Sunday, 27 September 2015
വണ്ടീ, നിന്നെപ്പോലെ വയറിലെനിക്കും തീ!
പട്ടിക്കു വാല് എന്നപോലെയാണ് ഗോവക്കാര്‍ക്കു വണ്ടി. ഭാരതത്തില്‍ പ്രതിശീര്‍ഷവരുമാനത്തില്‍ ഒന്നാംകിടക്കാരായ ഗോവക്കാര്‍, പ്രതിശീര്‍ഷവാഹനത്തിലും ഒന്നാംനിരയിലാണ്. വണ്ടിയില്ലാതെ ഗോവാജീവിതം ഒരടി നീങ്ങില്ല. അതിരാവിലെ റൊട്ടിക്കാരണ്റ്റെ സൈക്കിള്‍. പിന്നെ മീന്‍കാരണ്റ്റെ മോപെഡ്. പത്രക്കാരണ്റ്റെ ബൈക്ക്. സ്കൂള്‍കുട്ടികളുടെ സ്കൂട്ടര്‍. ജോലിക്കുപോകുന്നവരുടെ ബസ്സ്. ജോലിക്കുപോകാത്തവരുടെ മോട്ടോര്‍ബൈക്ക്. പണക്കാരുടെ കാറ്. ലോട്ടറിക്കാരുടെ മുച്ചക്രവണ്ടി. പഴം-പച്ചക്കറിക്കാരുടെ ഉന്തുവണ്ടി. കോണ്ട്രാക്റ്റര്മാരുടെ ലോറി. മണ്ണുമാന്തി. പെട്ടി ഓട്ടോ. പൈലറ്റ്. ബോട്ട്. ബാര്‍ജ്. കപ്പല്‍. വിമാനം. കൊങ്കണ്‍റെയില്‍വേ വന്നതുമുതല്‍ തെക്കുവടക്കു തീവണ്ടിയും. വീട്ടില്‍ ഒരുവണ്ടിയെങ്കിലുമില്ലാത്ത ഒരു ഗോവക്കാരനെ കാണിച്ചുതരാമോ? എഴുപതുകളില്‍ ഞാന്‍ ഗോവയില്‍ വരുന്ന കാലത്ത് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത് ഇവിടത്തെ സൈക്കിളുകളുടെയും വിദേശവണ്ടികളുടെയും എണ്ണപ്പെരുപ്പമായിരുന്നു. സൈക്കിളില്ലാത്ത ഒരാണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഇല്ലായിരുന്നു. പഠിക്കാന്‍ പോകുന്നതും കളിക്കാന്‍ പോകുന്നതും മീന്‍കണ്ണിയെ മടിയിലേറ്റി ഊരുചുറ്റുന്നതും സൈക്കിളില്‍. പഞ്ചിമില്‍ ഓടിയിരുന്നത് 'കരിയേറ'യെന്ന മൂക്കുള്ള പെട്റോള് ബസ്സ്, നാട്ടില്‍ അന്‍പതുകളിലുണ്ടായിരുന്ന 'കോമര്'-ബസ്സുകള്‍ പോലെ. ടാക്സികളെല്ലാം ഡോഡ്ജും, ഷെവറ്‍ലേയും ഇമ്പാലയും മറ്റും മറ്റും. മിക്കതും ഇടംകൈ-ഡ്രൈവ്. കുലുങ്ങിപ്പായുന്ന ബെന്‍സ്-സുന്ദരികള്‍. കുണുങ്ങിയോടുന്ന ഫോക്സ്വാഗണ്-മൂട്ടകള്‍. ഹോണ്‍ഡ, ബി എം ഡബ്ള്യു ബൈക്കുകള്‍. സറ്‍ക്കാര്‍വണ്ടികള്‍ മാത്രം അംബാസ്സഡര്‍, പിന്നെ കുറെ സ്വകാര്യ-ഫിയറ്റുകള്‍. പൊട്ടിപ്പൊളിഞ്ഞ കുറെ ലാംബ്രറ്റ ഓട്ടോ. അപൂര്‍വം വെസ്പ സ്കൂട്ടര്‍. ഡ്രൈവിംഗ് പഠിപ്പിക്കുന്നതുപോലും ഇടവും വലവും ഡ്രൈവിങ്ങ്-വീലുള്ള ഫോക്സ്-വാഗണില്‍. പശുക്കളെ മേയ്ച്ചിരുന്നതു പുറകെ ബൈക്കില്‍ചെന്ന്. പന്നികളെ കെട്ടിക്കൊണ്ടുപോയിരുന്നത് ബൈക്കില്‍. മീന്‍ വാങ്ങിവരുന്നതു ബൈക്കില്‍. സൈക്കിളിലും ബൈക്കിലുമായി ഇടവകതോറും പാതിരിമാര്‍. പ്രത്യേകിച്ചും പറയേണ്ടത് 'പൈല'റ്റുകളെപ്പറ്റിയാണ്. ഇന്ത്യയില്‍ വേറൊരിടത്തും കണാത്ത ഇരുചക്രടാക്സികള്‍. ആണ്-പെണ്‍ഭേദമില്ലാതെ ആരും അതിണ്റ്റെ പിന്നില്‍കയറി യാത്രചെയ്യും. കൊച്ചുദൂരത്തിനു കൊച്ചുവണ്ടി; കൊച്ചുകാശും മതിയാകും. അന്തസ്സുള്ള പെരുമാറ്റവും അപകടമില്ലാത്ത യാത്രയും. ബോംബെ-ഗോവ റൂട്ടിലോടിപ്പഴകിയ ബസ്സുകളായിരുന്നു ടൌണ്‍ബസ്സുകള്‍. അതിനാല്‍ പതുപതുത്ത സീറ്റുകളായിരുന്നു ബസ്സുകളിലെല്ലാം. ഇറങ്ങുന്നേടത്തൊരു കണ്ണാടി. അതുനോക്കി മുടിയൊന്നു നേരെയാക്കാതെ ഒരൊറ്റക്കുഞ്ഞും ബസ്സുവിട്ടിറങ്ങില്ല! അതൊരു കാലം. അപകടങ്ങളോ അതിവിരളം. എല്ലാമൊരു 'അഡൂറ്‍'സിനിമകണക്കല്ലേ ഇഴഞ്ഞു നീങ്ങിയിരുന്നത്; കൂട്ടിയിടിച്ചാലും ഇത്രയ്ക്കല്ലേയുള്ളൂ. എഴുപതുകളില്‍ ടൂറിസം തലയ്ക്കടിച്ചപ്പോഴാണ് വണ്ടിക്കാര്യങ്ങള്‍ തലകീഴായത്. ആവശ്യത്തേക്കാള്‍ ടാക്സികള്‍ പെരുകി. ആവശ്യത്തിനൊത്ത് പൊതുഗതാഗതസൌകര്യങ്ങള്‍ വര്‍ദ്ധിച്ചുമില്ല. മുടക്കിയ കാശുമുതലാക്കാന്‍ നിരക്കുകള്‍ കൂട്ടി. സമയത്തിനും സൌകര്യത്തിനുമൊത്തു ബസ്സുകളുമില്ലാതായി. അങ്ങനെ സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകി. അതൊരു ഹരമായി യുവാക്കള്‍ക്ക്. കാല് നടക്കാനല്ലെന്നും റോഡു പറക്കാനാണെന്നും അവര്‍ കരുതി. ആദ്യമെല്ലാം പറക്കാന്‍പറ്റുന്ന റോഡുകള്‍ തന്നെയായിരുന്നു ഗോവയില്‍. പിന്നീടതെല്ലാം താറുമാറായി. ഹെല്‍മെറ്റ്, പിന്‍കണ്ണാടി, സിഗ്നല്‍ വിളക്കുകള്‍, നമ്പര്‍പ്ളേറ്റ്, ലൈസന്‍സ് ഇവയെല്ലാം നിഷിദ്ധവുമായി. രണ്ടുചക്രവും ഒരു ഹോണുമുണ്ടെങ്കില്‍ എന്തുമാകാം എന്നായി. പെട്റോള് എന്നാല്‍ പച്ചവെള്ളം പോലെയായി പയ്യന്മാര്ക്ക്. പലകാലങ്ങളിലായി പലേടങ്ങളിലായി പലപല വണ്ടികള്‍ ഓടിച്ചിട്ടുണ്ടെങ്കിലും ഗോവയിലെ റോട്ടിലെ വണ്ടിപ്പരവേശം എന്തെന്നും എന്തിനെന്നും പിടികിട്ടിയിട്ടില്ല പൂറ്ണമായി. വലത്തെ റോഡിലേയ്ക്കു പോകാന്‍ വലതുവശത്തേയ്ക്കു തെന്നിനീങ്ങും; ഇടത്തെ റോഡിലേയ്ക്കു പോകാനും വലത്തോട്ടൊന്നു വെട്ടിക്കും. മുന്പിലെ വണ്ടിയുടെ ഇടത്തുകൂടെ കുത്തിക്കേറ്റും. മുന്‍പിലൊരു വണ്ടികണ്ടാല്‍ വേഗംകൂട്ടും. മുന്നില്‍ ചെന്ന ഉടന്‍ വേഗം കുറയ്ക്കും; അല്ലെങ്കില്‍ വെട്ടിച്ചൊടിക്കും. വേഗം കൂട്ടേണ്ടിടത്തു വേഗം കുറയ്ക്കും; വേഗം കുറയ്ക്കേണ്ടിടത്തു വേഗം കൂട്ടും. വിളക്കിട്ടാല്‍ കെടുത്തില്ല. വിളക്കില്ലെങ്കില്‍ ഒരു ചുക്കുമില്ല. വഴിയിലിറങ്ങിയിട്ടേ എവിടെപ്പോകണമെന്നു തീരുമാനിക്കൂ; ആ തീരുമാനം മാറാന്‍ അധികം സമയവും വേണ്ട. അടുത്ത കാലത്തായി കാണുന്ന ഒരു കാഴ്ചയാണ്. രാവിലെ, എന്നുവച്ചാല്‍ ഉച്ചയ്ക്കുമുന്പ് എപ്പോഴെങ്കിലും, വായിലൊരു ടൂത്-ബ്രഷും കുത്തിവച്ചൊരു വണ്ടിക്കറക്കം. പാലും പാവും വാങ്ങാന്‍മുതല്‍, അമ്മമാരടക്കം, സ്കൂളില്‍ കുട്ടികളെ ഇറക്കിവിടാന്‍ വരെ. ഏണിയും കോണിയും പൈപ്പും പണിസാധനങ്ങളുംകൊണ്ട് കൊച്ചുപണിക്കാരുടെ പരക്കംപാച്ചില്‍ വേറെ. ഉച്ചയ്ക്കു മീന്‍തൊട്ടുകൂട്ടാന്‍ വീട്ടിലേയ്ക്കു വച്ചുപിടിക്കുന്നവര്‍ വേറെ. ഉച്ചമയങ്ങിയാല്‍ ഉറക്കംതൂങ്ങി (ഉറക്കമല്ല, 'ഉറാക്ക്') വഴിയിലിഴയുന്നവര്‍ വേറെ. വൈകീട്ടു പുലരുംവരെ വെറുതെയെങ്കില്‍ വെറുതെയൊന്നു വണ്ടിയില്‍ ചുറ്റുന്നവര്‍ വേറെ. ഇപ്പോഴത്തെ ഹരമാണ് 'വീലിംഗ്' എന്നൊരു കൈവിട്ട കളി. കൂട്ടംകൂട്ടമായി കണ്ടിടത്തുനിന്നെല്ലാം ഓടിക്കൂടും തടിമാടന്‍മാറ്‍. വലിഞ്ഞിഴഞ്ഞും അലറിപ്പാഞ്ഞും വട്ടംചുറ്റിയുമെല്ലാമുള്ള കലാപരിപാടി കുറച്ചുനേരമുണ്ടാകും. ചിലര്‍ക്കെല്ലാം 'റിയര്‍-എഞ്ചിന്' ആയി സുന്ദരിക്കുട്ടികളും കൂട്ടുണ്ടാകും. ഹണിമൂണ്‍കാരാണെങ്കില്‍ അറപ്പുരവാതില്‍ തുറന്നുവച്ചാകും കാമകേളി. നമ്മള് വണ്ടിയൊന്നുപാര്‍ക്കുചെയ്തു മാറിയാല്‍ തീര്‍ന്നു, മുന്‍പിലും പിന്പിലും വശങ്ങളിലുമായി ഇരുകാലന്‍മാരും നാല്‍ക്കാലന്‍മാരും വഴിമുടക്കാന്‍ നിരന്നിട്ടുണ്ടാകും. മറ്റുള്ളവരുടെ ബൈക്കുകള്‍ വലിച്ചുപുറത്തിട്ട്, സ്വന്തം വണ്ടി കുത്തിത്തിരുകുന്ന വിരുതന്മാരുമുണ്ട്. ഒന്നു പുറത്തിറങ്ങിയാല്‍ ജീവന് പോയാലും വേണ്ടില്ല, കൈകാലൊടിഞ്ഞു അറ്‍ദ്ധപ്റാണനായിത്തീരരുതേ എന്നേ ആശിക്കാനാകൂ. ഓടിക്കുമ്പോള്‍ "വണ്ടീ, വണ്ടീ നിന്നെപ്പോലെ വയറിലെനിക്കും തീയാണ്..... "
Subscribe to:
Post Comments (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില്‍ ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന...
No comments:
Post a Comment