Sunday 16 October 2016

എഡിറ്റിങ്ങ് എന്നാൽ ഏടാകൂടം


മലയാളത്തിൽ എഡിറ്റിങ്ങ് ഇല്ല; എന്നുവച്ചാൽ എഡിറ്റിങ്ങിനൊരു മലയാളവാക്കില്ല.   ഇന്നത്തെ പല പ്രസിദ്ധീകരണങ്ങൾ, പ്രത്യേകിച്ച് ഓൺ-ലൈൻ പ്രസിദ്ധീകരണങ്ങൾ കാണുമ്പോൾ നടേപ്പറഞ്ഞതും നല്ലൂ.  എഡിറ്റിങ്ങ് എന്ന ആശയംതന്നെ അസ്തുവായോ എന്നൊരു തോന്നൽ.

പത്രത്തിന്റെ എഡിറ്ററെ പത്രാധിപരെന്നു വിളിച്ചു നമ്മൾ.   അറിവും അധികാരവുമുണ്ടായിരുന്ന പത്രാധിപൻമാരുണ്ടായുമിരുന്നു.   കാലക്രമേണ സ്ഥാനവും കഴിവും ഒരേകസേരയിലിരിക്കണമെന്നില്ലാതായി.   ഇരിക്കില്ലെന്നുമായി.   പത്രത്തിന്റെ അധിപർ പത്രാധിപരല്ലാതായി.

എഡിറ്റിങ്ങിനെ പരിശോധനയെന്നും പ്രസാധനമെന്നും സമ്പാദനമെന്നും സംശോധനമെന്നും സങ്കലനമെന്നും സംയോജനമെന്നുമെല്ലാം തരംപോലെ വിളിച്ചു നമ്മൾ.   മാധ്യമം മാറുമ്പോൾ മാറളവു മാറാതെ വഴിയുമില്ല.   മാറാപ്പിന്റെ വലിപ്പംമാത്രം മാറിമാറിവന്നു.

മലയാളത്തിന്റെ മാത്രം പ്രതിസന്ധിയല്ലിത്.   എന്റെ അറിവിൽ, ഭാരതീയഭാഷകളിലൊന്നുംതന്നെ എഡിറ്റിങ്ങിന്റെ പൂർണാർഥമുൾക്കൊള്ളുന്ന നല്ലൊരു വാക്കില്ല.   സമ്പാദക്എന്നു ഹിന്ദിയിൽ. ഉർദുവിൽ എന്താണെന്നറിയില്ല.   മറാഠിയിലും ബെംഗാളിയിലും ഗുജറാത്തിയിലും സമ്പാദക്എന്നുതന്നെ.  കന്നഡത്തിൽ സമ്പാദക’.   തമിഴിൽ ആശിരിയർ’.   തെലുങ്കിൽ എഡിട്ടർഎന്നു പച്ചക്കുപയോഗിക്കുന്നു.   മലയാളത്തിൽ എഡിറ്റർഎന്നു പഴുപ്പിച്ചുപയോഗിക്കുന്നു. 

നോവലിനുപോലും ഒരു സാമാന്യപദം ഉരുത്തിരിഞ്ഞിട്ടില്ല ഭാരതീയഭാഷകളിൽ.    ഹിന്ദിയിൽ ഉപന്യാസ്’; മറാഠിയിൽ കാദംബരി’.   മലയാളം നോവൽകൊണ്ടേ തൃപ്തിപ്പെട്ടു; തമിഴ് നാവൽആക്കി; തെലുങ്ക് നാവല’-യും.   ഗുജറാത്തി നവലകഥയാക്കി നോവലിനെ.   പഴയകാലത്ത് മലയാളത്തിൽ നോവൽപുസ്തകംഎന്നു പറഞ്ഞിരുന്നതായിക്കാണാം.   കൂട്ടത്തിൽപറയട്ടെ, ‘ലൈബ്രേറിയനും പറ്റിയ വാക്കില്ല നമുക്ക്.   എന്താണ്‌ എഴുത്തും വായനയും സംബന്ധിച്ചെല്ലാം ഇത്തരമൊരു ചുറ്റിക്കളി?

എഡിറ്റിങ്ങ്എന്നതു പ്രൂഫ്-റീഡിംഗ്അല്ല, വെറും തെറ്റുതിരുത്തൽ അല്ല എന്നർഥം.   എഴുത്തുകാർക്കും വായനക്കാർക്കുമിടയിലെ പാലമാണ്‌. എഡിറ്റർ.   പാലം കഴിഞ്ഞാൽ കൂരായണന്റെ പണിയും കഴിഞ്ഞു.   ബാക്കി പണി വിമർശകർ ഏറ്റെടുത്തുകൊള്ളും.

നല്ല സൃഷ്ടികൾക്കെല്ലാം പിന്നണിയായി നല്ലൊരു എഡിറ്ററുണ്ടാകും.   വെറുതെ കുറെ കാര്യങ്ങൾ പെറുക്കിക്കൂട്ടി വയ്ക്കുന്നതല്ല എഡിറ്ററുടെ ജോലി.   ഒരു സൃഷ്ടി കയ്യിൽകിട്ടിയാൽ അതിനെ പൊളിച്ചും പിരിച്ചും പാകപ്പെടുത്തിയും പരുവപ്പെടുത്തിയും ആവുന്നതും ആസ്വാദ്യമാക്കി ആസ്വാദകന്റെ മുന്നിലെത്തിക്കുകയാണ്‌ എഡിറ്ററുടെ കർത്തവ്യം.   ആശയം വ്യക്തമാക്കിയും കൂടുതൽ വലിയതും വ്യത്യസ്തവുമായ വീക്ഷണകോണം എടുത്തുകാട്ടിയും സരസപ്രയോഗങ്ങൾക്കു ജീവനേകിയും വേണ്ടാക്കാര്യങ്ങൾ വെട്ടിമാറ്റിയും അതു നിർവഹിക്കുന്നു.   സൃഷ്ടികൾ സമയോചിതമായി  ക്ഷണിച്ചും സമാഹരിച്ചും സംയോജിപ്പിച്ചും സന്നിവേശിപ്പിച്ചും പ്രസിദ്ധീകരണത്തെ കാലികവും അർഥവത്തുമാക്കുന്ന മാജിക് നല്ല എഡിറ്റർക്കറിയാം.   നല്ല പുസ്തകപ്രകാശകരുടെ പ്രധാനശക്തി നല്ല എഡിറ്റർമാരാകുന്നു.   സൃഷ്ടികർത്താക്കളെ കണ്ടെത്തുന്നതും അവരുടെ കൃതികളെ വിലയിരുത്തി പ്രകാശനയോഗ്യമാക്കുന്നതും എഡിറ്റർമാർ.

വായനക്കാർക്കും ശ്രോതാക്കൾക്കും പ്രേക്ഷകർക്കുമെല്ലാം മുൻപേ പറക്കുന്നവരാണ്‌ എഡിറ്റർമാർ; സ്രഷ്ടാക്കളുടെ പിറകെ പായുന്നവരും!   തന്റെ സ്വന്തം കൃതിയല്ലാതിരുന്നിട്ടും, തന്റെ പേരും ശ്രമവും പുറംലോകം അറിയില്ലെന്നെന്നറിഞ്ഞിട്ടും, മറയ്ക്കുപിറകിലെ മഹായത്നം മഹാമനസ്ക്കതയോടെ ചെയ്യുന്നവരാണവർ.   അവർക്കു പേരുകിട്ടാനില്ല; അതിനവർ മോഹിക്കാറുമില്ല.   കാരണം അവർ അതിനെല്ലാം മുകളിൽ ഒരു പ്രത്യേകതലത്തിലാണ്‌.   അല്ലെങ്കിൽ ആവണം.   പലപ്പോഴും തന്റെ വ്യക്ത്യധിഷ്ടിത വികാരവിചാരങ്ങൾക്കു കടകവിരുദ്ധമായവപോലും പരിശോധിച്ചു പ്രസിദ്ധീകരണയോഗ്യമാക്കാൻ അവർ കടപ്പെട്ടവരാണ്‌.   എഴുത്തുകാരുടെ മുൻപിൽ വായനക്കാരന്റെ വഞ്ചിയിലും, വായനക്കാരുടെ മുൻപിൽ എഴുത്തുകാരന്റെ വഞ്ചിയിലും ആയിരിക്കും എഡിറ്റർ.   രണ്ടുവള്ളങ്ങളും കൂട്ടിക്കെട്ടാനുള്ള പാട് ചില്ലറയല്ല.

ഇന്നിപ്പോൾ പലരും വിചാരിച്ചിരിക്കുന്നത് സൃഷ്ടികൾ അവിടന്നുമിവിടന്നും പെറുക്കിക്കൂട്ടി രണ്ടു കവറിനുള്ളിലാക്കുന്നതാണ്‌ എഡിറ്റിങ്ങ് എന്നാണ്‌.   പരക്കെ കാണുന്നതുമതല്ലേ.   മലയാളത്തിൽ എൻവിയുടെയും എംടിയുടെയും കാമ്പിശ്ശേരിയുടെയും ഡീസിയുടെയുമെല്ലാം കാലം എന്നോ മാഞ്ഞിരിക്കുന്നു.   തുടക്കത്തിൽ കൃതികൾ വെറും ശരീരം മാത്രം; അതിന്റെ ജീവനാണ്‌, അതില്ലെങ്കിൽ അതിനു ജീവൻ വയ്പ്പിക്കുന്നതാണ്‌ എഡിറ്റിങ്ങ്.   രചയിതാവിന്റെ കുഞ്ഞിനെ പോറലേൽക്കാതെ പരിപാലിച്ച് കുടുംബക്കാരെ ഏൽപ്പിക്കുന്ന ചുമതലയാണത് - പേറെടുത്ത് കുളിപ്പിച്ച് പുതപ്പിച്ച് പുന്നാരിച്ച് പാലൂട്ടി കണ്ണെഴുതി പൊട്ടുകുത്തി പേരിട്ട് നാളറിഞ്ഞ്.....

സമ്പാദനം, സംവേദനം, സംപോഷണം, സംശോഷണം, സംവാദം, സമരസം - ഇതെല്ലാം എഡിറ്റർ ചെയ്യേണ്ടതുണ്ട്.   കൊള്ളേണ്ടതുകൊള്ളാനും തള്ളേണ്ടതു തള്ളാനും മടിക്കില്ല, മടിക്കരുത് എഡിറ്റർ.   അതിനുള്ള കഴിവും ധൈര്യവും വേണം.   കൊയ്ത് മെതിച്ച് പാറ്റി ഉണക്കി കുത്തി ചേറ്റി പെറുക്കി കഴുകി അരിച്ച് വേവിച്ച് വിളമ്പുന്ന ആ പരിപാടിയുണ്ടല്ലോ, അതാണ്‌ എഡിറ്റിങ്ങ് എന്ന പ്രക്രിയ.   പേനയും കടലാസ്സുമെടുക്കുന്നവരെല്ലാം എഴുത്തുകാരാവാത്തപോലെ, ചൂലും കത്രികയുമെടുക്കുന്നവരെല്ലാം എഡിറ്റർമാരാകുന്നില്ല.

നല്ല എഡിറ്റർമാർ നല്ല സ്രഷ്ടാക്കളാകണമെന്നില്ല.   ആയാൽ ഉത്തമം.   നല്ല ഗ്രന്ഥകർത്താക്കളും നല്ല എഡിറ്റർമാരാകണമെന്നില്ല.   ആയാൽ അത്യുത്തമം.   അകവും പുറവുമെല്ലാം മാറ്റം വരുത്താൻ അതുതകും.   ഒരു വാക്ക്, ഒരു വാചകം, ഒരു തലക്കെട്ട്, ഒരു പേര്‌, ഒരു ചിഹ്നം - അതുകൊണ്ടെല്ലാം മിഴിവേറ്റുന്നവരുണ്ട്.   എഴുത്തുകാരന്റെ അനുസ്യൂതമായ സർഗ പ്രക്രിയക്കു പലപ്പോഴും തടസ്സമാകുന്നത് മറിച്ചുചിന്തിക്കലാണ്‌, തെറ്റുതിരുത്തലാണ്‌, പകർത്തെഴുത്താണ്‌, പുനർവിചിന്തനമാണ്‌.   ആ പണികൾ നല്ല എഡിറ്റർമാർ സ്വയമേറ്റെടുക്കുന്നു.   അതുകൊണ്ടാകാം നല്ല എഡിറ്റർമാർക്ക് രചയിതാവിനൊപ്പം, പലപ്പോഴും അതിലേറെ പ്രതിഫലം കൊടുക്കുന്നത്.

പദ്യവും (Verse) കവിതയും (Poem) തമ്മിലുള്ള വ്യത്യാസമാണ്‌ പ്രകാശകനും (Publisher) പത്രാധിപരും (Editor) തമ്മിൽ.   വെറും ക്രിയാത്മകമല്ല ഗുണാത്മകം കൂടിയാണ്‌ എഡിറ്റിങ്ങ്.   വണ്ടിയുണ്ടാക്കലും വണ്ടിയോടിക്കലും പോലെ.   ഗ്രന്ഥകാരൻ എഞ്ചിനിയറും ഉടമസ്ഥനും, എഡിറ്റർ ഡ്രൈവറും ഗൈഡും, അനുവാചകർ യാത്രക്കാർ.  

എഴുത്തുകാരന്‌ ഈ ലോകത്തെ സമയം മുഴുവൻ കൈക്കുള്ളിലുണ്ടാകും.   എഡിറ്റർക്ക് സമയക്കുറവേയുള്ളൂ എപ്പോഴും.   സമയശാസനം’ (Deadline) കഴുത്തു ഞെരിച്ചുകൊണ്ടേയിരിക്കും.   പ്രസാധകന്റെയും രചയിതാവിന്റെയും സമ്മർദ്ദത്തിൽ ചതഞ്ഞരയും.   പത്രങ്ങളുടെയും മറ്റുമാകുമ്പോൾ ചില പ്രത്യേകചുമതലകളും തലയിൽവന്നു വീഴുന്നു.   പത്രാധിപത്യം വെറും എഡിറ്റിങ്ങിനേക്കാൾ കഠിനമാണ്‌.   സമകാലിക-രാഷ്ട്രീയ-സാമൂഹിക-സാങ്കേതിക-സാമ്പത്തിക-നിയമാനുസൃത ചട്ടക്കൂട്ടിലൊതുങ്ങി ദിനംപ്രതി പത്രമിറക്കുക എളുപ്പമൊന്നുമല്ല.   കുറെ റിപ്പോർട്ടർമാരെ അഴിച്ചുവിട്ട് ദിവസത്തിലൊരിക്കൽ ഒരു മീറ്റിങ്ങ് കൂടി ബാക്കി സമയം സൊള്ളും സൊറയുമായുള്ള ജീവിതമൊന്നുമല്ല അത്.   കിട്ടിയാൽ കിട്ടി, കുടുങ്ങിയാൽ കുടുങ്ങിഎന്നൊരുതരം ജീവിതമാണത്.   പൊതുവികാരങ്ങൾ അറിയണം.   അവയുമായി സമരസപ്പെടണം.   സംയമനം പാലിക്കണം.   കാലത്തെ കടന്നു ചിന്തിക്കണം.   കയ്യനക്കി കത്തിക്കയറുകയും വേണം.   മുഖപ്രസംഗം’ (Editorial-ന്‌ എന്തൊരു മലയാളം!) അതിശക്തമായൊരു ആയുധമാണ്‌ സമൂഹപരിവർത്തനത്തിന്‌.   അതു പലപ്പോഴും പേനയുന്തായും കൂലിയെഴുത്തായും അധ:പതിക്കാറുള്ളതാണു സംഗതി.   പരസ്യം പത്രപ്രവർത്തനവുമായി ഇണചേർന്ന് 'Advertorial' എന്നൊരു ബൃഹന്നളഅടുത്തകാലത്തായി ഉരുത്തിരിഞ്ഞിട്ടുണ്ട്.  

ഓരോ എഴുത്തുകാരനും ഒരു എഡിറ്റർക്ക് പുതിയ അധ്യാപകനാണ്‌; പുതിയ വിദ്യാർഥിയുമാണ്‌.   തിരിച്ചുമതെ.   എഡിറ്ററുണ്ടെങ്കിൽ തെറ്റുകളെല്ലാം തിരുത്തിക്കൊള്ളും, തിരുത്തിക്കൊള്ളണം, എന്ന മനോഭാവവുമാണു പലർക്കും.   കർത്താവ് കയ്യെഴുത്തു(കമ്പ്യൂട്ടറെഴുത്തു)പ്രതി പ്രസാധകന്‌ അയച്ചുകൊടുക്കുന്നു, കാശും കൊടുക്കുന്നു.   സാധനം അച്ചടിച്ചുവരുന്നു.   പേന (കമ്പ്യൂട്ടർ) എടുത്തവൻ എഴുത്തുകാരനായി വെളിച്ചപ്പെടുന്നു.   മലയാളത്തിൽ ഇന്ന് എഡിറ്റിങ്ങ് ഇല്ല; അതാർക്കും വേണ്ട.   കൃതി തിരിച്ചയക്കപ്പെടും എന്ന പേടിയില്ലാത്തതാണു കാരണം.

ഒരു വരി സ്വയം എഴുതാൻ കഴിയാത്തതിനാൽ മറ്റുള്ളവരുടെ ലേഖനങ്ങളും കഥകളും കവിതകളും മറ്റും സമ്പാദിച്ച്’ (‘സമാഹരിച്ച്എന്നല്ല പറഞ്ഞതെന്നു ശ്രദ്ധിക്കുക)  എഡിറ്ററായി സ്വന്തംപേരുവച്ച് പുസ്തകമിറക്കുന്നവർ കുറവല്ല.   അതിലവർക്കൊരു കുറവുമില്ല.   ശാസ്ത്രസാങ്കേതികമേഖലയിൽ ഇതൊരു പകർച്ചവ്യാധിയാണ്‌.   സർഗാത്മകകൃതികൾക്കു വ്യതിരിക്തമായി, ശാസ്ത്രവിഷയങ്ങളാകുമ്പോൾ വിഷയവിദഗ്ധർ ഒരോ പ്രബന്ധവും പരിശോധിക്കണമെന്നുണ്ട്.   അവിടെത്തുടങ്ങുന്നു അരാജകത്വം.   പൊതിക്കാത്ത തേങ്ങയായിരിക്കും മിക്കപ്പോഴും.   അതൊന്നു പൊതിച്ചുടച്ചരച്ചാലല്ലേ കറിയാക്കാനൊക്കൂ. 

ദശാബ്ദങ്ങൾക്കുമുൻപ്, എന്റെ പഴയൊരു കവിതയുടെ തലക്കെട്ട് ഒരു പോറലുമില്ലാതെ മാറ്റിയെഴുതി കവിതയ്ക്കു തെളിവും മിഴിവും നൽകിയ എന്റെ സഹപാഠിയും പ്രിയസുഹൃത്തു മായ  ജോൺപോളിനെ മറക്കാനാവില്ല.   ഇന്ന് മലയാളസിനിമാരംഗത്ത് മിന്നിനിൽക്കുന്ന ജോൺപോളിന്റെ ആ ഒറ്റത്തിരുത്തലാണ്‌ എനിക്ക് എഴുത്തിലും എഡിറ്റിങ്ങിലും കരുത്തേകിയത്.   എഴുത്തുകാരൻ പാലിക്കേണ്ട സമയനിഷ്ഠയെപ്പറ്റി എന്നെ ബോധവാനാക്കിയതോ മൺമറഞ്ഞുപോയ ആ മഹാപ്രതിഭ പി. ടി. ഭാസ്ക്കരപ്പണിക്കരും.   അദ്ദേഹം സ്റ്റെപ്സ്’-ന്റെ (Scientific, Technical & Educational Publishing Society) എഡിറ്ററായിരുന്ന കാലം.  എന്നെ എഴുതാൻ ഏൽപ്പിച്ച പുസ്തകം വൈകിയപ്പോൾ എനിക്കൊരു കത്തുകിട്ടി:  ഇനിയും വൈകിച്ചാൽ താങ്കളുടെ പേരിൽ ഞാൻ പുസ്തകമെഴുതി പ്രസിദ്ധീകരിക്കുന്നതായിരിക്കും.   പേരു മോശമായാൽ താങ്കൾക്കാണു നഷ്ടം.


പലപ്പോഴും തോന്നാറുണ്ട്, എഡിറ്റിങ്ങിനേക്കാൾ എളുപ്പപ്പണി എഴുത്താണെന്ന്.   ഏടാകൂടത്തിലെന്തിന്‌ എടുത്തുചാടണം?

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...