Monday 17 May 2010

റോഡ്‌ റോളർ ചിതലരിക്കുമ്പോൾ

മിലിറ്ററി എഞ്ചിനിയർ സർവീസിലുണ്ടായിരുന്ന ഒരു സുഹൃത്ത്‌ പറഞ്ഞു കേട്ടിട്ടുള്ളതാണ്‌, ഒരു ഉദ്യോഗസ്ഥനെ എങ്ങനെ കൈക്കൂലികൊടുത്തു പാഠം പഠിപ്പിക്കാമെന്ന്‌. ആദ്യം ഒരു വലിയ ചക്ക സംഘടിപ്പിക്കണമത്രെ. അത്‌ കൂഴച്ചക്കയായിരിക്കണം (വഴുവഴുത്ത തരം; വരിക്കച്ചക്കയല്ല). നന്നായിപ്പഴുക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോൾ, സന്ധ്യാനേരത്ത്‌, ഉദ്യോഗസ്ഥൻ അന്തിയ്ക്കുമോന്താൻ പുറത്തുപോകുന്ന സമയം, താമസസ്ഥലത്ത്‌ മുൻവാതിൽപടിയിൽ മറ്റാരെയുംകൊണ്ടു ചുമപ്പിച്ച്‌ അത്‌ അയാളുടെ ഭാര്യയെ ഏൽപ്പിക്കണംപോൽ.

അത്രയേയുള്ളൂ.

കഥാനായകൻ തിരിച്ചുവരുമ്പോഴേക്കും വീട്ടിലും അയൽപക്കത്തുമെല്ലാം ചക്കമണം പരന്നിരിക്കും. കൊതിമൂത്ത്‌ അതൊന്നു വെട്ടിനുറുക്കി ചുളയെടുക്കാൻ ഭാര്യയെയോ വേലാക്കാരെയോ അന്നുരാത്രിയോ കൂടിയപക്ഷം പിറ്റേന്നുകാലത്തോ നിർബന്ധിക്കും. അപ്പോഴാണറിയുക അതു കൂഴച്ചക്കയാണെന്ന്‌. തിന്നാൻ വയ്യ, കൂഴച്ചക്കയല്ലേ; തിന്നാതിരിക്കാൻ വയ്യ, വെറുതെ കിട്ടിയതല്ലേ. ഇനി അയൽക്കാർക്കു ദാനം ചെയ്താലോ, മണംകൊണ്ട്‌ അവരറിഞ്ഞുകാണും തലേന്നേ ആരോ കൈക്കൂലികൊടുത്തയച്ച കാര്യം. പച്ചയായിരുന്നെങ്കിൽ ഉപ്പേരിക്കോ കറിവയ്ക്കാനോ ഉപയോഗിക്കാമായിരുന്നു. ഇതിപ്പോൾ വാശിക്കു തിന്നാലോ, വയറിളക്കം പിടിക്കും. ശർക്കരചേർത്തു വരട്ടുകയോമറ്റോ ചെയ്താലും നാലല്ല, എട്ടയൽവക്കം അറിയും.

അങ്ങനെ കൈക്കൂലിച്ചക്ക ഇറക്കാനും വയ്യാതാവും തുപ്പാനും വയ്യാതാവും. അടുത്ത കൈക്കൂലി, 'ചക്കയായ്‌ വേണ്ട'എന്നുകൂടി പറയാൻ പറ്റാത്ത പരുവത്തിലാവും ഓഫീസർ.

ഉദ്യോഗസ്ഥകോയ്മയും അഴിമതിയുടെ സാമ്പിളും ഞാൻ ആദ്യമായറിഞ്ഞത്‌ സർക്കാരുദ്യോഗത്തിന്റെ ആദ്യനാളുകളിലെ കഥകളിലൂടെയാണ്‌.

എന്തോ കുറെ ഉപകരണങ്ങൾ വാങ്ങാൻ ഒരാൾ ഒരു ലിസ്റ്റ്‌ കൊടുക്കുന്നു. അതു മുറപോലെ മടങ്ങുന്നു, കാരണം സാങ്കേതികവിവരണം പൂർണമല്ല. പരിചയസമ്പന്നരായ മുതിർന്നവരോടുചോദിച്ച്‌ അയാൾ എല്ലാം വിവരങ്ങളും ചേർത്ത്‌ അപേക്ഷ വീണ്ടും കൊടുക്കുന്നു. അതിലൊരു വൈദ്യുത-ഉപകരണത്തിന്റെ വിവരണത്തിൽ '50 cycles p.s.' എന്നുണ്ടായിരുന്നു.

തികച്ചും പുതുക്കക്കാരനായ അയാളെ പർചേസ്‌ ഓഫീസർ വിളിച്ചു. വടക്കൻമാരുടെ പതിവുകുശലങ്ങളായ "ആപ്‌കാ ശുഭ്‌ നാം ക്യാ ഹേ" ('What is your good name?' എന്ന ബ്രിട്ടീഷ്‌-കപടനാട്യത്തിന്റെ ദേശീഭാവം) തുടങ്ങിയ ചപ്പടാച്ചികൾക്കുശേഷം, 'എന്തിനാണ്‌ അൻപതു സൈക്കിൾ?' എന്നൊരു ചോദ്യം. 'ഒന്നോരണ്ടോ മനസ്സിലാക്കാം, അൻപതുസൈക്കിൾ? ആഡിറ്റുകാരാരെങ്കിലും ഇതു കാണണം. മേലധികാരി ഇതെങ്ങാനുമറിഞ്ഞാൽ?'

ചോദ്യങ്ങൾക്കും ഭീഷണിക്കും മുമ്പിൽ ഉപകരണം ആവശ്യപ്പെട്ട ആൾ സ്തബ്ധനനായി.

അന്ന്‌ ഞങ്ങളുടെ 'സുഹുസ്സുവണ്ടി' (Luxury Vehicle) സൈക്കിളായിരുന്നു. ചെറുപ്പക്കാരും തുടക്കക്കാരുമായ ഞങ്ങൾക്ക്‌ ഒരു സൈക്കിളിന്റെ ആവശ്യം പർചേസ്‌ ഓഫീസർ മണത്തുകാണണം. അതുകൊണ്ടൊരു അനുരഞ്ജനം വന്നു. "ഓ.കെ. ഏറിയാൽ ഒരഞ്ചെണ്ണം വാങ്ങാം. ഒന്നു നിങ്ങൾക്ക്‌, ഒന്നെനിക്ക്‌. ഒന്ന്‌ എന്റെ മേലധികാരിക്ക്‌. ബാക്കി മൂന്നെണ്ണം എന്തെങ്കിലും ചെയ്യൂ. ആ പൂജ്യം മാത്രമൊന്ന്‌ വെട്ടിക്കളഞ്ഞുതന്നാൽ മതി."

പിന്നീടാവിദ്വാൻ ഓഫീസ്‌വണ്ടികളുടെ അതേ ബ്രാൻഡ്‌ വണ്ടികൾ സ്വന്തമായി വാങ്ങി പെറ്റ്‌റോളും സ്‌പെയർപാർട്ടുകളും സ്വകാര്യമായി സംഘടിപ്പിച്ചിരുന്നത്‌ എനിക്കറിയാവുന്നതുകൊണ്ട്‌ ഇക്കഥ അവിശ്വസിനീയമായിത്തോന്നിയില്ല.

കടത്തുചാരായം കുടിവെള്ളമായിമാറുന്നത്‌ എക്‌സൈസിൽ സാധാരണമത്രേ. പിടിച്ചെടുക്കുന്ന ഉത്തേജകങ്ങൾ പനിമരുന്നുപാരാസെറ്റമോൾ ആവുന്നതും കേട്ടിട്ടുള്ളതാണ്‌. മറിച്ച്‌ കാൽക്കാശുവിലയുള്ള നാകത്തകിട്‌, വിലപിടിച്ച പ്‌ളാറ്റിനംചീളുകളാകുന്നതും. ആൽക്കെമിയുടെ കാലം!

പണ്ടെവിടെയോ വായിച്ചതാണ്‌. ഒരു സൈനികകേന്ദ്രത്തിൽനിന്ന്‌ പലപല സാധനങ്ങൾ കളവുപോകുന്നു. പുല്ലുവെട്ടാൻവരുന്നവരെയായി സംശയം. അറുത്തപുല്ല്‌ മിലിട്ടറിവാഹനത്തിൽ മിലിട്ടറിക്കാരേ പുറത്തേക്കെടുക്കാവൂ എന്ന്‌ ആജ്ഞ വന്നു. അങ്ങനെ എന്നും വൈകുന്നേരം മിലിട്ടറിവാഹനത്തിൽ പുല്ലു പുറത്തേക്കുപോയിത്തുടങ്ങി. വാസ്തവത്തിൽ ഓരോ ദിവസവും ഒന്നുംരണ്ടും വണ്ടികളാണ്‌ സൈനിക കേന്ദ്രത്തിൽ നിന്നു പിന്നെ നഷ്ടപ്പെട്ടുകൊണ്ടിരുന്നത്‌.

ബാംഗ്ലൂരിലെ വിമാനനിർമാണക്കമ്പനിയിലെയും ഒരു കഥയുണ്ട്‌. പുത്തൻ വിമാനമൊന്ന്‌ ഒരേസ്ഥലത്ത്‌ ഒരുപാടുനാൾ കിടക്കും. പതുക്കെ അതിലേക്ക്‌ പഴയ കുറെ മരപ്പലകകളോ ഇരുമ്പുകമ്പികളോ ചാരിവയ്ക്കും. പിന്നീടങ്ങോട്ട്‌ പലവക ചവറുകൾ അതിൻമേൽ കുന്നുകൂടുകയായി. ഒരുനാൾ ചവറെല്ലാം വിൽപനയ്‌ക്കുള്ള ടെൻഡർ വരും. ലേലംവയ്ക്കുന്നവനും ലേലം കൊള്ളുന്നവനുമറിയാം കൂമ്പാരത്തിനകത്ത്‌ എന്തെന്ന്‌.

നാസിക്കിലെ സെക്യൂരിറ്റി പ്രസ്സിലെ യന്ത്രങ്ങളും കടലാസ്സും പാഴ്‌വസ്‌തുക്കളായി വാങ്ങി അച്ചടിച്ചായിരുന്നില്ലേ മുദ്രപ്പത്രക്കുംഭകോണം?

ഇത്തരം കഥകളിൽ എനിക്കേറെയിഷ്ടം റോഡ്‌ റോളറിനു ചിതലരിച്ച കഥയാണ്‌.

സംഭവം പൊതുമരാമത്തു വകുപ്പിലാണ്‌. സ്റ്റോക്കിൽ കണക്കിലുള്ള റോഡ്‌ റോളർ സ്റ്റോറിൽ കാണാനില്ല. മേസ്‌തിരി പറഞ്ഞ്‌ വർക്ക്‌ സൂപ്പർവൈസർ എഴുതുന്നു അത്‌ ചിതലരിച്ചുപോയെന്ന്‌. ജൂനിയർ എൻജിനിയർ, അസിസ്‌റ്റന്റ്‌ എൻജിനിയർക്കെഴുതുന്നു 'റോളർ' ചിതലരിച്ചെന്ന്‌. അസിസ്റ്റന്റ്‌ എൻജിനിയർ ജൂനിയറെ വിളിച്ചു ശാസിക്കുന്നു, എഴുതുമ്പോൾ 'സ്പെല്ലിങ്‌' സൂക്ഷിക്കണമെന്നും, ഓഫീസിൽ റോളർ അല്ല, മരത്തിന്റെ 'റൂള'റാണ്‌ എൻജിനിയർമാർ ഉപയോഗിക്കുക എന്നും. 'റൂളർ' എന്നു തിരുത്തിയ കടലാസ്‌, എക്‌സിക്യൂട്ടീവ്‌ എൻജിനിയറുടെ അടുത്തെത്തുന്നു. അയാളാകെ ക്ഷോഭിച്ച്‌, 'മെട്രിക്‌ സ്‌കെയിൽ പ്രചാരത്തിലായിട്ടും ഇനിയും നിങ്ങൾ റൂൾത്തടിയോ ഉപയോഗിക്കുന്നത്‌?' എന്നൊരു കമന്റുമെഴുതി കടലാസ്‌ സൂപ്രണ്ടിംഗ്‌ എൻജിനിയർക്കയക്കുന്നു. ഇനിയാരും റൂൾത്തടിയുപയോഗിക്കരുതെന്നും സ്റ്റീൽകൊണ്ടുള്ള മെട്രിക്‌ സ്‌കെയിൽമാത്രമേ ഉപയോഗിക്കാവൂ എന്നും, അല്ലാത്തപക്ഷം നിയമപ്രകാരം അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും, ഇപ്രാവശ്യം മാപ്പാക്കാമെന്നും ചിതലരിച്ച റൂളർ എഴുതിത്തള്ളാൻ വിരോധമില്ലെന്നും പറഞ്ഞ്‌ അയാൾ കടലാസ്‌ ചീഫ്‌ എൻജിനിയർക്കയക്കുന്നു. ചീഫ്‌ എൻജിനിയർ കണ്ണടച്ചൊപ്പിടുന്നതോടെ റോഡ്‌ റോളർ പൊതുമരാമത്തുവകുപ്പാഫീസിൽ ചിതലരിച്ചുപോകുന്നു.

അനന്തരം കരാറുകാരന്റെകൂടെ അതു സുഖമായി നീണാൾ പണിചെയ്‌തു ജീവിക്കുന്നു.


മറിച്ചുമുണ്ട്‌ ആളുകൾ. ഞങ്ങൾക്കൊരു ഡ്രൈവറുണ്ടായിരുന്നു. അയാൾ താനോടിക്കുന്ന വാനിനെ 'എന്റെ വണ്ടി' എന്നേ പറയൂ. ഒരിക്കൽ ഞങ്ങൾ ഒരു ദീർഘയാത്രക്കുപോയപ്പോൾ ഒരു സഹപ്രവർത്തകൻ പിൻസീറ്റിലിരുന്ന്‌ പുകവലിച്ചു. കാറ്റിൽ തീപ്പൊരിപാറി സീറ്റിൽ ഒരു തുള വീണു. പിറ്റേന്ന്‌ വണ്ടികഴുകുമ്പോൾ ഇതു കണ്ടുപിടിച്ച ഡ്രൈവർ ആ സഹപ്രവർത്തകനെ വിളിച്ചുവരുത്തി, ഇനിമുതൽ തന്റെ വണ്ടിയിൽ കയറരുതെന്നും കയറിയാൽ പുകവലിക്കരുതെന്നും കടുപ്പിച്ചുപറഞ്ഞു. തികച്ചും 'സ്‌മാർട്ട്‌' ആയ സഹപ്രവർത്തകൻ (പിന്നീടയാൾ തലപ്പത്തെല്ലാം കയറിപ്പറ്റി) ഒരു പോംവഴി മുന്നോട്ടുവച്ചു; താൻ ഒരു 'സ്റ്റിക്കർ' തരാം അതൊട്ടിച്ചാൽ തുള കാണില്ല. ഡ്രൈവർ വഴങ്ങി, പക്ഷെ രണ്ടു 'സ്റ്റിക്കർ' വേണമെന്നായി. സീറ്റിന്റെ ഇരുവശത്തും ഒരുപോലെ ഒട്ടിക്കാൻ!

[Published in the fortnightly webmagazine www.nattupacha.com on 15 April 2010]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...