തലകൊണ്ടുമാത്രം പണിചെയ്തതെന്തെന്നു
താനേ മനസ്സിലൊരാന്തൽ
കയ്യിലും കാലിലും കണ്ണിലും കരളിലും
കാലം കുടുക്കിട്ട തോന്നൽ
മുച്ചെണ്ടകൊട്ടി മുഴക്കിയ വാക്കുകൾ
വക്കുപൊട്ടിച്ച പാത്രങ്ങൾ
കയ്ച്ചിട്ടിറക്കാൻ കഴിയാതെയന്നത്തെ
കൺതുറുപ്പിച്ച കാര്യങ്ങൾ
തീരെച്ചെറുതെങ്കിൽ മാവിൽ പടർത്തിടാം
വള്ളികൾ കെട്ടിപ്പിടിച്ചാൽ
വെട്ടിപ്പടർന്നു കയറുമ്പോൾ വേരുകൾ
പാഴ്‌മരമെങ്കിൽ മുറിക്കാം
അന്തിവെളിച്ചത്തിലാൽത്തറച്ചൂടിലി-
ന്നോടിയെത്തുന്നു കിനാക്കൾ
കൊച്ചടിവച്ചുടലാടിക്കുഴഞ്ഞാലു-
മാശ്വാസമായെൻ സ്മൃതികൾ
നഷ്ടവസന്തവും ശിഷ്ടശിശിരവും
ഗ്രീഷ്മത്തുടുപ്പിൽ നിറഞ്ഞു
വർഷവർണങ്ങളും ശരദേന്ദുരശ്മിയും
ഹേമന്തരാവിൽ പുണർന്നു
കൂട്ടിലൊരു കിളി താമരപ്പൈങ്കിളി
ആരെയോ മുട്ടിയുണർത്തി
മാറിൽ കുരുങ്ങിയ നിശ്വാസവീചിയിൽ
ഓമനപ്പൈതൽ ചിണുങ്ങി
No comments:
Post a Comment