Wednesday, 22 June 2011
ഗോ........... ഗോവ!
ടൂറിസ്റ്റുകളുടെ പറുദീസയാണു ഗോവ -- 'ആയിരുന്നു' എന്നാണു പറയേണ്ടത്. കാലംമാറിയതോടെ കോലവും മാറി, ഗോവയും മാറി. 'ഗോവപുരി' ആണ് 'ഗോവ' ആയത് എന്നാണു പ്രമാണം. പ്രാദേശികമൊഴിയില്‍ ഗോവ, 'ഗോ(ം)യേ(ം)'. 'കൊങ്കണി'വാക്കുകള്‍ (നമുക്കതു 'കൊങ്ങിണി') മിക്കപ്പോഴും നാസികത്തിലാണ് തുടങ്ങുന്നതും തുടരുന്നതും അവസാനിക്കുന്നതും; അതാണ് (ം)-കൊണ്ടുദ്ദേശിക്കുന്നത്. 'കൊ(ം)കണി(ം)' -- അതാണ് 'കൊങ്കണി'യുടെ ഏകദേശം അടുത്ത ഉച്ചാരണം. അതു മറന്നു; ഗോവയുടെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി, സഹഭാര്യയായി മറാഠിയും. സര്‍ക്കാര്‍ കാര്യങ്ങള്‍ പക്ഷെ ഇംഗ്ളീഷിലാണ്; കോടതിക്കാര്യങ്ങള്‍ക്ക് അത്യാവശ്യം പോര്‍ത്തുഗീസുമുണ്ട്. വടക്കന്‍വരേണ്യര്‍ ഹിന്ദിയും പരത്തിയിട്ടുണ്ട്. കൂലിവേലക്കാര്‍ക്കിടയില്‍ കന്നഡം. കച്ചവടക്കാര്‍ക്കിടയില്‍ രാജസ്ഥാനിയും ഭോജ്പുരിയും ഗുജറാത്തിയും. കാവല്‍ക്കാരും തൂപ്പുകാരുമൊക്കെ നേപ്പാളി. അവിടെയും ഇവിടെയും മലയാളവും തമിഴും തെലുങ്കും കേള്‍ക്കാം. ഇംഗ്ളീഷ് ഒരുമാതിരി ഏവരും പറയും; 'ബട്ളര്‍ ഇംഗ്ളീഷ്' ആയിരിക്കുമെന്നുമാത്രം. പൊതുവെ സാരസ്വതന്മാര് വീട്ടിനുപുറത്ത് കൊങ്കണിയും അകത്ത് മറാഠിയും പറയും. മറ്റു ഹിന്ദുക്കളും താഴേക്കിടയിലുള്ള കത്തോലിക്കന്മാരും കൊങ്കണിപ്രിയരാണ്. ഇടത്തരം കത്തോലിക്കന്മാര് പുറത്തു കൊങ്കണിയും വീട്ടിനകത്ത് ഇംഗ്ളീഷും. പഴയ ഉന്നതവര്‍ഗ-കത്തോലിക്കര്‍ വീട്ടിനകത്ത് ഇന്നും പോര്‍ത്തുഗീസുപയോഗിക്കുന്നുണ്ട്, പ്രത്യേകിച്ചും വിരുന്നുകളിലുംമറ്റും മറ്റുള്ളവരെ ഒന്നു കൊച്ചാക്കാന്‍. അവര്‍ 'ബ്രാഹ്മിന്‍-കാത്തലിക്' എന്നാണ് സ്വയം വിശേഷിപ്പിക്കുക. കേരളത്തില്‍ തോമാശ്ളീഹയുടെ അനന്തരാവകാശികളെപ്പോലെ, അവരുമവകാശപ്പെടുന്നു ബ്രാഹ്മണപൈതൃകം. അവര്‍ താഴേക്കിടയിലുള്ള കത്തോലിക്കന്‍മാരുമായി അത്രയൊന്നും ഇടപഴകാറില്ല. വാക്കിലും വേഷത്തിലും പേരിലും നടപ്പിലും വിലാസത്തിലുമെല്ലാം ബോധപൂര്‍വമായൊരു വ്യത്യാസം കാണിക്കും. 'പോര്‍ത്തുഗീസ്' എന്നുപറഞ്ഞാല്‍ ഒരു 'ഇത്' ഇന്നുമവര്‍ക്കുണ്ട്. ജാതിവ്യവസ്ഥയും ജാതിപ്പെരുമയും ഹിന്ദുക്കളെപ്പോലെ ഗോവന്‍കത്തോലിക്കരും കൊണ്ടുനടക്കുന്നു. പുറംലോകത്തിണ്റ്റെ ധാരണക്കു വിപരീതമായി ഹിന്ദുക്കളാണ് ഗോവയില്‍ ഭൂരിപക്ഷം. പക്ഷെ സാംസ്കാരിക-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയമേഖലകളില് കത്തോലിക്കന്മാര് ഒപ്പത്തിനൊപ്പമുണ്ട്. ക്രിസ്തുമതത്തിണ്റ്റെ മറ്റു നാണയങ്ങള്‍ വളരെ വളരെ കുറവാണു ഗോവയില്‍. ഞാന്‍ പറയാറുണ്ട്, ഇവിടെ ക്രിസ്ത്യാനികളില്ലെന്ന്; കത്തോലിക്കരേയുള്ളൂ. ഹിന്ദുക്കള്‍ പതിവു ജാതിച്ചേരികളിലാണെങ്കിലും, സാരസ്വതന്‍മാരെ ഒഴിച്ചുനിര്‍ത്തിയാല്‍ പ്രായേണ പാരസ്പര്യമുള്ളവരാണ്. പണംകൊണ്ട് സാരസ്വതന്‍മാരും പണികൊണ്ട് മറ്റുള്ളവരും ജീവിച്ചുപോരുന്നു. മുസ്ളിംസമുദായക്കാര്‍ രണ്ടുതരമാണ്; ഒന്നു നാടനും മറ്റൊന്നു വരത്തും. ആദില്‍ ഷാ ചക്രവര്‍ത്തിയുടെ ഭരണകാലത്താകണം നാടന്‍ മുസ്ളീങ്ങള്‍ ഉരുത്തിരിഞ്ഞത്. അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍നിന്ന് തൊഴില്‍, വിവാഹം എന്നിവയിലൂടെ കുടിയേറിയവരാണ് ബാക്കി മുസ്ളീംങ്ങള്‍. കേരളത്തെപ്പോലെ, നാടന്‍ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും മറ്റു സമുദായക്കാരും തികച്ചും മതസൌഹാര്‍ദ്ദത്തോടെ കഴിയുന്ന പ്രദേശം ഗോവയല്ലാതെ ഞാന്‍ കണ്ടിട്ടില്ല. എടുത്തുപറയേണ്ട ഒരുകാര്യം വിവാഹത്തെയും സ്വത്തിനെയും സംബന്ധിച്ച ഇവിടത്തെ പൊതു-സിവില്‍ നിയമമാണ്. ആരായാലും നിയമപ്രകാരം റെജിസ്റ്റര്‍ ചെയ്താലേ വിവാഹം പ്രാബല്യത്തില്‍ വരൂ, അതു ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ളീമായാലും. സ്വത്തിലും ഭാര്യാഭര്ത്താക്കന്മാര്ക്ക് തുല്യാവകാശമാണ് (അതോടൊപ്പം ആദായനികുതിയും മൊത്തം വരവുകണക്കാക്കി പപ്പാതി നല്‍കാം). ഉദാഹരണമായി ഒരു വസ്തു കൈമാറ്റം ചെയ്യുമ്പോള്‍ അതാരുടെ പേരിലായാലും ഭാര്യാഭര്ത്താക്കന്മാര് ഇരുവരുടെയും കയ്യൊപ്പുവേണ്ടിവരും. അതുകൊണ്ടാകണം ഇവിടെ വേണ്ടുവോളം അവകാശത്തര്‍ക്കങ്ങളുണ്ടെങ്കിലും വിവാഹമോചനം കാര്യമായില്ലാത്തത്. പോര്‍ത്തുഗീസുകാരുടെ ചില നല്ലകാര്യങ്ങള്‍ കാണാതിരിക്കാന്‍ വയ്യ. അഞ്ഞൂറുവര്‍ഷംനീണ്ട അധിനിവേശത്തിനുശേഷം അറുപതുകളുടെ തുടക്കത്തിലാണ് ഗോവ ഇന്ത്യന്‍യൂണിയനോട് കൂടിച്ചേരുന്നത്. വി.കെ. കൃഷ്ണമേനോണ്റ്റെ കൌടില്യത്തിലാണത്. ഗോവ പിടിച്ചെടുത്ത സൈന്യാധിപന് ജനറല്‍ കണ്ടേത്ത് ഒരു മലയാളിയായിരുന്നു. കേന്ദ്രഭരണപ്രദേശമായിത്തുടങ്ങിയ ഗോവ, ൧൯൮൬-ല്‍ കേരളത്തെ വെട്ടിച്ച് ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായി മാറി. അന്നുവരെ ഉണ്ടായിരുന്ന നന്മകളൊക്കെ അതോടെ അസ്തമിച്ചു. എഴുപതുകളുടെ തുടക്കത്തിലാണ് ഞാന്‍ ജോലിസംബന്ധമായി ഗോവയില്‍ എത്തുന്നത്. അന്ന് ഇതുപോലല്ലായിരുന്നു ഗോവ. തലസ്ഥാനമായ 'പൊണ്‍ജി(ം)'യില്‍ (പനജി, പണജി, പണ്ജി, പഞ്ചിം, പാഞ്ചിം എന്നെല്ലാം മൊഴിവഴക്കംപോലെ) ആകപ്പാടെ പത്തിരുപതു കാറുകളേയുള്ളൂ. അതില്‍ കുറെയേറെ ഫോക്സ്-വാഗണ്‍ തുടങ്ങിയ മറുനാടന്‍വണ്ടികള്‍. നഗരപ്രാന്തത്തില്‍ ഞാന്‍ താമസിച്ചിരുന്ന പ്രദേശത്തേക്ക് രണ്ടേ രണ്ടു ബസ്സുകള്‍ മാത്രം മണിക്കൂറൊന്നുവച്ചോടും. രണ്ടും പണ്ടത്തെ 'പയനിയര്‍' ബസ്സുപോലത്തെ മൂക്കുള്ള പെട്റോള്‍വണ്ടികള്‍. കാറിലേതുപോലത്തെ സീറ്റുകള്‍. അന്നേയുണ്ട് ബസ്സിനുള്ളിലൊരു നിലക്കണ്ണാടി. അതുനോക്കി ഒന്നു മുടിചീകാതെ ആണായാലും പെണ്ണായാലും ഇറങ്ങിപ്പോകാറില്ല. ടിക്കറ്റ് എന്നൊരു പരിപാടിയില്ല. ഇറങ്ങുമ്പോള്‍ പൈസമേടിക്കും. കയറി അടുത്ത സ്റ്റോപ്പിലിറങ്ങിയാല്‍ കാശുവാങ്ങാറുമില്ല. പോകുന്നബസ്സില്‍കയറി തിരിച്ചുവന്നാലും അധികംപൈസ മേടിക്കാറില്ല. ബസ്സ്റ്റോപ്പെല്ലാം പേരിനുമാത്രം. എവിടെന്നും കേറാം; എവിടെയും ഇറങ്ങാം. ബസ്സില്‍ ആണും പെണ്ണും ഇടകലര്‍ന്നിരിക്കും. ഇന്നും, സ്ത്രീകള്‍ക്കായി സീറ്റുകള്‍ മാറ്റിവച്ചിട്ടുണ്ടെങ്കിലും ആരും അതു കാര്യമാക്കാറില്ല. ഇന്നോ, കാശുകൊടുത്താല്‍ ബാക്കി ചില്ലറ ചോദിക്കാതെ തരില്ല. നിത്യംപോകുന്നവര്‍ക്കൊരു ചാര്‍ജ്, പരിചയമില്ലാത്തവര്‍ക്ക് മറ്റൊരു ചാര്‍ജ്. ഗോവയിലെ ഒരു പ്രത്യേകതയാണ് മഞ്ഞയും കറുപ്പും തേച്ച ടാക്സി-മോട്ടോര്‍സൈക്കിള്‍. വീട്ടുമുറ്റത്തുവരെ കൊണ്ടുപോയിറക്കും. ഈ ബൈക്ക്-ടാക്സിക്കാരെ 'പൈലറ്റ്' എന്നു പറയും. ഭ്രാന്തന്‍മാരെപ്പോലെയാണു പാച്ചില്‍; എന്നാല്‍ അധികം അപകടങ്ങള്‍ ഉണ്ടാക്കാറില്ലവര്‍. വണ്ടിക്കൂലിയില്‍ വലിയ വ്യത്യാസമില്ലെങ്കിലും ഓട്ടോക്കാരേക്കാള്‍ സൌഹൃദമുള്ളവരാണവര്‍. സ്ത്രീകളും ഒറ്റക്കവരുടെ പിന്നില്‍ യാത്രചെയ്യും. ഇന്നും ഗോവക്കാര്‍ക്ക് പൊതുവിജ്ഞാനം കുറവാണ്. ഇവിടെ വന്നകാലത്ത്, എഴുപതുകളില്‍പോലും, എന്നോട് 'ഇന്ത്യയില്‍നിന്നാണോ ' എന്നു ചോദിച്ചവര്‍ കുറവല്ല. ഇന്നും കാണാം ഹോട്ടല്‍-പരസ്യങ്ങളില്‍ 'ഗോവന്‍ & ഇന്ത്യന്‍' എന്ന്. ഗോവ ഇന്ത്യയിലല്ലാത്തപോലെ! ബോംബെ, ബെല്‍ഗാം, പോട്ട, വേളാങ്കണ്ണി, തിരുപ്പതി - തീര്‍ന്നു അവരുടെ പുറംലോകം. പോര്‍ത്തുഗല്‍ സ്വര്‍ഗരാജ്യം! എഴുപതുകളുടെ പകുതിവരെ ഹിപ്പിസാന്നിധ്യം അതിരൂക്ഷമായിരുന്നു ഗോവയില്‍. എങ്കിലും ടൂറിസം ജനജീവിതത്തെ കാര്യമായി ബാധിച്ചിരുന്നില്ല. ഹിപ്പികള്‍ അവരുടെ താവളങ്ങളില്‍ കുടിയും കഞ്ചാവും കൂത്താട്ടവുമായി ഒതുങ്ങിക്കഴിഞ്ഞു. അവര്‍ നാട്ടുകാരെയോ നാട്ടുകാര്‍ അവരെയോ ശത്രുക്കളായിക്കണ്ടില്ല. തീരക്കടല്‍-പര്യവേക്ഷണത്തിണ്റ്റെ ഭാഗമായി അവരുടെ താവളങ്ങള്‍ക്കടുത്ത് ഞാന്‍ എത്തിപ്പെട്ടിട്ടുണ്ട്. ആദ്യമായി പൂര്‍ണനഗ്നശരീരങ്ങള്‍ കാണുന്നത് അവിടെയാണ്. എണ്റ്റെ പരീക്ഷണോപകരണങ്ങള്‍ പറിച്ചുകൊണ്ടുപോയ കുഞ്ഞിനെ അനുനയിപ്പിച്ച് അവ തിരിച്ചേല്‍പ്പിച്ചത് ജനിച്ചപടി നടന്നടുത്ത ഒരമ്മയായിരുന്നു. ഇന്ന് ടൂറിസ്റ്റുകളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷം കൂടിക്കൂടിവരുന്നു. ടൂറിസ്റ്റുകള്‍ അവരുടെ താവളങ്ങളില്‍ ആരെയും അടുപ്പിക്കുന്നില്ല. ചിലയിടങ്ങളില്‍ വിദേശഭാഷയില്‍വരെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടവര്‍. ഒളിഞ്ഞും മറഞ്ഞുമുള്ള അവരുടെ ക്രയവിക്രയങ്ങളും വിക്രിയകളും രാഷ്ട്റീയക്കാര്‍ക്കും പ്രിയം. ഇന്നത്തെ ഗോവയില്‍ കുറ്റകൃത്യങ്ങളില്‍ പകുതിയെങ്കിലും ടൂറിസവുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും ഇംഗ്ളീഷില്‍ സംസാരിച്ചുസംസാരിച്ച് എന്നെപ്പോലുള്ളവര്‍ നാട്ടുഭാഷ അധികം പഠിച്ചില്ല. അടുത്തിടെ ഒരു സംവാദത്തിനിടെ ഒരാള്‍ കൊങ്കണിയില്‍പറഞ്ഞത് എനിക്കു മനസ്സിലാവാതെവന്നപ്പോള്‍ അയാള്‍തന്നെ കുറ്റമേറ്റു; നിങ്ങള്‍ ഞങ്ങളുടെ ഭാഷ പഠിക്കാത്തത് ഞങ്ങള്‍ നിങ്ങളോട് ഇംഗ്ളീഷില്‍മാത്രം സംസാരിച്ചതുകൊണ്ടാണെന്ന്. ഞാന്‍ വന്നകാലത്ത് പോസ്റ്റ്-ഓഫീസില്‍ മണിയോര്‍ഡര്‍ ഫോമും അതിണ്റ്റെ രശീതിയുമെല്ലാം പോര്‍ത്തുഗീസിലായിരുന്നു. അന്നിവിടെ സൈക്കിളിനും കാറിനെപ്പോലെ ലൈസെന്‍സ് എടുക്കണം, മുനിസിപ്പാലിറ്റിയുടെ. അതും പോര്‍ത്തുഗീസിലായിരുന്നു. പോസ്റ്റ്-ഓഫീസ് ജീവനക്കാരും മുനിസിപ്പാലിറ്റിക്കാരുമെല്ലാം ഇംഗ്ളീഷിലാണ് എല്ലാവരോടും സംസാരിച്ചിരുന്നത്. പീടികക്കാരും ടാക്സിക്കാരും പെട്ടിക്കടക്കാരും കണ്ടക്റ്റര്‍മാരുമെല്ലാം ഇംഗ്ളീഷില്‍തന്നെ സംസാരിച്ച് ഞങ്ങള്‍ 'ഇന്ത്യ'ക്കാരെ 'ഇമ്പ്രെസ്സ്'ചെയ്യാന്‍ ശ്രമിച്ചു. 'അസ്മിതായ്' (സ്വാഭിമാനം / കൊങ്കണിത്തനിമ)വന്നത് അടുത്തകാലത്തുമാത്രമാണ്. എന്നിട്ടോ, എന്നോട് ഇംഗ്ളീഷുപറഞ്ഞിരുന്നവര്‍ ഇന്ന് ഹിന്ദി പറയുന്നു. കടക്കാരും കണ്ടക്റ്റര്മാരും കോണ്ട്രാക്റ്റര്മാരും കന്നഡം പറയുന്നു. നാനാത്വമങ്ങനെ നാനാവിധമായി! ഒരുകാര്യത്തില്‍ എല്ലാവര്ക്കും യോജിപ്പാണ്. ഉച്ചമുതല്‍ വൈകുന്നേരംവരെ കടകളും സ്വകാര്യസ്ഥാപനങ്ങളും അടച്ചിടും. സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ആള്‍പ്പെരുമാറ്റം കമ്മിയുമായിരിക്കും. 'സിയസ്ത' എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ഉച്ചവിശ്രമത്തിനാണത്. പറങ്കികളുടെ സംഭാവന. 'സുസെഗാദ്' (നിഷ്ക്രിയത്വ)മനോഭാവമാണ് ഗോവയുടെ മുഖമുദ്രതന്നെ. ഒരു കടയില്‍ ചെന്നാല്‍ ആദ്യചോദ്യം 'വാട്ട് ഹാപ്പന്‍ഡ്?' എന്നാകും; നമ്മുടെ പോക്കില്‍ എന്തോ സംഭവിച്ച മാതിരി. എന്തിനും 'നാളെ വരൂ, നാളെത്തരാം'. ആ 'നാള്' വരില്ല. ആരുടെയെങ്കിലും വീട്ടുകതകില്‍ മുട്ടിയാലും ഇത്തരത്തില്‍ തന്നെ ചോദ്യം: 'ഹൂ ഈസ് കം? വാട്ട് ഹാപ്പന്‍ഡ്?' പണ്ടൊക്കെ ആറുമണികഴിഞ്ഞാല്‍ നിരത്തൊഴിയും. പിന്നെ പുലരുവോളം അങ്ങിങ്ങായി വിരുന്നും വിനോദവുമായി കൊച്ചുകൂട്ടങ്ങള്‍ മാത്രം. ഇന്നും ഉള്‍നാടന്‍പ്രദേശങ്ങളില്‍ അങ്ങനെതന്നെ. നഗരപ്രദേശങ്ങളും കടല്‍ക്കരത്താവളങ്ങളും രാത്രിയാണിപ്പോള്‍ സജീവം. ഇരുപത്തിനാലുമണിക്കൂറും സജീവമാണ് മോട്ടോര്‍ബൈക്കുകള്‍. ഒരുകാലത്ത് ഒന്നും രണ്ടുംസൈക്കിളില്ലാത്ത വീടുണ്ടായിരുന്നില്ല. ഇപ്പോള്‍ ഒന്നുംരണ്ടും ബൈക്കില്ലാത്ത വീടില്ല. രാവും പകലും പയ്യന്മാരും പയ്യത്തികളും ചീറിപ്പാഞ്ഞങ്ങനെ നടക്കും: "എവിടെനിന്നെത്തിയെന്നറിയീല, ഏതാണൂലക്ഷ്യമെന്നറിവീല" എന്ന പാട്ട്, കാണികളുടേതുമാത്രമല്ല അവരുടേതുമാണ്. സ്കൂള്‍-യൂണിഫോം അണിഞ്ഞ പിള്ളേര് (വയസ്സ് പതിനഞ്ചു തികയാത്തവര്‍)കൂടി ബൈക്കിലാവും സദാസമയവും. ലൈസന്‍സൊന്നും പ്രശ്നമല്ല. ഗതാഗതനിയമമേ പ്രശ്നമല്ല, എന്നിട്ടാണ്! ഗോവക്കാര്‍ക്കൊരു ദൌബല്യമുണ്ടെങ്കില്‍ അതു മീനാണ്. ഒതേനനെപ്പോലെ, "തോലുവെളുത്തൊരു പെണ്‍കണ്ടാലും, തൂളിപെരുത്തൊരു മീന്‍കണ്ടാലും" പിടിച്ചുനില്ക്കാന് അവര്‍ക്കാവില്ല. ഒരു മീന്‍ വാങ്ങാന്‍ എവിടെയും പോകും. മീന്‍കറിക്കായി എന്തു വിലയും കൊടുക്കും. നാട്ടിനുപുറത്തു താമസിക്കുന്ന ഗോവക്കാരെപ്പറ്റി പറയാറുണ്ട്, അവരുടെ യാത്രാസഞ്ചിയില്‍ പകുതിയും ഉണക്കമീനായിരിക്കുമെന്ന്. ഹോസ്റ്റലിലെല്ലാംകഴിയുന്നവര്‍ ആരുംകാണാതെ ആഹാരത്തിനുമുകളില്‍ ഉണക്കമീന്‍പൊടി വിതറിയേ ഊണുകഴിക്കുകയുള്ളൂ എന്നും! ഇനി മദ്യത്തിണ്റ്റെ കാര്യം. സമ്പൂര്‍ണമദ്യവത്കരണമാണിവിടെ. എന്നിട്ടും കുടിച്ചുകൂത്താടിനടക്കുന്നവര്‍ ഗോവക്കാരാവില്ല. അതില്‍ അവരുടെ അച്ചടക്കം പ്രശംസനീയമാണ്. കുടിക്കുന്നതില്‍ കുറ്റബോധമോ സാമൂഹ്യഭ്രഷ്ടോ വിപണനവിലക്കുകളോ ഇല്ലാത്തതിനാലാവാം. അന്തവും കുന്തവുംമറിഞ്ഞ് നാല്‍ക്കാലിയായി ഇഴയുന്നവര്‍ അയല്‍സംസ്ഥാനക്കാരും വടക്കന്‍വിനോദസഞ്ചാരികളുമാണ്. മദ്യമോഹിയായ മലയാളിക്കുപോലും ഇവിടെവന്നാല്‍ അല്പം അച്ചടക്കമൊക്കെ വരുന്നെന്നുകേട്ടിട്ടുണ്ട്. ഇന്നത്തെ പ്രധാന പ്രശ്നം ലഹരിമരുന്നുകളാണ്. ഒരുതലമുറയപ്പാടെ മരുന്നുകള്‍ക്കടിമപ്പെട്ടുകൊണ്ടിരിക്കുന്നു. വിദേശസഞ്ചാരികളും സ്ഥലത്തെ രാഷ്ട്രീയക്കാരുമാണ് അതിനുത്തരവാദികളേറെ. യുവാക്കള്‍ക്ക് അല്പം ലഹരിപദാര്‍ഥവും നക്കാപ്പിച്ച കീശക്കാശും ഒരു ബൈക്കുംകൊടുത്താല്‍ അവരെക്കൊണ്ട് രാഷ്ടീയക്കാരന് എന്തുംനടത്തിക്കാം എന്ന നില വന്നിട്ടുണ്ട്. മനുഷ്യനടക്കമുള്ള ജന്തുജാലങ്ങള്‍ അന്തിമയങ്ങിയാല്‍ അളപൂകും, പട്ടികളൊഴിച്ച്. ഈ വിഷവിത്തുകള്‍മാത്രം അന്തിക്കാണ് ഉറക്കമുണരുന്നതുതന്നെ. പിന്നെ തെരുവുനായ്ക്കളെപ്പോലെ ഓട്ടമായി, ഓളിയായി, ആഹാരംമണത്തുള്ള പരക്കമായി, വിഹാരംതേടിയുള്ള പാച്ചിലായി. കഷ്ടിച്ച് സ്കൂള്‍ കടക്കും; പിന്നെ കൂട്ടും കൂട്ടവും കൂത്തും കുന്നായ്മയുംതന്നെ. വണ്ടിക്കുപിന്നില്‍ ഒരു പെണ്ണിനെയും കയറ്റി ('റിയര്‍ എന്ജിന്' എന്നാണു ഞാന്‍ വിളിക്കുക) ഒച്ചയും ബഹളവുമായി ഇരുട്ടുമൂലകള്‍തേടിയുള്ള ആ പോക്ക് ഗോവയുടെ ഭാവിയെ ഭയാനകമാക്കുന്നു. ഇല്ലെങ്കിലും പണിയെടുക്കാന്‍ ഗോവക്കാര്‍ക്കു കുഴിമടിയാണ്. എല്ലാം പുറത്തുനിന്നു വരണം , പുറത്തുള്ളവര്‍ ചെയ്യണം. ആകപ്പാടെ ഇഷ്ടപ്പെട്ടുചെയ്യുന്ന ജോലികള്‍ ടൂറിസ്റ്റ്-ടാക്സിയോടിക്കല്‍, പാട്ടുപാടല്‍, ടൂറിസ്റ്റ്ുകള്‍ക്ക് ഹോട്ടലും വണ്ടിയും ലഹരിയും വ്യഭിചാരവും ഒരുക്കിക്കൊടുക്കല്‍! പഠിച്ചുപാസ്സായവര്‍ ഗോവയില്‍ നില്‍ക്കില്ല; അവര്‍ മരുപ്പച്ചതേടിപ്പോകും പുറത്തെവിടെയെങ്കിലും. അതൊരു സത്യമാണ് -- പേരുകേട്ട ഗോവക്കാരെല്ലാം ഗോവയ്ക്കുപുറത്താണ്! ഗോവ വിനോദസഞ്ചാരികളുടെ പറുദീസയാണെന്നുപറയുന്നത് ഒരുതരത്തില്‍ ശരിതന്നെ. ഒരു വര്‍ഷത്തില്‍ നൂറ്റന്‍പതുദിവസം ആഘോഷങ്ങളും ബാക്കിദിവസം വിശ്രമവുമാണിവിടെ. ഡിസംബറില്‍ ക്രിസ്മസ്. ജനുവരിയില്‍ ന്യൂ ഇയര്‍. അതിനെല്ലാം അലങ്കരിക്കലും ഒരുക്കൂട്ടലുമെല്ലാം 'കഠിനാധ്വാന'മാണ്. ഫെബ്രുവരിയില്‍ കാര്‍ണിവല്‍, ശിവരാത്രി. മാര്‍ച്ച്-ഏപ്രിലില്‍ ഷിഗ്മൊ, രാമനവമി, ഹോളി, ഗുഡി പാഡ്വ. മേയില്‍ കൊടുംചൂടില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. വിശ്രമംതന്നെ. ജൂണില്‍ മഴതുടങ്ങും. ഒന്നുരണ്ടുമാസം, ആഗസ്റ്റ്-സെപ്റ്റെംബര് വരെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതോടെ ഗണേശ്ചതുര്‍ഥിക്കുള്ള വട്ടംകൂട്ടണം. അതിനുള്ള അലങ്കാരപ്പണികളും 'കഠിനാധ്വാനം' തന്നെ. പിന്നെ നവരാത്രിയായി. ഉടന്‍ ഒക്ടോബറില്‍ ദീവാളി. അതിനു വഴിനീളെ മുക്കിലും മൂലയിലും നരകാസുരണ്റ്റെ കോലമുണ്ടാക്കി കത്തിക്കണം. ഒരാഴ്ചത്തെ 'കഠിനാധ്വാന'മാണത്. നവംബറിലെ ഇളംതണുപ്പില്‍ അല്പം 'വിശ്രമം'കിട്ടിയാലായി! സങ്കടം തോന്നും ഗോവക്കാര്‍ സമയവും പെട്രോളും തെര്‍മോക്കോളും പാഴാക്കുന്നതുകണ്ടാല്‍! ഒരുകാലത്ത് പോര്‍ത്തുഗീസുകാരുടെ ചെരിപ്പുനക്കിയവര്‍ ഇന്നത്തെ ദേശിയവാദികള്‍. ഒരുകാലത്ത് മറാഠിയെ മുറുകെ പിടിച്ച് മഹാരാഷ്ട്രത്തില്‍ ലയിക്കണമെന്നു ശഠിച്ചവര്‍ ഇന്ന് 'മണ്ണിണ്റ്റെ മക്കള്‍'. വിദേശികള്‍ക്കെതിരെ പോരാടിയവരുടെ മക്കള്‍ ഇന്ന് പാസ്പോര്‍ട്ട് മാറാന്‍ പഴുതുനോക്കുന്നു! കിട്ടിയേടത്തെല്ലാം കുരിശുവച്ചവര്‍ പോര്‍ത്തുഗീസുകാര്‍. അവയുടെ എണ്ണം പെരുകുന്നു. അതുകണ്ട് കണ്ടേടത്തെല്ലാം കൊടിനാട്ടുന്നവരും പെരുകുന്നു. ആളുകളെ ഒന്നിപ്പിക്കാനുള്ള ആരാധനാലയങ്ങള്‍ ആളുകളെ ഭിന്നിപ്പിക്കുന്നു. ഒരു പള്ളിക്കൊരു മന്ദിര്‍; ഒരു മന്ദിറിനൊരു മസ്ജിദ്. മനുഷ്യനുമാത്രം ഇടമില്ലാതായി ഇവിടെയും.
Wednesday, 17 November 2010
'തലയാളം'
പത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ്, കുറച്ചധികം തമിഴ്ബ്രാഹ്മണര്‍ ഒറ്റക്കും തെറ്റക്കും മലകടന്ന് മലയാളദേശത്തെത്തി. അല്പം ആര്യബന്ധവും ആര്യസ്വഭാവവും ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം അവരെ പൊതുവില്‍ 'അയ്യര്‍' (ആര്യ-അയ്യ-അയ്യര്‍) എന്നാണ് തമിഴകത്തുവിളിച്ചിരുന്നത്. അവരുടെ പലായനം അന്നത്തെ ദ്രാവിഡരാജാക്കന്‍മാരുടെ അപ്രീതികൊണ്ടാണെന്നൊരു പക്ഷം. അതല്ല, മികച്ച ജീവനോപാധികള്‍ തേടിയാണെന്നൊരു പക്ഷം. മലയാണ്മയിലെ ബ്രാഹ്മണരായ നമ്പൂതിരിമാരുടെ കേമത്തത്തിനൊരു തടയിടുവാന്‍ കേരളരാജാക്കന്മാര് തമിഴ്ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുവന്നതാണെന്നും ഒരു പക്ഷം. സത്യമെന്തായാലും അവര്‍ മൂന്നു ശാഖകളായിട്ടാണ് കേരളക്കരയിലെത്തിയത്. തഞ്ചാവൂര്‍പ്രദേശത്തുള്ളവര്‍ പാലക്കാട്ടുചുരം കടന്നും തിരുച്ചി-തിരുനെല്‍വേലിക്കാര്‍ ചെങ്കോട്ടവഴിയും തെക്കന്‍പ്രദേശങ്ങളിലുള്ളവര്‍ നാഗര്‍കോവില്‍വഴിയും കേരളപ്രദേശത്തെത്തിക്കാണണം. നമ്പൂതിരിമാര്‍ക്കൊപ്പം സംസ്കൃതജ്ഞാനവും എന്നാല്‍ അവരെയപേക്ഷിച്ച് വളരെക്കുറച്ചു് ആഢ്യത്വശാഠ്യവും ഉണ്ടായിരുന്ന അവര്‍ മെല്ലെ കേരളരാജാക്കന്മാരുടെ വിശ്വസ്തരായി. മറ്റേതു രാജദാസന്‍മാരെയുംപോലെ പണവും പ്രതാപവും പോക്കിരിത്തരവും അചിരേണ അവരും കൈക്കലാക്കിയില്ലെന്നില്ല. പാര്‍സികള്‍ പാലില്‍ പഞ്ചസാരപോലെ ഗുജറാത്തിസമൂഹവുമായി ഇണങ്ങിച്ചേര്ന്നപ്പോള്, അയ്യര്‍മാര്‍ മലയാളസമൂഹവുമായി പിണങ്ങിച്ചേര്‍ന്നു, പാലില്‍ വെള്ളംപോലെ. 'മലയാള'ബ്രാഹ്മണരായ നമ്പൂതിരിമാര്‍ക്കിടയില്‍, കേരളക്കരയില്‍ അവര്‍ പൊതുവെ 'പരദേശിബ്രാഹ്മണര്‍' എന്നും'പട്ടര്' (ഭട്ടര്‍) എന്നും അറിയപ്പെട്ടു (തമിഴ്-നാട്ടുകാര്‍ അവരെ 'പാലക്കാട്ടുപട്ടര്‍' എന്നു വിളിച്ചു). അവരോടൊപ്പം തുളു-കന്നഡ-ബ്രാഹ്മണരും ഗൌഡസാരസ്വത-ബ്രാഹ്മണരും സഹവസിച്ചു. അവര്‍ക്കിടയിലെല്ലാം ഉച്ച-നീചത്വവിചാരങ്ങളും കാമക്രോധമദലോഭങ്ങളും വേണ്ടുവോളമുണ്ടായിരുന്നു. പാലക്കാട്ടുചുരംകടന്നെത്തിയവര്‍ വടക്കന്‍കേരളത്തിലും മധ്യകേരളത്തിലുമായി പരന്നു. ചെങ്കോട്ടവഴിയും നാഗര്‍കോവില്‍വഴിയുമെത്തിയവര്‍ തെക്കന്കേരളത്തില് ഉറച്ചു. അങ്ങനെ പാലക്കാടും തിരുവനന്തപുരവും പട്ടന്മാരുടെ അടിസ്ഥാനകേന്ദ്രങ്ങളായി. മഹാരാഷ്ട്രത്തില്‍നിന്നു തഞ്ചാവൂരില്‍ കുടിയേറിയ ഒരുകൂട്ടം ബ്രാഹ്മണരുമായി പാലക്കാടന്‍പട്ടന്‍മാര്‍ക്ക് ചിലരീതികളില്‍ സമാനതകളുണ്ടായിരുന്നു. ആഹാരം ('പിട്ള', 'ബോളി', എള്ളുണ്ട-'തില്‍ ഗുള്‍', വട), വസ്ത്രധാരണം (പാളത്താര്‍, പതിനെട്ടുമുഴം പുടവ), ആചാരം എന്നിവയില്‍. ചെന്തമിഴില്‍കുടുങ്ങിക്കിടന്നിരുന്ന നാവ് തമിഴ്സഹോദരി മലയാളത്തിനും വഴങ്ങി. ശുദ്ധദ്രാവിഡത്തമോ ശുദ്ധ ആര്യത്വമോ അവകാശപ്പെടാനാകതെ അവര്‍ അന്നൊക്കെ ഒറ്റപ്പെട്ടുകാണണം. തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ അന്യരായിപ്പോകുമായിരുന്ന അവര്‍ രണ്ടംശങ്ങളും കോര്‍ത്തിണക്കി ഒരു വര്‍ഗവിശേഷമായി പരിണമിച്ചു. തമിഴ്വിശേഷങ്ങളായ പൊങ്കല്‍, ദീവാളി, ബൊമ്മക്കൊലു തുടങ്ങിയവയും മലയാള ആഘോഷങ്ങളായ ഓണം, വിഷു, തിരുവാതിര എന്നിവയും അവര്‍ ഒരുപോലെ കൊണ്ടാടി. വൈഷ്ണവണ്റ്റെ ചന്ദനവും ശൈവണ്റ്റെ ഭസ്മവും ദേവീസങ്കല്‍പത്തിണ്റ്റെ കുങ്കുമവും അവര്‍ തിരുത്തിക്കുറിച്ചു. ചന്ദനം ലേപനമായും ഭസ്മം വരയായും കുങ്കുമം പൊട്ടായും. മഞ്ഞള്‍പ്രസാദവും പ്രിയമായി. ശൈവത്വവും വൈഷ്ണവത്വവും വിളക്കിച്ചേര്‍ത്ത് അദ്വൈതികളായി. എന്തിന്, ബൌദ്ധമാതൃകയിലെ ശബരിമലശാസ്താവിനെപ്പോലും ഇഷ്ടദൈവമാക്കി. പരദേശത്തെ തമിഴും വിദേശത്തെ മലയാളവും കലര്‍ന്ന് ഒരു സങ്കരഭാഷയായി. തമിഴ്വാക്കുകള്‍ മലയാളംവാക്കുകള്‍ക്കും മലയാളംവ്യാകരണം തമിഴ്വ്യാകരണത്തിനും വഴിമാറി. ആദ്യമതൊരു 'തമിഴാളം', അതുനേര്‍ത്തു പിന്നെ 'തലയാളം'. തമിഴനോ മലയാളിക്കോ പൂര്‍ണമായി മനസ്സിലാകില്ല. തമിഴിലോ മലയാളത്തിലോ കൃത്യമായി എഴുതാനും പറ്റില്ല. പ്രത്യേക ലിപിയൊന്നും പക്ഷെ ഉരുത്തിരിഞ്ഞില്ല. വാമൊഴിയായിത്തന്നെ തലയാളം തുടരുന്നു. മിക്ക അയ്യര്‍മാരും കത്തുകള്‍ മലയാളംലിപിയിലെഴുതുന്നു, അല്ലെങ്കില്‍ കാര്യം മലയാളത്തിലോ ഇംഗ്ളീഷിലോ എഴുതുന്നു. കുറച്ചുപേര്‍ക്കുമാത്രം ഇന്നും തമിഴ് വായിക്കാനും എഴുതാനും അറിയാം. തരാതരമനുസരിച്ച് പറയാനും. പ്രായേണ തെക്കന്‍പട്ടന്‍മാര്‍ തിരുവിതാംകൂറ്/കേരളസര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഉയര്‍ന്നപ്പോള്‍ (സി.പി. രാമസ്വാമി അയ്യരുടെയും മറ്റു ദിവാന്മാരുടെയും സ്വാധീനംകൊണ്ടാവണം), വടക്കന്‍പട്ടന്‍മാരും നടുക്കന്‍പട്ടന്‍മാരും മറ്റു മേഖലകളില്‍ വ്യാപരിച്ചു. ഇതില്‍ കൃഷിയുണ്ടായിരുന്നു, കച്ചവടമുണ്ടായിരുന്നു, അധ്യാപനമുണ്ടായിരുന്നു, 'കൊട്ടലും കോറലും' (ടൈപ്പിങ്ങും ഷോര്‍ട്ട്ഹാണ്റ്റും) പാട്ടും പൂജയും ദേഹണ്ണവും ഉണ്ടായിരുന്നു. ഇന്നവരെ കേരളത്തിലും അതിനേക്കാള്‍ പുറത്തും നല്ലനിലയിലും കെട്ടനിലയിലും കാണാം. 'പട്ടരില്‍ പൊട്ടയില്ല' എന്നൊരു ധാടി അവര്‍ക്കുണ്ട് (അതിന്, 'പട്ടത്തി പെഴച്ചാല്‍ അറുപെഴ' എന്നൊരു തിരിച്ചടിയുമുണ്ട്). കേരളത്തെ മനസ്സുകൊണ്ടും ശരീരംകൊണ്ടും ശാരീരംകൊണ്ടും വരിച്ചവരിലൊരാളാണ് ചെമ്പൈ വൈദ്യനാഥഭാഗവതര്‍ (അദ്ദേഹത്തിണ്റ്റെ 'കരുണചെയ്വാന് എന്തു താമസം കൃഷ്ണാ' കേട്ടു പുളകംകൊള്ളാത്തവര്‍ കുറയും). മലയാളത്തെ മഹത്തരമാക്കിയവരില്‍ പ്രമുഖനാണ് ഉള്ളൂറ് എസ്. പരമേശ്വരയ്യര്‍ (അദ്ദേഹത്തിണ്റ്റെ 'കേരളസാഹിത്യചരിത്രം' ഒന്നുമതിയല്ലോ ഭാഷാസ്നേഹികള്‍ക്ക് അടിസ്ഥാനഗ്രന്ഥമായി). വി. ആര്. കൃഷ്ണയ്യരുടെയും എം. എസ്. സ്വാമിനാഥണ്റ്റെയും ടി. എൻ. ശേഷണ്റ്റെയുമെല്ലാം കളം പക്ഷെ കേരളം മാത്രമായിരുന്നില്ലല്ലോ. തമിഴും മലയാളവും കലര്‍ന്ന തലയാളത്തിന് തനതായി ഒരു വായ്മൊഴി-രാമായണമുണ്ടെന്ന് പലര്‍ക്കും അറിയില്ല. പണ്ട് (എന്നുവച്ചാല്‍ എണ്റ്റെ ചേട്ടണ്റ്റെയും ചേച്ചിയുടെയും ശൈശവകാലം വരെ) താരാട്ടിനുപയോഗിച്ചിരുന്ന ആ കൊച്ചുരാമായണം ഇന്നേക്കു നഷ്ടപ്പെട്ടിരിക്കാനാണിട. അടുത്തിടെ, തൊണ്ണൂറോടടുത്ത അമ്മയെക്കൊണ്ട് ഞാനത് എഴുതിച്ചെടുക്കാന്‍ നോക്കി. കിട്ടിയത് ഇത്രമാത്രം (ലിപിയുടെ പരിമിതി ഉച്ചാരണത്തെ വികൃതപ്പെടുത്തിയേക്കും, ചില പിഴകളും പാഠഭേദങ്ങളും ഉണ്ടായേക്കാം): രാമായണം തുടങ്ങുന്നത് ഈ ഗണപതീസ്തവത്തോടെ: "സുന്ദരകാണ്ഡത്തു ചെറുകവി നാനൊരു ഒണ്ടിയാനെ സിദ്ധിവിനായകരെ പാലൊടു തേങ്കായ് പഴമൊടു അപ്പം മുപ്പഴം-അതിരസം-മോദകവും തപ്പാമെ നാന് പൊടപ്പേന്‍" സീത ലങ്കയിലുണ്ടെന്ന് ശ്രീരാമനറിയുന്നു: "ത്രിഭുവനമെല്ലാം തേടിത്തേടി സീതമ്മനെക്കാണാമല്‍ തിരിഞ്ചിക്കുണ്ടിരുക്കറത്തെ ലങ്കാദ്വീപില്‍ രാവണന്‍കോട്ടയില്‍ രാജശ്രീയാനവളൈ കണ്ടേനെന്നൊരു പക്ഷിചൊല്ല നാന് കേട്ടേന്‍" അശോകമരത്തിനടിയില്‍ കണ്ട രാക്ഷസസ്ത്രീകളുടെ ചിത്രം: "മൂക്കുനീണ്ടവാ നാക്കുനീണ്ടവാ കാക്കയെപ്പോലെ കത്തറവാ.......................... അമ്മണമണ പേശറതു നാന് കേട്ടേന്‍" ലങ്കാരാക്ഷസി ഹനുമാണ്റ്റെ വരവ് സീതയെ അറിയിക്കുന്നു: "അമ്മകളമ്മാ സീതമ്മാ ഹനുമാര് വന്താര് കേളമ്മാ" എണ്റ്റെ മുത്തശ്ശിക്ക് ഈ രാമായണംമുഴുവന്‍ കാണാപ്പാഠമായിരുന്നത്രെ. അച്ഛന് ഇടയ്ക്കിടയ്ക്കു പാടുന്ന ഒരു ഈരടിയുണ്ട്: "അഞ്ചുകല്ലാലൊരു കോട്ടൈ അന്ത ആനന്ദക്കോട്ടക്കി ഒന്‍പതു വാശല്‍ തിനതന്തിനാതന്തിനാതൈ" പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ നവദ്വാരങ്ങളോടുകൂടിയ മനുഷ്യശരീരത്തിണ്റ്റെ ലളിതവര്‍ണനയാണിത്. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുമ്പോള്‍ പറയുന്നതാണ്, "ചിന്നുപ്പാട്ടി ചെത്തുപ്പോന ഉനക്കെന്ന എനക്കെന്ന കോര്‍ട്ടിലെ വഴക്കെന്ന?" ആദ്യത്തേതാണു പ്രധാനം എന്ന അര്‍ഥത്തില്‍ പറയും,"മൊതല്‍ക്കരച്ചതു താന്‍ പുളി" എന്ന്. ഇതല്പം പുത്തന്‍ ചൊല്ലായിരിക്കണം: "കുറ്റ്രാലത്തിലെ ഇടിയിടിച്ചാ കോയമ്പത്തൂറ് വിളക്കണയും" മങ്ങിയ വെട്ടംമാത്രമുള്ളപ്പോള്‍ കമണ്റ്റ്: "തേവിടിയാക്കുടിയിലെ ആണ്‍പൊറന്താമാതിരി" (വേശ്യാലയത്തില്‍ ആണ്‍പിറന്നാല്‍ ശോകമൂകമാകുമത്രെ പരിസരം) അമ്മായിയമ്മപ്പോര് ചോദ്യോത്തരപ്പാട്ടിലൂടെ: "മാമാലക്കള്ളി മരുമകളേ കോഴിക്കറിക്കി പതം പാര്" "കൊക്കോ എങ്കിത് കൊത്തവരുകിത് നാനെന്ന ശെയ്വേന്‍ നല്ല മാമി" ചില പ്രായോഗികതത്ത്വങ്ങളും തലയാളത്തിലാക്കിയിട്ടുണ്ട്:'"ഉപ്പില്ലാപ്പണ്ടം കുപ്പയിലെ', 'പെത്തമനം പിത്ത്', 'ചോഴിയന്‍ കുടുമി ചുമ്മാ ആടാത്', 'ചിന്ന മീനൈ പോട്ടാത്താന്‍ പെരിയ മീനൈ പിടിക്കലാം' എന്നിങ്ങനെ. ചില വിശ്വാസങ്ങളും കാണാം: 'ഉണ്ണിമൂത്രം പുണ്യാഹം', 'രാത്രി ചിരിച്ചാല്‍ കാലമെ അഴുവാ', തുടങ്ങി. വയസ്സായവര്‍ പറഞ്ഞുകൊണ്ടേയിരിക്കും, "കാട് വാവാ എങ്കിത്, വീട് പോപോ എങ്കിത്' എന്ന്. ഇടയില്‍കേറി എന്തുപറഞ്ഞു എന്തുപറഞ്ഞു എന്നു ചോദിക്കുന്ന കുട്ടികളോടു പറയുന്നതാണ് 'ചൊരക്കാക്കുപ്പില്ലൈ' എന്ന് - ചുരക്കയ്ക്ക് ഉപ്പില്ല എന്നൊരു അര്‍ഥമില്ലാ മറുപടി. അര്‍ഥമില്ലാത്ത വേറെ ചില പ്രയോഗങ്ങളുമുണ്ട്; 'ആവണിയാവിട്ടം കോമണം', 'ആമണത്തോണ്ടി ഡിമ്മണക്ക, അടുപ്പിലെ പോട്ടാ നെല്ലിക്ക' 'ഊരാത്തുപ്പൊടവയിലെ ദൂരമാകല്‍' മറ്റുള്ളവരുടെ ചെലവില്‍ കാര്യം നേടുന്നവരെക്കുറിച്ചാണ് - മറ്റുള്ളവരുടെ തുണിയില്‍ തീണ്ടാരിയാകല്‍. സ്ത്രീജിതന്മാര് ഭാര്യയെ പ്രീതിപ്പെടുത്താന്‍ പാടുന്നതാണത്രെ: "പൊണ്ടാട്ടിത്തായേ പൊണ്ടാട്ടിത്തായേ നീ ചൊന്നതെല്ലാം വാങ്കിത്തറേന്‍ പൊണ്ടാട്ടിത്തായേ നീ കേട്ടതെല്ലാം വാങ്കിത്തറേന്‍ പൊണ്ടാട്ടിത്തായേ" പോയകാര്യം സാധിക്കാതെ തിരിച്ചുവരുമ്പോള്‍ അയാളെ കളിയാക്കും, 'പോനമച്ചാന്‍ തിരുമ്പിവന്താന്‍ പൂമണത്തോടെ' എന്ന്. വിവാഹത്തെപ്പറ്റി കുശുമ്പുപറച്ചിലാണ്, 'കല്യാണമാം കല്ലടപ്പാം' എന്നത്. തമിഴിലെ തണ്ണിയും പണ്ണലും മലയാളികള്‍ക്കു പരിഹാസമായപ്പോഴാകണം തലയാളികള്‍ വെള്ളവും ചെയ്യലും ശീലിച്ചത്. തലയാളപ്പെണ്‍കുട്ടി 'വെശക്കറത്' (വിശക്കുന്നു) എന്നുപറഞ്ഞപ്പോള്‍ തമിഴകപ്പെണ്‍കുട്ടി 'വെശര്‍പ്പ്' (വിയര്‍പ്പ്) ആണെന്നുകരുതി വിശറി കൊടുത്തതായി കഥയുണ്ട്. ചാണാച്ചുരുണൈ (അടുക്കളത്തുണി), ഒപ്പാരി (കണ്ണോക്കുപാട്ട്), പവ്വന്തി (തുണിയിലെ നിറപ്പകര്‍ച്ച) എന്നെല്ലാം ചില വാക്കുകള്‍ നിഘണ്ടുക്കളില്‍ കാണില്ല. തലയാളത്തിണ്റ്റെ തനതു വാമൊഴിതേടി എനിക്ക് അലയേണ്ടിവന്നിട്ടില്ല. കാരണം ജനിച്ചന്നുതുടങ്ങി ഞാന്‍ കേള്‍ക്കുന്നതും പറയുന്നതുമാണത്. ഔദ്യോഗികമായി എണ്റ്റെ മാതൃഭാഷ മലയാളമാണ്; എന്നാല്‍ അമ്മയോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നതും കത്താലിടപെടുന്നതും തലയാളത്തിലാണ്. ഒരു പാലക്കടന് ഗ്രാമത്തില്‍ പട്ടിണിയും പരിവാരവുമായി കഴിഞ്ഞിരുന്ന ഒരു തമിഴ്ബ്രാഹ്മണ പണ്ഡിതന് കൊടുങ്ങല്ലൂറ് കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ കാണാനെത്തി. എണ്റ്റെ കണക്കുകൂട്ടലില്‍ ൧൯൦൦-നോടടുപ്പിച്ചായിരിക്കണം അത്. മറ്റൊരുതൊഴിലും അറിയാത്ത അയ്യര്‍ക്ക് (എണ്റ്റെ ഊഹം, അദ്ദേഹത്തിണ്റ്റെ പേര് 'ഗണപതി' എന്നായിരുന്നെന്നാണ്) കുഞ്ഞിക്കുട്ടന്തമ്പുരാന് ഒരു കാവ്യം (ഇതിനെപ്പറ്റി 'കേരളസാഹിത്യചരിത്ര'ത്തില്‍ പരാമര്‍ശമുണ്ട്) എഴുതിക്കൊടുക്കുന്നു, അതു പാഠകമായിച്ചൊല്ലിനടന്ന് നിത്യവൃത്തിതേടാന്‍. തൃശ്ശിവപേരൂറ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെല്ലാം പാഠകംചൊല്ലിനടന്ന ഈ ബ്രാഹ്മണന് തൃപ്പൂണിത്തുറയിലുമെത്തി. അന്നത്തെ കൊച്ചിരാജാവിന് അദ്ദേഹത്തോടു പ്രിയംതോന്നി കൊട്ടാരത്തിലെ ഒരു കൊച്ചുകാര്യസ്ഥനായി ജോലികൊടുത്തത്രെ. താമസം കനകക്കുന്നുകൊട്ടാരത്തിണ്റ്റെ (ഹില്‍ പാലസ്) വലിയവളപ്പിനുള്ളിലെ ഒരു ഗൃഹത്തില്‍. വഴിയെ പാലക്കാട്ടുനിന്നു കുടുംബമെത്തി. മക്കളും കൊച്ചുമക്കളുമായി. മക്കള്‍ കൊച്ചിരാജസേവകരായിത്തുടര്‍ന്നു. കൊച്ചുമക്കള്‍ വേറെ തൊഴില്‍ കണ്ടെത്തി പലരും പലതുമായി. അതിലൊരാളായിരുന്നു എണ്റ്റച്ഛന്‍. അച്ഛനാണ് ഉള്ളൂരിണ്റ്റെ കയ്യില്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാണ്റ്റെ അധികമൊന്നും അറിയപ്പെടാത്ത ആ കൃതി എത്തിച്ചത്. [ക്ഷമിക്കണം, ആ കാവ്യത്തില്‍ "പദാംഗുഷ്ഠേന ഭൂപൃഷ്ഠം ലിഖന്തീ" എന്നോ "ചിത്രലേഖാ ലിലേഖാ" എന്നോ മറ്റോ ഒരു കഷ്ണം മാത്രമേ എനിക്ക് ഓര്‍മയില്‍ തെളിയുന്നുള്ളൂ; സംശയംതീര്‍ക്കാന്‍ 'കേരളസാഹിത്യചരിത്രം' തത്കാലം കയ്യിലൊട്ടില്ലതാനും. ] മലയാറ്റൂറ്‍ രാമകൃഷ്ണനും സിനിമാനടന് ജയറാമും മലയാളികളെ മാറത്തടുക്കിയ തലയാളന്‍മാരാണ്. മലയാറ്റൂരിണ്റ്റെ 'വേരുകള്‍', ടി. കെ. ശങ്കരനാരായണണ്റ്റെ 'ശവുണ്ഡി', സാറ തോമസ്സിണ്റ്റെ 'നാര്‍മടിപ്പുടവ' എന്നീ നോവലുകളില്‍ തലയാളം തലപൊക്കുന്നുണ്ട് വേണ്ടുവോളം. മലയാളശാസ്ത്രസാഹിത്യത്തില്‍ പരക്കെ കാണുന്ന ഒരു പേരാണ് രാജു നാരായണസ്വാമിയുടേത്. (അതിനുമുന്‍പ് ഈ നാരായണസ്വാമിയും പലേപേരുകളില്‍ ആ രംഗത്തുണ്ടായിരുന്നു എന്നു വിനയപൂര്‍വം. )
[Published in the fortnightly webmagazine www.nattupacha.com]
[Published in the fortnightly webmagazine www.nattupacha.com]
'മിലിട്ടറി'
'പോക്കറ്റാല്‍ പോലീസ്, ആയുസ്സറ്റാല്‍ പട്ടാളം' എന്നത് പഴയൊരു പറച്ചില്. ഇന്നതിനു രണ്ടിനും ഉദ്യോഗാര്‍ഥികളുടെ ഇരച്ചുകയറ്റമാണ്. പണ്ടത്തെ പേരുദോഷമൊക്കെ പോയിക്കിട്ടി. ആരുടെ ഏതു കഥയിലാണെന്നോര്‍മയില്ല. പട്ടാളക്കാരന്‍ചെക്കന്‍ പെണ്ണുകാണാന്‍വരുമ്പോള്‍ പെണ്ണാകെ വിരണ്ട് 'മി-ലി-ട്ട-റി' എന്നാര്‍ത്തലറി ഓടിയൊളിക്കുന്നൊരു സന്ദര്‍ഭമുണ്ട്. രണ്ടാംമഹായുദ്ധകാലത്ത് വിശ്രമത്തിനായി കൊച്ചിയിലിറങ്ങിയ വെള്ളപ്പട്ടാളക്കാര് നാടാകെ പരന്ന് പെണ്പിള്ളേരെ മുഴുവന്‍ പിന്തുടര്ന്നിരുന്ന കഥ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. അന്ന് അമ്മ ഹൈസ്കൂള്‍ ക്ളാസ്സിലായിരുന്നു. മിലിട്ടറിലോറിയെങ്ങാനും കണ്ണില്പെട്ടാല് അവരെല്ലാംചേര്‍ന്ന് എത്രയുംപെട്ടെന്ന് ഓടി വീടണയുമായിരുന്നത്രെ. അതെല്ലാം അന്നത്തെ കഥകള്‍. കാലംമാറിയിട്ടും സൈനികരെപ്പറ്റി നമുക്കൊന്നുമറിയില്ല കാര്യമായി. അതിര്‍ത്തിപ്രദേശങ്ങളിലല്ലാതെ, മിലിട്ടറിക്കാരുമായി പൊതുജനങ്ങള്‍ക്ക് ആത്മബന്ധം പൊതുവെ കുറവാണ്. യുദ്ധകാലത്ത് കുറെ വാചാടോപം നടത്തിയേക്കും നമ്മള്. അതുകഴിഞ്ഞാല്‍ അവരെയങ്ങുമറക്കും. സൈന്യത്തില്‍ ആളുള്ള ഓരോ കുടുംബവും പക്ഷെ തീതിന്നാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഗള്‍ഫുകാരുടെ ഗൃഹാതുരതയെപ്പറ്റിയും വിരഹദു:ഖത്തെപ്പറ്റിയും അക്കരെയും ഇക്കരെയും നിന്ന് നമ്മള് പറയും, എഴുതും, പാട്ടുപാടും. പട്ടാളക്കാരുടെ കാര്യംവരുമ്പോള്‍ മിക്കവര്‍ക്കും എന്തോ ഒരു 'പോരായ്മ'യാണ്. 'പട്ടാളച്ചിട്ട' എന്നത് പാഴ്വാക്കല്ല. സൈന്യത്തില്‍ എല്ലാവര്‍ക്കുമുണ്ട് ഒരോ സ്ഥാനം. ഒരോന്നിനുമുണ്ട് ഒരോ ചിട്ട. കിറുകൃത്യത, പരിപൂര്‍ണത, പ്രതിജ്ഞാബദ്ധത; ഇതില്‍കുറഞ്ഞതൊന്നുമില്ല. ഇരുപത്തിനാലുമണിക്കൂറും ജാഗരൂകരായേ പറ്റൂ. യുദ്ധമുണ്ടെങ്കിലും ഇല്ലെങ്കിലും. അതവരുടെ ജീവനാണ്. ജീവന്‍വച്ചുള്ള പണിയാണ്. ആ പെരുമാറ്റച്ചിട്ട അവരുടെ സ്വകാര്യജീവിതത്തിലും കാണാം. ഏതു പ്രതിസന്ധിയിലും അവര്‍ പ്രതികരിക്കുന്നത് ഏറ്റവും അച്ചടക്കത്തോടെയായിരിക്കും. ബുദ്ധിയും മനസ്സും ശരീരവും ഒന്നായി പ്രവര്‍ത്തിക്കും. അധികം പറയില്ല; പറയുന്നത് പറയേണ്ട വിധത്തില്‍ പറയും. ഊണ്, ഉറക്കം, കുളി എന്നീ ദിനചര്യകളോ ജാതി, മതം ലിംഗം ഇത്യാദി വിഭജനങ്ങളോ അഴുക്ക്, വിയര്‍പ്പ്, ചോര മുതലായ ഋണസൂചകങ്ങളോ ഇരുട്ട്, വെയില്, മഞ്ഞ്, മഴ, കാറ്റ് എന്നുള്ള പ്രകൃതിവിഘ്നങ്ങളോ കാട്, മേട്, കുഴി, പുഴ, കടല്‍ തുടങ്ങിയ ഭൂപ്രകൃതികളോ അവരുടെ കര്‍ത്തവ്യങ്ങളെ കൂച്ചുവിലങ്ങിടില്ല. ഞാനെപ്പോഴും കരുതാറുണ്ട്, നമ്മള് ഇന്ത്യക്കാര്‍ നന്നാവണമെങ്കില്‍ അല്പം സൈനികപരിശീലനം ആവശ്യമാണെന്ന്. അതുപോലെ നാടടച്ചൊരു സഞ്ചാരവും. നമ്മുടെ സ്വാര്‍ഥതയും അഹന്തയും ആഡംബരവും അസ്തിത്വവാദവും പാടേ അകന്ന്, അറിവും ആത്മവിശ്വാസവും അഭിമാനവും അര്‍പ്പണബുദ്ധിയും അനുകമ്പയും ആരോഗ്യവും ആഭിജാത്യവും അപ്പോള്‍ വാനോളം വളരും. എല്ലാ ഉദ്യോഗങ്ങളിലുമെന്നപോലെ സൈനികവൃത്തിയിലും അല്ലറചില്ലറ അരുതായ്മകളുണ്ട്. എങ്കിലും വ്യക്തിയെന്നനിലയില്‍ സമൂഹത്തിലേക്കിറങ്ങിവരുമ്പോള്‍ സാധാരണക്കാരെക്കാളും കൊലകൊമ്പന്‍മാരെക്കാളും എത്രയോ മാന്യമായാണ് സൈനികര്‍ പെരുമാറുക. ഒരു പരിധിവരെയേ അവര്‍ക്കു ചീത്തയാകാനാകൂ. ആകപ്പാടെ പറയാവുന്ന ഒരു ദൂഷ്യം തലപ്പത്തുള്ളവരുടെ അല്പം പൊങ്ങച്ചമാണ്. അതും അവരുടെ ജീവിതശൈലിയുടെ പര്യായമാണെന്നു കരുതിയാല്‍ തീര്‍ന്നു. അറിഞ്ഞുതന്നെ കൊണ്ടുനടക്കുന്ന ഒരു ശീലമാണത്. അതുകൊണ്ടുതന്നെയാണല്ലോ, അവര്‍ ഗോവയിലെ ഒരു നാവികവാസസ്ഥലത്തിന് 'Senior Naval Officers' Bunglows (SNOBS)' എന്ന് സ്വയം പേരിട്ടത്! പണ്ടത്തെ 'ജയന്തി-ജനത' തീവണ്ടിയില്‍ ദില്ലിയില്‍നിന്നു മടങ്ങുകയായിരുന്നു ഒരിക്കല്‍. വേനല്‍ക്കാലം. കംപാര്‍ട്മെണ്റ്റാകെ ചുട്ടുപഴുക്കുന്നു. ഇരിക്കാതെയും കിടക്കാതെയും മലയാളിയാത്രക്കാര്‍ ഭൂമിമലയാളത്തെമുഴുവന്‍ പ്രാകിക്കൊണ്ട് നേരമ്പോക്കുകയാണ്. കുളിയും കുളിക്കുമേല്‍ കുളിയുമായി പകുതിദൂരം പിന്നിട്ടപ്പോള്‍ ട്രെയിനില്‍ വെള്ളമെല്ലാം തീര്‍ന്നു. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ ഇടയ്ക്കിടെ ടോയ്ലറ്റില്‍പോയിനോക്കി, ഓരോതവണയും വെള്ളമില്ലെന്നു പരാതിപ്പെട്ടുകൊണ്ട് സീറ്റില്‍വന്നിരിക്കും മാന്യന്മാര്. നാഗ്പൂരോമറ്റോ അടുക്കാറായപ്പോള്‍, തുടക്കംമുതലേ മേലേത്തട്ടില്‍ അടങ്ങിയൊതുങ്ങിക്കിടന്നിരുന്ന ഒരു മനുഷ്യന് നിലത്തിറങ്ങി. വണ്ടി നിന്നപ്പോള്‍ പുറത്തിറങ്ങുന്നതും കണ്ടു. വണ്ടിവിടുന്നതോടൊപ്പം തിരിയെ ചാടിക്കയറിയ അയാള്‍ സീറ്റിലെത്തി എല്ലാവരോടുമായിപ്പറഞ്ഞു. വെള്ളം നിറപ്പിച്ചിട്ടുണ്ട്; ആവശ്യക്കാര്‍ക്ക് ടോയ്ലറ്റ് ഉപയോഗിക്കാം. പക്ഷെ വെള്ളം പാഴാക്കരുത്. അങ്ങ് തെക്കേയറ്റം വരെ എത്തേണ്ടതാണ്. വെള്ളത്തിണ്റ്റെ ആക്രാന്തം കഴിഞ്ഞ് ആഹാരമെത്തിയപ്പോള്‍ വീണ്ടും പരാതി. അതിലല്പം കാര്യവുമുണ്ടായിരുന്നു. ഒരു കൊച്ചുകുഞ്ഞിനു കൊറിക്കാന്‍മാത്രം മതിയാകുന്ന ഭക്ഷണം. ഉച്ചത്തില്‍ തുടങ്ങിയത് വഴിയേ മുറുമുറുപ്പായി അടങ്ങി. അതുവരെയ്ക്കും ആ പട്ടാളക്കാരന് മുകള്‍ബെര്‍ത്തില്‍ ചാരിയിരിക്കുകയായിരുന്നു. പതിയെ ഇറങ്ങിവന്ന് തണ്റ്റെ പ്ളേറ്റെടുത്ത് ഒന്നുനോക്കി. ഒരക്ഷരംഉരിയാടാതെ ഞൊടിയിടകൊണ്ട് തളിക കാലിയാക്കി വീണ്ടും മുകളില്‍ കയറിക്കിടന്നു. രണ്ടുരാത്രിയും പകലുമാണു യാത്ര. പിറ്റേന്ന് ഞാനയാളെ പരിചയപ്പെട്ടു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികനാണയാള്‍. അവിടെയെല്ലാം വെള്ളവും ആഹാരവും കിട്ടിയാല്‍ കിട്ടി. കിട്ടിയാല്‍ കഴിക്കും. കിട്ടുമ്പോള്‍ കഴിക്കും. കിട്ടിയതു കഴിക്കും. പകയ്ക്കോ പരാതിക്കോ പരിഭവത്തിനോ പരിഭ്രാന്തിക്കോ പരിഹാസത്തിനോ ഒന്നും അവിടെ സ്ഥാനമില്ല. നാടുകാക്കുക. അതിനുവേണ്ടിമാത്രം ജീവന് കാക്കുക. അതാണ് സൈനികജീവിതം. വേറൊരു യാത്രയില്‍ പരിചയപ്പെട്ടതും ഒരു മലയാളി മിലിട്ടറിക്കാരനെ. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം കലാപമടക്കാന്‍ ദില്ലിയിലെത്തിയ പട്ടാളത്തിലുണ്ടായിരുന്നു. ഡ്രൈവറായിരുന്നു. മിലിട്ടറി ട്രക്ക് ആള്‍ക്കൂട്ടത്തിലേയ്ക്ക് ഇരച്ചുകയറ്റണം. വണ്ടിയിലെ പട്ടാളക്കാര്‍ വെടിവയ്ക്കും. ആളുകള്‍ ചത്തുവീഴും. അതുകണ്ടാലും കണ്ടില്ലെങ്കിലും ഒരുപോലെ. വണ്ടിയോടിച്ചുകൊണ്ടേയിരിക്കണം. അതാണ് ഉത്തരവ്. അതാണ് ഉത്തരവാദിത്വം. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അയാള്‍ അക്കഥ പറഞ്ഞുനിര്‍ത്തിയത്. പിന്നൊരിക്കല്‍ ദില്ലിയില്‍വച്ച് ഞാനൊരു ഓട്ടോ പിടിക്കുന്നു. അല്പദൂരം പിന്നിട്ടപ്പോള്‍ ഓട്ടോക്കാരന് വണ്ടി ഒരു പെട്രോള്‍പമ്പില്‍ കയറ്റി. ബില്‍ എന്നോടുകൊടുക്കാന്‍ അഭ്യര്‍ഥിച്ചു. സാമാന്യം ദീര്‍ഘദൂരം പോകാനുള്ളതുകൊണ്ട് വൈമനസ്യത്തോടെയാണെങ്കിലും കാശു ഞാന്‍ കൊടുത്തു. അല്പംകൂടി പോയപ്പോള്‍ അയാള്‍ ഒരു കുട്ടിക്കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. 'വിരോധമില്ലെങ്കില്‍ ഒരു പത്തുരൂപ കൂടി തരാമോ?', അയാള്‍ കെഞ്ചി. എണ്റ്റെ കണ്മുമ്പില്വച്ചുതന്നെ അയാള്‍ ഒരു ചെറിയകുപ്പി വാറ്റുചാരായം വാങ്ങി സീറ്റിനടിയില്‍ തിരുകി. എനിക്കാകെ തിളച്ചുകയറി. 'എന്തിനീ വിഷവുംകുടിച്ച് ജീവിതം നശിപ്പിക്കുന്നു?' എണ്റ്റെ ചോദ്യം അയാള്‍ കേട്ടതേയില്ല. ഇറങ്ങാന്‍നേരത്ത് മീറ്റര്‍വാടകയില്‍നിന്ന് പെട്രോള്‍കാശും ചാരായക്കാശുംകിഴിച്ച് ബാക്കി എന്തോ ചില്ലിക്കാശ് കൂലിപറഞ്ഞു. പണമെടുക്കുന്നസമയം ഞാനയാളോട് എണ്റ്റെ ചോദ്യം ആവര്‍ത്തിച്ചു. 'സാബ്,' അയാള്‍ തുടങ്ങി. 'പട്ടാളത്തിലായിരുന്നു. എണ്റ്റെ തെമ്മാടിത്തംകൊണ്ടുതന്നെ അവരെന്നെ പുറത്താക്കി. ഭാഗ്യത്തിന് പിരിയുംനേരം ചീത്തയായൊന്നും അവരെഴുതിവച്ചില്ല. വിമുക്തഭടനെന്നപേരില്‍ ഈ ഓട്ടോജോലി തുടങ്ങി. എങ്ങും എത്തുന്നില്ല സാര്‍. ആകെയുള്ള സന്തോഷം ആ കുപ്പിയിലുള്ളതുമാത്രം. മിലിട്ടറിയില്‍തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു. മാഫ് കീജിയേ സാബ്.' എനിക്കൊന്നും പറയാനില്ലായിരുന്നു. ദില്ലിയിലെതന്നെ മറ്റൊരു സംഭവം. ഓഫീസ്കാര്യത്തിനായി പെട്ടെന്ന് അവിടേയ്ക്കുപോകേണ്ടിവന്നു. എപ്പോഴും എണ്റ്റെ പേടിസ്വപ്നമാണ് ദില്ലിയില്‍ താമസമൊരുക്കല്‍. എണ്റ്റെ വേവലാതി അറിഞ്ഞ ഒരു സുഹൃത്ത്, ഗോവയിലെ കാലാവസ്ഥാകേന്ദ്രത്തിണ്റ്റെ മേധാവി, തലസ്ഥാനത്തെ അവരുടെ ഗസ്തൌസിലേയ്ക്ക് വയര്‍ലെസ്സ്സന്ദേശമയച്ച് മുറി ശരിയാക്കിത്തരാമെന്നേറ്റു. വൈകുന്നേരമായപ്പോഴേക്കും ഞാന്‍ 'മൌസം ഭവ'നില് എത്തിപ്പെട്ടു. പതിവുപോലെ, മുറിയൊന്നുമില്ലെന്നു കാര്യസ്ഥന്. സന്ദേശമയച്ചിട്ടുണ്ടെന്നു ഞാനും. എങ്കില്‍കാണിച്ചു തരൂ എന്നായി അയാള്‍. ഒരുകെട്ടു കടലാസ്സുകള്‍ എണ്റ്റെ കയ്യില്‍ തന്നു. കണ്ടുപിടിച്ചുകൊടുത്തപ്പോള്‍ മുറിയുണ്ട്, പക്ഷെ താക്കോലില്ലെന്നായി നുണ. ഏഴുമണിയോടെ 'DDGM'സാബ് (Deputy Director General of Meteorology) വന്നാലേ ചാവി കയ്യില്‍കിട്ടൂ എന്നൊരു മലക്കം മറിച്ചില്‍ (അത്ഭുതപ്പെടണ്ട, തലപ്പത്തുള്ളവരുടെ തൊഴില്‍ ഇതൊക്കെത്തന്നെയാണ്). ഞാന്‍ കാത്തിരുന്നു. അപ്പോള്‍ വരുന്നു മറ്റൊരു അതിഥി. ആജാനുബാഹുവായൊരാള്‍. വന്ന ഉടനെ ഉച്ചത്തില്‍ പറഞ്ഞു, 'റൂം ഖോലോ!' ഭവ്യതയോടെ റെജിസ്റ്റര്‍ നീട്ടി കാര്യസ്ഥന്. കയ്യൊപ്പിടുമ്പോള്‍ അയാള്‍ ചോദിച്ചു, മുറിയില്‍ കൂടെത്താമസിക്കേണ്ട ആള് വന്നോ എന്ന്. ഇല്ലെന്നു കാര്യസ്ഥന്. വന്നയാള്‍ എണ്റ്റെ പേര് റെജിസ്റ്ററില്‍നോക്കി വായിക്കുന്നതുകേട്ട് ഞാന്‍ സ്വയം പരിചയപ്പെടുത്തി. ഇളിഭ്യനായ കാര്യസ്ഥന് ഞങ്ങള്‍ക്കു മുറി തുറന്നുതന്നു. ആ 'സഹമുറിയന്' അതിര്‍ത്തിസേനയില്‍നിന്നായിരുന്നു. എണ്റ്റെ ഹിന്ദിയും അയാളുടെ ഇംഗ്ളീഷും ഒരുപോലെ ആയിരുന്നതിനാല്‍ അധികമൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല. എങ്ങിനെയെങ്കിലും ഒന്നു കുളിച്ചു കിടന്നുറങ്ങാന്‍ തത്രപ്പെട്ട എന്നെ അയാള്‍ നിര്‍ബന്ധിച്ചു പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി അത്താഴത്തിന്. എണ്റ്റെ അല്പാഹാരം കണ്ട് അയാള്‍ക്കു ചിരി. 'വെറുതെയല്ല നിങ്ങള്‍ മദ്രസികള്‍ അധികമൊന്നും സൈനികരാകത്തത്; നിങ്ങള്‍ക്കു മുറിപോലും കിട്ടാത്തത്. തിന്നു തടിമിടുക്കുണ്ടായാലേ അതൊക്കെ പറ്റൂ. ദാ, നോക്കൂ. ഒറ്റയടിക്ക് എത്ര ചപ്പാത്തി തിന്നണം പറയൂ. റെഡി. അല്ല പഷ്ണിക്കാണെങ്കില്‍ അതിനും റെഡി!'. പിറ്റേന്നു പിരിയുമ്പോള്‍ അയാള്‍ പറഞ്ഞു. 'ഇനിയും കണ്ടുമുട്ടണമെന്നുണ്ട്. പോസ്റ്റിംഗ് അതീവ രഹസ്യസ്ഥാനത്തായതിനാല്‍ കത്തിടപാടൊന്നും നടക്കില്ല. തല്ക്കാലം ഗുഡ് ബൈ. ' നാവികസേനയുടെ കപ്പലുകളില്‍ സാധാരണ സിവിലിയന്മാരെ അനുവദിക്കാറില്ല. എങ്കിലും മുംബൈകടലില്‍ പ്രധാനപ്പെട്ടൊരു പണിക്കായി അവരെന്നെയും കൂട്ടരെയും വിളിച്ചുകൊണ്ടുപോയി ഒരിക്കല്‍. ഒരു യുദ്ധക്കപ്പലില്‍ താല്‍ക്കാലികമായി ഉപകരണങ്ങളെല്ലാം സ്ഥാപിച്ചാണ് പര്യവേക്ഷണം. അതിരാവിലെ തുടങ്ങിയ പണി ഉച്ചതിരിഞ്ഞതോടെ ഭക്ഷണത്തിനായി നിര്‍ത്തിവച്ചു. ഞങ്ങളെ സഹായിച്ചുനിന്ന നാവികന്മാര്ക്കും സന്തോഷമായി. അല്പം വിശ്രമിക്കാമല്ലോ. വേഗത്തില്‍ ആഹാരം കഴിച്ച്, ബാക്കിയുള്ളവര്‍ വരുന്നതുവരെ കുറച്ചു കടല്‍ക്കാറ്റുകൊള്ളാമെന്നു കരുതി ഞാന്‍ കപ്പല്‍ത്തട്ടില്‍ ചാരി നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതിലേവന്ന കമാണ്റ്റിംഗ് ഓഫീസര്‍ കാര്യമെന്തെന്നു തിരക്കി. ഞാന്‍ പറഞ്ഞു, പണിതുടങ്ങാന്‍ സഹനാവികര്‍ ഊണുകഴിച്ചുവരാന്‍ കാത്തിരിക്കുകയാണെന്ന്. പറഞ്ഞതു സത്യവും നിരുപദ്രവുമായിരുന്നെങ്കിലും അതബദ്ധമായിപ്പോയെന്ന് ഉടനറിഞ്ഞു. കമാണ്റ്റിംഗ് ഓഫീസര്‍ ഉടനെ ഉത്തരവിറക്കി ചോറുണ്ടവരെയും ഇല്ലാത്തവരെയും നേരെ ഡെക്കില്‍ നിരത്തി. പുറത്തുനിന്നുവന്ന ശാസ്ത്രജ്ഞരെ കാത്തിരിപ്പിച്ചതിനു ശിക്ഷയായി അവരുടെ അന്നത്തെ 'shore-leave' (കരയ്ക്കിറങ്ങാനുള്ള അനുവാദം) റദ്ദാകുകയും ചെയ്തു. പിന്നീട് ആ ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ ഞാനുദ്ദേശിച്ചതെന്താണെന്നും അദ്ദേഹം ധരിച്ചതെന്താണെന്നും വ്യക്തമാക്കി. അയാളുടെ മറുപടി ഇന്നും എനിക്കു മന:പാഠമാണ്: 'ഞങ്ങള്‍ സൈനികര്‍ക്ക് എല്ലാം മുഖവിലയാണ്. വരികള്‍ക്കിടയില്‍ വായിക്കാറില്ല. ' അതിനുമുമ്പ് മറ്റൊരു നാവികക്കപ്പലില്‍ നിയന്ത്രണമുറിയില്‍ എഴുതി ഒട്ടിച്ചുവച്ചിരുന്നത് ഓര്മ വരുന്നു: 'If you have nothing to do here, Don't do it here'നിങ്ങള്‍ക്കിവിടെ ഒന്നും ചെയ്യാനില്ലെങ്കില്‍, നിങ്ങള്‍ക്കൊന്നും ചെയ്യാനില്ല ഇവിടെ. നാട്ടില്‍ ഞങ്ങളുടെ അയലത്ത് ഒരു പട്ടാളക്കാരനുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സൈന്യത്തില്‍ ചേര്‍ന്നു. പിന്നീട് ഇന്ത്യന്‍ ആര്‍മിയിലായി. ആറ്-ആറര അടി പൊക്കം. ഒട്ടും സ്ഥൂലമല്ലാത്ത ദേഹക്കെട്ട്. ഒരു വടിപോലെ നിവര്‍ന്നേ നടക്കൂ. മുഖത്തെപ്പോഴുമുണ്ടാകും ഒരു മൃദുമന്ദഹാസം. നാട്ടില്‍വന്നാല്‍ വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമിട്ടേ നടക്കൂ. ഏതുവഴി നടന്നാലും വേലിക്കും മതിലിനും പടിവാതിലിനും മുകളിലൂടെ തല കാണാം. ഒതുങ്ങിയ ശബ്ദം, സംസാരം. പണ്ട് കൊച്ചിരാജാവിണ്റ്റെ അംഗരക്ഷകസേനയിലുണ്ടായിരുന്നിട്ടുണ്ട്. അന്നത്തെ മൂര്‍ച്ചയില്ലാത്ത ആചാരവാള്‍ അദ്ദേഹത്തിണ്റ്റെ തറവാട്ടിലെ വിളക്കുമുറിയില്‍ ഇന്നുമുണ്ടെന്നു തോന്നുന്നു. ലീവില്‍ വരുമ്പോള്‍ അതെല്ലാം ഞങ്ങള്‍ കുട്ടികള്ക്കെടുത്തു കാണിച്ചുതരും. കുറെ പട്ടാളക്കഥകളും പറയും. കൊന്നതും തിന്നതുമൊന്നുമല്ല. ചെന്നെത്തിയ സ്ഥലങ്ങളിലെ ജനവിശേഷങ്ങള്‍. മുതിര്‍ന്നവര്‍ 'പടനായര്' എന്നു കളിക്കായി വിളിക്കുമെങ്കിലും നില്‍പ്പിലും നടപ്പിലും വീടുഭരണത്തിലുമുള്ള മുറയും ചിട്ടയുമല്ലാതെ വേറൊരു 'ബഹിളി'യും, ആ ആചാരവാള്‍പോല്‍തന്നെ മൂര്‍ച്ചയും, ഇല്ലാത്ത മനുഷ്യന്. ആണ്മക്കളില് ഒരാള്‍ വായുസേനയില്‍ ചേര്‍ന്നു. മറ്റയാള്‍ നാവികസേനയിലും. അങ്ങനെ ഒരു ത്രിസേനാകുടുംബം. വഴിയേ പെന്‍ഷന്‍പറ്റി തിരിച്ചെത്തുമ്പോള്‍ വീടും വീട്ടുകാരുമെല്ലാം പ്രായത്തിലും എണ്ണത്തിലും വളര്‍ന്നിരുന്നു. എന്തുകൊണ്ടോ ആള് പഴയ പ്രസരിപ്പെല്ലാം വെടിഞ്ഞ് വെറുമൊരു വ്യക്തിയായി മാറി. വീട്ടിലോ നാട്ടിലോ ഒരു കാര്യത്തിലും ഇടപെടാതെ ഒതുങ്ങി ജീവിച്ചു. ഒരു ദിവസം പടിക്കപ്പുറത്തുനിന്നുകൊണ്ട് അദ്ദേഹം എണ്റ്റെ അമ്മയെ ഒരിക്കലുമില്ലാത്തവിധം പേരെടുത്തുപറഞ്ഞ് ഒരുപാടു ശകാരിച്ചു. തണ്റ്റെ വീട്ടില്‍നിന്ന് കാര്യമായെന്തോ കശപിശകഴിഞ്ഞ് ഇറങ്ങിവന്നതാണെന്നു തോന്നി. വയസ്സിനു നന്നേ ഇളപ്പമായ അമ്മയോട് അതേവരെ വളരെ വാത്സല്യത്തോടും ബഹുമാനത്തോടുംകൂടിയേ അദ്ദേഹം സംസാരിച്ചിട്ടുള്ളൂ. അമ്മയ്ക്കാകെ വിഷമമായി. പറഞ്ഞതൊന്നും വ്യക്തമായിരുന്നുമില്ല. നോക്കിനില്ക്കുമ്പോള് ശരംവിട്ടപോലെ റോഡിലൂടെ നടന്നുപോകുന്നതു കണ്ടു. രാവിലെയാണു സംഭവം. ഉച്ചതിരിഞ്ഞറിയുന്നു, അദ്ദേഹത്തിണ്റ്റെ മൃതദേഹം അല്പം അകലെയുള്ള തീവണ്ടിപ്പാളത്തില്‍ കിടക്കുന്നുണ്ടെന്ന്. ആ പാവംമനസ്സില്‍ എന്തായിരുന്നോ തിളച്ചുമറിഞ്ഞിരുന്നത്. ഉദ്യോഗത്തിലിരിക്കെ ഒരു വാഹനാപകടത്തില്‍പെട്ട് ശരീരവും മനസ്സും ഒന്നുപോലെ തളര്‍ന്നുപോയ ഒരു ഉശിരന്‍ വ്യോമസൈനികണ്റ്റെ കഥ ഇപ്പോള്‍ പറയുന്നില്ല. ഉയിരുണ്ടെങ്കില്‍ പൊരുതിജീവിക്കുമെന്ന അദ്ദേഹത്തിണ്റ്റെ വാശിയും, ഉയിരുണ്ടെങ്കിലും ഇല്ലെങ്കിലും സൈനികരെയും അവരുടെ കുടുംബത്തെയും നോക്കിപ്പോറ്റുമെന്ന സൈന്യത്തിണ്റ്റെ പ്രതിജ്ഞാബദ്ധതയും ആ മനുഷ്യനെ മെല്ലെ മെല്ലെ ജീവിതത്തിലേയ്ക്കു തിരിച്ചെത്തിച്ചുകൊണ്ടിരിക്കുന്നു.
[Published in the fortnightly webmagazine www.nattupacha.com]
[Published in the fortnightly webmagazine www.nattupacha.com]
ഉപവാസവും മറ്റും
മലയാളികളെപ്പറ്റി പൊതുവായി ഒരു പറച്ചിലുണ്ട്, അവര്‍ ഉണ്ണാമന്മാരാണെന്ന്. ന്ന്വച്ചാല് വിസ്തരിച്ചൊരു പ്രാതലും ഒച്ചവച്ചൊരു ഉച്ചയൂണും നാലുമണിപ്പലഹാരവും മിഷ്ടാന്നമത്താഴവും അതിണ്റ്റെപുറത്തൊരു ഏമ്പക്കവും തദനന്തരം അല്പം ഏമ്പോക്കിത്തരവും. ഒരാഹാരംകഴിഞ്ഞു മൂന്നുമണിക്കൂറിനകം വയര്‍ തിരുമ്മിത്തുടങ്ങും. ആഹാരം കഴിഞ്ഞാലുമുണ്ട് ഒരു വയര്തിരുമ്മല്. എണ്ണയിറ്റുന്ന മുടിയും കവിഞ്ഞൊഴുകുന്ന വയര്‍മടക്കുകളും പഴുതാരമീശയും ബീഡിവലിയും ചീട്ടുകളിയും കള്ളുകുടിയും കുറിക്കച്ചവടവും പാരവപ്പും പരപുച്ഛവും പരദേഹദര്‍ശനവും സ്വര്‍ണഭ്രാന്തും ജലഭ്രാന്തുംപോലെ ഒരു പേരുദോഷം. കുട്ടിക്കുമ്പയില്ലാത്ത മലയാളിയെക്കാണില്ലെന്നു പറഞ്ഞതു ഞാനല്ല. ഒരു ബംബായിക്കാരന്‍ മലയാളിയാണ്. സഖാവിനുമുണ്ട് ഇമ്മിണിവല്യ കുട്ടിക്കുടവയറ്. ഇതൊക്കെക്കൊണ്ടാവണം 'ഉപവാസം', 'ഒരിക്കല്‍', 'പട്ടിണി', 'നൊയ്മ്പ്', 'പഥ്യം' എന്നീ പേരുകളില്‍ പലപല പിന്തിരിപ്പന് ആശയങ്ങള്‍ ആമാശയ-ആശാന്മാര് ഉണ്ടാക്കിവച്ചത്. ആള്‍വരുന്നതിനുമുന്‍പേവരുന്ന വയറിനെ ഒന്നു 'പിന്'തിരിപ്പിക്കാനായി ഓരോരോ പരിപാടികള്‍!. അത്താഴംകഴിഞ്ഞ് പ്രാതല്‍വരെ പട്ടിണിയായതുകൊണ്ടാണല്ലോ 'break-fast' എന്ന നോമ്പുതുറ കണ്ടുപിടിക്കപ്പെട്ടത്. "Breakfast like a King, Lunch like a Prince, Dinner like a Beggar" എന്നൊരു മഹദ്വചനവും. സായ്പ്പന്മാര്ക്ക് 'supper' എന്നൊരു കൊട്ടിക്കലാശവുമുണ്ട് രാത്രിയില്‍. അതാരെപ്പോലെവേണമെന്നു പറഞ്ഞിട്ടില്ല. നിവൃത്തിമുട്ടുമ്പോഴാണു പട്ടിണി. അതു പാവപ്പെട്ടവരുടെ പേറ്റണ്റ്റ്. എന്നിരിക്കിലും അമിതാഹാരംകഴിച്ചവര്‍ക്കും കുടുംബകലഹക്കാര്‍ക്കുമിടയില്‍ പട്ടിണി സൌകര്യപൂര്‍വം കടന്നുവരാറുണ്ട്. ദരിദ്രണ്റ്റെ വിധിയാണെങ്കില്‍, കുടിച്ചുകൂത്താടിയവണ്റ്റെ ശിക്ഷയും കാര്യംകാണാന്‍ കുടുംബിനിയുടെ തന്ത്രവും സിനിമക്കാരിയാകാന്‍ ഒരുമ്പെട്ടവളുടെ മന്ത്രവും അജീര്‍ണംപിടിച്ച വൃദ്ധണ്റ്റെ മരുന്നുമാണ് അത്താഴപ്പട്ടിണി. 'ഒരിക്കല്‍' എന്ന പട്ടിണി ലേശം സുഖമുള്ള സംഗതിയാണ്. ഒരുനേരം അരിയാഹാരം വേണ്ടെന്നുവച്ച് വേറെന്തെങ്കിലും സുഭിക്ഷമായിക്കഴിക്കുക. മുഷിയില്ല. എന്നാല്‍ അല്പം കടുപ്പംകൂടിയ 'ഒരിക്ക'ലാണ് 'നൊയ്മ്പ്'. അതിന് കാലക്രമവും സമയക്രമവും ചിട്ടവട്ടങ്ങളുമെല്ലാമുണ്ടായിരിക്കും. സൌഭാഗ്യത്തിനും സൌമംഗല്യത്തിനുമൊക്കെയായിരുന്നത്രേ നൊയമ്പുനോല്‍ക്കല്‍; ആരോഗ്യത്തിനും അനുതാപത്തിനും എന്നുകൂടി പറയാം. ഇന്നിപ്പോള്‍ ചിട്ടവട്ടങ്ങള്‍ കൂടിക്കൂടി, വന്‍ചടങ്ങുമാത്രമല്ല ഒരാഘോഷവുമായിരിക്കുന്നു അത്. നോമ്പുകഴിഞ്ഞാല്‍ എന്തും വെട്ടിവിഴുങ്ങാം, വെട്ടിവിഴുങ്ങണം, എന്നു നിഷ്കര്‍ഷിക്കുന്നത് ടീവിക്കാരും പരസ്യക്കാരുമാണ്. പ്രത്യേക വിഭവങ്ങളും പ്രത്യേകപരിപാടികളും പൊടിപൊടിക്കുമ്പോള്‍ പൂഴിമണ്ണാകുന്നത് പഴയ സങ്കല്പങ്ങളാണ്. ഇക്കാലത്ത് എന്നും നൊയമ്പാകട്ടെ എന്നു പ്രാര്ഥിക്കാത്തവര് ചുരുങ്ങും. വിശക്കുന്നവണ്റ്റെ വിളിയേയ്!. ഉപവാസം ദേഹംനന്നാക്കാനോ ദേഹി നന്നാക്കാനോ? ശരിക്കുള്ള ഉപവാസം ഒരുപക്ഷെ 'സ്വയംകൃതാനര്‍ഥ'മാണ്. ശരീരത്തിണ്റ്റെ മീതെ മനസ്സിനെയും മനസ്സിണ്റ്റെ മീതെ ആത്മാവിനെയും പ്രതിഷ്ഠിക്കാന്‍പറ്റിയ വഴിയായി ഗാന്ധിജി അതിനെ കണ്ടു. അതൊരായുധവുമാക്കി. തിന്മക്കെതിരെ പോരാടാന്‍ നന്മയുടെ ആയുധം. ആത്മഹത്യാപരമെങ്കിലും അഹിംസാപരമായ യുദ്ധോപാധി. അത് അന്തക്കാലം. 'അനിശ്ചിതകാല ഉപവാസ'വും മരണംവരെ 'നിരാഹാരസത്യാഗ്രഹ'വും ഇപ്പോള്‍ 'ആറുതൊട്ടാറുവരെ'യൊക്കെയായി. ഒരുപടികൂടിക്കടന്ന് 'റിലേ സത്യാഗ്രഹ'വുമായി. പ്രാതല്‍തൊട്ട് 'മധ്യാന്നം' (മധ്യാഹ്നം അല്ല; 'Mid-day meal') വരെയും 'മധ്യാന്നം'തൊട്ട് അത്താഴം വരെയും പട്ടിണികിടന്നു സമരം ചെയ്യാം നിത്യം. ഇനി 'virtual' ഉപവാസവുമാകാം; ഏതായാലും ഇണ്റ്റെര്‍നെറ്റ്-ആരാധനവരെ എത്തിക്കഴിഞ്ഞല്ലോ നമ്മള്. 'പഥ്യം' സ്വയംകൃതമാകാം, പരപ്രേരിതവുമാകാം. മറ്റെല്ലാത്തിനുമെന്നപോലെ 'പഥ്യ'ത്തിനും രണ്ടര്‍ഥമുണ്ട്. പൊതുവെ 'ഇഷ്ടാഹാര'മെന്ന ഇഷ്ടഭാഷ്യം. വളരെ പരിമിതപ്പെടുത്തിയ 'ലളിതാഹാര'മെന്ന് ആയുര്‍വേദഭാഷ്യം. അല്ലെങ്കിലും നല്ലതിണ്റ്റെ നേരെമറിച്ചല്ലേ നമ്മള്‍ക്കെന്തും. നന്നും നഞ്ഞും കടുകിടയ്ക്കുള്ള വ്യത്യാസത്തിലല്ലേ. ഇച്ഛിക്കുന്നതു സ്വയമങ്ങു വിധിച്ചാല്‍ സര്‍വം മംഗളം. പണ്ട് നാട്ടില്‍ പ്രഭുമുതലാളി എന്നറിയപ്പെട്ടിരുന്ന പാരമ്പര്യവൈദ്യന്‍ പറഞ്ഞതോര്‍ക്കുന്നു. 'അരി' എന്നാല്‍ 'ശത്രു' എന്നര്‍ഥം. അതിനാല്‍ അരി-ആഹാരം ആപത്ത്. അരിപോലെ വെളുത്തതെല്ലാം വര്‍ജിക്കണം (പഞ്ചസാര, മൈദ, മുട്ട, പാല്). ചുവന്നതെല്ലാം സൂക്ഷിക്കണം (കപ്പല്‍മുളക്, ഇറച്ചി). പച്ചയെല്ലാം പതിവാക്കണം (പച്ചിലവര്‍ഗം, പച്ചമുളക്, പച്ചപ്പഴങ്ങള്‍). കറുത്തതൊന്നും കുഴപ്പമില്ല (കുരുമുളക്, കായം, കടുക്ക, ശര്‍ക്കര). മഞ്ഞയും മോശമല്ല (മഞ്ഞള്‍). അയ്യോ പാവം, ആ വൈദ്യനു രാഷ്ട്രീയമൊന്നും ഉണ്ടായിരുന്നില്ല! മഹാരാഷ്ട്രക്കാര്‍ക്കൊക്കെ 'ഉപവാസ്' ഒന്നു പ്രത്യേകമാണ്. ആഴ്ച്ചയില്‍ സ്വയംതിരഞ്ഞെടുത്തൊരു ദിവസമാകുമത്. കല്യാണംകഴിയാന്‍ പെണ്ണുങ്ങള്‍ക്കും കാശുണ്ടാവാന്‍ ആണുങ്ങള്‍ക്കുമുള്ള കുറുക്കുവഴിയാണത്രെ 'ഉപവാസ്' എന്ന സൂത്രം. കാലത്തുതൊട്ട് ചായയും വെള്ളവുമല്ലാതെ 'മറ്റൊന്നും' കുടിക്കില്ല. വിശന്നാല്‍ തിന്നാന്‍ ചില പ്രത്യേക വിഭവങ്ങളുണ്ട്. കപ്പലണ്ടിയും സാബുധാന(സാഗു/ജവ്വരി)യും ഉരുളക്കിഴങ്ങും ജീരകവും കൊത്തമല്ലിയിലയുമെല്ലാം എണ്ണയില്‍കുളിപ്പിച്ചൊരു 'കിച്ടി'; അല്ലെങ്കില്‍ അവ കൂട്ടിക്കുഴച്ച് എണ്ണയില്‍വറുത്തെടുത്ത 'വഡി'. ഒരുമാതിരിപ്പെട്ട ഹോട്ടലുകളിലെല്ലാം എന്നുംകിട്ടും ഈ ഉപവാസവിഭവങ്ങള്‍. സൂര്യനോടൊപ്പം ഉപവാസവും അവസാനിക്കും. ഒരിക്കല്‍ ഒരു മറാഠിക്കാരിയോടൊപ്പം ഒരു ഹോട്ടലില്കയറി ആഹാരത്തിനിരുന്നു. തനിക്കന്ന് ഉപവാസമാണെന്ന് അവള്. വെയ്റ്റര്‍ വന്നപ്പോള്‍ ഞാന്‍ എനിക്കുവേണ്ടതുമാത്രം പറഞ്ഞു. 'ഉപവാസ് കേ ലിയേ ക്യാ ഹെ?', അവളുടെ ചോദ്യം. വെയ്റ്റര്‍പയ്യണ്റ്റെ മറുപടി ഉന്നംതെറ്റാതെ പറന്നുവന്നു: 'പാനി ഹെ'. അതൊരു മലയാളിഹോട്ടലായിരുന്നെന്നു ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ.
[Published in the fortnightly webmagazine. www.nattupacha.com]
[Published in the fortnightly webmagazine. www.nattupacha.com]
Sunday, 31 October 2010
Wednesday, 22 September 2010
മുന്നും പിന്നും - യുവത്വത്തിനൊരു യുഗ്മഗാനം
തലമുറത്തര്‍ക്കം പുത്തരിയൊന്നുമല്ല. യുവത്വമാണെങ്കില്‍ കലഹിക്കും. പിന്തലമുറ മുന്‍തലമുറയോടു തര്‍ക്കിക്കും. അതു 'തോന്ന്യാസ'മല്ല. ആണെങ്കില്‍ ഞാനും നിങ്ങളുമെല്ലാം തോന്ന്യാസികളായിരുന്നു. നമ്മുടെ അച്ഛനമ്മമാര്‍ തോന്ന്യാസികളായിരുന്നു. നമ്മുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരും തോന്ന്യാസികളായിരുന്നു. പിന്നെ നമ്മുടെ മക്കളും അവരുടെ മക്കളും അതായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! ഇടയ്ക്കുവച്ചെന്തോ നഷ്ടമായ രീതിയിലാണ് നാം യുവത്വത്തെ കാണുക. ഇല്ല മാഷേ. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വ്യത്യാസപ്പെട്ടിട്ടേയുള്ളൂ. മാറ്റമാണ് മനുഷ്യജീവിതം. പ്രകൃതിസത്യം. പഴയ തെറ്റുകള്‍ തിരുത്തപ്പെടുമ്പോള്‍ പുതിയ തെറ്റുകള്‍ തുറക്കപ്പെടുന്നു. പരാതിപ്പെടുന്നതില്‍ അര്‍ഥമില്ല. ഒന്നു ചീയുമ്പോള്‍ മറ്റൊന്നിനു വളം. വിദേശികളുടെ വീരേതിഹാസങ്ങള്‍ക്ക് 'റാന്‍' മൂളിയതല്ല ഇന്നത്തെ തലമുറ. വിദേശീയരെത്തുരത്താന്‍ ഗാന്ധിയോടൊത്ത് പടവെട്ടിയവരുമല്ല ഇന്നത്തെ തലമുറയിലെ യുവാക്കള്‍. സ്വാതന്ത്യ്രാനന്തര സുന്ദരമോഹന വാഗ്ദാനങ്ങളാല്‍ വഞ്ചിക്കപ്പെട്ടവരുമല്ല. ഉണ്ണാന്‍ ചോറും ഉടുക്കാന്‍ തുണിയും കിടക്കാന്‍ കൂരയും ഉണ്ടവര്‍ക്ക്; കളിക്കാന്‍ കളിപ്പാട്ടവും പഠിക്കാന്‍ പാഠശാലകളും. ഒരുനേരത്തെ ആഹാരത്തിനു വിയര്‍പ്പൊഴുക്കേണ്ട. റേഷന്‍ കയ്നീട്ടിനില്‍ക്കണ്ട. മാഞ്ചസ്റ്ററിലുണ്ടാക്കിയ കോറത്തുണിയുടുക്കേണ്ട. ജയിലില്‍ അഴിയെണ്ണണ്ട. സ്വന്തംനാട്ടില്‍ പരദേശികളാകണ്ട. സായ്പ്പിനെക്കണ്ടാല്‍ കവാത്തെടുക്കണ്ട. മെക്കാളെയുടെ മനപ്പായസത്തിനു മധുരംചേര്‍ക്കണ്ട. 'ഭാരത്മാതാ കീ ജയ്, മഹാത്മാഗാന്ധീ കീ ജയ്' എന്നതിനപ്പുറം 'ജവാഹര്‍ലാല്‍ നെഹ്രു കീ ജയ്' എന്നുകൂടി വിളിക്കണ്ട. പാഠപുസ്തകത്തില്‍ രാജീവനയനണ്റ്റെയും സഞ്ജീവനിയുടെയും കുട്ടിപ്പടങ്ങളും കളിപ്പാട്ടങ്ങളും കണ്ട് കണ്ണുതള്ളണ്ട. മതമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു 'ജീവ'നെപ്പോലും പേടിക്കണ്ട. കണ്ണില്‍ക്കണ്ട ഗോസ്വാമികളുടെയും ഭൂസ്വാമികളുടെയും ആസാമികളുടെയും അനുവര്‍ത്തികളാവണ്ട. ഒളിച്ചും മറച്ചും ചുവപ്പന്‍ അടിയുടുപ്പിടേണ്ട. അലറിവിളിക്കുന്നവരുടെ അണികളായി മുഷ്ടി ഉയര്‍ത്തി മുദ്രാവാക്യം മുഴക്കണ്ട. ഒളിയിടം തേടണ്ട. പ്രണയിക്കാനും പരിണയിക്കാനും പാര്‍ട്ടിയുടെ പെര്മിഷന് വേണ്ട. പള്ളിയായാലും പള്ളിക്കൂടമായാലും പരശുരാമക്ഷേത്രമായാലും പരശങ്കയുടെ പഴുതു പാര്‍ക്കണ്ട. പേനില്ല. കൃമിശല്യമില്ല. ഗ്രഹണിയില്ല. രക്തദോഷമില്ല. പേരിനെങ്കിലും ജാതിപ്പേരില്ല. എന്നിട്ടുമെന്തേ ഇന്നത്തെ യുവത്വത്തിനൊരു വാട്ടം? കാലില്‍ ചെരിപ്പ്. കണ്ണില്‍ കറുപ്പ്. ചുണ്ടില്‍ ചുകപ്പ്. വിളിപ്പുറത്തു വിദ്യ. കളിപ്പുറത്തു കുന്നായ്മ. കൂരക്കുള്ളില്‍ കറണ്ട്. കയ്യിലാണെങ്കില്‍ കാശ്. കണ്‍വട്ടത്തു കമ്പ്യൂട്ടര്‍. കണ്‍വെട്ടത്തിനു കണ്ണട. ലൈബ്രറികള്‍, പുസ്തകങ്ങള്‍, പത്രമാസികകള്‍. പഠിപ്പേറിയ അധ്യാപകര്‍. പുറംലോകത്തേക്കു പട്ടംപറപ്പിക്കുന്ന പഠനകേന്ദ്രങ്ങള്‍. പണിക്കു പണി. പണത്തിനു പണം. നിറത്തിനു നിറം. നിണത്തിനു നിണം! എന്നിട്ടും? വിവരദോഷം? വളര്‍ത്തുദൂഷ്യം? അന്‍പതുകളില്‍ ജനിച്ചവരായാലും എണ്‍പതുകളില്‍ ജനിച്ചവരായാലും സ്ഥിരംകാണുന്ന ചിലതുണ്ട്, ചിലരുണ്ട്. അന്‍പതുകളില്‍ ജനിച്ചവര്‍ കണ്ടു, മീശവച്ചവരും താടിവച്ചവരും കോട്ടീട്ടവരും മോതിരക്കാരും നരശൂലങ്ങളും നരസിംഹങ്ങളും മദനന്മാരും മദാമ്മകളും ദല്ലാളന്മാരും ദയാലുക്കളും പട്ടക്കാരും പാട്ടക്കാരും. എണ്‍പതുകളില്‍ ജനിച്ചവര്‍ കണുന്നതോ, ഗാന്ധിനാമധാരികളും സിന്ധുസംസ്കാരക്കാരും പൈലറ്റുമാരും പവര്‍ബ്രോക്കര്‍മാരും പവര്‍ഫുള്ളുകളും മൈനകളും മേനകകളും മനോമോഹനന്‍മാരും ശ്വേതാംബരന്മാരും ദിഗംബരന്മാരും പ്രണവമുഖ്യന്‍മാരും കരചരണസിംഹങ്ങളും മല്ലന്മാരും അഷ്ടാവക്രന്‍മാരും മോടിക്കാരും സുദര്‍ശനചക്രധാരികളും കരാട്ടേക്കാരും വൃന്ദാവനസാരംഗികളും അംബ-അംബിക-അംബാലികമാരും നേത്രാവതികളും മായാവതികളും ലാലന്‍മാരും യദുകുലോത്തമന്‍മാരും തക്കിടിമുണ്ടന്‍മാരും ശിവകിങ്കരന്‍മാരും നവനിര്‍മാതാക്കളും വാനരപ്പടകളും കരുണാമയന്മാരും ദയാനിധികളും അഴകിയരാവണന്മാരും മാറ്റൊലിവീരക്കാരും പിണങ്ങളും അച്യുതം-കേശവം-രാമ-നാരായണക്കാരും പള്ളിയില്‍ വെള്ളതേച്ചവരും അമ്മയല്ലാത്ത അമ്മമാരും അച്ഛനാവാത്ത അച്ഛന്മാരും താലിമാലക്കാരും രാമബാണക്കാരും കശാപ്പുകാരും ലളിതന്മാരും സാമന്തക്കാരും സമ്മന്തക്കാരും ധീരന്മാരും ഭായിമാരും അംബാരിക്കാരും കാലമാടന്മാരും തെമ്മാടികളും പട്ടേലരിമാരും വാര്‍മുടിക്കാരും അന്തേവാസികളും നീലക്കെണികളും. (ഹൂശ്, എന്തൊരു ലിസ്റ്റ്!) ഇവര്‍ നാടുമുടിക്കാനിരിക്കുമ്പോള്‍ പിള്ളേരെന്തു ചെയ്യും? ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയാനും അല്ലിയാമ്പല്‍ക്കടവിലെ അരയ്ക്കുവെള്ളത്തിലിറങ്ങാനും ചിത്രമണിവാതില്‍ തുറന്ന് നിര്‍മാല്യം തൊഴാനും പാഴ്മുളംതണ്ടില്‍നിന്ന് പാലാഴിയൊഴുക്കാനും ശൃംഗാരപ്പദം പാടാനും മാംസതല്‍പ്പങ്ങളില്‍ ഫണംവിരിച്ചാടാനും പിള്ളേര്‍ക്കെങ്ങിനെ കഴിയും? അതുകൊണ്ടാണോ ലജ്ജാവതിയുടെ കള്ളക്കടക്കണ്ണുനോക്കി, 'അപ്പിടി പോട്, പോട്, പോട്' എന്നും 'ഷേക്ക്-എ-ലെഗ്, ഏേ ബേബി'എന്നും തുള്ളുന്നത്? ബുദ്ധിയും കഴിവും കാലാകാലം കൂടിക്കൂടിയാണുവരിക. "താതന്‍മറന്നാല്‍ തനയന് തുടര്‍ന്നു തദ്വൃത്തഖണ്ഡം പരിപൂര്‍ണമാക്കും" എന്നു കവി. ലോകത്ത് മൌലികമായി ഒന്നുമില്ല. 'Nothing is Original' എന്നൊരു പ്രസ്ഥാനംതന്നെയുണ്ട് കലാകാരന്മാര്ക്കിടയില്. ഒന്നു വളര്‍ന്ന് മറ്റൊന്നാകുന്നു. (ഭുജംഗയ്യണ്റ്റെ ദശാവതാരംപോലെ ചായ ചാരായമാകുന്നു; ചാരായം ചരസ്സിനു വഴിമാറുന്നു, എന്നൊന്നും ഞാന്‍ പറയില്ല!) എന്നെ അലട്ടുന്നത് അതല്ല. ഇത്രയും കഴിവുള്ള കുട്ടികള്‍ ജീവിതത്തില്‍നിന്ന് എന്തിനൊളിച്ചോടുന്നു? ഒന്നുകില്‍ പൊങ്ങച്ചംകോണ്ടു പൊറുതിമുട്ടും, അല്ലെങ്കില്‍ അധമബോധംകൊണ്ട് അന്തംകെടും. ഒന്നുകില്‍ എണ്ണച്ചട്ടിയില്‍നിന്ന് എരിതീയിലേക്ക്; അല്ലെങ്കില്‍ എരിതീയില്‍നിന്ന് എണ്ണച്ചട്ടിയിലേക്ക്! തീയില്‍നിന്നല്‍പം മാറിനിന്ന് ജീവിതത്തെ പാകം ചെയ്തുകൂടേ? അഹംഭാവവും അഹങ്കാരവും അഹംബോധവും തമ്മില്‍തമ്മില്‍ അവര്‍ തിരിച്ചറിയുന്നില്ല. അതിനാല്‍ ആത്മാഭിമാനവും ആത്മവിശ്വാസവും ആത്മസംയമനവും ആത്മസമര്‍പ്പണവും ആത്മസ്ഥൈര്യവും അവര്‍ക്കില്ലാതെപോകുന്നു. ആത്മാഹുതി ഒരു വിജയമല്ല. ആത്മവഞ്ചനയാണ്. 'മക്കള്‍ തലതിരിയുന്നതിന് അമ്മമാരെ തല്ലണം' എന്ന് എണ്റ്റെ ഭാര്യ പലപ്പോഴുംപറഞ്ഞുകേട്ടിട്ടുണ്ട്. 'അച്ഛന്മാരെയും' എന്നു ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. വഴിവിളക്കാകേണ്ടവര്‍ നോക്കുകുറ്റികളായാലോ? പിന്നൊന്ന് സ്വാര്‍ഥത. അതും അണുകുടുംബത്തിണ്റ്റെ സന്തതി; അരാഷ്ട്രീയതയുടെയും. പാവങ്ങളെയറിഞ്ഞ രാഷ്ട്രീയാചാര്യന്മാര് രണ്ടുപേരേയുള്ളൂ. മഹാത്മാഗാന്ധിയും കാള്‍ മാര്‍ക്സും. അവരെ രണ്ടുപേരെയും വ്യക്തികളും കുടുംബവും രാഷ്ട്രവും ലോകവും തമസ്കരിച്ചിരിക്കുന്നു. യുവതലമുറ അവരെ അറിയുന്നില്ല. ഇനിയുമൊന്ന് വീരാരാധന. ഒരു കളിക്കാരന്, ഒരു നടന്, ഒരു പാര്ട്ടിക്കാരന്, ഒരു തെമ്മാടി (സ്ത്രീലിംഗത്തില്‍ കളിക്കാരി, നടി, പാര്‍ട്ടിക്കാരി. തെമ്മാടി ഏതായാലും അങ്ങനെതന്നെയിരിക്കട്ടെ!) ആണോ ഇവരുടെ ജീവിതം നിര്‍വചിക്കുന്നത്? അവര്‍കുടിക്കുന്നതും അവരുടുക്കുന്നതും അവര്‍പറയുന്നതും അവര്‍കാണിക്കുന്നതും അനുകരിക്കുമ്പോള്‍, മക്കളേ, നിങ്ങള്‍ നിങ്ങളല്ലാതായിത്തീരുന്നു. വിശ്വപൌരന്‍മാരായിത്തിളങ്ങേണ്ട നിങ്ങള്‍ വെറും കച്ചവടച്ചതികള്‍ക്കും ബഹുരാഷ്ട്രക്കമ്പനികളുടെ നക്കാപ്പിച്ചകള്‍ക്കും അടിമപ്പെടുന്നു. ഉള്ളിന്നുള്ളിലെ സൌന്ദര്യം പൊന്നും പൊന്നാടയുംകൊണ്ടല്ല പുറത്തുവരിക. ഇന്നുവൈകീട്ടത്തെ പരിപാടി സ്വയം തിരഞ്ഞെടുക്കാം. 'ഞാന്‍ റെഡി, ഞാന്‍ എപ്പഴേ റെഡി' എന്നമട്ടില്‍ ചാടിപ്പുറപ്പെട്ടാല്‍, സിനിമയിലെ ഡ്യൂപ്പിണ്റ്റെ സ്റ്റണ്ടുപോലാവില്ല വീഴ്ച! ആണ്കോയ്മയും (male chauvinism) അവമതിക്കൊലയും ('honour' killing) പെണ്‍ഭ്രൂണഹത്യയും (female foeticide) അമ്മായിയമ്മപ്പോരും പോലെ അന്തവും കുന്തവും കെട്ടതല്ല യുവത്വത്തിണ്റ്റെ വിഭ്രംശങ്ങള്‍. പാല്‍പ്പല്ലു കൊഴിയുമ്പോലെ, മാസമുറപോലെ, പേറ്റുനോവുപോലെ, വളര്‍ച്ചക്കും വികാസത്തിനും അല്പം വേദന തിന്നേപറ്റൂ. സൃഷ്ടിക്കുപിന്നിലെ ചോര. അണുവികിരണംപോലെ അര്‍ധായുസ്സായി (half-life) അനന്തതയിലേക്ക് യുവത്വത്തിണ്റ്റെ സന്ത്രാസം അനവരതം അനുവര്‍ത്തിച്ചുകൊണ്ടിരിക്കും. അനുഭവിച്ചേ പറ്റൂ. ആസ്വദിച്ചേ തീരൂ.
[Published in the fortnightly webmagazine www.nattupacha.com, 15 August 2010]
[Published in the fortnightly webmagazine www.nattupacha.com, 15 August 2010]
വീണ്ടും വസന്തം
വസന്തം, ഗ്രീഷ്മം, ഹേമന്തം, ശിശിരം. ഇതു പ്രകൃതിക്ക്. ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം. ഇതു ജീവന്. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സംന്യാസം. ഇതു മനുഷ്യന്. തുടക്കം, അടക്കം, നടുക്കം, മടക്കം. ഇത് ഉദ്യോഗസ്ഥന്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ വണക്കം, ഇണക്കം. അതു തുടക്കത്തില്‍. പിന്നെ, പിണക്കം, കലക്കം എന്നൊരു മലക്കം. ആഹാരം, വിഹാരം, ആരാമം, വിരാമം എന്നു മറുവാക്ക്! നാലുപതിറ്റാണ്ടിനോടടുത്ത സര്‍ക്കാര്‍ജോലിക്കുശേഷം ഉദ്യോഗപര്‍വത്തിനു വിട പറഞ്ഞ വേളയിലാണ് ഇതെഴുതുന്നത്. പണ്ടത്തെ അടുത്തൂണ്‍ പറ്റല്‍. ഇന്നത്തെ പെന്ഷന് പറ്റല്‍. വിരമിക്കല്‍പ്രക്രിയ -- 'റിട്ടയര്‍മെണ്റ്റ്' എന്നു മിനുക്കിപ്പറയും, 'സൂപ്പര്‍ ആന്വേഷന്' എന്നു പരത്തിപ്പറയും -- പലര്‍ക്കും പല രീതിയിലാണ്. ചിലര്‍ക്കത് 'റിട്ടയര്‍മെണ്റ്റ് ബ്ളൂ' എന്ന മനസ്സംഘര്‍ഷം. വ്യാക്കൂണ് പോലൊരു സംത്രാസം. ചിലര്‍ക്കത് ശാപമോക്ഷം. മഴക്കാലത്ത് കൂണ് പൊട്ടിവിരിയുന്നതുപോലൊരു പുനര്ജന്മം. എന്നെ സംബന്ധിച്ചിടത്തോളം ജോലികിട്ടിയന്നത്തെ അതേ സന്തോഷത്തിലാണ് ജോലിയില്‍നിന്നു പിരിഞ്ഞുപോന്നത്. ആദ്യംപറഞ്ഞ 'അക്ക'ങ്ങളെല്ലാം ആദ്യവസാനം എന്നെയും വലച്ചിരുന്നു. ചിലതിനു കൈ കൊടുത്തു. ചിലതിനു സലാം പറഞ്ഞു. ചിലതിനു നല്ല ചവിട്ടും. അങ്ങനെ ബാക്കിപത്രം വട്ടപ്പൂജ്യം. പൂജ്യസ്യ പൂജ്യമാദായാ പൂജ്യമേവാവശിഷ്യതേ! തുടക്കത്തില്‍ തുടങ്ങി തുഞ്ചത്തെത്തി തുടരെ താഴേക്കിറങ്ങി തുടക്കത്തില്‍തന്നെ തിരിച്ചെത്തിയവര്‍ കുറയും. അതു മിക്കവാറും അവരുടെ കയ്യിലിരിപ്പും തിരുമറിയും കൊണ്ടാകും. സര്‍ക്കാര്‍ജീവിതത്തിലോ സ്വകാര്യവ്യവഹാരത്തിലോ യാതൊരു കളങ്കവുമില്ലാഞ്ഞിട്ടും തൊഴുത്തില്‍കുത്തൊന്നുമാത്രംകൊണ്ട് കേറിയപടി തിരിച്ചിറങ്ങിയവരില്‍ ഒരാളാണു ഞാന്‍. മാമാങ്കവും മുറജപവും കളരിപ്പയറ്റും പാരവയ്പ്പും കൂറുമാറ്റവും കുന്നായ്മയും ഒന്നിച്ചുകാണണമെങ്കില്‍ ശാസ്ത്രഗവേഷണരംഗത്തിലേക്കു കടന്നാല്‍ മതി. ഏതു കര്‍മരംഗവും നാടകം പോലെയാണ്. ആട്ടം കഴിഞ്ഞാല്‍ അരങ്ങൊഴിയണം. ഒരു നിമിഷം നേര്‍ത്തെയോ ഒരു നിമിഷം വൈകിയോ കളിക്കളത്തില്‍ നിന്നു വിട്ടാല്‍ ആഭാസമാവും. തുടക്കത്തിലേ തീരുമാനിച്ചിരുന്നു, ദിവസേന ഒരുവരി എഴുതാനോ ഒരുപുറം വായിക്കാനോ തടസ്സംനില്ക്കുന്ന ജോലിവേണ്ട. കേറിയും കുറഞ്ഞും അവസാനം വരെ അതു നിലനിര്‍ത്താന്‍ കഴിഞ്ഞതു ആത്മവിശ്വാസമോ ആത്മാഭിമാനമോ കൊണ്ടല്ല, ആത്മസ്ഥൈര്യം ഒന്നുകൊണ്ടുമാത്രമാണ്. നടുക്കല്ലിളകിയാലും തലക്കല്ലിളകുകയില്ലെന്ന വാശി. വനം വൃക്ഷമല്ലന്നെറിയാം. എന്നാല്‍ വൃക്ഷമില്ലാതെ വനമില്ല. ആകാശം മേഘമല്ല. എന്നാല്‍ മേഘമില്ലാതെ ആകാശമില്ല. കടല്‍ തിരയല്ല. എന്നാല്‍ തിരയില്ലാതെ കടലില്ല. താനും തണ്റ്റെ കര്‍മമണ്ഡലവും തമ്മില്‍ അത്രയേ ഉള്ളൂ ബന്ധം. അല്ലെങ്കില്‍ അത്രക്കുണ്ട്. വിത്തു മുളയ്ക്കണം. തൈ വളരണം. പൂ വിടരണം. കായ് മൂക്കണം. ഇല പൊഴിയണം. മരം മറിയണം. അത്തരം 'സര്‍വീസ് സ്റ്റോറി' പ്രകൃതി എന്നേ എഴുതി. കഥയ്ക്കപ്പുറം, വീണ്ടും പുതുവിത്തു വിതയ്ക്കണമെന്നും പുത്തന്‍ചെടി നടണമെന്നുമുള്ള കാര്യവും പ്രകൃതി എഴുതി. അതല്ലാതൊരു 'സര്‍വീസ് സ്റ്റോറി' എനിക്കല്ല, ആര്‍ക്കുമില്ല. ഉദ്യോഗത്തിലിരിക്കുമ്പോള്‍ പറയാത്തതോ പെന്ഷന് പറ്റിയിട്ടു പറയുന്നു? നഷ്ടവസന്തത്തെക്കുറിച്ചു സങ്കടമില്ല. കൊടും ചൂടിനെപ്പറ്റി പരാതിയില്ല. ഇലപൊഴിയുംകാലത്തെ പഴിചാരുന്നില്ല. ശിശിരക്കുളിരില്‍ വിറങ്ങലിക്കുന്നുമില്ല. ഇതൊരു പുനര്ജന്മം. ബാല്യത്തിണ്റ്റെ ചാപല്യമില്ലാതെ, കൌമാരത്തിണ്റ്റെ അവിവേകമില്ലാതെ, യുവത്വത്തിണ്റ്റെ എടുത്തുചാട്ടമില്ലാതെ, വാര്‍ധക്യത്തിണ്റ്റെ വിടുവായത്തമില്ലാതെ, വീണ്ടുമൊരു വസന്തത്തെ വരവേല്‍ക്കുകയാണു ഞാന്‍.
[Published in the fortnightly webmagazine www.nattupacha.com, 1 August 2010]
[Published in the fortnightly webmagazine www.nattupacha.com, 1 August 2010]
Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
ഭാഷ പരസ്പരം സംവദിക്കാനാണ് ; മനുഷ്യനെ ഒന്നിപ്പിക്കാനാണ്. അല്ലാതെ ഭിന്നിപ്പിക്കാനോ ഛിന്നിപ്പിക്കാനോ അല്ല. നല്ലൊരുകാര്യം നാറ്റിച്ചൊര...