Sunday 22 November 2015

നാടകാന്തം

ഗോവയില്‍ പ്രവാസി സാഹിത്യ കൂട്ടായ്മ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന നാടകക്കളരിയാണ്‌ ഈ ചിന്തകള്‍ക്കു തുടക്കമൊരുക്കിയത്‌.

ആദ്യമേ പറയട്ടെ, ഞാനൊരു നാടകക്കാരനല്ല. വായിച്ചിട്ടുള്ള (അല്ലെങ്കില്‍ കണ്ടിട്ടുള്ള) നാടകങ്ങളും വളരെ കുറവ്‌. എങ്കിലും മനസ്സിനെ കൊത്തിവലിക്കുന്ന എന്തോ ഒന്ന്‌ നാടകത്തിലുണ്ട്‌. ആ 'നാടകീയത' ആണ്‌ സാഹിത്യത്തിണ്റ്റെ ശൃംഗത്തിലേക്ക്‌ നാടകത്തെ ഉയര്‍ത്തുന്നത്‌. 'ധ്വനിരാത്മാ കാവ്യസ്യ' (പറയാതെ പറയുന്നതാണ്‌ കാവ്യത്തിണ്റ്റെ ആത്മാവ്‌) എന്നു പറയുന്ന അതേ ശ്വാസത്തില്‍തന്നെ നമ്മുടെ പൂര്‍വികര്‍ 'നാടകാന്തം കവിത്വം' (കവിത്വത്തിണ്റ്റെ അവസാനവാക്കാണ്‌ നാടകം) എന്നും നിര്‍ണയിച്ചു.

കേട്ടുകാണും, 'എല്ലാ ശാസ്ത്രങ്ങളും ഗണിതത്തോടടുക്കുന്നു, എല്ലാ കലകളും സംഗീതത്തോടടുക്കുന്നു' എന്ന്. സംഗീതത്തോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്ന സാഹിത്യശാഖ കാവ്യം. കാവ്യസിദ്ധിയുടെ പരകോടി നാടകം.

ദൃശ്യ-ശ്രാവ്യകലകളുടെ മേളനമാണ്‌ നാടകം. കാണാനുള്ളതുണ്ടതില്‍. കേള്‍ക്കാനുള്ളതുണ്ടതില്‍. അനുഭവിക്കാനുള്ളതുണ്ടതില്‍. കലകള്‍ ശ്രാവ്യ(ശബ്ദ)മായാണോ ദൃശ്യം(കാഴ്ച) ആയാണോ മനുഷ്യസംസ്ക്കാരത്തില്‍ ആദ്യം ഇടംനേടിയത്‌ എന്നു നിശ്ചയം പോര. അമ്മയുടെ താരാട്ടായിരിക്കാം ആദ്യത്തെ പാട്ട്‌. ഗുഹച്ചുവരുകളിലെ കോറലുകളാവാം ആദ്യത്തെ ചിത്രങ്ങള്‍. ശബ്ദം വളര്‍ന്നു സംഗീതമായി. കാഴ്ച വളര്‍ന്നു ചിത്രമായി. ശബ്ദവും ചിത്രവും സംഗമിച്ചപ്പോള്‍ എഴുത്തായി - വാമൊഴി വരമൊഴിയായി . വരമൊഴി വളര്‍ന്നു സാഹിത്യമായി. കലാസാഹിത്യരൂപങ്ങള്‍ പലതായി.

ഓരോ കലാരൂപത്തിനുമുണ്ട്‌ തനതായ കൈവഴികള്‍, കൈമുദ്രകള്‍, കാല്‍പ്പാടുകള്‍, കൈക്കണക്കുകള്‍, കെട്ടുവിശേഷങ്ങള്‍. ചുമരെഴുത്ത്‌, പാട്ട്‌, താളം എന്നിവയില്‍ തുടങ്ങി, ചിത്രംവര, ആലേഖനം, സംഗീതം, കഥപറച്ചില്‍, നൃത്തം എന്നിവയിലൂടെ വളര്‍ന്ന് വരയും വര്‍ണവും വാക്കും വരിയും രാഗവും താളവും മുദ്രയും ഭാവവും ചലനവും ശബ്ദവും വെളിച്ചവും ശില്‍പവും ആയി കലാസാഹിത്യങ്ങള്‍ പരന്നു പന്തലിച്ചു നില്‍ക്കുന്നു.

ഓരോന്നിനുമുണ്ട്‌ അതിണ്റ്റേതായ ഭാഷയും വ്യാകരണവും. ഒരു പാട്ടില്‍ പറയുന്നതു ഒരു കഥയില്‍ പറയാന്‍ പറ്റിയെന്നുവരില്ല. ഒരു ചലച്ചിത്രത്തില്‍ കാട്ടുന്നത്‌ ഒരു ചിത്രത്തില്‍ വരയാന്‍ കഴിഞ്ഞെന്നുവരില്ല. കവിത വെറും പാട്ടല്ല. പാവക്കൂത്തല്ല നിഴല്‍ക്കൂത്ത്‌. ഫോട്ടോ കാര്‍ട്ടൂണ്‍ ആവണമെന്നില്ല. മിമിക്രി ഒന്ന് വെണ്റ്റ്രിലോക്വിസം വേറൊന്ന്. കഥാകാലക്ഷേപമല്ല കഥാപ്രസംഗം. കൂത്തല്ല കൂടിയാട്ടം. കഥകളിയല്ല ഓട്ടന്‍തുള്ളല്‍. പുള്ളുവന്‍പാട്ടല്ല പാഠകം. റേഡിയോനാടകമല്ല സ്റ്റേജ്‌-നാടകം. പാട്ടുകച്ചേരിയല്ലല്ലോ പോപ്‌-ഷോ. ഖാവാലിയല്ലല്ലോ ബാവുളി. ഓരൊന്നിനും തനതായ സത്ത്വവും സ്വത്വവും ഉണ്ട്‌; വേറിട്ട കര്‍മവും ക്രിയയും. എന്നാല്‍ നാടകത്തില്‍ ഒരുമാതിരി എല്ലാ കലാസാഹിത്യരൂപങ്ങളും സമ്മേളിക്കുന്നു. "യഥാനദി തഥാ സര്‍വേസമുദ്രേ" എന്നപോലെ. രംഗസജ്ജീകരണം ചിത്രശില്‍പങ്ങളുടെ അനുരണനം. കഥയും കവിതയും സംഭാഷണം. അംഗവിക്ഷേപവും ഭാവപ്രകടനവും അഭിനയം. ശബ്ദവും സംഗീതവും പശ്ചാത്തലം.

കൂടിയാട്ടവും കഥകളിയും നാടകത്തിണ്റ്റെ ആദിരൂപങ്ങള്‍. കൂത്ത്‌ കൂടിയാട്ടത്തിണ്റ്റെ കാര്‍ട്ടൂണ്‍. അവയുടെയെല്ലാം സാംസ്ക്കാരികവും സാമൂഹികവും സാത്വികവും സാങ്കേതികവുമായ സംജ്ഞയും സാര്‍ഥകതയും സാംഗത്യമെല്ലാം സ്വായത്തമാക്കി, നാടകമെന്ന സാഹിത്യശാഖ.

ഏറ്റവും വിഷമംപിടിച്ച കലാരൂപമാണു നാടകം. ഒരാളെക്കൊണ്ടാവില്ല. ഒത്തൊരുമിച്ചേ ഒന്നവതരിപ്പിക്കാനാകൂ. ഓരോരുത്തരും ഒന്നൊന്നായ്‌ പയറ്റണം. ഒടുവില്‍ ഒന്നാവണം. ഒരു നിമിഷം മുന്‍പോ ഒരു നിമിഷം പിന്‍പോ പാടില്ല. ആയാല്‍ തെറ്റി. ഒരു വാക്കോ ഒരു നോക്കോ ഒരു നീക്കമോ പിഴയ്ക്കാന്‍ പാടില്ല. ആയാല്‍ തെറ്റി. റേഡിയോനാടകത്തില്‍ ശബ്ദം മാത്രം മതി. സിനിമയില്‍ വെളിച്ചവും ശബ്ദവും; അവ വീണ്ടും വീണ്ടും തിരുത്തിയാല്‍ മതി. നാടകം തത്സമയമാണ്‌. ഉടന്തടി. അതിനു റീ-റെക്കോറ്‍ഡിംഗ്‌ ഇല്ല. റീ-ടേക്കില്ല. നോണ്‍-ലീനിയര്‍ എഡിറ്റിംഗ്‌ ഇല്ല. സൂം ഇല്ല; ക്ളോസ്‌-അപ്‌ ഇല്ല. അബദ്ധത്തിലാകാന്‍ അധികം വേണ്ട. റിഹേഴ്സല്‍ കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു. അരങ്ങില്‍ തന്നെ ആദ്യവസാനം. അരങ്ങില്‍തന്നെ ആസ്വാദനം. കാണികളെ കാണാം. കൊള്ളാമെങ്കില്‍ കരള്‍നിറയെ കൊള്ളാം. കൊള്ളില്ലെങ്കില്‍ കല്ലെറിഞ്ഞാല്‍ കൊള്ളാം.

കഥയിലെഴുതാം, ഒരാള്‍ സന്ധ്യക്ക്‌ ഇവിടെനിന്ന് അവിടെ വരെ നടന്നുപോയെന്ന്. സിനിമയില്‍ അതുകാണിക്കാം - സന്ധ്യയെയും ചുറ്റുപാടിനെയും അയാളെയും അയാളുടെ നടപ്പിനെയുമെല്ലാം. നാടകത്തിലോ ഇതെല്ലാം ധ്വനിപ്പിക്കണം. അതും ഒരു നിര്‍ദ്ദിഷ്ടസമയത്ത്‌, നിര്‍ദ്ദിഷ്ടസ്ഥലത്ത്‌. അതു പകലാവാം രാത്രിയാവാം. അതു നാട്ടിലാവാം മേട്ടിലാവാം. ഒരു നൂറു ചതുരശ്ര അടിയിലൊതുക്കണം സന്ധ്യയെയും ചുറ്റുപാടിനെയും ആളെയും നടപ്പിനെയും എല്ലാം.

പകരംവയ്ക്കാന്‍ വേറൊന്നില്ലാത്തൊരു സിനിമാപ്പാട്ടുണ്ട്‌ മലയാളത്തില്‍: "കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ.....അഭിനന്ദനം, നിനക്കഭിനന്ദനം". നമ്മെ സര്‍ഗഭാവനയുടെയും സംഗീതസാന്ദ്രതയുടെയും സാമൂഹ്യസത്യത്തിണ്റ്റെയും ഉത്തുംഗതയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുപോകുന്ന ആ വരികളില്‍, "വ്യാസനോ കാളിദാസനോ അതു ഭാസനോ ഷെല്ലിയോ ഷേക്‌സ്പിയറോ..." എന്നൊരു പരാമര്‍ശമുണ്ട്‌. ഇവരഞ്ചില്‍ മൂന്നുപേരും നാടകാചാര്യന്‍മാര്‍ കൂടിയായിരുന്നു എന്നത്‌ യാദൃച്ഛികമാകാന്‍ വഴിയില്ല. നാടകാന്തം കവിത്വം.

ഒരു കൊച്ചു നാടകക്കഥകൂടിപ്പറഞ്ഞ്‌ അവസാനിപ്പിക്കാം. അതൊരു നൃത്തസംഗീത നാടകം. അവസാനിക്കുന്നത്‌ ഭാരതാംബയുടെ ഒരു നിശ്ചലദൃശ്യത്തോടികൂടി. റിഹേഴ്സലെല്ലാം പലവട്ടം ഭംഗിയായി നടന്നിരുന്നു. ദൃശ്യം അരങ്ങേറുന്നതിനു തൊട്ടുമുന്‍പാണ്‌ ഹെഡ്‌-മാസ്റ്റര്‍ക്കൊരു സംശയം, ഭാരതമാതാവിനു രണ്ടു കൈകള്‍ മതിയോ, നാലല്ലേ ഉചിതം? സംവിധായകനായ മലയാളം മാഷും അങ്കലാപ്പിലായി. ചിന്തിക്കാന്‍ സമയവുമില്ല. എന്തുംവരട്ടെയെന്നു കരുതി സംവിധായകന്‍തന്നെ ഭാരതാംബയ്ക്കു പിന്നില്‍ ഒളിഞ്ഞിരുന്നു രണ്ടു കൈകള്‍ പരത്തി നീട്ടി. അതിലൊരു കയ്യില്‍ വാച്ചുണ്ടായിരുന്നു.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...