Tuesday 29 December 2009

ചിത്രം വിചിത്രം.

കുറച്ചൊക്കെ വരയ്ക്കുന്ന കൂട്ടത്തിലാണു ഞാൻ. എട്ടൊൻപതു വയസ്സുള്ളപ്പോൾ കാലിത്തൊഴുത്തിന്റെ പുറംചുമരിൽ അന്നത്തെ കോൺഗ്രസ്‌-ചിഹ്നമായിരുന്ന കാളയും നുകവും കല്ലുകൊണ്ടു വരഞ്ഞിട്ടതോർമയിലുണ്ട്‌. കൂട്ടത്തിലെ കുട്ടികൾ ഇന്നസ്ഥലമെന്നില്ലാതെ അരിവാളും ചുറ്റികയും വരച്ചിടുന്നതിനു ബദലായിട്ടായിരുന്നു പ്രയോഗം. നാട്‌ വരേണ്യവർഗമായും തൊഴിലാളിവർഗമായും വിഭജിച്ചിരുന്ന കാലഘട്ടം. അച്ഛൻ പഴയ കോൺഗ്രസ്‌ അനുയാത്രികനായിരുന്നു എങ്കിലും ഇ.എം.എസ്സിനോട്‌ അനുഭാവവുമുണ്ടായിരുന്നു; പ്രത്യേകിച്ച്‌ നാട്ടുകാരനും നാട്ടിലെ പാഠശാലയിൽ സമകാലീനനുമായിരുന്ന സഖാവ്‌ ടി. കെ. രാമകൃഷ്ണനോട്‌. എന്റെ മൂത്ത അമ്മാവനോ, സർ സി.പി.യുടെ നാമധേയവും സി.പി. പോലീസിന്റെ ഭേദ്യവും കൊണ്ട്‌ പ്രശസ്തനായ തൂവെള്ള കോൺഗ്രസ്‌. അന്നെല്ലാം ചുറ്റുവട്ടത്തുള്ളവർ പോക്കിരിപ്പയ്യൻമാരെ വിളിച്ചിരുന്നതുതന്നെ 'എടാ കമ്മൂ' എന്നായിരുന്നു.

കോറിയിടാൻ എളുപ്പമായിരുന്നെങ്കിലും, അരിവാൾ വരയ്ക്കാൻ നാണമായിരുന്നു എനിക്ക്‌. വരച്ചുവരച്ച്‌ കാള പന്നിയായിപ്പോയത്‌ ഞാൻ കാര്യമാക്കിയില്ല. കാള പിന്നെ പശുവായതും പശുവിനു കൈക്കുഞ്ഞായതും ഇന്നിപ്പോൾ കൈമാത്രമായതും കോൺഗ്രസ്സിന്റെ കുഞ്ഞുകഥ.

അക്കാലത്താണ്‌ 'സി. കെ. രാ.' എന്നൊരു വ്യക്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ചിത്രരചനയെക്കുറിച്ച്‌ പരമ്പര എഴുതിയിരുന്നത്‌. അതു വായിച്ചിട്ടു കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും, സ്കൂളിലെ ഡ്രോയിംഗ്‌-മാഷുടെ പിൻപറ്റി അത്യാവശ്യം കയ്യുറച്ചു.

ഹൈസ്കൂൾകാലത്തൊരിക്കൽ വീട്ടിലേയ്ക്കു മടങ്ങുമ്പോൾ, വഴിവക്കത്തിരുന്നൊരുകുട്ടി ഏതോ രാഷ്ട്രീയക്കാരന്റെ വരവേൽപിനു കമാനം വരയ്ക്കുന്നു. ഇടതുവശത്ത്‌ ഒരു ഫോട്ടോ. വലതുവശത്ത്‌ ഒരു ചിരട്ടയിൽ കളർ. കയ്യിൽ ചകിരികൊണ്ടോരു ബ്രഷ്‌. അത്‌ സഹപാഠി രാമനായിരുന്നു. കുറെ നേരം ഫോട്ടോവിൽ നോക്കും. പിന്നെ മുന്നിലെ പരത്തിയിട്ട ചാക്കുതുണിയിൽ. വീണ്ടും ഫോട്ടോവിൽ നോട്ടം. പിന്നെയൊരു വര. അരമണിക്കൂറിനുള്ളിൽ കമാനം റെഡി. ഞാൻ അത്ഭുതപ്പെട്ടുപോയി.

വീട്ടിലെത്തിയ ഉടൻ കയ്യിൽകിട്ടിയ ഒരു പടമെടുത്ത്‌ ഞാനും രാമനെ അനുകരിച്ചു വരച്ചുനോക്കി. ഞാൻ വരച്ച അബ്രഹാം ലിങ്കൺ, അബ്രഹാം ലിങ്കണായിത്തന്നെ തിരിച്ചറിയപ്പെട്ടു സന്തോഷിച്ചു.

ഇന്നും എന്തു വരയ്ക്കുമ്പോഴും ആ രാമൻ മനസ്സിൽ വരും. ആൾ ഇപ്പോൾ എവിടെയെന്നുപോലുമറിയില്ല.

കോളേജ്‌പഠനകാലത്ത്‌ പ്രയോഗികവിഷയങ്ങളിൽ വരയ്ക്കാൻ ഏറെയുണ്ടായിരുന്നു. പക്ഷെ സർഗരചനയിലോ വർണവിന്യാസത്തിലോ വിശേഷിച്ചൊന്നും നേടിയില്ല. കുറെ സ്റ്റാഫ്‌-ആർടിസ്റ്റുമാരുടെ പുറകിൽ നടന്ന് അൽപം സാങ്കേതികകാര്യങ്ങൾ മാത്രം പരിചയിച്ചു.

കൊച്ചിയിൽ USIS-ഓ മറ്റോ നടത്തിയ ഒരു മോഡേൺ അമേരിക്കൻ ചിത്ര പ്രദർശനം. അവരുടെ ഒരു കൈപ്പുസ്തകത്തിലെ പലതും വരച്ചുനോക്കി. രവിവർമയുടെ കലണ്ടർചിത്രങ്ങൾകണ്ടു പരിചയിച്ച കണ്ണിന്‌ അതെല്ലാം ഇളനീർക്കുഴമ്പായി.

അങ്ങനെയിരിക്കുമ്പോളാണ്‌ എന്റെ കലാശാലാകേന്ദ്രത്തിനടുത്തുള്ള ഫൈൻആർട്സ്‌ ഹാളിൽ (എറണാകുളം) ഒരു ദേശീയ/അന്തർദേശീയ ചിത്രപ്രദർശനം നടക്കുന്നത്‌. കെ.സി.എസ്‌. പണിക്കർ, ജാമിനി റോയ്‌ തുടങ്ങി അതിവിശിഷ്ടരുടെ രചനകൾ കണ്ടതായോർക്കുന്നു. (അന്നത്തെ കോഴിപ്പോരെന്നൊരു ചിത്രം, പത്തുമുപ്പതുകൊല്ലങ്ങൾക്കുശേഷം അർജന്റീനയിലെ Buenos Aires വിമാനത്താവളത്തിലെ ഒരു ശിൽപംകണ്ടപ്പോൾ ഒർമയിൽ തിരിച്ചെത്തി.)

ഇന്ത്യൻ ആർദ്രതയും യൂറോപ്യൻ ആർജവവും അമേരിക്കൻ ലഘുത്വവും എന്നെ വശീകരിച്ചു. പിന്നെപ്പിന്നെ ആഫ്രിക്കൻ ഗൗരവവും ചൈനീസ്‌ ലാളിത്യവും ജാപ്പനീസ്‌ ലാവണ്യവും.

മനസ്സിൽതോന്നുന്നതെല്ലാം വരച്ചുകൂട്ടി പിന്നെ കുറെ നാൾ. പെൻസിലും മഷിയും കരിയും ജലച്ചായവും എണ്ണച്ചായവും ക്രെയോണും എല്ലാമായി ഒരു കുട്ടിക്കളി. പതിയെ ഇൻഡ്യൻഇങ്കും പോസ്റ്റർകളറും പതിവാക്കി. അതിലൊന്നുമായാണ്‌ ഗോവയിലെ സംസ്ഥാന ചിത്രകലാപ്രദർശനത്തിൽ പങ്കെടുക്കുന്നത്‌ (1974). സ്ഥലത്തെ പ്രധാനചിത്രകാരൻ ലക്ഷ്‌മൺ പൈ, ചിത്രം നന്നെന്നു പറഞ്ഞു. അതൊരു പ്രോത്സാഹനമായി. ആ പടം ഏതോ മാസികയ്ക്കു കവർപേജിനായി അയച്ചുകൊടുത്തു. അതു പ്രസിദ്ധീകരിച്ചുമില്ല, തിരിച്ചുകിട്ടിയതുമില്ല.

അന്നുകണ്ട ഒരു ചിത്രം, 'Eclipse Family', വീട്ടിനുള്ളിലെ കൊടുംക്രൂരതയെപ്പറ്റിയുള്ളത്‌, മനസ്സിലുടക്കി. കലകൾ മനസ്സിനെ ദുഷിപ്പിക്കുകയല്ല, ശുദ്ധീകരിക്കുകയാണു വേണ്ടത്‌ എന്നു തോന്നി. കാണികൾക്ക്‌ മനസ്സിലൽപം സന്തോഷംപകരുന്നതേ വരയ്ക്കൂ എന്നും തീർച്ചപ്പെടുത്തി.

കുറച്ചുകാലത്തേക്കായി കൊച്ചിയിലേക്കു തിരിച്ചെത്തുമ്പോഴാണ്‌ പഴയ സതീർഥ്യൻ ജോൺ പോൾ, കേരളകലാപീഠത്തെയും അവിടത്തെ ആർടിസ്റ്റ്‌ കലാധരനെയും പരിചയപ്പെടുത്തുന്നത്‌ (1976). കലാപീഠത്തിലെ കൂട്ടായ്മയിലാണ്‌ സോമനെന്ന യുവപ്രതിഭയെ കണ്ടുമുട്ടുന്നത്‌. പിന്നീട്‌ ബറോഡയിലെല്ലാംപോയിപ്പഠിച്ച്‌ ഇന്നു 'സോംജി'യെന്നപേരിൽ പ്രസിദ്ധനായ സോമൻതന്നെയാണോ അത്‌ എന്നു തിട്ടമില്ല.

അതിനിടയ്ക്കുതന്നെയാണ്‌ ആർടിസ്റ്റ്‌ ദത്തന്റെ എറണാകുളത്തെ സ്‌റ്റുഡിയോവിൽ കാർട്ടൂണിസ്റ്റ്‌ യേശുദാസന്റെ ഒരു പ്രഭാഷണം കേൾക്കുന്നത്‌. അതുമൊരു വഴിത്തിരിവായി.

അക്കാലത്തുതന്നെ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽനിന്നിറങ്ങുമ്പോൾ കാനായി കുഞ്ഞിരാമനെ ആദ്യമായി കണ്ടുമുട്ടുന്നു. 'മുക്കോലപ്പെരുമാ'ളെല്ലാം വരുന്നകാലം. അന്ന്‌ കാനായി, ഫൈൻആർട്‌സ്‌ കോളേജിൽ അധ്യാപകനായിട്ടേയുള്ളൂ. കൂടെച്ചെന്നു. അന്യോന്യം മുഖപരിചയംപോലുമില്ലെങ്കിലും, ചിരപരിചിതനായ ഒരു കൂട്ടുകാരനെയെന്നതുപോലെ, കോളേജിലെ ഓരോ വിഭാഗവും കാനായി എനിക്കുകാട്ടിത്തന്നു; പ്രത്യേകിച്ച്‌ എനിക്ക്‌ ഒരറിവുമില്ലാതിരുന്ന 'etching / printing' വിഭാഗം. അദ്ദേഹത്തോടൊപ്പമുള്ള ആ ഒന്നുരണ്ടു മണിക്കൂർ, ഒരായുഷ്കാലം ലളിതകല പഠിച്ചതിനു തുല്യമായിരുന്നു. ആ വിനയവും വൈഭവവും വീറും വിജ്ഞാനവും മറ്റുപലരിലും കണ്ടില്ല. കാനായിയെ 'മുക്കാല'പ്പെരുമാളായാണു ഞാൻ കരുതുന്നത്‌; ഭൂതവും ഭാവിയും വർത്തമാനവും ഒന്നിപ്പിച്ചു വിഭ്രമിപ്പിക്കുന്ന കലാകാരൻ.

പണിത്തിരക്കും സ്ഥലംമാറ്റവും എന്നെ കേരളകലാപീഠത്തിൽനിന്നകറ്റി. പലേടത്തുമായി കാണാൻ തരപ്പെടുന്ന കലാപ്രദർശനങ്ങളുടെ കൈപ്പുസ്തകങ്ങൾ കാലാകാലം കലാധരനു കൈമാറിയിരുന്നു അന്നെല്ലാം. സർവവും ആഡംബരവ്യവസായമാക്കിയ മുംബൈ അതിൽകൂടുതൽ സർഗവ്യാപാരം അനുവദിച്ചുതന്നില്ല എനിക്ക്‌.

വീണ്ടും ഗോവയിലേക്കു ജീവിതംപറിച്ചുനടുമ്പോൾ കലയുടെ തളിരെന്നല്ല, വേരുപോലും ഉണങ്ങിവരണ്ടിരുന്നു. അതിനൽപമെങ്കിലും തണലും തണ്ണീരും തന്നത്‌ എം.വി. ദേവന്റെയും കലാധരന്റെയും ഒരു വരവായിരുന്നു.

ഒരു ചിത്രരചനാക്യാമ്പിനാണ്‌ അവരെത്തിയത്‌. വളരെ അകലെ ഒരു കടൽക്കര വസതിയിലായിരുന്നു ക്യാമ്പ്‌. രാത്രി അതിന്റെ പരിസമാപ്തിക്കുനിൽക്കാൻകഴിയാതെ യാത്രചോദിക്കുമ്പോൾ, ഒരു ചൊൽക്കാഴ്ച്ചക്കായി 'ബുർക്ക'യണിഞ്ഞ കലാധരൻ എന്റെ മകൾക്ക്‌ ഒരു പൂ നൽകി. ആദ്യം ഞാനുമറിഞ്ഞില്ല അതു കലാധരനാണെന്ന്‌. അന്നു രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകൾ പേടിച്ച്‌ അലറിവിളിച്ചപ്പോൾ ഞങ്ങൾ മടങ്ങേണ്ടി വന്നു.

മുതിർന്നപ്പോൾ കംപ്യൂട്ടറിലെ 'Microsoft Paint'-ലും 'Corel Draw'-വിലും 'Adobe Photo Shop'-ലും ആയി മകളുടെ കലാവിനോദവിദ്രോഹങ്ങൾ. പിൻതലമുറയുടെ മൂലധനം മുൻതലമുറയുടെ ബാക്കിപത്രമാണല്ലോ.

കൊച്ചുസ്ഥലമാണെങ്കിലും കലാകാരൻമാരിൽ വലിയവരും ചെറിയവരുമെല്ലാം വന്നുപോകുന്നിടമാണു ഗോവ. മാരിയോ മിറാന്റയുടെ നാട്‌. പ്രാദേശികരിൽ പ്രമുഖനായിരുന്ന ഹരിഹർ ഇന്നുജീവിച്ചിരിപ്പില്ല. ലക്ഷ്മൺ പൈ മിക്കവാറും മുംബൈയിലായിരിക്കും. ഹനുമാൻ കാംബ്ലി എന്ന മികച്ച ചിത്രകാരനുമായി വളരെനേരം ചെലവഴിക്കാൻ കഴിഞ്ഞു ഒരിക്കൽ. ആ സംഭാഷണം ആകാശവാണി ഒരു മുഖാമുഖവുമാക്കി.

മഹാരാഷ്ട്രത്തിൽനിന്നാണ്‌ ഒരു കൊച്ചുകലാകാരൻ വന്നത്‌. പേരുമറന്നുപോയി. പ്രദർശനത്തിന്‌ അധികമൊന്നുമില്ലായിരുന്നു. എല്ലാം സാധാരണ പേപ്പറിലും കാൻവാസിലുമായി സാധാരണ ചുറ്റുവട്ടത്തുള്ളവയുടെ അസാധാരണ ചിത്രങ്ങൾ. കാലത്തുതൊട്ടു വൈകുംവരെ പ്രദർശനശാലയിലിരിക്കും. വന്നുപോകുന്നവർക്കെല്ലാം എന്തെങ്കിലുമൊന്നു വരച്ചു സമ്മാനിക്കും. എല്ലാം പാഴ്കടലാസ്സിൽ. ചോദിച്ചപ്പോൾ മറുപടി വന്നു. "കാലത്തു പുഷ്പങ്ങൾ പൊട്ടിവിരിയുന്നു, വൈകുന്നേരം വാടിക്കൊഴിയുന്നു. ഉള്ള സമയം സൗന്ദര്യം പൊഴിക്കുന്നു. എന്റെ രചനകളും അതുപോലെ. നാളേക്കൊന്ന്‌ ഞാൻ കരുതിവയ്‌ക്കാറില്ല."

ചിലിയിലെ 'വീഞ്ഞ്യ ദെൽ മാർ' തെരുവിലും അത്തരക്കാരനെ ഒരിക്കൽ കണ്ടു. എന്താവശ്യപ്പെട്ടാലും വരച്ചുനൽകും. എന്തെങ്കിലും കൊടുത്താൽ വാങ്ങിക്കും.

ചിലരുടെ ചിത്രങ്ങൾ കോടിക്കണക്കിനു രൂപയ്ക്കു ലേലംകൊള്ളുമ്പോഴാണ്‌ കച്ചവടത്തിന്റെ ഫ്രെയിമിൽവരാത്ത ഈ ക്ഷണികസൂനങ്ങൾ വിടരുന്നതും വാടുന്നതും. വിരിഞ്ഞുനിൽക്കുന്നേരം ആഹ്ലാദം പകരും.

മറ്റു ലളിതകലകളെപ്പോലെയല്ല ചിത്രമെഴുത്ത്‌. തരതമ്യേന കുറഞ്ഞ ചെലവിൽ ആർക്കും അലോസരമില്ലാതെ ഒരുമാതിരി എവിടെ വച്ചും പണിചെയ്യാം, പ്രദർശിപ്പിക്കാം, ആസ്വദിക്കാം. ഒറ്റയാൻമാർക്കു പറ്റിയതാണു ചിത്രകല. വയസ്സേറെച്ചെന്നിട്ടാണത്രേ രബീന്ദ്രനാഥ ടാഗോർ ചിത്രംവര കാര്യമായെടുത്തത്‌. ഞാനും ആ പ്രായത്തിനായി കാത്തിരിക്കുന്നു!

(Published in the fortnightly web-magazine www.nattupacha.com on 1 December 2009)

Friday 4 December 2009

ദൈവമേ!

ഭയം, ഭക്തി, സാഹസം, രതി ഇവയ്ക്കെല്ലാം പിന്നിൽ ഒരേ 'ഹോർമോൺ' ഉണ്ടെന്നു കേട്ടിട്ടുണ്ട്‌. ഭക്തിക്കും ഉന്മാദത്തിനുമാണെങ്കിൽ നല്ല ചങ്ങാത്തവുമുണ്ട്‌. പറഞ്ഞാൽ പലർക്കും ചൊടിക്കും; ആരാധനാലയങ്ങൾ ഇവയുടെയെല്ലാം ആസ്ഥാനവുമാണ്‌.

ഒരു കൊച്ചുകാവും വലിയൊരു അമ്പലവും 'നരസിംഹവധം' കഥകളി-ഡാൻസും 'തത്ത്വമസി' നിയോൺ-ജ്യോതിയും എന്റെ കുഞ്ഞുനാളിലെ അനുബിംബങ്ങളായിരുന്നു. കൂടെത്തന്നെ അരയാലൊച്ചയും കൂവളക്കുളിർമയും പിച്ചിപ്പൂമണവും. അനുബന്ധമായി, ആനപ്പിണ്ടത്തിന്റെ ആവിച്ചൂടും അമ്പലക്കുളത്തിലെ മൂത്രച്ചൂരും.

അന്നെല്ലാം തൊഴാൻ പോവുന്നതു് ഭക്തിഭാവത്തിലേറെ ബാലകൗതുകമായിരുന്നു. ശാന്തിക്കാരൻ പൂവിറുക്കുന്നതും വാരസ്യാർ പൂതിറുക്കുന്നതും നടയടയ്ക്കുന്നതും കൊട്ടിപ്പാടിസേവയും ദീപാരാധനയും പ്രസാദംവാങ്ങലും..... അന്നൊക്കെ അമ്മയോ ചേച്ചിയോ പറയും ഇന്നതു പ്രാർഥിക്കണം എന്നു്. നല്ലബുദ്ധി തോന്നണേ, കഷ്ടപ്പാടരുതേ എന്നിങ്ങനെ. പരീക്ഷയടുത്താൽ, പാസ്സാകണേ എന്നും.

പണമുണ്ടാകണമെന്നും കല്യാണം കഴിയണമെന്നും ലോട്ടറി കിട്ടണമെന്നും 'വിസ' വരണമെന്നും ശത്രുക്കൾ നശിക്കണമെന്നൊന്നും ആരും പ്രാർഥിച്ചുകേട്ടിരുന്നില്ല. 'എനിക്കുവേണ്ടി നീ പ്രാർഥിക്കണം, നിനക്കുവേണ്ടി ഞാൻ പ്രാർഥിക്കാം' എന്നും ആരും പറഞ്ഞില്ല. ദൈവഭക്തി തികച്ചും അവനവന്റെ കാര്യമായിരുന്നു. ഒച്ചയില്ല, ബഹളമില്ല. സമയംനോക്കി പാട്ടും കാഹളവുമില്ല.

ഉത്സവത്തിനുമാത്രം ആൾക്കൂട്ടവും ആനയും അമ്പാരിയും. പൊരികടലയും ഐസ്‌-മിഠായിയും കളർ-ബലൂണും വർണക്കാറ്റാടിയും.....

ആരെത്ര ഭീകരകഥകൾ പറഞ്ഞാലും 'ദൈവഭയം' എന്നൊന്നില്ലായിരുന്നു. അതുകൊണ്ടു ഞങ്ങൾ ഉപവാസവും രാഹുകാലവും ഗുളികകാലവും ശകുനവും ജാതകവും വഴിപാടും പൂജയും ഒന്നും കാര്യമായി ആചരിച്ചിരുന്നില്ല. അവയെല്ലാം 'ദൈവഭയം' കലശലായ ചിലർക്ക്‌. മന്ത്രവാദവും. അവർ പൂജയ്ക്കുവിളിച്ചാൽ പോകും; പായസമോ മറ്റു പ്രസാദമോ വാങ്ങിക്കഴിക്കും. അതോടെ തീരും 'ആത്മീയം'. ഓണംവിഷുതിരുവാതിരപോലെ, പൊങ്കൽപോലെ, നവരാത്രിപോലെ, ആവണിയവിട്ടംപോലെ, അഷ്ടമിരോഹിണിപോലെ, ശിവരാത്രിപോലെ, ദീപാവലിപോലെ, കാർത്തികപോലെ, സംക്രാന്തിപോലെ പലതിലൊന്നിൽ ഒരാഘോഷം. അത്രതന്നെ.

സ്ഥലം 'സനാതന'മായിരുന്നതിനാൽ അന്ന് ക്രിസ്മസും ഈസ്റ്ററും റംസാനും ഈദുമൊന്നും അറിയില്ലായിരുന്നു, സ്കൂൾ-അവധിയുടെ പേരിലല്ലാതെ.

എല്ലാം ഒരു കളി. അതുകൊണ്ടുതന്നെ അഷ്ടമിരോഹിണിക്ക്‌ അമ്മ അരിമാവുകൊണ്ടു കൃഷ്ണപാദം വരച്ചിടുമ്പോൾ, അതിലൊന്നിൽ ആരുംകാണാതെ ഒരു വിരൽ കൂട്ടിച്ചേർത്ത്‌ ശ്രീകൃഷ്ണന്‌ ആറാംവിരൽ ഉണ്ടാക്കുമായിരുന്നു ഞങ്ങൾ. മറ്റൊന്നിന്റെ ഇടവിരൽ അൽപം ചെറുതാക്കി അനുജത്തിയുടെ കാലിനെയും കളിയാക്കുമായിരുന്നു. നിവേദിക്കുന്നതിനുമുമ്പുതന്നെ പായസം ആദ്യം നക്കി സ്വാദുനോക്കുന്നതിൽ അച്ഛനോടൊപ്പം മത്സരിക്കുമായിരുന്നു. ചാണയിൽ ചന്ദനത്തോടൊപ്പം പൂഴിമണൽ ചേർത്തരച്ച്‌ കാവിലെ എമ്പ്രാന്തിരിക്കു വേഗം പണിതീർത്തുകൊടുക്കുമായിരുന്നു. ദൈവത്തിന്റെ കാവൽക്കാരനായ പൂജാരിയെ, ചെകുത്താൻമാരെപ്പോലെ ഒളിഞ്ഞുനിന്നൊച്ചയിട്ടു പേടിപ്പിക്കുമായിരുന്നു. വെട്ടിയെടുത്ത പഴയകലണ്ടർചിത്രങ്ങൾ ഗിൽറ്റിട്ടു ചില്ലിടുന്നതിനുമുൻപ്‌, സൂത്രത്തിൽ സരസ്വതിക്കും ലക്ഷ്മിക്കുമെല്ലാം മീശവരച്ചുചേർക്കുമായിരുന്നു.

ഭൂതപ്രേതാദികളെയും കുട്ടിച്ചാത്തൻപ്രഭൃതികളെയും വെളിച്ചപ്പാടുകളെയും യക്ഷികളെയും ഒരു പേടിയുമില്ലായിരുന്നു.

പേടി ചില മനുഷ്യരെയായിരുന്നു. അവർക്ക്‌ ഞങ്ങൾ കുട്ടിച്ചാത്തനെന്നും വെളിച്ചപ്പാടെന്നും മന്ത്രവാദിയെന്നും ശകുനിയെന്നും മന്ധരയെന്നും ശൂർപ്പണഖയെന്നുമെല്ലാം പേരിട്ടു.

മൃഗങ്ങളുടെയും പക്ഷികളുടെയും പേരുകൾ അധ്യാപകർക്കായി സംവരണം ചെയ്തിരുന്നു ഞങ്ങൾ. കരടി, കുറുക്കൻ, കോഴി, കാക്ക, കുയിൽ.....

പിന്നെ അത്യാവശ്യം പേടി ഇടിവെട്ടിനെയും കതിനവെടിയെയും കൊല്ലപ്പരീക്ഷയെയും. ഇടിവെട്ടുപേടി അച്ഛൻ മാറ്റിത്തന്നു, പെരുവഴിയിൽ പെരുംമഴയിൽ ഇടിമിന്നലിൽ കൈകോർത്തുനടത്തി. 'മരിച്ചാൽ ഒന്നിച്ചുമരിക്കും; പേടിച്ചിട്ടുകാര്യമില്ല. മരിച്ചില്ലെങ്കിലോ പിന്നെന്തു പേടിക്കാൻ?' എന്നതായിരുന്നു കുരുട്ടുയുക്തി. പടക്കപ്പേടി, എന്നെ ഗർഭമായിരിക്കുമ്പോൾ വിഷുവിനാരോ പടക്കംപൊട്ടിച്ചപ്പോൾ അമ്മയുടെ ഒരു കണ്ണുനഷ്ടപ്പെട്ടതിനാലായിരുന്നു. അതു താനെ മാറി. പരീക്ഷകളെല്ലാം വെറും പടക്കങ്ങളാണെന്നറിഞ്ഞപ്പോൾ ആ പേടിയും പോയി.

ചില ആൾദൈവങ്ങളുടെയും സംഘങ്ങളുടെയും സംഘടനകളുടെയും വരവോടെ, ഭക്ത്‌ഇ ഭയവും സാഹസവും ലേശം ലൈംഗികവുമെല്ലാമായപ്പോൾ ആരാധനാലയങ്ങളും സർക്കസ്‌കൂടാരവും വേർതിരിച്ചറിയാതായി. 'തത്ത്വമസി'ക്കങ്ങനെ ഒരു പുതിയ ഭാഷ്യവുമായി!

ആദ്യമായി ദൈവവും ചെകുത്താനും ഒന്നിച്ചിരുന്നു ചിരിച്ചുകാണണം! വിളിച്ചുംകാണണം, 'ദൈവമേ!'.

പിന്നീട്‌, 'അഹം ബ്രഹ്മാസ്മി' അകാലനരപോലെ എന്റെ തലയ്ക്കുപിടിച്ചപ്പോൾ അമ്പലത്തിൽപോക്ക്‌ തീരെ നിന്നുംപോയി.

തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശക്ഷേത്രത്തിൽ കഥകളിയും കൂത്തും കൂടിയാട്ടവും കാണാൻ പോയിരുന്നു, പരദേശിയാകുന്നതുവരെ.

പഠനകാലത്താണ്‌ ഉല്ലാസയാത്രക്കു കന്യാകുമാരിയിൽ പോയത്‌. 'കന്യാകുമാരി' ദേവിയെ എനിക്കു വളരെ പ്രിയമാണ്‌, സ്ത്രീശക്തിസൗന്ദര്യങ്ങളുടെ പ്രതീകമായി. കടലിന്റെ കാണാക്കണ്ണായി. പ്രതീക്ഷയോടെ അമ്പലത്തിൽകടന്ന ഞാൻ അവിടെക്കണ്ടതോ വെറും വിനോദമൊന്നുമാത്രം.

ഏറെക്കഴിഞ്ഞാണ്‌ തിരുവനന്തപുരത്തെ പത്മനാഭക്ഷേത്രം സന്ദർശിക്കുന്നത്‌, യാദൃച്ഛികമായി. മുണ്ടിലല്ലെങ്കിൽ അകത്തുകയറ്റില്ല. പക്ഷെ പുറത്തത്‌ വാടകയ്ക്കുകിട്ടും. പാന്റ്‌ ഊരി മുണ്ടുടുക്കാനൊരുങ്ങുമ്പോൾ പറയുന്നു, പാന്റിനുമുകളിൽ വെറുതെ മുണ്ടുചുറ്റിയാലും മതിയത്രെ. ദൈവത്തെ പറ്റിക്കാം, മനുഷ്യരെ വയ്യ!

കേളികേട്ട ഗുരുവായൂരിൽ കണ്ടതു ആൾക്കൂട്ടത്തെമാത്രം. തിരക്കിൽ തലകളും മുലകളുമല്ലാതെ ഒന്നുംകണ്ടില്ല. ഭക്തിയില്ലെങ്കിൽ ബിംബം വേണമെന്നില്ലല്ലോ. ഭക്തിക്കും ബിംബം വേണമെന്നില്ലല്ലോ. ഒരു സുന്ദരിപ്പെണ്ണ്‌ ഒരോ നോട്ടായി തലക്കുമുകളിലുഴിഞ്ഞ്‌ കാശ്‌ കാണിക്കപ്പെട്ടിയിലിടുന്നത്‌ ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്നു.

ഒരു പ്രായംചെന്ന സഹപ്രവർത്തകനോടൊപ്പം പഴനിയിൽ പോകേണ്ടിവന്നപ്പോൾ എനിക്കൊരു വാശികേറി. ഒരു തോർത്തുമുണ്ടുമാത്രം അരയിൽ ചുറ്റി അകത്തുകയറി. ദൈവത്തിനുമുമ്പിൽ എന്തു വേഷഭൂഷാദികൾ? സഹപ്രവർത്തകൻ വിലകൂടിയ പൂജാവിധി തിരഞ്ഞെടുത്ത്‌ ദർശനത്തിനു നീങ്ങി. ഞാനും കൂടെക്കൂടി. തളികയിൽ കനത്ത ദക്ഷിണവച്ച അദ്ദേഹത്തിന്‌ കൈനിറയെ പ്രസാദവും തലയിൽകൈവച്ച്‌ പൂജാരിയുടെ ഒരു സ്പെഷൽ അനുഗ്രഹവും. തൊട്ടുപിന്നിൽ ഒരു രസത്തിനു കൈനീട്ടിയ എന്നെ പൂജാരി പാടേ അവഗണിച്ചു. കൈ പിൻവലിക്കാതെ ഞാനും നിന്നു. 'കാശുപോടുങ്കയ്യാ...', വ്യക്തമായിത്തന്നെ അയാൾ ആജ്ഞാപിച്ചു. ഞാനും വിട്ടില്ല. പൊട്ടനെപ്പോലെ നിന്നുകൊടുത്തു. ഗതിയില്ലാതെ ഒരു കൊച്ചു പൂവിതൾ എന്റെ കയ്യിലെറിഞ്ഞ്‌ അയാൾ തിരിഞ്ഞുനടന്നു.


അതേ യാത്രയിൽ മധുരയിലും എത്തിപ്പെട്ടു. ഒരു ചരിത്രത്തിന്റെ ചാരിത്ര്യത്തെ എങ്ങിനെ ചതച്ചരയ്ക്കാം എന്ന്‌ അവിടെ പഠിക്കാം! ഉറക്കപ്പായിൽനിന്നും കുളിക്കാതെയും വിഴിപ്പുമാറാതെയും എത്തിപ്പെടുന്ന തീർഥാടകരുടെ തിരക്കിൽ മധുരമീനാക്ഷിക്കും മനംപുരട്ടുന്നുണ്ടാവണം.

മടക്കത്തിനു വണ്ടികിട്ടാതെ, ദില്ലിയിലൊരിക്കൽ രണ്ടുദിവസം അധികം കിട്ടിയപ്പോൾ ആഗ്ര കാണാൻ പോയി. കൂട്ടത്തിൽ മഥുരയും. വഴിക്ക്‌ 'ബിർള' മന്ദിറുമുണ്ടായിരുന്നു. നമുക്കെന്തെല്ലാം ക്ഷേത്രങ്ങൾ - വിഷ്ണുവിനും ശിവനും അയ്യപ്പനും ലക്ഷ്മിക്കും സരസ്വതിക്കും ദുർഗക്കും, മറ്റു നൂറായിരം ദൈവങ്ങൾക്കും ഉപദൈവങ്ങൾക്കും. കൂട്ടത്തിലൊന്ന്‌ ബിർളക്കുമിരുന്നോട്ടെ എന്നു കരുതിക്കാണും! ബിർള ദൈവമല്ലെന്നുണ്ടോ?

അച്ഛൻ പഠിച്ചത്‌ ബനാറസ്സിലാണ്‌; ഹിന്ദു വിശ്വവിദ്യാലയത്തിൽ. അന്തക്കാലമാണ്‌. കാശിവിശ്വനാഥക്ഷേത്രത്തിനടുത്തായിരുന്നത്രെ താമസം. കൂടെ അമ്മയും മുത്തശ്ശിയും. മുത്തശ്ശിക്ക്‌ തിരിച്ചുവരണമെന്നില്ലായിരുന്നത്രെ.

പിന്നീട്‌ ഏറെ കാശിക്കഥകൾ കേട്ടാണ്‌ ഞങ്ങൾ മക്കൾ, നാട്ടിൽ ജനിച്ചതും വളർന്നതും.

ഒരു ഔദ്യോഗികയാത്രക്കിടെ ആദ്യമായി വാരാണസിയിലെത്തിയപ്പോൾ ഞാൻ ആദ്യം പോയിക്കണ്ടത്‌ ബനാറസ്‌ ഹിന്ദു യൂണിവേർസിറ്റി. ഗംഗയും വിശ്വനാഥക്ഷേത്രവും കാണാൻ പരിപാടിയിട്ടു ചെന്നപ്പോൾ ഈച്ചകളെപ്പോലെ പണ്ടകൾ പൊതിഞ്ഞു. അവരെ വകഞ്ഞുമാറ്റി നദിക്കരെ എത്തിയപ്പോൾ തോണിക്കാരുടെ ഊഴമായി വിലപേശാൻ. അവരെയും തുഴഞ്ഞുമാറ്റി വഴുപ്പും വിഴുപ്പും നിറഞ്ഞ കടവുകളായ കടവുകളെല്ലാം കേറിയിറങ്ങി. ഒരു പിഞ്ചുകുട്ടിയുടെ ശവശരീരം വള്ളക്കയറിൽ കുടുങ്ങിക്കിടക്കുന്നതുകൂടി കണ്ടതോടെ ഗംഗയിൽ ജ്ഞാനസ്നാനവുമായി.

'കുൽഫി' (ഒരുതരം നാടൻ ഐസ്‌-ക്രീം)യുമായി ഒരാൾ ഓടിയടുത്തു. വേണ്ടെന്നുപറഞ്ഞു. 'ഹരാവാല ഹേ സാബ്‌', വിടില്ലയാൾ. എന്താണീ 'ഹരാവാല'? 'ഭാംഗ്‌' ചേർത്തതാണത്രേ. ദേശീയർക്കും വിദേശിയർക്കും പ്രിയംകരം.

ഗള്ളികൾ, ഗള്ളികൾ. ഉടനീളം തിക്കും തിരക്കും. അഴുക്കും നാറ്റവും. താടിക്കാരും തല മൊട്ടയടിച്ചവരും. പീതാംബരന്മാരും ശ്വേതാംബരന്മാരും ദിഗംബരന്മാരും. വിദേശികളായ വിവസ്ത്രന്മാരും വിവസ്ത്രകളും.

കാശിയിൽപോയാൽ പാപമെല്ലാം തീരും എന്നു പറയുന്നത്‌ എത്ര ശരി. അവിടത്തെ പാപങ്ങൾ കാണുമ്പോൾ നമ്മുടേതെല്ലാം എത്ര നിസ്സാരം എന്നു ബോധ്യംവരും!

എനിക്കു ഭക്തി പോരാഞ്ഞിട്ടാവാം ദർശിച്ചതെല്ലാം ചീത്തയായത്‌.

വിശ്വനാഥനെ അകത്തുകയറിക്കാണാൻ തോന്നിയില്ല. മടങ്ങി.


ഒരു നിരീക്ഷണയാത്രക്കിടയിലാണ്‌ ഞങ്ങളുടെ ഗവേഷണക്കപ്പൽ ഗുജറാത്ത്‌-തീരത്തിനടുത്തെത്തിയത്‌. തലേന്നേ കപ്പലിന്റെ റാഡാറും (Radar) ആഴമാപിനിയും (Echo-Sounder) ഉപഗ്രഹ-സ്ഥാനനിർണയ-ഉപകരണവും (Satellite Navigation System) എല്ലാം തകരാറിലായിപ്പോയതിനാൽ കപ്പൽ ദ്വാരകക്കെതിരെ നങ്കൂരമിട്ട്‌ രാത്രികഴിച്ചുകൂട്ടുവാൻ തീരുമാനമായി. അർധരാത്രിയോടെ, ദൂരെ കരയിൽ വിളക്കും വെളിച്ചവുമായി അറുബഹളം. അതേപോലെ കപ്പലിനുള്ളിലും തുടങ്ങി തടിയിലും തകരത്തിലും തളികയിലും താളംകൊട്ടി ഭജനയും നൃത്തവും. പകലന്തികഴിഞ്ഞാൽ എന്തെങ്കിലും മോന്തി മതിമറന്നുറങ്ങുന്ന കപ്പൽജോലിക്കാരെല്ലാം ബഹു ഉഷാർ. അന്ന് ജന്മാഷ്ടമിയായിരുന്നു. ദ്വാരകാധീശൻ ശ്രീകൃഷ്ണന്റെ ജന്മദിനം. അന്ന് അവിടെയെത്തുന്നതിൽപരം പുണ്യമില്ലത്രെ. (അറിഞ്ഞുകൊണ്ടല്ലെങ്കിലും) അതിനു വഴിയൊരുക്കിയ ഞാൻ അവർക്കിടയിൽ പുണ്യവാളനായി! 'Comedy of Errors!' എന്നല്ലാതെ എന്തുപറയാൻ?

ബോധപൂർവം എത്ര ശ്രമിച്ചാലും മൂകാംബികയെക്കാണാൻ കഴിഞ്ഞെന്നുവരില്ലത്രെ. അതിനൊരു സമയമുണ്ടത്രെ; 'വിളി' വരുമത്രെ. വന്നു വിളി. എന്റെ ഭാര്യക്കാണ്‌. സുഹൃത്തും കുടുംബവും മൂകാംബിക്കുപോകുന്നു; ഒന്നിച്ചുപോകാം, എന്ന്‌. ഭാര്യയുടെ സ്ഥിരം ഡ്രൈവർ ഞാനാണ്‌. സുഹൃത്തും കുടുംബവും മറ്റൊരു കാറിൽ. അത്ര ഭംഗിയായൊരു കാർയാത്ര അധികമുണ്ടായിട്ടില്ല.

അത്രയും ഭോഷ്ക്കായൊരു ക്ഷേത്രദർശനവും!

കൊല്ലൂരിന്റെ വന്യഭംഗി പറഞ്ഞറിയിക്കാൻ പ്രയാസം. പക്ഷെ പാപനാശിനി, അമ്പലത്തിനടുത്ത്‌, ഗംഗയെക്കാൾ കഷ്ടം. കൺമുന്നിൽതന്നെ അഴുക്കുചാൽ നദിയിൽചേരുന്നു. എങ്ങും കച്ചവടക്കണ്ണുകൾ. ഭക്തിക്കും ഭുക്തിക്കുമിടയിൽ വരമ്പേതുമില്ലാതെ.

ഭാര്യയും കൂട്ടരും അമ്പലനടയിൽനിന്നു പൂ വാങ്ങി, അർച്ചനക്ക്‌. വലിയ തിരക്കൊന്നുമില്ലായിരുന്നു. എങ്കിലും ദേവീദർശനത്തിന്‌ പൂജാരി കനിയണ്ടേ? കയ്യിലുണ്ടായിരുന്ന പൂ, അതുപൊതിഞ്ഞ പ്ലാസ്റ്റിക്‌-ബാഗടക്കം കയ്യിൽനിന്നുപറിച്ചെടുത്ത്‌ അയാൾ അകത്തേക്കൊരേറ്‌! എന്നിട്ടൊരു ആക്രോശം, 'മാറിപ്പോ, മാറിപ്പോ!'

ആ പൂക്കെട്ട്‌ വീണ്ടും വിൽപനക്കായി അമ്പലനടയിൽ തിരിച്ചെത്തിക്കാണണം!

ഭാര്യ എന്തോ പൂജക്കായി കൂപ്പൺ വാങ്ങി. കൂപ്പണെടുത്ത എല്ലാവരെയും ഒരാൾ ചുറ്റുമിരുത്തി. നട്ടെല്ലിന്‌ കനത്ത ക്ഷതമുള്ളകാരണം ഭാര്യക്ക്‌ നിലത്തിരിക്കാൻ പറ്റില്ല. ഇരിക്കാതെ പറ്റില്ലെന്ന് അയാൾക്കും വാശി. അവസാനം പകരക്കാരനായി ഞാൻ. ശത്രുസംഹാരത്തിനെന്നുപറഞ്ഞ്‌ മന്ത്രം തുടങ്ങിയപ്പോൾ ഞങ്ങൾ ഇറങ്ങിപ്പോന്നു. ഞങ്ങൾക്കു ശത്രുക്കളില്ല; ഞങ്ങൾക്കാരെയും കൊല്ലണ്ട.

മടക്കയാത്രയിൽ വഴിക്കൊരു ക്ഷേത്രത്തിലും ഭാര്യ കയറി. പാമ്പുംകാവാണത്രെ. സ്വർണത്തിലും വെള്ളിയിലും കല്ലിലുമാണെന്നുമാത്രം. ഭാര്യ വെള്ളിയിൽ ഒരു പാമ്പിന്റെ രൂപം കാശുകൊടുത്തുമേടിക്കുന്നതുകണ്ടു. ദർശനംകഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോൾ അതുകാണാനുള്ള കൗതുകത്തിൽ ഞാൻ വൃഥാ കൈനീട്ടി. പൂജ കഴിഞ്ഞു സാധനം തിരിച്ചുകിട്ടിയിട്ടുവേണ്ടേ? വിലകൊടുത്തുവാങ്ങി അത്‌ അവിടെത്തന്നെ കാണിക്ക വയ്ക്കണംപോൽ. വീണ്ടും വിൽപനച്ചരക്കാക്കാൻ!

കച്ചവടത്തിനും രാഷ്ട്രീയത്തിനും പൊങ്ങച്ചത്തിനും പണക്കൊഴുപ്പിനും മേനിപ്രദർശനത്തിനും നല്ല ഒരു അമ്പലമുണ്ട്‌ നമുക്ക്‌. മുംബയിലെ പ്രഭാദേവിയിൽ സിദ്ധിവിനായകക്ഷേത്രം.

അൽപം അകലെ അന്ധേരിക്കടുത്ത്‌ ഒരു കവലയിലെ പ്രതിഷ്ഠക്കടിയിൽനിന്ന്‌ ഒരിക്കൽ കണ്ടെടുത്തത്‌ ലക്ഷക്കണക്കിനു പണവും ലഹരിസാധനങ്ങളും ഇലക്ട്രോണിക്‌ സാമാനങ്ങളും!

ഇന്നു ഞാൻ വസിക്കുന്ന നാട്ടിൽ, ഗോവയിൽ, ക്ഷേത്രാഭാസങ്ങളേയുള്ളൂ. ഇവിടെ എന്തുമാകാം; ടൂറിസം തുണിപൊക്കിക്കാട്ടുന്നതു തുറന്ന മനസ്സോടെ.

അത്‌ തലസ്ഥാനനഗരമധ്യത്തിൽ, വീടുകളിൽനിന്നോ കുടിലുകളിൽനിന്നോ കടകളിൽനിന്നോ വേർതിരിക്കാനാവാത്ത മഹാലക്ഷ്മിക്ഷേത്രത്തിലാകാം. ചേരികളാൽചുറ്റിയ കുന്നിൻമുകളിലെ ഹനുമാൻക്ഷേത്രത്തിലാകാം. പട്ടണപ്രാന്തത്തിലെ ശാന്തദുർഗയിലാവാം; മംഗേഷ്‌ഇയിലാവാം. ആളെക്കണ്ടാലുടൻ ഭക്തിഗാനംവയ്ക്കുന്ന അയ്യപ്പക്ഷേത്രത്തിലാകാം. മണിയടിക്കാൻ വൈദ്യുതയന്ത്രം സ്ഥാപിച്ച ബാലാജിക്ഷേത്രത്തിലാകാം. പ്രധാനവീഥിയിൽ തിരക്കേറിയ മുക്കൂട്ടുകവലയിലെ പുത്തൻ ഗണപതിയമ്പലത്തിലാകാം. തിക്കും തിരക്കുമുള്ള കടപ്പുറത്തിനടുത്ത്‌, പണച്ചാക്കിന്റെ കുടുംബക്ഷേത്രത്തിലാകാം.

എന്തിന്‌, ഒരു പ്രശസ്തഗവേഷണശാലയുടെ സ്ഥലംകയ്യേറി സ്ഥാപിച്ച ഗണപതിക്ഷേത്രത്തിലാകാം.

വായ്പ്പാട്ടുകാർക്കു കയ്യിൽ സ്വർണവാച്ചും വാദ്യക്കാർക്കു കഴുത്തിൽ മണിമാലയും വണിക്കുകൾക്കു വിരലിൽ വൈരമോതിരവും അവിഭാജ്യഘടകമെന്നോണം കാണാറുണ്ട്‌. ഈ മൂന്നും പുരോഹിതരുടെ ബലഹീനതയാണ്‌. കയ്യിൽ വാച്ചില്ലാതെയും കഴുത്തിൽ മാലയില്ലാതെയും വിരലിൽ മോതിരമില്ലാതെയും പൂജയും ആരതിയും വയ്യ!

വാച്ചും വളയും, വയറും വടിവും, ചന്തിയും ചന്തവും തികഞ്ഞ പൂജാരികൾ മുന്നിൽനിന്നു മാറിയിട്ടുവേണ്ടേ പ്രതിഷ്ഠയെക്കാണാൻ, പ്രാർഥിക്കാൻ!

വിഗ്രഹത്തേക്കാൾ വലിയ ഭണ്ഡാരപ്പെട്ടികൂടി കാണുമ്പോൾ ഞാനും ചെകുത്താനോടൊപ്പം വിളിച്ചുപോകുന്നു, 'ദൈവമേ!'

ഇനിയൊന്ന്‌. ഇതെല്ലാം എന്റെ നേരറിവിലെ ഉദാഹരണങ്ങൾ. മറ്റുള്ളവരുടെ കഥ ഞാൻ പറയുന്നതു ശരിയല്ല.

ഭക്ത്യാഭാസത്തിന്‌ മതഭേദമില്ല, സ്ഥലഭേദമില്ല. മതാഭാസത്തിനു ഭക്തിയുമില്ല.

[Published in the fortnightly webmagazine www.nattupacha.com, 15 Nov 2009]

Tuesday 17 November 2009

കവികൾക്കൊപ്പം ഒരു നിമിഷം.

ഗദ്യം പദ്യമായി പരിണമിക്കുമ്പോൾ പരിണയിക്കുന്നതാണ്‌ കവിത എന്നാണ്‌ എന്റെ ബോധ്യം. സാമ്പ്രദായികരുടെ നിർവ്വചനങ്ങൾ എനിക്കത്ര പിടിയില്ല. പുത്തൻകൂറ്റുകാരുടെ വരിമുറിച്ച ഗദ്യം അല്ലെങ്കിൽ വരിയുടച്ച പദ്യം അത്ര പഥ്യവുമല്ല. ഗദ്യമല്ല കവിത. പദ്യവുമല്ല കവിത. ചെടിയല്ലല്ലോ പൂവ്‌. പൂവല്ലല്ലോ സുഗന്ധം.

പദ്യം ഛായാഗ്രഹണമാണെങ്കിൽ കവിത ചിത്രരചനയാണ്‌. പൂവിനു സൗന്ദര്യമാണ്‌; സുഗന്ധമാണ്‌.

കവിത എഴുതുന്നവർക്കും ചിത്രം വരയ്ക്കുന്നവർക്കും വാചകമടി കുറവായി കണ്ടിട്ടുണ്ട്‌. 'മിതം ച സാരം'. മറിച്ചാണെങ്കിൽ കവിതയില്ല. ചിത്രം വിചിത്രവുമാവില്ല. അതുകൊണ്ടായിരിക്കും.

അതിനാൽത്തന്നെയാവണം രാഷ്ട്രീയക്കാരും മാനേജ്മെന്റുകാരും കച്ചവടക്കാരും, കവിതയിലും ലളിതകലകളിലും അങ്ങനെയങ്ങു പയറ്റിക്കാണാത്തത്‌!

**********

ഗദ്യമെഴുതാനുള്ള മടിയും പദ്യമെഴുതാനുള്ള പ്രയാസവും, പറയാനെന്തോ ഒന്നും അതുപറയാനൊരു തിടുക്കവും ഉണ്ടായിരുന്ന കാലത്താണ്‌ ഞാൻ ഒന്നുരണ്ടു സാധനങ്ങൾ പടച്ചുവിട്ടത്‌. ആദ്യത്തേത്‌ (അന്നു പത്തുപന്ത്രണ്ടു വയസ്സുകാണും) ഒരു നക്കാപ്പിച്ച അനുകരണമായിരുന്നു, 'പൊളിഞ്ഞ ഫൗണ്ടൻ പേന'. 'പൊളിഞ്ഞ കാളവണ്ടി' എന്നോ മറ്റോ പേരിൽ പഠിക്കാനുണ്ടായിരുന്ന ഒരു പദ്യത്തിന്റെ. അന്ന് ദുർലഭമായിരുന്ന, അന്നത്തെ എന്റെ ദൗർബല്യമായിരുന്ന ഫൗണ്ടൻപേനയുടെ മൂടി പൊട്ടിയതിലുള്ള 'അസ്തിത്വദു:ഖ'മായിരുന്നു സംഗതി. നാണംകൊണ്ട്‌ ആരെയും കാണിച്ചില്ല. കാണിക്കാൻ കൊള്ളാവുന്നതുമായിരുന്നില്ല. തലക്കെട്ടുമാത്രമേ ഇന്നോർമയിലുള്ളൂ.

രണ്ടുമൂന്നുവർഷംകഴിഞ്ഞാണ്‌ അടുത്ത സൃഷ്ടി. അതിന്റെ തലക്കെട്ടോർമയില്ല. ആദ്യ വരി ഇതായിരുന്നു:

'ക്ഷോണിയാകുന്നൊരു പെൺകൊടിയാളുടെ
വേണിയിൽചാർത്തിയ ചെംപുഷ്പം പോലവെ.....'

എന്നമട്ടിൽ അസ്സലൊരു രായസം.

ശുഷ്കകൗമാരം പിന്നെ കാര്യമായ ക്ഷുദ്രജീവികളെയൊന്നും സൃഷ്ടിച്ചില്ല. ക്ഷുഭിതയൗവനമായപ്പോഴാണ്‌ അവൻ (അവൾ) വീണ്ടും വരുന്നത്‌. ഇക്കുറി കാണാനും കേൾക്കാനും ആളെക്കിട്ടി.

കവിതയുടെ പേര്‌ 'ലയനം'. ബിരുദത്തിനും ബിരുദാനന്തരത്തിനുമിടയിലെ അലസവേളയിൽ, 'കേരള സാഹിത്യ സമിതി'യുടെ കോഴിക്കോട്ടെ സമ്മേളനത്തിന്റെ (1971 മെയ്‌ മാസം) കവിയരങ്ങിലേക്ക്‌ ഒരെണ്ണം വച്ചങ്ങുകാച്ചി. വന്നൂ ഒരു കത്തും കൂടെ വണ്ടിക്കൂലിക്കു കാശും. ആദ്യമായാണ്‌ തനിയെ കൊച്ചിയിൽനിന്നു കോഴിക്കോട്ടേക്കു യാത്ര. 'ഇംപീരിയ'ലിൽ എത്തിച്ചേരാനായിരുന്നു നിർദ്ദേശം. ഉച്ചതിരിഞ്ഞിട്ടുണ്ടാവും. എത്തിയപാടെ ആരോ ഒരു മുറിക്കകത്തിരുത്തി. ഒരുപാടാളുകൾ. നടുക്ക്‌ ചായക്കോപ്പയുമുയർത്തി ഒരു മുത്തച്ഛൻ. "ഇതാണു ജീവൻ. ഇതിലെല്ലാമുണ്ട്‌. ഊർജ്ജം. സൗന്ദര്യം. ജീവിതം". അത്‌ സാക്ഷാൽ പി. കുഞ്ഞിരാമൻനായർ!

ബീച്ചിനടുത്തൊരു പഴയ ബംഗ്ലാവിൽ, ഞങ്ങൾ കുറെ 'യുവകവി'കൾക്ക്‌ കുറച്ചുകൂടി കാശുംതന്ന് താമസിക്കാൻ സ്ഥലവുമൊരുക്കി സമിതിവളണ്ടിയർ വിട പറഞ്ഞു. കൂടെത്താമസിച്ചവരിൽ രണ്ടുപേരുകൾമാത്രം മനസ്സിലുണ്ട്‌, 'അക്വ' മണ്ണൂശ്ശേരി, സി. ആർ. പരമേശ്വരൻ. രാത്രി ഞങ്ങൾ കടപ്പുറത്തുപോയിരുന്നു വർത്തമാനം പറഞ്ഞു.

പിറ്റേന്നാണ്‌ ടൗൺഹാളിൽ പരിപാടി. പെട്ടെന്നൊരു ബഹളം. എൻ. എൻ. പിള്ളയുടെ വരവായിരുന്നു. ക്യാമറക്കാരെല്ലാം ചുറ്റുംകൂടി. ഷർട്ടുപൊക്കി മുഖം തുടച്ച്‌ എൻ. എൻ. പിള്ള നാടകീയമായിത്തന്നെ പോസുചെയ്തുകൊടുത്തു.

ഞാൻ സ്റ്റേജിൽകേറുമ്പോൾ മുൻവരിയിൽ എ. പി. പി. നമ്പൂതിരി, കുഞ്ഞുണ്ണിമാഷ്‌, എൻ. പി. മുഹമ്മദ്‌, എന്നീ കുറച്ചുപേരെമാത്രമേ മുഖപരിചയമായുണ്ടായിരുന്നുള്ളൂ. എം. ടി. യും ഉണ്ടായിരുന്നോ എന്ന് ചെറിയൊരു സംശയം.

ഞാനങ്ങോട്ടു തുടങ്ങി:

"മധുരം കിനിയും
മലരുകൾ വിരിയും;
മലരിൻ മാദക
പരിമളമുതിരും.
വെൺതിങ്കൾക്കൊടി-
യണയുമ്പോഴും
മൽസഖി, നീയെ-
ന്നരികത്താവും....."

അന്നും ഇല്ല ഇന്നും ഇല്ല എനിക്കു പാടാൻ കഴിവ്‌. ഒരു അവതാളത്തിൽ ഏകതാനത്തിൽ ഞാനവസാനിപ്പിച്ചു:

".....എൻപ്രിയ തീർത്ത
മഴക്കാറിൽ പുതു
മഴവില്ലിനിയും
വിടരുകയാവാം;
പഴകിയ വീണ-
ക്കമ്പികളിൽ നവ-
രാഗവിശേഷം
വിരിയുകയാവാം."

ആളുകൾ കയ്യടിച്ചെന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

ആദ്യമായാണ്‌ ഒരു കവിയരങ്ങു കാണുന്നത്‌. കുറച്ചേറെപ്പേരുടെ കവിതകളും പ്രസംഗങ്ങളും വിശേഷാനുഭവങ്ങളായി. അതിലൊന്നായിരുന്നു വൈലോപ്പിള്ളിയുടേത്‌; തെളിനീരുപോലൊരു തൂവൽസ്പർശം. അച്ചിൽനിരത്തിയ കവിതകളേക്കാൾ മാസ്മരികത വാമൊഴിക്കവിതകൾക്കാണെന്ന് അന്നു തിരിച്ചറിഞ്ഞു.

ഇടവേളയിൽ എൻ. എൻ. കക്കാടിന്റെ മുമ്പിൽപെട്ടു. "താളമറിഞ്ഞവനേ താളം തെറ്റിക്കാനാവൂ", കക്കാട്‌ ഉപദേശിച്ചു. "ഇതുപോലെ ഇനിയുംകുറെ എഴുതിയിട്ടുമതി, മറുകണ്ടം ചാടൽ."

കക്കാട്‌ എനിക്കെന്നും പ്രിയപ്പെട്ട കവിയാവുകയായിരുന്നു.

കുട്ടികളുടെയും മുതിർന്നവരുടെയും തിരക്കിൽ കുഞ്ഞുണ്ണി കാണാമറയത്ത്‌.

നാട്ടിലെ ബദ്ധപ്പാടുകാരണം കോഴിക്കോട്ട്‌ അധികം നിൽക്കാതെ ഉടൻ മടങ്ങേണ്ടി വന്നു. പോരാൻനേരം, 'വാലത്ത്‌' ആണൊ 'കോറാത്ത്‌' ആണോ 'നാറാത്ത്‌' ആണോ എന്നു നിശ്ചയമില്ല, വിലാസം എഴുതിത്തന്നു പറഞ്ഞു ബന്ധപ്പെടണമെന്ന്. എന്തുകൊണ്ടോ അതുണ്ടായില്ല.

അതിനുശേഷം ഒരു പത്തുവർഷം കവിത തലയ്ക്കുപിടിച്ചുനിന്നു.

അക്കാലത്തെഴുതിയ ഒരു കവിതയാണ്‌ ('സംഗമം') ഇന്നും എനിക്കിഷ്ടം:

"മാദകത്തുടുപ്പാർന്ന ദിങ്മുഖം നുകർന്നപ്പോൾ
മോഹാന്ധൻ സൂര്യൻ രാവിൻ കാളിമയോർത്തേയില്ല
...........................................................................................................................
...........................................................................................................................
ആട്ടവും പാട്ടും, പിന്നെ തേങ്ങലും കരച്ചിലും;
ആഴികൾതാണ്ടാൻ വീണ്ടും നീന്തലും പറക്കലും."

**********

കണ്ടാൽ കവിയെന്നോ ഭിഷഗ്വരനെന്നോ തോന്നാത്ത ഡോ. ഭികാജി ഘാണേകർ ഗോവയിൽവച്ച്‌ തന്റെ കുറെ കൊങ്കണിക്കവിതകൾ എനിക്കു പറഞ്ഞുതന്നു. അവയിൽ ആറെണ്ണം, എറണാകുളത്ത്‌ ജോൺ പോൾ നോക്കിനടത്തിവന്നിരുന്ന 'ഫോക്കസ്‌' മാസികയിൽ (1975) 'കൊങ്ങിണിപ്പൂക്കൾ' എന്ന പേരിൽ ഞാൻ പ്രസിദ്ധപ്പെടുത്തി. അതായിരിക്കുമോ കൊങ്കണിസാഹിത്യത്തിന്റെ മലയാളത്തിലെ ആദ്യത്തെ പരിഭാഷ?

തൃപ്പൂണിത്തുറ സംസ്കൃതകോളേജിനടുത്തുവച്ചാണ്‌ വിഷ്ണുനാരായണൻ നമ്പൂതിരിയെ കാണുന്നത്‌. അന്നദ്ദേഹം അവിടെ അധ്യാപകനായിരുന്നു. വെള്ളിമേഘംപോലെ, വെള്ളിക്കോൽപോലെ, വെള്ളിൽപക്ഷിയെപ്പോലെ ഒരു ശാന്തസ്വരൂപം. വജ്രായുധം വാക്കിലും വരിയിലും മാത്രം. വിഷ്ണുനാരായണൻ നമ്പൂതിരി ജടായുവിന്റെ കഥ ഗ്രീക്ക്സാഹിത്യത്തിൽനിന്നുപകർന്നാടിയത്‌ ഇന്നും നിറഞ്ഞുനിൽക്കുന്നു മനസ്സിൽ.

എന്റെ പിന്നൊരു ഇരുപതുവർഷം തികഞ്ഞ മരവിപ്പിൽ. 'റൈറ്റേഴ്സ്‌-ബ്ലോക്ക്‌' ഒന്നുമല്ല; ജീവിതം വഴിമാറി ഒഴുകുകയായിരുന്നു.

**********

വളരെ മുതിർന്നതിനുശേഷമാണ്‌ സച്ചിദാനന്ദനെ കാണുന്നത്‌, അദ്ദേഹം കവിതയിലും ഞാൻ വയസ്സിലും. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പ്രവർത്തനങ്ങൾക്കായി പലതവണ ഗോവയിലെത്തുമായിരുന്നു സച്ചിദാനന്ദൻ. അദ്ദേഹത്തിന്റെ ഇരിഞ്ഞാലക്കുടയിലെ ചില ശിഷ്യന്മാരുടെയുംകൂടെ ഒരു ചായസമയമേ ചിലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അവർ അദ്ദേഹത്തിലെ അധ്യാപകനെ ആദരിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കവിത്വത്തെ ആസ്വദിച്ചു. വിവർത്തനത്തിൽ ചോരുന്നതെന്തോ അതിന്റെ ഓട്ട അടയ്ക്കൂന്നതിനെക്കുറിച്ചു തുടങ്ങിവച്ച ചർച്ച പക്ഷെ അവസാനിച്ചില്ല. ശക്തമായ വടക്കനന്തരീക്ഷത്തിലും മലയാളത്തിൽ കവിതചൊല്ലി അദ്ദേഹം സദസ്സിനെ കോരിത്തരിപ്പിച്ചു; ഇംഗ്ലീഷിലും അത്‌ ശക്തമായിത്തന്നെ അവതരിപ്പിച്ച്‌ ആത്മാവിലേക്കാഴ്‌ന്നിറങ്ങി.

ആ സമാഗമം കവിതയുടെ കുരുന്നിലകൾ വീണ്ടും പൊടിപ്പിച്ചു എന്നിൽ.

കുഞ്ഞുണ്ണിമാഷാണ്‌ പഴമയിലും പുതുമനിർത്തി, പുതുമയിലും പഴമനിർത്തി തലമുറക്കവികളുടെ തല മുറിച്ചത്‌. കഥാസാഹിത്യത്തിൽ വി.കെ.എൻ. എന്നപോലെ.

കുഞ്ഞുണ്ണി മരിച്ചപ്പോൾ ഒരു കുറുംകവിത ഞാനുമെഴുതിപ്പോയി:

"ഉള്ളതുരുപ്പടിയാക്കണം
എണ്ണംകൊണ്ടെന്തു വണ്ണം?
വണ്ണത്തിനല്ലേ ദണ്ണം?"
(കുഞ്ഞുണ്ണിയപ്പം / കുഴിയെണ്ണാത്ത കുഞ്ഞുണ്ണിക്ക്‌. 'ഗൾഫ്മലയാളം', മാർച്ച്‌ 2007).

**********

ഗദ്യമായാലും പദ്യമായാലും,

'ഒരുമിച്ചുപാടുവാൻ കഴിയാത്തൊരീണത്തിൽ
പതിവായി ഞാനെന്തോ പറഞ്ഞുവച്ചു.
പറയാതെ പറയുന്ന പരിഭവമോ, മുഖം
മറയ്ക്കാനൊരിത്തിരി മറുപടിയോ?'

എന്ന ചിന്തയിൽ അന്തിക്കു കുന്തിച്ചിരിക്കുന്നു ഞാനിന്ന്, അര നൂറ്റാണ്ടിനിപ്പുറം 2009-ൽ!


[Published in the fortnightly Web Magazine nattupacha.com, 1 Nov 2009]

Monday 19 October 2009

നമ്മൾ മിടുക്കന്മാർ!

ദക്ഷിണാഫ്രിക്കയിൽവച്ച്‌ ഒരാൾ പറഞ്ഞ കഥയാണ്‌. ആഫ്രിക്കയിലെ ഏതോ ഒരു ദരിദ്രരാഷ്ട്രത്തിൽ, കാര്യക്ഷമമായ റേഷൻവിതരണത്തിനായി സർക്കാർ ഇലക്ട്രോണിക്‌ കാർഡ്‌ ഏർപ്പെടുത്തി. നമ്മുടെ റേഷൻകാർഡുപോലെ, ഒരു കുടുംബത്തിന്‌ ഒന്നുവച്ച്‌. കണക്കെല്ലാം കിറുകൃത്യം. എന്നിട്ടും സ്റ്റോക്ക്‌ തികയുന്നില്ല വിതരണത്തിന്‌. കാർഡിനുപിറകിലെ കാന്തികവര നെടുങ്ങനെ കീറി, ആൾക്കാർ ഒരു കാർഡിൽനിന്ന് രണ്ടുകാർഡുകൾ ഉണ്ടാക്കി ഇരട്ടിറേഷൻ വാങ്ങുകയായിരുന്നത്രേ.

അതെല്ലാം പട്ടിണികൊണ്ട്‌; ഗതികേടുകൊണ്ട്‌.

അതൊന്നുമില്ലാതെ എന്തിനും ഏതിനും എന്തും ദുരുപയോഗിക്കുന്ന നമ്മൾ മിടുമിടുക്കൻമാർ തന്നെ. ഒരു വാക്കായാലും വിദ്യയായാലും വിജ്ഞാനമായാലും വൈദ്യമായാലും വീടായാലും വഴിയായാലും വണ്ടിയായാലും വിമാനമായാലും വിളക്കായാലും വിളംബരമായാലും വിശ്വമായാലും വിശ്വാസമായാലും വേദാന്തമായാലും.

പണ്ട്‌ സ്കൂളിലെ കിണറ്റിൽ ചില കുട്ടികൾ തുപ്പിയിടുമായിരുന്നു. അന്നൊന്നും കുപ്പിവെള്ളമില്ല, വെള്ളം കയ്യിൽകൊണ്ടുനടക്കാറുമില്ല. അന്നെല്ലാം സ്കൂളുകൾ മുഴുസമയമാണല്ലോ. പൊതിച്ചോറുണ്ടുകഴിഞ്ഞ്‌ ഞങ്ങൾക്കു കൈ കഴുകാനും കുടിക്കാനും ദൂരെ പട്ടാളക്യാമ്പിൽപോയി വെള്ളം ചോദിച്ചുവാങ്ങണം. അടുത്ത വീടുകളിലൊന്നും സ്കൂൾകുട്ടികളെ അടുപ്പിക്കില്ല. പുതിയൊരു അധ്യാപകൻവന്നു മുഖമടച്ചു രണ്ടെണ്ണംകൊടുത്തപ്പോൾ ആ കുട്ടികളുടെ തുപ്പൽ നിന്നു. അത്‌ അന്നത്തെ കഥ.

ഇന്നോ?

വഴി നിറയെ തുപ്പിനിറക്കുന്നു; ഏതു കോണിപ്പടിയിലും 'തുല്യം' ചാർത്തുന്നു. മാന്യന്മാർ ചാടിച്ചാടി വഴിമാറിപ്പോകുന്നു. ഒഴിഞ്ഞ ഒരിടം കണ്ടാൽ കുപ്പകോരിയിടുന്നു. കുപ്പയില്ലെങ്കിൽ കുപ്പി.

അച്ഛനമ്മമാർ കൊച്ചുകുഞ്ഞുങ്ങൾക്ക്‌ കളിത്തോക്കുവാങ്ങിക്കൊടുക്കുന്നു; മുതിർന്നാൽ എയർഗൺ. കുട്ടികൾ അതുപൊട്ടിച്ചുകൊല്ലുന്ന കാടപ്പക്ഷികളെ മസാലയിട്ടുവരട്ടി അവർക്കുകൊടുത്തു സായൂജ്യമടയുന്നു. മക്കൾ ഗർഭ-നിരോധന ഉറ ബലൂണാക്കിവീർപ്പിച്ചു തട്ടിക്കളിക്കുമ്പോൾ പരസ്പരം നോക്കി ശൃംഗരിക്കുന്നു.

ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധി ദൈവികമായിക്കരുതി ഗാന്ധി. അദ്ദേഹത്തിന്റെ പ്രതിമക്കുമുകളിൽ കാഷ്ഠംകൊണ്ടുനിറച്ചു നമ്മൾ. താഴെയോ രാഷ്ട്രീയക്കാരെക്കൊണ്ടും!

ഘണ്ഡി ഗാന്ധിയായി പുനരവതരിച്ച്‌ ഒറിജിനലിനെ കവച്ചുവക്കുമ്പോൾ കാടു നാടാവും; നാടു കാടാവും. ഗാന്ധിയോ കരകാണാക്കടലിലും!

ശ്രീബുദ്ധനും ശ്രീനാരായണനുമെല്ലാം പ്രതിഷ്ഠകളെ പാപത്തിന്റെ പ്രതിബിംബമായിക്കണ്ടു. നമ്മൾ അവരെത്തന്നെ പ്രതിഷ്ഠകളാക്കി പരിഹസിച്ചു.

മനസ്സിനു ശാന്തിതരേണ്ട സ്ഥലങ്ങളാണ്‌ ആരാധനാലയങ്ങൾ. അവിടെയാണ്‌ ഉച്ചഭാഷിണിയിലൂടെ ഒച്ചയും ബഹളവും. ഓരോ കാരണംപറഞ്ഞു സത്കാരവും ശൃംഗാരവും. ഓരോ തിരുനാളിലും മദവും മത്സരവും. മദ്യവും മദനോത്സവവും.

'LADIES TOILET'-എന്ന ബോർഡിനെ 'LADIES TO LET' എന്നാക്കി മാറ്റുന്നവരല്ലേ നമ്മൾ?

ഇന്ത്യയിലെ പാർപ്പിടപ്രശ്നം തീർക്കാൻ, തീവണ്ടിപ്പാതയോ പൊതുനിരത്തോ മേൽപ്പാലമോ വെള്ളക്കുഴലോ നിർമ്മിച്ചാൽമതി എന്നാരോ പറഞ്ഞിട്ടുണ്ട്‌. ക്രൂരമാണ്‌ ആ ഹാസ്യമെങ്കിലും അതിലും ക്രൂരവും പരിഹാസ്യവുമാണ്‌ നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി.

ഒരു നടപ്പാതവന്നാൽ ഉടൻ അവിടത്തെ കടക്കാർ കയ്യേറും; അല്ലെങ്കിൽ വഴിവാണിഭക്കാർ. അതോടെ അതൊരു വണ്ടിപ്പേട്ടയുമാകും. കാൽനടക്കാർ അക്ഷരാർത്ഥത്തിൽ പെരുവഴിയിലും!

കേരളത്തിൽ ദേശീയപാതയിൽ ഒരിടത്താണ്‌. ഒരു കവലയിൽ എനിക്കെപ്പോഴും വഴിതെറ്റും. വഴികാട്ടിനോക്കിത്തന്നെയാണു വണ്ടിയോടിക്കുക. എന്നിട്ടും. പിന്നെയാണ്‌ ഒരു സ്ഥലവാസി പറഞ്ഞുതന്നത്‌, അതു ചില നാട്ടുകാർ ചേർന്ന് ബോർഡുതിരിച്ചുവയ്ക്കുന്നതാണത്രെ. എന്തോ കവലരാഷ്ടീയം!

വണ്ടിയോടിക്കുന്നവർക്കെല്ലാം അറിയാം, വലത്തേക്കു തിരിയുമ്പോൾ വലതു ലൈറ്റും ഇടത്തേക്കുതിരിയുമ്പോൾ ഇടതു ലൈറ്റും ആണ്‌ സിഗ്നൽ എന്ന്. എന്നാൽ തെറ്റിപ്പോയി. വടക്കൻസംസ്ഥാനങ്ങളിൽ വൻപാതകളിൽ പിന്നിലുള്ള വണ്ടിക്കു മുന്നോട്ടുകയറിപ്പോകാനുള്ള അനുവാദമായാണ്‌ വലതു ലൈറ്റിടുക! ഇതറിയാതെ മുൻവണ്ടി വലത്തേക്കു തിരിയുമെന്നു കരുതി അതിന്റെ പിറകുപിടിച്ച്‌ ബഹുദൂരം പോയിട്ടുണ്ടു ഞാൻ!

കാലുകൊണ്ടു ദിശകാട്ടുന്ന ഗുജറാത്ത്‌ ആട്ടോക്കാരന്റെ അടുത്തെത്തുമോ ഇവർ? ഗോവയിലോ മിക്കവരും സിഗ്നൽ കാട്ടുകയേ ഇല്ല; കാട്ടിയാലോ അതു മുഖംകൊണ്ടും മുഖഭാവവുംകൊണ്ടും. വലത്തോട്ടു തിരിയാനും ഇടത്തോട്ടുതിരിയാനും വണ്ടി വലത്തോട്ടു വെട്ടിക്കുന്നവരാണല്ലോ അവർ! എന്നാലേ ഒരു 'ത്രിൽ' ഉള്ളൂ.

സഹകരണമില്ലാത്തവരുടെ കൂട്ടായ്മ സഹകരണസംഘം. ബാധ്യത(debit) ഉള്ളപ്പോൾ ക്രെഡിറ്റ്‌ (credit) സൊസൈറ്റി സഹായത്തിനെത്തും. ബാധ്യത ഉണ്ടാക്കുന്നത്‌ ക്രെഡിറ്റ്‌ കാർഡ്‌. ക്രെഡിറ്റ്‌ (ആസ്തി) ഉണ്ടെങ്കിൽമാത്രം ഡെബിറ്റ്‌ കാർഡ്‌!

അതല്ലേ കാലം!

മാഷ്‌, 'മാസ്റ്റർ' (MA, M.Sc., M.Ed. M.PEd., etc.)ആവണമെന്നുവന്നപ്പോൾ ഹെഡ്മാസ്റ്റർ പ്രിൻസിപ്പലായി. പ്രിൻസിപ്പൽ ഡയറക്റ്ററായി. ക്ലാർക്ക്‌ എക്സിക്യൂട്ടീവായി. എല്ലാവരും മാനേജരായപ്പോൾ പണിയെടുക്കാൻ ആളില്ലാതായി.

ആറാം ശമ്പളക്കമ്മീഷൻ വിഭാവനം ചെയ്തത്‌ തസ്തികകളുടെ എണ്ണംകുറച്ച്‌ ഉച്ചനീചത്വം ചെറുതാക്കാനാണ്‌. എന്നിട്ടെന്തായി? താഴെ തസ്തികകൾ കുറച്ചെന്നതു ശരി, മുകളിൽ മുകളിൽ എണ്ണമങ്ങു കൂട്ടി. ശമ്പളവും.

ഒരു പാനീയത്തിന്റെ പരസ്യം പോലെയായി. 'More Cola, Same Price'. അളവുകൂട്ടി, ആനുപാതികമായി വില. ഒട്ടും 'കൂട്ടി'യില്ല. ശരിയല്ലേ? കുടിച്ചോളൂ കൂടുതൽ!


ദില്ലിയിൽ പരക്കെ കാണാം, എന്തിലും 'Original' എന്ന ലേബൽ. ഒറിജിനൽ അല്ലാത്ത ഒന്നുമില്ലല്ലോ അവിടെ. ഗാന്ധിയല്ലാതെ.

സർക്കാർ ഓഫീസുകളിലെ സീലടിക്കൽ എനിക്കു പണ്ടേ ഹരമാണ്‌, മലബാർ ചായയേക്കാളും. നീട്ടിപ്പൊക്കിയൊരുകുത്തൽ! പോർട്ടർമാർക്കും ഒരു സ്വഭാവമുണ്ട്‌. എന്തുഭാരമുള്ള സാമാനമായാലും നിലത്തുവയ്ക്കുന്നതിനുമുമ്പ്‌ ഒന്നുകൂടിപ്പൊക്കിയങ്ങു താഴേക്കിടും.

കച്ചവടം കപടമല്ലെന്നു കാണിക്കാനായിരുന്നു MRP (Maximum Retail Price) കൊണ്ടുവന്നത്‌. അതുടനെ കച്ചവടക്കാർ 'Minimum Retail Price' എന്നാക്കി. ഇനിയുമൊരു പടി കടന്ന് ആ ലേബലേ കീറിക്കളയുന്നു പലരും!

പിന്നൊന്ന് 'ഹോളോഗ്രാം'. അടുത്തിടെ ഒരു പേരുകേട്ട കമ്പനിയുടെ ഉത്പന്നത്തിൽകണ്ടു, "If found spurious, please do not buy". കൃത്രിമമാണെന്നു തോന്നിയാൽ വാങ്ങേണ്ടെന്ന്! എന്തൊരു മനുഷ്യസ്നേഹം!

മൊബൈൽ വൈബ്രേറ്റർകൊണ്ടു ഇക്കിളിപ്പെടുത്താനും, കാറിലെ പിൻകണ്ണാടിയിലൂടെ പെണ്ണിനെനോക്കിരസിക്കാനും മറ്റുഭാഷകളെ മാനസാന്തരപ്പെടുത്തി മാതൃഭാഷയിൽ മാനംകെടുത്താനും മിടുക്കന്മാർ നമ്മൾ!


തുടക്കത്തിലെ റേഷൻകാർഡിൽതന്നെ അവസാനിപ്പിക്കാം. ഭാരതത്തിൽ മിക്ക ഇടങ്ങളിലും കുടുംബാംഗങ്ങളുടെ ജനനത്തിയതി രേഖപ്പെടുത്തിയിരിക്കില്ല; വയസ്സേ കാണൂ. വർഷാവർഷം അതു മാറുന്നകാര്യം മറന്നുപോയിരിക്കും ഉദ്യോഗസ്ഥന്മാർ! പിന്നെ തൊഴിൽകാർഡ്‌. തിരിച്ചറിയൽകാർഡ്‌. തിരഞ്ഞെടുപ്പുകാർഡ്‌. അതിൽ എത്രപേരുടെ പേരും വിവരവും ശരിയായിട്ടുണ്ട്‌? (ഈയുള്ളവന്റെ ആദ്യത്തെ തിരഞ്ഞെടുപ്പുകാർഡിൽ സ്വന്തം പേർ അച്ഛന്റേതായിരുന്നു; അച്ഛന്റെ പേർ എന്റേതും. അതു തിരുത്തിവാങ്ങിയപ്പോൾ ആണു പെണ്ണായി മാറി. നിലവിലുള്ള മൂന്നാമത്തേതിൽ വീട്ടുപേരില്ല). ഇവയ്ക്കെല്ലാം പുറമെ ആദായനികുതിക്കാർഡ്‌. വണ്ടിയോട്ടക്കാർഡ്‌. ക്രെഡിറ്റ്‌ കാർഡ്‌. ATM കാർഡ്‌. അപ്പോഴതാ വരുന്നു ദേശീയ വിവിധോദ്ദേശക്കാർഡ്‌.

ഗോവയിലായതുകൊണ്ട്‌ പരീക്ഷണറൗണ്ട്‌ എന്നനിലയിൽ അതു കിട്ടി രണ്ടുവർഷം മുമ്പ്‌. എല്ലാം ക്ലീൻ, ക്ലീൻ. പേരുണ്ട്‌, പടമുണ്ട്‌, എല്ലാം ഒരു ഇലക്ട്രോണിക്‌ ചിമിഴിൽ ഒതുക്കിയിരിക്കുന്നതിനാൽ പത്രാസുമുണ്ട്‌!

അതുംകൊണ്ട്‌ ഒരാവശ്യത്തിന്‌ ഒരു സർക്കാർ ഓഫീസിൽ പോയി. പോര, പോര, അതുകൊണ്ടൊന്നും എന്റെ തിരിച്ചറിയൽ നടക്കില്ല. കാരണം 'കുമാരസംഭവം' വായിക്കാനുള്ള ഉപകരണമില്ലതന്നെ!

ഞാൻ ആരാണെന്നുകാണിക്കാൻ പുതുക്കാനാവാത്ത റേഷൻകാർഡ്‌ (APL) പറ്റില്ല; സ്വന്തം ഒപ്പില്ലാത്ത ആദായനികുതിക്കാർഡു പറ്റില്ല. തിരിച്ചറിയൽകാർഡിൽ വീട്ടുവിലാസമില്ല; വണ്ടിയോട്ടക്കാർഡിൽ പഴയ വിലാസം മാത്രം. സ്വകാര്യവിവരങ്ങളില്ലാത്തതിനാൽ ബാങ്ക്കാർഡും പറ്റില്ല; തത്കാലതാമസം എവിടെയെന്നില്ലാത്തതിനാൽ പാസ്പോർട്ടുപോലും പറ്റില്ല. പോരേ? അവസാനം അക്ഷരത്തെറ്റുള്ള തിരഞ്ഞെടുപ്പുകാർഡ്‌ രക്ഷക്കെത്തി.

അടുത്തുതന്നെ ഞങ്ങൾക്കെല്ലാം ഒരു തീരദേശക്കാർഡുംകൂടി കിട്ടുമെന്ന് ശ്രുതിയുണ്ട്‌.

എന്തെങ്കിലും ഒരു കാര്യം നാം പൂർണ്ണമായി, തെറ്റില്ലാതെ, ചെയ്യുമോ?

ഇനി ഇതെല്ലാം ഒന്നിപ്പിച്ചങ്ങു നന്നാക്കിയെടുക്കാൻ ഒരു എക്സിക്കുട്ടനെ അങ്ങ്‌ ദില്ലിയിൽ വാറോലകൊടുത്ത്‌ ഏൽപ്പിച്ചിട്ടുണ്ട്‌. 'നീലക്കെണി', ഒരു നമ്പറിൽ നമ്മെ ഒതുക്കുമെന്നാണു കേഴ്‌വി.


സംശയിക്കാനില്ല, നമ്മൾ ലോകോത്തര മിടുക്കന്മാർ തന്നെ!

Wednesday 7 October 2009

കഥകളിയുടെ മടിത്തട്ടിൽ

ഞാനാദ്യംകണ്ട കഥകളിതന്നെ കലാമണ്ഡലം കൃഷ്ണൻ നായരുടേതാണെന്നത്‌ ഒരു സുകൃതം. അതും അക്ഷരാർഥത്തിൽതന്നെ ഒരു മടിത്തട്ടിലിരുന്ന്.

അന്നെനിക്ക്‌ ആറോ എട്ടോ പ്രായം. എന്റെ വീടിന്റെ തൊട്ടുതെക്ക്‌, വലിയ വാടകവീട്ടിൽ വലിയ ആളനക്കം. ആളുകളേക്കാൾ കൂടുതൽ പെട്ടികൾ. കലാമണ്ഡലം കൃഷ്ണൻ നായരും കുടുംബവും തൃപ്പൂണിത്തുറയിൽ താമസമാക്കുന്നു.

ഞങ്ങൾ നാട്ടുപിള്ളേർ ഒളിഞ്ഞുനോക്കുന്നു. അവിടത്തെ വരത്തുപിള്ളേർ ഇറങ്ങിവരുന്നു. ചുറ്റുവട്ടത്തെ ഒരുമാതിരി എല്ലാപ്രായത്തിലുള്ളവർക്കും പറ്റിയവർ. ഞങ്ങൾ കൂട്ടായി. അന്നെല്ലാം ചങ്ങാത്തം ഉടന്തടിയാണല്ലോ.

അതേവരെ കഥകളിയെന്നൊന്ന് ഞാൻ കണ്ടിട്ടില്ലായിരുന്നു; കാരണം അൽപം അകലെയുള്ള അമ്പലത്തിൽപോയി ഉറക്കമിളിക്കണം. കൂടെക്കൊണ്ടുപോകാൻ ആളുംവേണം. അച്ഛനന്നേ പണി കൂടുതലും പണം കുറവും പ്രമേഹരോഗിയുമായിരുന്നു.

തൃപ്പൂണിത്തുറയിൽ താമസമാക്കി, കലാമണ്ഡലം കൃഷ്ണൻ നായരുടെ ആദ്യത്തെ കളി പൂർണ്ണത്രയീശക്ഷേത്രത്തിൽ. വേഷമോ പേരുകേട്ട പൂതനയും. കുട്ടികൾപറഞ്ഞ്‌, എനിക്കതൊന്നു കാണണമെന്നു പൂതിയും.

ശ്രീ കൃഷ്ണൻ നായരുടെ പത്നി ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്റെ അമ്മയോടുപറഞ്ഞു, വേണമെങ്കിൽ എന്നെ കൂടെ അയച്ചുകൊള്ളാൻ കളികാണാൻ. അവർക്ക്‌ എന്നോടു പ്രത്യേകവാത്സല്യമുണ്ടായിരുന്നിരിക്കണം. കാരണം, അവരുടെ മൂത്തമകളുടെയും (പിൽക്കാലതു നൃത്താധ്യാപികയായി പ്രസിദ്ധയായ ശ്രീദേവി) എന്റെയും വിളിപ്പേരുകൾ ഒന്നായിരുന്നു.

ഞങ്ങളുടെ നാട്ടിൽ പൊതുവെ 'ചേച്ചി'യും 'ചേട്ട'നുമാണ്‌. പിന്നെ ചില വീടുകളിൽ ചേച്ചിമാരെ ആൺകുട്ടികളും, ചേട്ടന്മാരെ പെൺകുട്ടികളും 'ഓപ്പ'യെന്നും വിളിക്കും. വടക്കുനിന്നുവന്ന കലാമണ്ഡലംകുടുംബത്തിന്റെ 'ഓപ്ല'വിളി ഞങ്ങൾക്കു പുതുമയായിരുന്നു. 'ഓപ്പോൾ', 'ഓപ്ല' ആയതാവണം. മൂത്തമകൾ മണിയോപ്ലയ്ക്കുതാഴെ മറ്റൊരു ചേച്ചിയുമുണ്ടയിരുന്നു; കലയോപ്ല. എന്റെ സ്വന്തം ചേച്ചിയുടെ സഹപാഠി. ബാക്കിയെല്ലാം ആൺകുട്ടികളായിരുന്നു. അവരെ ഞങ്ങൾ പ്രായഭെദമെന്യേ പേരുപറഞ്ഞുവിളിച്ചു.

അങ്ങനെ 'മണിയോപ്ല'യുടെ മടിയിലുരുന്ന് ആദ്യമായി കഥകളി കണ്ടു.

അതൊരു അനുഭവമെന്നതിനേക്കാളേറെ അനുഭൂതിയായിരുന്നു. ആനപ്പന്തലിൽ മുൻപന്തിയിൽത്തന്നെയുള്ള ഇരുപ്പ്‌. അമ്പലപ്പറമ്പിലെ ആനപ്പിണ്ടത്തിന്റെയും കളിത്തട്ടിലെ വിളക്കെണ്ണയുടെയും അമ്പലനടയിലെ കർപൂരത്തിന്റെയും ഓപ്പോളണിഞ്ഞ പിച്ചിപ്പൂവിന്റെയും സമ്മിശ്രഗന്ധം. കേളികൊട്ടുതൊട്ട്‌ കലാശംവരെ, തിരനോട്ടം തൊട്ടു തോടയം വരെ, ചൊല്ലിയാട്ടംതൊട്ടു ഇളകിയാട്ടം വരെ, മുദ്രകൾതൊട്ടു മംഗളം വരെ ഇടതടവില്ലാതെ പതിഞ്ഞസ്വരത്തിൽ ചെവിയിൽ പറഞ്ഞുതരുന്ന മണിയോപ്ല. അതായിരുന്നു ആട്ടക്കഥയുടെ ആദ്യപാഠം.

അതൊരു ഹരമായി. എന്നാൽ കഥയറിയാത്ത ആട്ടംകാണലായിരുന്നു മിക്കതും. ആനച്ചന്തം മാതിരി തന്നെ കഥകളി. കഥയും കളിയുമറിയാതെയും ആസ്വദിക്കാം.


കലാമണ്ഡലം കൃഷ്ണൻ നായരുടെ മൂത്തമകൻ അശോകൻ അധികമൊന്നും അടുത്തിരുന്നില്ല. പ്രായക്കൂടുതൽകൊണ്ടാകണം. അകാലത്തിൽ മരിച്ചുപോയി അശോകൻ. കലയോപ്ല പിതാവിന്റെ സ്ത്രീപർവമായിരുന്നു; പൂതനതന്നെയായിരുന്നു ഇഷ്ടവേഷവും. എന്തോ പിന്നീടു കഥകളിയിൽ തുടർന്നതായി അറിവില്ല. കൂട്ടത്തിൽ നടുക്കുള്ള ബാബുവായിരുന്നു ശ്രീ കൃഷ്ണൻ നായരുടെ തത്സ്വരൂപം. ഏകദേശം എന്റെ സമപ്രായമായിരുന്നതിനാൽ ബാബുവാണ്‌ എനിക്കുവേണ്ടി മുദ്രകളെല്ലാം കാണിച്ചുതരിക. എല്ലാം ബാബു കണ്ടുപഠിച്ചതാണ്‌. ഇന്നു ഞാൻ അതെല്ലാം മറന്നു. ബാബുവാണെങ്കിലോ ഇന്ന് അറിയപ്പെടുന്നൊരു നടനാണ്‌. എനിക്കു തെറ്റിയില്ലെങ്കിൽ, കലാമണ്ഡലം ദമ്പതിമാരുടെ മറ്റുമക്കളായിരുന്നു രവിയും ഉണ്ണികൃഷ്ണനും കൃഷ്ണകുമാറും (പേരെല്ലാം പിഴച്ചോ? അവർ എവിടെയാണെങ്കിലും ക്ഷമിക്കുക; പഴംകഥകളല്ലേ, തെറ്റുണ്ടാകാം).

കലാമണ്ഡലം കൃഷ്ണൻ നായരുടെ അഭിനയത്തെപ്പറ്റി പറയാൻ ഞാൻ ആളല്ല; പറഞ്ഞാലൊട്ടു ശോഭിക്കുകയുമില്ല. പക്ഷെ ഒന്നുണ്ട്‌. കഥയിലെന്നപോലെ സാത്വികനായിരുന്നു അദ്ദേഹം വീട്ടിൽ. മറ്റു കഥകളിക്കാർ 'ചിറ'കിനു (കഥകളിക്കാരുടെ ഭാഷയിലെ പണം) പിന്നാലെ പാഞ്ഞിരുന്നപ്പോൾ കലാമണ്ഡലം (അന്നെല്ലാം 'കലാമണ്ഡല'മെന്നുപറഞ്ഞാൽ 'കൃഷ്ണൻ നായർ' എന്നു മനസ്സിലാക്കണം) തൊഴിലിന്നുള്ളിലെ കലാസപര്യക്കു സ്വയം അർപ്പിച്ചു. പകൽ ഞാൻ കണുമ്പോഴൊക്കെ അർധനിദ്രയിലായിരിക്കും. തലേന്നു രാത്രിയിലെ കളിയുടെ ക്ഷീണം. എന്നാലും കണ്ടാൽ കയ്യൊന്നനക്കി കണ്ണൊന്നു നിവർത്തി ചിരിക്കും. സന്താനഗോപാലത്തിലെ ബ്രാഹ്മണനായിട്ടാണ്‌ എനിക്കപ്പോൾ തോന്നുക.

ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാകട്ടേ മോഹിനിയാട്ടത്തിന്റെ മുഖമുദ്രയായി മാറി. അവരും ഇന്നില്ല.

പഴയ ഗ്രന്ഥങ്ങളുംകൊണ്ട്‌ അവർ ചിലപ്പോഴെല്ലാം സംശയംത്‌Iർക്കാൻ എന്റെ അച്ഛന്റടുത്തു വരുമായിരുന്നു. മോഹിനിയാട്ടം മാനകീകരിക്കനുള്ള അവരുടെ ശ്രമങ്ങളുടെ തുടക്കമായിരുന്നു അതെന്ന് ഇന്നു ഞാനറിയുന്നു.

വർഷങ്ങൾക്കുള്ളിൽ കൃഷ്ണൻ നായർ കുടുംബം തൃപ്പൂണിത്തുറയിൽതന്നെ സ്വന്തം വീടുപണിതു താമസം മാറി. അത്‌ ഞാനന്നു പഠിച്ചിരുന്ന ഹൈസ്കൂളിനടുത്തായിരുന്നു.

ഒരു ദിവസം ഉച്ചക്ക്‌ ഞാനവിടെ എന്തോ ഒരു ധൈര്യത്തിന്‌, എതോ ഒരു ആകർഷണത്താൽ കയറിച്ചെന്നു. മുൻമുറ്റത്ത്‌ ഒരു കൊച്ചു താമരക്കുളം. അതുനോക്കിനിന്നു കുറച്ചു സമയം. പിന്നെ അകത്തു കയറി. അന്നെല്ലാം ഞങ്ങളുടെ മുൻവാതിലുകൾ പകൽ മുഴുവൻ തുറന്നാണു കിടക്കുക. അകത്തളത്ത്‌ പതിവുപോലെ അദ്ദേഹം കിടന്നുറങ്ങുന്നു. ആൾപെരുമാറ്റം കേട്ടിട്ടാകണം കൺ മിഴിച്ചൊരു തിരനോട്ടം. ഞാനൊന്നുപരുങ്ങി. സാക്ഷാൽ കൃഷ്ണൻ നായർ കൈപിടിച്ചു ചോദിച്ചു, 'മണിയല്ലേ? അച്ഛനെങ്ങനെയുണ്ട്‌?' എനിക്കൊന്നും പറയേണ്ടി വന്നില്ല. കൃഷ്ണൻ കുചേലനെയെന്നപോലെ, ആ വലിയ വീടെല്ലാം കാണിച്ചുതന്നു അദ്ദേഹം. അന്നാണ്‌ ഞാൻ പ്രത്യേകമൊരു പൂജാമുറി കോൺക്രീറ്റ്‌ വീട്ടിൽ ആദ്യമായി കാണുന്നത്‌.

ആ വീട്‌ ഇന്നും മോഹിനിയാട്ടത്തിന്റെ കളരിയായി പ്രവർത്തിക്കുന്നു എന്നാണറിവ്‌.

പിന്നീടെന്റെ ജീവിതം വഴിമാറിയൊഴുകി. ഒരു പതിറ്റാണ്ടിനുശേഷം എന്റെ പ്രിയസുഹൃത്ത്‌ ജോൺപോൾ 'ഫോക്കസ്‌' എന്ന മാസിക കൊണ്ടുനടതുമ്പോൾ, 'അംബ'യെന്നൊരു പുത്തൻ ആട്ടക്കഥ നിരൂപണത്തിനായി കയ്യിലെത്തിച്ചു. അതു പഠിക്കുവാൻ ശ്രമിക്കവേ കഥയറിയാതെ ആട്ടംകണ്ട വിഷമം ഞാൻ തൊട്ടറിഞ്ഞു. എന്റെ പരിമിതികൾ അത്രയ്ക്കായിരുന്നു. 'Super exaggeration'-ഉം 'Ultra miniaturisation'-ഉം കഥകളിയുടെ കൈമുദ്രകളായി തിരിച്ചറിഞ്ഞു. വായിക്കുന്തോറും, കേൾക്കുന്തോറും, കാണുന്തോറും വിജൃംഭിതമാകുന്ന ഒരു കലാരൂപം. ഒരു പുളകം ഒരുപക്ഷെ അര നാഴിക നീളും. ഒരു സിംഹാസനമോ ഒരു വജ്രായുധമോ അരയടി മരത്തിൽ തീരും. ഇഹത്തെ പരമാക്കുകയും പരത്തെ പരിഹാസ്യമാംവിധം പരമാണുവുമാക്കുന്ന ആ പ്രതിഭ കഥകളിക്കുമാത്രം സ്വന്തം. അയൽവക്കതെങ്ങാനും ഗ്രീക്ക്‌ നാടകങ്ങളോ ഷേക്സ്പ്‌Iറിയൻ നാടകങ്ങളോ എത്തിയേക്കാം, അത്രമാത്രം.

എന്നാലും അന്നെന്നപോലെ ഇന്നും കഥകളിവേഷങ്ങളുടെ മുട്ടിനുതാഴോട്ട്‌ എന്തുകൊണ്ടോ അരോചകമായിത്തന്നെ കാണുന്നു. അതും ഭൗമേതരതയെ ഭൂമിയുമായി ബന്ധിപ്പിക്കാനാവാം!


മുതിർന്നപ്പോൾ മഴയും മഞ്ഞും മടിയും മനോഭാവവും മറുനാടും എന്റെ കഥകളിഭ്രാന്തെല്ലാം മുടക്കി. ഇന്നു ഞാൻ ടെലിവിഷനിൽ കഥകളികാണുന്നു; കൃഷ്ണൻ നായരെക്കുറിച്ചെഴുതുന്നു!


Published in the fortnightly web magazine www.nattupacha.com (1 October 2009)

Wednesday 30 September 2009

ആലോചനാമൃതം ആഹാരം.

വിഴിഞ്ഞത്തേക്കുള്ള വഴിയിലാണെന്നു തോന്നുന്നു, ഒരിക്കൽ ഒരു ബോർഡുണ്ടായിരുന്നു. "ആലോചനാമൃതം ആഹാരം". ഒരു പരസ്യം, ഗാർവാറേ നൈലോൺവലയുടെ. വലക്കകത്ത്‌ ഒരു മീനുമുണ്ടായിരുന്നു ചിത്രത്തിൽ. പിന്നീടറിഞ്ഞു, അത്‌ 'Food for Thought' എന്നതിന്റെ വിവർത്തനമായിരുന്നെന്ന്‌. പരിഭാഷക്കാരൻ രസികനാവണം.

അറുപതുകളിൽ ആഹാരം നന്നേ കമ്മിയായിരുന്നല്ലോ ഈ നാട്ടിൽ. വടക്കന്‌ അരിയും തെക്കന്‌ ഗോതമ്പും വിളമ്പുന്ന കാലം. 'കോഴിറേഷ'നു ക്യൂനിൽക്കുന്ന കാലം. പുഴുക്കലരിക്ക്‌ പുഴു+കൽ+അരി എന്നു ഭാഷ്യം ചമയ്ക്കുന്ന കാലം. "ഉള്ളിത്തൊലിപോലെ ദോശയുണ്ടാക്കി പൈസ പതിനഞ്ചുമേടിക്കും" എന്ന്‌ നാട്ടാർ അലമുറയിടുന്ന കാലം (അത്‌ ഒരു പൈസ നാണയമുള്ള കാലം). നാടൻഹോട്ടലുകളിൽപോലും 'Rice served only once" എന്നും "Janatha Meals Also Available" എന്നുമെല്ലാം എഴുതിവയ്ക്കുന്ന കാലം. അന്നത്തെ ബോംബെയിലും മറ്റും ആഴ്ചയിലൊരിക്കൽ ചോറേവിളമ്പാത്ത കാലം. നാട്ടിൽവന്നു തിരിച്ചുപോകുന്നവർ തലയണക്കുള്ളിലുമൊക്കെ അരിനിറച്ചു അതിർത്തികടത്തുന്ന കാലം.
അൻപതുകളിലെ മക്രോണിയും തൈനാനും ബാജ്രയും ചോളവും പുനരവതരിച്ച കാലം!
രാജ്യമെമ്പാടും ആഹാരരീതി തലകുത്തിനിന്നു അതോടെ. പത്തുകിലോമീറ്ററിനു വാമൊഴിയും അൻപതുകിലോമീറ്ററിന്‌ ആചാരവും നൂറുകിലോമീറ്ററിന്‌ ആഹാരവും അഞ്ഞൂറുകിലോമീറ്ററിനു വേഷവും ആയിരംകിലോമീറ്ററിനു ഭാഷയും മാറുന്ന ഈ രാജ്യത്ത്‌, ഇതുമൊരു നിശ്ശബ്ദവിപ്ലവമായിരുന്നില്ലേ?
കഞ്ഞിക്കുപോലും കാശില്ലാത്തവനു ഏതു വിപ്ലവം, എന്തു വിപ്ലവം, അല്ലേ?
കുഞ്ഞുണ്ണിമാഷ്‌ ഒരിക്കൽ എഴുതി, ആവിപറക്കുന്ന ചോറിൽ പപ്പടംകാച്ചിയ എണ്ണയൊഴിച്ചുകഴിക്കുന്നതിന്റെ സ്വാദിനെപ്പറ്റി. പഴങ്കഞ്ഞിയും പഴഞ്ചോറും കഴിച്ചു ജീവിച്ചുമരിച്ചു ഒരു തലമുറ. ഉപ്പുകൂടിയിടാത്ത കഞ്ഞികുടിച്ചു മരിച്ചുജീവിച്ചു, മറ്റൊരു തലമുറ.
ഗുജറാത്തിലെ ഏറ്റവുംവരണ്ട പ്രദേശമായ കച്ഛിലൊരിടത്ത്‌ ഉണക്കച്ചപ്പാത്തിയും പച്ചമുളകുംമത്രം കഴിച്ചുജീവിച്ച ഒരു വയോവൃദ്ധനെപ്പറ്റി കേട്ടിട്ടുണ്ട്‌; ആണ്ടിലൊരിക്കൽമാത്രം പെയ്യുന്ന മഴയിൽ കുളിക്കും, അപ്പോൾ ശേഖരിച്ചുവയ്ക്കുന്ന വെള്ളം കുടിക്കും.
കുറച്ചു മുൻപാണ്‌. എന്റെ അച്ഛൻ വയനാട്ടേക്കൊരു യാത്രപോയത്രേ. പാതിവഴിക്ക്‌ കോഴിക്കോട്ടിറങ്ങേണ്ടിവന്നു. വിശന്നിട്ടെരിപൊരികൊണ്ടപ്പോൾ കണ്ണിൽകണ്ട ഒരു ഹോട്ടലിൽ കയറി. ജന്മനാ ശുദ്ധസസ്യാഹാരിയാണ്‌; വിളമ്പിക്കിട്ടിയതോ മീൻകറിയും. മാക്ബത്തിന്റെ മട്ടിലായിപ്പോയി അച്ഛൻ; "വേണോ, വേണ്ടയോ?" മറിച്ചൊന്നും ചിന്തിച്ചില്ലത്രെ. "ആഹരതേ ഇതി ആഹാര:" നാട്ടുകാർക്കു വിഷമമുണ്ടാക്കാതെ, പുറത്തിറങ്ങിയപ്പോൾ എല്ലാം ഛർദ്ദിച്ചുപോയി. തുടർന്നുള്ള യാത്രയിൽ പട്ടിണികിടന്നു. വഴിയും തെറ്റി. രാവേറെച്ചെന്നപ്പോൾ ദൂരെ ഒരു കൽവിളക്കുകണ്ടു. തേടിച്ചെന്നുകയറിയത്‌ ഒരു നാട്ടമ്പലത്തിൽ. പൂജാരി അത്താഴത്തിനുള്ള വട്ടത്തിലാണ്‌. "കുളിച്ചുവന്നാൽ കൂടെക്കൂടാം", പൂജാരി ക്ഷണിച്ചു. അമ്പലത്തിലെ പടച്ചോറ്‌ പപ്പാതി പകുത്തു. മുറ്റത്തെ പുളിമരത്തിൽനിന്ന്‌ പച്ചപ്പുളി പറിച്ചെടുത്ത്‌ രണ്ടു കാന്താരിമുളകുംകൂട്ടി അരച്ചെടുത്തു. വെള്ളംതളിച്ച പടച്ചോറും പുളിച്ചമ്മന്തിയും. അത്രക്കു രുചിയുള്ള ഒരാഹാരം അച്ഛൻ കഴിച്ചിട്ടില്ലത്രെ.
കുറച്ചുവർഷങ്ങൾക്കുമുന്നെ മഹാരാഷ്ട്രസർക്കാർ നാട്ടിലുടനീളം കൂലിപ്പണിക്കാർക്കായി ഒരു ആഹാര-പദ്ധതി തുടങ്ങി: 'ഝുംക-ഭാക്ര'. ഒരു രൂപക്ക്‌ രണ്ട്‌ 'ഭാക്രി'യെന്ന ചപ്പാത്തിയും കടലപ്പൊടികൊണ്ടുണ്ടാക്കുന്ന 'ഝുംക'യെന്ന വരട്ടുകറിയുംകിട്ടും സർക്കാർവക കൊച്ചുകൊച്ചു കടകളിൽ. വാങ്ങാൻ പാത്രം കൊണ്ടുപോകണമെന്നുമാത്രം.
അക്കാലത്ത്‌ ഒരു പത്രവാർത്തയും വന്നു. മുംബയിലെ ജുഹുവിൽ ഒരു പഞ്ചനക്ഷത്രഹോട്ടലിൽ ഒരാൾ മുറിയെടുത്തു. തനിക്കു കഴിക്കാൻ 'ഝുംക-ഭാക്രി' തരണമെന്നായി അയാൾ. ഇല്ലെന്നു ഹോട്ടലുകാരും. വഴക്കെവിടെയെത്തി എന്നറിയില്ല.
ഏതായാലും, താമസിയാതെ കൊൽഹാപ്പൂരിൽ പോയപ്പോൾ ഹോട്ടൽമെനുവിൽ 'ഝുംക-ഭാക്രി' കണ്ട്‌ എന്തെന്നറിയാൻ ഓർഡർചെയ്തു. കാത്തിരിക്കുമ്പോൾ ജനലിലൂടെ കാണുന്നു, ഹോട്ടൽസേവകൻ പുറത്തെ 'ഝുംക-ഭാക്ര'സ്റ്റാളിൽ ക്യൂ-നിൽക്കുന്നത്‌. കുറെകഴിഞ്ഞ്‌ എന്റെ മുമ്പിൽ നിരക്കുന്നു ഒരു പിഞ്ഞാണത്തിൽ ഝുംക-ഭാക്രിയും, കൂടെ കുറച്ചുള്ളിയും പച്ചമുളകുമൊക്കെ. ബില്ലിൽ വില ഇരുപത്തഞ്ചുമടങ്ങും!
പട്ടിണിക്കാർക്കുള്ള ആ പദ്ധതി പൂട്ടിപ്പോയെന്നാണറിയുന്നത്‌. എന്തിനൽഭുതം?
"പചാമ്യന്നം ചതുർവിധം" എന്നും "ആഹാരശുദ്ധൗ ചിത്ത ശുദ്ധി:" എന്നുമെല്ലാം പറയാൻ എളുപ്പം. പകലന്തിയോളം പുറമൊടിച്ചു പണിയെടുത്ത്‌ പത്തുചില്ലിക്കാശുണ്ടാക്കി പലചരക്കുകടയിൽ പാതിക്കടത്തിൽ പലവ്യഞ്ജനം വാങ്ങി പാതിരായ്ക്കു പുകയടുപ്പിൽ പൊട്ടപ്പാത്രംകയറ്റി പാകംചെയ്ത പകുതിവെന്ത പച്ചിലച്ചപ്പും പട്ടിണിപ്പരിഷകൾക്ക്‌ പരമാന്നം.
ചന്തയിൽ ചുമടുചുമക്കുന്നവനും പാടത്തിൽ പണിയെടുക്കുന്നവനും വീട്ടിൽ അടിച്ചുവാരുന്നവളും അതിർത്തിയിൽ അഹോരാത്രം കാവൽനിൽക്കുന്നവരും, സ്വാമി സന്ദീപ്‌ ചൈതന്യ വിസ്തരിക്കുന്ന ആഹാരത്തിന്റെ രജോഗുണത്തെയും തമോഗുണത്തെയും സാത്വികഗുണത്തെയുംപറ്റിയോ തലപുകയ്ക്കാൻ? ഭക്ഷണത്തിലെ കാലറിയും രക്തത്തിലെ HDL-LDL അനുപാതവും അവർ അളക്കുമോ? Oxidants-ഉം free radicals-ഉം transfat-ഉം അവരെ അലട്ടുമോ?
ഗാന്ധിജിയുടെ പഞ്ചശീലങ്ങളാണ്‌, 'കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര, കൃശശരീരം, ജീർണവസ്ത്രം'. എന്തായാലും അഞ്ചിൽ അഞ്ചു 'മാർക്ക്‌സ്‌' അവർക്കുണ്ടല്ലോ 'റിയാലിറ്റി'യിൽ!
"ഉണ്ടവന്‌ അട കിട്ടാഞ്ഞിട്ട്‌, ഉണ്ണാത്തവന്‌ ഇല കിട്ടാഞ്ഞിട്ട്‌!" വൈശ്വാനരൻ വെറുതെയിരിക്കുമോ?
വിവേകാനന്ദനാണു ശരി: ആദ്യം അപ്പം, പിന്നെ ദൈവം; വിശക്കുന്നവന്റെ മുന്നിൽ ആഹാരത്തിന്റെ രൂപത്തിലേ ദൈവംപോലും വരാൻ ധൈര്യപ്പെടൂ! (കൊങ്കണിയിലും ഇതരത്തിൽ ഒരു ചൊല്ലുണ്ട്‌: "പൊയ്‌ലേ പോട്ടോബ, മാഗിർ വിഠോബ.")
ലീലാവതിടീച്ചർ ഒരിക്കൽ ചൂണ്ടിക്കാട്ടി, മനുഷ്യൻമാത്രമാണ്‌ ആഹാരം ആസ്വദിച്ചുകഴിക്കുന്ന ജീവി.
തുടർന്ന്‌, പഞ്ചസാര കാർബോഹൈഡ്രേറ്റാണെന്ന അറിവ്‌ അതിന്റെ മധുരത്തെ കുറയ്ക്കുന്നുമില്ല!
അറിവും ആസ്വാദനവും തമ്മിലെന്തു ബന്ധം?
അതാണല്ലോ വഴിയോരത്തെ 'പീറ്റ്സ', പാഷാണവും പുരീഷവുമാണെന്നറിഞ്ഞിട്ടും പയ്യൻമാരും പയ്യത്തികളും വെട്ടിവിഴുങ്ങുന്നത്‌!
'അശനം' പുരുഷാർഥങ്ങളിലൊന്നെന്ന്‌ കൂത്തിലെ ചാക്യാർ പറയും.
'പുനരപി ജനനം, പുനരപി മരണം

ഊണുകഴിഞ്ഞാൽ ഉടനെ ശയനം'

എന്ന്‌ പുത്തൻ ശങ്കരന്മാരായ (ശം + കര = സുഖത്തെ ചെയ്യുന്ന) അവരും പറയും!

Published in fortnightly web magazine http://www.nattupacha.com/ (16 Sep 2009)

Wednesday 2 September 2009

പാണ്ഡു

സമുദ്രശാസ്ത്രം ഒരു 'ഏകദേശ'-ശാസ്ത്രമാണ്‌. ഇന്നത്തേതാണു നാളെ എന്നൊന്നും പറയാനാവില്ല. നിമിഷംവച്ചാണ്‌ കടലിലെ മാറ്റങ്ങൾ. 'ഇമ്മിണി വല്ല്യൊന്നി'ന്റെ ഒരു കുഞ്ഞിഭാഗമേ ഒരുസമയം ഒരാൾക്കറിയാനൊക്കൂ. അതുകൊണ്ടിതിനെ 'സാമുദ്രികശാസ്ത്രം' എന്നുവരെ പലരും പരിഹസിക്കാറുണ്ട്‌. പിന്നൊന്ന്, ഇതൊരു 'കൂട്ടായ്മ'-ശാസ്ത്രമാണ്‌. ഒരാൾക്കുമങ്ങനെ തനിച്ചുചെയ്യാൻ മാത്രം ചെറുതല്ലത്‌. മാത്രമല്ല ഇതൊരു 'കൂട്ടു'-ശാസ്ത്രവുമാണ്‌. ഒരുപാടു ശാസ്ത്ര സരണികൾ ഈ ശാസ്ത്രത്തിൽ ഒത്തുചേരുന്നു, ഭൗതികം, ഗണിതം, ജൈവം, രാസികം, ഭൗമം, അന്തരീക്ഷം, വാനം എന്നിങ്ങനെ. പിന്നീടിങ്ങോട്ട്‌ 'വിവരസാങ്കേതികം' തൊട്ട്‌, 'പുരാവസ്തു' വഴി, 'മാനേജ്‌മന്റ്‌' വരെ. ഒരു രാജ്യത്തിനുപോലും ഒറ്റക്കു ചെയ്യാനാവില്ല; കാരണം, കടൽപ്രക്രിയകൾ രാഷ്ട്രീയാതിർത്തികൾക്ക്‌ അതീതമാണെന്നതുതന്നെ. അതുകൊണ്ടുതന്നെ ഇതൊരു ചെലവേറിയ ശാസ്ത്രവുമാണ്‌. കുറച്ചേറെ വിവരങ്ങൾ ശേഖരിച്ചാൽമാത്രമേ എന്തെങ്കിലുമൊന്നു മനസ്സിലാക്കാൻ കഴിയൂ. മറ്റൊന്ന്, ഇതൊരു 'മന്ദ'-ശാസ്ത്രമെന്നതാണ്‌. കാലമേറെച്ചെല്ലുമ്പോഴേ ചെയ്യുന്നപണിക്ക്‌ നിശ്ചിതഫലവും നിയത പ്രയോജനവും നിയുക്തമൂല്യവുമുണ്ടാകൂ. ആകെക്കൂടെ ഇതിനെ ഒരു 'മന്ത'-ശാസ്ത്രമെന്നു വിളിച്ചാൽ പരാതിപ്പെടാൻ പ്രയാസം.

ഞങ്ങൾ മന്തന്മാർ പക്ഷെ അധ്വാനിക്കുന്ന ജനവിഭാഗമാണ്‌. എല്ലാരുമല്ല, തീരക്കടലിൽ പഠനം നടത്തുന്നവർ. പുറംകടലിൽ പണിയെടുക്കാൻ താരതമ്യേന അധ്വാനം കുറവാണ്‌. പിടിച്ചുനിൽക്കാൻ കപ്പലെന്ന ഒരു നിലപാടുതറയുണ്ടാകും. അതിൽ, കുറഞ്ഞതെങ്കിലും അവശ്യം ജീവിതസൗകര്യങ്ങളുണ്ടാകും. കഴിക്കാനെന്തെങ്കിലുമുണ്ടാകും. കിടക്കാനൊരിടമുണ്ടാകും. വിവിധതരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതി ഉണ്ടാകും. കടൽച്ചൊരുക്കിലൊന്നു അലറി ഛർദ്ദിക്കാനും വയറിളക്കത്തിനൊന്നു വെടിപ്പായി വിസർജിക്കാനും കലമ്പൽകൂട്ടണ്ട. കപ്പലിനു തീപ്പിടിച്ചാലും കപ്പൽ മുങ്ങിയാൽതന്നെയും ഉടന്തടിമരണമൊന്നുമില്ല. ശാസ്ത്രനിരീക്ഷണങ്ങളുടെ സ്ഥലവും സമയവും അൽപം മാറിപ്പോയാലും ഗവേഷണഫലത്തിൽ കാര്യമായ കുഴപ്പങ്ങൾ ഉണ്ടാവില്ല.

തീരക്കടലിലെ പണിക്കു വള്ളങ്ങളും കൊച്ചുബോട്ടുകളുമേ പറ്റൂ. അവ നമ്മെ അത്തലും പിത്തലും അമ്മാനമാടിക്കൊണ്ടേയിരിക്കും. കണ്ണുതെറ്റിയാൽ കഥ കഴിഞ്ഞതുതന്നെ. ബാക്കികാര്യങ്ങളെക്കുറിച്ചു പറയേണ്ടല്ലൊ.

ഇപ്പോൾപിന്നെ AC-യും PC-യുമായി താടിതടവി ബു.ജീവിക്കുന്ന കസേരശാസ്ത്രജ്ഞന്മാരെക്കുറിച്ച്‌ ഒന്നും പറയാനുമില്ല. അവർക്കു കടൽ കൈക്കുള്ളിലാണത്രെ. 'കുംഭ:പരിമിതമംഭ:പിപതി കുംഭസംഭവാംഭോധി'. (കുടം കുടിക്കുന്ന വെള്ളത്തിന്‌ പരിമിതിയുണ്ട്‌. കുംഭസംഭവൻ, കുടത്തിൽനിന്നുണ്ടായവൻ അഗസ്ത്യൻ, കടൽമുഴുവൻ കുടിച്ചുവറ്റിച്ചതാണു കഥ.)

ആഴക്കടലിലെ പര്യവേക്ഷണത്തിന്‌ ചില ചിട്ടയും നിയമങ്ങളുമെല്ലാമുണ്ട്‌. തീരക്കടലിൽ ഞങ്ങൾതന്നെ എല്ലാം ചിട്ടപ്പെടുത്തണം. എവിടെയെങ്കിലും സ്വൽപം പിശകിയാൽ മീൻപിടിത്തക്കാർ കൂട്ടത്തോടെ തല്ലിക്കൊല്ലും. വടക്കൻ തീരങ്ങളിൽ 'മഛ്‌ലിമാർ' കൂട്ടായ്മകളുണ്ട്‌. അവരെയോ, അവരുടെ ഗ്രാമപ്രമുഖനെയോ കണ്ടു കാര്യം ബോധിപ്പിച്ചാൽ പിന്നീട്‌ ഒരു പ്രശ്നവും ഉണ്ടാകില്ല. കേരളത്തിലാകട്ടെ, വിഴിഞ്ഞത്തും മറ്റും ഗവേഷണപ്പണിക്കു പോകുമ്പോൾ ആദ്യം തുറയിലുള്ളവരെ കണ്ട്‌ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. പിന്നെ മൂന്നു പ്രബലസമുദായങ്ങളിൽനിന്ന്‌ ഓരോരുത്തരെ കൂടെക്കൂട്ടും. ആരു തല്ലാൻ വന്നാലും അവരുടെ ഒരു പ്രതിനിധി ഞങ്ങളുടെ കൂട്ടത്തിലുണ്ടാവുന്നതുകൊണ്ട്‌ രക്ഷപ്പെടും.

മഹാരാഷ്ട്രയിലെ താരാപൂരിൽ ഇന്ത്യയുടെ ആദ്യത്തെ അണുശക്തികേന്ദ്രമുണ്ട്‌. അതിന്റെ വികസനത്തിനുമുന്നോടിയായി സുരക്ഷിതമായ പുതിയൊരു മലിനജലവിസർജനസ്ഥാനം കടലിൽ കണ്ടെത്താനായിരുന്നു ഞങ്ങൾ അവിടെ പോയത്‌. അടുത്തുതന്നെയുള്ള നവാപൂർ ഗ്രാമത്തിൽനിന്നേ എളുപ്പത്തിൽ കടലിലിറങ്ങാനാകൂ. തീരത്തും കുറെ വിലപിടിച്ച ഉപകരണങ്ങൾ സ്ഥാപിക്കാനുണ്ട്‌. നാട്ടുകാരുടെ സഹായസഹകരണങ്ങളില്ലാതെ വയ്യ. തീരക്കടലാണെങ്കിലോ ആഴംകുറഞ്ഞതും പാറക്കൂട്ടം നിറഞ്ഞതും. ചാലുകളും ചുഴികളുമെല്ലാമറിയുന്ന പറ്റിയ ഒരു വഴികാട്ടി, 'pilot', ഇല്ലാതെ കഴിയില്ല.

'അതാ വരുന്നു പാണ്ഡു', എല്ലാവരും പറഞ്ഞു. ഞാനാദ്യം കണ്ടില്ല. ഒരു കുറിയ മനുഷ്യൻ. ഉണങ്ങിയ ശരീരം. ഉണക്കമീൻപോലത്തെ മുഖം. ചുള്ളികൈകളും ചുള്ളിക്കാലുകളുമിട്ടിളക്കി അയാൾ 'നമസ്കാർ' പറഞ്ഞു. 'മീ ബോട്ടീവർ യേത്തോ', മറ്റു യാതൊരു മുഖവുരയുമില്ലാതെ അയാൾ ഞങ്ങളുടെ ബോട്ടിൽ കയറിപ്പറ്റി. 'മീ ആഹേതർ ആപ്ലെ കാം സൊഗളെ ഠീക്‌ ഹോണാറച്‌!' ('ഞാനുള്ളപ്പോൾ നിങ്ങളുടെ പണിയെല്ലാം മുറക്കു നടക്കും.').

അതിനിടെ മുഷിഞ്ഞ മുറിക്കയ്യൻ കുപ്പായം ഊരി ബോട്ടിൽ ഉണങ്ങാനുമിട്ടു. 'ചലാ, ചലാ'. ബോട്ടുകാർക്കു കയ്യും കലാശവും കാട്ടി നിർദേശങ്ങൾ നൽകിത്തുടങ്ങി പാണ്ഡു. 'ആരിയാ, ആരിയാ', നങ്കൂരം പൊക്കാനും ബോട്ടെടുക്കാനും തിടുക്കം കൂട്ടി.

കൂലിയെപ്പറ്റി മിണ്ടാട്ടമില്ല, സമയക്രമത്തെപ്പറ്റി വേവലാതിയില്ല, പണിയെപ്പറ്റിയൊരു തർക്കമില്ല, പരാതിയില്ല, പരിഭവമില്ല, പിണക്കമില്ല, പിരിയുമില്ല പിരിമുറുക്കവുമില്ല.

അടുത്ത മൂന്നുമാസം പാണ്ഡുവായിരുന്നു ഞങ്ങളുടെ പരദൈവം. കാറ്റിലും കോളിലും മുക്കിലും മൂലയിലും പാറക്കൂട്ടങ്ങൾക്കിടയിലും രാത്രിയും പകലും ഉച്ചച്ചൂടിലും കൂരിരുട്ടിലും ഞങ്ങളുടെ വഴികാട്ടി.

ഓടംതുഴയാൻ എന്നെ പഠിപ്പിച്ചത്‌ അയാളാണ്‌; തുഴയുമ്പോൾ പങ്കായക്കൈ, ചേർപ്പു പിറകിലാക്കി തിരിച്ചുപിടിക്കണമെന്നും. വള്ളത്തിന്റെ ചുക്കാൻപിടിക്കാനും ബോട്ടിന്റെ ചക്രം തിരിക്കാനും അവയെ നേർ വരയിൽ നയിക്കാനും കടവിൽ അടുപ്പിക്കാനുമെല്ലാം. വലിയ തിര വരുമ്പോൾ അതു നേരെ മുറിച്ചു കടക്കണമെന്നും, ഒരിക്കലും തിരയെ ബോട്ടിന്റെ പള്ളചേർത്തെടുക്കരുതെന്നും മറ്റും മറ്റും.

ഇടക്കിടെ ചില ഉപദേശങ്ങളുമുണ്ട്‌ പാണ്ഡുവിന്‌: കടലിൽ ശരീരം മൊത്തമായിളക്കി വേണം സംസാരിക്കാൻ. ഉടുപ്പൂരി വീശി വേണം ശ്രദ്ധ ആകർഷിക്കാൻ. കാറ്റിൽ മറ്റുതോണിക്കാർക്ക്‌ ഒച്ച ചെവിയിലെത്തിയെന്നു വരില്ല. മുൻപിൽമാത്രമല്ല വശങ്ങളിലും ആഴം നോക്കിയേ ആക്കവും ദിശയും മാറ്റാവൂ. പൊങ്ങിക്കിടക്കുന്ന ഒന്നും കിട്ടിയില്ലെങ്കിൽ വെള്ളത്തിൽ തുപ്പി ഒഴുക്കറിയണം. എപ്പോഴും വേണ്ടതിലധികം കുടിവെള്ളംകരുതണം. എല്ലാ വസ്തുക്കളും കെട്ടിയുറപ്പിക്കണം. നൈലോൺകയറിനുമീതെ ചവിട്ടരുത്‌, വഴുതിവീഴും. കോളുള്ളപ്പോൾ ചക്രവാളം നോക്കി സ്ഥിതി മനസ്സിലാക്കണം; കണ്ണിനുമീതെ കൈ ചരിച്ചുവെച്ച്‌, കാക്ക നോക്കും പോലെ..... ആ പൂച്ചക്കണ്ണ്‌ ഞങ്ങൾക്കില്ലാതെ പോയി.

അതൊന്നുമല്ല ഞങ്ങളെ 'വണ്ടറ'ടിപ്പിച്ചത്‌. ഒരു സായാഹ്നത്തിൽ വെറുതെ കരയ്ക്കിരിക്കുമ്പോൾ ദൂരെ ഒരു പാറത്തുമ്പു ചൂണ്ടി പാണ്ഡു പറഞ്ഞു, ഇന്ന ദിവസം ഇന്ന സമയം അതിന്റെ തുഞ്ചത്ത്‌ വെള്ളം തൊടുമെന്ന്‌. ഞങ്ങൾ 'Doubting Thomas' എന്നും 'ആര്യഭട്ടൻ' എന്നുമെല്ലാം വിളിക്കുന്ന ഗോവക്കാരൻ അന്തോണിയോ ആഗ്നെൽ ദ്‌ റൊസേറിയോ ഫെർണാൺഡിസ്‌ അതു കാത്തിരുന്നുനോക്കി കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഞങ്ങളുടെ പാഠപുസ്തകങ്ങൾ കാരണങ്ങളേ പറയൂ, കാര്യങ്ങൾ പറയില്ലല്ലോ.

പാണ്ഡുവിന്‌ കടൽ കൈക്കുള്ളിലായിരുന്നു. കടൽമുഴുവൻ കുടിച്ചുവറ്റിച്ച അഗസ്ത്യമുനിയും ഒരു വിരലോളം മാത്രം പോന്ന കുള്ളനായിരുന്നല്ലോ.

വർഷങ്ങൾക്കുശേഷം താരാപൂർ അണുശക്തികേന്ദ്രം വിണ്ടും സന്ദർശിക്കാനായപ്പോൾ പെട്ടൊന്നൊരു തൊഴിലാളി വന്ന് എന്റെ കൈ പിടിച്ചു. അതു പാണ്ഡുവിന്റെ അനുജൻ ചന്ദു ആയിരുന്നു. അണുശക്തികേന്ദ്രം വിപുലപ്പെടുത്തിയപ്പോൾ ചുറ്റുമുള്ള ഗ്രാമത്തിലെ കുടുംബത്തിനൊന്നുവെച്ച്‌ ജോലിനൽകി. അങ്ങനെ ചന്ദുവിനും ഒരു ജോലികിട്ടി. പാണ്ഡു കടൽപ്പണിക്കൊന്നും പോകാതായി. കാഴ്ച കുറഞ്ഞു. എങ്കിലും സുഖമായിരിക്കുന്നുണ്ടായിരുന്നു. അകക്കണ്ണും അകക്കാമ്പും അമരമാണല്ലോ.


Published in nattupacha.com fortnightly web magazine (1 Sep 2009)

Friday 21 August 2009

ഉമിക്കരി.

അരനൂറ്റാണ്ടു മുൻപാണ്. അന്നു ഞാൻ ഒന്നാംക്ലാസ്സിൽ. ടീച്ചർ ക്ലാസ്സിൽ വന്നാലുടൻ, "stand, sit" രണ്ടുമൂന്നുതവണ പറയും. ക്ലാസ്സ്‌ ഒന്നു ചൂടുപിടിപ്പിക്കാനാണത്‌. പിന്നെ "stand up, left turn, front, right turn, front, sit down". അന്നൊക്കെ കേട്ടെഴുത്തെന്നൊരു പരിപാടിയുണ്ട്‌ പരീക്ഷയ്ക്ക്‌. മലയാളം, കണക്ക്‌ എന്നിവ കൂടാതെ 'മറ്റുവിഷയം' എന്നൊന്നുണ്ട്‌. അതിനാണ് കേട്ടെഴുത്തുപരീക്ഷ പതിവ്‌. അതിന്‌ സ്പെഷൽ "stand-up, face-to-face" ഉണ്ട്‌. സ്ലേറ്റുമെടുത്ത്‌ ഈരണ്ടുകുട്ടികൾ മുഖത്തോടുമുഖം നോക്കി നിൽക്കണം. ടീച്ചറുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം എഴുതണം. പിന്നെ ഓരോരുത്തരെയായി മേശക്കരുകിൽ വിളിച്ച്‌ ഉത്തരം നോക്കും. അവസാനം മാർക്കിടുന്നതിനു മുൻപ്‌ ഒരു 'മുഖാമുഖ'വും ഉണ്ടാകും.

എന്നോടു ചോദിച്ചത്‌, "കാലത്തെഴുന്നേറ്റാൽ ആദ്യം എന്തു ചെയ്യണം?" എന്നായിരുന്നു. 'മൂത്രമൊഴിക്കണം' എന്നു പറയാൻ ഭാവിച്ചെങ്കിലും, തിരുത്തി 'പല്ലുതേക്കണം' എന്നു പറഞ്ഞു. കാരണം, ടീച്ചർ അങ്ങനെയായിരുന്നു ക്ലാസ്സിൽ പഠിപ്പിച്ചിരുന്നത്‌.

"അതിനെന്തെല്ലാം വേണം?", അടുത്ത ചോദ്യം.
ഉത്തരം എനിക്കു പുല്ലായിരുന്നു. "ഉമിക്കരി, ഈർക്കിൽ, മാവില."
"അതു കഴിഞ്ഞ്‌?"
അതു പഠിപ്പിച്ചിട്ടില്ലായിരുന്നു. എങ്കിലും പറഞ്ഞു, "കാപ്പി കുടിക്കണം."
ടീച്ചറൊരു ചിരി. "ഉമിക്കരിയും വായിൽ വച്ചോ?"
"വെള്ളം!", ഞാനലറി. വൈകിവന്ന വിവേകം.

ഇന്ന് ഉമിക്കരിയുമില്ല, ഈർക്കിലുമില്ല. ബഹിരാകാശപേടകത്തിലാണെങ്കിൽ വെള്ളവും വേണ്ട!

ഉമി നീറ്റി കരിയുണ്ടാക്കുന്നതും ചാണകം കത്തിച്ചു ഭസ്മമുണ്ടാക്കുന്ന്തും നല്ലെണ്ണ (എള്ളെണ്ണ) പുകച്ച്‌ കണ്മഷി ഉണ്ടാക്കുന്നതും ഇന്നും ഓർക്കുന്നു.

അൽപം മുതിർന്നപ്പോൾ കമലവിലാസ്‌ പൽപ്പൊടിയും നമ്പൂതിരീസ്‌ ദന്തധാവനചൂർണവുമൊക്കെയായി. പിന്നെ ടൂത്ത്പേസ്റ്റിന്റെ കാലം (അന്ന് അതിനു നാട്ടുപേര് 'സായിപ്പു തീട്ടം' എന്നായിരുന്നു!)

അന്നൊരു പൂതി തോന്നി. പല്ലുതേക്കുന്ന ഉമിക്കരിയെ ഒന്നു പരിഷ്ക്കരിച്ചെടുക്കണം. കണ്ടതും കേട്ടതുമെല്ലാം ചേർത്ത്‌, എന്റെ 'ഫോർമുല' ഇതായിരുന്നു. ഉമിക്കരി, ഉപ്പ്‌, കുരുമുളക്‌, നിഴലിൽ ഉണക്കിയ മാവില, വേപ്പില എന്നിവ, പച്ച കർപ്പൂരം എല്ലാംകൂടി പൊടിച്ചെടുക്കുക! ഉമി വായും പല്ലും വൃത്തിയാക്കും. കരി ദുർഗ്ഗന്ധം അകറ്റും. ഉപ്പ്‌ അണുക്കളെ നശിപ്പിക്കും. കുരുമുളക്‌ നീരുവലിക്കും. മാവില പല്ലുറപ്പിനും ഉമിനീർ ശുദ്ധിക്കും. വേപ്പിലയും അണുനാശകം. കർപ്പൂരം സുഗന്ധത്തിനും നീർപ്പിടിത്തത്തിനും. പോരേ?

പിന്നെ കുറേക്കാലം ജീവിതം മാവുപോയിട്ട്‌, ഇലകൂടിയില്ലാത്ത നഗരത്തിലായിരുന്നല്ലോ. ഇന്ന് പേസ്റ്റില്ലെങ്കിൽ പല്ലുതേച്ചതായി തോന്നില്ല! ബ്രഷ്‌ ഇട്ടുരച്ചതിന്റെ പാടുകളും പോടുകളും പല്ലിലെമ്പാടും!

ആദ്യകാലത്ത്‌ എല്ലുപൊടിയായിരുന്നത്രെ ടൂത്ത്പേസ്റ്റിന്റെ പ്രധാനചേരുവ. പിന്നെ 'കടൽനാക്ക്‌' എന്ന 'sepia bone'. അതുകഴിഞ്ഞ്‌ ഫ്ലൂറൈഡ്‌ ടൂത്ത്പേസ്റ്റിന്റെ വരവായി. കാലം തിരിഞ്ഞപ്പോൾ വീണ്ടും 'വെജിറ്റേറിയൻ' പേസ്റ്റുകൾ. വേപ്പില, കരയാമ്പൂ, ഇരട്ടിമധുരം, എന്തിനേറെ ഉപ്പുവരെ ചേർത്ത ടൂത്ത്പേസ്റ്റുകളാണ് നാട്ടിലെമ്പാടും!

ഉമിക്കരിമാത്രം തിരിച്ചുവന്നിട്ടില്ല.

അടുത്തിടെ വയസ്സായ ആരോ ടെലിവിഷനിൽ പറഞ്ഞു, താൻ ഉമിക്കരികൊണ്ടേ ഇപ്പോഴും പല്ലുതേക്കൂ എന്ന്.

ആ സ്ത്രീയുടെ പല്ലുകണ്ട്‌ കൊതി തോന്നി. നമുക്ക്‌ പല്ലുള്ളതേ മഹാഭാഗ്യം!


Published in Nattupacha fortnightly web magazine (17 August 2009)

Tuesday 4 August 2009

സാഗരവന്ദനം

നീലം ഭാസുരമാദിരൂപനിഹിതം
ലോകൈകരത്‌നാകരം
ശാന്തം മന്ദസമീരസംപുളകിതം
സജ്ജീവജാലോത്ഭവം
ഗൂഢം ദുഷ്കൃതരോധകം രണമയം
ശ്രീചക്രതേജോജ്വലം
വന്ദേ കോടിതരംഗബാഹുമിളിതം
നാരായണം സാഗരം

Monday 3 August 2009

അവയിലൊരുനാൾ ഒന്നു കേളിപ്പെടുന്നു.

ചേരിയിൽനിന്ന് ചക്രവാളംവരെ കയറിപ്പോയവർ ധാരാളം. അങ്ങനെയൊരാൾ മടിച്ചെങ്കിലും സ്വന്തംകഥ പറഞ്ഞപ്പോൾ കോരിത്തരിച്ചുപോയി.

മുംബൈയിൽ ടാറ്റയുടെ ഓഫീസിൽ പോയതായിരുന്നു. ഗുജറാത്തിൽ ഓഖയ്ക്കടുത്ത്‌ മീഠാപൂരിലുള്ള ടാറ്റയുടെ കെമിക്കൽ ഫാക്റ്ററിയുടെ സമുദ്രമലിനീകരണ-നിവാരണപദ്ധതിയുമായി ബന്ധപ്പെട്ട്‌, ഞങ്ങൾ ചെയ്ത പണിയുടെ അന്തിമറിപ്പോർട്ടുമായാണു പോയത്‌. കൂടെ എന്റെ മേലധികാരിയുമുണ്ട്‌.

ടാറ്റയുടെ മാനേജർ കാത്തിരിക്കുകയായിരുന്നു. റിപ്പോർട്ട്‌ വിശദമായി ചർച്ചചെയ്യുന്നതിനിടയിൽ ചായ എത്തി. സാക്ഷാൽ താജ്‌ ഹോട്ടലിൽനിന്നു തന്നെ. അതും ടാറ്റയുടേതാണല്ലോ. കപ്പും തട്ടും മാത്രമല്ല, പരിചാരകരും അവരുടെ വേഷവും കിന്നരിയുംവരെ താജ്‌, താജ്‌, താജ്‌.

പരിചാരകർ വയോധികനും അത്യുന്നതനുമായ ആ മാനേജർക്കുമാത്രം ചായ വിളമ്പിയില്ല. ഞാനതു ശ്രദ്ധിച്ചെങ്കിലും ഒന്നും ഭാവിച്ചില്ല. പല സ്ഥലങ്ങളിലും, പ്രത്യേകിച്ച്‌ സർക്കാർ സ്ഥാപനങ്ങളിൽ, ഒന്നുകിൽ ഓഫീസർക്ക്‌ ആദ്യം വിളമ്പും. അല്ലെങ്കിൽ പ്രത്യേകം വിളമ്പും. എനിക്കതുകണ്ടാൽ കലിയിളകും.

'ബാക്കി ചർച്ച ചായ കഴിഞ്ഞ്‌', അദ്ദേഹം ഞങ്ങളുടെ വശത്തെ ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു പറഞ്ഞു.

'How about you?', എന്റെ സ്വത:സിദ്ധമായ വിടുവായത്തത്തിൽ ഞാനാരാഞ്ഞു.
'ഓ, ഇല്ല. ഞാൻ ഇവിടുന്നങ്ങനെയൊന്നും കഴിക്കാറില്ല', അദ്ദേഹം പറഞ്ഞു. 'ഉച്ചഭക്ഷണം കയ്യിൽ കൊണ്ടുവന്നിട്ടുണ്ട്‌; ഇനി അതു മതി.'

എന്റെ മുഖത്തെ മിന്നലാട്ടം കണ്ടിട്ടാവണം, അദ്ദേഹം തുടർന്നു. 'ഈ ചിട്ട തുടങ്ങിയിട്ട്‌ കൊല്ലം അൻപതായി. ഞാൻ ടാറ്റയിൽ ചേർന്നകാലം മുതൽ ഇതു തന്നെ എന്റെ ജീവിതക്രമം.'

ടാറ്റ മീഠാപൂരിൽ ഉപ്പുകമ്പനി തുടങ്ങുന്നു. വിണ്ടുവരണ്ട അയൽപ്രദേശങ്ങളിലെ ദരിദ്രരായ ഗ്രാമീണരാണ്‌ മിക്ക തൊഴിലാളികളും. അന്ന്‌ ഇദ്ദേഹത്തിനന്ന്‌ കഷ്ടി പതിനഞ്ചുവയസ്സുണ്ടാകും. വെളുപ്പിനുള്ള ഒരു തീവണ്ടിയിൽ പൊതിച്ചോറുമായി പുറപ്പെടും. ഫാക്റ്ററിഗേറ്റ്‌ തുറന്നിട്ടുപോലുമുണ്ടാകില്ല. പടി തുറക്കുന്നതുവരെ, മെട്രിക്കുലേഷൻ പരീക്ഷക്കുള്ള പുസ്തകങ്ങളും വായിച്ചിരിക്കും. പണികഴിഞ്ഞു തിരിച്ചു വീട്ടിലെത്തുമ്പോൾ പാതിരാത്രിയാകും.

ഒരുനാൾ പഴയ ടാറ്റ പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ ഫാക്റ്ററിനടയിൽ പയ്യനൊരുത്തൻ പുസ്തകംവായിച്ചിരിക്കുന്നതു കാണുന്നു. എങ്ങിനെയോ കാര്യമറിഞ്ഞ ടാറ്റ അദ്ദേഹത്തിനു മീഠാപൂരിൽതന്നെ,labour colony-യിൽ, ഒറ്റമുറികൊടുക്കുന്നു. പരീക്ഷകൾ മുറയ്ക്കു പാസ്സാകുന്നതോടൊപ്പം പ്രൊമോഷനും. പിന്നെ പഠിച്ചതെല്ലാം ഫാക്റ്ററിയിൽ. M.Tech-ഉം MBA-യും ഒന്നുമില്ലാതെ ടാറ്റാ കെമിക്കൽസിന്റെ തലപ്പത്തുമെത്തി.

താൻ താമസിക്കാത്ത തരം ക്വാർട്ടേർസ്‌ മീഠാപൂരിലില്ലെന്ന്‌ അദ്ദേഹം 'ഊറ്റം' പറഞ്ഞു; ചേരി തൊട്ട്‌ ബംഗ്ലാവുവരെ.

പിന്നെ പുതിയ ടാറ്റയുടെ നിർബന്ധത്തിനു വഴങ്ങി മുംബയിൽ താമസമാക്കി. പിടിക്കാൻ ബാക്കിയുണ്ടായിരുന്ന പഞ്ചനക്ഷത്രവും അങ്ങനെ കയ്യിലായി.

തന്റെ വീടുകളേ ടാറ്റയ്ക്കു മാറ്റാനായുള്ളൂ, തന്നെ മാറ്റാനായില്ലെന്നൊരു ഫലിതവും കൂടെ.

വർത്തമാനത്തിനിടെ ഫോൺവിളികൾ വരുന്നു. ചിലർ അനുവാദം ചോദിക്കുന്നു, ചിലർ അഭിപ്രായം ചോദിക്കുന്നു, ചിലർ സംശയം ചോദിക്കുന്നു. എല്ലാം ക്ഷമയോടെ വിശദമായി കേട്ടശേഷം ഒറ്റവാക്കിൽ മറുപടിപറയുന്നു. അതിനിടെ തലപ്പത്തെ വമ്പന്മാർവരെ മുറിയിൽവന്നു ഭവ്യതയോടെ കാര്യങ്ങളറിഞ്ഞു പോകുന്നു.

ചർച്ചകളെല്ലാം തീർത്ത്‌ വിടപറഞ്ഞിറങ്ങുമ്പോൾ അദ്ദേഹം വെളിപ്പെടുത്തി, താമസിയാതെ താൻ ടാറ്റയിൽനിന്നു പിരിഞ്ഞുപോവുകയാണെന്ന്‌. 'ഇനി മതി. ചെറുപ്പക്കാർ എന്നേക്കാൾ വളരെയേറെ പഠിപ്പും കഴിവും ഉള്ളവരാണ്‌. അവരെ ചുമതല ഏൽപ്പിക്കാൻ സന്തോഷമേയുള്ളൂ. കുമ്പളവള്ളിയിൽനിന്നു കായ്‌ വിട്ടുപോകുമ്പോലെ പിരിയണം. വള്ളിക്കും കായ്ക്കും വേദനയില്ലാതെ.'

ഒരു പഴയ കവിതയാണ്‌ എനിക്കപ്പോൾ ഓർമ വന്നത്‌:

"സാരാനർഘപ്രകാശപ്രചുരിമതിരളും ദിവ്യരത്നങ്ങളേറെ
പാരാവാരത്തിനുള്ളിൽ പരമിരുൾനിറയും കന്ദരത്തിൽകിടപ്പൂ...."

കവി പറഞ്ഞതുപോലെ, "അവയിലൊരുനാളൊന്നു കേളിപ്പെടുന്നൂ"!

[Published in nattupacha.com webmagazine (fortnightly), 1 August 2009]

Thursday 9 April 2009

Problems...

Yet to solve Malayalam posting problems; NO TIME TO EXPERIMENT! Hope to solve soon

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...