Monday 6 June 2016

കുരുംബയുടെ ക്ടാങ്ങള്‍

പോര്‍ത്തുഗീസുകാരെപ്പേടിച്ചു പലായനം ചെയ്യേണ്ടിവന്ന ഗോവക്കാര്‍ കേരളംവരെ എത്തിപ്പെട്ടതിണ്റ്റെ ചരിത്രം പലരും പഠനവിഷയമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഗോവയും കേരളവും തമ്മിലുള്ള ബന്ധം പോത്തുഗീസുകാരുടെ വരവിനുംമുന്‍പേ ഉണ്ടായിരുന്നില്ലേ എന്നൊരു ശങ്ക ഞാന്‍ പലപ്പോഴും പങ്കുവച്ചിട്ടുമുണ്ട്‌. ആ കൌതുകത്തിലാണ്‌ എന്‍.ബി.എസ്‌. പ്രകാശനംചെയ്ത (മാര്‍ച്ച്‌ 2016) 'കുഡുംബികള്‍ കേരളത്തില്‍' എന്ന ഡോ. വിനിയുടെ പുസ്തകം ഞാന്‍ വായിച്ചുതീര്‍ത്തത്‌.

കേരളത്തിലുള്ള കുഡുംബിസമുദായക്കാരുടെ ചരിത്രവും സംസ്കാരവും മാത്രമല്ല, ഗോവയിലും ഭാരതത്തിണ്റ്റെ മറ്റു പലേഭാഗങ്ങളിലും പരന്നുകിടക്കുന്ന കുഡുംബിസമുദായത്തെപ്പറ്റിയും നല്ലൊരു വിവരണം ഈ പുസ്തകത്തിലുണ്ട്‌. കുന്‍ബി, കുര്‍മി, കുഡുംബി എന്നീ പേരുകള്‍ ഒരേ മൂലത്തില്‍നിന്നു പൊട്ടിമാറിയ വിവിധ സംസ്കൃതികളെ പ്രതിനിധാനം ചെയ്യുന്നു എന്ന അറിവ്‌ ആശ്ചര്യമുണര്‍ത്തുന്നതത്രേ.

കേരളത്തില്‍ പൊതുവെ 'കൊങ്ങിണി'കള്‍ എന്നറിയപ്പെടുന്നവര്‍ ഗൌഡ-സാരസ്വതസമുദായത്തില്‍പെട്
ടവരാണ്‌. ഗോവയില്‍നിന്നു പലായനംചെയ്ത്‌ കേരളത്തിലെത്തി മണ്ണിനോടലിഞ്ഞു ചേര്‍ന്നവരാണവര്‍. വളരെയധികം ആയുര്‍വേദഭിഷഗ്വരന്‍മാരും കച്ചവടക്കാരും അധ്യാപകരും ആ സമുദായത്തിലുണ്ട്‌. അവര്‍ സംസാരിക്കുന്ന ഭാഷ കൊങ്ങിണി. അത്‌ ഗോവയിലെ 'കൊങ്കണി'ഭാഷയില്‍നിന്ന്‌ ഒട്ടൊക്കെ വിഭിന്നവുമാണ്‌.

അതേസമയം കേരളത്തിലെ കുഡുംബികള്‍ മൂലത്തോടടുക്കുന്ന 'കൊങ്കണി'ഭാഷ സംസാരിക്കുന്നു. അവരും ഗോവയില്‍നിന്നെത്തിയവര്‍തന്നെ. ഒരുപക്ഷെ സാരസ്വതന്‍മാര്‍ക്കും എത്രയോ മുന്നേ. സാരസ്വതന്‍മാരെ ഗോവയില്‍നിന്ന്‌ കടല്‍വഴി കേരളത്തിലെത്തിച്ചു രക്ഷപ്പെടുത്തിയത്‌ കടല്‍ത്തൊഴില്‍ ശീലമാക്കിയിരുന്ന കുഡുംബികളായിരുന്നത്രേ. അത്യന്തം അപകടംപിടിച്ച ആ കടല്‍യാത്രയെ അനുസ്മരിക്കുന്ന ഒരു ഉത്സവമുണ്ട്‌ കുഡുംബികള്‍ക്കിടയില്‍ - ഏപ്രില്‍മാസം തൃപ്പൂണിത്തുറയില്‍ അരങ്ങേറുന്ന വഞ്ചിയാത്ര, അല്ലെങ്കില്‍ വള്ളക്കളി. എങ്കിലോ സാംസ്കാരികവും സാമ്പത്തികവും ചരിത്രപരവും സാമുദായികവും ജാതീയവുമായ അനവധികാരണങ്ങളാല്‍ കൊങ്ങിണിമാര്‍ കുഡുംബികളെ സ്വസമൂഹത്തില്‍നിന്ന്‌ അകറ്റിനിര്‍ത്തി. കുഡുംബികള്‍ കേരളത്തിലും പാര്‍ശ്വവര്‍ത്തികളായി. 'അര്‍ധബ്രാഹ്മണ'രെന്ന വിളിപ്പേരുമായി അപഹാസ്യരായി. 'ചരിത്രത്തില്‍ ഇടമില്ലാത്തവര്‍' എന്ന്‌ അവരെത്തന്നെ തോന്നിപ്പിക്കുംവിധം ഒറ്റപ്പെട്ടവരായി കുഡുംബികള്‍. ഇതിനെക്കുറിച്ച്‌ വിശദമായിത്തന്നെ അവതാരികക്കുറിപ്പില്‍ തുറന്നുകാട്ടിയിട്ടുണ്ട്‌, കുഡുംബിസമുദായത്തിലെ ഇന്നത്തെ തലമുറയിലെ തലമൂത്ത 'മൂപ്പ'നായ ശ്രീ എല്‍. സുബ്രഹ്മണ്യന്‍. (അദ്ദേഹത്തിണ്റ്റെ 'കൊങ്കണിഭാഷാപ്രവേശിക' എന്ന ഗ്രന്ഥത്തെപ്പറ്റി 'ഗോവ മലയാളി'യില്‍ 'കൊങ്കണിക്കൊരു മലയാളസ്പര്‍ശം' എന്ന ലേഖനത്തില്‍ മുന്‍പു പരാമര്‍ശിച്ചിട്ടുണ്ട്‌. )

ഗുജറാത്ത്‌, ആന്ധ്ര, മഹാരാഷ്ട്രം, ഗോവ എന്നിവിടങ്ങളിലെല്ലാം പരന്നുകിടക്കുന്ന കുന്‍ബി-കുര്‍മി-കുഡുംബി സമുദായങ്ങളുടെ ചരിത്രപശ്ചാത്തലം ഭാരതത്തിലെ മറ്റേതു സമുദായത്തിണ്റ്റെയുമെന്നപോലെ മഞ്ഞുമൂടിക്കിടക്കുന്നു. എന്നിരുന്നാലും സിന്ധുസംസ്കാരവുമായിബന്ധപ്പെട്ടതാണിവരുടെയും സംസ്കാരം. തങ്ങളെ സരസ്വതീനദിയുമായി ബന്ധപ്പെടുത്തി സാരസ്വതന്‍മാര്‍ കുഡുംബികള്‍ക്കുമീതെ സ്ഥാനമുറപ്പിക്കുന്നതും ചരിത്രത്തില്‍ കാണാം. വിനീതവര്‍ഗം എന്നും വരേണ്യവര്‍ഗത്തിന്‌ അടിമപ്പെട്ടിട്ടുണ്ടല്ലോ.

ഗോവയിലും പിന്നീടെപ്പോഴോ കര്‍ണാടകത്തിലും കേരളത്തിലും എത്തിപ്പെട്ട കുഡുംബികള്‍ വ്യതിരിക്തമായ സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ഇതിഹാസങ്ങളും ചുമന്നുകൊണ്ടുവന്നു. ചരിത്രം ചികയുമ്പോള്‍ പലപല രാജവംശങ്ങള്‍ കുര്‍മി-കുന്‍ബികളുടേതായുണ്ടെന്ന്‌ ഡോ. വിനി സൂചിപ്പിക്കുന്നു. ഗോവ ഭരിച്ച 'കദംബ'രാജവംശംതന്നെ 'കുഡുംബി'രാജവംശമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ക്രിസ്ത്വബ്ദത്തിനു മുന്‍പുതന്നെ കുഡുംബികള്‍ കേരളത്തിലെ വയനാട്‌, കൊടുങ്ങല്ലൂറ്‍ പ്രദേശങ്ങളില്‍ താമസം തുടങ്ങിയിരുന്നതായും ഗോവ-കുന്‍ബികള്‍ക്ക്‌ മുസിരിസ്സുമായി കച്ചവടബന്ധം ഉണ്ടായിരുന്നതായും ഡോ. വിനി എടുത്തുകാണിക്കുന്നുണ്ട്‌. പതിനാറാംശതകത്തിണ്റ്റെ പകുതിക്കുവച്ച്‌ പോത്തുഗീസുകാരുടെ പരിവര്‍ത്തനഭ്രാന്തിനെ പ്രതിരോധിക്കാന്‍ പലേടങ്ങളിലേക്കു പലായനം ചെയ്യുന്നതോടെ ആദിവാസികളായ കുഡുംബികളുടെയും പരദേശിക്കാരായ സാരസ്വതരുടെയും ചരിത്രം പാരസ്പര്യത്തില്‍നിന്നു പരിതാപകരമായിത്തീരുന്നു. സാരസ്വതര്‍ പൊതുവെ കുലീനവൃത്തികളിലേര്‍പ്പെട്ടപ്പോള്‍ കുഡുംബികള്‍ കാര്‍ഷികവൃത്തി, മീന്‍പിടിത്തം എന്നിങ്ങനെ അവരുടെ കുലത്തൊഴിലുകളില്‍ കുടുങ്ങിക്കിടന്നു. കിള, വേലികെട്ട്‌, പുരമേയല്‍, ഇഷ്ടികനിര്‍മാണം എന്നീ ജോലികളില്‍ ഏര്‍പ്പെട്ടു. ഗോവന്‍റിക്ഷകള്‍ കേരളത്തിലെ തെരുവുകളില്‍ സഞ്ചാരത്തിനിറക്കിയത്‌ കുഡുംബികള്‍ ആണത്രേ. എങ്ങിനെയോ ദാസ്യവൃത്തിയുടെ മറുപേരായി 'മൂപ്പന്‍', 'ബായി' എന്നതെല്ലാം. എന്നാല്‍ ആഢ്യന്‍മാരുടെയും നാടുവാഴികളുടെയും വിശ്വസ്തരായി മാറി അവര്‍. തൃപ്പൂണിത്തുറയിലെ കുഡുംബികള്‍ക്ക്‌ രാജാവിണ്റ്റെ വെള്ളപ്പാത്രവും വിളക്കും വഹിക്കാനുള്ള അധികാരംവരെ കൊച്ചിരാജാവ്‌ നല്‍കിയിരുന്നുപോല്‍. എന്നാല്‍ സാരസ്വതബ്രാഹ്മണര്‍മാത്രം അവരെ കൂട്ടത്തില്‍ കൂട്ടിയില്ല. പൂര്‍വബന്ധം പുനര്‍ജനിക്കുമെന്ന പരമാര്‍ഥം പുനരാവിഷ്കരിക്കപ്പെട്ടില്ല.

കുഡുംബിസമുദായത്തിണ്റ്റെ കൊടുങ്ങല്ലൂര്‍ബന്ധം അതിവിശിഷ്ടമാണ്‌. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയുടെ പ്രതിഷ്ഠയാല്‍ പ്രസിദ്ധമാണ്‌ കൊടുങ്ങല്ലൂറ്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രം. ഭദ്രകാളിയുടെ മൂലക്ഷേത്രമാണിത്‌. മകരസംക്രാന്തിദിവസം കുഡുംബികള്‍ നിശ്ച്ചയമായും സംഗമിക്കുന്ന സ്ഥലമാണ്‌ കൊടുങ്ങല്ലൂര്‍ക്കാവ്‌. അന്നത്തെ താലപ്പൊലിയുടെ ആരംഭംകുറിക്കുന്ന കതിനവെടിതൊട്ട്‌ മീനഭരണിയുത്സവത്തിണ്റ്റെ നടത്തിപ്പുവരെ പലവിധം അവകാശങ്ങള്‍ ഈ സമുദായത്തിനുണ്ടവിടെ. കൊടുങ്ങല്ലൂര്‍ക്ഷേത്രത്തിനു തെക്കുമാറി ശ്രീകുരുംബാമ്മയുടെ നടയ്ക്കല്‍ കുഡുംബിസമുദായക്കാര്‍ നടത്തുന്ന ആഘോഷമാണ്‌ 'മഞ്ഞോണം'. ഹോളിയുമായി സാദൃശ്യമുള്ള ഇതിനെ 'മഞ്ഞോളി' എന്നും പറയാറുണ്ടത്രേ. ഒരു ചെറുവഞ്ചിനിറയെ വെള്ളത്തില്‍ മഞ്ഞള്‍കലക്കി കുരുംബാമ്മയുടെ ക്ഷേത്രത്തിനുചുറ്റും വലം വയ്ക്കുന്നു; മഞ്ഞള്‍വെള്ളം പ്രസാദമായി വിതരണംചെയ്യുന്നു. വടക്കന്‍ഹോളിയും തെക്കന്‍ചിട്ടകളും തമ്മിലൊരു ബാന്ധവം ഇവിടെക്കാണാം. ഹോളിയിലേതുപോലെ നിറങ്ങള്‍ തേച്ചു നൃത്തമാടുന്നതും കുഡുംബിയുത്സവങ്ങളില്‍ കാണാനാകും. ഇന്നും കുരുംബയുടെ ക്ടാങ്ങളായാണ്‌ കുഡുംബികള്‍ തങ്ങളെ തിരിച്ചറിയുന്നത്‌.

കുഡുംസമുദായത്തിണ്റ്റെ കെടാവിളക്കായ ഗാന്ധികൃഷ്ണനെപ്പറ്റി ഡോ. വിനി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്‌. 1910-ല്‍ ആലപ്പുഴയില്‍ ജനിച്ച എം. കൃഷ്ണന്‍ വിദ്യാഭ്യാസത്തില്‍ അതീവ ശ്രദ്ധകാട്ടി. സ്വസമുദായത്തിണ്റ്റെ അടിയാളത്തത്തിനു കാരണം വിദ്യാഭ്യാസമില്ലായ്മയാണെന്ന കാര്യം അന്നേ മനസ്സിലാക്കി അദ്ദേഹം. ഗാന്ധിജിയുടെ സ്വാതന്ത്യ്രസമരത്തില്‍ സജീവമായി പങ്കെടുത്തുകൊണ്ട്‌ അദ്ദേഹം 'ഗാന്ധികൃഷ്ണ'നായി മാറുകയായിരുന്നു. ഇതരസമുദായങ്ങളില്‍ നിന്നുപോലും സഹായവും സ്വസമുദായത്തില്‍നിന്നുപോലും എതിര്‍പ്പും ഒരേപോലെ കൈകാര്യംചെയ്ത ഗാന്ധികൃഷ്ണന്‍ സമുദായത്തിണ്റ്റെ മാത്രമല്ല കേരളത്തിണ്റ്റെ മുഴുവന്‍ ആദരം പിടിച്ചുപറ്റി. അന്നത്തെ മഹാരാജവുമായി നേരിട്ടിടപെട്ട്‌ കൊച്ചിയില്‍ കുഡുംബിവിദ്യാര്‍ഥികള്‍ക്ക്‌ സൌജന്യവിദ്യാഭ്യാസം സാധിപ്പിച്ചുകൊടുത്തത്‌ ഗാന്ധികൃഷ്ണനായിരുന്നു. വളരെ സങ്കടകരമായ പരിത:സ്ഥിതിയില്‍ ആ മഹാനുഭാവന്‍ 1944-ല്‍ ഈ ലോകം വിട്ടുപിരിഞ്ഞു.

ഒരുപാട്‌ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്നവരാണ്‌ കുഡുംബികള്‍. അവയോരോന്നിലും ഗോവയുമായുള്ള തൊപ്പിള്‍ക്കൊടിബന്ധം തിരിച്ചറിയാനാകും. വര്‍ദീക്‌ (വിവാഹം), ജോംവ്ണ (സീമന്തം), പുളിവോണം (പുളികുടി/ഹേമന്തം), നസ്കോത്ത്‌ (തിരണ്ടുകല്യാണം), മരണം, ഓര്‍സീക്ക്‌ (ശ്രാദ്ധം) തുടങ്ങിയവ അതിഗംഭീരമായി ആചരിക്കുന്നു ഇവര്‍. തനതു കലകളിലും കൈവിരുതിലും ഭാഷാഗാനങ്ങളിലും കയ്യൊപ്പുചാര്‍ത്തിയിട്ടുണ്ട്‌ കുഡുംബികള്‍. പടക്കനിര്‍മാണം, മയില്‍പ്പീലികൊണ്ടുള്ള കാവടിനിര്‍മാണം, കിരീടാലങ്കാരം, മുഖംമൂടി-വിശറി-പൂപ്പന്തല്‍നിര്‍മാണം തുടങ്ങി വിവിധതുറകളില്‍കൈവിരുതുകാട്ടുന്നവരാണവര്‍. കേരളത്തിലെ ഗൌഡസാരസ്വതര്‍ ഇക്കാര്യങ്ങളില്‍ വളരെ പുറകിലാണെന്ന വസ്തുതയും നാമോര്‍ക്കേണ്ടതുണ്ട്‌. ഗോവയിലെ സാരസ്വതന്‍മാര്‍മാത്രമല്ല കത്തോലിക്കരും അലങ്കാരവിഷയങ്ങളില്‍ അദ്വിതീയരാണെന്ന കാര്യവും ഓര്‍ക്കുക.

പഴയതായും പുതിയതായും ഭാഷാഗാനങ്ങളുടെ ഒരു മഹാസഞ്ചയംതന്നെ കുഡുംബികളുടേതായുണ്ട്‌. ഡോ. വിനി അവയില്‍പലതും തണ്റ്റെ പുസ്തകത്തില്‍ തുറന്നുവച്ചിരിക്കുന്നു. രാമായണത്തിണ്റ്റെ കൊങ്കണിരൂപവും ശിലാരേഖകളിലെ കൊങ്കണിക്കുറിപ്പുകളും കഴിഞ്ഞകാലത്തെ സത്യകഥകളും പുരാവൃത്തങ്ങളിലെ കെട്ടുകഥകളും നിരത്തി വിശിഷ്ടമായ വിരുന്നൂട്ടുന്നുണ്ട്‌ ഡോ. വിനി, 'കുഡുംബികള്‍ കേരളത്തില്‍' എന്ന ഈ പഠനപുസ്തകത്തില്‍. ആധാരഗ്രന്ഥങ്ങളുടെയും അനുബന്ധവിവരങ്ങളുടെയും പദസഞ്ചയങ്ങളുടെയുമെല്ലാം അക്ഷയഖനിയാണിത്‌. ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങള്‍ നിറഞ്ഞ മനസ്സോടെയായിരിക്കും നാം ഈ പുസ്തകം മടക്കിവയ്ക്കുക. കൊങ്കണിഭാഷയെപ്പറ്റിയും ഭാഷാലിപികളെപ്പറ്റിയുംകൂടി കുറച്ചുകൂടെ ആവാം എന്നൊരു തോന്നല്‍ മാത്രം ബാക്കിനില്‍ക്കുന്നു. 'ലിപി ഏതായാലും ഭാഷ നന്നായാല്‍ മതി' എന്ന തിരിച്ചറിവിലേക്ക്‌, കേരളത്തിലെ കുഡുംബികളെപ്പറ്റിയുള്ള ഈ ചരിത്ര-സംസ്കാരപഠനം കൊങ്കണസ്ഥരെ കൊണ്ടെത്തിക്കുമെന്നാശിക്കാം.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...