Monday 30 May 2016

വേണം മലയാളത്തിനു മഹാലിപി

"അന്‍പത്തൊന്നക്ഷരാളി..." എന്നൊരു പദ്യം കേട്ടുകാണും മലയാളത്തിണ്റ്റെ അക്ഷരമാലയെപ്പറ്റി. മലയാളത്തിലെ അക്ഷരങ്ങള്‍ അന്‍പത്തൊന്നെന്നും അന്‍പത്തിരണ്ടെന്നും അന്‍പത്തിമൂന്നെന്നും പലവിധം കാണാം. അതുകൂടാതെ ല്‍, ര്‍, എന്‍, ന്‍, എല്‍ എന്നു ചില്ലുകളും. പോരാഞ്ഞ്‌ 'ന' തുടങ്ങിയ ചില അക്ഷരങ്ങളുടെ സ്ഥാനംനോക്കിയുള്ള ഉച്ചാരണഭേദങ്ങള്‍. ആകപ്പാടെ കലപില.
ഒരുപക്ഷെ ലോകത്തിലേക്കുവച്ച്‌ ഏറ്റവുമധികം അക്ഷരങ്ങളുള്ള ഭാഷ മലയാളമായിരിക്കും. അന്യര്‍ക്ക്‌ മലയാളം പഠിക്കാനുള്ള പ്രയാസം അതുകൊണ്ടുമാത്രമല്ല. വ്യാകരണനിയമങ്ങള്‍ ചിട്ടയായുണ്ടെങ്കിലും പ്രയോഗത്തില്‍വരുമ്പോള്‍ നിയമലംഘനം ഒരുപാടുണ്ട്‌. അത്‌ മലയാളിയുടെ ജന്‍മസ്വഭാവമെന്നതു വേറെ കാര്യം.
പര്യായങ്ങളുടെയും നാനാര്‍ഥങ്ങളുടെയും പ്രാദേശികതയുടെയും വന്‍പടതന്നെ മലയാളത്തിലുണ്ട്‌. ഒരേ കാര്യം സന്ദര്‍ഭം നോക്കിയും ആളെ നോക്കിയും സ്ഥലംനോക്കിയും പറയേണ്ട വിധവും വളരെയുണ്ട്‌. അതും മലയാളിയുടെ ജന്‍മസ്വഭാവം. ഒരു കൊച്ചുദാഹരണം മാത്രം - ഒരാളെ അഭിസംബോധന ചെയ്യാന്‍ ഇംഗ്ളീഷില്‍ 'യൂ' എന്ന ഒരെണ്ണം മാത്രമുള്ളപ്പോള്‍ മലയാളത്തില്‍ നീ, താന്‍, നിങ്ങള്‍, താങ്കള്‍, അങ്ങ്‌, അങ്ങുന്ന്‌ എന്നിങ്ങനെ എത്രവാക്കുകള്‍! അര്‍ഥമെല്ലാം ഒന്നല്ലേ? - അതെ. എന്നാല്‍ ഒന്നിനെ മറ്റൊന്നുകൊണ്ടു മാറ്റിവയ്ക്കാമോ? - വയ്യതാനും.
മലയാള ലിപിക്കുണ്ട്‌ ചില പ്രത്യേകതകള്‍. എല്ലാ സ്വരാക്ഷരങ്ങളെയും ദീര്‍ഘിപ്പിക്കുന്നത്‌ ഒരേപോലെയല്ല. അ നീട്ടുന്നതുപോലെയല്ല ഇ നീട്ടുന്നത്‌. എ നീട്ടുന്നതുപോലെയല്ല ഒ നീട്ടുന്നത്‌. പക്ഷെ ഇ നീട്ടുന്നതുപോലെ ഉ നീട്ടുന്നുതാനും. വ്യഞ്ജനാക്ഷരങ്ങളെയെല്ലാം മുന്നോട്ടെടുക്കാനും പിന്നോട്ടടിക്കാനും കുറുക്കാനും കുനിക്കാനും ഒരേതരം ചിഹ്നങ്ങള്‍ മതി. എന്നാലോ അവയുടെ കൂട്ടക്ഷരങ്ങളുടെ കാര്യം വരുമ്പോള്‍ കളി വേറെ. ക ഇരട്ടിപ്പിക്കുന്നപോലെയല്ല ച ഇരട്ടിപ്പിക്കുന്നത്‌. ച ഇരട്ടിപ്പിക്കുന്നപോലെയല്ല ട ഇരട്ടിപ്പിക്കുന്നത്‌. ട ഇരട്ടിപ്പിക്കുന്നപോലെയല്ല ത ഇരട്ടിപ്പിക്കുന്നത്‌. ത പോലെയല്ല പ. ച പോലെയാണ്‌ യ, വ എന്നിവ ഇരട്ടിപ്പിക്കുന്നതെങ്കിലും അവ പോലെയല്ല ല. ശ, സ എന്നിവയെ ഡബ്ള്‌-ഡെക്കറാക്കിയാണ്‌ ഇരട്ടിപ്പിക്കല്‍. കൂട്ടക്ഷരങ്ങളുടെ കൂട്ടവെടിയെപ്പറ്റി പറയുന്നില്ല.
ഇതെല്ലാം തെറ്റില്ലാതെ അറിയാന്‍ ഒന്നുകില്‍ മലയാളത്തില്‍ പെറ്റുവീഴണം, അല്ലെങ്കില്‍ കുത്തിയിരുന്നു പഠിച്ചെടുക്കണം. ഇതാണ്‌ മലയാളത്തിണ്റ്റെ ശക്തിയും ദൌര്‍ബല്യവും.
"പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍" കേരളം വളര്‍ന്നതുകൊണ്ടുമാത്രമല്ല, സ്വയം തളരുന്നതുകൊണ്ടുംകൂടി, ശുദ്ധകേരളം എന്നൊരു നാടില്ല; ശുദ്ധമലയാളി എന്നൊരു വര്‍ഗമില്ല; ശുദ്ധമലയാളം എന്നൊരു ഭാഷയില്ല. അതില്‍ പരിഭവിക്കാനുമില്ല. ലോകത്തെവിടെയും മലയാളികളുണ്ട്‌; അവിടെയെല്ലാം മലയാളവുമുണ്ട്‌. പണ്ടുതൊട്ടെ കൊടുത്തും വാങ്ങിയുമാണ്‌ മലയാളനാടിണ്റ്റെ ശീലം. തമിഴ്‌, സംസ്കൃതം, അറബി, ഉര്‍ദു, കന്നഡം, ഹിന്ദി, സുറിയാനി, ലത്തീന്‍, പോര്‍ത്തുഗീസ്‌, സ്പാനിഷ്‌, ഇംഗ്ളീഷ്‌, ഫ്രെഞ്ച്‌, ഹീബ്രൂ തുടങ്ങി ഒരു ഡസന്‍ ഭാഷകളുടെ സ്വാധീനം ഇന്നുമുണ്ടു മലയാളത്തില്‍. അവയെല്ലാം മലയാളത്തെ സമ്പന്നവും സമ്പുഷ്ടവുമാക്കിയിട്ടേയുള്ളൂ.
മലയാളത്തെപ്പിടിച്ച്‌ 'ശ്രേഷ്ഠ'ഭാഷയാക്കി അടുത്തിടെ. അത്‌ എന്തു കുന്തമോ ചന്തമോ ആകട്ടെ, മലയാളിയുടെ ഭൂലോകസാന്നിധ്യവും ആഗോളസമ്പര്‍ക്കവും ആര്‍ജിതവിജ്ഞാനവും മൂലം വികസിച്ചുവരുന്ന പദാവലികള്‍ ഉള്‍ക്കൊള്ളാന്‍ ഇപ്പറഞ്ഞ അന്‍പതൊന്ന്‌-പ്ളസ്‌ മലയാള-അക്ഷരങ്ങള്‍ മതിയാകാതെ വരുന്നു എന്നതാണു പരമാര്‍ഥം. പറയുംപോലെ എഴുതുന്നതാണല്ലോ ഭാരതീയഭാഷകളുടെ മട്ട്‌. എന്നാലോ, ഇന്ന്‌ സാധാരണക്കാര്‍കൂടി ഉപയോഗിക്കുന്ന ഇംഗ്ളീഷിലെ 'ബാങ്ക്‌' എന്ന വാക്ക്‌ അതിണ്റ്റെ ഉച്ചാരണമൊപ്പിച്ചെഴുതാന്‍ മലയാളത്തില്‍ വകുപ്പില്ല. അതൊരു വായ്തുറപ്പന്‍വാക്കല്ല, വായടപ്പന്‍വാക്കുമല്ല - അത്‌ 'ബാാങ്ക്‌' അല്ല, 'ബേങ്ക്‌' അല്ല, 'ബൈങ്ക്‌' അല്ല. ശരിയായ ഉച്ചാരണം നമുക്കു വശമാണെങ്കിലും എഴുതിപ്പിടിപ്പിക്കാന്‍ വയ്യ. 'താങ്ക്സ്‌'-ണ്റ്റെ ഗതിയും ഇതു തന്നെ. ഗോള്‍ഡ്‌, ലോണ്‍, ലോഫ്‌ എന്നിവയെ വെറുതെ വിടാം. എന്നാല്‍ ടാപ്പ്‌, ബാറ്റ്‌, ഡോക്യുമെണ്റ്റ്‌, ലോഫ്റ്റ്‌, മോര്‍ണിംഗ്‌, കോണ്‍ഗ്രസ്സ്‌, മാള്‍, കോര്‍ണര്‍, ബോഡി, ഡോളര്‍ തുടങ്ങിയ സാധാരണവാക്കുകള്‍പോലും ശരിക്കങ്ങെഴുതാന്‍പറ്റിയ ലിപികളില്ല നമുക്ക്‌. ഏറ്റവും കഷ്ടം 'സീറോ'-വിണ്റ്റെ കാര്യമാണ്‌, 'സൂ'-വിണ്റ്റെയും. നമ്മുടെ 'സീ'-യും വടക്കണ്റ്റെ 'ജീ'-യും അതിനു ചേരില്ല. അതിനുവേണ്ടത്‌ ഇംഗ്ളീഷിലെ അവസാനത്തെ അക്ഷരമാണ്‌. ആ അക്ഷരത്തിണ്റ്റെ ആദ്യശബ്ദവും അവസാന ശബ്ദവും ഒരുപോലെ അപ്രാപ്യമാണ്‌ നമ്മുടെ ഭാഷാലിപിക്ക്‌.
എന്തിന്‌, മറ്റു ഭാരതീയ ഭാഷകളിലെ പല സ്വനങ്ങളും, മലയാളിക്കു വഴങ്ങുമെങ്കിലും മലയാളത്തിനു വഴങ്ങില്ല. ഹിന്ദിയിലെ 'ഹാം', ബെംഗാളിയിലെ 'ഹേ', മറാഠിയിലെ 'ല്‌', തമിഴിലെ 'നൃ', കൊങ്കണിയിലെ 'ഹാവ്‌' - ഇവയൊന്നും ഈ എഴുതിയപോലെയല്ല! സംവൃതോകാരത്തിനും വിവൃതോകാരത്തിനുമിടയ്ക്കും, അനുനാസികത്തിനും അര്‍ധാനുനാസികത്തിനു ചുറ്റും, ഓഷ്ഠാധരങ്ങള്‍ക്കും ദന്ത്യത്തിനും നാവിനും തൊണ്ടയ്ക്കും അപ്രാപ്യമായ സ്വനങ്ങള്‍ അനവധി. നമ്മുടെ സ്വന്തം ന്‌, ക്ക്‌, ന്ന്‌, ണ്‌, ത്‌ എന്നിവയ്ക്കുപോലും നമ്മുടെതന്നെ പ്രാദേശികഭേദങ്ങളുള്‍ക്കൊള്ളന്‍ കഴിയുന്നില്ല നമ്മുടെതന്നെ ലിപികള്‍ക്ക്‌. എന്നിട്ടുവേണ്ടേ ഫ്രെഞ്ചുവാക്കുകളും സ്പാനിഷ്‌വാക്കുകളും പോര്‍ത്തുഗീസ്‌വാക്കുകളും അറബിവാക്കുകളും മറ്റും മലയാളത്തില്‍ വലിയ തെറ്റില്ലാതെ എഴുതിപ്പിടിപ്പിക്കാന്‍.
നവസാക്ഷരതയും നവസാങ്കേതികവിദ്യയും ആഗോളസാന്നിധ്യവും വിജ്ഞാനദാഹവും വികസനോന്‍മുഖതയും കൈമുതലായുള്ള മലയാളികള്‍ക്ക്‌ മലയാളം ലിപിയുടെ അപര്യാപ്തത തടസ്സമാകരുത്‌, മറുഭാഷകളിലെ പഴയവാക്കുകളും പുത്തന്‍വാക്കുകളും പേരുകളും പ്രയോഗങ്ങളും മലയാളത്തിലെഴുതാനും വായിക്കാനും. റോമന്‍ലിപികളില്‍നിന്നോ ഭാരതീയലിപികളില്‍നിന്നൊ സൌകര്യംപോലെ അല്ലറ-ചില്ലറ അക്ഷരങ്ങളോ അടയാളങ്ങളോ കടമെടുത്താല്‍ തീരുന്നതേയുള്ളൂ കാര്യം. ഉദാഹരണമായി, ഇംഗ്ളീഷിലെ 'സെഡ്‌' എന്ന അക്ഷരം അപ്പാടെ കടമെടുത്താല്‍ തീരുന്നതേയുള്ളൂ മലയാളത്തിലെ ആ ശബ്ദത്തിണ്റ്റെ കുറവ്‌. അങ്ങനെ പടിപടിയായി മലയാളത്തിലൊരു മഹാലിപിസഞ്ചയം സംജാതമാകട്ടെ.

Sunday 22 May 2016

'മാന്യമഹാജനങ്ങളേ..... '

'മാന്യമഹാജനങ്ങളേ, മാക്കാച്ചിക്കുഞ്ഞുങ്ങളേ, വേലിപ്പത്തലുകളേ, പിച്ചാത്തിത്തുമ്പുകളേ.....'.

 അന്‍പതുകളില്‍ കുട്ടികളായ ഞങ്ങള്‍ 'മീറ്റിംഗ്‌' കളിക്കുന്നത്‌ ഇങ്ങനെ പറഞ്ഞുകൊണ്ടാണ്‌. ആരുണ്ടാക്കിയോ ഈ പ്രയോഗം, എവിടെനിന്നുകിട്ടിയോ ഈ അഭിവാദനസൂക്തം. അന്ന്‌ മലയാളം-സിനിമ നന്നേ കുറവ്‌; മിമിക്രിയും കാര്യമായിട്ടില്ല. വല്ല രസികന്‍ അധ്യാപകനായിരിക്കും ഈ പ്രയോഗത്തിനു പിന്നില്‍. ഞങ്ങളുടെ കുഞ്ഞുഭാവനകള്‍ക്ക്‌ ഓടാനും ചാടാനും പറക്കാനുമൊന്നും കരുത്തില്ലായിരുന്നല്ലോ. വേലിപ്പത്തലുകളിലെ ഹാസവും പിച്ചാത്തിത്തുമ്പുകളിലെ ഹിംസയും ഞങ്ങള്‍ക്കന്യവും. അതുകൊണ്ട്‌ ഞങ്ങള്‍ മാക്കാച്ചിത്തവളകള്‍ക്കും വേലിപ്പത്തലുകള്‍ക്കുംവേണ്ടി അതേതെങ്കിലും ബുദ്ധിമാന്‍മാര്‍ പടച്ചുണ്ടാക്കിയ പാരഡി ആയിരിക്കും. 

തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഞങ്ങള്‍ വായനോക്കികള്‍ വീട്ടുപറമ്പത്തും ഇറയത്തുമെല്ലാം യോഗം കളിക്കും. 'മാന്യമഹാജനങ്ങളേ.....' എന്ന തുടക്കം കഴിഞ്ഞാല്‍ ഒരാള്‍ കോണ്‍ഗ്രസ്സാകും, ഒരാള്‍ കമ്മ്യൂണിസ്റ്റാകും (അതുരണ്ടുമേ ഞങ്ങള്‍ക്കറിയാമായിരുന്നുള്ളൂ). പിന്നെ 'വായില്‍തോന്നിയതു കോതയ്ക്കു പാട്ട്‌' എന്ന രീതിയില്‍, വായില്‍നിന്നും വഴിയില്‍നിന്നും വാഹനത്തില്‍നിന്നും കേട്ടതും കേള്‍ക്കാത്തതുമെല്ലാം ഉറക്കെയുറക്കെ തട്ടിവിടും. മുന്‍പിലിരിക്കുന്ന പിള്ളേരെല്ലാം കയ്യടിക്കണം എന്നതായിരുന്നു നടപ്പുരീതി. ഒരരമണിക്കൂറാകുമ്പോഴേക്കും ചുറ്റുവട്ടത്തെ മുതിര്‍ന്നവരിലാരെങ്കിലും ക്ഷമകെട്ട്‌ ശകാരിച്ചോടിക്കും. ഞങ്ങളുടെയും സ്റ്റോക്ക്‌ അത്രയ്ക്കൊക്കെയേ കാണൂ. സസന്തോഷം പിരിയും. അതിനു മുന്‍പ്‌, സ്കൂള്‍ചിട്ടകൊണ്ട്‌ 'ഭാരത്‌ മാതാ കീ ജെയ്‌, മഹാത്മാഗാന്ധി കീ ജെയ്‌, ജവഹര്‍ലാല്‍ നെഹ്രു കീ ജെയ്‌...' എന്ന്‌ അലറിവിളിക്കും കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരുമായ ഞങ്ങളെല്ലാം. 

വോട്ടിടാന്‍ ആദ്യകാലത്തെല്ലാം മഞ്ഞപ്പെട്ടി, ചുവപ്പുപെട്ടി, വെള്ളപ്പെട്ടി, നീലപ്പെട്ടി എന്നായിരുന്നു എന്നാണോര്‍മ. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ഓരോ നിറം. അന്നൊക്കെ 'സ്വതന്ത്ര'സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നതായി തോന്നുന്നില്ല. പിന്നെ ആനപ്പെട്ടി, കുതിരപ്പെട്ടി എന്നെല്ലാമായി. അരിവാള്‍-ചുറ്റിക-നക്ഷത്രം, ചന്ദ്രന്‍, സൂര്യന്‍, ചര്‍ക്ക, നുകം, കാളവണ്ടി, പശുവും കിടാവും എല്ലാം വന്നപ്പോഴേക്കും ഒറ്റപ്പെട്ടിയായി ബാലറ്റു പേപ്പറില്‍ അടയാളംകുത്തി വോട്ടിടാന്‍. ഇന്നിപ്പോള്‍ മിക്കവാറും യന്ത്രങ്ങളായില്ലേ. പണ്ടത്തെ 'അസാധു'-വിനു പകരമെന്നോണം 'നോട്ട'-യുമായി. വോട്ടും നോട്ടും പക്ഷെ ബന്ധമൊഴിയാതെ നില്‍ക്കുന്നുതാനും.

അറുതറയായിരുന്നു അന്നെല്ലാം മുദ്രാവാക്യങ്ങള്‍ മിക്കതും: 'റഷ്യക്കൊരു കപ്പലുപോണ്‌ പോണെങ്കില്‍ പോ തോമാച്ചാ...മക്റോണിപ്പായസമുണ്ണാന്‍ പോണെങ്കില്‍ പോ തോമാച്ചാ', 'തൂങ്ങിച്ചാകാന്‍ കയറില്ലെങ്കില്‍ പൂണൂലില്ലേ നമ്പൂരി...', 'ഉള്ളിത്തൊലിപോലെ ദോശയുണ്ടാക്കി പൈസ പതിനഞ്ചു മേടിക്കും...', 'അങ്കമാലിക്കല്ലറയില്‍ നമ്മുടെ സോദരരാണെങ്കില്‍ കല്ലറയാണേ കട്ടായം പകരം ഞങ്ങള്‍ ചോദിക്കും...', 'മുക്കൂട്ടു മുന്നണി തട്ടിപ്പു മുന്നണി ഇക്കൂട്ടുമുന്നണിക്കോട്ടില്ല...', എന്നിങ്ങനെ. കവലപ്രസംഗങ്ങളും കാല്‍നടജാഥകളും കരി-ഓയില്‍പ്രയോഗവും കത്തിക്കുത്തും പന്തംകൊളുത്തിയോട്ടവും പിക്കറ്റിംഗും പണിമുടക്കും സുലഭമായിരുന്നു. 

കോണ്‍ഗ്രസ്സ്‌ മാന്യമഹാജനങ്ങളും കമ്മ്യൂണിസ്റ്റ്‌ പിച്ചാത്തിത്തുമ്പുകളും ബാക്കി പലവക മാക്കാച്ചിത്തവളകളും വേലിപ്പത്തലുകളും ആണെന്നായിരുന്നു നാട്ടിലെ പൊതുവിശ്വാസം.

 എണ്റ്റെ കന്നിവോട്ട്‌ ഗോവയിലായിരുന്നു, 1973-ഓ മറ്റെ. അന്ന് പ്രധാനമായി മഹാരാഷ്ട്രവാദി ഗൊമന്തക്‌ പാര്‍ട്ടിയും യുണൈറ്റഡ്‌ ഗോവന്‍സ്‌ പാര്‍ട്ടിയും, പിന്നൊരു ഗോവ കോണ്‍ഗ്രസ്സും പേരിനൊരു കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടെപ്പോഴോ 'തുഝേ മൊത്‌ ഹാഥാക്‌' എന്ന കൈപ്പത്തിപ്പരസ്യവുമായി കോണ്‍ഗ്രസ്സ്‌ എത്തിപ്പെട്ടു. ഗോവരാഷ്ട്രീയത്തിണ്റ്റെ കൈവഴികളോ കൈക്രിയകളോ കൈമാറ്റങ്ങളോ ഒന്നുമറിയാത്ത ഞാന്‍ വോട്ടവകാശമുള്ളവനാണെന്നറിഞ്ഞതുതന്നെ ഒരു സെന്‍സസ്സിനുപിറകെ താമസസ്ഥലത്ത്‌ വോട്ടര്‍കാര്‍ഡ്‌ കിട്ടിയപ്പോഴാണ്‌. തിരഞ്ഞെടുപ്പുദിവസം ബൂത്തില്‍ എത്തിയപ്പോഴേക്കും എണ്റ്റെ പേരില്‍ ആരോ വോട്ടുചെയ്തു പോയിരുന്നു. എങ്കിലും വരണാധികാരി എന്നെ വോട്ടുചെയ്യാന്‍ സദയം ക്ഷണിച്ചു. ആ ദേഷ്യത്തില്‍ ബാലറ്റില്‍ കുത്തിവരച്ച്‌ ഞാന്‍ മടങ്ങി. എണ്റ്റെ ആദ്യവോട്ടങ്ങനെ അസാധുവാക്കി.

പണ്ടത്തെ തരം പ്രചരണരീതികളും മുദ്രാവാക്യങ്ങളും ഇന്നില്ല. ഇന്നത്തെ തിരഞ്ഞെടുപ്പുകള്‍ സാമാന്യം അച്ചടക്കപ്പെട്ടതാണ്‌. രാഷ്ട്രീയക്കാരും തിരഞ്ഞടുപ്പുദ്യോഗസ്ഥരും മട്ടും മാതിരിയും അന്യോന്യം വച്ചുമാറി. മാറാത്തതൊന്നേയുള്ളൂ; രാഷ്ട്രീയക്കാരുടെ മനോഭാവം.

അരനൂറ്റാണ്ട്‌ ഇന്ത്യാമഹാരാജ്യം വാണരുളിയ, വീറും വീര്യവും വിലയും നിലയും വിട്ടുമാറിയ മുത്തശ്ശിപ്പാര്‍ട്ടി വീട്ടുകാര്യംവിട്ടൊരു നാട്ടുകാര്യം ചെയ്യുമെന്നു ബുദ്ധിയുള്ളവര്‍ കരുതില്ല. പുസ്തകംനോക്കി പുരാവൃത്തം പറയുന്ന വിപ്ളവപ്പാര്‍ട്ടികളും കൂറുവിട്ടു കൂറുമാറുമെന്നല്ലാതെ കൂടുവിട്ടു കൂരയണയുമെന്നൊന്നും കരുതാന്‍ വയ്യ. ഭാരതീയനെ ആരാധനാലയങ്ങളില്‍ തളച്ച്‌ ഒരരുക്കാക്കാമെന്ന്‌ താടിക്കാരും മോടിക്കാരും മറ്റും കരുതുകയും വേണ്ട. സ്ഥലവും സന്ദര്‍ഭവും കാലവും കോലവും തെറ്റിപ്പോയ പുറംനോക്കിപ്പാര്‍ട്ടികളും ഭാരതത്തിണ്റ്റെ സത്തയറിഞ്ഞിട്ടില്ല. 'തിങ്ക്‌ ഗ്ളോബല്‍, ആക്റ്റ്‌ ലോക്കല്‍' എന്നാവേണ്ടിയിരുന്ന പ്രാദേശികപ്പാര്‍ട്ടികള്‍, മറിച്ചുചിന്തിച്ച്‌ കടലിന്നക്കരെ കള്ളബാങ്കുകളില്‍ കൊള്ളപ്പണം സ്വരൂപിച്ചുകൂട്ടി. ആരാണ്റ്റെ ചോരപ്പുഴയൊഴുക്കിയ ഉശിരന്‍പാര്‍ട്ടികള്‍, ഭാരതമണ്ണില്‍ നീരൊഴുക്കില്ലാതെ വറ്റിവരണ്ടുപോയി. കാവിയടിക്കപ്പെട്ട നിര്‍ഗുണബ്രഹ്മമല്ല ഭാരതം - വെള്ളയടിച്ചു കുഴിമാടം കോരാനും കഴിയില്ല; പച്ചയടിച്ചു മരുപ്പച്ചയാക്കാനും കഴിയില്ല; ചുവപ്പടിച്ചു ചുണയേറ്റാനും കഴിയില്ല; കറുപ്പടിച്ചു കുളംതോണ്ടാനും കഴിയില്ല.

നിഷ്ക്രിയരും ഷണ്ഡന്‍മാരും നിവര്‍ന്നുനില്‍ക്കാന്‍ നട്ടെല്ലില്ലാത്തവരുമായിപ്പോയ നമ്മുടെ പഴയ കാലം കഴിഞ്ഞു. കാണിക്കയും ദക്ഷിണയും നടവരവും ഭിക്ഷയും സക്കാത്തും ലഞ്ചവും തലവരിയും ബക്കറ്റുപിരിവും നോക്കുകൂലിയും ലോട്ടറിയും മണി-ചെയിനും ചായ്‌-പാനിയും ഹഫ്തയും സബ്സിഡിയും 'ആധാര'മാക്കി ജീവിക്കേണ്ടിവരുന്ന നമ്മുടെ പുതിയ കാലവും കഴിഞ്ഞു. ചിന്തിക്കുന്ന യുവത അന്തസ്സായി വളര്‍ന്നുവരുന്നുണ്ടു മുന്നില്‍. സ്നേഹത്തിലും സത്യസന്ധതയിലും സംസ്ക്കാരത്തിലും സാങ്കേതികവിദ്യയിലും സക്രിയതയിലും സ്വപരിശ്രമത്തിലും സേവനത്തിലും ഊന്നിയ നവയുഗസന്തതികള്‍. സഹനശക്തിയും സാഹോദര്യവും സഹബോധവും സഹാനുഭൂതിയും സഹവര്‍ത്തിത്വവും ഒന്നിച്ചുചേരുമ്പോള്‍ അവര്‍ക്ക്‌ ഭൂതത്തിണ്റ്റെ വിലങ്ങുകളോ വര്‍ത്തമാനത്തിണ്റ്റെ വിലക്കുകളോ ഭാവിയുടെ വരുംവരായ്കകളോ വിഷയമേയല്ല. മാന്യമഹാജനങ്ങളായും മാക്കാച്ചിക്കുഞ്ഞുങ്ങളായും വേലിപ്പത്തലുകളായും പിച്ചാത്തിത്തുമ്പുകളായും കളിച്ചുനടന്നവരല്ലവര്‍. 

മാന്യമഹാജനങ്ങളേ, മാക്കാച്ചിക്കുഞ്ഞുങ്ങളേ, വേലിപ്പത്തലുകളേ, പിച്ചാത്തിത്തുമ്പുകളേ, കാലഹരണപ്പെട്ട കള്ളപ്രമാണിമാരേ, സൂക്ഷിക്കുക - അവര്‍ കടിക്കും!   

Sunday 15 May 2016

'അറബനൈസേഷന്‍'


ഗോവ സര്‍ക്കാര്‍ തെങ്ങിനെപ്പിടിച്ചു പുല്ലാക്കി. ഇനിമേല്‍ ഫോറസ്റ്റ്‌-അധികാരികളുടെ അനുവാദം വേണ്ട മരം - സോറി പുല്ല്‌ - വെട്ടിമാറ്റാന്‍. അചിരേണ മറ്റു മരങ്ങള്‍ക്കും പുല്ലുവില കല്‍പിക്കപ്പെടും എന്നനുമാനിക്കാം. വിവ ഗോവ!
ഗോവയില്‍ എണ്റ്റെ ഫ്ളാറ്റിനു മുന്‍പില്‍ വലിയൊരു പ്ളാവുണ്ട്‌. മൂന്നാംനിലവരെ പൊങ്ങി പടര്‍ന്നുപന്തലിച്ചു നില്‍ക്കും ഈ മുത്തശ്ശിപ്ളാവ്‌. ബാല്‍ക്കണിയില്‍ തൊട്ടു തൊട്ടില്ല എന്ന തരത്തില്‍ പ്ളാവിലകള്‍. കാറ്റൊന്നടിച്ചാല്‍ മൃദുമര്‍മരം. ദശവര്‍ഷങ്ങള്‍ പ്രായമുള്ള ഈ പ്ളാവ്‌ ഇപ്പോഴും കായ്ക്കും, വര്‍ഷാവര്‍ഷം. നൂറ്റുകണക്കിനാണു ചക്ക പൊട്ടുന്നത്‌. കൂഴച്ചക്കയാണെന്നുമാത്രം. എന്നാലെന്താ, പിഞ്ചിളംചക്ക - ഇടിച്ചക്ക / ഇടിഞ്ചക്ക എന്നും പറയും - പറിച്ചെടുത്തുപയോഗിക്കാത്തവരില്ല ഈ കോളനിയില്‍. പഴുത്തതു പിള്ളേര്‍ തിന്നും. തേന്‍മധുരമാണ്‌. പഴുത്തു പൊട്ടിവീഴുന്ന ചക്കപ്പഴത്തിനു കടിപിടികൂടും കാക്കയും അണ്ണാനും കിളികളും കന്നാലികളുമെല്ലാം. രണ്ടുപദ്രവങ്ങളേയുള്ളൂ - അതിരൂക്ഷമായ മണവും പിന്നെ ഈച്ചശല്യവും. അതെല്ലാം വെറും സീസണല്‍. മഴതുടങ്ങിയാല്‍ പിന്നെ കാക്കകള്‍ കൂടുവയ്ക്കും നീളന്‍കൊമ്പുകളില്‍. പലതരം പക്ഷികള്‍ വിരുന്നുവരും. പച്ചിളം ചാര്‍ത്തുകള്‍ പന്തലൊരുക്കും, പിന്നത്തെ മഞ്ഞുകാലത്തും വേനല്‍ക്കാലത്തും തണലേകാന്‍. ഗോവയില്‍ മഞ്ഞുകാലത്തും വേനല്‍ക്കാലത്തും ഉച്ചവെയില്‍ ഒന്നുപോലല്ലോ. കുപ്പി-കടലാസ്സുകാരും പുറംപണിക്കാരും വിശ്രമിക്കുന്നത്‌ ഇതിന്‍ചോട്ടില്‍. വണ്ടികള്‍ വയ്ക്കുന്നതും ഇതിന്‍ചുവട്ടില്‍. അത്യാവശ്യം പട്ടിയും പന്നിയും പശുവുമെല്ലാം വന്നിരിക്കാറുമുണ്ട്‌.
എല്ലാ വര്‍ഷവും വേനല്‍ കത്തുമ്പോള്‍ ഈ കെട്ടിടത്തിലെ രണ്ടാംനിലയില്‍ ഗള്‍ഫുകാര്‍ വന്നുപാര്‍ക്കും. ആദ്യം വീടിണ്റ്റെ മുന്‍ഭാഗം 'കള'റടിക്കും. 'പെയിണ്റ്റ്‌' എന്നല്ല, 'കളര്‍' എന്നാണ്‌ അവര്‍ പറയുക. 'പെയിണ്റ്റ്‌' എന്നാല്‍ വെറും കളറാണവര്‍ക്ക്‌; പെയിണ്റ്റ്‌ എന്തിനെന്നോ എങ്ങനെ ചെയ്യണമെന്നോ എന്നൊന്നും അറിയില്ല. നാലാളെ കാട്ടാന്‍ വെറുമൊരു ചായംപൂശല്‍, അത്രതന്നെ. പിന്നെ നിറവര്‍ണങ്ങളില്‍ കുറെ കൊടിതോരണങ്ങള്‍ തൂക്കും. രാപ്പകല്‍ സ്റ്റീറിയോ മുഴക്കും. ബാല്‍ക്കണിയില്‍നിന്ന് ലോകംമുഴുവന്‍ ഫോണ്‍ വിളിക്കും; ലോകമറിയാന്‍ വര്‍ത്തമാനം പറയും.
പിന്നെത്തുടങ്ങും ആ പ്ളാവു വെട്ടിനീക്കാനുള്ള കുതന്ത്രങ്ങള്‍. ബാല്‍ക്കണിയില്‍ അണ്ണാര്‍ക്കണ്ണന്‍ കേറുന്നു, ഇലകള്‍കാരണം വീടുമറയുന്നു, വിരുന്നുവരുന്നവര്‍ക്ക്‌ വീടുകാണാനാകുന്നില്ല, കാക്കകള്‍ ഒച്ചയെടുക്കുന്നു, ഉറങ്ങാനാകുന്നില്ല, വാഹനത്തിനുമേല്‍ കാഷ്ഠം വീഴുന്നു, ഇലപൊഴിഞ്ഞ്‌ നടക്കാന്‍വയ്യ എന്നിങ്ങനെ പരാതികള്‍ പലതും നിരത്തുന്നു. കുഞ്ഞുങ്ങളുടെ തലയില്‍ ചക്ക പൊട്ടി വീണേക്കാം, കാറ്റത്തു മരം കടപുഴങ്ങി വീണേക്കാം, കാലാക്രമേണ മരത്തിണ്റ്റെ വേരുകള്‍ കെട്ടിടത്തിണ്റ്റെ അസ്തിവാരം തുളച്ചേക്കാം, കൊമ്പുകള്‍ ബാല്‍ക്കണിയിലേക്കു ചെരിഞ്ഞേക്കാം ഇത്യാദി പ്രവചനങ്ങളും. ഞങ്ങള്‍ കുറെപ്പേര്‍ ഇല്ലാത്ത തരംനോക്കി മരം വെട്ടാന്‍ ആളെക്കൊണ്ടുവരും. ഭാഗ്യംകൊണ്ടുമാത്രം അതുമണത്തറിയാനിടവരൂന്ന ഞങ്ങള്‍ ഓടിപ്പാഞ്ഞെത്തി അറുംകൊലയ്ക്ക്‌ ആനപ്പൂട്ടിടും. പഞ്ചായത്തിണ്റ്റെ അനുവാദമുണ്ടോ, വനംവകുപ്പിണ്റ്റെ അനുവാദമുണ്ടോ, വിദ്യുച്ഛക്തിവകുപ്പിണ്റ്റെ അനുവാദമുണ്ടോ, എല്ലാത്തിനുമാദ്യം പാര്‍പ്പിടക്കമ്മിറ്റിയുടെ അനുവാദമുണ്ടോ എന്നെല്ലാം ചോദ്യംചെയ്യുമ്പോള്‍ മുറുമുറുത്തുകൊണ്ടവര്‍ പത്തിമടക്കും. പണിക്കാര്‍ പിറുപിറുത്തുകൊണ്ടു പിന്‍വാങ്ങും.
ഈ വര്‍ഷം 'ഭൌമദിന'ത്തില്‍ തന്നെ ഇതു നടന്നു എന്നതു വികൃതിയുടെ പ്രകൃതി കാട്ടിത്തരുന്നു!
അതിനിടെ ഒരാള്‍, പുരകത്തുമ്പോള്‍ വാഴവെട്ടുമ്പോലെ, എരിതീയില്‍ എണ്ണയൊഴിക്കുമ്പോലെ, മരത്തിനടിയില്‍ ആരുമറിയാതെ ഒരു മണ്‍ചെരാതു കൊളുത്തിവയ്ക്കുന്നു. അതു മരത്തെ രക്ഷിക്കാനാണെന്ന് ഒരുകൂട്ടര്‍. അതൊരുതരം മതചിഹ്നമാണെന്ന് വേറൊരു കൂട്ടര്‍. ആകപ്പാടെ കശപിശ. പ്രധാനപ്രശ്നം - മരംവെട്ടു നിര്‍ത്തല്‍ - പിന്‍മറയിലായി. ഞങ്ങള്‍ 'മരക്കാര്‍' വെറുതെ വെറും വില്ലന്‍മാരായി.
കുറെ കമ്പുകളും കൊമ്പുകളും മുറിച്ചപ്പോള്‍ തത്കാലം പ്രശ്നമൊതുങ്ങി. അടുത്തതവണ 'ചിപ്കൊ'-ടൈപ്പ്‌ സമരം വേണ്ടിവരുമായിരിക്കും!
ഈ പാര്‍പ്പിടസമുച്ചയത്തിലെതന്നെ ഒരാള്‍ - ഒരാള്‍ തനിയെ - പത്തുവര്‍ഷം പാടുപെട്ട്‌ പരിസരത്താകെ പത്തിരുപതു ചെടികള്‍ നട്ടുവളര്‍ത്തി കൊച്ചുകൊച്ചു മരങ്ങളാക്കി പച്ചിപ്പുണ്ടാക്കിത്തന്നു. അപ്പോള്‍ കുറ്റം, ബദാം-മരത്തില്‍നിന്ന് ഇലകള്‍ പൊഴിഞ്ഞു പരിസരം വൃത്തികേടാകുന്നു എന്ന്! നട്ട വേപ്പുകള്‍ മരുന്നുവേപ്പല്ല, കള്ളവേപ്പാണ്‌ എന്ന്! നട്ടതെല്ലാം വേണമെകില്‍ പിഴുതെറിഞ്ഞോളൂ എന്ന് മരംനട്ടായാള്‍ മനംനൊന്തു പ്രതികരിച്ചു. അതിനു പണവും ദേഹാധ്വാനവും വേണ്ടിവരും എന്നുള്ളതുകൊണ്ട്‌ പരാതിക്കാര്‍ ഒന്നൊന്നായി പിന്‍വലിഞ്ഞു.
ഒരാള്‍ക്കുവേണ്ട ഒരു ദിവസത്തെ ഓക്സിജന്‍ തലവരി, ഒരേയൊരു മരത്തിനു തരാന്‍ കഴിയും. ഒരുദിവസം ഒരായിരം രൂപയുടെ ഓക്സിജനാണത്രേ നമ്മള്‍ വലിച്ചുകേറ്റുന്നത്‌. അപ്പോഴറിയാം മരത്തിണ്റ്റെ വില. അമിതപ്രകാശം തടയല്‍, പൊടി തടയല്‍, അപായവിഗിരണം തടയല്‍ എന്നിത്യാദി ധര്‍മങ്ങള്‍ക്കു ചന്തവിലയിടാന്‍ പ്രയാസം. ബാല്‍ക്കണിയില്‍ ഉച്ചനേരത്തും ഇരിക്കാന്‍ കഴിയുന്നതും ഫോണില്‍കൂടിയും അല്ലാതെയും നാട്ടുകാരോടെല്ലാം ചിലയ്ക്കാന്‍ കഴിയുന്നതും ഈ മരം ഉള്ളതുകൊണ്ടാണെന്ന് അവര്‍ അറിയുന്നില്ല. മുറിയുടെ വശങ്ങളില്‍ മരച്ചോലയുണ്ടെങ്കില്‍ രാപ്പകല്‍ ഇടുന്ന ഏസി-യുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാം എന്നുമവര്‍ അറിയുന്നില്ലല്ലോ.
'മരം ഒരു വരം' എന്ന കാഴ്ചപ്പാടു പോയേപോയി. മരം ശത്രുവല്ല, മിത്രമാണ്‌ എന്ന് വിദ്യാഭ്യാസമുള്ളവരോടു പറയാം, അവരെ പറഞ്ഞു മനസ്സിലാക്കാം; അറിവില്ലാത്തവരെ പഠിപ്പിക്കുകയുമാവാം. അറിവില്ലാതെ അറിവുണ്ടെന്നു നടിക്കുന്നവരോട്‌ എന്തു പറയാന്‍, അവരെ എന്തു പഠിപ്പിക്കാന്‍? ഒരു പുല്‍ക്കൊടിയുടെ വില അറബികള്‍ക്കറിയാം. അവിടെനിന്നു മടങ്ങുന്നവര്‍ക്ക്‌ മരത്തിനു പുല്ലുവില!
അര്‍ബനൈസേഷന്‍ (നഗരവല്‍ക്കരണം), 'അറബ'നൈസേഷന്‍ (മരുഭൂമിവല്‍ക്കരണം) ആയി മാറുന്ന കാഴ്ച്ചയാണിത്‌. കാഴ്ച്ചയിലല്ല തെറ്റ്‌; കാഴ്ച്ചപ്പാടിലാണ്‌. ഇതു വെറും കച്ചവടക്കണ്ണല്ല; കുരുത്തംകെട്ട കണ്ണാണ്‌. മഞ്ഞളിച്ച, പീളകെട്ടിയ, തിമിരംബധിച്ച കണ്ണ്‌.
ഇങ്ങനെയാണ്‌ മരുഭൂമികള്‍ ഉണ്ടാക്കുന്നത്‌.
പണ്ടുമുതലേ, മരിക്കുന്നവരുടെ വായിലിറ്റിക്കാന്‍വേണ്ടി വിശുദ്ധ ഗംഗാജലം കാശിയില്‍നിന്നു കൊണ്ടുവന്നു സൂക്ഷിക്കുമായിരുന്നു വീടുകളില്‍. അടുത്തിടെ കണ്ടതാണ്‌, അറബിനാട്ടില്‍നിന്ന്‌ വിശുദ്ധ 'സംസം'-ജലം കുപ്പിയിലടക്കി കച്ചവടമാക്കുന്നത്‌. വിശുദ്ധിയും വിശ്വാസവുമെല്ലാം മാറ്റിനിര്‍ത്തിയാലും, ഇതെല്ലാം ഒരു ശകുനമായിത്തോന്നുന്നു. താമസിയാതെ അതിനപ്പുറവും വേണ്ടിവരുമായിരിക്കും നമുക്ക്‌ - കുടിനീര്‍ ഇറക്കുമതി ചെയ്യേണ്ടിവരും, ശ്വസിക്കാന്‍ ശുദ്ധവായുവും.

Sunday 8 May 2016

ഒന്നു പ്രതികരിച്ചാലോ, മാഷേ?


വാക്കു തകൃതിയായാല്‍ പ്രവൃത്തി തരികിടയാവും. അതുകൊണ്ടാണല്ലൊ അതെല്ലാമറിഞ്ഞ നമ്മുടെ സ്വന്തം ഇന്ദിരാജിഗാന്ധിജി 'നാവടക്കൂ പണിയെടുക്കൂ' എന്നു നാടടച്ച്‌ അടിയന്തിരം നടത്തിയത്‌. പക്ഷെ പതിവുമാതിരി നമുക്കൊരു അക്ഷരത്തെറ്റു പറ്റി: 'നാവെടുക്കൂ പണിയെടുക്കൂ' എന്നായിപ്പോയി നിത്യശ്ളോകം.
പ്രബുദ്ധകേരളം പ്രതികരിക്കാത്തതായി ഒന്നുമില്ല. നിക്കറാഗുവയുടെ അടവുനയത്തിനെതിരെ പ്രതികരിക്കും. അതുപോലെതന്നെ ക്യൂബയുടെ നിലപാടുതറയെക്കുറിച്ചു പ്രതികരിക്കും. അതോടൊപ്പംതന്നെ പോളണ്ടിനെപ്പറ്റിപ്പറഞ്ഞാല്‍ പ്രതികരിക്കും. അതേസമയംതന്നെ ഹോണോലുലുവിലെ ടൂറിസപ്പദ്ധതിയെച്ചൊല്ലി പ്രതികരിക്കും. അതിനിടയ്ക്കുതന്നെ തിംബുക്തുവിലെ നാടുകടത്തലിനെപ്രതി പ്രതികരിക്കും. അപ്പോള്‍തന്നെ ഇറ്റാലിയന്‍ മാഫിയയെപ്പറ്റിപ്പറഞ്ഞാല്‍ പ്രതികരിക്കും. അതുവിടാതെതന്നെ യൂറോപ്പിലെ അരികുജീവിതങ്ങളെപ്പറ്റി പ്രതികരിക്കും. അതുതീരുന്നതിനുമുന്‍പുതന്നെ യൂറോവിണ്റ്റെ വിലയിടിവിനെക്കുറിച്ചു പ്രതികരിക്കും. അതിനോടുകൂടിത്തന്നെ അമേരിക്കന്‍സാമ്രാജ്യത്ത്വതിനെതിരെ പ്രതികരിക്കും. അതിനുമുന്‍പുതന്നെ ചൈനയ്ക്കെതിരെ പ്രതികരിക്കും. അതിനുപിന്‍പുതന്നെ പാകിസ്താനെപ്പറ്റി പ്രതികരിക്കും. അതിനാല്‍തന്നെ ക്രിക്കറ്റിണ്റ്റെ പേരില്‍ പ്രതികരിക്കും. അതോടുചേര്‍ത്തുതന്നെ സിനിമാവ്യവസായത്തെപ്പറ്റിയും പ്രതികരിക്കും. തന്നെ, തന്നെ, തന്നെ. തന്നെയല്ലാതെ താനൊന്നുമറിയില്ല. പ്രതികരിച്ചുകൊല്ലും. പ്രതികരിച്ചു കരിക്കും.
എന്നാലോ മൂക്കിനുതാഴെ മീശക്കു തീപിടിച്ചാലും കേരളത്തിണ്റ്റെ സ്വന്തം ഉണ്ണാമന്‍മാര്‍ അറിയില്ല. അറിഞ്ഞാലോ അതിനുമുണ്ടാകും ആയിരം ന്യായീകരണങ്ങള്‍. 'അത്‌,' അവര്‍ പതുക്കെ പറഞ്ഞുതുടങ്ങും. ലോകത്തിലെ ഒടുക്കത്തെ സമയമെല്ലാം അവരുടെ കയ്യിലുണ്ടല്ലോ. 'അതെന്താണെന്നറിയാമോ. മൂക്കിനുതാഴെ മീശമുളയ്ക്കുന്നതു തടയാനാവില്ലല്ലോ. തീ പിടിച്ചതു മീശയുണ്ടായതുകൊണ്ടല്ലേ. മനസ്സിലായില്ലേ. അതായത്‌ മീശക്ക്‌ അങ്ങനെയൊരു സ്വഭാവമുണ്ട്‌. തീകണ്ടാല്‍ കത്തും. അതുപോലെതന്നെ മീശയ്ക്കു തീപിടിച്ചത്‌ പ്രകൃതിനിയമത്തിനെതിരല്ല. അതോടൊപ്പംതന്നെ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ അതൊരു കാര്യവുമല്ല എന്നു ചേര്‍ത്തുവായിക്കണം. അതേസമയംതന്നെ ഇന്നത്തെ യുവതയുടെ അരികുജീവിതത്തെ അടയാളപ്പെടുത്താന്‍ മീശയും തീയും വേണം. അതുകൊണ്ടുതന്നെ മീശക്കു തീ കൊളുത്തുകതന്നെ വേണം. അല്ലെങ്കില്‍ അധീശശക്തികളും സാമ്രാജ്യത്വവാദികളും വര്‍ഗീയവാദികളും മൌലികവാദികളും തീവ്രവാദികളും തലപൊക്കും എന്നുകൂടി ചേര്‍ത്തുവായിക്കണം ....'.
തന്നെയുമല്ല തനിക്കു താന്‍തന്നെ സാക്ഷി. ലോകത്തു തനിക്കുമാത്രമുള്ളതല്ലോ ഈ അതിബുദ്ധി. കുടിച്ച കള്ളുപോലെ അതു നാലാളെ അറിയിച്ചാലല്ലേ ആത്മരതി പൂര്‍ണമാകൂ. എങ്കിലോ 'ഞാനൊന്നും പറഞ്ഞിട്ടുമില്ല, നീയൊന്നും കേട്ടിട്ടുമില്ല' എന്ന തരത്തില്‍, സിനിമാസ്റ്റൈലിലൊരു ചുറ്റിക്കളിയും. കഴിഞ്ഞൂ കാര്യം. ബാക്കിയുള്ളവര്‍ മരമണ്ടന്‍മാര്‍.
സൂപ്പര്‍-ഹൈവേ വേണോ ഗോള്‍ഡ്‌-സൂക്ക്‌ വേണോ ഗോള്‍ഫ്‌-ക്ളബ്ബ്‌ വേണോ മോണോ-റെയില്‍ വേണോ താലൂക്കുതോറും അന്താരാഷ്ട്ര വിമാനത്താവളം വേണോ പഞ്ചായത്തുതോറും ഇണ്റ്റര്‍നാഷണല്‍-സ്റ്റേഡിയം വേണോ പച്ച വേണോ മഞ്ഞ വേണോ കാവി വേണോ ചെമപ്പു വേണോ നീല വേണോ വെള്ള വേണോ കറുപ്പു വേണോ എന്നതെല്ലാം വലിയവലിയ കാര്യങ്ങള്‍. ആരു പ്രതികരിച്ചാലും അവയെല്ലാം വലിയവര്‍ വരുത്തും. എക്കാലത്തും വലിയവര്‍ വലിയ കാര്യങ്ങള്‍ തന്നിഷ്ടപ്രകാരം നടത്തിപ്പോന്നിട്ടേയുള്ളൂ. ചെറിയ മനുഷ്യരുടെ ചെറിയ കാര്യങ്ങള്‍ അന്നും ഇന്നും എന്നും കുളം. കാരണം കൊച്ചുകൊച്ചുകാര്യങ്ങള്‍ക്കു പ്രതികരിക്കാനും പ്രതിഷേധിക്കാനും പ്രവര്‍ത്തിക്കാനും പ്രാപ്തരല്ല ഇന്നത്തെ കേരളീയര്‍. താനും തണ്റ്റെ പെണ്ണും തട്ടാനും സ്വര്‍ണവും എന്ന നിലയിലാണ്‌ അവണ്റ്റെ മനോഗതി. പിന്നെ മേമ്പൊടിക്കു മണ്ണും കള്ളും മതവും മതേതരവും. വലിയ വായിലേ അവനു തൊള്ളതുറക്കാനറിയൂ; കിട്ടാത്ത മുന്തിരിയേ അവനു വേണ്ടൂ; കണ്ണെത്താദൂരത്തേ അവണ്റ്റെ കണ്ണു പോകൂ; ഇല്ലാത്ത കൊമ്പത്തേ അവന്‍ കയ്യുകോര്‍ക്കൂ. കൈക്കൂലിക്കെതിരെ അവന്‍ പ്രതികരിക്കില്ല; കൊടുത്തങ്ങു കാര്യം നേടും. നോക്കുകൂലിക്കെതിരെ പ്രതികരിക്കില്ല; തലപോകുമല്ലോ. തൊട്ടതിനൊക്കെ റേഷന്‍കാര്‍ഡും ആധാര്‍ നമ്പറും തിരിച്ചറിയല്‍രേഖയും ഫോട്ടോവും അവയുടെ കോപ്പിയും. മറുത്തൊരു വാക്കില്ല. സൌജന്യമായിക്കിട്ടേണ്ട അപേക്ഷാഫോറം കാശുകൊടുത്തുമേടിക്കണം ആവശ്യമുള്ളവര്‍. ആരും പ്രതികരിക്കില്ല. ഇക്കണ്ട ബസ്സുകളിലെല്ലാം അതിബുദ്ധിപൂര്‍വം പിടിപ്പിച്ചിരിക്കുന്ന ഇരുമ്പുകതകുകള്‍, കണ്ടക്റ്ററുടെ ആജ്ഞപ്രകാരം അടയ്ക്കാനും തുറക്കാനും ഒരു മടിയുമില്ല പാവം യാത്രക്കാര്‍ക്ക്‌. തലേന്ന്‌ അന്താരാഷ്ട്രവിപണിയിലെ ക്രൂഡ്‌-ഓയില്‍ വിലയെപ്രതി പ്രതികരിച്ചതാണ്‌. കെ.എസ്‌.ആര്‍.ടി.സി.-യിലെ തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ്‌. 'അത്‌.' - ചോദിച്ചാല്‍ പുരാണം തുടങ്ങും. 'ഒരു ബസ്സില്‍ ഒരു കണ്ടക്റ്ററല്ലേയുള്ളൂ, അയാള്‍ക്ക്‌ ഓരോപ്രാവശ്യവും കതകു തുറന്നടയ്ക്കാന്‍ പറ്റുമോ? പിന്നെ, കതകാരുടെയെങ്കിലും തലയിലിടിച്ചാല്‍ കേസ്സും വക്കാണവുമാകില്ലേ?...'.
പ്രതികരിച്ചവന്‍ വിഡ്ഢി.
അപ്പംപോലെ നടുക്കുവീര്‍ത്ത ടാര്‍റോഡുകള്‍ക്കെതിരെ പ്രതികരണമില്ല. ഒരടിയെങ്കിലും നിരപ്പായില്ലാത്ത നടപ്പാതകള്‍ക്കെതിരെ പ്രതികരണമില്ല. കാനകള്‍ക്കുമേല്‍ ഇല്ലാത്ത സ്ളാബുകള്‍ക്കെതിരെ പ്രതികരണമില്ല. തലയ്ക്കുമുകളിലെ ആയിരം കമ്പികള്‍ക്കെതിരെ പ്രതികരണമില്ല. വഴിവക്കത്തെല്ലാം പിണഞ്ഞുകിടക്കുന്ന കേബിളുകള്‍ക്കെതിരെ പ്രതികരണമില്ല. കുമിഞ്ഞുകൂടുന്ന ചവറുകള്‍ക്കെതിരെ പ്രതികരണമില്ല. ഇല്ല പ്രതികരണം മാലിന്യസംസ്കരണശാലയില്‍നിന്നുള്ള ദുര്‍ഗന്ധത്തിനെതിരെയോ, വ്യവസായശാലയില്‍നിന്നുള്ള വിഷവിസര്‍ജനങ്ങള്‍ക്കെതിരെയോ, പുകതുപ്പുന്ന വണ്ടികള്‍ക്കെതിരെയോ, തൊള്ളതുറക്കുന്ന ഉച്ചഭാഷിണികള്‍ക്കെതിരെയോ. ഇല്ല പ്രതികരണം രാപകല്‍ സൈറനടിച്ചോടുന്ന ആംബുലന്‍സുകള്‍ക്കെതിരെയോ, കള്ള-ടോള്‍ പിരിക്കുന്ന കരാറുകാര്‍ക്കെതിരെയോ, പൊതുസ്ഥലങ്ങളിലെ പാര്‍ക്കിംഗ്‌ ഫീസിനെതിരെയോ, പണമൂറ്റുന്ന എം.ആര്‍.പി.-ക്കെതിരെയോ, കാലഹരണപ്പെട്ട മരുന്നുകള്‍ക്കെതിരെയോ, ജീവനൂറ്റുന്ന ആസ്പത്രികള്‍ക്കെതിരെയോ, നട്ടെല്ലൊടിക്കുന്ന വിദ്യാഭ്യാസക്കച്ചവടത്തിനെതിരെയോ, തണല്‍മരങ്ങള്‍ വെട്ടിമാറ്റുന്ന താന്തോന്നികള്‍ക്കെതിരെയോ, കുടിവെള്ളം മുട്ടിക്കുന്ന കുപ്പിവെള്ളത്തിനെതിരെയോ.
'എന്നാലും മാഷേ, ഒന്നു പ്രതികരിച്ചാലോ?'
'അത്‌,'... വിദ്വാന്‍മാര്‍ ഉടന്‍ പുരാണം തുടങ്ങും. 'അത്‌ സര്‍ക്കാരിണ്റ്റെ നയമല്ലേ? ലോകബാങ്കില്‍നിന്നു കിട്ടിയ കാശ്‌ ചെലവാക്കാതെ പറ്റുമോ? നൂറുവര്‍ഷത്തെ ബാധ്യതയല്ലേ? പിന്നെ ഇന്നലെയല്ലേ സാമ്രാജ്യത്വ-വര്‍ഗീയ-വാണിജ്യലോബികള്‍ക്കെതിരെ പ്രതിഷേധറാലിയും കിടപ്പുസമരവും പ്രാര്‍ഥനായോഗവും വഞ്ചനാദിനവും കരി-ഓയില്‍ പ്രയോഗവും നടത്തിയത്‌'? എമ്പാടുമുള്ള 'ഫ്ളക്സ്‌'്-ബോര്‍ഡുകള്‍ കണ്ടില്ലല്ലേ...'.
ഇതാ ഞാന്‍ തോറ്റിരിക്കുന്നു. എനിക്കൊന്നുമറിയില്ല. ഞാനൊന്നും കേട്ടില്ല, ഞാനൊന്നും പറഞ്ഞുമില്ല. പ്രതികരിക്കാനുമില്ല. സുല്ല്‌.

Sunday 1 May 2016

കൊങ്കണിക്കൊരു മലയാളസ്പര്‍ശം

1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില്‍ ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന്ദി നക്ക'.

അതിണ്റ്റെ അര്‍ഥംതേടി അധികം പോകേണ്ടിവന്നില്ല. എണ്റ്റെ ഉറ്റസുഹൃത്തുക്കളായ സുബ്രഹ്മണ്യനും ബാലചന്ദ്രനും സഹപാഠികളായുണ്ടായിരുന്നു; രണ്ടുപേരും കൊങ്ങിണി സംസാരിക്കുന്നവര്‍.

വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ജോലികിട്ടി ഗോവയിലേക്കുപുറപ്പെടുമ്പോള്‍, അവര്‍ അവരുടെ പൂര്‍വികരെപ്പറ്റിയും പൂര്‍വദേശത്തെപ്പറ്റിയും പറഞ്ഞുപഠിപ്പിച്ച്‌ എന്നെ കൊങ്കണദേശവാസത്തിനു സന്നദ്ധനാക്കി. അത്‌ 'കൊങ്ങിണി'യില്‍നിന്ന്‌ 'കൊങ്കണി'യിലേക്കുള്ള എണ്റ്റെ സ്ഥാനക്കയറ്റമായിരുന്നു. ഇന്നിതാ കൊങ്കണിയെപ്പറ്റി ചിലതുപറയാന്‍ എനിക്കൊരു നിയോഗവുമായി.

കൊങ്കണദേശത്തെ ഗോവയില്‍ (ഗോവ = ഗോയേം = ഗോവപുരി) എത്തിപ്പെട്ടതുമുതല്‍ ചെവിയിലലച്ചത്‌ കൊങ്കണിയല്ല, ഇംഗ്ളീഷും ഹിന്ദിയുമായിരുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. പോര്‍ച്ചുഗീസുകാരില്‍നിന്ന്‌ അടുത്തുമാത്രം (1961 ഡിസംബറില്‍) വിമോചിതരായ ഗോവക്കാര്‍ക്ക്‌ ഞങ്ങള്‍ 'ഇന്ത്യക്കാര്‍' ("You Indians") ആയിരുന്നു 1970-കളില്‍. തെക്കുനിന്നുള്ള ഞങ്ങളോടു സംവദിക്കാന്‍ അവര്‍ക്ക്‌ കുറെ ഇംഗ്ളീഷും കുറച്ചു ഹിന്ദിയുമേ ഉണ്ടായിരുന്നുള്ളൂ. അയല്‍ക്കാരോടു സംസാരിക്കാന്‍ മറാഠിയും; വീട്ടിനുള്ളില്‍ കൊങ്കണിയും. ചിലര്‍ക്കു പോര്‍ച്ചുഗീസും. ഇക്കാരണങ്ങളാല്‍ പോയനാട്ടിലെ സ്വകീയഭാഷ സ്വായത്തമാക്കാന്‍ പറ്റാതെപോയ ഒരു വിഭാഗമായിരുന്നു ഞങ്ങള്‍, പ്രത്യേകിച്ചു മലയാളികള്‍. അതിനു കാരണക്കാര്‍ ഞങ്ങളേക്കാളേറെ ഗോവക്കാരായിരുന്നു എന്ന്‌ അവര്‍തന്നെ സമ്മതിക്കും ഇന്നും.

എങ്കിലും അവിടത്തെ ചില എഴുത്തുകാരുമായി ഇടപഴകാന്‍ എനിക്കവസരം ലഭിച്ചു: ഇംഗ്ളീഷ്പത്രാധിപരായിരുന്ന ലാംബെര്‍ട്ട്‌ മസ്കരിഞ്ഞാസ്‌, മറാഠിപത്രാധിപരും കൊങ്കണി കഥാകൃത്തുമായിരുന്ന ചന്ദ്രകാന്ത്‌ കിണി, കൊങ്കണികവി ഭികാജി ഘാണേകര്‍ എന്നിവരുമായി. ഡോ. ഭികാജി ഘാണേകറുടെ അരഡസന്‍ കൊങ്കണിക്കവിതകള്‍ അദ്ദേഹത്തിണ്റ്റെ സഹായത്തോടെതന്നെ മലയാളത്തിലേക്കു വിവര്‍ത്തനംചെയ്തുകൊണ്ടാണ്‌ തുടക്കമിട്ടത്‌. അക്കാലത്ത്‌ ജോണ്‍പോളിണ്റ്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തുനിന്നു പ്രസിദ്ധപ്പെടുത്തിയുരുന്ന 'ഫോക്കസ്‌' എന്ന മിനിമാഗസീനിലാണ്‌ അവ വെളിച്ചംകണ്ടത്‌ (1975 ജൂണ്‍). 'കൊങ്ങിണിപ്പൂക്കള്‍' എന്ന പൊതുതലക്കെട്ടില്‍ പുറത്തുവന്ന ആ കവിതകളില്‍ ആദ്യത്തേത്‌ 'കൊങ്കണി ഭാഷ'യെപ്പറ്റിത്തന്നെ ആയിരുന്നു:

"എന്നെ ഞാന്‍ മറക്കുന്നു
എണ്റ്റെ ഭാഷതന്‍ മധു-
ധാരയിലലിയുമ്പോള്‍;
ആ മധു നുണയുമ്പോള്‍
അമൃതിന്നിനിപ്പെ,ങ്ങെ,-
ങ്ങെന്‍ വാക്കിലൊളിച്ചെന്നോ?
പാട്ടുകള്‍ കിളി മറ്റേതു
ഭാഷയില്‍ പാടാന്‍? നിണ്റ്റെ
കൊഞ്ചലില്‍ തളിര്‍പ്പതു
മുത്തശ്ശിക്കഥയല്ലേ?
ശാലീനലളിതമായ്‌ ആമന്ദ്രമൃദുലമായ്‌
കാവ്യങ്ങള്‍ കിനിയുന്നു
നിന്‍കരള്‍ക്കയങ്ങളില്‍".....
"ആയിരംകിനാക്കളായ്‌, ആയിരം ചിന്താരേണുവോലുന്ന സുമങ്ങളായ്‌ ഭാഷയെ വിരിയിച്ച" ഷെണായ്‌ ഗോയേബാബ്‌ എന്ന ഗോവാകൊങ്കണിഭാഷാപിതാവിനെ അനുസ്മരിച്ചുകൊണ്ടുള്ള കവിത.

'കൊങ്ങിണിപ്പൂക്കള്‍' ആണ്‌ മലയാളത്തിലേക്കു മൊഴിമാറ്റംചെയ്യപ്പെട്ട ആദ്യ
കൊങ്കണിക്കവിതകള്‍ എന്നു ഞാന്‍ വീമ്പിളക്കാറുണ്ട്‌.

ഭാഷാശാസ്ത്രം ഒട്ടുമറിയാത്തതുകൊണ്ടാവാം എനിക്കിന്നും ചില സംശയങ്ങള്‍ ബാക്കിയുണ്ട്‌. കൊങ്കണതീരത്തെ ഭാഷ കൊങ്കണി എന്നു വരുന്നതു ശരി (തിരിച്ചുമാവാം: കൊങ്കണി പറയുന്ന നാട്‌ കൊങ്കണദേശം). എന്നാല്‍ 'കൊങ്കണ'മെന്ന വാക്കിണ്റ്റെ തന്നെ ഉത്പത്തിയോ? അതെനിക്കറിഞ്ഞുകൂട. ഗോവയിലെ ഒരു സ്ഥലമാണ്‌ 'കണ്‍കോണ്‍' (Canacona). അതൊന്നു തിരിച്ചിട്ടുനോക്കൂ; 'കൊങ്കണ'ശബ്ദമായി. കൊങ്കണി 'കൊങ്ങിണി' ആയത്‌ മലയാളത്തിണ്റ്റെ സ്വത:സിദ്ധമായ മൃദുത്വംകൊണ്ട്‌. ഗോവയിലെ 'കുന്‍ബി' കേരളത്തിലെ 'കുഡുംബി' ആയി എന്നൊരു പക്ഷം. വടക്കര്‍ 'റ'-യെ 'ഡ'-ആക്കും; തെക്കര്‍ 'ഡ'-യെ 'റ'-ആക്കും. 'റ-ഡ'-നിയമപ്രകാരം, കൊടുങ്ങല്ലൂരിലെ 'കുറുംബ' ഭഗവതി 'കുഡുംബി' ആയതുമാകാമല്ലോ; കുറുംബ കുഡുംബിസമുദായത്തിണ്റ്റെ ഇഷ്ടഭഗവതിയല്ലേ.

അതേസമയം പരശുരാമന്‍ ഗോകര്‍ണത്തുനിന്ന്‌ തെക്കോട്ടേക്കു മഴുവെറിഞ്ഞ്‌ കേരളമുണ്ടാക്കിയ കഥപോലെ, ഗോകര്‍ണത്തുനിന്ന്‌ വടക്കോട്ടേക്കു മഴുവെറിഞ്ഞ്‌ ഗോവയുണ്ടാക്കിയ തലതിരിഞ്ഞ മറ്റൊരു കഥയും നിലവിലുണ്ട്‌.

പോര്‍ത്തുഗീസുകാരുടെ വരവിനും അവരുടെ ദുഷ്കൃത്യങ്ങള്‍ക്കും മുന്‍പേതന്നെ കേരളവും കൊങ്കണപ്രദേശങ്ങളുമായി കൊടുക്കല്‍-വാങ്ങലുകള്‍ ഉണ്ടായിരുന്നോ?

പത്തഞ്ഞൂറുകൊല്ലംമുന്‍പ്‌ മതഭ്രാന്തരായ പോര്‍ത്തുഗീസുകാരെ ധിക്കരിച്ച്‌ ഗോവയില്‍നിന്നു പലായനംചെയ്യേണ്ടിവന്ന ഹിന്ദുവംശജര്‍ എന്തുകൊണ്ടു ദക്ഷിണദേശങ്ങള്‍ തിരഞ്ഞെടുത്തു എന്നറിയില്ല. കര്‍ണാടകംവഴി കേരളത്തിലേക്കു കടന്ന കൊങ്കണദേശക്കാര്‍ കുറച്ചൊക്കെ അവരുടെ ജാതിവിശേഷങ്ങളും ജാതിവ്യത്യാസങ്ങളും കൂടെക്കൊണ്ടുവന്നു. മലയാളമണ്ണിനോടലിഞ്ഞുചേര്‍ന്നതിനോടൊപ്പം 'അസ്മിതായ്‌' എന്നു ഗോവന്‍കൊങ്കണിയില്‍ വിവക്ഷിക്കുന്ന സ്വത്വം (Identity) ഒട്ടൊക്കെ കാത്തുസൂക്ഷിക്കാതെയുമിരുന്നില്ല. അതോടൊപ്പം ഭാഷാപരമായും ആഹാരപരമായും ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയരായി. മീന്‍ നിഷിദ്ധമല്ലാത്തവരാണ്‌ ഗോവന്‍ സാരസ്വതര്‍; കേരളത്തിലെ 'ഗൌഡസാരസ്വത'രാകട്ടെ ഒരുമാതിരി പൂര്‍ണമായിത്തന്നെ, കേരളത്തിലെ മറ്റു ബ്രാഹ്മണരെപ്പോലെ സസ്യാഹാരികളായി. ഗോവയിലെ തനി മണ്ണിണ്റ്റെ മക്കളായിരുന്ന കുഡുംബികള്‍ കുലത്തൊഴിലുകള്‍വിട്ട്‌ പലതൊഴിലുകളിലായി കേരളത്തില്‍. ദൌര്‍ഭാഗ്യവശാല്‍ ഗൌഡസാരസ്വതസമൂഹവും കുഡുംബിസമൂഹവും കേരളത്തിലെത്തിയിട്ടും പരസ്പരം അകന്നുനിന്നു. ഗൌഡസാരസ്വതര്‍ സ്വയം കൊങ്കണി / കൊങ്ങിണിമാര്‍ എന്നു വിശേഷിപ്പിച്ചു; സ്വന്തം ഭാഷയാണ്‌ ഒറിജിനല്‍ എന്നും.

ഇതില്‍ ഗൌഡസാരസ്വതക്കാര്‍ അവരുടേതെന്നും കുഡുംബിസമുദായക്കാര്‍ അവരുടേതെന്നും വിശേഷിപ്പിക്കുന്ന കൊങ്ങിണിഭാഷകളില്‍ ഏതാണു ശരിക്കും കൊങ്കണി?

ശരിക്കുപറഞ്ഞാല്‍ ഏകാത്മകമായ ഒരു കൊങ്കണിഭാഷ കണ്ടെത്താന്‍ പ്രയാസമായിരിക്കും ഗോവയില്‍പോലും. വടക്ക്‌ 'ബാര്‍ദേശ്‌'-കാരുടെ കൊങ്കണിയല്ല തെക്ക്‌ 'സാല്‍സേത്‌'-കാരുടെ, നടുക്ക്‌ 'തീസ്‌വാഡി'-ക്കാരുടെ. തീരദേശക്കാരുടെ കൊങ്കണിയല്ല മലമ്പ്രദേശക്കാരുടെ. കച്ചവടക്കാരുടെ കൊങ്കണിയല്ല നാട്ടുകാര്‍ന്നോര്‍മാരുടെ. അതില്‍തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ളീങ്ങളും തമ്മിലുണ്ട്‌ ഭാഷാവ്യത്യാസം. ഗോവയ്ക്കുപുറത്ത്‌, കാര്‍വാര്‍-കൊങ്കണിയല്ല മംഗലാപുരം-കൊങ്കണി. കേരളത്തില്‍തന്നെ പറവൂറ്‍, കൊടുങ്ങല്ലൂറ്‍, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, തുറവൂറ്‍, ചേര്‍ത്തല കൊങ്ങിണികള്‍ എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നെനിക്കറിയില്ല.

എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം; എങ്കിലും രണ്ടുസന്ദര്‍ഭങ്ങളില്‍ മനസ്സിലായി ഗോവന്‍കൊങ്കണിയോടടുത്തു നില്‍ക്കുന്നത്‌ കേരളത്തിലെ കുഡുംബിസമുദായക്കാരുടേതാണെന്ന്‌. പുതുതായി ജോലികിട്ടി ഗോവയിലേക്കുവന്നതാണ്‌ ചേര്‍ത്തലക്കാരന്‍ ഷേണായ്‌. ഒരു ദിവസം ഷേണായുടെ വാഹനം ഒരു സ്വദേശിയെ മെല്ലെ തട്ടിവീഴ്ത്തി. താഴെകിടക്കുന്നവനെ കൈകൊടുത്തു സഹായിക്കുമ്പോള്‍ ഒന്നു സമാധാനിപ്പിക്കുകയുമാവാം എന്ന രീതിയില്‍ തണ്റ്റെ ഗോവന്‍പുരാവൃത്തവും പ്രാദേശികതയും സാഹോദര്യവും സാത്വികതയുമെല്ലാം പ്രകാശിപ്പിക്കാന്‍ കൊങ്ങിണിയില്‍ സംസാരംതുടങ്ങി ഷേണായ്‌. ഒരുപക്ഷെ ഭയപ്പാടുമൂലവുമാകാം. കൈകുടഞ്ഞ്‌ സ്വയംനിവര്‍ന്നുനിന്ന ഗോവക്കാരന്‍ പറഞ്ഞത്‌ ഒരു ചരിത്രസത്യമായിരുന്നു: "എന്നെ തട്ടിയിട്ടതോ പോകട്ടെ; എണ്റ്റെ ഭാഷയെ അവഹേളിച്ച്‌ എന്നെ അപമാനിക്കുകകൂടിചെയ്താല്‍ എണ്റ്റെ കൈ വെറുതെയിരിക്കില്ല". ഇതു ഷേണായിക്കുമാത്രമല്ല, കേരളത്തില്‍നിന്നുള്ള പൈ-ക്കും കാമത്തിനും ഭട്ടിനുമെല്ലാം കിട്ടാവുന്ന ആപല്‍സൂചനയാകുന്നു.

എണ്റ്റെ മകള്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം ഗോവയിലായിരുന്നതിനാല്‍ സാമാന്യം നന്നായി കൊങ്കണി പറയും. ഒരിക്കല്‍ തൃപ്പൂണിത്തുറയില്‍ വന്നപ്പോള്‍ കുഡുംബിസമുദായക്കാരായ രണ്ടുസ്ത്രീകള്‍ കൊങ്ങിണി സംസാരിക്കുന്നതുകേട്ട്‌ അവളും കൂടി. ഏതാണ്ടു മുഴുവനായിത്തന്നെ അവര്‍ക്കു പരസ്പരം മനസ്സിലാക്കുവന്‍കഴിഞ്ഞു എന്നതായിരുന്നു സത്യം. ഇത്തരത്തില്‍ ഗൌഡസാരസ്വതരുമായി ഭാഷ പങ്കുവയ്ക്കാന്‍ കഴിഞ്ഞിട്ടുമില്ല എന്നതു വേറൊരു സത്യം.

ഉള്ളൂറ്‍ എസ്‌. പരമേശ്വര അയ്യരുടെ 'കേരളസാഹിത്യചരിത്ര'ത്തില്‍ (ഭാഗം രണ്ട്‌ / മൂന്ന്‌, തിരുവിതാംകൂറ്‍ സര്‍വകലാശാല, ൧൯൫൪, പേജ്‌ ൩൩൫), തൃപ്പൂണിത്തുറയെയും കൊങ്കണസ്ഥരെയും വര്‍ണിക്കുന്ന ഒരു പഴയ ഗ്രന്ഥത്തെപ്പറ്റിയുള്ള ('കേരളമാഹാത്മ്യം') പരാമര്‍ശമുണ്ട്‌. കൊങ്കണവര്‍ത്തകന്‍മാരെ ആ സ്ഥലത്തേക്കു പരശുരാമന്‍ ആനയിച്ചു എന്നാണ്‌ മാഹാത്മ്യകര്‍ത്താവു പറയുന്നത്‌:
"നിര്‍മ്മാപയിത്വാ തല്‍പുര്യാം വാസയാമാസ ഭാര്‍ഗ്ഗവ: കൊങ്കണാന്‍ വര്‍ത്തകാംശ്ചാപി നിവേശ്യാപണ ഭൂമിഷു"

കൊങ്കണസ്ഥര്‍ ഗോവയില്‍നിന്നുംമറ്റും പോര്‍ത്തുഗീസുകാരെ ഭയപ്പെട്ട്‌ വാണിജ്യത്തിനായി കൊച്ചിയില്‍ കുടിയേറിപ്പാര്‍ത്തത്‌ ശാലിവാഹകാബ്ദം ൧൪൭൬-ആം ആണ്ടിനു സമമായ ക്രിസ്ത്വബ്ദം ൧൫൫൪-ലാണെന്നാണ്‌ ഉള്ളൂരിണ്റ്റെ അനുമാനം. മൂന്നു കൊങ്ങിണിവൈദ്യന്‍മാര്‍ ഡച്ചുകാരന്‍ Van Rheede-ണ്റ്റെ ൧൬൭൮-ലെ Hortus Indicus Malabaricus-ന്‌ കൊങ്കണിയില്‍ ആമുഖമെഴുതിയിട്ടുള്ളതും, പോര്‍ത്തുഗീസ്‌ ഭരണകര്‍ത്താക്കള്‍ ൧൭൮൪-ല്‍ (൧൮൬൪-ല്‍ എന്നും കാണുന്നു) കൊങ്കണിഭാഷയെ ഗോവയില്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി എന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്‌.

ഗോവ സ്വതന്ത്രമായിക്കഴിഞ്ഞപ്പോഴേക്കും നല്ലൊരുകൂട്ടം മലയാളികള്‍ ഉപജീവനത്തിനായി ഗോവയിലെത്തിപ്പെട്ടു. സര്‍ക്കാര്‍ഉദ്യോഗസ്ഥരായും സേനാംഗങ്ങളായും കരാര്‍പ്പണിക്കാരായും കച്ചവടക്കാരായും കൂലിപ്പണിക്കാരായുമൊക്കെ അവര്‍ പടര്‍ന്നു. പൊതുജനങ്ങളുമായി നിത്യം ഇടപഴകേണ്ടിവന്ന അനവധിപേര്‍ - ഗോപാലകൃഷ്ണവാര്യരെപ്പോലെയും ഭാസ്ക്കരക്കുറുപ്പിനെപ്പോലെയും മമ്മതുകോയയെപ്പോലെയും രാജീവനെപ്പോലെയും ഡൊമിനിക്കിനെപ്പോലെയുമുള്ളവര്‍ - നിഷ്പ്രയാസം കൊങ്കണിഭാഷ കൈകാര്യംചെയ്യുന്നവരായി. ബാക്കിയെല്ലാവിഷയങ്ങളിലും മലയാളികളായ അധ്യാപകര്‍ ഉണ്ടെങ്കിലും കൊങ്കണിക്കൊരു കേരളടീച്ചര്‍ ഗോവയില്‍ ഇതേവരെ ഉണ്ടായിട്ടില്ലെന്നുമാത്രം.

മലയാളത്തിനു തമിഴെന്നപോലെ കൊങ്കണിക്കു മറാഠി തണലായിരുന്നെങ്കിലും നിഴലില്‍നിന്നു വെട്ടത്തിലേക്കു വളര്‍ന്നുയരാന്‍ കൊങ്കണിക്കായില്ല ഗോവയില്‍. ചരിത്രപരവും മതപരവും ജാതിപരവും രാഷ്ട്രീയപരവുമായ നിരവധി കാരണങ്ങള്‍ ഇതിനുപിറകിലുണ്ടുതാനും. രണ്ടായിരത്തിലധികം പോര്‍ച്ചുഗീസ്പദങ്ങള്‍ തദ്ഭവമായും തത്സമമായും കൊങ്കണിയില്‍ പ്രചാരത്തിലുണ്ടെന്ന്‌ അടുത്തകാലത്തിറങ്ങിയ 'Influence of Portuguese Vocabulary on Konkani Language' (Edward de Lima, 2014) എന്ന പുസ്തകത്തില്‍ കാണാം.

ഭാഷയുടെ ശുദ്ധിയെക്കുറിച്ചുള്ള ചിന്തകള്‍ എല്ലാമൊന്നല്‍പം ശാന്തമായപ്പോള്‍ ലിപിപരമായ പ്രശ്നങ്ങളില്‍കുരുങ്ങി പരുങ്ങുകയാണു കൊങ്കണി. റോമന്‍, ദേവനാഗരി എന്നീ ലിപികളെച്ചൊല്ലി ഗോവയിലും കന്നഡ, മലയാളം ലിപികളെ മുന്‍നിര്‍ത്തി ഗോവയ്ക്കുപുറത്തും വാഗ്വാദങ്ങളുണ്ട്‌. ധാരാളം നാസികങ്ങളും ഒകാരങ്ങളും അര്‍ധോകാരങ്ങളും നിറഞ്ഞ കൊങ്കണിശബ്ദവിശേഷങ്ങളെ താങ്ങാന്‍, പറയുന്നതെഴുതുകയും എഴുതുന്നതു വായിക്കുകയും ചെയ്യുന്ന ഭാരതീയഭാഷകള്‍ പോര. ലാറ്റിന്‍ഭാഷകളില്‍ അത്തരം ശബ്ദവിശേഷങ്ങള്‍ക്കുള്ള ഉച്ചാരണനിയമങ്ങള്‍ ഉറച്ചതാണുതാനും. അതിനാല്‍ പുതിയ സാങ്കേതികവിദ്യകളുടെ കാലഘട്ടത്തില്‍ അന്തര്‍ദേശീയതലത്തിലേക്കും നിലവാരത്തിലേക്കും ഉയരാന്‍ റോമന്‍ലിപി സഹായകമാകും എന്നാണ്‌ എണ്റ്റെ അഭിപ്രായം. തെറ്റാകാം. ഗോവയ്ക്കകത്തെ കൊങ്കണിയും ഗോവയ്ക്കുപുറത്തെ കൊങ്ങിണിയും ഇണ്റ്റെര്‍നെറ്റ്‌ തുടങ്ങിയ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുകാണുമ്പോള്‍ ഈ ഭാഷയുടെ വികാസപരിണാമങ്ങള്‍ ശുഭോദര്‍ക്കമാണ്‌.

ഈ പശ്ചാത്തലത്തിലാണ്‌ ശ്രീ എല്‍. സുബ്രഹ്മണ്യണ്റ്റെ കൊങ്ങിണിഭാഷായജ്ഞത്തിണ്റ്റെ പ്രസക്തി. കേരളത്തിലേതായാലും അതില്‍തന്നെ തൃപ്പൂണിത്തുറയിലേതായാലും അതില്‍തന്നെ കുഡുംബിസമുദായത്തിണ്റ്റേതായാലും കൊങ്കണിഭാഷ ഒരു സംസ്ക്കാരത്തിണ്റ്റെ കിങ്ങിണിക്കിലുക്കമാണ്‌. അതിലെ വാക്കുകളും വാമൊഴി വഴക്കങ്ങളും വിലപ്പെട്ടതാണ്‌. 'കൊങ്കണിഭാഷാപ്രവേശിക'(NBS, 2016) എന്ന കൈപ്പുസ്തകത്തിലൂടെ ശ്രീ സുബ്രഹ്മണ്യന്‍ കൊങ്ങിണിവാമൊഴിയെ വരമൊഴിയിലേക്കാവാഹിക്കുന്നു. വരുംതലമുറകള്‍ക്കായി ഈ പദമഞ്ജരിയെ അതിണ്റ്റെ തനതു പ്രയോഗമാധുരിയോടുകൂടി വാമൊഴിപ്പതിപ്പായിക്കൂടി പുറത്തിറക്കുമെന്നാണ്‌ എണ്റ്റെ വിശ്വാസം. അതിനുള്ള ഡിജിറ്റല്‍സാങ്കേതികവിദ്യകളെല്ലാം കൈക്കുള്ളിലായവര്‍ ഈ സമുദായത്തിലുണ്ട്‌. ഷാജി ലക്ഷ്മണ്‍ കയ്യാളുന്ന kudumbi.com ഉദാഹരണം.

തമിഴ്നാട്ടില്‍നിന്നു പലായനംചെയ്തു കേരളക്കരയില്‍ പുനര്‍ജനിച്ച പരദേശിബ്രാഹ്മണരുടെ കഥയ്ക്കും ഗോവയില്‍നിന്നു പലായനംചെയ്തു കുടിയേറിയ കുഡുംബിസമുദായത്തിണ്റ്റെ കഥയ്ക്കും സമാനതകളേറെ. മാതൃഭാഷ എന്തെന്ന ശങ്ക ഇരുകൂട്ടര്‍ക്കും സമം. മാതാവിനോട്‌ ഒരു ഭാഷ (തമിഴ്‌ / കൊങ്ങിണി), ഔദ്യോഗിക 'മാതൃഭാഷ'യായി മലയാളവും! പട്ടന്‍മാരെന്ന്‌ അവരെയും ചെട്ടികളെന്ന്‌ ഇവരെയും അധിക്ഷേപിച്ച കേരളസമൂഹംതന്നെ, എല്ലാവരെയും മലയാളമെന്ന മുലപ്പാലൂട്ടി വളര്‍ത്തിയെന്നത്‌ അഭിമാനാര്‍ഹമാണ്‌.

യാദൃച്ഛികമായിരിക്കാം, അല്ലെങ്കില്‍ പൂര്‍വബന്ധത്തിണ്റ്റെ അനുരണനമായിരിക്കാം, ശ്രീ സുബ്രഹ്മണ്യന്‍ കൊങ്ങിണിഭാഷാപദങ്ങള്‍ സമാഹരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതറിയുകപോലുംചെയ്യാതെ ഞാന്‍ തമിഴ്‌-മലയാളവാക്കുകള്‍ ('തലയാളം' അഥവാ 'തമിഴാളം') പെറുക്കിവയ്ക്കുന്നുണ്ടായിരുന്നു. സുബ്രഹ്മണ്യന്‍ രണ്ടായിരത്തിലധികം വാക്കുകള്‍ ചിട്ടപ്പെടുത്തി മുന്‍ബെഞ്ചില്‍ എത്തിയപ്പോള്‍ വെറും ഇരുനൂറുവാക്കുകള്‍പോലും തികയ്ക്കാനാവാതെ ഞാനിപ്പോഴും പിന്‍ബെഞ്ചില്‍തന്നെ!

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...