Monday 26 October 2015

'കാസാ ദ്‌ ചാ, കാസാ ദെ ദുസേ'

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തിലാണ്‌, വിമോചിപ്പിക്കപ്പെട്ട്‌ പത്തുവര്‍ഷങ്ങള്‍ക്കുള്ളിലാണ്‌, ഞാന്‍ ഗോവയില്‍ കാല്‍കുത്തുന്നത്‌. അതിനുമുന്‍പ്‌ കുറച്ചുമാത്രം കേരളത്തിലും അല്‍പം കര്‍ണാടകത്തിലും അതിലും കുറച്ചു തമിഴ്നാട്ടിലുമല്ലാതെ കാര്യമായ സഞ്ചാരാനുഭവങ്ങളൊന്നും എനിക്കില്ലായിരുന്നു. അതുകൊണ്ടുകൂടിയുമാകാം തികഞ്ഞ അപരിചിതത്വമായിരുന്നു മറ്റുപ്രദേശങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ ഗോവയില്‍ എന്നെ എതിരേറ്റത്‌.

ആദ്യസഞ്ചാരികള്‍ക്ക്‌ ആദ്യാനുഭവങ്ങളില്‍ ഒന്ന് ഗൃഹാതുരത്വമാണല്ലോ. അതും ആഹാരാദിവിഷയങ്ങളില്‍. ഗോവയിലെ ആഹാരവസ്തുക്കള്‍ എന്നെ തികച്ചും കുഴക്കി. ഒന്നുരണ്ടു ഉഡുപ്പി ഹോട്ടലുകള്‍ ഇല്ലായിരുന്നെന്നല്ല. എന്നാല്‍ നാടന്‍ചായക്കട ഒരു ദൌറ്‍ബല്യമാണല്ലോ മലയാളികള്‍ക്ക്‌. തികച്ചും ആകസ്മികമായാണ്‌ "കാസാ ദ്‌ ചാ" എന്നൊരു കൊച്ചു ബോറ്‍ഡു കണ്ടത്‌. ഒരു പഴയ കട. ആദ്യപരിചയത്തില്‍തന്നെ കാസാ എന്നാല്‍ കട എന്നാണെന്നറിഞ്ഞിരുന്നു. അതുകൊണ്ട്‌ അക്കണ്ട ചായക്കടയുടെ അകത്തുകയറി. അപ്പോഴാണു കാണുന്നത്‌ "കാസാ ദെ ദോസേസ്‌" എന്നൊരു വരി കൂടി പരസ്യപ്പലകയില്‍. സന്തോഷമായി. ചായമാത്രമല്ല ദോശയും കിട്ടുമല്ലോ. തെറ്റി. അവിടെ ചായക്കൊപ്പം അക്കാലത്തെ സ്ഥിരം വിഭവങ്ങളായ പാവ്‌-ഭാജി-പൂരി-ഷീര മാത്രം. ഭാഗ്യത്തിനു ദോശയില്ലേ എന്നു ഞാന്‍ ചോദിച്ചില്ല. കിട്ടിയതു കഴിച്ചിറങ്ങി.

എന്നിട്ടും "ദോസേസ്‌" ദോശയാണെന്നുതന്നെ മനസ്സില്‍ കിടന്നു. പലകാലം കഴിഞ്ഞ്‌ എണ്റ്റെ മകള്‍ പോര്‍ത്തുഗീസ്‌ പഠിക്കുന്നകാലത്താണ്‌, അതു "ദോസേസ്‌" അല്ലേയല്ലെന്നും "ദുസേ" ആണെന്നും ദുസേ എന്നാല്‍ പലഹാരം എന്നു മാത്രമേ അര്‍ഥമുള്ളൂ എന്നും മനസ്സിലായത്‌. പോറ്‍ത്തുഗീസുകാര്‍ എന്നെ ആദ്യം പറ്റിച്ചതങ്ങനെ.

അന്നൊക്കെ പത്രാവ്‌ (മിസ്റ്റര്‍), ഉബ്രിഗാദ്‌ (നന്ദി), കാസ (കട), വിവെണ്റ്റ (വീട്‌), അതാന്‍സ്യാവ്‌ (സൂക്ഷിക്കുക), റുവ (നിരത്ത്‌), അവനീദ്‌ (പാത), പദ്രെ (പാതിരി), ബാര്‍ബേറിയ (ബാര്‍ബര്‍), ഫാര്‍മേസിയ (മരുന്നുകട), ഡ്രഗ്ഗാറിയ (മരുന്നു ഷോപ്പ്‌) അപോത്തെക്കെരെ (ഡോക്ടര്‍), ദോത്തോര്‍ (ഡോക്ടര്‍), സാവ്‌ / സാന്ത (വിശുദ്ധന്‍), തിയാത്ര്‍ (നാടകം), സിനി (തിയേറ്റര്‍), പ്ളാസ (നഗരചത്വരം), ഫൊണ്ടെയ്ഞ്ഞാസ്‌ (ജലധാര), കരിയേറ (വണ്ടി), ക്രൂസ്‌ (കുരിശ്‌), കമ്മ്യൂണിദാദ്‌ (സമൂഹം), കാര്‍ണവല്‍ (കാര്‍ണിവല്‍) എന്നതെല്ലാം നിത്യജീവിതത്തില്‍ കേള്‍ക്കുന്ന പോര്‍ത്ത്ഗീസ്‌-വാക്കുകളായിരുന്നു. ഇന്നുമതെ.

ആള്‍ക്കൂട്ടത്തില്‍ ഒന്നുവിട്ട്‌ രണ്ടാമന്‍ ഡിസൂസ, ഫെര്‍ണാണ്ടിസ്‌, മെനെസിസ്‌, ലോപ്പസ്‌, റോഡ്രീഗീഷ്‌, ഡ കുഞ്ഞ, കൌട്ടൊ, കൊയേലൊ.....

ഹിന്ദുനാമങ്ങള്‍ക്കുള്ള പോര്‍ത്തുഗീസ്‌ സ്പെല്ലിംഗുകള്‍ രസകരമായിരുന്നു. ലക്ഷ്മിമീനാക്ഷി, , കാമാക്ഷി, കാശിനാഥ്‌, നായിക്‌, കാമത്ത്‌, നരസിംഹ, പൊയ്‌, കെണി, ഷെണോയ്‌ എന്നിവയ്ക്കൊക്കെ എക്സും ക്യൂവും ചേര്‍ത്തൊരു സ്പെല്ലിംഗ്‌. ബുക്കി, ജാക്കി തുടങ്ങിയ ഹിന്ദു-പേരുകള്‍ കേട്ടാല്‍പോലും പറങ്കിപ്പേരുകളാണെന്നേ തോന്നൂ.

സ്ഥലനാമങ്ങളിലായിരുന്നു പോര്‍ത്തുഗീസ്‌-സ്വാധീനം വളരെ പ്രകടമായിരുന്നത്‌, പറയുന്നതിലും എഴുതുന്നതിലും. തലസ്ഥാന നഗരത്തിനുതന്നെ പോര്‍ത്തുഗീസിലും മറാഠിയിലും കൊങ്കണിയിലുമായി എന്തെല്ലാം പിരിവുകള്‍! - പഞ്ചിം, പാഞ്ചിം, പനജി, പണജി, പണ്‍ജി, പൊണ്‍ജി. പിന്നെയുണ്ടല്ലോ വാസ്കോ-ഡ-ഗാമ, മാര്‍ഗാവ്‌ (മഡ്ഗാം), കരംബൊളി(ം) (കര്‍മലി), കമുര്‍ളി(ം), കൊര്‍താലി(ം) (കുഡ്ത്തലി), മാപുസ (മപ്സ), വെല്യ ഗോവ (ഓള്‍ഡ്‌ ഗോവ), ഗോവ വെല്യ, മീരാമാര്‍, റിവൊറ, ബൊക്ക ദ വക്ക, അല്‍തീഞ്ഞ്‌, ബ്റിട്ടൊണ, എന്നിങ്ങനെ നൂറായിരം സ്ഥലങ്ങള്‍. എന്തിന്‌, 'ഗോവ' തന്നെ ഗോയ്‌, ഗോയേ(ം), ഗോപുരി, ഗോവപുരി എന്നൊക്കയല്ലേ.

കാര്‍ണവലും തിയാത്രും പോലെ ഗോവന്‍സംസ്കാരത്തിണ്റ്റെ അവിഭാജ്യഘടകങ്ങളല്ലേ 'മാണ്‍ഡോ'വും (പ്രേമസംഗീതാഭിനയം) 'സുസെഗാ'ദും (മെല്ലെപ്പോക്ക്‌) 'സിയസ്ത'യും (മധ്യാഹ്നവിശ്രമം) എല്ലാം.

ഒരുപക്ഷെ ആഹാരത്തിലായിരിക്കും പറങ്കിപ്രാമുഖ്യം പ്രത്യക്ഷത്തില്‍ പ്രകടമാകുന്നത്‌. ഷാക്കുട്ടി, വിണ്‍ഡാലൂ, സോര്‍പ്പൊട്ടേല്‍, ബെല്‍ചാവ്‌, റിഷാദ്‌ തുടങ്ങി പലതരം വിഭവങ്ങള്‍ ഇന്നും ഭൂതകാലവുമായി വര്‍ത്തമാനകാലത്തെ ബന്ധിപ്പിക്കുന്നു. ഫെനി എന്ന വാറ്റുമദ്യം നാടനോ പരദേശിയോ എന്നു തിട്ടമില്ല. തീര്‍ച്ചയായും കാജു (കശുമാങ്ങ) വിദേശി തന്നെ. തെങ്ങില്‍നിന്നും പനയില്‍നിന്നും ഉണ്ടാക്കുന്ന ഫെനി സ്വദേശിയോ വിദേശിയോ എന്നറിയില്ല.

പോര്‍ത്തുഗീസ്‌ചുവയുള്ള ഹോട്ടല്‍നാമങ്ങള്‍ ഇന്നും ധാരാളം. സിദാദ്‌ ദ്‌ ഗോവ, നൊവ ഗോവ, പലാസ്യോ ദ ഗോവ, അമീഗോ, കപ്പുശ്ശീന്‍, എല്‍ കപ്പിത്താന്‍, ഓ പെഷ്കദോര്‍, ഫിദാല്‍ഗോ, വെരാന്ത ദോ മാര്‍ എന്നിവ അവയില്‍ ചിലതുമാത്രം.

എഴുപതുകളില്‍പോലും, പോസ്റ്റ്‌-ഓഫീസിലെ മണി ഓര്‍ഡര്‍ ഫോമും റേഡിയോ ലൈസെന്‍സും മുനിസിപ്പാലിറ്റിയിലെ സൈക്കിള്‍ ലൈസെന്‍സും മറ്റും പൊര്‍ത്തുഗീസിലായിരുന്നു. ഒരുപാടുകാലം ഞാന്‍ അവ സൂക്ഷിച്ചുവച്ചിരുന്നു. ഒരു സ്ഥലമാറ്റത്തില്‍ അവയെല്ലാം നഷ്ടപ്പെട്ടുപോയി.

ലാറ്റിനോ-നേരമ്പോക്കായ 'ധീരിയോ' എന്ന ക്രൂരവിനോദം ഗോവയില്‍ ഇന്നും സജീവമാണ്‌. നിയമവിരുദ്ധമെങ്കിലും ഒളിഞ്ഞും മറഞ്ഞും ഈ കാളപ്പോര്‌ തലങ്ങും വിലങ്ങും അരങ്ങേറുന്നു; രാഷ്ട്റീയക്കാരുടെയും വാതുവെപ്പുകാരുടെയും കള്ളപ്പണക്കാരുടെയും ഒത്താശയോടെ. ഭാരതത്തിലെ മറ്റു ഭാഗങ്ങളിലും കാളയോട്ടമെന്നും ജല്ലിക്കെട്ടെന്നുമെല്ലാമുള്ള പേരുകളില്‍ ഇതുപോലത്തെ പ്രാകൃതവിനോദങ്ങള്‍ പ്രചാരത്തിലുണ്ടല്ലോ.

പോര്‍ത്തുഗീസുകാരുടെ അപദാനങ്ങള്‍ വിസ്തരിക്കാന്‍ പലര്‍ക്കും നൂറുനാവാണു ഗോവയില്‍. തെറ്റിദ്ധരിക്കണ്ട, കത്തോലിക്കരേക്കാള്‍ സാരസ്വതര്‍ക്കാണ്‌ ഇക്കാര്യത്തില്‍ ഊറ്റം കൂടുതല്‍ - രണ്ടു വഞ്ചിയിലും കാല്‍വച്ചവരാണല്ലോ അവര്‍ (എന്നിട്ടെന്താ, വഞ്ചിയൊട്ടു തിരുനക്കരെ എത്തിയതുമില്ല!). അതില്‍ കുറെ കാര്യമില്ലാതെയുമില്ല. ഒന്നാമതായി ഇന്‍ഡ്യക്കാരുടെ ശാപമായ അച്ചടക്കമില്ലായ്മ നല്ലൊരളവു വരെ പറങ്കികള്‍ നിയന്ത്രിച്ചു. അതിണ്റ്റെ കുറെ ഗുണം ഇന്നും ഗോവന്‍സമൂഹത്തില്‍ കാണാം. ഒരു പൊതു സിവില്‍ കോഡ്‌ നിലവിലുള്ള ഒരേയൊരു സംസ്ഥാനം ഗോവയാണല്ലോ. ഡോക്യുമെണ്റ്റേഷന്‍ ഒരു കലയാക്കിയിരുന്നു പറങ്കികള്‍. അതിനാല്‍ ഇവിടത്തെ രേഖകള്‍ കൃത്യമായും സുരക്ഷിതമായും കാണാം. പുരാവസ്തുക്കളുടെ സംഭരണവും സരക്ഷണവും അസൂയാവഹമാണ്‌. സ്വത്തിലും വരുമാനത്തിലും ഭാര്യാഭര്‍ത്താക്കന്‍മാരുടെ തുല്യാവകാശത്തിനും ഒപ്പം തുല്യ ബാധ്യതയ്ക്കുമുള്ള സൌകര്യം വേറെങ്ങുമില്ല. അതിരുവിട്ട മദ്യപാനം അതിനിഷിദ്ധമായിത്തന്നെ ഇവിടെ കാണുന്നു ഇന്നും. വസ്ത്രധാരണത്തിലും ആതിഥ്യമര്യാദയിലും ഇവര്‍ക്കൊരു പ്രത്യേക കമ്പമുണ്ട്‌; സംഗീതത്തിലും നൃത്തത്തിലുമെന്നപോലെ. പുറംമേനി വെറും പുറംമോടിയല്ലിവിടെ. ഭാഷ, ആഹാരം, വിദ്യാഭ്യാസം, വിശ്വാസം - ഇവയാണല്ലോ അധിനിവേശത്തിനുള്ള ആയുധങ്ങള്‍, അന്നും, ഇന്നും, എന്നും. പറങ്കികള്‍ അവ സമര്‍ഥമായി ഉപയോഗിച്ചു ഗോവയില്‍. എന്നിരുന്നാലും ഗോവയുടെ തനിമയെയും തെളിമയെയും തകര്‍ക്കാന്‍ ഒരുപരിധിവരെയേ ആ സാംസ്ക്കാരികാധിനിവേശത്തിനു കഴിഞ്ഞുള്ളൂ. ജാതിമതഭേദമെന്യേ അതു സാധ്യമാക്കിയ സ്വാതന്ത്ര്യസമരസേനാനികളെ നമുക്കു നമിക്കാം. അടുത്തകാലത്തായി ഗോവയെ മറ്റേതോ തരത്തില്‍ മാറ്റിയെടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്നവരെ തടയേണ്ടതുമുണ്ട്‌.

[എനിക്കു കാര്യമായ പോര്‍ത്തുഗീസ്ഭാഷാസ്വാധീനമില്ലാത്തതിനാല്‍ വികലപ്രയോഗങ്ങളുണ്ടെങ്കില്‍ മാപ്പാക്കണം. ]

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...