Showing posts with label poems. Show all posts
Showing posts with label poems. Show all posts

Sunday, 31 January 2021

മൗനവ്രതം

 

മൗനവ്രതം

 

(നാരായണസ്വാമി)

 

പണ്ടന്നേ വായ്തുറന്നു

രണ്ടക്ഷരമില്ല

രണ്ടുവാക്കിൻമീതെയൊരു

വർത്തമാനമില്ല

തൊണ്ടയ്ക്കുള്ളിൽ തൂങ്ങിനിൽക്കും

തിരുവായ്മൊഴിക്കും

രണ്ടാമതായൊരുനാളു-

മുരിയാട്ടമില്ല

കാതിലെന്നും പഞ്ഞി വച്ചേ

പാട്ടുകേട്ടിരിപ്പൂ

വായിലെന്നുമുരുളപൊത്തി-

പ്പാടുകയേയുള്ളൂ

വീണ്ടുമെന്നെപ്പൊട്ടനാക്കാ-

നാവതില്ലയാർക്കും

(ഇതിലുമേറെ പൊട്ടനാകാ-

നാവതില്ലെനിക്കും)


(Dec 2020)

 

(സെപ്റ്റംബർ 2020)

സ്വപ്നാക്രാന്തം

സ്വപ്നാക്രാന്തം

 

(നാരായണസ്വാമി)

 

എത്ര തിരിച്ചാലും

പിണയാത്ത വൃത്തങ്ങൾ

എത്ര ചിരിച്ചാലും

തികയാത്തബദ്ധങ്ങൾ

എത്ര വിടർന്നാലും

തളരാത്ത പുഷ്പങ്ങൾ

എത്ര കുടഞ്ഞാലും

പിരിയാത്ത ബന്ധങ്ങൾ

എത്ര കടിച്ചാലും

പൊടിയാത്ത കഷ്ടങ്ങൾ...

എത്ര മരിച്ചാലും

തീരാക്കിനാവുകൾ!

 

(Jan 2021)


Thursday, 28 February 2019

ചിരിയോചിരി


ചിരിയോചിരി

ഞാൻ ചിരിച്ചു.

എന്തിനിതുപോലെ
ജീവിക്കുന്നതെന്നു ചോദിച്ചപ്പോൾ
ഞാൻ ചിരിച്ചു.

എങ്ങിനെയിങ്ങനെ
ജീവിക്കാൻ പറ്റുമെന്നു ചോദിച്ചപ്പോൾ
ഞാൻ ചിരിച്ചു.

എങ്ങിനെയിങ്ങനെ
ജീവിക്കുമെന്നു ചോദിച്ചപ്പോൾ
ഞാൻ ചിരിച്ചു.

ഇങ്ങനെയാണോ
ജീവിക്കുന്നതെന്നു ചോദിച്ചപ്പോൾ
ഞാൻ ചിരിച്ചു.

ഇങ്ങനെയാണോ
ജീവിക്കാൻപോകുന്നതെന്നു ചോദിച്ചപ്പോൾ
ഞാൻ ചിരിച്ചു.

ഇങ്ങനെയിങ്ങനെ
ജീവിച്ചാൽ മതിയോ
എന്നു ചോദിച്ചപ്പോഴും
ഞാൻ ചിരിച്ചു.

അതു ബുദ്ധന്റെ ചിരിയായിരുന്നില്ല.
ബുദ്ദുവിന്റെ ചിരി!


Monday, 18 February 2019

രാഷ്ട്രീയം


രാഷ്ട്രീയം


ഒരുചെറുജീവിതമാടിത്തീർക്കാൻ
തരികിടതന്ത്രം പലതുണ്ടേ
കാലുനിലത്തുനിലയ്ക്കുനിറുത്താൻ
മറുകണ്ടംവരെയൂന്നുണ്ടേ
ഒരുപിടിയരിയെ ഒരുപറയാക്കാൻ
പാത്രം‌ മാറ്റിയെടുപ്പുണ്ടേ
ഒരുതുള്ളിക്കൊരുകുടമായ്ത്തീരാൻ
കുടമാറ്റങ്ങൾ പലതുണ്ടേ!

പൂരപ്പറമ്പ്


പൂരപ്പറമ്പ്

ജീവിതമൊരുചെറുകളിയായതുകണ്ടേ
കൂടെച്ചിലരു ചിരിക്കുന്നു
ചിലർ കരയുന്നൂ ചിലരുണരുന്നൂ
ചിലരങ്ങനെയങ്ങനെ പുലരുന്നൂ
പുലരാൻകാലത്തുണരാനിത്തിരി
മടിയുള്ളോർ പകൽ വലയുന്നൂ
പലപലവേഷംകെട്ടിക്കാവിലെ
പൂരപ്പടപോലലയുന്നൂ


നിത്യപ്രണയം


നിത്യപ്രണയം


ഒരുചെറുപാമ്പിനെയരയിൽകെട്ടിയ-
പോലെന്നുള്ളം പിടയുന്നൂ
പിടയുടെ പിടിയിൽപ്പെട്ടകണക്കെ
ഒരുചെറുപുഴുവായ് പുളയുന്നൂ
കുളിരണയുന്നൂ മഴപുണരുന്നൂ
പുതുനാമ്പുകൾ പലതുണരുന്നൂ
ചെറുതായുള്ളതു പലതായ്ത്തീരാൻ
വലിയൊരു പുഴയായൊഴുകുന്നൂ


Thursday, 14 February 2019

തിരുത്ത്


തിരുത്ത്

ബൂർഷ്വാസി പ്രോലിറ്റേറിയനായി
പ്രോലിറ്റേറിയൻ ബൂർഷ്വാസിയായി
അന്തർധാര അണിമുറിഞ്ഞപ്പോൾ
തിരുത്തൽവാദം തകൃതിയിലായി
മുലധനം മൂലധനമാക്കി
ആർത്തവവിശേഷമൊരുക്കി
ആർത്തന്റെ അർഥവാദം
വിരോധാത്മകഭൗതികമാക്കി
ആത്മീയതയ്ക്കും അനുബന്ധമായി
ആക്രോശങ്ങൾ പലതായി
അധ്വാനിച്ചവൻ അധോഗതിയായി
ഭാരം ചുമന്നവൻ ഭ്രാന്തനുമായി!

അരാഷ്ട്രീയൻ


അരാഷ്ട്രീയൻ

ഒരുപുലിയായിട്ടവനെക്കണ്ടതു
വെറുതെ, പേടിച്ചതുമേ വെറുതെ!
കയ്യും‌പൊക്കിക്കാലും‌നീട്ടി
ചുണ്ടിൽ പുഞ്ചിരി മറയായ് കെട്ടി
കട്ടുപെറുക്കിയും തിന്നുമുടിച്ചും
കൂടെക്കൂട്ടരെയൂട്ടിവളർത്തിയും
ജനഗണമനമറിയാതെയറിഞ്ഞും
കൊടിവീശിച്ചും ചൂട്ടുതെളിച്ചും
പകരംചോദിച്ചതുവഴി ചാരം
വാരിക്കൂട്ടിയണിഞ്ഞും, പലവക!

Tuesday, 4 December 2018

ഭാഗവതം



തെറ്റുചെയ്‌വേനെന്നു ചൊല്ലിയോ കേശവാ,
തെറ്റുകൾ പിന്നാലെ ചെയ്തുകൂട്ടി?

തെറ്റുചെയ്‌തേനെന്നു ചൊല്ലിയല്ലേ വെറും
വിശ്വരൂപത്തെയെടുത്തുകാട്ടി?

പ്രളയശേഷം



തലയ്ക്കുമുകളിൽ
തലമുറ പണിയും
തരികിടതന്ത്രങ്ങൾ

മലയ്ക്കുചുറ്റും
മതിലുകൾ പണിയും
അഭിനവസൂക്തങ്ങൾ

പുഴയ്ക്കുചെല്ലാ-
നിടയില്ലാതെയ-
ടച്ച പോംവഴികൾ

വഴിക്കുവഴിയേ
വരിയായ് വന്നവ-
രരികുകൾ പൂകിയവർ.

ദാരുണ്യം




കത്തിപ്പടർന്നാലുമെത്താത്ത കണ്ണിണ
കൊത്തിപ്പറിച്ച ദാരുണ്യമേ-

എത്തിപ്പിടിക്കുവാനാകാത്ത കൈകളെ
ചുറ്റിപ്പിടിച്ച കാരുണ്യമേ-

വാക്കിലുറങ്ങാവരികളെ താലോലി-
ച്ചാട്ടിയുറക്കിയ വൈക്ലബ്യമേ-

കാറ്റിൽ‌ തളരുന്ന വാസനച്ചെപ്പിന്റെ-
യുള്ളിൽ നിറയും നിശ്വാസമേ-

Monday, 29 October 2018

അന്തിക്കണക്ക്



കാറൊഴിഞ്ഞ മാനത്തൊരു
അന്തിമേഘക്കീറ്
കാറ്റൊഴിഞ്ഞ മാമരത്തുമ്പിൽ
മർമരത്തിൻ ശീല്

കാലംപറ്റി ഓളംവറ്റി
ശാന്തമായൊരാറ്
മണ്ണിലെങ്ങും വിണ്ണിലെങ്ങും
വെൺനിലാക്കിനാവ്

കണ്ണിലെന്നും കരളിലെന്നും
പ്രണയനൊമ്പരച്ചൂട്
അകം‌നിറയെ പുറംനിറയെ
മധുരമുന്തിരിച്ചാറ്

കാറ്റടങ്ങി പിശറടങ്ങി
ഓരുവെള്ളം പടിയിറങ്ങി
പെരുമീനിൻ‌ ഇത്തിരിവെട്ടത്തിൽ
പാതിരാക്കുറുമ്പ്

Friday, 26 October 2018

അന്തിവെളിച്ചം



തലകൊണ്ടുമാത്രം പണിചെയ്തതെന്തെന്നു
താനേ മനസ്സിലൊരാന്തൽ
കയ്യിലും കാലിലും കണ്ണിലും കരളിലും
കാലം കുടുക്കിട്ട തോന്നൽ
മുച്ചെണ്ടകൊട്ടി മുഴക്കിയ വാക്കുകൾ
വക്കുപൊട്ടിച്ച പാത്രങ്ങൾ
കയ്ച്ചിട്ടിറക്കാൻ കഴിയാതെയന്നത്തെ
കൺതുറുപ്പിച്ച കാര്യങ്ങൾ

തീരെച്ചെറുതെങ്കിൽ മാവിൽ പടർത്തിടാം
വള്ളികൾ കെട്ടിപ്പിടിച്ചാൽ
വെട്ടിപ്പടർന്നു കയറുമ്പോൾ വേരുകൾ
പാഴ്‌മരമെങ്കിൽ മുറിക്കാം

അന്തിവെളിച്ചത്തിലാൽത്തറച്ചൂടിലി-
ന്നോടിയെത്തുന്നു കിനാക്കൾ
കൊച്ചടിവച്ചുടലാടിക്കുഴഞ്ഞാലു-
മാശ്വാസമായെൻ സ്മൃതികൾ
നഷ്ടവസന്തവും ശിഷ്ടശിശിരവും
ഗ്രീഷ്മത്തുടുപ്പിൽ നിറഞ്ഞു
വർഷവർണങ്ങളും ശരദേന്ദുരശ്മിയും
ഹേമന്തരാവിൽ പുണർന്നു

കൂട്ടിലൊരു കിളി താമരപ്പൈങ്കിളി
ആരെയോ മുട്ടിയുണർത്തി
മാറിൽ കുരുങ്ങിയ നിശ്വാസവീചിയിൽ
ഓമനപ്പൈതൽ ചിണുങ്ങി


മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...