Thursday 20 August 2020

തിരയ്ക്കൊരു തീരം

 

 

സെൽഷയുടെ മമ്മ’ (കഥാസമാഹാരം)  

 രാജേശ്വരി നായർ 

 [ചെമ്പരത്തി പ്രസാധനം, ജൂൺ, 2019]

 

 നാനാത്വത്തിൽ ഏകത്വം.  അത് ഭാരതത്തിന്റെ മുഖമുദ്ര.  ഏകത്വത്തിൽ നാനാത്വം.  അത് ഗോവയുടെ മുഖച്ഛായ.   അഞ്ഞൂറുവർഷം പോർത്തുഗീസുകാരുടെ കാൽക്കീഴിൽ കിടന്നിട്ടും ശരീരത്തെയല്ലാതെ ആത്മാവിനെ അടിയറവച്ചില്ല ഒരുമാതിരി ഗോവക്കാർ ആരും.  എങ്കിലും ഭാരതത്തിന്റെ മറുഭാഗങ്ങളിലുള്ളവരേക്കാൾ കൂടുതൽ പാശ്ചാത്യരീതികളോട് പ്രണയമുള്ളവരാണവർ.  അതേസമയം ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽനിന്നുള്ള സന്ദർശകരും കുടിയേറ്റക്കാരും പ്രവാസികളും ഗോവയുടെ കലാ-സാംസ്ക്കാരിക-സാമ്പത്തിക-സാമൂഹിക-സമ്പ്രദായങ്ങളെ സാരമായി സ്വാധീനിച്ചിട്ടുമുണ്ട്.  അത്തരത്തിൽ പരന്നുകിടക്കുന്നൊരു കൊളാഷിലെ ഒറ്റച്ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുകയാണ്‌ ശ്രീമതി രാജേശ്വരി നായർ തന്റെ ഗോവൻകഥകളിൽ.

ഒരു മനുഷ്യനും ഒറ്റയ്ക്ക്, ഒറ്റപ്പെട്ടൊരു സന്തോഷം കണ്ടെത്തുന്നില്ല.  വേണ്ടപ്പെട്ടവരുമായി വച്ചുമാറുമ്പോഴേ വിഷാദങ്ങളും വേദനകളുമെല്ലാം വിസ്മൃതിയാകുന്നുള്ളൂ.  തിരയ്ക്കൊരു തീരം വേണം.  എങ്കിലേ തിരത്തള്ളൽ സാർത്ഥകമാകൂ.  എന്നാലോ വേണ്ടാത്തവരുമായി വ്യവഹാരത്തിലേർപ്പെടുമ്പോൾ വയ്യാവേലികളും വേണ്ടുവോളമുണ്ടാകും.  മനുഷ്യജീവിതത്തിലെ ഇത്തരം വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഗോവൻജീവിതത്തിൽ അവയുടെ അനുരണനവുമാണ്‌ രാജേശ്വരി നായരുടെ കഥകളുടെ കാമ്പ്.

സെൽഷ എന്ന ചെറുബാല്യക്കാരിയുടെ സ്വയംവരത്തിന്റെയും കുടുംബമഹിമയിൽ അതിരുവിട്ടഭിരമിക്കുന്ന അവളുടെ അമ്മ അതിൽ കാണുന്ന അപാകതയുടെയും തുടർന്നുള്ള വേർപിരിയലിന്റെയും, ഒരു കുഞ്ഞിക്കാലിന്റെ വരവറിയിപ്പിന്റെ ഒരൊറ്റ നിമിഷത്തിൽ ആ പകയും പരാതിയുമെല്ലാം അലിഞ്ഞലിഞ്ഞില്ലാതാകുന്നതിന്റെയും കഥയാണ്‌ സെല്ഷയുടെ മമ്മ’.  സിരകളിൽ നീലരക്തമോടുന്നെന്നു സ്വയം കരുതുന്ന ബ്രാഹ്മണ-കത്തോലിക്കരുടെ കുടുംബാഭിമാനവും എന്നാലോ പച്ചജീവിതത്തിൽ അവരും സാധാരണക്കാരെപ്പോലെതന്നെ ചോരയും നീരും മജ്ജയും മാംസവുമുള്ളവരാണെന്നുള്ള പരമാർഥവുമാണ്‌ ഇക്കഥയിൽ നാം കാണുക.  ഹൽദി കുങ്കുംഗോവയിലെ ഹിന്ദുസമൂഹത്തിലെ ചില പൊങ്ങച്ചങ്ങളെ കാട്ടിത്തരുന്നു.  ചില പുറംകാഴ്ചകളിൽ ഇന്ത്യയിലെ ഏതൊരു സ്ഥലത്തുമെന്നപോലെ ഗോവയിലെയും അരികുജീവികൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർക്കാഴ്ചയാണ്‌.   ഗോവയിലെ മലയാളികളുടെ കൂട്ടായ്മയും കൂടായ്മയും കുന്നായ്മയും വേണ്ടുവോളം കാണാം പിരിവുകാർഎന്ന കഥയിൽ.  അറിഞ്ഞും അറിയാതെയും ഇളംതലമുറ വഴിതെറ്റുന്നതിന്റെ നാൾവഴിക്കഥയാണ്‌ കാർണിവൽ’.   മതമേതായാലും മനുഷ്യമനസ്സൊരുപോലെ എന്നു വിളിച്ചോതുന്നു ട്രെസ്സയുടെ ലോകം, കാർദോസിന്റെയും’.   ഒരു പരസ്ത്രീഗമനത്തിന്റെ ഔചിത്യമുള്ള പരിസമാപ്തിയാണ്‌ മനീഷയുടെ ഭർത്താവിൽ.   ഗോവ കൃസ്തീയദേവാലയങ്ങളുടെമാത്രം നാടെന്ന പുറംധാരണ തിരുത്തിത്തരുന്നു  ശാന്തി തേടിഎന്ന കഥ.   ഗോവ സന്ദർശിക്കുന്ന ഒരു മലയാളനാടകട്രൂപ്പിന്റെ ഒരു ദു:ഖാനുഭവമാണ്‌ നാടകാന്തംഅവതരിപ്പിക്കുന്നത്.   ദേശത്തെയോ മതത്തെയോ മനുഷ്യനെയോ ജീവിതത്തെയോ  അതിവൈകാരികമായി സമീപിക്കാത്ത പുത്തൻതലമുറ ഗോവയിലും വേരോടുന്നുണ്ട് എന്ന കാര്യം വൈവാഹികംവെളിപ്പെടുത്തുന്നു.   ഗോവൻക്രിസ്തീയവിഭാഗത്തിന്റെ വിശേഷപ്പെട്ടൊരു വിവാഹച്ചടങ്ങിന്റെ വിവരണമാണ്‌ രോസ്‌’.   വീണ്ടുമൊരു കുടുംബബന്ധത്തിന്റെ കഥയാണ്‌ പുഴ അറിഞ്ഞ്’; എന്നാലോ ഇതൊരു ദു:ഖകഥ.   ഗോവൻമണ്ണിന്റെ മണംപേറുന്ന കഥയാണ്‌ ഇരട്ടകൾ’, മനുഷ്യജീവിതത്തിന്റെ ഇരുളും വെളിച്ചവും അതിൽ നിഴലിക്കുന്നു.   മതങ്ങൾക്കുപരി മനുഷ്യത്വം വളരുന്നതു കാണാം ജോലിക്കാരിയിൽ; സമകാലികഗോവയുടെ മറക്കാനാകാത്തൊരു ചിത്രമാണത്.   വെള്ളാരങ്കല്ലുകൾഎന്നൊരു നഷ്ടപ്രണയകഥയോടെ രാജേശ്വരി നായരുടെ ഗോവദർശനം വട്ടമെത്തുന്നു.

ഓടിച്ചുവായിക്കാമെങ്കിലും നമ്മുടെ ചിന്തയെ ഒരിടത്തിരുത്തിയേ ഇക്കഥകളെല്ലാം  പടിയിറങ്ങൂ.  ഗോവയെപ്പറ്റിയും ഗോവക്കാരെപ്പറ്റിയും അറിഞ്ഞതും അറിയുന്നതും അറിയാത്തതുമായ കാര്യങ്ങൾ അടുക്കിയൊതുക്കിയിരിക്കുന്നു ഈ കഥാസമാഹാരത്തിൽ.   പുറമെ ആഹ്ളാദഭരിതരെങ്കിലും അകത്തളങ്ങളിലെ ഉരുൾപൊട്ടലുകൾ ആരുമറിയാതെ ആരേയുമറിയിക്കാതെ ജീവിക്കുന്ന ഗോവക്കാരുടെ സ്വത്വം ആരായുന്നവർക്ക് ഇതാ ഒരു കൈപ്പുസ്തകം.   തിര കൊണ്ടുവരുന്നതെല്ലാം ഈ തീരത്തുണ്ട്.   കക്കയും കല്ലും മണ്ണും മുള്ളും ശംഖും ശക്തിയും.

 

(ഡോ.  ജി. നാരായണസ്വാമി)

 

 

 

 

 

 

 

 

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...