Saturday 6 January 2018

കച്ചവടക്കണ്ണുകൾ


ഏഴാംക്ലാസ്സിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, ഒരു അധ്യാപകൻ പറയുമായിരുന്നു, 'കച്ചവടം കപടം' . എന്നിട്ട് അന്നത്തെ ഒരു തമിഴ്-പാട്ടും പാടും: ' വാഴ്‌കൈ എൻപതു വ്യാപാരം' . അതുകഴിഞ്ഞാണു ഗണിതം: 'അതിനാൽ, ജീവിതം = കപടം' .

അന്നത്തെ കണക്കുകളിൽ, 'പത്തുശതമാനം ലാഭം കണക്കാക്കി വിൽക്കേണ്ട വില നിശ്ചയിക്കുക' എന്നൊക്കെ കാണാം. പത്തുശതമാനം ലാഭമാണ് ഏറ്റവും നല്ല കച്ചവടത്തിന്റെ ലക്ഷണം. എം.ആർ.പി.-യോ ബ്ലേഡോ ഒന്നുമില്ലാത്ത കാലം.

ഇന്ന് എം.ആർ.പി. (Maximum Retail Price)-യെത്തന്നെ 'Minimum Retail Price' എന്നാക്കിയിരിക്കുന്ന കാലം. സർക്കാരോ, 'ഉണരൂ ഉപഭോക്താവേ ഉണരൂ' എന്നും പറഞ്ഞു കയ്യുംകഴുകി, പണ്ടു നമ്പൂരാർ കെട്ടി കൈകഴുകുംപോലെ. ഇനി നിങ്ങൾ വിലപേശി വിലപേശി വിലകെട്ടോളൂ!

കാണപ്പെടുന്നതല്ല കച്ചവടം. വെറുതെയല്ല, പുഷ്‌കിൻ പറഞ്ഞത്: 'Behind every fortune, there must be a crime' എന്ന് . ഒരുതരത്തിൽ, ' ഹിരൺമയേന പാത്രേണ സത്യസ്യാപി ഹിതം മുഖം' തന്നെ.

കേക്കണോ? ഗുജറാത്തിലാണ്. എണ്ണപ്പെട്ട കയറ്റുമതിക്കമ്പനിയാണ്. കോടീശ്വരന്മാർ. അവരുടെ ഓഫീസ്-നിലത്ത് വെറും വെള്ളപ്പരവതാനി! അകത്തുകേറാൻ ചെരിപ്പഴിച്ചുവയ്ക്കണം. ഷൂസാണെങ്കിൽ നിന്നുകൊണ്ടുതന്നെ ഊരാനും തിരിച്ചിടാനും ഒരു നീളൻചട്ടുകംപോലൊന്ന് പുറത്തുണ്ടാകും. കൈകൊണ്ടു തൊടരുത്. അത്രയ്ക്കു വിശുദ്ധരാണ്.

കയറ്റുമതി എന്താണെന്നല്ലേ? ഉപ്പ്. ആട്. അറബിനാടുകളിലേയ്ക്കു പോയ്‌വരുമ്പോൾ ഒഴിഞ്ഞ തോണികളിൽ ഇറക്കുമതിയാകട്ടെ, ആക്രി - തകരപ്പാട്ടകൾ, ലോഹത്തുണ്ടുകൾ, പഴയ ടയറുകൾ. 


കോടീശ്വരക്കമ്പനി!

അതിനിടയിലാണ് തോണികളിൽനിന്ന് കുറെയേറെ ആയുധങ്ങൾ പിടിച്ചെടുത്തതും, കമ്പനിയുടെ ഒരു മുതിർന്ന മുതലാളിയെ ആരോ തട്ടിക്കൊണ്ടുപോയതും, രാപ്പാതിരാത്രി എല്ലാം ശുഭമായി കലാശിച്ചതും. കുറച്ചേറെ പണം കൈമാറിയെന്നാണു കഥ.

അപ്പോഴവർക്കു തോന്നി, ഇനി കളം മാറ്റിച്ചവിട്ടാമെന്ന്. വല്ലവന്റെയും ഉപ്പെന്തിന്? കച്ഛ്-പ്രദേശത്തെ ഉപ്പളങ്ങളെല്ലാം വിലയ്ക്കുവാങ്ങി. വിദേശക്കമ്പനിയുമായി ഒത്തുചേർന്ന് ഉപ്പുഫാക്റ്ററിയും തുടങ്ങി. കൂടെ അനുബന്ധ കെമിക്കൽ ഫാക്റ്ററികളും. ചരക്കുനീക്കത്തിനിപ്പോൾ തോണികൾ പോര, കപ്പൽവേണം. എന്തിനു വല്ലവരുടെയും കപ്പൽ? സ്വന്തമായി കുറെയെണ്ണം വാങ്ങി. എന്തിന് കപ്പലുകൾ സർക്കാർതുറമുഖത്തടുപ്പിക്കണം? സ്വന്തം കപ്പലുകൾ സ്വന്തം തുറമുഖത്ത്. സ്വകാര്യതുറമുഖം പണിതു. പണിയുമ്പോൾ തോന്നി, ഈ കണ്ണിൽകണ്ട എൻജിനിയറിങ്ങ്-കമ്പനികൾക്കെല്ലാം എന്തിനു കാശുകൊടുത്തു മുടിയണം? സ്വന്തം വിദഗ്ധരെക്കൂട്ടി ഒരു എൻജിനീയറിംഗ് കമ്പനിതന്നെ തുടങ്ങി. വേറെ ആർക്കെങ്കിലും തുറമുഖം പണിയണമെങ്കിൽ ഇതാ വിലയ്ക്കുവാങ്ങാൻ വിദഗ്ധസേവനവും!

ഇനിയിപ്പോൾ കപ്പലുകൾ പഴകും. അവ പൊളിക്കാൻ ഒരു 'ship-breaking yard' കൂടിയാകട്ടെ. കൂടെ മറ്റുള്ളവരുടെയും കപ്പലുകൾ പൊളിച്ചുവിൽക്കാം. അതുമൊരു വമ്പൻ ബിസിനസ്സാണല്ലോ.

പരസ്യത്തിൽ പറയുംപോലെ, 'സൂ ഛേ? സേവിംഗ്‌സ്!' എല്ലാം ലാഭം.  ഇരുഭാഗം ആദായം!

ആകപ്പാടെ 'പരബ്രഹ്മ'മെന്നു തോന്നുന്നില്ലേ? -- ' ഊർധ്വമൂലമധ:ശാഖം.....'

അതാണു കച്ചവടക്കണ്ണ്. കച്ചവടക്കണ്ണി.

എന്നാലൊരുകാര്യം പറയട്ടെ. പല സർക്കാർ-സ്വകാര്യസ്ഥാപനങ്ങൾക്കും സമുദ്രശാസ്ത്രസേവനം ചെയ്തുകൊടുക്കാൻ ഇടവന്നിട്ടുണ്ട്; അതിൽ ഏറ്റവുമധികം ബഹുമാനവും സന്തോഷവും ലഭിച്ചത് ഇക്കൂട്ടരിൽനിന്നായിരുന്നു. അവർ പണത്തെ സ്നേഹിക്കുന്നു. അതിനുവേണ്ട അറിവിനെ തിരിച്ചറിയുന്നു. അറിവുള്ള വിദഗ്ധരെ ബഹുമാനിക്കുന്നു. കാരണം ഞങ്ങളുടെ അറിവ് അവർക്കു പണമാക്കാനറിയാം.

''കേം, ബരോബർ ഛേ നേ?'' 

എന്താ ശരിയല്ലേ?

[ചിലരും ചിലതും, 2007]

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...