ഏറ്റവും നല്ല ചങ്ങാതി ആരെന്നു ചോദിച്ചാല്‍ നാലുവയസ്സുള്ള എണ്റ്റെ കൊച്ചുമകന്‍
പറയുക 'ഫോര്‍ട്ടിണൈന്‍' (49) ആണെന്നാണ്. കുറെ ഗവേഷണത്തിനുശേഷമാണ്
മനസ്സിലായത് അത് സ്വന്തംക്ളാസ്സിലുള്ള ' ഫെര്‍ഡിനന്റ്'
ആണെന്ന്. അക്ഷരത്തിനുമുന്‍പ് അക്കം പഠിപ്പിച്ചപ്പോള്‍ ഫെര്‍ഡിനന്റ്,
'ഫോര്‍ട്ടിണൈന്‍' ആയിമാറി.
ജയിലിലെ കൈതി-നമ്പറും പോലീസ്-സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍-നമ്പറും
പേരിനു പകരമാണെന്നു കേട്ടിട്ടുണ്ട് (പേരിനു മാത്രമാണോ എന്നറിയില്ല). ടോക്കണ്‍ നമ്പറും
എ.ടി.എം.-നമ്പറും ആളിന്നപരം. 'ആധാര്‍' നമ്പറും വ്യത്യസ്തമല്ലല്ലോ.
കുറെക്കഴിയുമ്പോള്‍ നമ്മളെല്ലാരും വെറും അക്കമായി മാറും. ഇപ്പോള്‍തന്നെ ചില
അന്താരാഷ്ട്രക്കമ്പനികളില്‍ ജീവനക്കാര്‍ വെറും നമ്പറല്ലേ. ആളുവില കല്ലുവില
പുല്ലുവില!
നമ്പര്‍ കൊണ്ടുള്ള ഒരു ഗുണം അവയെ എങ്ങിനെയും തട്ടിക്കളിക്കാം എന്നുള്ളതാണ്; പ്രത്യേകിച്ചും കമ്പ്യൂട്ടറില്‍. അക്ഷരത്തെയും തട്ടിക്കളിക്കാം എന്നു
വന്നപ്പോള്‍ 'ആല്‍ഫ-ന്യൂമെറിക്' എന്ന സംവിധാനവുമായി.
അക്ഷരവും അക്കവും ചേര്‍ത്തൊരു ഡിജിറ്റല്‍-മണിപ്രവാളം പുത്തന്‍കാലത്തു പഥ്യം.
ഡിജിറ്റല്‍-സാങ്കേതികവിദ്യയില്‍ എല്ലാം ഒന്നുകില്‍ പൂജ്യം, അല്ലെങ്കില്‍ പൂര്‍ണം. പൂജ്യത്തെയും ഒന്നിനെയും വച്ചുള്ള ഈ കളിയില്‍
ഇടയ്ക്കെന്തോ ചോര്‍ന്നുപോകുന്നില്ലേ? 'ഫോര്‍ട്ടിണൈന്‍' എന്നു വിളിച്ചാലും ' ഫെര്‍ഡിനന്റ്' എന്നു വിളിച്ചാലും വ്യത്യാസം തോന്നാത്തതും എന്നാല്‍ വ്യത്യാസപ്പെട്ടതുമായ
ഒന്നുണ്ടല്ലോ, അതാണു ചോര്‍ന്നുപോകുന്നത് - മനുഷ്യത്വം.
ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ 292 ആയിരുന്നു; എണ്റ്റെ അന്നത്തെ
ഫോണ്‍ നമ്പര്‍ 271-ഉം (മനുഷ്യനും മെഷീനും തമ്മില്‍
വ്യത്യാസമറിയാത്തതിനാല്‍ രണ്ടും എല്ലാവര്‍ക്കും ഒന്നാക്കാന്‍ ശ്രമിച്ചു തോറ്റു വിവരസാങ്കേതികവിദ്യക്കാര്‍).
ദേശത്തും വിദേശത്തുമായി കുറേക്കാലം കഴിഞ്ഞതുകൊണ്ടാണ് ഒന്നാംതലമുറയിലെ
രണ്ടക്കസംഖ്യ ആകേണ്ടിയിരുന്ന ഞാന്‍ രണ്ടാംതലമുറയിലെ മൂന്നക്കസംഖ്യ ആയത്. തിരിച്ചറിയല്‍നമ്പറിലെ
ആ 'രണ്ട്' വെറുതെ വച്ചതുമായിരുന്നു -
ഒന്നാംതലമുറ ആരുമാവാതിരിക്കാന്‍ മൂന്നാംതലമുറ കണ്ടുപിടിച്ച സൂത്രം. അവര്‍ക്ക്
ഒന്നാംതലമുറയെപ്പറ്റി ഒന്നുമറിയില്ലായിരുന്നു. ഇതാണു ഡിജിറ്റല്‍-രാഷ്ട്രീയം. കമ്പ്യൂട്ടര്‍കാര്‍ക്കു
ബഹു കൂറാണ്, കാശുകൊടുക്കുന്നവരോട്.
അക്കാലങ്ങളില്‍ (1980-90) ഞങ്ങളുടെ ഇടയിലെ ഫലിതമായിരുന്നു,
"Look Alive! You Can be Replaced by a Button!" എന്നത്.
"ജീവനുള്ളതുപോലെ ഇരിക്കൂ; ഇല്ലെങ്കില്‍
ഒരു ബട്ടണ്‍ മതി നിങ്ങള്‍ക്കു പകരം," എന്ന്. അന്ന് കമ്പ്യൂട്ടര്‍
വന്നുതുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ; എന്നിട്ടുപോലും. ഇന്നോ,
നിങ്ങള്‍ ഒരു ബട്ടണ്‍ കൂടിയല്ല - വെറും 'ആല്‍ഫ-ന്യൂമെറിക്'
(അക്ഷരക്കം)! ഒരു സിനിമാപ്പാട്ടു കടമെടുത്താല്‍, "ആണല്ലാ, പെണ്ണല്ലാ അടിപൊളിവേഷം!"
കളിപ്പേരിടല്‍ മലയാളികളുടെ കലാപരിപാടിയാണ്, നാട്ടിലായാലും മറുനാട്ടിലായാലും. മറ്റുള്ളവരെ ഇത്രയും പരിഹസിക്കുന്ന
മറ്റൊരു സമുദായത്തെയും കണ്ടിട്ടില്ല എണ്റ്റെ ഏഴു പതിറ്റാണ്ടു ജീവിതത്തില്‍. ആശാന്‍മാരുടെ
മണ്ടയ്ക്കുതന്നെയാണ് നമ്മുടെ പേരുവയ്പ്പിനും പാരവയ്പ്പിനും വിദ്യാരംഭം
കുറിക്കുന്നത്. നമ്മുടെ ഗുരുനാഥന്‍മാരെ വിളിക്കാന്‍ കുറുക്കന്‍, കൊറ്റി, ചുണ്ടെലി, മിശറ്
തുടങ്ങി പക്ഷിമൃഗാദികളുടെ പേരും സോഡാക്കുപ്പി, ഊശി
(തൂശി/സൂചി), ചെണ്ട, ചക്ക് തുടങ്ങി
സാധനസാമഗ്രികളുടെ പേരും ഇടംകയ്യന്‍, സെവറല്‍ കളേര്‍സ്,
വിഷവടി, ലൌഡ് സ്പീക്കര്‍, കൈമണി, കഷണ്ടി തുടങ്ങി വ്യക്തിപ്രകൃതങ്ങളുടെ പേരും
എല്ലാം നാം ക്ഷാമമില്ലാതെ കണ്ടെടുത്തുപയോഗിച്ചു. എന്നിട്ടും നമ്മള്‍
അത്രയ്ക്കൊന്നും ഗുരുത്വം(കുരുത്തം)കെട്ടുപോയില്ല എന്നതൊരത്ഭുതം തന്നെ. നമ്മുടെ ഗുരുനാഥന്‍മാരും
മോശക്കാരായിരുന്നില്ലല്ലോ പേരിടല്‍പരിപാടിയില്‍.
അതൊക്കെ കുട്ടിക്കളികളായിരുന്നു. വീട്ടുകാരുടേയും കൂട്ടുകാരുടേയും നാട്ടുകാരുടേയും
സഹായസഹകരണങ്ങളോടെ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും
പേരുവയ്ക്കുന്നത് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍. പാണ്ടി, വിഷം, മരപ്പെട്ടി, സായിപ്പ്,
ആനവിഴുങ്ങി, മൊന്തന്‍പഴം, അമുക്കന്‍, കൊണ്ടോട്ടി, കുറുന്തോട്ടി,
ദുര്‍വാസാവ്, ഗാന്ധി എന്നിങ്ങനെ വൊക്കാബുലറി വളര്‍ന്നുവലുതായി.
പിന്നെ മുതിര്‍ന്നപ്പോള്‍, തലനിറയെ പൂചൂടുന്ന ബുഖാരിപ്പെണ്ണ് 'പൂക്കാരി' ആയി; കുയില്‍നാദമുള്ള
ലോകഭാരതി 'വിവിധ്-ഭാരതി' ആയി. പിന്നെ ഇന്ദിരാഗാന്ധി
വന്നു, ശാരദ വന്നു, ഒട്ടകം വന്നു,
സാമന്ത ഫോക്സ് വന്നു, മാര്‍ട്ടീന വന്നു,
ഷരപ്പോവ വന്നു. ആണുങ്ങളില്‍ മെക്സിക്കന്‍,
മധുപന്‍, കരുണാകരന്‍, ഭൂട്ടോ, കിസ്സിംഗര്‍, സുല്‍ത്താന്‍,
ഗുണ്ട്, ബുള്‍, ..... ഓര്‍ത്തുനോക്കിയാല്‍
എന്തെല്ലാം പേരുകള്‍ നമ്മളിട്ടു, നമുക്കിട്ടു!
സ്വയം തിരഞ്ഞെടുക്കുന്നതല്ല സ്വന്തമെന്ന പലതും. അമ്മയച്ഛന്‍മാരെപോലും
നാം തിരഞ്ഞെടുക്കുന്നതല്ലല്ലോ. കുലവും ജാതിയും മതവുമെല്ലാം നമ്മില്‍ ആരോപിക്കുന്നതാണ്.
പേരും മറ്റുള്ളവര്‍ തരുന്നതാണു നമുക്ക്. നടക്കട്ടെ, നടക്കട്ടെ; വഴിപോലെ നടക്കട്ടെ. ഇനിയിതെല്ലാം മാറ്റിയാലും പോയിച്ചാടുന്നതോ മറ്റൊരു
കുഴിയിലായിരിക്കാം. അതുകൊണ്ടായിരിക്കാം 'കുന്തംകുലുക്കി'-
ഷേക്സ്പിയര്‍, "പേരിലെന്തിരിക്കുന്നു?"
("What is in a name?") എന്നു കുറിച്ചിട്ടത്. ഇന്നാണെങ്കില്‍, എന്തിലെന്തിരിക്കുന്നു?
No comments:
Post a Comment