Sunday, 27 September 2015
പുസ്തകപ്പുഴുക്കള്‍
പുസ്തകങ്ങള്‍ക്ക് അനവധി ഉപയോഗങ്ങളുണ്ട്: അന്തസ്സില്‍ വാങ്ങാനും ലാഭത്തില്‍ വില്‍ക്കാനും കൂടെ കൊണ്ടുനടക്കാനും സമ്മാനമായി കൊടുക്കാനും ആളുകളെ വശത്താക്കാനും വീടിനു മോടികൂട്ടാനും ഓഫീസില്‍ മോടികാട്ടാനും ബുദ്ധിരാക്ഷസന് ചമയാനും അത്യാവശ്യം കുറിപ്പുകളെഴുതാനും താളുകള്‍ക്കിടയില്‍ പണം സൂക്ഷിക്കാനും ആരുമറിയാതെ പണം കൈമാറാനും വേണ്ടിവന്നാല്‍ കടലാസ്സു പറിക്കാനും മയില്‍പ്പീലിയും പൂവിതളുമെല്ലാം സംരക്ഷിക്കാനും രഹസ്യമായി പ്രണയലേഖനം കൈമാറാനും മറ്റുമാര്‍ഗങ്ങളില്ലെങ്കില്‍ മുഖം മറയ്ക്കാനും ആരാണ്റ്റെ കണ്ണുവെട്ടിക്കാനും വെയില് കൊള്ളാതിരിക്കാനും ഉഷ്ണിച്ചാല്‍ വിശറിയാക്കാനും മേശപ്പുറത്തെ കടലാസ്സു പറക്കാതിരിക്കാനും ഇരിപ്പിടത്തിന് ഉയരം കൂട്ടാനും പിരിമുറുകുമ്പോള്‍ തലപൂഴ്ത്താനും വിശ്രമിക്കുമ്പോള്‍ മണംപിടിക്കാനും ഉറക്കംവരുമ്പോള്‍ തലയണയ്ക്കാനും ഇടയ്ക്കിടെ ഈച്ചയാട്ടാനും അറ്റകൈക്ക് കൊതുക്കളെ അടിക്കാനും പിള്ളേരെ തല്ലാനും പ്റിയപ്പെട്ടവരെ തലോടാനും. പിന്നെ വേണമെങ്കില്‍ വായിക്കാനും പഠിക്കാനും. പുസ്തകപ്പുഴുക്കളും വേണ്ടുവോളമുണ്ടു ചുറ്റും. എന്തുകണ്ടാലും വായിക്കുന്നവര്‍, എന്തുകണ്ടാലും വാങ്ങിക്കുന്നവര്‍. കയ്യില്‍ കൊണ്ടു നടക്കുന്നവര്‍. സൂക്ഷിച്ചു വയ്ക്കുന്നവര്‍. വായിക്കാതെ ഉറക്കം വരാത്തവര്‍. ഊണും ഉറക്കവും വെടിഞ്ഞു വായിക്കുന്നവര്‍. നെപ്പോളിയനാണെന്നു തോന്നുന്നു, തണ്റ്റെ അടുത്ത ജന്മത്തില് ഒരു ലൈബ്രേറിയനായി പിറക്കണമെന്നാഗ്രഹിച്ചത്. ഉംബെര്‍ടോ ഇകൊ എന്ന പ്രസിദ്ധ ഗ്രന്ഥകാരണ്റ്റെ കൈവശം അന്‍പതിനായിരത്തിലധികം പുസ്തകങ്ങളുണ്ടത്രെ. വെറുതയല്ല അദ്ദേഹം ഇത്രമാത്രം കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ഈ കൊച്ചു ഗോവയില്‍തന്നെ, സ്വാതന്ത്ര്യപോരാളിയും കൊങ്കണിക്കവിയും സാമൂഹ്യപരിഷ്കര്‍ത്താവുമായ നാഗേഷ് കര്‍മലിയുടെ വീട്ടില്‍ പതിനായിരക്കണക്കിനാണു ശേഖരം. ആര്‍ക്കും പോയിരുന്ന് എന്തും വായിക്കാം അവിടെ. പക്ഷെ ഒരൊറ്റ പുസ്തകം കടംകൊടുക്കില്ലെന്ന വാശിയിലാണദ്ദേഹം. കടംകൊടുത്ത പുസ്തകം കളഞ്ഞുപോയതിനു തുല്യം എന്ന് ആര്‍ക്കാണറിയാത്തത്? ഒരുമാതിരിപ്പെട്ടവര്ക്കൊന്നും പുസ്തകം തിരിച്ചുകൊടുക്കാനുള്ളതല്ലല്ലോ. ഒരു ശാസ്ത്രഗവേഷണശാലയില്‍ ഗവേഷകരിലൊരാള്‍ നൂറുകണക്കിനു പുസ്തകങ്ങള്‍ തിരിച്ചുകൊടുക്കാതെ വന്നപ്പോള്‍ ലൈബ്രേറിയന്‍ പോയി കാര്യമന്വേഷിച്ചു. ഗവേഷകണ്റ്റെ മറുപടി ഇതായിരുന്നു: ഇതിലൊരു പുസ്തകമെങ്കിലും ഞാന്‍ ഉപയോഗിക്കാത്തതുണ്ടോ? ഒരു പുസ്തകമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ? ഇതിലൊറ്റ പുസ്തകമെങ്കിലും മറ്റാരെങ്കിലും ആവശ്യപ്പെട്ടുവന്നോ? ഇല്ലല്ലോ. ഇനി ഇതെല്ലാംകൂട്ടി ഞാനങ്ങു തിരിച്ചുതന്നാല്‍തന്നെ അതെല്ലാം തിരികെ വയ്ക്കാനുള്ള സ്ഥലം ലൈബ്രറിയിലുണ്ടോ? കൊല്‍ക്കത്തയില്‍ കണ്ടിട്ടുണ്ട്, ആളുകള്‍ പുറത്തേക്കിറങ്ങുംമുന്നേ തോള്‍സഞ്ചിയില്‍ ഒന്നുരണ്ടു പുസ്തകം വെറുതെ കുത്തിനിറയ്ക്കുന്നത്. എണ്റ്റെ ഒരു സഹപ്രവര്ത്തകന് വിലപിടിപ്പുള്ള പുസ്തകങ്ങള്‍ സ്ഥിരമായി വാങ്ങിക്കൂട്ടുമായിരുന്നു; എന്നിട്ടതെല്ലാം സൂക്ഷിച്ചുവയ്ക്കും പിന്നെ എപ്പോഴെങ്കിലും വായിക്കാന്‍. അതു പക്ഷെ ഉണ്ടാകാറില്ല. വായിച്ച താളുകള്‍ കീറിയെടുത്ത് ചുരുട്ടിക്കൂട്ടിയെറിയുന്ന ഒരു 'ഹിപ്പി'യെ കണ്ടിട്ടുണ്ട് ഒരിക്കല്‍ തീവണ്ടിയില്‍; യാത്ര തീരുമ്പോഴേക്കും പുസ്തകവും 'തീരും'. നമ്മുടെ പല രാഷ്ട്റീയക്കാരെയും കണ്ടിട്ടില്ലേ, മുഖാമുഖസമയത്ത് പിറകില്‍ അലമാരനിറച്ചും പുസ്തകങ്ങളുമായി. അതിലൊരെണ്ണം വായിച്ചിരുന്നെങ്കില്‍ ഈ മഹതീമഹാന്മാര് എന്നോ നന്നായിപ്പോയേനേ. പിന്നെ വക്കീല്മാര്. അവരുടെ പരഭാഗത്തും കണ്ടിട്ടുണ്ട് പുസ്തകശ്ശീവേലി. ഇനി പുത്തന്‍പണക്കാരുടെ കാര്യം. അവര്‍ക്ക് കോഫി-ടേബിള്‍ ഇല്ലാതെ പറ്റില്ലല്ലോ; അതിനുമേല്‍ ഒന്നുരണ്ട് ആഡംബരപ്പുസ്തകങ്ങളും. അവരുടെ വീടുകള്‍ മോടിപിടിപ്പിക്കാന്‍ ലോകത്തിലെ ഏതു പുസ്തകത്തിണ്റ്റെയും പുറംചട്ടയോടെ അകത്തൊന്നുമില്ലാത്ത ഡമ്മിപ്പുസ്തകങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുന്ന ഗൃഹാലങ്കാരവിദഗ്ധരും ഉണ്ടത്രെ. ജോലിയില്‍നിന്ന് അടുത്തിടെ വിരമിച്ച ഒരു മലയാളി പറഞ്ഞതാണ്, ഗോവ വിട്ടുപോകാതിരിക്കാന്‍ ഒരു കാരണം ഇവിടത്തെ സെണ്റ്റ്രല്‍ ലൈബ്രറികളാണെന്ന്. ജില്ലാതലത്തിലും താലൂക്കു തലത്തിലും ഗ്രാമസഭാതലത്തിലും, ഒരുമാതിരിപ്പെട്ട ആര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ തലങ്ങും വിലങ്ങും ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു ഗോവയില്‍. ഇവയില്‍ ഏറ്റവുമധികം സ്തുത്യറ്‍ഹമായത് പണജിയിലെ കൃഷ്ണദാസ് ശാമ സെണ്റ്റ്രല്‍ ലൈബ്രറി തന്നെ. ചുറ്റുമുള്ള വൃത്തികേടുകളില്‍നിന്നെല്ലാമുയര്‍ന്ന് അത്യാധുനിക സൌകര്യങ്ങളും അതിവിപുലമായ ഗ്രന്ഥശേഖരങ്ങളും അതിസുന്ദരമായ വായനാന്തരീക്ഷവുമുള്ള ഈ ഗ്രന്ഥശാല, ചളിക്കുണ്ടില്‍ ചെന്താമരയെന്നപോലെ വിരിഞ്ഞുനില്ക്കുന്നു. അധികമകലെയല്ലാതെ പഞ്ചിം മുനിസിപ്പല്‍ പൂന്തോട്ടത്തില്‍ മറ്റൊരു കൌതുകക്കാഴ്ചയുമുണ്ട്: ഒരു തുറന്ന ലൈബ്രറി. അവിടത്തെ തുറന്ന പുസ്തകത്തട്ടില്‍ ആര്‍ക്കുവേണമെങ്കിലും പുസ്തകങ്ങളും മാസികകളും വാരികകളും ദൈനികങ്ങളും നിക്ഷേപിക്കാം, ആര്‍ക്കുവേണമെങ്കിലും അവ എടുത്തു വായിക്കാം. ആരോടും ചോദിക്കണ്ട, പറയണ്ട. കേരളത്തോളമെത്തില്ലെങ്കിലും, വായനക്കൊതിയുള്ളവര്‍ക്ക് നട്ടംതിരിയേണ്ടിവരില്ല ഗോവയില്‍. ഒരു പ്രധാനവ്യത്യാസവുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലേതുപോലെയല്ലാതെ നാട്ടുഭാഷാഗ്രന്ഥങ്ങളേക്കാള്‍ ഇംഗ്ളീഷ്-പുസ്തകങ്ങള്‍ വേണ്ടുവോളം ലഭ്യമാണ് ഗോവയിലെ പുസ്തകശേഖരങ്ങളില്‍. ഒരു നല്ല മലയാളം-ലൈബ്രറിയുടെ അഭാവം പക്ഷെ ഇന്നുമുണ്ട്. മലയാളമുള്‍പ്പെടെ എല്ലാ ഭാരതീയ ഭാഷകളിലെയും പുസ്തകങ്ങള്‍ ഗോവയിലുള്ളവരില്‍നിന്നു സൌജന്യമായി സമാഹരിച്ച് സെണ്റ്റ്രല്‍ ലൈബ്രറിയില്‍ സൂക്ഷിക്കാനൊരു പദ്ധതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും നടപ്പിലാകുമോ എന്നു തിട്ടമില്ല. എണ്റ്റെ അപൂര്‍വം ഭാഗ്യങ്ങളിലൊന്നാണ് എണ്റ്റെ ഭാര്യ വ്യക്തിപരമായി വലിയൊരു പുസ്തകപ്റേമിയും തൊഴില്‍പരമായി ലൈബ്രേറിയനുമാണെന്നുള്ളത്. ഓണം-വിഷു-സംക്രാന്തിക്കുമാത്രമൊതുങ്ങാതെ എണ്റ്റെ വീട്ടില്‍ സമൃദ്ധമായി കിട്ടുന്ന ഒന്നാണ് വായിക്കാന്‍ പുസ്തകങ്ങള്‍. വായിച്ചുവായിച്ചു വളര്‍ന്നുവളര്‍ന്ന് വയസ്സേറെ ആയെന്നുമാത്രം! പുസ്തകങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പരിതാപകരമായ സാഹചര്യത്തിലാണ് ഞങ്ങളുടെ തലമുറ പഠിച്ചത്. ഏഴാംക്ളാസ്സിലെത്തിയപ്പോഴാണ് പാഠപുസ്തകങ്ങളല്ലാത്ത ഒന്നുരണ്ടു പുസ്തകങ്ങള്‍ കയ്യിലെത്തുന്നത്. അധ്യാപകന് ഒരുകെട്ടു പുസ്തകവുമായി വരുന്നു; ഇരിക്കുന്ന മുറയ്ക്ക് അവ ഒന്നൊന്നായി ഞങ്ങള്‍ക്കു തരുന്നു. അവസാനബെഞ്ചുകാര്‍ക്ക് കിട്ടിയെന്നും വരില്ല. മൂന്നാംപക്കം അത് അടുത്തകുട്ടിക്കു കൈമാറണം. വായിച്ചാലുമില്ലെങ്കിലും. ലൈബ്രറിപ്പണി അതോടെ തീര്‍ന്നു. സിന്‍ബാദിണ്റ്റെ കഥയും റോമിണ്റ്റെ കഥയും സൊറാബ്-റസ്തം കഥയും അന്നു വായിച്ചതായി ഓറ്‍മയിലുണ്ട്. പിന്നെ പത്താംക്ളാസ്സെത്തുമ്പോഴാണ് ചെമ്മീന്‍ ഒരു വിലയേറിയ മത്സ്യമാണെന്നും ഓടയില്‍നിന്ന് ഒരു സിനിമയാണെന്നും നാലുകെട്ട് മുസ്ളീങ്ങള്‍ക്കുള്ളതാണെന്നും ഓടക്കുഴല്‍ ഒരു സംഗീതോപകരണമാണെന്നും ഭാരതപര്യടനം ചെലവേറിയ പരിപാടിയാണെന്നും മലയാളശൈലി ഒരു പഴഞ്ചൊല്‍മാലയാണെന്നുമെല്ലാമുള്ള (എന്നു ഞങ്ങള്‍ ഉപന്യാസംവരെ എഴുതിയിട്ടുണ്ട്) ധാരണ മാറി അവ മഹല്‍ഗ്രന്ഥങ്ങളാണെന്നു മനസ്സിലായത്. ഒന്നുരണ്ടുവര്‍ഷംകൊണ്ട് കേരളസാഹിത്യചരിത്രംവരെ വായിച്ചുമനസ്സിലാക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയ അരവിന്ദാക്ഷന് മാസ്റ്റര്‍ ഇന്നും തൃപ്പൂണിത്തുറയില്‍ പ്രകാശംപരത്തി നില്ക്കുന്നു. കോളേജ്-പഠനത്തിണ്റ്റെ തുടക്കവും അല്പം അരോചകമായിരുന്നു. കാരണം ഞാന്‍ ചേര്‍ന്ന സ്വകാര്യകോളേജിലെ ഗ്രന്ഥാലയം സ്വയം പുസ്തകം തിരഞ്ഞെടുക്കാന്‍ അനുവദിച്ചിരുന്നില്ല. കൂടാതെ തൊട്ടതിനെല്ലാം പ്രതിബന്ധമായി ലൈബ്ററി-ജീവനക്കാരും. തുടര്‍ന്ന് സര്‍ക്കാര്‍-കോളേജിലെത്തിയപ്പോഴാണ് തുറന്നുകിടക്കുന്ന പുസ്തകത്തട്ടുകള്‍ കാണുന്നതും ലൈബ്റേറിയനുമായി ചങ്ങാത്തത്തിലാകുന്നതും പുത്തന്‍പുസ്തകങ്ങള്‍ കണക്കില്‍ചേറ്‍ക്കുന്നതിനുംമുന്‍പേ വായിക്കാന്‍ കിട്ടുന്നതും. എറണാകുളം മഹാരാജാസ് കോളേജ് വളമിട്ടുവളര്‍ത്തിയ വ്യക്തികള്‍ അതൊരിക്കലും മറക്കാന്‍ വഴിയില്ല. ഉപരിപഠനത്തിണ്റ്റെ പിന്നീടുള്ള രണ്ടുവറ്‍ഷങ്ങളില്‍ സാങ്കേതികഗ്രന്ഥങ്ങളുമായിമാത്രം കെട്ടുപിണയാനേ കഴിയുമായിരുന്നുള്ളൂ. പുറംവായനയ്ക്ക്, തൃപ്പൂണിത്തുറയില്‍ ഗാന്ധിജിയുടെ പാദസ്പര്‍ശംകൊണ്ടു ധന്യമായ മഹാത്മാ വായനശാല. കൊച്ചി സര്‍വകലാശാലയിലെ ഞങ്ങളുടെ വകുപ്പുലൈബ്ററി അറിവിണ്റ്റെ ഒരു കടലാണ് തുറന്നുതന്നത്. പഴമയും പുതുമയും കൈകോര്‍ത്തൊരു ഗ്രന്ഥശാല. അലമാരികള്‍ക്കിടയിലെ പുസ്തകാന്വേഷണവും ഇടയ്ക്കെല്ലാമുള്ള കുട്ടിക്കുറുമ്പുകളും ലൈബ്രേറിയണ്റ്റെ പൂര്‍ണനിരീക്ഷണവലയത്തിലായിരുന്നെങ്കിലും എന്തും വായിക്കാനും സ്വയം വളരാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. സ്വയംപഠനം എന്നത് അവിടെയാണു പഠിച്ചത്. അന്നേയ്ക്കു ഞങ്ങള്‍ മുതിര്‍ന്നവരുമായല്ലോ. തൊഴിലിണ്റ്റെ ഭാഗമായി ഇന്ത്യയിലെയും വിദേശത്തെയും പല ഗ്രന്ഥശാലകളും പിന്നെ കണ്ടു. ഒരു ഗ്രന്ഥശാലയെച്ചുറ്റി ഒരു മഹദ്വലയം ഉണ്ടാകും. പുസ്തകപ്പുഴുക്കള്‍ എങ്ങും എമ്പാടും ഉണ്ടെന്ന സത്യം അതോടെ ബോധ്യപ്പെട്ടു. വാങ്ങാനല്ലെങ്കിലും വായിക്കാനെങ്കിലും കയറിക്കൂടുന്നവര്‍ ലോകംമുഴുവനുള്ള പുസ്തകശാലകളിലുണ്ട്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൌണില്‍ ഒരു പുസ്തകശാലതന്നെ അത്തരം പുസ്തകപ്പുഴുക്കള്‍ക്ക് സോഫയും കാപ്പിയും മറ്റുമായി തുറന്നുവച്ചിരിക്കുന്നു. വേണ്ടുവോളം പുസ്തകം വായിക്കാം, വേണമെങ്കില്‍ വാങ്ങാം, വേണ്ടെങ്കില്‍ ഇറങ്ങിപ്പോരാം. അടുത്തകാലത്തു കേട്ടതാണ്, ദില്ലിയിലെ 'ഫാക്റ്റ് ആണ്റ്റ് ഫിക്ഷന്‍' എന്ന വളരെ ജനപ്രിയമായ പുസ്തകശാല അടച്ചുപൂട്ടിയെന്ന്. വളരെ അപൂര്‍വമായ പുസ്തകങ്ങള്‍ യാതൊരു അടുക്കും ചിട്ടയുമില്ലാതെ വാങ്ങിവച്ചു വിറ്റിരുന്ന ഒരു സ്ഥാപനമായിരുന്നത്രെ അത്. മണിക്കൂര്‍കണക്കു ചെലവിടാന്‍ ആളുകളെത്തിയിരുന്നത്രെ അവിടെ. പക്ഷെ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല, കമ്പോളത്തിണ്റ്റെ കയ്യേറ്റത്തില്‍, കൈക്രിയയില്‍. ഇന്നുമോറ്ക്കുന്നു പുണെയിലെ ഡെക്കന്‍ ജിംഖാന എന്നിടത്തെ 'സാരസ്വത്' എന്നൊരു പുസ്തകശാല. കാര്ള് എം. പോപ്പര്‍ എന്ന ഗ്രന്ഥകാരണ്റ്റെ ഒരു പുസ്തകം തിരഞ്ഞുനടക്കുകയായിരുന്നു ഞാന്‍. ദില്ലിയിലും കൊല്‍ക്കത്തയിലും ചെന്നൈയിലും മുംബൈയിലുമായി പലയിടത്തും കയറിയിറങ്ങി, ആ പുസ്തകത്തിനുവേണ്ടി. അവസാനം പുണെയിലെ 'സാരസ്വ'ത്തില്‍ എത്തിയപ്പോഴേക്കും പുസ്തകത്തിണ്റ്റെ പേരും മറന്നു. അതൊരു ഒറ്റയാള്‍ക്കടയായിരുന്നു. തലനരച്ച കടക്കാരന് എന്നോടു ചോദിച്ചു 'കഞ്ചെക്ച്ചേര്‍സ് ആണ്റ്റ് റെഫ്യൂട്ടേഷന്‍സ്' ആണോ തിരക്കുന്നതെന്ന്. താന്‍ അതു സര്‍വകലാശാലയിലോമറ്റോ വായിച്ചിട്ടുണ്ടെന്നും പക്ഷെ അതു മാര്‍ക്കറ്റില്‍ കിട്ടില്ലെന്നും അദ്ദേഹം ഉറപ്പായിപ്പറഞ്ഞു. പുസ്തകത്തേക്കാള്‍ വലിയ പുസ്തകക്കാരന്! ഇന്നും എനിക്കാ പുസ്തകം കിട്ടിയിട്ടില്ല വായിക്കാന്‍. പിന്നെ, മോശം പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ മോശം വേറൊന്നില്ല. ചില പുസ്തകങ്ങള്‍ വാങ്ങിവായിക്കുന്നതിനേക്കാള്‍ ഒരു പുസ്തകമങ്ങെഴുതുന്നതാണെളുപ്പം. പ്രത്യേകിച്ചും വില കാണുമ്പോള്‍. പുസ്തകപ്രസാധനരംഗത്തെ കാണാച്ചരടുകളറിയുമ്പോള്‍, ഒരു 'ഒറ്റക്കോപ്പി-വിപ്ളവ'മായാലോ എന്നു തോന്നിത്തുടങ്ങിയിട്ടുണ്ട് ഈയിടെ. സംഗതി എളുപ്പം. ഒരു പുസ്തകമെഴുതി ഇപ്പോഴത്തെ സമൂഹമാധ്യമങ്ങളിലെവിടെയെങ്കിലും സ്വയമങ്ങു പ്രതിഷ്ഠിക്കുക. അത് പുസ്തകപ്പുഴുക്കള്‍ സൌജന്യമായി കരണ്ടിക്കോട്ടെ. അതോടൊപ്പം വീട്ടിലിരുന്ന് അതിണ്റ്റെ ഒരു കോപ്പി - ഒറ്റക്കോപ്പി മാത്രം, പുറംചട്ടയടക്കം - തയ്യാറാക്കുക. അതങ്ങു ഭംഗിയായി ബൈണ്റ്റുചെയ്തു സൂക്ഷിക്കുക. കാണിക്കേണ്ടവരെ കാണിക്കാം. ഇടയ്ക്കിടെ തട്ടാം, തലോടാം, താലോലിക്കാം. ശുഭം.
കൊടുക്കുംതോറുമേറിടും
കുട്ടിക്ളാസ്സുകളിലെ കാണാപ്പാഠമായിരുന്നു, "കൊണ്ടുപോകില്ല ചോരന്മാര്, കൊടുക്കുംതോറുമേറിടും" എന്ന കടംകഥക്കാര്യം. 'കടംകഥക്കാര്യം' എന്നുപറയാന്‍ കാരണം, സധാരണ കടംകഥകള്‍പോലെ കളിയല്ലിത്; കാര്യമാണ്. വിദ്യ കൊടുക്കാനുള്ളതാണെന്നും കൈവശംവച്ച് വിലപേശാനുള്ളതല്ലെന്നുമാണ് ഭാരതീയവിധി. "വിദ്യാര്‍പ്പണം പാത്രമറിഞ്ഞുവേണം" എന്നൊരു നിബന്ധനയേയുള്ളൂ. എന്തുകൊണ്ടെന്നാല്‍ അര്‍ഹിക്കാത്തവരുടെ കയ്യില്‍ വിദ്യ വിനാശകരമായിത്തീരും. അതുപോലെ പകുതിപ്പഠിപ്പും അപകടകാരിയാണ്. "അല്പവിദ്യ ആപല്‍ക്കര"മെന്ന് ഇംഗ്ളീഷിലുമുണ്ട്. ഇന്നു പക്ഷെ വിദ്യ വില്പനയ്ക്കാണ്. സ്കൂളുകളില്‍, കോളേജുകളില്‍, സര്‍വകലാശാലകളില്‍, ഗവേഷണസ്ഥാപനങ്ങളില്‍, ശ്രേഷ്ഠപഠനകേന്ദ്രങ്ങളില്‍ എല്ലാം വിദ്യ വില്പനച്ചരക്കാണ്. കാശുവാങ്ങി പഠിപ്പിക്കുന്നു സ്കൂളുകളിലും കോളേജുകളിലും. കാശുമേടിച്ചു പഠിക്കുന്നു ഗവേഷണശാലകളില്‍. കാശുണ്ടാക്കാന്‍ പഠിപ്പിക്കുന്നു വിശിഷ്ടസ്ഥാപനങ്ങള്‍. അഭ്യാസം, ഗവേഷണം, വിപണനം എന്ന വട്ടത്തില്‍ കുരുങ്ങിയിരിക്കുകയാണ് വിദ്യയെന്ന സമ്പത്ത് - ബൌദ്ധിക സ്വത്ത്. കൊണ്ടുപോകുന്നു ചോരന്മാര്. കൊടുക്കുംതോറുമേറുന്നതു കാശ് - പകര്‍പ്പവകാശം, പേറ്റണ്റ്റ്, കച്ചവടരഹസ്യം തുടങ്ങിയ പേരുകളില്‍ ബൌദ്ധികസ്വത്ത് ആവശ്യത്തേക്കാള്‍ അവകാശമായി. "തുറന്നുവച്ചാല്‍ ഒളിച്ചുവയ്ക്കാം" എന്നൊരു വിരോധാഭാസമാണ് ബൌദ്ധികസ്വത്തവകാശനിയമങ്ങള്‍! എങ്ങിനെയെന്നാല്, തണ്റ്റെ ഒരു പുത്തനറിവ് അല്ലെങ്കില്‍ ഒരു പുത്തനാശയം അല്ലെങ്കില്‍ ഒരു പുത്തന്‍ പ്രയോഗം ആദ്യം പേറ്റണ്റ്റ്-ഓഫീസുവഴി ലോകമെമ്പാടുമുള്ളരുടെ അറിവിനായി തുറന്നു വയ്ക്കണം. പുതുമ തികഞ്ഞതും പ്രായോഗികത നിറഞ്ഞതും ബൌദ്ധികമായി പല പടികള്‍ മെനഞ്ഞെടുത്തതുമാണെങ്കില്‍ അതിനു ബൌദ്ധികസ്വത്തവകാശം ലഭ്യമാകും. എന്നുവച്ചാല്‍ പിന്നെ നിശ്ചിതമായ കുറെയധികം വര്‍ഷത്തേക്ക് താനല്ലാതെ ബാക്കി ആരും ആ അറിവ് ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിക്കണമെങ്കില്‍ താന്‍ നിശ്ച്ചയിക്കുന്ന പ്രതിഫലത്തുക തന്ന ശേഷം മാത്രം. തണ്റ്റെ അറിവ് അല്ലെങ്കില്‍ പ്രയോഗം മറ്റുള്ളവരുടെ വരുതിയില്‍നിന്നു ഒളിച്ചുവയ്ക്കാം, പണം കൊയ്യാം. ഇപ്പറഞ്ഞത്ര ലഘുവൊന്നുമല്ല കാര്യം. മറ്റെല്ലാ നിയമങ്ങളുംപോലെ പേറ്റണ്റ്റ്-നിയമങ്ങളും സങ്കീര്‍ണവും സാങ്കേതികവുമാണ്. ചില നിര്‍ണായകകാര്യങ്ങള്‍ തുറന്നുപറയാതെ മറച്ചുവയ്ക്കാനും നിര്‍ദ്ദിഷ്ടവ്യവസ്ഥകള്‍ സൂത്രത്തില്‍ നിരാകരിക്കാനും വൈദഗ്ധ്യമുള്ള പേറ്റണ്റ്റ്-ഏജണ്റ്റുമാര്‍ ഉണ്ട്. ബുദ്ധിക്കു വിലയിടാന്‍മാത്രമല്ല, വിലപേശാന്‍കൂടി അവര്‍ക്കാകും. ഒരു പേര്, ഒരു പ്രസിദ്ധീകരണം, ഒരു സാധനം, ഒരു മരുന്ന്, ഒരു പ്രക്രിയ - ഇതിനെല്ലാം പകര്‍പ്പവകാശവും പ്രയോഗാവകാശവും നിര്‍മാണാവകാശവും ചമച്ച് വിദ്യയെ കാശാക്കിമാറ്റുന്നത് ആ കച്ചവടക്കണ്ണാണ്. വിദ്യക്കു വിലയിട്ടു തുടങ്ങിയപ്പോള്‍ "വിദ്യാധനം സര്‍വധനാല്‍ പ്രധാനം" എന്നതിന് അര്‍ഥം പാടേ മാറി. അമൂല്യം (വിലമതിക്കാന്‍ പറ്റാത്തത്) സമൂല്യമായി (വിലയിട്ടത്). അങ്ങനെ അതിലും അങ്ങാടിവാണിഭമായി. മൂന്നുപതിറ്റാണ്ടിലേറെ പഠനത്തിനും പരീക്ഷണത്തിനും പ്രയോഗത്തിനുമായി പണമുണ്ടാക്കാന്‍ കഴിഞ്ഞ എനിക്ക്, പണത്തിനുവേണ്ടി പഠനവും പരീക്ഷണവും പ്രയോഗവും നടത്താന്‍ മനസ്സുവന്നില്ല. അങ്ങനെ ഞാന്‍ അങ്ങാടിപ്പുറത്തായി. അടുത്തിടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഒരു വാര്‍ത്ത കണ്ടപ്പോഴാണ് ഇതെല്ലാം എഴുതാന്‍ തോന്നിയത്. കമ്പോളത്തിലെ പച്ചക്കറികളിലെ വിഷാംശമകറ്റാന്‍ അവര്‍ ഒരു മരുന്നുകൂട്ടുണ്ടാക്കിയിരിക്കുന്നുവത്രെ. നല്ലത്. കുറെപേര്‍ക്കൊക്കെ അതുണ്ടാക്കാന്‍ പരിശീലനം കൊടുക്കുമെങ്കിലും വാണിജ്യപരമായി അതുണ്ടാക്കാന്‍ വലിയൊരു ഫീസടക്കണം. ഒരുമാസത്തേക്കുള്ള ആ മരുന്നിന് കുപ്പിയൊന്നുക്ക് നൂറോ ഇരുന്നൂറോ രൂപയായിരിക്കും വില. കാര്‍ഷിക സര്‍വകലാശാലയുടെ ലൈസന്‍സുള്ളവര്‍ക്ക് അതുണ്ടാക്കി വില്‍ക്കാം. നമുക്കതു വാങ്ങി ഉപയോഗിച്ച് സസുഖം ജീവിക്കാം. വിദ്യ കാശായി മാറുന്നതങ്ങനെ. ഇനി മറ്റൊരു സംഭവം. ബ്രിട്ടീഷ്-ഭരണകാലത്താണ് എണ്റ്റെ അച്ഛന് ഉപരിപഠനാര്‍ഥം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ചേരുന്നത്. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. സ്വദേശിപ്രസ്ഥാനത്തിലാകൃഷ്ടനായി മെട്രിക്കുലേഷന്‍ കഴിഞ്ഞ ഉടനെ, കുലത്തൊഴിലുകളിലൊന്നും ഏര്‍പ്പെടാതെ പലപല കൈത്തൊഴിലുകളും കുടില്‍വ്യവസായങ്ങളുമായി ജീവിക്കാന്‍ കഷ്ടപ്പെടുന്ന കാലം. സീലരക്ക്, ടൈപ്പ്-റൈറ്റര്‍ റിബണ്‍, സോഡ, ടാല്‍കം പൌഡര്‍, ചോക്ക്, മെഴുകുതിരി, വൈക്കോല്‍കയറ്, പുല്‍തൈലം, കൈതോലനാര്, ഗ്രൈപ്-വാട്ടര്‍, പനിനീര്, കട്ടിക്കടലാസ്സ്, വാര്‍ണിഷ്, ഇലക്ട്രിക് വയര്‍, എഴുത്തു മഷി, റബര്‍സ്റ്റാമ്പ്-മഷി, ഫിലിം സിമണ്റ്റ് തുടങ്ങി, നാട്ടിലാവശ്യമായ സാധനങ്ങള്‍ ഇറക്കുമതിക്കുപകരം നാട്ടില്‍തന്നെ ഉണ്ടാക്കി ഏറ്റവും കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതായിരുന്നു രീതി. ഇവയുണ്ടാക്കാന്‍വേണ്ട നാടന്‍യന്ത്രസാമഗ്രികളും സ്വയം ഉണ്ടാക്കും. കിട്ടുന്നതില്‍ പാതി അടുത്ത നിര്‍മിതിക്കുള്ള പരീക്ഷണങ്ങള്‍ക്കായി ചെലവിടും. ഉത്പന്നങ്ങളുടെ നിര നീണ്ടു, പ്രാരബ്ധങ്ങളുടെയും. ഇനിയും പിടിച്ചുനില്ക്കാന് മികച്ച സാങ്കേതികവിദ്യാഭ്യാസമുണ്ടായാലേ രക്ഷയുള്ളൂ എന്ന തിരിച്ചറിവിലാണ്, കല്യാണം കഴിഞ്ഞതും ഭാര്യയെയും അമ്മയെയും കൂട്ടി അച്ഛന് കാശിയിലേക്കു വണ്ടി കയറുന്നത്. കയ്യിലുണ്ടായിരുന്നത് കാല്‍ക്കാശ്! 'ഇണ്റ്റസ്റ്റ്രിയല്‍ കെമിസ്റ്റ്രി ടെക്നോളജി' എന്ന സാങ്കേതികബിരുദത്തിനായി അവസാനവര്‍ഷം ഒരു പ്രോജക്റ്റ് ചെയ്യണമായിരുന്നു. അതിനച്ഛന് തിരഞ്ഞെടുത്തത് അച്ചടിമഷി ഉണ്ടാക്കലായിരുന്നു. സ്വയം ചേരുവകള്‍ കണ്ടെത്തി സ്വന്തമായ മഷിക്കൂട്ടുണ്ടാക്കി, അഞ്ചെട്ടു പേജുമാത്രം വരുന്ന റിപ്പോറ്ട്ട് അതേ മഷികൊണ്ടുതന്നെ അച്ചടിപ്പിച്ച് ഉത്പന്നത്തിണ്റ്റെ വ്യാവസായികസാധ്യതകള്‍കൂടി തെളിയിച്ചുകൊണ്ടായിരുന്നു പഠനാനന്തരം അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്. അന്നെല്ലാം അച്ചടി കറുത്ത മഷിയിലായിരുന്നല്ലോ. അതുപോലും ഇറക്കുമതിയായിരുന്നു. വലിയതോതില്‍ തുടങ്ങിയിരുന്നെങ്കില്‍ അച്ഛനതൊരു വലിയ ബിസിനസ്സാക്കാമായിരുന്നു. എന്തുകൊണ്ടോ, മുതല്‍മുടക്കായിരുന്നിരിക്കണം പ്രധാന പ്രശ്നം, അദ്ദേഹമതു തുടര്‍ന്നില്ല. പങ്കാളിത്തത്തില്‍ മരുന്നുവ്യവസായവും സ്വന്തമായി ബേക്കറി-വ്യവസായവുമായി തിരക്കിലുമായി. അപ്പോഴേക്കും നാടു സ്വതന്ത്രമായിക്കഴിഞ്ഞിരുന്നു. അന്നത്തെ തിരു-കൊച്ചി സംസ്ഥാനത്തെ കുടില്‍-വ്യവസായ വികസന ബോറ്ഡിന് അച്ഛന് അച്ചടിമഷിയുടെ സ്വന്തം സാങ്കേതികവിദ്യ സൌജന്യമായി കൈമാറി. ('കേരള ഇണ്റ്റസ്റ്റ്രി' എന്ന അവരുടെ പ്രസിദ്ധീകരണത്തില്‍ അച്ഛന് അതിനെപ്പറ്റി എഴുതിയിരുന്ന ലേഖനം ഞാന്‍ കണ്ടിട്ടുണ്ട്; അതും അച്ഛണ്റ്റെ ബിരുദവും റിപ്പോറ്‍ട്ടുമെല്ലാം കാലാന്തരത്തില്‍ ചിതല്‍തിന്നുപോയി). ഒരുപാടുപേര് ആ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊച്ചുകൊച്ചു മഷിനിര്‍മാണശാലകള്‍ നടത്തിയിരുന്നത്രെ. ക്രമേണ ഫാക്റ്ററി-മഷിയുടെയും വറ്‍ണമഷിയുടെയും വരവോടെ ആ ചെറുകിടസാങ്കേതികവിദ്യക്കു പ്രസക്തിയുമില്ലാതായി. ഭൌതികസ്വത്തും ബൌദ്ധികസ്വത്തും തമ്മില്‍ സമരത്തിലായിരുന്നു അച്ഛനെക്കാലവും. മറ്റെന്തൊക്കെ പറഞ്ഞാലും അറിവുപങ്കിടുന്നതില്‍ അതിര്‍വരമ്പില്ലായിരുന്നു ഒരുകാലത്ത് റഷ്യക്ക്. വെറുതെ കിട്ടുന്ന 'സോവിയറ്റ് നാ'ടും തീരെ വിലകുറഞ്ഞുകിട്ടുന്ന 'മിര്‍' / 'പീസ്'-പ്രസിദ്ധീകരണങ്ങളും ഞങ്ങളുടെ തലമുറയെ അറിവില്‍ സമ്പന്നമാക്കി. പകര്‍പ്പവകാശപ്പേടിയില്ലാതെ ഏതു റഷ്യന്‍-പ്രസിദ്ധീകരണവും അന്ന് പരിഭാഷപ്പെടുത്തുകയോ പുന:പ്രസിദ്ധീകരിക്കുകയോ ഒക്കെ ചെയ്യാമായിരുന്നു. എന്തിന്, എണ്‍പതുകളില്‍ എണ്റ്റെ മകള്‍വരെ 'മിഷ' എന്ന റഷ്യന്‍-മാസിക രസിച്ചുവായിച്ചുവളര്‍ന്നതാണ്. ഇന്ന് പകര്‍പ്പവകാശപ്പേടിയില്ലാതെ എന്തെങ്കിലും പ്രസിദ്ധീകരിക്കാനൊക്കുമോ? ഇണ്റ്റര്‍നെറ്റിണ്റ്റെ വരവോടെ അറിവ് പൊതുസ്വത്തായി മാറുന്നുണ്ട്. വിദ്യയെ വിലയ്ക്കുവാങ്ങുന്നവരും വിദ്യക്കു വിലങ്ങുവയ്ക്കുന്നവരും അത്യാശങ്കയോടെ നോക്കിക്കാണുകയാണ് നവമാധ്യമങ്ങളെ. കോപ്പി റൈറ്റ് (പകര്‍പ്പവകാശം) എന്ന വിലങ്ങുതടിക്കെതിരായി, പക്ഷെ ബൌദ്ധിക-ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ടുതന്നെ, കോപ്പി ലെഫ്റ്റ് എന്നൊരു സങ്കേതം ഉരുത്തിരിയുകയായി - 'പകര്‍പ്പ്' പൊതുജനത്തിണ്റ്റെ അവകാശമാണെന്ന വാമപക്ഷം. 'ക്രീയേറ്റീവ് കോമണ്‍സ്' എന്നൊരു പ്രസ്ഥാനം തന്നെ ശക്തിപ്പെടുകയാണ്; സ്വയംപ്രസാധനത്തിനു വഴിയൊരുക്കി 'ഇ'(ലക്ട്റോണിക്)-പ്രസിദ്ധീകരണങ്ങളും. വിക്കിപ്പീഡിയയും മറ്റും അറിവിനെ സൌജന്യവത്കരിച്ചുകൊണ്ടിരിക്കുന്നു. കള്ളന്മാര് കൊണ്ടുപോകാതെ, കൊടുക്കുംതോറുമേറുന്ന വിദ്യയുടെ നല്ലനാളുകള്‍ വിദൂരമല്ല. "വിദ്യയാ/മൃതമശ്നുതേ" എന്നല്ലോ ആപ്തവാക്യം.
പത്രവിശേഷം
ഭാരതത്തില്‍ ഒരൊറ്റ സ്ഥലത്തുനിന്നു പ്രസിദ്ധീകരിക്കപ്പെടുന്ന പ്രാദേശിക ഇംഗ്ളീഷ്-പത്രങ്ങളുടെ കണക്കെടുത്താല്‍ ഗോവയിലായിരിക്കും ഏറ്റവും കൂടുതല്‍. നിലവില്‍ ഈ കൊച്ചുസ്ഥലത്തുനിന്ന് നവ്ഹിന്ദ് ടൈംസ്, ഗൊമന്തക് ടൈംസ്, ഹെറാള്‍ഡ്, ദ് ഗോവന്‍ എവരി ഡേ എന്നിങ്ങനെ നാല് പ്രാദേശിക ദിനപ്പത്രങ്ങള്‍. കൂടാതെ ടൈം ഓഫ് ഇന്‍ഡ്യയുടെ ഗോവപ്പതിപ്പും. പിന്നെ ആഴ്ചതോറുമുള്ള, ഗോവ മൊണിറ്റര്‍ പോലുള്ള, ഒന്നുരണ്ടു പത്രങ്ങള്‍. ഗോവ ടുഡെ തുടങ്ങിയ ഇംഗ്ളീഷ്-മാസികകള്‍ വേറെ. തലങ്ങും വിലങ്ങും അസംഖ്യം സൌജന്യ കാലികപ്രസിദ്ധീകരണങ്ങള്‍. മുന്‍പ് കുറെക്കാലം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് എന്നൊരു ദിനപ്പത്രമിറങ്ങിയിരുന്നു ഇവിടെനിന്ന്. അതു പക്ഷെ നിലച്ചു. ഹിന്ദു ദിനപ്പത്രവും ഇന്‍ഡ്യന്‍ എക്സ്പ്രസ്സും ഡെക്കന്‍ ഹെറാള്‍ഡും ഏഷ്യന്‍ എയ്ജും മറ്റും അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്നു. ഇവയ്ക്കു പുറമെയാണ് മറാഠിയിലുള്ള ദിനപ്പത്രങ്ങള്‍ - ഗൊമന്തക്, നവപ്രഭ, തരുണ്‍ഭാരത്, സക്കാള്‍, പുഠാരി, ലോക്മത്. അവയില്‍ ഒന്നോ രണ്ടോ മാത്രമേ ഗോവയില്‍നിന്നുള്ളൂ എങ്കിലും മറ്റുപലതും ഗോവപ്പതിപ്പായാണ് ഇങ്ങെത്തുന്നത്. പേരിനുമാത്രം ഒരു കൊങ്കണിപ്പേപ്പര്‍ ഉണ്ടായിരുന്നു; സുനാപറാന്ത്. അതുമടുത്തിടെ നിന്നെന്നു തോന്നുന്നു. പണ്ട് ഉജ്വാഡ് എന്നൊരു കൊങ്കണിപ്പത്രമുണ്ടായിരുന്നു, റോമന്‍ലിപിയില്‍. അതും എന്നോ നിന്നുപോയി. ഇപ്പോള്‍ ഗോവന്‍വാര്‍ത്ത എന്നൊന്നു മൊട്ടിട്ടിട്ടുണ്ട്. പണ്ടത്തെ പോര്‍ത്തുഗീസ്-പത്രമായിരുന്നു ഓ ഹെറാള്‍ഡോ (ഊ ഹെറാള്‍ദു); അതാണ് പത്തുമുപ്പതുവര്‍ഷം മുന്‍പ് ഹെറാള്‍ഡ് എന്ന ഇന്നത്തെ ഇംഗ്ളീഷ്-പത്രമായത്. സ്വതന്ത്രഗോവയിലെ ആദ്യത്തെ പത്രമാണ് നവ്ഹിന്ദ് ടൈംസ്. തുടക്കത്തില്‍, ശ്രീ. ലാംബര്‍ട്ട് മസ്കരിഞ്ഞാസ് (പിന്നീട് ഗോവ ടുഡേ മാസികയുടെ സ്ഥാപക എഡിറ്റര്‍) അതിലുണ്ടായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ നവ്ഹിന്ദ് ടൈംസിണ്റ്റെ തലപ്പത്ത് ഒരു മലയാളിയായിരുന്നു എന്ന് എത്ര പേറ് ഓര്‍ക്കുന്നുണ്ടാകും? ശ്രീ. കെ.എസ്.കെ. മേനോണ്റ്റെ പത്രാധിപത്യത്തിലായിരുന്നു നവ്ഹിന്ദ് ടൈംസ് ഏറെക്കാലം. അക്കാലത്ത് ഗോവയിലെ ആകാശവാണിയുടെ ഡയറക്റ്ററും വേറൊരു മേനോനായിരുന്നു! അന്നത്തെ അച്ചടിച്ചിട്ടകളെല്ലാം വേറെയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അച്ചുപെറുക്കിനിരത്തി അടിക്കുന്ന ട്രെഡില്‍ പ്രസ്സും ചിത്രങ്ങള്‍ക്ക് ഹാഫ്-ടോണ്‍ ബ്ളോക്കും വാര്‍ത്തകള്‍ക്കു ടെലിപ്രിണ്റ്ററും അച്ചടിക്കാന്‍ വൈക്കോല്‍കടലാസ്സും. കോട്ടിട്ട ഡെംപോവിണ്റ്റെ ഒരു പടമെങ്കിലുമില്ലാതെ പത്രമിറങ്ങിയിരുന്നില്ല. ഡെംപോവായാലും കെ.എസ്.കെ. മേനോനായാലും ഒരു കറുകറുത്തപാടിലൊതുങ്ങി വാര്‍ത്താചിത്രങ്ങള്‍. ഞങ്ങളുടെ അക്കാലങ്ങളിലെ തമാശയായിരുന്നു, ആ പത്രത്തിലെ ചിത്രങ്ങളെല്ലാം ഒരുപോലെയാണെന്ന്; ജന്മദിനാശംസ ആയാലും മരണവാര്‍ത്ത ആയാലും ഉദ്ഘാടനമായാലും ഉപചാരമായാലും. ചിത്രമൊന്നും ഒത്തില്ലെങ്കില്‍ ഇത്തിരി കറുത്ത മഷി മതിയെന്ന്. അന്നുണ്ടായിരുന്ന അച്ചടിത്തെറ്റുകള്‍ കൂടി അതേപടി വളരെ വെടുപ്പായി തുടരുന്നുണ്ട് ഇന്നും നവ്ഹിന്ദ് ടൈംസ്! ഇംഗ്ളീഷ് ഹെറാള്‍ഡിണ്റ്റെ ആദ്യകാല എഡിറ്ററും തെക്കേയിന്ത്യക്കാരനായിരുന്നു - ശ്രീ. രാജന് നാരായണ്‍. വളരെ സാഹസികമായിരുന്നു തുടക്കമെങ്കിലും വഴിക്കെങ്ങോ വഴുതിവീണു ആ പ്രതിഭാശാലി. ഗോവയില്‍ ഇന്നും പേരിനൊരു ആഴ്ചപ്പത്രത്തിണ്റ്റെ പത്രാധിപത്യത്തിലാണു പാവം. അദ്ദേഹത്തിണ്റ്റെ സമശീര്‍ഷനും നവ്ഹിന്ദ് ടൈംസിലെ സമകാലികനുമായിരുന്ന മറ്റൊരു തെക്കേയിന്‍ഡ്യക്കാരന്‍ ശ്രീ. മുതലിയാരും പത്രം വിട്ടു പോയി. ഇതിനകം ഒരുകാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും; കൊങ്കണസ്ഥര്‍ക്കൊന്നും കൊങ്കണിപ്പത്രം വേണ്ട! ഇംഗ്ളീഷുപത്രം മതി, മറാഠിപ്പത്രം മതി. ദിനമണി, ദിനതന്തി, മുരശൊലി തുടങ്ങിയ തമിഴ്പത്രങ്ങളും ആന്ധ്രപ്രഭ, ഈ നാഡു തുടങ്ങിയ തെലുങ്കുപത്രങ്ങളും ഒരുപറ്റം കന്നഡപ്പത്രങ്ങളും മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ മലയാളംപത്രങ്ങളും വന്നിറങ്ങുമ്പോഴും ഗോവക്കാര്‍ക്ക് സ്വന്തംഭാഷയിലൊരു പത്രംവായനയെന്ന ശീലമേയില്ല. എന്നാലോ റേഡിയോ അവര്‍ക്കൊരു ഹരമാണുതാനും. മറ്റേതിനേക്കാളും ഗോവക്കര്‍ക്കിഷ്ടം കൊങ്കണിപ്പാട്ടുകളോടുമാണ്. മലയാളികളെ പത്രം വായിക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ല എന്നാണു വയ്പ്. ഇന്നിപ്പോള്‍ പത്രത്തില്‍കവിഞ്ഞൊന്നും അവന് വായിക്കുന്നുമില്ല! കാലത്ത് എട്ടെട്ടരയ്ക്കകം ഒരു പേപ്പറെങ്കിലും മറിച്ചുനോക്കാത്ത മലയാളികള്‍ കുറവായിരിക്കും. ലോകത്തെവിടെയിരുന്നും ഇണ്റ്റര്‍നെറ്റിലൂടെ നാലഞ്ചു മലയാളം പ്രസിദ്ധീകരണങ്ങള്‍ വായിച്ചുതീര്‍ക്കുന്നവര്‍ പലരുണ്ടു താനും. ദേശീയപത്രം എന്നൊന്നേ ഇല്ലാതായിരിക്കുന്നു. ഉണ്ടായിരുന്നതെല്ലാം പ്രാദേശികപ്പതിപ്പുകളായി പെരുകുന്നു. മുംബൈയില്‍പോയാല്‍ ടൈംസ് ഓഫ് ഇന്‍ഡ്യയില്‍നിന്നോ ദില്ലിയില്‍പോയാല്‍ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍നിന്നോ ചെന്നൈയില്‍പോയാല്‍ ഹിന്ദുവില്‍നിന്നോ കേരളത്തെപ്പറ്റിയോ ഗോവയെപ്പറ്റിയോ ഉള്ള വാര്‍ത്തകളറിയാന്‍ ബുദ്ധിമുട്ടാണ്. മലയാളികള്‍ സധൈര്യം സ്വന്തംപത്രങ്ങള്‍ തുടങ്ങിയാണ് ഇതിനെ മറികടക്കുന്നത്. ഗോവയില്‍ വെറും അന്‍പതിനായിരം മലയാളികള്‍ക്കൊരു തനതു ദിനപ്പത്രം എന്തുകൊണ്ടും ഒരു അഭിമാനമാണ്. ഗോവ മലയാളി എന്ന മലയാളം പത്രം ഒരു കൌതുകമാണ്, അസൂയാവഹമായ നേട്ടമാണ്. മറ്റു ഭാഷാന്യൂനപക്ഷപ്പത്രങ്ങള്‍ ഒന്നുംതന്നെ ഇവിടെനിന്ന് പ്രസിദ്ധീകരിക്കുന്നതായി അറിവില്ല; കൊങ്കണിക്കുകൂടിയില്ല ഒന്നിലധികം, എന്നിട്ടല്ലേ! അതാണ് കേരളക്കാരും ഗോവക്കാരും തമ്മിലുള്ള അന്തരം. നവകാലബഹുജനമാധ്യമങ്ങളുടെ ബഹുസ്വരതയോ ബാഹുല്യമോ ബാഹ്യമോടിയോ ബലാബലമോ ബലാത്കാരമോ ബഹുരാഷ്ടീയതയോ, പരമ്പരാഗത സമ്പര്‍ക്കസംവിധാനങ്ങളായ പത്രങ്ങളെയോ അതിനുശേഷം വന്ന റേഡിയോവിനെയോ കാര്യമായി ബലഹീനപ്പെടുത്തിയിട്ടില്ല. മലയാളം സാക്ഷി.
മാനത്തിന് മുറ്റത്ത്
സാന്ദ്രമധുരമായ ഒരു സിനിമാഗാനമുണ്ട്; "മാനത്തെ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും മധുമാസ സന്ധ്യകളേ.....". വീണ്ടും ഒരു പെരുമഴക്കാലത്തിണ്റ്റെ വരവോതുന്ന ആ ഗാനകല്പന ഇങ്ങനെ തുടരുന്നു; "കാര്‍മുകിലാടകള്‍ തോരയിടാന്‍വരും കാലത്തിന് കന്യകളേ.....". കാലാകാലം കിറുകൃത്യമായി കാറ്റിണ്റ്റെയും മഴയുടെയും മഞ്ഞിണ്റ്റെയും വെയിലിണ്റ്റെയുമെല്ലാം വരവറിഞ്ഞിരുന്നെങ്കില്‍ എന്നു നാം ആശിക്കാറുണ്ട്. പക്ഷെ എല്ലാം മുന്‍കൂട്ടിയറിഞ്ഞാല്‍ ജീവിതത്തിനെന്തുരസം? "ഇളംമഞ്ഞിന്‍ കുളിരുകോരും സുഖം....." എന്നോ, "ഇവിടെ കാറ്റിനു സുഗന്ധം, ഇവിടെ പോയൊരു വസന്തം....." എന്നോ മതിമറന്നുപാടാന്‍ പറ്റുമോ എല്ലാം വഴിക്കുവഴി ആയാല്‍? അതുകൊണ്ടായിരിക്കാം കാലാവസ്ഥാപ്രവചനം കറക്കിക്കുത്തായി തുടങ്ങിയത്. ശാസ്ത്രത്തിനുപരി കലയായി തുടരുന്നത്. "മനുഷ്യനെ മെനയുന്നതു കാലാവസ്ഥ" എന്നു ഷേക്സ്പിയര് ("വെഥര്‍ മെയ്ക്കത് ദ് മാന്‍"). കാളിദാസനോ 'മേഘസന്ദേശം' എഴുതി; 'ഋതുസംഹാരം' എഴുതി. അതിലുപരി ആരാണ് കാലാവസ്ഥയെ കൊണ്ടാടിയിട്ടുള്ളത്? ഇടയ്ക്കൊന്നു പറഞ്ഞോട്ടെ, 'കാലാവസ്ഥ' എന്നു നാം പറയുന്നത് ഒരു ഒഴുക്കന്‍മട്ടിലാണ്. ഒരു പ്രദേശത്തിണ്റ്റെ സാമാന്യമായ അന്തരീക്ഷസ്ഥിതി ആണ് 'ക്ളൈമറ്റ്' എന്ന 'കാലാവസ്ഥ'. ഋതുക്കളുടെ ആകത്തുകയാണ് അതെന്നു പറയാം. ആ പ്രദേശത്തിനുള്ളില്‍ പലസ്ഥലങ്ങളിലെ ദിനസരി മാറിമാറിയുള്ള അന്തരീക്ഷസ്ഥിതിയാണ് 'വെഥര്‍' എന്ന 'തത്കാല-കാലാവസ്ഥ'. ഇതിനെ ചുരുക്കി 'തത്കാലാവാസ്ഥ' എന്നുവേണമെങ്കിലാക്കാം. അത് അന്തരീക്ഷാവസ്ഥ. (ഒരു കാടിനെയോ മലയെയോ വാസസ്ഥലത്തെയോ മരത്തെയോ കുളത്തെയോ ചുറ്റിപ്പറ്റിയെല്ലാം തനതായ കുഞ്ഞവസ്ഥകള്‍ ഉണ്ടാകും - മൈക്രോ-ക്ളൈമറ്റ്. അതു നമുക്കു വിടാം. ) വായുവിണ്റ്റെ ചൂട്, അന്തരീക്ഷത്തിലെ ഈര്‍പ്പം, കാറ്റിണ്റ്റെ ശക്തി, മഴയുടെ അളവ്, വെയിലിണ്റ്റെ തീവ്രത തുടങ്ങിയവയാണ് കാലാവസ്ഥയുടെ അടിസ്ഥാനഘടകങ്ങള്‍. സമുദ്രസ്ഥിതി, കൊടുങ്കാറ്റ്, മഞ്ഞുമൂട്ടം, ഭൂകമ്പം, പൊടിപടലം, പ്രദൂഷണം എന്നിവയും കാലാവസ്ഥയുടെ ഭാഗങ്ങളായുണ്ട്. ഇവയെല്ലാം വര്‍ഷാവര്‍ഷം കാലികമായി ആവര്‍ത്തിച്ചനുഭവപ്പെടുന്നു. ദിവസേനയുള്ള മാറ്റങ്ങളും നാം അനുഭവിക്കുന്നു. യഥാക്രമം വാര്‍ഷിക കാലാവസ്ഥയായും ദൈനിക അന്തരീക്ഷാവസ്ഥയായും. നമ്മുടെ രാജ്യത്തിനൊരു പ്രത്യേകതയുണ്ട്. ഈ ലോകത്തെ കാലാവസ്ഥാവിശേഷങ്ങളെല്ലാം ഈ ഉപഭൂഖണ്ഡത്തിലുണ്ട്. അങ്ങു ഹിമാലയത്തില്‍ മഞ്ഞുതിരുന്നു. ഇങ്ങു രാജസ്ഥാനില്‍ മരുഭൂമി ചുട്ടുനീറുന്നു. വടക്കുകിഴക്കന്‍മേഘലകള്‍ മഴയില്‍കുതിരുന്നു. മധ്യസമതലങ്ങള്‍ വിണ്ടുകീറുന്നു. കിഴക്കന്‍കടല്‍ കൊടുങ്കാറ്റിലുലയുന്നു. പടിഞ്ഞാറന്‍കടല്‍ ശാന്തമായിരിക്കുന്നു. കശ്മീര്‍ വിറയ്ക്കുമ്പോള്‍ കന്യാകുമാരി പൊരിയുന്നു. മൂന്നാര്‍ തണുത്തിരിക്കുമ്പോള്‍ പുനലൂറ് തപിച്ചിരിക്കുന്നു. ഒരേ രാജ്യത്ത് ഒരേ സമയത്ത് ഇത്രയധികം കാലാവസ്ഥകള്‍ നിലനില്‍ക്കുന്നതിനാലാണ് നമ്മുടെ ജീവസമ്പത്ത് ഇത്രയധികം വൈവിധ്യമാര്‍ന്നത്. തെക്കനാഫ്രിക്കയിലെ കേപ് ടൌണില്‍ ഒരേദിവസംതന്നെ നാലു ഋതുക്കളും വന്നുപോകും പലപ്പോഴും. കാലത്തു നല്ല വെയില്, ഉച്ചയ്ക്കു മഴ, വൈകുന്നേരമായാല്‍ മഞ്ഞ് എന്ന രീതിയില്‍. 'ഫോര്‍-സീസണ്‍സ്' എന്ന പേരില്‍ ഒരു റെസ്റ്റോറണ്റ്റുണ്ടവിടെ. ഗുഡ് ഹോപ്പ് മുനമ്പിണ്റ്റെ അയലത്താണല്ലോ കേപ് ടൌണ്‍. അറ്റ്ലാണ്റ്റിക്-സമുദ്രവും ഇന്ത്യാസമുദ്രവും ഇവിടെ സംഗമിക്കുന്നു. അണ്റ്റാര്‍ക്ടിക്കയോട് ഏറ്റവുമടുത്ത തുറമുഖമാണ് കേപ് ടൌണ്‍. അടുത്തകാലത്തായി നമ്മുടെ ധ്രുവസമുദ്രഗവേഷണക്കപ്പലുകള്‍ ഇവിടെനിന്നാണ് നിരീക്ഷണദൌത്യങ്ങള്‍ സമാരംഭിക്കുന്നത്. ഒട്ടുമിക്ക മാധ്യമങ്ങളും അന്നന്നത്തെ (ശരിക്കുപറഞ്ഞാല്‍ തലേന്നത്തെ) താപനില കൊടുക്കാറുണ്ട്. 'തലേന്നത്തെ സ്ഥിതി നാളത്തെ കമ്മതി' എന്നാണല്ലോ കാലാവസ്ഥാശാസ്ത്രത്തിണ്റ്റെ ഒരു രീതി. ഏതെങ്കിലും ഒരുസമയത്തെ താപനില മാത്രം അറിഞ്ഞിട്ടു വലിയ കാര്യമൊന്നുമില്ല. ഒന്നുകില്‍ സമയംകൂടി പറയണം. ഇല്ലെങ്കില്‍ കൂടിയചൂടും കുറഞ്ഞചൂടും ചേര്‍ത്തുപറയണം. അല്ലെങ്കില്‍ ശരാശരിക്കണക്കു പറയണം. മാത്രമല്ല, വായുവിലെ ഈര്‍പ്പത്തിണ്റ്റെ അളവും കാറ്റിണ്റ്റെ ശക്തിയുംകൂടി അറിഞ്ഞാലേ താപനിലയുടെ പ്രാവര്‍ത്തികാര്‍ഥം പൂര്‍ണമാകൂ. ഉദാഹരണത്തിന്, ദില്ലിയിലെ താപനിലയും ഗോവയിലെ താപനിലയും ഒന്നാകാം; എന്നാല്‍ ദില്ലിയില്‍ അനുഭവപ്പെടുന്ന വരണ്ട മുപ്പതുഡിഗ്രിയല്ല ഗോവയിലെ വിയര്‍ക്കുന്ന അതേ മുപ്പതുഡിഗ്രി. താപനിലയുടെ സുഖനിലവാരം നിശ്ച്ഛയിക്കുന്നത് വായുവിലെ ജലാംശമാണ്. അതുപോലെതന്നെയാണ് കാറ്റിണ്റ്റെ പങ്കും. ചൂടായാലും തണുപ്പായാലും കാറ്റിണ്റ്റെ വേഗം കൂടുമ്പോള്‍ ചൂടു കുറഞ്ഞതായി അനുഭവപ്പെടും. വേഗം പ്രതിമണിക്കൂറ്‍ ഒരു കിലോമീറ്റര്‍ വച്ചു കൂടുമ്പോള്‍ താപനില ഒരു ഡിഗ്രി വച്ചു കുറഞ്ഞതായി നമുക്കു തോന്നുന്നു. അതാണ് ചില പ്രസിദ്ധീകരണങ്ങളില്‍, 'അനുഭവപ്പെടുന്ന താപനില' - 'ടെമ്പറേച്ചര്‍ ഫീത്സ് ലൈക്ക്' എന്നുകാണുന്നത്. ഓരോ പ്രദേശത്തിനുമുണ്ട് അന്തരീക്ഷസ്ഥിതിയുടെ ഗുണവശങ്ങളും ദോഷവശങ്ങളും. നാമതിനെ എങ്ങിനെ നേരിടുന്നു എന്നതിലല്ല, എങ്ങിനെ അതില്‍ നിലീനരാകുന്നു എന്നതിലാണു കാര്യം. വല്ലാത്ത ചൂടിനെ 'ഭയങ്കര ചൂട്' എന്നും നില്‍ക്കാത്ത മഴയെ 'ഭയങ്കര മഴ' എന്നുമല്ല പറയേണ്ടത്; 'നല്ല ചൂട്', നല്ല മഴ' എന്നാസ്വദിക്കുകയാണു വേണ്ടത്. ഇതെണ്റ്റെ വാക്കല്ല. നോര്‍വേയില്‍ ഒരു ചൊല്ലുണ്ട്: "കാലാവസ്ഥയ്ക്ക് ഒരു കുഴപ്പവുമില്ല; കുഴപ്പം നിങ്ങള്‍ക്കാണ്!" പൂജ്യത്തിനു താഴെ ഇരുപതുഡിഗ്രി താപനിലയും മണിക്കൂറിനു നൂറുകിലോമീറ്റര്‍ സ്പീഡില്‍ കാറ്റും നൂറടിപ്പൊക്കത്തില്‍ കടല്‍ത്തിരയുമുള്ളപ്പോഴാണ് അവണ്റ്റെയൊരു ഒടുക്കത്തെ കമണ്റ്റ്! അന്തരീക്ഷാവസ്ഥയില്‍ പൊതുവെ ഏറ്റക്കുറച്ചിലുകള്‍ അധികമില്ലാതെ ശന്തസുന്ദരമാണ് ദ്വീപരാജ്യങ്ങള്‍. അതിനോടടുത്തുനില്‍ക്കും തീരദേശങ്ങളിലെ കാലാവസ്ഥ. പ്രദേശത്തിണ്റ്റെ ഉയരം സമുദ്രനിരപ്പില്‍നിന്നു കൂടുമ്പോള്‍ തണുപ്പും, ദൂരം സമുദ്രതീരത്തില്‍നിന്നു കൂടുമ്പോള്‍ ചൂടും കൂടുന്നു. കേരളവും ഗോവയും പ്രകൃതികാര്യങ്ങളില്‍ സമാനമാകുന്നതു ശ്രദ്ധിക്കുക. പ്രകൃതിയുമായി പിണങ്ങാന്‍മാത്രം ജന്‍മംകൊണ്ടതാണു മനുഷ്യന്. അവനു കൃഷിചെയ്യണം, ആഹാരം പാചകം ചെയ്യണം, വീടുപണിയണം, ചികിത്സിക്കണം, അഭ്യസിക്കണം, അഭിരമിക്കണം. മറ്റു ജീവികള്‍ക്കൊക്കെ ആഹാരത്തിനും പ്രജനനത്തിനും ഉറക്കത്തിനുമെല്ലാം ഒരു നിഷ്ഠയുണ്ട്. പ്രകൃതിയുമായി സമരസപ്പെടാത്ത ഒരൊറ്റ ജീവിയേയുള്ളൂ - മനുഷ്യന്. ഭയങ്കര ചൂടെന്നും ഭയങ്കര മഴയെന്നും മനുഷ്യന് മാത്രമേ പ്രതികരിക്കൂ. കുഴപ്പം നമുക്കാണ്!
വാരസ്യാരും കല്യാണിയമ്മയും
ഇക്കഥ കാര്യമാണെങ്കില്‍ കഥാപാത്രങ്ങള്‍ സാങ്കല്പികമാകാതെ വയ്യ. പിന്നെ ഡിസൂസയില്ലാത്ത ഗോവപോലെയാണല്ലോ മാധവിയില്ലാത്ത വാര്യര്‍മാരും കല്യാണിയില്ലാത്ത നായര്‍മാരും. അതിനാല്‍ പേരുകേട്ടാരും പരാതിപ്പെടാന്‍ നോക്കണ്ട. എല്ലാംകൊണ്ടും അവര്‍ നല്ല അയല്‍ക്കാര്‍. എനിക്കിന്നുമറിയില്ല എന്തുകൊണ്ട് മാധവിവാരസ്യാരും കല്യാണിയമ്മയും തമ്മില്‍ കൊടുംശത്രുതയായിരുന്നു എന്ന്. ഒട്ടു മിക്ക ദിവസങ്ങളിലും രാവെന്നില്ല, പകലെന്നില്ല, കൊച്ചുവെളുപ്പാന്‍കാലമെന്നില്ല, ത്രിസന്ധ്യയെന്നില്ല അന്യോന്യം പഴിചാരലും തെറിപറച്ചിലും തകര്‍ക്കും രണ്ടുപേരും തമ്മില്‍ തമ്മില്‍. ചെറിയ തോതിലൊന്നുമല്ല. നാലുവീടപ്പുറത്തുനിന്നേ കേള്‍ക്കാം പുലഭ്യം. ഞങ്ങള്‍ കുട്ടികള്‍ പുതിയ വാക്കുകളും പുതിയ വാചകങ്ങളും പുതിയ വീക്ഷണങ്ങളും പഠിച്ചത് അവരുടെ തെറിയഭിഷേകം ശ്രദ്ധാപൂര്‍വം കേട്ടിട്ടാണ്. ഉദാഹരണമായി മനുഷ്യരുടെ തലയ്ക്കുപുറത്തെന്തെന്നും തലയ്ക്കുള്ളിലെന്തെന്നും പിള്ളേര് എവിടെനിന്നു വരുന്നെന്നും പെണ്ണുങ്ങളുടെ ദൌത്യമെന്തെന്നും ആണുങ്ങളുടെ കടമയെന്തെന്നും പട്ടിയുടെ ഇഷ്ടഭക്ഷണമെന്തെന്നും മനുഷ്യജീവിതചക്രത്തില്‍ ദിവസം, മാസം, വര്‍ഷം എന്നിവയുടെ പ്രധാന്യമെന്തെന്നും ഈ പദങ്ങളുടെയെല്ലാം പര്യായങ്ങളെന്തെന്നും അയല്‍ക്കാരെ എന്തുകൊണ്ട് അച്ഛാ, അമ്മേ എന്നു വിളിക്കാത്തതെന്നുമെല്ലാം, എല്ലാം. സമഗ്രവിദ്യാഭ്യാസപരിഷ്കരണത്തിനെല്ലാം മുന്നേ മികവുറ്റ പാഠ്യേതരപദ്ധതിയായിരുന്നു അതന്നേ. നാലു തലകൂടിയാലും നാലു മുലകൂടില്ല എന്നുണ്ടല്ലോ ഒരു ആണ്‍വായന; അതായിരിക്കാം ഈ പെണ്ണുങ്ങളുടെ ആ വീണവായനക്കൊരു കാരണം. കള്ളക്കര്‍ക്കടകമുള്‍പ്പെടെ പന്ത്രണ്ടുമാസം പഞ്ഞവും പഷ്ണിയും പരിവട്ടവുമായ കാലഘട്ടമായിരുന്നു അത്. ഒരാള്‍ വിരുന്നുവന്നാലും ഒരാള്‍ മരിച്ചുപോയാലും ഒരാള്‍ സമ്മന്തമായാലും ഒരാള്‍ ഒഴിമുറി ആയാലും വീടിണ്റ്റെ ബജറ്റ് കേരള-ബജറ്റുപോലെ ആയിത്തീരുന്ന കാലം. സോളാറും സീരിയലും ബാറും ബിവറേജസ്സും ഒന്നുമില്ലാതെതന്നെ കഥയില്ലാത്ത കാര്യങ്ങളും സാക്ഷിയില്ലാത്ത ജീവിതങ്ങളും.... സാക്ഷയില്ലാത്ത വാതിലുകളും ഞരമ്പില്ലാത്ത നാവുകളും വേണ്ടുവോളമായിരുന്നു. ഇത്തിരി ജീവിതം; ഇത്തിരി നേരമ്പോക്ക്. പ്രശ്നം ഭൌതികം, സാമ്പത്തികം, സാംസ്കാരികം, സ്ഥലീയം, ലൈംഗികം, ജാതീയം, രാഷ്ട്രീയം, ഉല്ലാസം എന്നൊന്നും ഇഴപിരിക്കാന്‍ വയ്യാത്ത തരത്തിലായിരുന്നു കാര്യങ്ങളുടെ കിടപ്പ്. എന്നു പറഞ്ഞാല്‍ ഇപ്പറഞ്ഞതെല്ലാം ഒന്നുപോലും വിടാതെ എപ്പിസോഡുകളായി ദൃശ്യവത്കരിച്ചിരുന്നു അവര്‍. ഉദാഹരണത്തിന്, പാവം കന്നിപ്പേപ്പട്ടികള്‍ കണ്‍വെട്ടത്തെന്തോ കുസൃതിയൊപ്പിച്ചതിനായിരുന്നു ഒരുദിവസത്തെ കഥാപ്രസംഗം അരങ്ങേറിയത്. ഇ.എം.എസ്. വോട്ടുചോദിച്ചുവന്നത് വേറൊരു അന്യാപദേശകഥാകഥനത്തിനു വകയായി. തെങ്ങിന്‍മണ്ടയ്ക്ക് ഇടിവീണത് ദൈവത്തിനുപറ്റിയ തെറ്റായി രണ്ടുപേരും യോജിച്ചു വ്യാഖ്യാനിച്ചു; അതു പക്ഷെ മറ്റേയാളുടെ തലയിലാവേണ്ടതായിരുന്നു എന്നു പരസ്പരം പറഞ്ഞു പതിഞ്ഞാടി. നിണ്റ്റെ നായരും എണ്റ്റെ വാര്യരും എണ്റ്റെ നായരും നിണ്റ്റെ വാര്യരും ഒരു ടീവി-സംവാദംകണക്കെ കൊട്ടിക്കേറി. ബൈനറി-സമ്പ്രദായത്തിലെന്നപോലെ അയല്‍ക്കാരുടെ തലകള്‍ പൊങ്ങി, താണു, പൊങ്ങി, താണു, അഭിഷേകോത്സവത്തിണ്റ്റെ മഹിമയ്ക്കൊത്ത്. റീല്‍ തെറ്റിയ സിനിമ കണ്ട നിലയായിരുന്നു ഞങ്ങള്‍ കുട്ടികളുടേത്; എന്തോ കണ്ടു, കേട്ടു; പക്ഷെ മുഴുവനുമങ്ങു പിടികിട്ടിയതുമില്ല. എന്നിരിക്കിലും ഞങ്ങള്‍ക്കോ ആരെയെങ്കിലും ഒന്നു മര്യാദയ്ക്കു തെറിവിളിക്കണമെങ്കില്‍ "പോടാ, വാരസ്യാരു-കല്യാണിയമ്മേ!" എന്നു മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. ഭൂമിമലയാളംതൃപ്പൂണിത്തുറയിലെ എല്ലാ ചീത്തവാക്കുകളെയും ഒന്നിച്ചാവാഹിക്കാന്‍ ആ ഒരൊറ്റ പദപ്രയോഗം മതിയായിരുന്നു. രസമതൊന്നുമല്ല. ഓണത്തിനും വിഷുവിനും തിരുവാതിരയ്ക്കും സംക്രാന്തിക്കും ഏകാദശിക്കും വാവിനും പ്രദോഷത്തിനും കെട്ടുനിറയ്ക്കും താലപ്പൊലിക്കും പറയെടുപ്പിനും വിദ്യാരംഭത്തിനുമെന്നുവേണ്ട, എന്തു വിശേഷത്തിനും ഇരുവീട്ടുകാരും എന്തെങ്കിലും സാധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കാണാം. ബാലി-സുഗ്രീവ യുദ്ധം കഴിഞ്ഞ് മണിക്കൂറുകളാവില്ല, മാധവിവാരസ്യാരും കല്യാണിയമ്മയും അന്യോന്യം തല ചിക്കി പേനെടുത്തുകൊടുക്കുന്നതും കാണാം. പക്ഷെ അതില്‍ ഞങ്ങള്‍ക്കോ നാട്ടുകാര്‍ക്കോ തീര്‍ത്തും താല്പര്യമില്ലായിരുന്നു. നിലവിലുള്ള രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഭവങ്ങളും അവയെച്ചുറ്റിയുള്ള ചക്കളത്തിപ്പോരുകളും ചിലരുടെ ശീലാവതി ചമയലുമാണ് ഈ പഴമ്പുരാണം പുറത്തേക്കെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. സോനിയയും മേനകയും. ഷീലയും സുഷ്മയും. വസുന്ധരയും മമതയും ജയയും മായയും ഉമയും ശില്പയും പ്രിയാങ്കയും കരീനയും കത്രീനയും സരിതയും ശാലുവും ..... വാരസ്യാരും കല്യാണിയമ്മയും തന്നെ. ഒരു കഥകൂടികേള്‍ക്കണം. സമകാലികമാണു സംഗതി. ഒരുപാടുകാലം ചക്കപ്പഴവും ഈച്ചയും പോലെയായിരുന്നു മീനയും ഫാത്തിമയും. ഒരുനാള്‍ തെറ്റി. അന്നു ഞങ്ങളറിഞ്ഞു ആരാണു ശീലാവതി, ആരാണു ലീലാവതി, ആരാണു വാസവദത്ത, ആരാണു പിംഗള, ആരാണു മഗ്ദലനമേരി, ആരാണു ശാലോമി, ആരാണു താത്രി, ആരാണു സത്യവതി,..... ആരാണു മീന, ആരാണു ഫാത്തിമ. ചുറ്റുവട്ടത്തെ പകല്‍മാന്യരെല്ലാം പരക്കംപാഞ്ഞു; മുങ്ങിക്കളഞ്ഞു.
ദൊത്തോര്‍
'ദൊത്തോര്‍' എന്നാല്‍ ഗോവയില്‍ ഡോക്ടര്‍. സ്നേഹംനിറഞ്ഞൊരു വിളിയാണത്. പാശ്ചാത്യരുടെ വരവോടെയാണ് ഇംഗ്ളീഷ്-വൈദ്യവും മരുന്നുകളും മെഡിക്കല്‍-വിദ്യാഭ്യാസവും ഇവിടെ തുടങ്ങിയത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മെഡിക്കല്‍-വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് ഗോവയിലേത്. പോര്‍ത്തുഗീസുകാരുടെ പഴയകാലത്തെ 'ഡിപ്ളോമ', പുതിയ കാലത്തെ 'ഡിഗ്രി' ആയി സ്വീകരിക്കപ്പെട്ടു. പല ഗോവക്കാരും അന്നത്തെ ബോംബെ, പൂന നഗരങ്ങളില്‍ വൈദ്യശാസ്ത്രം പഠിച്ചു; ഒരുപാടുപേര് പോര്‍ത്തുഗലിലും പോയിപ്പഠിച്ചു മിടുക്കരായി തിരിച്ചുവന്നു. ഡോ. ആര്.വി. പാണ്ഡുരംഗ് നാച്ചിനോള്‍ക്കര്‍, ഡോ. വില്‍ഫ്രെഡ് ഡിസൂസ, ഡോ. കാര്‍മോ അസവേദോ തുടങ്ങി പലരുമുണ്ട് അക്കൂട്ടത്തില്‍. ഇന്നും രാജ്യത്തെ ഒരുമാതിരിപ്പെട്ട പേരുകേട്ട മരുന്നുകളുണ്ടാക്കുന്നത് ഗോവയിലാണ്. ആതുരസേവനം അത്മനിഷ്ഠയാക്കിയ ഭിഷഗ്വരന്മാരും ഗോവയിലുണ്ട്. ആദികാലങ്ങളില്‍ ആയുര്‍വേദത്തിനു പേരുകേട്ടവരായിരുന്നു കൊങ്കണിമാര്‍. ഇന്നും കേരളത്തില്‍ 'പ്രഭു-വൈദ്യന്'മാര്‍ ഏറെയാണ്. കേരളത്തിണ്റ്റെ തനതായ 'ഹോര്‍തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്രഗ്രന്ഥത്തിണ്റ്റെ പുറംചട്ടയില്‍പോലും കൊങ്കണി-വൈദ്യന്മാരുടെ വൈദ്യശാസ്ത്രസംഭാവന കുറിക്കപ്പെട്ടിരിക്കുന്നു. പക്ഷെ പറങ്കികള്‍ പച്ചമരുന്നുവിജ്ഞാനീയത്തെ പാടെ പറിച്ചുകളഞ്ഞു ഗോവയില്‍നിന്ന്. എന്നിരിക്കിലും, ഇന്നും ഇവിടത്തെ ജനമനസ്സുകളില്‍ കേരളത്തിലെപ്പോലെയോ അതിലധികമോ, വീട്ടുചികിത്സയും നാട്ടുചികിത്സയും പച്ചമരുന്നും ഒറ്റമൂലിയും ഒളിഞ്ഞുകിടപ്പുണ്ട്. തികച്ചും ആധുനികമായ ഒരു ആയുര്‍വേദ-കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാടും കടലും കുന്നും കന്നുമായി പ്രകൃതിക്കനുകൂലമായി ജീവിച്ച് മിക്ക ആരോഗ്യപ്രശ്നങ്ങളും പ്രകൃതിക്കു വിട്ടുകൊടുത്ത് സ്വൈരമായിരിക്കുന്നവരാണ് ഗോവക്കാര്‍ പൊതുവെ. അതു പാഠവും പഠനവുമാക്കി, നാട്ടുചികിത്സയുടെ രൂപവും ഭാവവും കൈവിടാതെ, ഇംഗ്ളീഷ്-വൈദ്യചികിത്സ നടത്തി ഒരു തലമുറയുടെ ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യംചെയ്തു പരിഹരിച്ചവരില്‍ ഡോ. നാച്ചിനോള്‍ക്കറുടെ സ്ഥാനം അത്യുന്നതമാണ്. ബുദ്ധികൊണ്ടും മനസ്സുകൊണ്ടും ഹൃദയംകൊണ്ടുമയിരുന്നു അദ്ദേഹം രോഗികളെ ചികിത്സിച്ചിരുന്നത്. ആകസ്മികമായാണ് ഞാന്‍ അദ്ദേഹത്തിണ്റ്റടുത്തെത്തുന്നത്. അന്നു ഞാന്‍ കുടുംബസമേതം ഗോവയിലെ സാന്താക്രൂസ് എന്ന സ്ഥലത്തു താമസം. ഞങ്ങളുടെ കൊച്ചുമകള്‍ക്ക് കയ്യിലൊരു ഉളുക്കായി. വീട്ടില്‍ വിരുന്നുവന്നൊരു സ്നേഹിതന് കൊച്ചിനെ കളിപ്പിക്കാന്‍ കൈപിടിച്ചുപൊക്കി കറക്കിക്കുത്തിയപ്പോള്‍ വന്ന കൊച്ചുപിശകായിരുന്നു. വല്ലാതെ വിഷമിച്ച അദ്ദേഹത്തിണ്റ്റെ സമാധാനത്തിനുവേണ്ടിക്കൂടിയാണ് സമീപത്തെ കുഞ്ഞിക്ളിനിക്കിലെ വൃദ്ധഡോക്ടറുടെ അടുത്തേക്കു ചെന്നത്. ചന്തയിലെ ഒരു പീടികമുറിയില്‍ ഒരു മരമേശക്കുപിന്നില്‍ ദൊത്തോര്‍ ഇരിക്കുന്നു. സുമുഖന്‍. സപ്തതിയോടടുത്തു തോന്നിക്കും പ്രായം. മേശ നിറയെ മെഡിക്കല്‍-പുസ്തകങ്ങളും ആനുകാലികങ്ങളും. കണ്ണാടിക്കൂടുകള്‍ നിറയെ മരുന്നുകളും നെഴ്സിങ്ങ്-ഉപകരണങ്ങളും. മുന്‍പിലും വശത്തുമായി കുറെ കസേരകള്‍. ചുറ്റുമുള്ള കസേരകളിലും ബെഞ്ചുകളിലുമായി അനവധി രോഗികള്‍ ഇരിക്കുന്നു, കിടക്കുന്നു, ഞരങ്ങുന്നു, കരയുന്നു. ഓരോരുത്തരെയായി അരികില്‍ വിളിച്ചോ അടുത്തുപോയിക്കണ്ടോ ഡോക്ടര്‍ പരിശോധിക്കുന്നു. മൃദുസ്വരത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നു; ഉപദേശിക്കുന്നു. ഒരു ധൃതിയുമില്ല. അവധാനപൂര്‍വം മരുന്നുകുറിക്കുന്നു. അതു തിരിച്ചുപിടിച്ച് ഓരോ മരുന്നും എന്തെന്നും എന്തിനെന്നും എന്തുവേണമെന്നും പറഞ്ഞു മനസ്സിലാക്കുന്നു. തരാതരംപോലെ കൊങ്കണിയില്‍, മറാഠിയില്‍, ഹിന്ദിയില്‍, ഇംഗ്ഗ്ളീഷില്‍, പോര്‍ത്തുഗീസില്‍, ... എണ്റ്റെ കേള്‍വി ശരിയാണെങ്കില്‍, കന്നഡത്തിലും കൂടെ. അക്കാലത്ത് അദ്ദേഹത്തിണ്റ്റെ ഫീസ് പേരിനു വെറും മൂന്നുരൂപ. പാവപ്പെട്ടവര്‍ക്കു സൌജന്യം. അര്‍ഹപ്പെട്ടവര്‍ക്കു സ്വന്തം സ്റ്റോക്കില്‍നിന്നു മരുന്നും ഫ്രീ. കാശും കൊടുക്കും. കൂടെ ഒരു നിറകണ്‍ചിരിയും! ഞങ്ങളുടെ ഊഴം അവസാനമായിരുന്നു. എങ്കിലും കുട്ടി കരയുന്നതുകണ്ട് അടുത്തേക്കുവിളിച്ചു കാര്യം തിരക്കി. കൊച്ചിണ്റ്റെ കൈ പലതവണ പതിയെ ഉഴിഞ്ഞു. ഇതു വെറും പേശിപ്പിണക്കമാണെന്നും ഇത്തിരി ചൂടുവെള്ളംകൊണ്ട് ആവികൊള്ളിച്ചാല്‍ മതിയെന്നും വിധിച്ചു. 'പോരേ?' എന്നു കൊച്ചിനോട്. 'മതി' എന്നവളും തലയാട്ടി. 'എന്താ പോരേ?' എന്നു ഞങ്ങളോട്. എന്തു മറുപടി പറയാന്‍? 'ഫീസ്?' 'അതടുത്ത തവണ'. 'വരാതിരിക്കരുതേ' എന്നൊരു കമണ്റ്റും. ചുറ്റുമുള്ളവര്‍ കൂടെച്ചിരിച്ചു. കുട്ടി, ഞാന്‍, ഭാര്യ, വിരുന്നുകാരന് എല്ലാവരും ഒരു ജാഥയായി പിരിഞ്ഞുപോയി. താമസിയാതെ എണ്റ്റെയൊരു 'മാറാ'രോഗത്തിന് അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചു ഞാന്‍. വര്‍ഷങ്ങളായി കാല്‍വിരലിനിടയില്‍ ഒരു പുണ്ണ്. നാട്ടില്‍പോയാല്‍ കുറയും. വടക്കന്‍ദിക്കുകളില്‍ വാടും. പാശ്ചാത്യരാജ്യങ്ങളില്‍ ചെന്നാല്‍ ഉണങ്ങും. തിരിച്ചു ഗോവയ്ക്കു വരേണ്ട താമസം വീണ്ടും വരും. സാധാരണ 'വളംകടി' പോലെ തന്നെ. ചൊറിച്ചിലൊന്നുമില്ല; പക്ഷെ ചെറിയൊരു അസ്ക്യത മുഴുസമയവും. വെളിച്ചെണ്ണ മുതല്‍ കശുവണ്ടിയെണ്ണവരെയുള്ള വീട്ടുമരുന്നുകളും ആര്യവേപ്പ്, ഏലാദി തൈലം തുടങ്ങിയ നാട്ടുമരുന്നുകളും നിക്സോഡേര്‍ം, ഗ്ളിസറോള്‍-മാഗ്സള്ഫ് മുതലായ ഇംഗ്ളീഷ്മരുന്നുകളും പയറ്റിയതാണ്. അപ്പോഴേക്കും പലരും പറഞ്ഞറിഞ്ഞിരുന്നു ഡോ. നാച്ചിനോള്‍ക്കര്‍ ത്വക്-രോഗങ്ങളിലും വിദഗ്ധനാണെന്ന്. പതിവുപോലെ സന്ധ്യമയങ്ങും നേരത്താണ് ഞാന്‍ കുടുംബസമേതം ദൊത്തോറിണ്റ്റെ ക്ളിനിക്കില്‍ ചെല്ലുന്നത്. കണ്ടതും ചോദിച്ചു, 'ഓ, പഴയ കടംവീട്ടാന്‍ വന്നതാകുമല്ലേ. ഇരിക്കൂ'. ഇരുന്നു. മറ്റുള്ള എല്ലാ രോഗികളും പോയതിനുശേഷം ആദ്യം മകളുടെ കാര്യം തിരക്കി. പിന്നെ എണ്റ്റെ കാര്യം. 'മരുന്നുവേണോ ചികിത്സ വേണോ?' ഞാന്‍ മറുപടി പറഞ്ഞു ചികിത്സ മതിയെന്ന്. അദ്ദേഹം തുടങ്ങി: ഷൂ ഇടരുത്. ഇടണമെങ്കില്‍ പരുത്തി സോക്സ് കൂടെ ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞ ഉടനെ ഷൂ ഊരിയിടുക. ഉടന്‍ കാല് കഴുകുക. എന്നും രാത്രി കിടക്കുന്നതിനുമുന്പ് മറക്കാതെ കാല് സോപ്പിട്ടു കഴുകുക. മാത്രമല്ല, ഒരു പരുത്തിത്തുണികൊണ്ട് വിരലുകള്‍ക്കിടയിലെ ഈര്‍പ്പം ഉണക്കിക്കളയുക. അല്പം ഭാര്യയുടെ ഫേസ്-പൌഡര്‍ കാല്‍വിരലുകള്‍ക്കിടയില്‍ തൂകുക. മതിയാകും. നിങ്ങളുടെ വിശ്വാസത്തിനും എണ്റ്റെയൊരു സമാധാനത്തിനും നാട്ടുകാരുടെ മതിപ്പിനുംവേണ്ടി ഈ മരുന്ന് ഇടയ്ക്കെല്ലാം വിരലിടുക്കില്‍ തേയ്ക്കുക. അദ്ദേഹം ഒരു ഓയിണ്റ്റ് മെണ്റ്റിണ്റ്റെ പേരു കുറിച്ചുതന്നു. 'പോകാന്‍ വരട്ടെ. എവിടന്നു വരുന്നു? എന്താണു ജോലി?' - കുശലങ്ങള്‍ നീണ്ടു. ചിരപരിചിതനെപ്പോലെ അദ്ദേഹം ഞങ്ങളെ വര്‍ത്തമാനത്തില്‍ തളച്ചു. ഗോവയെപ്പറ്റിയും പോര്‍ത്തുഗീസുകാരെപ്പറ്റിയും വിമോചനസമരത്തെപ്പറ്റിയും ശാസ്ത്രത്തെപ്പറ്റിയും മെഡിക്കല്‍വിദ്യാഭ്യാസത്തെപ്പറ്റിയും മുംബൈജീവിതത്തെപ്പറ്റിയും നാടന്‍ചിട്ടകളെപ്പറ്റിയും മനോരോഗങ്ങളെപ്പറ്റിയും രാഷ്ട്രീയാഭാസങ്ങളെപ്പറ്റിയുമെല്ലാം നേരം വളരെ വൈകുംവരെ സംസാരിച്ചിരുന്നു. കുട്ടിക്കു വിശക്കുന്നുണ്ടെന്നും ഉറക്കം വരുന്നുണ്ടെന്നും കണ്ടപ്പോള്‍മാത്രം അദ്ദേഹം ഞങ്ങളെ വിട്ടയച്ചു. അന്നദ്ദേഹം ഫീസുവാങ്ങി; കേവലം മൂന്നുരൂപ. പഴയകടം അവിടെത്തന്നെ വീട്ടാതെ കിടക്കുന്നു, ഇന്നോളം. പിന്നീടു ഡോക്ടറെ കാണുന്നത് ഒരു പരിചയക്കാരി സ്ത്രീക്കുവേണ്ടിയായിരുന്നു. ഞങ്ങളുടെ കുടുംബസുഹൃത്ത്. അവരന്ന് യൂണിവേറ്സിറ്റിയില് അധ്യാപികയാണ്. എന്തു കഴിച്ചാലും വയറെരിയും; വയറിളകും. എന്നാലോ തടി കൂടി വരുന്നു. ശക്തി കുറഞ്ഞുവരുന്നു. രാത്രി ഉറക്കമില്ല. പകലാണെങ്കില് ക്ളാസ്സെടുക്കാന്‍പോലും വയ്യാത്ത മയക്കം. വിശപ്പുമില്ല, രുചിയുമില്ല. പോരാത്തതിനു മൂലക്കുരുവിണ്റ്റെ ഉപദ്രവവും തുടങ്ങി. പല ടെസ്റ്റുകളും നടത്തി. ഒരു പ്രശനവും കണ്ടെത്തിയില്ല. പല ചികിത്സയും നടത്തി, ഒരു ഭേദവുമില്ല. ഒന്നു ഡോ. നാച്ചിനോള്‍ക്കറെക്കണ്ടു ചോദിച്ചാലോ? ഒരു ദിവസം അവര്‍ പഴയ കേസ്സുകെട്ടുകളെല്ലാമെടുത്ത് ഞങ്ങളെയും കൂട്ടിനു കൂട്ടി. മന:പൂര്‍വം ഞങ്ങളുടെ ഊഴം ഏറ്റവും അവസാനം മാത്രം. ദൊത്തോറ്‍ ചില രോഗികള്‍ക്കു മരുന്നും ചില രോഗികള്‍ക്കു പണവും ചില രോഗികള്‍ക്ക് ഉപദേശവും ചില രോഗികള്‍ക്കു ശകാരവും കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ഡോക്ടറുടെ പുറത്തുകിടക്കുന്ന പുതുപുത്തന്‍ കാറും നോക്കിയിരുന്നു. മാസങ്ങള്‍ക്കു മുന്‍പു കണ്ട പുത്തന്‍ കാറല്ല; ഇതു വേറൊരെണ്ണം. പൂത്തപണക്കാരനാണ് അദ്ദേഹം എന്നറിയാം; എങ്കിലും മര്യാദയ്ക്കൊരു വസ്ത്രമോ ചെരിപ്പോ ചികിത്സാലയമോ ഇല്ലാത്ത ഈ ഡോക്ടറുടെ കാര്‍-ഭ്രാന്തെന്ത് എന്നു കൌതുകമായി. ഇക്കണ്ട രോഗികള്‍ക്കൊന്നും തന്നെ വിലയില്ലാതായി എന്നുംപറഞ്ഞാണ് ഡോക്ടര്‍ ഞങ്ങളെ വിളിച്ചത്. ഈ മൂന്നുരൂപ ഉടനെ അഞ്ചാക്കുന്നുണ്ട്; ഇവരെല്ലാം തന്നെ മൂന്നുരൂപ-ദൊത്തോര്‍ എന്നാണു പരസ്പരം പറയുന്നത്; ഒരു ബഹുമാനമൊക്കെ വേണ്ടേ. 'മൂന്നുരൂപയ്ക്ക് ഈ കാറാണെങ്കില്‍ അടുത്ത തവണ അഞ്ചുരൂപയുടെ കാര്‍ എന്തായിരിക്കും' എന്ന എണ്റ്റെ ചോദ്യം അദ്ദേഹത്തിനിഷ്ടപ്പെട്ടെന്നു തോന്നി. പാരമ്പര്യമായിക്കിട്ടിയ ഒരുപാടു സമ്പത്തുണ്ടു തനിക്ക്. വളരെയധികം ആദായനികുതി കൊടുക്കുന്ന ഒരാളുമാണു താന്‍. അതും തികച്ചും സത്യസന്ധമായും സന്തോഷപൂര്‍വവും. രോഗചികിത്സ കഴിഞ്ഞാല്‍ തനിക്ക് ഒന്നില്‍ മാത്രമേ ഭ്രമമുള്ളൂ. കാറ്. വര്‍ഷാവര്‍ഷം താന്‍ പുതിയ കാര്‍ വാങ്ങും. അതിനു കിട്ടുന്ന നികുതിക്കിഴിവും താന്‍ പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യും. തെറ്റുണ്ടോ? തുടര്‍ന്ന്, അധ്യാപികയുടെ രോഗവിവരണവും പരാതികളുമെല്ലാം സശ്രദ്ധം കേട്ടിരുന്നു ഡോ. നാച്ചിനോള്‍ക്കര്‍. ടെസ്റ്റ്-റിപ്പോര്‍ട്ടുകളും കുറിപ്പടികളുമെല്ലാം അരിച്ചുപെറുക്കിനോക്കി. എന്നിട്ടൊരു ചോദ്യം: 'വിവാഹിതയാണോ?'. അല്ലെന്നു രോഗിണി. ദൊത്തോറിണ്റ്റെ ചികിത്സാവിധി: 'കല്യാണം കഴിച്ചാല്‍ മതി, എല്ലാം മാറും. ' വിളറിപ്പോയ അധ്യാപികയില്‍നിന്ന് ഫീസൊന്നും മേടിച്ചില്ല ഡോക്ടര്‍. അന്നും വൈകുംവരെ വര്‍ത്തമാനം പറഞ്ഞിരുന്നു ഞങ്ങള്‍. വിവാഹബന്ധത്തിണ്റ്റെ ഗുണദോഷങ്ങളും വിവാഹബന്ധത്തിലെ കയറ്റിറക്കങ്ങളും ബ്രഹ്മചാരിച്ചേഷ്ടകളും മധ്യവയസ്സിലെ മാനസികപ്രശ്നങ്ങളും വാര്‍ധക്യത്തിലെ വീണ്ടുവിചാരങ്ങളും വഴിക്കുവഴിയെ വന്നു. പിന്നെ ഞങ്ങള്‍ തമ്മില്‍കാണുന്നതും വേറൊരാള്‍ക്കുവേണ്ടിയായിരുന്നു. പയ്യന് പുതുതായി ഓഫീസില്‍ ചേര്‍ന്നതാണ്; പക്ഷെ മെഡിക്കല്‍ പരിശോധനയില്‍ ആള്‍ക്ക് വറ്‍ണാന്ധതയുള്ളതായി കണ്ടെത്തി. കയ്യില്‍കിട്ടിയ ജോലി നഷ്ടപ്പെടുമെന്ന നിലയായി. ജോലി പോകാതിരിക്കാന്‍ വൈദ്യശാസ്ത്രപരമായി ഒരു പോംവഴി കാണാനാകുമോ എന്നറിയാനാണ് ഡോ. നാച്ചിനോള്‍ക്കറെ പോയിക്കണ്ടത്. അദ്ദേഹം തീര്‍ത്തും തുറന്നുപറഞ്ഞു. വൈദ്യശാസ്ത്രത്തില്‍ ഒന്നും ചെയ്യാനാവില്ല. വേറൊരു മെഡിക്കല്‍-റിപ്പോര്‍ട്ടിനും ശ്രമിക്കണ്ട. പക്ഷെ വര്‍ണാന്ധത ജോലിസ്ഥലത്തെ ഉത്തരവാദിത്വത്തെ ബാധിക്കില്ലെന്നു സാക്ഷ്യപ്പെടുത്താന്‍ മേലധികാരിക്കു സന്മനസ്സുണ്ടായാല് നന്നായി. ഇതില്‍ കാരുണ്യത്തിനേ കാര്യത്തെ കരകയറ്റാനാകൂ. ഞങ്ങള്‍ താമസസ്ഥലം മാറിയതിനാല്‍ കുറേക്കാലം കാണാനേയായില്ല ഡോക്ടറെ. വര്‍ഷങ്ങള്‍ക്കുശേഷം വഴിയില്‍ കണ്ടപ്പോള്‍ എണ്റ്റെ ഭാര്യ ചോദിച്ചു, 'വീണ്ടും പുതിയ കാര്‍?' അതിനുത്തരം എന്നോടുള്ള മറുചോദ്യമായിരുന്നു: 'ഇപ്പോഴും പഴയ ഭാര്യ?' ൧൯൨൪-ല്‍ ജനിച്ച ഇദ്ദേഹം ഒരു തികഞ്ഞ ദേശീയവാദിയും സ്വാതന്ത്യ്രസമരപ്പോരാളിയുമായിരുന്നു. ൧൯൪൭-ല്‍ ഭാരതത്തിണ്റ്റെ വിമോചനത്തിനുശേഷം ഗോവയുടെ വിമോചനത്തിനായി, ഡോ. നാച്ചിനോള്‍ക്കറുടെ സമരസംരംഭങ്ങള്‍. പോര്‍ത്തുഗീസ്-സര്‍ക്കാരുടെ നീക്കുപോക്കുകളും തിരിമറികളുമറിയാന്‍ ഒരു രഹസ്യ-റേഡിയോ പ്രക്ഷേപണിവരെ ഒരുക്കിയ മനുഷ്യനായിരുന്നു ഈ ദൊത്തോര്‍ എന്നെല്ലാം പിന്നീടാണ് ഞങ്ങളറിയുന്നത്. തുടക്കത്തില്‍ കക്ഷിരാഷ്ട്രീയത്തില്‍ കുറെ നാള് കുടുങ്ങിക്കിടന്നെങ്കിലും അതില്‍നിന്നെല്ലാമകന്ന് ആതുരസേവനവും വീട്ടുകാര്യങ്ങളുമായി ശ്രമവും വിശ്രമവും ചേര്‍ന്നൊരു വിശിഷ്ടജീവിതം നയിച്ചു, ൨൦൦൦-ത്തോടെയുണ്ടായ അനായാസേനമരണംവരെ. ഇന്നും ഈ ദൊത്തോറെക്കുറിച്ചോര്‍ക്കാത്തവര്‍ ചുരുങ്ങും.
മലയാളിത്തെറ്റുകള്‍
സ്വതേ സ്വയംമാന്യന്‍മാരാണു മലയാളികള്‍. മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും കുറ്റവും കുറവും കണ്ടെത്തി കളിയാക്കാനും പെര്‍മനെണ്റ്റ്-ലൈസെന്‍സ് ഉണ്ടവര്‍ക്ക്. അതുകൊണ്ടായിരിക്കണം ഇത്രയധികം കാര്‍ട്ടൂണിസ്റ്റുകള്‍ മലയാളികളായത്. സമൂഹത്തിനുനേരെ പിടിക്കുന്ന കണ്ണാടിയാണ് കാര്‍ട്ടൂണ്‍ എന്നു പറയും. പക്ഷെ കളിയാശാന്മാരായ മലയാളികള്‍ വല്ലപ്പോഴുമേ അതു സ്വന്തം നേര്‍ക്കു തിരിച്ചുപിടിക്കൂ. കാരണമെന്തോ. കാരണവര്‍ക്ക് അടുപ്പിലുമാകാം എന്നൊരു ഗര്‍വുണ്ട്. പിന്നെ തനിക്കുശേഷം പ്രളയം എന്നൊരു തോന്നലും. സായിപ്പിനെ നാക്കുവടിക്കാന്‍ പഠിപ്പിച്ചു തോറ്റവരാണു മലയാളികള്‍. മദാമ്മയുടെ മാദകത മലയാളിക്കു മറ്റെന്തോ ആണ്. വടക്കന്മാരെ രണ്ടുനേരം കുളിപ്പിക്കാനും വളരെ പാടുപെട്ടിട്ടുണ്ടു നമ്മള്. ചപ്പാത്തി തിന്നാത്തതുകൊണ്ടാണ് ഹിന്ദി വഴങ്ങാത്തതെന്ന യുക്തിയും നമുക്കുണ്ട്. സെപ്തംബര്‍ കഴിഞ്ഞാല്‍ 'ഒക്തംബര്‍' നമുക്കില്ല, 'നൊയമ്പ'റും. ബട്ടട്ടര്‍-ടൊമാട്ടര്‍-മട്ടര്‍ നമ്മുടെ ആഹാരമേയല്ല. ദില്ലിവാലയുടെ 'ഡെപ്ടി'-വേലകള്‍ ചെപ്പിടിവിദ്യകളായി നാം തിരിച്ചറിയുന്നു. 'പഷ്ട്' എന്നു കമണ്റ്റടിക്കും, മറാഠിയുടെ 'പോഷ്ട്-ആപ്ഫീസ്' എന്നു കേട്ടാല്‍. തമിഴനെ തണ്ണി കുടിപ്പിക്കും മലയാളത്താന്. തെലുങ്കണ്റ്റെ 'ജീറോ'-ജാടകള്‍ മലയാളിക്കു വെറും 'സീറോ'. ഗോവക്കാരുടെ 'ചപ്പാട്ടി'യും 'ഫുഡ്'ബോളും 'ടൌസണ്റ്റു'മെല്ലാം എന്തരോചകം അല്ലേ നമുക്ക്. തല്ലുകിട്ടാന്‍ വന്നാല്‍, താന്‍ സിമ്പിള്‍-മലയാളി, സിമ്പ്ളി പറഞ്ഞതാണതെല്ലാം എന്നൊരു ചുറ്റിക്കറക്കവും ഇല്ലാതില്ല. അന്യരെ തിരുത്തുന്നതിനു മുന്‍പ് നമ്മളെത്തന്നെ ഒന്നു തിരുത്തുന്നതു നല്ലതല്ലേ? ട്രെയിനില്‍വച്ച് തികച്ചും 'അഭ്യസ്ഥ'വിദ്യനായൊരാള്‍ തികച്ചും 'അബിമാന'ത്തോടെ പറഞ്ഞതാണ് തണ്റ്റെ മകന് 'ഭാരദീയ വിധ്യാബവ'നിലാണെന്ന്. രാഷ്ട്രീയക്കാരുടെ 'വികസ്സന'ത്തിനു മുന്പില് ടീവി-ക്കരുടെ 'പ്രതിക്ഷേദം' ഒന്നുമല്ല. 'പീഡന'ത്തിനു കരുത്തുപോരാഞ്ഞിട്ടാവാം അതിനെ 'പീഢന'മാക്കിയത്. അസ്തിവാരം കരുത്തുറ്റ 'അസ്ഥിവാരം' ആയതുപോലെ. കഷ്ടം 'കഷ്ഠ'മായതുപോലെ. ആഡംബരം 'ആഢംബരം' ആയപോലെ. പലര്‍ക്കും 'ഫാര്യ'യാണ് ഇക്കാലത്ത്. 'പ്രഫ' എന്ന പേരും കേട്ടു അടുത്തിടെ. നന്നി-യെപ്പോലെ സുന്നരി-യും ഒരു വഴിക്കായിക്കഴിഞ്ഞു. എനിക്കൊരു മേലധികാരിയുണ്ടായിരുന്നു. മലയാളി. കറകളഞ്ഞ ബ്രിട്ടീഷ്-ഇംഗ്ളീഷിലേ സംസാരിക്കൂ. ഇന്‍ഡ്യന്‍-വാക്കുകള്‍പോലും അച്ചടിവടിവിലേ വെളിക്കുവരൂ. പക്ഷെ 'ഗംഗാധരറാവു' എന്നു പറയുമ്പോള്‍ മാത്രം..... അതു 'ഗങ്ങാധര'റാവു ആയിപ്പോകും. ചൊട്ടയിലെ ശീലം. ഇംഗ്ളീഷുവാക്കുകളും സ്ഥലപ്പേരുകളുമാണ് മലയാളിയുടെ 'നിദ്രേവത്വം'. കഥയോര്‍മയുണ്ടല്ലോ, അസുരനായ കുംഭകര്ണന് 'നിര്‍ദേവത്വം' (ദൈവനാശം) എന്ന വരം ചോദിക്കാനുദ്ദേശിച്ച് 'നിദ്രേവത്വം' (മുടിഞ്ഞ ഉറക്കം) ചോദിച്ചു വാങ്ങിയത്. നാക്കിലെ ഗുളികന്. അത്ര തന്നെ. അതുപോലെ മലയാളിയുടെ നാക്കിലും എന്തോ ഒന്നുണ്ട്. അല്ലെങ്കില്‍ അംബാസ്സഡര്‍ 'അംബാസ്സിഡര്‍' ആകുമോ? ഫ്ളെക്സ്-ബോര്‍ഡ് 'ഫ്ളക്സ്-ബോര്‍ഡ്' ആകുമോ? എംപാനല്‍ (അതൊരു ലിസ്റ്റ് ആണേ, 'ലീസ്റ്റ്' അല്ല) എം-പാനല്‍ ആകുമോ? ചലാന്‍ 'ചെല്ലാന്‍' ആകുമോ? ക്വോട്ട 'ക്വാട്ട' ആകുമോ? 'ബായ്ഗ്' എന്തെന്നറിയാമോ? അന്നത്തെ ബോംബെ, ബംബായി-ബംബായ്-ബോംബായ് വഴി 'ബോംബ' വരെ ആക്കി മലയാളികള്‍. അവിടെ ഒരു 'മാട്ടുങ്കാവ്' ഉണ്ടാക്കി, ബോറീവല്ലി-യും കാന്തീവല്ലി-യും നട്ടുവളര്‍ത്തി. പണ്‍വെലിനെ 'പനവേലാക്കി' ആകാശം മുട്ടിച്ചു. മറാഠിയെ 'മറാത്തി'യാക്കി ശ്വാസം മുട്ടിച്ചു. അങ്ങു വടക്ക് ഭവ്നഗറിനു 'ഭാവനഗര്‍' എന്നു ഭാവം പകര്‍ന്നു. ഇങ്ങു തെക്ക് 'കല്ലം'ഗൂട്ടെന്നു കല്ലെറിഞ്ഞു. 'ഗെള്‍ഫി'ലാണെങ്കില്‍ 'ദുബായി'. അവിടെപ്പിന്നെ 'ഹുണ്ടായി' വണ്ടി, 'അക്കായി' സ്റ്റീറിയോ. 'ശെരി'ക്കു പറഞ്ഞാല്‍ മലയാളി ഇന്ന് 'ഫുഡ്' മാത്രമേ കഴിക്കൂ, ഊണുനിര്‍ത്തി. 'ഞാന്‍' ഇല്ല; ഞാനെന്ന അഹന്തയുമില്ലേയില്ല. 'ഞങ്ങ'ളുമില്ല. എല്ലാം 'നമ്മള്' ആയി. സൂക്ഷിച്ചേ വര്‍ത്തമാനം പറയൂ. 'ആരാ?' എന്നു ചോദിച്ചാല്‍ 'ഞാനോ?' എന്ന മറുചോദ്യമായിരിക്കും മറുപടി. 'പേരെന്താ?' എന്നതിനു 'എണ്റ്റെയോ?' എന്നും, 'വയസ്സെത്ര?' എന്നതിന് 'എനിക്കോ? എന്നും. നമ്മള് പിന്നെ തന്തക്കാര്യമോ സംസാരിക്കുക? 'മിസ്ച്ചീവിയസ്' എന്നും 'മാഗ്നിഫിഷ്യണ്റ്റ്' എന്നും 'ഇണ്റ്റിജീനിയസ്' എന്നുമെല്ലാം മലയാളി വച്ചുകാച്ചും. 'ആക്ച്ച്വലി', 'സെയിം', 'സിംബ്ളി' എല്ലാം ഇഷ്ടവാക്കുകള്‍. "വൈ ഡിഡ് എ മലയാളി ക്രോസ്സ് ദ് റോഡ്?" എന്നൊരു കുസൃതിച്ചോദ്യമുണ്ട്. ഉത്തരം: "സിംബ്ളി". ഇതൊന്നുമല്ല മലയാളിത്തെറ്റ്. ഉടനെ ഇറക്കും മറുപക്ഷം. അമ്മയെത്തല്ലിയാലുമുള്ള രണ്ടുപക്ഷം, നോ?
Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
ഭാഷ പരസ്പരം സംവദിക്കാനാണ് ; മനുഷ്യനെ ഒന്നിപ്പിക്കാനാണ്. അല്ലാതെ ഭിന്നിപ്പിക്കാനോ ഛിന്നിപ്പിക്കാനോ അല്ല. നല്ലൊരുകാര്യം നാറ്റിച്ചൊര...