Sunday 3 July 2016

പ്രവാസിക്കെന്താ കൊമ്പുണ്ടോ?



പ്രവാസിക്കെന്താ, കൊമ്പുണ്ടോ?   രണ്ടെണ്ണമില്ലെങ്കിലും ഒരൊന്നൊന്നരക്കൊമ്പെല്ലാം കാണും.   കാരണം പ്രവാസം ഒരു പ്രയാസപ്പെട്ട സംഗതിയാണ്‌.   വെറും പ്രയാസമല്ല, അതിപ്രയാസം.   അറിയാത്തനാട്ടില്‍ ജീവിക്കുക തന്നെ പ്രയാസം; എന്നിട്ടല്ലേ അതിജീവിക്കുക.     ഒന്നൊന്നരക്കൊമ്പുണ്ടെങ്കിലേ അന്യദേശത്ത്‌ അര്‍ഥപൂര്‍ണമായൊരു അതിജീവനം സാധ്യമാകൂ.   അതില്ലെങ്കില്‍ ആടുജീവിതം തന്നെ.

എന്താണീ പ്രവാസം?   ആരാണു പ്രവാസി?   എന്തിനീ പ്രവാസം?

ജനിച്ചതോ വളര്‍ന്നതോ അല്ലാത്ത അപരിചിതമായൊരു നാട്ടില്‍ നിത്യവൃത്തി കഴിക്കേണ്ടിവരുമ്പോള്‍ അതു പ്രവാസം.   നാട്ടിലേക്കാളും കൂടുതല്‍കാലം പുറംനാട്ടില്‍ കഴിയുന്നവ/, പ്രവാസി.     ഒരുമാതിരിപ്പെട്ട പ്രവാസങ്ങളെല്ലാം ആത്യന്തികമായി ഉപജീവനം തേടിയുള്ളതാണ്‌ - നാട്ടിലില്ലാത്തതോ നാട്ടില്‍കിട്ടാത്തതോ നാട്ടിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ടതോ ആയ തൊഴില്‍, പരദേശത്താണെങ്കിലും പിടിച്ചുപറ്റാന്‍.

കുറച്ചൊരുശതമാനം ആളുകള്‍ പ്രായംചെല്ലുമ്പോ വിദേശത്തുള്ള മക്കളുടെ കൂടെ ശിഷ്ടജീവിതം കഴിക്കുന്നു എന്നത്‌ അടുത്തകാലത്തെമാത്രം പ്രതിഭാസമാണ്‌.   കുറെ കള്ളന്‍മാരും ചതിയന്‍മാരും ദുഷ്ടന്‍മാരും സുഖിയന്‍മാരും ഒളിച്ചോടിപ്പോയി വിദേശങ്ങളില്‍ കുടിയേറിപ്പാര്‍ക്കുന്നു എന്നതും വേറെ കാര്യം.

നമ്മെ സംബന്ധിച്ചിടത്തോളം രണ്ടുതരം പ്രവാസികളെക്കാണാം.   ഇന്ത്യക്കകത്തുള്ള പ്രവാസികള്‍, ഇന്ത്യക്കു പുറത്തുള്ള പ്രവാസികള്‍.

ആദ്യകാലങ്ങളില്‍ മലയാളികള്‍ മദിരാശിക്കു വണ്ടികയറി.   പിന്നെയത്‌ ബോംബേയിലേക്കും കല്‍ക്കട്ടയിലേക്കും ഡെല്‍ഹിയിലേക്കുമായി.   സിലോണ്‍, ബര്‍മ, പെനാംഗ്‌, പേര്‍ഷ്യ, സിംഗപ്പൂറ്‍ എന്നിങ്ങനെ കുന്നും മലയും മാത്രമല്ല, കാടും കടലും കടന്നു പ്രവാസം.

തുടര്‍ന്നങ്ങോട്ട്‌, സാമാന്യം വിദ്യാഭ്യാസവും തൊഴില്‍പരിചയവും കുറഞ്ഞവര്‍ ഗള്‍ഫ്‌-നാടുകളിലേക്കു ചേക്കേറി.   തൊഴില്‍പരമായ വിദ്യാഭ്യാസംനേടിയവര്‍ ജെര്‍മനി, അമേരിക്ക, കാനഡ തുടങ്ങിയ വികസിതരാജ്യങ്ങളിലേക്കും പറന്നു.

എന്നാലോ ഗള്‍ഫ്‌-രാജ്യങ്ങളിലുള്ളവരെച്ചുറ്റിയാണ്‌ മിക്ക പ്രവാസചിന്തകളും പ്രവാസസംവാദങ്ങളും പ്രവാസിക്കൂട്ടായ്മകളുമെല്ലാം;   പ്രവാസികളെന്നാല്‍ ഗള്‍ഫ്‌-മലയാളികള്‍ എന്ന നിലവരെ എത്തിച്ചിട്ടുണ്ട്‌ മാധ്യമങ്ങള്‍.   ഇന്ത്യയില്‍ അന്യസംസ്ഥാനങ്ങളി ജീവിക്കുന്ന കേരളീയരെ വോട്ടില്ലാത്തതുകൊണ്ടും കാശില്ലാത്തതുകൊണ്ടും കേരളത്തിനു വേണ്ടേ വേണ്ട.

മറ്റു പ്രവാസികളെ അപേക്ഷിച്ച്‌ ഗള്‍ഫിലെ പ്രവാസികള്‍ എണ്ണത്തില്‍ കൂടുതല്‍ എന്നതുശരിയാണ്‌.   പൊതുവെ കഴിവില്‍കുറഞ്ഞ പണിയെടുക്കുന്നവരാണ് അവര്‍. പ്രത്യേകമൊരു തൊഴില്‍ പഠിച്ച്‌ സ്വയം ഉദ്യോഗംനേടി ഏറെക്കൂറെ സന്തോഷമായി കഴിയുന്നവരല്ല മിക്കവരും. അവര്‍ക്കുമുന്നില്‍ ജീവസന്ധാരണത്തിന്‌ കാര്യമായ മറ്റുമാര്‍ഗങ്ങളൊന്നുമില്ല.   ഒത്തുകിട്ടിയാല്‍ നാട്ടിലേക്കുതന്നെ മടങ്ങി സുഖജീവിതം കിനാവുകാണുന്നവരാണവര്‍.   ആവശ്യത്തില്‍കൂടുതല്‍ ഒരുദിവസംപോലും അവര്‍ മറുനാട്ടില്‍ തങ്ങില്ല.   മറിച്ച്‌ യൂറോപ്പ്‌, അമേരിക്ക തുടങ്ങിയരാജ്യങ്ങളിലുള്ള പ്രവാസികള്‍ അത്തരം പ്രവാസജീവിതം സ്വയം തിരഞ്ഞടുത്തവരാണ്‌.   ശിഷ്ടജീവിതം കഴിയുമെങ്കില്‍ അവിടെത്തന്നെ സസന്തോഷം ജീവിച്ചുതീര്‍ക്കും മിക്കവരും.   അവിടെ പിന്‍തലമുറകള്‍ ഉണ്ടായിക്കഴിഞ്ഞു.   ഗള്‍ഫിലോ അപൂര്‍വം മാത്രം.

ഇന്ത്യക്കകത്ത്‌ ഈ രണ്ടുതരം മറുനാടന്‍മലയാളികളെയും കാണാം;   ജോലി തേടിപ്പോയവരും ജോലി നേടിപ്പോയവരും.   പാസ്പോര്‍ട്ടില്ലാത്ത പ്രവാസികള്‍ അവര്‍.   താരതമ്യേന കുറഞ്ഞ വേതനമാണെങ്കിലും ജോലിവ്യവസ്ഥകള്‍ മോശമാകാറില്ല.   അവരുടെ വലിയൊരു ആശ്വാസം പിറന്നനാടുമായി സാധ്യമാകുന്ന നിരന്തരസമ്പര്‍ക്കമാണ്‌.

എവിടെയാണെങ്കിലും പ്രവാസജീവിതം പ്രയാസംനിറഞ്ഞതാണ്‌.   പുറമേനിന്നൊരാള്‍ വന്നുകേറുമ്പോള്‍ തന്നാട്ടുകാര്‍ മുഖംകറുപ്പിക്കുന്നതു സ്വാഭാവികം.   ഇതേറ്റവുംകൂടുതല്‍ ഒരുപക്ഷെ ഭാരതത്തിനകത്തുതന്നെ.   ഇന്ത്യക്കകത്തെ ഇന്ത്യന്‍പ്രവാസികള്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ള - അനുഭവിക്കേണ്ടിവരുന്ന -  തരം ദുരിതങ്ങള്‍ ഒരുപക്ഷെ ഗള്‍ഫ്‌-പ്രവാസികള്‍കൂടി അനുഭവിക്കുന്നുണ്ടാകില്ല;   മറിച്ചും ഇല്ലെന്നല്ല.   സംസ്ഥാനംവിട്ടാല്‍ പ്രവാസി മലയാളിയായി, മദ്രാസിയായി, ബെംഗാളിയായി, ബീഹാറിയായി - ശത്രുവുമായി.   എന്നാല്‍ രാജ്യംവിട്ടാല്‍ അവന്‍ ഭാരതീയനായി, ഭായ്‌-ഭായ്‌ ആയി!

സ്വന്തം വീടും ചുറ്റുപാടും ചിട്ടയും വിട്ട്‌, മറുനാടന്‍രീതികളും സംസ്ക്കാരവുമായി ഒത്തുപോകാനുള്ള വൈഷമ്യം ചെറുതല്ല - ഇന്ത്യക്കകത്തായാലും പുറത്തായാലും.   വൈജാത്യത്തിണ്റ്റെ കൂടാണു കേരളം; വൈവിധ്യത്തിണ്റ്റെ നാടാണു ഭാരതം;   വൈരുധ്യത്തിണ്റ്റെ വിളനിലമാണു വിദേശം.   പ്രവാസജീവിതം ഏറ്റവും കഷ്ടപ്പെട്ടുത്തുന്ന ജീവിവര്‍ഗം ഒരുപക്ഷെ കേരളീയരായിരിക്കും.   കുറഞ്ഞപക്ഷം ഇത്രമാത്രം ഗൃഹാതുരത്വം പേറിനടക്കുന്ന മറ്റൊരു പ്രവാസിസമൂഹത്തെ ഞാന്‍ കണ്ടിട്ടില്ല.   ഒട്ടൊക്കെ കാല്‍പ്പനികതയുടെ കള്ളനാണയമായിരുന്നാലും കേരളീയരുടെ പറിച്ചുനടല്‍ അല്‍പം മലയാളമണ്ണോടുകൂടിത്തന്നെയാണെന്നു പറയാതിരിക്കാന്‍ വയ്യ.

ഇപ്പറഞ്ഞ കാല്‍പനികതയും വീട്ടുവിചാരങ്ങളുമെല്ലാം പിറന്നമണ്ണില്‍ കാല്‍കുത്തുമ്പോള്‍ മലയാളി മറന്നുപോകുന്നു.   വിഗ്ഗായി, സ്റ്റീറിയോ ആയി, പെര്‍ഫ്യൂമായി, കുപ്പിയായി, സിഗററ്റായി, മൊബൈലായി മലക്കം മറിയുന്നു അവണ്റ്റെ ഒടുക്കത്തെ ഗൃഹാതുരത.   പിന്നെ സ്വര്‍ണാഭരണം, വീടുവാര്‍ക്കല്‍, കെട്ടല്‍, കെട്ടിച്ചുവിടല്‍, സത്കാരം, കാറുവാങ്ങല്‍, മാള്‍-സന്ദര്‍ശനം, ശവര്‍മ, ഷാര്‍ജ ഷേക്‌, മഞ്ചുറിയന്‍ എന്നിത്യാദികളില്‍ അഭിരമിച്ച്‌, അത്തര്‍മണക്കും നോട്ടുകളാല്‍ പകിടകളിച്ച്‌..... അതൊരു വരവാണേ!

അടുത്തിടെ (ജൂണ്‍ 2016) കോഴിക്കോട്ടെ മാനേജ്മണ്റ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു സംവാദം നടന്നു,  പ്രവാസിപ്പണവും കേരളവും എന്ന വിഷയത്തെ സംബന്ധിച്ച്‌.   പ്രവാസിപ്പണം എങ്ങിനെ നാട്ടിനുപകാരപ്പെടുത്താം എന്നതില്‍ സ്പര്‍ശിക്കാതെപോയ ഒരു പ്രധാനപ്പെട്ട വസ്തുത,  പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന വിവാഹക്കമ്പോളവും കള്ളസ്വര്‍ണക്കടകളും കല്യാണപ്പട്ടുകടകളും ശവംതീനിക്കടകളും പൊങ്ങച്ചമാളുകളും അടച്ചുപൂട്ടിയാല്‍തന്നെ കേരളത്തിണ്റ്റെ സമ്പല്‍സ്ഥിതി മെച്ചപ്പെടുമെന്നതാണ്‌.   എല്ലാ പ്രവാസികളുടെയും, പ്രത്യേകിച്ച്‌ ഗള്‍ഫുകാരുടെ ഒരു കള്ളക്കരച്ചിലുണ്ട്‌ തങ്ങള്‍ ചോരയും നീരും ആവിയാക്കിയാണ്‌ വീടുകള്‍ കെട്ടിപ്പൊക്കുന്നതെന്നും പെങ്ങന്‍മാരെ പൊന്നുകൊടുത്തു കെട്ടിച്ചുവിടുന്നതെന്നും മറ്റും.   ഒരു പരിധിവരെ അതു ശരിയുമാണ്‌.   അതേസമയം ആഡംബരത്തിനും ആര്‍ഭാടത്തിനും അര്‍മാദത്തിനും തീവില കൊടുത്തേ മതിയാകൂ.   പൊന്നും പെണ്ണും മണ്ണുംകൊണ്ട്‌ പുത്തന്‍ നാട്ടുനടപ്പുകളുണ്ടാക്കിക്കളഞ്ഞു പ്രവാസികള്‍.

പ്രവാസം സംസ്ക്കാരത്തനിമയെയും തൊട്ടുകളിച്ചുതുടങ്ങി.   മുംബൈ മലയാളികളുടെ ഹിന്ദികലര്‍ത്തലും ദില്ലിമലയാളികളുടെ തലക്കനംകാട്ടലും ഗോവമലയാളികളുടെ പരിഷ്ക്കാരനാട്യവും ഗള്‍ഫ്മലയാളികളുടെ അറബിവല്‍ക്കരണവും ഇതര മറുനാടന്‍മലയാളികളുടെ പൊങ്ങച്ചപ്പേച്ചും അരോചകമാകുന്നുണ്ട്‌.

എന്നിട്ടോ പുറംസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന കൂലിപ്പണിക്കാരോട്‌ കേരളം നിര്‍ദാക്ഷിണ്യം പെരുമാറുന്നു.   യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അവരെക്കൊണ്ട്‌ അടിമപ്പണി ചെയ്യിക്കുന്നു.   കൂലികുറച്ചും തെറിവിളിച്ചും, വൃത്തിയെച്ചൊല്ലിയും ഭാഷയെച്ചൊല്ലിയും ശീലങ്ങളെച്ചൊല്ലിയും ആചാരങ്ങളെച്ചൊല്ലിയും അവരെ അവഹേളിക്കുമ്പോള്‍ ഓര്‍ക്കുന്നില്ല പുറംനാടുകളില്‍ നമ്മുടെ സഹോദരന്‍മാരും സഹോദരിമാരും ഇതേപോലെ പ്രവാസികളായുണ്ടെന്ന കാര്യം.   അന്യനാട്ടുകാരന്‍ ഒരാള്‍ കളവോ കൊലയോ ബലാല്‍സംഗമോ ചെയ്താല്‍ അന്നാട്ടുകാരെ മുഴുവന്‍ കരിതേച്ചുകാട്ടുന്ന പ്രവണത നിര്‍ത്തിയേ തീരൂ.   അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക്‌ ഐഡെണ്റ്റിറ്റി കാര്‍ഡ്‌ കൊടുക്കണമെന്നാണ്‌ പുത്തന്‍ നിര്‍ദ്ദേശം.   അന്യനാട്ടില്‍ തന്നെയും തണ്റ്റെ സഹോദരങ്ങളെയും ഇത്തരത്തില്‍ രണ്ടാംതരം പൌരന്‍മാരായി തെരുവില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ സമ്മതമാകുമോ അതിപ്രബുദ്ധരായ മലയാളികള്‍ക്ക്‌?

അന്നത്തിനായി ആട്ടമാടിയേ തീരൂ.   മലയാളിയായാലും മറുനാട്ടുകാരായാലും വയറിണ്റ്റെ നീളം ഒരു ചാണ്‍ തന്നെ.   ഉദരനിമിത്തം ബഹുകൃതവേഷം.   അതിനാല്‍, മലയാളികള്‍ക്കു മാത്രമല്ല, എല്ലാ പ്രവാസികള്‍ക്കും കൊമ്പുണ്ടായേ തീരൂ.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...