Monday 18 July 2016

രണ്ടു ശങ്കരന്‍മാരും ഒരു അയ്യപ്പനും


ആദിയില്‍ ഒരു ശങ്കരനുണ്ടായിരുന്നു. കടിച്ചാല്‍പൊട്ടാത്ത കാര്യങ്ങള്‍ കടിച്ചുപൊട്ടിച്ചുതന്ന മഹാശയന്‍. സത്യത്തെയും മിഥ്യയെയും ഒരേനാണയത്തിണ്റ്റെ ഇരുവശങ്ങളായി കാട്ടിത്തന്ന മഹാമനീഷി. 'നീ'യും 'ഞാ'നും രണ്ടല്ലെന്നും ഒരേ തേജസ്സിണ്റ്റെ സ്ഫുലിംഗങ്ങളാണെന്നും കൂട്ടിവായിപ്പിച്ച മഹാഗുരു.
അന്ന്‌ ലോകം മുഴുവന്‍ ഇരുട്ടില്‍ തപ്പി നടക്കുകയായിരുന്നു. സംസ്ക്കാരോന്നതിയിലും ആത്മീയപ്രബുദ്ധതയിലും ഭാരതം മുന്നിട്ടു നിന്നിരുന്നെങ്കിലും ജാതിയെയും മതത്തെയും ചൊല്ലിയുള്ള വെറും പടലപ്പിണക്കങ്ങള്‍ക്കുപരി ബൌദ്ധികചിന്താസരണികള്‍തന്നെ കുഴഞ്ഞുമറിഞ്ഞുകിടന്നിരുന്നു ഇവിടെ. ദ്വൈതചിന്തയും മാന്ത്രികമേല്‍ക്കോയ്മയും താന്ത്രികസങ്കേതങ്ങളും യന്ത്രസങ്കല്‍പങ്ങളും ആര്‍ഷസംസ്കാരത്തിണ്റ്റെ അസ്തിവാരംതന്നെ ഇളക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ആദിശങ്കരന്‍ ഒരു തീപ്പൊരിയായുണര്‍ന്ന്‌ തീപ്പന്തമായ്‌ പടര്‍ന്നു. ആരാധനയിലും അനുഷ്ഠാനങ്ങളിലും മാന്ത്രികത്തിലും താന്ത്രികത്തിലും അതിരുവിട്ടഭിരമിച്ച ഉപരിവര്‍ഗത്തിനെ യുക്തിയുടെ ശക്തികൊണ്ടു വഴികാട്ടി ആത്മോന്നതിയിലേയ്ക്ക്‌ ആനയിച്ചു. ഭൌതികതയെയും ആത്മീയതയെയും ഒന്നിച്ചുകാണാനും തിരിച്ചറിയാനും പ്രാപ്തമാക്കി. ആസക്തിയുടെ മായാവലയത്തിലും ആത്മീയതയുടെ അടിക്കല്ലുകള്‍ അദ്ദേഹം പെറുക്കിവച്ചു. പ്രപഞ്ചശക്തിയും ഭൌതികവ്യക്തിയും രണ്ടല്ലെന്ന പരമാര്‍ഥം പഠിപ്പിച്ചു. നീയും ഞാനും ഒന്നെന്നും ഒന്നിനെ പലതായിക്കാണുന്ന മായാമോഹത്തിലാണ്‌ നാമെല്ലാം എന്ന സത്യം സാര്‍ഥകമാക്കി ശങ്കരന്‍. പാമ്പിനെ കയറായിക്കാണുമ്പോഴും കയറിനെ പാമ്പായിക്കാണുമ്പോഴും തിരിച്ചറിയാതെ പോകുന്നതെന്തെന്നും തിരിച്ചറിയേണ്ടതെന്തെന്നും ശങ്കരന്‍ കാട്ടിത്തന്നു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞു വന്നു വേറൊരു ശങ്കരന്‍. ഈ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌. ഒരാള്‍ ആത്മീയതയിലൂന്നി അപഗ്രഥിച്ചപ്പോള്‍ മറ്റെയാള്‍ ഭൌതികതയിലൂന്നി അപഗ്രഥിച്ചു നമ്മുടെ ജീവിതത്തെയും സമൂഹത്തെയും വ്യക്തികളെയും വൈജാത്യങ്ങളെയും. ഒരാള്‍ കയറിനെക്കണ്ടപ്പോള്‍ മറ്റെയാള്‍ പാമ്പിനെക്കണ്ടു. കാണുന്നതല്ല സത്യമെന്ന്‌ ആദിശങ്കരന്‍. സത്യമല്ല കാണുന്നതെന്ന്‌ നവ്യശങ്കരന്‍. ഒരു വ്യക്തി മറ്റൊരാളേക്കാള്‍ ഉയര്‍ന്നതെന്നോ താഴ്ന്നതെന്നോ കരുതരുത്‌. സമത്വവും സമഭാവവും ഭൌതികതയ്ക്കു മുകളില്‍ ആത്മീയതലംവരെ അന്തര്യാമിയായി അനുവര്‍ത്തിക്കുന്നു എന്നു രണ്ടു ശങ്കരന്‍മാരും. ദ്വൈതമെന്ന മിഥ്യയെ അദ്വൈതമെന്ന ദൃഷ്ടികൊണ്ട്‌, മഞ്ഞിനെ സൂര്യനെന്നപോലെ തെളിച്ചുകാണിച്ചു രണ്ടു ശങ്കരന്‍മാരും - ഒരാള്‍ ആത്മീയതയിലും മറ്റെയാള്‍ ഭൌതികതയിലും.
രണ്ടുപേരും എത്തിച്ചേര്‍ന്നത്‌ ഒരേ പടിക്കല്‍. ഏതു മനുഷ്യനും ഒന്നുതന്നെ സത്യത്തില്‍. തന്‍ശക്തി തന്നെ പരാശക്തി. ആ ഏകഭാവം - സമത്വം - അതിനു പേര്‌ അദ്വൈതമെന്നോ സോഷ്യലിസമെന്നോ എന്തുമാവാം. "ഏകോസത്‌ വിപ്രാ ബഹുധാവദന്തി" എന്നുമാത്രം. സത്യമൊന്നേയുള്ളൂ; അതു കാണുന്നതിലാണു വ്യത്യാസം.
ഈ രണ്ടു ശങ്കരന്‍മാരും അന്നന്നത്തെ ഭൌതിക-ബൌദ്ധികസാഹചര്യങ്ങളില്‍ സമൂഹ്യവിപ്ളവങ്ങള്‍ക്കുള്ള നിമിത്തങ്ങളായിരുന്നു. ഒരാള്‍ 'തത്ത്വമസി' എന്ന യുക്തിയുടെ തോളത്തും മറ്റെയാള്‍ 'അഹം ബ്രഹ്മാസ്മി' എന്ന ശക്തിയുടെ തോളത്തും കയ്യിട്ട്‌ അന്യോന്യം തിരിഞ്ഞുനിന്നു നോക്കിയപ്പോള്‍ കണ്ടത്‌ പക്ഷെ ഒന്ന്‌. "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍" ചൊല്ലാവതല്ലല്ലോ.
വൈഷ്ണവരും ശൈവരും തമ്മില്‍തമ്മില്‍ മുഖംതിരിച്ചുനടന്നകാലത്താണ്‌ ആദിശങ്കരണ്റ്റെ പടയോട്ടം. മൂലധനവും അധ്വാനവും മുഖത്തോടുമുഖം നോക്കാതിരുന്നപ്പോഴാണ്‌ അഭിനവശങ്കരണ്റ്റെ പടപ്പുറപ്പാട്‌. അദ്വൈതാത്മക-ആത്മീയവാദം വഴിപിരിഞ്ഞ്‌ വൈരുധ്യാത്മക-ഭൌതികവാദം.
വിഷ്‌ണുവെന്ന അധീശശക്തിയെയും ശിവനെന്ന സര്‍ഗശക്തിയെയും അന്യോന്യം സമരസപ്പെടുത്തുകയും സ്വീകരിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്ന സങ്കല്‍പമാണ്‌ ശാസ്താവെന്ന ഹരിഹരസുതണ്റ്റെ ഉത്ഭവകഥയില്‍; കേരളത്തിണ്റ്റെ വികാസപരിണാമങ്ങളുടെ വിപ്ളവകഥയിലും.
അയ്യപ്പന്‍ രണ്ടിനുമൊരു പ്രതീകം. നീയും ഞാനും ഒന്നെന്ന അദ്വൈതസിദ്ധാന്തത്തിണ്റ്റെ പ്രതീകം. സമത്വസുന്ദരജീവിതത്തിണ്റ്റെ പ്രതീകം. ശബരിമലയെന്ന ബാലികേറാമല നമ്മുടെ ഭൌതിക ജീവിതം തന്നെ; "കല്ലുകരടുകാഞ്ഞിരക്കുറ്റിയും മുള്ളുമുരടുമൂര്‍ഖന്‍പാമ്പും" നിറഞ്ഞതാണ്‌ നമ്മുടെ ജീവിതമാര്‍ഗം. എങ്കിലും ശബരിയെപ്പോലുള്ള തണ്ണീരുറവുകള്‍ അതിനു കുളിരേകുന്നു. പ്രകൃതിയാണ്‌ ദൈവം; പ്രാകൃതമാണ്‌ മനുഷ്യജന്‍മം. താടിയും മുടിയും തുള്ളലും തൊള്ളതുറക്കലും പ്രാഗ്ജന്‍മത്തിണ്റ്റെ സ്മൃതിബിന്ദുക്കള്‍. ഇവിടെ വലുപ്പച്ചെറുപ്പമില്ല; ജാതിമതഭേദമില്ല. ആണ്‍പെണ്‍ വിഭജനമില്ല. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും പച്ചമനുഷ്യണ്റ്റെ പരിഛേദങ്ങള്‍. പുറംമോടിയിലല്ല അകക്കാമ്പിലാണ്‌ ഏഴഴക്‌ എന്നല്ലേ കറുത്തവസ്ത്രവും ഇരുമുടിക്കെട്ടും ധ്വനിപ്പിക്കുന്നത്‌? ഓരോ മലമടക്കിലും വര്‍ഗശത്രുവായി പുലി പതുങ്ങിയിരിപ്പുണ്ട്‌; സംശുദ്ധിയും സംഘശക്തിയും സംഘടിക്കുമ്പോള്‍ ഏത്‌ അധിനിവേശശക്തിയും അടുക്കാന്‍ കഴിയാതെ പരുങ്ങും. ലക്ഷ്യമെത്താന്‍ പതിനെട്ടുപടികള്‍ കയറേണ്ടിവരും; പതിനെട്ടടവുകളും പയറ്റേണ്ടിവരും.
കല്ലും മുള്ളും, വെറും പുല്ലും പുഷ്പവുമാക്കി കൂട്ടംപിരിയാതെ ലക്ഷ്യം കൈവിടാതെ മുകളിലെത്തുമ്പോഴറിയാം 'തത്‌ ത്വം അസി' എന്ന്‌; 'അഹം ബ്രഹ്മാസ്മി' എന്ന്‌. രണ്ടു ശങ്കരന്‍മാരും പഠിപ്പിച്ചത്‌ ഇതൊക്കെത്തന്നെയല്ലേ? ശബരിമലയിലെ അയ്യപ്പന്‍ പറയാതെ പറയുന്നതും ഈ വസ്തുതയല്ലേ? കെട്ടഴിക്കാതെ കൈവല്യമില്ലെന്നല്ലേ?

1 comment:

Narayana Swamy said...

In Mathrubhumi (19 Aug 2016): "...പുരാണത്തിലെ സോഷ്യലിസ്റ്റാണ് അയ്യപ്പന്‍. ഭക്തരെപ്പോലും ദൈവത്തിന്റെ പേരാണ് വിളിക്കുന്നത്. നേതാക്കന്മാരെന്ന വ്യത്യാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാരുടെ സഖാവേ..."

Read more at: http://www.mathrubhumi.com/news/kerala/prayar-gopalakrishnan-sabarimala-pinarayi-vijayan-malayalam-news-1.1291512

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...