Sunday, 27 September 2015

കൊടുക്കുംതോറുമേറിടും

കുട്ടിക്ളാസ്സുകളിലെ കാണാപ്പാഠമായിരുന്നു, "കൊണ്ടുപോകില്ല ചോരന്‍മാര്‍, കൊടുക്കുംതോറുമേറിടും" എന്ന കടംകഥക്കാര്യം. 'കടംകഥക്കാര്യം' എന്നുപറയാന്‍ കാരണം, സധാരണ കടംകഥകള്‍പോലെ കളിയല്ലിത്‌; കാര്യമാണ്‌. വിദ്യ കൊടുക്കാനുള്ളതാണെന്നും കൈവശംവച്ച്‌ വിലപേശാനുള്ളതല്ലെന്നുമാണ്‌ ഭാരതീയവിധി. "വിദ്യാര്‍പ്പണം പാത്രമറിഞ്ഞുവേണം" എന്നൊരു നിബന്ധനയേയുള്ളൂ. എന്തുകൊണ്ടെന്നാല്‍ അര്‍ഹിക്കാത്തവരുടെ കയ്യില്‍ വിദ്യ വിനാശകരമായിത്തീരും. അതുപോലെ പകുതിപ്പഠിപ്പും അപകടകാരിയാണ്‌. "അല്‍പവിദ്യ ആപല്‍ക്കര"മെന്ന്‌ ഇംഗ്ളീഷിലുമുണ്ട്‌. ഇന്നു പക്ഷെ വിദ്യ വില്‍പനയ്ക്കാണ്‌. സ്കൂളുകളില്‍, കോളേജുകളില്‍, സര്‍വകലാശാലകളില്‍, ഗവേഷണസ്ഥാപനങ്ങളില്‍, ശ്രേഷ്ഠപഠനകേന്ദ്രങ്ങളില്‍ എല്ലാം വിദ്യ വില്‍പനച്ചരക്കാണ്‌. കാശുവാങ്ങി പഠിപ്പിക്കുന്നു സ്കൂളുകളിലും കോളേജുകളിലും. കാശുമേടിച്ചു പഠിക്കുന്നു ഗവേഷണശാലകളില്‍. കാശുണ്ടാക്കാന്‍ പഠിപ്പിക്കുന്നു വിശിഷ്ടസ്ഥാപനങ്ങള്‍. അഭ്യാസം, ഗവേഷണം, വിപണനം എന്ന വട്ടത്തില്‍ കുരുങ്ങിയിരിക്കുകയാണ്‌ വിദ്യയെന്ന സമ്പത്ത്‌ - ബൌദ്ധിക സ്വത്ത്‌. കൊണ്ടുപോകുന്നു ചോരന്‍മാര്‍. കൊടുക്കുംതോറുമേറുന്നതു കാശ്‌ - പകര്‍പ്പവകാശം, പേറ്റണ്റ്റ്‌, കച്ചവടരഹസ്യം തുടങ്ങിയ പേരുകളില്‍ ബൌദ്ധികസ്വത്ത്‌ ആവശ്യത്തേക്കാള്‍ അവകാശമായി. "തുറന്നുവച്ചാല്‍ ഒളിച്ചുവയ്ക്കാം" എന്നൊരു വിരോധാഭാസമാണ്‌ ബൌദ്ധികസ്വത്തവകാശനിയമങ്ങള്‍! എങ്ങിനെയെന്നാല്‍, തണ്റ്റെ ഒരു പുത്തനറിവ്‌ അല്ലെങ്കില്‍ ഒരു പുത്തനാശയം അല്ലെങ്കില്‍ ഒരു പുത്തന്‍ പ്രയോഗം ആദ്യം പേറ്റണ്റ്റ്‌-ഓഫീസുവഴി ലോകമെമ്പാടുമുള്ളരുടെ അറിവിനായി തുറന്നു വയ്ക്കണം. പുതുമ തികഞ്ഞതും പ്രായോഗികത നിറഞ്ഞതും ബൌദ്ധികമായി പല പടികള്‍ മെനഞ്ഞെടുത്തതുമാണെങ്കില്‍ അതിനു ബൌദ്ധികസ്വത്തവകാശം ലഭ്യമാകും. എന്നുവച്ചാല്‍ പിന്നെ നിശ്ചിതമായ കുറെയധികം വര്‍ഷത്തേക്ക്‌ താനല്ലാതെ ബാക്കി ആരും ആ അറിവ്‌ ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിക്കണമെങ്കില്‍ താന്‍ നിശ്ച്ചയിക്കുന്ന പ്രതിഫലത്തുക തന്ന ശേഷം മാത്രം. തണ്റ്റെ അറിവ്‌ അല്ലെങ്കില്‍ പ്രയോഗം മറ്റുള്ളവരുടെ വരുതിയില്‍നിന്നു ഒളിച്ചുവയ്ക്കാം, പണം കൊയ്യാം. ഇപ്പറഞ്ഞത്ര ലഘുവൊന്നുമല്ല കാര്യം. മറ്റെല്ലാ നിയമങ്ങളുംപോലെ പേറ്റണ്റ്റ്‌-നിയമങ്ങളും സങ്കീര്‍ണവും സാങ്കേതികവുമാണ്‌. ചില നിര്‍ണായകകാര്യങ്ങള്‍ തുറന്നുപറയാതെ മറച്ചുവയ്ക്കാനും നിര്‍ദ്ദിഷ്ടവ്യവസ്ഥകള്‍ സൂത്രത്തില്‍ നിരാകരിക്കാനും വൈദഗ്ധ്യമുള്ള പേറ്റണ്റ്റ്‌-ഏജണ്റ്റുമാര്‍ ഉണ്ട്‌. ബുദ്ധിക്കു വിലയിടാന്‍മാത്രമല്ല, വിലപേശാന്‍കൂടി അവര്‍ക്കാകും. ഒരു പേര്‌, ഒരു പ്രസിദ്ധീകരണം, ഒരു സാധനം, ഒരു മരുന്ന്, ഒരു പ്രക്രിയ - ഇതിനെല്ലാം പകര്‍പ്പവകാശവും പ്രയോഗാവകാശവും നിര്‍മാണാവകാശവും ചമച്ച്‌ വിദ്യയെ കാശാക്കിമാറ്റുന്നത്‌ ആ കച്ചവടക്കണ്ണാണ്‌. വിദ്യക്കു വിലയിട്ടു തുടങ്ങിയപ്പോള്‍ "വിദ്യാധനം സര്‍വധനാല്‍ പ്രധാനം" എന്നതിന്‌ അര്‍ഥം പാടേ മാറി. അമൂല്യം (വിലമതിക്കാന്‍ പറ്റാത്തത്‌) സമൂല്യമായി (വിലയിട്ടത്‌). അങ്ങനെ അതിലും അങ്ങാടിവാണിഭമായി. മൂന്നുപതിറ്റാണ്ടിലേറെ പഠനത്തിനും പരീക്ഷണത്തിനും പ്രയോഗത്തിനുമായി പണമുണ്ടാക്കാന്‍ കഴിഞ്ഞ എനിക്ക്‌, പണത്തിനുവേണ്ടി പഠനവും പരീക്ഷണവും പ്രയോഗവും നടത്താന്‍ മനസ്സുവന്നില്ല. അങ്ങനെ ഞാന്‍ അങ്ങാടിപ്പുറത്തായി. അടുത്തിടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഒരു വാര്‍ത്ത കണ്ടപ്പോഴാണ്‌ ഇതെല്ലാം എഴുതാന്‍ തോന്നിയത്‌. കമ്പോളത്തിലെ പച്ചക്കറികളിലെ വിഷാംശമകറ്റാന്‍ അവര്‍ ഒരു മരുന്നുകൂട്ടുണ്ടാക്കിയിരിക്കുന്നുവത്രെ. നല്ലത്‌. കുറെപേര്‍ക്കൊക്കെ അതുണ്ടാക്കാന്‍ പരിശീലനം കൊടുക്കുമെങ്കിലും വാണിജ്യപരമായി അതുണ്ടാക്കാന്‍ വലിയൊരു ഫീസടക്കണം. ഒരുമാസത്തേക്കുള്ള ആ മരുന്നിന്‌ കുപ്പിയൊന്നുക്ക്‌ നൂറോ ഇരുന്നൂറോ രൂപയായിരിക്കും വില. കാര്‍ഷിക സര്‍വകലാശാലയുടെ ലൈസന്‍സുള്ളവര്‍ക്ക്‌ അതുണ്ടാക്കി വില്‍ക്കാം. നമുക്കതു വാങ്ങി ഉപയോഗിച്ച്‌ സസുഖം ജീവിക്കാം. വിദ്യ കാശായി മാറുന്നതങ്ങനെ. ഇനി മറ്റൊരു സംഭവം. ബ്രിട്ടീഷ്‌-ഭരണകാലത്താണ്‌ എണ്റ്റെ അച്ഛന്‍ ഉപരിപഠനാര്‍ഥം ബനാറസ്‌ ഹിന്ദു സര്‍വകലാശാലയില്‍ ചേരുന്നത്‌. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. സ്വദേശിപ്രസ്ഥാനത്തിലാകൃഷ്ടനായി മെട്രിക്കുലേഷന്‍ കഴിഞ്ഞ ഉടനെ, കുലത്തൊഴിലുകളിലൊന്നും ഏര്‍പ്പെടാതെ പലപല കൈത്തൊഴിലുകളും കുടില്‍വ്യവസായങ്ങളുമായി ജീവിക്കാന്‍ കഷ്ടപ്പെടുന്ന കാലം. സീലരക്ക്‌, ടൈപ്പ്‌-റൈറ്റര്‍ റിബണ്‍, സോഡ, ടാല്‍കം പൌഡര്‍, ചോക്ക്‌, മെഴുകുതിരി, വൈക്കോല്‍കയറ്‌, പുല്‍തൈലം, കൈതോലനാര്‌, ഗ്രൈപ്‌-വാട്ടര്‍, പനിനീര്‍, കട്ടിക്കടലാസ്സ്‌, വാര്‍ണിഷ്‌, ഇലക്‌ട്രിക്‌ വയര്‍, എഴുത്തു മഷി, റബര്‍സ്റ്റാമ്പ്‌-മഷി, ഫിലിം സിമണ്റ്റ്‌ തുടങ്ങി, നാട്ടിലാവശ്യമായ സാധനങ്ങള്‍ ഇറക്കുമതിക്കുപകരം നാട്ടില്‍തന്നെ ഉണ്ടാക്കി ഏറ്റവും കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതായിരുന്നു രീതി. ഇവയുണ്ടാക്കാന്‍വേണ്ട നാടന്‍യന്ത്രസാമഗ്രികളും സ്വയം ഉണ്ടാക്കും. കിട്ടുന്നതില്‍ പാതി അടുത്ത നിര്‍മിതിക്കുള്ള പരീക്ഷണങ്ങള്‍ക്കായി ചെലവിടും. ഉത്പന്നങ്ങളുടെ നിര നീണ്ടു, പ്രാരബ്ധങ്ങളുടെയും. ഇനിയും പിടിച്ചുനില്‍ക്കാന്‍ മികച്ച സാങ്കേതികവിദ്യാഭ്യാസമുണ്ടായാലേ രക്ഷയുള്ളൂ എന്ന തിരിച്ചറിവിലാണ്‌, കല്യാണം കഴിഞ്ഞതും ഭാര്യയെയും അമ്മയെയും കൂട്ടി അച്ഛന്‍ കാശിയിലേക്കു വണ്ടി കയറുന്നത്‌. കയ്യിലുണ്ടായിരുന്നത്‌ കാല്‍ക്കാശ്‌! 'ഇണ്റ്റസ്റ്റ്രിയല്‍ കെമിസ്റ്റ്രി ടെക്നോളജി' എന്ന സാങ്കേതികബിരുദത്തിനായി അവസാനവര്‍ഷം ഒരു പ്രോജക്റ്റ്‌ ചെയ്യണമായിരുന്നു. അതിനച്ഛന്‍ തിരഞ്ഞെടുത്തത്‌ അച്ചടിമഷി ഉണ്ടാക്കലായിരുന്നു. സ്വയം ചേരുവകള്‍ കണ്ടെത്തി സ്വന്തമായ മഷിക്കൂട്ടുണ്ടാക്കി, അഞ്ചെട്ടു പേജുമാത്രം വരുന്ന റിപ്പോറ്‍ട്ട്‌ അതേ മഷികൊണ്ടുതന്നെ അച്ചടിപ്പിച്ച്‌ ഉത്പന്നത്തിണ്റ്റെ വ്യാവസായികസാധ്യതകള്‍കൂടി തെളിയിച്ചുകൊണ്ടായിരുന്നു പഠനാനന്തരം അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്‌. അന്നെല്ലാം അച്ചടി കറുത്ത മഷിയിലായിരുന്നല്ലോ. അതുപോലും ഇറക്കുമതിയായിരുന്നു. വലിയതോതില്‍ തുടങ്ങിയിരുന്നെങ്കില്‍ അച്ഛനതൊരു വലിയ ബിസിനസ്സാക്കാമായിരുന്നു. എന്തുകൊണ്ടോ, മുതല്‍മുടക്കായിരുന്നിരിക്കണം പ്രധാന പ്രശ്നം, അദ്ദേഹമതു തുടര്‍ന്നില്ല. പങ്കാളിത്തത്തില്‍ മരുന്നുവ്യവസായവും സ്വന്തമായി ബേക്കറി-വ്യവസായവുമായി തിരക്കിലുമായി. അപ്പോഴേക്കും നാടു സ്വതന്ത്രമായിക്കഴിഞ്ഞിരുന്നു. അന്നത്തെ തിരു-കൊച്ചി സംസ്ഥാനത്തെ കുടില്‍-വ്യവസായ വികസന ബോറ്‍ഡിന്‌ അച്ഛന്‍ അച്ചടിമഷിയുടെ സ്വന്തം സാങ്കേതികവിദ്യ സൌജന്യമായി കൈമാറി. ('കേരള ഇണ്റ്റസ്റ്റ്രി' എന്ന അവരുടെ പ്രസിദ്ധീകരണത്തില്‍ അച്ഛന്‍ അതിനെപ്പറ്റി എഴുതിയിരുന്ന ലേഖനം ഞാന്‍ കണ്ടിട്ടുണ്ട്‌; അതും അച്ഛണ്റ്റെ ബിരുദവും റിപ്പോറ്‍ട്ടുമെല്ലാം കാലാന്തരത്തില്‍ ചിതല്‍തിന്നുപോയി). ഒരുപാടുപേര്‍ ആ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ കൊച്ചുകൊച്ചു മഷിനിര്‍മാണശാലകള്‍ നടത്തിയിരുന്നത്രെ. ക്രമേണ ഫാക്റ്ററി-മഷിയുടെയും വറ്‍ണമഷിയുടെയും വരവോടെ ആ ചെറുകിടസാങ്കേതികവിദ്യക്കു പ്രസക്തിയുമില്ലാതായി. ഭൌതികസ്വത്തും ബൌദ്ധികസ്വത്തും തമ്മില്‍ സമരത്തിലായിരുന്നു അച്ഛനെക്കാലവും. മറ്റെന്തൊക്കെ പറഞ്ഞാലും അറിവുപങ്കിടുന്നതില്‍ അതിര്‍വരമ്പില്ലായിരുന്നു ഒരുകാലത്ത്‌ റഷ്യക്ക്‌. വെറുതെ കിട്ടുന്ന 'സോവിയറ്റ്‌ നാ'ടും തീരെ വിലകുറഞ്ഞുകിട്ടുന്ന 'മിര്‍' / 'പീസ്‌'-പ്രസിദ്ധീകരണങ്ങളും ഞങ്ങളുടെ തലമുറയെ അറിവില്‍ സമ്പന്നമാക്കി. പകര്‍പ്പവകാശപ്പേടിയില്ലാതെ ഏതു റഷ്യന്‍-പ്രസിദ്ധീകരണവും അന്ന് പരിഭാഷപ്പെടുത്തുകയോ പുന:പ്രസിദ്ധീകരിക്കുകയോ ഒക്കെ ചെയ്യാമായിരുന്നു. എന്തിന്‌, എണ്‍പതുകളില്‍ എണ്റ്റെ മകള്‍വരെ 'മിഷ' എന്ന റഷ്യന്‍-മാസിക രസിച്ചുവായിച്ചുവളര്‍ന്നതാണ്‌. ഇന്ന്‌ പകര്‍പ്പവകാശപ്പേടിയില്ലാതെ എന്തെങ്കിലും പ്രസിദ്ധീകരിക്കാനൊക്കുമോ? ഇണ്റ്റര്‍നെറ്റിണ്റ്റെ വരവോടെ അറിവ്‌ പൊതുസ്വത്തായി മാറുന്നുണ്ട്‌. വിദ്യയെ വിലയ്ക്കുവാങ്ങുന്നവരും വിദ്യക്കു വിലങ്ങുവയ്ക്കുന്നവരും അത്യാശങ്കയോടെ നോക്കിക്കാണുകയാണ്‌ നവമാധ്യമങ്ങളെ. കോപ്പി റൈറ്റ്‌ (പകര്‍പ്പവകാശം) എന്ന വിലങ്ങുതടിക്കെതിരായി, പക്ഷെ ബൌദ്ധിക-ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ടുതന്നെ, കോപ്പി ലെഫ്റ്റ്‌ എന്നൊരു സങ്കേതം ഉരുത്തിരിയുകയായി - 'പകര്‍പ്പ്‌' പൊതുജനത്തിണ്റ്റെ അവകാശമാണെന്ന വാമപക്ഷം. 'ക്രീയേറ്റീവ്‌ കോമണ്‍സ്‌' എന്നൊരു പ്രസ്ഥാനം തന്നെ ശക്തിപ്പെടുകയാണ്‌; സ്വയംപ്രസാധനത്തിനു വഴിയൊരുക്കി 'ഇ'(ലക്ട്റോണിക്‌)-പ്രസിദ്ധീകരണങ്ങളും. വിക്കിപ്പീഡിയയും മറ്റും അറിവിനെ സൌജന്യവത്കരിച്ചുകൊണ്ടിരിക്കുന്നു. കള്ളന്‍മാര്‍ കൊണ്ടുപോകാതെ, കൊടുക്കുംതോറുമേറുന്ന വിദ്യയുടെ നല്ലനാളുകള്‍ വിദൂരമല്ല. "വിദ്യയാ/മൃതമശ്നുതേ" എന്നല്ലോ ആപ്തവാക്യം.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...