Tuesday, 26 December 2017

അറിയില്ല

നൂറ്റാണ്ടുമൊത്തമിവിടെക്കഴിഞ്ഞാലും
ഞാനെന്നൊരുത്തനെ ലോകമറിയില്ല.
ലോകം മുഴുക്കെ പറന്നു നടക്കിലും
ഞാനാരാപ്പക്ഷിയെ കണ്ടെന്നിരിക്കില്ല.
കണ്ണിനു കാഴ്ച്ചയേയില്ലാതെ പോയാലും
വേനൽവെളിച്ചത്തിലൊന്നും മറയില്ല.
പഞ്ചേന്ദ്രിയങ്ങളിൽ പാടകെട്ടും ചില
പ്രാപഞ്ചികങ്ങളും കൂട്ടിനിരിക്കില്ല.
മേലേ കിടക്കുന്ന മാനത്തിൽ നൂൽകെട്ടി
താഴേക്കുതൂങ്ങുവാനൂഞ്ഞാലെനിക്കില്ല.
വാശിക്കു വാതായനങ്ങൾ തുറന്നാലും
വാരിക്കുഴിയുടെ മൂടി തുറക്കില്ല!

[December, 2017]


Tuesday, 31 October 2017

രാഷ്ട്രീയം

പാർട്ടികൾ
പാഠങ്ങൾ
പാടിത്തകർക്കുമ്പോൾ
പാണന്റെ
പാട്ടിനോ
പാതിവില!


[October 2017]

Monday, 30 October 2017

സമവാക്യം

വഴിയേ തെറ്റിപ്പോയ
വാഴ്‌വിന്റെ കണക്കുകൾ:
കൂട്ടലും കുറയ്ക്കലും
ഗുണിക്കലും ഹരിക്കലും
മേലോട്ടുയർത്തലും
പിന്നോട്ടു വലിക്കലും
ഒന്നിനൊന്നായ് ചേർന്നു
കലക്കലും പിരിക്കലും
ശരിയൊന്നുത്തരം മാത്രം
ശരിയെന്നുത്തരം മാത്രം
ചെയ്തതെല്ലാം ശരി
ജീവിതം സമം പൂജ്യം:
പൂജ്യമദ: പൂജ്യമിദം
പൂജ്യാത് പൂജ്യമുദച്യതേ
പൂജ്യസ്യ പൂജ്യമാദായ
പൂജ്യമേവാവശിഷ്യതേ
(Jul 2009 / Apr 2010 / Sep / Oct 2017)

നാലുകെട്ടത്!

നാലുകാലുള്ളോരു 
നങ്ങേലിപ്പെണ്ണിനെ
കോലുനാരായണൻ
നാലുകെട്ടുന്നു.
അവൾ
നാളുനീട്ടുവാൻ
നോൻപു നോൽക്കുന്നു;
നോൻപുനോൽക്കുവാൻ
നാവറയ്ക്കുന്നു.
അവൻ
നാളറിയാതെ,
നോൻപറിയാതെ,
നാലുകെട്ടുകൾ
നാമ്പുനീട്ടുന്നു.
അവർ
നോൻപു നോൽക്കുന്നു,
നോൻപറുക്കുന്നു,
നാവറക്കുന്നു
നാമ്പറക്കുന്നു.
(Sep/Oct 2017)

ആട്, ആട്!

ആട്, പാമ്പോ?
പുനം തേടുമെന്നോ?
മനം മാറുമെന്നോ?
മരം കേറുമെന്നോ?
പുര മേയുമെന്നോ?
പുഴ തൂക്കുമെന്നോ?
കുളം തോണ്ടുമെന്നോ?
[Sep/Oct 2017]

Friday, 15 September 2017

കർക്കടകക്കഞ്ഞി - 2017


1.    കള്ളക്കർക്കടകം
പുഴകൾ പഴകിയ വഴികൾ തേടി
മഴകൾ പുതിയൊരു വഴിയും തേടി

2.    പാഠഭേദം
പാരം പുറത്തു പറയാത്തൊരു പാഠഭേദം
പാരിൽ പകർത്തുവതെന്തൊരു ഭാവഭേദം

3.    ഉരുളി
ഇത്രയൊരു നാളത്തിൽ
മുരളി ഉരുളണമെങ്കിൽ
ഉരുളിക്കെത്ര നാളാവും?

4.    പച്ചത്തുരുത്ത്
പച്ചത്തുരുത്തിലെ
പുതുചോരപ്പടർപ്പിലെ
ആട്.
പാടിപ്പാടി പടനിലമാക്കും
പാണനുമാത്രം പണമളവ്.

5.    ജന്മനാ
ജനിതകവും ജാതീയവും
ജനികവും ജനകീയവുമാക്കിയ
നാട്.

6.    മരം, മണ്ണ്, മനുഷ്യൻ
സേവ് ദ് ട്രീ
സാവിത്രീ,
സേവ് ദ് ത്രീ!

7.    സുഷുപ്തി
ഉണർന്നാലറിയാം
ഉറക്കത്തിന്റെ ശക്തി
ഉണർന്നില്ലെങ്കിലറിയാം
ഉറക്കത്തിന്റെ മുക്തി

8.    ഹൈവേയും ബാറും പത്രവും
പാതമുറിച്ചവൻ കാലടി വയ്ക്കുന്നു
വാക്കുകളോരോ‘ന്നെഴുത്തു‘ വയ്ക്കാൻ!


9.    വേറിട്ട വഴികൾ
ഇഷ്ടദേവതയായാലും
ഇഷ്ടമല്ലാത്തതു ചെയ്താൽ
ഇഷ്ടക്കാരി വഴി വേറെ.

10.  ലക്ഷ്മണരേഖ
ശൂർപ്പണഖക്കത്തി
ഇന്നായിരുന്നെങ്കിൽ?

11. മിശ്രിതം
ധാന്യത്തിന്നിടയിൽ
ഇത്രയധികം
മറുധാന്യങ്ങൾ കണ്ടാൽ
നമുക്കു തോന്നും
വേറെയും
ഇത്രയധികം
ധാന്യങ്ങളോ എന്ന്.
വേറെയും
ഇത്രയധികം
വിഡ്ഢികളോ എന്ന്.


12.  നാറാണത്തം
മലമുകളിൽ
കല്ലേറ്റും മുൻപ്
ഭ്രാന്തൻ ചോദിച്ചു:
‘വേണോ, വേണ്ടയോ?‘
എന്തിനോ...

13.  സമരസം
ഒരു കലാപം
മറ്റൊരു കലാപത്തിന്
കളമൊരുക്കുന്നു.

14.  കാലാൾപ്പട
ഒന്നുരണ്ടിടത്ത്
കാലിടറി
എന്നുവച്ച്
രണ്ടുമൂന്നിടത്ത്
കാലിടറണമെന്നില്ല

15.  സാഹോദര്യം
വള്ളിവിട്ട ‘ബ്രാ‘യെപ്പോലെ
വീണുകിടക്കുന്നു ‘ബ്രോ‘

16.  റോംഗ് നമ്പർ
വിളിച്ചതല്ലവൾ
വിളിഞ്ഞതാണ്.

17.  വിശ്വരൂപം
ആണായാലതു വേറെ
പെണ്ണായാലതു വേറെ
വേറിട്ടു കാണില്ലല്ലോ
വിശ്വരൂപം തുറക്കവേ

18.  പെടാപ്പാട്
ഒന്നും
ഒരുപാടാകരുത്.

19.  അപജാതശിശു
മുഷ്ടിമൂത്രം തൊട്ട്
മുഷ്ടിസമുദ്രം വരെ

20.  പ്രേമം
കയ്യെത്തും ദൂരത്ത്
കണ്ണും നട്ട്!

21.  വർണവെറി
കറുത്തതെന്തും കൊത്തിവലിക്കും
വെളുത്തതെല്ലാം വലിച്ചെറിയും

22.  ഭാരതം
ഒന്നായ നിന്നെയിഹ-
യില്ലെന്നുകണ്ടളവി-
ലുണ്ടായൊരാന്തൽ!

23.  ധർമസ്യ ഗ്ലാനി
പൗരധർമം പത്രധർമം
മിത്രധർമം പുത്രധർമം


Wednesday, 13 September 2017

കൊച്ചടിക്കവിതകൾ [Small-Metre Poems] (Sep 2017)


1.       പ്രാർത്ഥനായോഗം
നിനക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കാം;
എനിക്കുവേണ്ടി നീ പ്രാർത്ഥിക്കണം.
നമുക്കുവേണ്ടി പ്രാർത്ഥിക്കാൻ
കസ്റ്റമർകെയറിൽ വിളിച്ചുനോക്കാം.

2.       ഉപഭോക്തം
നല്ല ദൈവം ചീത്ത ദൈവം
നല്ല അമ്പലം ചീത്ത അമ്പലം
നല്ല ഗുരുജി ചീത്ത ഗുരുജി
തെരഞ്ഞടുക്കാനെന്തെളുപ്പം!

3.       വർണവെറി
മൂന്നുമല്ലെന്ന്
മൂവർണം തെളിയിക്കൂ,
മുഴുവനാക്കിക്കൊണ്ട്
മുക്കാലപ്പെരുമാളേ,
മൂവന്തിപ്പെരുമാളേ!

4.       വണ്ടിക്കോഴി
ഒരു കൂവൽ.
തീവണ്ടിക്കുള്ളിൽ
വറചട്ടിയിലെന്നപോലെ
ഇറച്ചിക്കഷ്ണങ്ങൾ
തലയാട്ടുന്നു.

5.       പേനക്കത്തി
എഴുത്തിന്റെ യന്ത്രസാമഗ്രികളിൽ
കരുത്തിന്റുറവ ഉണങ്ങിയുറങ്ങുന്നുണ്ട്.

6.       ദീപാവലി
ദീപാവലിക്കുന്നു
ഞാൻ ശ്വാസം.
പടക്കത്തിൻ പുകയിൽ
കാശിൻ കരിമണം.

7.       മുദ്രാരാക്ഷസം
രാക്ഷസീ,
നീയുണ്ടെങ്കിലേ
എനിക്കെന്റെ
അസുരജീവിതമൊക്കൂ!

8.       കുറ്റാന്വേഷണം
കള്ളച്ചിരിയിൽ തപ്പിയെടുത്താൽ
തൊണ്ടിമുതൽക്കൊരു നാണം.

9.       നീതി
കാറ്റാലല്ല
കരുണയാലാണു വിധി.

10.   ബുദ്ധിജീവിതം
പ്രശ്നത്തെപ്പിടിച്ച്
പ്രശ്നത്തെപ്പേടിച്ച്
ബോൾ-പോയിന്റ് പരുവത്തിലാക്കരുത്.


മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...