Thursday 21 January 2010

അത്യുന്നതങ്ങളിൽ മഹത്വം.

അത്യുന്നതങ്ങളിൽ മഹത്വം പൊതുവെ കമ്മിയാണ്‌ (ഭൂമിയിൽ സമാധാനവും). എന്നാൽ ഒരു സ്വകാര്യ-ഇംഗ്ലീഷ്‌മീഡിയം കലാലയത്തിന്റെ തലപ്പത്തിരിക്കുമ്പോഴും തന്റെ മകളെ സർക്കാർ-മറാഠി സ്ക്കൂളിൽചേർത്തു പഠിപ്പിക്കുവാനുള്ള ആർജവംകാട്ടിയ വ്യക്തിയാണ്‌ പ്രൊഫസർ രാം ജോഷി. ഇംഗ്ലീഷ്‌ ആർക്കും അനായാസം എപ്പോൾവേണമെങ്കിലും പഠിക്കാം. പക്ഷെ ആദ്യം സ്വന്തംഭാഷ അറിഞ്ഞിരിക്കണം ഒരു ഭാരതീയൻ. കൊച്ചുകുട്ടികളെ കച്ചവടച്ചരക്കാക്കുന്ന 'വിദ്യാഭാസ'സമ്പ്രദായത്തിനെതിരെ അദ്ദേഹം പടവെട്ടി. ഒരുപരിധിവരെ തോറ്റു.

തത്ത്വം, 'തനിക്കൊന്നും മറ്റുള്ളോർക്കു വേറൊന്നും' എന്ന വലിയവരുടെ കപടനാട്യത്തിന്‌ കടകവിരുദ്ധമായിരുന്നു ഡോ. രാം ജോഷിയുടെ സ്വകാര്യജീവിതവും പൊതുപ്രവർത്തനങ്ങളും.

എനിക്ക്‌ അദ്ദേഹത്തെ നേരിട്ടറിയില്ല. എന്നാൽ എന്റെ ഭാര്യപറഞ്ഞുപറഞ്ഞ്‌ പ്രൊഫ. രാം ജോഷി മനസ്സിലെന്നും തെളിഞ്ഞുനിൽക്കുന്നു.

കനകം അന്നു കോളേജിൽ ചേർന്നിട്ടേയുള്ളൂ; മുംബൈയിലെ സയണിൽ 'South Indian Education Society (SIES)'-യുടെ കോളേജിൽ. വളരെയധികം വിഷമങ്ങൾ സഹിച്ചു വളർന്നുവന്ന ഒരു വിദ്യാഭ്യാസസ്‌ഥാപനമാണ്‌ SIES. ഉദ്യോഗാർഥം 'ബംബാ'യിൽ കുടിയേറിയ 'ആദിദ്രാവിഡർ', സ്വന്തം മക്കൾക്കും മരുമക്കൾക്കും തെക്കൻചിട്ടയിലെ പാഠ്യ-പഠനപദ്ധതികൾ പകർന്നുകൊടുക്കാൻ വഡാലയിൽ 'South Indian Welfare Society (SIWS)'-യുടെ കീഴിലും സ്‌ക്കൂൾ ('സാമ്പാർ-ഇഡ്ഡ്‌ലി-വട-സ്‌ക്കൂൾ' എന്നു പരിഹാസപ്പേര്‌) നടത്തിപ്പോന്നിരുന്നു. ഈ രണ്ടു വിദ്യാഭ്യാസകേന്ദ്രങ്ങളിലാണ്‌ ഒട്ടുമിക്ക പ്രഗൽഭരും പഠിച്ചുവളർന്നതന്ന്‌.

അറുപതുകളുടെ അവസാനപാദംതൊട്ട്‌ പതിനേഴുവർഷം പ്രൊഫ. രാം ജോഷിയായിരുന്നു SIES-കോളേജിന്റെ പ്രിൻസിപ്പലും പൊളിറ്റിക്കൽസയൻസിന്റെ പ്രധാനാധ്യാപകനും. ഇനി കാര്യങ്ങൾ എന്റെ ഭാര്യ പറയും:

**********

"അന്ന്‌ വേഷവും ഭാഷയും ഭാഷണവും ഭക്ഷണവും വരെ തെന്നിന്ത്യനായിരുന്നു കോളേജിൽ. ഒരു കൊച്ചുപെൺകുട്ടി എന്നും കോണിപ്പടിയിറങ്ങിവരുന്നതു കാണാം; അടുത്തുള്ള മറാഠിസ്‌ക്കൂളിലെ യൂണിഫോമും ധരിച്ച്‌. അത്‌ പ്രൊഫ. രാം ജോഷിയുടെ മകളായിരുന്നു. ഇടക്കിടെ "ദാദാ" എന്ന വിളികേൾക്കാം (മറാഠിയിൽ അച്ഛനെ ബഹുമാനപൂർവം). കോളേജിലെ അഞ്ചാംനിലയിലായിരുന്നു പ്രൊഫസറുടെ താമസവും.

മൂന്നാംവർഷം പൊളിറ്റിക്കൽ സയൻസ്‌ ഐച്ഛികമായെടുത്തപ്പോൾ രാം ജോഷിയുടെ ക്ലാസ്സുകൾ തുടങ്ങി. അതുവരെ പ്രിൻസിപ്പലായിമാത്രം ഞങ്ങൾ അകലെനിന്നു നോക്കിക്കണ്ട അദ്ദേഹം ക്ലാസ്സിനകത്ത്‌ തികഞ്ഞൊരു അധ്യാപകനായിരുന്നു. അനാവശ്യഗൗരവം എന്നൊന്ന്‌ അദ്ദേഹത്തിനില്ലായിരുന്നു. ആദ്യമേ പറഞ്ഞുറപ്പിച്ചു, ആർക്കെങ്കിലും ക്ലാസ്സിലെത്താൻ കഴിയാതെ വന്നാൽ ഒഴിവുസമയം അഞ്ചാംനിലയിലെ വീട്ടിലേക്കു വരാം. താൻ, വിട്ടുപോയ പാഠഭാഗങ്ങൾ പറഞ്ഞുതരാം (അന്നും എന്നും മുംബൈയിൽ എവിടെയും സമയത്തിനെത്തുക പ്രയാസം; പോരാത്തതിനു പലരും, പണിയും പഠനവും ഒന്നിച്ചു നടത്തുന്നവരായിരുന്നു).

ദിവസങ്ങൾക്കകം അദ്ദേഹം കുട്ടികളുമായി അടുത്തു. തന്റെ തോൽവികളെപ്പറ്റിയും ജീവിതത്തിലനുഭവിച്ച കഷ്ടങ്ങളെപ്പറ്റിയും പറയുമ്പോൾ ആ കണ്ണുകൾ നീരണിയുമായിരുന്നു.

ഒരു പാവപ്പെട്ട അധ്യാപകന്റെ മൂത്തമകനായിരുന്നു സർ. അച്ഛൻ മരിച്ചതോടെ അമ്മയും മൂന്നുമക്കളും തനിച്ചായി. ദാരിദ്ര്യമെന്തെന്നു നേരിട്ടറിഞ്ഞു.

പഠനകാലത്തുതന്നെ സമഷ്ടിസിദ്ധാന്തത്തിൽ ന്യായമായും ആകർഷിക്കപ്പട്ട അദ്ദേഹം പ്രജാസോഷ്യലിസ്റ്റ്‌ പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങി. ബോംബേയിലെ പാവപ്പട്ട തൊഴിലാളികളുടെ ഇടയിൽ അവരിലൊരാളായി.

ഒരിക്കലദ്ദേഹം പറഞ്ഞു. ഒരുകപ്പു ചായക്കായി താൻ ഒരിടത്ത്‌ അഞ്ചാറു മെയിൽ നടന്നു ചെല്ലും. അതായിരുന്നു തന്റെ പ്രാതലും മധ്യാന്നവും അത്താഴവും. വീട്ടിലെത്തിയാൽ അമ്മയോടു കള്ളംപറയും, "ആയീ, മാജ ജേവൺ ഝാലു"; അമ്മേ, തന്റെ ഊണുകഴിഞ്ഞെന്ന്‌. "രാം, തൂ ഖരേ ജേവലേസ്‌ കാ?" (രാം, നീ സത്യമായും ഊണുകഴിച്ചോ?) എന്ന ചോദ്യത്തിനു ചെവികൊടുക്കാതെ അമ്മയുടെ കൺവെട്ടത്തുനിന്ന്‌ ഒഴിഞ്ഞുമാറും. വീട്ടിൽ തന്റെ അനിയൻമാർക്ക്‌ ആഹാരം തികയ്ക്കാൻവേണ്ടിയായിരുന്നു ഈ കള്ളം. പിന്നെ അമ്മയുടെ ശ്രദ്ധ തെറ്റിക്കാൻ പഠനകാര്യങ്ങളും പാർട്ടിക്കാര്യങ്ങളും പറഞ്ഞിരിക്കും.

ഡോ. രാം ജോഷിയുടെ വിനയത്തിനും വിവേകത്തിനും വിശാലതയ്ക്കും വിജ്ഞാനത്തിനും വാഗ്മിതയ്ക്കും കനലിന്റെ വിശുദ്ധിയായിരുന്നു. തീയിൽ കുരുത്തതിന്റെ തിളക്കം.

ഒരിക്കലും 'ഞാൻ വലുത്‌, നീ ചെറുത്‌' എന്നൊരു ഭാവം അദ്ദേഹം കൊണ്ടുനടന്നില്ല. സ്വയം ചെറുതാകാൻ ആരെയും അനുവദിച്ചുമില്ല.

ഒരിക്കലെനിക്ക്‌ കോളേജിൽ ഫീസ്‌ കൊടുക്കാൻ കഴിയാതെ വന്നു. വീട്ടിലെ സ്ഥിതി എന്തെന്നറിയാവുന്നതുകൊണ്ട്‌ അച്ഛനമ്മമാരെ അലട്ടാൻ തോന്നിയില്ല. നാണക്കേടുകൊണ്ട്‌ കോളേജോഫീസിലെ ആരെയുംകണ്ടു പറയാനും തോന്നിയില്ല. താമസിയാതെ നോട്ടീസ്‌ബോർഡിൽ ഫീസടയ്ക്കാത്തവരുടെ പേരു വരും. ചെറുപ്രായമല്ലേ, അങ്ങനെയങ്ങു ചെറുതാകാൻവയ്യ. അവസാനം പ്രിൻസിപ്പൽ രാം ജോഷിയെത്തന്നെ ചെന്നു കണ്ടു ഓഫീസിൽ.

അദ്ദേഹത്തിന്റെ മുറിയിലോ വീട്ടിലോ ആർക്കുവേണമെങ്കിലും ഏതുനേരവും കയറിച്ചെല്ലാം. ഞാൻ എന്റെ സാമ്പത്തികപ്രശ്നം പറഞ്ഞു. ചെറു പുഞ്ചിരിയോടെ അതുകേട്ട അദ്ദേഹം ഒരു കടലാസ്സിൽ എന്തോ കുറിക്കുന്നതുകണ്ടു. പെട്ടെന്നു തല ഉയർത്തി ഒരു ചോദ്യം: "ഫീസിന്റെ കാലാവധി നീട്ടിത്തരണോ അതോ ഫീസ്‌ വേണ്ടെന്നു വയ്ക്കണോ?"

"എനിക്കെന്റെ പേര്‌ നോട്ടീസ്‌ബോർഡിൽ വരാതിരുന്നാൽ മതി"; ഞാനെന്റെ മനസ്സിലുള്ളതുമാത്രം പറഞ്ഞു.

അദ്ദേഹം പെട്ടെന്നു മുറിവിട്ടിറങ്ങി. മിനിറ്റുകൾക്കകം തിരിച്ചെത്തി. "കനകം എന്നാൽ എന്തെന്നറിയാമോ? മോളേ, ആ പേരുപോലെത്തന്നെ എന്നും പരിശുദ്ധമായിരിക്കൂ. ആ പേര്‌ നോട്ടീസ്‌ബോർഡിൽ വരില്ല; ഈ ടേമിലെ ഫീസ്‌ അടയ്ക്കുകയും വേണ്ട".

അതാണ്‌ രാം ജോഷി എന്ന മനുഷ്യൻ.

ഒരിക്കലദ്ദേഹം 'വൈരുധ്യാത്മകഭൗതികവാദ'ത്തെക്കുറിച്ച്‌ മൂന്നുമണിക്കൂർ ക്ലാസ്സെടുത്തു. തികച്ചും ബോറായിത്തുടങ്ങിയപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറാതായി. അതിൽ അദ്ദേഹത്തിനു പരിഭവമില്ലായിരുന്നു; ആർക്കും എപ്പോൾ വേണമെങ്കിലും കയറിവരാം, ഇറങ്ങിപ്പോകാം. പിന്നൊരിക്കൽ അദ്ദേഹം കാൾ മാർക്ക്സിനെപ്പറ്റി ചർച്ചചെയ്തുകഴിഞ്ഞപ്പോൾ അഞ്ചു മണിക്കൂർ കവിഞ്ഞു; ഞങ്ങളാകട്ടെ സമയംപോയത്‌ അറിഞ്ഞതുമില്ല!

അതേസമയം ഇന്നും അതൊരു വൈരുധ്യമായിത്തോന്നുന്നു, എന്തുകൊണ്ട്‌ അദ്ദേഹത്തിന്‌ മുതലാളിത്തത്തിനോട്‌ പലപ്പോഴും ചായ്‌വുണ്ടായിരുന്നെന്ന്‌. ഇന്ദിരാഗാന്ധിയുടെ ഭരണശേഷിയിലോ സമ്മിശ്ര-സമ്പത്‌ഘടനയിലോ ഡോ. രാം ജോഷിക്ക്‌ തെല്ലും വിശ്വാസമില്ലായിരുന്നു. സാമൂഹ്യനീതിക്കുവേണ്ടി വാദിച്ച അദ്ദേഹംതന്നെ സമൂഹത്തിന്റെ വൈവിധ്യത്തിലും വാചാലനായി. ഒരു പക്ഷെ അതാണു രാം ജോഷി. സന്ദർഭത്തിനൊത്ത്‌ അനായാസം സംസ്കൃതശ്ലോകങ്ങൾ ചൊല്ലുന്ന അദ്ദേഹം ഒരിക്കൽപോലും ആചാരങ്ങൾ അനുഷ്ഠിക്കുന്നതു കണ്ടിട്ടില്ല. ഭാരതത്തിന്റെ സംസ്കാരവും മാതൃഭാഷയുടെ മഹത്വവും തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, പാശ്ചാത്യരുടെ രാഷ്ട്രമീമാംസ ആംഗലേയത്തിൽ പഠിപ്പിച്ചു!

ദക്ഷിണേന്ത്യക്കാരനല്ലാത്തൊരാൾ SIES-ന്റെ തലപ്പത്തുവന്നതും ഒരു വൈരുധ്യമാണ്‌. 1977-ൽ പ്രൊഫ. രാം ജോഷി ബോംബെ സർവകലാശാലയുടെ കുലപതിയായി. അന്നും അദ്ദേഹം തന്റെ ഓഫീസും വീടുമെല്ലാം തുറന്ന പുസ്‌തകമായിത്തന്നെ സൂക്ഷിച്ചു.

ആരെ വിശ്വസിക്കണമെന്നും ആരെ വിശ്വസിക്കരുതെന്നും നല്ല നിശ്ചയമായിരുന്നു അദ്ദേഹത്തിന്‌. മഹത്തായൊരു രാഷ്ട്രീയപാരമ്പര്യത്തിന്റെ പാദമുദ്രകൾ.

ഒരിക്കൽ എന്റെ പഴയൊരു സഹപ്രവർത്തകക്കൊരു പ്രശ്നം; സ്വയംകൃതാനർഥം തന്നെ. സർവകലാശാലാപരീക്ഷക്ക്‌ ഉത്തരക്കടലാസ്സിൽ സീറ്റ്‌നമ്പർ എഴുതാതെ വിടുമോ ആരെങ്കിലും? ഞങ്ങൾ 'മറാഠികൾ' അത്തരം ചില 'ബുദ്ധി'യെല്ലാം കാണിച്ചേക്കും ഇടയ്ക്കെല്ലാം. പരീക്ഷക്കുശേഷം അതൊന്നുംനോക്കാതെ പരീക്ഷാഹാളിൽ പേപ്പർ തിരികെ ശേഖരിച്ച 'മറാഠി മാണൂസ്‌'-ഉം മണുങ്ങൂസുകളായിരുന്നിരിക്കണം.

ഏതായാലും സീറ്റ്‌-നമ്പറെഴുതാത്ത അവൾക്ക്‌ പരീക്ഷയുടെ റിസൾട്ടും മാർക്ക്‌-ലിസ്റ്റും കൊടുക്കില്ലെന്നു സർവകലാശാല. ആ പരീക്ഷ പാസ്സായാലേ അവൾക്കു ജോലി സ്ഥിരമാകൂ, ജോലിക്കയറ്റവും സാധ്യമാകൂ. ഒരുപാടു കത്തിടപാടുകളും ഇടപെടലുകളും നടന്നെങ്കിലും കാര്യംമാത്രം നടന്നില്ല.

അന്നേക്കു ഞാൻ മുംബൈ വിട്ടിരുന്നെങ്കിലും, വൈസ്‌ചാൻസലർ രാം ജോഷിയെക്കണ്ടു കാര്യംപറഞ്ഞുനോക്കാം എന്നു ഞാനേറ്റു. അൽപം അതിവിശ്വാസവും ഉണ്ടായിരുന്നു എന്നുവേണമെങ്കിൽ കരുതാം. ആ സ്ത്രീയേയുംകൂട്ടി ഞാൻ അദ്ദേഹത്തെ ചെന്നുകണ്ടു.

"സർ, എന്നെ ഓർക്കുന്നോ?"; എന്റെ ചോദ്യത്തിന്‌ മറുപടി ഒരു ചിരി: "ക്ലാസ്സിൽ എന്റെ ലെക്‌ച്ചർ കേൾക്കുന്നതോടൊപ്പം അപ്പുറത്തെ വിജയയെ (ക്ലാസ്സിലെ അന്നത്തെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി; പിന്നീട്‌ വിദ്യാഭ്യാസ സെക്രട്ടറിയെല്ലാം ആയി) കുശുമ്പോടെ നോക്കുന്ന കനകം. ഇല്ല, ഞാൻ മറന്നിട്ടില്ല."

പിന്നെ എന്റെ ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം വിശദമായി തിരക്കി. ആ സമയമെല്ലാം അടുത്തുള്ളവൾ വായുംപൂട്ടിയിരുന്നു. വൈകിക്കാതെ കാര്യം അവതരിച്ചപ്പോൾ സർ ഒരു നോട്ടെഴുതിത്തന്നു, "Quick Action". രണ്ടാംദിവസം ആ സ്ത്രീക്ക്‌ സർവകലാശാലയിൽനിന്ന്‌ മാർക്ക്‌-ലിസ്റ്റു കിട്ടി. അങ്ങനെ അവളുടെ ഉപജീവനമാർഗം തെളിഞ്ഞുകിട്ടി.

പലരും പറയും പ്രൊഫ. രാം ജോഷി ഒരു നല്ല പ്രിൻസിപ്പലായിരുന്നു, മോശം വൈസ്‌ചാൻസലറെന്നും. എനിക്കറിയില്ല. എനിക്കറിയാവുന്ന ആ സർ അത്യുന്നതനായിരുന്നു. മഹാനുഭാവനായിരുന്നു. അദ്ദേഹം കൈപിടിച്ചുകൊണ്ടുപോയ പലരും പിന്നീട്‌ സർവകലാശാലയിൽ അദ്ദേഹത്തെതന്നെ തിരിഞ്ഞുകുത്തിയതായുമറിയാം. നല്ല രാഷ്ട്രീയക്കാരന്‌ ചീത്ത രാഷ്ട്രീയം വഴങ്ങില്ലല്ലോ."

**********

കനകം ടി.വി.യിൽ പ്രിയപ്പെട്ടൊരു മറാഠിപ്രോഗ്രം, 'ദാമിനി' കാണുകയായിരുന്നു. കീഴെ ഒരു 'ടിക്കർ' മിന്നി: 'മുംബൈ വിശ്വവിദ്യാപീഠം പൂർവകുലപതി പ്രൊഫ. രാം ജോഷി ഒരു മണിക്കൂർ മുൻപ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു.' അന്ന്‌ 1998 സെപ്റ്റംബർ 14.

Published in the webmagazine www.nattupacha.com on 1 Jan 2010

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...