Sunday 23 April 2017

ആകാശവാണി

ആകാശവാണിഎന്ന വാക്ക് ആദ്യം കേൾക്കുന്നത് ആയിരത്തി തൊള്ളായിരത്തി അൻപതുകളിലാണ്‌.   എന്നാൽ ആദ്യമായി റേഡിയോ കേൾക്കുന്നതും പിന്നെയൊന്നു കാണുന്നതും വീട്ടിലൊന്നു മേടിക്കുന്നതും അതിനും വളരെ വർഷങ്ങൾക്കുശേഷം.   സ്വന്തമായൊന്നു വാങ്ങുന്നത് പിന്നെയും രണ്ടു പതിറ്റാണ്ടുകൾക്കുശേഷം.   അതുപോയിട്ട്, കാറിലും മൊബൈലിലും സാറ്റലൈറ്റ്-ടീവിയിലുമടക്കം ഇന്നെന്റെ കയ്യിലുള്ള റേഡിയോകളുടെ എണ്ണം എനിക്കുതന്നെ അറിഞ്ഞുകൂട.

1930-ലാണെന്നു തോന്നുന്നു ഇൻഡ്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.  ഓൾ ഇൻഡ്യ റേഡിയോഎന്ന ഏ ഐ ആർ’ (‘എയർ), വളരെ കൗതുകകരമായ നാമകരണമാണ്‌ - ഓയിൽ ഇൻഡ്യ ലിമിറ്റഡ്എന്ന ഓ ഐ എൽ‘ (’ഓയിൽ‘) എന്നപോലെ.    ഏ ഐ ആർ,  ആകാശവാണിആയത് 1956-ൽ ആണെന്നു കാണുന്നു.   ബഹുജനഹിതായ: ബഹുജനസുഖായ:എന്ന ലക്ഷ്യത്തോടെ.   ഇതു കുഞ്ചൻ നമ്പ്യാർ കുറിച്ചതിനു കടകവിരുദ്ധമാണ്‌:  ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല, ഒരുത്തന്നും ഹിതമായിപ്പറവാനും ഭാവമില്ല”.   രണ്ടും രണ്ടു ലെവലാണല്ലോ.

ആകാശവാണിഎന്ന നാമം തമിഴർക്ക് അത്ര പഥ്യമായിരുന്നില്ല.   അവർ, “ഓൾ ഇൻഡ്യ റേഡിയോഎന്നോ വാനൊളി നിലയംഎന്നോ ഉപയോഗിച്ചു.   തെന്നിന്ത്യ മുഴുവൻ അടക്കി വാണിരുന്നത് പക്ഷെ സിലോൺ-റേഡിയോ ആയിരുന്നു.   തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി ദിവസം മുഴുവൻ പാട്ടുപരിപാടികൾ.

മീഡിയം-വേവ്, ഷോർട്ട്-വേവ് (1), ഷോർട്ട്-വേവ് (2) എന്നിങ്ങനെയായിരുന്നു അന്നത്തെ പ്രക്ഷേപണവാഹിനികൾ.   സാങ്കേതികമായി, ‘മീഡിയം-വേവ്പ്രസാരണം തിരശ്ചീനമായി പ്രായേണ കണ്ണെത്തുന്ന സ്ഥലങ്ങൾക്കും ഷോർട്ട്-വേവ്പ്രസാരണം ആകാശമാർഗം, കണ്ണെത്താത്ത സ്ഥലങ്ങൾക്കും വേണ്ടിയായിരുന്നു.   ആംപ്ളിറ്റ്യൂഡ്-മോഡുലേഷൻഎന്ന സങ്കേതത്തിലുള്ള ആ പ്രസരണരീതിയിലെല്ലാം അന്തരീക്ഷത്തിന്റെ സ്ഥലകാലസ്ഥിതിക്കനുസരിച്ച് ഒച്ചയും ഒച്ചയടപ്പും ബഹളവും ബഹിളിയും കാറലും കൂവലും പൊട്ടലും ചീറ്റലും സ്ഥിരമായിരുന്നു.   ഫ്രീക്വൻസി-മോഡുലേഷൻഎന്ന നവീനസങ്കേതത്തിൽ പ്രസരണമാരംഭിച്ച് അധികം കാലമായിട്ടില്ല നമ്മുടെ നാട്ടിൽ.   അന്തരീക്ഷസ്ഥിതി കാര്യമായൊന്നും തീണ്ടി അശുദ്ധമാക്കാത്ത, തികച്ചും ശുദ്ധമായ ശബ്ദസൗഭാഗ്യം എഫ്.എം. സാധ്യമാക്കിയിരിക്കുന്നു.   എഫ്.എം-ന്റെ വരവോടെ, അതും മൊബൈൽ-ഫോണിൽമറ്റും സാധ്യമായപ്പോൾ, ഇടക്കാലത്തു നഷ്ടപ്പെട്ട റേഡിയോ-മാനിയ പുനരവതരിച്ചിരിക്കുന്നു.

പണ്ട് പഞ്ചായത്ത് റേഡിയോഎന്നൊരു സംവിധാനമുണ്ടായിരുന്നു നാട്ടിൽ.   ഓരോ പഞ്ചായത്തിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഒരൊറ്റ റേഡിയോ-സ്റ്റേഷൻമാത്രം കേൾക്കാൻ പറ്റുന്ന ഒരു റേഡിയോ സ്ഥാപിച്ചിട്ടുണ്ടാവും.   നിശ്ചിത സമയങ്ങളിൽ - അതു സാധാരണ വൈകുന്നേരം - ഉച്ചത്തിൽ തുറന്നുവയ്ക്കും.   തൊഴിലില്ലാപ്പട ചുറ്റുമിരുന്ന് റേഡിയോ കേൾക്കും.   വാർത്ത, ചലച്ചിത്രഗാനങ്ങൾ, ലളിതഗാനങ്ങൾ, നാടകഗാനങ്ങൾ, സുഗമസംഗീതം, ശാസ്ത്രീയസംഗീതം, വൃന്ദവാദ്യം, കഥകളിപ്പദങ്ങൾ, ശബ്ദരേഖ, റേഡിയോ നാടകങ്ങൾ, വയലും വീടും, നാട്ടിൻപുറം, അങ്ങാടിനിലവാരം, മഹിളാരംഗം എന്നിങ്ങനെയൊക്കെയായിരുന്നു പരിപാടികൾ.   തിരഞ്ഞെടുപ്പുകാലത്ത് വോട്ടെണ്ണലോടനുബന്ധിച്ച് തത്സമയപ്രക്ഷേപണവും പതിവായിരുന്നു.   വീട്ടിൽ സ്വന്തമായി റേഡിയോ ഉണ്ടായിരുന്നവർക്ക് കാലത്തുതൊട്ട് രാത്രിവരെ പരിപാടികൾ ആസ്വദിക്കാമായിരുന്നു, അയൽപക്കക്കാർക്കും.   അന്നൊക്കെ റേഡിയോ ഒച്ചകുറച്ചു വയ്ക്കുന്നത് കുറച്ചിലായിരുന്നു.   നാലാളുകേട്ടില്ലെങ്കിൽ റേഡിയോവിനെന്തു പ്രസക്തി?

റേഡിയോ വാങ്ങുന്നത് ഒരു സംഭവമായിരുന്നു അക്കാലത്ത്.   വാൽവ്’-റേഡിയോകളായിരുന്നു അന്ന്.   തട്ടാതെയും മുട്ടാതെയും വളരെ സൂക്ഷിച്ചേ കൈകാര്യം ചെയ്തിരുന്നുള്ളൂ.   കാരണം വായടച്ചാൽ പിന്നെ അതു നന്നാക്കിയെടുക്കാൻ പണച്ചെലവു നന്നേയുണ്ട്, പ്രയത്നവും.   ആദ്യമേ പുത്തൻറേഡിയോ ഒരു തുണികൊണ്ടു മൂടുംആവശ്യസമയത്തുമാത്രമേ മുഖപടമുയർത്തൂ.   വീട്ടിനു മുകളിൽ ഒരു ഏരിയൽ’ (ഇന്നത്തെ പേർ ആന്റിന’) കെട്ടണം.   അതിൽനിന്നുള്ള ഒരു വയർ റേഡിയോവിൽ കുത്തണം.   രണ്ടിനുമിടയ്ക്ക്, ഇടിവെട്ടേറ്റ് റേഡിയോ കേടുവരാതിരിക്കാൻ ഒരു ലിവർ-സ്വിച്ചുണ്ട് (ആ സാധനം നാട്ടിലെ എന്റെ ശേഖരത്തിൽ ഇന്നുമുണ്ട്).  ഇടിമിന്നൽ സമയത്ത് അതു മടക്കി ഭദ്രമാക്കേണ്ട ചുമതല ഗൗരവമുള്ള ആരെയെങ്കിലും ഏൽപ്പിക്കും.

പിന്നെ എർത്ത്’.   ഒരു കുഴി കുഴിച്ച് അതിൽ രണ്ടുമൂന്നടി നീളമുള്ള ഒരു ഇരുമ്പു പൈപ്പിറക്കി അതിനു ചുറ്റും കരിക്കട്ടയും ഉപ്പും ചേർത്ത മിശ്രിതം നിറക്കും.   ഒരു ചെമ്പുകമ്പി വഴി ഇത് റേഡിയോവുമായി ബന്ധിപ്പിക്കും.   എന്നും പൈപ്പിനുള്ളിൽ വെള്ളമൊഴിക്കണം എന്നാണു ചിട്ട.   അതു പിള്ളേരുടെ പണി.    ഇത്രയൊക്കെ ആയാലേ റേഡിയോ നിലയത്തിൽനിന്നുള്ള പ്രക്ഷേപണം ശരിക്കു കേൾക്കൂ എന്നാണനുമാനം.

പിന്നെയാണ്‌ പാട്ടുപാടിക്കൽ.   മൂന്നോ നാലോ ബട്ടണുകളും ചക്രങ്ങളുമുണ്ടാകും റേഡിയോ പ്രവർത്തിപ്പിക്കാൻ.   ഏതെങ്കിലും സ്റ്റേഷനുമായി ബന്ധപ്പെടുമ്പോഴേക്കും കറന്റുപോകും.   അല്ലെങ്കിൽ ക്ഷമ പോകും.  

കുട്ടിക്കാലത്ത് ഒരു പരിപാടിയെങ്കിലും മര്യാദയ്ക്കു മുഴുവനായി കേട്ടതായോർ‌മയില്ല.   ഒന്നുകിൽ വൈദ്യുതിനിലയ്ക്കും.   അല്ലെകിൽ പ്രസരണം മങ്ങും.   അതുനേരെയാക്കാൻ ട്യൂണിംഗ്-ചക്രംതിരിക്കുമ്പോൾ ഉള്ളതുകൂടി അവതാളത്തിലാകും.   അതുമല്ലെങ്കിൽ മഴക്കോളു കാണും.  അപ്പോൾ എല്ലാം കൊട്ടിയടച്ച് വീട്ടുകാർ റേഡിയോ ഭദ്രമാക്കും.

നാഷണൽ എക്കൊ, ടെലിറാഡ്, ടെലിഫങ്കൻ, ടെസ്ല, മർഫി, ബുഷ്, ഫിലിപ്സ് ഇവയൊക്കെ ആയിരുന്നു മേലേക്കിട റേഡിയോകൾ.   എന്റെ വീട്ടിലെ ആദ്യ റേഡിയോ ഒരു ജെയ്-റാഡ്ആയിരുന്നു എന്നോർക്കുന്നു.   വാങ്ങിയ ദിവസം തന്നെ ബസ്സിൽനിന്നിറക്കുമ്പോൾ അതു താഴെവീണു.   പാട്ടുപെട്ടിയുടെ മേൽഭാഗത്തൊരു നേരിയ വിരിയലിൽ ദുരന്തമൊതുങ്ങി.   എന്നിട്ടും ആ ദു:ഖം ആ റേഡിയോ ഉണ്ടായിരുന്ന കാലം മുഴുവൻ തങ്ങിനിന്നു വീട്ടിൽ.

പിന്നീട് ട്രാൻസിസ്റ്റർറേഡിയോവിന്റെ വരവായി.   മേൽപ്പുരയ്ക്കുമേൽ ഇപ്പറഞ്ഞ ഏരിയൽകെട്ടണ്ട, മുറ്റത്ത് ഇക്കണ്ട ഏർത്ത്കുഴിക്കണ്ട.  പാട്ടുപെട്ടി പ്രതിഷ്ഠിക്കാൻ ഇടമുണ്ടാക്കണ്ട.   റേഡിയോ കേൾക്കാൻ മുറിയിലൊതുങ്ങണ്ട.  എന്തിന്‌, റേഡിയോവിന് പുറത്തുനിന്നു കറന്റുകൂടി വേണ്ട!   പിൽക്കാലത്ത്, അന്നത്തെ നാട്ടുനടപ്പനുസരിച്ച്, ഭാഗങ്ങൾ വാങ്ങി ഒരു കൊച്ചു ട്രാൻസിസ്റ്റർ-റേഡിയോ തട്ടിക്കൂട്ടാനുമൊരുമ്പെട്ടു ഞാൻ.   അതാദ്യം പാടിക്കേട്ടപ്പോഴുണ്ടായൊരു സന്തോഷം!

ബിരുദാനന്തരം യൂണിവേർസിറ്റിയിൽ പഠിക്കുമ്പോഴാണ്‌ ആദ്യമായൊരു റേഡിയോ പരിപാടിയുടെ ഭാഗമാകുന്നത്.   കടലിനെയും കാലാവസ്ഥയെയുംപറ്റിയുള്ള ഒരു ചർച്ചയിൽ ചോദ്യംചോദിക്കുന്ന ജോലിയായിരുന്നു എനിക്ക്.   ക്ളാസ്സുമുറിയിൽവച്ചു റെക്കോഡുചെയ്ത ആ പരിപാടി യാദൃച്ഛികമായാണ്‌ പിന്നത്തെ ആഴ്ച്ച അതിരാവിലെ ആകാശവാണിയിൽ (തിരുവനന്തപുരം-തൃശ്ശൂർ) കേട്ടത്.    ഒരു കൊച്ചുകുട്ടപ്പനായാണ്‌ അന്നു ഞാൻ ക്ളാസ്സിൽ പോയത്!

പഠനംകഴിഞ്ഞ് ജോലിയായി ഗോവയിലെത്തിയപ്പോൾ ആദ്യശമ്പളത്തിൽതന്നെ ഞാനൊരു റേഡിയോ മേടിച്ചു.   ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഏകാന്തത മാറ്റാൻമാത്രമല്ല, കേരളക്കരയുമായുള്ള തൊപ്പിൾക്കൊടിബന്ധം തുടരാനുമായിരുന്നു ആ അധികച്ചെലവ്.   കടൽക്കരയിലുള്ള ഹോസ്റ്റൽമുറിയുടെ പുറത്തിറങ്ങി പാടുപെട്ട് ആകാശവാണി-കോഴിക്കോടും തൃശ്ശൂരും തിരുവനന്തപുരവുമെല്ലാം ട്യൂൺചെയ്തെടുക്കും.   ആലപ്പുഴനിലയം പിന്നീടാണു വരുന്നത്.   അതിന്റെ ഉദ്ഘാടനത്തിനും ആദ്യപ്രക്ഷേപണത്തിനും ഞാൻ ഗോവയിലിരുന്നു സാക്ഷിയായി.   സഹപ്രവർത്തകരുടെ ഇടയിൽ അന്നെന്റെ വിളിപ്പേര് ‘റേഡിയോ-ആക്റ്റീവ്‘ എന്നായിരുന്നത്രേ.

ഗോവയുടെ സ്വന്തം ഓൾ ഇൻഡ്യ റേഡിയോ-പണജിവേറിട്ടൊരു നിലയമായിരുന്നു.   ഇന്നുമതെ.   കൊങ്കണി, മറാഠി, ഇംഗ്ലീഷ്, ഹിന്ദി, പോർത്തുഗീസ് എന്നിങ്ങനെ ഏറ്റവുമധികം ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്ന ആകാശവാണി വേറൊന്നില്ലെന്നു തോന്നുന്നു ഭാരതത്തിൽ.   ഇവിടത്തെ യൂറോപ്യൻ-ശാസ്ത്രീയസംഗീതശേഖരം ഒന്നു വേറിട്ടതാണത്രേ.   എഫ്.എം. പ്രസാരണം വരുന്നതിനുമുൻപേതന്നെ പോപ്-സംഗീതം പഞ്ചിം-ആകാശവാണിയുടെ ഹരമായിരുന്നു.   ഒന്നാംതരം സ്റ്റുഡിയോ-സൗകര്യങ്ങളും പ്രക്ഷേപണസംവിധാനങ്ങളും അവയ്ക്കൊത്ത ഉദ്യോഗസ്ഥരും ഈ നിലയത്തിനു സ്വന്തം.

ഞാൻ വരുന്ന കാലത്ത് ആകാശവാണി പണജി-നിലയത്തിന്റെ ഡയറക്റ്റർ ഒരു മേനോനായിരുന്നു (1973); ഒരു പക്ഷെ സ്വതന്ത്രഗോവയുടെ ആദ്യത്തെ റേഡിയോ- സ്റ്റേഷൻ ഡയറക്റ്റർ.   അന്ന് ഒരു തോമസ്സും (മലയാളി) പഞ്ചിം ആകാശവാണിയിലുണ്ടായിരുന്നു.  പ്രോഗ്രാം-ഓഫീസർ.   ഞങ്ങളക്കാലത്തു കൊണ്ടുനടന്നിരുന്ന ഒരു ശാസ്ത്രവേദിയുടെ ചർച്ചാപരിപാടികളിൽ തോമസ്സും പങ്കെടുക്കുമായിരുന്നു.   അതിന്റെ പിൻബലത്തിൽ ഒരു ശാസ്ത്രപരമ്പരതന്നെ ആകാശവാണിയിൽ അവതരിപ്പിക്കാൻ ഞങ്ങൾക്കവസരം കിട്ടി, 1970-കളിൽ.   പിന്നിടദ്ദേഹം ദില്ലിയിലേക്കു മാറി.   മറ്റൊരു മേനോൻ (ഉണ്ണികൃഷ്ണമേനോൻ) പകരം വന്നതോടെ ശാസ്ത്രപരമ്പരയ്ക്കു വീണ്ടും ജീവൻ വച്ചു.   പതിറ്റാണ്ടുകൾക്കുശേഷം പഴയ ഡയറക്റ്റർ-മേനോനെ ഞാൻ തൃശ്ശൂരിനടുത്ത് ഒരു ആശ്രമത്തിൽ കാണുന്നുണ്ട്.   സത്യത്തിൽ തിരിച്ചാണു സംഭവം.   ഗോവ-നമ്പറുള്ള വാഹനം കണ്ട് അദ്ദേഹം ആളെ അന്വേഷിച്ചെത്തുകയായിരുന്നു.   ഗോവ, ആകാശവാണിയുമായി അത്രമാത്രം ബാന്ധവത്തിലാണെന്നും.


ആകാശവാണിയുമായി എന്നേ തുടങ്ങിയ അഭിനിവേശം ഇന്നും തുടരുന്നു ഞാൻ.   കാലത്തെഴുന്നേൽക്കാൻ ആകാശവാണിയുടെ ട്യൂണിംഗ്-നോട്ട്ആണ്‌  അലാറമായി എന്റെ സെൽഫോണിൽ.   എന്റെ സഹധർമിണിയും സഹപ്രവർത്തകരുമെല്ലാം ആകാശവാണിയുമായി ആത്മബന്ധത്തിലാണ്‌.   അവർ നിർമിച്ചവതരിപ്പിച്ചിട്ടുള്ള പരിപാടികൾക്കു കണക്കില്ല.  ആകാശവാണിയുടെ പണജി നിലയത്തിലാണ്‌ ഞങ്ങളുടെ മകളും പ്രക്ഷേപണമാധ്യമത്തിൽ പയറ്റിത്തെളിഞ്ഞത്.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...