Tuesday 4 December 2018

ഭാഗവതം



തെറ്റുചെയ്‌വേനെന്നു ചൊല്ലിയോ കേശവാ,
തെറ്റുകൾ പിന്നാലെ ചെയ്തുകൂട്ടി?

തെറ്റുചെയ്‌തേനെന്നു ചൊല്ലിയല്ലേ വെറും
വിശ്വരൂപത്തെയെടുത്തുകാട്ടി?

പ്രളയശേഷം



തലയ്ക്കുമുകളിൽ
തലമുറ പണിയും
തരികിടതന്ത്രങ്ങൾ

മലയ്ക്കുചുറ്റും
മതിലുകൾ പണിയും
അഭിനവസൂക്തങ്ങൾ

പുഴയ്ക്കുചെല്ലാ-
നിടയില്ലാതെയ-
ടച്ച പോംവഴികൾ

വഴിക്കുവഴിയേ
വരിയായ് വന്നവ-
രരികുകൾ പൂകിയവർ.

ദാരുണ്യം




കത്തിപ്പടർന്നാലുമെത്താത്ത കണ്ണിണ
കൊത്തിപ്പറിച്ച ദാരുണ്യമേ-

എത്തിപ്പിടിക്കുവാനാകാത്ത കൈകളെ
ചുറ്റിപ്പിടിച്ച കാരുണ്യമേ-

വാക്കിലുറങ്ങാവരികളെ താലോലി-
ച്ചാട്ടിയുറക്കിയ വൈക്ലബ്യമേ-

കാറ്റിൽ‌ തളരുന്ന വാസനച്ചെപ്പിന്റെ-
യുള്ളിൽ നിറയും നിശ്വാസമേ-

Monday 29 October 2018

അന്തിക്കണക്ക്



കാറൊഴിഞ്ഞ മാനത്തൊരു
അന്തിമേഘക്കീറ്
കാറ്റൊഴിഞ്ഞ മാമരത്തുമ്പിൽ
മർമരത്തിൻ ശീല്

കാലംപറ്റി ഓളംവറ്റി
ശാന്തമായൊരാറ്
മണ്ണിലെങ്ങും വിണ്ണിലെങ്ങും
വെൺനിലാക്കിനാവ്

കണ്ണിലെന്നും കരളിലെന്നും
പ്രണയനൊമ്പരച്ചൂട്
അകം‌നിറയെ പുറംനിറയെ
മധുരമുന്തിരിച്ചാറ്

കാറ്റടങ്ങി പിശറടങ്ങി
ഓരുവെള്ളം പടിയിറങ്ങി
പെരുമീനിൻ‌ ഇത്തിരിവെട്ടത്തിൽ
പാതിരാക്കുറുമ്പ്

Friday 26 October 2018

അന്തിവെളിച്ചം



തലകൊണ്ടുമാത്രം പണിചെയ്തതെന്തെന്നു
താനേ മനസ്സിലൊരാന്തൽ
കയ്യിലും കാലിലും കണ്ണിലും കരളിലും
കാലം കുടുക്കിട്ട തോന്നൽ
മുച്ചെണ്ടകൊട്ടി മുഴക്കിയ വാക്കുകൾ
വക്കുപൊട്ടിച്ച പാത്രങ്ങൾ
കയ്ച്ചിട്ടിറക്കാൻ കഴിയാതെയന്നത്തെ
കൺതുറുപ്പിച്ച കാര്യങ്ങൾ

തീരെച്ചെറുതെങ്കിൽ മാവിൽ പടർത്തിടാം
വള്ളികൾ കെട്ടിപ്പിടിച്ചാൽ
വെട്ടിപ്പടർന്നു കയറുമ്പോൾ വേരുകൾ
പാഴ്‌മരമെങ്കിൽ മുറിക്കാം

അന്തിവെളിച്ചത്തിലാൽത്തറച്ചൂടിലി-
ന്നോടിയെത്തുന്നു കിനാക്കൾ
കൊച്ചടിവച്ചുടലാടിക്കുഴഞ്ഞാലു-
മാശ്വാസമായെൻ സ്മൃതികൾ
നഷ്ടവസന്തവും ശിഷ്ടശിശിരവും
ഗ്രീഷ്മത്തുടുപ്പിൽ നിറഞ്ഞു
വർഷവർണങ്ങളും ശരദേന്ദുരശ്മിയും
ഹേമന്തരാവിൽ പുണർന്നു

കൂട്ടിലൊരു കിളി താമരപ്പൈങ്കിളി
ആരെയോ മുട്ടിയുണർത്തി
മാറിൽ കുരുങ്ങിയ നിശ്വാസവീചിയിൽ
ഓമനപ്പൈതൽ ചിണുങ്ങി


കടൽമീൻ



കടലിന്റെ മക്കൾക്കു കണ്ണീരുണ്ടേ
ചോര നീരാക്കിയും
കരൾ പിഴിഞ്ഞിറ്റിച്ചും
കടലിന്റെ മക്കൾക്കും കണ്ണീരുണ്ടേ

കടലിലെ മീനിന്റെ കണ്ണീരല്ലേ
തലതല്ലിച്ചിതറുന്ന തിരകളല്ലേ
ഉപ്പും മധുരവും
കയ്പ്പും കാന്താരിയും
കൂട്ടിനില്ലാക്കരിക്കാടിയല്ലേ

മാനം ചുരത്തുന്ന പന്നീരല്ലേ
തേവാൻ കൊതിക്കുന്ന തണ്ണീരല്ലേ
തീയിൽ കുരുത്തിട്ടും
വെയിലത്തുണങ്ങീട്ടും
വേവാതിരിക്കുന്ന വെണ്ണീറല്ലേ

നീരാട്ടുപാട്ടിന്റെ ചേലിലല്ലേ
താരാട്ടുപാട്ടിൻ മയക്കമല്ലേ
പ്രാണൻ പിടഞ്ഞാലും
ജീവൻ വെടിഞ്ഞാലും
 കണ്ണോക്കുപാട്ടിലെ തേങ്ങലല്ലേ


Wednesday 12 September 2018

അന്തക്കാലം!


അന്തക്കാലം: അൻപതുകൾ
മലയാളം ചലച്ചിത്രപ്പാട്ടുകൾ

ഇലങ്കൈവാനൊളിനിലയത്തിൽ ഒരു അവതാരകൻ (തമിഴായിരുന്നു; അല്ലെങ്കിൽ തമിഴാളം: ''തിരുപ്പുണിത്തുറയിലിരുന്ന് അമ്മു, ആനി, ശാരി, കോതൈ, കോവയിലിരുന്ന് അമ്മിണി, ശാരദൈ എന്നിവരുക്കു വേണ്ടി ആ മോഹം പൂവണിഞ്ചു എന്ന ചിത്രത്തിലിരുന്ന് ഏ.എം. രാജാവും പി.ലീലാവും ചേർന്തു പാടിയ പാട്ട്...'')

കത്തിക്കയറുമ്പോൾ ഒരിക്കൽ പറഞ്ഞത് കുട്ടിക്കാലം മുഴുവൻ ഞങ്ങൾ വിശ്വസിച്ചു; റേഡിയോ കേട്ടിരിക്കുന്ന ആരോ പാട്ടിനെപ്പറ്റി ചീത്ത പറഞ്ഞത് അയാൾ കേട്ടത്രേ!

പെരും കള്ളൻ!

Wednesday 25 July 2018

All my ART WORK will appear in my OTHER blog...(See below)

All my art work will appear in my blog

https://linescoloursforms.blogspot.com/

chithraankaNam
(ചിത്രാങ്കണം)
 My Lines, My Colours, My Forms)

Sunday 15 July 2018

ഗോവക്കാരുടെ തവളച്ചാട്ടം

ഗോവ എന്ന കൊച്ചുപ്രദേശം പിടിച്ചെടുത്ത് അഞ്ഞൂറുവർഷം അടക്കിവാണു, പോർത്തുഗീസുകാർ‌.  വിട്ടുപോകുമ്പോൾ നല്ലതും കെട്ടതുമായി പലതും അവർ‌ ഇവിടെ ഇട്ടുപോവുകയും ചെയ്തു.

അതിമനോഹരമായ സൗധങ്ങളും ആശ്ചര്യപ്പെടുത്തുന്ന ആരാധനാലയങ്ങളും അതിവിരളമായ ആചാരങ്ങളും  അനുകരണീയമായ ഉപചാരങ്ങളും ആരുംകൊതിച്ചുപോകുന്ന ആഹാരങ്ങളും അത്യാകർഷകമായ സംഗീതസംസ്കൃതിയും അതുല്യമായ ചരിത്രരേഖകളും അതിവിശിഷ്ടമായ ആലേഖ്യങ്ങളും അവരുടെ സംഭാവനകളാണ്.   അവരുടെ മതാന്ധതയുടെ മാരകപ്രവൃത്തികളെ തത്കാലം നമുക്കു മാറ്റിവയ്ക്കാം.  പകരം രസകരമായൊരു ആഹ്ലാദോത്സവത്തെ അടുത്തറിയാം.

പോർത്തുഗീസുകാരുടെ ഇഷ്ടപക്ഷി കോഴി.   അക്കഥ ഇങ്ങനെ.  ഒരിക്കൽ ബാർസെലോസ് എന്നൊരു പറങ്കിപ്പട്ടണത്തിൽ വലിയൊരു വിരുന്നിനിടെ വിലപ്പെട്ട പാത്രങ്ങൾ കളവുപോയത്രേ.   നിരപരാധിയായൊരു വിരുന്നുകാരൻ സംശയിക്കപ്പെട്ടു.   കുറ്റവിചാരണയിൽ വധശിക്ഷയ്ക്കു വിധിയുമായി.  മനസ്സുനൊന്ത പ്രതി പ്രഖ്യാപിച്ചത്രേ, നിരപരാധിയായ തന്നെ തൂക്കിലേറ്റുമ്പോൾ വിധിപറഞ്ഞ ന്യായാധിപതിയുടെ ഊൺതളികയിലെ ചുട്ടകോഴി കൂവിപ്പറക്കുമെന്ന്.   പറഞ്ഞപോലെ നടന്നെന്നും കൊലക്കയറിലെ കുരുക്കു മുറുകാതെ അയാൾ അത്ഭുതകരമായി രക്ഷപ്പെട്ടെന്നും ഐതിഹ്യം.   പോർത്തുഗലിലും ഗോവയിലും ഭാഗ്യചിഹ്നമായി ഇന്നും അതിപ്രചാരത്തിലാണ് പൂവൻകോഴിയുടെ (Rooster of Barcelos) ചിത്രവും രൂപവുമെല്ലാം.

പൂവൻ‌കോഴി കഴിഞ്ഞാൽ ഗോവക്കാരുടെ മനസ്സിൽ മായാതെ കിടക്കുന്ന മറ്റൊരു മുദ്രയാണ് മാക്കാച്ചിത്തവള. 

തവളച്ചാട്ടത്തിന്റെ ഉത്സവമാണ് ‘സാവ് ജൊവാവ്‘ (‘Sao Joao‘) എന്ന ഗ്രീഷ്മോത്സവം.   ഉത്തരായനാന്തം, കർക്കടകസംക്രാന്തി ദിവസമാണ് (ജൂൺ 24) പ്രധാനമായും  വടക്കൻഗോവയിൽ ഈ ആഘോഷം അരങ്ങേറുന്നത്.   കോരിച്ചൊരിയുന്ന മഴയിൽ നാട്ടിൻപുറത്തെ കിണറുകളായ കിണറുകളിലെല്ലാം  ചാടിയിറങ്ങി മുങ്ങിപ്പൊങ്ങുന്നു ചെറുപ്പം പിള്ളേർ.   തലയിൽ പൂക്കളും പഴങ്ങളും ഇലകളും വള്ളികളുംകൊണ്ടുള്ള കിരീടമണിഞ്ഞ് നൂറുകണക്കിനു കാണികൾ.   പ്രാർഥനയും പാട്ടും നൃത്തവും കുടിയും തീറ്റയും തിമിർക്കും.   അടുത്തകാലത്തായി, അലങ്കരിച്ച വഞ്ചികളും ആറ്റിലിറക്കി അർമാദിക്കും.

ഈ ഉത്സവത്തിന്റെ മൂലം പോർത്തുഗീസുകാരുടെ ‘സാവ് ജൊവാവ്‘.   യേശുവിന്റെ തിരുപ്പിറവിക്ക് കൃത്യം ആറുമാസംമുന്നേ ജനിച്ച യോഹന്നാന്റെ (St. John the Baptist) ജന്മദിനാഘോഷമാണത്.   എലിസബത്ത് യോഹന്നാനെ ഗർഭംധരിച്ചിരിക്കുമ്പോൾ, ഗർഭസ്ഥനായ ക്രിസ്തുവിനെയുംകൊണ്ട് അമ്മമറിയം അവരെ ചെന്നു കണ്ടുവത്രേ.   ആ സമയം യോഹന്നാൻ വയറ്റിൽ‌കിടന്നു ചാടിക്കളിച്ചുപോലും.   ആ സന്തോഷം പങ്കുവയ്ക്കാനാണത്രേ ഗോവയിൽ കിണറ്റിലേക്കുള്ള തവളച്ചാട്ടം!   ലോകത്ത് വേറൊരിടത്തുമില്ലത്രേ  ഇതുപോലത്തെ കിണറ്റിൽ ചാടിയും സുന്ദരമായ ‘കൊപ്പേൽ‘ (Kopel) എന്ന പുഷ്പകിരീടമണിഞ്ഞുമുള്ള ‘സാവ് ജൊവാവ്‘ ഉത്സവം.

ഒരു നല്ല കാലവർഷത്തിനുള്ള പ്രാർഥനയായിക്കൂടി ‘സാവ് ജൊവാവ്‘ എന്ന തവളച്ചാട്ടാഘോഷം പരാമർശിക്കപ്പെടുന്നു.   ഒരുപാട് അപകടങ്ങളെത്തുടർന്ന് ഈ ആഘോഷത്തിന് ചില നിയന്ത്രണങ്ങളെല്ലാം കൊണ്ടുവന്നിട്ടുണ്ടു ഗോവയിൽ.

Sunday 20 May 2018

നാമകരണം


എന്റെയല്ലെങ്കിലെന്റെയീപ്പേരിടാം,
എന്റെയാണെങ്കിലെന്തെങ്കിലുമിടാം!

എന്റെയല്ലെന്നു നിനയ്ക്കുമീ സാധനം
എന്റെയാണെന്നു ചൊല്ലുവാനാരു ഞാൻ?
എന്റെയെന്നു ചൊല്ലുന്ന സാധനം
എന്റെയല്ലെന്നു തോന്നുകിലെങ്കിലോ?


[20 May 2018]

Monday 26 March 2018

(സവി)ശേഷക്രിയ


വിശക്കുന്നു മരിക്കുന്നു
മരിച്ചോർക്കും വിശക്കുന്നു
വിശപ്പിന്റെ വിശപ്പിനു
മരണമില്ല

മരണത്തെ മതമാക്കി
മലർവാരിപ്പുണർന്നെത്തി
വിശപ്പെന്നെ വിശേഷത്തെ
വിശുദ്ധമാക്കി

എരിതീയിൽ എണ്ണയൂട്ടി
എരിപൊരി വേഗമാക്കി
എടുത്താലുമൊടുങ്ങാത്ത
വിശുദ്ധപാപം

[26 Mar 2018]


Saturday 24 March 2018

മരുമനം


കാലം തെറ്റി
നാടും തെറ്റി
വളർന്നുപൊങ്ങിയ പടുമുള

തലയും മുലയും
മലയും കലയും
വേറിട്ടറിയാ പൊയ്‌മറ

കറുപ്പു പുതച്ചു
വെളുപ്പാക്കാനും
വെളുപ്പു തേച്ചു
വെറുപ്പിക്കാനും
കാലം തെറ്റിയ
കോലം തെറ്റിയ
നാടേതെറ്റിയ മരുമഴ

(24 March 2018)

Wednesday 28 February 2018

വിശ്വാസത്തിന്റെ മുന


കൽവിളക്കാരും കഴുകാറില്ല
കഴുകിയാലോ കലക്കവെള്ളം

മെഴുതിരിത്തട്ടു തുടയ്ക്കാറില്ല
തുടച്ചാലോ വെളുത്ത ധൂമം

ധൂപത്തിരിച്ചെപ്പു തൂക്കാറില്ല
തൂത്താലോ നരച്ച ചാരം

ചേരും‌ പടി ചേർത്താൽ ചെമന്ന മണ്ണിൽ
തൂമ്പകുത്താനൊരു സൂചി മാത്രം


[Feb 2018]

ഉയരങ്ങളിൽ ഒടുക്കം


ഒരുനേരം കൊണ്ടല്ല
വാർധക്യമായത്

ഒരുവിരൽകൊണ്ടല്ല
മറുവിരൽ‌ ചൂണ്ടിയത്

മഴയ്ക്കു മറതീർക്കാൻ
മാനത്തെ മേഘം

മനുഷ്യനു മുറയെത്താൻ
മണിമുഴങ്ങും നേരം


[Feb 2018]

നോവും നോമ്പും

നോവുതിന്ന പലരുണ്ട്, പേരുകൾ
പാത്തറിഞ്ഞല്ല നോമ്പിൻകണക്കുകൾ
മുട്ടിനോക്കുന്ന വാതിൽ‌ തുറന്നവ-
രൊത്തുകൂടിപ്പരിചയം കാട്ടുന്നു


[Jan 2018]

Saturday 24 February 2018

ഒരിടം

ഒറ്റരാത്രിയാൽ പോലും
ഓരിടം ചെമക്കുന്നു
ഓരിയിട്ടാരാധിക്കും
പട്ടികൾ പിണങ്ങുന്നു

ഓടുന്ന വഴിക്കെല്ലാം
ഓക്കാനം മണക്കുന്നു
കാണുന്ന കല്ലിന്മേലെ
കാൽപൊക്കിയൊഴിക്കുന്നു

പഞ്ചാംഗം കുറിക്കുന്ന
കൈകളിൽ കടും‌ചോര
കാട്ടുതീയണയ്ക്കുന്ന
കാവലാൾ കൊടും‌നിദ്ര

ഭൂമിക്കു ഗർഭം താങ്ങാൻ
പട്ടട വിരിക്കുന്നു
പശിക്കു പരാശക്തി
പാദുകം ചുമക്കുന്നു

[Feb 2018]


പെരുവഴിയമ്പലം


ഒറ്റയ്ക്കങ്ങനെ
വിട്ടു പോരുവാൻവേണ്ടി
വന്നതല്ല

ഒറ്റയ്ക്കങ്ങു ഞാൻ
വിട്ടുമാറിയാൽ
വീട്ടിലാരുമില്ല

വീടുപൂട്ടിയാൽ
വീടിനുള്ളിലെ ജീവിതം
മുടങ്ങും

പൂട്ടു പൊട്ടിയാൽ
വീട്ടിനുള്ളിലെ ജീവിതം
ഒടുങ്ങും

കൂടുകൂട്ടിയാൽ
പൂട്ടിടാനൊരു ജീവിതം
കുരുങ്ങും

പൂട്ടിടാത്തൊരു
ജീവിതത്തിന്റെ ഓർമകൾ
തുടങ്ങും


[Feb 2018]

Sunday 18 February 2018

പദ്യനാരായണം

[കള്ളക്കർക്കടകത്തിലെ രാമായണം കഴിഞ്ഞു; ഇനിയിത്തിരി നാരായണമാകട്ടെ, പഴയമട്ടിൽ പദ്യമായിത്തന്നെ.... പറയാൻ പൂർവസൂരികൾ പലപേരുണ്ട്; പ്രകൃതത്തിൽ  പേരെല്ലാം പരനാമങ്ങൾ.... പരാമർശം പൂർണമല്ലെന്നുമറിയാം.....]

വാക്കുകളെല്ലാം വെറും വാക്കുകളല്ലെന്നാലും
വഴിയേ പിറക്കുന്ന വാക്കുകൾ പോരെന്നാലും
വാരിധി തന്നിൽ തിരമാലകളെന്നപോലെ
വാഴുന്നോർ മെനഞ്ഞിട്ട മലയാളം മലപോലെ.

എങ്കിലോ തുഞ്ചൻപടുത്താമലത്തുഞ്ചത്തെന്നും
മന്ദമാരുതൻ മീട്ടി മാനുഷമഹാവാദ്യം.
ഓലക്കീർ മഹാഭാഷ്യം ഭാഷയ്ക്കു പരം നിത്യം,
പാരായണത്തിൻ പരകോടിയിലെന്നും സത്യം.

നാരായം നയിക്കുന്ന വാക്കുകൾ, വഴക്കങ്ങൾ,
നാരായണമെന്നേ ചൊല്ലുവേൻ കാലേ കാലേ.
നാരായത്തുമ്പിൻമൂർച്ച കൊണ്ടറിഞ്ഞവർക്കെല്ലാം
നാവിന്റെ വിലാസങ്ങൾ കൗതുകം പിന്നെപ്പിന്നെ.

കർക്കടംകഴിഞ്ഞാലും കൈരളീവിശേഷങ്ങൾ
രാമായണമെന്ന മട്ടിലോ ചൊല്ലീടേണ്ടൂ.
നാട്ടിലെ വിശേഷങ്ങൾ കാടടച്ചാരോപിപ്പോർ
ഏട്ടിലെപ്പശുക്കൾപോൽ കടലാസ്സുപുലികൾ‌താൻ.

 കുഞ്ചന്റെ കുറുമ്പുകൾ സഞ്ജയൻ കൊരുത്തപ്പോൾ
കുഞ്ഞിരാമൻമാർ കൂട്ടിൽകിടന്നൊന്നുറഞ്ഞാടി.
പരമേശൻ, നാരായണൻ, കൂട്ടായിക്കുമാരനും
കാവ്യദേവതയെക്കാത്തു കരുത്തുറ്റ കവിത്രയം.

പുഴകൾ കൂലംകുത്തിപ്പാഞ്ഞെത്തി പലവട്ടം,
പൂന്തെന്നലോ നാദബ്രഹ്മമായ്  ചിലവട്ടം,
കൊഞ്ചുന്ന മിഴാവിലു,മഞ്ചുന്ന കടുന്തുടി-
ക്കൊട്ടിലു,മിരമ്പുന്ന പഞ്ചവാദ്യത്തിലുമെല്ലാം.

സാനുക്കൾ കുതിച്ചേറി സുൽത്താന്റെ പടയോട്ടങ്ങൾ;
ഓടകൾ നികത്തിപ്പൊൻ വിളയിച്ചു ദേവാത്മാക്കൾ.
വാസുദേവനോ‌ പരാശക്തിയെന്നൊരു കാലം;
മുക്തിക്കോ മുകുന്ദൻ‌തൻ ഗോമണി മുഴക്കങ്ങൾ.

പരദേശത്തെപ്പുണർന്നായിരം പൂമൊട്ടുകൾ,
വിജയം കുറിച്ചിട്ട മന്ത്രങ്ങൾ, മഹാരഥർ.
കൂട്ടുനിൽക്കുവാൻ വിദ്വൽസംഘങ്ങൾ, സമരങ്ങൾ;
മാറ്റുകൂട്ടുവാൻ പെരും പേരുകൾ, പൊന്നാടകൾ.

ബാലകൃഷ്ണനായ് രാമകൃഷ്ണനായ് വിരിഞ്ഞെന്നും
രാധാകൃഷ്ണനും പിന്നെ,യാനന്ദപത്മങ്ങളും.
സേതുക്കൾ പണിഞ്ഞെത്തി സക്രിയർ, കുഞ്ഞൻമാരും;
സർവവും പൊളിച്ചോടി തിരുവില്ലൻ നാരായണൻ!

 കാക്കപ്പൊൻ‌കറുപ്പുള്ള കണ്ണടവച്ചോരെല്ലാം
അഴികൾകെട്ടി ഗുപ്തശ്ലീലാശ്ലീലവിചിന്തനാൽ.
മുണ്ടകൻ വിതച്ചിട്ട  സാഹിതീസമന്മാരോ
ലീലാതിലകംതൊട്ടു സൗന്ദര്യവിഭാവനാൽ.

 മാധവി, മനോഹരി, സൗന്ദര്യസന്ദായിനി
ഇരുളിൻ വെളിച്ചത്തിൽ യുഗസംഗമത്തെക്കാട്ടി.
ചന്ദ്രിക വിരിയിച്ച രാവുകൾ വകഞ്ഞാടി
മാനസപുത്രിക്കൊപ്പം രാജയക്ഷിമാരെല്ലാം.

 ജീവന്റെ തുടിപ്പുറ്റ  ധർമത്തിൻ‌ പുരാണങ്ങൾ
കോടാനുകോടി തിക്താനുഭവപുസ്തകങ്ങൾ;
ലോകമേ തറവാടെന്നാശിച്ചു,മാരാധിച്ചും
ലോകൈകവിജ്ഞാനത്തിൻ ഭാസുരഭണ്ഡാരങ്ങൾ.

 പറഞ്ഞീലല്ലോ പൂർവസൂരികൾ പലപേരും;
പേരെല്ലാം പ്രകൃതത്തിൽ പരനാമങ്ങൾ മാത്രം.
പൂർണമല്ലെന്നാലും, പൂർണതയടഞ്ഞോർക്ക്
പേരിന്റെ പരാമർശം പേർത്തുമെന്തിനോ നല്ലൂ?


 സ്ഥലകാലമനുകൂലം മർമങ്ങളറിഞ്ഞോർക്ക്;
രാപകലില്ലെന്നായി നവജാതസുമങ്ങൾക്ക്.
നാടകാന്ത്യത്തിൽ കുഴഞ്ഞാടിപ്പൊൻമണൽത്തട്ടിൽ
കൂപ്പുകുത്തിയോർക്കെല്ലാമാതിഥ്യമവർ നൽകി.

 തീക്കുനിയൊരുക്കിയ കാലഭാവങ്ങൾ ചുട്ടു-
കരിച്ചു പുഴയോരത്തെ ചുള്ളിക്കാടുകൾ മൊത്തം
തീപ്പൊരി ചിന്തും മുദ്രാവാക്യങ്ങ,ളവയ്ക്കൊപ്പം
തീയാളിപ്പടർത്തുവാൻ സൗഹൃദക്കൂട്ടായ്മയും.

 വീട്ടുപേരില്ലെങ്കിൽപിന്നെ നാട്ടുപേർ വാലിൽകെട്ടി-
ക്കണക്കുകുറിക്കുന്ന കാഥികർ, കവിവര്യർ;
പേരിനായ്, പണത്തിനായ്, പിണത്തെപ്പരവേശ-
പ്പൂമണം പുതപ്പിച്ചും സാഹിതീവ്യവസായികൾ.

 ഇഷ്ടജനപ്രീത്യാ ശിഷ്ടമാം ജനങ്ങളെ
കഷ്ണിച്ചുകഷണിക്കും കാര്യമേ മഹാപാപം.
വ്യാജമാണെന്നാകിലുമാമട്ടുകാട്ടീടാതെ
സവ്യസാചിയെന്നോരോ ഭാവങ്ങൾ മഹാകഷ്ടം.

 ജ്ഞാതമാ,യജ്ഞാതമാ,യായിരം വിദൂഷകർ,
ആയിരം ചിന്താക്രാന്തവൈചിത്ര്യവിശേഷങ്ങൾ.
ദു:ഖബന്ധങ്ങൾ തീർത്ത മോഹഭംഗങ്ങൾ കലാ-
രൂപത്തിൽ പലപ്പോഴും വൃത്തഭംഗമായ്ത്തീരും.

 ഓരടിവയ്ക്കും, പിന്നെ ഓരിയിട്ടാക്രാന്തിച്ചു
നൂറടിപ്പൊക്കത്തിൽപ്പോയാമട്ടിൽ താഴേക്കെത്തും.
കല്ലിലും മരത്തിലും കൊത്തിവച്ചാരാധിച്ച
സാഹിതീപ്രതിഭകൾ വീണടിഞ്ഞീടും ചുറ്റും.

 മർത്യധർമമോ പുത്രധർമമായ്  തലവെട്ടി;
മിത്രധർമമോ  സ്വാർഥധർമമായങ്കം വെട്ടി.
പത്രധർമമേ പൗരധർമമാം, മറിച്ചെന്നാൽ
ധർമമായ്ക്കിട്ടും ധർമദാരങ്ങൾ സമമല്ലോ.

 മാതൃഭൂമിയെ മനോരമ്യമായ് കാത്തീടേണ്ടും
ആത്മാഭിമാനത്തേക്കാൾ യുഗദൗത്യമെന്തൊന്നുള്ളൂ?
മാധ്യമവിചാരങ്ങൾ, വീക്ഷണവിന്യാസങ്ങൾ
ജനസഞ്ചയത്തിന്റെ നൻമയ്ക്കേ ചിതമാകൂ.

 തൻവഴി മറഞ്ഞാലും തായ്‌വഴി മറക്കാതെ
മാറുന്ന വഴിക്കൊപ്പം മാറുന്നോൻ മേലേക്കെത്തും.
ഇഷ്ടമാംജനപ്രീതി, തുഷ്ടമാംജനപ്രാപ്തി,
മർത്യനു മറ്റെന്തുള്ളൂ  മാനസതൃപ്തിക്കെന്നും.

 സച്ചിദാനന്ദസ്വരൂപങ്ങളോടൊത്തെന്നെന്നും
സത്യനാദത്തിൻ തിരത്തള്ളലും തിമിർക്കട്ടെ,
നാട്ടിൽ വാഴുന്നോർ നമ്മൾ, നാടുവാഴുന്നു സ്വയം;
സ്വാതന്ത്ര്യ ചിന്താഹ്ളാദം നാടടച്ചാറാടട്ടെ.

 ശ്രീചക്രവിരാജിതം ഭാഷയെക്കുമാരിമാർ
കാത്തിടട്ടേയെന്നും, ഗോകർണേശ്വരൻമാരും!
നരനാരായണൻമാരെ നൽ‌വഴി നയിക്കുന്ന
നാരായനരൻമാർക്കുമെന്നുമേ ശുഭം സ്വസ്തി!

Saturday 6 January 2018

കച്ചവടക്കണ്ണുകൾ


ഏഴാംക്ലാസ്സിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, ഒരു അധ്യാപകൻ പറയുമായിരുന്നു, 'കച്ചവടം കപടം' . എന്നിട്ട് അന്നത്തെ ഒരു തമിഴ്-പാട്ടും പാടും: ' വാഴ്‌കൈ എൻപതു വ്യാപാരം' . അതുകഴിഞ്ഞാണു ഗണിതം: 'അതിനാൽ, ജീവിതം = കപടം' .

അന്നത്തെ കണക്കുകളിൽ, 'പത്തുശതമാനം ലാഭം കണക്കാക്കി വിൽക്കേണ്ട വില നിശ്ചയിക്കുക' എന്നൊക്കെ കാണാം. പത്തുശതമാനം ലാഭമാണ് ഏറ്റവും നല്ല കച്ചവടത്തിന്റെ ലക്ഷണം. എം.ആർ.പി.-യോ ബ്ലേഡോ ഒന്നുമില്ലാത്ത കാലം.

ഇന്ന് എം.ആർ.പി. (Maximum Retail Price)-യെത്തന്നെ 'Minimum Retail Price' എന്നാക്കിയിരിക്കുന്ന കാലം. സർക്കാരോ, 'ഉണരൂ ഉപഭോക്താവേ ഉണരൂ' എന്നും പറഞ്ഞു കയ്യുംകഴുകി, പണ്ടു നമ്പൂരാർ കെട്ടി കൈകഴുകുംപോലെ. ഇനി നിങ്ങൾ വിലപേശി വിലപേശി വിലകെട്ടോളൂ!

കാണപ്പെടുന്നതല്ല കച്ചവടം. വെറുതെയല്ല, പുഷ്‌കിൻ പറഞ്ഞത്: 'Behind every fortune, there must be a crime' എന്ന് . ഒരുതരത്തിൽ, ' ഹിരൺമയേന പാത്രേണ സത്യസ്യാപി ഹിതം മുഖം' തന്നെ.

കേക്കണോ? ഗുജറാത്തിലാണ്. എണ്ണപ്പെട്ട കയറ്റുമതിക്കമ്പനിയാണ്. കോടീശ്വരന്മാർ. അവരുടെ ഓഫീസ്-നിലത്ത് വെറും വെള്ളപ്പരവതാനി! അകത്തുകേറാൻ ചെരിപ്പഴിച്ചുവയ്ക്കണം. ഷൂസാണെങ്കിൽ നിന്നുകൊണ്ടുതന്നെ ഊരാനും തിരിച്ചിടാനും ഒരു നീളൻചട്ടുകംപോലൊന്ന് പുറത്തുണ്ടാകും. കൈകൊണ്ടു തൊടരുത്. അത്രയ്ക്കു വിശുദ്ധരാണ്.

കയറ്റുമതി എന്താണെന്നല്ലേ? ഉപ്പ്. ആട്. അറബിനാടുകളിലേയ്ക്കു പോയ്‌വരുമ്പോൾ ഒഴിഞ്ഞ തോണികളിൽ ഇറക്കുമതിയാകട്ടെ, ആക്രി - തകരപ്പാട്ടകൾ, ലോഹത്തുണ്ടുകൾ, പഴയ ടയറുകൾ. 


കോടീശ്വരക്കമ്പനി!

അതിനിടയിലാണ് തോണികളിൽനിന്ന് കുറെയേറെ ആയുധങ്ങൾ പിടിച്ചെടുത്തതും, കമ്പനിയുടെ ഒരു മുതിർന്ന മുതലാളിയെ ആരോ തട്ടിക്കൊണ്ടുപോയതും, രാപ്പാതിരാത്രി എല്ലാം ശുഭമായി കലാശിച്ചതും. കുറച്ചേറെ പണം കൈമാറിയെന്നാണു കഥ.

അപ്പോഴവർക്കു തോന്നി, ഇനി കളം മാറ്റിച്ചവിട്ടാമെന്ന്. വല്ലവന്റെയും ഉപ്പെന്തിന്? കച്ഛ്-പ്രദേശത്തെ ഉപ്പളങ്ങളെല്ലാം വിലയ്ക്കുവാങ്ങി. വിദേശക്കമ്പനിയുമായി ഒത്തുചേർന്ന് ഉപ്പുഫാക്റ്ററിയും തുടങ്ങി. കൂടെ അനുബന്ധ കെമിക്കൽ ഫാക്റ്ററികളും. ചരക്കുനീക്കത്തിനിപ്പോൾ തോണികൾ പോര, കപ്പൽവേണം. എന്തിനു വല്ലവരുടെയും കപ്പൽ? സ്വന്തമായി കുറെയെണ്ണം വാങ്ങി. എന്തിന് കപ്പലുകൾ സർക്കാർതുറമുഖത്തടുപ്പിക്കണം? സ്വന്തം കപ്പലുകൾ സ്വന്തം തുറമുഖത്ത്. സ്വകാര്യതുറമുഖം പണിതു. പണിയുമ്പോൾ തോന്നി, ഈ കണ്ണിൽകണ്ട എൻജിനിയറിങ്ങ്-കമ്പനികൾക്കെല്ലാം എന്തിനു കാശുകൊടുത്തു മുടിയണം? സ്വന്തം വിദഗ്ധരെക്കൂട്ടി ഒരു എൻജിനീയറിംഗ് കമ്പനിതന്നെ തുടങ്ങി. വേറെ ആർക്കെങ്കിലും തുറമുഖം പണിയണമെങ്കിൽ ഇതാ വിലയ്ക്കുവാങ്ങാൻ വിദഗ്ധസേവനവും!

ഇനിയിപ്പോൾ കപ്പലുകൾ പഴകും. അവ പൊളിക്കാൻ ഒരു 'ship-breaking yard' കൂടിയാകട്ടെ. കൂടെ മറ്റുള്ളവരുടെയും കപ്പലുകൾ പൊളിച്ചുവിൽക്കാം. അതുമൊരു വമ്പൻ ബിസിനസ്സാണല്ലോ.

പരസ്യത്തിൽ പറയുംപോലെ, 'സൂ ഛേ? സേവിംഗ്‌സ്!' എല്ലാം ലാഭം.  ഇരുഭാഗം ആദായം!

ആകപ്പാടെ 'പരബ്രഹ്മ'മെന്നു തോന്നുന്നില്ലേ? -- ' ഊർധ്വമൂലമധ:ശാഖം.....'

അതാണു കച്ചവടക്കണ്ണ്. കച്ചവടക്കണ്ണി.

എന്നാലൊരുകാര്യം പറയട്ടെ. പല സർക്കാർ-സ്വകാര്യസ്ഥാപനങ്ങൾക്കും സമുദ്രശാസ്ത്രസേവനം ചെയ്തുകൊടുക്കാൻ ഇടവന്നിട്ടുണ്ട്; അതിൽ ഏറ്റവുമധികം ബഹുമാനവും സന്തോഷവും ലഭിച്ചത് ഇക്കൂട്ടരിൽനിന്നായിരുന്നു. അവർ പണത്തെ സ്നേഹിക്കുന്നു. അതിനുവേണ്ട അറിവിനെ തിരിച്ചറിയുന്നു. അറിവുള്ള വിദഗ്ധരെ ബഹുമാനിക്കുന്നു. കാരണം ഞങ്ങളുടെ അറിവ് അവർക്കു പണമാക്കാനറിയാം.

''കേം, ബരോബർ ഛേ നേ?'' 

എന്താ ശരിയല്ലേ?

[ചിലരും ചിലതും, 2007]

അഷ്ടാനുധാവൻ



ഒരുകാലത്ത് രണ്ടുകൈകൊണ്ടും ഹാര്‍മോണിയം വായിക്കുന്ന പെണ്ണുങ്ങള്‍ക്ക് വലിയ പ്രിയമായിരുന്നുവത്രെ കല്യാണമാര്‍ക്കറ്റില്‍. എന്റെയൊരു വല്യച്ഛന്‍ വല്യമ്മയെ വിവാഹംകഴിച്ചത് ഇക്കാരണത്താലായിരുന്നുവെന്നു കേട്ടിട്ടുണ്ട്.

അര്‍ജുനന് രണ്ടുകൈകൊണ്ടും അസ്ത്രപ്രയോഗം സാധ്യമായിരുന്നുവെന്നും കഥ. അത്തരത്തിലുള്ളവരെ ''സവ്യസാചി''യെന്നാണു ഗീര്‍വാണത്തില്‍ പറയുക.

ഇപ്പോഴത്തെ ''എക്‌സിക്കുട്ടന്മാ''രും സവ്യസാചികളായിരിക്കും. ഒരു കംപ്യൂട്ടര്‍ മേശപ്പുറത്ത്, മറ്റൊന്നു മടിയില്‍. ഒരേസമയം രണ്ടിലും പണിയുമായിരിക്കും. ഓരോ കൈകൊണ്ടും ഓരോ ജോലിയോ, അതോ രണ്ടുകൈകൊണ്ടും ഒരേ ജോലിയോ?

ഇത്തരത്തില്‍ ഞാന്‍ പറഞ്ഞത്, എന്റെ മേലധികാരി-സുഹൃത്തിനു ഒട്ടും രസിച്ചില്ല. ആയിടയ്ക്കുമാത്രം ''മാനേജ്മെന്റ്-പ്രണയം തുടങ്ങിയ അദ്ദേഹം, 'മള്‍ട്ടി-ടാസ്‌ക്കിംഗ്' (പലകാര്യപ്രവൃത്തി) ഒരു ബൈബിള്‍പോലെ ഉരുക്കഴിച്ചിരുന്നു. തന്റെ 'എന്‍ജിനീയറിംഗ്'-കീഴാളരോട്, ഒരേസമയം ആറു കാര്യങ്ങള്‍ ഒന്നിച്ചുചെയ്യണമെന്ന് ഇന്നും എന്നും എന്നെന്നും ഉപദേശിക്കുന്ന കാലവുമായിരുന്നു.

'എന്തിനാറുമാത്രം? എട്ടാക്കരുതേ?' , എന്റെ ചോദ്യം അദ്ദേഹത്തെ വീണ്ടും ചൊടിപ്പിച്ചു. ' പണ്ടത്തെ രാജാക്കന്മാര്‍ 'അഷ്ടാനുധാവന്‍'മാരായിരുന്നു -- ഒരേ സമയം എട്ടുജോലികള്‍ ചെയ്യുന്നവര്‍!'

ഞരമ്പില്‍ അല്‍പം രാജരക്തം അവകാശപ്പെടുന്ന അദ്ദേഹം ഇതുകൂടി കേട്ടപ്പോള്‍ വിഷയം മാറ്റി.

എന്നാല്‍ ഇക്കാലത്തെ പിള്ളേര്‍ മള്‍ട്ടി-ടാസ്‌ക്കിംഗില്‍ അഷ്ടാനുധാവൻമാരെയും കവച്ചുവയ്ക്കുമെന്നു ഞാന്‍ കണ്ടറിഞ്ഞതാണ്.

ബൈക്കില്‍ റോഡുനിറഞ്ഞ് ഒരു പയ്യന്‍:
ഒന്ന്: എഞ്ചിനണയ്ക്കാതെ ഒറ്റക്കാലൂന്നി നില്‍ക്കുന്നു.
രണ്ട്: പുറകില്‍ പെണ്ണുണ്ട്, അവളെയും ചാരിയാണ് മുന്‍സീറ്റില്‍ ഇരിപ്പ്.
മൂന്ന്: റോഡരികിലെ തട്ടുകടയില്‍നിന്ന് ഇടതുകൈനീട്ടി പൊതി വാങ്ങുന്നു.
നാല്: വായില്‍ ച്യൂയിങ് ഗം ചവയ്ക്കുന്നു.
അഞ്ച്: വലതുകയ്യിലെ മൊബൈല്‍ തന്റെയും പെണ്ണിന്റെയും കാതുകളോടുചേര്‍ത്തു വേറൊരാളോടു വര്‍ത്തമാനം.
ആറ്: അതിനിടെ കാല്‍കൊണ്ട് ബൈക്കിന്റെ സൈഡ്-സ്റ്റാന്റ് ഇടുന്നു.
ഏഴ്: പിന്നില്‍നിന്നു ഹോണടിച്ചു ശല്യപ്പെടുത്തുന്ന മറ്റു ഡ്രൈവര്‍മാരെ തെറിപറയുന്നു.
എട്ട്: അതോടൊപ്പം നിലത്തു തുപ്പുന്നു.
ഒന്‍പത്: ആ വഴി വന്ന മറ്റൊരു ചെത്തുപയ്യനു കൈ കാണിക്കുന്നു.
പത്ത്: അപ്പോള്‍ ചരിഞ്ഞ ബൈക്കിനെ ബാലന്‍സു ചെയ്യുന്നു.

അപ്പോള്‍ മണംപിടിച്ചു വാലാട്ടിവന്ന പട്ടിക്കിട്ടവന്‍കൊടുത്ത ഒരു തൊഴികൂടി ആയപ്പോള്‍ ടാസ്‌ക്-എണ്ണം പതിനൊന്ന്!

(ചിലരും ചിലതും, 2007)

Friday 5 January 2018

പരിസ്ഥിതി മാറ്റം



കാലം അധികമായില്ല, കുട്ടികളുടെ സയൻസ് കോൺഗ്രസ്സിന് മലയാള-തമിഴ്‌വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളുടെ ജഡ്ജായി രണ്ടുമൂന്നു ദിവസം തലപൊളിക്കേണ്ടിവന്നു. കട്ടെടുത്തും കാണാപ്പാഠം പഠിച്ചും ഫസ്റ്റാവാൻ പിള്ളേർ കാട്ടിയ സൂത്രങ്ങൾ! തെറ്റി, പിള്ളേരല്ല, അവരുടെ അധ്യാപകരും രക്ഷിതാക്കളും. 


കുട്ടികളുടെ ബുദ്ധിയെയും ഭാവനയെയും എങ്ങിനെ നശിപ്പിച്ചെടുക്കണം എന്ന് അവർക്കറിയാം!

ഒന്നടച്ചാക്ഷേപിക്കുന്നില്ല. രണ്ടുമൂന്നു പ്രോജക്റ്റുകൾ ഞങ്ങൾ ''ശാസ്ത്രജ്ഞർ''ക്കുകൂടി വിഭാവനംചെയ്യാൻ പറ്റാത്തത്ര ഭാവനാസമ്പന്നമായിരുന്നു, വിജ്ഞാനപ്രദമായിരുന്നു. അതിലൊന്നായിരുന്നു അമ്പലക്കാവിനെയും അതിനെച്ചുറ്റിയുള്ള പരിസ്ഥിതിമാറ്റത്തെയുംകുറിച്ചുള്ള പഠനം.

ചുറ്റും പൊന്തുന്ന കള്ളശാസ്ത്രത്തിരയെ അവരെങ്ങനെ അതിജീവിക്കുമോ ആവോ!

അടുത്തതവണ നാട്ടിൽചെന്നപ്പോൾ കൗതുകംതോന്നി ചുറ്റുവട്ടത്തെ ചെടികളുടെയും മരങ്ങളുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും ഒരു ചെറുലിസ്റ്റുണ്ടാക്കി. അതും കൊച്ചുംനാളിലെ ഓർമകളുംചേർത്ത് ഒരു കൊച്ചുതാരതമ്യവും. വെറും കാൽനൂറ്റാണ്ടിന്നിടെ വന്നുപെട്ട മാറ്റങ്ങൾ ഭീകരമാണ്. ഉറക്കെ കരയാൻ തോന്നി: ''വീടെവിടെ മക്കളെ, കാടെവിടെ മക്കളെ?''

വത്സലയുടെ ''മേൽപ്പാലം'' വായിച്ചുകാണുമല്ലോ. ''അവൻ'' വരുന്നവഴി ഒന്നു വേറെ. അവന്റെ ചെരുപ്പിന്റെ വാറഴിക്കാനോ ആളുകളേറെ!

വേനൽക്കാലത്തൊരുച്ചയ്ക്ക് ഒരാസ്പത്രിയുടെ പുറത്തു കാത്തുനിൽക്കേണ്ടി വന്നു. അസഹ്യമായ ചൂടും വിയർപ്പും. ചുറ്റിയലഞ്ഞ് ഒടുവിൽ ഒരു മരക്കീഴിലെത്തി. അവിടെയോ വലിയൊരു ആൾകൂട്ടം. ഒന്നുമില്ല, എല്ലാവരും തണൽ തേടി. എത്രയും സ്വാഭാവികമായൊരു ''മൈഗ്രേഷൻ'' (സംപ്രവാസം)! ഒറ്റ ഒരു മരത്തിന് ഇത്രയും കഴിയുമെങ്കിൽ എന്താകും ഒരു കാടിനു കഴിയുക!

ഒരു സയൻസ് ക്ലാസ്സിൽ ഇലകളുടെ പ്രാധാന്യത്തെക്കുറിച്ചുപറയുമ്പോൾ ടീച്ചർ വാചാലയായി. ഇലകളുടെ വിന്യാസരീതികളെപ്പറ്റി ഒരുമുഴം പ്രസംഗിച്ചു. അവസാനം പറഞ്ഞുനിർത്തിയത് കശുമാവിന്റെ പ്രത്യേകതകളെപ്പറ്റി.

ഒരു പൊടിക്കൈ ഉപയോഗിച്ചാലോ? -- ടീച്ചർക്കു തോന്നി. അധ്യാപകവൃത്തിക്കിടയിൽ ഇതുവരെ ടീച്ചിംഗ്-എയ്ഡ് വിക്രിയകൾ ഉപയോഗിച്ചിട്ടില്ല. സർക്കാർ സ്‌ക്കൂളല്ലേ, അതൊന്നും വേണ്ടല്ലോ. എന്നുവച്ച് കാലം മാറുകയല്ലേ. പാർട്ടിക്കാരെല്ലാം പറയുന്നു, ''മാറ്റുവിൻ ചട്ടങ്ങളെ.....''

പലപല വിന്യാസങ്ങളുള്ള മരക്കൊമ്പുകളുടെ സാംപിൾ പിറ്റേന്നു ക്ലാസ്സിൽകൊണ്ടുവരാൻ ടീച്ചർ കുട്ടികളോടു കൽപിച്ചു.

പിറ്റേ ദിവസം ക്ലാസ്സുനിറയെ കശുമാവിൻകൊമ്പുകൾ.

സ്‌ക്കൂൾമുറ്റത്തെ കശുമാവ് മൊട്ട.

കാലചക്രം



വേണ്ടപ്പെട്ടൊരാൾ മരിച്ച വിവരമറിഞ്ഞ് നാട്ടിലെത്തിയതാണ്. വന്നപാടേ വാഹനബന്ദ്. എങ്ങനെയെങ്കിലും മരണവീട്ടിലെത്തണം. ദൂരമുണ്ടു കുറെ. നടക്കാൻ വയ്യ. കുട്ടിക്കാലത്ത് വാടകയ്ക്കു സൈക്കിളെടുത്തിരുന്ന കടയിപ്പോഴമുണ്ട്. അന്നു മൂന്നാലു സൈക്കിളുണ്ടായിരുന്ന സ്ഥലത്ത് ഇന്ന് മുപ്പതു നാല്പതെണ്ണം. കൂടെ സൈക്കിൾ വിൽപനയും. കുട്ടികൾക്കുപഠിക്കാനുള്ള കുട്ടിസൈക്കിൾമാത്രം കാണാനേയില്ല.

സൈക്കിൾഷാപ്പുകാരൻ മാധവൻകുട്ടി. സ്വൽപം വയസ്സായി. എങ്കിലും വേറൊരു മാറ്റവുമില്ല അയാൾക്ക്. വണ്ടി ചോദിച്ചപ്പോൾ മറുപടി: ആരെങ്കിലും പരിചയപ്പെടുത്തിയാലേ വണ്ടി തരൂ.

ഞാൻ തറപ്പിച്ചൊന്നു നോക്കി. എന്റെ ചേട്ടന്റെകൂടെ പഠിച്ചവനാണ്. തോറ്റു തുന്നംകെട്ടപ്പോൾ തന്റെ അളിയന്റെ സൈക്കിൾഷാപ്പിൽ സഹായിയായി കാറ്റടിക്കാൻ നിന്നു. അന്ന് സൈക്കിളിനു കാറ്റടിക്കാൻ അഞ്ചുപൈസ. ഫുട്ബാളിനു പത്തുപൈസ. കാറ്റിനത്തിലും വാടകയിനത്തിലും അവൻ ആൾക്കാരെ പറ്റിച്ചു, അളിയനെപ്പറ്റിച്ചു. കടംകേറി അളിയൻ വേറെ പണി നോക്കിയപ്പോൾ ഇവനായി പീടികക്കാരൻ.

ഇപ്പോഴെന്നെ അറിയില്ല!

പോട്ടെ, കാലമേറെയായില്ലേ. എനിക്കും പ്രായമാറ്റമുണ്ടല്ലോ. എന്നെ ഓർമയില്ലെന്നും വരാമല്ലോ.

പറഞ്ഞുനോക്കി. അയാൾക്കറിയാത്രെ. ഞാനിപ്പോൾ നാട്ടിലല്ലാത്തതിനാൽ പരിചയമുള്ളവർ ആരെങ്കിലും ജാമ്യം പറയണം പോൽ. അഡ്‌വാൺസും വേണം -- മാധവൻ കടുപ്പിച്ചുതന്നെയാണ്.

അടുത്ത കടമുറിയിൽ ബാർബർ ചെല്ലപ്പനിന്നുമുണ്ട്. അവിടെ മുടിവെട്ടാൻ കാത്തിരിക്കുമ്പോഴാണ് ജനയുഗം, ദേശാഭിമാനി, കേരളകൗമുദി, തനിനിറം, ചിന്ത, നാന, ഗീത ഇത്യാദി പത്രമാസികകൾ തിടുക്കപ്പെട്ടു വായിക്കാൻ തരപ്പെടുക. വീട്ടിലവയ്‌ക്കെല്ലാം വിലക്കാണ്. മാതൃഭൂമി, എക്‌സ് പ്രസ്, ഹിന്ദു -- ഇതേ വരേണ്യർക്കന്നുള്ളൂ.

ഒച്ചകേട്ടു ചെല്ലപ്പൻ തല പുറത്തേയ്ക്കിട്ടു. ''ഓ, ഇതാരാ? കൊച്ചുസ്വാമിയോ? എല്ലാം ഞാനറിഞ്ഞു. കഷ്ടായി, ട്ടോ. അവിടേയ്ക്കു തന്നെയല്ലേ? വേഗം പോണേൽ എടാ മാധവാ, ഒരു നല്ല വണ്ടി നോക്കിക്കൊടുക്ക്.''

ചെല്ലപ്പന്റെ തലവലിഞ്ഞതും മാധവൻ അസിസ്റ്റന്റിനോടു വിളിച്ചുപറഞ്ഞു. ''ആ റാലി കൊടുക്ക്. പത്തു രൂപ അഡ്‌വാൺസ് മേടിക്ക്.''

മാധവാ, ഞാൻ മനസ്സിൽ പിറുപിറുത്തു. ഓർമയുണ്ടോ പത്തിരുപതു കൊല്ലംമുമ്പ് എന്റെ സൈക്കിൾ റിപ്പയർ ചെയ്തത്? അതുകഴിഞ്ഞ് ബാക്കി പൈസ പിന്നെത്തരാം എന്നു നീ പറഞ്ഞത്? ഞാൻ അതു തിരികെ ചോദിച്ചില്ലെങ്കിലും, എന്നെക്കാണുമ്പോഴെല്ലാം ഒളിച്ചുകളിച്ചത്? അതു പത്തു രൂപയേക്കാൾ പതിന്മടങ്ങുണ്ട്. അതു നീ മറന്നു. പോട്ടെ. എന്നെത്തന്നെ മറന്നു. അതു വേണ്ടായിരുന്നു. തന്നെത്തന്നെ മറന്നു. അതു പാടില്ലായിരുന്നു.

ഒന്നുമറിയാത്തമട്ടിൽ സഹായിയിൽനിന്ന് സൈക്കിളെടുത്ത് ഞാൻ നീങ്ങുമ്പോൾ ഒന്നുമറിയാത്തമട്ടിൽ അവൻ മൊബൈലിനെ താലോലിക്കുകയായിരുന്നു. കാലചക്രം ഉരുണ്ടു കുണ്ടിൽ വീണപോലെ.

[2007]



വിശ്വാസം വരും വഴി



പലരും ചോദിക്കാറുണ്ട് കപ്പൽയാത്ര ഏറ്റവും അപകടകരമല്ലേ എന്ന്. അല്ല.

നമ്മൾ നടക്കുമ്പോൾ ഒരു സമയം ഒരുകാലേ നിലത്തുകുത്തുന്നുള്ളൂ. ഒരു സമയം ഒരു ബിന്ദു. അതാണു കാൽനട. എപ്പോൾ വേണമെങ്കിലും അടിതെറ്റാം. തെറ്റാറുമുണ്ട്. എങ്കിലും എവിടെയും ചെന്നുകേറാം.

സൈക്കിളോട്ടം ഒരു വരയിലൂടെയാണ്. വീതികുറഞ്ഞ രണ്ടുചക്രങ്ങൾ നിലത്തു ബാലൻസുചെയ്യണം. ഒരു സമയം രണ്ടു ബിന്ദുക്കൾ നിലത്തു തൊടും. സ്‌കൂട്ടർ, ബൈക്ക് ഇത്യാദികൾക്കും അതുതന്നെ. ഒരുമാതിരിപ്പെട്ട വഴികളിലെല്ലാം ഓടിച്ചുകേറ്റാം.

കാർ, ബസ് തുടങ്ങിയവ നാലുബിന്ദുക്കൾകൊണ്ട് രണ്ടുവര വരയ്ക്കുന്നു. റോട്ടിലേ ഓടൂ. ബാലൻസ് വേണ്ട, ചറ്റുംനോക്കി ഓടിച്ചാൽ മതി. അൽപം വഴി തെറ്റുകയുമാവാം.

തീവണ്ടിക്കാണെങ്കിൽ ചക്രമേറെയുണ്ടെങ്കിലും പാളം രണ്ടേയുള്ളൂ. വരച്ചവഴിക്കു പൊയ്‌ക്കൊള്ളണം, അത്രതന്നെൽ

ഇവയുടെയെല്ലാം ഓട്ടം ഒരു പ്രതലത്തിലാണ്. ഇവയ്‌ക്കെല്ലാം ഉറച്ച ഒരു നിലം താങ്ങായുണ്ട്.

കപ്പലിന് അതില്ല, ശരിയാണ്. പക്ഷെ അടിയും വശങ്ങളുമെല്ലാം താങ്ങാൻ വെള്ളമുണ്ട്. കടലിന്റെ കൈക്കുമ്പിളിലാണ് കപ്പലെപ്പോഴും. കാൽനടയുടെ ബിന്ദുവിൽനിന്ന്, ഇരുചക്രവാഹനങ്ങളുടെ ഏകമാനതയിലൂടെ, നാൽചക്രവാഹനങ്ങളുടെ ദ്വിമാനതയുംകടന്ന് ത്രിമാനതയുടെ സംരക്ഷയിലാണ് കപ്പലെപ്പോഴും.

അപ്പോൾ വിമാനമോ? ഒരുപടികൂടി കടന്ന്, അടിയും വശങ്ങളുംമാത്രമല്ല മുകൾകൂടി വായുവിന്റെ വലയത്തിലല്ലേ വിമാനം? ആയിരിക്കാം. പക്ഷെ കാറ്റൊന്നു പോയാൽപോരേ കഥകഴിയാൻൽ വെള്ളത്തിന്റെ താങ്ങല്ലല്ലോ വായുവിന്റേത്. അറിയുമോ പൊക്കത്തിൽനിന്നുള്ള വീഴ്ച?

അപ്പോൾ കരവാഹനങ്ങളേക്കാളും ആകാശവാഹനങ്ങളേക്കാളും സുരക്ഷിതമാണ് കടൽവാഹനം. വിശ്വാസം വരുന്നില്ലേ?

സൈക്കിളോടിക്കുന്നവന് നേരേകേറി വിമാനമോടിക്കാൻ പറ്റില്ല. വിമാനമോടിക്കുന്നവണ് സൈക്കിളറിയണമെന്നുമില്ല.

കൊച്ചിക്കും തിരുവനന്തപുരത്തിനുമിടയ്ക്കുള്ള വിരസയാത്രയിൽ ഞങ്ങളിങ്ങനെ പൊരിഞ്ഞുതർക്കിക്കുക പതിവായിരുന്നു. കാരണം ഞങ്ങളുടെ സ്ഥിരം ടാക്‌സിഡ്രൈവർ സ്വബോധത്തിലായിരിക്കില്ല ഒരിക്കലും. ഇടയ്ക്കിടയ്ക്കു കണ്ണടയും. അടച്ചപോലെ തുറക്കും. കാറോടിക്കൊണ്ടേയിരിക്കും. അതിനിടയ്ക്കയാളെ ഉഷാറാക്കാനാണ് ഞങ്ങളുടെ കലാപരിപാടികൾ.

കാറുപോകും. കൂടെ ഞങ്ങളും. തിരിച്ചും വരും. ഒരു പോറലുപോലുമില്ലാതെ.

ഇതു കുറെക്കാലം തുടർന്നപ്പോൾ കൂട്ടത്തിൽ ഇളയവനായ ഞാൻ ഇതിന്റെ പൊരുളറിയാൻ ഡ്രൈവറുടെ കൂടെക്കൂടി അടുത്ത യാത്രയിൽ. വഴിയിലെ വരുംകാലവിപത്തുകൾ മുൻകൂട്ടിപ്പറഞ്ഞുപറഞ്ഞു എന്റെ വിഡ്ഢിത്തം സഹിക്കവയ്യാതായപ്പോൾ അയാൾ ഇടംകണ്ണിട്ടെന്നെ നോക്കി. എന്നിട്ടൊരു ചോദ്യം. ''എന്നെ വിശ്വാസമില്ലേ?''

ഇല്ലെന്നു തന്നെ ഞാൻ പറഞ്ഞു.

''മോന് ആരെയാ വിശ്വാസം?''

ഞാനൊന്നും പറഞ്ഞില്ല.

''പോട്ടെ. എനിക്ക് എന്റെ വണ്ടിയിൽ വിശ്വാസം. എന്റെ വണ്ടിക്ക് എന്നെ വിശ്വാസം. ഞങ്ങൾക്ക് റോട്ടിൽ വിശ്വാസം. അതുപോരേ?''

ആശാൻ തുടർന്നു. ''നിങ്ങളേയ്, നിങ്ങളൊറ്റയ്ക്കു നടക്കാനിറങ്ങുമ്പോ ആരെയാ വിശ്വാസം? കാറിലെ നാലുപേർക്കു ഒരു ഡ്രൈവറെ വിശ്വാസം. ബസ്സിലെ നൂറുപേർക്കും ഒരു ഡ്രൈവറെ വിശ്വാസം, ട്രെയിനിലെ ആയിരംപേർക്കും ഒരു ഡ്രൈവറെ വിശ്വാസം. സൈക്കിളിനു രണ്ടുചക്രം വിശ്വാസം. കാറിനു നാലുചക്രം വിശ്വാസം. ട്രെയിനിനു നൂറുചക്രം വിശ്വാസം. ആ ചക്രങ്ങൾക്കു രണ്ടേരണ്ടു പാളത്തിൽ വിശ്വാസം. പാളത്തിനു ഭൂമിയിൽ വിശ്വാസം. കപ്പലിനു കടലിൽ വിശ്വാസം. വിമാനത്തിനു വായുവിൽ വിശ്വാസം. എല്ലാം വിശ്വാസത്തിനുപുറത്താണു മോനേ. മോനിപ്പോൾ ചെറുപ്പമല്ലേ. നോക്കിക്കോ, എല്ലാം വഴിയേ വരും.''

ഖന ർഭ ൺമനമറമണമ ജേമടറ
ർൂമ
രണജെമടറ' പടമവാഭസൂട
ണമനമറമണമ' ണവൂഭൂനര


അർധപതാക



ദേശീയദിനമാണ് നാളെ.

നഗരത്തിരക്കിൽ ഊളിയിട്ടോടുമ്പോൾ പതാകവിൽപ്പനപ്പിള്ളേരുടെ തിരക്ക്.

ഒന്നു വാങ്ങി. ഒരു രൂപമാത്രം. മോൾക്കു കൊടുക്കാം.

ഞാനോർത്തു, കുട്ടിക്കാലത്ത് സ്‌ക്കൂളിൽ കൊണ്ടുപോകാൻ സ്വയം കളർ‌-  പേപ്പറൊട്ടിച്ചുണ്ടാക്കുന്ന കൊടികൾ. പതാകവന്ദനത്തിനുശേഷം കുട്ടികളും അധ്യാപകരും ''ഭാരതമാതാ കീ ജയ്'' വിളിച്ചുപറഞ്ഞ് ഒന്നിച്ചു ജാഥയായി ഊരുചുറ്റും. പിന്നെ കൊടിയുംകൊണ്ടു വീട്ടിലേക്ക്. ഒരാഴ്ചയ്ക്ക് സ്‌ക്കൂളിൽ സ്ലേറ്റുതുടയ്ക്കാൻ ആ കടലാസ്സുകളിട്ട കളർവെള്ളമാണ് കൊച്ചുകുപ്പിയിൽ കൊണ്ടുപോവുക.

ഇന്ന് കൊടികൾ കടയിൽ കിട്ടും. ജാഥ കുട്ടികൾ ടിവിയിൽ കാണും. പിന്നെ സ്ലേറ്റ് എന്നൊന്നില്ലല്ലോ.

ഓർമ പിൻവലിഞ്ഞപ്പോൾ ഒരു കരയുന്ന കോലം കണ്ണിൽ തട്ടി. ഒരുകെട്ടു കൊച്ചുകൊടികളുമായി പാതവക്കിൽ മറ്റൊരു കുഞ്ഞ്. കുറച്ചുപേർ മാറിനിന്നു ചിരിക്കുന്നു. ആ കുഞ്ഞിന്റെ കൊടികൾ ആരും വാങ്ങുന്നില്ല. അടുത്തുപോയി ഞാൻ ഒന്നുകൂടി വാങ്ങി. ഒരു രൂപയല്ലേയുള്ളൂ.

മാറിനിന്നിരുന്നവർ അതുകണ്ട് അട്ടഹസിച്ചു ചിരിച്ചു. എന്തോ പന്തികേടു തോന്നി. പട്ടണപ്രാന്തെന്നുകരുതി ഞാൻ നീങ്ങി.

കുറെ കഴിഞ്ഞാണു ശ്രദ്ധിച്ചത്. ആ കൊടി തലതിരിച്ചാണ് കമ്പിൽ ഒട്ടിച്ചിരിക്കുന്നത്. അബദ്ധമായല്ലോ. മാറ്റി വാങ്ങണം.

തിരിച്ചുചെന്നപ്പോൾ പാവം കുട്ടി കല്ലേറുകൊണ്ടോടുന്നു. തലതിരിഞ്ഞ കൊടികൾ ചിതറിക്കിടക്കുന്നു.

കൊടിക്കറിയില്ലല്ലോ കല്ലിന്റെ ക്രൂരത. കല്ലിനറിയില്ലല്ലോ കുട്ടിയുടെ വേദന. കുട്ടിക്കറിയില്ലല്ലോ കൊടിയും കല്ലൂം തമ്മിലെ ബാന്ധവം. കൊടി വിൽക്കാനും കല്ല് എറിയാനുമല്ലേ.
[2007]


ഇനിയൊരു ജന്മംകൂടി



ഹൈസ്‌ക്കൂള്‍ക്ലാസ്സുകളിലൊന്നിലാണ് ഉള്ളൂരിന്റെ ഈ വരികള്‍ പഠിക്കുന്നത്:

' പരിചരണോദ്യതര്‍ പലജീവികള്‍തന്‍
പരിത:സ്ഥിതിമൂലം
പദേപദേ നാം പ്രമുദിതര്‍ കാണ്‍മൂ
ഭവാബ്ധി ഗോഷ്പദമായ്'

ഇതോര്‍ത്തുവയ്ക്കുന്നവര്‍ ഒരിക്കലും ആത്മഹത്യക്കൊരുമ്പെടില്ലെന്ന് അന്നത്തെ മലയാളംഅധ്യാപകന്‍ പറഞ്ഞത് ഇന്നും മനസ്സിലുണ്ട്.

ഒട്ടുമിക്കവര്‍ക്കും ജീവിതം പട്ടുമെത്തയൊന്നുമല്ല. എങ്കിലും പ്രകൃതിയും പരിസരവും പലരും പലതും നല്‍കുന്ന കൊച്ചുകൊച്ചുസന്തോഷങ്ങള്‍ ജീവിതത്തെ സുന്ദരമാക്കുന്നു; അതു കാണാനുള്ള അകക്കണ്ണുണ്ടായാല്‍.

പണ്ട് ന്‍പമകപനന്ന െഖവരപഐആല്‍ വായിച്ചതാണ്. വിമാനം തകര്‍ന്ന് ഒരാള്‍മാത്രം ജീവനോടെ ഒരു മലമ്പ്രദേശത്തു വീഴുന്നു. നിരാശനായി വരണ്ട പാറക്കെട്ടുകളില്‍ മുട്ടിലിഴഞ്ഞു നീങ്ങുമ്പോള്‍ കാണുന്നു, അതാ പൊട്ടിവിരിഞ്ഞു നില്‍ക്കുന്ന ഒരു ചെറുപുഷ്പം. ആരോരും കാണാനില്ലെങ്കിലും ആര്‍ക്കും ആവശ്യമില്ലെങ്കിലും ആ പൂവിന്റെ സൗന്ദര്യത്തിന്റെ ദിവ്യത്വവും ജീവിക്കാനുള്ള ത്വരയും അയാളെ ഗ്രസിക്കുന്നു. അതിന്റെ പ്രചോദനത്തില്‍ ദിവസങ്ങള്‍പിന്നിട്ട് അയാള്‍ രക്ഷപ്പെടുന്നതാണു കഥ.

പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ചായ്‌വില്‍, കൊങ്കണ്‍പ്രദേശത്ത് നിരത്തുകള്‍ കേറിയും ഇറങ്ങിയുമാണ്, ഇടതും വലതും തിരിഞ്ഞാണ്. വണ്ടിയില്‍പോകുമ്പോള്‍ പത്തെണ്ണുന്നതിനുമുമ്പേ ഒരു കേറ്റം, ഒരിറക്കം. അല്ലെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ ഒരു വന്‍മടക്ക്. പാണ്ടുപിടിച്ച മലഞ്ചെരിവും പുല്ലുമാത്രം കിളിര്‍ക്കുന്ന താഴ്‌വരയും. വിജനം. വിരൂപം. ഒരിക്കല്‍ അങ്ങിനെയൊരു പ്രദേശത്താണ് ഒരു സ്വകാര്യബസ് ഞങ്ങളെ കൊടുംരാത്രിയില്‍ തള്ളിവിട്ടത്. ബസ്സു കേടാണെന്നുപോലും (നുണ)പറയാതെ ജീവനക്കാര്‍ മുങ്ങി. കള്ളക്കടത്തോ കള്ളോട്ടമോ, എന്തോ.

എന്തോ തട്ടലും മുട്ടലുമെല്ലാം ആദ്യം കേട്ടിരുന്നു. അതിരാവിലെ കണ്ണുതുറക്കുമ്പോഴുണ്ട് വാഹനം ഒരു മലയിടുക്കില്‍ ഓരം ചേര്‍ന്നു കിടക്കുന്നു. ദൂരെ പെരുവഴിയില്‍കൂടി മറ്റുവണ്ടികള്‍പോകുന്ന ഇരമ്പല്‍ കേള്‍ക്കാനുണ്ട്. വേറൊരു മാര്‍ഗവുമില്ലാതെ പെട്ടിയുംതാങ്ങി ഞങ്ങള്‍ യാത്രക്കാര്‍ കുന്നുകയറാന്‍ തുടങ്ങി. എങ്ങനെയെങ്കിലും കൂടണയണമല്ലോ. ദേഷ്യവും നിരാശയും ക്ഷീണവുമെല്ലാംകൂടി കുഴഞ്ഞുമറിയുമ്പോഴാണ് അതു കാണുന്നത്. പാറക്കെട്ടിലെ ഒരു വിടവിലൂടെ തെളിനീര്‍. ആരോ വളച്ചു കുത്തിയിരിക്കുന്നു അതിന്ററ്റത്ത് ഒരില. അതിലൂടെ വെള്ളം ഒഴുകിവരുന്നു ഒരു പൈപ്പിലൂടെ എന്നപോലെ. ഞങ്ങള്‍ വായും മുഖവും കഴുകി നോക്കിയത് പുത്തന്‍ ഉണര്‍വോടെ ഒരു പുത്തന്‍ ലോകത്തെയാണ്. ശരീരവും മനസ്സും ഒന്നുപോലെ തളര്‍ത്തിവിട്ടു ഒരുകൂട്ടര്‍; അവയെ നിമിഷംകൊണ്ടു പുനരുജ്ജീവിപ്പിച്ചു ഏതോ ഒരു അജ്ഞാതമനുഷ്യന്‍.

പിന്‍വര്‍ഷങ്ങളില്‍ ആ നീരൊഴുക്കും പച്ചിലപ്പൈപ്പും ഞാന്‍ പല തവണ പല സമയങ്ങളില്‍ പോയിനോക്കി. അപ്പോള്‍പൊട്ടിച്ചുകുത്തിയപോലെ ഇല. അതിലൂടെ ആരെയോകാത്ത് നീരൊഴുക്ക്. ആ പുണ്യജീവിയെ മാത്രം കണ്ടെത്താനായില്ല.


പണിസ്ഥലത്ത് അത്ര നല്ലതല്ലാത്ത കാലം. ഉന്നതസ്ഥാനീയര്‍ എല്ലാവരുമായി കൊമ്പുകോര്‍ക്കുന്ന കാലം. സഹപ്രവര്‍ത്തകര്‍ക്ക് സഹായകമാകുന്ന എന്റെ ചില്ലറപദ്ധതികള്‍പോലും ഞാന്‍തുടങ്ങിവച്ചെന്ന കാരണത്താല്‍മാത്രം മുച്ചൂടും മുടിക്കപ്പെടുന്ന കാലം. നാളെമുതല്‍ തിരിച്ചു പണിസ്ഥലത്തേക്കില്ല എന്നുറപ്പിച്ച്, വൈകുന്നേരം വണ്ടിയില്‍കയറി താക്കോല്‍തിരിക്കുമ്പോഴുണ്ട് മുന്‍ചില്ലില്‍ ഒരു ചെംപനിനീര്‍പ്പൂ കുത്തിനിര്‍ത്തിയിരിക്കുന്നു. ആ നിമിഷം ഞാന്‍ തീരുമാനം മാറ്റി. എന്നെ മനസ്സിലാക്കാനും മനസ്സില്‍കൊണ്ടുനടക്കാനും ഒരാളെങ്കിലുമുണ്ടെങ്കില്‍ അയാള്‍ക്കുവേണ്ടിയെങ്കിലും ഞാന്‍ എന്റെ കര്‍മം മുടക്കിക്കൂടാ. അരുത്. അരുത്.

പിന്നീടൊരിക്കല്‍ എനിക്ക് വളരെ ഗൗരവമേറിയ ഒരു ശസ്ര്തക്രിയനടക്കുമ്പോള്‍, ഞാന്‍ ആരാധനക്കാരനൊന്നുമല്ലെന്ന് പരക്കെ അറിയാമെങ്കിലും അടുത്തൊരു ദേവാലയത്തില്‍ ആരോ അജ്ഞാതനായിത്തന്നെ അഞ്ജലിയര്‍പ്പിച്ചത്രേ. അന്നും ഇന്നും അതെനിക്കൊരു കടംകഥ. ഒരു കൊച്ചു കഥ. ഒരു കൊച്ചു കടം.


അത്യാവശ്യമായ ഒരു ഔദ്യോഗിക-വിദേശയാത്രക്കുള്ള വിസയ്ക്കുവേണ്ടി എംബസിയില്‍ ചെല്ലുമ്പോഴുണ്ട് അവിടെ പതിവില്ലാത്ത കുഴപ്പങ്ങള്‍. കാവല്‍ക്കാര്‍ പടിവാതില്‍കൂടി കടത്തിവിടുന്നില്ല. നൂറുകണക്കിനു ജനങ്ങള്‍. രണ്ടുദിവസമായി നീണ്ടുനില്‍ക്കുന്ന ക്യൂ. എനിക്കാണെങ്കില്‍ ആ രാത്രിയില്‍തന്നെ വിമാനത്തില്‍ കയറുകയും വേണം. എംബസിയുടെ അകത്തു കടന്നുകിട്ടിയാല്‍ ഒരുനിമിഷത്തെ പണിയേ ഉള്ളൂ. പക്ഷെ അതിനു കഴിയണ്ടേ. കാവല്‍ക്കാരനോട് ഇതുവിളിച്ചുപറയുമ്പോള്‍ കേട്ടുനിന്നിരുന്ന ഒരു പയ്യന്‍ മൊബൈല്‍ഫോണ്‍ പുറത്തെടുത്ത് ഡയല്‍ചെയ്തുപറഞ്ഞു: ''ഈ സ്ര്തീയോടു സംസാരിക്കൂ''. അവര്‍തന്നെയായിരുന്നു എംബസിക്കകത്ത് ഞാന്‍ കാണേണ്ടിയിരുന്ന ആള്‍. അതേഫോണില്‍ അവര്‍ കാവല്‍ക്കാരനെവിളിച്ച് എന്നെമാത്രം കയറ്റിവിടാന്‍ പറഞ്ഞു. മറ്റുള്ളവരുടെ വന്‍പ്രതിഷേധങ്ങള്‍ക്കിടയില്‍ ഞാന്‍ അകത്തു കയറുമ്പോള്‍ ആ നല്ല പയ്യന്റെ പേരുപോലും ചോദിക്കാന്‍ തരപ്പെട്ടില്ല.

കൊല്‍ക്കത്തയില്‍വച്ചാണ്. അന്ന് കല്‍ക്കട്ട. കപ്പലിലും പിന്നെ തുറമുഖത്തുമുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം ഒരു മാസത്തോളം അവിടെ തങ്ങിപ്പോയി. മഴക്കാലവും. ആകാശം ഒന്നു കണ്ണുപിഴിഞ്ഞാല്‍ പിന്നെ നിരത്തെല്ലാം കണ്ണീര്‍ക്കടലാണ്. സാക്ഷാല്‍ ഗംഗ മുട്ടുവരെ വന്നു മുത്തം വയ്ക്കും. കാലത്തു നഗരത്തില്‍പോയപ്പോള്‍ ഒന്നുമില്ലായിരുന്നു; തിരിച്ചുവരുമ്പോഴേക്കും പൊരിഞ്ഞ മഴ. ട്രാമെല്ലാം നിര്‍ത്തി. ബസ്സുകള്‍ വഴിമാറിയോടുന്നു. ടാക്‌സികള്‍ പണിമുടക്കുന്നു. ആകപ്പാടെ എനിക്കറിയാവുന്നത് വാസസ്ഥലത്തിന്റെ പേരുമാത്രം. ഒരു ചെറുപ്പക്കാരനോട് അന്വേഷിച്ചപ്പോള്‍ അയാള്‍ ബസ്സില്‍ കൂടെക്കയറാന്‍ പറഞ്ഞു. ബസ്സിനകത്തും പുറത്തും വന്‍തിരക്ക്. ബസ്സിന്റെ പിന്നിലെ കോണിയില്‍പോലും ആളുകള്‍. തൂക്കുസഞ്ചിയും കട്ടിക്കണ്ണടയുമുള്ള ആ ചെറുപ്പക്കാരന്‍ എന്നെ അകത്തേക്കുതള്ളിവിട്ടു കൂടെക്കയറി. അയാള്‍ക്കുകൂടി ടിക്കറ്റെടുക്കാന്‍ സ്ഥലമന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, താന്‍ ടിക്കറ്റെടുക്കാറില്ലെന്ന്. പോരാത്തതിനു കണ്ടക്റ്റര്‍ ബസ്സിനുപുറത്തെ കോണിയിലാണെന്നും. എവിടെയോ ഇറക്കി, നടന്നും നീന്തിയും അയാളെന്നെ താമസസ്ഥലത്തെത്തിച്ചു. നന്ദിയെങ്കിലും പറയുംമുന്‍പേ, തനിക്കുപോകേണ്ടതു നേരെ എതിര്‍ദിശയിലാണെന്നും ഇനിയും വൈകുന്നതിനുമുമ്പ് വീടണയണമെന്നും പറഞ്ഞ് അയാള്‍ തിരക്കിട്ടു തിരിഞ്ഞുംനടന്നു. ആരോ ഒരാള്‍ല്‍

ഉത്തരകര്‍ണാടകത്തിനും ദക്ഷിണകര്‍ണാടകത്തിനുമിടയില്‍, തീരദേശത്തിലൂടെ ഒരു നെടുങ്കന്‍പാതയുണ്ട്. എട്ടുപത്തുനാഴിക നീളത്തില്‍, തിരശ്ചീനമായൊരു നേര്‍ രേഖയില്‍. രാത്രിയിലെ ബസ്‌യാത്രയാണ്. ആളുകളെല്ലാം ഉറങ്ങി. വണ്ടി അസാധാരണമായ വേഗത്തില്‍. പൂര്‍ണചന്ദ്രപ്രകാശം ചുറ്റും പതഞ്ഞുപൊങ്ങുന്നു. വെള്ളിക്കൊലുസുപോലെ ചക്രവാളംമുട്ടെ റോഡ്. ഞാന്‍ ഡ്രൈവറുടെ കാബിനില്‍ ചെന്നു നിന്നു. എന്നെ ഇടംകണ്ണിട്ടുനോക്കി പുഞ്ചിരിച്ച് അയാള്‍ വണ്ടിയുടെ എല്ലാവിളക്കുകളും കെടുത്തിത്തന്നു. പിന്നെയൊരു പത്തുനിമിഷം പാല്‍ക്കടലില്‍ പൂമീന്‍പോലൊരുപോക്ക്. അന്ന് അയാളുടെ മുഖത്തുകണ്ട സായൂജ്യം ഇന്നുമെനിക്ക് കോരിത്തരിപ്പുണ്ടാക്കുന്നു. വെറും ഒരാള്‍ല്‍

കാറ്റിന്റെ ഒരു കുണുക്കം. തിരയുടെ ഒരു തിരനോട്ടം. നിലാവിന്റെ ഒരു നിഴലാട്ടം. പൂവിന്റെ ഒരു പുഞ്ചിരി. തേനിന്റെ ഇത്തിരി മധുരം. കിളിയുടെ ഒരു കളിക്കൊഞ്ചല്‍. കാര്‍മേഘത്തിന്റെ കസവുകിന്നരി. അമ്മയുടെ ഒരു നിശ്വാസം. അച്ഛന്റെ ഒരു മൂളല്‍. ഗുരുനാഥന്റെ ഒരു വാക്ക്. പ്രിയതമയുടെ ഒരു കണ്ണിറുക്കല്‍. കുഞ്ഞിന്റെ ഒരു കിന്നാരം. സുഹൃത്തിന്റെ ഒരു തര്‍ജനം. അപരിചിതന്റെ ഒരു ചെറിയ ദൗത്യം. മതി. ഒറ്റനിമിഷത്തില്‍ കരകാണാക്കടല്‍പോലും വെറും പശുക്കുളമ്പിന്റെ വലിപ്പത്തിലേക്കു ചുരുങ്ങുന്നു. പദേ പദേ നാം പ്രമുദിതര്‍ കാണ്‍മൂ ഭവാബ്ധി ഗോഷ്പദമായ്..........

ഉറക്കെ പാടാന്‍ തോന്നുന്നു: ''ഈ മനോഹരതീരത്തിലൊരുനാള്‍ ഇനിയൊരു ജന്മംകൂടി............''


മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...