Monday 26 October 2015

വരയും വരിയും

'കാര്‍ട്ടൂണ്‍' എന്നതിന്‌, പറ്റിയ ഒരു പകരവാക്കില്ല മലയാളത്തില്‍. എന്നാലോ, രാജ്യത്തെ കാര്‍ട്ടൂണിസ്റ്റുകളില്‍ മലയാളികള്‍ അഗ്രഗണ്യരാണുതാനും. അതൊരു ജോക്കല്ലേ? എന്നാല്‍ ശരിക്കും ജോക്കതല്ല. ഇന്ത്യയില്‍ ഒരുപക്ഷെ ഹാസ്യംവിട്ട്‌ ഗൌരവക്കാര്‍ട്ടൂണുകള്‍ക്കു തുടക്കമിട്ടതും മലയാളികളാണ്‌. ചിരിയില്‍നിന്നു ചിന്തയിലേക്കുള്ള കുടമാറ്റം. കുഞ്ചണ്റ്റെയും സഞ്ചയണ്റ്റെയും പൈതൃകമില്ലേ. വി.കെ.എന്‍.-ണ്റ്റെ കൂടപ്പിറപ്പുകളല്ലേ.

കായംകുളത്തുകാരന്‍ കെ. ശങ്കരപ്പിള്ള എന്ന ശങ്കര്‍ ആണ്‌ ഇന്ത്യന്‍-കാര്‍ട്ടൂണിങ്ങിണ്റ്റെ തലതൊട്ടപ്പന്‍. നമ്മുടെ സ്വാതന്ത്യ്രത്തിനു മുന്‍പേതന്നെ വര തുടങ്ങിയിരുന്നെങ്കിലും സ്വാതന്ത്യ്രാനന്തരമാണ്‌ ശങ്കറിണ്റ്റെ പ്രസക്തി പാരമ്യത്തിലെത്തിയത്‌. കുറിക്കുകൊള്ളുന്ന വരിയും വരിക്കേറ്റ കുറിയും ശങ്കറിനെ ഒരേസമയം പ്രിയപ്പെട്ടവനും വെറുക്കപ്പെട്ടവനുമാക്കി. അദ്ദേഹത്തിണ്റ്റെ കുടക്കീഴിലാണ്‌ തിരുവല്ലക്കാരന്‍ അബു അബ്രഹാമും പാലക്കാട്ടുകാരന്‍ ഒ.വി. വിജയനും മാവേലിക്കരക്കാരന്‍ യേസുദാസനും, കാര്‍ട്ടൂണിസ്റ്റുമാരായത്‌. മറ്റു പലരും.

അടിയന്തരാവസ്ഥയോടെ ശങ്കര്‍പോലും വര നിര്‍ത്തിയപ്പോള്‍ അബുവും വിജയനും പിന്നെ രങ്കയുമെല്ലാം ശങ്കറിണ്റ്റെ പതാക പിടിച്ചുനിന്നു. പിന്നെയൊരു മലവെള്ളപ്പാച്ചിലായിരുന്നു; മലയാറ്റൂറ്‍ രാമകൃഷ്ണന്‍, ദേവന്‍, സുകുമാര്‍, നര്‍മദ, യേസുദാസന്‍, റ്റോംസ്‌, ഉണ്ണി, കുട്ടി, അരവിന്ദന്‍, എ. എസ്‌., മോനായി, ഗഫൂറ്‍, തുടങ്ങിയ മഹാവികൃതികളുടെ. മലയാളത്തിലും ഇംഗ്ളീഷിലുമായി അവര്‍ ഉറഞ്ഞാടി. പട്ടിക നീണ്ടതാണ്‌. ആര്‍. കെ. ലക്ഷ്മണ്‍, സുധീര്‍ ധര്‍, സുധീര്‍ തൈലാങ്ങ്‌, രാജിന്ദര്‍ പുരി, വിന്‍സ്‌, മാരിയോ മിറാന്‍ഡ, ബാല്‍ ഠാക്കറെ എന്നിങ്ങനെ നിരവധി വരക്കാര്‍ കത്തിക്കയറി. ഇതില്‍ അരവിന്ദനും വിജയനുമാണ്‌ ഹാസ്യത്തിനും രാഷ്ട്രീയത്തിനും തത്സമയവാര്‍ത്തകള്‍ക്കുമെല്ലാമപ്പുറം സാമൂഹികവും സാംസ്കാരികവും തത്ത്വചിന്താപരവുമായ വരകളും വരികളുമായി ഇന്ത്യന്‍കാര്‍ട്ടൂണിങ്ങിനെത്തന്നെ ഇളക്കിമറിച്ചത്‌.

കൊടുംരാഷ്ട്രീയവരകള്‍ മലയാളത്തിലും വളരെ സാധാരണമായ കയ്യടിക്കാര്‍ട്ടൂണുകള്‍ തമിഴിലും വരവടിവിന്‌ അമിതപ്രാമുഖ്യംനല്‍കിയവ മറാഠിയിലും വരിക്കൊരുവര എന്നനിലയിലുള്ളവ ഹിന്ദിയിലും കേവലചിത്രീകരണത്തിനുപരി വലുതായൊന്നും ഉന്നംവയ്ക്കാത്ത കാര്‍ട്ടൂണുകള്‍ ബെംഗാളിയിലും വരകളേക്കാള്‍ പ്രാമുഖ്യം നല്‍കിയ വരികള്‍ ഇംഗ്ളീഷിലും കൊടികുത്തിനിന്ന കാലം. കയ്യിലിരിപ്പുള്ള അറിവും ആദര്‍ശവും ആഭിജാത്യവും കലര്‍ത്തി പ്രപഞ്ചത്തെത്തന്നെ വലിയൊരു കാര്‍ട്ടൂണായിക്കണ്ടു ജി. അരവിന്ദനും ഒ.വി. വിജയനുമെല്ലാം.

അതൊരു കാലമായിരുന്നു. അറുപതുകളില്‍ റ്റോംസിണ്റ്റെ ബോബണ്റ്റെയും മോളിയുടെയും കൈവിട്ട്‌, അരവിന്ദണ്റ്റെ വലിയ ലോകത്തിലെ ചെറിയ മനുഷ്യരായി മാറി അന്നത്തെ യുവത. കരിഹാസംകൊണ്ടു കണ്ണുപൊട്ടിക്കുന്ന കാര്‍ട്ടൂണുകള്‍ വിജയന്‍ വരച്ചിറക്കി. അമ്മാവണ്റ്റെ (വിജയന്‍) ചുവടുപിടിച്ച്‌ പിന്നീട്‌ രവിശങ്കറും ഇളകിയാടി. വിജയന്‍ വരകളെ വടിവിലൊതുക്കി വരികളുടെ വരിയുടച്ചപ്പോള്‍ അബു വരകളെ വിലക്ഷണമാക്കി വരികളെ വിജൃംഭിപ്പിച്ചു. അരവിന്ദണ്റ്റെ ചടുലതയും എ.എസ്‌.-ണ്റ്റെ നൈര്‍മല്യവും കാര്‍ട്ടൂണുകളിലും കാണായി. ജനപ്രിയത പക്ഷെ വരയും വരിയും ജനകീയമാക്കിയ ആര്‍. കെ. ലക്ഷ്മണിനായിരുന്നു ഏറെ. പുതിയ തലമുറയിലുമുണ്ടായി തലയെടുപ്പുള്ളവര്‍ - നൈനാന്‍, ഇര്‍ഫാന്‍, മഞ്ജുള്‍, മഞ്ജുള പദ്മനാഭന്‍, ഗോപീകൃഷ്ണന്‍, മദന്‍, രജീന്ദ്രകുമാര്‍, സുരേഷ്‌,......(പിന്നെ ഞാനും!).

കാണാപ്രതിഭകള്‍ ഒരുപാടുണ്ട്‌. പാരമ്പര്യജനുസ്സുകളിലൊന്നുമൊതുങ്ങാതെ, വേലിക്കെട്ടിലും അകപ്പുറത്തിലുമൊന്നുമടങ്ങാതെ ചട്ടയും പെട്ടിയും പൊളിച്ചുമാറ്റിയ വരവരികളും വരിവരകളും ഇന്നു കാണാം. സരളവും സ്വാഭാവികവും സര്‍ഗാത്മകവും സാര്‍ഥകവും നിഷ്കളങ്കവുമായ കാര്‍ട്ടൂണുകള്‍ കൊച്ചുകുട്ടികളുടേതായുണ്ട്‌. പുതിയ സാങ്കേതികസൌകര്യങ്ങള്‍ - വിവരകോശങ്ങള്‍, വരയുപകരണങ്ങള്‍, നിറച്ചാര്‍ത്തുകള്‍, അക്ഷരനിരകള്‍ - ഇവയ്ക്ക്‌, ഇവര്‍ക്ക്‌ വളമേകുന്നുണ്ട്‌.

ഇന്നും ഭാരതത്തിലെ കാര്‍ട്ടൂണ്‍-കലാകാരന്‍മാരില്‍ മൂന്നിലൊന്നും മലയാളികളാണ്‌. വേറൊരു പ്രത്യേകത (ഇതു യേസുദാസന്‍ ഒരിക്കല്‍ പറഞ്ഞുകേട്ടതാണ്‌), ഒരുമാതിരിപ്പെട്ട നല്ല കാര്‍ട്ടൂണ്‍വരക്കാരെല്ലാം ഭൌതികശാസ്ത്രം പഠിച്ചവരാണുപോല്‍. (ആ അഹങ്കാരം ഈ കൊച്ചെനിക്കുമുണ്ട്‌). സങ്കല്‍പനം, സൂക്ഷ്മവിചിന്തനം, സ്ഥൂലവിവരണം, സത്വവിശകലനം, സത്യശോധനം എന്നിങ്ങനെ ഗണിത-ഭൌതികശാസ്ത്രങ്ങളുടെ സാമ്പ്രദായികസമീക്ഷകളെല്ലാം കാര്‍ട്ടൂണ്‍ എന്ന ഈ കലാവിശേഷത്തിനുമുണ്ടല്ലോ. ഉള്ളതിണ്റ്റെ ഉണ്‍മ തേടലല്ലേ ചുരുക്കത്തില്‍ കാര്‍ട്ടൂണും.

പറയാന്‍പറ്റാത്തതു വരയിലും, വരയാന്‍പറ്റാത്തതു വരിയിലുമൊതുക്കുന്നു കാര്‍ട്ടൂണുകള്‍. വലുതിനെ ചെറുതാക്കിയും ചെറുതിനെ വലുതാക്കിയുമുള്ള ആ ഇന്ദ്രജാലം കാര്‍ട്ടൂണിനു സ്വന്തം. കാണാത്തതു കാണും, കാട്ടിത്തരും. കേള്‍ക്കാത്തതു കേള്‍ക്കും, കേള്‍പ്പിക്കും. 'ധ്വനിരാത്മാ കാവ്യസ്യ' (പറയാത്തതു പറഞ്ഞതിനേക്കാള്‍ പ്രധാനം) എന്ന തത്ത്വം കാര്‍ട്ടൂണിനും ചേരും. ഹാസ്യത്തിണ്റ്റെ രഹസ്യവും അതല്ലേ.

ഋണാത്മകമല്ല ഈ പരിഹാസം. "പരിഹാസപ്പുതു പനീര്‍ച്ചെടിക്കെടോ ചിരിയത്രേ പുഷ്പം ശകാരം മുള്ളുതാന്‍" എന്നു സഞ്ചയന്‍ കുറിച്ചുവച്ചതു വെറുതെയല്ല. ചുറ്റുമുള്ള വസ്തുക്കളുടെ വികൃതരൂപങ്ങള്‍ വരച്ചു തുടങ്ങി, വ്യക്തികളുടെ വികടരൂപങ്ങള്‍ വരച്ചു വളര്‍ന്ന്‌, വസ്തുതകളുടെ വികലരൂപങ്ങള്‍ വരച്ചു മുതിര്‍ന്ന്‌, വരയായും വരിയായും അതിനുപരി 'അഴകായ്‌, വീര്യമായ്‌' ഫണം വിരിച്ചാടുന്നു ഈ കലാരൂപം. കുറെ വരകളോ കൂടെ കുറെ വരികളോ ഒരു കാര്‍ട്ടൂണുണ്ടാക്കുന്നില്ല. വരയുടെയും വാക്കിണ്റ്റെയും അര്‍ഥതലങ്ങള്‍ക്കുമേലെ മറ്റൊരു ചിന്താതലത്തിലേക്കും അവിടന്നുംവിട്ടൊരു അനുഭൂതിതലത്തിലേക്കും നമ്മെ നയിക്കുന്നു നല്ല കാര്‍ട്ടൂണുകള്‍; ഒന്നും രണ്ടും മൂന്നും മാനങ്ങള്‍ കടന്ന്‌, നാലും അഞ്ചും വിതാനങ്ങളിലേക്ക്‌.

കാര്‍ട്ടൂണുകളില്ലാത്ത പത്രപ്രസിദ്ധീകരണങ്ങള്‍ ഇന്നു നന്നേ കുറവ്‌. ആളുകള്‍ ആദ്യം നോക്കുന്നതും ഈ കൊച്ചു ചിത്രങ്ങളെയാണ്‌. വെറും ഇരുപതോ മുപ്പതോ ചതുരശ്ര സെണ്റ്റിമീറ്റര്‍ പത്രപ്രതലം വലിയൊരു വായനാസമൂഹത്തിണ്റ്റെ ചിന്താപ്രക്രിയയെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത്‌ അത്യത്ഭുതകരമാണ്‌.

മനുഷ്യസംസ്കാരത്തിണ്റ്റെ പതിനാറോളം നൂറ്റാണ്ടുകളെടുത്തു കാര്‍ട്ടൂണുകള്‍ ഇന്നത്തെ രൂപത്തില്‍ ഉരുത്തിരിയാന്‍. എന്നാലോ പിന്നത്തെ മൂന്നാലു നൂറ്റാണ്ടുകളിലെ വളര്‍ച്ച അതിദ്രുതമായിരുന്നു. അന്നും ഇന്നും എന്നും ഭരണവര്‍ഗത്തിണ്റ്റെയും മതഭ്രാന്തന്‍മാരുടെയും കപടനാട്യക്കാരുടെയും കുത്തകമുതലാളിമാരുടെയും കള്ളക്കളിക്കാരുടെയുമെല്ലാം പേടിസ്വപ്നമാണു കാര്‍ട്ടൂണുകള്‍. ഒരു വരയിലും ഒരു വരിയിലും ഒതുങ്ങുന്നതല്ല കാര്‍ട്ടൂണിണ്റ്റെ വിസ്ഫോടനശക്തി, പ്രഹരണശേഷി. 'കുലയ്ക്കുമ്പോഴൊന്ന്‌, തൊടുക്കുമ്പോള്‍ പത്ത്‌, കൊള്ളുമ്പോള്‍ ആയിരം ഓരായിരം' എന്ന മട്ടില്‍; 'ബുദ്ധണ്റ്റെ ചിരി'പോലെ, .

1 comment:

Cartoonist said...

ഞാൻ ഇത് കാണാൻ വൈകി. അസാധ്യമായ ഭാഷ. കിറുകൃത്യമായ വിശകലനം. ഇത് നമ്മുടെ കാർട്ടൂൺ സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്.

ആശംസകൾ !

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...