Friday, 21 August 2009

ഉമിക്കരി.

അരനൂറ്റാണ്ടു മുൻപാണ്. അന്നു ഞാൻ ഒന്നാംക്ലാസ്സിൽ. ടീച്ചർ ക്ലാസ്സിൽ വന്നാലുടൻ, "stand, sit" രണ്ടുമൂന്നുതവണ പറയും. ക്ലാസ്സ്‌ ഒന്നു ചൂടുപിടിപ്പിക്കാനാണത്‌. പിന്നെ "stand up, left turn, front, right turn, front, sit down". അന്നൊക്കെ കേട്ടെഴുത്തെന്നൊരു പരിപാടിയുണ്ട്‌ പരീക്ഷയ്ക്ക്‌. മലയാളം, കണക്ക്‌ എന്നിവ കൂടാതെ 'മറ്റുവിഷയം' എന്നൊന്നുണ്ട്‌. അതിനാണ് കേട്ടെഴുത്തുപരീക്ഷ പതിവ്‌. അതിന്‌ സ്പെഷൽ "stand-up, face-to-face" ഉണ്ട്‌. സ്ലേറ്റുമെടുത്ത്‌ ഈരണ്ടുകുട്ടികൾ മുഖത്തോടുമുഖം നോക്കി നിൽക്കണം. ടീച്ചറുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം എഴുതണം. പിന്നെ ഓരോരുത്തരെയായി മേശക്കരുകിൽ വിളിച്ച്‌ ഉത്തരം നോക്കും. അവസാനം മാർക്കിടുന്നതിനു മുൻപ്‌ ഒരു 'മുഖാമുഖ'വും ഉണ്ടാകും.

എന്നോടു ചോദിച്ചത്‌, "കാലത്തെഴുന്നേറ്റാൽ ആദ്യം എന്തു ചെയ്യണം?" എന്നായിരുന്നു. 'മൂത്രമൊഴിക്കണം' എന്നു പറയാൻ ഭാവിച്ചെങ്കിലും, തിരുത്തി 'പല്ലുതേക്കണം' എന്നു പറഞ്ഞു. കാരണം, ടീച്ചർ അങ്ങനെയായിരുന്നു ക്ലാസ്സിൽ പഠിപ്പിച്ചിരുന്നത്‌.

"അതിനെന്തെല്ലാം വേണം?", അടുത്ത ചോദ്യം.
ഉത്തരം എനിക്കു പുല്ലായിരുന്നു. "ഉമിക്കരി, ഈർക്കിൽ, മാവില."
"അതു കഴിഞ്ഞ്‌?"
അതു പഠിപ്പിച്ചിട്ടില്ലായിരുന്നു. എങ്കിലും പറഞ്ഞു, "കാപ്പി കുടിക്കണം."
ടീച്ചറൊരു ചിരി. "ഉമിക്കരിയും വായിൽ വച്ചോ?"
"വെള്ളം!", ഞാനലറി. വൈകിവന്ന വിവേകം.

ഇന്ന് ഉമിക്കരിയുമില്ല, ഈർക്കിലുമില്ല. ബഹിരാകാശപേടകത്തിലാണെങ്കിൽ വെള്ളവും വേണ്ട!

ഉമി നീറ്റി കരിയുണ്ടാക്കുന്നതും ചാണകം കത്തിച്ചു ഭസ്മമുണ്ടാക്കുന്ന്തും നല്ലെണ്ണ (എള്ളെണ്ണ) പുകച്ച്‌ കണ്മഷി ഉണ്ടാക്കുന്നതും ഇന്നും ഓർക്കുന്നു.

അൽപം മുതിർന്നപ്പോൾ കമലവിലാസ്‌ പൽപ്പൊടിയും നമ്പൂതിരീസ്‌ ദന്തധാവനചൂർണവുമൊക്കെയായി. പിന്നെ ടൂത്ത്പേസ്റ്റിന്റെ കാലം (അന്ന് അതിനു നാട്ടുപേര് 'സായിപ്പു തീട്ടം' എന്നായിരുന്നു!)

അന്നൊരു പൂതി തോന്നി. പല്ലുതേക്കുന്ന ഉമിക്കരിയെ ഒന്നു പരിഷ്ക്കരിച്ചെടുക്കണം. കണ്ടതും കേട്ടതുമെല്ലാം ചേർത്ത്‌, എന്റെ 'ഫോർമുല' ഇതായിരുന്നു. ഉമിക്കരി, ഉപ്പ്‌, കുരുമുളക്‌, നിഴലിൽ ഉണക്കിയ മാവില, വേപ്പില എന്നിവ, പച്ച കർപ്പൂരം എല്ലാംകൂടി പൊടിച്ചെടുക്കുക! ഉമി വായും പല്ലും വൃത്തിയാക്കും. കരി ദുർഗ്ഗന്ധം അകറ്റും. ഉപ്പ്‌ അണുക്കളെ നശിപ്പിക്കും. കുരുമുളക്‌ നീരുവലിക്കും. മാവില പല്ലുറപ്പിനും ഉമിനീർ ശുദ്ധിക്കും. വേപ്പിലയും അണുനാശകം. കർപ്പൂരം സുഗന്ധത്തിനും നീർപ്പിടിത്തത്തിനും. പോരേ?

പിന്നെ കുറേക്കാലം ജീവിതം മാവുപോയിട്ട്‌, ഇലകൂടിയില്ലാത്ത നഗരത്തിലായിരുന്നല്ലോ. ഇന്ന് പേസ്റ്റില്ലെങ്കിൽ പല്ലുതേച്ചതായി തോന്നില്ല! ബ്രഷ്‌ ഇട്ടുരച്ചതിന്റെ പാടുകളും പോടുകളും പല്ലിലെമ്പാടും!

ആദ്യകാലത്ത്‌ എല്ലുപൊടിയായിരുന്നത്രെ ടൂത്ത്പേസ്റ്റിന്റെ പ്രധാനചേരുവ. പിന്നെ 'കടൽനാക്ക്‌' എന്ന 'sepia bone'. അതുകഴിഞ്ഞ്‌ ഫ്ലൂറൈഡ്‌ ടൂത്ത്പേസ്റ്റിന്റെ വരവായി. കാലം തിരിഞ്ഞപ്പോൾ വീണ്ടും 'വെജിറ്റേറിയൻ' പേസ്റ്റുകൾ. വേപ്പില, കരയാമ്പൂ, ഇരട്ടിമധുരം, എന്തിനേറെ ഉപ്പുവരെ ചേർത്ത ടൂത്ത്പേസ്റ്റുകളാണ് നാട്ടിലെമ്പാടും!

ഉമിക്കരിമാത്രം തിരിച്ചുവന്നിട്ടില്ല.

അടുത്തിടെ വയസ്സായ ആരോ ടെലിവിഷനിൽ പറഞ്ഞു, താൻ ഉമിക്കരികൊണ്ടേ ഇപ്പോഴും പല്ലുതേക്കൂ എന്ന്.

ആ സ്ത്രീയുടെ പല്ലുകണ്ട്‌ കൊതി തോന്നി. നമുക്ക്‌ പല്ലുള്ളതേ മഹാഭാഗ്യം!


Published in Nattupacha fortnightly web magazine (17 August 2009)

Tuesday, 4 August 2009

സാഗരവന്ദനം

നീലം ഭാസുരമാദിരൂപനിഹിതം
ലോകൈകരത്‌നാകരം
ശാന്തം മന്ദസമീരസംപുളകിതം
സജ്ജീവജാലോത്ഭവം
ഗൂഢം ദുഷ്കൃതരോധകം രണമയം
ശ്രീചക്രതേജോജ്വലം
വന്ദേ കോടിതരംഗബാഹുമിളിതം
നാരായണം സാഗരം

Monday, 3 August 2009

അവയിലൊരുനാൾ ഒന്നു കേളിപ്പെടുന്നു.

ചേരിയിൽനിന്ന് ചക്രവാളംവരെ കയറിപ്പോയവർ ധാരാളം. അങ്ങനെയൊരാൾ മടിച്ചെങ്കിലും സ്വന്തംകഥ പറഞ്ഞപ്പോൾ കോരിത്തരിച്ചുപോയി.

മുംബൈയിൽ ടാറ്റയുടെ ഓഫീസിൽ പോയതായിരുന്നു. ഗുജറാത്തിൽ ഓഖയ്ക്കടുത്ത്‌ മീഠാപൂരിലുള്ള ടാറ്റയുടെ കെമിക്കൽ ഫാക്റ്ററിയുടെ സമുദ്രമലിനീകരണ-നിവാരണപദ്ധതിയുമായി ബന്ധപ്പെട്ട്‌, ഞങ്ങൾ ചെയ്ത പണിയുടെ അന്തിമറിപ്പോർട്ടുമായാണു പോയത്‌. കൂടെ എന്റെ മേലധികാരിയുമുണ്ട്‌.

ടാറ്റയുടെ മാനേജർ കാത്തിരിക്കുകയായിരുന്നു. റിപ്പോർട്ട്‌ വിശദമായി ചർച്ചചെയ്യുന്നതിനിടയിൽ ചായ എത്തി. സാക്ഷാൽ താജ്‌ ഹോട്ടലിൽനിന്നു തന്നെ. അതും ടാറ്റയുടേതാണല്ലോ. കപ്പും തട്ടും മാത്രമല്ല, പരിചാരകരും അവരുടെ വേഷവും കിന്നരിയുംവരെ താജ്‌, താജ്‌, താജ്‌.

പരിചാരകർ വയോധികനും അത്യുന്നതനുമായ ആ മാനേജർക്കുമാത്രം ചായ വിളമ്പിയില്ല. ഞാനതു ശ്രദ്ധിച്ചെങ്കിലും ഒന്നും ഭാവിച്ചില്ല. പല സ്ഥലങ്ങളിലും, പ്രത്യേകിച്ച്‌ സർക്കാർ സ്ഥാപനങ്ങളിൽ, ഒന്നുകിൽ ഓഫീസർക്ക്‌ ആദ്യം വിളമ്പും. അല്ലെങ്കിൽ പ്രത്യേകം വിളമ്പും. എനിക്കതുകണ്ടാൽ കലിയിളകും.

'ബാക്കി ചർച്ച ചായ കഴിഞ്ഞ്‌', അദ്ദേഹം ഞങ്ങളുടെ വശത്തെ ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു പറഞ്ഞു.

'How about you?', എന്റെ സ്വത:സിദ്ധമായ വിടുവായത്തത്തിൽ ഞാനാരാഞ്ഞു.
'ഓ, ഇല്ല. ഞാൻ ഇവിടുന്നങ്ങനെയൊന്നും കഴിക്കാറില്ല', അദ്ദേഹം പറഞ്ഞു. 'ഉച്ചഭക്ഷണം കയ്യിൽ കൊണ്ടുവന്നിട്ടുണ്ട്‌; ഇനി അതു മതി.'

എന്റെ മുഖത്തെ മിന്നലാട്ടം കണ്ടിട്ടാവണം, അദ്ദേഹം തുടർന്നു. 'ഈ ചിട്ട തുടങ്ങിയിട്ട്‌ കൊല്ലം അൻപതായി. ഞാൻ ടാറ്റയിൽ ചേർന്നകാലം മുതൽ ഇതു തന്നെ എന്റെ ജീവിതക്രമം.'

ടാറ്റ മീഠാപൂരിൽ ഉപ്പുകമ്പനി തുടങ്ങുന്നു. വിണ്ടുവരണ്ട അയൽപ്രദേശങ്ങളിലെ ദരിദ്രരായ ഗ്രാമീണരാണ്‌ മിക്ക തൊഴിലാളികളും. അന്ന്‌ ഇദ്ദേഹത്തിനന്ന്‌ കഷ്ടി പതിനഞ്ചുവയസ്സുണ്ടാകും. വെളുപ്പിനുള്ള ഒരു തീവണ്ടിയിൽ പൊതിച്ചോറുമായി പുറപ്പെടും. ഫാക്റ്ററിഗേറ്റ്‌ തുറന്നിട്ടുപോലുമുണ്ടാകില്ല. പടി തുറക്കുന്നതുവരെ, മെട്രിക്കുലേഷൻ പരീക്ഷക്കുള്ള പുസ്തകങ്ങളും വായിച്ചിരിക്കും. പണികഴിഞ്ഞു തിരിച്ചു വീട്ടിലെത്തുമ്പോൾ പാതിരാത്രിയാകും.

ഒരുനാൾ പഴയ ടാറ്റ പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ ഫാക്റ്ററിനടയിൽ പയ്യനൊരുത്തൻ പുസ്തകംവായിച്ചിരിക്കുന്നതു കാണുന്നു. എങ്ങിനെയോ കാര്യമറിഞ്ഞ ടാറ്റ അദ്ദേഹത്തിനു മീഠാപൂരിൽതന്നെ,labour colony-യിൽ, ഒറ്റമുറികൊടുക്കുന്നു. പരീക്ഷകൾ മുറയ്ക്കു പാസ്സാകുന്നതോടൊപ്പം പ്രൊമോഷനും. പിന്നെ പഠിച്ചതെല്ലാം ഫാക്റ്ററിയിൽ. M.Tech-ഉം MBA-യും ഒന്നുമില്ലാതെ ടാറ്റാ കെമിക്കൽസിന്റെ തലപ്പത്തുമെത്തി.

താൻ താമസിക്കാത്ത തരം ക്വാർട്ടേർസ്‌ മീഠാപൂരിലില്ലെന്ന്‌ അദ്ദേഹം 'ഊറ്റം' പറഞ്ഞു; ചേരി തൊട്ട്‌ ബംഗ്ലാവുവരെ.

പിന്നെ പുതിയ ടാറ്റയുടെ നിർബന്ധത്തിനു വഴങ്ങി മുംബയിൽ താമസമാക്കി. പിടിക്കാൻ ബാക്കിയുണ്ടായിരുന്ന പഞ്ചനക്ഷത്രവും അങ്ങനെ കയ്യിലായി.

തന്റെ വീടുകളേ ടാറ്റയ്ക്കു മാറ്റാനായുള്ളൂ, തന്നെ മാറ്റാനായില്ലെന്നൊരു ഫലിതവും കൂടെ.

വർത്തമാനത്തിനിടെ ഫോൺവിളികൾ വരുന്നു. ചിലർ അനുവാദം ചോദിക്കുന്നു, ചിലർ അഭിപ്രായം ചോദിക്കുന്നു, ചിലർ സംശയം ചോദിക്കുന്നു. എല്ലാം ക്ഷമയോടെ വിശദമായി കേട്ടശേഷം ഒറ്റവാക്കിൽ മറുപടിപറയുന്നു. അതിനിടെ തലപ്പത്തെ വമ്പന്മാർവരെ മുറിയിൽവന്നു ഭവ്യതയോടെ കാര്യങ്ങളറിഞ്ഞു പോകുന്നു.

ചർച്ചകളെല്ലാം തീർത്ത്‌ വിടപറഞ്ഞിറങ്ങുമ്പോൾ അദ്ദേഹം വെളിപ്പെടുത്തി, താമസിയാതെ താൻ ടാറ്റയിൽനിന്നു പിരിഞ്ഞുപോവുകയാണെന്ന്‌. 'ഇനി മതി. ചെറുപ്പക്കാർ എന്നേക്കാൾ വളരെയേറെ പഠിപ്പും കഴിവും ഉള്ളവരാണ്‌. അവരെ ചുമതല ഏൽപ്പിക്കാൻ സന്തോഷമേയുള്ളൂ. കുമ്പളവള്ളിയിൽനിന്നു കായ്‌ വിട്ടുപോകുമ്പോലെ പിരിയണം. വള്ളിക്കും കായ്ക്കും വേദനയില്ലാതെ.'

ഒരു പഴയ കവിതയാണ്‌ എനിക്കപ്പോൾ ഓർമ വന്നത്‌:

"സാരാനർഘപ്രകാശപ്രചുരിമതിരളും ദിവ്യരത്നങ്ങളേറെ
പാരാവാരത്തിനുള്ളിൽ പരമിരുൾനിറയും കന്ദരത്തിൽകിടപ്പൂ...."

കവി പറഞ്ഞതുപോലെ, "അവയിലൊരുനാളൊന്നു കേളിപ്പെടുന്നൂ"!

[Published in nattupacha.com webmagazine (fortnightly), 1 August 2009]

Thursday, 9 April 2009

Problems...

Yet to solve Malayalam posting problems; NO TIME TO EXPERIMENT! Hope to solve soon

Tuesday, 21 October 2008

Teething problem....

Ho! I thought technology is 'liberating'. It has proved 'limiting'.

To make my writings web (blogger) ready, I am struggling!

From the hand-written manuscripts to the so-called 'computerised' materials -- in LEAP of CDAC, in 'Indiapage'of Mithi, RTF of MS Word, chowara of 'puzha', old lipi of 'varamozhi', and some in unicode, I do not have a standard method (yet) to make them suitable for my blog (that others are also able to read).

Trying, trying, trying.....

Tuesday, 2 September 2008

Getting started

I intend to post my previous and future writings in this spot. There is a huge bundle of non-digital writings of my own. They are to be made web-ready. Indian language posting is a problem, for there is no standard Indian Language Editor and font system to support, except probably Hindi. I have to try various options and alternatives in the coming days.....

Monday, 1 September 2008

bhoomimalayaalam created!

Today, 1 Sep 2008. Created "bhoomimalayaalam", my multi-lingual blogspot.
Looking for days ahead, with postings.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...