Sunday 31 January 2021

മൗനവ്രതം

 

മൗനവ്രതം

 

(നാരായണസ്വാമി)

 

പണ്ടന്നേ വായ്തുറന്നു

രണ്ടക്ഷരമില്ല

രണ്ടുവാക്കിൻമീതെയൊരു

വർത്തമാനമില്ല

തൊണ്ടയ്ക്കുള്ളിൽ തൂങ്ങിനിൽക്കും

തിരുവായ്മൊഴിക്കും

രണ്ടാമതായൊരുനാളു-

മുരിയാട്ടമില്ല

കാതിലെന്നും പഞ്ഞി വച്ചേ

പാട്ടുകേട്ടിരിപ്പൂ

വായിലെന്നുമുരുളപൊത്തി-

പ്പാടുകയേയുള്ളൂ

വീണ്ടുമെന്നെപ്പൊട്ടനാക്കാ-

നാവതില്ലയാർക്കും

(ഇതിലുമേറെ പൊട്ടനാകാ-

നാവതില്ലെനിക്കും)


(Dec 2020)

 

(സെപ്റ്റംബർ 2020)

സ്വപ്നാക്രാന്തം

സ്വപ്നാക്രാന്തം

 

(നാരായണസ്വാമി)

 

എത്ര തിരിച്ചാലും

പിണയാത്ത വൃത്തങ്ങൾ

എത്ര ചിരിച്ചാലും

തികയാത്തബദ്ധങ്ങൾ

എത്ര വിടർന്നാലും

തളരാത്ത പുഷ്പങ്ങൾ

എത്ര കുടഞ്ഞാലും

പിരിയാത്ത ബന്ധങ്ങൾ

എത്ര കടിച്ചാലും

പൊടിയാത്ത കഷ്ടങ്ങൾ...

എത്ര മരിച്ചാലും

തീരാക്കിനാവുകൾ!

 

(Jan 2021)


Thursday 20 August 2020

തിരയ്ക്കൊരു തീരം

 

 

സെൽഷയുടെ മമ്മ’ (കഥാസമാഹാരം)  

 രാജേശ്വരി നായർ 

 [ചെമ്പരത്തി പ്രസാധനം, ജൂൺ, 2019]

 

 നാനാത്വത്തിൽ ഏകത്വം.  അത് ഭാരതത്തിന്റെ മുഖമുദ്ര.  ഏകത്വത്തിൽ നാനാത്വം.  അത് ഗോവയുടെ മുഖച്ഛായ.   അഞ്ഞൂറുവർഷം പോർത്തുഗീസുകാരുടെ കാൽക്കീഴിൽ കിടന്നിട്ടും ശരീരത്തെയല്ലാതെ ആത്മാവിനെ അടിയറവച്ചില്ല ഒരുമാതിരി ഗോവക്കാർ ആരും.  എങ്കിലും ഭാരതത്തിന്റെ മറുഭാഗങ്ങളിലുള്ളവരേക്കാൾ കൂടുതൽ പാശ്ചാത്യരീതികളോട് പ്രണയമുള്ളവരാണവർ.  അതേസമയം ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽനിന്നുള്ള സന്ദർശകരും കുടിയേറ്റക്കാരും പ്രവാസികളും ഗോവയുടെ കലാ-സാംസ്ക്കാരിക-സാമ്പത്തിക-സാമൂഹിക-സമ്പ്രദായങ്ങളെ സാരമായി സ്വാധീനിച്ചിട്ടുമുണ്ട്.  അത്തരത്തിൽ പരന്നുകിടക്കുന്നൊരു കൊളാഷിലെ ഒറ്റച്ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുകയാണ്‌ ശ്രീമതി രാജേശ്വരി നായർ തന്റെ ഗോവൻകഥകളിൽ.

ഒരു മനുഷ്യനും ഒറ്റയ്ക്ക്, ഒറ്റപ്പെട്ടൊരു സന്തോഷം കണ്ടെത്തുന്നില്ല.  വേണ്ടപ്പെട്ടവരുമായി വച്ചുമാറുമ്പോഴേ വിഷാദങ്ങളും വേദനകളുമെല്ലാം വിസ്മൃതിയാകുന്നുള്ളൂ.  തിരയ്ക്കൊരു തീരം വേണം.  എങ്കിലേ തിരത്തള്ളൽ സാർത്ഥകമാകൂ.  എന്നാലോ വേണ്ടാത്തവരുമായി വ്യവഹാരത്തിലേർപ്പെടുമ്പോൾ വയ്യാവേലികളും വേണ്ടുവോളമുണ്ടാകും.  മനുഷ്യജീവിതത്തിലെ ഇത്തരം വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഗോവൻജീവിതത്തിൽ അവയുടെ അനുരണനവുമാണ്‌ രാജേശ്വരി നായരുടെ കഥകളുടെ കാമ്പ്.

സെൽഷ എന്ന ചെറുബാല്യക്കാരിയുടെ സ്വയംവരത്തിന്റെയും കുടുംബമഹിമയിൽ അതിരുവിട്ടഭിരമിക്കുന്ന അവളുടെ അമ്മ അതിൽ കാണുന്ന അപാകതയുടെയും തുടർന്നുള്ള വേർപിരിയലിന്റെയും, ഒരു കുഞ്ഞിക്കാലിന്റെ വരവറിയിപ്പിന്റെ ഒരൊറ്റ നിമിഷത്തിൽ ആ പകയും പരാതിയുമെല്ലാം അലിഞ്ഞലിഞ്ഞില്ലാതാകുന്നതിന്റെയും കഥയാണ്‌ സെല്ഷയുടെ മമ്മ’.  സിരകളിൽ നീലരക്തമോടുന്നെന്നു സ്വയം കരുതുന്ന ബ്രാഹ്മണ-കത്തോലിക്കരുടെ കുടുംബാഭിമാനവും എന്നാലോ പച്ചജീവിതത്തിൽ അവരും സാധാരണക്കാരെപ്പോലെതന്നെ ചോരയും നീരും മജ്ജയും മാംസവുമുള്ളവരാണെന്നുള്ള പരമാർഥവുമാണ്‌ ഇക്കഥയിൽ നാം കാണുക.  ഹൽദി കുങ്കുംഗോവയിലെ ഹിന്ദുസമൂഹത്തിലെ ചില പൊങ്ങച്ചങ്ങളെ കാട്ടിത്തരുന്നു.  ചില പുറംകാഴ്ചകളിൽ ഇന്ത്യയിലെ ഏതൊരു സ്ഥലത്തുമെന്നപോലെ ഗോവയിലെയും അരികുജീവികൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർക്കാഴ്ചയാണ്‌.   ഗോവയിലെ മലയാളികളുടെ കൂട്ടായ്മയും കൂടായ്മയും കുന്നായ്മയും വേണ്ടുവോളം കാണാം പിരിവുകാർഎന്ന കഥയിൽ.  അറിഞ്ഞും അറിയാതെയും ഇളംതലമുറ വഴിതെറ്റുന്നതിന്റെ നാൾവഴിക്കഥയാണ്‌ കാർണിവൽ’.   മതമേതായാലും മനുഷ്യമനസ്സൊരുപോലെ എന്നു വിളിച്ചോതുന്നു ട്രെസ്സയുടെ ലോകം, കാർദോസിന്റെയും’.   ഒരു പരസ്ത്രീഗമനത്തിന്റെ ഔചിത്യമുള്ള പരിസമാപ്തിയാണ്‌ മനീഷയുടെ ഭർത്താവിൽ.   ഗോവ കൃസ്തീയദേവാലയങ്ങളുടെമാത്രം നാടെന്ന പുറംധാരണ തിരുത്തിത്തരുന്നു  ശാന്തി തേടിഎന്ന കഥ.   ഗോവ സന്ദർശിക്കുന്ന ഒരു മലയാളനാടകട്രൂപ്പിന്റെ ഒരു ദു:ഖാനുഭവമാണ്‌ നാടകാന്തംഅവതരിപ്പിക്കുന്നത്.   ദേശത്തെയോ മതത്തെയോ മനുഷ്യനെയോ ജീവിതത്തെയോ  അതിവൈകാരികമായി സമീപിക്കാത്ത പുത്തൻതലമുറ ഗോവയിലും വേരോടുന്നുണ്ട് എന്ന കാര്യം വൈവാഹികംവെളിപ്പെടുത്തുന്നു.   ഗോവൻക്രിസ്തീയവിഭാഗത്തിന്റെ വിശേഷപ്പെട്ടൊരു വിവാഹച്ചടങ്ങിന്റെ വിവരണമാണ്‌ രോസ്‌’.   വീണ്ടുമൊരു കുടുംബബന്ധത്തിന്റെ കഥയാണ്‌ പുഴ അറിഞ്ഞ്’; എന്നാലോ ഇതൊരു ദു:ഖകഥ.   ഗോവൻമണ്ണിന്റെ മണംപേറുന്ന കഥയാണ്‌ ഇരട്ടകൾ’, മനുഷ്യജീവിതത്തിന്റെ ഇരുളും വെളിച്ചവും അതിൽ നിഴലിക്കുന്നു.   മതങ്ങൾക്കുപരി മനുഷ്യത്വം വളരുന്നതു കാണാം ജോലിക്കാരിയിൽ; സമകാലികഗോവയുടെ മറക്കാനാകാത്തൊരു ചിത്രമാണത്.   വെള്ളാരങ്കല്ലുകൾഎന്നൊരു നഷ്ടപ്രണയകഥയോടെ രാജേശ്വരി നായരുടെ ഗോവദർശനം വട്ടമെത്തുന്നു.

ഓടിച്ചുവായിക്കാമെങ്കിലും നമ്മുടെ ചിന്തയെ ഒരിടത്തിരുത്തിയേ ഇക്കഥകളെല്ലാം  പടിയിറങ്ങൂ.  ഗോവയെപ്പറ്റിയും ഗോവക്കാരെപ്പറ്റിയും അറിഞ്ഞതും അറിയുന്നതും അറിയാത്തതുമായ കാര്യങ്ങൾ അടുക്കിയൊതുക്കിയിരിക്കുന്നു ഈ കഥാസമാഹാരത്തിൽ.   പുറമെ ആഹ്ളാദഭരിതരെങ്കിലും അകത്തളങ്ങളിലെ ഉരുൾപൊട്ടലുകൾ ആരുമറിയാതെ ആരേയുമറിയിക്കാതെ ജീവിക്കുന്ന ഗോവക്കാരുടെ സ്വത്വം ആരായുന്നവർക്ക് ഇതാ ഒരു കൈപ്പുസ്തകം.   തിര കൊണ്ടുവരുന്നതെല്ലാം ഈ തീരത്തുണ്ട്.   കക്കയും കല്ലും മണ്ണും മുള്ളും ശംഖും ശക്തിയും.

 

(ഡോ.  ജി. നാരായണസ്വാമി)

 

 

 

 

 

 

 

 

Saturday 31 August 2019

പെരും കള്ളൻ!

ഇലങ്കൈവാനൊളിനിലയത്തിൽ ഒരു അവതാരകൻ (തമിഴായിരുന്നു; അല്ലെങ്കിൽ തമിഴാളം: ''തിരുപ്പുണിത്തുറയിലിരുന്ന് അമ്മു, ആനി, ശാരി, കോതൈ, കോവയിലിരുന്ന് അമ്മിണി, ശാരദൈ എന്നിവരുക്കു വേണ്ടി ആ മോഹം പൂവണിഞ്ചു എന്ന ചിത്രത്തിലിരുന്ന് ഏ.എം. രാജാവും പി.ലീലാവും ചേർന്തു പാടിയ പാട്ട്...'')
കത്തിക്കയറുമ്പോൾ ഒരിക്കൽ പറഞ്ഞത് കുട്ടിക്കാലം മുഴുവൻ ഞങ്ങൾ വിശ്വസിച്ചു; റേഡിയോ കേട്ടിരിക്കുന്ന ആരോ പാട്ടിനെപ്പറ്റി പറഞ്ഞത് അയാൾ കേട്ടത്രേ!
പെരും കള്ളൻ!

Saturday 22 June 2019

തിരതല്ലാത്ത കടൽ



തിരതല്ലാത്ത കടൽ തെറ്റിദ്ധരിപ്പിക്കുന്നു.  ആഴങ്ങളിലെ അലകളും അടിയൊഴുക്കുകളും അടക്കിപ്പിടിച്ചാണ് അതിന്റെ അസ്തിത്വം.  ഒരമ്മയുടെ മനസ്സുപോലെ.  ഇടയ്ക്കു പൊട്ടും, ചീറ്റും.   തിര ഇരമ്പിക്കഴിഞ്ഞാൽ ശാന്തമാകും.  ബന്ധം ബന്ധനങ്ങളേക്കാൾ ശക്തമാകും.  രാജേശ്വരി നായരുടെ `സെൽഷയുടെ മമ്മ` എന്ന ചെറുകഥാസമാഹാരം (2019) തിരതല്ലാത്ത ഒരു കടലാണ്.
അരനൂറ്റാണ്ടോളം കാര്യങ്ങൾ കണ്ടും കേട്ടും മറന്നും ഗോവയിൽ ജീവിച്ചിട്ടും ഞങ്ങൾക്ക് ഓരോ ദിനവും പുതുതാണ്, ഓരോ മനുഷ്യനും ആശ്ചര്യമാണ്, ഓരോ ജീവിതവും ആഹ്ളാദമാണ്.  ഏതു കാര്യത്തിലും ആനന്ദം കണ്ടെത്തുന്ന ഗോവക്കാർ പക്ഷെ അത്രയ്ക്കനായാസമായൊന്നുമല്ല ജീവിക്കുന്നത്.  എങ്കിലും ഒരു പരിധിവിട്ടാൽ എന്തിനും `ബൈ-ബൈ` പറയുന്നതാണ് അവരുടെ പ്രകൃതം.  ആഴംകുറഞ്ഞതാണവരുടെ കടൽ; തിരയിൽ ത്രസിക്കുന്നതാണവരുടെ ജീവിതം.
ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റുമതക്കാരും കാര്യമായി തിരിച്ചറിയാൻ വയ്യാത്ത തരത്തിലാണു ഗോവയിൽ.  ആഘോഷങ്ങൾ അവർക്കുപലതാണ്; പൊതുവും.  ആഘോഷിക്കാൻതന്നെയാണ് അവരുടെ ജീവിതം.  എന്നാലോ ആചാരങ്ങൾക്കും കുറവില്ല.  ഉപചാരത്തിനോ അതിരുമില്ല.  ഒറ്റപ്പെട്ട കുറെ വിദേശികളെ ഒഴിച്ചുനിർത്തിയാൽ കേരളക്കാരാണ് പാലിൽ പഞ്ചസാരയെന്നപോലെ ഗോവൻസമൂഹത്തിൽ അത്രമാത്രം ഇഴുകിച്ചേർന്നിട്ടുള്ള പരസമൂഹം.  സ്വത്വം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ തികഞ്ഞ സ്വരച്ചേർച്ചയോടെ അവരിവിടെയുണ്ട്.
അതിൽ ഒരാളായ രാജേശ്വരി നായരുടെ ഓരോ കഥയും മേൽപ്പറഞ്ഞ ഓരോന്നിന്റെയും  നേർക്കാഴ്ചയാണ്.  ഗോവൻപശ്ചാത്തലത്തിൽ മെനഞ്ഞെടുത്തിട്ടുള്ള ഈ കഥകൾ നമ്മളറിയുന്നതും അറിയാത്തതുമായ ജീവിതവിശേഷങ്ങളെ അനുഭവവേദ്യമാക്കുന്നു.  വളച്ചുകെട്ടില്ലാതെ, നേരെചൊവ്വെ.


Monday 13 May 2019

‘തിയാത്ര്‘: ഗോവയുടെ തനതു നാടകവിശേഷം


ഗോവയുടെ തനതു നാടകമാണ് ‘തിയാത്ര്‘.  അതു സംഗീതനാടകമാണ്, സംഭാഷണനാടകവുമാണ്.   അല്പം നൃത്തവും ഇല്ലാതില്ല.   ഗോവയിലും മുംബൈയിലും, ഗോവക്കാർ കൂട്ടമായി താമസിക്കുന്ന യൂറോപ്യൻ‌ രാജ്യങ്ങളിലും ഗൾഫ്‌നാടുകളിലുമുണ്ട് ഈ നാടകവിശേഷം.  റോമൻകൊങ്കണി സംസാരിക്കുന്ന ക്രിസ്ത്യൻ‌ജനവിഭാഗത്തിനായിരുന്നു തിയാത്രിനോട് കൂടുതൽ ആഭിമുഖ്യം.   കാലംചെന്നതോടെ അത്തരം വിവേചനങ്ങൾ ഒട്ടൊക്കെ തേഞ്ഞുമാഞ്ഞുപോയിട്ടുണ്ട്.   കാരണം സാമൂഹ്യ-സാംസ്ക്കാരികകാര്യങ്ങളിൽ ഗോവക്കാർ മതങ്ങളെ ഒരു പരിധി വിട്ടാൽ  വഴിക്കിരുത്തിയിട്ടേയുള്ളൂ.

നല്ലതോ കെട്ടതോ, ഗോവൻസംസ്ക്കാരത്തിന്റെ പരി:ഛേദമാണ് തിയാത്രിൽ കാണുക.   യാഥാർഥ്യങ്ങളെ തൊലിയുരിച്ചുകാട്ടുമ്പോൾ പലർക്കും ചൊടിക്കുന്നുണ്ടാകാം.   വിലകുറഞ്ഞ വിനോദമെന്ന് വിമർശനവുമുണ്ടാകാം.   എങ്കിൽപോലും ഗോവക്കാരെ ഇത്രയും സ്വാധീനിക്കുന്ന വേറൊരു കലാസങ്കേതം ഉണ്ടെന്നു തോന്നുന്നില്ല.
പോർത്തുഗീസ്-ഭരണകാലത്ത് ഉപജീവനം‌തേടി ബോംബെയിലേക്ക് ചേക്കേറിയ ഗോവക്കാർ (അതിൽ വിദ്യാസമ്പന്നരും വിദ്യാർഥികളും കലാകാരൻമാരും കച്ചവടക്കാരും പാചകക്കാരും പണിയറിയാത്തവരും പണിചെയ്യാത്തവരും എല്ലാം ഉണ്ടായിരുന്നു) മഹാനഗരത്തിന്റെ ഒറ്റപ്പെടുത്തലുകളിൽനിന്നും കുട്ടിക്കൂട്ടത്തിന്റെ കടും‌‌‌‌പിടിത്തങ്ങളിൽനിന്നും നാട്ടുകുടുംബത്തിന്റെ കുറ്റപ്പെടുത്തലുകളിൽനിന്നും ഒട്ടൊന്നു മാറിനിൽക്കാൻ രൂപപ്പെടുത്തിയ ഒരു ചില്ലറ വിനോദമായിത്തുടങ്ങിയതാണത്രെ തിയാത്ര്.

ഒന്നേകാൽ‌ നൂറ്റാണ്ടുകൾക്കുമുന്നേ, കൃത്യമായിപ്പറഞ്ഞാൽ 1892 ഏപ്രിൽ പതിനേഴാംതിയതി ഞായറാഴ്ച (ഈസ്റ്റർ ദിനം), മുംബൈയിൽ (അന്ന് ബോംബേ) ‘ന്യൂ ആൽഫ്രെഡ് തീയേറ്റർ‘‌ എന്ന ബാനറിൽ ഗോവയിലെ ബാർദേസിലെ അസഗാവ്-ൽ പിറന്ന  ലൂകസീഞ്യോ റിബേറോ, പഞ്ചിം താലിഗാവ്-ലെ കൈത്താനീഞ്യോ ഫെർണാണ്ടിസ്, മഡ്ഗാവ് ബോർദ-യിലെ ജുവാവ് അഗസ്തീഞ്യോ ഫെർ‌ണാണ്ടിസ് തുടങ്ങിയവരോടൊപ്പം അരങ്ങേറ്റിയ ‘ഇത്താലിയൻ‌ ഭുർഗോ‘ ആണ് ആദ്യത്തെ തിയാത്ര്.   പട്ടണപ്രദർശനങ്ങൾ‌കഴിഞ്ഞ് നാടുവിട്ടുപോകുന്ന ഒരു ഇറ്റാലിയൻ‌-നാടകക്കമ്പനിയുടെ പഴയ ഉടയാടകളും രംഗസാമഗ്രികളും വാങ്ങിയാണ്, അതിൽതന്നെ പണിയെടുത്തിരുന്ന റിബേറോ ‘ഇറ്റാലിയൻ‌ ബോയ്‘ എന്ന മൂലനാടകത്തെ കൊങ്കണിയിൽ ‘ഇത്താലിയൻ‌ ഭുർഗോ‘ എന്ന നാടകമാക്കിയത്.

അറിയാവുന്ന ഭാഷയിൽ അറിയാവുന്ന കാര്യങ്ങൾ അറിയാവുന്ന വിധത്തിൽ അരങ്ങിൽകേറി പാടിയും പറഞ്ഞും പടച്ചുവിടുന്നൊരു പ്രഹസനമായേ അന്ന് അത് അറിയപ്പെട്ടിരുന്നുള്ളൂ.   ഇംഗ്ലീഷും പോർത്തുഗീസും ഹിന്ദിയും മറാഠിയുമെല്ലാം കൊങ്കണിഭാഷയ്ക്കു കൂട്ടുനിന്നിരുന്നു.  പ്രണയവും ദാരിദ്ര്യവും കുടുംബമഹിമയും കുതികാൽവെട്ടും ദുരന്തവും പുന:സമാഗമവും വീരസ്യവും ഹാസ്യവും ഒക്കെ ആയിരുന്നു തുടക്കക്കാലത്തെ പ്രമേയങ്ങൾ.
1894-ൽ ലൂകസിഞ്യോ സ്വന്തം ഗ്രാമത്തിൽ അവതരിപ്പിച്ചതോടെ തിയാത്ര് ഒരു ഹരമായി മാറി ഗോവയിലും.   അതിനെത്തുടർന്നായിരിക്കണം തിയാത്ര്-കലകാരന്മാർ സ്വന്തം സ്ഥലനാമം പേരിൽ കൂട്ടിച്ചേർക്കാൻ തുടങ്ങിയത്.   അന്നത്തെ നാടകങ്ങൾ എല്ലാംതന്നെ യൂറോപ്യൻനാടകങ്ങളുടെ മൊഴിമാറ്റങ്ങളോ അവയെ  അധികരിച്ചതോ ആയിരുന്നു.    താമസിയാതെ സ്വന്തമായി കഥയെഴുതി ചിട്ടപ്പെടുത്തി, ജുവാവ് അഗസ്തീഞ്യോ ഫെർ‌ണാണ്ടിസ് തിയാത്രിന്റെ ചരിത്രം കുറിച്ചു: ‘ബേൽ ദ് കാവേൽ / സുന്ദൊരി കാവേൽചി‘, അങ്ങനെ ആദ്യത്തെ ഒറിജിനൽ ഗോവൻ‌ തിയാത്ര് ആയി (1895).   ഇരുപത്തേഴോളം നാടകങ്ങൾ സമ്മാനിച്ച അദ്ദേഹത്തെ ‘പായ് തിയാത്രിസ്ത്‘ (തിയാത്രിന്റെ പിതാവ്) എന്നു ബഹുമാനിക്കുന്നു ഗോവൻസമൂഹം.

അദ്ദേഹത്തിന്റെ പത്നി റെജീന ഫെർ‌ണാണ്ടിസ്, 1904-ൽ ‘ഭട്കാര‘-യിൽ അഭിനയിച്ചുകൊണ്ട് ആദ്യത്തെ സ്ത്രീ- തിയാത്രിസ്റ്റുമായി.  1980-ൽ, എ. ഡയസ് ഒരുക്കിയ ‘ഡിവോഴ്സ്‘ എന്ന തിയാത്ര് നൂറുദിവസം കളിച്ച്  റിക്കോർഡിട്ടു.

ഗോവയിലെത്തിയിട്ടും, പ്രമേയങ്ങൾക്കോ രൂപത്തിനോ ഭാവത്തിനോ സാങ്കേതികതയ്ക്കുപോലുമോ വലുതായൊരു മാറ്റമൊന്നും തിയാത്രിൽ ഉണ്ടായില്ല ആദ്യകാലങ്ങളിൽ.  ഒരു തട്ടുപൊളിപ്പൻ‌ ബാന്റുവാദ്യത്തിൽ‌ തുടക്കം, പിന്നൊരു പാട്ട്, പിന്നെ ഒരു സംഭാഷണം, പിന്നൊരു പാട്ട്, പിന്നെയും സംഭാഷണം, പിന്നെയും പാട്ട്  എന്നിങ്ങനെ രാവേറെച്ചെല്ലുന്നതുവരെ അരങ്ങുതകർക്കും.  ഇടയ്ക്കിടയ്ക്കുള്ള ഇടവേളകളിലും പാട്ട്, കയ്യടി.  പാട്ടും പ്രമേയവും തമ്മിൽ ബന്ധമുണ്ടാകണമെന്നില്ല.   കാണികൾക്കും അവതമ്മിൽ ബന്ധമുണ്ടാകണമെന്നൊന്നുമില്ല.  എന്നാലോ കളികാണാൻവന്നവർ കാര്യമായി എന്തെങ്കിലും കാണുമ്പോൾ വികാരതരളിതരുമാകും.   കൂടെച്ചിരിക്കും.  കൂടെക്കരയും.  ദാരിദ്ര്യം ദയനീയമായി അഭിനയിക്കുന്ന  ബാലന്റെ കുപ്പായത്തിൽ കറൻസി നോട്ടുകൾ കുത്തി തങ്ങളുടെ സഹതാപമറിയിക്കും; അതുപോലെ തകർത്തുപാടുന്ന പാട്ടുകാർക്കും ഉടന്തടി പണമെറിഞ്ഞ് പ്രോത്സാഹിപ്പിക്കും. 

ഗോവയിൽ പണ്ടൊക്കെ പൊതുവിനോദത്തിനായി ജാഗോർ, ഖേൽ എന്നീ തെരുവുനാടകങ്ങളായിരുന്നു.  ജാഗോർ കാവ്യപ്രധാനവും  ഖേൽ സംഭാഷണപ്രധാനവുമായിരുന്നു.   കാലാന്തരത്തിൽ രണ്ടും സഭ്യേതരമായിത്തുടങ്ങിയപ്പോൾ അഭ്യസ്തവിദ്യർ കൈവിട്ടു.  എങ്കിലും ഈ ആദിരൂപങ്ങളുടെ അനുരണനം തിയാത്രിലുണ്ട്.  
അൻപതുകളിൽ, തെരുവുനാടകസങ്കേതങ്ങളെ സ്റ്റേജിലെത്തിക്കാനും തിയാത്ര് എന്ന കലാരൂപത്തിനെ പുതുക്കിപ്പണിയാനും പ്രചരിപ്പിക്കാനും ഏതാനും പ്രതിഭാശാലികൾ പരിശ്രമിച്ചു.   അവരിൽ‌ മുൻപന്തിയിലായിരുന്നു അന്തോണിയോ മൊറേയ്സ്, അന്തോണിയോ മരിയൻ‌ തുടങ്ങിയവർ.

പോത്തുഗീസ്‌ഭരണകാലത്തും അതിനുശേഷവും ഒരു ഭരണകൂടത്തിന്റെയും സഹായമില്ലാതെ തിയാത്ര് തുടർന്നിട്ടുണ്ടെങ്കിൽ അതിന്റെ ജനസമ്മതിയെക്കുറിച്ചു സംശയിക്കേണ്ടതേയില്ല.   ഹിന്ദുജനവിഭാഗങ്ങളും മുസ്ലിം‌-കലാകാരൻമാർപോലും ഇന്ന് തിയാത്രിൽ ഭാഗഭാക്കുകളാകുന്നുണ്ട്.

പത്തുപതിനഞ്ചുമിനിറ്റു ദൈർഘ്യമുള്ള ആറോ ഏഴോ അങ്കങ്ങളിൽ (അവയെ അവർ‌ ‘പൊർധേ‘ എന്നു വിളിക്കും) ഒരു കഥയോ കഥയില്ലായ്മയോ അവതരിപ്പിക്കപ്പെടും.   അവയ്ക്കിടയിൽ, രംഗമാറ്റത്തിനിടയിൽ, കഥയുമായി ഒരു ബന്ധവുമില്ലാത്ത രണ്ടും മൂന്നും പാട്ടുകൾ കുത്തിക്കയറ്റും.   സാമൂഹ്യ-സാംസ്ക്കാരിക-മതപരമായ കാര്യങ്ങളിൽ കുറിക്കുകൊള്ളുന്ന പാട്ടുകളും സംഭാഷണങ്ങളുമായി നാടകം മുന്നേറും.   പാട്ടും പരിപാടിയും രസിച്ച ജനം കയ്യടിച്ചു പിരിയും. 
നാടകത്തിന്റെ ഇതിവൃത്തവുമായി ഇണങ്ങിപ്പോകുന്ന പാട്ടുകളെ ‘കാന്ത്‘ എന്നു വിളിക്കുന്നു.   അങ്കം മാറുന്ന ഇടവേളകളിൽ മുഷിപ്പുമാറ്റാനുള്ള, കഥയുമായി യാതൊരു ബന്ധവുമില്ലാത്ത പാട്ടുകളെ ‘കാന്തരാം‘ എന്നു വിളിക്കും.   എന്നാലോ ഹാസ്യവും വിമർശവും പരിഹാസവും പരദൂഷണവുമടങ്ങുന്ന കാന്തരാം കേൾക്കാനാണ് മിക്കപ്പോഴും ജനം തടിച്ചുകൂടുന്നത്.   കീ-ബോർഡ്, ട്രം‌പെറ്റ്, സാക്സൊഫോൺ‌, ഗിത്താർ, ഡ്രംസ് എന്നിവയുൾപ്പെട്ട നല്ല ഒന്നാന്തരം ബാന്റ്-മേളത്തോടെയുള്ള കാന്തരാം, അവതരിപ്പിക്കപ്പെടുന്ന നാടകത്തെതന്നെ അധിജീവിക്കുന്നു എന്നത് തിയാത്രിന്റെ പ്രത്യേകതയാണ്.

നൂറുകണക്കിന് കഥാകൃത്തുക്കളും അഭിനേതാക്കളും ഗായകരുമാണ് തിയാത്രിലൂടെ വളർന്നുവന്നിട്ടുള്ളത്.   അവരിൽ നാടകമെഴുത്തുകാർ അലെക്സീന്യോ, എം. ബോയർ, പ്രേംകുമാർ, സൂസലിൻ, പ്രിൻസ് ജേക്കബ്, റോസ്ഫേൺസ്, മരിയോ മെനേസിസ്, അനിൽകുമാർ എന്നിവരുടെയെങ്കിലും പേരെടുത്തുപറഞ്ഞില്ലെങ്കിൽ അനീതി ആയിപ്പോകും.   അതുപോലെ പാട്ടെഴുത്തുകാരയ കിഡ് ബോക്സർ, സി. അൽവാരിസ്, മിഗേൽ റോദ്, റോസ്, പെറി  എന്നിവരുടെയും.   പാട്ടുകാരുടെ നിരയിൽ ലോർണ, ഒഫേലിയ, ആൽഫ്രെഡ് റോസ്, റീറ്റ റോസ്, മോഹന, ആന്തൊണി സാൻ, ഫെൽസി, ലോറി തുടങ്ങിയവരും.   കച്ചവടക്കൂട്ടത്തിൽപെടാതെ തിയാത്രിനെ പരിരക്ഷിക്കുന്നവരിൽ മുൻപന്തിയിലാണ് തോമസീഞ്യോ കാർദോസ്, സീസർ ഡിമെലോ, ആൽഫി ദ് ദിവാർ എന്നിവർ.

ഏപ്രിൽ 17 ‘തിയാത്ര്-ദീസ്‘ (ദിനം) ആയി ആചരിക്കപ്പെടുന്നു ഗോവയിൽ. അതോടനുബന്ധിച്ച് ഇവിടത്തെ കലാ‌ അക്കാഡമിയും തിയാത്ര് അക്കാഡമിയും വർഷാവർഷം തിയാത്ര്-മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് അതിവിപുലമായിത്തന്നെ.   ഗോവ സെൻട്രൽ ലൈബ്രറിയുടെ പ്രയത്നത്തിൽ, തിയാത്രിനെക്കുറിച്ചുള്ള രേഖകളെല്ലാം സന്നിവേശിപ്പിച്ച് ‘തിയാത്ര് മാചി‘ എന്ന ബൃഹത്തായൊരു ആധാരഗ്രന്ഥം പുറത്തിറക്കിയിട്ടുള്ളതും എടുത്തുപറയേണ്ടതാണ്.   തിയാത്ര് എന്ന രംഗകലയുടെ ബഹുമാനാർഥം ഒരു നിര സ്റ്റാമ്പുകൾ തപാൽ‌വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

പൗരാണിക ഭാരതീയ നാട്യശാസ്ത്രത്തിന്റെ അടിവേരുകളോ യൂറോപ്യൻനാടകസരണിയുടെ ചിട്ടവട്ടങ്ങളോ ഉത്തരേന്ത്യൻ നാടകക്കസർത്തിന്റെ ചടുലതയോ ദക്ഷിണേന്ത്യൻ നാടകപ്പെരുമയുടെ നൃത്തസമ്മേളനമോ മറാഠി രംഗസംവിധാനത്തിന്റെ നാടകീയതയോ,  എന്തിന്, മലയാളനാടകങ്ങളിലെ ബൗദ്ധികസഞ്ചാരങ്ങളോ ‘തിയാത്ര്‘-ൽ‌ കാണാൻകഴിഞ്ഞെന്നു വരില്ല.  എങ്കിലും തുടക്കത്തിലെ വെറും ഉല്ലാസോപാധി എന്നതിനപ്പുറം അതൊരു  സാംസ്ക്കാരികോപാധിയായും പ്രചരണോപാധിയായും പടർന്നപ്പോൾ ഗോവയുടെ ‘തിയാത്ര്‘, കളിവിട്ടു കാര്യമാവുകയായിരുന്നു കഴിഞ്ഞ രണ്ടുമൂന്നു ദശാബ്ദങ്ങളിലായി.  വെറും വൈകാരികവും കൃത്രിമവും ബാലിശവുമായിത്തുടങ്ങിയ ഈ നാടകവിശേഷം ഇന്ന് വളരെയധികം പുരോഗമിച്ചിരിക്കുന്നു – കലാപരമായും സാങ്കേതികമായും സാംസ്ക്കാരികമായും സാമ്പത്തികമായും.

രൂപഭദ്രതയ്ക്കും ഭാവഭദ്രതയ്ക്കുമെല്ലാം എത്രയോ അകലെ തന്നെയാണ് ഇന്നും തിയാത്ര്.   എന്നിരിക്കിലും വിലകുറഞ്ഞ ഹാസ്യവും അറുബോറൻപ്രകടനങ്ങളുംവിട്ട് സോദ്ദേശതലങ്ങളിലേക്കും സാർഥകചിന്തകളിലേക്കും സാമാന്യജനങ്ങളെ നയിക്കാൻ തിയാത്ര് ശ്രമിക്കുന്നുണ്ടിപ്പോൾ.   മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാർഥതാൽപര്യങ്ങളുടെയും അടുത്തകാലത്തെ അതിപ്രസരം തിയാത്ര് എന്ന തനതുനാടകവിശേഷത്തെ തളർത്തിക്കളയുമോ എന്നൊരു സന്ദേഹം പലരും വച്ചുപുലർത്തുന്നുണ്ട്.  വിഷമയമായ വിനോദം എന്നുവരെ ചിലർ‌ വിശേഷിപ്പിച്ചുകാണുന്നു ഈ നാടകപ്രസ്ഥാനത്തെ.  എങ്കിൽപോലും ഗോവയുടെ സാമൂഹ്യ-സാംസ്ക്കാരികസഞ്ചാരങ്ങളിൽ സംശയാതീതമായൊരു സ്ഥാനം തിയാത്രിനിന്നുണ്ട്.   മണ്ണിന്റെ മക്കൾ, മെയ്മറന്നു മനമറിഞ്ഞു മെനഞ്ഞെടുത്ത ഈ മഹാപ്രസ്ഥാനം മതത്തിന്റെയും മദത്തിന്റെയും മാത്സര്യത്തിന്റെയും പേരിൽ മണ്ണടിയാതിരിക്കട്ടെ.

[Published in Goa Malayali newspaper Sunday 12 May 2019]

Wednesday 6 March 2019

ഒരു ദക്ഷിണ-കൊറിയൻ പ്രദക്ഷിണം


ഒരു ദക്ഷിണ-കൊറിയൻ പ്രദക്ഷിണം

[‘ഹാൻ നദിക്കരയിലൂടെ ‘:രാജേശ്വരി നായർ
ചെമ്പരത്തി പ്രസാധനം, June 2018, pp 88]

‘മക്ക‘ത്തുപോയി മനസ്സുനന്നാക്കേണ്ടിയിരുന്നൊരാൾ ‘മക്കാവ്‘-ൽ പോയി അടിമുടി മാനസാന്തരപ്പെട്ടുവന്ന് ഒരു സഞ്ചാരസാഹിത്യമെഴുതിവച്ചിട്ടുണ്ട്.  വേറൊരാൾ ചങ്കുംകൊണ്ട് ചൈനയ്ക്കുപോയി ഉള്ള ചങ്കും കളഞ്ഞു വന്നതും സഞ്ചാരസാഹിത്യമാക്കിയിട്ടുണ്ട്.  ഒരു ടിക്കറ്റ് എടുത്ത് ഏതെങ്കിലും സ്ഥലത്ത് ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചെത്തിയ ഉടനെ സീറ്റ്-നമ്പറും ഹോട്ടൽ-കാര്യങ്ങളും പിന്നെക്കുറെ കൊച്ചുവർത്തമാനങ്ങളും ‘നഷ്ടാൾജിയ‘കളും നിരത്തി യാത്രാവിവരണം കാച്ചുന്ന ചെറുബാല്യക്കാരും വല്യബാല്യക്കാരും വേണ്ടുവോളമുണ്ട് മലയാളത്തിൽ.  അവയിൽനിന്നെല്ലാം വിഭിന്നമായി ചെറുതെങ്കിലും ചോരയും നീരുമുറ്റ ഒരു യാത്രാനുഭവമാണ് ശ്രീമതി രാജേശ്വരി നായർ നമുക്കു തരുന്നത്.  അതും നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ദക്ഷിണ കൊറിയൻ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ.

അവരുടെ ടീവിയും ഫ്രിജ്ജും മൊബൈൽഫോണും കം‌പ്യൂട്ടറും കാറുമൊക്കെ കാണുമ്പോൾ തെക്കൻ‌കൊറിയയെ സുഖഭോഗവസ്തുക്കളുടെ ഒരു വെറും ഉത്പാദകരാഷ്ട്രമായാണ് നമ്മൾ കരുതുക.  ഇരുമ്പുമറയ്ക്കുള്ളിലെ വടക്കൻകൊറിയയെപ്പറ്റിയുള്ള വക്രവാർത്തകൾകൊണ്ട് പത്രങ്ങൾ നിറയുമ്പോൾ ദക്ഷിണകൊറിയ അതിനു നേരെ എതിരെ എന്നുമാത്രമേ നമുക്കു നിരൂപിക്കാനാകൂ.  ഈ പുസ്തകം ആ മിഥ്യാധാരണ തിരുത്തിത്തരുന്നു.  പുറം‌കാരണങ്ങളാൽ ഒരേവംശത്തിന്റെ വിഭജനവും അധിനിവേശങ്ങളും യുദ്ധക്കെടുതികളും മേൽപകുതിയെ പ്രത്യയശാസ്ത്രങ്ങൾ  ഉൾവലിയിപ്പിച്ചപ്പോൾ കീഴ്പകുതിയെ ശാസ്ത്രസാങ്കേതികവിദ്യകൾ വികസനോന്മുഖമാക്കി എന്നതു സത്യം.   പക്ഷെ ഇരുപകുതികളുടെയും ഉള്ളിന്റെയുള്ളിൽ ശക്തമായ പ്രാക്തനബന്ധം ഒളിഞ്ഞിരിപ്പുണ്ട്.  കുടുംബസഹിതം തെക്കൻകൊറിയയിൽ കുറെ നാൾ ചെലവിട്ട രാജേശ്വരി നായർ, മൊത്തം കൊറിയയുടെ ഇന്നത്തെ ഏകോപനോത്സുകതയെ എടുത്തുകാട്ടുന്നു  ഒരൊറ്റ സൂചനയിലൂടെ: (ഇരുകൊറിയകളുടെയും അതിർത്തിയിലെ ഡോറാസാൻ റെയ്ൽവേ സ്റ്റേഷൻ) ‘തെക്കുനിന്നുള്ള അവസാനത്തെ സ്റ്റേഷനല്ല, മറിച്ച് വടക്കോട്ടുള്ള ആദ്യത്തെ സ്റ്റേഷനാണ്.‘

വിനോദസഞ്ചാരികളുടെ സ്ഥിരം സംക്രമണസ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും അവിടങ്ങളിൽ അടയിരിക്കുന്ന ചരിത്രപരവും  ഭൂമിശാസ്ത്രപരവുമായ വൈശിഷ്ട്യങ്ങൾ ഈ സഞ്ചാരരേഖയിലൂടെ നാമറിയുന്നു.   സാമ്പത്തികോന്നതിയുടെ കുത്തൊഴുക്കിൽപോലും സാംസ്ക്കാരികതയെ കൈവിടാത്ത കൊറിയ നമുക്കനുഭവവേദ്യമാകുന്നു.  കച്ചവടകേന്ദ്രങ്ങൾ കലാകേന്ദ്രങ്ങൾകൂടിയാണെന്നും നാം കാണുന്നു.  കഴിഞ്ഞകാലത്തിൽ കാലുറപ്പിച്ച് കാലത്തിനൊത്തു കുതിച്ചോടുന്ന കൊറിയൻകൗശലം നമ്മൾ തിരിച്ചറിയുന്നു.

‘ഹാൻ നദിക്കരയിലൂടെ‘ ഗൗരവപ്പെട്ട ഗവേഷണഗ്രന്ഥമോ ചിട്ടയൊപ്പിച്ച ഡയറിക്കുറിപ്പോ കുറച്ചുകാര്യങ്ങളും കുറച്ചധികം ബഡായിക്കഥകളും തുന്നിച്ചേർത്ത് തൂക്കത്തിനു വിൽക്കുന്ന സഞ്ചാരസാഹിത്യമോ ഒന്നുമല്ല.   തികച്ചും ലളിതമായ വീക്ഷണങ്ങൾ;  തികച്ചും ലളിതമായ വാക്കുകൾ.   വിവരണങ്ങളേക്കാൾ സൂചകങ്ങളാണ് ഈ പുസ്തകത്തിലധികവും.   അതിനാൽ താൽപര്യമുള്ളവർക്ക് പുതിയ പഠനങ്ങൾക്ക് പ്രേരണയേകുന്നു ഈ പുസ്തകം.   കുട്ടികളും മുതിർന്നവരും ഒന്നിച്ചിരുന്നു വായിക്കേണ്ട ഈ കൃതിയുടെ പുറങ്ങളിൽ ‘പരമാവതി‘, ‘സ്പുരണം‘, ‘പ്രൗഡി‘, ‘ഛായ കൂട്ട്‘, ‘ബതൽ‘, ‘അക കാമ്പ്‘, ‘സാമ്പത്തീക-‘,   എന്നൊക്കെയുള്ള അക്ഷരത്തെറ്റുകൾ ദൃഷ്ടിദോഷങ്ങളാണെന്നൊരു കുറവേ എന്റെ കാക്കക്കണ്ണിനു കണ്ടെത്താനായുള്ളൂ.

(ഡോ.  ജി. നാരായണസ്വാമി, March 2019)
   

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...