Monday 1 May 2017

`ഷീത്‌-കൊഡി`

ആദ്യതീവണ്ടിയാത്രയിൽതന്നെ എന്റെ രണ്ടുവയസ്സുണ്ടായിരുന്ന കൊച്ചുമകൻ കേട്ടുപഠിച്ചുറപ്പിച്ചതാണ്‌, ‘ചായ ചായ, കാപ്പി കാപ്പിഎന്ന പല്ലവി.   ഇന്നും യാത്രയെന്നുപറഞ്ഞാൽ അവനതുരുവിടും.

മൊത്തം ജീവിവർഗത്തിനും ഭക്ഷണം ഒരു ആവശ്യമാണ്‌.   മനുഷ്യന്‌ അത്‌ ആവശ്യം മാത്രമല്ല ആവേശവും ആർഭാടവും ആഘോഷവും കൂടിയാണ്‌.   ആഹാരം ഒരു പ്രതീകമാകുന്നത്‌ അങ്ങനെയാണ്‌ - സാമ്രാജ്യത്തിന്റെയും സംസ്ക്കാരത്തിന്റെയും സ്ഥലത്തിന്റെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും സമ്പത്തിന്റെയും എല്ലാം.

ഒരുപക്ഷെ മനുഷ്യജീവി മാത്രമേ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നുള്ളൂഭക്ഷണം ആസ്വദിച്ചു കഴിക്കുന്നുള്ളൂ.   ആവശ്യത്തിൽ കൂടുതൽ കണ്ടെത്താനും കരുതാനും കഴിക്കാനും കൊടുക്കാനും മറ്റുജീവികൾ മുതിരുന്നില്ല.   ജീവിക്കാൻവേണ്ടി തിന്നുന്നതും തിന്നുന്നതിനുവേണ്ടി ജീവിക്കുന്നതും തമ്മിലുള്ള വ്യത്യാസമാണത്‌.   മനുഷ്യൻമാത്രമാണ്‌ ആഹാരപദാർഥങ്ങളെ ഇത്രമാത്രം ഉപയോഗിക്കുന്നതും അധികമുള്ളതിനെ ഉപയോഗിക്കാതെ നശിപ്പിച്ചുകളയുന്നതും.

വെറും ചോറും കറിയുംഎന്നതിന്‌ ഷീത്-കൊഡിഎന്നാണു ഗോവൻപ്രയോഗം.   (കറിയെന്നാൽ ഗോവക്കാർക്കു മീൻകറി തന്നെയല്ലോ).   അവിടന്നാകട്ടെ തുടക്കം.

ആഹാരത്തിന്റെ അടിയൊഴുക്കുകളും ഭാവഭേദങ്ങളും അന്വേഷിച്ചുപോയാൽ അതിരസകരമാണു സംഗതി.   നമ്മുടെ വടക്കർക്ക് ഗോതമ്പുചപ്പാത്തി പ്രധാനം; നാം തെക്കർക്ക് അരിച്ചോറുപ്രധാനം.   പുറംരാജ്യങ്ങളിൽ റൊട്ടിയും പാസ്തയും കുബൂസും  തുടങ്ങി, ഉരുളക്കിഴങ്ങും കടച്ചക്കയും മുളയരിയും കൂവപ്പൊടിയും  വരെയുള്ള അന്നജവസ്തുക്കൾ മനുഷ്യരുടെ അടിസ്ഥാനാഹാരമാകുന്നു.   ചിലയിടങ്ങളിൽ മീനും ഇറച്ചിയും മാത്രമാകുന്നു പ്രാഥമികാഹാരം.   ഭൂപ്രകൃതിയും കാലാവസ്ഥയും ലഭ്യതയും പണിത്തരവും പാരമ്പര്യവും നമ്മുടെ ഭക്ഷണശീലങ്ങളെ ചിട്ടപ്പെടുത്തുന്നു.    പിന്നീടെവിടെപ്പോയാലും അവ നമ്മുടെ അടയാളമാകുന്നു.

എവിടെയും പ്രധാനാഹാരത്തോടൊപ്പം വേറെ ഉപദംശങ്ങളും കാണും ഒന്നെങ്കിലും.   ചപ്പാത്തിക്കു ദാൾ, ചോറിനു കറി, കഞ്ഞിക്കു ചമ്മന്തി, റൊട്ടിക്കു വെണ്ണ എന്നിങ്ങനെ തരാതരം.   പിന്നെ ആവുംപോലെ കുറെ പ്രത്യേക ഇനങ്ങൾ - ഭാജി, തോരൻ, പൊരിയൽ, പപ്പടം, അച്ചാർ, ചമ്മന്തി, തൈര്‌, സാലഡ് എന്നിങ്ങനെ.   ഭോജ്യങ്ങളോടൊപ്പം പേയങ്ങളുമുണ്ട് - ചുക്കുവെള്ളവും മോരും സോൾ-കൊഡിയും പഴച്ചാറും കോളയും വീഞ്ഞുമെല്ലാമായി.   ഇവയ്ക്കുമപ്പുറം പലവിധം പലഹാരങ്ങളുടെ കാര്യം പിന്നെ പറയുകയും വേണ്ട.   ഓരോ ഇടങ്ങളിലും ഒരു നിര തന്നെയുണ്ടാകും പലഹാരങ്ങളുടെ.    അവയും കവിഞ്ഞാണു വിശിഷ്ടഭോജ്യങ്ങൾ.

വിശിഷ്ടഭോജ്യങ്ങൾ അടയാളപ്പെടുത്തുന്നത് ചില സ്ഥലങ്ങളെയാണ്‌, ചില സമുദായങ്ങളെയാണ്‌, ചില സംസ്ക്കാരങ്ങളെയാണ്‌, ചില പ്രസ്ഥാനങ്ങളെയാണ്‌; ആഘോഷങ്ങളെയും ചടങ്ങുകളെയുമാണ്‌.

ചില രാജ്യങ്ങളുടേതായി കണക്കാക്കപ്പെടുന്നവയാണ്‌ ഗ്രീൻ ടീ, സുഷി, ഫിഷ്-ആന്റ്-ചിപ്സ്, കാസ്കഡു എന്നിവയൊക്കെ.   നമ്മുടെതന്നെ ചില സംസ്ഥാനങ്ങളുടേതായി കണക്കാക്കപ്പെടുന്നവയാണ്‌  രസ്ഗൊള, ജിലേബി, പൂരൺപോളി, പാവ്‌-ഭാജി, പെസറട്ടു, ബിസിബെളെ ഭാത്‌, പൊങ്കൽ, ഇഡ്ഡലി-ദോശ, പുട്ട്, ഇടിയപ്പം എന്നിങ്ങനെ.   ചിലവ ചില സമുദായങ്ങളെ അടയാളപ്പെടുത്തുന്നു: സാമ്പാർ, പുളിങ്കറി, പത്തിരി, പോർക്ക്, കാള, കാളൻ.   ചില വിഭവങ്ങൾ ചില പ്രസ്ഥാനങ്ങളുടേതായി മാറ്റിയിരിക്കുന്നു - കട്ടൻചായ-പരിപ്പുവട ഉദാഹരണം.   ചില വിഭവങ്ങൾ ചില സംസ്ക്കാരങ്ങളുടെ: ബിരിയാണി, വട-പാവ്‌, പീറ്റ്സ, കോള.   ഇപ്പോൾ മിനറൽ വാട്ടർ ഒരു പരിഷ്ക്കാരചിഹ്നവുമായി.   ആഹാരം ചില സമൂഹങ്ങളെ ബന്ധപ്പെടുത്തിയും പറയാറുണ്ട് - മീൻ, കപ്പ, കാപ്പി, പപ്പടം, രസം, പാനകം.   കാലാകാലം ഈ അതിർവരമ്പുകളെല്ലാം കുറെ തേഞ്ഞുമാഞ്ഞുപോയിട്ടുമുണ്ട്.

ചടങ്ങുകളും ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള - ജനനം, മരണം, വിവാഹം, ഓണം, റംസാൻ, ക്രിസ്മസ് - ഭക്ഷ്യവിഭവങ്ങളെക്കുറിച്ചെഴുതാൻ ഈ ഇടം പോര.   ചില കുടുംബങ്ങളിൽമാത്രം കുടുങ്ങിക്കിടക്കുന്ന ഭക്ഷണവിശേഷങ്ങളുമുണ്ട്.   അത്തരം പദാർഥങ്ങൾ പൊതുവായറിയപ്പെടുന്നില്ല, പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്നുമില്ല.    എന്റെ കുടുംബത്തിലും ബന്ധുക്കളുടെ ഇടയിലും മാത്രം പ്രചാരത്തിലുള്ള ചില വിഭവങ്ങളെപ്പറ്റി എനിക്കറിവുണ്ട്.

സംസ്ക്കാരത്തിന്റെയും സമ്പത്തിന്റെയുമെല്ലാം കൈമുദ്രകളും കാൽപ്പാടുകളും ഭക്ഷണത്തിൽമാത്രമല്ല ഭക്ഷണരീതിയിലും കണ്ടെത്താം.   ഒരുകാലത്ത് ജാതിക്കും ഉപജാതിക്കുംവരെ പ്രത്യേകം പ്രത്യേകം ഭക്ഷണക്രമങ്ങൾ വിധിച്ചിരുന്നുപോൽ നമ്മുടെ നാട്ടിൽ.   അതൊന്നുമില്ല, പാശ്ചാത്യരാജ്യങ്ങളിലെ അന്ധകാരക്കാലത്തെയും അടിമക്കച്ചവടക്കാലത്തെയും ആഹാരവ്യവസ്ഥകളെപ്പറ്റി വായിച്ചറിയുമ്പോൾ.

ഇനി വേറൊന്നുകൂടി:   ചിലർക്ക് ചില ഭക്ഷണവിഭവങ്ങൾ പഥ്യമാകുന്നു.   പോര, ചിലർക്ക് ഭ്രാന്താകുന്നു.   ഇനി ചിലർക്ക് ചിലവ വർജ്യമാകുന്നു.   ചിലർക്കു വിഷവും.

നോക്കൂ, എന്തെല്ലാം തലങ്ങളിലേക്കാണ്‌ നമ്മുടെ ഭക്ഷണവസ്തുക്കൾ പടർന്നു കയറിയിട്ടുള്ളത്!   വെറും ഷീത്-കൊഡിയിൽനിന്ന് എവിടംവരെയെത്തി നമ്മൾ!


ആഹാരക്കാര്യം, കൊതിപ്പിക്കുന്നതുപോലെ ചൊടിപ്പിക്കുകയും ചെയ്യും.   കടൽസംബന്ധമായ ജോലികൾക്കായി ഗുജറാത്തിലെ ദ്വാരകയിൽ നീണ്ടനാൾ ക്യാമ്പുചെയ്യേണ്ടിവന്നകാലം.   സ്വതേ ഏതു ഭക്ഷണവും കഴിക്കുന്ന കൂട്ടത്തിലാണു ഞാൻ.   എന്നാൽ  കടലിലായാലും കരയിലായാലും ആഴ്ച്ചക്കണക്കിന്‌ എന്നും പ്രാതൽ മുട്ടയും റൊട്ടിയുമായപ്പോൾ മടുത്തു.   അതു ഞാൻ പറഞ്ഞും പോയി.   എന്താ, ഇഡ്ഡ്ലി-ദോശ വേണോ’, എന്ന് പരിഹാസത്തോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഗോവൻസഹപ്രവർത്തകന്റെ ചോദ്യം.    അല്ല, പാവ്-ഭാജി’ - ഞാൻ അറിയാതെ പറഞ്ഞുപോയി.   ഇഷ്ടം കൊണ്ടാണ്‌.   പക്ഷെ അന്നൊക്കെ മുംബൈയിൽ, തങ്ങൾ മുംബൈക്കാരാണെന്നു നടിക്കുന്ന അത്തരം ഗോവക്കാർക്കുള്ള വിളിപ്പേരായിരുന്നു അത്.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...