Saturday 6 January 2018

കച്ചവടക്കണ്ണുകൾ


ഏഴാംക്ലാസ്സിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, ഒരു അധ്യാപകൻ പറയുമായിരുന്നു, 'കച്ചവടം കപടം' . എന്നിട്ട് അന്നത്തെ ഒരു തമിഴ്-പാട്ടും പാടും: ' വാഴ്‌കൈ എൻപതു വ്യാപാരം' . അതുകഴിഞ്ഞാണു ഗണിതം: 'അതിനാൽ, ജീവിതം = കപടം' .

അന്നത്തെ കണക്കുകളിൽ, 'പത്തുശതമാനം ലാഭം കണക്കാക്കി വിൽക്കേണ്ട വില നിശ്ചയിക്കുക' എന്നൊക്കെ കാണാം. പത്തുശതമാനം ലാഭമാണ് ഏറ്റവും നല്ല കച്ചവടത്തിന്റെ ലക്ഷണം. എം.ആർ.പി.-യോ ബ്ലേഡോ ഒന്നുമില്ലാത്ത കാലം.

ഇന്ന് എം.ആർ.പി. (Maximum Retail Price)-യെത്തന്നെ 'Minimum Retail Price' എന്നാക്കിയിരിക്കുന്ന കാലം. സർക്കാരോ, 'ഉണരൂ ഉപഭോക്താവേ ഉണരൂ' എന്നും പറഞ്ഞു കയ്യുംകഴുകി, പണ്ടു നമ്പൂരാർ കെട്ടി കൈകഴുകുംപോലെ. ഇനി നിങ്ങൾ വിലപേശി വിലപേശി വിലകെട്ടോളൂ!

കാണപ്പെടുന്നതല്ല കച്ചവടം. വെറുതെയല്ല, പുഷ്‌കിൻ പറഞ്ഞത്: 'Behind every fortune, there must be a crime' എന്ന് . ഒരുതരത്തിൽ, ' ഹിരൺമയേന പാത്രേണ സത്യസ്യാപി ഹിതം മുഖം' തന്നെ.

കേക്കണോ? ഗുജറാത്തിലാണ്. എണ്ണപ്പെട്ട കയറ്റുമതിക്കമ്പനിയാണ്. കോടീശ്വരന്മാർ. അവരുടെ ഓഫീസ്-നിലത്ത് വെറും വെള്ളപ്പരവതാനി! അകത്തുകേറാൻ ചെരിപ്പഴിച്ചുവയ്ക്കണം. ഷൂസാണെങ്കിൽ നിന്നുകൊണ്ടുതന്നെ ഊരാനും തിരിച്ചിടാനും ഒരു നീളൻചട്ടുകംപോലൊന്ന് പുറത്തുണ്ടാകും. കൈകൊണ്ടു തൊടരുത്. അത്രയ്ക്കു വിശുദ്ധരാണ്.

കയറ്റുമതി എന്താണെന്നല്ലേ? ഉപ്പ്. ആട്. അറബിനാടുകളിലേയ്ക്കു പോയ്‌വരുമ്പോൾ ഒഴിഞ്ഞ തോണികളിൽ ഇറക്കുമതിയാകട്ടെ, ആക്രി - തകരപ്പാട്ടകൾ, ലോഹത്തുണ്ടുകൾ, പഴയ ടയറുകൾ. 


കോടീശ്വരക്കമ്പനി!

അതിനിടയിലാണ് തോണികളിൽനിന്ന് കുറെയേറെ ആയുധങ്ങൾ പിടിച്ചെടുത്തതും, കമ്പനിയുടെ ഒരു മുതിർന്ന മുതലാളിയെ ആരോ തട്ടിക്കൊണ്ടുപോയതും, രാപ്പാതിരാത്രി എല്ലാം ശുഭമായി കലാശിച്ചതും. കുറച്ചേറെ പണം കൈമാറിയെന്നാണു കഥ.

അപ്പോഴവർക്കു തോന്നി, ഇനി കളം മാറ്റിച്ചവിട്ടാമെന്ന്. വല്ലവന്റെയും ഉപ്പെന്തിന്? കച്ഛ്-പ്രദേശത്തെ ഉപ്പളങ്ങളെല്ലാം വിലയ്ക്കുവാങ്ങി. വിദേശക്കമ്പനിയുമായി ഒത്തുചേർന്ന് ഉപ്പുഫാക്റ്ററിയും തുടങ്ങി. കൂടെ അനുബന്ധ കെമിക്കൽ ഫാക്റ്ററികളും. ചരക്കുനീക്കത്തിനിപ്പോൾ തോണികൾ പോര, കപ്പൽവേണം. എന്തിനു വല്ലവരുടെയും കപ്പൽ? സ്വന്തമായി കുറെയെണ്ണം വാങ്ങി. എന്തിന് കപ്പലുകൾ സർക്കാർതുറമുഖത്തടുപ്പിക്കണം? സ്വന്തം കപ്പലുകൾ സ്വന്തം തുറമുഖത്ത്. സ്വകാര്യതുറമുഖം പണിതു. പണിയുമ്പോൾ തോന്നി, ഈ കണ്ണിൽകണ്ട എൻജിനിയറിങ്ങ്-കമ്പനികൾക്കെല്ലാം എന്തിനു കാശുകൊടുത്തു മുടിയണം? സ്വന്തം വിദഗ്ധരെക്കൂട്ടി ഒരു എൻജിനീയറിംഗ് കമ്പനിതന്നെ തുടങ്ങി. വേറെ ആർക്കെങ്കിലും തുറമുഖം പണിയണമെങ്കിൽ ഇതാ വിലയ്ക്കുവാങ്ങാൻ വിദഗ്ധസേവനവും!

ഇനിയിപ്പോൾ കപ്പലുകൾ പഴകും. അവ പൊളിക്കാൻ ഒരു 'ship-breaking yard' കൂടിയാകട്ടെ. കൂടെ മറ്റുള്ളവരുടെയും കപ്പലുകൾ പൊളിച്ചുവിൽക്കാം. അതുമൊരു വമ്പൻ ബിസിനസ്സാണല്ലോ.

പരസ്യത്തിൽ പറയുംപോലെ, 'സൂ ഛേ? സേവിംഗ്‌സ്!' എല്ലാം ലാഭം.  ഇരുഭാഗം ആദായം!

ആകപ്പാടെ 'പരബ്രഹ്മ'മെന്നു തോന്നുന്നില്ലേ? -- ' ഊർധ്വമൂലമധ:ശാഖം.....'

അതാണു കച്ചവടക്കണ്ണ്. കച്ചവടക്കണ്ണി.

എന്നാലൊരുകാര്യം പറയട്ടെ. പല സർക്കാർ-സ്വകാര്യസ്ഥാപനങ്ങൾക്കും സമുദ്രശാസ്ത്രസേവനം ചെയ്തുകൊടുക്കാൻ ഇടവന്നിട്ടുണ്ട്; അതിൽ ഏറ്റവുമധികം ബഹുമാനവും സന്തോഷവും ലഭിച്ചത് ഇക്കൂട്ടരിൽനിന്നായിരുന്നു. അവർ പണത്തെ സ്നേഹിക്കുന്നു. അതിനുവേണ്ട അറിവിനെ തിരിച്ചറിയുന്നു. അറിവുള്ള വിദഗ്ധരെ ബഹുമാനിക്കുന്നു. കാരണം ഞങ്ങളുടെ അറിവ് അവർക്കു പണമാക്കാനറിയാം.

''കേം, ബരോബർ ഛേ നേ?'' 

എന്താ ശരിയല്ലേ?

[ചിലരും ചിലതും, 2007]

അഷ്ടാനുധാവൻ



ഒരുകാലത്ത് രണ്ടുകൈകൊണ്ടും ഹാര്‍മോണിയം വായിക്കുന്ന പെണ്ണുങ്ങള്‍ക്ക് വലിയ പ്രിയമായിരുന്നുവത്രെ കല്യാണമാര്‍ക്കറ്റില്‍. എന്റെയൊരു വല്യച്ഛന്‍ വല്യമ്മയെ വിവാഹംകഴിച്ചത് ഇക്കാരണത്താലായിരുന്നുവെന്നു കേട്ടിട്ടുണ്ട്.

അര്‍ജുനന് രണ്ടുകൈകൊണ്ടും അസ്ത്രപ്രയോഗം സാധ്യമായിരുന്നുവെന്നും കഥ. അത്തരത്തിലുള്ളവരെ ''സവ്യസാചി''യെന്നാണു ഗീര്‍വാണത്തില്‍ പറയുക.

ഇപ്പോഴത്തെ ''എക്‌സിക്കുട്ടന്മാ''രും സവ്യസാചികളായിരിക്കും. ഒരു കംപ്യൂട്ടര്‍ മേശപ്പുറത്ത്, മറ്റൊന്നു മടിയില്‍. ഒരേസമയം രണ്ടിലും പണിയുമായിരിക്കും. ഓരോ കൈകൊണ്ടും ഓരോ ജോലിയോ, അതോ രണ്ടുകൈകൊണ്ടും ഒരേ ജോലിയോ?

ഇത്തരത്തില്‍ ഞാന്‍ പറഞ്ഞത്, എന്റെ മേലധികാരി-സുഹൃത്തിനു ഒട്ടും രസിച്ചില്ല. ആയിടയ്ക്കുമാത്രം ''മാനേജ്മെന്റ്-പ്രണയം തുടങ്ങിയ അദ്ദേഹം, 'മള്‍ട്ടി-ടാസ്‌ക്കിംഗ്' (പലകാര്യപ്രവൃത്തി) ഒരു ബൈബിള്‍പോലെ ഉരുക്കഴിച്ചിരുന്നു. തന്റെ 'എന്‍ജിനീയറിംഗ്'-കീഴാളരോട്, ഒരേസമയം ആറു കാര്യങ്ങള്‍ ഒന്നിച്ചുചെയ്യണമെന്ന് ഇന്നും എന്നും എന്നെന്നും ഉപദേശിക്കുന്ന കാലവുമായിരുന്നു.

'എന്തിനാറുമാത്രം? എട്ടാക്കരുതേ?' , എന്റെ ചോദ്യം അദ്ദേഹത്തെ വീണ്ടും ചൊടിപ്പിച്ചു. ' പണ്ടത്തെ രാജാക്കന്മാര്‍ 'അഷ്ടാനുധാവന്‍'മാരായിരുന്നു -- ഒരേ സമയം എട്ടുജോലികള്‍ ചെയ്യുന്നവര്‍!'

ഞരമ്പില്‍ അല്‍പം രാജരക്തം അവകാശപ്പെടുന്ന അദ്ദേഹം ഇതുകൂടി കേട്ടപ്പോള്‍ വിഷയം മാറ്റി.

എന്നാല്‍ ഇക്കാലത്തെ പിള്ളേര്‍ മള്‍ട്ടി-ടാസ്‌ക്കിംഗില്‍ അഷ്ടാനുധാവൻമാരെയും കവച്ചുവയ്ക്കുമെന്നു ഞാന്‍ കണ്ടറിഞ്ഞതാണ്.

ബൈക്കില്‍ റോഡുനിറഞ്ഞ് ഒരു പയ്യന്‍:
ഒന്ന്: എഞ്ചിനണയ്ക്കാതെ ഒറ്റക്കാലൂന്നി നില്‍ക്കുന്നു.
രണ്ട്: പുറകില്‍ പെണ്ണുണ്ട്, അവളെയും ചാരിയാണ് മുന്‍സീറ്റില്‍ ഇരിപ്പ്.
മൂന്ന്: റോഡരികിലെ തട്ടുകടയില്‍നിന്ന് ഇടതുകൈനീട്ടി പൊതി വാങ്ങുന്നു.
നാല്: വായില്‍ ച്യൂയിങ് ഗം ചവയ്ക്കുന്നു.
അഞ്ച്: വലതുകയ്യിലെ മൊബൈല്‍ തന്റെയും പെണ്ണിന്റെയും കാതുകളോടുചേര്‍ത്തു വേറൊരാളോടു വര്‍ത്തമാനം.
ആറ്: അതിനിടെ കാല്‍കൊണ്ട് ബൈക്കിന്റെ സൈഡ്-സ്റ്റാന്റ് ഇടുന്നു.
ഏഴ്: പിന്നില്‍നിന്നു ഹോണടിച്ചു ശല്യപ്പെടുത്തുന്ന മറ്റു ഡ്രൈവര്‍മാരെ തെറിപറയുന്നു.
എട്ട്: അതോടൊപ്പം നിലത്തു തുപ്പുന്നു.
ഒന്‍പത്: ആ വഴി വന്ന മറ്റൊരു ചെത്തുപയ്യനു കൈ കാണിക്കുന്നു.
പത്ത്: അപ്പോള്‍ ചരിഞ്ഞ ബൈക്കിനെ ബാലന്‍സു ചെയ്യുന്നു.

അപ്പോള്‍ മണംപിടിച്ചു വാലാട്ടിവന്ന പട്ടിക്കിട്ടവന്‍കൊടുത്ത ഒരു തൊഴികൂടി ആയപ്പോള്‍ ടാസ്‌ക്-എണ്ണം പതിനൊന്ന്!

(ചിലരും ചിലതും, 2007)

Friday 5 January 2018

പരിസ്ഥിതി മാറ്റം



കാലം അധികമായില്ല, കുട്ടികളുടെ സയൻസ് കോൺഗ്രസ്സിന് മലയാള-തമിഴ്‌വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളുടെ ജഡ്ജായി രണ്ടുമൂന്നു ദിവസം തലപൊളിക്കേണ്ടിവന്നു. കട്ടെടുത്തും കാണാപ്പാഠം പഠിച്ചും ഫസ്റ്റാവാൻ പിള്ളേർ കാട്ടിയ സൂത്രങ്ങൾ! തെറ്റി, പിള്ളേരല്ല, അവരുടെ അധ്യാപകരും രക്ഷിതാക്കളും. 


കുട്ടികളുടെ ബുദ്ധിയെയും ഭാവനയെയും എങ്ങിനെ നശിപ്പിച്ചെടുക്കണം എന്ന് അവർക്കറിയാം!

ഒന്നടച്ചാക്ഷേപിക്കുന്നില്ല. രണ്ടുമൂന്നു പ്രോജക്റ്റുകൾ ഞങ്ങൾ ''ശാസ്ത്രജ്ഞർ''ക്കുകൂടി വിഭാവനംചെയ്യാൻ പറ്റാത്തത്ര ഭാവനാസമ്പന്നമായിരുന്നു, വിജ്ഞാനപ്രദമായിരുന്നു. അതിലൊന്നായിരുന്നു അമ്പലക്കാവിനെയും അതിനെച്ചുറ്റിയുള്ള പരിസ്ഥിതിമാറ്റത്തെയുംകുറിച്ചുള്ള പഠനം.

ചുറ്റും പൊന്തുന്ന കള്ളശാസ്ത്രത്തിരയെ അവരെങ്ങനെ അതിജീവിക്കുമോ ആവോ!

അടുത്തതവണ നാട്ടിൽചെന്നപ്പോൾ കൗതുകംതോന്നി ചുറ്റുവട്ടത്തെ ചെടികളുടെയും മരങ്ങളുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും ഒരു ചെറുലിസ്റ്റുണ്ടാക്കി. അതും കൊച്ചുംനാളിലെ ഓർമകളുംചേർത്ത് ഒരു കൊച്ചുതാരതമ്യവും. വെറും കാൽനൂറ്റാണ്ടിന്നിടെ വന്നുപെട്ട മാറ്റങ്ങൾ ഭീകരമാണ്. ഉറക്കെ കരയാൻ തോന്നി: ''വീടെവിടെ മക്കളെ, കാടെവിടെ മക്കളെ?''

വത്സലയുടെ ''മേൽപ്പാലം'' വായിച്ചുകാണുമല്ലോ. ''അവൻ'' വരുന്നവഴി ഒന്നു വേറെ. അവന്റെ ചെരുപ്പിന്റെ വാറഴിക്കാനോ ആളുകളേറെ!

വേനൽക്കാലത്തൊരുച്ചയ്ക്ക് ഒരാസ്പത്രിയുടെ പുറത്തു കാത്തുനിൽക്കേണ്ടി വന്നു. അസഹ്യമായ ചൂടും വിയർപ്പും. ചുറ്റിയലഞ്ഞ് ഒടുവിൽ ഒരു മരക്കീഴിലെത്തി. അവിടെയോ വലിയൊരു ആൾകൂട്ടം. ഒന്നുമില്ല, എല്ലാവരും തണൽ തേടി. എത്രയും സ്വാഭാവികമായൊരു ''മൈഗ്രേഷൻ'' (സംപ്രവാസം)! ഒറ്റ ഒരു മരത്തിന് ഇത്രയും കഴിയുമെങ്കിൽ എന്താകും ഒരു കാടിനു കഴിയുക!

ഒരു സയൻസ് ക്ലാസ്സിൽ ഇലകളുടെ പ്രാധാന്യത്തെക്കുറിച്ചുപറയുമ്പോൾ ടീച്ചർ വാചാലയായി. ഇലകളുടെ വിന്യാസരീതികളെപ്പറ്റി ഒരുമുഴം പ്രസംഗിച്ചു. അവസാനം പറഞ്ഞുനിർത്തിയത് കശുമാവിന്റെ പ്രത്യേകതകളെപ്പറ്റി.

ഒരു പൊടിക്കൈ ഉപയോഗിച്ചാലോ? -- ടീച്ചർക്കു തോന്നി. അധ്യാപകവൃത്തിക്കിടയിൽ ഇതുവരെ ടീച്ചിംഗ്-എയ്ഡ് വിക്രിയകൾ ഉപയോഗിച്ചിട്ടില്ല. സർക്കാർ സ്‌ക്കൂളല്ലേ, അതൊന്നും വേണ്ടല്ലോ. എന്നുവച്ച് കാലം മാറുകയല്ലേ. പാർട്ടിക്കാരെല്ലാം പറയുന്നു, ''മാറ്റുവിൻ ചട്ടങ്ങളെ.....''

പലപല വിന്യാസങ്ങളുള്ള മരക്കൊമ്പുകളുടെ സാംപിൾ പിറ്റേന്നു ക്ലാസ്സിൽകൊണ്ടുവരാൻ ടീച്ചർ കുട്ടികളോടു കൽപിച്ചു.

പിറ്റേ ദിവസം ക്ലാസ്സുനിറയെ കശുമാവിൻകൊമ്പുകൾ.

സ്‌ക്കൂൾമുറ്റത്തെ കശുമാവ് മൊട്ട.

കാലചക്രം



വേണ്ടപ്പെട്ടൊരാൾ മരിച്ച വിവരമറിഞ്ഞ് നാട്ടിലെത്തിയതാണ്. വന്നപാടേ വാഹനബന്ദ്. എങ്ങനെയെങ്കിലും മരണവീട്ടിലെത്തണം. ദൂരമുണ്ടു കുറെ. നടക്കാൻ വയ്യ. കുട്ടിക്കാലത്ത് വാടകയ്ക്കു സൈക്കിളെടുത്തിരുന്ന കടയിപ്പോഴമുണ്ട്. അന്നു മൂന്നാലു സൈക്കിളുണ്ടായിരുന്ന സ്ഥലത്ത് ഇന്ന് മുപ്പതു നാല്പതെണ്ണം. കൂടെ സൈക്കിൾ വിൽപനയും. കുട്ടികൾക്കുപഠിക്കാനുള്ള കുട്ടിസൈക്കിൾമാത്രം കാണാനേയില്ല.

സൈക്കിൾഷാപ്പുകാരൻ മാധവൻകുട്ടി. സ്വൽപം വയസ്സായി. എങ്കിലും വേറൊരു മാറ്റവുമില്ല അയാൾക്ക്. വണ്ടി ചോദിച്ചപ്പോൾ മറുപടി: ആരെങ്കിലും പരിചയപ്പെടുത്തിയാലേ വണ്ടി തരൂ.

ഞാൻ തറപ്പിച്ചൊന്നു നോക്കി. എന്റെ ചേട്ടന്റെകൂടെ പഠിച്ചവനാണ്. തോറ്റു തുന്നംകെട്ടപ്പോൾ തന്റെ അളിയന്റെ സൈക്കിൾഷാപ്പിൽ സഹായിയായി കാറ്റടിക്കാൻ നിന്നു. അന്ന് സൈക്കിളിനു കാറ്റടിക്കാൻ അഞ്ചുപൈസ. ഫുട്ബാളിനു പത്തുപൈസ. കാറ്റിനത്തിലും വാടകയിനത്തിലും അവൻ ആൾക്കാരെ പറ്റിച്ചു, അളിയനെപ്പറ്റിച്ചു. കടംകേറി അളിയൻ വേറെ പണി നോക്കിയപ്പോൾ ഇവനായി പീടികക്കാരൻ.

ഇപ്പോഴെന്നെ അറിയില്ല!

പോട്ടെ, കാലമേറെയായില്ലേ. എനിക്കും പ്രായമാറ്റമുണ്ടല്ലോ. എന്നെ ഓർമയില്ലെന്നും വരാമല്ലോ.

പറഞ്ഞുനോക്കി. അയാൾക്കറിയാത്രെ. ഞാനിപ്പോൾ നാട്ടിലല്ലാത്തതിനാൽ പരിചയമുള്ളവർ ആരെങ്കിലും ജാമ്യം പറയണം പോൽ. അഡ്‌വാൺസും വേണം -- മാധവൻ കടുപ്പിച്ചുതന്നെയാണ്.

അടുത്ത കടമുറിയിൽ ബാർബർ ചെല്ലപ്പനിന്നുമുണ്ട്. അവിടെ മുടിവെട്ടാൻ കാത്തിരിക്കുമ്പോഴാണ് ജനയുഗം, ദേശാഭിമാനി, കേരളകൗമുദി, തനിനിറം, ചിന്ത, നാന, ഗീത ഇത്യാദി പത്രമാസികകൾ തിടുക്കപ്പെട്ടു വായിക്കാൻ തരപ്പെടുക. വീട്ടിലവയ്‌ക്കെല്ലാം വിലക്കാണ്. മാതൃഭൂമി, എക്‌സ് പ്രസ്, ഹിന്ദു -- ഇതേ വരേണ്യർക്കന്നുള്ളൂ.

ഒച്ചകേട്ടു ചെല്ലപ്പൻ തല പുറത്തേയ്ക്കിട്ടു. ''ഓ, ഇതാരാ? കൊച്ചുസ്വാമിയോ? എല്ലാം ഞാനറിഞ്ഞു. കഷ്ടായി, ട്ടോ. അവിടേയ്ക്കു തന്നെയല്ലേ? വേഗം പോണേൽ എടാ മാധവാ, ഒരു നല്ല വണ്ടി നോക്കിക്കൊടുക്ക്.''

ചെല്ലപ്പന്റെ തലവലിഞ്ഞതും മാധവൻ അസിസ്റ്റന്റിനോടു വിളിച്ചുപറഞ്ഞു. ''ആ റാലി കൊടുക്ക്. പത്തു രൂപ അഡ്‌വാൺസ് മേടിക്ക്.''

മാധവാ, ഞാൻ മനസ്സിൽ പിറുപിറുത്തു. ഓർമയുണ്ടോ പത്തിരുപതു കൊല്ലംമുമ്പ് എന്റെ സൈക്കിൾ റിപ്പയർ ചെയ്തത്? അതുകഴിഞ്ഞ് ബാക്കി പൈസ പിന്നെത്തരാം എന്നു നീ പറഞ്ഞത്? ഞാൻ അതു തിരികെ ചോദിച്ചില്ലെങ്കിലും, എന്നെക്കാണുമ്പോഴെല്ലാം ഒളിച്ചുകളിച്ചത്? അതു പത്തു രൂപയേക്കാൾ പതിന്മടങ്ങുണ്ട്. അതു നീ മറന്നു. പോട്ടെ. എന്നെത്തന്നെ മറന്നു. അതു വേണ്ടായിരുന്നു. തന്നെത്തന്നെ മറന്നു. അതു പാടില്ലായിരുന്നു.

ഒന്നുമറിയാത്തമട്ടിൽ സഹായിയിൽനിന്ന് സൈക്കിളെടുത്ത് ഞാൻ നീങ്ങുമ്പോൾ ഒന്നുമറിയാത്തമട്ടിൽ അവൻ മൊബൈലിനെ താലോലിക്കുകയായിരുന്നു. കാലചക്രം ഉരുണ്ടു കുണ്ടിൽ വീണപോലെ.

[2007]



വിശ്വാസം വരും വഴി



പലരും ചോദിക്കാറുണ്ട് കപ്പൽയാത്ര ഏറ്റവും അപകടകരമല്ലേ എന്ന്. അല്ല.

നമ്മൾ നടക്കുമ്പോൾ ഒരു സമയം ഒരുകാലേ നിലത്തുകുത്തുന്നുള്ളൂ. ഒരു സമയം ഒരു ബിന്ദു. അതാണു കാൽനട. എപ്പോൾ വേണമെങ്കിലും അടിതെറ്റാം. തെറ്റാറുമുണ്ട്. എങ്കിലും എവിടെയും ചെന്നുകേറാം.

സൈക്കിളോട്ടം ഒരു വരയിലൂടെയാണ്. വീതികുറഞ്ഞ രണ്ടുചക്രങ്ങൾ നിലത്തു ബാലൻസുചെയ്യണം. ഒരു സമയം രണ്ടു ബിന്ദുക്കൾ നിലത്തു തൊടും. സ്‌കൂട്ടർ, ബൈക്ക് ഇത്യാദികൾക്കും അതുതന്നെ. ഒരുമാതിരിപ്പെട്ട വഴികളിലെല്ലാം ഓടിച്ചുകേറ്റാം.

കാർ, ബസ് തുടങ്ങിയവ നാലുബിന്ദുക്കൾകൊണ്ട് രണ്ടുവര വരയ്ക്കുന്നു. റോട്ടിലേ ഓടൂ. ബാലൻസ് വേണ്ട, ചറ്റുംനോക്കി ഓടിച്ചാൽ മതി. അൽപം വഴി തെറ്റുകയുമാവാം.

തീവണ്ടിക്കാണെങ്കിൽ ചക്രമേറെയുണ്ടെങ്കിലും പാളം രണ്ടേയുള്ളൂ. വരച്ചവഴിക്കു പൊയ്‌ക്കൊള്ളണം, അത്രതന്നെൽ

ഇവയുടെയെല്ലാം ഓട്ടം ഒരു പ്രതലത്തിലാണ്. ഇവയ്‌ക്കെല്ലാം ഉറച്ച ഒരു നിലം താങ്ങായുണ്ട്.

കപ്പലിന് അതില്ല, ശരിയാണ്. പക്ഷെ അടിയും വശങ്ങളുമെല്ലാം താങ്ങാൻ വെള്ളമുണ്ട്. കടലിന്റെ കൈക്കുമ്പിളിലാണ് കപ്പലെപ്പോഴും. കാൽനടയുടെ ബിന്ദുവിൽനിന്ന്, ഇരുചക്രവാഹനങ്ങളുടെ ഏകമാനതയിലൂടെ, നാൽചക്രവാഹനങ്ങളുടെ ദ്വിമാനതയുംകടന്ന് ത്രിമാനതയുടെ സംരക്ഷയിലാണ് കപ്പലെപ്പോഴും.

അപ്പോൾ വിമാനമോ? ഒരുപടികൂടി കടന്ന്, അടിയും വശങ്ങളുംമാത്രമല്ല മുകൾകൂടി വായുവിന്റെ വലയത്തിലല്ലേ വിമാനം? ആയിരിക്കാം. പക്ഷെ കാറ്റൊന്നു പോയാൽപോരേ കഥകഴിയാൻൽ വെള്ളത്തിന്റെ താങ്ങല്ലല്ലോ വായുവിന്റേത്. അറിയുമോ പൊക്കത്തിൽനിന്നുള്ള വീഴ്ച?

അപ്പോൾ കരവാഹനങ്ങളേക്കാളും ആകാശവാഹനങ്ങളേക്കാളും സുരക്ഷിതമാണ് കടൽവാഹനം. വിശ്വാസം വരുന്നില്ലേ?

സൈക്കിളോടിക്കുന്നവന് നേരേകേറി വിമാനമോടിക്കാൻ പറ്റില്ല. വിമാനമോടിക്കുന്നവണ് സൈക്കിളറിയണമെന്നുമില്ല.

കൊച്ചിക്കും തിരുവനന്തപുരത്തിനുമിടയ്ക്കുള്ള വിരസയാത്രയിൽ ഞങ്ങളിങ്ങനെ പൊരിഞ്ഞുതർക്കിക്കുക പതിവായിരുന്നു. കാരണം ഞങ്ങളുടെ സ്ഥിരം ടാക്‌സിഡ്രൈവർ സ്വബോധത്തിലായിരിക്കില്ല ഒരിക്കലും. ഇടയ്ക്കിടയ്ക്കു കണ്ണടയും. അടച്ചപോലെ തുറക്കും. കാറോടിക്കൊണ്ടേയിരിക്കും. അതിനിടയ്ക്കയാളെ ഉഷാറാക്കാനാണ് ഞങ്ങളുടെ കലാപരിപാടികൾ.

കാറുപോകും. കൂടെ ഞങ്ങളും. തിരിച്ചും വരും. ഒരു പോറലുപോലുമില്ലാതെ.

ഇതു കുറെക്കാലം തുടർന്നപ്പോൾ കൂട്ടത്തിൽ ഇളയവനായ ഞാൻ ഇതിന്റെ പൊരുളറിയാൻ ഡ്രൈവറുടെ കൂടെക്കൂടി അടുത്ത യാത്രയിൽ. വഴിയിലെ വരുംകാലവിപത്തുകൾ മുൻകൂട്ടിപ്പറഞ്ഞുപറഞ്ഞു എന്റെ വിഡ്ഢിത്തം സഹിക്കവയ്യാതായപ്പോൾ അയാൾ ഇടംകണ്ണിട്ടെന്നെ നോക്കി. എന്നിട്ടൊരു ചോദ്യം. ''എന്നെ വിശ്വാസമില്ലേ?''

ഇല്ലെന്നു തന്നെ ഞാൻ പറഞ്ഞു.

''മോന് ആരെയാ വിശ്വാസം?''

ഞാനൊന്നും പറഞ്ഞില്ല.

''പോട്ടെ. എനിക്ക് എന്റെ വണ്ടിയിൽ വിശ്വാസം. എന്റെ വണ്ടിക്ക് എന്നെ വിശ്വാസം. ഞങ്ങൾക്ക് റോട്ടിൽ വിശ്വാസം. അതുപോരേ?''

ആശാൻ തുടർന്നു. ''നിങ്ങളേയ്, നിങ്ങളൊറ്റയ്ക്കു നടക്കാനിറങ്ങുമ്പോ ആരെയാ വിശ്വാസം? കാറിലെ നാലുപേർക്കു ഒരു ഡ്രൈവറെ വിശ്വാസം. ബസ്സിലെ നൂറുപേർക്കും ഒരു ഡ്രൈവറെ വിശ്വാസം, ട്രെയിനിലെ ആയിരംപേർക്കും ഒരു ഡ്രൈവറെ വിശ്വാസം. സൈക്കിളിനു രണ്ടുചക്രം വിശ്വാസം. കാറിനു നാലുചക്രം വിശ്വാസം. ട്രെയിനിനു നൂറുചക്രം വിശ്വാസം. ആ ചക്രങ്ങൾക്കു രണ്ടേരണ്ടു പാളത്തിൽ വിശ്വാസം. പാളത്തിനു ഭൂമിയിൽ വിശ്വാസം. കപ്പലിനു കടലിൽ വിശ്വാസം. വിമാനത്തിനു വായുവിൽ വിശ്വാസം. എല്ലാം വിശ്വാസത്തിനുപുറത്താണു മോനേ. മോനിപ്പോൾ ചെറുപ്പമല്ലേ. നോക്കിക്കോ, എല്ലാം വഴിയേ വരും.''

ഖന ർഭ ൺമനമറമണമ ജേമടറ
ർൂമ
രണജെമടറ' പടമവാഭസൂട
ണമനമറമണമ' ണവൂഭൂനര


അർധപതാക



ദേശീയദിനമാണ് നാളെ.

നഗരത്തിരക്കിൽ ഊളിയിട്ടോടുമ്പോൾ പതാകവിൽപ്പനപ്പിള്ളേരുടെ തിരക്ക്.

ഒന്നു വാങ്ങി. ഒരു രൂപമാത്രം. മോൾക്കു കൊടുക്കാം.

ഞാനോർത്തു, കുട്ടിക്കാലത്ത് സ്‌ക്കൂളിൽ കൊണ്ടുപോകാൻ സ്വയം കളർ‌-  പേപ്പറൊട്ടിച്ചുണ്ടാക്കുന്ന കൊടികൾ. പതാകവന്ദനത്തിനുശേഷം കുട്ടികളും അധ്യാപകരും ''ഭാരതമാതാ കീ ജയ്'' വിളിച്ചുപറഞ്ഞ് ഒന്നിച്ചു ജാഥയായി ഊരുചുറ്റും. പിന്നെ കൊടിയുംകൊണ്ടു വീട്ടിലേക്ക്. ഒരാഴ്ചയ്ക്ക് സ്‌ക്കൂളിൽ സ്ലേറ്റുതുടയ്ക്കാൻ ആ കടലാസ്സുകളിട്ട കളർവെള്ളമാണ് കൊച്ചുകുപ്പിയിൽ കൊണ്ടുപോവുക.

ഇന്ന് കൊടികൾ കടയിൽ കിട്ടും. ജാഥ കുട്ടികൾ ടിവിയിൽ കാണും. പിന്നെ സ്ലേറ്റ് എന്നൊന്നില്ലല്ലോ.

ഓർമ പിൻവലിഞ്ഞപ്പോൾ ഒരു കരയുന്ന കോലം കണ്ണിൽ തട്ടി. ഒരുകെട്ടു കൊച്ചുകൊടികളുമായി പാതവക്കിൽ മറ്റൊരു കുഞ്ഞ്. കുറച്ചുപേർ മാറിനിന്നു ചിരിക്കുന്നു. ആ കുഞ്ഞിന്റെ കൊടികൾ ആരും വാങ്ങുന്നില്ല. അടുത്തുപോയി ഞാൻ ഒന്നുകൂടി വാങ്ങി. ഒരു രൂപയല്ലേയുള്ളൂ.

മാറിനിന്നിരുന്നവർ അതുകണ്ട് അട്ടഹസിച്ചു ചിരിച്ചു. എന്തോ പന്തികേടു തോന്നി. പട്ടണപ്രാന്തെന്നുകരുതി ഞാൻ നീങ്ങി.

കുറെ കഴിഞ്ഞാണു ശ്രദ്ധിച്ചത്. ആ കൊടി തലതിരിച്ചാണ് കമ്പിൽ ഒട്ടിച്ചിരിക്കുന്നത്. അബദ്ധമായല്ലോ. മാറ്റി വാങ്ങണം.

തിരിച്ചുചെന്നപ്പോൾ പാവം കുട്ടി കല്ലേറുകൊണ്ടോടുന്നു. തലതിരിഞ്ഞ കൊടികൾ ചിതറിക്കിടക്കുന്നു.

കൊടിക്കറിയില്ലല്ലോ കല്ലിന്റെ ക്രൂരത. കല്ലിനറിയില്ലല്ലോ കുട്ടിയുടെ വേദന. കുട്ടിക്കറിയില്ലല്ലോ കൊടിയും കല്ലൂം തമ്മിലെ ബാന്ധവം. കൊടി വിൽക്കാനും കല്ല് എറിയാനുമല്ലേ.
[2007]


ഇനിയൊരു ജന്മംകൂടി



ഹൈസ്‌ക്കൂള്‍ക്ലാസ്സുകളിലൊന്നിലാണ് ഉള്ളൂരിന്റെ ഈ വരികള്‍ പഠിക്കുന്നത്:

' പരിചരണോദ്യതര്‍ പലജീവികള്‍തന്‍
പരിത:സ്ഥിതിമൂലം
പദേപദേ നാം പ്രമുദിതര്‍ കാണ്‍മൂ
ഭവാബ്ധി ഗോഷ്പദമായ്'

ഇതോര്‍ത്തുവയ്ക്കുന്നവര്‍ ഒരിക്കലും ആത്മഹത്യക്കൊരുമ്പെടില്ലെന്ന് അന്നത്തെ മലയാളംഅധ്യാപകന്‍ പറഞ്ഞത് ഇന്നും മനസ്സിലുണ്ട്.

ഒട്ടുമിക്കവര്‍ക്കും ജീവിതം പട്ടുമെത്തയൊന്നുമല്ല. എങ്കിലും പ്രകൃതിയും പരിസരവും പലരും പലതും നല്‍കുന്ന കൊച്ചുകൊച്ചുസന്തോഷങ്ങള്‍ ജീവിതത്തെ സുന്ദരമാക്കുന്നു; അതു കാണാനുള്ള അകക്കണ്ണുണ്ടായാല്‍.

പണ്ട് ന്‍പമകപനന്ന െഖവരപഐആല്‍ വായിച്ചതാണ്. വിമാനം തകര്‍ന്ന് ഒരാള്‍മാത്രം ജീവനോടെ ഒരു മലമ്പ്രദേശത്തു വീഴുന്നു. നിരാശനായി വരണ്ട പാറക്കെട്ടുകളില്‍ മുട്ടിലിഴഞ്ഞു നീങ്ങുമ്പോള്‍ കാണുന്നു, അതാ പൊട്ടിവിരിഞ്ഞു നില്‍ക്കുന്ന ഒരു ചെറുപുഷ്പം. ആരോരും കാണാനില്ലെങ്കിലും ആര്‍ക്കും ആവശ്യമില്ലെങ്കിലും ആ പൂവിന്റെ സൗന്ദര്യത്തിന്റെ ദിവ്യത്വവും ജീവിക്കാനുള്ള ത്വരയും അയാളെ ഗ്രസിക്കുന്നു. അതിന്റെ പ്രചോദനത്തില്‍ ദിവസങ്ങള്‍പിന്നിട്ട് അയാള്‍ രക്ഷപ്പെടുന്നതാണു കഥ.

പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ചായ്‌വില്‍, കൊങ്കണ്‍പ്രദേശത്ത് നിരത്തുകള്‍ കേറിയും ഇറങ്ങിയുമാണ്, ഇടതും വലതും തിരിഞ്ഞാണ്. വണ്ടിയില്‍പോകുമ്പോള്‍ പത്തെണ്ണുന്നതിനുമുമ്പേ ഒരു കേറ്റം, ഒരിറക്കം. അല്ലെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ ഒരു വന്‍മടക്ക്. പാണ്ടുപിടിച്ച മലഞ്ചെരിവും പുല്ലുമാത്രം കിളിര്‍ക്കുന്ന താഴ്‌വരയും. വിജനം. വിരൂപം. ഒരിക്കല്‍ അങ്ങിനെയൊരു പ്രദേശത്താണ് ഒരു സ്വകാര്യബസ് ഞങ്ങളെ കൊടുംരാത്രിയില്‍ തള്ളിവിട്ടത്. ബസ്സു കേടാണെന്നുപോലും (നുണ)പറയാതെ ജീവനക്കാര്‍ മുങ്ങി. കള്ളക്കടത്തോ കള്ളോട്ടമോ, എന്തോ.

എന്തോ തട്ടലും മുട്ടലുമെല്ലാം ആദ്യം കേട്ടിരുന്നു. അതിരാവിലെ കണ്ണുതുറക്കുമ്പോഴുണ്ട് വാഹനം ഒരു മലയിടുക്കില്‍ ഓരം ചേര്‍ന്നു കിടക്കുന്നു. ദൂരെ പെരുവഴിയില്‍കൂടി മറ്റുവണ്ടികള്‍പോകുന്ന ഇരമ്പല്‍ കേള്‍ക്കാനുണ്ട്. വേറൊരു മാര്‍ഗവുമില്ലാതെ പെട്ടിയുംതാങ്ങി ഞങ്ങള്‍ യാത്രക്കാര്‍ കുന്നുകയറാന്‍ തുടങ്ങി. എങ്ങനെയെങ്കിലും കൂടണയണമല്ലോ. ദേഷ്യവും നിരാശയും ക്ഷീണവുമെല്ലാംകൂടി കുഴഞ്ഞുമറിയുമ്പോഴാണ് അതു കാണുന്നത്. പാറക്കെട്ടിലെ ഒരു വിടവിലൂടെ തെളിനീര്‍. ആരോ വളച്ചു കുത്തിയിരിക്കുന്നു അതിന്ററ്റത്ത് ഒരില. അതിലൂടെ വെള്ളം ഒഴുകിവരുന്നു ഒരു പൈപ്പിലൂടെ എന്നപോലെ. ഞങ്ങള്‍ വായും മുഖവും കഴുകി നോക്കിയത് പുത്തന്‍ ഉണര്‍വോടെ ഒരു പുത്തന്‍ ലോകത്തെയാണ്. ശരീരവും മനസ്സും ഒന്നുപോലെ തളര്‍ത്തിവിട്ടു ഒരുകൂട്ടര്‍; അവയെ നിമിഷംകൊണ്ടു പുനരുജ്ജീവിപ്പിച്ചു ഏതോ ഒരു അജ്ഞാതമനുഷ്യന്‍.

പിന്‍വര്‍ഷങ്ങളില്‍ ആ നീരൊഴുക്കും പച്ചിലപ്പൈപ്പും ഞാന്‍ പല തവണ പല സമയങ്ങളില്‍ പോയിനോക്കി. അപ്പോള്‍പൊട്ടിച്ചുകുത്തിയപോലെ ഇല. അതിലൂടെ ആരെയോകാത്ത് നീരൊഴുക്ക്. ആ പുണ്യജീവിയെ മാത്രം കണ്ടെത്താനായില്ല.


പണിസ്ഥലത്ത് അത്ര നല്ലതല്ലാത്ത കാലം. ഉന്നതസ്ഥാനീയര്‍ എല്ലാവരുമായി കൊമ്പുകോര്‍ക്കുന്ന കാലം. സഹപ്രവര്‍ത്തകര്‍ക്ക് സഹായകമാകുന്ന എന്റെ ചില്ലറപദ്ധതികള്‍പോലും ഞാന്‍തുടങ്ങിവച്ചെന്ന കാരണത്താല്‍മാത്രം മുച്ചൂടും മുടിക്കപ്പെടുന്ന കാലം. നാളെമുതല്‍ തിരിച്ചു പണിസ്ഥലത്തേക്കില്ല എന്നുറപ്പിച്ച്, വൈകുന്നേരം വണ്ടിയില്‍കയറി താക്കോല്‍തിരിക്കുമ്പോഴുണ്ട് മുന്‍ചില്ലില്‍ ഒരു ചെംപനിനീര്‍പ്പൂ കുത്തിനിര്‍ത്തിയിരിക്കുന്നു. ആ നിമിഷം ഞാന്‍ തീരുമാനം മാറ്റി. എന്നെ മനസ്സിലാക്കാനും മനസ്സില്‍കൊണ്ടുനടക്കാനും ഒരാളെങ്കിലുമുണ്ടെങ്കില്‍ അയാള്‍ക്കുവേണ്ടിയെങ്കിലും ഞാന്‍ എന്റെ കര്‍മം മുടക്കിക്കൂടാ. അരുത്. അരുത്.

പിന്നീടൊരിക്കല്‍ എനിക്ക് വളരെ ഗൗരവമേറിയ ഒരു ശസ്ര്തക്രിയനടക്കുമ്പോള്‍, ഞാന്‍ ആരാധനക്കാരനൊന്നുമല്ലെന്ന് പരക്കെ അറിയാമെങ്കിലും അടുത്തൊരു ദേവാലയത്തില്‍ ആരോ അജ്ഞാതനായിത്തന്നെ അഞ്ജലിയര്‍പ്പിച്ചത്രേ. അന്നും ഇന്നും അതെനിക്കൊരു കടംകഥ. ഒരു കൊച്ചു കഥ. ഒരു കൊച്ചു കടം.


അത്യാവശ്യമായ ഒരു ഔദ്യോഗിക-വിദേശയാത്രക്കുള്ള വിസയ്ക്കുവേണ്ടി എംബസിയില്‍ ചെല്ലുമ്പോഴുണ്ട് അവിടെ പതിവില്ലാത്ത കുഴപ്പങ്ങള്‍. കാവല്‍ക്കാര്‍ പടിവാതില്‍കൂടി കടത്തിവിടുന്നില്ല. നൂറുകണക്കിനു ജനങ്ങള്‍. രണ്ടുദിവസമായി നീണ്ടുനില്‍ക്കുന്ന ക്യൂ. എനിക്കാണെങ്കില്‍ ആ രാത്രിയില്‍തന്നെ വിമാനത്തില്‍ കയറുകയും വേണം. എംബസിയുടെ അകത്തു കടന്നുകിട്ടിയാല്‍ ഒരുനിമിഷത്തെ പണിയേ ഉള്ളൂ. പക്ഷെ അതിനു കഴിയണ്ടേ. കാവല്‍ക്കാരനോട് ഇതുവിളിച്ചുപറയുമ്പോള്‍ കേട്ടുനിന്നിരുന്ന ഒരു പയ്യന്‍ മൊബൈല്‍ഫോണ്‍ പുറത്തെടുത്ത് ഡയല്‍ചെയ്തുപറഞ്ഞു: ''ഈ സ്ര്തീയോടു സംസാരിക്കൂ''. അവര്‍തന്നെയായിരുന്നു എംബസിക്കകത്ത് ഞാന്‍ കാണേണ്ടിയിരുന്ന ആള്‍. അതേഫോണില്‍ അവര്‍ കാവല്‍ക്കാരനെവിളിച്ച് എന്നെമാത്രം കയറ്റിവിടാന്‍ പറഞ്ഞു. മറ്റുള്ളവരുടെ വന്‍പ്രതിഷേധങ്ങള്‍ക്കിടയില്‍ ഞാന്‍ അകത്തു കയറുമ്പോള്‍ ആ നല്ല പയ്യന്റെ പേരുപോലും ചോദിക്കാന്‍ തരപ്പെട്ടില്ല.

കൊല്‍ക്കത്തയില്‍വച്ചാണ്. അന്ന് കല്‍ക്കട്ട. കപ്പലിലും പിന്നെ തുറമുഖത്തുമുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം ഒരു മാസത്തോളം അവിടെ തങ്ങിപ്പോയി. മഴക്കാലവും. ആകാശം ഒന്നു കണ്ണുപിഴിഞ്ഞാല്‍ പിന്നെ നിരത്തെല്ലാം കണ്ണീര്‍ക്കടലാണ്. സാക്ഷാല്‍ ഗംഗ മുട്ടുവരെ വന്നു മുത്തം വയ്ക്കും. കാലത്തു നഗരത്തില്‍പോയപ്പോള്‍ ഒന്നുമില്ലായിരുന്നു; തിരിച്ചുവരുമ്പോഴേക്കും പൊരിഞ്ഞ മഴ. ട്രാമെല്ലാം നിര്‍ത്തി. ബസ്സുകള്‍ വഴിമാറിയോടുന്നു. ടാക്‌സികള്‍ പണിമുടക്കുന്നു. ആകപ്പാടെ എനിക്കറിയാവുന്നത് വാസസ്ഥലത്തിന്റെ പേരുമാത്രം. ഒരു ചെറുപ്പക്കാരനോട് അന്വേഷിച്ചപ്പോള്‍ അയാള്‍ ബസ്സില്‍ കൂടെക്കയറാന്‍ പറഞ്ഞു. ബസ്സിനകത്തും പുറത്തും വന്‍തിരക്ക്. ബസ്സിന്റെ പിന്നിലെ കോണിയില്‍പോലും ആളുകള്‍. തൂക്കുസഞ്ചിയും കട്ടിക്കണ്ണടയുമുള്ള ആ ചെറുപ്പക്കാരന്‍ എന്നെ അകത്തേക്കുതള്ളിവിട്ടു കൂടെക്കയറി. അയാള്‍ക്കുകൂടി ടിക്കറ്റെടുക്കാന്‍ സ്ഥലമന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, താന്‍ ടിക്കറ്റെടുക്കാറില്ലെന്ന്. പോരാത്തതിനു കണ്ടക്റ്റര്‍ ബസ്സിനുപുറത്തെ കോണിയിലാണെന്നും. എവിടെയോ ഇറക്കി, നടന്നും നീന്തിയും അയാളെന്നെ താമസസ്ഥലത്തെത്തിച്ചു. നന്ദിയെങ്കിലും പറയുംമുന്‍പേ, തനിക്കുപോകേണ്ടതു നേരെ എതിര്‍ദിശയിലാണെന്നും ഇനിയും വൈകുന്നതിനുമുമ്പ് വീടണയണമെന്നും പറഞ്ഞ് അയാള്‍ തിരക്കിട്ടു തിരിഞ്ഞുംനടന്നു. ആരോ ഒരാള്‍ല്‍

ഉത്തരകര്‍ണാടകത്തിനും ദക്ഷിണകര്‍ണാടകത്തിനുമിടയില്‍, തീരദേശത്തിലൂടെ ഒരു നെടുങ്കന്‍പാതയുണ്ട്. എട്ടുപത്തുനാഴിക നീളത്തില്‍, തിരശ്ചീനമായൊരു നേര്‍ രേഖയില്‍. രാത്രിയിലെ ബസ്‌യാത്രയാണ്. ആളുകളെല്ലാം ഉറങ്ങി. വണ്ടി അസാധാരണമായ വേഗത്തില്‍. പൂര്‍ണചന്ദ്രപ്രകാശം ചുറ്റും പതഞ്ഞുപൊങ്ങുന്നു. വെള്ളിക്കൊലുസുപോലെ ചക്രവാളംമുട്ടെ റോഡ്. ഞാന്‍ ഡ്രൈവറുടെ കാബിനില്‍ ചെന്നു നിന്നു. എന്നെ ഇടംകണ്ണിട്ടുനോക്കി പുഞ്ചിരിച്ച് അയാള്‍ വണ്ടിയുടെ എല്ലാവിളക്കുകളും കെടുത്തിത്തന്നു. പിന്നെയൊരു പത്തുനിമിഷം പാല്‍ക്കടലില്‍ പൂമീന്‍പോലൊരുപോക്ക്. അന്ന് അയാളുടെ മുഖത്തുകണ്ട സായൂജ്യം ഇന്നുമെനിക്ക് കോരിത്തരിപ്പുണ്ടാക്കുന്നു. വെറും ഒരാള്‍ല്‍

കാറ്റിന്റെ ഒരു കുണുക്കം. തിരയുടെ ഒരു തിരനോട്ടം. നിലാവിന്റെ ഒരു നിഴലാട്ടം. പൂവിന്റെ ഒരു പുഞ്ചിരി. തേനിന്റെ ഇത്തിരി മധുരം. കിളിയുടെ ഒരു കളിക്കൊഞ്ചല്‍. കാര്‍മേഘത്തിന്റെ കസവുകിന്നരി. അമ്മയുടെ ഒരു നിശ്വാസം. അച്ഛന്റെ ഒരു മൂളല്‍. ഗുരുനാഥന്റെ ഒരു വാക്ക്. പ്രിയതമയുടെ ഒരു കണ്ണിറുക്കല്‍. കുഞ്ഞിന്റെ ഒരു കിന്നാരം. സുഹൃത്തിന്റെ ഒരു തര്‍ജനം. അപരിചിതന്റെ ഒരു ചെറിയ ദൗത്യം. മതി. ഒറ്റനിമിഷത്തില്‍ കരകാണാക്കടല്‍പോലും വെറും പശുക്കുളമ്പിന്റെ വലിപ്പത്തിലേക്കു ചുരുങ്ങുന്നു. പദേ പദേ നാം പ്രമുദിതര്‍ കാണ്‍മൂ ഭവാബ്ധി ഗോഷ്പദമായ്..........

ഉറക്കെ പാടാന്‍ തോന്നുന്നു: ''ഈ മനോഹരതീരത്തിലൊരുനാള്‍ ഇനിയൊരു ജന്മംകൂടി............''


മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...