Wednesday, 22 September 2010

മുന്നും പിന്നും - യുവത്വത്തിനൊരു യുഗ്മഗാനം

തലമുറത്തര്‍ക്കം പുത്തരിയൊന്നുമല്ല. യുവത്വമാണെങ്കില്‍ കലഹിക്കും. പിന്‍തലമുറ മുന്‍തലമുറയോടു തര്‍ക്കിക്കും. അതു 'തോന്ന്യാസ'മല്ല. ആണെങ്കില്‍ ഞാനും നിങ്ങളുമെല്ലാം തോന്ന്യാസികളായിരുന്നു. നമ്മുടെ അച്ഛനമ്മമാര്‍ തോന്ന്യാസികളായിരുന്നു. നമ്മുടെ മുത്തച്ഛന്‍മാരും മുത്തശ്ശിമാരും തോന്ന്യാസികളായിരുന്നു. പിന്നെ നമ്മുടെ മക്കളും അവരുടെ മക്കളും അതായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! ഇടയ്ക്കുവച്ചെന്തോ നഷ്ടമായ രീതിയിലാണ്‌ നാം യുവത്വത്തെ കാണുക. ഇല്ല മാഷേ. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വ്യത്യാസപ്പെട്ടിട്ടേയുള്ളൂ. മാറ്റമാണ്‌ മനുഷ്യജീവിതം. പ്രകൃതിസത്യം. പഴയ തെറ്റുകള്‍ തിരുത്തപ്പെടുമ്പോള്‍ പുതിയ തെറ്റുകള്‍ തുറക്കപ്പെടുന്നു. പരാതിപ്പെടുന്നതില്‍ അര്‍ഥമില്ല. ഒന്നു ചീയുമ്പോള്‍ മറ്റൊന്നിനു വളം. വിദേശികളുടെ വീരേതിഹാസങ്ങള്‍ക്ക്‌ 'റാന്‍' മൂളിയതല്ല ഇന്നത്തെ തലമുറ. വിദേശീയരെത്തുരത്താന്‍ ഗാന്ധിയോടൊത്ത്‌ പടവെട്ടിയവരുമല്ല ഇന്നത്തെ തലമുറയിലെ യുവാക്കള്‍. സ്വാതന്ത്യ്രാനന്തര സുന്ദരമോഹന വാഗ്ദാനങ്ങളാല്‍ വഞ്ചിക്കപ്പെട്ടവരുമല്ല. ഉണ്ണാന്‍ ചോറും ഉടുക്കാന്‍ തുണിയും കിടക്കാന്‍ കൂരയും ഉണ്ടവര്‍ക്ക്‌; കളിക്കാന്‍ കളിപ്പാട്ടവും പഠിക്കാന്‍ പാഠശാലകളും. ഒരുനേരത്തെ ആഹാരത്തിനു വിയര്‍പ്പൊഴുക്കേണ്ട. റേഷന്‌ കയ്നീട്ടിനില്‍ക്കണ്ട. മാഞ്ചസ്റ്ററിലുണ്ടാക്കിയ കോറത്തുണിയുടുക്കേണ്ട. ജയിലില്‍ അഴിയെണ്ണണ്ട. സ്വന്തംനാട്ടില്‍ പരദേശികളാകണ്ട. സായ്പ്പിനെക്കണ്ടാല്‍ കവാത്തെടുക്കണ്ട. മെക്കാളെയുടെ മനപ്പായസത്തിനു മധുരംചേര്‍ക്കണ്ട. 'ഭാരത്‌മാതാ കീ ജയ്‌, മഹാത്മാഗാന്ധീ കീ ജയ്‌' എന്നതിനപ്പുറം 'ജവാഹര്‍ലാല്‍ നെഹ്രു കീ ജയ്‌' എന്നുകൂടി വിളിക്കണ്ട. പാഠപുസ്തകത്തില്‍ രാജീവനയനണ്റ്റെയും സഞ്ജീവനിയുടെയും കുട്ടിപ്പടങ്ങളും കളിപ്പാട്ടങ്ങളും കണ്ട്‌ കണ്ണുതള്ളണ്ട. മതമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു 'ജീവ'നെപ്പോലും പേടിക്കണ്ട. കണ്ണില്‍ക്കണ്ട ഗോസ്വാമികളുടെയും ഭൂസ്വാമികളുടെയും ആസാമികളുടെയും അനുവര്‍ത്തികളാവണ്ട. ഒളിച്ചും മറച്ചും ചുവപ്പന്‍ അടിയുടുപ്പിടേണ്ട. അലറിവിളിക്കുന്നവരുടെ അണികളായി മുഷ്ടി ഉയര്‍ത്തി മുദ്രാവാക്യം മുഴക്കണ്ട. ഒളിയിടം തേടണ്ട. പ്രണയിക്കാനും പരിണയിക്കാനും പാര്‍ട്ടിയുടെ പെര്‍മിഷന്‍ വേണ്ട. പള്ളിയായാലും പള്ളിക്കൂടമായാലും പരശുരാമക്ഷേത്രമായാലും പരശങ്കയുടെ പഴുതു പാര്‍ക്കണ്ട. പേനില്ല. കൃമിശല്യമില്ല. ഗ്രഹണിയില്ല. രക്തദോഷമില്ല. പേരിനെങ്കിലും ജാതിപ്പേരില്ല. എന്നിട്ടുമെന്തേ ഇന്നത്തെ യുവത്വത്തിനൊരു വാട്ടം? കാലില്‍ ചെരിപ്പ്‌. കണ്ണില്‍ കറുപ്പ്‌. ചുണ്ടില്‍ ചുകപ്പ്‌. വിളിപ്പുറത്തു വിദ്യ. കളിപ്പുറത്തു കുന്നായ്മ. കൂരക്കുള്ളില്‍ കറണ്ട്‌. കയ്യിലാണെങ്കില്‍ കാശ്‌. കണ്‍വട്ടത്തു കമ്പ്യൂട്ടര്‍. കണ്‍വെട്ടത്തിനു കണ്ണട. ലൈബ്രറികള്‍, പുസ്തകങ്ങള്‍, പത്രമാസികകള്‍. പഠിപ്പേറിയ അധ്യാപകര്‍. പുറംലോകത്തേക്കു പട്ടംപറപ്പിക്കുന്ന പഠനകേന്ദ്രങ്ങള്‍. പണിക്കു പണി. പണത്തിനു പണം. നിറത്തിനു നിറം. നിണത്തിനു നിണം! എന്നിട്ടും? വിവരദോഷം? വളര്‍ത്തുദൂഷ്യം? അന്‍പതുകളില്‍ ജനിച്ചവരായാലും എണ്‍പതുകളില്‍ ജനിച്ചവരായാലും സ്ഥിരംകാണുന്ന ചിലതുണ്ട്‌, ചിലരുണ്ട്‌. അന്‍പതുകളില്‍ ജനിച്ചവര്‍ കണ്ടു, മീശവച്ചവരും താടിവച്ചവരും കോട്ടീട്ടവരും മോതിരക്കാരും നരശൂലങ്ങളും നരസിംഹങ്ങളും മദനന്‍മാരും മദാമ്മകളും ദല്ലാളന്‍മാരും ദയാലുക്കളും പട്ടക്കാരും പാട്ടക്കാരും. എണ്‍പതുകളില്‍ ജനിച്ചവര്‍ കണുന്നതോ, ഗാന്ധിനാമധാരികളും സിന്ധുസംസ്കാരക്കാരും പൈലറ്റുമാരും പവര്‍ബ്രോക്കര്‍മാരും പവര്‍ഫുള്ളുകളും മൈനകളും മേനകകളും മനോമോഹനന്‍മാരും ശ്വേതാംബരന്‍മാരും ദിഗംബരന്‍മാരും പ്രണവമുഖ്യന്‍മാരും കരചരണസിംഹങ്ങളും മല്ലന്‍മാരും അഷ്ടാവക്രന്‍മാരും മോടിക്കാരും സുദര്‍ശനചക്രധാരികളും കരാട്ടേക്കാരും വൃന്ദാവനസാരംഗികളും അംബ-അംബിക-അംബാലികമാരും നേത്രാവതികളും മായാവതികളും ലാലന്‍മാരും യദുകുലോത്തമന്‍മാരും തക്കിടിമുണ്ടന്‍മാരും ശിവകിങ്കരന്‍മാരും നവനിര്‍മാതാക്കളും വാനരപ്പടകളും കരുണാമയന്‍മാരും ദയാനിധികളും അഴകിയരാവണന്‍മാരും മാറ്റൊലിവീരക്കാരും പിണങ്ങളും അച്യുതം-കേശവം-രാമ-നാരായണക്കാരും പള്ളിയില്‍ വെള്ളതേച്ചവരും അമ്മയല്ലാത്ത അമ്മമാരും അച്ഛനാവാത്ത അച്ഛന്‍മാരും താലിമാലക്കാരും രാമബാണക്കാരും കശാപ്പുകാരും ലളിതന്‍മാരും സാമന്തക്കാരും സമ്മന്തക്കാരും ധീരന്‍മാരും ഭായിമാരും അംബാരിക്കാരും കാലമാടന്‍മാരും തെമ്മാടികളും പട്ടേലരിമാരും വാര്‍മുടിക്കാരും അന്തേവാസികളും നീലക്കെണികളും. (ഹൂശ്‌, എന്തൊരു ലിസ്റ്റ്‌!) ഇവര്‍ നാടുമുടിക്കാനിരിക്കുമ്പോള്‍ പിള്ളേരെന്തു ചെയ്യും? ചക്കരപ്പന്തലില്‍ തേന്‍മഴ ചൊരിയാനും അല്ലിയാമ്പല്‍ക്കടവിലെ അരയ്ക്കുവെള്ളത്തിലിറങ്ങാനും ചിത്രമണിവാതില്‍ തുറന്ന്‌ നിര്‍മാല്യം തൊഴാനും പാഴ്മുളംതണ്ടില്‍നിന്ന്‌ പാലാഴിയൊഴുക്കാനും ശൃംഗാരപ്പദം പാടാനും മാംസതല്‍പ്പങ്ങളില്‍ ഫണംവിരിച്ചാടാനും പിള്ളേര്‍ക്കെങ്ങിനെ കഴിയും? അതുകൊണ്ടാണോ ലജ്ജാവതിയുടെ കള്ളക്കടക്കണ്ണുനോക്കി, 'അപ്പിടി പോട്‌, പോട്‌, പോട്‌' എന്നും 'ഷേക്ക്‌-എ-ലെഗ്‌, ഏേ ബേബി'എന്നും തുള്ളുന്നത്‌? ബുദ്ധിയും കഴിവും കാലാകാലം കൂടിക്കൂടിയാണുവരിക. "താതന്‍മറന്നാല്‍ തനയന്‍ തുടര്‍ന്നു തദ്‌വൃത്തഖണ്ഡം പരിപൂര്‍ണമാക്കും" എന്നു കവി. ലോകത്ത്‌ മൌലികമായി ഒന്നുമില്ല. 'Nothing is Original' എന്നൊരു പ്രസ്ഥാനംതന്നെയുണ്ട്‌ കലാകാരന്‍മാര്‍ക്കിടയില്‍. ഒന്നു വളര്‍ന്ന്‌ മറ്റൊന്നാകുന്നു. (ഭുജംഗയ്യണ്റ്റെ ദശാവതാരംപോലെ ചായ ചാരായമാകുന്നു; ചാരായം ചരസ്സിനു വഴിമാറുന്നു, എന്നൊന്നും ഞാന്‍ പറയില്ല!) എന്നെ അലട്ടുന്നത്‌ അതല്ല. ഇത്രയും കഴിവുള്ള കുട്ടികള്‍ ജീവിതത്തില്‍നിന്ന്‌ എന്തിനൊളിച്ചോടുന്നു? ഒന്നുകില്‍ പൊങ്ങച്ചംകോണ്ടു പൊറുതിമുട്ടും, അല്ലെങ്കില്‍ അധമബോധംകൊണ്ട്‌ അന്തംകെടും. ഒന്നുകില്‍ എണ്ണച്ചട്ടിയില്‍നിന്ന്‌ എരിതീയിലേക്ക്‌; അല്ലെങ്കില്‍ എരിതീയില്‍നിന്ന്‌ എണ്ണച്ചട്ടിയിലേക്ക്‌! തീയില്‍നിന്നല്‍പം മാറിനിന്ന്‌ ജീവിതത്തെ പാകം ചെയ്‌തുകൂടേ? അഹംഭാവവും അഹങ്കാരവും അഹംബോധവും തമ്മില്‍തമ്മില്‍ അവര്‍ തിരിച്ചറിയുന്നില്ല. അതിനാല്‍ ആത്മാഭിമാനവും ആത്മവിശ്വാസവും ആത്മസംയമനവും ആത്മസമര്‍പ്പണവും ആത്മസ്ഥൈര്യവും അവര്‍ക്കില്ലാതെപോകുന്നു. ആത്മാഹുതി ഒരു വിജയമല്ല. ആത്മവഞ്ചനയാണ്‌. 'മക്കള്‍ തലതിരിയുന്നതിന്‌ അമ്മമാരെ തല്ലണം' എന്ന്‌ എണ്റ്റെ ഭാര്യ പലപ്പോഴുംപറഞ്ഞുകേട്ടിട്ടുണ്ട്‌. 'അച്ഛന്‍മാരെയും' എന്നു ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. വഴിവിളക്കാകേണ്ടവര്‍ നോക്കുകുറ്റികളായാലോ? പിന്നൊന്ന്‌ സ്വാര്‍ഥത. അതും അണുകുടുംബത്തിണ്റ്റെ സന്തതി; അരാഷ്ട്രീയതയുടെയും. പാവങ്ങളെയറിഞ്ഞ രാഷ്ട്രീയാചാര്യന്‍മാര്‍ രണ്ടുപേരേയുള്ളൂ. മഹാത്മാഗാന്ധിയും കാള്‍ മാര്‍ക്സും. അവരെ രണ്ടുപേരെയും വ്യക്തികളും കുടുംബവും രാഷ്ട്രവും ലോകവും തമസ്കരിച്ചിരിക്കുന്നു. യുവതലമുറ അവരെ അറിയുന്നില്ല. ഇനിയുമൊന്ന്‌ വീരാരാധന. ഒരു കളിക്കാരന്‍, ഒരു നടന്‍, ഒരു പാര്‍ട്ടിക്കാരന്‍, ഒരു തെമ്മാടി (സ്‌ത്രീലിംഗത്തില്‍ കളിക്കാരി, നടി, പാര്‍ട്ടിക്കാരി. തെമ്മാടി ഏതായാലും അങ്ങനെതന്നെയിരിക്കട്ടെ!) ആണോ ഇവരുടെ ജീവിതം നിര്‍വചിക്കുന്നത്‌? അവര്‍കുടിക്കുന്നതും അവരുടുക്കുന്നതും അവര്‍പറയുന്നതും അവര്‍കാണിക്കുന്നതും അനുകരിക്കുമ്പോള്‍, മക്കളേ, നിങ്ങള്‍ നിങ്ങളല്ലാതായിത്തീരുന്നു. വിശ്വപൌരന്‍മാരായിത്തിളങ്ങേണ്ട നിങ്ങള്‍ വെറും കച്ചവടച്ചതികള്‍ക്കും ബഹുരാഷ്ട്രക്കമ്പനികളുടെ നക്കാപ്പിച്ചകള്‍ക്കും അടിമപ്പെടുന്നു. ഉള്ളിന്നുള്ളിലെ സൌന്ദര്യം പൊന്നും പൊന്നാടയുംകൊണ്ടല്ല പുറത്തുവരിക. ഇന്നുവൈകീട്ടത്തെ പരിപാടി സ്വയം തിരഞ്ഞെടുക്കാം. 'ഞാന്‍ റെഡി, ഞാന്‍ എപ്പഴേ റെഡി' എന്നമട്ടില്‍ ചാടിപ്പുറപ്പെട്ടാല്‍, സിനിമയിലെ ഡ്യൂപ്പിണ്റ്റെ സ്റ്റണ്ടുപോലാവില്ല വീഴ്ച! ആണ്‍കോയ്മയും (male chauvinism) അവമതിക്കൊലയും ('honour' killing) പെണ്‍ഭ്രൂണഹത്യയും (female foeticide) അമ്മായിയമ്മപ്പോരും പോലെ അന്തവും കുന്തവും കെട്ടതല്ല യുവത്വത്തിണ്റ്റെ വിഭ്രംശങ്ങള്‍. പാല്‍പ്പല്ലു കൊഴിയുമ്പോലെ, മാസമുറപോലെ, പേറ്റുനോവുപോലെ, വളര്‍ച്ചക്കും വികാസത്തിനും അല്‍പം വേദന തിന്നേപറ്റൂ. സൃഷ്ടിക്കുപിന്നിലെ ചോര. അണുവികിരണംപോലെ അര്‍ധായുസ്സായി (half-life) അനന്തതയിലേക്ക്‌ യുവത്വത്തിണ്റ്റെ സന്ത്രാസം അനവരതം അനുവര്‍ത്തിച്ചുകൊണ്ടിരിക്കും. അനുഭവിച്ചേ പറ്റൂ. ആസ്വദിച്ചേ തീരൂ.

[Published in the fortnightly webmagazine www.nattupacha.com, 15 August 2010]

വീണ്ടും വസന്തം

വസന്തം, ഗ്രീഷ്മം, ഹേമന്തം, ശിശിരം. ഇതു പ്രകൃതിക്ക്‌. ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം. ഇതു ജീവന്‌. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സംന്യാസം. ഇതു മനുഷ്യന്‌. തുടക്കം, അടക്കം, നടുക്കം, മടക്കം. ഇത്‌ ഉദ്യോഗസ്ഥന്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ വണക്കം, ഇണക്കം. അതു തുടക്കത്തില്‍. പിന്നെ, പിണക്കം, കലക്കം എന്നൊരു മലക്കം. ആഹാരം, വിഹാരം, ആരാമം, വിരാമം എന്നു മറുവാക്ക്‌! നാലുപതിറ്റാണ്ടിനോടടുത്ത സര്‍ക്കാര്‍ജോലിക്കുശേഷം ഉദ്യോഗപര്‍വത്തിനു വിട പറഞ്ഞ വേളയിലാണ്‌ ഇതെഴുതുന്നത്‌. പണ്ടത്തെ അടുത്തൂണ്‍ പറ്റല്‍. ഇന്നത്തെ പെന്‍ഷന്‍ പറ്റല്‍. വിരമിക്കല്‍പ്രക്രിയ -- 'റിട്ടയര്‍മെണ്റ്റ്‌' എന്നു മിനുക്കിപ്പറയും, 'സൂപ്പര്‍ ആന്വേഷന്‍' എന്നു പരത്തിപ്പറയും -- പലര്‍ക്കും പല രീതിയിലാണ്‌. ചിലര്‍ക്കത്‌ 'റിട്ടയര്‍മെണ്റ്റ്‌ ബ്ളൂ' എന്ന മനസ്സംഘര്‍ഷം. വ്യാക്കൂണ്‍ പോലൊരു സംത്രാസം. ചിലര്‍ക്കത്‌ ശാപമോക്ഷം. മഴക്കാലത്ത്‌ കൂണ്‍ പൊട്ടിവിരിയുന്നതുപോലൊരു പുനര്‍ജന്‍മം. എന്നെ സംബന്ധിച്ചിടത്തോളം ജോലികിട്ടിയന്നത്തെ അതേ സന്തോഷത്തിലാണ്‌ ജോലിയില്‍നിന്നു പിരിഞ്ഞുപോന്നത്‌. ആദ്യംപറഞ്ഞ 'അക്ക'ങ്ങളെല്ലാം ആദ്യവസാനം എന്നെയും വലച്ചിരുന്നു. ചിലതിനു കൈ കൊടുത്തു. ചിലതിനു സലാം പറഞ്ഞു. ചിലതിനു നല്ല ചവിട്ടും. അങ്ങനെ ബാക്കിപത്രം വട്ടപ്പൂജ്യം. പൂജ്യസ്യ പൂജ്യമാദായാ പൂജ്യമേവാവശിഷ്യതേ! തുടക്കത്തില്‍ തുടങ്ങി തുഞ്ചത്തെത്തി തുടരെ താഴേക്കിറങ്ങി തുടക്കത്തില്‍തന്നെ തിരിച്ചെത്തിയവര്‍ കുറയും. അതു മിക്കവാറും അവരുടെ കയ്യിലിരിപ്പും തിരുമറിയും കൊണ്ടാകും. സര്‍ക്കാര്‍ജീവിതത്തിലോ സ്വകാര്യവ്യവഹാരത്തിലോ യാതൊരു കളങ്കവുമില്ലാഞ്ഞിട്ടും തൊഴുത്തില്‍കുത്തൊന്നുമാത്രംകൊണ്ട്‌ കേറിയപടി തിരിച്ചിറങ്ങിയവരില്‍ ഒരാളാണു ഞാന്‍. മാമാങ്കവും മുറജപവും കളരിപ്പയറ്റും പാരവയ്പ്പും കൂറുമാറ്റവും കുന്നായ്മയും ഒന്നിച്ചുകാണണമെങ്കില്‍ ശാസ്ത്രഗവേഷണരംഗത്തിലേക്കു കടന്നാല്‍ മതി. ഏതു കര്‍മരംഗവും നാടകം പോലെയാണ്‌. ആട്ടം കഴിഞ്ഞാല്‍ അരങ്ങൊഴിയണം. ഒരു നിമിഷം നേര്‍ത്തെയോ ഒരു നിമിഷം വൈകിയോ കളിക്കളത്തില്‍ നിന്നു വിട്ടാല്‍ ആഭാസമാവും. തുടക്കത്തിലേ തീരുമാനിച്ചിരുന്നു, ദിവസേന ഒരുവരി എഴുതാനോ ഒരുപുറം വായിക്കാനോ തടസ്സംനില്‍ക്കുന്ന ജോലിവേണ്ട. കേറിയും കുറഞ്ഞും അവസാനം വരെ അതു നിലനിര്‍ത്താന്‍ കഴിഞ്ഞതു ആത്മവിശ്വാസമോ ആത്മാഭിമാനമോ കൊണ്ടല്ല, ആത്മസ്ഥൈര്യം ഒന്നുകൊണ്ടുമാത്രമാണ്‌. നടുക്കല്ലിളകിയാലും തലക്കല്ലിളകുകയില്ലെന്ന വാശി. വനം വൃക്ഷമല്ലന്നെറിയാം. എന്നാല്‍ വൃക്ഷമില്ലാതെ വനമില്ല. ആകാശം മേഘമല്ല. എന്നാല്‍ മേഘമില്ലാതെ ആകാശമില്ല. കടല്‍ തിരയല്ല. എന്നാല്‍ തിരയില്ലാതെ കടലില്ല. താനും തണ്റ്റെ കര്‍മമണ്ഡലവും തമ്മില്‍ അത്രയേ ഉള്ളൂ ബന്ധം. അല്ലെങ്കില്‍ അത്രക്കുണ്ട്‌. വിത്തു മുളയ്ക്കണം. തൈ വളരണം. പൂ വിടരണം. കായ്‌ മൂക്കണം. ഇല പൊഴിയണം. മരം മറിയണം. അത്തരം 'സര്‍വീസ്‌ സ്റ്റോറി' പ്രകൃതി എന്നേ എഴുതി. കഥയ്ക്കപ്പുറം, വീണ്ടും പുതുവിത്തു വിതയ്ക്കണമെന്നും പുത്തന്‍ചെടി നടണമെന്നുമുള്ള കാര്യവും പ്രകൃതി എഴുതി. അതല്ലാതൊരു 'സര്‍വീസ്‌ സ്റ്റോറി' എനിക്കല്ല, ആര്‍ക്കുമില്ല. ഉദ്യോഗത്തിലിരിക്കുമ്പോള്‍ പറയാത്തതോ പെന്‍ഷന്‍ പറ്റിയിട്ടു പറയുന്നു? നഷ്ടവസന്തത്തെക്കുറിച്ചു സങ്കടമില്ല. കൊടും ചൂടിനെപ്പറ്റി പരാതിയില്ല. ഇലപൊഴിയുംകാലത്തെ പഴിചാരുന്നില്ല. ശിശിരക്കുളിരില്‍ വിറങ്ങലിക്കുന്നുമില്ല. ഇതൊരു പുനര്‍ജന്‍മം. ബാല്യത്തിണ്റ്റെ ചാപല്യമില്ലാതെ, കൌമാരത്തിണ്റ്റെ അവിവേകമില്ലാതെ, യുവത്വത്തിണ്റ്റെ എടുത്തുചാട്ടമില്ലാതെ, വാര്‍ധക്യത്തിണ്റ്റെ വിടുവായത്തമില്ലാതെ, വീണ്ടുമൊരു വസന്തത്തെ വരവേല്‍ക്കുകയാണു ഞാന്‍.

[Published in the fortnightly webmagazine www.nattupacha.com, 1 August 2010]

Wednesday, 4 August 2010

കിസ്സ കുർസി കാ

മനുഷ്യന്റെ ഇത്രയുംകാലത്തെ പുരോഗതി വെറും ഒന്നരയടിയാണെന്നു പറയാറുണ്ട്‌. നിലത്തുനിന്ന്‌ കസേരയിലേക്കുള്ള ഉയരം; അത്രതന്നെ. ആ കസേരവച്ചുള്ള അവന്റെ ഒരു കളി!

ബാർബർ ഷോപ്പിലൊഴിച്ച്‌ -- അവിടെ അവന്റെ കഴുത്തിനുപിന്നിൽ കത്തിയുണ്ട്‌!

മുംബൈക്കടുത്ത്‌ കടലിൽ ഘണ്ഡേരി എന്നൊരു ദ്വീപുണ്ട്‌; അവിടെ ഒരു വിളക്കുമരവും (ലൈറ്റ്‌ ഹൗസ്‌). അവിടെ ഇറങ്ങാനും കുറെ പര്യവേക്ഷണങ്ങൾ നടത്താനും അവിടത്തെ പോർട്ട്‌ മാസ്റ്ററിന്റെ അനുവാദം വേണമായിരുന്നു. കത്തയച്ചിട്ടൊന്നും മറുപടികിട്ടാത്തതിനാൽ, രണ്ടുംകൽപ്പിച്ച്‌ ഒരു ബോട്ടിൽ അവിടെ ചെന്നിറങ്ങി. പേരിന്‌ അവിടെ ഒരു കടവുണ്ടായിരുന്നു. നടപ്പാത മുഴുവൻ ചെടിയും ചവറും. പൊരിഞ്ഞ മഴയും. ഇടയ്ക്കിടെ പാമ്പിൻ പടങ്ങൾ. ഒറ്റപ്പെട്ട ഗുഹാദ്വാരങ്ങളിൽ കത്തിയ വിറകും ചാരവും പിന്നെ പൊട്ടിയ കലങ്ങളും മദ്യക്കുപ്പികളും മറ്റും മറ്റും. ഇത്‌ മൂന്നു പതിറ്റാണ്ടു മുൻപത്തെ കാര്യമാണ്‌; ഇന്ന്‌ എങ്ങിനെയന്നറിയില്ല.

ഒരു തരത്തിൽ ഇഴഞ്ഞ്‌ പോർട്ട്‌ മാസ്റ്ററുടെ ഓഫീസിലെത്തി. ഒരു പഴയ കൊട്ടരംപോലുള്ള കെട്ടിടം. ആളനക്കമില്ല. ഓഫീസിനോടു ചേർന്നാണു താമസസ്ഥലവും. എത്തിനോക്കിയപ്പോൾ ഒരാൾ പുറത്തുവന്നു. അടിയുടുപ്പുമാത്രമണിഞ്ഞ ഒരാൾ. കാര്യം പറഞ്ഞു, കടലാസ്സുകളും കാണിച്ചു. ഓഫീസിലേക്കു കയറിയിരിക്കാൻ അയാൾ പറഞ്ഞു. ഡർബാർപോലുള്ള ഒരു മുറിയിൽ വലിയൊരു മേശക്കുപിറകിൽ ഒറ്റപ്പട്ട ഒരു ഇരിപ്പിടം, സിംഹാസനംപോലെ. വേറെ കസേരകളൊന്നുമില്ല.

ഞങ്ങൾ കാത്തുനിന്നു. അരമുക്കാൽ മണിക്കൂറിനുശേഷം സിംഹാസനത്തിൽ വന്നിരുന്നു ഓഫീസർ. ആദ്യംകണ്ട അതേ ആൾ. അതേ അടിയുടുപ്പുമായി. എന്നിട്ടു കടലാസ്സുകൾ വാങ്ങി സമ്മതപത്രം ഒപ്പിട്ടു തന്നു. എന്നിട്ടൊരു താക്കീതും. ഇനി ഇങ്ങനെ മുൻവിവരമില്ലാതെ കയറിവരരുത്‌. വന്നാൽ തന്റെ കസേരയുടെ വില അറിയിക്കും!

ഞങ്ങൾക്കു പാവം തോന്നി. ഒരു കസേരയുടെയും കയ്യൊപ്പിന്റെയും ബലത്തിലാണ്‌ ആ മനുഷ്യൻ ശ്വസിക്കുന്നതുതന്നെ.

കസേരയോടുള്ള ആസക്തി, പ്രതിപത്തി, ആശ്രീയത, വിഭ്രമം എല്ലാം പരക്കെ ഉണ്ട്‌. പ്രത്യേകിച്ചും സർക്കാർ ഓഫീസുകളിൽ. പഴയ തലവൻമാറി പുതിയവൻ വരുമ്പോൾ മറ്റെന്തും മാറ്റിയില്ലെങ്കിലും കസേര പുതിയതൊന്നു വാങ്ങുക ഒരുതരം മനോരോഗംപോലെയാണ്‌. സ്ഥാനമൊഴിയുമ്പോൾ തന്റെ കസേര (സ്‌ഥാനമല്ല) തന്റെ പ്രിയപ്പെട്ടവനുകൊടുക്കുന്നതു പതിവാണ്‌. കിട്ടിയവൻ അതിൽ ഊറ്റംകൊള്ളുന്നതും കാണാം!

ഒരുമാതിരിപ്പെട്ട വീടുകളിലെല്ലാം അവരവർക്കു പ്രിയപ്പെട്ട ഓരോ ഇരിപ്പിടങ്ങൾ കാണും. പ്രായംചെന്നവരുടെ ചാരുകസേരകളിൽ അന്യർവന്നിരുന്നാൽ അതൊരു ആക്രമണമായിത്തന്നെ കരുതും ചിലർ.

ഒരു വല്യമ്മാവൻ വലിയൊരു വീട്ടിൽനിന്ന്‌ ചെറുതൊന്നിലേക്കു താമസം മാറിയപ്പോൾ അധികമായ മരസ്സാമാനങ്ങൾ എന്റെ വീട്ടിൽ കൊണ്ടുവന്നിട്ടു. അതിലൊരു കസേര എനിക്കു പ്രിയമായി. എന്തോ വർത്തമാനത്തിനിടയിൽ ഇതറിഞ്ഞ വല്യമ്മാവന്റെ മകൻ ഒരു ദിവസം ആർത്തിരച്ചു വന്നു, അതു തന്റേതാണെന്നും ഉടനെ തിരിച്ചുവേണമെന്നും പറഞ്ഞ്‌!

ദില്ലിയിലെ പല സർക്കാർ കാര്യാലയങ്ങളിലും കാണുന്നതാണ്‌ കസേരക്കാൽ മേശക്കാലിൽ ചരടുകെട്ടിയിട്ടിരിക്കുന്നത്‌. ഒന്നു തുമ്മിയാൽ കസേരയെന്നല്ല, ജീവൻപോലും തെറിക്കുന്നതാണ്‌ ജീവിതം എന്നതവർ മറക്കുന്നോ ആവോ!

പ്രതിഷ്ഠ ചെറുതാണെങ്കിലും അമ്പലം വലുതാകണമെന്നാണല്ലോ പൊതുവെ പ്രമാണം. കൂറ്റൻ കസേരയിൽ ചിലർ കഷ്ടപ്പെട്ടിരിക്കുന്നതു കണ്ടാൽ കഷ്ടം തോന്നും. തലയേക്കാൾ വലിയ ചാരുപലകയും അഴുക്കുപുരളാതിരിക്കാൻ അതിനു മേലൊരു തുണിയും കുത്തനെ ഇരുത്തിയ ഈജിപ്ഷ്യൻ മമ്മിയെ ഓർമിപ്പിക്കും. അല്ലെങ്കിൽ നിർത്തിപ്പൊരിച്ച കോഴിയെ!

വേദികളിൽ ഒരുക്കുന്ന കസേരകളിൽ വലിപ്പച്ചെറുപ്പം നന്നായിക്കാണാം. അലങ്കാരക്കസേരയിലിരിക്കുന്ന രാജ്യപാലകരുടെ പിന്നിൽ വില്ലീസിട്ട പരിചാരകർകൂടിയാകുമ്പോൾ വിദൂഷകവേഷം വെടുപ്പായി.

പണ്ടൊരു ആകാശവാണി ഡയറക്‌റ്ററുടെ മുറിയിൽ കണ്ടതാണ്‌. മേശക്കുമുമ്പിൽ അതിഥികൾക്ക്‌ കസേരയൊന്നുമില്ല. കാണാൻവരുന്നവർ നിന്നുകൊണ്ടു കാര്യംപറയണംപോൽ. സമയലാഭത്തിനാണത്രെ. മീറ്റിംഗിനുംമറ്റുമായി ദൂരെ ചുവരോടു ചേർന്നുമാത്രം നിരക്കെ ഇരിപ്പടങ്ങൾ.

മുന്നിൽവരുന്നവരോട്‌ ഇരിക്കാൻ പറയാത്ത അധികാരികളെ പാഠംപഠിപ്പിക്കാൻ ഒറ്റ വഴിയേ ഉള്ളൂ. കേറിയങ്ങു കസേരവലിച്ചിട്ടിരിക്കുക. പറ്റുമെങ്കിൽ പേരുവിളിച്ചു കാര്യംപറയുക. എത്ര തൊലിക്കട്ടിയുണ്ടെങ്കിലും അതിൽ അടിതെറ്റാത്ത ഓഫീസർമാർ വിരളം. എത്ര വമ്പനായാലും ഒന്നു ചമ്മും.

ഓഫീസറുടെ മുറിക്കുപുറത്ത്‌ സ്റ്റൂളിൽ ഉറക്കംതൂങ്ങുന്ന ശിപായിമാർ ഇന്നധികമില്ല. കാലം മാറിയല്ലോ. കോലവും.

ആൾദൈവങ്ങളുടെ അന്തസ്സത്ത തന്നെ അവരുടെ ഇരിപ്പിടത്തിലാണെന്നു തോന്നുന്നു. ഇക്കാലത്ത്‌ കല്യാണച്ചെറുക്കനും ചെറുക്കിക്കുമൊക്കെ ഒരുക്കുന്നതരം കസേരകളാണ്‌ അവർക്കു പ്രിയം. കാൽ വയ്‌ക്കാൻ ഒരു കൊച്ചു പീഠവുംകൂടിയുണ്ടെങ്കിൽ കുശാലായി. തലയാട്ടിയും മേലോട്ടുനോക്കിയും കൈമുദ്രകാണിച്ചുമെല്ലാം അവർ കൈവല്യമണയും.

അടുത്തിടെ ബെംഗളൂരു വിമാനത്താവളത്തിൽ കണ്ടതാണ്‌. ഒരു ശ്രീമാന്‌ (ഒറ്റ 'ശ്രീ'യോ ഇരട്ട 'ശ്രീ'യോ എന്നറിയില്ല), ഇരിക്കുന്നിടത്തെല്ലാം ഒരു ശിങ്കിടി ചന്തിക്കടിയിൽ ഒരു കൊച്ചുകമ്പളം വിരിച്ചുകൊടുക്കും. കൃമികടികൊണ്ടോ എന്തോ, ആ അശ്രീകരം മിനിറ്റുവച്ച്‌ ഇരിപ്പടം മാറിക്കൊണ്ടേയിരുന്നു. മറ്റൊരു 'ശ്രീ'ക്ക്‌ കാൽവയ്ക്കുന്നിടത്തെല്ലാം പരവതാനി വിരിക്കണമെന്നു നിർബന്ധമത്രെ. അതൊരു അധിക'ശ്രീ'.

നാൽക്കാലിയായവൻ ഇരുകാലിയായി. അവനെ മുക്കാലിയിൽകെട്ടിയടിച്ചവൻ നാൽക്കാൽസിംഹാസനത്തിൽ. കറങ്ങുന്ന കസേരക്ക്‌ കാലിപ്പോൾ അഞ്ച്‌. ചിലപ്പോൾ ആറും. ഇരുകാലിയങ്ങനെ നാൽക്കാലിയായി ഷഡ്‌പദമാവാൻ വെമ്പി നിൽക്കുന്നു!

[Published in the fortnightly webmagazine http://www.nattupacha.com, on 1 July 2010]

Monday, 21 June 2010

കാനേഷുമാരി

എന്നുവച്ചാൽ തലവരിയെണ്ണൽ. ജനഗണനം. ഇന്നത്‌ സെൻസസ്‌. കാനേഷുമാരി പേർഷ്യൻവാക്കാണത്രെ. കേട്ടാൽ എന്തോ മഹമാരിയാണെന്നുതോന്നും.

ഒരു തരത്തിൽ ആണുതാനും.

നാടുമുഴുവൻ പടർന്നുപിടിക്കുന്ന ഒരു സംഭവമാണ്‌. പതിറ്റാണ്ടുകളിലൊരിക്കൽ നടക്കുന്ന തലയെണ്ണൽ.

ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലാണത്രെ ഇന്ത്യയിൽ ആദ്യത്തെ ചിട്ടപ്രകാരമുള്ള തലതൊട്ടെണ്ണൽ നടന്നത്‌. ബ്രിട്ടീഷുകാർക്ക്‌ ഭരിച്ചുമുടിക്കാൻ നാട്ടിലെ പ്രജകളുടെ എണ്ണവും തരവും (തരക്കേടും) അറിയണമായിരുന്നു. സായ്‌പുമാരെ ഇവിടത്തെ ജനങ്ങളും ജനസംഖ്യയും മതവും ജാതിയും അത്രമാത്രം കുഴക്കിയിരുന്നു. ഇന്നുമതെ.

വീടുവീടാന്തരം കയറിയിറങ്ങി അംഗങ്ങളുടെ എണ്ണവും വയസ്സും വരുമാനവുമെല്ലാം രേഖപ്പെടുത്താൻ, സ്വാതന്ത്ര്യാനന്തരം സ്ഥലത്തെ സ്കൂൾ അധ്യാപകരെയാണ്‌ ഭാരതസർക്കാർ മിക്കവാറും ചുമതലപ്പെടുത്തിയത്‌. അന്നെല്ലാം ടീച്ചർമാർക്കെല്ലാം ചുറ്റുവട്ടത്തെ ആളുകളെ പരിചയമായിരുന്നു. ഓരോ പള്ളിക്കൂടത്തെയും ചുറ്റിയായിരുന്നല്ലോ അന്നൊക്കെ പ്രദേശത്തെ കുട്ടികളും അധ്യാപകരും.

'എന്യൂമറേഷൻ' എന്ന പേരിലറിയപ്പെട്ട ആ പ്രക്രിയ ഞങ്ങൾ കുട്ടികൾക്ക്‌ ഹരമായി. കാരണം സ്വന്തം അധ്യാപകർ വീട്ടിൽ വരും. ആ സമയംമാത്രം അവർ ഞങ്ങളെപ്പറ്റി മാതാപിതാക്കളോട്‌ പരാതി പറയില്ല. "അവനോ/അവളോ? നല്ല കുട്ടിയല്ലേ!" എന്ന കമന്റുംകിട്ടി, മാതാപിതാക്കൾ ഞങ്ങളെപ്പറ്റി എന്തെങ്കിലും കുറ്റം പറയാൻ മുതിർന്നപ്പോൾ. ഓരോ വീട്ടിലെയും സത്‌കാരമേറ്റുവാങ്ങി സെൻസെസ്സുകാർ കുഴഞ്ഞിരിക്കണം. അതൊരാഘോഷമായിരുന്നു.

കുട്ടിക്കാലത്തെ കാനേഷുമാരി-'ത്രിൽ' പ്രായംകൂടിയപ്പോൾ പോയി. അന്യോന്യം അറിയാത്തവർവന്ന്‌ വിവരങ്ങൾ അന്വേഷിക്കുമ്പോൾ നാഗരികതയുടെ കരിനാഗം അവിശ്വാസത്തിന്റെ ഫണമുയർത്തും. എണ്ണത്തിലല്ലെങ്കിലും വണ്ണത്തിൽ പൊങ്ങച്ചം കാട്ടാൻ അതൊരവസരവുമായി മാറി.

2010-11-ൽ നാടടച്ചുനടക്കുന്ന കാനേഷുമാരി പ്രക്രിയ മറ്റു സർക്കാർ ഉദ്യോഗസ്ഥരെയും പങ്കെടിപ്പിച്ചുകൊണ്ടാണെന്നാണറിവ്‌. അതോടെ പരിചയം എന്ന ഭാവം അപ്പാടെ തകരുന്നു. ഒരുതരം കുറ്റാന്വേഷണംപോലെയാകുന്നു കണക്കെടുപ്പ്‌.

ഒരിക്കലും ശരിയാകാനിടയില്ലാത്ത കണക്കാണ്‌ സെൻസസ്‌. വീടും കുടിയുമുള്ളവരെപ്പറ്റിയുള്ള കണക്ക്‌ ഒരുപക്ഷെ ഒപ്പിച്ചുപോകുമായിരിക്കും. വീടില്ലാത്തവരെ, വഴിയാധാരമായവരെ എങ്ങിനെ കണക്കിൽകൊള്ളിക്കുമോ എന്തോ. സ്വന്തം വീടും പിന്നൊരു 'ചിന്നവീടു'മുള്ളവരുടെ കാര്യം വേറെ.

സെൻസസ്സിന്റെ പ്രാധാന്യം അതു സത്‌ഭരണത്തിനുള്ള ശാസ്‌ത്രീയാടിസ്ഥാനം എന്ന നിലക്കാണ്‌. ആ കണക്കുതന്നെ തെറ്റുമ്പോൾ ഭരണത്തിന്റെ ഭാരിച്ച ചുമതലയായ, വീടും കുടിയുമില്ലാതെ ദാരിദ്ര്യത്തിന്റെ മലവെള്ളത്തിൽ ഒഴുകിനടക്കുന്നവർ കണക്കിൽ പെടാതെ പോകുന്നു. അങ്ങനെയുവർ നമ്മുടെ രാജ്യത്ത്‌ നാൽപതു ശതമാനത്തോളം വരും എന്നതുകൂടി കണക്കിലെടുക്കുമ്പോൾ, കാനേഷുമാരിയുടെ ഫലശ്രുതിയെപ്പറ്റി ആശങ്ക തോന്നുന്നു.

ജനസംഖ്യാക്കണക്ക്‌ അതീവ രഹസ്യസ്വഭാവമുള്ളതായിട്ടാണ്‌ വയ്പ്‌. അത്‌ പലതരത്തിൽ വിശകലനംചെയ്തതിനുശേഷമുള്ള പ്രസക്തവിവരങ്ങളേ പൊതുജനത്തിനു ലഭിക്കൂ. അടിസ്ഥാനവിവരങ്ങളുടെ വളച്ചൊടിക്കലും ദുരുപയോഗവും തടയാനായിരിക്കണമത്‌.

ഒരു ജോലികിട്ടിയാലോ ജോലിയിൽനിന്നു വിരമിച്ചാലോ ഒരു ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയാലോ ഒരു വണ്ടിവാങ്ങിയാലോ ഒരു ഫോൺ കണക്ഷനെടുത്താലോ ഈച്ചപോലെ ആർത്തിരച്ചെത്തുന്നു ഇൻഷുറൻസുകാരും ക്രെഡിറ്റ്‌കാർഡുകാരും വിൽപനക്കാരും. സർക്കാരിന്റെ ചെലവിൽ കിട്ടുന്ന കണക്കിന്റെ കാണാപ്പുറങ്ങൾക്ക്‌ കൊതിയോടെ കാത്തിരിക്കുന്നവരാണ്‌ മൾട്ടിനാഷണൽ സ്രാവുകളും. ജാതിതിരിച്ചുള്ള കണക്കെടുപ്പുകൂടി വേണമെന്ന ചിലരുടെ വാശി, ഇത്തരം ഇടനിലക്കാർക്കും ജാതി-മത-വ്യാപാരി-വ്യവസായികൾകും വേണ്ടിയല്ലേ എന്ന സംശയമുണ്ടാക്കുന്നു.

ഇന്ത്യൻ ഭരണഘടനയിലേ മതനിരപേക്ഷതയ്ക്കും ജാതിനിർമാർജനത്തിനുമെല്ലാമുള്ള പ്രഖ്യാപിത തത്ത്വങ്ങൾക്ക്‌ കടകവിരുദ്ധമാണ്‌ ഈ ആവശ്യം.

ആരോ പറഞ്ഞതുപോലെ ഈ ലോകത്ത്‌ രണ്ടു ജാതികളേയുള്ളൂ -- ആൺജാതിയുംപെൺജാതിയും. ശാസ്‌ത്രീയതയുടെ തികവിന്‌, ആണെന്നോ പെണ്ണെന്നോ തിട്ടമില്ലാത്ത ഒരു ഉഭയജാതികൂടി ഒരുപക്ഷെ കൂട്ടിച്ചേർക്കാം. അവരും മനുഷ്യരാണല്ലോ.

ജാതിക്കണക്കെടുപ്പിന്‌ അനുകൂലമായും പ്രതികൂലമായും അനവധി വാദങ്ങൾ കേൾക്കുന്നു. ആകപ്പാടെ അനുകൂലവാദങ്ങളിൽ ഒരൊറ്റെണ്ണമേ എനിക്കു സ്വീകാര്യമായിത്തോന്നിയുള്ളൂ. ചില ജാതിക്കാർക്കു നൽകുന്ന സംവരണത്താങ്ങുകൾ കൂട്ടണമോ കുറയ്ക്കണമോ എന്നു തീരുമാനിക്കാൻ അതുകൊണ്ടു സാധിക്കും എന്നുള്ളതാണത്‌.

ജാതി പോകട്ടെ, എന്റെ അഭിപ്രായത്തിൽ മതവുംകൂടി സെൻസസ്സിൽ ഉൾപ്പെടുത്തരുതെന്നാണ്‌. ക്രിക്കറ്റിനോടൊപ്പം ഇന്ത്യയുടെ മറ്റൊരു ശാപമാണ്‌ മതവും, അതിനേക്കാളേറെ മതവ്യാപാരികളും.

മതമില്ലാത്ത മനുഷ്യരും ഉണ്ട്‌. പശിയടക്കാൻ ഒരുപിടി ആഹാരംകിട്ടാതെ തെരുവിലലയുന്ന പട്ടിണിപ്പാവങ്ങൾക്കുണ്ടോ ജാതിയും മതവും? കാൽക്കാശിനുവേണ്ടി ശരീരംവിൽക്കേണ്ടിവരുന്നവൾക്കുണ്ടോ ജാതിയും മതവും നോക്കിയുള്ള പരിപാടി?

വളരെ മുതിർന്നതിനുശേഷമാണ്‌ എന്റെ അച്ഛന്‌ ഉപരിപഠനത്തിനു പോകാൻ കഴിഞ്ഞത്‌. അതുവരെ കുറെ കൊച്ചുജോലികളും കൈത്തൊഴിലുകളുമായി നടന്നു. അപ്പോഴേക്കും, അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌, കല്യാണവും കഴിഞ്ഞിരുന്നു. കാശിയിലെ വിശ്വവിദ്യാപീഠത്തിലേക്കുള്ള ആദ്യയാത്രയിൽത്തന്നെ സ്വന്തം അമ്മയും എന്റെ അമ്മയും കൂടെയുണ്ടായിരുന്നു. നാൽപതുകളിലെ കഥയാണ്‌. നാലഞ്ചുദിവസത്തെ തീവണ്ടി യാത്ര. ഉത്തരേന്ത്യൻകൗതുകങ്ങളിൽ നന്നേ മുങ്ങിപ്പൊങ്ങി ഒരു വിധം വാരാണസിയിലെത്തിപ്പെട്ടു. അവിടെ അന്നത്തെ കുലപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ.

രസതന്ത്രം ക്ലാസ്സിൽ അധ്യാപകൻ ഒരു ചോദ്യം ചോദിച്ചു: മൃദുജലവും (soft water) ഖരജലവും (hard water) അല്ലാതെ വേറൊന്നുകൂടിയുണ്ട്‌, അതെന്താണ്‌? ഒരാൾ പറഞ്ഞു: ഖനജലം (heavy water). അച്ഛൻ കൈപൊക്കി: "രണ്ടെണ്ണം കൂടിയുണ്ട്‌; 'ഹിന്ദു-പാനി', 'മുസൽമാൻ-പാനി'. യാത്രക്കിടയിൽ കണ്ടെത്തിയതാണ്‌".

തിരഞ്ഞെടുപ്പിന്‌ 'സ്‌ഥാനാർത്തി'-പ്പട്ടികയിലെ ആരെയും വേണ്ടെന്നുവയ്‌ക്കാനുള്ള അവകാശംപോലും തരാൻ കഴിയാത്ത സർക്കാരുണ്ടോ മതവും ജാതിയും പറയാതിരിക്കാനുള്ള അവകാശം കനിഞ്ഞു തരാൻ പോകുന്നു?

ഈ സെൻസസ്സിനോടൊപ്പംതന്നെ ദേശീയ തിരിച്ചറിയൽ കാർഡിനുള്ള വിവരങ്ങളൂം ശേഖരിക്കുമെന്നാണ്‌ കേൾക്കുന്നത്‌. നീലെക്കനിയുടെ എലിക്കെണി എന്താണെന്നു വ്യക്തമായിട്ടില്ല ഇതുവരെ. ഇതിനുമുൻപത്തെ അനുഭവങ്ങൾവച്ചുനോക്കുമ്പോൾ, സ്വന്തം പേരും അച്ഛന്റെ പേരും അമ്മയുടെ പേരും ജനനത്തിയതിയും ജനനസ്ഥലവും ലിംഗവും വിലാസവും പടവും ഒപ്പും അടയാളങ്ങളും ഉൾപ്പെടുത്തി തെറ്റില്ലാത്തൊരു തിരിച്ചറിയൽ കാർഡ്‌ ഉണ്ടാവില്ലെന്ന്‌ മനസ്സു പറയുന്നു. ഒന്നിലും ഒന്നാംതരമാകരുത്‌ എന്നതാണല്ലോ ഇന്ത്യൻ രീതി. കാത്തിരുന്നു കാണാം.

[Published in the fortnightly webmagazine www.nattupacha.com, 1 June 2010]

Friday, 4 June 2010

മൂപ്പൻ

ഞങ്ങളുടെ നാട്ടിൽ 'കുഡുംബി' സമുദായക്കാരെയാണ്‌ 'മൂപ്പൻ' എന്ന പേരിൽ വിളിക്കുന്നത്‌. അതൊരു സ്ഥാനപ്പേരായിരിക്കണം, കാരണം ഒട്ടുമിക്ക കായികാധ്വാനങ്ങളിലും അവരായിരുന്നു മുൻപന്മാർ. പുരുഷൻമാർ പാടത്തും പറമ്പത്തും പണിയെടുത്തപ്പോൾ സ്ത്രീകൾ (അവരെ 'ബായിമാർ' എന്നു വിളിച്ചിരുന്നു) പൊതുവെ അയലത്തെ വീട്ടുവേലകളിൽ സഹായിച്ചു. തികച്ചും പരാധീനതയിലായിരുന്ന ആ സമൂഹം ഇന്നിപ്പോൾ പുരോഗമനത്തിന്റെ പൂമ്പാതയിലാണ്‌.

എനിക്കോർമയുണ്ട്‌, എന്നെ പെറ്റത്‌ അമ്മയാണെങ്കിലും കുട്ടിക്കാലംമുഴുവൻ എന്നെ ഒക്കത്തെടുത്തുനടന്നത്‌ ഒരു ബായി ആണ്‌, രുഗ്മിണി ബായി. അവരുടെ മകൻ വാസുവും എന്റെ ചേട്ടനും ഒന്നിച്ചുകളിച്ചും വളർന്നു. 'വേലക്കാരി' ആയിരുന്നെങ്കിലും വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു അവർ. അന്നത്തെ സമൂഹസാഹചര്യത്തിൽ അതത്ര പതിവില്ലാത്തതുമായിരുന്നു. (സ്വന്തം അമ്മയെയും അവരെയും ഞാൻ 'അമ്മ'യെന്നു മാറിമാറിവിളിച്ചിരുന്നുപോൽ.)

തുടക്കത്തിൽ വളരെ കഷ്ടപ്പാടുകൾക്കുശേഷം അച്ഛൻ ഒരു കൊച്ചു വ്യവസായസംരംഭം തുടങ്ങിയപ്പോൾ ഒട്ടുമിക്ക ജോലിക്കാരെയും കുഡുംബിസമുദായത്തിൽനിന്നാണെടുത്തത്‌. കാരണം അവരുടെ സത്യസന്ധത തന്നെ. പഠിപ്പിന്റെയോ പാരമ്പര്യത്തിന്റെയോ പരിപ്രേക്ഷ്യത്തിന്റെയോ പരാദപരതയുടെയോ പരിഭവത്തിന്റെയോ പ്രമാണിത്തത്തിന്റെയോ വിഴുപ്പും മാറാപ്പുമില്ലാതെ, പറഞ്ഞുകൊടുക്കുന്നതു തോളോടുതോൾനിന്നു പറഞ്ഞതുപോലെ പണിചെയ്തു തീർക്കാൻ അവരെ വിശ്വസിക്കാമായിരുന്നു. (അതിൽ ദൂതൻ എന്നുപേരുള്ള പ്രായംകൂടിയ ഒരാളെ ഞങ്ങൾ 'ദൂതാച്ചൻ' എന്നു വിളിക്കുന്നതുകേട്ട്‌ അതാണ്‌ ഞങ്ങളുടെ അച്ഛൻ എന്നുവരെ തെറ്റിധരിച്ചവരുണ്ട്‌!)

അന്ന്‌ രാമൻ, കൃഷ്ണൻ, നാരായണൻ, ലക്ഷ്മണൻ, ശിവൻ, സുബ്രഹ്മണ്യൻ, രാമചന്ദ്രൻ, പുത്തു, ചാന്തു, വാസു ഇതൊക്കെ ആണുങ്ങളുടെ പേര്‌. രുഗ്മിണി, രാധ, സത്യഭാമ, ലക്ഷ്മി, കമലം ഇതൊക്കെ സ്തീകൾക്ക്‌. കുറഞ്ഞപക്ഷം ആയിരം രാമൻമാരും ആയിരം രുഗ്മിണിമാരുമുണ്ടായിരുന്നു തൃപ്പൂണിത്തുറയിൽമാത്രം! ഇന്നിപ്പോൾ എല്ലാം പരിഷ്കാരപ്പേരായി.

കൊച്ചിയുടെ പാരമ്പര്യമായിരിക്കണം, എന്റെ അച്ഛന്‌ ആ സമുദായക്കാരോട്‌ പ്രത്യേക സഹാനുഭൂതിയായിരുന്നു. അക്കാലത്ത്‌ കുഡുംബിമാരിൽ വളരെക്കുറച്ചുപേർക്കേയുള്ളൂ പേരിനെങ്കിലും സാമ്പത്തികശേഷി. വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിനുള്ള സാഹചര്യവും ആഭിമുഖ്യവും നന്നേ കുറവ്‌. പിന്നെ ഒട്ടുമിക്കവരുടെ ജീവിതരീതിയും ഒരുതരം അടുക്കും ചിട്ടയുമില്ലാത്തതായിരുന്നു. തെങ്ങുകേറും, കുഴിവെട്ടും, വിറകുകീറും, വണ്ടിവലിക്കും, ചുമടുചുമക്കും ചെറുപ്പക്കാർ. ചുറ്റുവട്ടത്തൊക്കെ മുറ്റമടിക്കാനും പാത്രംകഴുകാനും അടിച്ചുതളിക്കാനും സ്ത്രീകൾ. ചുമ്മാതിരിക്കും വയസ്സൻമാർ. ഇന്നത്തെക്കാര്യം തീർന്നാൽ തീർന്നു; നാളത്തെക്കാര്യം നാരായണൻ കണ്ടു. അന്തിക്കു 'കള്ളുതിന്നണം'; രാത്രിയായാൽ എവിടെയെങ്കിലും 'കൂടിനിൽക്കണം'. അതിൽകവിഞ്ഞൊരു ഉൽപതിഷ്ണുത്വം അവർക്കന്യമായിരുന്നു.

കുറച്ചുപേരെങ്കിലും ഒരു ചെറുവ്യവസായത്തിലാണെങ്കിലും മസാമാസം ശമ്പളംപറ്റുന്ന തൊഴിൽക്കാരായപ്പോൾ അത്രയും കുടുംബങ്ങൾ അൽപം കരകയറി. അന്നതിനു നിർബന്ധിതനിയമവ്യവസ്ഥയൊന്നുമില്ലായിരുന്നെങ്കിലും ഒരു ചെറിയ തുക അവർ ഓരോരുത്തരുടെയുംപേരിൽ അച്ഛൻ നീക്കിവച്ചിരുന്നു. തൊഴിൽപഠിച്ച്‌ സ്വന്തമായൊന്നുതുടങ്ങാൻ പ്രാപ്തിവരുമ്പോൾ അതവർക്കൊരു മൂലധനമായി തിരിച്ചുനൽകി. അച്ഛന്റെ മരണത്തിനുമുൻപ്‌ വ്യവസായം പൂട്ടേണ്ടിവന്നപ്പോൾ സ്വന്തംകാലിൽ നിൽക്കാനാവാതെ പോയവർ ഒന്നോ രണ്ടോ മാത്രം.

പോർച്ചുഗീസുകാരുടെ മതഭ്രാന്തിനും ഭീകരഭരണത്തിനും ഇരയായി ഒരുപാട്‌ ഹിന്ദുവംശജർ നാലഞ്ചു നൂറ്റാണ്ടുകൾക്കുമുൻപ്‌ ഗോവയിൽനിന്ന്‌ പലായനംചെയ്‌തു. അവർ കർണാടകത്തിലെ കാർവാർ, മംഗലാപുരം എന്നിവിടങ്ങളിലും കേരളത്തിൽ വടക്കൻപറൂർ, തൃശ്ശൂർ, കൊടുങ്ങല്ലൂർ, ചെറായ്‌, വൈപ്പീൻ, എറണാകുളം, തൃപ്പൂണിത്തുറ, ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലും കുടിയേറി. അവരിലെ സവർണർ, സാരസ്വതബ്രാഹ്മണൻമാർ, മൊത്തത്തിൽ 'കൊങ്ങിണികൾ', 'ഗൗഡ സാരസ്വതൻമാർ' എന്നൊക്കെ അറിയപ്പെട്ടു കേരളത്തിൽ. ഗോവയിലെ 'കുൺബി' എന്ന പിന്നാക്കവിഭാഗക്കാരാവട്ടെ കേരളത്തിൽ 'കുഡുംബികൾ' എന്ന പേരിലും. പഴയനാട്ടിലെ വർണക്രമം വർധിതാവേശത്തോടെ പിൻതുടർന്ന കേരളത്തിലെ സാരസ്വതക്കാർ കുഡുംബികളെ കൊങ്ങിണിമാരായിക്കൂടി തങ്ങളുടെ കൂട്ടത്തിൽ കൂട്ടിയില്ലെന്നതു ദു:ഖചരിത്രം. ഗോവയിലെ പഴയ ഭട്‌കാർ (മുതലാളി) - മുണ്ട്‌കാർ (കുടിയാൻ) ചേരിതിരിവായിരിക്കണം പിറകിൽ. എന്തുകൊണ്ടോ കുഡുംബിസമുദായക്കാർ കാർവാറിലും മംഗലാപുരത്തുമൊന്നും കാര്യമായിത്തങ്ങാതെ കേരളത്തിലാണ്‌ വേരുറപ്പിച്ചത്‌. ഗൗഡസാരസ്വതർ കച്ചവടത്തിലും വിദ്യാഭ്യാസത്തിലും വൈദ്യത്തിലുമൊക്കെ മുന്നേറിയപ്പോൾ കുഡുംബികൾ മൂപ്പൻമാരും ബായികളുമായി പിൻവലിഞ്ഞു. അവരെ 'ചെട്ടി'കളെന്നും 'പരവൻ'മാരെന്നുമെല്ലാം അൽപം അധിക്ഷേപത്തോടെ തന്നെ ഗൗഡസാരസ്വതക്കാർ വിളിച്ചുമിരുന്നു.

ഗോവയിലാകട്ടെ, 'കുൺബി' പ്രബലവിഭാഗമാണ്‌, സാമൂഹ്യമായും രാഷ്ട്രീയമായും. വളരെയധികം മഹാരാഷ്ട്രത്തിലും. ഉദാഹരണത്തിന്‌ പ്രതിഭ പാട്ടീലും സ്മിത പാട്ടീലും സി.ഡി. ദേശ്‌മുഖും എസ്‌.ബി. ചവാനും എസ്‌.കെ. വാംഘഡെയും എല്ലാം 'കുൺബി'സമുദായക്കാരാണ്‌. സാരസ്വതക്കാരും പ്രബലസമൂഹംതന്നെ, പക്ഷെ അത്‌ ബ്രാഹ്മണ്യത്തിന്റെ തിണ്ണമിടുക്കും 'തിന്ന'മിടുക്കുംകൊണ്ടായിരുന്നു.

ഗോവയിലെ ആദിവാസികളായിരുന്നു കുൺബി. അത്‌ മട്ടിലും മാതിരിയിലും കേരളത്തിലെ കുഡുംബിമാരിലും കാണാം. അന്തർമുഖത്വം, നിഷ്കളങ്കത, ലളിതജീവിതം, ഉറച്ച ശരീരം, മിനുത്ത തൊലി, രോമക്കുറവ്‌ തുടങ്ങി ആദിവാസിച്ചേരുവകൾ വേണ്ടുവോളമുണ്ട്‌ അവർക്ക്‌. കുറച്ചുകാലംമുൻപുവരെ ഗോവയിലും കേരളത്തിലും കുഡുംബിസ്ത്രീകൾ ഒറ്റപ്പുടവ വലതുതോളിൽ അറ്റംകൂട്ടിക്കെട്ടിയായിരുന്നു വസ്ത്രധാരണം തന്നെ.

ഗോവയിൽപോലും സാരസ്വതർ വരത്തുകാരാണ്‌; അതിൽ അവർ ഊറ്റംകൊള്ളുന്നു. വരത്തുകാരായ പോർച്ചുഗീസുകാരെ, സോക്‌സും ഷൂവും പാളത്താറും പുറംകോട്ടും വട്ടത്തൊപ്പിയുമണിഞ്ഞ ഒരു വിഭാഗം സസന്തോഷം പാദസേവചെയ്തെന്നും അവരെപ്പറ്റി അപഖ്യാതിയുണ്ട്‌.

ഹിന്ദിവിരുദ്ധപ്രക്ഷോഭം കൊടുമ്പിരികൊള്ളുന്നകാലത്ത്‌ ഞാൻ പത്താംക്ലാസ്സിൽ. അന്നാരോ ചുവരിലെല്ലാം എഴുതി നിറച്ചു, 'നക്ക നക്ക ഹിന്ദി നക്ക'. പല നാടകങ്ങളെയും ചലച്ചിത്രങ്ങളെയും അനുകരിച്ച്‌ കൊങ്ങിണിമാരെ കളിയാക്കിയായിരുന്നു അത്‌. അന്നു നാട്ടിലെ സാരസ്വതകൊങ്ങിണികളുടെ സംസാരരീതി പക്ഷെ വിഭിന്നമായിരുന്നു. ഞാൻ ഗോവയിലെത്തിയപ്പോഴാണ്‌ ഏതാണ്‌ ശരിയായ കൊങ്ങിണി (കൊങ്കണി)യെന്നു മനസ്സിലായത്‌. കേരളത്തിൽ, സാരസ്വതകൊങ്ങിണികളല്ല കുഡുംബികളാണ്‌ ഗോവയിലേതിനോടു കൂടുതലടുത്ത ഭാഷ സംസാരിക്കുന്നത്‌.

ഗോവയിൽ ഞങ്ങളുടെ ഇടയിൽ കാര്യമുള്ള ഒരു കഥയുണ്ട്‌. പുതുതായി നാട്ടിൽനിന്നുവന്ന ഒരു സാരസ്വതകൊങ്ങിണി വണ്ടിമറിഞ്ഞു താഴെ വീണു. കുറെ ഗോവക്കാർ എഴുന്നേൽക്കാനുംമറ്റും സഹായിച്ചപ്പോൾ കക്ഷിക്ക്‌ കൊങ്ങണിയിൽതന്നെ നന്ദിപറയാൻ മോഹം. പറഞ്ഞുതീർന്നതും അടി വീണതും ഒന്നിച്ച്‌. സഹായിച്ചതുംപോര തെറിയുംകേൾക്കണോ എന്നായിരുന്നു ഗോവക്കാർക്ക്‌!

എന്നിരുന്നാലും കുഡുംബികൾ, കേരളത്തിലെ തമിഴ്ബ്രാഹ്മണരെപ്പോലെ, മാതൃഭാഷയിൽനിന്നകന്ന്‌ മലയാളത്തിൽ കൂടുതൽ താദാത്മ്യം കണ്ടെത്തുന്നു. ആ ഉപഭാഷകളെഴുതാൻ ലിപിയുടെ അഭാവമാണ്‌ ഒരു കാരണം. 1987-ൽ ദേവനാഗരിലിപിയിലെ കൊങ്കണി ഒരു തനതു ഭാരതീയഭാഷയായി അംഗീകരിക്കപ്പെട്ടപ്പോൾ സാരസ്വതകൊങ്ങിണികൾ മാതൃഭാഷയിലേക്കു മടങ്ങാൻ ഉത്സാഹം കാട്ടി കേരളത്തിൽ. ഗോവയിലെ സാരസ്വതർ മറാഠിയോടുള്ള പക്ഷഭേദം തുടർന്നു. കത്തോലിക്കരോ റോമൻ(ഇംഗ്ലീഷ്‌) ലിപിയിലെ കൊങ്കണിയോടും!

ഞാൻ ഗോവയിലേക്കു താമസംമാറ്റുന്നെന്നറിഞ്ഞ്‌ ഏറ്റവുംകൂടുതൽ ആവേശംകൊണ്ടത്‌ എന്റെ പ്രിയസുഹൃത്ത്‌ സുബ്രഹ്മണ്യനാണ്‌. സ്കൂൾമുതൽ കോളേജിലടക്കം ഒന്നിച്ചുപഠിച്ചവരാണു ഞങ്ങൾ. കുഡുംബിസമുദായത്തെപ്പറ്റിയും കൊങ്ങിണിയെപ്പറ്റിയും ആധികാരികമായിപ്പറയാൻ സുബ്രഹ്മണ്യനാകും. സ്വസമുദായത്തിൽ ഇന്നും സജീവമായിത്തന്നെ പ്രവർത്തിക്കുന്നു ഈ ഇരട്ട ബിരുദക്കാരൻ. കേരളവിദ്യുച്ഛക്തിവിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നെ കുറച്ചു രാഷ്ട്രീയവും കുറെയേറെ പൊതുപ്രവർത്തനവും. ഒരിക്കൽ തപ്പെന്ന കുഡുംബിമേളം ഒരു വൻസംഘവുമായി ഗോവയിൽവന്നവതരിപ്പിച്ച്‌ നാട്ടുകാരെ വിസ്മയിപ്പിച്ചു. മറ്റൊരവസരത്തിൽ ഒരു വൻസമ്മേളനത്തിൽ കൊങ്കണിയിൽ സംസാരിച്ചു കയ്യടിനേടി.

ഓർമയിൽ ഇന്നും തങ്ങിനിൽക്കുന്നത്‌ പുത്തുമൂപ്പൻ. എന്തുപണിക്കും ആദ്യം പുത്തുമൂപ്പനെയാണു വിളിക്കുക. എന്തിനും 'അതിനെന്താ?' എന്നാണു പുത്തുമൂപ്പന്‌. കൽപ്പണിതൊട്ട്‌ മരപ്പണിവരെ, ചായംതേക്കൽതൊട്ട്‌ വേലിയും പന്തലും കെട്ടുന്നതുവരെ, തെങ്ങുകേറ്റംതൊട്ട്‌ വെള്ളംതേവൽ വരെ പുത്തുമൂപ്പൻ ചെയ്യും. അത്യാവശ്യം ഇംഗ്ലീഷുവാക്കുകളും അറിയാം. എന്തുപറഞ്ഞാലും 'അതു തന്നെ' എന്നായിരിക്കും പ്രതികരണം. വയസ്സേറെച്ചെന്നപ്പോൾ 'മൂപ്പന്റമ്പല'ത്തിൽ പൂജാരിയുമായി. ഒരിക്കൽ എന്റെ ചേട്ടൻ ചോദിച്ചത്രെ, എന്തു പൂജ ചെയ്യുമെന്ന്‌. "അതിരാവിലെ ഒന്നു മുങ്ങിക്കുളിക്കും. പിന്നെ 'ദൈവമേ'ന്നുവിളിച്ച്‌ നടതുറക്കും. തിരി തെളിക്കും. അതു തന്നെ". പുത്തുമൂപ്പന്‌ എല്ലാം അതിലളിതമായിരുന്നു.

അവസാനമായി പുത്തുമൂപ്പനെ കാണുന്നത്‌ ഞാൻ ഒരു പകർച്ചവ്യാധിയിൽപെട്ട്‌ നാട്ടിൽ ഒറ്റക്കു താമസിക്കേണ്ടിവന്നപ്പോഴായിരുന്നു. ഒരു നിയോഗമെന്നപോലെ, അവശനായി വിറച്ചുവിറച്ച്‌ പുത്തുമൂപ്പൻ വന്നു. പ്രത്യേകിച്ച്‌ ഒരു കാരണവുമില്ലായിരുന്നു. മൂപ്പൻ എന്തൊക്കെയോ പുലമ്പി, എല്ലാം പഴയകാര്യങ്ങളായിരുന്നു. പോകുന്നേരം പതിവില്ലാത്തവിധം കുറച്ചു കാശു ചോദിച്ചു. കൊടുത്തു. പിന്നെ അധികകാലം ജീവിച്ചിരുന്നിട്ടില്ല പുത്തുമൂപ്പൻ.

തുക്കാറാമിന്റെയും ജ്ഞാനേശ്വറിന്റെയും നാംദേവിന്റെയും പിൻമുറക്കാർ ഇന്ന്‌ പഴയ മൂപ്പൻമാരല്ല. 'ഗാന്ധികൃഷ്ണൻ' തുടങ്ങിവച്ച പുനരുദ്ധാനം പലേ കൈവഴികളായി, പലേ കൈത്തിരികളായി. ഇന്നവരിൽ അധ്യാപകരുണ്ട്‌, ഭിഷഗ്വരന്മാരുണ്ട്‌, വക്കീലുമാരുണ്ട്‌, എഞ്ചിനിയർമാരുണ്ട്‌, അഭിനേതാക്കളുണ്ട്‌, കലാകാരന്മാരുണ്ട്‌, എഴുത്തുകാരുണ്ട്‌, ഭരണാധികാരികളൂണ്ട്‌. കേരളത്തിലെന്നല്ല മുംബൈയിലും ചെന്നൈയിലും ബെംഗളൂരുവിലും ദില്ലിയിലുമെല്ലാം അവരുണ്ട്‌. വിദഗ്ധൻമാർ വിദേശത്തുമുണ്ട്‌.

"ഇന്നത്തെ കുഞ്ഞുങ്ങൾ നാളത്തെ 'പരവൻ'മാർ" എന്നു കളിയാക്കപ്പെട്ടവർ അവരുടെ പൗരത്വം പിടിച്ചെടുത്തിരിക്കുന്നു!

[Published in the fortnightly webmagazine www.nattupacha.com, on 15 May 2010]

Monday, 17 May 2010

റോഡ്‌ റോളർ ചിതലരിക്കുമ്പോൾ

മിലിറ്ററി എഞ്ചിനിയർ സർവീസിലുണ്ടായിരുന്ന ഒരു സുഹൃത്ത്‌ പറഞ്ഞു കേട്ടിട്ടുള്ളതാണ്‌, ഒരു ഉദ്യോഗസ്ഥനെ എങ്ങനെ കൈക്കൂലികൊടുത്തു പാഠം പഠിപ്പിക്കാമെന്ന്‌. ആദ്യം ഒരു വലിയ ചക്ക സംഘടിപ്പിക്കണമത്രെ. അത്‌ കൂഴച്ചക്കയായിരിക്കണം (വഴുവഴുത്ത തരം; വരിക്കച്ചക്കയല്ല). നന്നായിപ്പഴുക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോൾ, സന്ധ്യാനേരത്ത്‌, ഉദ്യോഗസ്ഥൻ അന്തിയ്ക്കുമോന്താൻ പുറത്തുപോകുന്ന സമയം, താമസസ്ഥലത്ത്‌ മുൻവാതിൽപടിയിൽ മറ്റാരെയുംകൊണ്ടു ചുമപ്പിച്ച്‌ അത്‌ അയാളുടെ ഭാര്യയെ ഏൽപ്പിക്കണംപോൽ.

അത്രയേയുള്ളൂ.

കഥാനായകൻ തിരിച്ചുവരുമ്പോഴേക്കും വീട്ടിലും അയൽപക്കത്തുമെല്ലാം ചക്കമണം പരന്നിരിക്കും. കൊതിമൂത്ത്‌ അതൊന്നു വെട്ടിനുറുക്കി ചുളയെടുക്കാൻ ഭാര്യയെയോ വേലാക്കാരെയോ അന്നുരാത്രിയോ കൂടിയപക്ഷം പിറ്റേന്നുകാലത്തോ നിർബന്ധിക്കും. അപ്പോഴാണറിയുക അതു കൂഴച്ചക്കയാണെന്ന്‌. തിന്നാൻ വയ്യ, കൂഴച്ചക്കയല്ലേ; തിന്നാതിരിക്കാൻ വയ്യ, വെറുതെ കിട്ടിയതല്ലേ. ഇനി അയൽക്കാർക്കു ദാനം ചെയ്താലോ, മണംകൊണ്ട്‌ അവരറിഞ്ഞുകാണും തലേന്നേ ആരോ കൈക്കൂലികൊടുത്തയച്ച കാര്യം. പച്ചയായിരുന്നെങ്കിൽ ഉപ്പേരിക്കോ കറിവയ്ക്കാനോ ഉപയോഗിക്കാമായിരുന്നു. ഇതിപ്പോൾ വാശിക്കു തിന്നാലോ, വയറിളക്കം പിടിക്കും. ശർക്കരചേർത്തു വരട്ടുകയോമറ്റോ ചെയ്താലും നാലല്ല, എട്ടയൽവക്കം അറിയും.

അങ്ങനെ കൈക്കൂലിച്ചക്ക ഇറക്കാനും വയ്യാതാവും തുപ്പാനും വയ്യാതാവും. അടുത്ത കൈക്കൂലി, 'ചക്കയായ്‌ വേണ്ട'എന്നുകൂടി പറയാൻ പറ്റാത്ത പരുവത്തിലാവും ഓഫീസർ.

ഉദ്യോഗസ്ഥകോയ്മയും അഴിമതിയുടെ സാമ്പിളും ഞാൻ ആദ്യമായറിഞ്ഞത്‌ സർക്കാരുദ്യോഗത്തിന്റെ ആദ്യനാളുകളിലെ കഥകളിലൂടെയാണ്‌.

എന്തോ കുറെ ഉപകരണങ്ങൾ വാങ്ങാൻ ഒരാൾ ഒരു ലിസ്റ്റ്‌ കൊടുക്കുന്നു. അതു മുറപോലെ മടങ്ങുന്നു, കാരണം സാങ്കേതികവിവരണം പൂർണമല്ല. പരിചയസമ്പന്നരായ മുതിർന്നവരോടുചോദിച്ച്‌ അയാൾ എല്ലാം വിവരങ്ങളും ചേർത്ത്‌ അപേക്ഷ വീണ്ടും കൊടുക്കുന്നു. അതിലൊരു വൈദ്യുത-ഉപകരണത്തിന്റെ വിവരണത്തിൽ '50 cycles p.s.' എന്നുണ്ടായിരുന്നു.

തികച്ചും പുതുക്കക്കാരനായ അയാളെ പർചേസ്‌ ഓഫീസർ വിളിച്ചു. വടക്കൻമാരുടെ പതിവുകുശലങ്ങളായ "ആപ്‌കാ ശുഭ്‌ നാം ക്യാ ഹേ" ('What is your good name?' എന്ന ബ്രിട്ടീഷ്‌-കപടനാട്യത്തിന്റെ ദേശീഭാവം) തുടങ്ങിയ ചപ്പടാച്ചികൾക്കുശേഷം, 'എന്തിനാണ്‌ അൻപതു സൈക്കിൾ?' എന്നൊരു ചോദ്യം. 'ഒന്നോരണ്ടോ മനസ്സിലാക്കാം, അൻപതുസൈക്കിൾ? ആഡിറ്റുകാരാരെങ്കിലും ഇതു കാണണം. മേലധികാരി ഇതെങ്ങാനുമറിഞ്ഞാൽ?'

ചോദ്യങ്ങൾക്കും ഭീഷണിക്കും മുമ്പിൽ ഉപകരണം ആവശ്യപ്പെട്ട ആൾ സ്തബ്ധനനായി.

അന്ന്‌ ഞങ്ങളുടെ 'സുഹുസ്സുവണ്ടി' (Luxury Vehicle) സൈക്കിളായിരുന്നു. ചെറുപ്പക്കാരും തുടക്കക്കാരുമായ ഞങ്ങൾക്ക്‌ ഒരു സൈക്കിളിന്റെ ആവശ്യം പർചേസ്‌ ഓഫീസർ മണത്തുകാണണം. അതുകൊണ്ടൊരു അനുരഞ്ജനം വന്നു. "ഓ.കെ. ഏറിയാൽ ഒരഞ്ചെണ്ണം വാങ്ങാം. ഒന്നു നിങ്ങൾക്ക്‌, ഒന്നെനിക്ക്‌. ഒന്ന്‌ എന്റെ മേലധികാരിക്ക്‌. ബാക്കി മൂന്നെണ്ണം എന്തെങ്കിലും ചെയ്യൂ. ആ പൂജ്യം മാത്രമൊന്ന്‌ വെട്ടിക്കളഞ്ഞുതന്നാൽ മതി."

പിന്നീടാവിദ്വാൻ ഓഫീസ്‌വണ്ടികളുടെ അതേ ബ്രാൻഡ്‌ വണ്ടികൾ സ്വന്തമായി വാങ്ങി പെറ്റ്‌റോളും സ്‌പെയർപാർട്ടുകളും സ്വകാര്യമായി സംഘടിപ്പിച്ചിരുന്നത്‌ എനിക്കറിയാവുന്നതുകൊണ്ട്‌ ഇക്കഥ അവിശ്വസിനീയമായിത്തോന്നിയില്ല.

കടത്തുചാരായം കുടിവെള്ളമായിമാറുന്നത്‌ എക്‌സൈസിൽ സാധാരണമത്രേ. പിടിച്ചെടുക്കുന്ന ഉത്തേജകങ്ങൾ പനിമരുന്നുപാരാസെറ്റമോൾ ആവുന്നതും കേട്ടിട്ടുള്ളതാണ്‌. മറിച്ച്‌ കാൽക്കാശുവിലയുള്ള നാകത്തകിട്‌, വിലപിടിച്ച പ്‌ളാറ്റിനംചീളുകളാകുന്നതും. ആൽക്കെമിയുടെ കാലം!

പണ്ടെവിടെയോ വായിച്ചതാണ്‌. ഒരു സൈനികകേന്ദ്രത്തിൽനിന്ന്‌ പലപല സാധനങ്ങൾ കളവുപോകുന്നു. പുല്ലുവെട്ടാൻവരുന്നവരെയായി സംശയം. അറുത്തപുല്ല്‌ മിലിട്ടറിവാഹനത്തിൽ മിലിട്ടറിക്കാരേ പുറത്തേക്കെടുക്കാവൂ എന്ന്‌ ആജ്ഞ വന്നു. അങ്ങനെ എന്നും വൈകുന്നേരം മിലിട്ടറിവാഹനത്തിൽ പുല്ലു പുറത്തേക്കുപോയിത്തുടങ്ങി. വാസ്തവത്തിൽ ഓരോ ദിവസവും ഒന്നുംരണ്ടും വണ്ടികളാണ്‌ സൈനിക കേന്ദ്രത്തിൽ നിന്നു പിന്നെ നഷ്ടപ്പെട്ടുകൊണ്ടിരുന്നത്‌.

ബാംഗ്ലൂരിലെ വിമാനനിർമാണക്കമ്പനിയിലെയും ഒരു കഥയുണ്ട്‌. പുത്തൻ വിമാനമൊന്ന്‌ ഒരേസ്ഥലത്ത്‌ ഒരുപാടുനാൾ കിടക്കും. പതുക്കെ അതിലേക്ക്‌ പഴയ കുറെ മരപ്പലകകളോ ഇരുമ്പുകമ്പികളോ ചാരിവയ്ക്കും. പിന്നീടങ്ങോട്ട്‌ പലവക ചവറുകൾ അതിൻമേൽ കുന്നുകൂടുകയായി. ഒരുനാൾ ചവറെല്ലാം വിൽപനയ്‌ക്കുള്ള ടെൻഡർ വരും. ലേലംവയ്ക്കുന്നവനും ലേലം കൊള്ളുന്നവനുമറിയാം കൂമ്പാരത്തിനകത്ത്‌ എന്തെന്ന്‌.

നാസിക്കിലെ സെക്യൂരിറ്റി പ്രസ്സിലെ യന്ത്രങ്ങളും കടലാസ്സും പാഴ്‌വസ്‌തുക്കളായി വാങ്ങി അച്ചടിച്ചായിരുന്നില്ലേ മുദ്രപ്പത്രക്കുംഭകോണം?

ഇത്തരം കഥകളിൽ എനിക്കേറെയിഷ്ടം റോഡ്‌ റോളറിനു ചിതലരിച്ച കഥയാണ്‌.

സംഭവം പൊതുമരാമത്തു വകുപ്പിലാണ്‌. സ്റ്റോക്കിൽ കണക്കിലുള്ള റോഡ്‌ റോളർ സ്റ്റോറിൽ കാണാനില്ല. മേസ്‌തിരി പറഞ്ഞ്‌ വർക്ക്‌ സൂപ്പർവൈസർ എഴുതുന്നു അത്‌ ചിതലരിച്ചുപോയെന്ന്‌. ജൂനിയർ എൻജിനിയർ, അസിസ്‌റ്റന്റ്‌ എൻജിനിയർക്കെഴുതുന്നു 'റോളർ' ചിതലരിച്ചെന്ന്‌. അസിസ്റ്റന്റ്‌ എൻജിനിയർ ജൂനിയറെ വിളിച്ചു ശാസിക്കുന്നു, എഴുതുമ്പോൾ 'സ്പെല്ലിങ്‌' സൂക്ഷിക്കണമെന്നും, ഓഫീസിൽ റോളർ അല്ല, മരത്തിന്റെ 'റൂള'റാണ്‌ എൻജിനിയർമാർ ഉപയോഗിക്കുക എന്നും. 'റൂളർ' എന്നു തിരുത്തിയ കടലാസ്‌, എക്‌സിക്യൂട്ടീവ്‌ എൻജിനിയറുടെ അടുത്തെത്തുന്നു. അയാളാകെ ക്ഷോഭിച്ച്‌, 'മെട്രിക്‌ സ്‌കെയിൽ പ്രചാരത്തിലായിട്ടും ഇനിയും നിങ്ങൾ റൂൾത്തടിയോ ഉപയോഗിക്കുന്നത്‌?' എന്നൊരു കമന്റുമെഴുതി കടലാസ്‌ സൂപ്രണ്ടിംഗ്‌ എൻജിനിയർക്കയക്കുന്നു. ഇനിയാരും റൂൾത്തടിയുപയോഗിക്കരുതെന്നും സ്റ്റീൽകൊണ്ടുള്ള മെട്രിക്‌ സ്‌കെയിൽമാത്രമേ ഉപയോഗിക്കാവൂ എന്നും, അല്ലാത്തപക്ഷം നിയമപ്രകാരം അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും, ഇപ്രാവശ്യം മാപ്പാക്കാമെന്നും ചിതലരിച്ച റൂളർ എഴുതിത്തള്ളാൻ വിരോധമില്ലെന്നും പറഞ്ഞ്‌ അയാൾ കടലാസ്‌ ചീഫ്‌ എൻജിനിയർക്കയക്കുന്നു. ചീഫ്‌ എൻജിനിയർ കണ്ണടച്ചൊപ്പിടുന്നതോടെ റോഡ്‌ റോളർ പൊതുമരാമത്തുവകുപ്പാഫീസിൽ ചിതലരിച്ചുപോകുന്നു.

അനന്തരം കരാറുകാരന്റെകൂടെ അതു സുഖമായി നീണാൾ പണിചെയ്‌തു ജീവിക്കുന്നു.


മറിച്ചുമുണ്ട്‌ ആളുകൾ. ഞങ്ങൾക്കൊരു ഡ്രൈവറുണ്ടായിരുന്നു. അയാൾ താനോടിക്കുന്ന വാനിനെ 'എന്റെ വണ്ടി' എന്നേ പറയൂ. ഒരിക്കൽ ഞങ്ങൾ ഒരു ദീർഘയാത്രക്കുപോയപ്പോൾ ഒരു സഹപ്രവർത്തകൻ പിൻസീറ്റിലിരുന്ന്‌ പുകവലിച്ചു. കാറ്റിൽ തീപ്പൊരിപാറി സീറ്റിൽ ഒരു തുള വീണു. പിറ്റേന്ന്‌ വണ്ടികഴുകുമ്പോൾ ഇതു കണ്ടുപിടിച്ച ഡ്രൈവർ ആ സഹപ്രവർത്തകനെ വിളിച്ചുവരുത്തി, ഇനിമുതൽ തന്റെ വണ്ടിയിൽ കയറരുതെന്നും കയറിയാൽ പുകവലിക്കരുതെന്നും കടുപ്പിച്ചുപറഞ്ഞു. തികച്ചും 'സ്‌മാർട്ട്‌' ആയ സഹപ്രവർത്തകൻ (പിന്നീടയാൾ തലപ്പത്തെല്ലാം കയറിപ്പറ്റി) ഒരു പോംവഴി മുന്നോട്ടുവച്ചു; താൻ ഒരു 'സ്റ്റിക്കർ' തരാം അതൊട്ടിച്ചാൽ തുള കാണില്ല. ഡ്രൈവർ വഴങ്ങി, പക്ഷെ രണ്ടു 'സ്റ്റിക്കർ' വേണമെന്നായി. സീറ്റിന്റെ ഇരുവശത്തും ഒരുപോലെ ഒട്ടിക്കാൻ!

[Published in the fortnightly webmagazine www.nattupacha.com on 15 April 2010]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...