Wednesday 22 June 2011

പാതിരാസൂര്യന്‍ ചിരിച്ചുകാട്ടിയപ്പോള്‍

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതിലാണ്‌ എണ്റ്റെ ആദ്യത്തെ വിദേശയാത്ര. ഗ്രീസിലെ ആതന്‍സ്‌, ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹാഗന്‍, നോര്‍വേയിലെ ഓസ്ളോവഴി ട്രോണ്‍ഡ്‌ഹൈം എന്ന നോര്‍വീജിയന്‍ നഗരത്തിലേക്ക്‌. ആദ്യപാദത്തില്‍ ഗ്രീസില്‍ ഒരു രാത്രി താമസം. അതികഠിനമായ ശൈത്യം. എന്നും എണ്റ്റെ ഏറ്റവും വലിയ തലവേദന വെള്ളമില്ലാത്ത യൂറോപ്യന്‍ കക്കൂസുകള്‍. രാത്രിമുഴുവന്‍ യാത്രചെയ്ത്‌ ഗ്രീസിലെ ആതന്‍സ്‌വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ നിരനിരയായി വൃത്തിയുള്ള കക്കൂസുകള്‍. എന്നാലോ വെള്ളത്തിനുപകരം കടലാസ്‌ ചുരുളുകള്‍. അതുമല്ല, ഒരു കതകിനും മേലുമില്ല കീഴുമില്ല. ശരിക്കും അവയെയാണ്‌ 'മറപ്പുര' എന്നു പറയേണ്ടത്‌, നമ്മുടെ കക്കൂസുകളെയല്ല. ടാക്സിക്കാരനോട്‌ ഭാഷയില്ലാതെ വര്‍ത്തമാനംപറഞ്ഞ്‌ ഒരുവിധം ഹോട്ടലിലെത്തി. രാവവസാനിച്ചിട്ടില്ലാത്തതിനാല്‍ ഒന്നുറങ്ങാനുംപറ്റി. ഉണരുമ്പോള്‍ മണി പത്ത്‌. എന്നിട്ടും സൂര്യനുദിച്ചിട്ടില്ല. പ്രാതല്‍സമയം തീര്‍ന്നെന്നു ഹോട്ടലുകാര്‍. എന്നിട്ടും എന്തോ തിന്നാന്‍തന്നു. പേരുകേട്ട യവനസംസ്കാരത്തിണ്റ്റെ പ്രതീകമായ 'അക്രോപൊളിസ്‌' എന്ന പുരാവശിഷ്ടസമുച്ചയം നടന്നുചെല്ലാനുള്ള ദൂരത്തെന്നറിഞ്ഞു. ചെല്ലുമ്പോഴറിയുന്നു അകത്തുകടക്കണമെങ്കില്‍ കാശുകൊടുക്കണമെന്ന്‌. അന്നൊക്കെ ഇന്ത്യാമഹാരാജ്യത്ത്‌ വിദേശപ്പണം അറുകഷ്ടിയാണ്‌. ഞങ്ങള്‍ സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ക്കോ വിദേശയാത്രയ്ക്കിടയിലെ വട്ടച്ചെലവിന്‌ എണ്ണിച്ചുട്ടപ്പംപോലെ അഞ്ചോപത്തോ ഡോളറേ കയ്യില്‍തരൂ ഭാരതീയ റിസര്‍വ്‌ ബാങ്ക്‌. പിശുക്ക്‌ പിറകില്‍നിന്നു പിറുപിറുത്തെങ്കിലും, അതില്‍ കുറെ വാരിക്കൊടുത്ത്‌ അകത്തുകയറി. കുറ്റബോധം കാലപുരുഷണ്റ്റെ കാലടിയിലമര്‍ന്നു. കാലചക്രം പിറകോട്ടെടുത്തപോലെ അതൊരനുഭവമായിരുന്നു. വമ്പിച്ച വിനോദയാത്രാകേന്ദ്രമായതിനാല്‍ വഴിവക്കത്തെല്ലാം വാണിഭക്കാരുണ്ട്‌. ബുദ്ധിയുടെ പ്രതീകമായ മൂങ്ങയും ഉര്‍വരതയുടെ ബിംബങ്ങളും എവിടെയും. തീപ്പിടിച്ച വില. പലതുംനോക്കി ഒന്നുംവാങ്ങാതെ നടന്ന എന്നോട്‌ ഒരു കടയിലെ വൃദ്ധ എവിടെനിന്നെന്നാരാഞ്ഞു. ആല്‍ഫ-ബീറ്റ-ഗാമ-ഡെല്‍റ്റ ചികഞ്ഞെടുക്കാന്‍ ഞങ്ങള്‍ ഇരുവരും പണിപ്പെട്ടു. അവര്‍ എന്നോട്‌ എണ്റ്റെ കയ്യിലെ ഇന്ത്യന്‍നാണയങ്ങള്‍ കയ്യിലെടുത്തു കാണിച്ചുകൊടുക്കാന്‍പറഞ്ഞു. അതിലെ ഏറ്റവും ചെറിയത്‌ അവര്‍ തെരഞ്ഞെടുത്തു. അതൊരു അഞ്ചുപൈസാനാണയമായിരുന്നു. അതിനുപകരമായി അവര്‍ എനിക്കൊരു പേപ്പര്‍ ഹോള്‍ഡര്‍ തന്നു. കൈപ്പത്തിവലിപ്പത്തില്‍ ലോഹത്തില്‍വാര്‍ത്ത ഒരു പുരാവസ്തുരൂപം! ഞാന്‍ യേശുദാസിണ്റ്റെ പാട്ട്‌ മനസ്സില്‍ പാടി, "യവനസുന്ദരീ, സ്വീകരിക്കുകീ പവിഴമല്ലികപ്പൂവുകള്‍"...... ഇന്നും ആ സ്മരണിക എണ്റ്റെ കയ്യിലുണ്ട്‌. ഗ്രീസ്‌ വിട്ട്‌ വടക്കോട്ടുനീങ്ങുന്തോറും തണുപ്പുംകൂടി. കോപ്പന്‍ഹാഗന്‍ വിമാനത്താവളത്തിണ്റ്റെ ചില്ലുജാലകങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന മഞ്ഞുപരലുകളായിരുന്നു എണ്റ്റെ പിന്നത്തെ ആറുമാസത്തെ ഹിമവാസത്തിണ്റ്റെ ആദ്യപാഠം. അതുവരെ ചിത്രങ്ങളില്‍മാത്രം കണ്ടുമറന്ന വിചിത്രരൂപങ്ങള്‍. പിറ്റേന്ന്‌ അവസാനത്തെ വിമാനമിറങ്ങി, നോര്‍വീജിയന്‍വഴികാട്ടിയോടൊപ്പം വണ്ടിയിലേക്കു നടക്കുമ്പോള്‍ മഞ്ഞുപാളികളില്‍ കാല്‍ വഴുതി. ഒന്നാന്തരമൊരു വീഴ്ച്ച. ആദ്യത്തെ നോര്‍വീജിയന്‍പാഠം. ഭാരതത്തിണ്റ്റെ ബാറ്റ-ഷൂവിന്‌ സ്കാണ്റ്റിനേവിയന്‍ ഹൈമവതഭൂവില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നറിഞ്ഞു. ബോംബേയില്‍നിന്നുമേടിച്ച രോമക്കുപ്പായം കഷ്ടിച്ചു പിടിച്ചുനിന്നു. കണ്ണിനാകമാനം ഒരു മങ്ങല്‍. തലക്കാകെ ഒരു പെരുപ്പം. മൂക്കിണ്റ്ററ്റം മരവിക്കുന്നു. വായില്‍നിന്നു പുക ആവിവണ്ടിയെപ്പോലെ. പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ പെട്ടിയുടെ പിടിയുംപൊട്ടി. അതുംതാങ്ങി തത്തിത്തത്തിനടക്കുമ്പോള്‍ എണ്റ്റെ ആദ്യത്തെ പ്രതികരണം ഈസ്ഥലത്തേക്കുവരേണ്ടിയിരുന്നില്ല എന്നായിരുന്നു. അങ്ങനെയങ്ങു തിരിച്ചുപോകാനും വയ്യല്ലോ. രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാന്‍വയ്യാത്ത ധ്രുവശൈത്യം. ഉരുക്കുചങ്ങലപൊതിഞ്ഞ ചക്രങ്ങള്‍ മഞ്ഞണിഞ്ഞ റോഡില്‍ ഉരഞ്ഞുനീങ്ങി. കാറിണ്റ്റെ അകത്തെ ഇളംചൂടില്‍ കുപ്പായപ്പുറത്തെ മഞ്ഞെല്ലാം ഉരുകിയൊലിച്ചു. വഴികാട്ടിയായിവന്ന ഹാന്‍സ്‌ എന്ന നോര്‍വീജിയന്‍ശാസ്ത്രജ്ഞന്‍ വാതോരാതെ വര്‍ത്തമാനം തന്നെ. വിറച്ചുവിറച്ച്‌ വിക്കിവിക്കിയുള്ള എണ്റ്റെ മറുപടി അദ്ദേഹത്തിണ്റ്റെ ഇംഗ്ളീഷുമായി നല്ല ചേര്‍ച്ചയിലായി. പാതയുടെ വലതുവശംചേര്‍ന്നുള്ള ആ മെല്ലേപ്പോക്കില്‍ മഞ്ഞവെളിച്ചത്തില്‍ കഷ്ടിച്ചു പത്തടി മുന്നില്‍ കാണാം. മഞ്ഞുതരികള്‍ മഴപോലെ പെയ്തിറങ്ങുന്നു. ഹാന്‍സിനാണെങ്കില്‍ അതിസന്തോഷം. ഓരോവളവിലും പാട്ടുംമൂളിക്കൊണ്ടായിരുന്നു വണ്ടിയോട്ടം. അവസാനം താമസസ്ഥലമെത്തി. വണ്ടിയുടെ വിളക്കണഞ്ഞപ്പോള്‍ ചുറ്റുപാടും കറുപ്പും വെളുപ്പുംമാത്രം. പഴയ സത്യജിത്‌റായ്ചിത്രങ്ങളിലെ ഒരു നിശ്ചലരംഗംപോലെ. ഒച്ചയനക്കമില്ല. വായില്‍നിന്നുപുറത്തുവരുന്ന വാക്കുകള്‍ പകുതിയും ഉറഞ്ഞുപോകുന്നു. എന്നെ സ്വീകരിക്കാനായി, ഒരു എസ്‌കിമോപോലെ കമ്പിളിയില്‍പൊതിഞ്ഞുവന്ന പഴയ സഹപ്രവര്‍ത്തകനെ തിരിച്ചറിയാന്‍കൂടിയായില്ല ആദ്യം. സമയം സന്ധ്യയാകുന്നേയുണ്ടായിരുന്നൂള്ളൂ. എന്നിട്ടും കട്ടി ഇരുട്ടാണ്‌. നട്ടുച്ചക്കും അതുതന്നെയായിരിക്കും സ്ഥിതി ശീതകാലത്ത്‌. ഉച്ചയ്ക്കടുത്ത്‌ സൂര്യനൊന്ന്‌ തലകാണിച്ചുപോകും ഒന്നോ രണ്ടോ മണിക്കൂര്‍. ചൂടുപിടിപ്പിച്ച മുറിയില്‍ കയറിയ ഉടനെ കതകടച്ചു കട്ടിലില്‍ കിടന്നുറങ്ങിയതുമാത്രം ഓര്‍മയുണ്ട്‌. പിറ്റേന്നെപ്പോഴോ ഉറക്കമുണരുമ്പോള്‍ ചുറ്റുവട്ടം തലേന്നുപോലെ തന്നെ. മ്‌ളാനം. മൌനം. കതകുതുറന്നപ്പോള്‍ വിശാലമായൊരു തളം. ഇരുന്നു ടീവി കാണാനും ആഹാരംകഴിക്കാനും മേശകസേരകള്‍. ഇരുവശവും ഈരണ്ടു മുറികള്‍. മൂലചേര്‍ന്നൊരു പാചകസംവിധാനം. മറ്റൊരുവശം പുറത്തേക്കുള്ള കതകും ടോയ്‌ലറ്റും. എതിര്‍വശം കൂരതൊട്ട്‌ തറവരെ നീളുന്ന കൂറ്റന്‍ കണ്ണാടിജനല്‍. അതിനപ്പുറം പച്ചപ്പുല്‍ത്തകിടി. നോര്‍വെ ശാസ്ത്രസാങ്കേതിക സര്‍വകലാശാല ഒരുക്കിത്തന്ന താമസസൌകര്യം ലളിതവും സുന്ദരവും ശുചിത്വവുമുള്ളതായിരുന്നു. പ്രഭാതപരിപാടികള്‍ക്കായി കുളിമുറിയില്‍ കയറി. കക്കൂസില്‍ കടലാസ്സുചുരുള്‍ കണ്‍മിഴിച്ചുകാട്ടുന്നു. തണുപ്പു സഹിക്കാന്‍ വയ്യ. തിളക്കുന്ന വെള്ളം തലവഴി വീഴ്ത്തി. സോപ്പുംപതച്ചൊരു ഉഗ്രന്‍കുളി. കുളിമുറിക്കു പുറത്തേക്കിറങ്ങുമ്പോഴേക്കും കിടുകിടെ വിറക്കുന്നു. മുറിയില്‍കയറി കമ്പിളിവസ്ത്രങ്ങള്‍ ഒന്നൊന്നായി അണിയുമ്പോഴേക്കും അതാ തൊലിയെല്ലാം പൊള്ളിയപോലെ. അന്തരീക്ഷത്തിലെ ജലാംശം തീരെക്കുറവായതിനാല്‍ തൊലിയെല്ലാം വരണ്ടുണങ്ങിപ്പോയി. ശീതരാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച്‌ നമ്മുടെ തൊലിയില്‍ കൊഴുപ്പു കുറവാണല്ലോ. ഒലീവെണ്ണയിട്ട്‌ തൊലി സംരക്ഷിക്കണമെന്ന്‌ പിന്നീട്‌ കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു. എന്നിട്ടും തൊലിപൊട്ടിത്തുടങ്ങിയപ്പോള്‍ ഡോക്‌ടറെ കാണേണ്ടിവന്നു. ധാരാളം പച്ചക്കറികഴിച്ചുപരിചയിച്ച നമ്മള്‍ക്ക്‌ ധ്രുവത്തണുപ്പില്‍ സൂര്യരശ്മികൂടിയില്ലാത്ത അവസ്ഥയില്‍ ജീവകം പോരാതെ വരുന്നതുകൊണ്ടാണത്രേ. മള്‍ട്ടി-വൈറ്റമിന്‍ ഗുളികകൊണ്ട്‌ ആ പ്രശ്നം കുറച്ചൊക്കെ തീര്‍ന്നു. ശരിക്കും കാരണം അതൊന്നുമായിരുന്നില്ല. നമ്മുടെ പതിവുരീതിയിലുള്ള കുളിയായിരുന്നു വില്ലന്‍. ആദ്യമാസങ്ങളിലെ രണ്ടുനേരം കുളി തണുപ്പുകാരണം ഒന്നാക്കേണ്ടിവന്നു. പിന്നെപ്പിന്നെ സോപ്പും കുറയ്ക്കേണ്ടിവന്നു. തദ്ദേശവാസികള്‍ക്ക്‌ ആഴ്ചയില്‍ ഒരുകുളിയേ ഉള്ളത്രേ; വെള്ളിയാഴ്ച വൈകീട്ടൊരുകുളി. പല്ലുതേക്കുന്നതിനുപോലും മടിക്കുന്നവരെപ്പറ്റി എന്തുപറയാന്‍. നോര്‍വേക്കാര്‍ പൊതുവെ ആഹാരം സ്വയം പാകംചെയ്തുകഴിക്കും; പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍. പകല്‍ സര്‍വകലാശാലയിലെ കാണ്റ്റീനില്‍ കഴിയും. റൊട്ടിയും വെണ്ണയും പാല്‍ക്കട്ടിയും മുട്ടയും മീനും മാംസവും ഉരുളക്കിഴങ്ങുംതന്നെ പ്രധാനാഹാരം. കുടിക്കാന്‍ കാപ്പിയും പാലും പഴച്ചാറും ബിയറും. മീനും ഇറച്ചിയുമെല്ലാം പച്ചയ്ക്കുവരെ കഴിക്കും. പാചകമെല്ലാം പേരിനേയുള്ളൂ. ചൂടാക്കലാണൂ പ്രധാനം. കുറച്ചെല്ലാം പച്ചക്കറികള്‍ പാക്കറ്റിലാക്കി കിട്ടിയിരുന്നതുകൊണ്ട്‌ ഒപ്പിച്ചുപോകാന്‍ എനിക്കുമായി. അവരുടെ ഉണക്കഗോതമ്പുറൊട്ടിയുമായി ഇണങ്ങിയപ്പോള്‍ കാര്യം എളുപ്പവുമായി. അവരുടെ കൊഴുകൊഴുത്ത പാല്‍ മാത്രം എണ്റ്റെ ദഹനശക്തിയെ പരീക്ഷിച്ചു. കലാശാലയിലേ പഠനഗവേഷണങ്ങള്‍ രസകരമായിത്തുടങ്ങിയതോടെ തണുപ്പും ആഹാരവുമെല്ലാം വിഷയമല്ലാതായി. മുക്കാല്‍മണിക്കൂര്‍ പണി, കാല്‍മണിക്കൂര്‍ വിശ്രമം. പിന്നെയും മുക്കാല്‍മണിക്കൂര്‍ പണി, കാല്‍മണിക്കൂര്‍ വിശ്രമം. ഇതായിരുന്നു അവരുടെ രീതി. വിശ്രമസമയം ജനലല്‍പം തുറന്നിടും, ശുദ്ധവായുവിനുവേണ്ടി. ക്ഷീണിക്കുന്നതുവരെ പണിചെയ്യും. കാലത്തു നേര്‍ത്തേതുടങ്ങുന്ന ജോലി വൈകുന്നതുവരെ തുടരും. ജോലിസമയംകഴിഞ്ഞാല്‍ പിന്നെ വേറൊരു ജീവിതമാണ്‌. അത്‌ അന്യോന്യം ആര്‍ക്കുമറിവുണ്ടാകില്ല. ആഴ്ചയിലെ അഞ്ചുദിവസം കഴിഞ്ഞാല്‍ ശനിയും ഞായറും അടിച്ചുപൊളിക്കും. തിങ്കളാഴ്ച കാര്യങ്ങളെല്ലാം അല്‍പം മന്ദഗതിയിലായിരിക്കും. കാര്യങ്ങള്‍ ചിട്ടയായും കൃത്യമായും ചെയ്യാന്‍ അവരെനോക്കിപ്പഠിക്കണം. അറിവുള്ളതു പറഞ്ഞുതരും. അറിയില്ലെങ്കില്‍ അതു പറയും. വളച്ചൊടിക്കലും ഭംഗിവാക്കുകളുമില്ല. കാലുവെട്ടലും കഴുത്തറുക്കലുമില്ല. കാരണം അവരുടെ ഉദ്യോഗങ്ങളില്‍ അനാവശ്യമത്സരങ്ങളില്ല. ശമ്പളനിരക്കുകളില്‍ വലിയ അന്തരങ്ങളില്ല മുകള്‍തട്ടിലും താഴേക്കിടയിലുമായി. ആര്‍ക്കും എത്ര ഉദ്യോഗങ്ങളില്‍വേണമെങ്കിലുമിരിക്കാം, അതില്‍നിന്നെല്ലാം പണം സമ്പാദിക്കാം. കൃത്യമായി ആദായനികുതി കൊടുക്കണമെന്നുമാത്രം. നികുതിനിരക്ക്‌ വളരെ കൂടുതലുമാണ്‌. കാരണം സാമൂഹ്യസുരക്ഷക്കായി അവരുടെ സര്‍ക്കാര്‍ വന്‍തുകകളാണുമുടക്കുന്നത്‌. ജോലിയില്ലാത്തവര്‍ക്ക്‌ ജീവിക്കാനുള്ള പണം സര്‍ക്കാര്‍ ഗാരണ്റ്റിയാണ്‌. അതുപോലെ ഒരു നോര്‍വേക്കാരന്‍ ലോകത്തെവിടെവച്ചും രോഗഗ്രസ്തനായാല്‍ അവരുടെ എയര്‍-ആംബുലന്‍സ്‌ പറന്നുവന്നു കൊണ്ടുപോകും വിദഗ്ദ്ധചികിത്സക്കായി. കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യേകപരിരക്ഷയുണ്ട്‌. കാരണം ജനനനിരക്ക്‌ വളരെ കുറവാണു നോര്‍വേയില്‍. പൊതുവെ നോര്‍വേപ്പെണ്ണുങ്ങള്‍ പ്രസവിക്കാന്‍ തയാറല്ലത്രേ. ജനസംഖ്യ വര്‍ധിപ്പിക്കാന്‍ പ്രത്യേകപരിപാടികളാണ്‌ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്‌. നോര്‍വീജിയന്‍മണ്ണില്‍ പിറന്നാല്‍, അതേതുനാട്ടുകാരുടേതുമാകട്ടെ, സര്‍ക്കാര്‍വക സമ്മാനങ്ങള്‍ കുഞ്ഞിനെത്തേടിയെത്തും. ഇനി കുഞ്ഞിനച്ഛനില്ലെങ്കില്‍ അതിണ്റ്റെ വളര്‍ത്തുചെലവെല്ലാം വേണമെങ്കില്‍ സര്‍ക്കാര്‍തന്നെ വഹിക്കാന്‍ വകുപ്പുണ്ടത്റേ. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിനുള്ള നിയമങ്ങള്‍ എത്രയും കര്‍ശനമാണവിടെ. എന്തിന്‌, മുതിര്‍ന്നവരുടെ സുരക്ഷയ്ക്കുപോലും നിയമങ്ങള്‍ കര്‍ശനമാണ്‌. ആരെങ്കിലും പാതമുറിച്ചുകടക്കാന്‍ വഴിയോരത്തൊന്നുനിന്നാല്‍ ഇരുവശങ്ങളില്‍നിന്നുവരുന്ന വാഹനങ്ങളെല്ലാം കാല്‍നടക്കാരന്‍ മറുവശമെത്തുന്നതുവരെ വരിവരിയായി കാത്തുനില്‍ക്കും. കാറില്ലാത്തവര്‍ കുറവാണെങ്കിലും യാത്രയ്ക്ക്‌ പൊതുവാഹനങ്ങള്‍ ധാരാളമായിരുന്നു. ബസ്സുകളും ട്രാമുകളും ടാക്സികളും. ടാക്സികള്‍ പക്ഷെ ചെലവേറിയതായിരുന്നു. അന്നെല്ലാം ഒരു സ്റ്റോപ്പില്‍നിന്നുകയറി അടുത്തസ്റ്റോപ്പിലിറങ്ങുകയാണെങ്കില്‍ ബസ്സില്‍ ടിക്കറ്റെടുക്കണ്ട. പിന്നെ, ഒരു സ്ഥലത്തേക്കു ടിക്കറ്റെടുത്താല്‍ ബസ്സിലും ട്രാമിലുമായി യാത്രചെയ്യാം, വഴിക്കെല്ലാമൊന്നിറങ്ങി വീണ്ടും യാത്രതുടരാം. ഒരിക്കല്‍ ഒരു മടക്കയാത്രയില്‍ ഞാന്‍ വണ്ടിതെറ്റിക്കയറി. വഴിക്കെവിടെയോ ട്രാം നിന്നപ്പോള്‍ ഡ്രൈവറോടു വഴിചോദിച്ചു. അയാള്‍ക്കാണെങ്കില്‍ ഇംഗ്ളീഷ്‌ ഒട്ടുമറിഞ്ഞുകൂടാ. എനിക്കാകെ പരിഭ്രമമായി. ഞാന്‍ പിന്നെയും പിന്നെയും ചോദിക്കും, അയാള്‍ പിന്നെയും പിന്നെയും മറുപടി പറയും. അപ്പോഴാണറിയുന്നത്‌ ഞാന്‍ ചോദിച്ചതെല്ലാം മലയാളത്തിലായിരുന്നെന്ന്‌! ഒരുവിധത്തില്‍ അയാള്‍ റൂട്ട്‌ പറഞ്ഞുതന്നു. ഞാന്‍ വേറെ രണ്ടുമൂന്നു ബസ്സുകളില്‍ കയറി താമസസ്ഥലത്തെത്തി. അവയിലൊന്നിലും വേറെ ടിക്കെറ്റെടുക്കേണ്ടിവന്നില്ല. പഴയ ടിക്കറ്റ്‌ നോക്കി ഡ്രൈവര്‍മാരെല്ലാം എന്നെ അകത്തുകയറ്റി. ഭാഷയറിയില്ലെങ്കില്‍ ഏതുഭാഷയും കൊള്ളാം. എനിക്കേറ്റവും ശ്രമകരമായിരുന്നത്‌ മഞ്ഞുകട്ടകളിലൂടെയുള്ള നടപ്പായിരുന്നു. കാലൊന്നുപിഴച്ചാല്‍ മറിഞ്ഞുവീഴും. മൃദുമഞ്ഞില്‍ പരിക്കൊന്നുമേല്‍ക്കില്ല. പക്ഷെ ഉറച്ച ഐസ്‌പാളികളില്‍ തെന്നിവീണാല്‍ അപകടമാണ്‌. പതിയെ ഐസില്‍ നടക്കാന്‍ ഹാന്‍സ്‌ പഠിപ്പിച്ചുതന്നു; രണ്ടുകാലും മുന്നറ്റം അകത്തേക്കുചെരിച്ച്‌ ത്രികോണമുനയാക്കി നടന്നാല്‍ തെന്നിയാലും മറിഞ്ഞുവീഴില്ല. പിന്നെപ്പിന്നെ വഴുകിനടക്കല്‍ ഒരു ഹരമായി. ബാറ്റാഷൂവിണ്റ്റെ അടിവശം കത്തികൊണ്ടുവെട്ടിക്കീറി പരുപരുത്തതാക്കിയപ്പോള്‍ സംഗതി എളുപ്പവുമായി. താമസസ്ഥലത്തുനിന്ന്‌ നടന്നെത്താവുന്നദൂരമേയുണ്ടായിരുന്നുള്ളൂ സര്‍വകലാശാലയ്ക്ക്‌. പോകുമ്പോള്‍ ഒരിറക്കമുണ്ട്‌. അതില്‍ തെന്നാത്ത നാളുകളില്ലായിരുന്നു. തിരിച്ചുവരുമ്പോള്‍ കയറ്റത്തിണ്റ്റെ ആയാസം. രണ്ടുംകൂടി ഒന്നാന്തരം വ്യായാമമായി. ശാരീരികശക്തിയില്ലാതെ അവിടെ ജീവിക്കാന്‍ പ്രയാസമാണ്‌. മൈനസ്‌ ഇരുപതു ഡിഗ്രി താപനിലയിലെല്ലാം പണിയെടുത്തുജീവിക്കുന്നത്‌ അത്ര നിസ്സാരകാര്യമല്ല. പ്ളസ്‌ ഇരുപതിനോടടുക്കുമ്പോള്‍തന്നെ നമ്മള്‍ തെന്നിന്ത്യക്കാര്‍ 'ഹൂ ഹൂ' പറയുന്നു! അതിലും നാല്‍പതു ഡിഗ്രി താഴെയാകുമ്പോഴോ? പക്ഷെ ഒരു കാര്യം. പൂജ്യത്തിനുതാഴെ പോയിക്കഴിഞ്ഞാല്‍ ഏതു താപനിലയും വളരെ വലിയ വ്യത്യാസമൊന്നുമുണ്ടാക്കില്ല. ഒരു ദിവസം കാലാവസ്ഥയെപ്പറ്റി പരാതിപറഞ്ഞപ്പോള്‍ ഹാന്‍സ്‌ പ്രതികരിച്ചതിങ്ങനെ: "There is nothing wrong with the weather; it is all with your dress". കാലാവസ്ഥക്കനുസരിച്ച വസ്ത്രധാരണമാണ്‌ കാര്യം. മുംബൈയിലെ കൊഴകൊഴാമഴയത്ത്‌ പാണ്റ്റും ഷര്‍ട്ടും മഴക്കോട്ടും ഗംബൂട്ട്‌സും ധരിച്ച്‌ കുടയുംപിടിച്ച്‌ ഒരുതുള്ളിനനയാതെ ഓഫീസിലെത്തുന്ന ഒരു ഉണക്കമനുഷ്യനെ എനിക്കറിയാം. ശാസ്ത്ര-സാങ്കേതികവിഷയങ്ങളില്‍ നോര്‍വേയും ഇന്ത്യയും തമ്മില്‍ ചിരകാലത്തെ ബന്ധമുണ്ട്‌. അറുപതുകളിലെ ഇന്‍ഡോ-നോര്‍വീജിയന്‍ പ്രോജക്റ്റ്‌ എറണാകുളത്തു തുടങ്ങുന്നത്‌ മത്സ്യബന്ധനമേഘലയിലെ സഹകരണത്തിനാണ്‌. ആ മത്സ്യബന്ധനത്തുറമുഖം ഡിസൈന്‍ചെയ്തവരില്‍ പ്രമുഖന്‍ പെര്‍ ബ്രൂണ്‍ എന്ന പ്രായംചെന്ന നോര്‍വേക്കാരനെ ഞാന്‍ പരിചയപ്പെടുന്നത്‌ മുംബൈയിലും പൂണെയിലുംവച്ചാണ്‌. അതേവരെയുള്ള എണ്റ്റെ തീരദേശപഠനങ്ങള്‍ ഭാവിപരിപാടികള്‍ക്ക്‌ ഉപകാരപ്പെടുമെന്ന ചിന്തയിലാണ്‌ പെര്‍ ബ്രൂണ്‍ എന്നെ ഉപരിപഠനത്തിനായി നോര്‍വേയിലെ ട്രോണ്‍ഡ്‌ഹൈം സാങ്കേതിക സര്‍വകലാശാലയിലേക്ക്‌ തിരഞ്ഞെടുത്തത്‌. അതിരസികനായ അദ്ദേഹത്തിന്‌ മലയാളികളുടെ പല പ്രത്യേകതകളെപ്പറ്റിയും അറിയാം, തലേക്കെട്ടും ചുമ്മാടും മടക്കിക്കുത്തും കറക്കിക്കുത്തുമടക്കം. അവസാനമറിയുമ്പോള്‍ അദ്ദേഹം അത്‌ലാണ്റ്റിക്കില്‍ സ്വന്തമായി വാങ്ങിയ ഏതോ ഒരു ദ്വീപില്‍ പ്രജ്ഞയറ്റുജീവിക്കുന്നതായാണ്‌. ഗവേഷണപഠനങ്ങളില്‍ സഹായിക്കാന്‍ ഒരുപറ്റമാളുകള്‍. അത്യാധുനിക സൌകര്യങ്ങള്‍. അലറിപ്പെരുക്കുന്ന നോര്‍ത്ത്‌ സീയില്‍ ഒന്നുരണ്ടു കപ്പല്‍ യാത്രകള്‍. എണ്റ്റെ ബൌദ്ധികവും ശാരീരികവും ശാസ്ത്രീയവും സാങ്കേതികവും മാനസികവുമായ ശക്തിദൌര്‍ബല്യങ്ങളപ്പാടെ മാറ്റുരച്ചുനോക്കപ്പെട്ട സമയമായിരുന്നു അത്‌. താമസസ്ഥലത്തെ മറ്റു മൂന്ന്‌ അന്തേവാസികളും നോര്‍വേക്കാരായിരുന്നു. വിദേശികളെ ഒന്നിച്ചു താമസിപ്പിക്കാറില്ല അവിടെ. തദ്ദേശവാസികളും വിദേശീയരുമായി ഇടപഴകാനുള്ള അവസരമൊരുക്കാനായിരുന്നു ഇത്തരം ക്രമീകരണങ്ങള്‍. താമസസ്ഥലത്തെ നോര്‍വീജിയന്‍കൂട്ടുകാര്‍ എന്നേക്കാള്‍ ചെറുപ്പവും മുഴുസമയ പഠനവിദ്യാര്‍ഥികളുമായിരുന്നു. വിദേശിയും ഉദ്യോഗസ്ഥനും എന്ന പരിഗണനകൂടിയായപ്പോള്‍ മാസാമാസം നാലുപേരിലൊരാള്‍ മാറിമാറിച്ചെയ്യേണ്ട പല വീട്ടുജോലികളും (ദിവസേന കുപ്പകളയല്‍, ആഴ്ചയിലൊരിക്കല്‍ തളവും ടോയ്‌ലറ്റും ഫ്രിജ്ജും വൃത്തിയാക്കല്‍, മാസത്തിലൊരിക്കല്‍ കറണ്റ്റ്‌ബില്‍ പിരിച്ചെടുത്തടയ്ക്കല്‍, റിപ്പയര്‍ വല്ലതുമുണ്ടെങ്കില്‍ അതിന്‌ ആളെവിളിച്ചുവരുത്തല്‍ തുടങ്ങിയവ) അവര്‍ എന്നെ അറിയിക്കാതെ സ്വയം ചെയ്തു. അതറിഞ്ഞപ്പോള്‍ എണ്റ്റെ മാസച്ചുമതല എന്നെന്നു തിരക്കിയതിന്‌ അവര്‍ പറഞ്ഞ മറുപടി എന്നും രണ്ടുനേരവുമുള്ള എണ്റ്റെ കക്കൂസ്‌കഴുകല്‍തന്നെ ധാരാളം എന്നായിരുന്നു. പിന്നെ, ഞാന്‍ ഭക്ഷണം പാകംചെയ്യുമ്പോള്‍ എരിവല്‍പം കുറയ്ക്കണം എന്നൊരു അഭ്യര്‍ഥനയും. സര്‍വകലശാലയിലെ സാങ്കേതികവിദഗ്ദ്ധര്‍ക്ക്‌ നമ്മെപ്പറ്റി വലിയ മതിപ്പായിരുന്നു. മറിച്ച്‌, ഇന്ത്യയെപ്പറ്റി വളരെ താഴ്ന്ന അഭിപ്രായമാണ്‌ താമസസ്ഥലത്തെ വിദ്യാര്‍ഥിസ്നേഹിതര്‍ക്കുണ്ടായിരുന്നത്‌. ഒരു ദിവസം ബിബിസിയില്‍ കാണിച്ച ഒരു പരിപാടിയെ മുന്‍നിര്‍ത്തി, ഇന്ത്യക്കാരപ്പാടെ പട്ടിണിക്കാരായുള്ളപ്പോള്‍ അണ്വായുധപരീക്ഷണം എന്തിനെന്നായിരുന്നു അവരുടെ ചോദ്യം. ചോദ്യത്തിലെ ആദ്യപാദം പകുതി തെറ്റെന്നും രണ്ടാംപാദം പകുതി ശരിയെന്നും ഞാന്‍ വാദിച്ചു. ഒരേസമയം മഞ്ഞും മഴയും വെയിലും കാറ്റും, കരയും കടലും കാടും മലയും മരുഭൂമിയും അവര്‍ക്കുണ്ടോ? ഇത്രയുംവലിയ സാമ്പത്തിക-സാങ്കേതിക ശക്തിയായ നോര്‍വേ, എത്ര അരിയും ഗോതമ്പും പച്ചക്കറികളും പാലും മുട്ടയും മീനും ഇറച്ചിയും തുണിയും മരുന്നും സിമെണ്റ്റും മരവും ഉണ്ടാക്കുന്നെന്ന ചോദ്യത്തിന്‌ അവര്‍ക്കുത്തരമുണ്ടായിരുന്നില്ല. കാറുപോകട്ടെ ഒരു വാച്ചുകൂടി ഉണ്ടാക്കാത്തവരല്ലേ നോര്‍വേക്കാര്‍? ഞാന്‍ എണ്റ്റെ എച്‌.എം.ടി. വാച്ച്‌ പൊക്കിക്കാണിച്ചുചോദിച്ചു, ഇത്‌ മെയ്‌ഡ്‌-ഇന്‍-ഇന്‍ഡ്യ ആണെന്നറിയാമോ? "ഈ തണുപ്പില്‍ ഇതു നടക്കുമോ" എന്ന അവരുടെ സംശയം തീര്‍ക്കാന്‍ ആ വാച്ച്‌ ഞാന്‍ ജനലിണ്റ്റെ വെളിയില്‍ ഒരു രാത്രി മുഴുവന്‍ കെട്ടിത്തൂക്കിക്കാണിച്ചു. അവര്‍ക്കു വെറുതെ പുഞ്ചിരിക്കാനേ കഴിഞ്ഞുള്ളൂ. ഇന്നും എനിക്കതില്‍ അഭിമാനമുണ്ട്‌, എച്ച്‌.എം.ടി. വാച്ച്‌ കമ്പനി ഇന്നില്ലെങ്കിലും. പുറത്ത്‌ മഞ്ഞുപെയ്യുമ്പോള്‍ കയ്യില്‍ കടലാസ്സും പുസ്തകവുമെല്ലാം തുറന്നുപിടിച്ചുപോകാനൊരുങ്ങിയ എന്നെ അവര്‍ കണക്കെ കളിയാക്കി ഒരിക്കല്‍. മഴമാത്രംകണ്ടുശീലിച്ച എനിക്ക്‌ മഞ്ഞും വെള്ളമാണെന്നു ബോധ്യംവരാന്‍ കുറെ വൈകിയിരുന്നു. എന്ത്‌ ഔപചാരികസന്ദര്‍ഭമായാലും ഒരു പ്ളാസ്റ്റിക്‌സഞ്ചിയില്ലാതെ ഒരൊറ്റ നോര്‍വീജിയനെയും കാണില്ലെന്ന ഒരു തമാശയുമുണ്ട്‌. ക്രിസ്‌മസ്സിനുതുടങ്ങിയ അതിശൈത്യം മൂന്നാലുമാസംകഴിഞ്ഞപ്പോള്‍ കുറഞ്ഞുതുടങ്ങി. വസന്തംവന്നതോടെ താപനില പ്ളസ്സിലേക്കുകടന്നു. കെട്ടിക്കിടന്ന മഞ്ഞിന്‍കട്ടകള്‍ ഉരുകിയൊലിച്ചുതുടങ്ങി. സൂര്യവെളിച്ചം പിശുക്കോടെ വലവീശിത്തുടങ്ങി. ജാലവിദ്യയാലെന്നപോലെ പൂക്കള്‍ തലപൊക്കിത്തുടങ്ങി. പ്രകൃതിയപ്പാടെ "ശ്രീമന്‍മന്ദസ്മിതസുമുഖി"യായി മാറി. എങ്ങും പുല്‍ത്തകിടിയൊരുക്കലും തുണിപറിച്ചെറിഞ്ഞുള്ള വെയില്‍കായലും. ഒഴിവുദിവസങ്ങളില്‍ കൂലിക്കു പുല്‍വെട്ടിക്കൊടുക്കുന്ന വിദ്യാര്‍ഥികള്‍, ആണും പെണ്ണും, അടിവസ്ത്രംമാത്രമണിഞ്ഞാവും പണിയെടുക്കുക. അതുമവരൊരു ആഘോഷമാക്കുന്നു. ഈസ്റ്ററിനുമുന്നോടിയായി വേനല്‍ക്കാലദേശീയസമയം ഒരുമണിക്കൂര്‍ തിരിച്ചുവച്ചു. ദിവസത്തിണ്റ്റെ നീളം കൂടിക്കൂടിവന്നു. രാത്രിയായാലും വെളിച്ചം. ഉത്തരാകാശത്ത്‌ ഒന്നുരണ്ടുമണിക്കൂര്‍മാത്രം തലയൊന്നുചായ്ച്ചായി സൂര്യാസ്തമയം. അതും പിന്നെ കുറഞ്ഞു. രാത്രിമുഴുവന്‍ പുറത്തിരുന്നു വായിക്കാമെന്നായി. പ്യൂപ്പയില്‍നിന്ന്‌ ചിത്രശലഭങ്ങള്‍ പറന്നുയരുംപോലെ ആണും പെണ്ണും പുറത്തിറങ്ങുകയായി. ആഘോഷങ്ങളുടെ സമയം. ക്രിസ്‌മസ്സോടനുബന്ധിച്ചുള്ള തെക്കന്‍പര്യടനം കഴിഞ്ഞ്‌ സാന്ത ക്ളോസ്‌ ഉത്തരധ്രുവത്തിലേക്കു തിരിച്ചുപോകുന്നവഴിയില്‍ എന്ന സങ്കല്‍പത്തില്‍ ജനുവരിയില്‍ നടത്തുന്ന രണ്ടാം ക്രിസ്‌മസ്സിനുശേഷം, ആഘോഷങ്ങള്‍ ഒന്നൊന്നായി തുടങ്ങുന്നു വേനലടുക്കുമ്പോള്‍. വേനലെന്നുപറഞ്ഞാല്‍ സ്വെറ്ററിടാതെ പകലൊന്നു പുറത്തിറങ്ങാം കുറെ ദിവസം എന്നുമാത്രം. മേയിലെ ദേശീയദിനമാണ്‌ അതിപ്രധാനം. അപൂര്‍വംകിട്ടുന്ന അവധിദിവസങ്ങളിലൊന്ന്‌. അന്ന്‌ ആളുകള്‍ ഒന്നടങ്കം പുറത്തിറങ്ങും. ആകാശത്തിലെ നക്ഷത്രങ്ങളുടെയത്ര പതാകകള്‍ എന്നാണു കൈക്കണക്ക്‌. ആട്ടവും പാട്ടും , പിന്നെ നീന്തലും പറക്കലും. ഞാനും അലയില്‍ ഒരിലയായി അതില്‍ ചേര്‍ന്നു. വിദേശിയെന്നപേരില്‍ കെട്ടിപ്പിടുത്തവും മുത്തമിടലും പിടിച്ചുയര്‍ത്തലും പാനോപചാരവുമായി അവെരെന്നെ സ്നേഹംകൊണ്ടു ശ്വാസംമുട്ടിച്ചുകൊന്നു. വേനല്‍വന്നതോടെ പാതിരാസൂര്യന്‍ ചിരിച്ചുനിന്നു. രാത്രിമുഴുവന്‍ വെളിച്ചം പരന്നതോടെ എനിക്ക്‌ ഉറക്കം കിട്ടാതായി. ആഹാരക്രമം തെറ്റി. പുലര്‍ച്ചയെങ്ങാനും ഉറങ്ങിപ്പോയാല്‍ പിന്നെ ഉണരുന്നത്‌ ഉച്ചകഴിഞ്ഞാവും. തന്നിമിത്തം ഒന്നുരണ്ടുദിവസം കലാശാലയില്‍ പോകാനാവാതെവന്നപ്പോള്‍, ഒന്നുരണ്ടുതവണ കാണേണ്ടിയിരുന്ന ആളുകളെ സമയത്തിനു കാണാന്‍വയ്യാതെവന്നപ്പോള്‍, ഒരു സഹപ്രവര്‍ത്തകന്‍ കാര്യം പറഞ്ഞുതന്നു. ധാരാളം സൂര്യവെളിച്ചം അനുഭവിക്കുന്ന ഉഷ്ണമേഘലാപ്രദേശങ്ങളില്‍നിന്നുവരുന്നവര്‍ക്കുള്ള ഒരു താത്‌കാലിക അസുഖമാണത്‌. രാത്രിവെളിച്ചം തലച്ചോറിലെ നാഴികമണിയെ തകരാറിലാക്കും. ഉറക്കത്തെ കെടുക്കും. ജൈവക്ലോക്ക്‌ അപ്പോള്‍ ജന്‍മനാട്ടിലെ സമയക്രമത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ശരീരത്തിണ്റ്റെ പ്രവര്‍ത്തനത്തെ പുതിയ പരിത:സ്ഥിതിക്കനുസരിച്ചു പാകപ്പെടുത്തിയെടുക്കുവാന്‍ പണിയൊന്നേയുള്ളൂ. പാതിരാസൂര്യണ്റ്റെ പുഞ്ചിരി കാണാതിരിക്കുക. 'രാത്രി'സമയം മുറി ഇരുട്ടാക്കി കിടന്നുറങ്ങുക. കണ്ണടച്ചിരുട്ടാക്കുക. ശിശിരത്തിലെ പകലിരുട്ടിനേക്കാള്‍ ഗ്രീഷ്മത്തിലെ രാത്രിവെളിച്ചമാണ്‌ എന്നെ കുഴക്കിയത്‌. പിന്നെ ഞാന്‍ നാട്ടിലേക്കു തിരിക്കുന്നതുവരെ പാതിരാസൂര്യന്‍ ചിരിച്ചുനിന്നു. ഞാനും. മുപ്പതുവര്‍ഷംമുമ്പത്തെ ഈ പഴംപുരാണം ഓര്‍മയിലെത്തിയത്‌ ഗോവയില്‍ ഈ വര്‍ഷത്തെ തണുപ്പ്‌ റെക്കോഡ്‌-നിലവാരത്തിലേക്കു താണപ്പോഴാണ്‌. പതിവില്ലാതെ ഒരു സ്വെറ്റര്‍ തേടിയപ്പോള്‍ ഉണക്കിസൂക്ഷിച്ചിരുന്ന പഴയ കമ്പിളിവസ്ത്രങ്ങള്‍ തലപൊക്കിക്കാണിച്ചു. മൈനസ്‌ പത്തൊന്‍പതു ഡിഗ്രിയില്‍ അഞ്ചുപാളികളായി അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍. പ്ളസ്‌ പത്തൊന്‍പതില്‍ അതിലൊന്നുകൂടി വേണ്ട, വയസ്സ്‌ അന്നത്തേതിലിരട്ടിയായിട്ടും. ഇനി വേണ്ടത്‌ "വാസാംസി ജീര്‍ണാനി", അല്ലേ?

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...