Wednesday 17 November 2010

'മിലിട്ടറി'

'പോക്കറ്റാല്‍ പോലീസ്‌, ആയുസ്സറ്റാല്‍ പട്ടാളം' എന്നത്‌ പഴയൊരു പറച്ചില്‍. ഇന്നതിനു രണ്ടിനും ഉദ്യോഗാര്‍ഥികളുടെ ഇരച്ചുകയറ്റമാണ്‌. പണ്ടത്തെ പേരുദോഷമൊക്കെ പോയിക്കിട്ടി. ആരുടെ ഏതു കഥയിലാണെന്നോര്‍മയില്ല. പട്ടാളക്കാരന്‍ചെക്കന്‍ പെണ്ണുകാണാന്‍വരുമ്പോള്‍ പെണ്ണാകെ വിരണ്ട്‌ 'മി-ലി-ട്ട-റി' എന്നാര്‍ത്തലറി ഓടിയൊളിക്കുന്നൊരു സന്ദര്‍ഭമുണ്ട്‌. രണ്ടാംമഹായുദ്ധകാലത്ത്‌ വിശ്രമത്തിനായി കൊച്ചിയിലിറങ്ങിയ വെള്ളപ്പട്ടാളക്കാര്‍ നാടാകെ പരന്ന്‌ പെണ്‍പിള്ളേരെ മുഴുവന്‍ പിന്‍തുടര്‍ന്നിരുന്ന കഥ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്‌. അന്ന്‌ അമ്മ ഹൈസ്കൂള്‍ ക്ളാസ്സിലായിരുന്നു. മിലിട്ടറിലോറിയെങ്ങാനും കണ്ണില്‍പെട്ടാല്‍ അവരെല്ലാംചേര്‍ന്ന്‌ എത്രയുംപെട്ടെന്ന്‌ ഓടി വീടണയുമായിരുന്നത്രെ. അതെല്ലാം അന്നത്തെ കഥകള്‍. കാലംമാറിയിട്ടും സൈനികരെപ്പറ്റി നമുക്കൊന്നുമറിയില്ല കാര്യമായി. അതിര്‍ത്തിപ്രദേശങ്ങളിലല്ലാതെ, മിലിട്ടറിക്കാരുമായി പൊതുജനങ്ങള്‍ക്ക്‌ ആത്മബന്ധം പൊതുവെ കുറവാണ്‌. യുദ്ധകാലത്ത്‌ കുറെ വാചാടോപം നടത്തിയേക്കും നമ്മള്‍. അതുകഴിഞ്ഞാല്‍ അവരെയങ്ങുമറക്കും. സൈന്യത്തില്‍ ആളുള്ള ഓരോ കുടുംബവും പക്ഷെ തീതിന്നാണ്‌ ദിവസങ്ങള്‍ തള്ളിനീക്കുന്നത്‌. ഗള്‍ഫുകാരുടെ ഗൃഹാതുരതയെപ്പറ്റിയും വിരഹദു:ഖത്തെപ്പറ്റിയും അക്കരെയും ഇക്കരെയും നിന്ന്‌ നമ്മള്‍ പറയും, എഴുതും, പാട്ടുപാടും. പട്ടാളക്കാരുടെ കാര്യംവരുമ്പോള്‍ മിക്കവര്‍ക്കും എന്തോ ഒരു 'പോരായ്മ'യാണ്‌. 'പട്ടാളച്ചിട്ട' എന്നത്‌ പാഴ്‌വാക്കല്ല. സൈന്യത്തില്‍ എല്ലാവര്‍ക്കുമുണ്ട്‌ ഒരോ സ്ഥാനം. ഒരോന്നിനുമുണ്ട്‌ ഒരോ ചിട്ട. കിറുകൃത്യത, പരിപൂര്‍ണത, പ്രതിജ്ഞാബദ്ധത; ഇതില്‍കുറഞ്ഞതൊന്നുമില്ല. ഇരുപത്തിനാലുമണിക്കൂറും ജാഗരൂകരായേ പറ്റൂ. യുദ്ധമുണ്ടെങ്കിലും ഇല്ലെങ്കിലും. അതവരുടെ ജീവനാണ്‌. ജീവന്‍വച്ചുള്ള പണിയാണ്‌. ആ പെരുമാറ്റച്ചിട്ട അവരുടെ സ്വകാര്യജീവിതത്തിലും കാണാം. ഏതു പ്രതിസന്ധിയിലും അവര്‍ പ്രതികരിക്കുന്നത്‌ ഏറ്റവും അച്ചടക്കത്തോടെയായിരിക്കും. ബുദ്ധിയും മനസ്സും ശരീരവും ഒന്നായി പ്രവര്‍ത്തിക്കും. അധികം പറയില്ല; പറയുന്നത്‌ പറയേണ്ട വിധത്തില്‍ പറയും. ഊണ്‌, ഉറക്കം, കുളി എന്നീ ദിനചര്യകളോ ജാതി, മതം ലിംഗം ഇത്യാദി വിഭജനങ്ങളോ അഴുക്ക്‌, വിയര്‍പ്പ്‌, ചോര മുതലായ ഋണസൂചകങ്ങളോ ഇരുട്ട്‌, വെയില്‍, മഞ്ഞ്‌, മഴ, കാറ്റ്‌ എന്നുള്ള പ്രകൃതിവിഘ്നങ്ങളോ കാട്‌, മേട്‌, കുഴി, പുഴ, കടല്‍ തുടങ്ങിയ ഭൂപ്രകൃതികളോ അവരുടെ കര്‍ത്തവ്യങ്ങളെ കൂച്ചുവിലങ്ങിടില്ല. ഞാനെപ്പോഴും കരുതാറുണ്ട്‌, നമ്മള്‍ ഇന്ത്യക്കാര്‍ നന്നാവണമെങ്കില്‍ അല്‍പം സൈനികപരിശീലനം ആവശ്യമാണെന്ന്‌. അതുപോലെ നാടടച്ചൊരു സഞ്ചാരവും. നമ്മുടെ സ്വാര്‍ഥതയും അഹന്തയും ആഡംബരവും അസ്തിത്വവാദവും പാടേ അകന്ന്‌, അറിവും ആത്മവിശ്വാസവും അഭിമാനവും അര്‍പ്പണബുദ്ധിയും അനുകമ്പയും ആരോഗ്യവും ആഭിജാത്യവും അപ്പോള്‍ വാനോളം വളരും. എല്ലാ ഉദ്യോഗങ്ങളിലുമെന്നപോലെ സൈനികവൃത്തിയിലും അല്ലറചില്ലറ അരുതായ്മകളുണ്ട്‌. എങ്കിലും വ്യക്തിയെന്നനിലയില്‍ സമൂഹത്തിലേക്കിറങ്ങിവരുമ്പോള്‍ സാധാരണക്കാരെക്കാളും കൊലകൊമ്പന്‍മാരെക്കാളും എത്രയോ മാന്യമായാണ്‌ സൈനികര്‍ പെരുമാറുക. ഒരു പരിധിവരെയേ അവര്‍ക്കു ചീത്തയാകാനാകൂ. ആകപ്പാടെ പറയാവുന്ന ഒരു ദൂഷ്യം തലപ്പത്തുള്ളവരുടെ അല്‍പം പൊങ്ങച്ചമാണ്‌. അതും അവരുടെ ജീവിതശൈലിയുടെ പര്യായമാണെന്നു കരുതിയാല്‍ തീര്‍ന്നു. അറിഞ്ഞുതന്നെ കൊണ്ടുനടക്കുന്ന ഒരു ശീലമാണത്‌. അതുകൊണ്ടുതന്നെയാണല്ലോ, അവര്‍ ഗോവയിലെ ഒരു നാവികവാസസ്ഥലത്തിന്‌ 'Senior Naval Officers' Bunglows (SNOBS)' എന്ന്‌ സ്വയം പേരിട്ടത്‌! പണ്ടത്തെ 'ജയന്തി-ജനത' തീവണ്ടിയില്‍ ദില്ലിയില്‍നിന്നു മടങ്ങുകയായിരുന്നു ഒരിക്കല്‍. വേനല്‍ക്കാലം. കംപാര്‍ട്മെണ്റ്റാകെ ചുട്ടുപഴുക്കുന്നു. ഇരിക്കാതെയും കിടക്കാതെയും മലയാളിയാത്രക്കാര്‍ ഭൂമിമലയാളത്തെമുഴുവന്‍ പ്രാകിക്കൊണ്ട്‌ നേരമ്പോക്കുകയാണ്‌. കുളിയും കുളിക്കുമേല്‍ കുളിയുമായി പകുതിദൂരം പിന്നിട്ടപ്പോള്‍ ട്രെയിനില്‍ വെള്ളമെല്ലാം തീര്‍ന്നു. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ ഇടയ്ക്കിടെ ടോയ്‌ലറ്റില്‍പോയിനോക്കി, ഓരോതവണയും വെള്ളമില്ലെന്നു പരാതിപ്പെട്ടുകൊണ്ട്‌ സീറ്റില്‍വന്നിരിക്കും മാന്യന്‍മാര്‍. നാഗ്പൂരോമറ്റോ അടുക്കാറായപ്പോള്‍, തുടക്കംമുതലേ മേലേത്തട്ടില്‍ അടങ്ങിയൊതുങ്ങിക്കിടന്നിരുന്ന ഒരു മനുഷ്യന്‍ നിലത്തിറങ്ങി. വണ്ടി നിന്നപ്പോള്‍ പുറത്തിറങ്ങുന്നതും കണ്ടു. വണ്ടിവിടുന്നതോടൊപ്പം തിരിയെ ചാടിക്കയറിയ അയാള്‍ സീറ്റിലെത്തി എല്ലാവരോടുമായിപ്പറഞ്ഞു. വെള്ളം നിറപ്പിച്ചിട്ടുണ്ട്‌; ആവശ്യക്കാര്‍ക്ക്‌ ടോയ്‌ലറ്റ്‌ ഉപയോഗിക്കാം. പക്ഷെ വെള്ളം പാഴാക്കരുത്‌. അങ്ങ്‌ തെക്കേയറ്റം വരെ എത്തേണ്ടതാണ്‌. വെള്ളത്തിണ്റ്റെ ആക്രാന്തം കഴിഞ്ഞ്‌ ആഹാരമെത്തിയപ്പോള്‍ വീണ്ടും പരാതി. അതിലല്‍പം കാര്യവുമുണ്ടായിരുന്നു. ഒരു കൊച്ചുകുഞ്ഞിനു കൊറിക്കാന്‍മാത്രം മതിയാകുന്ന ഭക്ഷണം. ഉച്ചത്തില്‍ തുടങ്ങിയത്‌ വഴിയേ മുറുമുറുപ്പായി അടങ്ങി. അതുവരെയ്ക്കും ആ പട്ടാളക്കാരന്‍ മുകള്‍ബെര്‍ത്തില്‍ ചാരിയിരിക്കുകയായിരുന്നു. പതിയെ ഇറങ്ങിവന്ന്‌ തണ്റ്റെ പ്ളേറ്റെടുത്ത്‌ ഒന്നുനോക്കി. ഒരക്ഷരംഉരിയാടാതെ ഞൊടിയിടകൊണ്ട്‌ തളിക കാലിയാക്കി വീണ്ടും മുകളില്‍ കയറിക്കിടന്നു. രണ്ടുരാത്രിയും പകലുമാണു യാത്ര. പിറ്റേന്ന്‌ ഞാനയാളെ പരിചയപ്പെട്ടു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികനാണയാള്‍. അവിടെയെല്ലാം വെള്ളവും ആഹാരവും കിട്ടിയാല്‍ കിട്ടി. കിട്ടിയാല്‍ കഴിക്കും. കിട്ടുമ്പോള്‍ കഴിക്കും. കിട്ടിയതു കഴിക്കും. പകയ്ക്കോ പരാതിക്കോ പരിഭവത്തിനോ പരിഭ്രാന്തിക്കോ പരിഹാസത്തിനോ ഒന്നും അവിടെ സ്ഥാനമില്ല. നാടുകാക്കുക. അതിനുവേണ്ടിമാത്രം ജീവന്‍ കാക്കുക. അതാണ്‌ സൈനികജീവിതം. വേറൊരു യാത്രയില്‍ പരിചയപ്പെട്ടതും ഒരു മലയാളി മിലിട്ടറിക്കാരനെ. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം കലാപമടക്കാന്‍ ദില്ലിയിലെത്തിയ പട്ടാളത്തിലുണ്ടായിരുന്നു. ഡ്രൈവറായിരുന്നു. മിലിട്ടറി ട്രക്ക്‌ ആള്‍ക്കൂട്ടത്തിലേയ്ക്ക്‌ ഇരച്ചുകയറ്റണം. വണ്ടിയിലെ പട്ടാളക്കാര്‍ വെടിവയ്ക്കും. ആളുകള്‍ ചത്തുവീഴും. അതുകണ്ടാലും കണ്ടില്ലെങ്കിലും ഒരുപോലെ. വണ്ടിയോടിച്ചുകൊണ്ടേയിരിക്കണം. അതാണ്‌ ഉത്തരവ്‌. അതാണ്‌ ഉത്തരവാദിത്വം. പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ അയാള്‍ അക്കഥ പറഞ്ഞുനിര്‍ത്തിയത്‌. പിന്നൊരിക്കല്‍ ദില്ലിയില്‍വച്ച്‌ ഞാനൊരു ഓട്ടോ പിടിക്കുന്നു. അല്‍പദൂരം പിന്നിട്ടപ്പോള്‍ ഓട്ടോക്കാരന്‍ വണ്ടി ഒരു പെട്രോള്‍പമ്പില്‍ കയറ്റി. ബില്‍ എന്നോടുകൊടുക്കാന്‍ അഭ്യര്‍ഥിച്ചു. സാമാന്യം ദീര്‍ഘദൂരം പോകാനുള്ളതുകൊണ്ട്‌ വൈമനസ്യത്തോടെയാണെങ്കിലും കാശു ഞാന്‍ കൊടുത്തു. അല്‍പംകൂടി പോയപ്പോള്‍ അയാള്‍ ഒരു കുട്ടിക്കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. 'വിരോധമില്ലെങ്കില്‍ ഒരു പത്തുരൂപ കൂടി തരാമോ?', അയാള്‍ കെഞ്ചി. എണ്റ്റെ കണ്‍മുമ്പില്‍വച്ചുതന്നെ അയാള്‍ ഒരു ചെറിയകുപ്പി വാറ്റുചാരായം വാങ്ങി സീറ്റിനടിയില്‍ തിരുകി. എനിക്കാകെ തിളച്ചുകയറി. 'എന്തിനീ വിഷവുംകുടിച്ച്‌ ജീവിതം നശിപ്പിക്കുന്നു?' എണ്റ്റെ ചോദ്യം അയാള്‍ കേട്ടതേയില്ല. ഇറങ്ങാന്‍നേരത്ത്‌ മീറ്റര്‍വാടകയില്‍നിന്ന്‌ പെട്രോള്‍കാശും ചാരായക്കാശുംകിഴിച്ച്‌ ബാക്കി എന്തോ ചില്ലിക്കാശ്‌ കൂലിപറഞ്ഞു. പണമെടുക്കുന്നസമയം ഞാനയാളോട്‌ എണ്റ്റെ ചോദ്യം ആവര്‍ത്തിച്ചു. 'സാബ്‌,' അയാള്‍ തുടങ്ങി. 'പട്ടാളത്തിലായിരുന്നു. എണ്റ്റെ തെമ്മാടിത്തംകൊണ്ടുതന്നെ അവരെന്നെ പുറത്താക്കി. ഭാഗ്യത്തിന്‌ പിരിയുംനേരം ചീത്തയായൊന്നും അവരെഴുതിവച്ചില്ല. വിമുക്തഭടനെന്നപേരില്‍ ഈ ഓട്ടോജോലി തുടങ്ങി. എങ്ങും എത്തുന്നില്ല സാര്‍. ആകെയുള്ള സന്തോഷം ആ കുപ്പിയിലുള്ളതുമാത്രം. മിലിട്ടറിയില്‍തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു. മാഫ്‌ കീജിയേ സാബ്‌.' എനിക്കൊന്നും പറയാനില്ലായിരുന്നു. ദില്ലിയിലെതന്നെ മറ്റൊരു സംഭവം. ഓഫീസ്കാര്യത്തിനായി പെട്ടെന്ന്‌ അവിടേയ്ക്കുപോകേണ്ടിവന്നു. എപ്പോഴും എണ്റ്റെ പേടിസ്വപ്നമാണ്‌ ദില്ലിയില്‍ താമസമൊരുക്കല്‍. എണ്റ്റെ വേവലാതി അറിഞ്ഞ ഒരു സുഹൃത്ത്‌, ഗോവയിലെ കാലാവസ്ഥാകേന്ദ്രത്തിണ്റ്റെ മേധാവി, തലസ്ഥാനത്തെ അവരുടെ ഗസ്തൌസിലേയ്ക്ക്‌ വയര്‍ലെസ്സ്സന്ദേശമയച്ച്‌ മുറി ശരിയാക്കിത്തരാമെന്നേറ്റു. വൈകുന്നേരമായപ്പോഴേക്കും ഞാന്‍ 'മൌസം ഭവ'നില്‍ എത്തിപ്പെട്ടു. പതിവുപോലെ, മുറിയൊന്നുമില്ലെന്നു കാര്യസ്ഥന്‍. സന്ദേശമയച്ചിട്ടുണ്ടെന്നു ഞാനും. എങ്കില്‍കാണിച്ചു തരൂ എന്നായി അയാള്‍. ഒരുകെട്ടു കടലാസ്സുകള്‍ എണ്റ്റെ കയ്യില്‍ തന്നു. കണ്ടുപിടിച്ചുകൊടുത്തപ്പോള്‍ മുറിയുണ്ട്‌, പക്ഷെ താക്കോലില്ലെന്നായി നുണ. ഏഴുമണിയോടെ 'DDGM'സാബ്‌ (Deputy Director General of Meteorology) വന്നാലേ ചാവി കയ്യില്‍കിട്ടൂ എന്നൊരു മലക്കം മറിച്ചില്‍ (അത്ഭുതപ്പെടണ്ട, തലപ്പത്തുള്ളവരുടെ തൊഴില്‍ ഇതൊക്കെത്തന്നെയാണ്‌). ഞാന്‍ കാത്തിരുന്നു. അപ്പോള്‍ വരുന്നു മറ്റൊരു അതിഥി. ആജാനുബാഹുവായൊരാള്‍. വന്ന ഉടനെ ഉച്ചത്തില്‍ പറഞ്ഞു, 'റൂം ഖോലോ!' ഭവ്യതയോടെ റെജിസ്റ്റര്‍ നീട്ടി കാര്യസ്ഥന്‍. കയ്യൊപ്പിടുമ്പോള്‍ അയാള്‍ ചോദിച്ചു, മുറിയില്‍ കൂടെത്താമസിക്കേണ്ട ആള്‍ വന്നോ എന്ന്‌. ഇല്ലെന്നു കാര്യസ്ഥന്‍. വന്നയാള്‍ എണ്റ്റെ പേര്‌ റെജിസ്റ്ററില്‍നോക്കി വായിക്കുന്നതുകേട്ട്‌ ഞാന്‍ സ്വയം പരിചയപ്പെടുത്തി. ഇളിഭ്യനായ കാര്യസ്ഥന്‍ ഞങ്ങള്‍ക്കു മുറി തുറന്നുതന്നു. ആ 'സഹമുറിയന്‍' അതിര്‍ത്തിസേനയില്‍നിന്നായിരുന്നു. എണ്റ്റെ ഹിന്ദിയും അയാളുടെ ഇംഗ്ളീഷും ഒരുപോലെ ആയിരുന്നതിനാല്‍ അധികമൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല. എങ്ങിനെയെങ്കിലും ഒന്നു കുളിച്ചു കിടന്നുറങ്ങാന്‍ തത്രപ്പെട്ട എന്നെ അയാള്‍ നിര്‍ബന്ധിച്ചു പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി അത്താഴത്തിന്‌. എണ്റ്റെ അല്‍പാഹാരം കണ്ട്‌ അയാള്‍ക്കു ചിരി. 'വെറുതെയല്ല നിങ്ങള്‍ മദ്രസികള്‍ അധികമൊന്നും സൈനികരാകത്തത്‌; നിങ്ങള്‍ക്കു മുറിപോലും കിട്ടാത്തത്‌. തിന്നു തടിമിടുക്കുണ്ടായാലേ അതൊക്കെ പറ്റൂ. ദാ, നോക്കൂ. ഒറ്റയടിക്ക്‌ എത്ര ചപ്പാത്തി തിന്നണം പറയൂ. റെഡി. അല്ല പഷ്ണിക്കാണെങ്കില്‍ അതിനും റെഡി!'. പിറ്റേന്നു പിരിയുമ്പോള്‍ അയാള്‍ പറഞ്ഞു. 'ഇനിയും കണ്ടുമുട്ടണമെന്നുണ്ട്‌. പോസ്റ്റിംഗ്‌ അതീവ രഹസ്യസ്ഥാനത്തായതിനാല്‍ കത്തിടപാടൊന്നും നടക്കില്ല. തല്‍ക്കാലം ഗുഡ്‌ ബൈ. ' നാവികസേനയുടെ കപ്പലുകളില്‍ സാധാരണ സിവിലിയന്‍മാരെ അനുവദിക്കാറില്ല. എങ്കിലും മുംബൈകടലില്‍ പ്രധാനപ്പെട്ടൊരു പണിക്കായി അവരെന്നെയും കൂട്ടരെയും വിളിച്ചുകൊണ്ടുപോയി ഒരിക്കല്‍. ഒരു യുദ്ധക്കപ്പലില്‍ താല്‍ക്കാലികമായി ഉപകരണങ്ങളെല്ലാം സ്ഥാപിച്ചാണ്‌ പര്യവേക്ഷണം. അതിരാവിലെ തുടങ്ങിയ പണി ഉച്ചതിരിഞ്ഞതോടെ ഭക്ഷണത്തിനായി നിര്‍ത്തിവച്ചു. ഞങ്ങളെ സഹായിച്ചുനിന്ന നാവികന്‍മാര്‍ക്കും സന്തോഷമായി. അല്‍പം വിശ്രമിക്കാമല്ലോ. വേഗത്തില്‍ ആഹാരം കഴിച്ച്‌, ബാക്കിയുള്ളവര്‍ വരുന്നതുവരെ കുറച്ചു കടല്‍ക്കാറ്റുകൊള്ളാമെന്നു കരുതി ഞാന്‍ കപ്പല്‍ത്തട്ടില്‍ ചാരി നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതിലേവന്ന കമാണ്റ്റിംഗ്‌ ഓഫീസര്‍ കാര്യമെന്തെന്നു തിരക്കി. ഞാന്‍ പറഞ്ഞു, പണിതുടങ്ങാന്‍ സഹനാവികര്‍ ഊണുകഴിച്ചുവരാന്‍ കാത്തിരിക്കുകയാണെന്ന്‌. പറഞ്ഞതു സത്യവും നിരുപദ്രവുമായിരുന്നെങ്കിലും അതബദ്ധമായിപ്പോയെന്ന്‌ ഉടനറിഞ്ഞു. കമാണ്റ്റിംഗ്‌ ഓഫീസര്‍ ഉടനെ ഉത്തരവിറക്കി ചോറുണ്ടവരെയും ഇല്ലാത്തവരെയും നേരെ ഡെക്കില്‍ നിരത്തി. പുറത്തുനിന്നുവന്ന ശാസ്ത്രജ്ഞരെ കാത്തിരിപ്പിച്ചതിനു ശിക്ഷയായി അവരുടെ അന്നത്തെ 'shore-leave' (കരയ്ക്കിറങ്ങാനുള്ള അനുവാദം) റദ്ദാകുകയും ചെയ്തു. പിന്നീട്‌ ആ ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ ഞാനുദ്ദേശിച്ചതെന്താണെന്നും അദ്ദേഹം ധരിച്ചതെന്താണെന്നും വ്യക്തമാക്കി. അയാളുടെ മറുപടി ഇന്നും എനിക്കു മന:പാഠമാണ്‌: 'ഞങ്ങള്‍ സൈനികര്‍ക്ക്‌ എല്ലാം മുഖവിലയാണ്‌. വരികള്‍ക്കിടയില്‍ വായിക്കാറില്ല. ' അതിനുമുമ്പ്‌ മറ്റൊരു നാവികക്കപ്പലില്‍ നിയന്ത്രണമുറിയില്‍ എഴുതി ഒട്ടിച്ചുവച്ചിരുന്നത്‌ ഓര്‍മ വരുന്നു: 'If you have nothing to do here, Don't do it here'നിങ്ങള്‍ക്കിവിടെ ഒന്നും ചെയ്യാനില്ലെങ്കില്‍, നിങ്ങള്‍ക്കൊന്നും ചെയ്യാനില്ല ഇവിടെ. നാട്ടില്‍ ഞങ്ങളുടെ അയലത്ത്‌ ഒരു പട്ടാളക്കാരനുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ സൈന്യത്തില്‍ ചേര്‍ന്നു. പിന്നീട്‌ ഇന്ത്യന്‍ ആര്‍മിയിലായി. ആറ്‌-ആറര അടി പൊക്കം. ഒട്ടും സ്ഥൂലമല്ലാത്ത ദേഹക്കെട്ട്‌. ഒരു വടിപോലെ നിവര്‍ന്നേ നടക്കൂ. മുഖത്തെപ്പോഴുമുണ്ടാകും ഒരു മൃദുമന്ദഹാസം. നാട്ടില്‍വന്നാല്‍ വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമിട്ടേ നടക്കൂ. ഏതുവഴി നടന്നാലും വേലിക്കും മതിലിനും പടിവാതിലിനും മുകളിലൂടെ തല കാണാം. ഒതുങ്ങിയ ശബ്ദം, സംസാരം. പണ്ട്‌ കൊച്ചിരാജാവിണ്റ്റെ അംഗരക്ഷകസേനയിലുണ്ടായിരുന്നിട്ടുണ്ട്‌. അന്നത്തെ മൂര്‍ച്ചയില്ലാത്ത ആചാരവാള്‍ അദ്ദേഹത്തിണ്റ്റെ തറവാട്ടിലെ വിളക്കുമുറിയില്‍ ഇന്നുമുണ്ടെന്നു തോന്നുന്നു. ലീവില്‍ വരുമ്പോള്‍ അതെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്കെടുത്തു കാണിച്ചുതരും. കുറെ പട്ടാളക്കഥകളും പറയും. കൊന്നതും തിന്നതുമൊന്നുമല്ല. ചെന്നെത്തിയ സ്ഥലങ്ങളിലെ ജനവിശേഷങ്ങള്‍. മുതിര്‍ന്നവര്‍ 'പടനായര്‍' എന്നു കളിക്കായി വിളിക്കുമെങ്കിലും നില്‍പ്പിലും നടപ്പിലും വീടുഭരണത്തിലുമുള്ള മുറയും ചിട്ടയുമല്ലാതെ വേറൊരു 'ബഹിളി'യും, ആ ആചാരവാള്‍പോല്‍തന്നെ മൂര്‍ച്ചയും, ഇല്ലാത്ത മനുഷ്യന്‍. ആണ്‍മക്കളില്‍ ഒരാള്‍ വായുസേനയില്‍ ചേര്‍ന്നു. മറ്റയാള്‍ നാവികസേനയിലും. അങ്ങനെ ഒരു ത്രിസേനാകുടുംബം. വഴിയേ പെന്‍ഷന്‍പറ്റി തിരിച്ചെത്തുമ്പോള്‍ വീടും വീട്ടുകാരുമെല്ലാം പ്രായത്തിലും എണ്ണത്തിലും വളര്‍ന്നിരുന്നു. എന്തുകൊണ്ടോ ആള്‍ പഴയ പ്രസരിപ്പെല്ലാം വെടിഞ്ഞ്‌ വെറുമൊരു വ്യക്തിയായി മാറി. വീട്ടിലോ നാട്ടിലോ ഒരു കാര്യത്തിലും ഇടപെടാതെ ഒതുങ്ങി ജീവിച്ചു. ഒരു ദിവസം പടിക്കപ്പുറത്തുനിന്നുകൊണ്ട്‌ അദ്ദേഹം എണ്റ്റെ അമ്മയെ ഒരിക്കലുമില്ലാത്തവിധം പേരെടുത്തുപറഞ്ഞ്‌ ഒരുപാടു ശകാരിച്ചു. തണ്റ്റെ വീട്ടില്‍നിന്ന്‌ കാര്യമായെന്തോ കശപിശകഴിഞ്ഞ്‌ ഇറങ്ങിവന്നതാണെന്നു തോന്നി. വയസ്സിനു നന്നേ ഇളപ്പമായ അമ്മയോട്‌ അതേവരെ വളരെ വാത്സല്യത്തോടും ബഹുമാനത്തോടുംകൂടിയേ അദ്ദേഹം സംസാരിച്ചിട്ടുള്ളൂ. അമ്മയ്ക്കാകെ വിഷമമായി. പറഞ്ഞതൊന്നും വ്യക്തമായിരുന്നുമില്ല. നോക്കിനില്‍ക്കുമ്പോള്‍ ശരംവിട്ടപോലെ റോഡിലൂടെ നടന്നുപോകുന്നതു കണ്ടു. രാവിലെയാണു സംഭവം. ഉച്ചതിരിഞ്ഞറിയുന്നു, അദ്ദേഹത്തിണ്റ്റെ മൃതദേഹം അല്‍പം അകലെയുള്ള തീവണ്ടിപ്പാളത്തില്‍ കിടക്കുന്നുണ്ടെന്ന്‌. ആ പാവംമനസ്സില്‍ എന്തായിരുന്നോ തിളച്ചുമറിഞ്ഞിരുന്നത്‌. ഉദ്യോഗത്തിലിരിക്കെ ഒരു വാഹനാപകടത്തില്‍പെട്ട്‌ ശരീരവും മനസ്സും ഒന്നുപോലെ തളര്‍ന്നുപോയ ഒരു ഉശിരന്‍ വ്യോമസൈനികണ്റ്റെ കഥ ഇപ്പോള്‍ പറയുന്നില്ല. ഉയിരുണ്ടെങ്കില്‍ പൊരുതിജീവിക്കുമെന്ന അദ്ദേഹത്തിണ്റ്റെ വാശിയും, ഉയിരുണ്ടെങ്കിലും ഇല്ലെങ്കിലും സൈനികരെയും അവരുടെ കുടുംബത്തെയും നോക്കിപ്പോറ്റുമെന്ന സൈന്യത്തിണ്റ്റെ പ്രതിജ്ഞാബദ്ധതയും ആ മനുഷ്യനെ മെല്ലെ മെല്ലെ ജീവിതത്തിലേയ്ക്കു തിരിച്ചെത്തിച്ചുകൊണ്ടിരിക്കുന്നു.

[Published in the fortnightly webmagazine www.nattupacha.com]

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...