Wednesday 22 September 2010

വീണ്ടും വസന്തം

വസന്തം, ഗ്രീഷ്മം, ഹേമന്തം, ശിശിരം. ഇതു പ്രകൃതിക്ക്‌. ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം. ഇതു ജീവന്‌. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സംന്യാസം. ഇതു മനുഷ്യന്‌. തുടക്കം, അടക്കം, നടുക്കം, മടക്കം. ഇത്‌ ഉദ്യോഗസ്ഥന്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ വണക്കം, ഇണക്കം. അതു തുടക്കത്തില്‍. പിന്നെ, പിണക്കം, കലക്കം എന്നൊരു മലക്കം. ആഹാരം, വിഹാരം, ആരാമം, വിരാമം എന്നു മറുവാക്ക്‌! നാലുപതിറ്റാണ്ടിനോടടുത്ത സര്‍ക്കാര്‍ജോലിക്കുശേഷം ഉദ്യോഗപര്‍വത്തിനു വിട പറഞ്ഞ വേളയിലാണ്‌ ഇതെഴുതുന്നത്‌. പണ്ടത്തെ അടുത്തൂണ്‍ പറ്റല്‍. ഇന്നത്തെ പെന്‍ഷന്‍ പറ്റല്‍. വിരമിക്കല്‍പ്രക്രിയ -- 'റിട്ടയര്‍മെണ്റ്റ്‌' എന്നു മിനുക്കിപ്പറയും, 'സൂപ്പര്‍ ആന്വേഷന്‍' എന്നു പരത്തിപ്പറയും -- പലര്‍ക്കും പല രീതിയിലാണ്‌. ചിലര്‍ക്കത്‌ 'റിട്ടയര്‍മെണ്റ്റ്‌ ബ്ളൂ' എന്ന മനസ്സംഘര്‍ഷം. വ്യാക്കൂണ്‍ പോലൊരു സംത്രാസം. ചിലര്‍ക്കത്‌ ശാപമോക്ഷം. മഴക്കാലത്ത്‌ കൂണ്‍ പൊട്ടിവിരിയുന്നതുപോലൊരു പുനര്‍ജന്‍മം. എന്നെ സംബന്ധിച്ചിടത്തോളം ജോലികിട്ടിയന്നത്തെ അതേ സന്തോഷത്തിലാണ്‌ ജോലിയില്‍നിന്നു പിരിഞ്ഞുപോന്നത്‌. ആദ്യംപറഞ്ഞ 'അക്ക'ങ്ങളെല്ലാം ആദ്യവസാനം എന്നെയും വലച്ചിരുന്നു. ചിലതിനു കൈ കൊടുത്തു. ചിലതിനു സലാം പറഞ്ഞു. ചിലതിനു നല്ല ചവിട്ടും. അങ്ങനെ ബാക്കിപത്രം വട്ടപ്പൂജ്യം. പൂജ്യസ്യ പൂജ്യമാദായാ പൂജ്യമേവാവശിഷ്യതേ! തുടക്കത്തില്‍ തുടങ്ങി തുഞ്ചത്തെത്തി തുടരെ താഴേക്കിറങ്ങി തുടക്കത്തില്‍തന്നെ തിരിച്ചെത്തിയവര്‍ കുറയും. അതു മിക്കവാറും അവരുടെ കയ്യിലിരിപ്പും തിരുമറിയും കൊണ്ടാകും. സര്‍ക്കാര്‍ജീവിതത്തിലോ സ്വകാര്യവ്യവഹാരത്തിലോ യാതൊരു കളങ്കവുമില്ലാഞ്ഞിട്ടും തൊഴുത്തില്‍കുത്തൊന്നുമാത്രംകൊണ്ട്‌ കേറിയപടി തിരിച്ചിറങ്ങിയവരില്‍ ഒരാളാണു ഞാന്‍. മാമാങ്കവും മുറജപവും കളരിപ്പയറ്റും പാരവയ്പ്പും കൂറുമാറ്റവും കുന്നായ്മയും ഒന്നിച്ചുകാണണമെങ്കില്‍ ശാസ്ത്രഗവേഷണരംഗത്തിലേക്കു കടന്നാല്‍ മതി. ഏതു കര്‍മരംഗവും നാടകം പോലെയാണ്‌. ആട്ടം കഴിഞ്ഞാല്‍ അരങ്ങൊഴിയണം. ഒരു നിമിഷം നേര്‍ത്തെയോ ഒരു നിമിഷം വൈകിയോ കളിക്കളത്തില്‍ നിന്നു വിട്ടാല്‍ ആഭാസമാവും. തുടക്കത്തിലേ തീരുമാനിച്ചിരുന്നു, ദിവസേന ഒരുവരി എഴുതാനോ ഒരുപുറം വായിക്കാനോ തടസ്സംനില്‍ക്കുന്ന ജോലിവേണ്ട. കേറിയും കുറഞ്ഞും അവസാനം വരെ അതു നിലനിര്‍ത്താന്‍ കഴിഞ്ഞതു ആത്മവിശ്വാസമോ ആത്മാഭിമാനമോ കൊണ്ടല്ല, ആത്മസ്ഥൈര്യം ഒന്നുകൊണ്ടുമാത്രമാണ്‌. നടുക്കല്ലിളകിയാലും തലക്കല്ലിളകുകയില്ലെന്ന വാശി. വനം വൃക്ഷമല്ലന്നെറിയാം. എന്നാല്‍ വൃക്ഷമില്ലാതെ വനമില്ല. ആകാശം മേഘമല്ല. എന്നാല്‍ മേഘമില്ലാതെ ആകാശമില്ല. കടല്‍ തിരയല്ല. എന്നാല്‍ തിരയില്ലാതെ കടലില്ല. താനും തണ്റ്റെ കര്‍മമണ്ഡലവും തമ്മില്‍ അത്രയേ ഉള്ളൂ ബന്ധം. അല്ലെങ്കില്‍ അത്രക്കുണ്ട്‌. വിത്തു മുളയ്ക്കണം. തൈ വളരണം. പൂ വിടരണം. കായ്‌ മൂക്കണം. ഇല പൊഴിയണം. മരം മറിയണം. അത്തരം 'സര്‍വീസ്‌ സ്റ്റോറി' പ്രകൃതി എന്നേ എഴുതി. കഥയ്ക്കപ്പുറം, വീണ്ടും പുതുവിത്തു വിതയ്ക്കണമെന്നും പുത്തന്‍ചെടി നടണമെന്നുമുള്ള കാര്യവും പ്രകൃതി എഴുതി. അതല്ലാതൊരു 'സര്‍വീസ്‌ സ്റ്റോറി' എനിക്കല്ല, ആര്‍ക്കുമില്ല. ഉദ്യോഗത്തിലിരിക്കുമ്പോള്‍ പറയാത്തതോ പെന്‍ഷന്‍ പറ്റിയിട്ടു പറയുന്നു? നഷ്ടവസന്തത്തെക്കുറിച്ചു സങ്കടമില്ല. കൊടും ചൂടിനെപ്പറ്റി പരാതിയില്ല. ഇലപൊഴിയുംകാലത്തെ പഴിചാരുന്നില്ല. ശിശിരക്കുളിരില്‍ വിറങ്ങലിക്കുന്നുമില്ല. ഇതൊരു പുനര്‍ജന്‍മം. ബാല്യത്തിണ്റ്റെ ചാപല്യമില്ലാതെ, കൌമാരത്തിണ്റ്റെ അവിവേകമില്ലാതെ, യുവത്വത്തിണ്റ്റെ എടുത്തുചാട്ടമില്ലാതെ, വാര്‍ധക്യത്തിണ്റ്റെ വിടുവായത്തമില്ലാതെ, വീണ്ടുമൊരു വസന്തത്തെ വരവേല്‍ക്കുകയാണു ഞാന്‍.

[Published in the fortnightly webmagazine www.nattupacha.com, 1 August 2010]

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...