Sunday, 27 September 2015

മാനത്തിന്‍ മുറ്റത്ത്‌

സാന്ദ്രമധുരമായ ഒരു സിനിമാഗാനമുണ്ട്‌; "മാനത്തെ മുറ്റത്ത്‌ മഴവില്ലാല്‍ അഴകെട്ടും മധുമാസ സന്ധ്യകളേ.....". വീണ്ടും ഒരു പെരുമഴക്കാലത്തിണ്റ്റെ വരവോതുന്ന ആ ഗാനകല്‍പന ഇങ്ങനെ തുടരുന്നു; "കാര്‍മുകിലാടകള്‍ തോരയിടാന്‍വരും കാലത്തിന്‍ കന്യകളേ.....". കാലാകാലം കിറുകൃത്യമായി കാറ്റിണ്റ്റെയും മഴയുടെയും മഞ്ഞിണ്റ്റെയും വെയിലിണ്റ്റെയുമെല്ലാം വരവറിഞ്ഞിരുന്നെങ്കില്‍ എന്നു നാം ആശിക്കാറുണ്ട്‌. പക്ഷെ എല്ലാം മുന്‍കൂട്ടിയറിഞ്ഞാല്‍ ജീവിതത്തിനെന്തുരസം? "ഇളംമഞ്ഞിന്‍ കുളിരുകോരും സുഖം....." എന്നോ, "ഇവിടെ കാറ്റിനു സുഗന്ധം, ഇവിടെ പോയൊരു വസന്തം....." എന്നോ മതിമറന്നുപാടാന്‍ പറ്റുമോ എല്ലാം വഴിക്കുവഴി ആയാല്‍? അതുകൊണ്ടായിരിക്കാം കാലാവസ്ഥാപ്രവചനം കറക്കിക്കുത്തായി തുടങ്ങിയത്‌. ശാസ്ത്രത്തിനുപരി കലയായി തുടരുന്നത്‌. "മനുഷ്യനെ മെനയുന്നതു കാലാവസ്ഥ" എന്നു ഷേക്‌സ്പിയര്‍ ("വെഥര്‍ മെയ്‌ക്കത്‌ ദ്‌ മാന്‍"). കാളിദാസനോ 'മേഘസന്ദേശം' എഴുതി; 'ഋതുസംഹാരം' എഴുതി. അതിലുപരി ആരാണ്‌ കാലാവസ്ഥയെ കൊണ്ടാടിയിട്ടുള്ളത്‌? ഇടയ്ക്കൊന്നു പറഞ്ഞോട്ടെ, 'കാലാവസ്ഥ' എന്നു നാം പറയുന്നത്‌ ഒരു ഒഴുക്കന്‍മട്ടിലാണ്‌. ഒരു പ്രദേശത്തിണ്റ്റെ സാമാന്യമായ അന്തരീക്ഷസ്ഥിതി ആണ്‌ 'ക്ളൈമറ്റ്‌' എന്ന 'കാലാവസ്ഥ'. ഋതുക്കളുടെ ആകത്തുകയാണ്‌ അതെന്നു പറയാം. ആ പ്രദേശത്തിനുള്ളില്‍ പലസ്ഥലങ്ങളിലെ ദിനസരി മാറിമാറിയുള്ള അന്തരീക്ഷസ്ഥിതിയാണ്‌ 'വെഥര്‍' എന്ന 'തത്കാല-കാലാവസ്ഥ'. ഇതിനെ ചുരുക്കി 'തത്കാലാവാസ്ഥ' എന്നുവേണമെങ്കിലാക്കാം. അത്‌ അന്തരീക്ഷാവസ്ഥ. (ഒരു കാടിനെയോ മലയെയോ വാസസ്ഥലത്തെയോ മരത്തെയോ കുളത്തെയോ ചുറ്റിപ്പറ്റിയെല്ലാം തനതായ കുഞ്ഞവസ്ഥകള്‍ ഉണ്ടാകും - മൈക്രോ-ക്ളൈമറ്റ്‌. അതു നമുക്കു വിടാം. ) വായുവിണ്റ്റെ ചൂട്‌, അന്തരീക്ഷത്തിലെ ഈര്‍പ്പം, കാറ്റിണ്റ്റെ ശക്തി, മഴയുടെ അളവ്‌, വെയിലിണ്റ്റെ തീവ്രത തുടങ്ങിയവയാണ്‌ കാലാവസ്ഥയുടെ അടിസ്ഥാനഘടകങ്ങള്‍. സമുദ്രസ്ഥിതി, കൊടുങ്കാറ്റ്‌, മഞ്ഞുമൂട്ടം, ഭൂകമ്പം, പൊടിപടലം, പ്രദൂഷണം എന്നിവയും കാലാവസ്ഥയുടെ ഭാഗങ്ങളായുണ്ട്‌. ഇവയെല്ലാം വര്‍ഷാവര്‍ഷം കാലികമായി ആവര്‍ത്തിച്ചനുഭവപ്പെടുന്നു. ദിവസേനയുള്ള മാറ്റങ്ങളും നാം അനുഭവിക്കുന്നു. യഥാക്രമം വാര്‍ഷിക കാലാവസ്ഥയായും ദൈനിക അന്തരീക്ഷാവസ്ഥയായും. നമ്മുടെ രാജ്യത്തിനൊരു പ്രത്യേകതയുണ്ട്‌. ഈ ലോകത്തെ കാലാവസ്ഥാവിശേഷങ്ങളെല്ലാം ഈ ഉപഭൂഖണ്ഡത്തിലുണ്ട്‌. അങ്ങു ഹിമാലയത്തില്‍ മഞ്ഞുതിരുന്നു. ഇങ്ങു രാജസ്ഥാനില്‍ മരുഭൂമി ചുട്ടുനീറുന്നു. വടക്കുകിഴക്കന്‍മേഘലകള്‍ മഴയില്‍കുതിരുന്നു. മധ്യസമതലങ്ങള്‍ വിണ്ടുകീറുന്നു. കിഴക്കന്‍കടല്‍ കൊടുങ്കാറ്റിലുലയുന്നു. പടിഞ്ഞാറന്‍കടല്‍ ശാന്തമായിരിക്കുന്നു. കശ്മീര്‍ വിറയ്ക്കുമ്പോള്‍ കന്യാകുമാരി പൊരിയുന്നു. മൂന്നാര്‍ തണുത്തിരിക്കുമ്പോള്‍ പുനലൂറ്‍ തപിച്ചിരിക്കുന്നു. ഒരേ രാജ്യത്ത്‌ ഒരേ സമയത്ത്‌ ഇത്രയധികം കാലാവസ്ഥകള്‍ നിലനില്‍ക്കുന്നതിനാലാണ്‌ നമ്മുടെ ജീവസമ്പത്ത്‌ ഇത്രയധികം വൈവിധ്യമാര്‍ന്നത്‌. തെക്കനാഫ്രിക്കയിലെ കേപ്‌ ടൌണില്‍ ഒരേദിവസംതന്നെ നാലു ഋതുക്കളും വന്നുപോകും പലപ്പോഴും. കാലത്തു നല്ല വെയില്‍, ഉച്ചയ്ക്കു മഴ, വൈകുന്നേരമായാല്‍ മഞ്ഞ്‌ എന്ന രീതിയില്‍. 'ഫോര്‍-സീസണ്‍സ്‌' എന്ന പേരില്‍ ഒരു റെസ്റ്റോറണ്റ്റുണ്ടവിടെ. ഗുഡ്‌ ഹോപ്പ്‌ മുനമ്പിണ്റ്റെ അയലത്താണല്ലോ കേപ്‌ ടൌണ്‍. അറ്റ്‌ലാണ്റ്റിക്‌-സമുദ്രവും ഇന്ത്യാസമുദ്രവും ഇവിടെ സംഗമിക്കുന്നു. അണ്റ്റാര്‍ക്ടിക്കയോട്‌ ഏറ്റവുമടുത്ത തുറമുഖമാണ്‌ കേപ്‌ ടൌണ്‍. അടുത്തകാലത്തായി നമ്മുടെ ധ്രുവസമുദ്രഗവേഷണക്കപ്പലുകള്‍ ഇവിടെനിന്നാണ്‌ നിരീക്ഷണദൌത്യങ്ങള്‍ സമാരംഭിക്കുന്നത്‌. ഒട്ടുമിക്ക മാധ്യമങ്ങളും അന്നന്നത്തെ (ശരിക്കുപറഞ്ഞാല്‍ തലേന്നത്തെ) താപനില കൊടുക്കാറുണ്ട്‌. 'തലേന്നത്തെ സ്ഥിതി നാളത്തെ കമ്മതി' എന്നാണല്ലോ കാലാവസ്ഥാശാസ്ത്രത്തിണ്റ്റെ ഒരു രീതി. ഏതെങ്കിലും ഒരുസമയത്തെ താപനില മാത്രം അറിഞ്ഞിട്ടു വലിയ കാര്യമൊന്നുമില്ല. ഒന്നുകില്‍ സമയംകൂടി പറയണം. ഇല്ലെങ്കില്‍ കൂടിയചൂടും കുറഞ്ഞചൂടും ചേര്‍ത്തുപറയണം. അല്ലെങ്കില്‍ ശരാശരിക്കണക്കു പറയണം. മാത്രമല്ല, വായുവിലെ ഈര്‍പ്പത്തിണ്റ്റെ അളവും കാറ്റിണ്റ്റെ ശക്തിയുംകൂടി അറിഞ്ഞാലേ താപനിലയുടെ പ്രാവര്‍ത്തികാര്‍ഥം പൂര്‍ണമാകൂ. ഉദാഹരണത്തിന്‌, ദില്ലിയിലെ താപനിലയും ഗോവയിലെ താപനിലയും ഒന്നാകാം; എന്നാല്‍ ദില്ലിയില്‍ അനുഭവപ്പെടുന്ന വരണ്ട മുപ്പതുഡിഗ്രിയല്ല ഗോവയിലെ വിയര്‍ക്കുന്ന അതേ മുപ്പതുഡിഗ്രി. താപനിലയുടെ സുഖനിലവാരം നിശ്ച്ഛയിക്കുന്നത്‌ വായുവിലെ ജലാംശമാണ്‌. അതുപോലെതന്നെയാണ്‌ കാറ്റിണ്റ്റെ പങ്കും. ചൂടായാലും തണുപ്പായാലും കാറ്റിണ്റ്റെ വേഗം കൂടുമ്പോള്‍ ചൂടു കുറഞ്ഞതായി അനുഭവപ്പെടും. വേഗം പ്രതിമണിക്കൂറ്‍ ഒരു കിലോമീറ്റര്‍ വച്ചു കൂടുമ്പോള്‍ താപനില ഒരു ഡിഗ്രി വച്ചു കുറഞ്ഞതായി നമുക്കു തോന്നുന്നു. അതാണ്‌ ചില പ്രസിദ്ധീകരണങ്ങളില്‍, 'അനുഭവപ്പെടുന്ന താപനില' - 'ടെമ്പറേച്ചര്‍ ഫീത്സ്‌ ലൈക്ക്‌' എന്നുകാണുന്നത്‌. ഓരോ പ്രദേശത്തിനുമുണ്ട്‌ അന്തരീക്ഷസ്ഥിതിയുടെ ഗുണവശങ്ങളും ദോഷവശങ്ങളും. നാമതിനെ എങ്ങിനെ നേരിടുന്നു എന്നതിലല്ല, എങ്ങിനെ അതില്‍ നിലീനരാകുന്നു എന്നതിലാണു കാര്യം. വല്ലാത്ത ചൂടിനെ 'ഭയങ്കര ചൂട്‌' എന്നും നില്‍ക്കാത്ത മഴയെ 'ഭയങ്കര മഴ' എന്നുമല്ല പറയേണ്ടത്‌; 'നല്ല ചൂട്‌', നല്ല മഴ' എന്നാസ്വദിക്കുകയാണു വേണ്ടത്‌. ഇതെണ്റ്റെ വാക്കല്ല. നോര്‍വേയില്‍ ഒരു ചൊല്ലുണ്ട്‌: "കാലാവസ്ഥയ്ക്ക്‌ ഒരു കുഴപ്പവുമില്ല; കുഴപ്പം നിങ്ങള്‍ക്കാണ്‌!" പൂജ്യത്തിനു താഴെ ഇരുപതുഡിഗ്രി താപനിലയും മണിക്കൂറിനു നൂറുകിലോമീറ്റര്‍ സ്പീഡില്‍ കാറ്റും നൂറടിപ്പൊക്കത്തില്‍ കടല്‍ത്തിരയുമുള്ളപ്പോഴാണ്‌ അവണ്റ്റെയൊരു ഒടുക്കത്തെ കമണ്റ്റ്‌! അന്തരീക്ഷാവസ്ഥയില്‍ പൊതുവെ ഏറ്റക്കുറച്ചിലുകള്‍ അധികമില്ലാതെ ശന്തസുന്ദരമാണ്‌ ദ്വീപരാജ്യങ്ങള്‍. അതിനോടടുത്തുനില്‍ക്കും തീരദേശങ്ങളിലെ കാലാവസ്ഥ. പ്രദേശത്തിണ്റ്റെ ഉയരം സമുദ്രനിരപ്പില്‍നിന്നു കൂടുമ്പോള്‍ തണുപ്പും, ദൂരം സമുദ്രതീരത്തില്‍നിന്നു കൂടുമ്പോള്‍ ചൂടും കൂടുന്നു. കേരളവും ഗോവയും പ്രകൃതികാര്യങ്ങളില്‍ സമാനമാകുന്നതു ശ്രദ്ധിക്കുക. പ്രകൃതിയുമായി പിണങ്ങാന്‍മാത്രം ജന്‍മംകൊണ്ടതാണു മനുഷ്യന്‍. അവനു കൃഷിചെയ്യണം, ആഹാരം പാചകം ചെയ്യണം, വീടുപണിയണം, ചികിത്സിക്കണം, അഭ്യസിക്കണം, അഭിരമിക്കണം. മറ്റു ജീവികള്‍ക്കൊക്കെ ആഹാരത്തിനും പ്രജനനത്തിനും ഉറക്കത്തിനുമെല്ലാം ഒരു നിഷ്ഠയുണ്ട്‌. പ്രകൃതിയുമായി സമരസപ്പെടാത്ത ഒരൊറ്റ ജീവിയേയുള്ളൂ - മനുഷ്യന്‍. ഭയങ്കര ചൂടെന്നും ഭയങ്കര മഴയെന്നും മനുഷ്യന്‍ മാത്രമേ പ്രതികരിക്കൂ. കുഴപ്പം നമുക്കാണ്‌!

വാരസ്യാരും കല്യാണിയമ്മയും

ഇക്കഥ കാര്യമാണെങ്കില്‍ കഥാപാത്രങ്ങള്‍ സാങ്കല്‍പികമാകാതെ വയ്യ. പിന്നെ ഡിസൂസയില്ലാത്ത ഗോവപോലെയാണല്ലോ മാധവിയില്ലാത്ത വാര്യര്‍മാരും കല്യാണിയില്ലാത്ത നായര്‍മാരും. അതിനാല്‍ പേരുകേട്ടാരും പരാതിപ്പെടാന്‍ നോക്കണ്ട. എല്ലാംകൊണ്ടും അവര്‍ നല്ല അയല്‍ക്കാര്‍. എനിക്കിന്നുമറിയില്ല എന്തുകൊണ്ട്‌ മാധവിവാരസ്യാരും കല്യാണിയമ്മയും തമ്മില്‍ കൊടുംശത്രുതയായിരുന്നു എന്ന്‌. ഒട്ടു മിക്ക ദിവസങ്ങളിലും രാവെന്നില്ല, പകലെന്നില്ല, കൊച്ചുവെളുപ്പാന്‍കാലമെന്നില്ല, ത്രിസന്ധ്യയെന്നില്ല അന്യോന്യം പഴിചാരലും തെറിപറച്ചിലും തകര്‍ക്കും രണ്ടുപേരും തമ്മില്‍ തമ്മില്‍. ചെറിയ തോതിലൊന്നുമല്ല. നാലുവീടപ്പുറത്തുനിന്നേ കേള്‍ക്കാം പുലഭ്യം. ഞങ്ങള്‍ കുട്ടികള്‍ പുതിയ വാക്കുകളും പുതിയ വാചകങ്ങളും പുതിയ വീക്ഷണങ്ങളും പഠിച്ചത്‌ അവരുടെ തെറിയഭിഷേകം ശ്രദ്ധാപൂര്‍വം കേട്ടിട്ടാണ്‌. ഉദാഹരണമായി മനുഷ്യരുടെ തലയ്ക്കുപുറത്തെന്തെന്നും തലയ്ക്കുള്ളിലെന്തെന്നും പിള്ളേര്‍ എവിടെനിന്നു വരുന്നെന്നും പെണ്ണുങ്ങളുടെ ദൌത്യമെന്തെന്നും ആണുങ്ങളുടെ കടമയെന്തെന്നും പട്ടിയുടെ ഇഷ്ടഭക്ഷണമെന്തെന്നും മനുഷ്യജീവിതചക്രത്തില്‍ ദിവസം, മാസം, വര്‍ഷം എന്നിവയുടെ പ്രധാന്യമെന്തെന്നും ഈ പദങ്ങളുടെയെല്ലാം പര്യായങ്ങളെന്തെന്നും അയല്‍ക്കാരെ എന്തുകൊണ്ട്‌ അച്ഛാ, അമ്മേ എന്നു വിളിക്കാത്തതെന്നുമെല്ലാം, എല്ലാം. സമഗ്രവിദ്യാഭ്യാസപരിഷ്കരണത്തിനെല്ലാം മുന്നേ മികവുറ്റ പാഠ്യേതരപദ്ധതിയായിരുന്നു അതന്നേ. നാലു തലകൂടിയാലും നാലു മുലകൂടില്ല എന്നുണ്ടല്ലോ ഒരു ആണ്‍വായന; അതായിരിക്കാം ഈ പെണ്ണുങ്ങളുടെ ആ വീണവായനക്കൊരു കാരണം. കള്ളക്കര്‍ക്കടകമുള്‍പ്പെടെ പന്ത്രണ്ടുമാസം പഞ്ഞവും പഷ്ണിയും പരിവട്ടവുമായ കാലഘട്ടമായിരുന്നു അത്‌. ഒരാള്‍ വിരുന്നുവന്നാലും ഒരാള്‍ മരിച്ചുപോയാലും ഒരാള്‍ സമ്മന്തമായാലും ഒരാള്‍ ഒഴിമുറി ആയാലും വീടിണ്റ്റെ ബജറ്റ്‌ കേരള-ബജറ്റുപോലെ ആയിത്തീരുന്ന കാലം. സോളാറും സീരിയലും ബാറും ബിവറേജസ്സും ഒന്നുമില്ലാതെതന്നെ കഥയില്ലാത്ത കാര്യങ്ങളും സാക്ഷിയില്ലാത്ത ജീവിതങ്ങളും.... സാക്ഷയില്ലാത്ത വാതിലുകളും ഞരമ്പില്ലാത്ത നാവുകളും വേണ്ടുവോളമായിരുന്നു. ഇത്തിരി ജീവിതം; ഇത്തിരി നേരമ്പോക്ക്‌. പ്രശ്നം ഭൌതികം, സാമ്പത്തികം, സാംസ്കാരികം, സ്ഥലീയം, ലൈംഗികം, ജാതീയം, രാഷ്ട്രീയം, ഉല്ലാസം എന്നൊന്നും ഇഴപിരിക്കാന്‍ വയ്യാത്ത തരത്തിലായിരുന്നു കാര്യങ്ങളുടെ കിടപ്പ്‌. എന്നു പറഞ്ഞാല്‍ ഇപ്പറഞ്ഞതെല്ലാം ഒന്നുപോലും വിടാതെ എപ്പിസോഡുകളായി ദൃശ്യവത്കരിച്ചിരുന്നു അവര്‍. ഉദാഹരണത്തിന്‌, പാവം കന്നിപ്പേപ്പട്ടികള്‍ കണ്‍വെട്ടത്തെന്തോ കുസൃതിയൊപ്പിച്ചതിനായിരുന്നു ഒരുദിവസത്തെ കഥാപ്രസംഗം അരങ്ങേറിയത്‌. ഇ.എം.എസ്‌. വോട്ടുചോദിച്ചുവന്നത്‌ വേറൊരു അന്യാപദേശകഥാകഥനത്തിനു വകയായി. തെങ്ങിന്‍മണ്ടയ്ക്ക്‌ ഇടിവീണത്‌ ദൈവത്തിനുപറ്റിയ തെറ്റായി രണ്ടുപേരും യോജിച്ചു വ്യാഖ്യാനിച്ചു; അതു പക്ഷെ മറ്റേയാളുടെ തലയിലാവേണ്ടതായിരുന്നു എന്നു പരസ്പരം പറഞ്ഞു പതിഞ്ഞാടി. നിണ്റ്റെ നായരും എണ്റ്റെ വാര്യരും എണ്റ്റെ നായരും നിണ്റ്റെ വാര്യരും ഒരു ടീവി-സംവാദംകണക്കെ കൊട്ടിക്കേറി. ബൈനറി-സമ്പ്രദായത്തിലെന്നപോലെ അയല്‍ക്കാരുടെ തലകള്‍ പൊങ്ങി, താണു, പൊങ്ങി, താണു, അഭിഷേകോത്സവത്തിണ്റ്റെ മഹിമയ്ക്കൊത്ത്‌. റീല്‍ തെറ്റിയ സിനിമ കണ്ട നിലയായിരുന്നു ഞങ്ങള്‍ കുട്ടികളുടേത്‌; എന്തോ കണ്ടു, കേട്ടു; പക്ഷെ മുഴുവനുമങ്ങു പിടികിട്ടിയതുമില്ല. എന്നിരിക്കിലും ഞങ്ങള്‍ക്കോ ആരെയെങ്കിലും ഒന്നു മര്യാദയ്ക്കു തെറിവിളിക്കണമെങ്കില്‍ "പോടാ, വാരസ്യാരു-കല്യാണിയമ്മേ!" എന്നു മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. ഭൂമിമലയാളംതൃപ്പൂണിത്തുറയിലെ എല്ലാ ചീത്തവാക്കുകളെയും ഒന്നിച്ചാവാഹിക്കാന്‍ ആ ഒരൊറ്റ പദപ്രയോഗം മതിയായിരുന്നു. രസമതൊന്നുമല്ല. ഓണത്തിനും വിഷുവിനും തിരുവാതിരയ്ക്കും സംക്രാന്തിക്കും ഏകാദശിക്കും വാവിനും പ്രദോഷത്തിനും കെട്ടുനിറയ്ക്കും താലപ്പൊലിക്കും പറയെടുപ്പിനും വിദ്യാരംഭത്തിനുമെന്നുവേണ്ട, എന്തു വിശേഷത്തിനും ഇരുവീട്ടുകാരും എന്തെങ്കിലും സാധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കാണാം. ബാലി-സുഗ്രീവ യുദ്ധം കഴിഞ്ഞ്‌ മണിക്കൂറുകളാവില്ല, മാധവിവാരസ്യാരും കല്യാണിയമ്മയും അന്യോന്യം തല ചിക്കി പേനെടുത്തുകൊടുക്കുന്നതും കാണാം. പക്ഷെ അതില്‍ ഞങ്ങള്‍ക്കോ നാട്ടുകാര്‍ക്കോ തീര്‍ത്തും താല്‍പര്യമില്ലായിരുന്നു. നിലവിലുള്ള രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഭവങ്ങളും അവയെച്ചുറ്റിയുള്ള ചക്കളത്തിപ്പോരുകളും ചിലരുടെ ശീലാവതി ചമയലുമാണ്‌ ഈ പഴമ്പുരാണം പുറത്തേക്കെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌. സോനിയയും മേനകയും. ഷീലയും സുഷ്മയും. വസുന്ധരയും മമതയും ജയയും മായയും ഉമയും ശില്‍പയും പ്രിയാങ്കയും കരീനയും കത്രീനയും സരിതയും ശാലുവും ..... വാരസ്യാരും കല്യാണിയമ്മയും തന്നെ. ഒരു കഥകൂടികേള്‍ക്കണം. സമകാലികമാണു സംഗതി. ഒരുപാടുകാലം ചക്കപ്പഴവും ഈച്ചയും പോലെയായിരുന്നു മീനയും ഫാത്തിമയും. ഒരുനാള്‍ തെറ്റി. അന്നു ഞങ്ങളറിഞ്ഞു ആരാണു ശീലാവതി, ആരാണു ലീലാവതി, ആരാണു വാസവദത്ത, ആരാണു പിംഗള, ആരാണു മഗ്ദലനമേരി, ആരാണു ശാലോമി, ആരാണു താത്രി, ആരാണു സത്യവതി,..... ആരാണു മീന, ആരാണു ഫാത്തിമ. ചുറ്റുവട്ടത്തെ പകല്‍മാന്യരെല്ലാം പരക്കംപാഞ്ഞു; മുങ്ങിക്കളഞ്ഞു.

ദൊത്തോര്‍

'ദൊത്തോര്‍' എന്നാല്‍ ഗോവയില്‍ ഡോക്ടര്‍. സ്നേഹംനിറഞ്ഞൊരു വിളിയാണത്‌. പാശ്ചാത്യരുടെ വരവോടെയാണ്‌ ഇംഗ്ളീഷ്‌-വൈദ്യവും മരുന്നുകളും മെഡിക്കല്‍-വിദ്യാഭ്യാസവും ഇവിടെ തുടങ്ങിയത്‌. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മെഡിക്കല്‍-വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ്‌ ഗോവയിലേത്‌. പോര്‍ത്തുഗീസുകാരുടെ പഴയകാലത്തെ 'ഡിപ്ളോമ', പുതിയ കാലത്തെ 'ഡിഗ്രി' ആയി സ്വീകരിക്കപ്പെട്ടു. പല ഗോവക്കാരും അന്നത്തെ ബോംബെ, പൂന നഗരങ്ങളില്‍ വൈദ്യശാസ്ത്രം പഠിച്ചു; ഒരുപാടുപേര്‍ പോര്‍ത്തുഗലിലും പോയിപ്പഠിച്ചു മിടുക്കരായി തിരിച്ചുവന്നു. ഡോ. ആര്‍.വി. പാണ്ഡുരംഗ്‌ നാച്ചിനോള്‍ക്കര്‍, ഡോ. വില്‍ഫ്രെഡ്‌ ഡിസൂസ, ഡോ. കാര്‍മോ അസവേദോ തുടങ്ങി പലരുമുണ്ട്‌ അക്കൂട്ടത്തില്‍. ഇന്നും രാജ്യത്തെ ഒരുമാതിരിപ്പെട്ട പേരുകേട്ട മരുന്നുകളുണ്ടാക്കുന്നത്‌ ഗോവയിലാണ്‌. ആതുരസേവനം അത്മനിഷ്ഠയാക്കിയ ഭിഷഗ്വരന്‍മാരും ഗോവയിലുണ്ട്‌. ആദികാലങ്ങളില്‍ ആയുര്‍വേദത്തിനു പേരുകേട്ടവരായിരുന്നു കൊങ്കണിമാര്‍. ഇന്നും കേരളത്തില്‍ 'പ്രഭു-വൈദ്യന്‍'മാര്‍ ഏറെയാണ്‌. കേരളത്തിണ്റ്റെ തനതായ 'ഹോര്‍തൂസ്‌ മലബാറിക്കൂസ്‌' എന്ന സസ്യശാസ്ത്രഗ്രന്ഥത്തിണ്റ്റെ പുറംചട്ടയില്‍പോലും കൊങ്കണി-വൈദ്യന്‍മാരുടെ വൈദ്യശാസ്ത്രസംഭാവന കുറിക്കപ്പെട്ടിരിക്കുന്നു. പക്ഷെ പറങ്കികള്‍ പച്ചമരുന്നുവിജ്ഞാനീയത്തെ പാടെ പറിച്ചുകളഞ്ഞു ഗോവയില്‍നിന്ന്‌. എന്നിരിക്കിലും, ഇന്നും ഇവിടത്തെ ജനമനസ്സുകളില്‍ കേരളത്തിലെപ്പോലെയോ അതിലധികമോ, വീട്ടുചികിത്സയും നാട്ടുചികിത്സയും പച്ചമരുന്നും ഒറ്റമൂലിയും ഒളിഞ്ഞുകിടപ്പുണ്ട്‌. തികച്ചും ആധുനികമായ ഒരു ആയുര്‍വേദ-കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. കാടും കടലും കുന്നും കന്നുമായി പ്രകൃതിക്കനുകൂലമായി ജീവിച്ച്‌ മിക്ക ആരോഗ്യപ്രശ്നങ്ങളും പ്രകൃതിക്കു വിട്ടുകൊടുത്ത്‌ സ്വൈരമായിരിക്കുന്നവരാണ്‌ ഗോവക്കാര്‍ പൊതുവെ. അതു പാഠവും പഠനവുമാക്കി, നാട്ടുചികിത്സയുടെ രൂപവും ഭാവവും കൈവിടാതെ, ഇംഗ്ളീഷ്‌-വൈദ്യചികിത്സ നടത്തി ഒരു തലമുറയുടെ ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യംചെയ്തു പരിഹരിച്ചവരില്‍ ഡോ. നാച്ചിനോള്‍ക്കറുടെ സ്ഥാനം അത്യുന്നതമാണ്‌. ബുദ്ധികൊണ്ടും മനസ്സുകൊണ്ടും ഹൃദയംകൊണ്ടുമയിരുന്നു അദ്ദേഹം രോഗികളെ ചികിത്സിച്ചിരുന്നത്‌. ആകസ്മികമായാണ്‌ ഞാന്‍ അദ്ദേഹത്തിണ്റ്റടുത്തെത്തുന്നത്‌. അന്നു ഞാന്‍ കുടുംബസമേതം ഗോവയിലെ സാന്താക്രൂസ്‌ എന്ന സ്ഥലത്തു താമസം. ഞങ്ങളുടെ കൊച്ചുമകള്‍ക്ക്‌ കയ്യിലൊരു ഉളുക്കായി. വീട്ടില്‍ വിരുന്നുവന്നൊരു സ്നേഹിതന്‍ കൊച്ചിനെ കളിപ്പിക്കാന്‍ കൈപിടിച്ചുപൊക്കി കറക്കിക്കുത്തിയപ്പോള്‍ വന്ന കൊച്ചുപിശകായിരുന്നു. വല്ലാതെ വിഷമിച്ച അദ്ദേഹത്തിണ്റ്റെ സമാധാനത്തിനുവേണ്ടിക്കൂടിയാണ്‌ സമീപത്തെ കുഞ്ഞിക്ളിനിക്കിലെ വൃദ്ധഡോക്ടറുടെ അടുത്തേക്കു ചെന്നത്‌. ചന്തയിലെ ഒരു പീടികമുറിയില്‍ ഒരു മരമേശക്കുപിന്നില്‍ ദൊത്തോര്‍ ഇരിക്കുന്നു. സുമുഖന്‍. സപ്തതിയോടടുത്തു തോന്നിക്കും പ്രായം. മേശ നിറയെ മെഡിക്കല്‍-പുസ്തകങ്ങളും ആനുകാലികങ്ങളും. കണ്ണാടിക്കൂടുകള്‍ നിറയെ മരുന്നുകളും നെഴ്സിങ്ങ്‌-ഉപകരണങ്ങളും. മുന്‍പിലും വശത്തുമായി കുറെ കസേരകള്‍. ചുറ്റുമുള്ള കസേരകളിലും ബെഞ്ചുകളിലുമായി അനവധി രോഗികള്‍ ഇരിക്കുന്നു, കിടക്കുന്നു, ഞരങ്ങുന്നു, കരയുന്നു. ഓരോരുത്തരെയായി അരികില്‍ വിളിച്ചോ അടുത്തുപോയിക്കണ്ടോ ഡോക്ടര്‍ പരിശോധിക്കുന്നു. മൃദുസ്വരത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നു; ഉപദേശിക്കുന്നു. ഒരു ധൃതിയുമില്ല. അവധാനപൂര്‍വം മരുന്നുകുറിക്കുന്നു. അതു തിരിച്ചുപിടിച്ച്‌ ഓരോ മരുന്നും എന്തെന്നും എന്തിനെന്നും എന്തുവേണമെന്നും പറഞ്ഞു മനസ്സിലാക്കുന്നു. തരാതരംപോലെ കൊങ്കണിയില്‍, മറാഠിയില്‍, ഹിന്ദിയില്‍, ഇംഗ്ഗ്ളീഷില്‍, പോര്‍ത്തുഗീസില്‍, ... എണ്റ്റെ കേള്‍വി ശരിയാണെങ്കില്‍, കന്നഡത്തിലും കൂടെ. അക്കാലത്ത്‌ അദ്ദേഹത്തിണ്റ്റെ ഫീസ്‌ പേരിനു വെറും മൂന്നുരൂപ. പാവപ്പെട്ടവര്‍ക്കു സൌജന്യം. അര്‍ഹപ്പെട്ടവര്‍ക്കു സ്വന്തം സ്റ്റോക്കില്‍നിന്നു മരുന്നും ഫ്രീ. കാശും കൊടുക്കും. കൂടെ ഒരു നിറകണ്‍ചിരിയും! ഞങ്ങളുടെ ഊഴം അവസാനമായിരുന്നു. എങ്കിലും കുട്ടി കരയുന്നതുകണ്ട്‌ അടുത്തേക്കുവിളിച്ചു കാര്യം തിരക്കി. കൊച്ചിണ്റ്റെ കൈ പലതവണ പതിയെ ഉഴിഞ്ഞു. ഇതു വെറും പേശിപ്പിണക്കമാണെന്നും ഇത്തിരി ചൂടുവെള്ളംകൊണ്ട്‌ ആവികൊള്ളിച്ചാല്‍ മതിയെന്നും വിധിച്ചു. 'പോരേ?' എന്നു കൊച്ചിനോട്‌. 'മതി' എന്നവളും തലയാട്ടി. 'എന്താ പോരേ?' എന്നു ഞങ്ങളോട്‌. എന്തു മറുപടി പറയാന്‍? 'ഫീസ്‌?' 'അതടുത്ത തവണ'. 'വരാതിരിക്കരുതേ' എന്നൊരു കമണ്റ്റും. ചുറ്റുമുള്ളവര്‍ കൂടെച്ചിരിച്ചു. കുട്ടി, ഞാന്‍, ഭാര്യ, വിരുന്നുകാരന്‍ എല്ലാവരും ഒരു ജാഥയായി പിരിഞ്ഞുപോയി. താമസിയാതെ എണ്റ്റെയൊരു 'മാറാ'രോഗത്തിന്‌ അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചു ഞാന്‍. വര്‍ഷങ്ങളായി കാല്‍വിരലിനിടയില്‍ ഒരു പുണ്ണ്‌. നാട്ടില്‍പോയാല്‍ കുറയും. വടക്കന്‍ദിക്കുകളില്‍ വാടും. പാശ്ചാത്യരാജ്യങ്ങളില്‍ ചെന്നാല്‍ ഉണങ്ങും. തിരിച്ചു ഗോവയ്ക്കു വരേണ്ട താമസം വീണ്ടും വരും. സാധാരണ 'വളംകടി' പോലെ തന്നെ. ചൊറിച്ചിലൊന്നുമില്ല; പക്ഷെ ചെറിയൊരു അസ്ക്യത മുഴുസമയവും. വെളിച്ചെണ്ണ മുതല്‍ കശുവണ്ടിയെണ്ണവരെയുള്ള വീട്ടുമരുന്നുകളും ആര്യവേപ്പ്‌, ഏലാദി തൈലം തുടങ്ങിയ നാട്ടുമരുന്നുകളും നിക്സോഡേര്‍ം, ഗ്ളിസറോള്‍-മാഗ്‌സള്‍ഫ്‌ മുതലായ ഇംഗ്ളീഷ്മരുന്നുകളും പയറ്റിയതാണ്‌. അപ്പോഴേക്കും പലരും പറഞ്ഞറിഞ്ഞിരുന്നു ഡോ. നാച്ചിനോള്‍ക്കര്‍ ത്വക്‌-രോഗങ്ങളിലും വിദഗ്ധനാണെന്ന്. പതിവുപോലെ സന്ധ്യമയങ്ങും നേരത്താണ്‌ ഞാന്‍ കുടുംബസമേതം ദൊത്തോറിണ്റ്റെ ക്ളിനിക്കില്‍ ചെല്ലുന്നത്‌. കണ്ടതും ചോദിച്ചു, 'ഓ, പഴയ കടംവീട്ടാന്‍ വന്നതാകുമല്ലേ. ഇരിക്കൂ'. ഇരുന്നു. മറ്റുള്ള എല്ലാ രോഗികളും പോയതിനുശേഷം ആദ്യം മകളുടെ കാര്യം തിരക്കി. പിന്നെ എണ്റ്റെ കാര്യം. 'മരുന്നുവേണോ ചികിത്സ വേണോ?' ഞാന്‍ മറുപടി പറഞ്ഞു ചികിത്സ മതിയെന്ന്‌. അദ്ദേഹം തുടങ്ങി: ഷൂ ഇടരുത്‌. ഇടണമെങ്കില്‍ പരുത്തി സോക്സ്‌ കൂടെ ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞ ഉടനെ ഷൂ ഊരിയിടുക. ഉടന്‍ കാല്‍ കഴുകുക. എന്നും രാത്രി കിടക്കുന്നതിനുമുന്‍പ്‌ മറക്കാതെ കാല്‍ സോപ്പിട്ടു കഴുകുക. മാത്രമല്ല, ഒരു പരുത്തിത്തുണികൊണ്ട്‌ വിരലുകള്‍ക്കിടയിലെ ഈര്‍പ്പം ഉണക്കിക്കളയുക. അല്‍പം ഭാര്യയുടെ ഫേസ്‌-പൌഡര്‍ കാല്‍വിരലുകള്‍ക്കിടയില്‍ തൂകുക. മതിയാകും. നിങ്ങളുടെ വിശ്വാസത്തിനും എണ്റ്റെയൊരു സമാധാനത്തിനും നാട്ടുകാരുടെ മതിപ്പിനുംവേണ്ടി ഈ മരുന്ന് ഇടയ്ക്കെല്ലാം വിരലിടുക്കില്‍ തേയ്ക്കുക. അദ്ദേഹം ഒരു ഓയിണ്റ്റ്‌ മെണ്റ്റിണ്റ്റെ പേരു കുറിച്ചുതന്നു. 'പോകാന്‍ വരട്ടെ. എവിടന്നു വരുന്നു? എന്താണു ജോലി?' - കുശലങ്ങള്‍ നീണ്ടു. ചിരപരിചിതനെപ്പോലെ അദ്ദേഹം ഞങ്ങളെ വര്‍ത്തമാനത്തില്‍ തളച്ചു. ഗോവയെപ്പറ്റിയും പോര്‍ത്തുഗീസുകാരെപ്പറ്റിയും വിമോചനസമരത്തെപ്പറ്റിയും ശാസ്ത്രത്തെപ്പറ്റിയും മെഡിക്കല്‍വിദ്യാഭ്യാസത്തെപ്പറ്റിയും മുംബൈജീവിതത്തെപ്പറ്റിയും നാടന്‍ചിട്ടകളെപ്പറ്റിയും മനോരോഗങ്ങളെപ്പറ്റിയും രാഷ്ട്രീയാഭാസങ്ങളെപ്പറ്റിയുമെല്ലാം നേരം വളരെ വൈകുംവരെ സംസാരിച്ചിരുന്നു. കുട്ടിക്കു വിശക്കുന്നുണ്ടെന്നും ഉറക്കം വരുന്നുണ്ടെന്നും കണ്ടപ്പോള്‍മാത്രം അദ്ദേഹം ഞങ്ങളെ വിട്ടയച്ചു. അന്നദ്ദേഹം ഫീസുവാങ്ങി; കേവലം മൂന്നുരൂപ. പഴയകടം അവിടെത്തന്നെ വീട്ടാതെ കിടക്കുന്നു, ഇന്നോളം. പിന്നീടു ഡോക്ടറെ കാണുന്നത്‌ ഒരു പരിചയക്കാരി സ്ത്രീക്കുവേണ്ടിയായിരുന്നു. ഞങ്ങളുടെ കുടുംബസുഹൃത്ത്‌. അവരന്ന് യൂണിവേറ്‍സിറ്റിയില്‍ അധ്യാപികയാണ്‌. എന്തു കഴിച്ചാലും വയറെരിയും; വയറിളകും. എന്നാലോ തടി കൂടി വരുന്നു. ശക്തി കുറഞ്ഞുവരുന്നു. രാത്രി ഉറക്കമില്ല. പകലാണെങ്കില്‍ ക്ളാസ്സെടുക്കാന്‍പോലും വയ്യാത്ത മയക്കം. വിശപ്പുമില്ല, രുചിയുമില്ല. പോരാത്തതിനു മൂലക്കുരുവിണ്റ്റെ ഉപദ്രവവും തുടങ്ങി. പല ടെസ്റ്റുകളും നടത്തി. ഒരു പ്രശനവും കണ്ടെത്തിയില്ല. പല ചികിത്സയും നടത്തി, ഒരു ഭേദവുമില്ല. ഒന്നു ഡോ. നാച്ചിനോള്‍ക്കറെക്കണ്ടു ചോദിച്ചാലോ? ഒരു ദിവസം അവര്‍ പഴയ കേസ്സുകെട്ടുകളെല്ലാമെടുത്ത്‌ ഞങ്ങളെയും കൂട്ടിനു കൂട്ടി. മന:പൂര്‍വം ഞങ്ങളുടെ ഊഴം ഏറ്റവും അവസാനം മാത്രം. ദൊത്തോറ്‍ ചില രോഗികള്‍ക്കു മരുന്നും ചില രോഗികള്‍ക്കു പണവും ചില രോഗികള്‍ക്ക്‌ ഉപദേശവും ചില രോഗികള്‍ക്കു ശകാരവും കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ഡോക്ടറുടെ പുറത്തുകിടക്കുന്ന പുതുപുത്തന്‍ കാറും നോക്കിയിരുന്നു. മാസങ്ങള്‍ക്കു മുന്‍പു കണ്ട പുത്തന്‍ കാറല്ല; ഇതു വേറൊരെണ്ണം. പൂത്തപണക്കാരനാണ്‌ അദ്ദേഹം എന്നറിയാം; എങ്കിലും മര്യാദയ്ക്കൊരു വസ്ത്രമോ ചെരിപ്പോ ചികിത്സാലയമോ ഇല്ലാത്ത ഈ ഡോക്‌ടറുടെ കാര്‍-ഭ്രാന്തെന്ത്‌ എന്നു കൌതുകമായി. ഇക്കണ്ട രോഗികള്‍ക്കൊന്നും തന്നെ വിലയില്ലാതായി എന്നുംപറഞ്ഞാണ്‌ ഡോക്‌ടര്‍ ഞങ്ങളെ വിളിച്ചത്‌. ഈ മൂന്നുരൂപ ഉടനെ അഞ്ചാക്കുന്നുണ്ട്‌; ഇവരെല്ലാം തന്നെ മൂന്നുരൂപ-ദൊത്തോര്‍ എന്നാണു പരസ്പരം പറയുന്നത്‌; ഒരു ബഹുമാനമൊക്കെ വേണ്ടേ. 'മൂന്നുരൂപയ്ക്ക്‌ ഈ കാറാണെങ്കില്‍ അടുത്ത തവണ അഞ്ചുരൂപയുടെ കാര്‍ എന്തായിരിക്കും' എന്ന എണ്റ്റെ ചോദ്യം അദ്ദേഹത്തിനിഷ്ടപ്പെട്ടെന്നു തോന്നി. പാരമ്പര്യമായിക്കിട്ടിയ ഒരുപാടു സമ്പത്തുണ്ടു തനിക്ക്‌. വളരെയധികം ആദായനികുതി കൊടുക്കുന്ന ഒരാളുമാണു താന്‍. അതും തികച്ചും സത്യസന്ധമായും സന്തോഷപൂര്‍വവും. രോഗചികിത്സ കഴിഞ്ഞാല്‍ തനിക്ക്‌ ഒന്നില്‍ മാത്രമേ ഭ്രമമുള്ളൂ. കാറ്‍. വര്‍ഷാവര്‍ഷം താന്‍ പുതിയ കാര്‍ വാങ്ങും. അതിനു കിട്ടുന്ന നികുതിക്കിഴിവും താന്‍ പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യും. തെറ്റുണ്ടോ? തുടര്‍ന്ന്‌, അധ്യാപികയുടെ രോഗവിവരണവും പരാതികളുമെല്ലാം സശ്രദ്ധം കേട്ടിരുന്നു ഡോ. നാച്ചിനോള്‍ക്കര്‍. ടെസ്റ്റ്‌-റിപ്പോര്‍ട്ടുകളും കുറിപ്പടികളുമെല്ലാം അരിച്ചുപെറുക്കിനോക്കി. എന്നിട്ടൊരു ചോദ്യം: 'വിവാഹിതയാണോ?'. അല്ലെന്നു രോഗിണി. ദൊത്തോറിണ്റ്റെ ചികിത്സാവിധി: 'കല്യാണം കഴിച്ചാല്‍ മതി, എല്ലാം മാറും. ' വിളറിപ്പോയ അധ്യാപികയില്‍നിന്ന്‌ ഫീസൊന്നും മേടിച്ചില്ല ഡോക്‌ടര്‍. അന്നും വൈകുംവരെ വര്‍ത്തമാനം പറഞ്ഞിരുന്നു ഞങ്ങള്‍. വിവാഹബന്ധത്തിണ്റ്റെ ഗുണദോഷങ്ങളും വിവാഹബന്ധത്തിലെ കയറ്റിറക്കങ്ങളും ബ്രഹ്മചാരിച്ചേഷ്ടകളും മധ്യവയസ്സിലെ മാനസികപ്രശ്നങ്ങളും വാര്‍ധക്യത്തിലെ വീണ്ടുവിചാരങ്ങളും വഴിക്കുവഴിയെ വന്നു. പിന്നെ ഞങ്ങള്‍ തമ്മില്‍കാണുന്നതും വേറൊരാള്‍ക്കുവേണ്ടിയായിരുന്നു. പയ്യന്‍ പുതുതായി ഓഫീസില്‍ ചേര്‍ന്നതാണ്‌; പക്ഷെ മെഡിക്കല്‍ പരിശോധനയില്‍ ആള്‍ക്ക്‌ വറ്‍ണാന്ധതയുള്ളതായി കണ്ടെത്തി. കയ്യില്‍കിട്ടിയ ജോലി നഷ്ടപ്പെടുമെന്ന നിലയായി. ജോലി പോകാതിരിക്കാന്‍ വൈദ്യശാസ്ത്രപരമായി ഒരു പോംവഴി കാണാനാകുമോ എന്നറിയാനാണ്‌ ഡോ. നാച്ചിനോള്‍ക്കറെ പോയിക്കണ്ടത്‌. അദ്ദേഹം തീര്‍ത്തും തുറന്നുപറഞ്ഞു. വൈദ്യശാസ്ത്രത്തില്‍ ഒന്നും ചെയ്യാനാവില്ല. വേറൊരു മെഡിക്കല്‍-റിപ്പോര്‍ട്ടിനും ശ്രമിക്കണ്ട. പക്ഷെ വര്‍ണാന്ധത ജോലിസ്ഥലത്തെ ഉത്തരവാദിത്വത്തെ ബാധിക്കില്ലെന്നു സാക്ഷ്യപ്പെടുത്താന്‍ മേലധികാരിക്കു സന്‍മനസ്സുണ്ടായാല്‍ നന്നായി. ഇതില്‍ കാരുണ്യത്തിനേ കാര്യത്തെ കരകയറ്റാനാകൂ. ഞങ്ങള്‍ താമസസ്ഥലം മാറിയതിനാല്‍ കുറേക്കാലം കാണാനേയായില്ല ഡോക്‌ടറെ. വര്‍ഷങ്ങള്‍ക്കുശേഷം വഴിയില്‍ കണ്ടപ്പോള്‍ എണ്റ്റെ ഭാര്യ ചോദിച്ചു, 'വീണ്ടും പുതിയ കാര്‍?' അതിനുത്തരം എന്നോടുള്ള മറുചോദ്യമായിരുന്നു: 'ഇപ്പോഴും പഴയ ഭാര്യ?' ൧൯൨൪-ല്‍ ജനിച്ച ഇദ്ദേഹം ഒരു തികഞ്ഞ ദേശീയവാദിയും സ്വാതന്ത്യ്രസമരപ്പോരാളിയുമായിരുന്നു. ൧൯൪൭-ല്‍ ഭാരതത്തിണ്റ്റെ വിമോചനത്തിനുശേഷം ഗോവയുടെ വിമോചനത്തിനായി, ഡോ. നാച്ചിനോള്‍ക്കറുടെ സമരസംരംഭങ്ങള്‍. പോര്‍ത്തുഗീസ്‌-സര്‍ക്കാരുടെ നീക്കുപോക്കുകളും തിരിമറികളുമറിയാന്‍ ഒരു രഹസ്യ-റേഡിയോ പ്രക്ഷേപണിവരെ ഒരുക്കിയ മനുഷ്യനായിരുന്നു ഈ ദൊത്തോര്‍ എന്നെല്ലാം പിന്നീടാണ്‌ ഞങ്ങളറിയുന്നത്‌. തുടക്കത്തില്‍ കക്ഷിരാഷ്ട്രീയത്തില്‍ കുറെ നാള്‍ കുടുങ്ങിക്കിടന്നെങ്കിലും അതില്‍നിന്നെല്ലാമകന്ന്‌ ആതുരസേവനവും വീട്ടുകാര്യങ്ങളുമായി ശ്രമവും വിശ്രമവും ചേര്‍ന്നൊരു വിശിഷ്ടജീവിതം നയിച്ചു, ൨൦൦൦-ത്തോടെയുണ്ടായ അനായാസേനമരണംവരെ. ഇന്നും ഈ ദൊത്തോറെക്കുറിച്ചോര്‍ക്കാത്തവര്‍ ചുരുങ്ങും.

മലയാളിത്തെറ്റുകള്‍

സ്വതേ സ്വയംമാന്യന്‍മാരാണു മലയാളികള്‍. മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും കുറ്റവും കുറവും കണ്ടെത്തി കളിയാക്കാനും പെര്‍മനെണ്റ്റ്‌-ലൈസെന്‍സ്‌ ഉണ്ടവര്‍ക്ക്‌. അതുകൊണ്ടായിരിക്കണം ഇത്രയധികം കാര്‍ട്ടൂണിസ്റ്റുകള്‍ മലയാളികളായത്‌. സമൂഹത്തിനുനേരെ പിടിക്കുന്ന കണ്ണാടിയാണ്‌ കാര്‍ട്ടൂണ്‍ എന്നു പറയും. പക്ഷെ കളിയാശാന്‍മാരായ മലയാളികള്‍ വല്ലപ്പോഴുമേ അതു സ്വന്തം നേര്‍ക്കു തിരിച്ചുപിടിക്കൂ. കാരണമെന്തോ. കാരണവര്‍ക്ക്‌ അടുപ്പിലുമാകാം എന്നൊരു ഗര്‍വുണ്ട്‌. പിന്നെ തനിക്കുശേഷം പ്രളയം എന്നൊരു തോന്നലും. സായിപ്പിനെ നാക്കുവടിക്കാന്‍ പഠിപ്പിച്ചു തോറ്റവരാണു മലയാളികള്‍. മദാമ്മയുടെ മാദകത മലയാളിക്കു മറ്റെന്തോ ആണ്‌. വടക്കന്‍മാരെ രണ്ടുനേരം കുളിപ്പിക്കാനും വളരെ പാടുപെട്ടിട്ടുണ്ടു നമ്മള്‍. ചപ്പാത്തി തിന്നാത്തതുകൊണ്ടാണ്‌ ഹിന്ദി വഴങ്ങാത്തതെന്ന യുക്തിയും നമുക്കുണ്ട്‌. സെപ്തംബര്‍ കഴിഞ്ഞാല്‍ 'ഒക്‌തംബര്‍' നമുക്കില്ല, 'നൊയമ്പ'റും. ബട്ടട്ടര്‍-ടൊമാട്ടര്‍-മട്ടര്‍ നമ്മുടെ ആഹാരമേയല്ല. ദില്ലിവാലയുടെ 'ഡെപ്ടി'-വേലകള്‍ ചെപ്പിടിവിദ്യകളായി നാം തിരിച്ചറിയുന്നു. 'പഷ്ട്‌' എന്നു കമണ്റ്റടിക്കും, മറാഠിയുടെ 'പോഷ്ട്‌-ആപ്ഫീസ്‌' എന്നു കേട്ടാല്‍. തമിഴനെ തണ്ണി കുടിപ്പിക്കും മലയാളത്താന്‍. തെലുങ്കണ്റ്റെ 'ജീറോ'-ജാടകള്‍ മലയാളിക്കു വെറും 'സീറോ'. ഗോവക്കാരുടെ 'ചപ്പാട്ടി'യും 'ഫുഡ്‌'ബോളും 'ടൌസണ്റ്റു'മെല്ലാം എന്തരോചകം അല്ലേ നമുക്ക്‌. തല്ലുകിട്ടാന്‍ വന്നാല്‍, താന്‍ സിമ്പിള്‍-മലയാളി, സിമ്പ്‌ളി പറഞ്ഞതാണതെല്ലാം എന്നൊരു ചുറ്റിക്കറക്കവും ഇല്ലാതില്ല. അന്യരെ തിരുത്തുന്നതിനു മുന്‍പ്‌ നമ്മളെത്തന്നെ ഒന്നു തിരുത്തുന്നതു നല്ലതല്ലേ? ട്രെയിനില്‍വച്ച്‌ തികച്ചും 'അഭ്യസ്ഥ'വിദ്യനായൊരാള്‍ തികച്ചും 'അബിമാന'ത്തോടെ പറഞ്ഞതാണ്‌ തണ്റ്റെ മകന്‍ 'ഭാരദീയ വിധ്യാബവ'നിലാണെന്ന്‌. രാഷ്ട്രീയക്കാരുടെ 'വികസ്സന'ത്തിനു മുന്‍പില്‍ ടീവി-ക്കരുടെ 'പ്രതിക്ഷേദം' ഒന്നുമല്ല. 'പീഡന'ത്തിനു കരുത്തുപോരാഞ്ഞിട്ടാവാം അതിനെ 'പീഢന'മാക്കിയത്‌. അസ്തിവാരം കരുത്തുറ്റ 'അസ്ഥിവാരം' ആയതുപോലെ. കഷ്ടം 'കഷ്ഠ'മായതുപോലെ. ആഡംബരം 'ആഢംബരം' ആയപോലെ. പലര്‍ക്കും 'ഫാര്യ'യാണ്‌ ഇക്കാലത്ത്‌. 'പ്രഫ' എന്ന പേരും കേട്ടു അടുത്തിടെ. നന്നി-യെപ്പോലെ സുന്നരി-യും ഒരു വഴിക്കായിക്കഴിഞ്ഞു. എനിക്കൊരു മേലധികാരിയുണ്ടായിരുന്നു. മലയാളി. കറകളഞ്ഞ ബ്രിട്ടീഷ്‌-ഇംഗ്ളീഷിലേ സംസാരിക്കൂ. ഇന്‍ഡ്യന്‍-വാക്കുകള്‍പോലും അച്ചടിവടിവിലേ വെളിക്കുവരൂ. പക്ഷെ 'ഗംഗാധരറാവു' എന്നു പറയുമ്പോള്‍ മാത്രം..... അതു 'ഗങ്ങാധര'റാവു ആയിപ്പോകും. ചൊട്ടയിലെ ശീലം. ഇംഗ്ളീഷുവാക്കുകളും സ്ഥലപ്പേരുകളുമാണ്‌ മലയാളിയുടെ 'നിദ്രേവത്വം'. കഥയോര്‍മയുണ്ടല്ലോ, അസുരനായ കുംഭകര്‍ണന്‍ 'നിര്‍ദേവത്വം' (ദൈവനാശം) എന്ന വരം ചോദിക്കാനുദ്ദേശിച്ച്‌ 'നിദ്രേവത്വം' (മുടിഞ്ഞ ഉറക്കം) ചോദിച്ചു വാങ്ങിയത്‌. നാക്കിലെ ഗുളികന്‍. അത്ര തന്നെ. അതുപോലെ മലയാളിയുടെ നാക്കിലും എന്തോ ഒന്നുണ്ട്‌. അല്ലെങ്കില്‍ അംബാസ്സഡര്‍ 'അംബാസ്സിഡര്‍' ആകുമോ? ഫ്ളെക്സ്‌-ബോര്‍ഡ്‌ 'ഫ്ളക്സ്‌-ബോര്‍ഡ്‌' ആകുമോ? എംപാനല്‍ (അതൊരു ലിസ്റ്റ്‌ ആണേ, 'ലീസ്റ്റ്‌' അല്ല) എം-പാനല്‍ ആകുമോ? ചലാന്‍ 'ചെല്ലാന്‍' ആകുമോ? ക്വോട്ട 'ക്വാട്ട' ആകുമോ? 'ബായ്‌ഗ്‌' എന്തെന്നറിയാമോ? അന്നത്തെ ബോംബെ, ബംബായി-ബംബായ്‌-ബോംബായ്‌ വഴി 'ബോംബ' വരെ ആക്കി മലയാളികള്‍. അവിടെ ഒരു 'മാട്ടുങ്കാവ്‌' ഉണ്ടാക്കി, ബോറീവല്ലി-യും കാന്തീവല്ലി-യും നട്ടുവളര്‍ത്തി. പണ്‍വെലിനെ 'പനവേലാക്കി' ആകാശം മുട്ടിച്ചു. മറാഠിയെ 'മറാത്തി'യാക്കി ശ്വാസം മുട്ടിച്ചു. അങ്ങു വടക്ക്‌ ഭവ്നഗറിനു 'ഭാവനഗര്‍' എന്നു ഭാവം പകര്‍ന്നു. ഇങ്ങു തെക്ക്‌ 'കല്ലം'ഗൂട്ടെന്നു കല്ലെറിഞ്ഞു. 'ഗെള്‍ഫി'ലാണെങ്കില്‍ 'ദുബായി'. അവിടെപ്പിന്നെ 'ഹുണ്ടായി' വണ്ടി, 'അക്കായി' സ്റ്റീറിയോ. 'ശെരി'ക്കു പറഞ്ഞാല്‍ മലയാളി ഇന്ന് 'ഫുഡ്‌' മാത്രമേ കഴിക്കൂ, ഊണുനിര്‍ത്തി. 'ഞാന്‍' ഇല്ല; ഞാനെന്ന അഹന്തയുമില്ലേയില്ല. 'ഞങ്ങ'ളുമില്ല. എല്ലാം 'നമ്മള്‍' ആയി. സൂക്ഷിച്ചേ വര്‍ത്തമാനം പറയൂ. 'ആരാ?' എന്നു ചോദിച്ചാല്‍ 'ഞാനോ?' എന്ന മറുചോദ്യമായിരിക്കും മറുപടി. 'പേരെന്താ?' എന്നതിനു 'എണ്റ്റെയോ?' എന്നും, 'വയസ്സെത്ര?' എന്നതിന്‌ 'എനിക്കോ? എന്നും. നമ്മള്‍ പിന്നെ തന്തക്കാര്യമോ സംസാരിക്കുക? 'മിസ്ച്ചീവിയസ്‌' എന്നും 'മാഗ്നിഫിഷ്യണ്റ്റ്‌' എന്നും 'ഇണ്റ്റിജീനിയസ്‌' എന്നുമെല്ലാം മലയാളി വച്ചുകാച്ചും. 'ആക്ച്ച്വലി', 'സെയിം', 'സിംബ്‌ളി' എല്ലാം ഇഷ്ടവാക്കുകള്‍. "വൈ ഡിഡ്‌ എ മലയാളി ക്രോസ്സ്‌ ദ്‌ റോഡ്‌?" എന്നൊരു കുസൃതിച്ചോദ്യമുണ്ട്‌. ഉത്തരം: "സിംബ്‌ളി". ഇതൊന്നുമല്ല മലയാളിത്തെറ്റ്‌. ഉടനെ ഇറക്കും മറുപക്ഷം. അമ്മയെത്തല്ലിയാലുമുള്ള രണ്ടുപക്ഷം, നോ?

വേണ്ടാച്ചെലവുകള്‍, കാണാച്ചെലവുകള്‍

മഹാത്മ ഗാന്ധി വിദ്യാര്‍ഥികള്‍ക്കു കൊടുത്തിരുന്ന ഉപദേശമാണ്‌: "കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര, കൃശശരീരം, ജീര്‍ണവസ്ത്രം". കാക്കയുടെ പാര്‍ശ്വവീക്ഷണം, കൊക്കിണ്റ്റെ ഏകാഗ്രത, നായയുടെ കൊച്ചുറക്കം, ദുര്‍മേദസ്സില്ലായ്മ, പകിട്ടില്ലാത്ത ഉടുതുണി ഇവയൊക്കെയാണ്‌ ചൊട്ടയിലേ ശീലിക്കേണ്ടതത്രെ. എത്രയും ലളിതമോ അത്രയും സന്തോഷകരം ജീവിതം എന്നു കാട്ടിത്തന്നു ആ കര്‍മയോഗി. പണംകൊണ്ടു സന്തോഷം വാങ്ങാനാകില്ല. കിടക്കമേടിച്ചുതരാനാകും, ഉറക്കം തരാനാകില്ല. സൌഖ്യംതേടിയാണ്‌ നാം പണം ചെലവിടുന്നത്‌, ആഹാരത്തിനും ആരോഗ്യത്തിനും, പാര്‍പ്പിടത്തിനും പരോപകാരത്തിനുമെല്ലാം. വേണം താനും. പക്ഷെ ആവശ്യവും അത്യാവശ്യവും കഴിഞ്ഞാല്‍ ആഗ്രഹം മെല്ലെ തലപൊക്കും; ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലുമെല്ലാം. ആഗ്രഹങ്ങള്‍ അത്യാഗ്രഹമായി അനാവശ്യത്തിലേക്കു കടക്കുന്നിടത്താണ്‌ വേണ്ടാച്ചെലവുകള്‍ വന്നെത്തുന്നത്‌. മോഹങ്ങളില്ലാത്തവരുണ്ടോ? പക്ഷെ 'എനിക്കുണ്ട്‌, എനിക്കാകും, എനിക്കുവേണം, എനിക്കുമാത്രം' എന്ന ഗര്‍വിലേക്കു കടക്കുമ്പോള്‍ വ്യക്തിയുടെ താല്‍പര്യം സമൂഹത്തിണ്റ്റെ താല്‍പര്യത്തിന്‌ എതിരായിത്തീരുന്നു മിക്കപ്പോഴും. വേണ്ടാച്ചെലവുകള്‍ വ്യക്തിക്കോ സമൂഹത്തിനോ ഗുണം ചെയ്യില്ല. "അവനവനാത്മസുഖത്തിനായ്‌ ചെയ്‌വതപരനു ഗുണത്തിനായ്‌ വരേണം" എന്നു നാരായണഗുരു. വ്യക്തികളുടെ സദ്‌വൃത്തിയും ദീര്‍ഘദൃഷ്ടിയുമാണ്‌ ക്രമേണ സമൂഹത്തിണ്റ്റെ സുഖ:സ്ഥിതിയായി മാറുന്നത്‌. "നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ," എന്ന്‌ ഉള്ളൂറ്‍. ആര്‍ത്തിത്തീറ്റയും ആടയാഭരണങ്ങളും ഒരു രോഗം പോലെ വളര്‍ന്നിരിക്കുന്നു പലരിലും. ഒന്നുകണ്ടാല്‍ മോഹമുണരുന്ന ഇളംപ്രായക്കാരില്‍ മാത്രമല്ല, നാലുകാശുകയ്യിലെത്തിയാല്‍ അടിച്ചുപൊളിക്കണമെന്ന ഒരു വാശി ഇന്നു പല മുതിര്‍ന്നവരിലും കാണപ്പെടുന്നു. ഇല്ലായ്മയില്‍നിന്നുള്ള വല്ലായ്മ അതൊന്നു വേറെ; ജീവന്‍പണയംവച്ചു പണിയെടുക്കുന്ന മീന്‍കാരിലും ചോര നീരാക്കി മണ്ണില്‍ പൊന്നുവിളയിക്കുന്ന കൃഷിപ്പണിക്കാരിലും പകലന്തിയോളം ചരക്കുനീക്കുന്ന ചുമട്ടുതൊഴിലാളികളിലും മൃഗതുല്യം ഭാരംവലിക്കുന്ന വണ്ടിത്തൊഴിലാളികളിലും പിച്ചകൊണ്ടുമാത്രം അന്നംകിട്ടുന്ന ഹതഭാഗ്യരിലും മറ്റും മറ്റും കണ്ടുവരുന്ന ഒരു സ്വഭാവവിശേഷമാണ്‌ ഒത്താലൊന്നു കൂത്താടാനുള്ള ആവേശം. അതു വേറെ. അതു നമുക്കു മനസ്സിലാക്കാം. തിന്നും കുടിച്ചും മദിച്ചും, അനങ്ങാപ്പാറകളും വെണ്ണവെട്ടികളും ഉണ്ണാമന്‍മാരും അമിതാഘോഷം നിത്യസംഭവമാക്കുമ്പോള്‍ ആ സമൂഹത്തില്‍ എന്തോ പന്തികേടുണ്ട്‌. ആഹാരപ്പീടികകളിലും ആഭരണക്കടകളിലും മാളുകളിലും മായാപുരികളിലും റോട്ടിലും വീട്ടിലും മതിമറന്നു വിഹരിക്കുന്നതില്‍ എന്തോ പന്തികേടുണ്ട്‌. ആവശ്യത്തില്‍ കവിഞ്ഞതെന്തും അമിതച്ചെലവുതന്നെ, വേണ്ടാച്ചെലവുതന്നെ. എതിരഭിപ്രായമുണ്ടാകും, എങ്കിലും പറയട്ടെ, ഒരാണും പെണ്ണും ഒന്നിച്ചുജീവിക്കാന്‍പുറപ്പെടുമ്പോള്‍ എന്തിനു വിവാഹമെന്ന പേരിലൊരു പൊങ്ങച്ചക്കൂത്ത്‌? നൂറുരൂപയില്‍താഴെ ചെലവില്‍ ഒരു വിവാഹം റെജിസ്റ്റര്‍ ചെയ്യാമെന്നിരിക്കെ, എന്തിനു തലമറന്നും ഉടല്‍പൊരിഞ്ഞും കാണംവിറ്റും കടംകൊണ്ടും നാണംകെട്ടും കെടുത്തിയും, ഈ ആഘോഷാഭാസം? എത്ര കുടുംബങ്ങളാണ്‌ ഈ ദുരാചാരത്തില്‍ കത്തിച്ചാമ്പലാകുന്നത്‌? 'പെണ്‍കുട്ടികളുടെ വിവാഹം" എന്നൊരു കണക്കെഴുത്തുവരെ കച്ചവടക്കമ്പോളം ശീലിപ്പിച്ചിരിക്കുന്നു പണ്ഡിതനെ മുതള്‍ പാമരനെ വരെ, കുബേരനെ മുതല്‍ കുചേലനെ വരെ. സര്‍ക്കാര്‍മുതല്‍ സാഹിത്യക്കാരന്‍മാര്‍വരെ അതിനെ ആദര്‍ശവല്‍ക്കരിക്കുന്നു. മത-സാംസ്കാരിക ആഘോഷങ്ങളും പിന്നിലല്ല പൊങ്ങച്ചത്തിലും ആഢംബരങ്ങളിലും. അടുത്തത്തടുത്ത ആരാധനാലയങ്ങളില്‍ വാശിപിടിച്ചല്ലേ ഉത്സവങ്ങള്‍? ഒന്നിനൊന്നിനെ പുറത്താക്കാനും വശത്താക്കാനും പിറകോട്ടാക്കാനുമല്ലേ പൂര്‍വാധികം വിസ്തരിച്ചും വിപുലീകരിച്ചും പരിഷ്കരിച്ചുമെല്ലാമുള്ള കൂട്ടായ്മകളും യോഗങ്ങളും അനുസ്മരണങ്ങളും അനുമോദനങ്ങളും ആര്‍പ്പുവിളിയും ആനയും അമ്പാരിയും മേളവും ബാണ്റ്റും ഘോഷയാത്രയും ശോഭായാത്രയും കഞ്ഞിവീഴ്തും പ്രസാദ ഊട്ടും എല്ലാം എല്ലാം! ഒരു ബഹുകൃതസംസ്കൃതിയുടെ ബാക്കിപത്രം എന്ന നിലയ്ക്ക്‌ ഇവയെ എഴുതിത്തള്ളാനായേക്കും. എന്നാല്‍ പുതുസംസ്കൃതി നമ്മിലടിച്ചേല്‍പ്പിക്കുന്ന കാണാച്ചെലവുകളോ? കാശുകൊടുത്തൊരു സാധനം വാങ്ങി. അതുപയോഗിച്ചു. കേടുവന്നപ്പോള്‍ നന്നാക്കി വീണ്ടുമുപയോഗിച്ചു. പിന്നെയും കേടുവന്നു. അതു കളഞ്ഞ്‌ വേറൊന്നു വാങ്ങി. ശുഭം. അതെല്ലാം പണ്ട്‌. ഇന്നൊരു സാധനം വാങ്ങിയാല്‍ അതിണ്റ്റെ കൂടെ വേണ്ടതും വേണ്ടാത്തതുമായി കുറെ ആക്സസ്സറീസ്‌. ഒരു ഡിസ്കൌണ്ട്‌-കൂപ്പണ്‍, മേടിക്കാത്ത സാധനം വാങ്ങാനൊരു ക്ഷണക്കത്ത്‌. മേടിച്ച സാധനത്തിനു വാറണ്ടി, അതു കഴിഞ്ഞാല്‍ സര്‍വീസ്‌ കോണ്‍ട്രാക്റ്റ്‌. പിന്നെ അപ്ഗ്രേഡ്‌, അല്ലെങ്കില്‍ ബയ്‌-ബാക്ക്‌. പിന്നെ മോഡല്‍മാറ്റം, ഫാഷന്‍മാറ്റം, ടെക്നോളജിമാറ്റം, പേരുമാറ്റം, കമ്പനിമാറ്റം, വിലമാറ്റം, നിറമാറ്റം, കുടമാറ്റം, കൂറുമാറ്റം.... കാണാച്ചെലവുകളുടെ കാണാക്കണ്ണികളും കിനാവള്ളികളും പിടിമുറുക്കുന്നു. വിലയല്ല വാല്യൂ. അതറിയാത്തവനെ കാണാച്ചെലവുകളുടെ കാണാച്ചരടുകള്‍ വലിച്ചിഴയ്ക്കും. അതിമോഹംകൊണ്ടും അഹങ്കാരംകൊണ്ടും അറിവില്ലായ്മകൊണ്ടും കച്ചവടക്കണ്ണികളിലകപ്പെട്ടാല്‍, കണിയാന്‍മാര്‍ പറയുന്നതുപോലെ ധനനാശം, മാനഹാനി. ഇന്നത്തെ മായാബസാറില്‍ കാണുന്നതിനല്ല വില. കാണാത്തതിനാണ്‌. കരുതിയിരുന്നാല്‍ നന്ന്‌. റിപ്പയര്‍-രൂപത്തില്‍ റീഫില്‍-രൂപത്തില്‍ റീചാര്‍ജ്‌-രൂപത്തില്‍ റീമേക്ക്‌-രൂപത്തില്‍ റിട്ടേണ്‍-രൂപത്തില്‍ റീഫര്‍ബിഷ്‌-രൂപത്തില്‍ റീവാല്യൂ-രൂപത്തില്‍ കാണാച്ചെലവുകള്‍ പുനരവതരിക്കും. പുനരപി ജനനീ ജഢരേ ശയനം. ഈ ഭൂമുഖത്ത്‌ ആവശ്യത്തിനെല്ലാമൂണ്ട്‌. അനാവശ്യത്തിനൊന്നുമില്ല. അതറിയുക. പിന്നെല്ലാം ശാന്തം. സുന്ദരം.

മറിച്ചു ചിന്തിക്കുമ്പോള്‍...

മഹാരാജാസ്‌ കോളേജില്‍ പ്രൊഫ. ഗുപ്തന്‍നായരുടെ ക്ളാസ്സ്‌. 'സവിതാ'വിനു 'സൂര്യന്‍' എന്നര്‍ഥം പറഞ്ഞുതന്നു. എനിക്കൊരു സംശയം: സവിക്കുന്നവളല്ലേ സവിതാവ്‌? അപ്പോള്‍ 'സവിതാവ്‌' ഭൂമിയല്ലേ? അല്ല; സൂര്യന്‍തന്നെ; പക്ഷെ മറിച്ചു ചിന്തിക്കുന്നതു നല്ലതാണെന്നു മാഷ്‌. എഴുപതുകളില്‍ ഞങ്ങള്‍ കുറെ ചെറുപ്പക്കാര്‍ ഒരു ശാസ്ത്രസംഘടനയുണ്ടാക്കി ഗോവയില്‍. 'ഓപ്പണ്‍ സയന്‍സ്‌ ഫോറം'; എന്തും ചിന്തിക്കാം, പറയാം, ചര്‍ച്ചചെയ്യാം. ഒരുതരത്തില്‍ വട്ടന്‍മാരുടെ കൂട്ടായ്മ. അതില്‍ ഒരു ദിവസം ഒരു മന:ശാസ്ത്രവിദഗ്ധന്‍ കത്തിക്കയറുകയായിരുന്നു. വട്ടെന്നതു പൊതുവെ ആളുകളുടെ ശരാശരിപ്പെരുമാറ്റത്തില്‍നിന്നുള്ള വ്യതിയാനമാണെന്നും അതു കണ്ടെത്തി തെറ്റുതിരുത്തുന്നവനാണു മനോരോഗവൈദ്യന്‍ എന്നെല്ലാമുള്ള തരികിടയുമായി. കേള്‍വിക്കാര്‍ ഞങ്ങള്‍ക്കു പതിവുപോലെ സംശയമായി. ഈ ശരാശരിപ്പെരുമാറ്റമെന്നുള്ളതു സ്ഥലകാലസന്ദര്‍ഭങ്ങളിലായി മാറാവുന്നതല്ലേ? ഒരുകൂട്ടം വട്ടന്‍മാര്‍ക്കിടയില്‍, അതായതു ഭ്രാന്താശുപത്രിയില്‍, അവിടത്തെ ശരാശരിയില്‍നിന്നു വ്യത്യസ്തനായ ഭ്രാന്തുവൈദ്യന്‍ വട്ടനല്ലേ? പിന്നെ, കുറേക്കാലം ഒരുകൂട്ടം ആളുകളുമായി അടുത്തിടപഴകുമ്പോള്‍ ആര്‍ക്കായാലും അവരുടെ സ്വഭാവം കുറച്ചു പകരില്ലേ? ചോദ്യങ്ങള്‍കേട്ട്‌ വിദഗ്ധന്‍ ഇറങ്ങിപ്പോയി. മറിച്ചു ചിന്തിക്കുമ്പോള്‍ കാര്യങ്ങളുടെ കിടപ്പു മാറുന്നു. സിംഹത്തെപ്പേടിച്ച്‌ അതിനെ കൂട്ടിലടയ്ക്കുമ്പോള്‍, കൊതുകിനെപ്പേടിച്ചു നാം സ്വയം വലയ്ക്കകത്തൊതുങ്ങുന്നു! ആയുര്‍വേദത്തില്‍ മഞ്ഞു ചൂടും മഴ തണുപ്പുമാകുന്നു. "ഏകോ സത്‌ വിപ്രാ ബഹുധാവദന്തി" (സത്യമൊന്നേയുള്ളൂ, പക്ഷെ അതറിയുന്നവര്‍ അതു പലതായിപ്പറയും). ദൈവംപോലും മറിച്ചു ചിന്തിക്കുമത്രേ: "അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേത്‌". അതറിയില്ല, പക്ഷെ പലതും മറിച്ചു ചിന്തിച്ചാല്‍ നന്നെന്നു കാണുന്നു. കൊച്ചുകൊച്ചുദാഹരണങ്ങള്‍. ഒരു കൈ തണുത്തവെള്ളത്തിലും മറ്റേ കൈ ചൂടുവെള്ളത്തിലും മുക്കിവച്ചശേഷം സാധാരണവെള്ളത്തില്‍ അവ മുക്കിയാല്‍ തണുത്തവെള്ളത്തിലെ കൈക്കു ചൂടും ചൂടുവെള്ളത്തിലെ കൈക്കു തണുപ്പും തോന്നും. കൊടുംതണുപ്പത്ത്‌ ഐസ്‌-ക്രീംപോലുള്ള ശീതവസ്തുക്കള്‍ കഴിച്ചാല്‍ ശരീരത്തിണ്റ്റെ താപനില കുറയുകയും തന്‍മൂലം ശൈത്യത്തിണ്റ്റെ കാഠിന്യം കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. കൊടുംചൂടുള്ള ആന്ധ്രയിലെ ആളുകള്‍ അമിതമായി മുളകുകഴിക്കുന്നത്‌ ചൂടിനെ നേരിടാനാകാം. "ഉഷ്ണമുഷ്ണേന ശമ്യതേ" എന്നു വിധി. മഴയില്‍ നനഞ്ഞൊലിച്ചുവരുന്നവര്‍ പച്ചവെള്ളത്തില്‍ കുളിച്ചാല്‍ ഒരസുഖവും വരില്ലെന്നു കേട്ടിട്ടുണ്ട്‌. മുങ്ങല്‍ക്കാര്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന കമ്പിളിവസ്ത്രങ്ങളിട്ടാണത്രെ വെള്ളത്തിലിറങ്ങുക. വെള്ളം വലിയ താപവാഹിയൊന്നുമല്ലാത്തതിനാല്‍ നനഞ്ഞുകഴിയുമ്പോള്‍ കമ്പിളിവസ്ത്രം തണുപ്പിനെതിരെ നല്ലൊരു തടയായി മാറുമത്രേ. മുംബൈയിലെ അണുശക്തിഗവേഷണശാലയിലെ മുങ്ങല്‍വിദഗ്ധന്‍കൂടിയായിരുന്ന ഡോ. ബി. എഫ്‌. ഛാപ്ഘര്‍ പറഞ്ഞറിഞ്ഞിട്ടുള്ളതാണിത്‌. തണുപ്പടിക്കാതിരിക്കാന്‍ പായ്ക്കടിയില്‍ പത്രം വിരിച്ചുകിടക്കുമായിരുന്നു ഞങ്ങള്‍ ഗുജറാത്തിലെ കൊടുംതണുപ്പില്‍. ചൂടുകുറയ്ക്കാന്‍, നമ്മള്‍ ഫാന്‍ മുകളില്‍നിന്നുകെട്ടിത്തൂക്കി താഴേയ്ക്കു കാറ്റടിപ്പിക്കുന്നു. ആലോചിച്ചാല്‍ മുകളിലേയ്ക്കുയരുന്ന ചൂടുകാറ്റല്ലേ വീണ്ടും വീണ്ടും നാം താഴേയ്ക്കടിക്കുന്നത്‌? ശരിക്കും പങ്ക തിരിച്ചുകറക്കി താഴേനിന്നു മുകളിലേക്കല്ലേ കാറ്റടിക്കേണ്ടത്‌? നുണയല്ല, അത്തരം ഫാനുകള്‍ ഉണ്ടാക്കിയിട്ടുണ്ട്‌; പക്ഷെ ആരും വാങ്ങില്ല. ടേബിള്‍-ഫാനും പെഡസ്റ്റല്‍-ഫാനുമെല്ലാം അകത്തുചൂടാണെങ്കില്‍ പുറത്തേക്കും പുറത്തു തണുപ്പാണെങ്കില്‍ അകത്തേക്കും കാറ്റടിക്കുംവിധം ജനാലയ്ക്കരികിലാണ്‌ വയ്ക്കേണ്ടത്‌. എ.സി. (എയര്‍ കണ്ടീഷണര്‍) മിക്കവരും ചുമരിനു മുകളിലാണു പിടിപ്പിയ്ക്കുക. തണുത്ത വായു താഴേക്കിറങ്ങിവന്ന്‌ ചൂടെല്ലാം മുക്കളിലേക്കുപൊങ്ങി വീണ്ടും തണുത്ത്‌ മുറിമുഴുവന്‍ നിറയുമെന്നാണു യുക്തി. പക്ഷെ നിലത്തുനിന്നു വെറും നാലടിയോ ആറടിയോ മാത്രം ഉയരത്തില്‍ ഇരിക്കുന്നവര്‍ക്കോ ഉറങ്ങുന്നവര്‍ക്കോ മുറിമുഴുവന്‍ തണുപ്പിച്ചുകൂട്ടണമെന്നില്ല. അതിനാല്‍ ഒരുമാതിരി തറനിരപ്പില്‍ എ.സി. പിടിപ്പിക്കുന്നതാണു ബുദ്ധി. കേരളത്തിലെ കാലവസ്ഥയ്ക്ക്‌, മഴയ്ക്കും മഞ്ഞിനും വെയിലിനും മാത്രം, വല്ലപ്പോഴും മാത്രമേ വീടുകളില്‍ ജനലടയ്ക്കേണ്ടിവരാറുള്ളൂ. (പിന്നെ കള്ളനും കൊതുകിനും എതിരെ). കാറ്റും വെളിച്ചവും വേണ്ടാത്ത സമയത്തേ ജനലടയ്ക്കേണ്ടതുള്ളൂ. കാറ്റും തണുപ്പും കയറാതെ വെളിച്ചം മാത്രം അകത്തുകയറ്റേണ്ട ഗതികേട്‌ ശീതരാജ്യങ്ങള്‍ക്കേയുള്ളൂ. അവര്‍ക്കാണ്‌ ചില്ലിട്ട ജനല്‍പാളികള്‍. മരപ്പാളികൊണ്ടുണ്ടാക്കിയ, ചില്ലില്ലാത്ത ജനലിനെപ്പറ്റി ലാറി ബേക്കര്‍ പറഞ്ഞപ്പോള്‍ കേരളീയര്‍പോലും കളിയാക്കി. ചില്ലുപാളികള്‍ അകത്തു ചൂടുകൂട്ടുമെന്നോര്‍ക്കുക. ഉഷ്ണരാജ്യങ്ങള്‍ക്കു യോജിച്ചത്‌ സുതാര്യമല്ലാത്ത മരപ്പാളികളാണ്‌. ബസ്സുകളിലും തീവണ്ടികളിലും മറ്റും വെയിലടിച്ചാല്‍ ചില്ലുപാളികള്‍ താഴ്ത്തിയിടുന്നവരുണ്ട്‌. അതു തെറ്റാണ്‌. 'ഹരിതഗേഹ' പ്രഭാവംനിമിത്തം ചൂടുകൂട്ടാനേ അതുപകരിക്കൂ. മുണ്ട്‌ ഇടത്തോട്ടോ വലത്തോട്ടോ മടിവച്ചുടുക്കുന്നതു സംസ്കാരവും സൌകര്യവും നോക്കി. എന്നാല്‍ കടയില്‍വാങ്ങുന്ന അടിവസ്ത്രങ്ങളിലെ ലേബല്‍ തൊലിയിലുരഞ്ഞുണ്ടാകുന്ന അസുഖത്തിനു പ്രതിവിധി അവ അകംപുറമാക്കിയുടുക്കുന്നതാണ്‌. പണ്ടത്തെ നല്ല നാട്ടുതുന്നല്‍ക്കാര്‍ അടിപ്പാവാടയുടെ നാട പുറമേയ്ക്കുവച്ചടിക്കുമായിരുന്നു. ഇന്നത്തെ ബനിയനും അണ്ടര്‍വെയറുമെല്ലാം മറിച്ചുടുക്കേണ്ടിയിരിക്കുന്നു. ബൈക്കില്‍പോകുമ്പോഴും മറ്റും മഴക്കോട്ട്‌ ബട്ടണ്‍ പിന്നിലേക്കാക്കി ധരിക്കേണ്ട ഗതികേടാണ്‌. കാറ്റുള്ളപ്പോള്‍ തൊപ്പിപോലും തിരിച്ചണിയേണ്ടിവരുന്നു. അപ്പോള്‍ എവിടെയോ ഒരു കൈത്തെറ്റില്ലേ? രാത്രിമഴയില്‍ വണ്ടിയോടിക്കുമ്പോള്‍ കറുത്തചില്ലുള്ള കണ്ണട കാഴ്ച്ച മെച്ചപ്പെടുത്തുമത്രെ; ചെയ്തുനോക്കിയിട്ടില്ല. മഴസമയം കാറില്‍ എ.സി. ഇടുന്നത്‌ ചില്ലില്‍ ബാഷ്പം പടരുന്നതു തടയും. കപ്പല്‍ കോളില്‍പെട്ടുലയുമ്പോള്‍ തീന്‍മേശപ്പുറത്തെ വിരികളില്‍ വെള്ളം തളിക്കും. പിന്നെ പാത്രങ്ങളും തളികകളും ഒന്നും തെന്നിമാറുകയില്ല. വീട്ടില്‍പോലും മിനുസമുള്ള അടുക്കളത്തിട്ടില്‍ നനഞ്ഞ തുണിക്കോ കടലാസ്സിനോമേല്‍ പച്ചക്കറിത്തട്ടും ചപ്പാത്തിപ്പലകയും മറ്റും വച്ചു പണിയെടുത്താല്‍ വഴുതിപ്പോവുകയില്ല. ആടി ഉലയുന്ന കപ്പലിണ്റ്റെയും ബോട്ടിണ്റ്റെയുമെല്ലാം മേല്‍ത്തട്ടില്‍, കസേരയില്‍ കാല്‍ ഇരുവശത്തേക്കുമിട്ട്‌ പുറംതിരിഞ്ഞിരിക്കുന്നതാണ്‌ ഏറ്റവും സുരക്ഷിതം. ബസ്സിലും തീവണ്ടിയുിലുമൊക്കെ വണ്ടിയോടുന്ന ദിശയില്‍ പുറം ചേര്‍ത്തിരിക്കാന്‍ പാകത്തിനുള്ള സീറ്റുകളാണു നല്ലത്‌. ബസ്സില്‍ അല്‍പം കോണോടുകോണ്‍ കാല്‍പരത്തിനിന്നാല്‍ വണ്ടിയുടെ ആട്ടത്തില്‍നിന്നു കുറെ രക്ഷ നേടാം. കണ്ടക്റ്റര്‍മാര്‍ രണ്ടുകയ്യുംവിട്ടു നില്‍ക്കുന്നതു കണ്ടിട്ടില്ലേ? പരിചയമാണത്‌. കിടക്കയുടെ സുഖമറിയണമെങ്കില്‍ തലയണ പാടില്ല. പച്ചക്കറിയുടെ തനിസ്വാദറിയണമെങ്കില്‍ വേവു കുറയ്ക്കണം; ഉപ്പു കുറയ്ക്കണം. പുല്‍ത്തകിടിയിലും മണല്‍ത്തിട്ടയിലുമെല്ലാം ചെരിപ്പില്ലാതെ നടക്കണം. മഴയാസ്വദിക്കാന്‍ മഴ നനയണം. മഞ്ഞിണ്റ്റെ മണം മണത്തറിയണം. പുറകോട്ടു മടക്കുന്ന കുട അടുത്തിടെ കാണാനായി. മഴയത്തു വണ്ടിയില്‍ കേറാനും വണ്ടിയില്‍നിന്നിറങ്ങാനും മഴവെള്ളം ഇറ്റിച്ചുകളയാനും അതാണു നല്ലത്‌. എണ്ണതേച്ചുകുളിക്കുമ്പോള്‍ തലയാദ്യം കഴുകുന്നതാണ്‌ മേലെ മെഴുക്കിളക്കാന്‍ നല്ലത്‌. ഷേവിങ്ങ്‌-സോപ്പില്ലാതെ ക്ഷൌരം ചെയ്യാമെന്നും അടുത്തിടെ ഒരാള്‍ കാണിച്ചുതന്നു; വെറും രണ്ടുതുള്ളി വെളിച്ചെണ്ണ അല്‍പം പച്ചവെള്ളത്തില്‍ ചാലിച്ചു മുഖത്തു തേച്ചാല്‍ മുഖക്ഷൌരം വളരെ എളുപ്പം. ആന്ധ്രക്കാര്‍ ഉണക്കസാധനങ്ങള്‍കൂട്ടിയാണ്‌ ആദ്യം ചോറുണ്ണുക; നമ്മളെപ്പോലെ ഒഴിച്ചുകൂട്ടാനല്ല. മറാഠികള്‍ ആദ്യം ചോറുണ്ണും, പിന്നെയാണു ചപ്പാത്തി. വടക്കന്‍മാരെപ്പോലെയല്ല. ഗോവയില്‍ പെണ്ണുങ്ങള്‍ തലയില്‍ പൂ തലകീഴായാണു ചൂടുക; വാടുമ്പോള്‍ കൊഴിഞ്ഞുവീഴാതിരിക്കാനാണുപോലും. മലയാളികള്‍ക്കും മറാഠികള്‍ക്കും പാത്രം മോറിയാല്‍ കമഴ്ത്തിവയ്ക്കണം. ഗുജറാത്തികള്‍ക്കു വെയിലത്തുവയ്ക്കുന്നതാണു പ്റധാനം; വെള്ളത്തില്‍ കഴുകുന്നതല്ല. കൊങ്കണ്‍പ്രദേശത്തെ മുക്കുവന്‍മാര്‍ പപ്പടം കാച്ചുന്നതു ബഹുരസമാണ്‌. നമ്മള്‍ എണ്ണയിലിട്ടു വറക്കും; അവര്‍ എണ്ണപുരട്ടി ചുടും! പപ്പടം പൊട്ടിച്ചു കാച്ചലും കൊഴുക്കട്ട നീളത്തിലുരുട്ടലും സൌകര്യമാണ്‌. പെട്ടിയിലാക്കാനും വിപണിയിലെത്തിക്കാനുമുള്ള സൌകര്യത്തിനായി ജപ്പാന്‍കാര്‍ ചതുരന്‍ തണ്ണീര്‍മത്തനും ആപ്പിളുമെല്ലാം ഉണ്ടാക്കിക്കഴിഞ്ഞു. ചപ്പാത്തി വട്ടത്തിലാകണമെന്ന്‌ എന്തിനാണിത്ര നിര്‍ബന്ധം? ഭൂപടംപോലെയായാലെന്താ? ചപ്പാത്തിയുടെ സ്വാദ്‌ അതിണ്റ്റെ ഒരേപോലത്തെ കനത്തിലാണല്ലോ. കുറച്ചുകാലംമുന്‍പ്‌ വൈദ്യമഠം ചെറിയനാരായണന്‍നമ്പൂതിരി ടീവിയില്‍ പറഞ്ഞതാണ്‌, മാങ്ങാക്കറിക്കു വറ്റല്‍മുളകല്ല കുരുമുളകാണ്‌ ഉത്തമമെന്ന്‌. ആരോഗ്യപരമായി ശരിയായിരിക്കണം; പക്ഷെ എണ്റ്റെ ഭാര്യ അതു സമ്മതിക്കുന്ന മട്ടിലല്ല. ബഹുജന ഹിതായാം, ഒരുവശം വെളുത്തും മറുവശം കരിച്ചുമുള്ള ചപ്പാത്തി കേരളനാട്ടില്‍ ഇന്നു സുലഭം. പക്ഷെ പാത്രത്തിണ്റ്റെ മൂടി തുറന്നശേഷം മലര്‍ത്തിവയ്ക്കാന്‍ മലയാളികള്‍ പഠിച്ചിട്ടില്ല; ചോറെടുത്ത കൈകൊണ്ട്‌ കയിലെടുക്കാനും പലര്‍ക്കും മടിയില്ല. കഴുകിയ ശേഷമേ പച്ചക്കറികള്‍ നുറുക്കാവൂ എന്നു പലര്‍ക്കുമറിയില്ല. കാലത്തെ കുളി സുഖഭോഗമാണെന്നും പണികഴിഞ്ഞാലുള്ള കുളിയാണു പ്രധാനമെന്നും പലര്‍ക്കുമറിയില്ല. അതുപോലെ പ്രഭാതത്തിലെ പല്ലുതേപ്പ്‌ വെടുപ്പിനാണ്‌; രാത്റിയിലെ പല്ലുതേപ്പാണ്‌ വൃത്തിക്ക്‌. വലത്തോട്ടെഴുതുമ്പോള്‍ ഇടതുവശമാകണം വിളക്കെന്നും പുസ്തകം മേശപ്പുറത്തിരിക്കുമ്പോള്‍ അതിണ്റ്റെ പേര്‌ അറിയാന്‍പാകത്തിലാവണം പുറംചട്ടയിലെന്നും യാത്രയില്‍ ഒലിക്കാത്ത ആഹാരസാധനങ്ങളാണ്‌ കൂടുതല്‍ സൌകര്യമെന്നും എത്രപേര്‍ അറിയുന്നു? വണ്ടി തിരിച്ചിട്ടാലാണ്‌ പിന്നെയെടുക്കാന്‍ എളുപ്പമെന്നും, വാച്ച്‌ പുറത്തേക്കാക്കിയോ അകത്തേക്കാക്കിയോ കെട്ടുന്നതല്ല, മുന്‍പോട്ടുള്ള വശത്തേക്കു കെട്ടുന്നതാണു സമയം നോക്കാനും വാച്ചുരസി കേടുവരാതിരിക്കാനും ഉത്തമമെന്ന്‌ എത്രപേറ്‍ക്കറിയാം? പ്രധാനപ്പെട്ട രേഖകള്‍, ആധാരവും മറ്റും, നീളത്തിലാണു മടക്കിവയ്ക്കുക; കുറുകെയല്ല. കേടുവന്നാലും പകുതി കാണാമെന്നായിരിക്കും യുക്തി. തിരഞ്ഞെടുപ്പില്‍ കണ്ടിട്ടില്ലേ, ബാലറ്റ്‌-പേപ്പര്‍ നീളത്തിലാദ്യം മടക്കി പിന്നെമാത്രം കുറുകെ മടക്കുന്നത്‌? മഷി പടര്‍ന്നാലും ജനവിധി മാറില്ല. ഇനിയുമേറെ പറയാനുണ്ട്‌, മറുചിന്തകളെപ്പറ്റി: കോരാന്‍പറ്റുന്നിടത്തുമാത്രം ചളിയടിയുന്ന കാനകളെപ്പറ്റിയും മുകളിലോട്ടും താഴോട്ടും കണക്കുകൂട്ടുന്നതിനെപ്പറ്റിയും തിരിച്ചുമുറുക്കുന്ന നട്ട്‌-ബോള്‍ട്ടുകളെപ്പറ്റിയും മേല്‍-കീഴ്‌മറിഞ്ഞ സ്വിച്ചുകളെപ്പറ്റിയും ഒറ്റക്കൈ വറചട്ടികളെപ്പറ്റിയും മേലറ്റത്തുപിടിപ്പിക്കുന്ന ഇരട്ടവിജാഗിരികളെപ്പറ്റിയും കുട്ടികളുടെ ഉടുപ്പിലെയും ചെരിപ്പിലെയുമുള്ള ബട്ടണുകളെപ്പറ്റിയും പിന്‍വെളിച്ചത്തെപ്പറ്റിയും വഴികാട്ടികളെപ്പറ്റിയും പരസ്യങ്ങളെപ്പറ്റിയും പരദൂഷണത്തെപ്പറ്റിയുമെല്ലാം.... ലണ്ടന്‍പോലീസാണു മാതൃക. കുറ്റം കണ്ടുപിടിക്കുന്നതിലല്ല അവരുടെ മിടുക്ക്‌; കുറ്റം ചെയ്യിക്കാതിരിക്കുന്നതിലാണ്‌. മറിച്ചു ചിന്തിച്ചവര്‍ക്കേ മാനവരാശിയെ മാറ്റിമറിക്കാനായിട്ടുള്ളൂ.

ചെയ്യാനൊന്നുമില്ലെങ്കില്‍

പണ്ട്‌, ഭാരതീയനാവികസേനയുടെ സമുദ്രപര്യവേക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി 'ഐ. എന്‍. എസ്‌. ദര്‍ശക്‌' എന്നൊരു കപ്പലുണ്ടായിരുന്നു. രണ്ടുവിധത്തില്‍ ഞാന്‍ അതുമായി ബന്ധപ്പെട്ടിരുന്നു; ഒന്ന്‌ ഔദ്യോഗികമായും മറ്റൊന്ന്‌, വ്യക്തിപരമായി, അതില്‍ നാവികനായിരുന്ന എണ്റ്റെ സഹപാഠി തൃപ്പൂണിത്തുറ തച്ചേരില്‍ ശങ്കരനാരായണന്‍മൂലവും. ആ കപ്പലിണ്റ്റെ ചുക്കാണ്റ്റടുത്ത്‌ എഴുതിവച്ചിരുന്നത്‌ ഒരിക്കലും മറക്കാനാവില്ല: "ചെയ്യാനൊന്നുമില്ലെങ്കില്‍, അതിവിടെ ചെയ്യണ്ട!" (INS Darshak: "If you have nothing to do, Don't do it here!") അതെ. 'ചെയ്യാനൊന്നുമില്ലാ'ത്തത്‌ ഇവിടെ ചെയ്യണ്ട! പ്രത്യേകിച്ചുചെയ്യാന്‍ ഒന്നുമില്ലാത്തവര്‍ അവിടെ കയറണ്ട; കറങ്ങണ്ട..... ഇതിലും മൃദുവായ ഉഗ്രശാസനം ഉണ്ടാകുമോ? വെറുതെ നഷ്ടപ്പെടുത്തുന്ന യുവശക്തി ഒരു നാടിണ്റ്റെ ശാപമാണ്‌. മറ്റു യുവാക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിനു മുന്‍പു പഠിക്കേണ്ടത്‌, സ്വന്തം അച്ചടക്കമാണ്‌. എങ്ങിനെ യുവരക്തം വഴിതിരിച്ചുവിടണം എന്നാണു പഠിക്കേണ്ടത്‌, അല്ലാതെ യുവരക്തത്തിനു തടയിടാനല്ല. അച്ചടക്കം ആത്മനിന്ദയല്ല. ആകരുത്‌; ആക്കരുത്‌. അച്ചടക്കം എന്തെന്നറിയാന്‍ സൈനികരെ കണ്ടുപഠിക്കണം. കുറെക്കാലം മുംബൈ-പോലുള്ള നഗരങ്ങളില്‍ താമസിക്കണം. ജനത്തെയറിയാന്‍ തീവണ്ടിയില്‍ ഭാരതം മുഴുവന്‍ യാത്രചെയ്യണം. പണിയുടെ മാഹാത്മ്യമറിയാന്‍ പരദേശത്തു പണിയെടുക്കണം. അല്ലെങ്കില്‍ വയറു വാടണം. ഇതെണ്റ്റെ അനുഭവം, അഭിപ്രായം. പുതിയ ജോലി കിട്ടിയപ്പോള്‍ 'അവിടെ കാര്യമായി ജോലിയൊന്നുമി'ല്ലെന്നു 'സന്തോഷി'ച്ചവരെ എനിക്കറിയാം. ജോലികിട്ടിയശേഷം ലീവെടുക്കാന്‍ കാത്തിരിക്കുന്നവരാണവര്‍. ഓഫീസില്‍ 'സമയത്തിനുവരണം, സമയത്തിനേ പോകാവൂ' എന്നുവന്നാല്‍, 'ഇടയ്ക്കൊന്നും ചെയ്യേണ്ട' എന്നു വ്യാഖ്യാനിക്കുന്നവരാണവര്‍. 'നോക്കുകൂലി'ക്കാരേക്കാള്‍ അപകടകാരികളാണവര്‍. വരി നില്‍ക്കുമ്പോള്‍ ക്ഷമയില്ലാത്തവരാണവര്‍; വണ്ടിയോടിക്കുമ്പോള്‍ ക്ഷുഭിതരാണവര്‍. പണിചെയ്യാതെ പണം മോഹിക്കുന്നവരാണവര്‍. ജീവിതത്തിന്‌ അര്‍ഥം കാണാത്തവരാണവര്‍. സമൂഹത്തിലൊട്ടിപ്പിടിച്ചു ചോരയും നീരുമൂറ്റുന്ന പരഭോജികളാണവര്‍. കവലകളില്‍ വായനോക്കി നില്‍ക്കുന്നവരാണവര്‍. ഇന്നിടത്തേക്കെന്നില്ലാതെ വണ്ടിപായിക്കുന്നവരാണവര്‍. കൊച്ചുകാര്യം വരുമ്പോള്‍ അതു വലുതാക്കിക്കാണുന്നവരാണവര്‍. എന്തോ വലിയ കാര്യം ചെയ്തമാതിരി ചുറ്റുംനോക്കി 'അമ്പട ഞാനേ' എന്നു വിശ്വസിക്കുന്നവരാണവര്‍. 'ഞാനാരു മോന്‍' എന്നു വിശ്വസിപ്പിക്കാന്‍ പരാക്രമം കാട്ടുന്നവരാണവര്‍. തിളച്ചു മറിയേണ്ട യുവത്വം ഗോവയിലും സമീപപ്രദേശങ്ങളിലും തണുത്താറിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ വിളിച്ചാല്‍പോലും ചെവികൊടുക്കാത്ത യുവജനങ്ങളാണ്‌ ഈ പ്രദേശത്ത്‌ - നല്ലത്‌. പക്ഷെ ഒരു ചതുര്‍ഥി വന്നാല്‍, ദീപാവലി വന്നാല്‍, ക്രിസ്മസ്‌ വന്നാല്‍, കാര്‍ണിവല്‍ വന്നാല്‍, റംസാന്‍ വന്നാല്‍, ബക്രീദുവന്നാല്‍ ബാക്കി സകലതും മറക്കുന്ന മനസ്സുകള്‍..... അതു യുവചേതനയ്ക്കു ചേര്‍ന്നതല്ല. ക്രിയാത്മകമായി, സര്‍ഗാത്മകമായി, സോദ്ദേശപരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്കു ചെലവിടേണ്ട ശ്രമവും സമയവും ധനവും, വെറും ചെമ്മണ്ണുമായി, തെര്‍മോക്കോളുമായി, തീറ്റയുമായി മല്ലിട്ടു തരംതാഴ്ത്തേണ്ടതല്ല. അവിടെയുമിവിടെയുമായി ബൈക്കില്‍ പാഞ്ഞുനടന്ന്‌ നശിപ്പിക്കേണ്ടതല്ല യുവശക്തി. ഒരു ഗണേഷ്‌-ചതുര്‍ഥി വന്നാല്‍ നാടാകെ വര്‍ണക്കടലാസ്സായി, ഒരിക്കലും തനിയെ വിഘടിക്കാത്ത തെര്‍മോക്കോളായി, പിന്നെ ഒച്ചയായി, ബഹളമായി, കൂടെക്കൂടിയില്ലെങ്കില്‍ ചീത്തപ്പേരായി. കത്തിച്ചുകളയാന്‍മാത്രമായി, 'നരകാസുര'നെന്നൊന്നുണ്ടു ഗോവയില്‍. രാവും പകലും പണവും ചെലവഴിച്ച്‌ കാലങ്ങളായി ഒരേമട്ടില്‍ യാതൊരു സര്‍ഗബോധവുമില്ലാതെ, കലാമൂല്യമില്ലാതെ, പടച്ചുവിടുന്ന വൈരൂപ്യങ്ങള്‍. അതിനെച്ചൊല്ലിയുള്ള പിച്ചപ്പേച്ചും വാഗ്വാദങ്ങളും, എന്തിന്‌ പാരവെയ്പ്പും തീവെയ്പ്പുംവരെ! യാതൊരു തൊഴിലുമില്ലാത്ത, ഒരു തൊഴിലും ചെയ്യാന്‍ തയ്യാറില്ലാത്ത ചെക്കന്‍മാര്‍, സമയംകൊല്ലാന്‍മാത്രം, ചില്ലറ കൊയ്യാന്‍മാത്രം ചെലവഴിക്കുന്ന ദിനരാത്രങ്ങള്‍ ഒരു നാടിണ്റ്റെ നന്‍മയെ നശോന്‍മുഖമാക്കുന്നു. അവരുടെ വീര്യ-ശൌര്യ-പരാക്രമങ്ങള്‍ ഒരു കോലം കത്തിക്കലിലൊതുങ്ങുന്നു! പിന്നെ 'കാര്‍ണിവല്‍'. എന്തോ തട്ടിക്കൂട്ടി എങ്ങിനെയോ ഒപ്പിച്ചുകാട്ടുന്ന ദൃശ്യാഭാസങ്ങള്‍!. തിടുക്കത്തില്‍ ആളെക്കൂട്ടി പണംകൊയ്യുന്ന ബിസിനസ്സാണ്‌ ഗോവയിലെ കാളപ്പോര്‌; 'ധീരിയോ' എന്നു ചെല്ലപ്പേര്‌. തൊഴിലില്ലാപ്പയ്യന്‍മാര്‍ ഒരിടത്തൊത്തുകൂടി ആര്‍ക്കോവേണ്ടി പണമുണ്ടാക്കിക്കൊടുക്കുന്നു. യുവതയെ ഇത്രയധികം നശിപ്പിക്കുന്ന ഒരേര്‍പ്പാട്‌ വേറെങ്ങും കണ്ടെന്നു വരില്ല. കുറെ രാഷ്ട്രീയക്കാരും കള്ളപ്പണക്കാരും തെമ്മാടികളും ഒന്നുചേര്‍ന്ന്‌, നിഷ്കളങ്കമായ ഇളംമനസ്സുകളെ പന്താടുന്നു. വാച്യാര്‍ഥത്തില്‍ തന്നെ ഗോവയില്‍ പന്തുരുളുന്നത്‌ നാടിണ്റ്റെ നെഞ്ചുപൊളിച്ചാണ്‌. 'മട്ക'-പോലെ, 'കാസിനോ'-വും കൊങ്കണ്‍ജനതയെ വിഭ്രമിപ്പിക്കുന്ന മറ്റൊരു ഏര്‍പ്പാടാണ്‌, മെയ്യനങ്ങാതെ പണം വാരാന്‍. പണമച്ചടിക്കാന്‍ ഭാരതീയ റിസര്‍വ്‌ ബാങ്കിനല്ലാതെ വേറെ ആറ്‍ക്കും അധികാരമില്ലെന്നിരിക്കെ, ഏതു ചൂതാട്ടത്തിലായാലും പണമിടപാടിലായാലും അധികവരുമാനമുണ്ടാകുന്നത്‌ മറ്റാരുടെയൊ നഷ്ടത്തില്‍നിന്നാണെന്നതു തീര്‍ച്ച. കറക്കിക്കുത്തുകാര്‍ നഷ്ടത്തിനല്ലല്ലോ കടയിട്ടിരിക്കുന്നത്‌. അപ്പോള്‍ നഷ്ടം ലാഭക്കൊതിമൂത്ത നാട്ടുകാര്‍ക്കുതന്നെയാകും. നേരമ്പോക്കിനെ ഒരുപ്പോക്കിനുള്ള വഴിയാക്കുന്നു ഈ കള്ളവാണിഭക്കാര്‍. തിരുപ്പിറവിയുടെ സന്ദേശം, കാലംതെറ്റിയ കളിമണ്‍രൂപങ്ങളിലോ കടലാസ്സുപൂവുകളിലോ പഞ്ഞിമഞ്ഞിലോ അല്ല. ഓണം-വിഷു-തിരുവാതിര വെറും സദ്യയല്ല, കൈകൊട്ടിക്കളിയല്ല, കയ്യാംകളിയല്ല. റംസാന്‍ രാത്രിസദ്യയല്ല, മോടിവസ്ത്രങ്ങളല്ല. ദീപാവലി കള്ളപ്പണം കൊടുക്കാനും കൊള്ളാനും കൊയ്യാനും ഉള്ള കോപ്പല്ല. വെറുതെയിരിക്കുന്നവണ്റ്റെ തല ചെകുത്താണ്റ്റെ പണിപ്പുരയാണെന്നു പറയുന്നതു ശരിയാണ്‌. ചെയ്യാനൊന്നുമില്ലെങ്കില്‍, അവരതു ചെയ്തിരിക്കും: അരുതാത്തതെന്തും!

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...