Wednesday 22 June 2011

പട്ടണപ്രവേശം

മെട്രിക്കുലേഷന്‍കഴിഞ്ഞ്‌ കോളേജില്‍ചേരുന്നത്‌, ഒരുകാലത്ത്‌ വലിയകാര്യമായിരുന്നു. സ്കൂളുകള്‍ ഗ്രാമപ്രദേശങ്ങളിലും കോളേജുകള്‍ പട്ടണങ്ങളിലും എന്നായിരുന്നല്ലോ പൊതുവെ അവസ്ഥ. ഇന്നാണല്ലോ വലിയ സ്കൂളുകളും കോളേജുകളും മലമ്പ്രദേശങ്ങളിലും പുഴയോരങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍. അറുപത്‌-എഴുപതുകള്‍വരെ ഞങ്ങള്‍ക്കെല്ലാം ഉപരിപഠനമെന്നാല്‍ പട്ടണപ്രവേശംകൂടിയായിരുന്നു. ഗ്രാമീണതവിട്ട്‌ നാനാവിധത്തിലുള്ള നാലുപേരെക്കണ്ട്‌ പരിഷ്കരിക്കപ്പെടുന്ന സംഭവം. സ്കൂളില്‍ കളിച്ചും പഠിച്ചും വളര്‍ന്നത്‌ ചുറ്റുവട്ടത്തെയും അടുത്ത കുഗ്രാമങ്ങളിലെയും പിള്ളേരോടൊത്താണ്‌. വാമൊഴിശൈലിയും ഉടുത്തുകെട്ടും ഉച്ചയൂണ്‍ചിട്ടയുമെല്ലാം ഒരുപോലെ. അല്‍പം ജാതിഭേദവും മതദ്വേഷവും സാമ്പത്തിക-സാംസ്കാരികവ്യത്യാസങ്ങളും ഇല്ലാതിരുന്നുമില്ല. എങ്കില്‍പോലും അവയൊന്നുംതന്നെ കൂട്ടിന്നോ കൂട്ടായ്‌മയ്ക്കോ കുന്നായ്‌മയ്ക്കോ കൂച്ചുവിലങ്ങിട്ടില്ല. ബാല്യകൌമാരങ്ങള്‍ അല്ലെങ്കിലും അങ്ങനെയല്ലേ. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ഹൈസ്കൂളില്‍നിന്നും ഞാന്‍പോയത്‌ എറണാകുളംപട്ടണത്തെ സെയ്ണ്റ്റ്‌ ആല്‍ബെര്‍ട്ട്‌സ്‌ കോളേജിലേക്കാണ്‌. കാരണം, പ്രശസ്തിയില്‍ മുന്തിയതും പ്രതാപത്തില്‍ പഴയതും പണച്ചെലവില്‍ കുറഞ്ഞതുമായ എറണാകുളത്തെ ഗവണ്‍മണ്റ്റ്‌ മഹാരാജാസ്‌കോളേജില്‍ സീറ്റുകിട്ടാനുള്ള മാര്‍ക്ക്‌ എനിക്കില്ലായിരുന്നു. അങ്ങനെ, പണ്ട്‌ എണ്റ്റെ അമ്മാവനും (ഇംഗ്ളീഷ്‌) പിന്നെ ജ്യേഷ്ഠനും (കെമിസ്‌റ്റ്രി) പഠിപ്പിച്ചിരുന്ന ആല്‍ബെര്‍ട്‌സ്‌ ആയി എണ്റ്റെ ആദ്യത്തെ കലാലയം. പത്താംക്ളാസ്സുവരെ ക്ളാസ്സില്‍ ഒന്നാംനിരയിലെന്നഹങ്കരിച്ചിരുന്ന ഞാന്‍ സംസ്ഥാനതലത്തിലെ പൊതുപരീക്ഷയുടെ മാനദണ്ഡത്തില്‍ വളരെ പിന്നിലായിരുന്നു. ആ തിരിച്ചറിവ്‌ പഠനത്തില്‍മാത്രമൊതുങ്ങിയില്ല. മറ്റു പലതിലുമുള്ള എണ്റ്റെ പിന്നാക്കാവസ്ഥ ഞാനറിഞ്ഞതു പട്ടണപ്രവേശത്തോടെ. പിന്നെ കാലങ്ങള്‍ കഴിഞ്ഞുള്ള പരദേശയാത്രയിലൂടെയും. എണ്റ്റെ ആദ്യത്തെ തനിച്ചുള്ള ബസ്‌യാത്രയും കോളേജിലേക്കുള്ളതായിരുന്നു. സ്കൂളില്‍ മുറിട്രൌസറിട്ടുനടന്നിരുന്ന ഞാന്‍ കൊച്ചുശരീരപ്രകൃതികൊണ്ട്‌ കോളേജിലെ ഒന്നാംവര്‍ഷവും അങ്ങനെതന്നെ നടന്നു. ക്ളാസ്സിലെ മുതിര്‍ന്നവര്‍, മുണ്ടും പാണ്റ്റുമെല്ലാമണിഞ്ഞു വരുന്നവര്‍, എന്നെ 'പ്രീഡിഗ്രി-പീക്കിരി' എന്നുവിളിച്ചു. കഷ്ടപ്പെട്ട്‌ വെള്ളമുണ്ടുചുറ്റി വെള്ളഷര്‍ട്ടുമിട്ടുപോയപ്പോള്‍ 'പാതിരി' എന്നുവിളിച്ചു കളിയാക്കി. (അന്ന്‌ ആ കത്തോലിക്കകോളേജില്‍ ഒരുപാടു വൈദികവിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു. അവരുടെ വേഷമായിരുന്നു വെള്ളഷര്‍ട്ടും വെള്ളമുണ്ടും. എണ്റ്റെ അച്ഛന്‍ - അച്ചനല്ല! - നിത്യവെള്ളക്കാരനായിരുന്നതിനാലാവണം എനിക്കന്നും ഇന്നും വെള്ളത്തുണി പ്രിയമാണ്‌. ) എണ്റ്റെ അടുത്തിരുന്നിരുന്ന സഹപാഠി അത്തരം ഒരു 'ബ്രദര്‍' ആയിരുന്നു, പേര്‌ ഐന്‍സ്റ്റൈന്‍! സത്യംപറഞ്ഞാല്‍ മലയാളംമാധ്യമത്തില്‍നിന്ന്‌ ഇംഗ്ളീഷ്‌മീഡിയത്തിലേക്കെത്തിയപ്പോള്‍, മനസ്സിലാവാത്തതു മനസ്സിലായെന്നുപറഞ്ഞ്‌ മനസ്സിലായതുകൂടി മനസ്സിലാവാതായി. സ്കൂളില്‍ കൊച്ചുകൊച്ചുക്ളാസ്സുമുറികളിലിരുന്നു പരിചയിച്ച എനിക്ക്‌, എണ്‍പതും നൂറുംവിദ്യാര്‍ഥികള്‍ക്കായുള്ള ലെക്‌ചര്‍-ഹാളുകളിലെ ബോര്‍ഡിലെഴുതുന്നത്‌ തെളിഞ്ഞുകാണുന്നുണ്ടായിരുന്നില്ല. കണ്ണിനാകെ നീറ്റലും കടച്ചിലും. അച്ഛനു സംശയംതോന്നി കണ്ണു പരിശോധിപ്പിച്ചു. അങ്ങനെ കട്ടിക്കണ്ണടയ്ക്കുടമയായി. 'അടിമയായി' എന്നതാവും ശരി. അതോടെ 'നാല്‍ക്കണ്ണ'നെന്നായി ക്ളാസ്സിലെ പേര്‌. മുണ്ടുടുത്തതോടെ, കണ്ണടവച്ചതോടെ, തുള്ളിനടക്കാനുള്ള സ്വാതന്ത്ര്യവും പോയി. എന്നേക്കാളേറെ എണ്റ്റെ മുണ്ടിനെയും കണ്ണടയെയും ശ്രദ്ധിക്കേണ്ടിവന്നു എനിക്ക്‌, വീട്ടിലും വളപ്പിലും വെളിയിലും ബസ്സിലും ക്ളാസ്സിലുമെല്ലാം. ആണ്‍കുട്ടികള്‍ മാത്രമുള്ള കോളേജ്‌. അച്ചന്‍മാരുടെ അമിതമായ അച്ചടക്കനിയമങ്ങള്‍. ഉച്ചക്കൂണ്‌ പൊതിച്ചോറഴിച്ച്‌ ക്ളാസ്സിലിരുന്നുണ്ണുന്നവരും ബഹുനിലപ്പാത്രംതുറന്ന്‌ സ്വന്തംകാറിലിരുന്നുണ്ണുന്നവരും. പല ഭാഷാശൈലികള്‍. പിള്ളേരുടെ പൂളുവച്ച പദപ്രയോഗങ്ങള്‍. അന്നുവരെ ശാസ്ത്രമെന്നും ഗണിതമെന്നും സാമൂഹ്യമെന്നുംമാത്രമറിഞ്ഞിരുന്ന പൊതുവിഷയങ്ങള്‍, ഒറ്റക്കൊറ്റക്കായി ഇഴപിരിഞ്ഞ്‌ ഇളിച്ചുകാട്ടി. ഹിന്ദിയും മലയാളവും ഐച്ഛികമായിരുന്നതില്‍ മലയാളമെടുത്തു ഞാന്‍. പ്രൊഫ. എം. എം. മാണിയുടെയും പി. കെ. അലക്സ്‌ ബേസിലിണ്റ്റെയും ശൈലീവിശേഷങ്ങള്‍ അങ്കലാപ്പിലാക്കി. പത്താംക്ളാസ്സില്‍ പഠിക്കാനുണ്ടായിരുന്ന 'സിന്ധു അവളുടെ കഥ പറയുന്നു' എന്ന രസികന്‍പുസ്തകമെഴുതിയ അലക്‌സ്‌ ബേസില്‍തന്നെയോ അത്‌ എന്നുവരെ സംശയമായി. എങ്കിലും സാറിനെന്നെ ഇഷ്ടമായിരുന്നു. ഇടക്കിടെ ചോദ്യംചോദിച്ച്‌ 'സ്വാമി പറയണം' എന്നു നിര്‍ബന്ധിക്കും. ഇംഗ്ളീഷിനാണെങ്കില്‍ ഒരു ജേര്‍സണ്‍ സാറുണ്ടായിരുന്നു. കോളേജ്‌-മാനേജുമെണ്റ്റിനോടുണ്ടായിരുന്ന പകയെല്ലാം ഷേക്‌സ്പിയറുടെ കഥാപാത്രങ്ങളിലൂടെ പറഞ്ഞുതീര്‍ക്കും. പുളിക്കന്‍മാഷ്‌ ഇംഗ്ളീഷ്‌ഭാഷാപ്രയോഗത്തില്‍ പതിയെ പ്രാവീണ്യമുണ്ടാക്കിത്തന്നു. എങ്കിലും എണ്റ്റെ ശാസ്ത്രവിഷയങ്ങള്‍ ഇംഗ്ളീഷില്‍ പഠിച്ചെഴുതാനുള്ള കഴിവ്‌ കഷ്ടിയായി തുടര്‍ന്നു. തലയില്‍കയറുംവരെ വീണ്ടുംവീണ്ടും വിഷയമോതിത്തന്നിരുന്ന സ്കൂള്‍-അധ്യാപകരെപ്പോലല്ലാതെ, ക്ളാസ്സില്‍വന്ന്‌ വെറും 'ലെക്‌ചര്‍' നടത്തിപ്പോകുന്ന കോളേജ്‌-അധ്യാപകര്‍. കൊത്തേണ്ടതു കൊത്താനും കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനും വശമാക്കാന്‍ നന്നേ കഷ്ടപ്പെടേണ്ടിവന്നു. വെറുതെയല്ല പറയുന്നത്‌, "Lectures lecture, Professors profess, Teachers only teach" എന്ന്‌! അന്ന്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഫാ. കണിയാംപുറമായിരുന്നു. ഗൌരവവും രസികത്തവും ഒന്നിച്ചുകൊണ്ടുനടക്കാന്‍ കഴിയുമായിരുന്നു അദ്ദേഹത്തിന്‌. കോളേജില്‍ ചേരാന്‍പോയ ദിവസംതന്നെ എണ്റ്റെ പേരും വീട്ടുപേരും നോക്കിപ്പറഞ്ഞു, "You are Swamy, I am 'swami'. You are 'Kaniyamparambil', I am 'Kaniyampuram'". കൂടാതെ, കണക്കുക്ളാസ്സെടുത്തിരുന്ന പ്രസിദ്ധഗണിതജ്ഞന്‍ ഫാ. കോന്നുള്ളി ഒഴികെ മറ്റൊരു വൈദികനും അന്ന്‌ എനിക്കു പ്രിയപ്പെട്ടവരായില്ല. കാരണം മറ്റുള്ളവര്‍ ഒന്നുകില്‍ ദൈവികംപറഞ്ഞു മടുപ്പിക്കുമായിരുന്നു. അല്ലെങ്കില്‍ അപഥസഞ്ചാരംകൊണ്ടു കുപ്രസിദ്ധരായിരുന്നു. അതിലൊരാള്‍ 'വിഷവടി'യെന്നുവരെ പേരുകേട്ടിരുന്നു. ഇന്നും പല അച്ചന്‍മാരും സുഹൃത്തുക്കളായുണ്ട്‌, നല്ലതും പേട്ടയും. ഇംഗ്ളീഷ്‌ഭാഷാവൈകല്യം മറികടക്കാന്‍ ഞാന്‍ ഒരു എളുപ്പവിദ്യ കണ്ടെത്തി. ആര്‍ക്കും വായിച്ചെടുക്കാനാവാത്തതരത്തില്‍ കുനുകുനെ കുത്തിക്കുറിച്ചെഴുതുക, ഡോക്‌ടര്‍മാരുടെ കുറിമാനംപോലെ; അക്ഷരത്തെറ്റൊന്നും കണ്ടുപിടിക്കാനാവാത്തവിധം. മാത്തമാറ്റിക്‌സിന്‌ കാര്യമായ ഭാഷാനൈപുണ്യം ആവശ്യമില്ല. ഫിസിക്‌സിനും കെമിസ്‌റ്റ്രിക്കും നീട്ടിപ്പിടിച്ചൊന്നും എഴുതാനുമില്ല. ഇംഗ്ളീഷധ്യാപകര്‍ക്ക്‌ എല്ലാവരുടെയും ഉത്തരക്കടലാസ്സുകള്‍ ഒരുപോലെ ചവറ്‌. കാര്യവും കാരണവും ഒരുപോലെ നീട്ടിപ്പിടിച്ചെഴുതേണ്ടിയിരുന്നത്‌ സോഷ്യല്‍ സ്റ്റഡീസ്‌ എന്ന അവിയല്‍വിഷയത്തിനായിരുന്നു. എനിക്കാണെങ്കില്‍ തലയും വാലുമില്ലാത്ത ചരിത്രാവബോധമേയുള്ളൂ. ഗുപ്തനാണോ മുഗളനാണോ ആദ്യം, അക്‌ബറാണോ ഔറംഗസേബാണോ മഹാന്‍, പാനിപ്പത്തെവിടെ കൊളച്ചല്‍ എവിടെ എന്നൊന്നും അറിയില്ല. കാരണം, മാറിമാറിവരുന്ന സര്‍ക്കാര്‍അധ്യാപകര്‍ അവര്‍ക്കുതോന്നുന്ന രീതിയില്‍ തോന്നുന്ന കാലക്രമത്തിലാണ്‌ സ്കൂളില്‍ ചരിത്രം പഠിപ്പിച്ചിട്ടുള്ളത്‌; ആദ്യം സ്വാതന്ത്ര്യ സമരം, പിന്നെ ടിപ്പുസുല്‍ത്താന്‍, പിന്നെ കുഞ്ഞാലിമരക്കാര്‍, പിന്നെ ഇംഗ്ളീഷുകാര്‍, എന്നിങ്ങനെ..... രണ്ടാംമഹായുദ്ധം കഴിഞ്ഞ്‌ ഒന്നാമത്തേത്‌. ഹിറ്റ്ലര്‍ കഴിഞ്ഞ്‌ അലക്സാണ്ടര്‍. പൌരധര്‍മമെന്ന സിവിക്സോ രാഷ്ട്രീയമീമാംസയെന്ന പൊളിറ്റിക്കല്‍ സയന്‍സോ പഠിക്കാനുണ്ടായിട്ടും പഠിപ്പിച്ചിട്ടില്ല. ആ പശ്ചാത്തലത്തിലാണ്‌ കോളേജിലെ സോഷ്യല്‍ സ്റ്റഡീസിലെ ലോകത്തിലെ വിപ്ളവങ്ങളും നവോത്ഥാനങ്ങളൂം ഏകീകരണങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും പഠിച്ച്‌ പരീക്ഷയെഴുതേണ്ടത്‌. ആദ്യപരീക്ഷക്ക്‌ ഉള്ളതുവച്ച്‌ കാക്കക്കുറിമാനമെഴുതി. മാത്യു പൈലി എന്ന ചെറുപ്പക്കാരനായിരുന്നു സോഷ്യല്‍ സ്റ്റഡീസ്‌ അധ്യാപകന്‍. സുമുഖന്‍. കാലുറയിട്ട്‌ മോടിയില്‍ ഒരു 'ലാംബ്രട്ട'യില്‍ വരും. അന്ന്‌ അതിവിരളമാണ്‌ സ്കൂട്ടര്‍. ആനച്ചന്തത്തില്‍ ക്ളാസ്സില്‍ കയറിയാല്‍ പിന്‍ബെഞ്ചിലെ പൂച്ചകരച്ചിലും കാക്കകരച്ചിലുമെല്ലാം അടങ്ങിക്കൊള്ളും. കാരണം കൂടെക്കൂവാനും കൂവിജയിക്കാനും കൂസാത്ത പ്രകൃതമായിരുന്നു ആ യുവ അധ്യാപകണ്റ്റേത്‌. പരിശോധനകഴിഞ്ഞ്‌ മാര്‍ക്കിട്ട്‌ ഉത്തരക്കടലാസ്സുകള്‍ തിരിച്ചുതരുമ്പോള്‍ എണ്റ്റെ ഊഴമായി. പൈലിസാര്‍, മാര്‍ക്കിടാത്ത എണ്റ്റെ പേപ്പര്‍ എണ്റ്റെ മുന്നിലേക്കെറിഞ്ഞു. "ഇതു താന്‍ തന്നെ വായിച്ചു മാര്‍ക്കിട്ടോ" എന്നൊരു ശാസനയും. "അടുത്ത തവണയും ഇതാണു കയ്യക്ഷരമെങ്കില്‍ വട്ടപ്പൂജ്യം തരും. വരുന്ന അവധിക്കാലത്ത്‌ നാല്‍വരിപ്പുസ്തകത്തില്‍ കോപ്പിയെഴുതി കയ്യക്ഷരം നന്നാക്കുന്നതാവും നല്ലത്‌". ഞാനത്‌ അക്ഷരാര്‍ഥത്തില്‍ തന്നെ നടപ്പാക്കി. അഞ്ചാംക്ളാസ്സില്‍ ചെയ്തതുമാതിരി, A,B,C,D-യില്‍തുടങ്ങി, കൂട്ടെഴുത്തും കൂട്ടക്ഷരവും വരിയും വാചകവുമെല്ലാമായി ഒന്നുരണ്ടു പുസ്തകം തീരുംവരെ കോപ്പിയെഴുതി കൈയക്ഷരം നന്നാക്കി. ഇംഗ്ളീഷിലെ എണ്റ്റെ കൈയക്ഷരം പക്ഷെ അന്നേക്ക്‌ ഉറച്ചുപോയ എണ്റ്റെ മലയാളം കൈയക്ഷരംമാതിരിത്തന്നെ, ചക്കക്കുരുപോലെ മുഴുത്തുമുഴുത്തതായി. എന്നാലുമെന്താ, അടുത്ത പരീക്ഷക്ക്‌ എണ്റ്റെ ഉത്തരക്കടലാസ്സുകണ്ട്‌ പൈലിസാര്‍ പറഞ്ഞു തനിക്ക്‌ പേപ്പര്‍ വായിക്കേണ്ടിവന്നില്ലെന്ന്‌, പേപ്പര്‍ തന്നെ തുറിച്ചുനോക്കിയെന്ന്‌. ആകപ്പാടെ എനിക്കു കഷ്ടപ്പെട്ടു മനസ്സിലാക്കാന്‍ സാധിച്ച Unification of Germany, Unification of Italy, Malthusian Theory of Population എന്നീ മൂന്നു കാര്യങ്ങള്‍കൊണ്ടു പരീക്ഷയെഴുതി മാന്യമായി പാസ്സായി. ഇന്ന്‌ എണ്റ്റെ അക്ഷരം ആരെങ്കിലും നന്നെന്നുപറയുമ്പോള്‍ ഞാന്‍ മാത്യു പൈലി സാറിനെയാണൂ മനസ്സില്‍ കുമ്പിടുക. ഞാന്‍ ഇംഗ്ളീഷും മലയാളവും ഹിന്ദിയും ഇടകലര്‍ത്തിയെഴുതിയാല്‍ അത്രപെട്ടൊന്നൊന്നും വടിവില്‍നിന്നതു കണ്ടുപിടിക്കാനാവില്ല. ഈ മൂന്നുഭാഷകളിലുള്ള എണ്റ്റെ കയ്യൊപ്പും പരസ്പരം പകരംവയ്ക്കാം. അദ്ദേഹം പിന്നെ രാഷ്ട്റീയത്തില്‍ കടന്നു. ഒരിക്കല്‍ അസംബ്ളിയിലേക്കു മത്സരിച്ചുതോറ്റെന്നു കേട്ടു. പിന്നീട്‌ പ്രൊഫ. മാത്യു പൈലി കൊച്ചി മേയറായി. ഒരിക്കല്‍ എറണാകുളം റെയില്‍വേസ്റ്റേഷനില്‍ പ്രൊഫ. എം. കെ. പ്രസാദിനോടൊത്തുവരുമ്പോള്‍ അദ്ദേഹം കാലങ്ങള്‍ക്കുശേഷം എന്നെ തിരിച്ചറിഞ്ഞത്‌ എനിക്കാഹ്ളാദമായി. അക്ഷരം നന്നാക്കിയതോടെ ഭാഷ നന്നാക്കുന്നതിനായി ശ്രമം. അതുവരെ ഞാന്‍ കാര്യമായി ഇംഗ്ളീഷുപുസ്തകങ്ങളൊന്നും വായിച്ചിരുന്നില്ല. എന്തിന്‌, മലയാളപുസ്തകങ്ങള്‍ കൂടി വളരെക്കുറച്ചേ വായിക്കാന്‍ കിട്ടിയിരുന്നുള്ളൂ. കോളേജ്‌ ലൈബ്രറിയാണെങ്കില്‍ വിദ്യാര്‍ഥികളെ ബോധപുര്‍വം അകറ്റിനിര്‍ത്താനുള്ളതരത്തിലായിരുന്നു. കീറിപ്പറിഞ്ഞ കാറ്റലോഗുനോക്കിവേണം പുസ്തകം തെരെഞ്ഞെടുക്കാന്‍. എന്നിട്ടത്‌ ഒരു ഫോമിലെഴുതി ലൈബ്രേറിയനെ ഏല്‍പ്പിക്കണം. മൂന്നുപുസ്തകങ്ങളുടെ പേരും നമ്പറുമെല്ലാം എഴുതിക്കൊടുത്താലേ ഒന്നെങ്കിലും തരമാകൂ. ക്യൂനിന്ന്‌ കൂപ്പണ്‍കൊടുത്ത്‌ പുസ്തകം കയ്യില്‍കിട്ടുമ്പോഴേക്കും ക്ളാസ്സുതുടങ്ങിയിരിക്കും. കൂപ്പണിനെല്ലാം കാശു വേറെ കൊടുക്കണം. പുസ്തകം തിരിച്ചേല്‍പ്പിക്കുമ്പോള്‍ സമയം വൈകിയാല്‍ ഫൈന്‍. പുസ്തകത്തിണ്റ്റെ ഓരോതാളും ലൈബ്രേറിയന്‍ മറിച്ചുനോക്കും. ഏതെങ്കിലും പേജ്‌ കീറിയിട്ടുണ്ടെങ്കില്‍, ഏതെങ്കിലും താളില്‍ എന്തെങ്കിലും വരച്ചിട്ടുണ്ടെങ്കില്‍ അതിനും ഫൈന്‍. പഴയ കീറലിലും വരപ്പുകളിലും ലൈബ്റേറിയന്‍ ഒപ്പുവച്ചിട്ടുണ്ടാകും. ഒപ്പില്ലാത്തതെല്ലാം പുതിയ ആളുടെ തലയില്‍ കെട്ടിവയ്ക്കും. അതിണ്റ്റെ കൂടെ അല്‍പം അസഭ്യവും കേള്‍ക്കണം. വായനയുടെ കൂമ്പടയാന്‍ വേറെ വഴി വേണ്ടായിരുന്നു. എന്നിട്ടും കുറെ പുസ്തകങ്ങള്‍ എടുത്തുവായിച്ചു. തോമസ്‌ ഹാര്‍ഡിയുടെ 'The Woodlanders' ആദ്യപേജ്‌ ഒന്നുവായിച്ചതോടെ ക്ഷീണിച്ചു. എന്നിട്ടും വിട്ടില്ല. തുടര്‍ന്ന്‌ നാലഞ്ചു നോവലുകള്‍ കഴിഞ്ഞപ്പോഴേക്കും ഇംഗ്ളീഷില്‍ ഒന്നു പയറ്റാമെന്നായി. കൂടെ കുറ്റിപ്പുഴയുടെയും കോവൂരിണ്റ്റെയും തകഴിയുടെയും എംടിയുടെയും കൃതികള്‍കൂടിയായപ്പോള്‍ മലയാളത്തിലും പിടിച്ചുനില്‍ക്കാമെന്നായി. ക്ളാസ്സിലെ പഠനത്തേക്കാള്‍ ലബോറട്ടറിയിലെ പ്രായോഗികപരിശീലനമായിരുന്നു എനിക്കു രസകരമായി തോന്നിയത്‌. അവിടെയും ഒരുപാടു നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പഞ്ചേന്ദ്രിയങ്ങള്‍ക്കു പരിശീലനമേകാന്‍പോന്നതായിരുന്നു അവിടത്തെ പഠനപരീക്ഷണങ്ങള്‍. ഫിസിക്‌സില്‍ ശ്രീനിവാസന്‍സാറും കെമിസ്റ്റ്രിയില്‍ ഡോ. ബെഞ്ചമിനും കണക്കില്‍ ഇളയതുമാഷും എനിക്കു വഴികാട്ടിയായി. എണ്റ്റെ ജ്യേഷ്ഠണ്റ്റെ വിദ്യാര്‍ഥിയായിരുന്ന ജോസാണ്റ്റോ, എണ്റ്റെ അധ്യാപകനായി. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം വേറൊരിടത്ത്‌ ഞങ്ങള്‍ സഹപ്രവര്‍ത്തകരുമായി! സഹപാഠികള്‍ പൊതുവെ വിമുഖരായിരുന്നു പരസ്പരം. ഒരു കൂട്ടായ്മയും ഉരുത്തിരിഞ്ഞില്ല അക്കാലത്ത്‌. ഒരു പക്ഷെ അന്നത്തെ സാമ്പത്തിക-സാമൂഹ്യപരിസ്ഥിതി ആയിരുന്നിരിക്കാം കാരണം. ഭക്ഷണക്ഷാമവും 'കോഴിറേഷ'നും ആഭ്യന്തരസമരവും അതിര്‍ത്തിയുദ്ധവും തീപ്പിടിച്ചിരുന്ന സമയമായിരുന്നല്ലോ അറുപതിണ്റ്റെ അവസാനവര്‍ഷങ്ങള്‍. ആദ്യമായി ലാത്തിചാര്‍ജ്‌ കണ്ടതന്നാണ്‌. കോളേജിനടുത്തെത്തിയപ്പോള്‍ ബസ്സുനിര്‍ത്തി ആളെയിറക്കി. ഇറങ്ങിയതോ ഒരാള്‍ക്കൂട്ടത്തിനിടയിലേക്ക്‌. പോലീസുകാര്‍ പാഞ്ഞുവരുന്നു. കണ്ണില്‍കണ്ടവരെയെല്ലാം തല്ലിച്ചതയ്ക്കുന്നു. ഞാനോടി. മാര്‍ക്കറ്റ്‌റോഡിലെ ഊടുവഴികള്‍കടന്ന്‌ 'മേനക'യിലെത്തിയപ്പോള്‍ അവിടെയും പോലീസ്‌. അവിടന്നും ഓടി ബോട്ട്‌ജെട്ടിയിലെത്തി ഒരു ബസ്സില്‍കയറി വീട്ടില്‍ തിരിച്ചുകയറിയപ്പോഴേ ശ്വാസം നേരെയായുള്ളൂ. ഒരു 'യുദ്ധം'കണ്ടതും അക്കാലത്താണ്‌. പാകിസ്താനുമായി സംഘര്‍ഷമുള്ള കാലം. രാവേറെച്ചെന്നപ്പോള്‍ സൈറണ്‍ മുഴങ്ങി. സൈറണ്‍കേട്ടാല്‍ വീട്ടിലെ വിളക്കെല്ലാമണച്ച്‌ 'ബ്ളാക്‌-ഔട്ട്‌'ആക്കണമെന്ന്‌ നിര്‍ദേശമുണ്ടായിരുന്നു പരക്കെ. വിമാനങ്ങളുടെ ഇരമ്പല്‍. ഇടിമുഴക്കംപോലെ വിമാനവേധത്തോക്കുകളുടെ ശബ്ദം. പടിഞ്ഞാറന്‍മാനത്ത്‌ പൂരപ്പടക്കംപോലെ വാണപ്പാച്ചില്‍. അല്‍പസമയത്തിനുള്ളില്‍ എല്ലാം ശാന്തമായി. 'ഓള്‍ ക്ളിയര്‍' സൈറന്‍കിട്ടി. പിറ്റേന്നറിഞ്ഞു, പാകിസ്താന്‍വിമാനങ്ങള്‍ കൊച്ചിതുറമുഖം ആക്രമിക്കാനെത്തിയെന്നും തിരിച്ചോടുമ്പോള്‍ ഒരു ബോംബ്‌ വഴിതെറ്റിവീണ്‌ വല്ലാര്‍പാടത്തെ ചതുപ്പില്‍ പുതഞ്ഞുപോയെന്നും. ബോംബെ ആയിരുന്നത്രെ അവര്‍ ലക്ഷ്യമിട്ടിരുന്നത്‌. അവിടത്തെ സന്നാഹങ്ങള്‍ മുറിച്ചുകടക്കാനാവാതെവന്നപ്പോഴത്രെ കൊച്ചിയെത്തേടിവന്നത്‌. അതിനായി ശ്രീലങ്കയാണ്‌ ഇടത്താവളമൊരുക്കിക്കൊടുത്തതെന്നും സംസാരമുണ്ടായിരുന്നു. 'ബ്രദര്‍' ഐന്‍സ്റ്റൈനെക്കൂടാതെ റോയ്‌, സ്റ്റാന്‍ലി റിച്ചാറ്‍ഡ്‌സ്‌, നസീര്‍, നാരായണന്‍, നാരായണന്‍ നമ്പൂതിരി, ആര്യന്‍നമ്പൂതിരി, ശ്റീരാം, രാമസ്വാമി, മറ്റൊരു നാരായണസ്വാമി, സുഭാഷ്‌ എന്നിവരെയൊക്കയേ ഇന്ന്‌ ഓര്‍മയിലുള്ളൂ. ശ്രീരാമും ഞാനും പ്രൈമറിക്ളാസ്സുതൊട്ടേ സഹപാഠികളായിരുന്നൂ. അടുത്തടുത്ത വീടുകളിലായിരുന്നതിനാല്‍ ഞങ്ങള്‍ മൂന്നാലു കുട്ടികള്‍ ഒന്നിച്ചാണ്‌ പള്ളിക്കൂടത്തില്‍നിന്നു മടങ്ങുക. പിരിയുമ്പോള്‍ അന്നൊരു പതിവുണ്ട്‌, 'ഈയടി നാളെ'. കൂട്ടത്തിലുള്ള ഒരാളെ അടിച്ചിട്ടോടുന്നതിലാണു മിടുക്ക്‌. തിരിച്ചടിക്കാന്‍കഴിഞ്ഞാല്‍ അതിലുംമിടുക്ക്‌. ഒരുദിവസം കൂട്ടത്തിലാരുടെയോ അടികൊണ്ട്‌ ഒരുകുട്ടി കരഞ്ഞു. എന്തോ തെറ്റിദ്ധരിച്ചതുകൊണ്ടാകണം, അടിച്ചതു ഞാനാണെന്ന്‌ ശ്രീരാം ആ കുട്ടിയുടെ വീട്ടില്‍ പറഞ്ഞു. അതറിഞ്ഞ്‌ അമ്മ എന്നെ ഒരുപാടു വഴക്കുപറഞ്ഞു. അടിച്ചതു ഞാനല്ലെന്നു പറഞ്ഞിട്ട്‌` വിശ്വസിക്കാന്‍ ആരുമില്ലായിരുന്നു, കാരണം ശ്രീരാം നല്ല കുട്ടിയായിരുന്നു. പിറ്റേന്നുതൊട്ട്‌ എനിക്കു വാശിയായി, വൈരാഗ്യമായി. ഏഴെട്ടുവര്‍ഷം ഞാന്‍ ശ്രീരാമിനോട്‌ മിണ്ടാതെ നടന്നു. മുന്നിലോ നാലിലോ പഠിക്കുമ്പോഴായിരുന്നു അത്‌. സെയ്ണ്റ്റ്‌ ആല്‍ബെര്‍ട്‌സിലെ ആദ്യദിവസത്തെ ക്ളാസ്സില്‍ എണ്റ്റെ അടുത്ത ബെഞ്ചിലിരിക്കുന്നു ശ്രീരാം! ഞങ്ങളുടെ കണ്ണുകളിടഞ്ഞു. കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ ഒരു പൊട്ടിച്ചിരിയായി. പഴയ പിണക്കം അതോടെ മറന്നു ഞങ്ങള്‍. ബാലിശത്തിനു ബലം അത്രക്കൊക്കെയേ ഉള്ളൂ! രണ്ടാംവര്‍ഷമായപ്പോഴേക്കും അല്‍പമെല്ലാം മുതിര്‍ന്നെന്നായി; അല്‍പം ആത്മവിശ്വാസവുമായി. 'യീസ്റ്റ്‌' എന്ന തലക്കെട്ടില്‍ മലയാളത്തില്‍ ഞാനാദ്യമായെഴുതിയ ശാസ്ത്രലേഖനം കോളേജ്‌ മാഗസീനില്‍ അച്ചടിച്ചുവന്നത്‌ അതിസന്തോഷമായി. മാഗസീന്‍ കവറിന്‌ ഞാനൊരു ഡിസൈനും വരച്ചുകൊടുത്തിരുന്നു. പെന്‍സിലില്‍ സ്കെച്ചുചെയ്‌തിരുന്ന അത്‌ ഇന്ത്യന്‍-ഇങ്കില്‍ ആക്കാന്‍ എഡിറ്റര്‍ ആവശ്യപ്പെട്ടു. എനിക്കുണ്ടോ അറിയുന്നൂ ഇന്ത്യന്‍ഇങ്ക്‌ എന്താണെന്നും അച്ചടിക്കാന്‍പാകത്തിന്‌ ചിത്രമെങ്ങിനെ പാകപ്പെടുത്തണമെന്നും! ആ ശ്രമം ചാപിള്ളയായി. അടുത്തുണ്ടായിരുന്ന 'കേരളടൈംസ്‌' പ്രസ്സില്‍ ഇടയ്ക്കെല്ലാം ഒളിഞ്ഞുനോക്കി അച്ചടിക്കാര്യങ്ങള്‍ പഠിക്കാന്‍ശ്രമിച്ചതും ഫലവത്തായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ശ്രീ ജോണ്‍ പോളിണ്റ്റെ ഉത്സാഹത്തില്‍ അവരുടെ പത്രങ്ങളില്‍ കവിതകളുംമറ്റും പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞതു ഭാഗ്യമായിക്കരുതുന്നു. അന്ന്‌ അതിണ്റ്റെ എഡിറ്റര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ('മാധ്യമവിചാരം') ആയിരുന്നെന്ന്‌ എനിക്കറിവില്ലായിരുന്നു. കോളേജില്‍ അന്നത്തെ വിദ്യാര്‍ഥിനേതാക്കളിലെ ഡൊമിനിക്‌ പ്റസെണ്റ്റേഷന്‍ എം. എല്‍ എ. ആയി, മന്ത്രിയായി. വര്‍ഷാവസാനം, മലയാളത്തിന്‌ ഏറ്റവുംകൂടുതല്‍ മാര്‍ക്കുവാങ്ങിയതിന്‌ സമ്മാനംകിട്ടിയതും ഒരു പ്രോത്സാഹനമായി. ഫിസിക്സിലെ പ്രാക്റ്റിക്കല്‍പരീക്ഷക്ക്‌ മഹാരാജാസ്‌കോളേജിലെ പ്രൊഫ. തുളസിയായിരുന്നു പരീക്ഷക. എല്ലാവരുംപറഞ്ഞു സര്‍ക്കാര്‍അധ്യാപകര്‍ പ്രൈവറ്റ്‌കോളേജില്‍ പരീക്ഷക്കുവരുമ്പോള്‍ കുട്ടികളെ കഷ്ടപ്പെടുത്തി മാര്‍ക്കുകുറയ്ക്കുമെന്ന്‌. എനിക്ക്‌ അവര്‍ മാര്‍ക്ക്‌ വാരിക്കോരിത്തന്നു (പിറ്റേവര്‍ഷം ഫിസിക്‌സ്‌ ഡിഗ്രിക്ളാസ്സില്‍ അവരെണ്റ്റെ അധ്യാപികയായി മഹാരാജാസില്‍. ആല്‍ബെര്‍ട്‌സിലെ എണ്റ്റെ കെമിസ്റ്റ്രി അധ്യാപകന്‍ ഡോ. ബെഞ്ചമിന്‍, മഹാരാജാസില്‍ എണ്റ്റെ പരീക്ഷകനുമായിവന്നു. അദ്ദേഹവും എനിക്ക്‌ വാരിക്കോരിത്തന്നു മാര്‍ക്ക്‌). എങ്കിലും വാര്‍ഷികപ്പരീക്ഷക്ക്‌ വലിയ പ്രകടനമൊന്നും എനിക്കു കാഴ്ചവയ്ക്കാനായില്ല. പട്ടണത്തിലെ മിടുക്കന്‍മാര്‍ ബഹുദൂരം മുന്നിലായിരുന്നു. അതിവേഗം നടക്കാനുറച്ചായിരുന്നു അടുത്തപടി എണ്റ്റേത്‌.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...