പുലി വരുന്നേ, പുലി! വെറുതെ വന്നു പോകില്ല! കൊന്നാലും പോര, തിന്നിട്ടേ പോകൂ.
പാശ്ചാത്യരുടെ കാര്യമാണ്. ചരിത്രം പഠിപ്പിച്ചെതെല്ലാം നമ്മള്‍ വിസ്മരിച്ചു. സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുമെന്നു പറയുന്നതു വെറുതെയല്ല.
ഭൂലോകതാപനവും കാലാവസ്ഥാമാറ്റവും സമുദ്രനിരപ്പുയര്‍ച്ചയും ആണു വിഷയം. അതൊന്നേയുള്ളൂ ലോകത്തിപ്പോള്‍. ഇടയ്ക്കിടെ തീവ്രവാദവും കടന്നു വരും. തീവ്രവാദംപോലും കാലാവസ്ഥാമാറ്റത്തിണ്റ്റെ സന്തതിയാണെന്നാണു കണ്ടുപിടിത്തം. വെള്ളക്കാരാണു പറഞ്ഞത്; ശരിയായിരിക്കുമല്ലേ!
മൂന്നാംലോകത്തിനാണ് എല്ലാ ശാപവും വന്നു ഭവിക്കുന്നതു പോലും. ലോകം ചൂടുപിടിച്ചാലും കാലാവസ്ഥ മാറിയാലും കടല്‍ കയറിയാലും ദരിദ്രരാജ്യങ്ങള്‍തന്നെ കാര്യവും കാരണവും കര്‍ത്താവും കര്‍മവും ക്രിയയും എല്ലാം. അതു തടയാനോ താങ്ങാനോ ഉള്ള കഴിവുമില്ല കാശുമില്ല കപ്പാസിറ്റിയുമില്ല നമ്മള്‍ ദരിദ്രവാസികള്‍ക്ക്. എന്തു കഷ്ടം അല്ലേ. ധനികരാഷ്ട്രങ്ങള്‍ പറഞ്ഞും പഠിപ്പിച്ചും സഹായിച്ചും സമാധാനിപ്പിച്ചും മടുത്തത്രേ - ഇതൊക്കെ ആയി, ഇത്രയൊക്കെ ചെയ്തു. ഇനി 'നിങ്ങ'ളായി, 'നിങ്ങ'ളുടെ പാടായി. 'ഞങ്ങ'ളിതാ കൈകഴുകുന്നു!
പിന്നല്ലാതെ?
ദരിദ്രരാഷ്ട്രങ്ങളിലെ നമ്മള്‍ തിന്നരുത്. നമ്മള്‍ തൂറരുത്. ഒന്നു വൃത്തിയായി കീഴ്ശ്വാസം പോലുമരുത്. നാം മാത്രമല്ല, നമ്മുടെ കന്നുകാലികളും. നെല്‍പ്പാടങ്ങളാണത്രേ ലോകത്തെ നശിപ്പിക്കുന്ന ഇക്കണ്ട മീഥേന്‍-വാതകമെല്ലാം ഉണ്ടാക്കുന്നത്. നമ്മുടെ വിറകു കത്തിച്ചുള്ള ചോറുവയ്പ്പും അമിതമായ തീറ്റയും ദഹനക്കേടുമാണത്രേ ദുഷ്ടവാതകങ്ങളുടെ മുഖ്യ ഉറവിടം! വിറകില്ലെങ്കില്‍ കല്‍ക്കരി കത്തിക്കുന്നു. തുറന്ന ചൂളയില്‍ ഇക്കണ്ട ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും അവര്‍ക്കു പണിയില്ലാതെയുണ്ടായ എണ്ണമറ്റ സന്തതികള്‍ക്കും കരിച്ചും പൊരിച്ചും ആഹാരമുണ്ടാക്കുമ്പോള്‍ നശിക്കുന്നത് പാശ്ചാത്യര്‍ പൊന്നുപോലെ കാക്കുന്ന വായുവും വെള്ളവും ഭൂമിയും ആകാശവും എല്ലാമാണത്രേ!
ഈയാഴ്ച്ച വാര്‍ത്ത കണ്ടു, വര്‍ദ്ധിച്ചുവരുന്ന സസ്യാഹാരപ്രിയവും ആഗോളതാപനത്തിനു കാരണമാകുമത്രേ.
എഴുപതുകളിലാണെന്നു തോന്നുന്നു, ആയിരമായിരം സഞ്ചാരികളെയുംകൊണ്ട് ക്വീന്‍ എലിസബെത്ത് എന്ന പടുകൂറ്റന്‍ യാത്രക്കപ്പല്‍ കൊച്ചി തുറമുഖത്തടുത്തപ്പോള്‍ വേമ്പനാട്ടു കായലില്‍ വെള്ളം പൊങ്ങിയതായി ദൃക്സാക്ഷികള്‍ വരെ ഉണ്ടായിരുന്നു. അജ്ഞത അറിവായി അനുഭവപ്പെടുന്നത് ഇത്തരം അസുലഭസന്ദര്‍ഭങ്ങളിലാണ്.
ഇതാണ് ഇക്കാലത്തെ പുത്തന്‍മതം. ബാക്കിയെന്തിനെയും എതിര്‍ക്കാം, ആഗോളതാപനത്തിനെതിരായി ഒരൊറ്റക്ഷരം ഉരിയാടിപ്പോകരുത്. ഇതാ ഇപ്പോള്‍ മറ്റു പലരോടൊപ്പം ഒരാള്‍ തുറന്നടിച്ചിരിക്കുന്നു, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കടല്‍നിരപ്പുയര്‍ച്ചയുമെല്ലാം വെറും ഭോഷ്ക്കാണെന്ന്; ഗൌരവതരമായ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളില്‍നിന്ന് പൊതുശ്രദ്ധ തിരിച്ചുവിടാന്‍ അമേരിക്ക തുടങ്ങിയ പരിഷ്കൃതരാഷ്ട്രങ്ങളുടെ കള്ളക്കളിയാണെന്ന്. വെറുമൊരാളല്ല, ഒരു നൊബേല്‍-സമ്മാന ജേതാവു തന്നെ!
കഴിഞ്ഞ നൂറിലധികംവര്‍ഷത്തെ കണക്കാണ് ഐവാര്‍ ഗീവര്‍ എന്ന ഈ ഫിസിക്സുകാരന്‍ പുന:പരിശോധിക്കുന്നത്. ഒട്ടും പ്രാധാന്യമര്‍ഹിക്കാത്ത വെറും ൦.൮ ഡിഗ്രിയാണത്രേ താപമാനത്തില്‍ കഴിഞ്ഞ നൂറുവര്‍ഷങ്ങളില്‍ ആകപ്പാടെ വന്നിരിക്കുന്ന വ്യതിയാനം. ഭൂമിയുടെ ചരിത്രത്തില്‍ ഇതിലും എത്രയോ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ ഈ താപവ്യതിയാനം കണക്കുകൂട്ടിയിരിക്കുന്നതുതന്നെ അങ്ങിങ്ങായി രേഖപ്പെടുത്തിയിട്ടുള്ള കൊച്ചുകൊച്ചു താപനിലകളില്‍നിന്നാണ്. ഭൂലോകസ്കെയിലില്‍ സമീപിക്കേണ്ട ഒരു ഭൌതികശാസ്ത്രപരീക്ഷണത്തിനു യോജിക്കുന്ന രീതിശാസ്ത്രമല്ലിത്. ഭൂമിക്കാകമാനം വര്‍ഷാവര്‍ഷമുള്ള ശരാശരി താപനില ദശാംശക്കണക്കില്‍ അളന്നെടുക്കാന്‍ ഇന്നത്തെ സാങ്കേതികസൌകര്യങ്ങള്‍കൊണ്ടുകൂടി സാധ്യമല്ല. എന്നിട്ടല്ലേ നൂറുവര്‍ഷത്തെ പഴംകണക്കുകളുടെ വിശ്വസനീയത.
ഇതിണ്റ്റെയെല്ലാം വഴിക്കുവഴിക്കണക്കുകള്‍ വിസ്തരിച്ചു കാണിക്കുന്നുണ്ട് അദ്ദേഹം.
താപവ്യതിയാനം അത്രയ്ക്കൊന്നും കാര്യമായില്ലെന്നിരിക്കെ, ഉണ്ടെന്നു പറയുന്നതുതന്നെ അശാസ്ത്രീയമാണെന്നിരിക്കെ, അതോടൊന്നിച്ചുണ്ടാകുന്നെന്നു പറയുന്ന കാലാവസ്ഥാമാറ്റവും സംശയത്തോടെ പരിശോധിക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥ എക്കാലത്തും മാറിക്കൊണ്ടിരുന്നിട്ടേയുള്ളൂ. ഭൂലോകം ചൂടാകലും തണുക്കലുമെല്ലാം പ്രകൃതിയുടെ പാരമ്പര്യമാണ്. ലോകാരംഭം മുതല്‍ കേറ്റിറക്കങ്ങളുണ്ട്. പ്രകൃതിയുടെ പ്രകൃതമാണത്. മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അവയെ രാകിമിനുക്കി വീണ്ടും സന്തുലിതാവസ്ഥയിലെത്തുന്നു നമ്മുടെ ജീവന്‍മണ്ഡലം. പ്രപഞ്ചശക്തികളെ വെറുതെയങ്ങു വിട്ടാല്‍ മതി; അവ സ്വയം പുന:സ്ഥാപിച്ചുകൊള്ളും. കഴിഞ്ഞ പത്തൊന്‍പതു വര്‍ഷങ്ങളായി (ഇത് 2015) ഭൂലോകത്തിണ്റ്റെ അന്തരീക്ഷാവസ്ഥ കാര്യമായി മാറിയിട്ടേയില്ല. ശരിക്കുപറഞ്ഞാല്‍ കുറെക്കാലമായി ലോകത്തെ പലയിടങ്ങളും അല്‍പാല്‍പം തണുത്തുകൊണ്ടിരിക്കുകകൂടിയാണത്രേ. ആഗോളതലത്തില്‍ കാലാവസ്ഥാവ്യതിയാനം നന്നാകാനും ചീത്തയാകാനുമുള്ള ചാന്‍സ് തികച്ചും പപ്പാതിയാണ്.
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിണ്റ്റെയും മറ്റും തോതു കൂടുമ്പോഴാണല്ലോ ഹരിതഗൃഹപ്രഭാവം എന്നുവിളിക്കുന്ന അന്തരീക്ഷതാപനപ്രക്രിയ ഉടലെടുക്കുന്നതെന്നു പറയപ്പെടുന്നത്. ഇനി ഹരിതഗൃഹപ്രഭാവം മൂലം ചൂടുകൂടുന്നു എന്നുതന്നെ വയ്ക്കുക. അതു നല്ലതല്ലെന്നുണ്ടോ? ചൂടുകൂടുമ്പോള്‍ ഒട്ടുമിക്ക ജീവ-രാസപ്രക്രിയകളും ത്വരിതപ്പെടും എന്നത് ഏതു ശാസ്ത്രവിദ്യാര്‍ഥിക്കുമറിയാം. കൂടെ അതിനുസഹായകമായി കൂടുതല്‍ കാര്‍ബണ്‍ഡയോക്സൈഡുകൂടിയാകുമ്പോള്‍ സസ്യങ്ങളുടെ വളര്‍ച്ചക്കാവശ്യമായ പ്രഭാകലനം - ഫോട്ടോ സിന്തെസിസ് - കാര്യക്ഷമമായി നടക്കുന്നു. ഫലമോ കൂടുതല്‍ വളര്‍ച്ചയും വലിപ്പവും പച്ചപ്പും സസ്യങ്ങള്‍ക്ക്! ഇതു ഭൂമിയെ കൂടുതല്‍ സസ്യശ്യാമളശീതളകോമളസുരഭിലസുന്ദരമാക്കുന്നു!
തൊണ്ണൂറുകളില്‍ അറ്റ്ലാണ്റ്റിക്കിനുമീതെ ഒരു നീണ്ട പറക്കലിനിടെയാണ് ഏതോ ഇംഗ്ളീഷ്പത്രത്തില്‍ കാലാവസ്ഥാവ്യതിയാനത്തിനെതിരായ വാദമുഖങ്ങളുടെ റിപ്പോര്‍ട്ടു ഞാനാദ്യം വായിച്ചത്. ഇടത്താവളത്തിലിറങ്ങിയ ഒരു സഹയാത്രികന്‍ അതു കൈക്കലാക്കിയതുകാരണം എനിക്കതു പിന്നെ കിട്ടിയില്ല. രത്നച്ചുരുക്കമിതാണ്: ഒരൊറ്റ അഗ്നിപര്‍വത സ്ഫോടനംകൊണ്ട് അന്തരീക്ഷത്തില്‍ പരക്കുന്ന പൊടിപടലം മതി, കുറേക്കാലം സൂര്യപ്രകാശത്തിനു മങ്ങലേല്‍ക്കാനും തന്നിമിത്തം കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടുണ്ടായിരിക്കാവുന്ന ആഗോളതാപനം പിന്നോട്ടടിക്കാനും.
ഇനിയങ്ങു കടല്‍നിരപ്പുയരുന്നത്. കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ സമുദ്രവിതാനത്തിണ്റ്റെ ഉയര്‍ച്ച സുമാര്‍ ഇരുപതു സെണ്റ്റിമീറ്റര്‍ ആണെന്നാണു കണക്ക്. അന്തരീക്ഷത്തിണ്റ്റെ ചൂടുപോലെ കടലിണ്റ്റെ പ്രതലവും എക്കാലവും ഉയര്‍ന്നും താഴ്‌ന്നുംകൊണ്ടേയിരുന്നിട്ടുള്ളൂ. അതും ഇതിലും വലിയ ഉയര്‍ച്ചത്താഴ്ച്ചകള്‍! കടല്‍നിരപ്പുയരണ്ട, കര താഴ്ന്നാലും കടല്‍പൊങ്ങും. അതിണ്റ്റെ കണക്ക് ഇത്തിരി കട്ടിയായതിനാല്‍ താപനവിദഗ്ദ്ധന്‍മാര്‍ അതിനെപ്പറ്റി കാര്യമായൊന്നും മിണ്ടുക പതിവില്ല.
ലോകതാപനവും അന്തരീക്ഷമാറ്റവും കടലുയര്‍ച്ചയുമെല്ലാം ഒരു കമ്മതിക്കണക്ക്. ഉവ്വ്, നമുക്കു ചുറ്റും പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്. കാരണങ്ങളുമുണ്ട്. ആഗോളതാപനമല്ലെന്നുമാത്രം. എല്ലാം പ്രാദേശികം. മരം വെട്ടുന്നു, വെള്ളമൂറ്റുന്നു, മണ്ണുകോരുന്നു, പുകച്ചുകൂട്ടുന്നു - അതിനെല്ലാം തിരിച്ചടി പ്രകൃതി ഉടനടി, അടിക്കടി തരുന്നുമുണ്ടല്ലോ. അതു വീണ്ടുമൊരു സന്തുലിതാവഥ സൃഷ്ടിക്കാനാണ്. പ്രകൃതിക്കു നമ്മോടു പ്രത്യേക വിരോധമൊന്നുമില്ല. അതറിഞ്ഞു നാമും പ്രവര്‍ത്തിക്കണമെന്നു മാത്രം.
പാശ്ചാത്യരുടെ പുലി നമ്മുടെ എലിയാവാം.
പാശ്ചാത്യ നാടുകളില്‍ ഒരു ദിവസം തങ്ങിയാല്‍പോലും മനസ്സിലാകും അവര്‍ എന്തുമാത്രം തിന്നും കുടിച്ചും എത്രമാത്രം നശിപ്പിക്കുന്നത്, പരിസരത്തെ മലീമസമാക്കുന്നത്, വണ്ടികളില്‍ ചപ്പും ചവറും നിറയ്ക്കുന്നത്, അതിനെല്ലാം പുറമെ അളവുവിട്ടു സുഖിക്കുന്നത് എന്ന്, എന്ന്, എന്ന്, എന്ന്. നമ്മുടെ പുലിയോ അവര്‍ക്കു വെറും എലി. അവരുടെ ആര്‍ത്തിക്ക് നമ്മള്‍ ഇരയാകണം പോല്‍. 'കാര്‍ബണ്‍ ക്രെഡിറ്റ്' എന്നൊരു കൂലിച്ചീട്ടുണ്ടാക്കി മാരകവസ്തുക്കള്‍ പാവപ്പെട്ട രാജ്യങ്ങളിലുത്പാദിപ്പിക്കാനൊരു പദ്ധതിയുമുണ്ട് പാശ്ചാത്യരുടെ പക്കല്‍. ഐശ്വര്യവതികളായ സിനിമാതാരങ്ങള്‍ അശ്ളീലസീനുകള്‍ അഭിനയിക്കാന്‍ പാവംപിടിച്ച പെണ്ണുങ്ങളെ പ്രോക്സിയായി ഡബിളാക്കുന്ന ഒരേര്‍പ്പാടിനെപ്പറ്റി കേട്ടിട്ടുണ്ട്. ഒരുപക്ഷെ പണ്ടായിരിക്കും!
എണ്റ്റെ ഒരു സുഹൃത്തിണ്റ്റേതാണ് ഐഡിയ: 'ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും' എന്നെല്ലാം എഴുന്നള്ളിച്ചുവരുന്ന പാശ്ചാത്യരോട്, അവര്‍ അവരുടെ തുണികള്‍ വൈദ്യുതമെഷീനുപയോഗിച്ചുണക്കാതെ, നമ്മള്‍ ചെയ്യുന്നതുപോലെ വെറും വെയിലത്തിട്ടങ്ങുണക്കാന്‍മാത്രം പറയുക. മതി, അവരുടെ കള്ളി പൊളിയും, വായടയും.
ഇങ്ങനെയൊന്നും വാതുറന്നു പറഞ്ഞുപോകരുത്. പഴഞ്ചനാകും. പിന്‍തിരിപ്പനാകും. പരിസരവിരോധിയാകും. ആഗോളതാപനത്തെയും അന്തരീക്ഷവ്യതിയാനത്തെയും സമുദ്രവിതാനവൃദ്ധിയെയും ബന്ധിപ്പിക്കാതെയും ശരിവയ്ക്കാതെയുമുള്ള ഒരു ശാസ്ത്രപ്രശ്നത്തിനും പഠനപദ്ധതിക്കും ഫണ്ടുലഭിക്കില്ല എന്നതരത്തില്‍ എത്തിനില്‍ക്കുന്നു ഇന്ത്യന്‍ഭൌമികശാസ്ത്രമണ്ഡലം പോലും.
പാരീസില്‍ നടന്നതു മറ്റൊരു പ്രഹസനം. പുപ്പുലിയല്ലേ പടിപ്പുരയില്‍! പുലിക്കാരു മണികെട്ടാന്‍?
No comments:
Post a Comment