Monday, 29 October 2018

അന്തിക്കണക്ക്



കാറൊഴിഞ്ഞ മാനത്തൊരു
അന്തിമേഘക്കീറ്
കാറ്റൊഴിഞ്ഞ മാമരത്തുമ്പിൽ
മർമരത്തിൻ ശീല്

കാലംപറ്റി ഓളംവറ്റി
ശാന്തമായൊരാറ്
മണ്ണിലെങ്ങും വിണ്ണിലെങ്ങും
വെൺനിലാക്കിനാവ്

കണ്ണിലെന്നും കരളിലെന്നും
പ്രണയനൊമ്പരച്ചൂട്
അകം‌നിറയെ പുറംനിറയെ
മധുരമുന്തിരിച്ചാറ്

കാറ്റടങ്ങി പിശറടങ്ങി
ഓരുവെള്ളം പടിയിറങ്ങി
പെരുമീനിൻ‌ ഇത്തിരിവെട്ടത്തിൽ
പാതിരാക്കുറുമ്പ്

Friday, 26 October 2018

അന്തിവെളിച്ചം



തലകൊണ്ടുമാത്രം പണിചെയ്തതെന്തെന്നു
താനേ മനസ്സിലൊരാന്തൽ
കയ്യിലും കാലിലും കണ്ണിലും കരളിലും
കാലം കുടുക്കിട്ട തോന്നൽ
മുച്ചെണ്ടകൊട്ടി മുഴക്കിയ വാക്കുകൾ
വക്കുപൊട്ടിച്ച പാത്രങ്ങൾ
കയ്ച്ചിട്ടിറക്കാൻ കഴിയാതെയന്നത്തെ
കൺതുറുപ്പിച്ച കാര്യങ്ങൾ

തീരെച്ചെറുതെങ്കിൽ മാവിൽ പടർത്തിടാം
വള്ളികൾ കെട്ടിപ്പിടിച്ചാൽ
വെട്ടിപ്പടർന്നു കയറുമ്പോൾ വേരുകൾ
പാഴ്‌മരമെങ്കിൽ മുറിക്കാം

അന്തിവെളിച്ചത്തിലാൽത്തറച്ചൂടിലി-
ന്നോടിയെത്തുന്നു കിനാക്കൾ
കൊച്ചടിവച്ചുടലാടിക്കുഴഞ്ഞാലു-
മാശ്വാസമായെൻ സ്മൃതികൾ
നഷ്ടവസന്തവും ശിഷ്ടശിശിരവും
ഗ്രീഷ്മത്തുടുപ്പിൽ നിറഞ്ഞു
വർഷവർണങ്ങളും ശരദേന്ദുരശ്മിയും
ഹേമന്തരാവിൽ പുണർന്നു

കൂട്ടിലൊരു കിളി താമരപ്പൈങ്കിളി
ആരെയോ മുട്ടിയുണർത്തി
മാറിൽ കുരുങ്ങിയ നിശ്വാസവീചിയിൽ
ഓമനപ്പൈതൽ ചിണുങ്ങി


കടൽമീൻ



കടലിന്റെ മക്കൾക്കു കണ്ണീരുണ്ടേ
ചോര നീരാക്കിയും
കരൾ പിഴിഞ്ഞിറ്റിച്ചും
കടലിന്റെ മക്കൾക്കും കണ്ണീരുണ്ടേ

കടലിലെ മീനിന്റെ കണ്ണീരല്ലേ
തലതല്ലിച്ചിതറുന്ന തിരകളല്ലേ
ഉപ്പും മധുരവും
കയ്പ്പും കാന്താരിയും
കൂട്ടിനില്ലാക്കരിക്കാടിയല്ലേ

മാനം ചുരത്തുന്ന പന്നീരല്ലേ
തേവാൻ കൊതിക്കുന്ന തണ്ണീരല്ലേ
തീയിൽ കുരുത്തിട്ടും
വെയിലത്തുണങ്ങീട്ടും
വേവാതിരിക്കുന്ന വെണ്ണീറല്ലേ

നീരാട്ടുപാട്ടിന്റെ ചേലിലല്ലേ
താരാട്ടുപാട്ടിൻ മയക്കമല്ലേ
പ്രാണൻ പിടഞ്ഞാലും
ജീവൻ വെടിഞ്ഞാലും
 കണ്ണോക്കുപാട്ടിലെ തേങ്ങലല്ലേ


Wednesday, 12 September 2018

അന്തക്കാലം!


അന്തക്കാലം: അൻപതുകൾ
മലയാളം ചലച്ചിത്രപ്പാട്ടുകൾ

ഇലങ്കൈവാനൊളിനിലയത്തിൽ ഒരു അവതാരകൻ (തമിഴായിരുന്നു; അല്ലെങ്കിൽ തമിഴാളം: ''തിരുപ്പുണിത്തുറയിലിരുന്ന് അമ്മു, ആനി, ശാരി, കോതൈ, കോവയിലിരുന്ന് അമ്മിണി, ശാരദൈ എന്നിവരുക്കു വേണ്ടി ആ മോഹം പൂവണിഞ്ചു എന്ന ചിത്രത്തിലിരുന്ന് ഏ.എം. രാജാവും പി.ലീലാവും ചേർന്തു പാടിയ പാട്ട്...'')

കത്തിക്കയറുമ്പോൾ ഒരിക്കൽ പറഞ്ഞത് കുട്ടിക്കാലം മുഴുവൻ ഞങ്ങൾ വിശ്വസിച്ചു; റേഡിയോ കേട്ടിരിക്കുന്ന ആരോ പാട്ടിനെപ്പറ്റി ചീത്ത പറഞ്ഞത് അയാൾ കേട്ടത്രേ!

പെരും കള്ളൻ!

Wednesday, 25 July 2018

All my ART WORK will appear in my OTHER blog...(See below)

All my art work will appear in my blog

https://linescoloursforms.blogspot.com/

chithraankaNam
(ചിത്രാങ്കണം)
 My Lines, My Colours, My Forms)

Sunday, 15 July 2018

ഗോവക്കാരുടെ തവളച്ചാട്ടം

ഗോവ എന്ന കൊച്ചുപ്രദേശം പിടിച്ചെടുത്ത് അഞ്ഞൂറുവർഷം അടക്കിവാണു, പോർത്തുഗീസുകാർ‌.  വിട്ടുപോകുമ്പോൾ നല്ലതും കെട്ടതുമായി പലതും അവർ‌ ഇവിടെ ഇട്ടുപോവുകയും ചെയ്തു.

അതിമനോഹരമായ സൗധങ്ങളും ആശ്ചര്യപ്പെടുത്തുന്ന ആരാധനാലയങ്ങളും അതിവിരളമായ ആചാരങ്ങളും  അനുകരണീയമായ ഉപചാരങ്ങളും ആരുംകൊതിച്ചുപോകുന്ന ആഹാരങ്ങളും അത്യാകർഷകമായ സംഗീതസംസ്കൃതിയും അതുല്യമായ ചരിത്രരേഖകളും അതിവിശിഷ്ടമായ ആലേഖ്യങ്ങളും അവരുടെ സംഭാവനകളാണ്.   അവരുടെ മതാന്ധതയുടെ മാരകപ്രവൃത്തികളെ തത്കാലം നമുക്കു മാറ്റിവയ്ക്കാം.  പകരം രസകരമായൊരു ആഹ്ലാദോത്സവത്തെ അടുത്തറിയാം.

പോർത്തുഗീസുകാരുടെ ഇഷ്ടപക്ഷി കോഴി.   അക്കഥ ഇങ്ങനെ.  ഒരിക്കൽ ബാർസെലോസ് എന്നൊരു പറങ്കിപ്പട്ടണത്തിൽ വലിയൊരു വിരുന്നിനിടെ വിലപ്പെട്ട പാത്രങ്ങൾ കളവുപോയത്രേ.   നിരപരാധിയായൊരു വിരുന്നുകാരൻ സംശയിക്കപ്പെട്ടു.   കുറ്റവിചാരണയിൽ വധശിക്ഷയ്ക്കു വിധിയുമായി.  മനസ്സുനൊന്ത പ്രതി പ്രഖ്യാപിച്ചത്രേ, നിരപരാധിയായ തന്നെ തൂക്കിലേറ്റുമ്പോൾ വിധിപറഞ്ഞ ന്യായാധിപതിയുടെ ഊൺതളികയിലെ ചുട്ടകോഴി കൂവിപ്പറക്കുമെന്ന്.   പറഞ്ഞപോലെ നടന്നെന്നും കൊലക്കയറിലെ കുരുക്കു മുറുകാതെ അയാൾ അത്ഭുതകരമായി രക്ഷപ്പെട്ടെന്നും ഐതിഹ്യം.   പോർത്തുഗലിലും ഗോവയിലും ഭാഗ്യചിഹ്നമായി ഇന്നും അതിപ്രചാരത്തിലാണ് പൂവൻകോഴിയുടെ (Rooster of Barcelos) ചിത്രവും രൂപവുമെല്ലാം.

പൂവൻ‌കോഴി കഴിഞ്ഞാൽ ഗോവക്കാരുടെ മനസ്സിൽ മായാതെ കിടക്കുന്ന മറ്റൊരു മുദ്രയാണ് മാക്കാച്ചിത്തവള. 

തവളച്ചാട്ടത്തിന്റെ ഉത്സവമാണ് ‘സാവ് ജൊവാവ്‘ (‘Sao Joao‘) എന്ന ഗ്രീഷ്മോത്സവം.   ഉത്തരായനാന്തം, കർക്കടകസംക്രാന്തി ദിവസമാണ് (ജൂൺ 24) പ്രധാനമായും  വടക്കൻഗോവയിൽ ഈ ആഘോഷം അരങ്ങേറുന്നത്.   കോരിച്ചൊരിയുന്ന മഴയിൽ നാട്ടിൻപുറത്തെ കിണറുകളായ കിണറുകളിലെല്ലാം  ചാടിയിറങ്ങി മുങ്ങിപ്പൊങ്ങുന്നു ചെറുപ്പം പിള്ളേർ.   തലയിൽ പൂക്കളും പഴങ്ങളും ഇലകളും വള്ളികളുംകൊണ്ടുള്ള കിരീടമണിഞ്ഞ് നൂറുകണക്കിനു കാണികൾ.   പ്രാർഥനയും പാട്ടും നൃത്തവും കുടിയും തീറ്റയും തിമിർക്കും.   അടുത്തകാലത്തായി, അലങ്കരിച്ച വഞ്ചികളും ആറ്റിലിറക്കി അർമാദിക്കും.

ഈ ഉത്സവത്തിന്റെ മൂലം പോർത്തുഗീസുകാരുടെ ‘സാവ് ജൊവാവ്‘.   യേശുവിന്റെ തിരുപ്പിറവിക്ക് കൃത്യം ആറുമാസംമുന്നേ ജനിച്ച യോഹന്നാന്റെ (St. John the Baptist) ജന്മദിനാഘോഷമാണത്.   എലിസബത്ത് യോഹന്നാനെ ഗർഭംധരിച്ചിരിക്കുമ്പോൾ, ഗർഭസ്ഥനായ ക്രിസ്തുവിനെയുംകൊണ്ട് അമ്മമറിയം അവരെ ചെന്നു കണ്ടുവത്രേ.   ആ സമയം യോഹന്നാൻ വയറ്റിൽ‌കിടന്നു ചാടിക്കളിച്ചുപോലും.   ആ സന്തോഷം പങ്കുവയ്ക്കാനാണത്രേ ഗോവയിൽ കിണറ്റിലേക്കുള്ള തവളച്ചാട്ടം!   ലോകത്ത് വേറൊരിടത്തുമില്ലത്രേ  ഇതുപോലത്തെ കിണറ്റിൽ ചാടിയും സുന്ദരമായ ‘കൊപ്പേൽ‘ (Kopel) എന്ന പുഷ്പകിരീടമണിഞ്ഞുമുള്ള ‘സാവ് ജൊവാവ്‘ ഉത്സവം.

ഒരു നല്ല കാലവർഷത്തിനുള്ള പ്രാർഥനയായിക്കൂടി ‘സാവ് ജൊവാവ്‘ എന്ന തവളച്ചാട്ടാഘോഷം പരാമർശിക്കപ്പെടുന്നു.   ഒരുപാട് അപകടങ്ങളെത്തുടർന്ന് ഈ ആഘോഷത്തിന് ചില നിയന്ത്രണങ്ങളെല്ലാം കൊണ്ടുവന്നിട്ടുണ്ടു ഗോവയിൽ.

Sunday, 20 May 2018

നാമകരണം


എന്റെയല്ലെങ്കിലെന്റെയീപ്പേരിടാം,
എന്റെയാണെങ്കിലെന്തെങ്കിലുമിടാം!

എന്റെയല്ലെന്നു നിനയ്ക്കുമീ സാധനം
എന്റെയാണെന്നു ചൊല്ലുവാനാരു ഞാൻ?
എന്റെയെന്നു ചൊല്ലുന്ന സാധനം
എന്റെയല്ലെന്നു തോന്നുകിലെങ്കിലോ?


[20 May 2018]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...