Sunday, 27 September 2015
സിംപിള്‍ മലയാളി
".....കിളികൊഞ്ചും നാടിണ്റ്റെ ഗ്രാമീണശൈലി പുളിയിലക്കരമുണ്ടില്‍ തെളിയുന്നു..." എന്നത് വെറുമൊരു സിനിമാപ്പാട്ടല്ല. ശാലീനവും മധുരവുമായ ഒരു സംസ്കൃതിയിലേക്കാണ് ഈ ഗാനം നമ്മെ തിരിച്ചുനടത്തുന്നത്. പരിശുദ്ധമലയാളി എന്നൊരു വര്‍ഗമുണ്ടോ എന്നതും പരിശുദ്ധമലയാളമെന്നൊരു ഭാഷയുണ്ടോ എന്നതും തര്‍ക്കവിഷയമാകാം. എന്നാല്‍ അതിലളിതമായ നാടും ഭാഷയും ചിട്ടയും സംസ്കാരവും ഉണ്ടായിരുന്നൊരു ജനവിഭാഗമായിരുന്നു മലയാളികള്‍. ലളിതജീവിതം എന്നും മലയാളനാടിണ്റ്റെ മുഖമുദ്രയായിരുന്നു. "വെളുക്കുമ്പോള്‍ കുളിക്കേണം വെളുത്തമുണ്ടൂടുക്കേണം വെളുത്തകൊമ്പനാനപ്പുറത്തേറി നടക്കേണം" എന്നത് അരനൂറ്റാണ്ടുമുന്‍പുകൂടി സ്കൂള്‍പാഠമായിരുന്നു. വെളുപ്പാന്കാലത്തു മുങ്ങിക്കുളി. വൈകുന്നേരത്തെ 'മേല്‍ക്കഴുകല്‍'. അതു മലയാളികളുടെ ഒരു ദുശ്ശീലമായി കണക്കാക്കുന്നു മറുനാട്ടുകാര്‍. ഒത്തുവന്നാല്‍ ഒരു എണ്ണതേച്ചുകുളി. ഇടയ്ക്കെല്ലാമൊരു കാക്കക്കുളി. കാലങ്ങളോളം വെളുത്ത ഒറ്റമുണ്ടായിരുന്നു കേരളീയരുടെ വേഷം, ആണായാലും പെണ്ണായാലും. ഉണ്ടാക്കാന്‍ എളുപ്പം. ഉടുക്കാനോ അതിലും എളുപ്പം. ഒന്നുചുറ്റി ഒരു കുത്ത്; ധാരാളമായി. ചില പെണ്ണുങ്ങള് മറ്റൊരു ഒറ്റമുണ്ടുകൊണ്ട് മാറുമറച്ചിരുന്നു. കുറച്ചാണുങ്ങള് ഒരു രണ്ടാംമുണ്ട് തോളത്തുമിട്ടിരുന്നു. ആവശ്യമുണ്ടെങ്കില്‍ ഒരു തലേക്കെട്ട്; അതുമൊരു തുണിക്കണ്ടം. ആണുങ്ങള്‍ക്ക് ഒരു ശീലക്കഷ്ണം മതിയായിരുന്നു അടിയിലുടുക്കാന്‍; സ്ത്രീകള്‍ക്കോ ഒരു 'ഒന്നര'മുണ്ടും. "അച്ചിക്കുടുക്കാനും നായര്‍ക്കു പുതയ്ക്കാനും" എന്നു കളിയാക്കപ്പെട്ടിരുന്നു മലയാളികളുടെ വെള്ളമുണ്ട്. ഒരു തുന്നലുമില്ല, ചിത്രവേലയുമില്ല ഈ നാടന്‍വേഷത്തിന്. ഇതില്‍ 'തോര്‍ത്തു'മുണ്ടായിരുന്നു ലളിതരില്‍ ലളിതന്‍. ഇന്നും വെള്ളത്തോര്‍ത്തില്ലാത്ത ഒരു മലയാളിവീടു കാണില്ല. കല്യാണം പോലും ഒരു 'പുടമുറി'യിലൊതുങ്ങി; ചിലര്‍ക്കുമാത്രം താലികെട്ട്. ഓണക്കോടിയും വെള്ളമുണ്ടു തന്നെ. അക്കാലത്തെ 'പദ്മ'പുരസ്കാരം പോലും ഒരു 'കുത്ത്' പാവുമുണ്ടായിരുന്നുപോല്‍. പുടമുറി പോലെ തന്നെ ഒഴിമുറിയും എളുപ്പമായിരുന്നു. കൂട്ടുകുടുംബങ്ങളില്‍ ആണുങ്ങളും പെണ്ണുങ്ങളും അടുത്തിടപഴകി. ഇഷ്ടമുള്ളവര്‍ സ്വതന്ത്രമായി ഇണചേര്‍ന്നു. ഇഷ്ടമല്ലാഞ്ഞാല്‍ രാവോടുരാവിനു പിരിഞ്ഞു. സമ്മതമില്ലാത്ത സമ്മന്തമില്ലായിരുന്നു. വേണം എന്നതിനു വേണം എന്നും വേണ്ട എന്നതിനു വേണ്ട എന്നുമായിരുന്നു അര്‍ഥം. ആസ് സിംപിള്‍ ആസ് ദാറ്റ്. കാര്യങ്ങളുടെ മേല്‍നോട്ടത്തിനൊരു കാര്ന്നോര്. അറ്റ കൈക്കൊരു നാട്ടുകൂട്ടം, അല്ലെങ്കില്‍ നാടുവാഴി. വഴക്കും പുക്കാറുമെല്ലാം തുടങ്ങിയേടത്തുവച്ചേ തീരും. പെണ്ണുങ്ങള്‍ക്കായിരുന്നു വീടിണ്റ്റെ ചുമതല; ആണുങ്ങള്‍ക്കോ പുറംപണിയും. കുറഞ്ഞത് 'ഉടുക്കാനും തേയ്ക്കാനും' കൊടുക്കാനുള്ള കെല്പ്പു മതിയായിരുന്നു ആണിന് ആണത്തം കാട്ടാന്‍. ആര്‍ഭാടമൊന്നും ആര്‍ക്കും വേണ്ടായിരുന്നു. കുടിക്കാന്‍ ചുക്കുവെള്ളം, വേനലാണെങ്കില്‍ സംഭാരം. വെറും അരി വേവിച്ചൊരു കഞ്ഞി. തേങ്ങയും മുളകും ഇടിച്ചുചതച്ചൊരു ചമ്മന്തി. അല്ലെങ്കില്‍ മാങ്ങയോ നാരങ്ങയോ ഉപ്പിലിട്ടത്. പയറ്. അല്ലെങ്കില്‍ വെറുതെ കായും കിഴങ്ങും കൂട്ടിപ്പുഴുങ്ങിയ പുഴുക്ക്. അത്യാവശ്യത്തിനൊരു ചുട്ട പപ്പടം. ചിലപ്പോള്‍ ചോറ്, മോരൊഴിച്ച കൂട്ടാന്‍, ഉപ്പേരി. പിറ്റേദിവസം പഴഞ്ചോറ്. വല്ലപ്പോഴും പായസം. ഓണംവിഷുതിരുവാതിരയ്ക്കു സദ്യ. ഒന്നുവേവിച്ചാല്‍ പച്ചക്കറിത്തോരന്‍; എല്ലാമിട്ടുവേവിച്ചാല്‍ അവിയല്‍. വിശിഷ്ടാതിഥികള്‍വന്നാല്‍ അവല്-തേങ്ങ-ശര്‍ക്കര-പഴം; കുടിക്കാന്‍ കരിക്ക്. കഴിഞ്ഞു. വീട്ടിനുള്ളില്‍ കടക്കുന്നതിനു മുന്‍പ് കൈ-കാല്-മുഖംകഴുകല്‍. ആഹാരത്തിനുമുന്‍പും പിന്‍പും വായില്‍ വെള്ളം നിറച്ചു കുഴിക്കുഴിയല്‍. പല്ലുതേക്കാന്‍ ഉമിക്കരി. പല്ലുവേദനയ്ക്കു ഉപ്പും കുരുമുളകും. വായ വൃത്തിയാക്കാന്‍ മാവില; നാക്കുവടിക്കാന്‍ ഈര്‍ക്കില്‍പൊളി. വീണിടം വിഷ്ണുലോകം. കിടക്കാന്‍ ഒരു മുണ്ട്, അല്ലെങ്കില്‍ ഒരു തഴപ്പായ. അപൂര്‍വം കട്ടില്. ഒത്തുവന്നാല്‍ ഒരു മെത്തപ്പായ. ഉഷ്ണത്തിനു പനയോലവിശറി, ഓലക്കുട. ചെരിപ്പില്ലാനടത്തം. ചെരിപ്പാണെങ്കില് മരത്തടി. ഇരിക്കാന്‍ ചാണകത്തറ, ചാരുപടി, അരമതില്, മരപ്പലക. പൂജ്യര്‍ക്കുമാത്രം വെള്ളയും കരിമ്പടവും. തുണികള്‍ തൂക്കാന്‍ അഴ; അപൂര്‍വം മരപ്പെട്ടി. അടുക്കളയിലോ ചട്ടിയും കലവും കല്ലടുപ്പും ചിരട്ടക്കയിലും. കഞ്ഞികുടിക്കാന്‍ പ്ളാവില; ചോറുവിളമ്പാന്‍ വാഴയില. ആരാധനയ്ക്കൊരു കാവ്. അതില്‍ ഒരു കല്‍ക്കഷ്ണം വിഗ്രഹം. ഒരു കല്‍വിളക്ക്. അതില്‍ മുനിഞ്ഞുകത്തുന്ന തുണിത്തിരി. ഒരാലും അതിനൊരു ആല്‍ത്തറയും. സന്ധ്യക്കു വേണമെങ്കിലൊരു നാമജപം. വല്ലപ്പോഴുമൊരു പൂജ. തീര്‍ന്നൂ ദൈവികം. അസുഖം വന്നാല്‍ പഥ്യം. പച്ചമരുന്ന് വീട്ടുമരുന്ന്. നാട്ടുമരുന്ന്. ഒറ്റമൂലി. പിഴച്ചാല്‍ മരണം. 'പാവില്‍ പിഴച്ചാല്‍ മാവ്' എന്നു ചൊല്ല്. ഭാഷയോ അതിലളിതം, പച്ചമലയാളം. പാട്ടോ കിളിപ്പാട്ട്. കളി കൈകൊട്ടിക്കളി. ആട്ടം രാമനാട്ടം, കൃഷ്ണനാട്ടം, മോഹിനിയാട്ടം. എല്ലാത്തിനും മീതെ, 'ലോകമേ തറവാട്' എന്ന ചിന്ത. വഴിക്കെവിടെയോ ആ ലാളിത്യവും ആര്‍ജവവും കൈമോശം വന്നു. അന്നു നമ്മള് സിംപിള്‍ ആയിരുന്നു. ഇന്നു നമ്മള് സിംപിള്‍ട്ടണ്‍ ആയിമാറി.
Subscribe to:
Post Comments (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില്‍ ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന...
2 comments:
നന്നായിരിക്കുന്നു
എത്രത്തോളം കോംപ്ലെക്സ് ആകാമോ അതിന്റെ ഹിമാലയമേറി നാമിന്ന്, അപ്പോള്‍ അതിന്റെ ചുറ്റി പിണച്ചിലഴിച്ചെടുക്കാനിത്തിരി കഷ്ടപ്പാടും കാണുമല്ലോ?
Post a Comment