Friday 4 June 2010

മൂപ്പൻ

ഞങ്ങളുടെ നാട്ടിൽ 'കുഡുംബി' സമുദായക്കാരെയാണ്‌ 'മൂപ്പൻ' എന്ന പേരിൽ വിളിക്കുന്നത്‌. അതൊരു സ്ഥാനപ്പേരായിരിക്കണം, കാരണം ഒട്ടുമിക്ക കായികാധ്വാനങ്ങളിലും അവരായിരുന്നു മുൻപന്മാർ. പുരുഷൻമാർ പാടത്തും പറമ്പത്തും പണിയെടുത്തപ്പോൾ സ്ത്രീകൾ (അവരെ 'ബായിമാർ' എന്നു വിളിച്ചിരുന്നു) പൊതുവെ അയലത്തെ വീട്ടുവേലകളിൽ സഹായിച്ചു. തികച്ചും പരാധീനതയിലായിരുന്ന ആ സമൂഹം ഇന്നിപ്പോൾ പുരോഗമനത്തിന്റെ പൂമ്പാതയിലാണ്‌.

എനിക്കോർമയുണ്ട്‌, എന്നെ പെറ്റത്‌ അമ്മയാണെങ്കിലും കുട്ടിക്കാലംമുഴുവൻ എന്നെ ഒക്കത്തെടുത്തുനടന്നത്‌ ഒരു ബായി ആണ്‌, രുഗ്മിണി ബായി. അവരുടെ മകൻ വാസുവും എന്റെ ചേട്ടനും ഒന്നിച്ചുകളിച്ചും വളർന്നു. 'വേലക്കാരി' ആയിരുന്നെങ്കിലും വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു അവർ. അന്നത്തെ സമൂഹസാഹചര്യത്തിൽ അതത്ര പതിവില്ലാത്തതുമായിരുന്നു. (സ്വന്തം അമ്മയെയും അവരെയും ഞാൻ 'അമ്മ'യെന്നു മാറിമാറിവിളിച്ചിരുന്നുപോൽ.)

തുടക്കത്തിൽ വളരെ കഷ്ടപ്പാടുകൾക്കുശേഷം അച്ഛൻ ഒരു കൊച്ചു വ്യവസായസംരംഭം തുടങ്ങിയപ്പോൾ ഒട്ടുമിക്ക ജോലിക്കാരെയും കുഡുംബിസമുദായത്തിൽനിന്നാണെടുത്തത്‌. കാരണം അവരുടെ സത്യസന്ധത തന്നെ. പഠിപ്പിന്റെയോ പാരമ്പര്യത്തിന്റെയോ പരിപ്രേക്ഷ്യത്തിന്റെയോ പരാദപരതയുടെയോ പരിഭവത്തിന്റെയോ പ്രമാണിത്തത്തിന്റെയോ വിഴുപ്പും മാറാപ്പുമില്ലാതെ, പറഞ്ഞുകൊടുക്കുന്നതു തോളോടുതോൾനിന്നു പറഞ്ഞതുപോലെ പണിചെയ്തു തീർക്കാൻ അവരെ വിശ്വസിക്കാമായിരുന്നു. (അതിൽ ദൂതൻ എന്നുപേരുള്ള പ്രായംകൂടിയ ഒരാളെ ഞങ്ങൾ 'ദൂതാച്ചൻ' എന്നു വിളിക്കുന്നതുകേട്ട്‌ അതാണ്‌ ഞങ്ങളുടെ അച്ഛൻ എന്നുവരെ തെറ്റിധരിച്ചവരുണ്ട്‌!)

അന്ന്‌ രാമൻ, കൃഷ്ണൻ, നാരായണൻ, ലക്ഷ്മണൻ, ശിവൻ, സുബ്രഹ്മണ്യൻ, രാമചന്ദ്രൻ, പുത്തു, ചാന്തു, വാസു ഇതൊക്കെ ആണുങ്ങളുടെ പേര്‌. രുഗ്മിണി, രാധ, സത്യഭാമ, ലക്ഷ്മി, കമലം ഇതൊക്കെ സ്തീകൾക്ക്‌. കുറഞ്ഞപക്ഷം ആയിരം രാമൻമാരും ആയിരം രുഗ്മിണിമാരുമുണ്ടായിരുന്നു തൃപ്പൂണിത്തുറയിൽമാത്രം! ഇന്നിപ്പോൾ എല്ലാം പരിഷ്കാരപ്പേരായി.

കൊച്ചിയുടെ പാരമ്പര്യമായിരിക്കണം, എന്റെ അച്ഛന്‌ ആ സമുദായക്കാരോട്‌ പ്രത്യേക സഹാനുഭൂതിയായിരുന്നു. അക്കാലത്ത്‌ കുഡുംബിമാരിൽ വളരെക്കുറച്ചുപേർക്കേയുള്ളൂ പേരിനെങ്കിലും സാമ്പത്തികശേഷി. വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിനുള്ള സാഹചര്യവും ആഭിമുഖ്യവും നന്നേ കുറവ്‌. പിന്നെ ഒട്ടുമിക്കവരുടെ ജീവിതരീതിയും ഒരുതരം അടുക്കും ചിട്ടയുമില്ലാത്തതായിരുന്നു. തെങ്ങുകേറും, കുഴിവെട്ടും, വിറകുകീറും, വണ്ടിവലിക്കും, ചുമടുചുമക്കും ചെറുപ്പക്കാർ. ചുറ്റുവട്ടത്തൊക്കെ മുറ്റമടിക്കാനും പാത്രംകഴുകാനും അടിച്ചുതളിക്കാനും സ്ത്രീകൾ. ചുമ്മാതിരിക്കും വയസ്സൻമാർ. ഇന്നത്തെക്കാര്യം തീർന്നാൽ തീർന്നു; നാളത്തെക്കാര്യം നാരായണൻ കണ്ടു. അന്തിക്കു 'കള്ളുതിന്നണം'; രാത്രിയായാൽ എവിടെയെങ്കിലും 'കൂടിനിൽക്കണം'. അതിൽകവിഞ്ഞൊരു ഉൽപതിഷ്ണുത്വം അവർക്കന്യമായിരുന്നു.

കുറച്ചുപേരെങ്കിലും ഒരു ചെറുവ്യവസായത്തിലാണെങ്കിലും മസാമാസം ശമ്പളംപറ്റുന്ന തൊഴിൽക്കാരായപ്പോൾ അത്രയും കുടുംബങ്ങൾ അൽപം കരകയറി. അന്നതിനു നിർബന്ധിതനിയമവ്യവസ്ഥയൊന്നുമില്ലായിരുന്നെങ്കിലും ഒരു ചെറിയ തുക അവർ ഓരോരുത്തരുടെയുംപേരിൽ അച്ഛൻ നീക്കിവച്ചിരുന്നു. തൊഴിൽപഠിച്ച്‌ സ്വന്തമായൊന്നുതുടങ്ങാൻ പ്രാപ്തിവരുമ്പോൾ അതവർക്കൊരു മൂലധനമായി തിരിച്ചുനൽകി. അച്ഛന്റെ മരണത്തിനുമുൻപ്‌ വ്യവസായം പൂട്ടേണ്ടിവന്നപ്പോൾ സ്വന്തംകാലിൽ നിൽക്കാനാവാതെ പോയവർ ഒന്നോ രണ്ടോ മാത്രം.

പോർച്ചുഗീസുകാരുടെ മതഭ്രാന്തിനും ഭീകരഭരണത്തിനും ഇരയായി ഒരുപാട്‌ ഹിന്ദുവംശജർ നാലഞ്ചു നൂറ്റാണ്ടുകൾക്കുമുൻപ്‌ ഗോവയിൽനിന്ന്‌ പലായനംചെയ്‌തു. അവർ കർണാടകത്തിലെ കാർവാർ, മംഗലാപുരം എന്നിവിടങ്ങളിലും കേരളത്തിൽ വടക്കൻപറൂർ, തൃശ്ശൂർ, കൊടുങ്ങല്ലൂർ, ചെറായ്‌, വൈപ്പീൻ, എറണാകുളം, തൃപ്പൂണിത്തുറ, ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലും കുടിയേറി. അവരിലെ സവർണർ, സാരസ്വതബ്രാഹ്മണൻമാർ, മൊത്തത്തിൽ 'കൊങ്ങിണികൾ', 'ഗൗഡ സാരസ്വതൻമാർ' എന്നൊക്കെ അറിയപ്പെട്ടു കേരളത്തിൽ. ഗോവയിലെ 'കുൺബി' എന്ന പിന്നാക്കവിഭാഗക്കാരാവട്ടെ കേരളത്തിൽ 'കുഡുംബികൾ' എന്ന പേരിലും. പഴയനാട്ടിലെ വർണക്രമം വർധിതാവേശത്തോടെ പിൻതുടർന്ന കേരളത്തിലെ സാരസ്വതക്കാർ കുഡുംബികളെ കൊങ്ങിണിമാരായിക്കൂടി തങ്ങളുടെ കൂട്ടത്തിൽ കൂട്ടിയില്ലെന്നതു ദു:ഖചരിത്രം. ഗോവയിലെ പഴയ ഭട്‌കാർ (മുതലാളി) - മുണ്ട്‌കാർ (കുടിയാൻ) ചേരിതിരിവായിരിക്കണം പിറകിൽ. എന്തുകൊണ്ടോ കുഡുംബിസമുദായക്കാർ കാർവാറിലും മംഗലാപുരത്തുമൊന്നും കാര്യമായിത്തങ്ങാതെ കേരളത്തിലാണ്‌ വേരുറപ്പിച്ചത്‌. ഗൗഡസാരസ്വതർ കച്ചവടത്തിലും വിദ്യാഭ്യാസത്തിലും വൈദ്യത്തിലുമൊക്കെ മുന്നേറിയപ്പോൾ കുഡുംബികൾ മൂപ്പൻമാരും ബായികളുമായി പിൻവലിഞ്ഞു. അവരെ 'ചെട്ടി'കളെന്നും 'പരവൻ'മാരെന്നുമെല്ലാം അൽപം അധിക്ഷേപത്തോടെ തന്നെ ഗൗഡസാരസ്വതക്കാർ വിളിച്ചുമിരുന്നു.

ഗോവയിലാകട്ടെ, 'കുൺബി' പ്രബലവിഭാഗമാണ്‌, സാമൂഹ്യമായും രാഷ്ട്രീയമായും. വളരെയധികം മഹാരാഷ്ട്രത്തിലും. ഉദാഹരണത്തിന്‌ പ്രതിഭ പാട്ടീലും സ്മിത പാട്ടീലും സി.ഡി. ദേശ്‌മുഖും എസ്‌.ബി. ചവാനും എസ്‌.കെ. വാംഘഡെയും എല്ലാം 'കുൺബി'സമുദായക്കാരാണ്‌. സാരസ്വതക്കാരും പ്രബലസമൂഹംതന്നെ, പക്ഷെ അത്‌ ബ്രാഹ്മണ്യത്തിന്റെ തിണ്ണമിടുക്കും 'തിന്ന'മിടുക്കുംകൊണ്ടായിരുന്നു.

ഗോവയിലെ ആദിവാസികളായിരുന്നു കുൺബി. അത്‌ മട്ടിലും മാതിരിയിലും കേരളത്തിലെ കുഡുംബിമാരിലും കാണാം. അന്തർമുഖത്വം, നിഷ്കളങ്കത, ലളിതജീവിതം, ഉറച്ച ശരീരം, മിനുത്ത തൊലി, രോമക്കുറവ്‌ തുടങ്ങി ആദിവാസിച്ചേരുവകൾ വേണ്ടുവോളമുണ്ട്‌ അവർക്ക്‌. കുറച്ചുകാലംമുൻപുവരെ ഗോവയിലും കേരളത്തിലും കുഡുംബിസ്ത്രീകൾ ഒറ്റപ്പുടവ വലതുതോളിൽ അറ്റംകൂട്ടിക്കെട്ടിയായിരുന്നു വസ്ത്രധാരണം തന്നെ.

ഗോവയിൽപോലും സാരസ്വതർ വരത്തുകാരാണ്‌; അതിൽ അവർ ഊറ്റംകൊള്ളുന്നു. വരത്തുകാരായ പോർച്ചുഗീസുകാരെ, സോക്‌സും ഷൂവും പാളത്താറും പുറംകോട്ടും വട്ടത്തൊപ്പിയുമണിഞ്ഞ ഒരു വിഭാഗം സസന്തോഷം പാദസേവചെയ്തെന്നും അവരെപ്പറ്റി അപഖ്യാതിയുണ്ട്‌.

ഹിന്ദിവിരുദ്ധപ്രക്ഷോഭം കൊടുമ്പിരികൊള്ളുന്നകാലത്ത്‌ ഞാൻ പത്താംക്ലാസ്സിൽ. അന്നാരോ ചുവരിലെല്ലാം എഴുതി നിറച്ചു, 'നക്ക നക്ക ഹിന്ദി നക്ക'. പല നാടകങ്ങളെയും ചലച്ചിത്രങ്ങളെയും അനുകരിച്ച്‌ കൊങ്ങിണിമാരെ കളിയാക്കിയായിരുന്നു അത്‌. അന്നു നാട്ടിലെ സാരസ്വതകൊങ്ങിണികളുടെ സംസാരരീതി പക്ഷെ വിഭിന്നമായിരുന്നു. ഞാൻ ഗോവയിലെത്തിയപ്പോഴാണ്‌ ഏതാണ്‌ ശരിയായ കൊങ്ങിണി (കൊങ്കണി)യെന്നു മനസ്സിലായത്‌. കേരളത്തിൽ, സാരസ്വതകൊങ്ങിണികളല്ല കുഡുംബികളാണ്‌ ഗോവയിലേതിനോടു കൂടുതലടുത്ത ഭാഷ സംസാരിക്കുന്നത്‌.

ഗോവയിൽ ഞങ്ങളുടെ ഇടയിൽ കാര്യമുള്ള ഒരു കഥയുണ്ട്‌. പുതുതായി നാട്ടിൽനിന്നുവന്ന ഒരു സാരസ്വതകൊങ്ങിണി വണ്ടിമറിഞ്ഞു താഴെ വീണു. കുറെ ഗോവക്കാർ എഴുന്നേൽക്കാനുംമറ്റും സഹായിച്ചപ്പോൾ കക്ഷിക്ക്‌ കൊങ്ങണിയിൽതന്നെ നന്ദിപറയാൻ മോഹം. പറഞ്ഞുതീർന്നതും അടി വീണതും ഒന്നിച്ച്‌. സഹായിച്ചതുംപോര തെറിയുംകേൾക്കണോ എന്നായിരുന്നു ഗോവക്കാർക്ക്‌!

എന്നിരുന്നാലും കുഡുംബികൾ, കേരളത്തിലെ തമിഴ്ബ്രാഹ്മണരെപ്പോലെ, മാതൃഭാഷയിൽനിന്നകന്ന്‌ മലയാളത്തിൽ കൂടുതൽ താദാത്മ്യം കണ്ടെത്തുന്നു. ആ ഉപഭാഷകളെഴുതാൻ ലിപിയുടെ അഭാവമാണ്‌ ഒരു കാരണം. 1987-ൽ ദേവനാഗരിലിപിയിലെ കൊങ്കണി ഒരു തനതു ഭാരതീയഭാഷയായി അംഗീകരിക്കപ്പെട്ടപ്പോൾ സാരസ്വതകൊങ്ങിണികൾ മാതൃഭാഷയിലേക്കു മടങ്ങാൻ ഉത്സാഹം കാട്ടി കേരളത്തിൽ. ഗോവയിലെ സാരസ്വതർ മറാഠിയോടുള്ള പക്ഷഭേദം തുടർന്നു. കത്തോലിക്കരോ റോമൻ(ഇംഗ്ലീഷ്‌) ലിപിയിലെ കൊങ്കണിയോടും!

ഞാൻ ഗോവയിലേക്കു താമസംമാറ്റുന്നെന്നറിഞ്ഞ്‌ ഏറ്റവുംകൂടുതൽ ആവേശംകൊണ്ടത്‌ എന്റെ പ്രിയസുഹൃത്ത്‌ സുബ്രഹ്മണ്യനാണ്‌. സ്കൂൾമുതൽ കോളേജിലടക്കം ഒന്നിച്ചുപഠിച്ചവരാണു ഞങ്ങൾ. കുഡുംബിസമുദായത്തെപ്പറ്റിയും കൊങ്ങിണിയെപ്പറ്റിയും ആധികാരികമായിപ്പറയാൻ സുബ്രഹ്മണ്യനാകും. സ്വസമുദായത്തിൽ ഇന്നും സജീവമായിത്തന്നെ പ്രവർത്തിക്കുന്നു ഈ ഇരട്ട ബിരുദക്കാരൻ. കേരളവിദ്യുച്ഛക്തിവിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നെ കുറച്ചു രാഷ്ട്രീയവും കുറെയേറെ പൊതുപ്രവർത്തനവും. ഒരിക്കൽ തപ്പെന്ന കുഡുംബിമേളം ഒരു വൻസംഘവുമായി ഗോവയിൽവന്നവതരിപ്പിച്ച്‌ നാട്ടുകാരെ വിസ്മയിപ്പിച്ചു. മറ്റൊരവസരത്തിൽ ഒരു വൻസമ്മേളനത്തിൽ കൊങ്കണിയിൽ സംസാരിച്ചു കയ്യടിനേടി.

ഓർമയിൽ ഇന്നും തങ്ങിനിൽക്കുന്നത്‌ പുത്തുമൂപ്പൻ. എന്തുപണിക്കും ആദ്യം പുത്തുമൂപ്പനെയാണു വിളിക്കുക. എന്തിനും 'അതിനെന്താ?' എന്നാണു പുത്തുമൂപ്പന്‌. കൽപ്പണിതൊട്ട്‌ മരപ്പണിവരെ, ചായംതേക്കൽതൊട്ട്‌ വേലിയും പന്തലും കെട്ടുന്നതുവരെ, തെങ്ങുകേറ്റംതൊട്ട്‌ വെള്ളംതേവൽ വരെ പുത്തുമൂപ്പൻ ചെയ്യും. അത്യാവശ്യം ഇംഗ്ലീഷുവാക്കുകളും അറിയാം. എന്തുപറഞ്ഞാലും 'അതു തന്നെ' എന്നായിരിക്കും പ്രതികരണം. വയസ്സേറെച്ചെന്നപ്പോൾ 'മൂപ്പന്റമ്പല'ത്തിൽ പൂജാരിയുമായി. ഒരിക്കൽ എന്റെ ചേട്ടൻ ചോദിച്ചത്രെ, എന്തു പൂജ ചെയ്യുമെന്ന്‌. "അതിരാവിലെ ഒന്നു മുങ്ങിക്കുളിക്കും. പിന്നെ 'ദൈവമേ'ന്നുവിളിച്ച്‌ നടതുറക്കും. തിരി തെളിക്കും. അതു തന്നെ". പുത്തുമൂപ്പന്‌ എല്ലാം അതിലളിതമായിരുന്നു.

അവസാനമായി പുത്തുമൂപ്പനെ കാണുന്നത്‌ ഞാൻ ഒരു പകർച്ചവ്യാധിയിൽപെട്ട്‌ നാട്ടിൽ ഒറ്റക്കു താമസിക്കേണ്ടിവന്നപ്പോഴായിരുന്നു. ഒരു നിയോഗമെന്നപോലെ, അവശനായി വിറച്ചുവിറച്ച്‌ പുത്തുമൂപ്പൻ വന്നു. പ്രത്യേകിച്ച്‌ ഒരു കാരണവുമില്ലായിരുന്നു. മൂപ്പൻ എന്തൊക്കെയോ പുലമ്പി, എല്ലാം പഴയകാര്യങ്ങളായിരുന്നു. പോകുന്നേരം പതിവില്ലാത്തവിധം കുറച്ചു കാശു ചോദിച്ചു. കൊടുത്തു. പിന്നെ അധികകാലം ജീവിച്ചിരുന്നിട്ടില്ല പുത്തുമൂപ്പൻ.

തുക്കാറാമിന്റെയും ജ്ഞാനേശ്വറിന്റെയും നാംദേവിന്റെയും പിൻമുറക്കാർ ഇന്ന്‌ പഴയ മൂപ്പൻമാരല്ല. 'ഗാന്ധികൃഷ്ണൻ' തുടങ്ങിവച്ച പുനരുദ്ധാനം പലേ കൈവഴികളായി, പലേ കൈത്തിരികളായി. ഇന്നവരിൽ അധ്യാപകരുണ്ട്‌, ഭിഷഗ്വരന്മാരുണ്ട്‌, വക്കീലുമാരുണ്ട്‌, എഞ്ചിനിയർമാരുണ്ട്‌, അഭിനേതാക്കളുണ്ട്‌, കലാകാരന്മാരുണ്ട്‌, എഴുത്തുകാരുണ്ട്‌, ഭരണാധികാരികളൂണ്ട്‌. കേരളത്തിലെന്നല്ല മുംബൈയിലും ചെന്നൈയിലും ബെംഗളൂരുവിലും ദില്ലിയിലുമെല്ലാം അവരുണ്ട്‌. വിദഗ്ധൻമാർ വിദേശത്തുമുണ്ട്‌.

"ഇന്നത്തെ കുഞ്ഞുങ്ങൾ നാളത്തെ 'പരവൻ'മാർ" എന്നു കളിയാക്കപ്പെട്ടവർ അവരുടെ പൗരത്വം പിടിച്ചെടുത്തിരിക്കുന്നു!

[Published in the fortnightly webmagazine www.nattupacha.com, on 15 May 2010]

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...