പണ്ടു ഞാന്‍ പറായാറുണ്ടായിരുന്നു, മുംബൈ നാടു ചീത്തയെന്ന്; പക്ഷെ നാട്ടുകാര്‍ നല്ലതെന്ന്. ദില്ലി നാടു നല്ലതെന്ന്; പക്ഷെ നാട്ടുകാര്‍ ചീത്തയെന്ന്. കേരളത്തിലോ നാടും നാട്ടുകാരും നല്ലതെന്ന്. ഇന്നു ഞാന്‍ തിരുത്തിപ്പറയുന്നു, കേരളനാടും നാട്ടാരും ചീത്തയായിപ്പോയെന്ന്.
ജാതിമതക്കാരും രാഷ്ട്രീയക്കാരും കച്ചവടക്കാരുമാണ് ഈ സ്ഥിതിവിശേഷത്തിനു പിന്നില്‍. ഒറ്റയ്ക്കൊറ്റയ്ക്കല്ല, കയ്യുംകോര്‍ത്തു കൂട്ടായിത്തന്നെ.
എന്തായിരുന്നു ഒരുകാലത്ത് ഈ നാട്? അതെന്താക്കിവളര്‍ത്തി ശ്രീശങ്കരനും ശ്രീനാരായണനുമെല്ലാംകൂടി! അതു വീണ്ടും എന്താക്കിത്തളര്‍ത്തി ഇന്നത്തെ മതഭ്രാന്തന്‍മാരും രാഷ്ട്രീയഭൂതങ്ങളും കച്ചവടക്കള്ളന്‍മാരുമെല്ലാംകൂടി!
ഒരുകൂട്ടര്‍ക്കു പെണ്ണു പ്രധാനം. മറ്റൊരുകൂട്ടര്‍ക്കു മണ്ണു പ്രധാനം. വേറൊരുകൂട്ടര്‍ക്കു പൊന്നു പ്രധാനം. ആരാധനാലയങ്ങള്‍ ആയുധപ്പുരകളായി. ആഘോഷങ്ങള്‍ അശ്ളീലമായി. അധ്യയനകേന്ദ്രങ്ങള്‍ അധോലോകമായി. ആസ്പത്രികള്‍ അറവുശാലകളായി. പൊതുസ്ഥലങ്ങള്‍ ചവറുകൂനകളായി. കര, കടല്‍, കാറ്റ്, മരം, മല, പുഴ - ഒന്നും ബാക്കിവച്ചിട്ടില്ല കേരളീയര്‍ കയ്യിട്ടുകലക്കാതെ. 'മനുഷ്യന്‍ മണ്ണാണെ'ന്നു തെളിയിക്കാനാകും ഇക്കണ്ട കലാപരിപാടികളെല്ലാം.
പക്ഷെ എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തുന്നതു കേരളത്തില്‍ മനുഷ്യത്വം മരിച്ചുപോയതാണ്. ഒരിക്കല്‍ എറണാകുളത്തെ വളഞ്ഞമ്പലം മുക്കില്‍ അതിരാവിലെ ഒരു വിദേശിപ്പെണ്ണും പുരുഷനും മുറുക്കാന്‍കടയിലെ നിരന്നു തൂങ്ങുന്ന പഴക്കുലകള്‍നോക്കി രസിക്കുന്നു. കടതുറന്നു വിളക്കുകൊളുത്തിക്കൊണ്ടിരുന്ന കാരണവര്‍ അതു കാണുന്നു. എന്നെ കണ്ടതും അവര്‍ക്കുവേണ്ടതെന്തെന്നു ചോദിച്ചറിയാന്‍ എന്നോടു പറയുന്നു. അവള്‍ക്കുവേണ്ടത് ഒരേയൊരു പഴം. കാരണവര്‍ ഒരു പടല പഴം ഉരിഞ്ഞു നീട്ടുന്നു. 'ഒരേയൊരു പഴം മതി, എത്രയായി' എന്ന ചോദ്യത്തിനു കാരണവരുടെ മറുപടി: "തിന്നോട്ടേ, തിന്നോട്ടെ. കാണാത്തതല്ലേ, കാശൊന്നും വേണ്ട!" ഇതായിരുന്നു കേരളം, ഒരു വ്യാഴവട്ടം മുന്‍പുവരെ.
ഇന്നോ, പുറംനാട്ടുകാരെ വണ്ടിക്കാളകളെപ്പോലെ പണിയെടുപ്പിച്ചുരസിക്കുന്നു. മനുഷ്യന്‍ മനുഷ്യനെ വണ്ടികേറ്റിക്കൊല്ലുന്നു. അമ്മയച്ഛന്‍മാര്‍ മക്കളെ തച്ചുടയ്ക്കുന്നു. ആണ് പെണ്ണിനെ ചപ്പിയെറിയുന്നു. പെണ്ണുങ്ങള്‍ ആണുങ്ങളെ ബലിയാടാക്കുന്നു. മക്കള്‍ മാതാപിതാക്കളെ വഴിയോരത്തെറിയുന്നു.
'സെല്‍ഫിഷ്‌നസ്സ്', 'സെല്‍ഫി'യായി പുനരവതരിച്ചിരിക്കുന്നു.
ബിവെറേജസ്സിനു മുന്‍പില്‍ മാന്യമഹാജനങ്ങളെ ക്യൂനില്‍പ്പിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാരോ? വരിനില്‍ക്കുന്നവര്‍ മാന്യമഹാജനങ്ങളോ? രാഷ്ട്രീയക്കാരും കച്ചവടക്കാരുംകൂടി ഒന്നുരണ്ടു തലമുറകളുടെ വരിയുടച്ചുകഴിഞ്ഞു. സ്വര്‍ണാഭരണംകൊണ്ടും കല്യാണപ്പട്ടുകൊണ്ടും പെണ്ണുങ്ങളുടെ മയ്യത്തൊരുക്കിക്കഴിഞ്ഞു. കല്യാണച്ചെലവ് എന്നൊരു കാണാക്കയത്തില്‍ കുടുംബങ്ങളെ കുഴിച്ചുമൂടിക്കഴിഞ്ഞു. വീടുപണി തുടങ്ങുന്നതോടെ ജീവിതം കുഴിതോണ്ടിക്കഴിഞ്ഞു. 'സീരിയല്‍'-മുഖങ്ങളുമായി അമ്മമാരും പെങ്ങന്‍മാരും ഭാര്യമാരും കാമുകിമാരും കാമിനിമാരും ഗതികിട്ടാതലയുന്നു.
എന്തിനും പൊങ്ങച്ചം. എന്തിലും വളിപ്പും അശ്ളീലവും. പതറുന്ന കാലുകള്‍. പിരിയുന്ന ബന്ധങ്ങള്‍. ചിതറുന്ന കുടുംബങ്ങള്‍. വിദ്യയും അഭ്യാസവുമില്ലാത്ത വിദ്യാഭ്യാസം, രോഗാതുരതയും കടക്കെണിയും തിരുശേഷിപ്പാക്കുന്ന ആതുരാലയങ്ങള്‍, അനാഥവും അനാശാസ്യവുമായ അനാഥാലയങ്ങള്‍. പകല്‍കൊള്ളയ്ക്കുള്ള ഗോള്‍ഡ് സൂക്ക്, വലിയവലിയ നേരമ്പോക്കിനു ഗോള്‍ഫ് കോഴ്സ്, ആര്‍ക്കും പ്രയോജനപ്പെടാത്ത അതിവേഗപ്പാത, ആഡംബരക്കാര്‍ക്കായി അതിവേഗ ട്രെയിന്‍, കള്ളക്കടത്തിനു ജില്ലതോറും വിമാനത്താവളം, കപ്പലടുക്കാത്ത തുറമുഖങ്ങള്‍, കരാറുകാര്‍ക്കും കള്ളക്കളിക്കാര്‍ക്കും സ്റ്റേഡിയം, റോപ്പ് വേ, , മോണോ റെയില്‍, സിസി-ടിവി, ഡ്റോണ്‍,.... കേരളം വളരുന്നു!
ഇതെല്ലാംകഴിഞ്ഞ് തൊഴിലില്ലാപ്പട ചൊറിഞ്ഞുംകൊണ്ടല്ലേ ഇവിടെയെല്ലാം ഇഴഞ്ഞുനടക്കാന്‍ പോകുന്നത്?
ലോകത്തെന്തുകണ്ടാലും ആര്‍ത്തി, അതുടനെ വേണമെന്ന അത്യാര്‍ത്തി. കുഞ്ചന്‍ പാടിയതു വെറുതെയല്ല, "അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാന്‍ മോഹം", എന്ന്. 'കൈരളി'യോ മുങ്ങി; ഇനിയിപ്പോള്‍ 'കേരള എയര്‍ലൈന്‍സ്'! "കുണ്ടിലിരിക്കും തവളക്കുഞ്ഞിനു ചിറകുവിരിച്ചു പറക്കാന്‍ മോഹം!".....
മന:പൂര്‍വം കാലഹരണപ്പെടുത്തിയ പ്രത്യയശാസ്ത്രങ്ങള്‍ പുത്തന്‍കൂറ്റുകാരുടെ പ്രമാണമായി. നാടെന്ന ചിന്ത ഞാനെന്ന വട്ടത്തിലൊതുങ്ങി. ആദര്‍ശം ആര്‍ത്തിക്ക് അടിമയായി. അഹംബോധം അഹംഭാവമായി, അഹങ്കാരമായി. കച്ചവടം കപടമായി. കാശുള്ളവര്‍ കാര്യക്കാരായി.
പിന്നെക്കുറെ ബുദ്ധിജീവികളും സംസ്ക്കാരനായകന്‍മാരും കലാകാരന്‍മാരും സിനിമാനക്ഷത്രങ്ങളും കാല്‍ദൈവങ്ങളും അരദൈവങ്ങളും മുക്കാല്‍ദൈവങ്ങളും മുഴുവട്ടന്‍മാരും, ആണ്‍ദൈവങ്ങളും പെണ്‍ദൈവങ്ങളും അച്ഛന്‍ദൈവങ്ങളും അമ്മദൈവങ്ങളും ആള്‍ദൈവങ്ങളും.
പൊള്ളപ്പത്രങ്ങല്‍, തൊള്ളട്ടീവികള്‍ - അവര്‍ക്കുംവേണ്ടേ അയവിറക്കാന്‍ പുല്ലും വൈക്കോലും? കള്ളഷോപ്പുകള്‍, കള്ളുഷോപ്പുകള്‍, ഹോട്ടലുകള്‍ അവയ്ക്കുംവേണ്ടേ വരവും ചെലവും?
അസുരവണ്ടികള്‍, നരകനഗരങ്ങള്‍, മരണറോഡുകള്‍ - അവ പോട്ടെ. നാട്ടിന്‍പുറങ്ങളോ? - കള്ളം, കളവ്, പൊളിവചനം, കള്ളപ്പറ... ഇതെന്തുപറ്റി കേരളത്തിന്?
കേരളത്തില്‍ അവനവനുവേണ്ടിയല്ല വീടുവയ്ക്കുന്നത്, മറ്റുള്ളവര്‍ കാണാനാണ്. അവനവനുവേണ്ടിയല്ല കല്യാണം കഴിക്കുന്നത്, അവനവനുവേണ്ടിയല്ല അഹാരം കഴിക്കുന്നത്, അവനവനുവേണ്ടിയല്ല കള്ളുകുടിച്ചു കൂത്താടുന്നത്. പെണ്ണിണ്റ്റെ മതവും മണ്ണിണ്റ്റെ മതവും പൊന്നിണ്റ്റെ മതവും അവനെ നിഷ്ക്രിയനാക്കിയിരിക്കുന്നു.
മലയാളികള്‍ പുറംനാടുകളില്‍ പണിയെടുക്കുന്നതു കണ്ടുനോക്കൂ - അതികഠിനമായും ആത്മാര്‍ഥമായും ആദരണീയമായും. പട്ടിണിയും പരിവട്ടവുമാണെങ്കില്‍പോലും സ്വസ്ഥമായും സന്തോഷമായും സാര്‍ഥകമായും ജീവിതം നയിക്കുന്നു. അസൂയാവഹമായ കഴിവുകളാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. അതുമൂലം അസുലഭമായ അഭിനന്ദനങ്ങളും അന്യാദൃശമായ ആദരവും പിടിച്ചുപറ്റുന്നു.
കേരളത്തിണ്റ്റെ ഈ തളര്‍ച്ച പണിയെടുത്തിട്ടല്ല, പഷ്ണികിടന്നിട്ടല്ല, ശാരീരികാസ്വാസ്ഥ്യംമൂലവുമല്ല. ഇത് മയക്കമാണ്. ഒരുജാതി ഞരമ്പുരോഗമാണത്. അതിസ്ഥൂലതയുടെ മന്തതയാണത്. കള്ളും കഞ്ചാവും ജാതിയും മതവും പീറരാഷ്ട്രീയവും നാറസാഹിത്യവും പച്ചപ്പണവും പുളിച്ചവാക്കും, വെള്ളയായി കറുപ്പായി പച്ചയായി മഞ്ഞയായി ചെമപ്പായി കാവിയായി പുറത്തേക്കൊഴുകുന്നു. നാറുന്നു. മറഞ്ഞിരുന്ന, മറന്നിരുന്ന, മാഞ്ഞിരുന്ന മേനോനും നായരും പിള്ളയും ചോവനും ഈഴവനും നമ്പൂതിരിയും പട്ടരും പുലയനും പറയനും മേത്തനും മാപ്ളയും നസ്രാണിയും എല്ലാം വീണ്ടും വെളിക്കിറങ്ങിത്തുടങ്ങിയതിണ്റ്റെ നാറ്റം!