Wednesday, 22 June 2011
അകക്കണ്ണുതുറപ്പിക്കാന്‍
രണ്ടാംക്ളാസ്സിലോ മൂന്നാംക്ളാസ്സിലോ പഠിച്ച വരികളാണ്: "പുറംകണ്ണുതുറപ്പിക്കാന്‍ പുലര്‍കാലേ സൂര്യനെത്തണം അകക്കണ്ണുതുറപ്പിക്കാന്‍ആശാന്‍ ബാല്യത്തിലെത്തണം. " അന്നൊക്കെ പുലര്‍കാലേ കണ്ണുതുറക്കാന്‍ വലിയ കഷ്ടമായിരുന്നു. ഒരുതരത്തില്‍ ഒരുങ്ങി പള്ളിക്കൂടത്തിലെത്തിയാല്‍ ഇനിയും കേള്‍ക്കണം ടീച്ചറുടെവക വായ്ത്താരി: "വെളുക്കുമ്പോള്‍ കുളിക്കണം വെളുത്തമുണ്ടുടുക്കണം വെളുത്ത കൊമ്പനാന-പ്പുറത്തേറി നടക്കണം. " സ്കൂളില്‍ ചേരാന്‍ എനിക്കു വലിയ ധൃതിയായിരുന്നു. മുതിര്‍ന്നവര്‍ വായിക്കുന്നതും എഴുതുന്നതും ഞാനും എന്നാലാവുന്നവിധം അനുകരിച്ചിരുന്നു. ജൂണ്‍ ആദ്യവാരം സ്കൂള്‍ തുറക്കും. അന്നേക്ക് അഞ്ചുവയസ്സു തികഞ്ഞാലേ സ്കൂളിലെടുക്കൂ. എണ്റ്റെ ശരിയായ ജനനത്തിയതി ജൂലായിലായിരുന്നതുകൊണ്ട് ഒരുവര്‍ഷംകൂടി കാത്തിരിക്കണമായിരുന്നു. അങ്ങനെ വെറുതെ ഒരുവര്‍ഷം നഷ്ടപ്പെടാതിരിക്കാനും എണ്റ്റെ വീട്ടുവാശി സഹിക്കാതെയുമാകണം എണ്റ്റെ ജനനത്തിയതി ജൂണിലേയ്ക്കു തിരിച്ചുവച്ചത്. അങ്ങനെ ഞങ്ങളുടെ വീട്ടില്‍ മൂന്നുപേര്‍ ജൂണില്‍ പിറന്നവരായുണ്ട്! ചേച്ചിയുടെ കയ്യുംപിടിച്ച് ആദ്യദിവസം തൃപ്പൂണിത്തുറയിലെ കോടംകുളങ്ങര-സ്കൂളില്‍ പോയത് ഇന്നും മറന്നിട്ടില്ല. ചേച്ചി അന്നത്തെ 'നാലര'-ക്ളാസ്സിലായിരുന്നു. ഒന്നാംക്ളാസ്സിലെ വിലാസിനിട്ടീച്ചര്‍ റെജിസ്റ്ററില്‍ എണ്റ്റെ പേരുചേര്‍ത്തു. ആ ടീച്ചര്‍ എണ്റ്റെ അമ്മയുടെ സഹപാഠിയും സ്നേഹിതയുമായിരുന്നതുകൊണ്ട്, എനിക്ക് പരിഭ്രമമൊന്നുമില്ലായിരുന്നു. "എടോ, തണ്റ്റെ പേര് കുത്തനെ നിര്‍ത്തിയാല്‍ തന്നേക്കാളുമുണ്ടാകുമല്ലോ പൊക്കം" എന്നു ടീച്ചര്‍ പറഞ്ഞത് മെലിഞ്ഞുകരിഞ്ഞ എന്നെപ്പറ്റിയോ നീളംകൂടിയ എണ്റ്റെ പേരിനെപ്പറ്റിയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. അക്കാലങ്ങളില്‍ ഞങ്ങള്‍ക്ക് രണ്ടുമൂന്നു പേരുകളുണ്ടാകും. ഒന്ന് തലമുറയായി പകര്‍ന്നുകിട്ടുന്നത്. പിന്നേത്തത് സ്കൂള്‍പേര്. വേറൊന്ന് വീട്ടിലെ വിളിപ്പേര്. സ്വന്തമായി 'പേരുകേള്‍പ്പി'ക്കാന്‍ പിന്നെയും കുറെ കഴിയണം അഭ്യാസം! പെണ്‍കുട്ടികള്‍ക്ക് നല്ല പരിഷ്ക്കാരപ്പേരുകള്‍വേണമെന്ന് വിലാസിനിട്ടീച്ചര്‍ക്കു നിര്ബന്ധമായിരുന്നത്രെ. പാറുക്കുട്ടിയും ലക്ഷ്മിക്കുട്ടിയും സരസ്വതിക്കുട്ടിയും കല്യാണിക്കുട്ടിയുമല്ലാതെ വേറെ അധികമൊന്നും പേരുകളില്ലായിരുന്നല്ലോ അക്കാലങ്ങളില്‍. അവരെല്ലാം കല്യാണംകഴിയുമ്പോള്‍ 'അമ്മ'യുമാകും. ടീച്ചര്‍ അമ്മയോടുപറഞ്ഞ് എണ്റ്റെ ചേച്ചിയുടെ തലമുറപ്പേര് വേണ്ടെന്നു വയ്പ്പിച്ചു സ്കൂളില്‍. 'കോഴിവസന്ത' എന്നൊരുരോഗം അന്നറിയപ്പെട്ടിരുന്നതിനാല്‍ ചേച്ചിയുടെ പേരല്പം മാറ്റിക്കുറിച്ചതും പിന്നീട് അനിയത്തിക്ക് ചേച്ചിയുടേതിനനുയോജ്യമായ പേരുപറഞ്ഞുകൊടുത്തതും ആ ടീച്ചറായിരുന്നത്രെ. അങ്ങനെ ചേച്ചി വസന്തകുമാരിയും അനിയത്തി മല്ലികയുമായി. ഞങ്ങളുടെ ചുറ്റുവട്ടത്തെ അന്നത്തെ പരിഷ്ക്കാരപ്പെണ്‍പേരുകളെല്ലാം ആ ടീച്ചറുടെ സംഭാവനയായിരിക്കണം. ആണ്‍കുട്ടികളെ പക്ഷെ വെറുതെ വിട്ടിരുന്നു. അവര്‍ രാമന്, കൃഷ്ണന്, നാരായണന്, ഗോവിന്ദന് എന്നു തുടര്‍ന്നു. അധ്യാപകന്മാരെ 'സാര്‍്' എന്നും അധ്യാപികമാരെ 'മേണ്റ്റം' എന്നുമാണ് ഞങ്ങള്‍ സംബോധന ചെയ്തിരുന്നത്. അവരെപ്പറ്റിപ്പറയുമ്പോള്‍ പേരിണ്റ്റെകൂടെ മാഷെന്നും മേണ്റ്റമെന്നും ചേര്‍ക്കും. മാസ്റ്റര്‍ 'മാഷാ'യതുപോലെ മാഡം 'മേണ്റ്റ'മായതാവണം. കുറേക്കഴിഞ്ഞ് കോളേജിലെത്തിയപ്പോള്‍ അത് സാറും ടീച്ചറുമായി. ഒരിക്കലും ഞങ്ങള്‍ 'ടീച്ച'റെ 'മാഡം' എന്നു വിളിച്ചാലും 'സാര്‍' എന്നു വിളിച്ചില്ല. അത് തിരുവിതാംകൂര്‍വിദ്യാര്‍ഥികളുടെ അടയാളമായിരുന്നു. അക്ഷരത്തിണ്റ്റെയും അക്കത്തിണ്റ്റെയും ആദ്യപാഠങ്ങള്‍ വിലാസിനിമേണ്റ്റം ഓതിത്തന്നു. അ, ആ, ഇ, ഈ, ..... ആ നാടന്‍ പ്രൈമറിവിദ്യാലയത്തിലെ കളിമണ്‍നിലത്ത് കൂട്ടക്ഷരങ്ങളില്‍ പിച്ചവയ്പ്പിച്ചു. അമ്മ, അണ, ആന, ആമ, ഇല, ഈച്ച, ഉറി, ഉല, ഊത്ത്, ഊഞ്ഞാല്, ..... മരത്തട്ടികകള്‍കൊണ്ടു പാതിമറച്ച ക്ളാസ്സുമുറിയില്‍ കൂട്ടുകണക്കുകളില്‍ കൈത്തഴക്കമുണ്ടാക്കി. ഒന്ന്, രണ്ട്, മൂന്ന്, ..... പെരുക്കപ്പട്ടിക പഠിപ്പിച്ചു. ഓരൊന്ന് ഒന്ന്, ഈരണ്ട് രണ്ട്, മൂവൊന്ന് മൂന്ന്, ..... ഘടികാരം നോക്കാന്‍ പഠിപ്പിച്ചു. കാലത്ത് പത്തുമണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചയ്ക്കു രണ്ടുമണിമുതല്‍ വൈകുന്നേരം നാലുമണിവരെയും ഒരുവര്‍ഷം കൂട്ടിരുന്നുതന്നു. മണ്ണാംകട്ടയും കരിയിലയും കാശിക്കുപോയ കഥ പറഞ്ഞുതന്നു. ബോര്‍ഡില്‍ അക്ഷരങ്ങളും അക്കങ്ങളും ചൂണ്ടിത്തരാനല്ലാതെ ചൂരല്‍ തൊട്ടിട്ടില്ല ആ അധ്യാപിക. കയ്യക്ഷരം മോശമായാലും കുപ്പായക്കൈകൊണ്ട് മൂക്കുതുടച്ചാലും മാത്രം അവര്‍ പിണങ്ങും. എണ്റ്റെ വിദ്യാരംഭം ശരിക്കുംകുറിച്ചത് വിലാസിനിട്ടീച്ചറായിരുന്നു. ഒന്നില്‍നിന്ന് രണ്ടിലേക്കുള്ള മാറ്റം ഞാന്‍ ആഗ്രഹിച്ചില്ല. ഇടയ്ക്കിടയ്ക്ക് വിലാസിനിട്ടീച്ചറുടെ അടുത്തേക്കോടും ഞാന്‍. രണ്ടാംക്ളാസ്സിലെ മുത്തുമാഷ് പീഡനോത്സുകനായിരുന്നു. അതിനുപിന്നില്‍ വേറൊരു കാരണവുമുണ്ടായിരുന്നത് വളരെക്കാലംകഴിഞ്ഞാണറിഞ്ഞത്. അന്നത്തെ സമ്പദ്വ്യവസ്ഥയില് അദ്ദേഹത്തിണ്റ്റെ കുടുംബം ഞങ്ങളുടെ കുടുംബത്തിണ്റ്റെ ഒരു 'കുടിയാന്' ആയിരുന്നത്രേ എപ്പോഴോ. അതിണ്റ്റെ പകയായിരുന്നത്രേ എന്നോട്! മഴ തോരുമ്പോള്‍ ഓട്ടിറമ്പില്‍ വെള്ളത്തുള്ളികള്‍ മുത്തായുരുളുന്നതു നോക്കിയിരിക്കലായിരുന്നു രണ്ടാംക്ളാസ്സില്‍ എണ്റ്റെ പ്രധാന പണി. പാഠപുസ്തകത്തിലുണ്ടായിരുന്ന ഒരു കഥയില്‍ മുത്തുവെന്ന കഥാപാത്രം വെള്ളത്തില്‍കണ്ട ചന്ദ്രനെ തോണ്ടിയെടുക്കാന്‍ പാതാളക്കരണ്ടിയിട്ടുവലിച്ച് മലര്‍ന്നടിച്ചു വീഴുന്നതോര്‍ത്ത് ഞാന്‍ ഊറിച്ചിരിച്ചു. കൊച്ചുമനസ്സില്‍ അത്രയ്ക്കു വിരോധമായിരുന്നു മുത്തുമാഷിനോട്. സഹപാഠികള്‍ക്കാണെങ്കില്‍ 'ഉണ്ടയും പഴവും' കാണിക്കലും പെണ്‍കുട്ടികളുടെ പാവാടപൊക്കലുമായിരുന്നു പ്രധാന വിനോദം. ഞാനാകെ ഒറ്റപ്പെട്ടുപോയി. ആ വര്‍ഷം ചേച്ചിയുംമാറിയിരുന്നു പെണ്‍പള്ളിക്കൂടത്തിലേക്ക്. പോരാത്തതിന്, ഒന്നാംക്ളാസ്സിലെ കളിക്കൂട്ടുകാരിയും കൂടെയില്ലാതെപോയി; അവള് മുന്‍പത്തെ അവധിക്ക് ഈ ലോകംതന്നെ വിട്ടുപോയിരുന്നു. ഞാനേറ്റവും സങ്കടപ്പെട്ട വിദ്യാഭ്യാസകാലമായിരുന്നു അത്. അക്കൊല്ലാവസാനമായിരുന്നു കേരളപ്പിറവി. കേരളം ഇന്ത്യന്‍രാഷ്ട്രീയത്തെ ചെമ്പട്ടുടുപ്പിച്ച കാലം. മൂന്നാംക്ളാസ്സിലെ ബാലന്മാഷ് പരമസാത്വികനായിരുന്നു; പിള്ളേരായിരുന്നു പിഴച്ചവര്‍; അതു രണ്ടാംക്ളാസ്സിണ്റ്റെ ബാക്കിപത്രം. "പഞ്ചസാരപ്പൊടിയേറെച്ചെലുത്തിയാല്‍ നെഞ്ചകത്തങ്ങു രുചിയുംകുറഞ്ഞുപോം" എന്നെല്ലാമുള്ള ഈരടികള്‍ മാഷു പറഞ്ഞുതന്നു. സ്ളേറ്റുകള്‍ പക്ഷെ മിക്കപ്പോഴും ശൂന്യമായിരുന്നു. ആ വര്‍ഷമാണ് 'ലെയ്ക' സ്പുട്നിക്കില്‍ പറക്കുന്നത്. കുട്ടികളെ മുറ്റത്തിറക്കി സാര്‍ അതു കാണിച്ചുതന്നു ഒരുനാള്‍. ആകാശത്ത് ഒരു മുട്ടവിളക്കുപോലെ അതു നീങ്ങിമറഞ്ഞു. നാലാംക്ളാസ്സിലെ മാധവന്‍മാഷും ശാന്തസ്വഭാവിയായിരുന്നു. അക്ഷരത്തെറ്റുകള്‍ കുത്തിനിറച്ചുവന്ന പാഠപുസ്തകം തിരുത്തിക്കുന്നതിനാണ് സമയംമുഴുവന്‍ ചെലവായിപ്പോയത്. ഒരുതരത്തില്‍, "നിറന്നപീലികള്‍ നിരക്കവേകുത്തി..." തിരുത്തിപ്പാടാന്‍ വശമാക്കിത്തന്നു. കേരളത്തിലെ നദികളുടെ പേരുകള്‍ കാണാപ്പാഠംപഠിച്ചതും മനസ്സിലുണ്ട്. "കരമനയാറ് നെയ്യാറ്" എന്നവസാനിക്കും പുസ്തകത്തിലെ ആ പാഠഭാഗം. ആ വര്‍ഷം എണ്റ്റെ അനിയത്തി സ്കൂളിലെത്തി. ഞങ്ങള്‍ അടുത്തടുത്ത ക്ളാസ്സുമുറികളില് പഠിച്ചു. ഇ.എം.എസ്സിണ്റ്റെ ആദ്യഭരണംകഴിഞ്ഞ് രാഷ്ട്രീയരംഗം വീണ്ടും ചൂടുപിടിച്ചകാലം. എങ്ങും അരിവാള്‍-ചുറ്റിക-നക്ഷത്രങ്ങളും നുകംവച്ച കാളകളും. സ്കൂളിനുമുന്നിലെ വലിയ പ്ളാവില്‍ കോണ്‍ഗ്രസ്സ്-പതാക. അതിനടുത്ത് നെടിയ മുളംതൂണില്‍ ചെങ്കൊടി. ഏതിനാണ് കൂടുതല്‍ പൊക്കം എന്നു തര്‍ക്കം. 'ഭാരത്മാതാ കീ ജെയ്, മഹാത്മാ ഗാന്ധീ കീ ജെയ്, ജവഹര്‍ലാല്‍ നെഹ്രൂ കീ ജെയ്' എന്നൊരുകൂട്ടര്. 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്നു മറ്റൊരു കൂട്ടര്. നാടുപിളര്‍ന്നു ചോരയൊലിച്ചപോലെ. "മുക്കൂട്ടുമുന്നണി തട്ടിപ്പു മുന്നണി ഇക്കൂട്ടുമുന്നണിക്കോട്ടില്ല" എന്നെല്ലാം കൊലവിളികള്‍. "മാന്യമഹാജനങ്ങളേ, മാക്കാച്ചിത്തവളകളേ, വേലിപ്പത്തലുകളേ, പിച്ചാത്തിത്തുമ്പുകളേ" എന്ന് അവരെ അനുകരിച്ച് ഞങ്ങള്‍ പിള്ളേര് 'രാഷ്ട്രീയം' കളിച്ചു. അഞ്ചാംക്ളാസ്സിലെ കുരിയച്ചന്‍മാഷ് ഒന്നാംതരമായി പഠിപ്പിക്കും; അതുപോലെതന്നെ പീഡിപ്പിക്കുകയും. ചൂരല്‍ചുഴറ്റാതെ ഒരുനിമിഷം കാണാനാവില്ല. അടിപ്പുറത്താണ് അറിവുപകര്‍ന്നുതരിക. ഒരിക്കലെന്നെ തല്ലാനോങ്ങിയ സാറിനെ വിലക്കിയ സഹപാഠിനി എനിക്കുവേണ്ടിക്കൂടി തല്ലുവാങ്ങി (അവള് പില്ക്കാലത്ത് ഒരു മികച്ച നടിയായി മാറിയതും പാതിവഴിക്കുവച്ച് ജീവിതത്തോടു വിടപറഞ്ഞതും യദൃച്ഛയാ ഞാനറിയുമ്പോള്‍ കാലം വളരെ വൈകിയിരുന്നു). അന്നു ഞാന്‍ അച്ഛനോടു കുരിയച്ചന്‍മാഷിനെപ്പറ്റി പരാതിപറഞ്ഞുപോയി. അച്ഛന് നയത്തില്‍ഇടപെട്ടതുകൊണ്ടാവണം പിന്നെ ആ മാഷ് എന്നെ തല്ലിയില്ല; ചൂരല്‍ ഓങ്ങിയിട്ടേയുള്ളൂ. എങ്കിലും അതേക്ളാസ്സില്‍തന്നെയുള്ള സ്വന്തം മകന് അലക്സാണ്റ്ററെപ്പോലും തല്ലിച്ചതയ്ക്കുന്നതു കാണേണ്ടിവന്നു. "നിണ്റ്റെ പെരെന്താടാ?" എന്ന് മാഷ് പുത്രനോടുചോദിക്കും. 'അ-ല-സ്-ക്കാ-ണ്ട-ര്‍" എന്നവന് തെറ്റിച്ചുപറയും. അടിയും വീഴും. അവന് സ്കൂള്‍പടിക്കല്‍ വാങ്ങാന്കിട്ടുന്ന കപ്പലണ്ടിയിലും ചുക്കുണ്ടയിലും ചാമ്പക്കയിലുംമാത്രമേ കമ്പമുണ്ടായിരുന്നുള്ളൂ. ഇംഗ്ളീഷിണ്റ്റെ അടിത്തറ പഠിപ്പിച്ചുറപ്പിച്ചുതന്നതിന് ഞാന്‍ ആ കുരിയച്ചന്‍മാഷിനോടു കടപ്പെട്ടിരിക്കുന്നു. അതോടെ ലോവര്‍ പ്രൈമറി കഴിഞ്ഞു. സ്ളേറ്റിണ്റ്റെ പ്രായവും. തുടര്‍ന്ന് അതേ സ്കൂളിലെ അപ്പര്‍ പ്രൈമറിയില്‍ ആറാംക്ളാസ്സില്‍. ആറുതൊട്ട് ആണ്‍കുട്ടികള്‍മാത്രം. പെണ്‍കുട്ടികള്‍ അഞ്ചാംക്ളാസ്സുവരെമാത്രം. അതില്‍ മിക്കവരും അതോടെ നിര്‍ത്തും പഠിത്തം; അകലെയുള്ള പെണ്‍പള്ളിക്കൂടത്തിലേ ഹൈസ്കൂള്‍ക്ളാസ്സിലേക്കൊന്നും പോകാന്‍ മിനക്കെടില്ല. ആണ്‍കുട്ടികളും അതെ. ഏഴാംക്ളാസ്സുകഴിഞ്ഞാല്‍ അതിലുമകലെയുള്ള ആണ്‍കുട്ടികളുടെ ഹൈസ്കൂളില്‍ കയറുന്നത് കഷ്ടിയാണ്. അതൊരു കാലം. സ്കൂള്‍മാനേജരുടെതന്നെ ഭാര്യയായ ഏലിക്കുട്ടിമേണ്റ്റമായിരുന്നു ക്ളാസ്സ്ടീച്ചര്‍. അവര്‍ കുട്ടികളെ ജാതിയുടെ അടിസ്ഥാനത്തില്‍ ഐച്ഛികഭാഷയ്ക്കു തരം തിരിച്ചു. സംസ്കൃതവും മലയാളവുമായിരുന്നു ഐച്ഛികങ്ങള്‍. അവര്‍ എന്നെ ആദ്യത്തേതിലാക്കി. അതാണന്നത്തെ പതിവുരീതി. എനിക്കാണെങ്കില്‍ എന്തുകൊണ്ടോ മലയാളം വേണമെന്നായിരുന്നു മനസ്സില്‍. അതു വീട്ടില്‍പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കി. മലയാളം ഐച്ഛികമായെടുത്തവര്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടീച്ചര്‍ സമ്മതിച്ചാല്‍ ആയിക്കോളാന്‍ അച്ഛന്. ടീച്ചര്ക്കാണെങ്കില് അത്ഭുതം. ഒരുവിധത്തില്‍ സമ്മതം. അതിലധികം സന്തോഷം. 'മലയാളി-കൊലയാളി' എന്നൊരു വട്ടപ്പേരുംവീണു വീട്ടില്‍ എനിക്ക്; ആ അധ്യാപികയ്ക്ക് 'എലിക്കുട്ടി'-ടീച്ചര്‍ എന്നും. അനിയത്തിയുടെ മെലിഞ്ഞുമെലിഞ്ഞു കോലുപോലിരുന്ന ആനി എന്ന ടീച്ചറെ, 'ആണി'-മേണ്റ്റം എന്ന് ഒരു ഇരുമ്പാണികാട്ടി ഞാന്‍ വീട്ടില്‍ കളിയാക്കിയതിനുള്ള തിരിച്ചടിയായിരുന്നു അത്. ആറാംക്ളാസ്സ് കഠിനമായിരുന്നു. കണക്കും ജെനറല്‍ സയന്‍സും ഇംഗ്ളീഷും മലയാളവും ഹിന്ദിയും സാമൂഹ്യപാഠവും എല്ലാമായൊരു കുത്തിയൊഴുക്ക്; കെട്ടിമറിയല്‍. ആകപ്പാടെ സന്തോഷംതന്നത് ഡ്രോയിംഗ്-ക്ളാസ്സായിരുന്നു. പിന്നെ മലയാളവും. അല്പം, വെള്ളിയാഴ്ച്ചകളിലെ ഉച്ചമീറ്റിംഗും. അതില്‍ കുറെ കാണാപ്പാഠം പറഞ്ഞു; പദ്യം ചൊല്ലി. 'ഉപന്യാസപാരായണം' ഒരു സ്ഥിരം പരിപാടിയായിരുന്നു. ആരോ എഴുതിത്തന്നതു വായിക്കുക, അത്രതന്നെ. 'ഐകമത്യം മഹാബലം', 'പത്രപാരായണം', 'സത്യമേവ ജയതേ', 'ദേശാഭിമാനം', എന്നിങ്ങനെ പോകും വിഷയങ്ങള്‍. പറഞ്ഞുപറഞ്ഞത് പള്ളീലച്ചണ്റ്റെ പറച്ചില്‍പോലെയാകും. മധുവെന്നൊരു അനുഗൃഹീതനടണ്റ്റെ (ആ മധുവല്ല ഈ മധു!) 'ഏകാംഗ'-നാടകം ('ഏകാങ്ക'മല്ല, മോണോ-ആക്ട്) കണ്ടു കയ്യടിച്ചു ഞങ്ങള്‍. എപ്പോള്‍വേണമെങ്കിലും കണ്ണീരൊഴുക്കാന്‍ കഴിയുമായിരുന്നു മധുവിന്. ഒരു ഹിന്ദിമാസ്റ്ററുടെ മകന് ഹിന്ദി-കവിതകള്‍ വായിക്കും. ഞങ്ങള്‍ കണ്ണുതള്ളിയിരിക്കും. ഒരിക്കല്‍ എനിക്കൊരാവേശം കയറി കേറിയങ്ങുകാച്ചി, കോളേജിലെ ചേട്ടന് ചൊല്ലിപ്പഠിച്ചിരുന്ന ഒരു ഹിന്ദി കവിത: "ബഢേ ചലോ ബഢേ ചലോ" എന്നൊരെണ്ണം. (ഇന്ന് "സ്വയംപ്രഭാ സമുജ്വലാ സ്വതന്ത്രതാ പുകാരതി..... അമര്‍ത്യവീരപുതൃ ഹോ..... പ്രശസ്തവീര്യ പന്ഥ് ഹെ, ബഢേ ചലോ ബഢേ ചലോ" എന്നു കുറെ കഷ്ണങ്ങള്‍മാത്രം മിന്നിമറയുന്നു മനസ്സില്‍. ആ സുന്ദരഗീതം അറിയാവുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുഴുവന്‍ പറഞ്ഞുതന്നാല്‍കൊള്ളാം). ടീച്ചര്‍ക്കറിയണമായിരുന്നു എവിടെ നിന്നതു കിട്ടിയതെന്ന്. ഞാന്‍ കാര്യംപറഞ്ഞു. അക്കാലത്ത് ഒരു 'കവിത'യുമെഴുതി, 'പൊളിഞ്ഞ ഫൌണ്ടന്‍പേന'. അബദ്ധത്തില്‍ കേടുവന്നുപോയ എണ്റ്റെ പ്രിയപ്പെട്ട പേനയെപ്പറ്റി, പഠിക്കാനുണ്ടായിരുന്ന 'പൊളിഞ്ഞ കാളവണ്ടി' എന്ന പദ്യത്തിണ്റ്റെ വികലാനുകരണം. ആരെയും കാണിച്ചില്ല ചാപിള്ളയെ. ഏലിക്കുട്ടിടീച്ചര്‍ പ്രസവാവധിയില്‍ പോയപ്പോള്‍ മലയാളമെടുക്കാന്‍ ആളില്ലാതായി. ഞങ്ങള്‍ 'കൊലയാളി'കളെ സംസ്കൃതംടീച്ചര്‍ക്ക് കുരുതികൊടുത്തു. അവര്‍ പറയാന്‍ പറയും, 'രാമ: രാമൌ രാമാ:'. ഞങ്ങള്‍ ഏറ്റുപറയും'രാമ: രാമൌ രാമാ:'. പിന്നെ 'ബാല: ക്രീഡത:, കുക്കുടാ: കൂജന്തി' എന്നിങ്ങനെ. മൂന്നാലുമാസം അങ്ങനെയും കഴിഞ്ഞുകിട്ടി. ഒന്നും മനസ്സിലാകാത്ത ക്ളാസ്സുണ്ടല്ലോ, അതില്പരം ഭീകരമില്ല വേറെ. ഇന്നും ആ ഷോക്ക് മാറിക്കിട്ടിയിട്ടില്ല. അവരൊക്കെ ഇപ്പോള്‍ എവിടെയാണോ. ഏഴാംക്ളാസ്സെത്തിയതോടെ അടുക്കുംചിട്ടയുമായി. അതിനുകാരണം മാത്തുമാഷായിരുന്നു. അദ്ദേഹംതന്നെയായിരുന്നു ഹെഡ് മാസ്റ്ററും. അച്ചടക്കത്തിണ്റ്റെ കാര്യത്തിലും പഠിത്തത്തിണ്റ്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. ഇടതുകൈകൊണ്ട് ഒരു കുറുവടിവച്ചടിക്കും മുട്ടിനുതാഴെ. പിന്നെ നഖംകൊണ്ടൊരു നുള്ളും. തൊലിപറിഞ്ഞുപോകും. കണക്കും ഇംഗ്ളീഷുമായിരുന്നു വിഷയങ്ങള്‍. മലയാളത്തിനു പഴയ ഏലിക്കുട്ടിമേണ്റ്റം തന്നെ. ആദ്യമായി വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടിത്തുടങ്ങി. മാത്തുമാഷ് ഓരോരുത്തര്‍ക്കായി ഓരോ പുസ്തകം തരും. വായിച്ചുതിരിച്ചേല്‍പ്പിക്കുമ്പോള്‍ അടുത്തതൊന്നുതരും. 'സിന്ദ്ബാദ്', 'റസ്തം-സൊറാബ്' എന്നെല്ലാമുള്ള പുസ്തകങ്ങള്‍. 'കറണ്റ്റ് ബുക്സ്' എന്നുകേള്‍ക്കുന്നതന്നാണ്, തൊട്ടാല്‍ ഷോക്കടിക്കുമെന്നു സംശയിക്കുന്നതും! ഹിന്ദിയും സാമൂഹ്യപാഠവും എന്നെ പിശാചിനെപ്പോലെ പിന്തുടര്ന്നു. കാ-കേ-കീയും പാനിപ്പത്ത് യുദ്ധവുമെല്ലാം തലയ്ക്കുമുകളില്‍ ഈച്ചകളെപ്പോലെ പറന്നു. ആ സ്കൂളില്‍ ഒരു വാര്‍ഷികാഘോഷം ആദ്യമായി നടത്തിയതും അക്കൊല്ലമായിരുന്നു. തട്ടികകള്‍മാറ്റി മരബെഞ്ചുകള്‍ നിരത്തി മേശകളും ഡെസ്ക്കുകളും അടുക്കി സ്റ്റേജാക്കി ഞങ്ങള്‍ തിമിര്‍ത്തു. വിളക്കിനും 'ഉച്ചഭാഷിണി'ക്കുമായി റോഡിലെ 'കമ്പിക്കാ'ലില്‍നിന്ന് 'കറണ്ടു' വലിച്ചു. ടാറ്റാപുരം സുകുമാരനായിരുന്നു മുഖ്യാതിഥി എന്നാണോര്‍മ. ഇംഗ്ഗ്ളീഷിലുള്ള 'ഇലക്യൂഷന്‍' ആയിരുന്നു എനിക്കുകിട്ടിയ പരിപാടി. ഏതോ ഒരു റഷ്യന്‍നേതാവിണ്റ്റെ പ്രസംഗം, കാണാപ്പാഠംപഠിച്ച് അംഗവിക്ഷേപത്തോടെ പറയുന്നതായിരുന്നു സംഗതി. ആദ്യമായി മൈക്കിണ്റ്റെ മുന്പില് നില്‍ക്കുന്നതന്നാണ്. മാത്തുമാഷിനെ കുറുവടിയില്ലാതെ കണ്ടത് അന്നുമാത്രമാണ്. ആദ്യമായി ഞങ്ങളുടെ തോളില്പിടിച്ചു വാത്സല്യം കാണിച്ചതും അന്നുമാത്രമാണ്. എങ്കിലും അദ്ദേഹം വരച്ച വരയില്‍നിന്ന് അധികമൊന്നും വ്യതിചലിക്കേണ്ടിവന്നില്ല ഉപരിപഠനകാലത്തും. അത്രക്കു ചിട്ടപ്പെടുത്തിത്തന്നു അദ്ദേഹം പഠനപ്രക്രിയ. ഏഴു പാസ്സായാല്‍ പിന്നെ ഹൈസ്കൂള്‍. അതിന് സര്‍ക്കാര്‍സ്കൂളിലേക്കു മാറണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ. വീടിനെയും വീട്ടുകാരെയുമറിയുന്ന അധ്യാപകരെയും സഹപാഠികളെയുംവിട്ട്, തികച്ചും അപരിചിതരായവരുടെ ക്ളാസ്സുകളില്‍ ആദ്യമെല്ലാം അന്തം വിട്ടിരുന്നു. കേരളത്തിണ്റ്റെ പലഭാഗങ്ങളില്‍നിന്നെത്തുന്ന അധ്യാപകരും സ്ഥലത്തെ വിവിധതരം സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും. ഓരോവിഷയത്തിന് ഓരോ അധ്യാപകര്‍. വിശാലമായ ക്ളാസ്സുമുറികള്‍, വരാന്തകള്‍, നടുമുറ്റം, കളിപ്പറമ്പ്, ലബോറട്ടറി, ക്രാഫ്റ്റ് ഷെഡ്. എല്ലാം പുതുമയായിരുന്നു. സര്‍ക്കാര്‍ സര്‍വീസല്ലേ, മാറിമാറിവരുന്ന ടീച്ചര്മാര് വന്ന ഉടന്‍ നാട്ടിലേക്കു ലീവെടുത്തു തിരിച്ചുപോകും. 'ഗര്‍ഭശ്രീമാന്‍'മാരും (മെറ്റേര്‍ണിറ്റി-ലീവ് വേക്കന്‍സിയില്‍ വരുന്നവര്‍) 'ഗര്‍ഭശ്രീമതി'കളും (മെറ്റേര്‍ണിറ്റി-ലീവില്‍ പോകാനൊരുങ്ങുന്നവര്‍)കൊണ്ടു നിറഞ്ഞിരുന്നു അന്ന് ആ ഹൈസ്കൂളാകെ (നാമകരണത്തിന് അവിടത്തെ മലയാളം മാഷിനോട് കടപ്പാട്). അങ്ങനെ ഏട്ടാംക്ളാസ്സ് ആകപ്പാടെ അലങ്കോലമായി. അല്പം ചിലര്‍, പ്രധാനാധ്യാപകന് നാരായണമേനോന് സാര്‍, മലയാളത്തിണ്റ്റെ അരവിന്ദാക്ഷന് മാസ്റ്റര്‍, ഇംഗ്ളീഷിണ്റ്റെ കമലം ടീച്ചര്‍, കണക്കിണ്റ്റെ അലമേലു ടീച്ചര്‍, ഹിന്ദിയുടെ ഭാനുമതിടിച്ചര്‍, ഇംഗ്ളീഷ്, മലയാളം, ഹിന്ദി, സംസ്കൃതം എന്നീ ഏതുഭാഷയും കൈകാര്യംചെയ്യാന്‍ കഴിവുണ്ടായിരുന്ന ശങ്കരവാര്യര്‍മാസ്റ്റര്‍ എന്നിവര്‍ ഞങ്ങളെ പാതിവഴിക്കിട്ടു ചതിച്ചില്ല. നിഴല്‍പോലെ വന്ന് മിന്നല്‍പോലെ മറഞ്ഞ ഒരു താത്കാലിക അധ്യാപകനായിരുന്നു ബാലകൃഷ്ണന് മാഷ്. നന്നേ ചെറുപ്പം. ലീവെടുക്കുന്നവര്‍ക്കെല്ലാം പകരക്കാരന്. പരിചയക്കുറവുകൊണ്ടാകണം, മറ്റു ടീച്ചര്‍മാരെപ്പോലെയല്ലാതെ യാതൊരു തയ്യാറെടുപ്പുമില്ലാതെയായിരുന്നു ക്ളാസ്സുകള്‍. സ്കൂള്‍വിട്ടൊരു വിജ്ഞാനലോകമുണ്ടെന്ന് അന്ന് ഞാനറിഞ്ഞു, വിശാലവും ഗഹനവുമായ മറ്റൊരു ലോകം. കാലാവധികഴിഞ്ഞ് ജോലിവിട്ടുപോകുന്ന ദിവസം, അവസാന ദിവസം, അദ്ദേഹം എനിക്ക്, എനിക്കുമാത്രം, ഒരു പുസ്തകം തന്നു. 'മൈക്കല്‍സണ്‍ ആണ്റ്റ് ദ് സ്പീഡ് ഓഫ് ലൈറ്റ്'. ഭൌതികശാസ്ത്രത്തില്‍ എണ്റ്റെ അഭിരുചി വളര്‍ന്നത് അതിനെത്തുടര്‍ന്നാണ്. നോക്കൂ, ഒരു ചെറിയ സ്നേഹപ്രകടനം ഒരു ജീവിതത്തെ എങ്ങിനെ രൂപപ്പെടുത്തുന്നു! അദ്ദേഹം പിന്നീട് ഒരു അഭിഭാഷകനായിമാറി. ചെറിയക്ളാസ്സുകളിലെ അധ്യാപകര്‍ മലയാളം പഠിപ്പിച്ചുവെങ്കിലും മലയാളമെന്തെന്നു പഠിപ്പിച്ചത് ശ്രീ അരവിന്ദാക്ഷന്‍മാസ്റ്ററായിരുന്നു. ഭാഷയ്ക്കുള്ളിലെ ഭാഷയും ഭാഷയ്ക്കുപുറത്തെ ഭാഷയും, എന്നുവേണ്ട ജീവിതവും ജീവിതത്തിണ്റ്റെ ഭാഷയുംവരെ അദ്ദേഹം പകര്‍ന്നുതന്നു. ചിന്തയേറ്റിവരുന്ന ഭാഷയും ഭാഷയേറിവരുന്ന ചിന്തയും സാഹിത്യത്തിനുള്ളിലെ ജീവിതവും സാഹിത്യത്തിനുവെളിയിലെ ജീവിതവും എല്ലാം മലര്‍ക്കെക്കാട്ടിത്തന്നു. ഒന്‍പതാം ക്ളാസ്സ് ഉഷാറായിരുന്നു. പഠിക്കാനെത്തിയ വിദ്യാര്‍ഥികളും പഠിപ്പിക്കാനെത്തിയ അധ്യാപകരും. മറ്റൊരു ഭാഷാധ്യാപകന് എന്നെയൊരു ഓട്ടംതുള്ളല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചത് അമ്പേ പിഴച്ചു. പ്രൊഫ. വാഴക്കുന്നം എന്ന മാന്ത്രികവര്യന്‍ ഞങ്ങള്‍ക്കുവേണ്ടി ജാലവിദ്യ നടത്തിയത് മറക്കാന്‍ വയ്യ. ആ ലാളിത്യവും വിനയാന്വിതയും ഇന്നത്തെ പല മാന്ത്രികരിലും കാണുന്നില്ല. ഒന്‍പതാംക്ളാസ്സിലെ ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഞാന്‍ അരവിന്ദാക്ഷന്‍മാഷുടെ ക്ളാസ്സിലേക്കുവരുന്നു, പത്തില്‍. കഴിവുള്ളവരെയും ഇല്ലാത്തവരെയും, പഠിക്കുന്നവരെയും ഉഴപ്പുന്നവരെയും, വികൃതികളെയും വിഷണ്ണന്‍മാരെയുമെല്ലാം ഒരുപോലെ സ്വന്തം കുഞ്ഞുങ്ങളായിക്കണ്ട് വീറും വീര്യവും വിവരവും വിപ്ളവവും നിറച്ച് അവരെ വിജയപാതയിലേക്കു വഴിമാറ്റാന്‍ ആ കൊച്ചുമനുഷ്യനു കഴിഞ്ഞു. വെറും സര്‍ക്കാര്‍-ഹൈസ്കൂള്‍വിദ്യാര്‍ഥികളെക്കൊണ്ട് 'കേരളസാഹിത്യചരിത്രം' അടക്കം കനപ്പെട്ട പുസ്തകങ്ങള്‍ സ്വയംതുറന്നുവായിക്കാന്‍ പ്രേരിപ്പിക്കാന്‍തക്ക ഉത്തേജകശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. അത് ഹിന്ദിവിരുദ്ധസമരകാലം. ഒരു ഭാഷയും മോശമല്ലെന്നും സ്വന്തം ഭാഷ പക്ഷെ തനിക്കേറ്റം പ്രിയപ്പെട്ടതാണെന്നും വിശദീകരിച്ച് ഭാഷയെച്ചൊല്ലിയുള്ള അനുകൂല-പ്രതികൂല സമരങ്ങളില്‍നിന്നെല്ലാം അദ്ദേഹം ഞങ്ങളെ പിന്തിരിപ്പിച്ചു. ഭാഷയേക്കാള്‍ പ്രധാനം ഭാഷ്യമാണെന്നും ഭാഷയ്ക്കുള്ളിലെ ജീവിതംപോലെ ഭാഷയ്ക്കുവെളിയിലെ ജീവിതവും പ്രധാനമാണെന്നും പാവനമാണെന്നും ആ അധ്യാപകന് പഠിപ്പിച്ചു. ഒരു ജാതിക്കും ഒരു മതത്തിനും ഒരു മനുഷ്യനും ഒരു പ്രസ്ഥാനത്തിനും പ്രാമാണ്യമില്ല. അതറിഞ്ഞാല്‍ പ്രപഞ്ചമാകെ നിറയാന്‍ കഴിയും മനുഷ്യമനസ്സിന്. വ്യക്തിയില്‍ വിടരുന്ന വിശ്വമാനവികത. അതിനു വഴികാട്ടിയായി അരവിന്ദാക്ഷന്‍മാസ്റ്റര്‍ ഇന്നും വിളക്കുമരമായുണ്ട് തൃപ്പൂണിത്തുറയില്‍ ഞങ്ങള്‍ക്കെല്ലാം.
Subscribe to:
Post Comments (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില്‍ ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന...
No comments:
Post a Comment