Friday 29 July 2016

മാതൃഭാഷയ്ക്കും മറുഭാഷ്യം




അമ്മയോടു പറയുന്ന ഭാഷ മാതൃഭാഷ. അതു 'പഠിക്കുന്ന'തല്ല; 'പഠിയുന്ന'താണ്‌. ജനനംതൊട്ട്‌ (അതോ അതിനുമുന്‍പുപോലുമോ) മനസ്സില്‍ 'പതിയുന്ന'താണത്‌. വക്കും വടിവുമില്ലാതെ തുടങ്ങി, വാക്കും വ്യാകരണവുമില്ലാതെ കുടുങ്ങി, വഴക്കും വക്കാണവുമായി മടങ്ങി, വാചകവും വാചികവുമായി വളര്‍ന്ന്‌, വെട്ടും തിരുത്തുമായി തുടര്‍ന്ന്‌, വാമൊഴിയിലേക്കും വരമൊഴിയിലേക്കും പടര്‍ന്ന്‌, വാഗര്‍ഥത്തിലേക്കും വാഗ്മിതയിലേക്കും കടക്കുമ്പോള്‍ മാതൃഭാഷ വരേണ്യമാകുന്നു.

വേറെ ഏതു ഭാഷ പഠിച്ചാലും മറന്നാലും, മാതൃഭാഷ മറക്കില്ല. തനിക്കു തന്‍ഭാഷ. മാതൃഭാഷ ഏവര്‍ക്കും പ്രിയം. വള്ളത്തോള്‍ പാടി, "മറ്റുള്ളഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍". അതൊരു വികാരം. മാതൃഭാഷയിലാണു മനസ്സിണ്റ്റെ സഞ്ചാരം. മാതൃഭാഷയിലാണു മനസ്സിലെ വിവര്‍ത്തനം.
  
മലയാളികള്‍ക്കു മാതൃഭാഷ മലയാളം. എസ്‌.കെ. പൊറ്റെകാട്‌ ആണെന്നുതോന്നുന്നു, ഒരിക്കല്‍ പറഞ്ഞു ഏതുനാട്ടിലായാലും ഒരു പട്ടികടിക്കാന്‍വന്നാല്‍ മലയാളിയാണെങ്കില്‍ "പോ പട്ടീ..." എന്നു സ്വാഭാവികമായി പറഞ്ഞുപോകുമെന്ന്‌. വികാരാവേശത്തില്‍ മനുഷ്യര്‍ മാത്രുഭാഷയിലേക്കു മടങ്ങുന്നു. എനിക്കൊരു അനുഭവമുണ്ട്‌; (ഇതിനുമുന്‍പെവിടെയോ പറഞ്ഞിട്ടുമുണ്ടത്‌). നോര്‍വേയില്‍ ഒരിക്കല്‍ വണ്ടി മാറിക്കേറി, വഴി തെറ്റിപ്പോയി. പട്ടണപ്രാന്തം. കൊടുംതണുപ്പ്‌. മഞ്ഞുവീഴ്ച. ശീതക്കാറ്റ്‌. ഡ്രൈവര്‍ക്കും എനിക്കുമിടയില്‍ (അവിടെ കണ്ടക്റ്റര്‍മാരില്ലല്ലോ) ഭാഷ പ്രശ്നമായി (സഹയാത്രികര്‍ക്കും ഇംഗ്ളീഷ്‌ വശമല്ലായിരുന്നു). പറഞ്ഞുപറഞ്ഞ്‌ ഞാന്‍ മലയാളത്തിലായി; അയാള്‍ നോര്‍വീജിയനിലും. എന്നിട്ടും എങ്ങിനെയോ വാസസ്ഥലത്തെത്തി.

മറ്റെന്തു ഭാഷ വശമുണ്ടെങ്കിലും മാതൃഭാഷയിലായിരിക്കും നാം ചിന്തിക്കുക. മറ്റേതു ഭാഷയിലും നാമെഴുതുമ്പോള്‍ വിഷയം മനസ്സില്‍ മാതൃഭാഷയിലായിരിക്കും വിരിഞ്ഞുവരിക. പല തവണ ഞാന്‍ ആലോചന ഇടയ്ക്കുവച്ചു നിര്‍ത്തി ചിന്തയുടെ ഭാഷയെന്തെന്നു പരിശോധിച്ചിട്ടുണ്ട്‌. അതു മാതൃഭാഷയാകുന്നു. അപവാദങ്ങളുമുണ്ടാകാം.

എന്നാല്‍ മാത്രുഭാഷ ഒരു മിഥ്യയാണ്‌. കുഞ്ഞുണ്ണിമാഷ്‌ അതെഴുതിപ്പിടിപ്പിച്ചിട്ടുണ്ടല്ലോ, "ജനിക്കുംതൊട്ടെന്‍മകന്‍ ഇംഗ്ളീഷുപഠിക്കുവാന്‍ ഭാര്യതന്‍പേറങ്ങ്‌ ഇംഗ്ളണ്ടിലാക്കി", എന്ന്‌. അടുത്തിടെ (ജൂലൈ, 2016) ഡോ. പി. ഹരികുമാര്‍ കുറിച്ചു: "അവന്‍ മലയാളി/അവള്‍ സന്താളി/അവര്‍ അമേരിക്കര്‍/അവര്‍ക്ക്‌ ചെറുമക്കളേഴ്‌/ഫ്രെഞ്ച്‌, സ്പാനിഷ്‌, ജെര്‍മന്‍/പഞ്ചാബ്‌, സിന്ധ്‌, ഗുജറാത്ത്‌, മറാഠ/ഒട്ടും തിളയ്ക്കാതെ ചോര അവര്‍ക്കു ഞരമ്പുകളില്‍.../ചില ഭാഷ ഏതുഭാഷയിലും മാതൃഭാഷയാ...!/".

എണ്റ്റെ ഒരു പരിചയക്കാരണ്റ്റെ അനുഭവം. ആള്‍ വടക്കെ മലബാറി, സപ്തഭാഷാസംഗമസ്ഥാനത്തുനിന്ന്‌. വീട്ടില്‍ കന്നഡവും പുറമെ മലയാളവും. തമിഴ്നാട്ടില്‍ പണിയെടുക്കുമ്പോള്‍ തമിഴ്നാട്ടുകാരിയുമായി വിവാഹമായി. വീട്ടില്‍ തമിഴായി ഭാഷ. പിന്നെ ആന്ധ്രയിലേക്കു താമസംമാറേണ്ടി വന്നു. വീട്ടിലെ സഹായത്തിന്‌ ആന്ധ്രക്കാരി. മക്കള്‍ക്കു വീട്ടില്‍ ഭാഷ തെലുങ്കായി. അതിനിടെ പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മ മരിച്ചു. ജോലിമാറിയപ്പോള്‍ അച്ഛനും മക്കളും ഹരിദ്വാറിലായി. അവിടെ മക്കള്‍ ഹിന്ദി പഠിച്ചു വളര്‍ന്നു. ഇന്നവരുടെ മാതൃഭാഷ ഹിന്ദി; പിതൃഭാഷയും!

ഗോവയിലെ സ്ഥിതി ഇതിലും വിശേഷം. പോര്‍ത്തുഗീസുകാരുടെ അധിനിവേശസമയത്ത്‌ നാടന്‍ഭാഷയായ കൊങ്കണി നിരോധിക്കപ്പെട്ടു; അയല്‍ഭാഷയായ മറാഠി അവഗണിക്കപ്പെട്ടു. എങ്കിലും സമൂഹത്തിലെ താഴേക്കിടക്കാര്‍ കൊങ്കണി കൊണ്ടുനടന്നു, മാതൃഭാഷയായി. ഉന്നതശ്രേണിയിലുള്ളവര്‍, പ്രത്യേകിച്ചും കത്തോലിക്കര്‍ പലര്‍ക്കും പോര്‍ത്തുഗീസായി മാതൃഭാഷ. പഠിക്കാനും പണിയെടുക്കാനും പുറംനാട്ടിലേക്കു പോയവര്‍ ഇംഗ്ളീഷ്‌ സ്വായത്തമാക്കി. ഇന്നത്‌ ഭൂരിപക്ഷംവരുന്ന ഇടത്തരക്കാരുടെ ഭാഷ. ഗോവയില്‍നിന്നു പുറത്തിറങ്ങുന്നതും ഗോവയില്‍ പരക്കെ വില്‍ക്കപ്പെടുന്നതുമായ ഇംഗ്ളീഷ്‌-പത്രങ്ങള്‍ അനവധിയാണ്‌; കൊങ്കണിപ്പത്രങ്ങള്‍ ഒന്നോ രണ്ടോ! പഠനമാധ്യമം ഏതുവേണമെന്നതിനെച്ചൊല്ലി - ഇംഗ്ളീഷോ, കൊങ്കണിയോ മറാഠിയോ എന്നതിനെച്ചൊല്ലി - കലങ്ങിമറിയുകയാണ്‌ ഇവിടത്തെ സാംസ്കാരികലോകം. ഭാഷയില്‍മാത്രമല്ല ലിപിയിലും (റോമന്‍, ദേവനാഗരി) അഭിപ്രായവ്യത്യാസമേറെയാണ്‌.

എണ്റ്റെ കഥയും വളരെയൊന്നും വ്യത്യസ്തമല്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ മഹാരാഷ്ട്രത്തില്‍നിന്ന്‌ തഞ്ചാവൂരിലേക്കു താമസംമാറ്റിയവരത്രേ ഞങ്ങളുടെ 'പ്ര'-പൂര്‍വികര്‍. അവിടത്തെ രാജാവിണ്റ്റെ അപ്രീതിമൂലമോ കേരളരാജാക്കന്‍മാരുടെ ആവശ്യപ്രകാരമോ അവരിലൊരുഭാഗം തമിഴ്നാട്ടില്‍നിന്ന്‌ കേരളദേശത്തിലേക്കു കുടിയേറി. പാലക്കാട്ടുചുരംവഴി വന്നവര്‍ കൊച്ചിയിലും മലബാറിലും, തലശ്ശേരി, പാലക്കാട്‌, തൃശ്ശിവപേരൂർ‌, കൊടുങ്ങല്ലൂർ‌, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി താമസമുറപ്പിച്ചു. ചെങ്കോട്ടവഴി വന്നവര്‍ കൊല്ലത്തും ആലപ്പുഴയിലും വൈക്കത്തുമായെല്ലാം താമസമാക്കി. നാഗര്‍കോവില്‍വഴി വന്നവര്‍ തിരുവനന്തപുരത്തും പരിസരപ്രദേശത്തും സ്ഥിരതാമസമാക്കി. തമിഴും മലയാളവും കലര്‍ന്നു. സാമ്പാറും കാളനും കലര്‍ന്നു. ദീപാവലിയും ഓണവും കലര്‍ന്നു. തമിഴത്താനും മലയാളത്താനും ഒന്നായിഴുകി. വീട്ടില്‍ തമിഴും വെളിയില്‍ മലയാളവുമായി. കാലക്രമേണ വീട്ടിലെ ഭാഷ 'തമിഴാളം' അല്ലെങ്കില്‍ 'തലയാള'മായി. അതിനൊരു ലിപി ഇല്ലാതായി. തമിഴര്‍ക്കും മലയാളികള്‍ക്കും അതു വര്‍ജ്യമായി. എന്നിട്ടും അമ്മയോടു തലയാളത്തില്‍ സംസാരിച്ചു; മലയാളം-ലിപിയില്‍ കത്തെഴുതി. പുറമെ മലയാളത്തില്‍ സംസാരിച്ചു, മലയാളം പഠിച്ചു, മലയാളത്തിലെഴുതി. ഉള്ളൂരും മലയാറ്റൂരും ശങ്കരനാരായണനും അമ്പലപ്പുഴ ശിവകുമാറും രാജു നാരായണസ്വാമിയും ഈ നാരായണസ്വാമിയും എല്ലാം മലയാളത്തിലെഴുതി, കവിതയും കഥയും ലേഖനങ്ങളുമെല്ലാം.

എന്താണെണ്റ്റെ മാതൃഭാഷ? ഏതാണെണ്റ്റെ മാതൃഭാഷ?  

കഥ തുടരുന്നു. എണ്റ്റെ ഭാര്യ ജനിച്ചതു മഹാരാഷ്ട്രത്തില്‍. അമ്മയച്ഛന്‍മാര്‍ കേരളത്തില്‍നിന്ന്‌. പഠിച്ചതു മറാഠിയില്‍. പറഞ്ഞതു തലയാളവും മലയാളവും മറാഠിയും ഹിന്ദിയും ഇംഗ്ളീഷും. മാതൃഭാഷയേത്‌?

കഥ വീണ്ടും തുടരുന്നു. എണ്റ്റെ മകള്‍ ജനിച്ചതു കേരളത്തില്‍. ആദ്യം വളര്‍ന്നതു മഹാരാഷ്ട്രത്തില്‍. വീട്ടില്‍ തലയാളം, വിരുന്നുകാരോടു മലയാളം, ആയയോടു മറാഠി, വെളിയിലുള്ളവരോടു ഹിന്ദി. പിന്നെ ഗോവയില്‍. സുഹൃത്തുക്കളോട്‌ ഇംഗ്ളീഷ്‌. പുറമെ കൊങ്കണി. സ്കൂളില്‍ കുറെ പോര്‍ത്തുഗീസും ഫ്രെഞ്ചും. കല്യാണംകഴിഞ്ഞപ്പോള്‍ തമിഴ്‌. ജോലി കര്‍ണാടകത്തിലായതിനാല്‍ ഇന്നിപ്പോള്‍ കന്നഡവുമായി. അമ്മയച്ഛന്‍മാരോടു തലയാളം, അമ്മായച്ഛന്‍മാരോടു തമിഴ്‌, ഭര്‍ത്താവിനോടും മകനോടും ഇംഗ്ളീഷ്‌, സുഹൃത്തുക്കളോടു മലയാളം, കൊങ്കണി, മറാഠി, ഓഫീസില്‍ ഹിന്ദി, പുറമെ കന്നഡം. അവളുടെ മാതൃഭാഷയേത്‌?

തമിഴ്നാട്ടില്‍നിന്ന്‌ പലായനംചെയ്ത്‌ കേരളക്കരയില്‍ പുനര്‍ജനിച്ച പരദേശിബ്രാഹ്മണരുടെ കഥയ്ക്കും ഗോവയില്‍നിന്നു പലായനംചെയ്തെത്തിയ കുഡുംബിസമുദായത്തിണ്റ്റെ കഥയ്‌ക്കും സമാനതകളേറെ. മാതൃഭാഷ എന്തെന്ന ശങ്ക ഇരുകൂട്ടര്‍ക്കും സമം. മാതാവിനോടു സംസാരിക്കുവാന്‍ ഒരു ഭാഷ (തമിഴ്‌/കൊങ്കണി); അതല്ലാതെ ഔദ്യോഗികമായി മാതൃഭാഷ മലയാളവും. അവരെ യഥാക്രമം പട്ടന്‍മാരെന്നും ചെട്ടികളെന്നും അധിക്ഷേപിച്ച കേരളസമൂഹംതന്നെ ഇരുകൂട്ടരെയും മലയാളമെന്ന മുലപ്പാലൂട്ടി വളര്‍ത്തിയെന്നത്‌ അഭിമാനത്തോടെ നാമോര്‍ക്കുക.

അതിനാല്‍ മാതൃഭാഷ ഒരു വികാരംമാത്രമാണ്‌. വിചാരധാരയ്ക്കൊരു വിരാമമല്ല. അതിനെച്ചൊല്ലിയുള്ള കലഹങ്ങള്‍ വെറും വിഡ്ഢിത്തംമാത്രം.  

ഞാന്‍ ഗാരണ്റ്റി!.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...