഹമാണോ ആദ്യം, ശിപ്പായിലഹളയാണോ ആദ്യം എന്ന വിഭ്രാന്തിയിൽ ബ്രിട്ടീഷധിനിവേശവും സ്വാതന്ത്ര്യസമരവുമെല്ലാം അക്ഷരംപ്രതി തെറ്റി.   അക്ഷരങ്ങൾ ഒരുങ്ങിയാലും അക്കങ്ങൾ മെരുങ്ങില്ലായിരുന്നു എനിക്ക്.   വർഷക്കണക്കുകളെല്ലാം താറുമാറാകും.   ഇന്നുമതെ.   രൂപംശബ്ദം, രുചി, മണം ഇവയോർക്കുന്നതിൽ ഉസ്താദായ എനിക്ക് നമ്പറുകളൊന്നും മനസ്സിൽ തങ്ങില്ല; പേരും.   സ്വന്തം ജനനത്തിയതി തെറ്റിച്ചെഴുതുന്നവരുണ്ടോ ഈ ലോകത്ത്? - ഉണ്ട്; അതു ഞാനാകുന്നു.   പേരെന്തെന്നുചോദിച്ചാൽ പരുങ്ങിത്തുടങ്ങിയിട്ടില്ല ഇതുവരെ എന്നു മാത്രം.

അങ്ങനെ വാണരുളുമ്പോൾ അതിജീവനമൊന്നിനുവേണ്ടിമാത്രം ചരിത്രവിഷയത്തിൽ കുറച്ചൊരു കള്ളക്കളി കളിച്ചുനോക്കി ഞാൻ.   കൊല്ലവും പേരും സംഭവപരമ്പരകളുമൊന്നും ഓർത്തുവയ്ക്കാൻവയ്യാത്ത ഞാൻ,  “ചരിത്രത്തിൽ ഒരിക്കലും ഒളിമങ്ങാത്ത ആ സുവർണവർഷത്തിൽ, മനുഷ്യവർഗം ഒരിക്കലും മറക്കാനിടയില്ലാത്ത ആ മഹാസംഭവം നടന്നു.   തികച്ചും അസാധാരണമായ ഒരു യുഗസന്ധിയിലെ അതിപ്രധാനമായ ആ യുദ്ധത്തിൽ ആർതമ്മിലായിരുന്നു പൊരിഞ്ഞ പടവെട്ടെന്നും ആർ വിജയക്കൊടി നാട്ടിയെന്നെല്ലാമുള്ള വസ്തുതകൾ ചരിത്രത്തിന്റെ ചുവന്നതാളുകളിൽ ഇന്നും കാണാം.   ആ യുദ്ധത്തിന്റെ പരിണതഫലങ്ങളത്രേ പിന്നീടുനടന്ന സംഭവപരമ്പരകൾ.  അവയേതെന്ന് ഇവിടെ വിസ്തരിക്കുന്നത് അസംഗതമായിരിക്കും ഒരുപക്ഷെ...എന്ന മട്ടിൽ, പാനിപ്പത്ത് യുദ്ധവും കൊളച്ചൽ യുദ്ധവും ടിപ്പുവിന്റെ പടയോട്ടവുമെല്ലാം ഒരുപോലെ, കിറുകൃത്യമായി കൈകാര്യംചെയ്തു മിടുക്കനാവാൻ നോക്കി.   കോളേജിലെ ആദ്യവർഷത്തിൽതന്നെ, അന്നെന്റെ ചരിത്രാധ്യാപകനായിരുന്ന പ്രൊഫ. മാത്യു പൈലി (പിൽക്കാലത്തദ്ദേഹം കൊച്ചി മേയറായി) എന്റെ കള്ളപ്പണി കണ്ടുപിടിച്ചു കൈവിലങ്ങിട്ടതു വേറെ കാര്യം.

സയൻസ് സാമാന്യം പ്രയാസമില്ലാതെ പോന്നു.   ഗുരുക്കൻമാരുടെ ഗുരുത്വംകൊണ്ടായിരിക്കാം.   കണക്കു പക്ഷെ കണക്കായിരുന്നു.  തുടക്കത്തിൽ തകർത്തെങ്കിലും കോളേജിലെത്തിയപ്പോൾ കണക്കുതെറ്റി.   എങ്കിലും യശ:ശരീരനായ പ്രൊഫ. വൈരേലിൽ കരുണാകരമേനോന്റെ സദുപദേശത്തിൽ (അദ്ദേഹം അയൽക്കാരനായിരുന്നു) ചെയ്തതു ചെയ്തുചെയ്തഭ്യസിച്ചപ്പോൾ സംഗതി സുമാറായി.   അഭ്യാസിന്റെ ബലം.

വീട്ടുഭാഷ തമിഴായിരുന്നിട്ടുകൂടി, മലയാളം പച്ചവെള്ളംപോലെ ഒഴുകി എനിക്ക്.   അന്നൊക്കെ ഞങ്ങളുടെ  സമുദായക്കാരൊക്കെ സംസ്കൃതം ഉപഭാഷയായി തിരഞ്ഞടുത്തിരുന്നപ്പോൾ ഞാൻമാത്രം മലയാളമെടുത്തുപഠിച്ചു, മൊത്തം പതിനാലുവർഷം!  

ഭാഷ നന്നാകുന്നതു വായനയിലൂടെ മാത്രം.   എന്റെ ഇംഗ്ലീഷ് അങ്ങനെ നന്നായി.   പരീക്ഷകൾക്ക് നല്ല മാർക്കു കിട്ടി.   അതിന്റെ രഹസ്യം ഇതായിരുന്നു.   ഓരോ പാഠത്തിനും, എന്തു ചോദ്യംവന്നാലും ഉപയോഗിക്കാൻപാകത്തിൽ ഒരു ആദ്യവും ഒരു അവസാനവും  റെഡി-മെയ്ഡ് ആയി എഴുതിയുണ്ടാക്കി വച്ചിരുന്നു ഞാൻ.   അതൊരുമാതിരി കാണാപ്പാഠവുമാക്കും.   പരീക്ഷയ്ക്ക് ആ പാഠത്തിൽനിന്ന് എന്തുചോദ്യം വന്നാലും  അതെടുത്തങ്ങു കാച്ചും.   ചോദ്യവും സന്ദർഭവുമനുസരിച്ച് ഇടയ്ക്കുള്ളതു മാത്രം കുത്തിത്തിരുകിയാൽ മതിയാകും.     ഒരേ പാഠത്തിൽനിന്ന് രണ്ടു ചോദ്യങ്ങൾ വന്നാൽകുഴങ്ങും.   അതൊരു റിസ്ക് തന്നെയായിരുന്നു.
  
മലയാളം നന്നായുറച്ചത് പഠനമാധ്യമമായിരുന്നതുകൊണ്ടാകാം.   അതിലധികം എന്റെ അധ്യാപകരുടെ പ്രാഗൽഭ്യവും.   ഉപജീവനാർഥം ഇംഗ്ലീഷ് വശമാക്കാതെ നിവൃത്തിയില്ലായിരുന്നു.   പുറംനാട്ടിലെ പലപല ഇംഗ്ളീഷുകൾ കേട്ടപ്പോൾ, ‘എന്റെ ആംഗലം എത്ര സുന്ദരംഎന്നുവരെ തോന്നിയിട്ടുണ്ട്.   അതിനാൽ ഇന്നേവരെ ഉച്ചാരണമോ എഴുത്തോ മാറ്റിയിട്ടില്ല.   ഹിന്ദി വഴങ്ങിയത് വടക്കേ ഇന്ത്യയിലെ വറചട്ടിയിലിട്ട് വറത്തെടുക്കപ്പെട്ടപ്പോൾ.

സയൻസിലെ പ്രാക്റ്റിക്കൽപരീക്ഷകളിൽ ചില മഹാപാപി പരീക്ഷണങ്ങളുണ്ട്.   താപം, കാന്തികം എന്നിവയിലൊക്കെയാണ്‌ അത്തരം കാണാക്കിടങ്ങുകൾ.   അവയെങ്ങാനും പരീക്ഷയ്ക്കുകിട്ടിയാൽ പിന്നെ തുലഞ്ഞെന്നു തോന്നും.    എങ്കിലും അൽപം ദയ കാട്ടുന്ന പരീക്ഷകരുണ്ടായിരുന്നു, സർക്കാർ ടീച്ചർമാർ.   സ്വകാര്യകോളേജ് പരീക്ഷകരുടെ പീഡനം കുപ്രസിദ്ധവുമായിരുന്നു.   യൂണിവേർസിറ്റിയിൽ കണ്ണിന്റെ കാഴ്ച പ്രശ്നമായിപ്പോയതിനാൽ ഒരു ടീച്ചർ സഹായിച്ചതൊന്നുകൊണ്ടുമാത്രമാണ്‌ എനിക്കു കരകടക്കാൻ കഴിഞ്ഞത്.   ചെറുപ്പത്തിൽ അദ്ദേഹത്തിനും എന്റെപോലത്തെ പ്രശ്നമുണ്ടായിരുന്നത്രേ.

ഓരോ വിഷയത്തിനുമുണ്ട് ഓരോ പഠനരീതി.   രാഷ്ട്രമീമാസ പഠിക്കുന്നതുപോലെയല്ലല്ലോ സാമ്പത്തികശാസ്ത്രം പഠിക്കേണ്ടത്.   മലയാളം പോലെയല്ല ഇംഗ്ളീഷ് പഠിക്കേണ്ടത്.   അതുപോലെയല്ല തമിഴോ ഹിന്ദിയോ മറാഠിയോ കൊങ്കണിയോ ഫ്രെഞ്ചോ പോർത്തുഗീസൊ സ്പാനിഷോ എല്ലാം പഠിക്കേണ്ടത്.   ജീവശാസ്ത്രംപോലെയല്ല ഭൗതികശാസ്ത്രമോ രസതന്ത്രമോ.   ഭൗമശാസ്ത്രംപോലെയല്ല ഭാഷാശാസ്ത്രം.   കണക്കും ചരിത്രവും കമ്പ്യൂട്ടറും കലകളും ഒരേരീതിയിൽ പഠിച്ചെടുക്കുക വയ്യ.   ചിലതു കണ്ടുപഠിക്കണം, ചിലതു കൊണ്ടുപഠിക്കണം.  ചിലതു കേട്ടുപഠിക്കണം, വായിച്ചുപഠിക്കണം, എഴുതിപ്പഠിക്കണം, ചൊല്ലിപ്പഠിക്കണം, പാടിപ്പഠിക്കണം, ചെയ്തുപഠിക്കണം, നോക്കിപ്പഠിക്കണം, കാണാതെ പഠിക്കണം, ചിന്തിച്ചു പഠിക്കണം.   ഒരു വിഷയത്തിന്റെ പഠനവിധി മനസ്സിലാക്കിക്കഴിഞ്ഞാലോ സംഗതി എളുപ്പം.   സന്ദർഭം വ്യക്തമായറിഞ്ഞ് ആശയം വിശദമായാൽ അരപ്പണി കഴിഞ്ഞുകിട്ടും.   പിന്നെല്ലാം പച്ചവെള്ളംപോലെ.

നമുക്കുമോരോ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കാണും.   കാണണം.   അതനുസരിച്ചു പഠിക്കുക.   കുറച്ചു പഠിക്കുക, നന്നായി പഠിക്കുക.   പഠിക്കാൻ ഒരുപാടുണ്ട് ഇനിയും.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...