Sunday 27 September 2015

മാനത്തിന്‍ മുറ്റത്ത്‌

സാന്ദ്രമധുരമായ ഒരു സിനിമാഗാനമുണ്ട്‌; "മാനത്തെ മുറ്റത്ത്‌ മഴവില്ലാല്‍ അഴകെട്ടും മധുമാസ സന്ധ്യകളേ.....". വീണ്ടും ഒരു പെരുമഴക്കാലത്തിണ്റ്റെ വരവോതുന്ന ആ ഗാനകല്‍പന ഇങ്ങനെ തുടരുന്നു; "കാര്‍മുകിലാടകള്‍ തോരയിടാന്‍വരും കാലത്തിന്‍ കന്യകളേ.....". കാലാകാലം കിറുകൃത്യമായി കാറ്റിണ്റ്റെയും മഴയുടെയും മഞ്ഞിണ്റ്റെയും വെയിലിണ്റ്റെയുമെല്ലാം വരവറിഞ്ഞിരുന്നെങ്കില്‍ എന്നു നാം ആശിക്കാറുണ്ട്‌. പക്ഷെ എല്ലാം മുന്‍കൂട്ടിയറിഞ്ഞാല്‍ ജീവിതത്തിനെന്തുരസം? "ഇളംമഞ്ഞിന്‍ കുളിരുകോരും സുഖം....." എന്നോ, "ഇവിടെ കാറ്റിനു സുഗന്ധം, ഇവിടെ പോയൊരു വസന്തം....." എന്നോ മതിമറന്നുപാടാന്‍ പറ്റുമോ എല്ലാം വഴിക്കുവഴി ആയാല്‍? അതുകൊണ്ടായിരിക്കാം കാലാവസ്ഥാപ്രവചനം കറക്കിക്കുത്തായി തുടങ്ങിയത്‌. ശാസ്ത്രത്തിനുപരി കലയായി തുടരുന്നത്‌. "മനുഷ്യനെ മെനയുന്നതു കാലാവസ്ഥ" എന്നു ഷേക്‌സ്പിയര്‍ ("വെഥര്‍ മെയ്‌ക്കത്‌ ദ്‌ മാന്‍"). കാളിദാസനോ 'മേഘസന്ദേശം' എഴുതി; 'ഋതുസംഹാരം' എഴുതി. അതിലുപരി ആരാണ്‌ കാലാവസ്ഥയെ കൊണ്ടാടിയിട്ടുള്ളത്‌? ഇടയ്ക്കൊന്നു പറഞ്ഞോട്ടെ, 'കാലാവസ്ഥ' എന്നു നാം പറയുന്നത്‌ ഒരു ഒഴുക്കന്‍മട്ടിലാണ്‌. ഒരു പ്രദേശത്തിണ്റ്റെ സാമാന്യമായ അന്തരീക്ഷസ്ഥിതി ആണ്‌ 'ക്ളൈമറ്റ്‌' എന്ന 'കാലാവസ്ഥ'. ഋതുക്കളുടെ ആകത്തുകയാണ്‌ അതെന്നു പറയാം. ആ പ്രദേശത്തിനുള്ളില്‍ പലസ്ഥലങ്ങളിലെ ദിനസരി മാറിമാറിയുള്ള അന്തരീക്ഷസ്ഥിതിയാണ്‌ 'വെഥര്‍' എന്ന 'തത്കാല-കാലാവസ്ഥ'. ഇതിനെ ചുരുക്കി 'തത്കാലാവാസ്ഥ' എന്നുവേണമെങ്കിലാക്കാം. അത്‌ അന്തരീക്ഷാവസ്ഥ. (ഒരു കാടിനെയോ മലയെയോ വാസസ്ഥലത്തെയോ മരത്തെയോ കുളത്തെയോ ചുറ്റിപ്പറ്റിയെല്ലാം തനതായ കുഞ്ഞവസ്ഥകള്‍ ഉണ്ടാകും - മൈക്രോ-ക്ളൈമറ്റ്‌. അതു നമുക്കു വിടാം. ) വായുവിണ്റ്റെ ചൂട്‌, അന്തരീക്ഷത്തിലെ ഈര്‍പ്പം, കാറ്റിണ്റ്റെ ശക്തി, മഴയുടെ അളവ്‌, വെയിലിണ്റ്റെ തീവ്രത തുടങ്ങിയവയാണ്‌ കാലാവസ്ഥയുടെ അടിസ്ഥാനഘടകങ്ങള്‍. സമുദ്രസ്ഥിതി, കൊടുങ്കാറ്റ്‌, മഞ്ഞുമൂട്ടം, ഭൂകമ്പം, പൊടിപടലം, പ്രദൂഷണം എന്നിവയും കാലാവസ്ഥയുടെ ഭാഗങ്ങളായുണ്ട്‌. ഇവയെല്ലാം വര്‍ഷാവര്‍ഷം കാലികമായി ആവര്‍ത്തിച്ചനുഭവപ്പെടുന്നു. ദിവസേനയുള്ള മാറ്റങ്ങളും നാം അനുഭവിക്കുന്നു. യഥാക്രമം വാര്‍ഷിക കാലാവസ്ഥയായും ദൈനിക അന്തരീക്ഷാവസ്ഥയായും. നമ്മുടെ രാജ്യത്തിനൊരു പ്രത്യേകതയുണ്ട്‌. ഈ ലോകത്തെ കാലാവസ്ഥാവിശേഷങ്ങളെല്ലാം ഈ ഉപഭൂഖണ്ഡത്തിലുണ്ട്‌. അങ്ങു ഹിമാലയത്തില്‍ മഞ്ഞുതിരുന്നു. ഇങ്ങു രാജസ്ഥാനില്‍ മരുഭൂമി ചുട്ടുനീറുന്നു. വടക്കുകിഴക്കന്‍മേഘലകള്‍ മഴയില്‍കുതിരുന്നു. മധ്യസമതലങ്ങള്‍ വിണ്ടുകീറുന്നു. കിഴക്കന്‍കടല്‍ കൊടുങ്കാറ്റിലുലയുന്നു. പടിഞ്ഞാറന്‍കടല്‍ ശാന്തമായിരിക്കുന്നു. കശ്മീര്‍ വിറയ്ക്കുമ്പോള്‍ കന്യാകുമാരി പൊരിയുന്നു. മൂന്നാര്‍ തണുത്തിരിക്കുമ്പോള്‍ പുനലൂറ്‍ തപിച്ചിരിക്കുന്നു. ഒരേ രാജ്യത്ത്‌ ഒരേ സമയത്ത്‌ ഇത്രയധികം കാലാവസ്ഥകള്‍ നിലനില്‍ക്കുന്നതിനാലാണ്‌ നമ്മുടെ ജീവസമ്പത്ത്‌ ഇത്രയധികം വൈവിധ്യമാര്‍ന്നത്‌. തെക്കനാഫ്രിക്കയിലെ കേപ്‌ ടൌണില്‍ ഒരേദിവസംതന്നെ നാലു ഋതുക്കളും വന്നുപോകും പലപ്പോഴും. കാലത്തു നല്ല വെയില്‍, ഉച്ചയ്ക്കു മഴ, വൈകുന്നേരമായാല്‍ മഞ്ഞ്‌ എന്ന രീതിയില്‍. 'ഫോര്‍-സീസണ്‍സ്‌' എന്ന പേരില്‍ ഒരു റെസ്റ്റോറണ്റ്റുണ്ടവിടെ. ഗുഡ്‌ ഹോപ്പ്‌ മുനമ്പിണ്റ്റെ അയലത്താണല്ലോ കേപ്‌ ടൌണ്‍. അറ്റ്‌ലാണ്റ്റിക്‌-സമുദ്രവും ഇന്ത്യാസമുദ്രവും ഇവിടെ സംഗമിക്കുന്നു. അണ്റ്റാര്‍ക്ടിക്കയോട്‌ ഏറ്റവുമടുത്ത തുറമുഖമാണ്‌ കേപ്‌ ടൌണ്‍. അടുത്തകാലത്തായി നമ്മുടെ ധ്രുവസമുദ്രഗവേഷണക്കപ്പലുകള്‍ ഇവിടെനിന്നാണ്‌ നിരീക്ഷണദൌത്യങ്ങള്‍ സമാരംഭിക്കുന്നത്‌. ഒട്ടുമിക്ക മാധ്യമങ്ങളും അന്നന്നത്തെ (ശരിക്കുപറഞ്ഞാല്‍ തലേന്നത്തെ) താപനില കൊടുക്കാറുണ്ട്‌. 'തലേന്നത്തെ സ്ഥിതി നാളത്തെ കമ്മതി' എന്നാണല്ലോ കാലാവസ്ഥാശാസ്ത്രത്തിണ്റ്റെ ഒരു രീതി. ഏതെങ്കിലും ഒരുസമയത്തെ താപനില മാത്രം അറിഞ്ഞിട്ടു വലിയ കാര്യമൊന്നുമില്ല. ഒന്നുകില്‍ സമയംകൂടി പറയണം. ഇല്ലെങ്കില്‍ കൂടിയചൂടും കുറഞ്ഞചൂടും ചേര്‍ത്തുപറയണം. അല്ലെങ്കില്‍ ശരാശരിക്കണക്കു പറയണം. മാത്രമല്ല, വായുവിലെ ഈര്‍പ്പത്തിണ്റ്റെ അളവും കാറ്റിണ്റ്റെ ശക്തിയുംകൂടി അറിഞ്ഞാലേ താപനിലയുടെ പ്രാവര്‍ത്തികാര്‍ഥം പൂര്‍ണമാകൂ. ഉദാഹരണത്തിന്‌, ദില്ലിയിലെ താപനിലയും ഗോവയിലെ താപനിലയും ഒന്നാകാം; എന്നാല്‍ ദില്ലിയില്‍ അനുഭവപ്പെടുന്ന വരണ്ട മുപ്പതുഡിഗ്രിയല്ല ഗോവയിലെ വിയര്‍ക്കുന്ന അതേ മുപ്പതുഡിഗ്രി. താപനിലയുടെ സുഖനിലവാരം നിശ്ച്ഛയിക്കുന്നത്‌ വായുവിലെ ജലാംശമാണ്‌. അതുപോലെതന്നെയാണ്‌ കാറ്റിണ്റ്റെ പങ്കും. ചൂടായാലും തണുപ്പായാലും കാറ്റിണ്റ്റെ വേഗം കൂടുമ്പോള്‍ ചൂടു കുറഞ്ഞതായി അനുഭവപ്പെടും. വേഗം പ്രതിമണിക്കൂറ്‍ ഒരു കിലോമീറ്റര്‍ വച്ചു കൂടുമ്പോള്‍ താപനില ഒരു ഡിഗ്രി വച്ചു കുറഞ്ഞതായി നമുക്കു തോന്നുന്നു. അതാണ്‌ ചില പ്രസിദ്ധീകരണങ്ങളില്‍, 'അനുഭവപ്പെടുന്ന താപനില' - 'ടെമ്പറേച്ചര്‍ ഫീത്സ്‌ ലൈക്ക്‌' എന്നുകാണുന്നത്‌. ഓരോ പ്രദേശത്തിനുമുണ്ട്‌ അന്തരീക്ഷസ്ഥിതിയുടെ ഗുണവശങ്ങളും ദോഷവശങ്ങളും. നാമതിനെ എങ്ങിനെ നേരിടുന്നു എന്നതിലല്ല, എങ്ങിനെ അതില്‍ നിലീനരാകുന്നു എന്നതിലാണു കാര്യം. വല്ലാത്ത ചൂടിനെ 'ഭയങ്കര ചൂട്‌' എന്നും നില്‍ക്കാത്ത മഴയെ 'ഭയങ്കര മഴ' എന്നുമല്ല പറയേണ്ടത്‌; 'നല്ല ചൂട്‌', നല്ല മഴ' എന്നാസ്വദിക്കുകയാണു വേണ്ടത്‌. ഇതെണ്റ്റെ വാക്കല്ല. നോര്‍വേയില്‍ ഒരു ചൊല്ലുണ്ട്‌: "കാലാവസ്ഥയ്ക്ക്‌ ഒരു കുഴപ്പവുമില്ല; കുഴപ്പം നിങ്ങള്‍ക്കാണ്‌!" പൂജ്യത്തിനു താഴെ ഇരുപതുഡിഗ്രി താപനിലയും മണിക്കൂറിനു നൂറുകിലോമീറ്റര്‍ സ്പീഡില്‍ കാറ്റും നൂറടിപ്പൊക്കത്തില്‍ കടല്‍ത്തിരയുമുള്ളപ്പോഴാണ്‌ അവണ്റ്റെയൊരു ഒടുക്കത്തെ കമണ്റ്റ്‌! അന്തരീക്ഷാവസ്ഥയില്‍ പൊതുവെ ഏറ്റക്കുറച്ചിലുകള്‍ അധികമില്ലാതെ ശന്തസുന്ദരമാണ്‌ ദ്വീപരാജ്യങ്ങള്‍. അതിനോടടുത്തുനില്‍ക്കും തീരദേശങ്ങളിലെ കാലാവസ്ഥ. പ്രദേശത്തിണ്റ്റെ ഉയരം സമുദ്രനിരപ്പില്‍നിന്നു കൂടുമ്പോള്‍ തണുപ്പും, ദൂരം സമുദ്രതീരത്തില്‍നിന്നു കൂടുമ്പോള്‍ ചൂടും കൂടുന്നു. കേരളവും ഗോവയും പ്രകൃതികാര്യങ്ങളില്‍ സമാനമാകുന്നതു ശ്രദ്ധിക്കുക. പ്രകൃതിയുമായി പിണങ്ങാന്‍മാത്രം ജന്‍മംകൊണ്ടതാണു മനുഷ്യന്‍. അവനു കൃഷിചെയ്യണം, ആഹാരം പാചകം ചെയ്യണം, വീടുപണിയണം, ചികിത്സിക്കണം, അഭ്യസിക്കണം, അഭിരമിക്കണം. മറ്റു ജീവികള്‍ക്കൊക്കെ ആഹാരത്തിനും പ്രജനനത്തിനും ഉറക്കത്തിനുമെല്ലാം ഒരു നിഷ്ഠയുണ്ട്‌. പ്രകൃതിയുമായി സമരസപ്പെടാത്ത ഒരൊറ്റ ജീവിയേയുള്ളൂ - മനുഷ്യന്‍. ഭയങ്കര ചൂടെന്നും ഭയങ്കര മഴയെന്നും മനുഷ്യന്‍ മാത്രമേ പ്രതികരിക്കൂ. കുഴപ്പം നമുക്കാണ്‌!

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...